Friday, April 29, 2011

കേരളം - ഹര്‍ത്താലുകളുടെ സ്വന്തം നാട്

1997 ല്‍ ഹൈക്കോടതി ബന്ദ്‌ നിരോധിച്ചിട്ടും ആ ബന്ദ്‌ രൂപം മാറി ഹര്‍ത്താലായി മാറിയിരിക്കുകയാണ് കേരളത്തില്‍. സമരം ചെയ്യുക എന്നത്‌ ഏതൊരു പൌരന്റെയും മൗലികാവകാശമാണ്‌ എന്ന്‌ സമ്മതിക്കുന്നു. എന്നാല്‍ അത്‌ വേണ്ടപ്പോള്‍ വേണ്ടയിടത്ത്‌ പ്രയോഗിക്കേണ്ടതാണ്‌. ജനങ്ങളുടെ അവകാശങ്ങളെ ഹനിച്ച്‌ നിര്‍ബന്ധിച്ച്‌ ഇത്‌ ചെയ്യിക്കുന്നതിനെ ഗൗരവമായി കാണേണ്ട കാലം അതിക്രമിച്ചിരിക്കുകയല്ലേ?

വിലക്കയറ്റമുണ്ടായാലും അമേരിക്ക എവിടെയെങ്കിലും ബോംബിട്ടാലും ജോര്‍ജ്‌ ബുഷ്‌ ഇന്ത്യയില്‍ വന്നാലും എന്‍ഡോസള്‍ഫാന്‍ നിരോധിക്കാഞ്ഞാലുമെല്ലാം ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്യുന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഹര്‍ത്താല്‍ കൊണ്ട്‌ സംസ്ഥാനത്തിനുണ്ടാവുന്ന നഷ്‌ടത്തെക്കുറിച്ച്‌ ഒരു നിമിഷമെങ്കിലും ഒന്നു ചിന്തിച്ചിരുന്നെങ്കില്‍? കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഭരണപക്ഷത്തിരുന്നിട്ടും എല്‍ഡിഎഫ്‌ നടത്തിയത്‌ ഇരുപതോളം ഹര്‍ത്താലുകളാണ്‌. യു.ഡി.എഫിന്റെ വക വേറെ. ജില്ലാ അടിസ്ഥാനത്തില്‍ നടക്കുന്ന ചെറുകിട ഹര്‍ത്താലുകള്‍ വേറെ. ഈ ഹര്‍ത്താലുകള്‍കൊണ്ട്‌ സംസ്ഥാനം എന്തു നേടി എന്ന്‌ ഒരു നിമിഷമെങ്കിലും ചിന്തിക്കാന്‍ നമ്മുടെ രാഷ്‌ട്രീയകക്ഷികള്‍ ഇനിയെങ്കിലും തയാറാവുമോ.

ഹര്‍ത്താലുകളില്‍ നഷ്‌ടമായ മാനുഷികവിഭവശേഷിയെക്കുറിച്ചോ തൊഴില്‍ ദിനത്തെക്കുറിച്ചോ സംസ്ഥാനത്തിന്റെ പ്രതിച്ഛായയെക്കുറിച്ചോ അവര്‍ കണക്കിലെടുക്കുന്നേ ഇല്ല. പതിവുപോലെ പാല്‍, പത്രം, ആശുപത്രിയിലേക്ക്‌ പോകുന്ന വാഹനങ്ങള്‍ എന്നിവ ഒഴിവാക്കുമെന്നൊരു ഒഴുക്കന്‍ പ്രസ്‌താവനയില്‍ അവര്‍ ഒരു ദിവസം ജനങ്ങളെ പൂട്ടിയിടുന്നു. ഒരു ഹര്‍ത്താല്‍ കൊണ്ട്‌ കേരളത്തിന്റെ സാമ്പത്തികരംഗത്തിനുണ്ടാകുന്ന നഷ്ടം അത്രയെളുപ്പം കണക്കാക്കാനാവില്ല. കണക്കെടുത്താല്‍ ഏറ്റവും കുറഞ്ഞതു 400 മുതല്‍ 500 കോടി രൂപ വരെ നഷ്ടമുണ്ടാകുന്നു. ചെറുകിട കച്ചവടക്കാരും ചുമട്ടുതൊഴിലാളികളും കൂലിവേലക്കാരും ഓട്ടോ ഡ്രൈവര്‍മാരുമൊക്കെയാണ്‌ ഹര്‍ത്താലിന്റെ നഷ്ടം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്‌. നഷ്ടമൊന്നുമില്ലാത്തത്‌ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്യുന്നവര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മാത്രം.

ഈ അനീതിക്ക് ഒരറുതി വേണ്ടേ?

Tuesday, April 26, 2011

ഹാ.....കേഴുക കേരള നാടേ......!

