Friday, August 28, 2020

ഫൊക്കാനയും ഫോമയും അംഗസംഘടനകളില്‍ ഭിന്നിപ്പുണ്ടാക്കരുത്

 


അമേരിക്കയിലെ മലയാളി സംഘടനകളുടെ ദേശീയ സംഘടനകളായ ഫൊക്കാനയും ഫോമയും അവരുടെ അംഗസംഘടനകളില്‍ ഭിന്നിപ്പുണ്ടാക്കുന്നത് നല്ല പ്രവണതയല്ല. ഈ രണ്ടു സംഘടനകളുടേയും ദ്വൈവാര്‍ഷിക കണ്‍‌വന്‍ഷനോടനുബന്ധിച്ച് നടത്തുന്ന തിരഞ്ഞെടുപ്പുകള്‍ വിവാദങ്ങളിലാണ് കലാശിക്കാറുള്ളത്. ബൂത്തു പിടുത്തം, വോട്ടു പിടുത്തം, കുതികാല്‍ വെട്ട്, വിശ്വാസ വഞ്ചന എന്നിവ കൂടാതെ, ജനറല്‍ കൗണ്‍സിലിലെ വാക്‌പോരുകള്‍ പലപ്പോഴും കൈയ്യാങ്കളിയില്‍ വരെ എത്താറുണ്ടെന്ന് ഇരു സംഘടനകളിലേയും പ്രവര്‍ത്തകര്‍ പറയുന്നു. അതുകൂടാതെ വ്യാജന്മാരുടെ കടന്നു കയറ്റവും നിത്യസംഭവമായിരിക്കുന്നു.  ഈ വ്യാജന്മാരെ സൃഷ്ടിക്കുന്നതാകട്ടേ ഇരു സംഘടനകളിലെ നേതാക്കന്മാരും. ഇന്ത്യന്‍ (കേരള) രാഷ്ട്രീയ പാര്‍ട്ടികളെ വെല്ലുന്ന രീതിയിലാണ് ഈ ദേശീയ സംഘടനകളിലെ ചില പ്രവര്‍ത്തകര്‍ വോട്ടിനു വേണ്ടി തന്ത്രങ്ങള്‍ പയറ്റുന്നത്. 'അരമന രഹസ്യം അങ്ങാടിപ്പാട്ട്' എന്നു പറഞ്ഞതുപോലെ, ഈ സംഘടനകളില്‍ നടക്കുന്ന കള്ളത്തരങ്ങളെല്ലാം ഇപ്പോള്‍ വാര്‍ത്തകളായും ലേഖനങ്ങളായും പുറത്തു വന്നുകൊണ്ടിരിക്കുന്നു. പലരും പല വിധത്തിലാണ് വാര്‍ത്തകള്‍ പടച്ചു വിടുന്നത്. അതുകൊണ്ട് ദോഷം സംഭവിക്കുന്നതും അവര്‍ക്കു തന്നെ.

തങ്ങള്‍ക്ക് വോട്ടു കിട്ടുകയില്ലെന്ന, അല്ലെങ്കില്‍ അനുകൂലമായി വോട്ടു ചെയ്യില്ലെന്ന് ബോധ്യം വന്നാല്‍ അംഗ സംഘടനകളില്‍ ഭിന്നിപ്പുണ്ടാക്കി 'ചാക്കിട്ട് പിടിക്കുന്ന' രീതിയും, വ്യാജ സംഘടനകളുണ്ടാക്കി (കടലാസ് സംഘടനകള്‍) അതുവഴി ഡെലിഗേറ്റുകളെ കൊണ്ടുവന്ന് വോട്ടു ചെയ്യിക്കുന്ന പ്രവണതയും കൂടി വരികയാണ്. 2006-ലെ ഫൊക്കാന പിളര്‍പ്പിനുശേഷം ഫൊക്കാനയും ഫോമയും മത്സരിച്ചാണ് അംഗസംഘടനകളില്‍ നിന്ന് അനുകൂലികളെ പാട്ടിലാക്കിയിരുന്നത്. തന്മൂലം നിരവധി സംഘടനകളിലെ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് പ്രവര്‍ത്തിക്കാനും തുടങ്ങി. ഈയൊരു അവസ്ഥക്ക് വിരാമമിടേണ്ടത് ഫോമയും ഫൊക്കാനയുമാണ്.

ഒരു പ്രാദേശിക സംഘടനയ്ക്ക് ഫൊക്കാനയിലും ഫോമയിലും അംഗത്വം നല്‍കാനുള്ള വ്യവസ്ഥകള്‍ അവരുടെ ഭരണഘടനയില്‍ തന്നെ നിഷ്ക്കര്‍ഷിച്ചിട്ടുണ്ട്. അതുപോലെ, പുതിയതായി അംഗത്വമെടുക്കുമ്പോള്‍ അംഗസംഘടനകള്‍ പാലിക്കേണ്ട നിയമങ്ങളും നിബന്ധനകളും ഫോമയുടേയും ഫൊക്കാനയുടേയും ഭരണഘടനയില്‍ വിശദമായി  നിഷ്ക്കര്‍ഷിച്ചിട്ടുമുണ്ട്. എന്നിട്ടും ആ ഭരണഘടനയെ പാടെ അവഗണിച്ചുകൊണ്ടുള്ള പ്രവര്‍ത്തികളാണ് തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇരു സംഘടനകളിലും കാണുന്നത്. ഭരണഘടനയില്‍ പറയാത്ത കാര്യങ്ങള്‍ ചെയ്യുക, അതിനെ ചോദ്യം ചെയ്യുന്നവരെ മറുചോദ്യങ്ങളും മുട്ടുന്യായങ്ങളും കൊണ്ട് നേരിടുക എന്നീ പ്രവണത സംഘടനയിലുള്ള വിശ്വാസം മാത്രമല്ല, ജനാധിപത്യ മര്യാദയും നഷ്ടപ്പെടുത്തും.

ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകളില്‍ ഫോമയില്‍ രണ്ട് അംഗസംഘടനകള്‍ക്ക് അംഗത്വം നല്‍കിയില്ലെന്നും, അതിലൊന്ന് ആല്‍ബനിയിലെ ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്‍ (സിഡി‌എം‌എ) ആണെന്നും കാണുകയുണ്ടായി. 1993-ല്‍ രൂപീകരിച്ച ഈ അസ്സോസിയേഷന്റെ സ്ഥാപക സെക്രട്ടറി എന്ന നിലയില്‍ ആറു വര്‍ഷത്തോളം സേവനം ചെയ്യുകയും രണ്ടു ടേമുകളിലായി മൂന്നു വര്‍ഷം (1999-2001 & 2006-2007) പ്രസിഡന്റ് പദവി വഹിക്കുകയും ചെയ്ത വ്യക്തിയെന്ന നിലയില്‍ ഈ സംഘടനയില്‍ എന്താണ് സംഭവിച്ചതെന്നും, എന്തുകൊണ്ടാണ് ഈ സംഘടന ഇങ്ങനെയൊരു വിവാദത്തില്‍ ചെന്നു പെട്ടതെന്നും വിവരിക്കുന്നത് ഉചിതമാണെന്നു തോന്നി.

ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്‍ രൂപീകരിക്കുന്ന സമയത്ത് ആകെ 30-35 മലയാളി കുടുംബങ്ങളാണ് ആല്‍ബനിയിലും പരിസര പ്രദേശങ്ങളിലും താമസിച്ചിരുന്നത്. അവരില്‍ അസ്സോസിയേഷനില്‍ സജീവമായി പങ്കെടുത്തിരുന്നത് 20-25 കുടുംബങ്ങളും..! ഒരു മലയാളി അസ്സോസിയേഷന്‍ ആല്‍ബനിയില്‍ വേണമെന്ന ആവശ്യത്തിന് മുന്‍‌പന്തിയില്‍ നിന്ന് പ്രവര്‍ത്തിച്ച നാലഞ്ചു പേരില്‍ ഒരാളാണ് ഞാന്‍. അതനുസരിച്ച് അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും, നിരവധി പേരുടെ അക്ഷീണ പ്രയത്നം കൊണ്ട് ഒരു ഭരണഘടനക്ക് രൂപം നല്‍കി, രണ്ട് അറ്റോര്‍ണിമാര്‍ ദിവസങ്ങളോളം അത് ശ്രദ്ധയോടെ പഠിച്ച് മാറ്റങ്ങള്‍ വരുത്തി 1993 മാര്‍ച്ച് 26ന് അത് സുപ്രീം കോടതി ജഡ്ജി ലോറന്‍സ് ഇ കാഹ്‌ന്‍ അംഗീകരിച്ച് ഒപ്പിടുകയും, 1993 മാര്‍ച്ച് 31ന് ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. 1993 ആഗസ്റ്റ് 29-ന് അസ്സോസിയേഷന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍‌വ്വഹിച്ചത് പ്രശസ്ത ഗായകന്‍ നിലമ്പൂര്‍ കാര്‍ത്തികേയന്‍ ആയിരുന്നു. 20 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ സെക്രട്ടറിയായിരുന്നു ലേഖകന്‍. 1995ല്‍ ലേഖകന്‍ കൂടി മുന്‍‌കൈ എടുത്താണ് ഫൊക്കാനയില്‍ അംഗത്വമെടുത്തത്. ഈ അസ്സോസിയേഷന്‍ രൂപീകരിക്കാനും, തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കി ഞങ്ങള്‍ക്ക് പ്രോത്സാഹനം തന്നുകൊണ്ടിരുന്ന ശ്രീ ജെ. മാത്യൂസ് സാറിനെ ഇത്തരുണത്തില്‍ നന്ദിയോടെ സ്മരിക്കട്ടേ. ഫൊക്കാനയിലെ അന്നത്തെ നേതാവായിരുന്ന അദ്ദേഹത്തിന്റെ നിര്‍ദ്ദേശം സ്വീകരിച്ചുകൊണ്ടാണ് ഫൊക്കാനയില്‍ അംഗത്വമെടുത്തത്. തുടര്‍ന്ന് ഫൊക്കാനയുടെ ഒരു സജീവ അംഗസംഘടനയായി വര്‍ഷങ്ങളോളം നിലകൊണ്ടു. ഓരോ രണ്ടു വര്‍ഷം കൂടുമ്പോഴും അംഗത്വം പുതുക്കുകയും ചെയ്തിരുന്നു. 2006-2008 കാലയളവില്‍ ഞാന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വന്നതിനുശേഷം ഫൊക്കാനയില്‍ 2008-10ലെ അംഗത്വവും പുതുക്കിയിരുന്നു. 2008 ആയപ്പോഴേക്കും ആല്‍ബനി ഏരിയയില്‍ മലയാളി കുടുംബങ്ങളുടെ എണ്ണവും കൂടി. ഇപ്പോള്‍ ഏകദേശം ഇരുന്നൂറോളം കുടുംബങ്ങളുണ്ട്.

2007-08ല്‍ എന്റെ പ്രസിഡന്റ് പദവി ഒഴിയുകയും പുതിയ ഭരണസമിതി നിലവില്‍ വരികയും ചെയ്തതോടെ 'താന്‍ പോരിമ'യും വര്‍ദ്ധിച്ചു. പുതുതായി വന്നവരെല്ലാം അസ്സോസിയേഷനില്‍ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിച്ച കൂട്ടത്തില്‍ വ്യക്തി താല്പര്യം സം‌രക്ഷിക്കുവാന്‍ അവര്‍ ആദ്യം ചെയ്തത് അസ്സോസിയേഷന്റെ ഭരണഘടന തന്നെ മാറ്റിയെഴുതുകയായിരുന്നു. യാതൊരു പ്രശ്നവുമില്ലാതെ വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന സിഡി‌എം‌എയുടെ ഭരണഘടന എന്തിനാണ് മാറ്റുന്നതെന്ന് അന്ന് പലര്‍ക്കും സംശയമുണ്ടായിരുന്നു.  പക്ഷെ, പുതുതായി വന്നു ചേര്‍ന്നവര്‍ ദുരൂഹപരമായാണ് എല്ലാം ചെയ്തത്. ചോദ്യം ചെയ്യുന്നവരെ 'ഒതുക്കാന്‍' ഒരു കോക്കസ് തന്നെ അവര്‍ രൂപപ്പെടുത്തിയെടുത്തു. അവര്‍ തട്ടിക്കൂട്ടിയെടുത്ത ഭരണഘടന 2009 ആഗസ്റ്റ് 30ന് ചേര്‍ന്ന പൊതുയോഗത്തില്‍ (ഓണാഘോഷ വേളയില്‍) സമര്‍പ്പിച്ചെങ്കിലും അത് പാസ്സാക്കിയെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അതിന്റെ കാരണം നിരവധി പോരായ്മകള്‍ തന്നെ. നിലവിലുള്ള ഭരണഘടനയില്‍ ഭേദഗതി (Amendment) വരുത്താതെ പുതിയതൊരെണ്ണം എഴുതിയുണ്ടാക്കുകയാണ് അവര്‍ ചെയ്തത്. അംഗങ്ങളുടെ അഭിപ്രായം അറിയാന്‍ അത് അയച്ചുകൊടുത്തിരുന്നെങ്കിലും, നിലവിലെ ഭരണഘടന അയച്ചുകൊടുത്തതുമില്ല. പുതിയ ഭരണഘടന എഴുതിയുണ്ടാക്കാനുള്ള കാരണം പറഞ്ഞത് പഴയ ഭരണഘടനയിലെ 'ഭാഷ' ശരിയല്ല എന്നാണ്. പൊതുയോഗത്തില്‍ അത് അവതരിപ്പിച്ചപ്പോള്‍ തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നു. ലേഖകനും അന്ന് പല ചോദ്യങ്ങളും ചോദിച്ചെന്നു മാത്രമല്ല, ബൈലോ കമ്മിറ്റിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയും ചെയ്തു. കാരണം, അവരില്‍ മൂന്നു പേര്‍ സിഡി‌എം‌എയുടെ മുന്‍ പ്രസിഡന്റുമാരും സെക്രട്ടറിമാരുമൊക്കെ ആയിരുന്നു. 1993-ല്‍  അവര്‍ കൂടി ഉള്‍പ്പെട്ട കമ്മിറ്റിയായിരുന്നു സിഡി‌എം‌എയുടെ പ്രഥമ ഭരണഘടന തയ്യാറാക്കി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ ഫയല്‍ ചെയ്തത്. ആ ഭരണഘടനയ്ക്ക് അനുസൃതമായാണ് അവര്‍ പ്രവര്‍ത്തിച്ചിരുന്നതും. ബൈലോ റിവ്യൂ കമ്മിറ്റിയിലെ മറ്റു നാലുപേര്‍ പിന്നീട് ആല്‍ബനിയിലേക്ക് താമസം മാറ്റിയവരാണ്. അവരുടെ കൂടെ ചേര്‍ന്ന് നിലവിലെ ഭരണഘടന ശരിയല്ല എന്നു പറയുന്ന മുന്‍ ഭാരവാഹികള്‍, അവര്‍ അതുവരെ സംഘടനയെ നയിച്ചത് ഒരു തെറ്റായ ഭരണഘടന വെച്ചുകൊണ്ടാണെന്ന് പറയാതെ പറയുകയായിരുന്നു. തന്നെയുമല്ല, അങ്ങനെ ചെയ്തത് അസ്സോസിയേഷനിലെ അംഗങ്ങളേയും പൊതുജനങ്ങളേയും കബളിപ്പിക്കുകയുമായിരുന്നു എന്ന് അവര്‍ മനസ്സിലാക്കാതെ പോയി. അംഗങ്ങളുടെ നിരവധി ചോദ്യങ്ങള്‍ക്ക് ശരിയായ മറുപടി നല്‍കാന്‍ ബൈലോ കമ്മിറ്റിക്ക് കഴിഞ്ഞില്ല. ലേഖകന്റെ ചോദ്യങ്ങള്‍ ടൈപ്പ് ചെയ്ത് സെക്രട്ടറിയെ ഏല്പിച്ചിരുന്നു. അതില്‍ ഒന്നിനു പോലും മറുപടി തന്നില്ല. ബഹളം അനിയന്ത്രിതമായപ്പോള്‍ അംഗങ്ങളുടെ അഭിപ്രായങ്ങള്‍ ശേഖരിച്ച് അടുത്ത പൊതുയോഗത്തില്‍ അവതരിപ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അതോടെ ബൈലോ കമ്മിറ്റി ഫയലും മടക്കി സ്ഥലം വിടുകയും ചെയ്തു.