തെരഞ്ഞെടുപ്പ്‌ പൂര്‍ത്തിയായെങ്കിലും കേരള സംസ്ഥാനത്ത്‌ രാഷ്‌ട്രീയ മുതലെടുപ്പിന്‌ ലഭിക്കുന്ന ഒരവസരവും നമ്മുടെ രാഷ്‌ട്രീയ കക്ഷികള്‍ പാഴാക്കില്ലെന്നതിനു പ്രധാന തെളിവാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ലാവ്ലിനായാലും പാമോയിലായാലും ഭരണപക്ഷത്തിനായാലും പ്രതിപക്ഷത്തിനായാലും ഒരുപോലെയാണ്‌. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്‌ എന്‍ഡോസള്‍ഫാന്റെ പേരില്‍ സംസ്ഥാന രാഷ്‌ട്രീയത്തില്‍ ഇപ്പോള്‍ നടക്കുന്ന ചെളിവാരിയേറ്‌. തുടക്കം മുതല്‍ എന്‍ഡോള്‍ഫാനെ കണ്ണടച്ച്‌ എതിര്‍ക്കുകയും ഇരകള്‍ക്കായി വാദിക്കുകയും അവര്‍ക്ക്‌ നഷ്‌ടപരിഹാരം ലഭ്യമാക്കാന്‍ മുന്‍കൈയെടുക്കുകയും ചെയ്‌ത മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത്‌ നടന്ന ഏകദിന ഉപവാസത്തെച്ചൊല്ലിയാണ്‌ ഇപ്പോള്‍ ആരോപണ പ്രത്യാരോപണങ്ങള്‍ കൊഴുക്കുന്നത്‌.

ഒരു ജനതയുടെ കണ്ണീരൊപ്പേണ്‌ട വിഷയത്തില്‍ ഒരുമിച്ച്‌ നില്‍ക്കേണ്‌ട ഭരണപക്ഷവും പ്രതിപക്ഷവും ഇവിടെയും മുതലെടുപ്പ്‌ രാഷ്‌ട്രീയം കളിക്കുന്നുവെന്നത്‌ കാസര്‍ഗോട്ടെ ദുരന്തബാധിതര്‍ക്ക്‌ മാത്രമല്ല സംസ്ഥാനത്തെ ജനങ്ങള്‍ക്കാകെ അപമാനമാണ്‌. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന ആവശ്യവുമായി സംസ്ഥാന ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം പ്രധാനമന്ത്രിയെ കാണുമെന്ന്‌ കഴിഞ്ഞ മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍ പ്രഖ്യാപിച്ചപ്പോള്‍ ആരോഗ്യമന്ത്രി പോരാ മുഖ്യമന്ത്രി തന്നെ നേരിട്ട്‌ പോകണമെന്നായിരുന്നു പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്‌ടിയുടെ ആവശ്യം.

എന്നാല്‍ അതേ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എല്ലാ രാഷ്‌ട്രീയകക്ഷികളുടെയും പിന്തുണയോടെ എന്‍ഡോസള്‍ഫാനെതിരെ ഏകദിന ഉപവാസം നടത്തിയപ്പോള്‍ ബിജെപി പോലും പിന്തുണയ്‌ക്കാന്‍ തയാറായി. എന്നാല്‍ ഉപവാസസമരത്തില്‍ നിന്ന്‌ വിട്ടു നിന്ന യുഡിഎഫ്‌ ആകട്ടെ രാഷ്‌ട്രീയമായി വലിയൊരു അവസരം നഷ്‌ടമാക്കുകയും ചെയ്‌തു. അഴിമതിക്കെതിരെ അണ്ണാ ഹസാരെ നടത്തിയ സമരത്തിന്‌ ലഭിച്ച ജനപിന്തുണയാണ്‌ എന്‍ഡോസള്‍ഫാനെതിരെ ഉപവാസമിരിക്കാന്‍ വി.എസിനെ പ്രേരിപ്പിച്ചതെന്ന്‌ ആരോപണത്തിനായി പറയാമെങ്കിലും വിഎസിന്റെ ഉപവാസത്തിന്‌ ലഭിച്ച ജനപിന്തുണയെ യുഡിഎഫിന്‌ ഇനി കണ്‌ടില്ലെന്ന്‌ നടിക്കാനാവില്ലെന്നതാണ്‌ യാഥാര്‍ഥ്യം.

തങ്ങളുടെ ചെലവില്‍ വി.എസ്‌. പ്രതിഛായ മെച്ചപ്പെടുത്തേണ്‌ടെന്ന നിലപാടാണ്‌ ഉപവാസത്തില്‍ നിന്ന്‌ വിട്ടു നില്‍ക്കാന്‍ യുഡിഎഫിനെ പ്രേരിപ്പിച്ചത്‌. പകരം പ്രധാനമന്ത്രിയെ നേരിട്ട്‌ കണ്‌ട്‌ കാര്യങ്ങള്‍ ധരിപ്പിച്ചുവെന്ന്‌ മേനി നടിക്കാനും കൂടി വേണ്‌ടിയാണ്‌ ചെന്നിത്തലയും ഉമ്മന്‍ ചാണ്‌ടിയും വി.എസിന്റെ ഉപവാസദിവസം തന്നെ ഡല്‍ഹിക്ക്‌ വിമാനം കയറിയത്‌. എന്നാല്‍ പ്രധാനമന്ത്രിയെ കണ്‌ട്‌ ഡല്‍ഹിയില്‍ നിന്ന്‌ വിമാനം കയറും മുമ്പെ ജനീവ കണ്‍വെന്‍ഷനില്‍ ഇന്ത്യ എന്‍ഡോസള്‍ഫാന്‌ അനുകൂല നിലപാടെടുക്കാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നതോടെ പ്രതിപക്ഷ നേതാവിന്റെയും കെപിസിസി അധ്യക്ഷന്റെയും നീക്കം പാളി.

മറുവശത്ത്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തില്‍ പാര്‍ട്ടി നേതൃത്വത്തെ പിന്നിലാക്കിയ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍ എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം ഏറ്റെടുത്ത്‌ വോട്ടെടുപ്പിനുശേഷമുള്ള രാഷ്ട്രീയത്തിലും തന്റെ സ്ഥാനമുറപ്പിക്കുകയും ചെയ്‌തു. കഴിഞ്ഞ യു.ഡി.എഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ സ്വീകരിച്ച സമരോത്സുക നിലപാടിലേക്ക്‌ താന്‍ തിരിച്ചുപോകുകയാണെന്ന സൂചനയാണ്‌ ഈ സമരം വഴി വി.എസ്‌.അച്യുതാനന്ദന്‍ നല്‍കുന്നത്‌. അന്ന്‌ വി.എസ്‌ നടത്തിയ സമരങ്ങള്‍ പലപ്പോഴും പാര്‍ട്ടിയോട്‌ ആലോചിക്കാതെയായിരുന്നു.

ഇപ്പോഴത്തെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ നിരാഹാരം സംബന്ധിച്ചും സി.പി.എമ്മില്‍ കാര്യമായ ആലോചന നടന്നതായി സൂചനയില്ല. തിരഞ്ഞെടുപ്പു പ്രചാരണകാലത്ത്‌ താന്‍ സൃഷ്ടിച്ച തരംഗം തിരഞ്ഞെടുപ്പിനുശേഷം നിലനിര്‍ത്തുന്നതിനും എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമരം ആയുധമാക്കാനാണ്‌ വി.എസിന്റെ നീക്കം.

എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട്‌ കേന്ദ്ര സര്‍ക്കാരിനെതിരെ തുടങ്ങിവെയ്‌ക്കുന്ന സമരം ഭാവി രാഷ്ട്രീയം കൂടി ലക്ഷ്യം വെച്ചാണ്‌ വി.എസ്‌ തുടങ്ങിവെയ്‌ക്കുന്നത്‌. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതുസംബന്ധിച്ച്‌ തീരുമാനം എടുക്കേണ്‌ടത്‌ കേന്ദ്രസര്‍ക്കാരാണ്‌. സംസ്ഥാന സര്‍ക്കാരിന്‌ ഈ കാര്യം ആവശ്യപ്പെടാനേ കഴിയൂ. എന്നാല്‍ തിരഞ്ഞെടുപ്പിനുശേഷം യു.ഡി.എഫ്‌ ആണ്‌ അധികാരത്തില്‍ വരുന്നതെങ്കില്‍ കേന്ദ്രത്തിലും കേരളത്തിലും കോണ്‍ഗ്രസ്സാകും ഭരണകക്ഷി. അങ്ങനെ വന്നാല്‍ ഭാവിസര്‍ക്കാരിനെതിരെ ഉപയോഗിക്കാവുന്ന നല്ലൊരു രാഷ്ട്രീയായുധമായിരിക്കും എന്‍ഡോസള്‍ഫാന്‍ എന്ന്‌ വി.എസ്‌.തിരിച്ചറിയുന്നു.

തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ പാര്‍ട്ടിയിലെ മറ്റെല്ലാ നേതാക്കളെയും പിന്തള്ളി നേടിയ മേല്‍ക്കൈ തുടര്‍ന്ന്‌ പാര്‍ട്ടിക്കുള്ളില്‍ അരക്കിട്ടുറപ്പിക്കാനും ഈ സമരം വി.എസിനെ സഹായിക്കും. ഉപവാസത്തിന്‌ താന്‍ തന്നെ നേതൃത്വം നല്‍കിയതോടെ പാര്‍ട്ടിയുടെ മുഴുവന്‍ സംഘടനാ സംവിധാനത്തിനും സമരത്തിനുപിന്നില്‍ അണിനിരക്കേണ്‌ടിവന്നുവെന്നതും വി.എസിന്റെ വിജയമായി.

ഇതൊക്കെയാണെങ്കിലും മറ്റൊരു വൈരുദ്ധ്യം വി.എസിന്റെ നീക്കങ്ങള്‍ക്ക്‌ പ്രതിരോധം ഉയര്‍ത്തുന്നുണ്‌ട്‌. കേന്ദ്ര സര്‍ക്കാരില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തെ ഏറ്റവും ശക്തമായി എതിര്‍ക്കുന്നത്‌ കേന്ദ്രമന്ത്രി ശരദ്‌ പവാറാണ്‌. ശരദ്‌പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പിയാകട്ടെ കേരളത്തില്‍ എല്‍.ഡി.എഫിലെ ഘടകകക്ഷിയാണ്‌. എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാട്‌ സ്വീകരിച്ചതിന്റെ പേരില്‍ കേന്ദ്രമന്ത്രി ശരദ്‌പ വാറിനേയും കേന്ദ്രമന്ത്രി ജയറാം രമേഷിനേയും ജനവിരുദ്ധരെന്നാണ്‌ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്‌.