എന്നാല്‍, പിന്നീടാണ് അവര്‍ കൃത്രിമം നടത്തിയത്. പൊതുയോഗം അംഗീകരിക്കാത്ത/പാസ്സാക്കാത്ത ഭരണഘടന രണ്ട് പേരുടെ വീടുകളില്‍ ചെന്ന് അവരെ പ്രലോഭിപ്പിച്ച് ഒപ്പിടീച്ചു. ഈ വിവരം വളരെ വൈകിയാണ് ആ ഒപ്പിട്ട ഒരാളില്‍ നിന്ന് ലേഖകന്‍ അറിയുന്നത്. പൊതുയോഗത്തില്‍ എന്റെ തൊട്ടടുത്തിരുന്ന് ചോദ്യങ്ങള്‍ ചോദിച്ച് ബഹളമുണ്ടാക്കിയ അതേ വ്യക്തി തന്നെയാണ് ആ മാന്യദേഹമെന്നതാണ് ഏറെ വിചിത്രം. അദ്ദേഹം ഇപ്പോള്‍ അഡ്വൈസറി ബോര്‍ഡിലുണ്ട്. മറ്റേ വ്യക്തിയാകട്ടേ സിഡി‌എം‌എയുടെ സജീവ പ്രവര്‍ത്തകയും നിരവധി കമ്മിറ്റികളില്‍ വിവിധ തസ്തികയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളതുമാണ്. 2009-നു ശേഷം ഇന്നുവരെയുള്ള 12 വര്‍ഷക്കാലം സിഡി‌എം‌എ ഭരിച്ച കമ്മിറ്റികള്‍ ഒരു 'വ്യാജ' ഭരണഘടനയുമായാണ് പ്രവര്‍ത്തിക്കുന്നതെന്നത് ലജ്ജാകരമാണ്. തന്നെയുമല്ല, വ്യാജ ഭരണഘടന തയ്യാറാക്കിയവരും അവര്‍ക്ക് കൂട്ടുനിന്നവരും പിന്നീട് ഈ സംഘടനയുടെ പ്രസിഡന്റുമാരും സെക്രട്ടറിമാരുമൊക്കെയായി ഇപ്പോള്‍ അഡ്വൈസറി ബോര്‍ഡ് എന്ന പേരില്‍ സംഘടനയെ നയിക്കുന്നു. അതേക്കുറിച്ച് ഇവിടെ ആരോടെങ്കിലും പറഞ്ഞാല്‍ ഓരോ 'മുട്ടുന്യായങ്ങള്‍' പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് പതിവ്. 

ഏതു സംഘടനയായാലും, കാലാനുസൃതമായി ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്തുന്നത് സംഘടനയുടെ അഭിവൃദ്ധി ലക്ഷ്യം വെച്ചുകൊണ്ടുള്ളതായിരിക്കണം. എന്നാല്‍, ഏതാനും ചില വ്യക്തികളുടെ താല്പര്യത്തിനാണെങ്കില്‍ ആ സംഘടന നാമാവശേഷമാകുമെന്നതില്‍ തര്‍ക്കമില്ല. അതു തന്നെയാണ് ഇപ്പോള്‍ ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷനും സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ സംഘടനയെയാണ് ഇപ്പോള്‍ വ്യജമായി ഫോമയില്‍ അംഗമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഫോമയിലെ തന്നെ ചിലര്‍ ശ്രമിക്കുന്നത്. 

2010-ലെ ഫൊക്കാന കണ്‍‌വന്‍ഷന്‍ ആല്‍ബനിയില്‍ അരങ്ങേറിയെങ്കിലും അന്നത്തെ സിഡി‌എം‌എ ഭാരവാഹികള്‍ അത് ബഹിഷ്ക്കരിക്കുകയായിരുന്നു. അതിന്റെ കാരണം ഫൊക്കാന കണ്‍‌വന്‍ഷന്‍ ചെയര്‍മാന്‍ ആല്‍ബനിയില്‍ രണ്ടു പേരെ കൂട്ടുപിടിച്ച് മറ്റൊരു സംഘടന രൂപീകരിക്കാന്‍ ശ്രമിച്ചതായിരുന്നു. ആ സംഭവം ഏറെ വിവാദങ്ങള്‍ക്ക് കാരണമായി എന്നു മാത്രമല്ല ഫൊക്കാന ഇവിടത്തെ സംഘടനയെ പിളര്‍ത്താന്‍ ശ്രമിച്ചു എന്ന പേരുദോഷവും നേടി. അതോടെ അന്നത്തെ സിഡി‌എം‌എ ഭാരവാഹികള്‍ ഒന്നടങ്കം ഫൊക്കാനയ്ക്കെതിരെ തിരിയുകയും കണ്‍‌വന്‍ഷനില്‍ ആരും പങ്കെടുക്കരുതെന്ന് ഇവിടത്തെ മലയാളികളോട് ആഹ്വാനം ചെയ്യുകയും ചെയ്തു.

2009-10 കാലഘട്ടത്തിലാണെന്നു തോന്നുന്നു ഫോമയുടെ വെബ്‌സൈറ്റില്‍ കൊടുത്തിരുന്ന അംഗസംഘടനകളുടെ ലിസ്റ്റില്‍ ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്റെ പേര് കണ്ടപ്പോള്‍ അതേക്കുറിച്ച് ഞാന്‍ അന്വേഷണവും നടത്തി. അന്നത്തെ ഫോമ സെക്രട്ടറിയുമായും ഞാന്‍ സംസാരിച്ചു. അദ്ദേഹം പറഞ്ഞത് സിഡി‌എം‌എ ഫോമയില്‍ അംഗത്വമെടുത്തു എന്നാണ്. എന്നാല്‍, അതിന്റെ രേഖകള്‍ ആവശ്യപ്പെട്ടെങ്കിലും തന്നില്ല. സിഡി‌എം‌എയുടെ ട്രഷറര്‍ പറഞ്ഞത് ഫോമയ്ക്ക് അസ്സോസിയേഷന്റെ ചെക്ക് കൊടുത്തിട്ടില്ല എന്നാണ്. പിന്നെ എങ്ങനെ ഫോമയില്‍ അംഗത്വമെടുത്തു എന്ന ചോദ്യത്തിന് ഉത്തരം നല്‍കേണ്ടത് ഫോമ തന്നെയാണ്.

നിയമപരമായി ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന് ഫോമയില്‍ അംഗത്വമെടുക്കാം, ഫൊക്കാനയിലെ അംഗത്വം പുതുക്കുകയും ചെയ്യാം. പക്ഷെ, എല്ലാം വളഞ്ഞ വഴിക്കേ ചെയ്യൂ എന്ന് ശാഠ്യം പിടിക്കുന്നവരോട് എത്ര പറഞ്ഞിട്ടും കാര്യമില്ല. 'മുന്‍‌വാതില്‍ തുറന്നു കിടന്നിട്ടും പിന്‍‌വാതിലിലൂടെ കയറുന്ന' സ്വഭാവം ആര്‍ക്കും നല്ലതല്ല. സിഡി‌എം‌എയുടെ ഫോമയിലെ അംഗത്വത്തെച്ചൊല്ലി നിരവധി സംശയങ്ങളും ചോദ്യങ്ങളും നിലനില്‍ക്കേ തന്നെ, 2018-ല്‍ ഏഴ് പേരുടെ ഒരു ഡെലിഗേറ്റ് ലിസ്റ്റ് ഈ സംഘടനയില്‍ നിന്ന് ഫോമയ്ക്ക് ലഭിച്ചിരുന്നു. അന്നത്തെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായിരുന്ന അനിയന്‍ ജോര്‍ജ്, ഗ്ലാഡ്സണ്‍ വര്‍ഗീസ്, ഷാജി എഡ്വേര്‍ഡ് എന്നിവര്‍ ഡെലിഗേറ്റ് ലിസ്റ്റ് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുകയും ആല്‍ബനിയിലെ സിഡി‌എം‌എയുടെ ഡെലിഗേറ്റ് ലിസ്റ്റില്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. വിവരം അറിഞ്ഞ ഞാന്‍ അതേക്കുറിച്ച് അന്വേഷണവും നടത്തി. എന്റെ സുഹൃത്തു കൂടിയായ അന്നത്തെ സിഡി‌എം‌എ പ്രസിഡന്റിനോട് കാര്യങ്ങള്‍ തിരക്കിയപ്പോള്‍ അങ്ങനെയൊരു ഡെലിഗേറ്റ് ലിസ്റ്റ് അസ്സോസിയേഷന്‍ അയച്ചിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. തന്നെയുമല്ല ഡേലിഗേറ്റ് ലിസ്റ്റില്‍ പെട്ട ഏഴു പേരും ഒരു കുടുംബത്തിലെ അംഗങ്ങളായിരുന്നു. അവര്‍ അസ്സോസിയേഷന്റെ അനുമതിയോ അറിവോ ഇല്ലാതെയാണ് പേരുകള്‍ അയച്ചിട്ടുള്ളതെന്നും ലേഖകന്‍ തന്നെ ഫോമ തിരഞ്ഞെടുപ്പു കമ്മീഷണര്‍മാരെ അറിയിച്ചിരുന്നു. കൂടാതെ, സിഡി‌എം‌എ ഫോമയിലെ അംഗസംഘടനയല്ല എന്ന് പ്രസിഡന്റ് ഇ-മെയില്‍ വഴി അറിയിക്കുകയും ചെയ്തു. ഫോമ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് അംഗസംഘടനകളുടെ രജിസ്ട്രേഷന്‍ വിവരങ്ങളും അനുബന്ധ രേഖകളും ഔദ്യോഗികമായി സെക്രട്ടറിയാണ് നല്‍കുന്നതെന്നായിരുന്നു അന്ന് എനിക്ക് കിട്ടിയ മറുപടി. ഡെലിഗേറ്റുകളുടെ ലിസ്റ്റ് അയച്ച വ്യക്തിയോട് ഞാന്‍ കാര്യങ്ങള്‍ വിശദീകരിച്ച് ധരിപ്പിക്കുകയും, ഇനി മേലില്‍ സിഡി‌എം‌എ കമ്മിറ്റിയുടെ അറിവോ അനുമതിയോ ഇല്ലാതെ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യരുതെന്നും ഞാന്‍ നിര്‍ദ്ദേശിച്ചിരുന്നു. അദ്ദേഹം അതു സമ്മതിക്കുകയും ചെയ്തതാണ്.

പക്ഷെ, സിഡി‌എം‌എ വീണ്ടും മറ്റൊരു വിവാദത്തിലകപ്പെട്ടിരിക്കുകയാണിപ്പോള്‍. കഴിഞ്ഞ വര്‍ഷം (2019-ല്‍) നടന്ന തിരഞ്ഞെടുപ്പില്‍ മേല്പറഞ്ഞ വ്യക്തിയെ പ്രസിഡന്റായി തിരഞ്ഞെടുത്തു. ഫോമയുടെ അനുഭാവിയായ അദ്ദേഹത്തോട് ആദ്യം ഞാന്‍ പറഞ്ഞത് ഫോമയില്‍ അംഗത്വമെടുക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യണമെന്നാണ്. അതോടൊപ്പം ഫൊക്കാനയുടെ അംഗത്വം പുതുക്കുകയും വേണമെന്നും പറഞ്ഞു. ഫോമയില്‍ പുതിയ അംഗത്വത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ടതിന്റെ വിവരങ്ങളും നല്‍കിയിരുന്നു. പക്ഷെ, ഫോമയിലെ തന്നെ ആരൊക്കെയോ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്നതിന് തെളിവാണ് ഇപ്പോള്‍ അംഗത്വം പുതുക്കണമെന്ന ആവശ്യവുമായി അദ്ദേഹം ഫോമയെ സമീപിച്ചതില്‍ നിന്ന് മനസ്സിലാകുന്നത്. അംഗത്വമില്ലാതെ എങ്ങനെ അംഗത്വം പുതുക്കും എന്ന ചോദ്യമാണ് ഇവിടെ അവശേഷിക്കുന്നത്. ഫോമയിലെ കമ്മിറ്റിയില്‍‌പെട്ടവര്‍ തന്നെ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.   