എന്നാല്‍ ജനവിരുദ്ധ നിലപാട്‌ തിരുത്തിയില്ലെങ്കില്‍ എന്‍.സി.പിയോടുള്ള ഭാവി സമീപനം എന്തായിരിക്കുമെന്ന്‌ വി.എസ്‌ ഇതുവരെ വിശദീകരിച്ചിട്ടില്ല. എന്‍.സി.പിയെ ഒപ്പംനിര്‍ത്തിയുള്ള പവാര്‍ വിമര്‍ശനം വി.എസിന്‌ ഉദ്ദേശിച്ച ഗുണം ലഭ്യമാക്കുമോ എന്നും അദ്ദേഹത്തെ പിന്തുണയ്‌ക്കുന്നവര്‍ക്ക്‌ ആശങ്കയുണ്‌ട്‌. എന്തായാലും എന്‍ഡോസള്‍ഫാന്‍ വിഷയം ഒരു കാര്യം കൂടി അടിവരയിട്ട്‌ വ്യക്തമാക്കി തന്നു. സംസ്ഥാനത്തിന്റെ പൊതുവായ നന്‍മക്കുവേണ്‌ടി പോലും ഒരുമിച്ചു നീങ്ങാന്‍ നമ്മുടെ ഭരണപക്ഷവും പ്രതിപക്ഷവും ഒരിക്കലും തയാറാവില്ലെന്ന്‌.


Sunday, April 24, 2011

എന്‍ഡോസള്‍ഫാന്റെ ഭീകര രൂപം

കൊടുങ്കാറ്റുപോലെ പ്രതിഷേധം എങ്ങും ഉയരുമ്പോഴും കേന്ദ്രമന്ത്രി ശരദ്പവാര്‍ പാറപോലെ ഉറച്ചു നില്‍ക്കുകയാണ്. രാജ്യത്ത് എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനാവില്ലെന്നും ഐ.സി.എം.ആറിന്റെ പഠനസംഘത്തെ അടുത്തമാസം നിയോഗിക്കാമെന്നുമുള്ള പുതിയ അടവുകളാണ് ഇപ്പോള്‍ കേന്ദ്രമന്ത്രി പയറ്റി നോക്കുന്നത്. 

എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ഇത്തവണത്തെ ജനീവ ഉച്ചകോടിയില്‍ ഇന്ത്യയുടെ നിലപാട് എന്തായിരിക്കും എന്നതിന്റെ സൂചനയാണിത്. കഴിഞ്ഞ പരിസ്ഥിതി ഉച്ചകോടിയില്‍ ഇന്ത്യ നാണംകെട്ടതാണ്. 29 രാജ്യങ്ങളില്‍ ഇന്ത്യമാത്രമാണ് എന്‍ഡോസള്‍ഫാന്‍ കൊടുംവിഷത്തിനുവേണ്ടി ഘോരഘോരം വാദിച്ചത്. ഇത് ഒഴിച്ചുകൂടാനാവാത്ത കീടനാശിനിയാണെന്നും ഇന്ത്യയിലെ കര്‍ഷകരെ മറ്റൊന്ന് പരിശീലിപ്പിക്കാന്‍ ബുദ്ധിമുട്ടാണെന്നും പത്തു കോടിയിലധികം അമേരിക്കന്‍ ഡോളര്‍ മൂല്യമുള്ള വ്യവസായം തകരുമെന്നും ഒരു ഗ്ലാസ് പാല്‍ കുടിക്കുമ്പോഴുള്ള അപകടമേ എന്‍ഡോസള്‍ഫാന്‍കൊണ്ട് ഉണ്ടാവുകയുള്ളൂവെന്നുമാണ് ഒരു ലജ്ജയുമില്ലാതെ ഇന്ത്യന്‍ പ്രതിനിധികള്‍ വാദിച്ചത്.

ശരദ്പവാറിന്റെ ഉടമസ്ഥതയിലുള്ള 'ഡൈനാമിക്' ഡെയറിയില്‍ എന്‍ഡോള്‍സള്‍ഫാന്‍ അംശം ഇല്ലാത്ത പാലേ വാങ്ങാറുള്ളൂ എന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ നാഗേഷ് ഹെഗ്‌ഡെ വെളിപ്പെടുത്തിയിട്ടുണ്ട്. അതിലും പ്രധാനപ്പെട്ട കാര്യം ഇവിടത്തെ നിരവധി അമ്മമാര്‍ കുഞ്ഞുങ്ങളെ നെഞ്ചോട് ചേര്‍ത്ത് മുലപ്പാലെന്ന് വിശ്വസിച്ച് കൊടുത്തുകൊണ്ടിരുന്നത് വിഷമായിരുന്നു. കുമ്പടാജെയിലെ ലളിത എന്ന സ്ത്രീയുടെ മുലപ്പാലില്‍ അനുവദനിയമായതിന്റെ തൊള്ളായിരം മടങ്ങ് എന്‍ഡോസള്‍ഫാന്‍ ഉണ്ടായിരുന്നുവെന്ന് 2001-ലെ ഒരു പഠനത്തില്‍ തെളിയിക്കപ്പെട്ടതാണ്.

എന്‍ഡോസള്‍ഫാന്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ബോധ്യപ്പെട്ടിട്ടാണ് 81 രാജ്യങ്ങള്‍ നിരോധിച്ചത്. എന്നിട്ടും ഇന്ത്യ വാശിപിടിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്? ഇവിടെ പിടഞ്ഞുവീഴുന്ന മനുഷ്യര്‍ക്ക് കീടങ്ങളുടെ വിലപോലും കല്പിക്കാത്തതെന്ത്? ജനങ്ങള്‍ തിരഞ്ഞെടുത്തയയ്ക്കുന്നവര്‍ ജനങ്ങള്‍ക്കെതിരായി നിന്ന് കീടനാശിനി ലോബികള്‍ക്കുവേണ്ടി നാവുന്തുന്നതിന്റെ നീതികേട് ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

ഈ പഠനത്തിന്റെ ആവശ്യമെന്ത്? ലോകത്തിലെ ഉന്നത നിലവാരമുള്ള പ്രസിദ്ധീകരണങ്ങളില്‍ നൂറുകണക്കിന് ശാസ്ത്രീയപഠനങ്ങള്‍ പ്രകാശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ രാസവിഷം സൃഷ്ടിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഈ പഠനങ്ങളില്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതി കാസര്‍ഗോട്ട് സംഘടിപ്പിച്ച ദേശീയ കണ്‍വെന്‍ഷനില്‍ മണിപ്പാല്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളേജിലെ ഡോ. കെ.എം. ഉണ്ണികൃഷ്ണന്‍ ഇത്തരം പഠനങ്ങളെക്കുറിച്ച് വിശദമായി സംസാരിക്കുകയുണ്ടായി. ഇതേ മെഡിക്കല്‍ കോളേജില്‍നിന്നു വിരമിച്ച ഡോ. രവീന്ദ്രനാഥ് ഷാന്‍ഭോഗും സംഘവും എന്‍ഡോസള്‍ഫാന്‍ മനുഷ്യരുടെയും എലികളുടെയും ജനതികഘടനയില്‍ എങ്ങനെയൊക്കെയാണ് പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് ദീര്‍ഘകാലത്തെ ഗവേഷണം നടത്തി തെളിയിച്ചിട്ടുണ്ട്. ഈ ഗവേഷണഫലം 2005-ല്‍ ഐ.സി.എം.ആറിനു സമര്‍പ്പിച്ചതാണ്. 

ഏതാനും ആഴ്ചകള്‍ക്കു മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോ. ജയകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന പഠനവും (ഇനിയും അത് വെളിച്ചം കണ്ടിട്ടില്ല) ഈ വിഷത്തിന്റെ അപകടനില വെളിപ്പെടുത്തുന്നതാണ്. 2001-ല്‍ എന്‍.ഐ.ഒ.എച്ചും സി.എസ്.ഇ.യും നടത്തിയ ശാസ്ത്രീയ പഠനങ്ങളും ദുരന്തകാരണം എന്‍ഡോസള്‍ഫാനാണെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ വിഷത്തിന്റെ നൃശംസതയെ വ്യക്തമാക്കുന്ന നൂറുകണക്കിന് പഠനങ്ങള്‍ ഉണ്ടെന്നിരിക്കെ വീണ്ടും ഒരു പഠനം എന്ന പ്രഹസന നാടകത്തിന്റെ അണിയറ അജന്‍ഡ പകല്‍പോലെ വ്യക്തമാണ്.

ദുബെ-മായി കമ്മിറ്റി റിപ്പോര്‍ട്ടുകളുടെ ബലത്തിലാണ് കേന്ദ്ര കൃഷി മന്ത്രാലയം 'തെളിവില്ല' എന്ന് ശഠിച്ചുകൊണ്ടിരിക്കുന്നത്. ഇവിടത്തെ കശുമാവിന്‍ തോപ്പുകളില്‍ 78-ല്‍ ഈ വിഷം തളിക്കാന്‍ ശുപാര്‍ശ ചെയ്ത ആളാണ് ഒ.പി. ദുബെ. അതുമൂലമുണ്ടായ ദുരന്തം പഠിക്കാന്‍ അദ്ദേഹത്തെത്തന്നെ നിയോഗിച്ചാലുള്ള 'ഫലം' എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അങ്ങനെ സംഭവിക്കുകയും ചെയ്തു. കാസര്‍കോട്ടേക്ക് വരികപോലും ചെയ്യാതെ ദുബെ കമ്മിറ്റി റിപ്പോര്‍ട്ട് പാസ്സാക്കുകയാണ് സി.ഡി. മായി കമ്മിറ്റി 2004-ല്‍ ചെയ്തത്. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് വിഷവിവാദമുണ്ടായപ്പോള്‍ ഈ മായിയെ ആണ് വീണ്ടും പവാര്‍ പഠനത്തിന് നിയോഗിച്ചത്. വലിയ എതിര്‍പ്പുണ്ടായപ്പോള്‍ പിന്‍വലിക്കേണ്ടിയും വന്നു എന്നത് ചരിത്രം. 

ഇക്കഴിഞ്ഞ ഡിസംബര്‍ 31-ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ദുരന്തസ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും കാര്യങ്ങള്‍ ബോധ്യപ്പെടുകയും ഉടനടി ഈ വിഷം നിരോധിക്കാനുള്ള നടപടി സ്വീകരിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ജനീവ ഉച്ചകോടിയില്‍ വിഷവിരുദ്ധ നിലപാട് എടുക്കണമെന്നും കേരളസര്‍ക്കാറിന്റെ ദുരിതാശ്വാസ പദ്ധതിയെ സഹായിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. എട്ടാഴ്ചകള്‍ക്കകം മറുപടി നല്‍കണം എന്നും ആവശ്യപ്പെട്ടിരുന്നു. ആഴ്ചകള്‍ 16 കഴിഞ്ഞിട്ടും പ്രതികരണം കാണാഞ്ഞ് ഇപ്പോള്‍ മനുഷ്യാവകാശ കമ്മീഷന്‍ വീണ്ടും ഇടപെട്ട് കേന്ദ്രത്തെ താക്കീത് ചെയ്തിരിക്കുകയാണ്.