മറ്റൊരു പ്രധാന വിഷയം, റോച്ചസ്റ്ററിലുള്ള 'നവരംഗ്' എന്ന ഒരു സംഘടനയുടെ 2016-ലെ ഡെലിഗേറ്റ് ലിസ്റ്റില്‍ മേല്‍‌പറഞ്ഞ വ്യക്തിയുടേയും ഭാര്യയുടേയും പേരുകള്‍ എങ്ങനെ കടന്നുകൂടി എന്നുള്ളതാണ്. അതേക്കുറിച്ചുള്ള ലേഖകന്റെ അന്വേഷണത്തില്‍ അങ്ങനെയൊരു സംഭവം നടന്നതായി ഈ വ്യക്തിക്ക് അറിയില്ല എന്ന മറുപടിയാണ് ലഭിച്ചത്. ആ ലിസ്റ്റില്‍ മറ്റൊരു വ്യക്തിയുടേയും പേരുണ്ട്. ആ വ്യക്തിയാകട്ടേ ആല്‍ബനി നിവാസിയല്ല. പക്ഷെ, ഫോണ്‍ നമ്പര്‍ മേല്പറഞ്ഞ വ്യക്തിയുടെ വീട്ടിലെ നമ്പറാണ് !! അതെങ്ങനെ സംഭവിച്ചു എന്ന് അന്വേഷിക്കേണ്ടത് ഫോമയാണ്. ചുരുക്കിപ്പറഞ്ഞാല്‍ വ്യാജ (കടലാസ്) സംഘടനകളേയും വ്യാജ ഡെലിഗേറ്റുകളേയും തിരിച്ചറിഞ്ഞ് അവര്‍ക്കെതിരെ ഉചിതമായ നടപടിയെടുക്കേണ്ടത് ഫോമ തന്നെയാണ്. അല്ലാതെ, കേവലം വോട്ടിനു വേണ്ടി അത്തരക്കാരെ സൃഷ്ടിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയല്ല വേണ്ടത്. വോട്ടുകള്‍ക്കു വേണ്ടി ഏത് വളഞ്ഞ വഴിയും സ്വീകരിക്കുന്ന പ്രവര്‍ത്തകര്‍ ഫോമയിലും ഫൊക്കാനയിലും തുടരുന്നിടത്തോളം കാലം സംഘടനകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നവരുടെ എണ്ണവും കൂടും.

ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന് ഏത് സംഘടനയിലും അംഗത്വമെടുക്കാം. അതിന് ഒരു തടസ്സവുമില്ല. ഫോമയിലോ ഫൊക്കാനയിലോ അംഗത്വമെടുക്കരുതെന്ന് പൊതുയോഗം തീരുമാനിച്ചിട്ടുണ്ട് എന്നു പറയുന്നത് ശുദ്ധ അസംബന്ധമാണ്. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടേ ഇല്ല. പൊതുയോഗം അംഗീകരിക്കാത്ത/പാസ്സാക്കാത്ത ബൈലോയ്ക്ക് നിയമസാധുതയില്ല എന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. ആരും അതേക്കുറിച്ച് ചോദിക്കാനോ വീണ്ടും പൊതുയോഗം കൂടി അത് അവതരിപ്പിക്കാനോ ഇതുവരെ ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം. 

അവസാനമായി പറയാനുള്ളത് വ്യാജ രേഖകളുണ്ടാക്കി അംഗത്വമെടുക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കേണ്ടത് ഫോമയും ഫൊക്കാനയുമാണ്.

www.cdmany.org


Monday, August 10, 2020

ലക്ഷ്യം തെറ്റിയ ഫൊക്കാന - 4

ബാങ്ക് അക്കൗണ്ടുകളില്ലാത്ത സംഘടനകള്‍ ഈ ലോകത്തൊരിടത്തും കാണുമെന്ന് തോന്നുന്നില്ല. 38 വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടുന്ന ഫൊക്കാന എന്ന സംഘടനയുടെ 'സ്ഥിരം' ബാങ്ക് അക്കൗണ്ട് എവിടെയാണെന്നു ചോദിച്ചാല്‍ അവര്‍ കൈ മലര്‍ത്തും. 1985-ല്‍ ന്യൂയോര്‍ക്ക് ക്വീന്‍സില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഫൊക്കാനയ്ക്ക് ന്യായമായും ന്യൂയോര്‍ക്കിലെ ഏതെങ്കിലും ഒരു ബാങ്കില്‍ അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതാണ്. ലക്ഷക്കണക്കിന് ഡോളര്‍ ലഭിക്കുന്ന ഈ സംഘടനയ്ക്ക് അങ്ങനെ ഒന്ന് ഉണ്ടോ എന്ന് അറിയേണ്ടത് സംഘടനയോട് കൂറു പുലര്‍ത്തുന്നവരുടെ അവകാശമാണ്. അത് ലഭ്യമാക്കേണ്ടത് അതിന്റെ തലപ്പത്തിരിക്കുന്നവരുടെ ഉത്തരവാദിത്വവുമാണ്. 'പരമോന്നത സമിതി'യെന്നൊക്കെ മാധ്യമങ്ങളില്‍ കൂടി പ്രചരിപ്പിക്കുന്ന ട്രസ്റ്റീ ബോര്‍ഡാണ് അതിനെ പരിപാലിച്ചു കൊണ്ടു പോരേണ്ടത്. 38 വര്‍ഷത്തിനിടെ  ട്രസ്റ്റീ ബോര്‍ഡുകള്‍ സത്യസന്ധമായി അവരുടെ ഉത്തരവാദിത്വം നിറവേറ്റിയിട്ടില്ല എന്ന് ഫൊക്കാനയുടെ തന്നെ ഭാരവാഹികള്‍ പറയുന്നുണ്ട്. ട്രസ്റ്റീ ബോര്‍ഡില്‍ പ്രവര്‍ത്തിക്കുന്നവര്‍ 'കൈയ്യിട്ടു വാരി' എന്നാണ് ഭൂരിഭാഗം പേരുടെ അഭിപ്രായം.

2016 ജൂണില്‍ ഫൊക്കാനയുടെ ഒരു സജീവ പ്രവര്‍ത്തകന്റെ പത്രപ്രസ്താവന തന്നെ ഉദാഹരമായി എടുക്കാം. അതില്‍ അദ്ദേഹം പറയുന്നു.... "കഴിഞ്ഞ ആറു വര്‍ഷത്തെ വരവുചിലവു കണക്കുകള്‍ നേരാംവണ്ണം ഫൊക്കാനയില്‍ അവതരിപ്പിച്ചു പാസാക്കി അംഗസംഘടനകള്‍ക്ക് ഇതുവരെ അയച്ചുകൊടുത്തിട്ടില്ല. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കണ്‍വന്‍ഷന്‍ സമയമാകുമ്പോള്‍ ഫൊക്കാനയുമായി പുലബന്ധം പോലുമില്ലെങ്കിലും കൈയ്യില്‍ പണമുള്ള ഏതെങ്കിലും സ്വാര്‍ത്ഥതാല്പര്യക്കാരെ പ്രസിഡന്‍റ് പദവി വാഗ്ദാനം ചെയ്ത് എഴുന്നെള്ളിച്ചു കൊണ്ടുവരികയും, അവരുടെ ചിലവില്‍ നിര്‍ലോഭം തിന്നുതിമര്‍ത്ത് അവസാനം കണ്‍വന്‍ഷന്‍ വന്‍ നഷ്ടത്തിലായി എന്ന സ്ഥിരം പല്ലവിയുമാണ് ഇക്കുറിയും ആവര്‍ത്തിക്കാന്‍ പോകുന്നത്." ഇത് 2016ലെ പ്രസ്താവനയാണ്. അതായത് 2010 മുതല്‍ ഫൊക്കാനയുടെ കണക്കുകള്‍ ഓഡിറ്റ് ചെയ്യുകയോ അംഗ സംഘടനകള്‍ക്ക് നല്‍കുകയോ ചെയ്തിട്ടില്ലെന്നര്‍ത്ഥം. ഇവരെ സം‌രക്ഷിച്ചിരുന്ന കമ്മിറ്റി ഭാരവാഹികള്‍ തന്നെയാണ് ഇപ്പോള്‍ ട്രസ്റ്റീ ബോര്‍ഡിലുള്ളതെന്നുകൂടി കൂട്ടി വായിച്ചാല്‍ കാര്യങ്ങളുടെ ഗൗരവം മനസ്സിലാകും. അതേ ട്രസ്റ്റീ ബോര്‍ഡ് തന്നെയാണ് ഭരണഘടനാ ലംഘനം കാണിച്ച് ബാങ്കില്‍ നിന്ന് ഒറ്റയ്ക്ക് പണം പിന്‍‌വലിച്ച ട്രഷററെ സെക്രട്ടറി സ്ഥാനം കൊടുത്ത് അടുത്ത കമ്മിറ്റിയില്‍ അവരോധിച്ചത്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയുടെ സാമ്പത്തിക കാര്യങ്ങൾ ഉചിതമായി കൈകാര്യം ചെയ്യുന്നത് ട്രഷററുടെ പ്രധാന ഉത്തരവാദിത്വമാണ്. കൂടാതെ, സംഘടനയുടെ സാമ്പത്തിക നയങ്ങളും നടപടിക്രമങ്ങളും മറ്റുള്ള ഭാരവാഹികളെയും അംഗങ്ങളേയു അംഗസംഘടനകളേയും വിശ്വസിപ്പിക്കുകയും വേണം. അത് ചെയ്യാത്തവരെ ആ സ്ഥാനത്തു നിന്ന് നീക്കം ചെയ്യുകയും വേണം. ഫൊക്കാനയുടെ ഫണ്ട് പൊതുജനങ്ങളുടേതാണ്. അതുകൊണ്ടുതന്നെ വരവു ചെലവ് കണക്കുകള്‍ കൃത്യമായും സുതാര്യമായും അതാതു കാലയളവില്‍ ഓഡിറ്റ് ചെയ്യേണ്ടത് വളരെ പ്രധാനമാണ്. അതുതന്നെയാണ് ഭരണഘടനയിലും നിഷ്ക്കര്‍ഷിച്ചിട്ടുള്ളത്. 

ഒരു പൊതു ലക്ഷ്യത്തിന്റെ പ്രയോജനത്തിനായി കമ്മ്യൂണിറ്റിയെ ഒരുമിച്ച് കൊണ്ടുവരാൻ ലാഭരഹിത സംഘടനകള്‍ സഹായിക്കുന്നു. എല്ലാ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്ന ലാഭരഹിത സംഘടനകള്‍ അവരുടെ കമ്മ്യൂണിറ്റികളുടെ വിശ്വാസവും ആദരവും നേടുന്നു. അതിനർത്ഥം അവർ സംഘടനയുടെ ധനവിനിയോഗം ഉത്തരവാദിത്വത്തോടെ നിര്‍‌വ്വഹിക്കണം. ആരെങ്കിലും തെറ്റ് ചെയ്തതായി സംശയം തോന്നാതിരിക്കാൻ എല്ലാ അക്കൗണ്ടിംഗ് റെക്കോർഡുകളും ബുക്കുകളും ബാങ്ക് വിവരങ്ങളും കാലികമാണെന്ന് ട്രഷററിന് ഉറപ്പുണ്ടായിരിക്കണം. കൂടാതെ, പുതിയ ട്രഷറർക്ക് ചുമതലകൾ കൈമാറാൻ നിലവിലെ ട്രഷറർമാർ കണക്കുകളെല്ലാം കൃത്യമായി തയ്യാറാക്കേണ്ടത് പ്രധാനമാണ്. സ്ഥാനമൊഴിയുന്ന ട്രഷറർ എല്ലാ സാമ്പത്തിക കാര്യങ്ങളും നിലവിലുള്ളതും വ്യക്തമായി തയ്യാറാക്കിയതുമാണെന്ന് ഉറപ്പാക്കി അത് അടുത്ത ട്രഷറർക്ക് കൈമാറണം. അങ്ങനെയൊരു സമ്പ്രദായം ഈ അടുത്ത കാലങ്ങളില്‍ ഫൊക്കാനയ്ക്ക് നഷ്ടമായി എന്നാണ് ഫൊക്കാനയിലെ മുന്‍ ട്രഷറര്‍മാരില്‍ ചിലരും മറ്റു ഭാരവാഹികളും പറയുന്നത്. എന്തുകൊണ്ട് നിങ്ങള്‍ അതിനെതിരെ ശബ്ദമുയര്‍ത്തുന്നില്ല എന്നു ചോദിച്ചാല്‍ അങ്ങനെ ശബ്ദമുയര്‍ത്തുന്നവരെ 'ഒതുക്കാന്‍' ഒരു കോക്കസ് തന്നെ ഫൊക്കാനയിലുണ്ടെന്നാണ് മറുപടി.  

ഇപ്പോള്‍ സമാന്തര സംഘടനയുണ്ടാക്കിയവരും അവര്‍ക്ക് ഒത്താശ ചെയ്തവരുമാണ് 2006-ല്‍ ഫൊക്കാന പിളര്‍ത്തിയതിന് കാരണക്കാരെന്ന് കോടതി രേഖകളിലും അന്നത്തെ തിരഞ്ഞെടുപ്പ് രേഖകളിലും വ്യക്തമാണ്. തന്നെയുമല്ല, കേസു കൊടുത്ത വാദിയും അതിലെ പ്രതികളും തോളോട് തോള്‍ ചേര്‍ന്ന് ഇപ്പോഴും ഫൊക്കാനയുടെ തലപ്പത്ത് പ്രവര്‍ത്തിക്കുന്നത്  വിരോധാഭാസമായി തോന്നുന്നു. ഫൊക്കാനയുടെ പേരില്‍ ഇക്കഴിഞ്ഞ മാസം പുറത്തിറങ്ങിയ പത്രപ്രസ്താവനയില്‍ ഫൊക്കാനയെ പ്രസിഡന്റ് മാധവന്‍ നായര്‍ പ്രൈവറ്റ് കമ്പനിയാക്കിയെന്നും, അതിനു മറുപടിയായി കണ്‍‌വന്‍ഷന്‍ നടത്തുന്ന നഗരത്തില്‍ ഫൊക്കാനയ്ക്ക് രജിസ്ട്രേഷന്‍ ഉണ്ടെങ്കിലേ അനുമതി ലഭിക്കൂ എന്നും കണ്ടു. 1985 മുതല്‍ അത്തരത്തില്‍ എത്ര രജിസ്ട്രേഷനുകള്‍ എവിടെയെല്ലാം ഉണ്ടെന്ന് ആര്‍ക്കും അറിഞ്ഞുകൂടാ. എന്നാല്‍, അത്തരം രജിസ്‌ട്രേഷനുകള്‍ ഫൊക്കാന ഭാരവാഹികള്‍ തന്നെ ദുരുപയോഗം ചെയ്യുന്നുണ്ടെന്നതിന് ചില കോടതി രേഖകളില്‍ കാണിക്കുന്നുണ്ട്. കണ്‍‌വന്‍ഷനു വേണ്ടിയാണെങ്കില്‍ ആ കണ്‍‌വന്‍ഷന്‍ കഴിയുമ്പോള്‍ ആ രജിസ്‌ട്രേഷന്‍ അസാധുവാകേണ്ടതാണ്. എന്നാല്‍, അങ്ങനെയല്ല സംഭവിക്കുന്നതെന്നാണ് ചില കോടതി രേഖകള്‍ സൂചിപ്പിക്കുന്നത്. 