(കൃത്യം പത്തു വര്‍ഷം മുന്‍പ് ദുരന്ത ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ കണ്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടതിന്റെ ഫലമാണ് അന്നത്തെ എന്‍.ഐ.ഒ.എച്ച്. പഠനം.) പക്ഷേ, കേന്ദ്രത്തിന് ഒരു കുലുക്കവുമില്ല. വി.എം. സുധീരനും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമൊക്കെ ശക്തമായി ആവശ്യപ്പെട്ടിട്ടും മലയാളികളായ കേന്ദ്രമന്ത്രിമാര്‍ കുറ്റകരമായ മൗനം അവലംബിക്കുകയാണ്.

തെക്കന്‍ കര്‍ണാടകത്തിലും നൂറുകണക്കിന് വിചിത്ര ഉടലുകളുള്ള കുട്ടികള്‍ ഉണ്ട്. രാജ്യത്തിന്റെ പലഭാഗത്തുനിന്നും ദുരന്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് തുടങ്ങിയിട്ടേ ഉള്ളൂ. ദുരന്തത്തെക്കുറിച്ച് ദേശീയ തലത്തിലുള്ള സര്‍വേ നടത്തണമെന്ന കമ്മീഷന്റെ നിര്‍ദേശവും പാലിക്കപ്പെട്ടിട്ടില്ല. 

കാസര്‍കോട്ടെ ഒരമ്മയുടെ വേദനാജനകമായ അനുഭവം മനുഷ്യപ്പറ്റില്ലാത്തവര്‍ കേള്‍ക്കേണ്ടതാണ്. ഈയിടെ കാസര്‍കോട്ടെ മൂളിയാറില്‍ നടന്ന മെഡിക്കല്‍ ക്യാമ്പില്‍ എല്ലാവരും ഉച്ചഭക്ഷണം കഴിച്ചിട്ടും രോഗിയായ പതിനഞ്ചുകാരന് ഭക്ഷണം കൊടുക്കാതിരിക്കുന്ന അമ്മയോട് ഭക്ഷണം നല്‍കാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടു. പലതവണ പറഞ്ഞിട്ടും കൂട്ടാക്കാതിരുന്നപ്പോള്‍ ഡോക്ടര്‍ ദേഷ്യപ്പെട്ടു. അന്നേരമാണ് സത്യം വെളിപ്പെട്ടത്. ആ അമ്മ ചവച്ചരച്ചശേഷം കുഞ്ഞിന്റെ വായില്‍ കൊടുക്കുകയാണ് പതിനഞ്ചു വര്‍ഷമായി. സ്വന്തമായി ചവച്ചരച്ച് ഇറക്കാനുള്ള ശേഷി ആ കുട്ടിക്കില്ല. പക്ഷികള്‍ തീറ്റുന്നതുപോലെ. പക്ഷേ, പറക്കമുറ്റുമ്പോള്‍ പക്ഷികള്‍ പോലും സ്വന്തമായി ആഹരിച്ചോളും. അമ്മയുടെ കാലശേഷം ആ കുട്ടി എങ്ങനെ ജീവിച്ചിരിക്കും? ഇങ്ങനെ ദുരിതമനുഭവിക്കുന്ന എത്ര കുട്ടികളാണ്! 

ശീതീകരിച്ച മുറികളിലിരുന്ന് ഭരണം കൈയാളുന്നവര്‍ നിസ്വരായ ഈ മനുഷ്യരെ ഒരു നിമിഷമെങ്കിലും ഓര്‍മിക്കുമോ? കനിവിന്റെ ഒരു തുള്ളിയെങ്കിലും ഈ പാവങ്ങള്‍ക്ക് കിട്ടുമോ?

Sunday, April 17, 2011

കാലം നമിക്കുന്ന മഹാനുഭാവന്‍


ദേശീയപ്രസ്ഥാനം ഏറ്റവും ശക്തമായ തരംഗങ്ങളുയര്‍ത്തിയ ഒരു കാലഘട്ടത്തിലാണ് ഡോ. ഭീമറാവു അംബേദ്കര്‍ ജനിച്ചത്.  മഹാരാഷ്ട്രയിലെ ബറോഡയില്‍ 1893 ഏപ്രില്‍ 14ന് അദ്ദേഹത്തിന്റെ ജനനം. വര്‍ണ്ണ വ്യവസ്ഥ കൊടുമ്പിരിക്കൊണ്ടിരുന്ന ഒരു കാലഘട്ടമായിരുന്നു അത്.

ജാതിവ്യവസ്ഥയ്‌ക്കെതിരെ ഇന്ത്യയുടെ ദേശീയ നേതാക്കളുയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ പലപ്പോഴും ബധിരകര്‍ണ്ണങ്ങളില്‍ പതിച്ചു.  സവര്‍ണ്ണരുടെ അവഹേളനങ്ങളെ അവമതിച്ചുകൊണ്ട് വിദ്യാഭ്യാസരംഗത്ത് പുരോഗതി കൈവരിക്കുവാന്‍ കഴിഞ്ഞതായിരുന്നു അംബേദ്ക്കറുടെ നേട്ടം.  അക്കാലത്തെ മറ്റൊരു ദളിതനും സാധിക്കാത്ത വിധത്തില്‍ ബോംബെ സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദം നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അംബേദ്ക്കറുടെ ബുദ്ധി സാമര്‍ത്ഥ്യത്തില്‍ മതിപ്പ് തോന്നിയ ബറോഡാ മഹാരാജാവാണ് അദ്ദേഹത്തെ വിദേശ വിദ്യാഭ്യാസം നേടുവാന്‍ സഹായിച്ചത്.  യു.എസ്.എ, യു.കെ, ജര്‍മ്മനി എന്നീ രാജ്യങ്ങളില്‍ വിദ്യാഭ്യാസം നടത്തിയ അംബേദ്ക്കര്‍ എം.എ, ബാര്‍ അറ്റ് ലോ, ഡോക്ടറേറ്റ് എന്നിവ കരസ്ഥമാക്കി. ഈ ആധുനിക പഠനം മറ്റ് ദേശീയ നേതാക്കളെപ്പോലെതന്നെ അംബേദ്ക്കറിലും സ്വാതന്ത്ര്യബോധമുയര്‍ത്തി. പക്ഷേ ജാതീയമായി നേരിട്ട ചില ദുരനുഭവങ്ങള്‍ അംബേദ്കറെ വ്യത്യസ്തനാക്കി മാറ്റി. പാവങ്ങളുടെ വിമോചനത്തെക്കുറിച്ച് മഹാത്മാഗാന്ധിക്കും അംബേദ്ക്കറിനും രണ്ട് കാഴ്ചപ്പാടാണുണ്ടായിരുന്നത്.  ദളിതരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തി അവരെ സാമൂഹ്യ ശ്രേണിയില്‍ ഉയര്‍ന്ന നിലവാരത്തിലെത്തിക്കാനാണ് ഗാന്ധിജി ശ്രമിച്ചത്.

എന്നാല്‍ സവര്‍ണ്ണാധിപത്യത്തിനെതിരായി ദളിത് വിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുവാനും അവരെ വ്യത്യസ്തമായ ഒരു വിഭാഗമായി നിലനിര്‍ത്താനുമായിരുന്നു അംബേദ്ക്കര്‍ ആഗ്രഹിച്ചത്. വിദേശ വിദ്യാഭ്യാസത്തിന് ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ അംബേദ്ക്കര്‍ ബറോഡാ ഗവണ്‍മെന്റിന്റെ കീഴില്‍ ഉദ്യോഗം സ്വീകരിച്ചെങ്കിലും ജാതിപരമായ കടുത്ത അവഹേളനം നേരിടേണ്ടിവന്നു. അതിനാല്‍ ഉദ്യോഗം രാജിവെച്ച് ബോംബെ ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം തീരുമാനിച്ചു.  അതോടൊപ്പം ബോംബെ സര്‍വ്വകലാശാലയില്‍ നിയമം, സാമ്പത്തിക ശാസ്ത്രം എന്നീ വിഷയങ്ങളില്‍ അദ്ധ്യാപകനായും ജോലി നോക്കി. ഇതെല്ലാം അംബേദ്ക്കറുടെ ചിന്താചക്രവാളത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു. 
ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ തുടങ്ങുവാനും വിദ്യാലയങ്ങള്‍ സ്ഥാപിക്കുവാനും അദ്ദേഹം ശ്രമിച്ചു.  1928 ല്‍ സൈമണ്‍ കമ്മീഷന് മുമ്പാകെ നല്‍കിയ ഹര്‍ജിയില്‍ ദളിതര്‍ക്ക്  പ്രത്യേക നിയോജകമണ്ഡലങ്ങള്‍ വേണമെന്ന് അംബേദ്ക്കര്‍ ആവശ്യപ്പെട്ടു. 
 