ഫൊക്കാന 1985 മാര്‍ച്ച് 28-ന് ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ Domestic Not-For-Profit Corporation ആയി രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണെന്നിരിക്കെ (സര്‍ട്ടിഫിക്കറ്റ് കാണുക), മെരിലാന്റില്‍ മറ്റൊരു പേരില്‍ രണ്ടു സ്ഥലത്ത് രജിസ്റ്റര്‍ ചെയ്യുകയും ആ രജിസ്ട്രേഷന്‍ നിലനിര്‍ത്തി കോടതി വ്യവഹാരങ്ങള്‍ നടത്തുകയും ചെയ്യുന്നത് ദുരൂഹപരമാണ്. ഫൊക്കാനയുടെ പേരില്‍ ആരെങ്കിലു കോടതികളില്‍ കേസ് ഫയല്‍ ചെയ്താല്‍ അധികാരപരിധി (Jurisdiction)യുടെ പേരു പറഞ്ഞ് കോടതിയില്‍ സത്യവാങ്മൂലം (Affidavit) സമര്‍പ്പിച്ച് കേസ് തള്ളിക്കളയിക്കുകയാണ് ഫൊക്കാന നേതൃത്വത്തിന്റെ രീതി. ഏറ്റവും പുതിയ ഉദാഹരണമാണ് 2018-ലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന ലീലാ മാരേട്ട് ഫൊക്കാന തിരഞ്ഞെടുപ്പിനെതിരെ ന്യൂയോര്‍ക്ക് സുപ്രീം കോടതിയില്‍ (റോക്ക്‌ലാന്റ് കൗണ്ടി) ഫയല്‍ ചെയ്ത കേസിനെതിരെ അന്നത്തെ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ നല്‍കിയ സത്യവാങ്മൂലം. കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതാണ് ആ സത്യവാങ്മൂലം. കാലഹരണപ്പെട്ട മെരിലാന്റ് രജിസ്ട്രേഷന്റെ പേരിലാണ് ഇവിടെ കോടതി കബളിപ്പിക്കപ്പെട്ടത്. 1985-ലെ ന്യൂയോര്‍ക്ക് രജിസ്ട്രേഷന്‍ നിലനില്‍ക്കേ തന്നെ, അങ്ങനെ ഒരു രജിസ്ട്രേഷന്‍ ഇല്ല എന്ന് കോടതിയെ ധരിപ്പിച്ച്, മെരിലാന്റിന്റെ പേരും പറഞ്ഞ് കേസ് തള്ളിക്കളയിപ്പിക്കലായിരുന്നു തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്റെ ഉദ്ദേശ്യം (സത്യവാങ്മൂലത്തിന്റെ ഒരു ഭാഗം കാണുക).

ഇത്തരുണത്തില്‍ ഇതേ അടവ് നയം പ്രയോഗിച്ചാണ് 2006-ലും ഇവര്‍ ഫൊക്കാന പിളര്‍ത്തിയത് എന്നുകൂടി പറയേണ്ടിയിരിക്കുന്നു. അന്നത്തെ ട്രസ്റ്റീ ബോര്‍ഡിലും കമ്മിറ്റിയിലും ഉണ്ടായിരുന്നവര്‍ തന്നെയാണ് ഇപ്പോഴും ട്രസ്റ്റീ ബോര്‍ഡിലും വിവിധ കമ്മിറ്റികളിലും ഉള്ളതെന്നാണ് അതിലേറെ വിചിത്രം. ഇവര്‍ പറയുന്ന മെരിലാന്റിലെ രജിസ്ട്രേഷന്‍ വെറും 'FOKANA'യാണ്. അതും Ordinary Business Non Stock Corporation ആയിട്ടാണ് രജിസ്ട്രേഷന്‍.  Formation/Registration തിയ്യതി 09/03/2008. ഏതൊരു സംഘടനയും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അതിന്റെ പേര് പൂര്‍ണ്ണമായി നല്‍കണമെന്നത് നിയമമാണ്. സം‌ക്ഷേപമല്ല നല്‍കേണ്ടത്. അങ്ങനെയാണല്ലോ എല്ലാ സംഘടനകളും രജിസ്റ്റര്‍ ചെയ്യുന്നത്. പിന്നീട് ആ പദസഞ്ചയത്തിലെ പദങ്ങളുടെ ആദ്യക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്തുണ്ടാക്കിയാണല്ലോ ചുരുക്കപ്പേരില്‍ സംഘടന അറിയപ്പെടുന്നത്. എന്നാല്‍, Federation of Kerala Associations in North America എന്ന് രജിസ്റ്റര്‍ ചെയ്യുന്നതിനു പകരം ഒരു സാങ്കല്പിക പേരായ FOKANA എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്യുകയും, കോടതികളില്‍ ആ പേരിനെ പ്രതിനിധീകരിക്കുകയും ചെയ്യുന്നത് തെറ്റാണ്.  

അടുത്തത് 2016-2018 കമ്മിറ്റി ഭേദഗതി വരുത്തിയ 1983-ലെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ VII (C) പരിശോധിക്കാം. ഫൊക്കാന ഫൗണ്ടേഷന്‍ എന്ന ഈ ഭാഗം കൂട്ടിച്ചേര്‍ത്തത് ചില തല്പര കക്ഷികളെ ഫൊക്കാനയില്‍ എന്നന്നേക്കും നിലനിര്‍ത്താന്‍ ഒരു പുതിയ 'തസ്തിക' എഴുതിച്ചേര്‍ത്തതാണെന്ന് സംശയിക്കണം. കാരണം 2011-ല്‍ 'ഫൊക്കാന ഗ്ലോബല്‍ ഫൗണ്ടേഷന്‍' എന്ന പേരില്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് (സര്‍ട്ടിഫിക്കറ്റ് കാണുക). ഫൊക്കാനയില്‍ ഇപ്പോള്‍ ഉള്ളവരോടും മുന്‍ ഭാരവാഹികളായിരുന്ന പലരോടും അന്വേഷിച്ചതില്‍ നിന്ന് അവര്‍ക്കാര്‍ക്കും ഇങ്ങനെയൊരു രജിസ്ട്രേഷന്‍ ഉള്ളതായി അറിവില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. 2016-18 കാലയളവില്‍ പുതിയതായി ഒരു പ്രൊജക്റ്റ് നാമം ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തതും 2011-ലെ രജിസ്ട്രേഷനും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നറിയില്ല....


(തുടരും....)


 

Sunday, August 9, 2020

ലക്ഷ്യം തെറ്റിയ ഫൊക്കാന (ഭാഗം 3 )

 

ഒരു സംഘടനയുടെ അസ്തിവാരമാണ് ബൈലോ അഥവാ ഭരണഘടന. അതില്ലെങ്കില്‍ അരാജകത്വം ആ സംഘടനയെ ഭരിക്കും. സംഘടനയിലെ അംഗങ്ങൾക്ക് എന്ത് അവകാശങ്ങളാണുള്ളത്, തീരുമാനമെടുക്കാൻ കമ്മിറ്റി(കള്‍)ക്ക് എത്രമാത്രം അധികാരമുണ്ട്, ബോർഡുകളിലും ഭാരവാഹികളിലും എന്ത് അധികാര പരിധികളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നെല്ലാം ഭരണഘടനയില്‍ വ്യക്തമാക്കുന്നു. ഭരണഘടന എങ്ങനെ തയ്യാറാക്കാമെന്ന് സംഘടനയിലെ അംഗങ്ങള്‍ക്ക് തീരുമാനിക്കാം. ഒരു സംഘടന രൂപീകരിക്കുന്നവര്‍ അതിന്റെ ഉദ്ദേശ്യത്തിന് ഏറ്റവും അനുയോജ്യമായ ഫോർ‌മാറ്റ് ശ്രദ്ധാപൂർ‌വ്വം തീരുമാനിക്കേണ്ടതുണ്ട്. ചില സംഘടനകളില്‍, കാര്യങ്ങൾ‌ കൈകാര്യം ചെയ്യുന്നതിന് ഒരു ഡയറക്ടർ ‌ബോർ‌ഡിനെ നിയമിക്കും. ചിലവയില്‍ മറ്റു തരത്തിലായിരിക്കും. എന്തു തന്നെയായാലും മിക്ക സംഘടനകളും ഘടനാപരമായാണ് പ്രവര്‍ത്തിക്കുന്നത്. അതിന്റെ ഗുണം അംഗങ്ങളും ഭാരവാഹികളും തമ്മിലുള്ള അധികാരങ്ങള്‍ സന്തുലിതമാകുമെന്നതാണ്.

ഫൊക്കാനയെ സംബന്ധിച്ചിടത്തോളം അതിന്റെ രൂപീകരണ വേളയില്‍ തന്നെ അന്നത്തെ അഭ്യുദയകാംക്ഷികളായ പ്രവര്‍ത്തകര്‍ ഒരു ഭരണഘടന തയ്യാറാക്കിയിരുന്നു. എന്നാല്‍, കാലക്രമേണ മാറിമാറി വന്ന കമ്മിറ്റികള്‍ അവരുടെ സൗകര്യാര്‍ത്ഥം ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്തി. അവയിലാകട്ടേ ചില 'പഴുതുകള്‍' തിരുകിക്കയറ്റിയിട്ടുണ്ടെന്ന് അത് ശ്രദ്ധാപൂര്‍‌വ്വം വായിച്ചാല്‍ മനസ്സിലാകും. ഒരു പ്രാവശ്യം കയറിക്കൂടിയാല്‍ ആജീവനാന്തം ഫൊക്കാനയില്‍ വിവിധ തസ്തികകള്‍ കൈയ്യടക്കാവുന്ന പഴുതാണ് അതില്‍ പ്രധാനം. ആ 'പഴുതുകള്‍' ഉപയോഗിച്ചാണ് ഇപ്പോള്‍ രണ്ടു ചേരികളിലായി നിന്ന് എക്സിക്യൂട്ടീവ് കമ്മിറ്റിയും ട്രസ്റ്റീ ബോര്‍ഡും പയറ്റുന്നത്. ജനറല്‍ കൗണ്‍സിലിനേയും അംഗ സംഘടനകളേയും തെറ്റിദ്ധരിപ്പിക്കും വിധം, അവരെ നോക്കുകുത്തികളാക്കി മാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ പടച്ചുവിടുന്നതും അതുകൊണ്ടാണ്. ഏതൊരു സംഘടനയ്ക്കും ഒരു രജിസ്ട്രേഷനും ഒരു ഭരണഘടനയും മാത്രമേ ഉണ്ടാകാവൂ. എന്നാല്‍ ഫൊക്കാനയെ സംബന്ധിച്ചിടത്തോളം നിലവില്‍ നിരവധി രജിസ്ട്രേഷനുകളുണ്ട്..!! പല സ്ഥലത്തും പല പേരിലാണെന്നു മാത്രം. ഓരോ രണ്ടു വര്‍ഷം കൂടുമ്പോഴും ആ കാലഘട്ടങ്ങളില്‍ ഭരണം നയിക്കുന്നവര്‍ അവരുടെ താല്പര്യം നിലനിര്‍ത്താന്‍ ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്തും. അടിസ്ഥാന ഭരണഘടനയില്‍ (ആദ്യത്തെ) ഭേദഗതി (amendment) ചെയ്യുന്നു എന്ന അനുബന്ധത്തോടെ (addendum) യാണെന്ന് മാത്രം. എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്ന് അടുത്ത ലക്കത്തില്‍ വിവരിക്കാം.

കഴിഞ്ഞ രണ്ടുമൂന്നു മാസങ്ങളായി നിരവധി വാര്‍ത്തകളാണ് ഫൊക്കാനയുടെ പേരില്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു വരുന്നത്. എല്ലാം ആരോപണ പ്രത്യാരോപണങ്ങള്‍ തന്നെ. എന്നാല്‍, അതിന്റെ പിന്നാമ്പുറ കഥകളിലേക്ക് ആരും എത്തിനോക്കാറില്ല. അതറിയാവുന്നതുകൊണ്ടാണ് ഈ നേതാക്കള്‍ ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടുന്നത്. ട്രഷററുടെ ഉത്തരവാദിത്വം എന്താണെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ള ഭരണഘടനയുടെ ലംഘനമാണ് ട്രഷറര്‍ നടത്തിയതെന്ന് കഴിഞ്ഞ ലേഖനത്തില്‍ വ്യക്തമാക്കിയതാണ്. അങ്ങനെ പ്രവര്‍ത്തിക്കുന്നവരെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് ഭരണഘടന അനുശാസിക്കുന്നു. എന്നാല്‍, ഇവിടെ സംഭവിച്ചതോ? ആ വ്യക്തിയെ അടുത്ത സെക്രട്ടറിയായി തിരഞ്ഞെടുക്കുകയാണ് ചെയ്തത്. എന്നിട്ടും അതിനെ ന്യായീകരിക്കുന്നതാണ് ഏറെ വിചിത്രം.

ഫൊക്കാന എന്ന സംഘടന ഉടലെടുത്തതു തന്നെ എഴുപതുകളില്‍ ചിലരുടെ മനസ്സിലുദിച്ച ആശയമാണ്. അവരില്‍ പലരും ഇന്ന് നമ്മോടൊപ്പമില്ല. എങ്കിലും അവര്‍ പാകിയ വിത്ത് വളര്‍ന്നു പന്തലിച്ച് വലിയൊരു വൃക്ഷമായി. നിരവധി പേരുടെ കഠിന പ്രയത്നം കൊണ്ടാണ് ആ വൃക്ഷം ഇന്ന് വളര്‍ന്നു പടര്‍ന്ന് പന്തലിച്ചു നില്‍ക്കുന്നത്. ഇന്നലെ വന്നവര്‍ അതിന്റെ നാരായവേരിന് കോടാലിപ്രയോഗം നടത്തുന്നത് ശുഭകരമല്ല. അധികാരഭ്രമം തലയ്ക്കു പിടിച്ചതുകൊണ്ടാണ് അവര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഫൊക്കാനയുടെ തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് നിരവധി വാര്‍ത്തകളാണ് ഇക്കഴിഞ്ഞ 2-3 മാസങ്ങള്‍ക്കകം പുറത്തു വന്നത്. അതില്‍ ട്രസ്റ്റീ ബോര്‍ഡിന്റെ ഒരു വാര്‍ത്തയുടെ ഏതാനും ഭാഗങ്ങള്‍:

"രണ്ടു വർഷത്തെ അധികാരത്തിൽ കയറിയ ഇപ്പോഴത്തെ ഭരണ സമിതിയുടെ അധികാരം ഈ മാസം അവസാനത്തോടെ തീരുകയാണ്. അധികാരത്തിന്റെ മത്ത് പിടിച്ചിരിക്കുന്ന എക്സിക്യൂട്ടീവ് നേതൃത്വം എന്ത് അടിസ്ഥാനത്തിലാണ് ഒരു വർഷംകൂടി അധികാരത്തിൽ സ്വയം തുടരാൻ തീരുമാനിക്കുന്നത്? തികച്ചും ജനാധിപത്യ സ്വഭാവമുള്ള ഫൊക്കാനയിൽ ഏതെങ്കിലും ചില നേതാക്കന്മാരുടെ സ്വേച്ഛാധിപത്യപരമായ താൽപ്പര്യങ്ങൾക്കു വേണ്ടി നിലകൊള്ളുവാൻ താൻ നേതൃത്വം നൽകുന്ന ട്രസ്റ്റി ബോർഡിന് കഴിയുകയില്ലെന്നും ചെയർമാൻ  വ്യക്തമാക്കി. ഇക്കാര്യത്തിൽ ഉറച്ച തീരുമാനമാണ് ഫൊക്കാന ബോർഡ് ഓഫ് ട്രസ്റ്റിസ്  കൈക്കൊണ്ടിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരുടെയും ചട്ടുകമായി പ്രവർത്തിക്കാൻ ബോർഡിന് താൽപര്യമില്ല. മുൻകൂട്ടി തീരുമാനിച്ച പ്രകാരം കുറ്റമറ്റ രീതിയിൽ തെരെഞ്ഞടുപ്പ് നടത്താൻ സ്വതന്ത്ര അധികാരമുള്ള തെരെഞ്ഞെടുപ്പ് കമ്മിറ്റിയെ ചുമതലപ്പെടുത്തിക്കഴിഞ്ഞു. 2020-2022 വർഷത്തെ ഭരണസമിതിയിലേക്കുള്ള തെരെഞ്ഞെടുപ്പ് പ്രക്രീയകൾ അവർ ആരംഭിച്ചുകഴിഞ്ഞു. അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ചില സ്ഥാനാർത്ഥികൾ പ്രഖ്യാപനവും നടത്തിക്കഴിഞ്ഞു. കോവിഡ് 19 കാരണം പതിവ് തെരെഞ്ഞെടുപ്പിനേക്കാൾ വൈകി സെപ്തംബര് 9നു തെരെഞ്ഞെടുപ്പ് നടത്താൻ വിജ്ഞ്ജാപനവും ഇറക്കി.അതിനിടെ, തങ്ങൾ ഒരു വർഷത്തേക്ക് കൂടി അധികാരത്തിൽ തുടരുമെന്ന് പറഞ്ഞു പരസ്യപ്രസ്‌താവനകൾ നടത്തി അംഗസംഘടനകൾക്കിടയിൽ തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുന്നവർ സ്വയം അപഹാസ്യരാകുകയാണ് ചെയ്യുന്നത്..."

ഒരു വശത്ത് തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് ട്രസ്റ്റീ ബോര്‍ഡ് പറയുന്നത് ശരിയാണ്. എന്നാല്‍, മറുവശം ചിന്തിക്കുമ്പോള്‍ അവര്‍ ചെയ്തത് തെറ്റാണ്. സൂം മീറ്റിംഗ് വഴി തിരഞ്ഞെടുപ്പ് നടത്തിയതാണ് അവര്‍ക്ക് പറ്റിയ തെറ്റ്. ഫൊക്കാനയുടെ ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ X (A) സെക്ഷന്‍ 12-ല്‍ പറയുന്നത് തിരഞ്ഞെടുപ്പുകളെല്ലാം കണ്‍‌വന്‍ഷന്‍ വേദിയില്‍ നടത്തണമെന്നാണ്. അതായത് വോട്ടിംഗിന് അര്‍ഹതയുള്ള വ്യക്തി വോട്ടിംഗ് വേദിയിൽ നേരിട്ട് ഉണ്ടായിരിക്കണം എന്നര്‍ത്ഥം. ഫൊക്കാനയുടെ മുന്‍‌ ഭാരവാഹികളോട് അന്വേഷിച്ചതില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിച്ചത് അതാണ് കീഴ്‌വഴക്കം എന്നാണ്. ഓരോ അംഗ സംഘടനകളില്‍ നിന്ന് എത്ര പ്രതിനിധികള്‍ വോട്ടു ചെയ്യാന്‍ എത്തി എന്ന് ജനറല്‍ കൗണ്‍സില്‍ അറിഞ്ഞിരിക്കണം. ഇപ്പോള്‍ ട്രസ്റ്റീ ബോര്‍ഡും തിരഞ്ഞെടുപ്പ് കമ്മിറ്റിയും ആവര്‍ത്തിച്ചു പറയുന്ന 'ഭരണഘടനാ ലംഘനം' അവര്‍ തന്നെയല്ലേ നടത്തിയത് എന്ന് ഭരണഘടനയുടെ മേല്പറഞ്ഞ ആര്‍ട്ടിക്കിള്‍ വായിച്ചാല്‍ മനസ്സിലാകും. തപാല്‍ വഴിയോ അല്ലെങ്കില്‍ ഓണ്‍ലൈന്‍/ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ വഴിയോ വോട്ടിംഗ് നടത്താമെന്ന് ഭരണഘടനയില്‍ ഒരിടത്തും പറഞ്ഞിട്ടില്ല. (ഭരണഘടനയുടെ ആ ഭാഗം താഴെ കൊടുക്കുന്നു).

ഈ കോവിഡ് കാലത്ത് ആളെക്കൂട്ടി ഒരു തിരഞ്ഞെടുപ്പ് നടത്താന്‍ സാധ്യമല്ലെങ്കില്‍, അതിനുള്ള പ്രതിവിധിയായിരുന്നു ആദ്യം തേടേണ്ടിയിരുന്നത്. അതായത് സുതാര്യമായ രീതിയില്‍ ഓണ്‍ലൈന്‍ വോട്ടിംഗും തപാല്‍ വോട്ടിംഗും നടത്താനുള്ള സം‌വിധാനമൊരുക്കണമായിരുന്നു. അതിന് സമയമെടുക്കുമെങ്കില്‍ ജനറല്‍ കൗണ്‍സിലിന്റെ/അംഗ സംഘടനകളുടെ അംഗീകാരത്തോടെ അതിന് സൗകര്യം ചെയ്യണമായിരുന്നു. അത് ചെയ്യാത്തിടത്തോളം കാലം ട്രസ്റ്റീ ബോര്‍ഡിന്റെ ഒരു ന്യായീകരണത്തിനും ഇവിടെ പ്രസക്തിയില്ല. അവര്‍ ചെയ്തതും ഭരണഘടനാ ലംഘനം തന്നെ.

ഇപ്പോഴത്തെ പ്രസിഡന്റും കമ്മിറ്റിയും തീരെ നിരുത്തരവാദപരമായാണ് പെരുമാറിയതെന്നു കൂടി ഇവിടെ സൂചിപ്പിക്കട്ടേ. കോവിഡിന്റെ ആരംഭം മുതല്‍ ഇതിങ്ങനെയൊക്കെ സംഭവിക്കുമെന്ന് അവര്‍ക്കറിയാമായിരുന്നില്ലേ? കോവിഡ് എന്തെല്ലാം മാറ്റങ്ങളാണ് വരുത്തിയതും വരുത്തിക്കൊണ്ടിരിക്കുന്നതും...! രണ്ടു വര്‍ഷത്തേക്ക് അധികാരത്തില്‍ കയറിയവര്‍ ജനറല്‍ കൗണിസിലിന്റെ അനുമതിയില്ലാതെ മറ്റൊരു വര്‍ഷത്തേക്കു കൂടി അധികാരത്തില്‍ തുടരാമെന്ന മോഹം വെച്ചുപുലര്‍ത്തിയതു തന്നെ തെറ്റാണ്. കാര്യങ്ങള്‍ ജനറല്‍ കൗണ്‍സിലിനെ ബോധ്യപ്പെടുത്തി അവരുടെ അംഗീകാരത്തോടെ തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കാമായിരുന്നു. പ്രസിഡന്റും സെക്രട്ടറിയുമായിരുന്നില്ലേ അതിന്റെ ഉത്തരവാദികള്‍? അതിനുപകരം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന, വിവാദാസ്‌പദമായ ലേഖനങ്ങളും വാര്‍ത്തകളും മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. തങ്ങളുടെ വരുതിയില്‍ നില്‍ക്കുന്ന ഏതെങ്കിലും ഒരു മാധ്യമത്തില്‍ അത്തരം വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ അതിന് നിയമ സാധുതയില്ലെന്ന് അറിയാഞ്ഞിട്ടാണോ അത് ചെയ്തത്? എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ വീഴ്ച മുതലെടുത്ത് ട്രസ്റ്റീ ബോര്‍ഡും തിരഞ്ഞെടുപ്പ് കമ്മിറ്റിയും അധികാരം കൈക്കലാക്കിയത് വിശ്വാസ വഞ്ചനയാണ്. ഭരണഘടനയുടെ കാവലാള്‍ എന്ന് വിശേഷിപ്പിക്കുന്നവര്‍ തന്നെ അത് ലംഘിക്കുന്നത് 'വേലി തന്നെ വിളവു തിന്നുന്ന' പോലെയായി. തങ്ങളുടെ ഇഷ്ടക്കാരെ ഫൊക്കാനയുടെ തലപ്പത്ത് അവരോധിക്കാന്‍ അനുകൂല സംഘടനകളില്‍ നിന്ന് അംഗത്വം പുതുക്കി വാങ്ങി 'വണ്‍‌വേ' സൂം മീറ്റിംഗിലൂടെ നടത്തിയ തിരഞ്ഞെടുപ്പിനും നിയമസാധുതയില്ല. സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ഇരുകൂട്ടരും സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, അവര്‍ തന്നെയാണ് സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുന്നതെന്ന് ആര്‍ട്ടിക്കിള്‍ X (A) സെക്ഷന്‍ 12-ല്‍ നിന്ന് മനസ്സിലായിക്കാണുമെന്ന് തോന്നുന്നു. ഫൊക്കാന ഭരണഘടന പ്രകാരം എന്താണ് അടുത്ത നടപടി എന്ന് 'പരമോന്നത സമിതി'യായ ജനറല്‍ കൗണ്‍സില്‍ തന്നെ തീരുമാനിക്കട്ടെ.

(തുടരും.....)


Thursday, August 6, 2020

ലക്ഷ്യം തെറ്റിയ ഫൊക്കാന - 2

 "താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍

താന്‍ താന്‍ അനുഭവിച്ചീടുകെന്നേ വരൂ"

ഭഗവത്‌ ഗീതയില്‍ പറയുന്ന ഈ വാക്യങ്ങള്‍ എത്ര അര്‍ത്ഥവത്താണെന്ന് ഞാന്‍ പറയാതെ തന്നെ വായനക്കാര്‍ക്ക് മനസ്സിലാകും. നാം ചെയ്‌ത കര്‍മ്മങ്ങള്‍ നന്മയായാലും തിന്മയായാലും അത് നാം തന്നെ‌ അനുഭവിച്ചേ തീരൂ. അതിന് മറ്റുള്ളവരെ പഴിചാരിയിട്ട് ഫലമില്ല. അതായത് കര്‍മ്മഫലം കൈമാറാവുന്നതല്ലെന്നര്‍ത്ഥം. ഫൊക്കാനയിലെ ചിലരുടെ പ്രവര്‍ത്തിദൂഷ്യം ആ സംഘടനയ്ക്ക് തന്നെ ദോഷമായിത്തീരുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത്. ഒരുപക്ഷെ, അവര്‍ ചെയ്തുകൂട്ടിയ പാപ പ്രവര്‍ത്തികള്‍ക്ക് പ്രകൃതി നല്‍കുന്ന ശിക്ഷയായിരിക്കാം ഇപ്പോള്‍ അവര്‍ തന്നെ പരസ്പരം പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. കോറോണ തന്നെ ലോകത്തെ പാഠം പഠിപ്പിക്കുകയല്ലേ ഇപ്പോള്‍.

ഇപ്പോള്‍ ഫൊക്കാനയില്‍ നടക്കുന്ന വാദപ്രതിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളുമെല്ലാം 2006-ന്റെ തുടര്‍ച്ചയാണെന്നു പറഞ്ഞാലും അതിശയോക്തിയില്ല.

പൂന്താനത്തിന്റെ ജ്ഞാനപ്പാനയില്‍ പറഞ്ഞതുപോലെ

"സ്‌ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിച്ചു

നാണംകെട്ടു നടക്കുന്നിതു ചിലര്‍

മദമത്സരം ചിന്തിച്ചു ചിന്തിച്ചു

മതി കെട്ടു നടക്കുന്നിതു ചിലര്‍"

പൂന്താനത്തിന്റെ ഈ വരികളും ഭഗവത് ഗീതയിലെ 'കര്‍മ്മ ഫലവും' കൂട്ടി വായിച്ചാല്‍ ഇപ്പോള്‍ ഫൊക്കാനയില്‍ നടക്കുന്ന വടം‌വലിയുടെ മൂലഹേതു എന്താണെന്ന് മനസ്സിലാകും. പതിന്നാലു വര്‍ഷം മുന്‍പ് (2006-ല്‍) ഒര്‍ലാന്റോ ഫ്ലോറിഡയില്‍ നടന്ന ഫൊക്കാന കണ്‍‌വന്‍ഷനും തിരഞ്ഞെടുപ്പും നടന്ന സമയത്ത് അവിടെ നടന്ന കള്ളക്കളികളുടെ പിന്നാമ്പുറ കഥയാണ് 2006 സെപ്തംബര്‍ 27 ലെ മലയാളം പത്രത്തില്‍ അന്നത്തെ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായിരുന്ന എന്‍.ജി. മാത്യു എഴുതിയത്. ആ റിപ്പോര്‍ട്ട് താഴെ കൊടുക്കുന്നു. 

ഈ റിപ്പോര്‍ട്ടിന് ഇപ്പോള്‍ പ്രസക്തിയുണ്ട്. കാരണം, ഇപ്പോള്‍ ഫൊക്കാനയില്‍ നടന്ന തിരഞ്ഞെടുപ്പും അന്നത്തെ തിരഞ്ഞെടുപ്പുമായി ഏകദേശം സാമ്യമുണ്ട്. അത് എന്താണെന്ന് മനസ്സിലാക്കാന്‍ വായനക്കാരുടെ വിശകലനത്തിനായി വിടുന്നു.  ഇത് ഇപ്പോള്‍ എഴുതുവാന്‍ കാരണം ഫൊക്കാന എന്ന സംഘടനയില്‍ നടക്കുന്ന തിരഞ്ഞെടുപ്പ്, ബാങ്ക് അക്കൗണ്ട്, പ്രസിഡന്റും സെക്രട്ടറിയും അറിയാതെ ട്രഷറര്‍ ബാങ്കില്‍ നിന്ന് പണം പിന്‍‌വലിക്കല്‍, സുപ്രീം പവര്‍ ആയ നാഷണല്‍ കമ്മിറ്റിയും എക്സിക്യൂട്ടീവ് കമ്മിറ്റിയും അറിയാതെ ട്രസ്റ്റീ ബോര്‍ഡ് എടുത്ത തീരുമാനങ്ങള്‍ എന്നിവയെക്കുറിച്ച് ഒരു ഏകദേശ രൂപം നല്‍കാനാണ്. ഫൊക്കാന നിയമാവലിയുടെ നഗ്നലംഘനമാണ് ഇപ്പോള്‍ നടന്ന തിരഞ്ഞെടുപ്പ്. ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ സ്വയം പ്രഖ്യാപിതരായ എല്ലാവരും കുടുങ്ങുമെന്ന് മാത്രമല്ല, സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത, ആ പ്രതിജ്ഞയുടെ ലംഘനം നടത്തി പ്രസിഡന്റിനെയോ സെക്രട്ടറിയെയോ അറിയിക്കാതെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 71,000ത്തോളം ഡോളര്‍ പിന്‍‌വലിച്ച മുന്‍ ട്രഷററും ഇപ്പോള്‍ സെക്രട്ടറിയെന്ന് വിളംബരം ചെയ്തിരിക്കുന്ന വ്യക്തിയായ സജിമോന്‍ ആന്റണി കൂടുതല്‍ കുഴപ്പത്തിലാകുമെന്നുറപ്പാണ്. പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നിവരുടെ ജോയിന്റ് അക്കൗണ്ടില്‍ നിന്ന് എങ്ങനെ ട്രഷറര്‍ ഒറ്റയ്ക്ക് പണം പിന്‍‌വലിച്ചു എന്ന് അറിയാന്‍ ജനങ്ങള്‍ക്കും ആഗ്രഹമുണ്ട് (ഫൊക്കാന ബൈലോ ആര്‍ട്ടിക്കിള്‍ XVI). 

ട്രഷറര്‍ സാമ്പത്തിക തിരിമറി നടത്തിയെന്നും അതിന് ട്രഷറര്‍ നല്‍കിയ മറുപടിയും കാണുക. ട്രഷറര്‍ സജിമോന്‍ ആന്റണി വടി കൊടുത്ത് അടി വാങ്ങുകയായിരുന്നു എന്ന് ഈ രണ്ടു വാര്‍ത്തകള്‍ വായിച്ചാല്‍ മനസ്സിലാകും.  

ജൂലൈ 31, 2020

സസ്പെന്‍ഡ് ചെയ്ത ഫൊക്കാന ട്രഷറര്‍ സാമ്പത്തിക തിരിമറി നടത്തി (ഫൊക്കാന പ്രസ് റിലീസ്)

ന്യൂജെഴ്സി: ഫൊക്കാനയില്‍ നിന്ന് കഴിഞ്ഞ ദിവസം നാഷണല്‍ കമ്മിറ്റി സസ്പെന്‍ഡ് ചെയ്ത ട്രഷറര്‍, സസ്പെന്‍ഡ് ചെയ്തതിന്റെ പിറ്റേ ദിവസം ഫൊക്കാനയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും 70,000 ത്തോളം ഡോളര്‍ പിന്‍വലിച്ചതായി അറിയാനിടയായെന്നും, ഇതിന്റെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

സംഘടനയുടെ ധനവിനിയോഗങ്ങള്‍ പ്രസിഡന്റും സെക്രട്ടറിയും അറിയാതെ നടത്താൻ നിയമപരമായി കഴിയാത്തതും, പാടില്ലാത്തതും ആയതിനാല്‍ ഇതൊരു ഗുരുതര ക്രമക്കേടാണ്. ഇത് തെളിയുകയാണെങ്കില്‍ അദ്ദേഹത്തിന് ഫൊക്കാനയുടെ ആജീവനാന്ത വിലക്കു നേരിടേണ്ടി വരുമെന്നും എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പ്രസ്താവനയില്‍ പറഞ്ഞു.

******

ആഗസ്റ്റ് 1,  2020

ഫൊക്കാന കൺ‌വന്‍ഷന്‍ രജിസ്‌ട്രേഷന്‍/സ്പോണ്‍സര്‍ഷിപ്പ് തുക 71,929 ഡോളർ മടക്കി നൽകി: സജിമോൻ ആന്റണി

ന്യൂജേഴ്‌സി: ജൂലൈ 9 -12 വരെ ബാലീസ് അറ്റ്‌ലാന്റിക് സിറ്റി റിസോർട്ടിൽ നടക്കാനിരുന്ന ഫൊക്കാന കൺവെൻഷൻ മാറ്റി വച്ചതിനെ തുടർന്ന് കൺവെൻഷനുവേണ്ടി മുൻകൂട്ടി രെജിസ്റ്റർ ചെയ്തവരുടെയും മെഗാസ്‌പോൺസറുടെയും പണം തിരികെ നൽകിയതായി ഫൊക്കാന മുൻ ട്രഷറർ സജിമോൻ ആന്റണി.

കൺവെൻഷൻ മാറ്റി വച്ച സാഹചര്യത്തിൽ തങ്ങൾ നൽകിയ തുക മടക്കി നൽകണമെന്ന് രെജിസ്റ്റർ ചെയ്ത 24 വ്യക്തികളും മെഗാസ്പോൺസറും രേഖാ മൂലം പലതവണ ആവശ്യപ്പെട്ടതിനെ തുടർന്നാണ് പണം തിരികെ നൽകിയത്. രേഖാ മൂലം പണം ആവശ്യപ്പെട്ട മുഴുവൻ പേരുടെയും തുക തിരികെ നല്‍കണമെന്ന് കമ്മിറ്റിയും ട്രസ്റ്റി ബോർഡും ആവശ്യപ്പെട്ടിരുന്നുവെന്നും സജിമോൻ ആന്റണി അറിയിച്ചു. മെഗാ സ്പോൺസർ നൽകിയ 50,000 ഡോളറിന്റെ ചെക്കിന് പുറമെ രെജിസ്ട്രേഷൻ ഫീസ് ഇനത്തിൽ പണം നൽകിയ 24 പേർക്കായി 21,929 ഡോളർ തിരികെ നൽകി. ഇതിൽ 250 ഡോളർ മുതൽ 1200 ഡോളർ വരെ നൽകിയവർ വരെ ഉണ്ട്. ഭൂരിഭാഗം പേരും 995 ഡോളർ വീതം നൽകിയവരാണ്. കൺവെൻഷനുമായി ബന്ധപ്പെട്ട് മൊത്തം 71,929 ഡോളർ തിരികെ നൽകിയിട്ടുണ്ട്. വിമൻസ് ഫോറത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങൾക്കായി ലൈസി അലക്സ് ചെലവാക്കിയ 700 ഡോളറും ഫ്ലവർഴ്സ് ആൻഡ് ടെക്നോളജി ഫീസ് വകയിൽ ചെലവാക്കിയ 759 ഡോളറും ഉൾപ്പെടെ 1459 ഡോളർ വേറെയും തിരികെ നൽകിയിട്ടുണ്ട്.

കൺ‌വന്‍ഷനു വേണ്ടി രജിസ്റ്റര്‍ ചെയ്‌തവർ രജിസ്‌ട്രേഷന്‍ ഫീസ് ആയും സ്‌പോൺസർഷിപ്പ് ആയും നൽകിയ തുക തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് രേഖാ മൂലം ലഭിച്ച കത്തുകൾ മുൻ പ്രസിഡണ്ട് മാധവൻ ബി.നായരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതാണ്. ന്യൂജേഴ്‌സി കൺവെൻഷനുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്ന് പിരിച്ച തുക അത് തന്നവർക്കു തന്നെ മടക്കി നൽകിയെന്ന് മാധവൻ നായർ തന്നെ അറിയിച്ചിരുന്നു. ആ തുക എത്രയെന്നോ അത് ഏത് അക്കൗണ്ടിൽ നിക്ഷേപിച്ചുവെന്നോ ഏത് അക്കൗണ്ടിൽ നിന്നാണ് മടക്കി നൽകിയതെന്നോ മാധവൻ നായർ തന്നെ അറിയിച്ചിട്ടില്ലെന്നും സജിമോൻ വ്യക്തമാക്കി.

കേരള കൺവെൻഷന്റെ വരവുചെലവ് കണക്കുകൾ സംബന്ധിച്ചുള്ള എല്ലാ ഇൻവോയ്‌സുകളും ലഭിച്ചാൽ മാത്രമേ മുഴുവൻ അക്കൗണ്ടിങ്ങും പൂർത്തിയാക്കി ഓഡിറ്റ് ചെയ്യാൻ കഴിയുകയുള്ളൂ. കണക്കുകൾ ലഭിക്കുന്ന മാത്രയിൽ ഓഡിറ്റ് നടത്തി മുഴുവൻ വരവുചെലവു കണക്കുകൾ നാഷണൽ കമ്മിറ്റിയുടെയും ജനറൽ ബോഡിയുടെയും മുൻപാകെയും വയ്ക്കുന്നതാണെന്നും സജിമോൻ അറിയിച്ചു.കണക്കുകൾ എല്ലാം സുതാര്യമാണെന്നിരിക്കെ, നാഷണൽ കമ്മിറ്റിയിൽ ഇല്ലാത്തവർ വസ്തുത വിരുദ്ധമായ കാര്യങ്ങൾ ആരോപിച്ച് മാധ്യങ്ങളിലൂടെ തന്നെ വ്യക്തിഹത്യ നടത്തുന്നത് അപലനീയമാണെന്നും സജിമോൻ ആന്റണി അറിയിച്ചു.

******

ഈ രണ്ടു വാര്‍ത്തകളില്‍ നിന്ന് നിന്ന് മനസ്സിലാകുന്നത് ഫൊക്കാനയില്‍ പ്രസിഡന്റടക്കം സാമ്പത്തിക തിരിമറി നടത്തിയിട്ടുണ്ടെന്നാണ്. അങ്ങനെയെങ്കില്‍ ഇതിനു മുന്‍പുണ്ടായിരുന്ന കമ്മിറ്റിക്കും, ട്രസ്റ്റീ ബോര്‍ഡിനും, ഓഡിറ്റര്‍മാര്‍ക്കും അവരുടെ ഭരണ കാലയളവില്‍ നടന്ന സംഭവങ്ങള്‍ക്കും അറിവുണ്ടായിരുന്നിരിക്കാം. അത് വെളിച്ചത്തുകൊണ്ടുവരേണ്ട ഉത്തരവാദിത്വം അംഗസംഘടനകള്‍ക്കും ജനറല്‍ കൗണ്‍സിലിനുമാണ്. കൂടാതെ 'ഫൊക്കാന ഗ്ലോബല്‍ ഫൗണ്ടേഷന്‍' എന്ന പേരില്‍ 2011 ജൂലൈ 12ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്ത് ഉദ്ദേശത്തിലാണ്? ആരാണ് അതിന്റെ രജിസ്ട്രേഡ് ഏജന്റ്? ഫൊക്കാന ട്രസ്റ്റീ ബോര്‍ഡിന് എവിടെയൊക്കെ ആരുടെ പേരിലൊക്കെ ബാങ്ക് അക്കൗണ്ടുകളുണ്ട് എന്നീ വിവരങ്ങള്‍ നല്‍കാന്‍ മേല്പറഞ്ഞവര്‍ക്ക് ഉത്തരവാദിത്വമുണ്ട്. 

 ആരേയും വ്യക്തിപരമായി ആക്ഷേപിക്കാനോ അധിക്ഷേപിക്കാനോ അല്ല, മറിച്ച് ഫൊക്കാനയുടെ നന്മ ആഗ്രഹിക്കുന്ന ഒരു അഭ്യുദയകാംക്ഷി എന്ന നിലയിലും, നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്ന ഒരു മാധ്യമ പ്രവര്‍ത്തകനെന്ന നിലയിലും ചില സത്യങ്ങള്‍ അമേരിക്കന്‍ മലയാളികളെ അറിയിക്കേണ്ട ബാധ്യതയുള്ളതുകൊണ്ടു മാത്രമാണ് ഈ സുദീര്‍ഘമായ ലേഖനം എഴുതേണ്ടി വന്നത്. 

വിശ്വാസം സ്ഥാപിക്കാൻ പ്രയാസമാണ്, പരിപാലിക്കാനും പ്രയാസമാണ്. എന്നാല്‍ തകർക്കാൻ എളുപ്പവുമാണ്. ഒരു സംഘടനയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ എല്ലാത്തിലും ഏറ്റവും മൂല്യവത്തായതും സങ്കീർണ്ണവുമായ ഒന്നാണ് വിശ്വാസം. ആദ്യം നാം ചെയ്യേണ്ടത് നാം നമ്മെത്തന്നെ വിശ്വസിക്കണം, നമ്മുടെ പ്രവര്‍ത്തികള്‍ മറ്റുള്ളവരില്‍ വിശ്വാസം ജനിപ്പിക്കണം. എങ്കില്‍ മാത്രമേ എല്ലാ തുറകളിലുമുള്ള ആളുകളുമായുള്ള നമ്മുടെ ബന്ധത്തെ ഉറപ്പിക്കാനും സംഘടനയെ അഭിവൃദ്ധിയിലേക്ക് നയിക്കാനും സാധിക്കൂ.  

2006-ലെ തിരഞ്ഞെടുപ്പു കേസ് കോടതിയിലെത്തിയപ്പോഴെങ്കിലും സമവായത്തിന് സമയമുണ്ടായിരുന്നു. പക്ഷെ, തല്പരകക്ഷികള്‍ക്ക് സ്ഥാനമാനം വേണം. സമവായപ്പെട്ടാല്‍ അത് നഷ്ടമാകും. അപ്പോള്‍ പിന്നെ കോടതിക്ക് ഒരൊറ്റ വഴിയേ ഉള്ളൂ.... തിരഞ്ഞെടുപ്പ് അസാധുവാക്കുക. അതുതന്നെ അന്നും സംഭവിച്ചു. മാത്രമല്ല, ഫൊക്കാനയുടെ സ്വത്വവും നഷ്ടമായി. അതിനു കാരണം ഒരു വിദേശ സംഘടനയായി 1998 ജൂണ്‍ 19-ന് മെരിലാന്റിലെ വെസ്റ്റ്ചെസ്റ്റര്‍ കൗണ്ടിയില്‍  'ഫൊക്കാന' (FOKANA) എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തതുകൊണ്ടാണ്.  വാദം കേള്‍ക്കാന്‍ കോടതിയില്‍ ഹാജരാകാനുള്ള നോട്ടീസ് ഏജന്റിന്റെ പേരില്‍ അയച്ചത് അദ്ദേഹം ആരേയും അറിയിക്കാതെ രഹസ്യമാക്കി വെച്ചതുകൊണ്ട് കേസ് തോറ്റു. കോടതിയാകട്ടേ കേസ് തള്ളിയെന്നു മാത്രമല്ല അന്നത്തെ തിരഞ്ഞെടുപ്പ് അസാധുവുമാക്കി.  എന്നിട്ടും അടങ്ങിയിരിക്കാതെ വീണ്ടും കോടതിയെ സമീപിച്ചപ്പോഴാണ് ഫൊക്കാന എന്ന പേരു തന്നെ ഉപയോഗിക്കുന്നതില്‍ നിന്ന് കോടതി വിലക്കിയത്. ആ സംഭവത്തിന്റെ ഒരു വിശദീകരണ യോഗം പിന്നീട് ക്വീന്‍സിലെ കേരള സെന്ററില്‍ സംഘടിപ്പിച്ചിരുന്നു. ലേഖകനും അന്ന് ആ വിശദീകരണ യോഗത്തില്‍ പങ്കെടുത്തിരുന്നു. നിരവധി ചോദ്യങ്ങളാണ് അന്നവിടെ ഉയര്‍ന്നു വന്നത്. പക്ഷെ, ആര്‍ക്കും വ്യക്തമായ ഉത്തരമോ കാരണമോ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. തിരഞ്ഞെടുപ്പ് അസാധുവാക്കിയതു കാരണം ഫൊക്കാന നാഥനില്ലാ കളരിയായി. എന്നാല്‍, തിരഞ്ഞെടുപ്പില്‍ (കു)തന്ത്രം മെനഞ്ഞവര്‍ അതിന് മറുവഴി കണ്ടെത്തി. ഒരു താത്ക്കാലിക കമ്മിറ്റിയെ തട്ടിക്കൂട്ടുക. അങ്ങനെ തട്ടിക്കൂട്ടിയെടുത്ത കമ്മിറ്റിയിലുള്ളവരാണ് ഇപ്പോഴും കടിച്ചുതൂങ്ങിക്കിടന്ന് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. ശക്തമായ നേതൃത്വനിരയും കര്‍മ്മനിരതരായ പ്രവര്‍ത്തകരുമുണ്ടായിരുന്ന ഒരു സംഘടനയായിരുന്നു ഫൊക്കാന. എന്നാല്‍ സംഘടനയോട് കൂറു പുലര്‍ത്തിയിരുന്നവരേയും, ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചവരേയും 'കറിവേപ്പില'യാക്കിയതോടെ അവരെല്ലാവരും ചേര്‍ന്ന് രൂപീകരിച്ച സംഘടനയാണ് 'ഫോമ.' വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന സംഘടനകളുണ്ട്. എന്നാല്‍ ഫൊക്കാനയില്‍ പിളര്‍പ്പുണ്ടാക്കിയവരല്ല ഫോമ പ്രവര്‍ത്തകര്‍. ഇപ്പോഴും ഫൊക്കാനയില്‍ അള്ളിപ്പിടിച്ചിരിക്കുന്നവര്‍ അവരെക്കൊണ്ട് അത് ചെയ്യിക്കുകയായിരുന്നു.

അമേരിക്കയില്‍ ഒരു സംഘടന എങ്ങനെ പ്രവര്‍ത്തിക്കണം മറ്റു സംഘടനകള്‍ക്കും പ്രവര്‍ത്തകര്‍ക്കും എങ്ങനെ മാതൃകയാകണം എന്നൊക്കെയുള്ള ഒരു സാമാന്യ ബോധമെങ്കിലും നേതൃനിരയിലുള്ളവര്‍ക്ക് വേണം. ഒരു നൈതിക സംഘടനാ സംസ്കാരം സൃഷ്ടിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത സംഘടനകള്‍ക്ക് പ്രകടിപ്പിക്കാൻ കഴിയുന്ന ഏറ്റവും ശ്രദ്ധേയമായ മാർഗ്ഗങ്ങളിലൊന്നാണ് മികച്ച, സംഘടനാപാടവമുള്ള നേതാക്കള്‍. അവരാണ് സംഘടനയെ നേര്‍‌വഴിക്ക് നയിക്കേണ്ടവര്‍. സംഘടനകളിലായാലും ജോലി സ്ഥലത്തായാലും സ്വീകാര്യമെന്ന് കരുതുന്ന തരത്തിലുള്ള പെരുമാറ്റത്തിന്റെ ഉദാഹരണമായി മറ്റുള്ളവര്‍ മികച്ച മാനേജുമെന്റിന്റെ പെരുമാറ്റത്തിലേക്കാണ് നോക്കുന്നത്. പ്രവർത്തനങ്ങൾ വാക്കുകളേക്കാൾ ഉച്ചത്തിൽ സംസാരിക്കുന്നു. അതിനാൽ നേതൃത്തിലിരിക്കുന്നവര്‍ ധാർമ്മിക സ്വഭാവം കാണിക്കുമ്പോൾ, അത് മറ്റുള്ളവര്‍ക്ക് നല്ലൊരു സന്ദേശവും നല്‍കുന്നു.

ഇക്കഴിഞ്ഞ ജൂണ്‍ മാസം മുതലാണ് ഫൊക്കാനയില്‍ പൊട്ടിത്തെറി ആരംഭിക്കുന്നത്. അതിനു മുന്‍പ് പൊട്ടലും ചീറ്റലുമൊക്കെ ഉണ്ടായിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്. പരസ്പരം പുറം ചൊറിയുന്ന നേതാക്കളാണ് ഭൂരിഭാഗം പേരും. എന്നാല്‍, ആത്മാര്‍ത്ഥതയോടെ ഈ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വളരെയധികമുണ്ട്. പക്ഷെ, ആത്മാര്‍ത്ഥതയല്ല പുറം ചൊറിയലും പാടിപ്പുകഴ്ത്തലുമാണ് ഈ സംഘടനയില്‍ തുടരാനുള്ള യോഗ്യതയെന്ന് തിരിച്ചറിഞ്ഞ പലരും ഈ സംഘടനയോട് വിട പറഞ്ഞിട്ടുണ്ട്. അതിന്റെ പ്രധാന കാരണക്കാര്‍ നേതാക്കള്‍ തന്നെ.

ഫൊക്കാന എന്ന പേരില്‍ ഐ ആര്‍ എസിലും വിവിധ സംസ്ഥാനങ്ങളിലും എത്ര രജിസ്ട്രേഷനുകള്‍ ഉണ്ട്? ഫൊക്കാനയുടെ യഥാര്‍ത്ഥ രജിസ്ട്രേഷന്‍ എവിടെയാണ്?, ഏതു ബാങ്കിലാണ് അക്കൗണ്ടുകള്‍?, എന്തുകൊണ്ടാണ് കഴിഞ്ഞ 10 വര്‍ഷമായിട്ടും കണക്കുകള്‍ യഥാവിധി ബോധിപ്പിക്കുകയോ ഓഡിറ്റ് ചെയ്യുകയോ ചെയ്യാത്തത്? എന്തുകൊണ്ട് ട്രസ്റ്റീ ബോര്‍ഡ് അതില്‍ നിസ്സംഗത പാലിച്ചു, ഒരു മത സംഘടനയ്ക്ക് എങ്ങനെയാണ് ഫൊക്കാനയില്‍ അംഗത്വം നല്‍കിയത്?,  തുടങ്ങിയ വിവരങ്ങള്‍ അടുത്തതില്‍..... 

(തുടരും......)

Tuesday, August 4, 2020

ലക്ഷ്യം തെറ്റിയ 'ഫൊക്കാന' (ഭാഗം 1)

 

അമേരിക്കന്‍ മലയാളി സംഘടനകളുടെ ദേശീയ സംഘടന എന്നറിയപ്പെടുന്ന ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) ഇപ്പോള്‍ ലക്ഷ്യബോധം നഷ്ടപ്പെട്ട് പായുന്ന കുതിരയെപ്പോലെയായിരിക്കുകയാണ്. കുതിരയുടെ കടിഞ്ഞാണ്‍ പലരുടേയും കൈയ്യിലായതുകൊണ്ട് ആര് നിയന്ത്രിച്ചിട്ടും പ്രയോജനമൊന്നുമില്ല. ഈ അവസ്ഥയില്‍ ഫൊക്കാനയെ കൊണ്ടെത്തിച്ചത് അല്ലെങ്കില്‍ ആ അവസ്ഥയിലേക്ക് ഈ സംഘടനയെ നയിച്ചത് അതിന്റെ നേതൃത്വ സ്ഥാനത്ത് കടിച്ചു തൂങ്ങിക്കിടന്നവരും കടിവിടാതെ ഇപ്പോഴും തൂങ്ങിക്കിടക്കുന്നവരുമാണെന്ന് പറയാതിരിക്കാന്‍ വയ്യ.

കോവിഡ്-19 എന്ന മഹാമാരി ലോകത്തെ തന്നെ തലകീഴായി മറിച്ചു. അമേരിക്ക മാത്രമല്ല, ലോകമൊട്ടാകെ സമൂഹത്തിന്‍റെ താഴെ തട്ടിലുള്ള, ദിവസേന സ്വന്തം ഉപജീവനത്തിനായി ജോലി ചെയ്യേണ്ടി വരുന്ന ജനസമൂഹത്തിന് ഒരു മഹാദുരന്തമാണ് ഈ കോവിഡ് വരുത്തിവെച്ചത്. തൊഴില്‍ മാത്രമല്ല കിടപ്പാടം പോലും ഇല്ലാതായവര്‍ നിരവധി. നമ്മൾ എങ്ങനെ പരസ്പരം പെരുമാറണം, എങ്ങനെ ജീവിക്കണം, എങ്ങനെ സംവദിക്കണം, എങ്ങനെ പ്രവർത്തിക്കണം, എങ്ങനെ ആശയ വിനിമയം നടത്തണം, എങ്ങനെ സഞ്ചരിക്കണം എന്നൊക്കെയുള്ള പാഠങ്ങള്‍ കോവിഡ്-19 നമ്മെ പഠിപ്പിച്ചു. കോവിഡ് നമ്മുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളേയും ബാധിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴും വരുംകാലങ്ങളിലും എടുക്കുന്ന തീരുമാനങ്ങൾ തലമുറകള്‍ക്കുവേണ്ടി എടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ടവ ആയിരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളും, ആരാധനാലയങ്ങളും, മാര്‍ക്കറ്റുകളും കടകമ്പോളങ്ങളുമെല്ലാം ഇപ്പോഴും അടഞ്ഞു കിടക്കുന്നു. തൊഴില്‍ മേഖലയില്‍ തന്നെ മാറ്റങ്ങള്‍ വരുത്തിക്കഴിഞ്ഞു. ഏതു ദുരന്തവും നമ്മെ ചില സത്യങ്ങള്‍ ഓര്‍മിപ്പിക്കുന്നുണ്ടാകും. അത്തരം ഒരു കാലഘട്ടത്തിലൂടെയാണ് ഇന്ന് ലോകം കടന്നുപോകുന്നത്. എന്നാല്‍, ഫൊക്കാന എന്ന സംഘടനയെ നയിക്കുന്നവരെ സംബന്ധിച്ചിടത്തോളം അതൊരു പ്രശ്നമേ അല്ല എന്ന രീതിയിലാണ് ഈ കോവിഡ് കാലത്ത് അവര്‍ ചെയ്തുകൂട്ടുന്ന പ്രവര്‍ത്തികള്‍ കാണുമ്പോള്‍ തോന്നുന്നത്. പരസ്പരം പഴിചാരി പ്രസ്താവനകളിറക്കുന്നത് മലര്‍ന്നു കിടന്ന് തുപ്പുന്നതിന് തുല്യമാണെന്ന് അവര്‍ അറിയുന്നില്ല. പൊതുജനങ്ങളെ കഴുതകളാക്കുന്ന പ്രസ്താവനകളിറക്കി സ്വയം അവഹേളിതരാകുന്ന ഈ നേതാക്കളെ ഇനിയും ജനങ്ങള്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ ഇനിയൊരിക്കലും തിരിച്ചറിയാന്‍ സാധിച്ചെന്നു വരില്ല.

ഫൊക്കാന എന്ന സംഘടന ഒരു പൊതുസ്വത്താണ്. അതായത് നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ, അവര്‍ പ്രതിനിധാനം ചെയ്യുന്ന പ്രാദേശിക സംഘടനകളാണ് ഫൊക്കാനയുടെ ഉടമസ്ഥര്‍. ആ ഉടമസ്ഥരുടെ കാര്യസ്ഥരാണ് അതിന്റെ ഭാരവാഹികള്‍. ഫൊക്കാനയുടെ ദൈനം‌ദിന കാര്യങ്ങള്‍ ഉടമസ്ഥര്‍ക്കും തൃപ്തിവരാവുന്ന രീതിയിലായിരിക്കണം കാര്യസ്ഥര്‍ പ്രവര്‍ത്തിക്കേണ്ടത്. കഴിവു കെട്ട കാര്യസ്ഥരാണെങ്കില്‍ അവരെ പുറത്താക്കാനുള്ള അവകാശവും അധികാരവും ഉടമസ്ഥര്‍ക്ക് മാത്രമാണ്.

ഫൊക്കാന നല്ല അച്ചടക്കവും കെട്ടുറപ്പും സുതാര്യ പ്രവര്‍ത്തനവും കാഴ്ച വെച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു എന്ന് ഭൂരിഭാഗം അമേരിക്കന്‍ മലയാളികള്‍ക്കും അറിയാം. പക്ഷെ, സ്വാര്‍ത്ഥമോഹികളും നിക്ഷിപ്ത തല്പരരുമായ ചിലരുടെ കുതന്ത്രങ്ങളാണ് ഈ സംഘടനയില്‍ പിളര്‍പ്പുണ്ടാക്കിയത്. 2006-ല്‍ നടന്ന ആ പിളര്‍പ്പ് ഫൊക്കാനയുടെ നട്ടെല്ല് തകര്‍ത്തെന്നു മാത്രമല്ല ആ സംഘടനയെ സ്നേഹിക്കുന്ന/സ്നേഹിച്ചിരുന്ന മലയാളികളുടെ മുഖത്ത് കിട്ടിയ പ്രഹരവുമായിരുന്നു. അന്നത്തെ ആ തിരഞ്ഞെടുപ്പില്‍ നടന്ന സംഭവ പരമ്പരകള്‍ അവസാനം കോടതിയിലെത്തി. ഫൊക്കാനയുടെ ആദ്യ പിളര്‍പ്പിന് ആ കേസ് ഹേതുവായി.

ഈ പിളര്‍പ്പിനു ശേഷം ഫൊക്കാനയുടെ പേരിനും പ്രശസ്തിക്കും മങ്ങലേറ്റു. അത് തിരിച്ചു പിടിക്കാന്‍ ആത്മാര്‍ത്ഥതയുള്ള പ്രവര്‍ത്തകള്‍ അശ്രാന്തം പരിശ്രമിച്ചു. വര്‍ഷങ്ങള്‍ കഴിയവെ, ഒരു പരിധി വരെ അവര്‍ വിജയിക്കുകയും ചെയ്തു. പക്ഷെ, 2006-ല്‍ സംഘടനയില്‍ 'കുത്തിത്തിരുപ്പ്' ഉണ്ടാക്കിയവര്‍ കൂടെയുണ്ടെന്നും, അവര്‍ തന്ത്രങ്ങള്‍ മെനയുന്നുണ്ടെന്നും അവര്‍ അറിഞ്ഞില്ല. നിര്‍ഭാഗ്യവശാല്‍ അവര്‍ അറിഞ്ഞോ അറിയാതെയോ കുത്തിത്തിരുപ്പുകാരുടെ പ്രലോഭനങ്ങളില്‍ ആകൃഷ്ടരാകുകയും ആ കുത്തിത്തിരുപ്പുകാരുടെ ഏറാന്‍ മൂളികളാകുകയും ചെയ്തു. ഇപ്പോള്‍ ഫൊക്കാനയില്‍ വീണ്ടും പിളര്‍പ്പുണ്ടാക്കിയിരിക്കുകയാണ് ഈ നേതാക്കള്‍. 'പേറെടുക്കാന്‍ പോയ വയറ്റാട്ടി ഇരട്ട പെറ്റു' എന്നു പറഞ്ഞ പോലെയായി കാര്യങ്ങള്‍.

ഫൊക്കാനയുടെ ദൗത്യവും ദര്‍ശനവും മറന്നുകൊണ്ടുള്ള പ്രവര്‍ത്തനമാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. 2006-ലെ കോടതി വ്യവഹാരം ഫൊക്കാനയുടെ പേരും പ്രശസ്തിയും മാത്രമല്ല നഷ്ടമാക്കിയത്, അതിന്റെ സ്വത്വവും നഷ്ടമാക്കി. പൂര്‍വികരാല്‍ കൈമാറപ്പെട്ട ഒരു സംസ്കാരവും സ്വത്വവും ഈ സംഘടനയ്ക്കുണ്ടെന്നും, അത് തങ്ങളിലൂടെ അടുത്ത തലമുറയിലേക്കും കൈമാറപ്പെടേണ്ടതുണ്ടെന്നും ഇപ്പോഴത്തെ നേതാക്കള്‍ ചിന്തിച്ചിരുന്നെങ്കില്‍ ഈ കുതികാല്‍ വെട്ടും, പാര വെയ്പും, അധികാര ഭ്രമവും ഉണ്ടാകുകയില്ലായിരുന്നു. അടിച്ചമര്‍ത്തലും പാര്‍ശ്വവല്‍ക്കരിക്കപ്പെടലും ഒരു വിഭാഗം ആളുകളെ സംബന്ധിച്ചേടത്തോളം ഗുണകരമായ മാറ്റങ്ങള്‍ക്ക് ഇന്ധനം പകരുവാന്‍ സഹായിക്കുമെങ്കിലും, മറ്റവസരങ്ങളില്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സമൂഹത്തില്‍ വേര്‍തിരിവുകള്‍ സൃഷ്ടിക്കാന്‍ ഇടയാക്കുകയും ചെയ്യും. പ്രാദേശിക മലയാളി സംഘടനകളില്‍ വേര്‍തിരിവുകള്‍ സൃഷ്ടിക്കുന്നത് ഫൊക്കാനയിലെ ചില നേതാക്കളുടെ സ്ഥിരം പരിപാടിയാണെന്ന് അറിയാത്തവര്‍ ആരുണ്ട് അമേരിക്കയില്‍?

ഏതൊരു സംഘടനയാലും വ്യക്തമായ ഉദ്ദേശ്യത്തിനായാണ് നിലകൊള്ളുന്നത്. സംഘടനകളും അതിന്റെ നേതാക്കളും അവർ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ലക്ഷ്യബോധം നിലനിര്‍ത്തുന്നു, സംഘടനയുടെ ഉദ്ദേശ്യം ജനങ്ങളിലെത്തിക്കുന്നു. ഫൊക്കാനയില്‍ മാത്രമല്ല, രാഷ്‌ട്രീയമില്ലാതെ, ലാഭേഛയില്ലാതെ (Non political Not for Profit Organization) പ്രവര്‍ത്തിച്ചുകൊള്ളാമെന്ന് സത്യവാങ്മൂലം നല്‍കി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലും ഇന്റേണല്‍ റവന്യൂ സര്‍‌വ്വീസിലും (ഐ ആര്‍ എസ്) രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നത് വൊളണ്ടിയര്‍മാര്‍ അഥവാ സന്നദ്ധ സേവകരാണ്. അതായത് യാതൊരു കാരണവശാലും പ്രതിഫലം പറ്റുകയോ രാഷ്ട്രീയത്തില്‍ ഇടപെടുകയോ ചെയ്യുകയില്ല എന്ന് സര്‍ക്കാരിനെ ബോധിപ്പിച്ച് പ്രവര്‍ത്തിക്കുന്നവര്‍. എന്നാല്‍, ഫൊക്കാനയില്‍ സ്ഥാനമോഹം മാത്രമല്ല ധനമോഹവും ഒരു ഘടകം തന്നെയാണ്. കൂടാതെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവയിലെ നേതാക്കള്‍ക്കും ചൂട്ടു കത്തിക്കുന്നവരാണ് ഈ സംഘടനയിലെ മിക്ക നേതാക്കളും. ഇപ്പോള്‍ ആസന്നമായിരിക്കുന്ന പ്രശ്നം സ്ഥാനമോഹവും അതുവഴിയുള്ള ധനലാഭവുമാണെന്ന് ഓരോ നേതാക്കളുടേയും പത്രപ്രസ്താവനകളില്‍ വ്യക്തവുമാണ്.

ഫൊക്കാനയില്‍ ഓരോ രണ്ടു വര്‍ഷം കൂടുമ്പോഴും നടത്തുന്ന തിരഞ്ഞെടുപ്പിന്റെ കോലാഹലങ്ങള്‍ കണ്ടാല്‍ അത്ഭുതപ്പെടുന്നവരേയും, സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ഇത്ര ആവേശമോ എന്നു ചോദിക്കുന്നവരേയും കുറ്റം പറയാന്‍ കഴിയില്ല. പുതിയ ഭരണ സമിതി അധികാരമേറ്റ് ആദ്യത്തെ വര്‍ഷം ആഘോഷങ്ങളുടേയും വാഗ്ദാനങ്ങളുടേയും പെരുമഴക്കാലമായിരിക്കും. അമേരിക്കയിലും നാട്ടിലുമായി കണ്‍‌വന്‍ഷനുകളും മീറ്റിംഗുകളും മുഖാമുഖം പരിപാടികളിലും നേതാക്കള്‍ വിളങ്ങിവിലസുന്ന കാലം. പക്ഷെ അതെല്ലാം അവരുടെ തന്ത്രമാണെന്ന് രണ്ടാമത്തെ വര്‍ഷം മുതല്‍ മനസ്സിലാകും. കാരണം, അടുത്ത തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളും വിലപേശലുകളും നടക്കുന്ന കാലമാണത്. അതായത് ഒരുതരം പ്രജനകാലം. അടുത്ത പ്രസിഡന്റ് ആരാകണം, ആരെ ആക്കണം, ആര് ട്രഷറര്‍ ആകണം ആരെ ഒതുക്കണം, ആരെ വളര്‍ത്തണം എന്നൊക്കെയുള്ള ചര്‍ച്ചകളുടെ കാലമാണത്. 'കമഴ്ന്നു വീണാൽ കാൽപണം കൊണ്ടേ മലയാളി പൊങ്ങി വരൂ' എന്നൊരു ചൊല്ലുണ്ട്. അതില്‍ മലയാളിക്ക് അസാധ്യ കഴിവാണ്, ഓരോരുത്തരിലും വ്യത്യസ്തമാണെന്നു മാത്രം. അതായത് ഒരു ചെറിയ സ്റ്റാർട്ടിംഗ് ട്രബിൾ. അതിനു ശേഷം ടോപ്പ് ഗിയറിൽ പോകാൻ മലയാളിക്ക് ഒരു പ്രത്യേക കഴിവാണ്. ഫൊക്കാനയിലും തഥൈവ. അതേക്കുറിച്ച് പിന്നീട് വിവരിക്കാം.

വ്യക്തമായ കാഴ്ചപ്പാടില്ലാത്ത നേതാക്കൾ പരാജയപ്പെടും. അത്തരം നേതാക്കൾക്ക് പ്രവര്‍ത്തകരെ പ്രചോദിപ്പിക്കാനോ പ്രകടനത്തെ പ്രചോദിപ്പിക്കാനോ സുസ്ഥിര മൂല്യം സൃഷ്ടിക്കാനോ കഴിയില്ല. മോശം കാഴ്ചപ്പാട്, സംഘടനയില്‍ തന്നെ തുരങ്കം വെക്കല്‍, ചഞ്ചലമായ കാഴ്ച, അല്ലെങ്കിൽ നിലവിലില്ലാത്ത കാഴ്ച എന്നിവ നേതാക്കളെ പരാജയപ്പെടുത്താൻ കാരണമാകും. വ്യക്തവും കൈവരിക്കാവുന്നതുമായ ലക്ഷ്യത്തിലേക്ക് സംഘടനയെ നയിക്കുക എന്നതാണ് സത്യസന്ധനായ ഒരു നേതാവിന്റെ ഉത്തരവാദിത്വം. അല്ലെങ്കില്‍ അന്ധർ അന്ധരെ നയിക്കുന്നതു പോലെയിരിക്കും. ഫൊക്കാനയെ സംബന്ധിച്ചിടത്തോളം, അതാണ് അവസ്ഥ.

ഇത്തരുണത്തില്‍ ഫൊക്കാനയുടെ സജീവ പ്രവര്‍ത്തകനായ സുധാ കര്‍ത്തയുടെ ഒരു പത്രപ്രസ്താവനയിലെ ഒരു ഖണ്ഡിക ഇവിടെ കടമെടുക്കുന്നു:

"ഫൊക്കാനക്ക് അണുനാശിനി പ്രയോഗം അനിവാര്യം: കൊറോണ വൈറസ് ലോകത്തെ ബാധിച്ചത് ഈ വര്‍ഷം തുടക്കത്തിലാണെങ്കിലും, ഭിന്നിപ്പിന്റെയും സ്വജനപക്ഷപാതത്തിന്റെയും വൈറസ് ഫൊക്കാനയെ ബാധിച്ചിട്ട് അഞ്ചാറ് വര്‍ഷത്തിലേറെയായി. സ്വാര്‍ത്ഥതയും ഭിന്നാഭിപ്രായ ഉന്മൂലനവും പരിലാളിക്കുന്ന ശക്തമായ ഗ്രൂപ്പ് പ്രവര്‍ത്തനം ഫൊക്കാനയുടെ ശക്തിയും പ്രഭാവവും ദിനംപ്രതി ശോഷിപ്പിക്കുന്നു," സുധാ കര്‍ത്ത

കൈയ്യില്‍ പണമുണ്ടെങ്കില്‍ ആര്‍ക്കും ഫൊക്കാനയുടെ നേതൃസ്ഥാനത്ത് എത്താമെന്ന അവസ്ഥ ഉണ്ടാക്കിയത് മേല്പറഞ്ഞ നേതാക്കളാണ്. ഒരു സംഘടന സംഭാവന ചെയ്യുന്ന സാംസ്ക്കാരിക മൂല്യങ്ങൾ എങ്ങനെ ഉൾക്കൊള്ളാമെന്ന് മാതൃക കാണിക്കേണ്ടത് അതിന്റെ തലപ്പത്തിരിക്കുന്ന നേതാക്കളാണ്. സംഘടനയുടെ ദൗത്യം, ലക്ഷ്യങ്ങൾ, പ്രധാന മൂല്യങ്ങൾ എന്നിവയില്‍ ആശയവിനിമയം നടത്തേണ്ടതും ഒരു നേതാവിന്റെ കടമയാണ്. സംഘടനയിലൂടെ വളർത്തിയെടുക്കാൻ ആഗ്രഹിക്കുന്ന സംസ്കാരം നിർവചിക്കുന്നതിനും പഠിപ്പിക്കുന്നതിനും അളക്കുന്നതിനും പ്രതിഫലം നൽകുന്നതിനും നേതാക്കൾ ഉത്തരവാദികളാണ്. 1983-ല്‍ സ്ഥാപിതമായി എന്നു പറയുന്ന ഫൊക്കാന എന്ത് സംസ്ക്കാരമാണ് അമേരിക്കന്‍ മലയാളികള്‍ക്കായി, പ്രത്യേകിച്ച് യുവജനങ്ങള്‍ക്കായി കാഴ്ച വെച്ചിരിക്കുന്നതെന്ന് അറിയാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ട്.

(തുടരും....)