ബ്രിട്ടീഷ് ഗവണ്‍മെന്റ് നടപ്പാക്കിയ കമ്മ്യൂണല്‍ അവാര്‍ഡിന്റെ കാര്യത്തില്‍ ഗാന്ധിജിക്ക് എതിരഭിപ്രായമാണുണ്ടായിരുന്നത്.  ഇന്ത്യന്‍ സ്വാതന്ത്ര്യസമരപോരാട്ടങ്ങളെ തകര്‍ക്കുവാനും ഇന്ത്യയെ വിഭജിക്കുവാനും വേണ്ടിയാണ് ബ്രീട്ടീഷുകാര്‍ കമ്മ്യൂണല്‍ അവാര്‍ഡ് നടപ്പാക്കുന്നതെന്ന് ഗാന്ധിജി മനസ്സിലാക്കിയിരുന്നു.  ബ്രിട്ടീഷുകാരുടെ ഈ കുതന്ത്രത്തെ ചെറുക്കുവാന്‍ വേണ്ടി ഗാന്ധിജി കമ്മ്യൂണല്‍ അവാര്‍ഡിനെതിരെ ഉപവാസസമരം ആരംഭിച്ചു.  അധകൃത വര്‍ഗ്ഗങ്ങള്‍ക്കുള്ള പ്രത്യേക പ്രാധിനിത്യം റദ്ദാക്കിയില്ലെങ്കില്‍ മരണം വരെ ഉപവസിക്കുവാനാണ് ഗാന്ധിജി തീരുമാനിച്ചത്. ഹിന്ദു സമൂഹത്തില്‍ അന്തഃച്ചിദ്രം വളര്‍ത്തിയെടുക്കുവാനുള്ള മാരകമായ വിഷമാണ് പ്രത്യേക പ്രാധിനിത്യമെന്നും അത് ഇന്ത്യന്‍ ദേശീയ മുന്നേറ്റത്തിന്റെ ശക്തി ക്ഷയിപ്പിക്കുമെന്നും ഗാന്ധിജി പ്രസ്താവിച്ചു.  ഇന്ത്യയെ ജാതീയമായി  ഭിന്നിപ്പിക്കുവാനുള്ള ബ്രട്ടീഷ് കുതന്ത്രത്തിനെതിരെ ഗാന്ധിജി ആരംഭിച്ച ഉപവാസത്തെക്കുറിച്ച് ദേശീയ കവി രവീന്ദ്രനാഥടാഗോര്‍ ഇങ്ങനെ പറഞ്ഞു ''കരിനിഴല്‍ അധികം അധികം ഇരുണ്ടു പരക്കുന്നു. ഇന്ത്യയില്‍ സൂര്യഗ്രഹണത്തിന്റെ ലക്ഷണം പോലെ. ഈ നാട്ടിലെ മുഴുവന്‍ ജനങ്ങളും കഠിനമായ വേദനയില്‍ പുളയുകയാണ്. ഉല്‍ക്കണ്ഠ എങ്ങും മുറ്റിനില്‍ക്കുന്നു. ഈ വേദനയും ഉല്‍ക്കണ്ഠയും സാര്‍വ്വത്രികമാണ്. സാര്‍വ്വജനീനമാണ്.  

തന്റെ ജീവിതമാകെ സമര്‍പ്പിച്ച് ഇന്ത്യയെ തികച്ചും തനതാക്കിയ മഹാത്മജി പരമമായ ആത്മത്യാഗത്തിന്റെ ശപഥം കൈക്കൊണ്ടിരിക്കുന്നു''.  ഗാന്ധിജി ഉപവാസസമരം ആരംഭിച്ചതിന് ശേഷം മദനമോഹനമാളവ്യയുടെ ആഹ്വാനമനുസരിച്ച് ഹിന്ദു നേതാക്കന്മാരും അധകൃതസമൂഹത്തിന്റെ നേതാക്കന്മാരും ചേര്‍ന്ന് ഒരു ധാരണയിലെത്തി കമ്യൂണല്‍ അവാര്‍ഡില്‍ ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചു. ഈ മാറ്റങ്ങള്‍ അംഗീകരിക്കപ്പെട്ടതോടെ മഹാത്മാഗാന്ധി ഉപവാസം പിന്‍വലിച്ചു. 1933ല്‍ മഹാത്മാഗാന്ധി അയിത്തോച്ചാടനത്തിന് കൂടുതല്‍ ശക്തിപകരുവാന്‍ വേണ്ടി 'ഹരിജന്‍' എന്ന ഒരു വാരിക ആരംഭിച്ചു. അധഃകൃത വര്‍ഗ്ഗത്തിന്റെ ഉദ്ധാരണത്തിന് വേണ്ടിയുള്ള ഗാന്ധിജിയുടെ ഇത്തരം പ്രവര്‍ത്തനങ്ങളെ സവര്‍ണ്ണ സമൂഹം നഖശിഖാന്തം എതിര്‍ത്തു. എന്നാല്‍ ഗാന്ധിജി എതിര്‍പ്പുകളെ അവഗണിച്ചു. ഗാന്ധിജിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കാന്‍ അംബേദ്ക്കര്‍ തയ്യാറാകാത്തതില്‍ ഗാന്ധിജി ദുഃഖിതനായിരുന്നു.  എങ്കിലും അംബേദ്ക്കര്‍ നേരിട്ട പീഡനത്തിന്റെ ആഴം അറിയാവുന്ന മഹാത്മാഗാന്ധി അദ്ദേഹത്തിന്റെ മഹത്വത്തെ അംഗീകരിക്കുകയാണ് ചെയ്തത്. 
 
അയിത്തോച്ചാടനസമരത്തില്‍ സ്വീകരിച്ച ഈ വ്യത്യസ്ത മാര്‍ഗ്ഗമൊഴിച്ചാല്‍ ഇന്ത്യന്‍ ദേശീയതയുടെ എല്ലാ ആശയങ്ങളുമുള്‍ക്കൊണ്ട മഹാനായ നേതാവായിരുന്നു അംബേദ്ക്കര്‍.  രാഷ്ട്രശില്‍പ്പികളുടെ മുന്‍ നിരയില്‍ നിന്നിരുന്ന അംബേദ്ക്കര്‍ വ്യത്യസ്തശൈലി സ്വീകരിച്ചു.  ഉന്നതമായ വൈദേശിക വിദ്യാഭ്യാസവും അതു നല്‍കിയ സ്വാതന്ത്ര്യബോധവും ജന്മസിദ്ധമായ ബുദ്ധി കൂര്‍മ്മതയും ഒത്തിണങ്ങിയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.  ജീവിതം നല്കിയ തിക്താനുഭവങ്ങള്‍ അദ്ദേഹത്തിന്റെ ചിന്തകളില്‍ കറുത്ത പാടുകള്‍ വീഴ്ത്തി.  അതിനാല്‍ സവര്‍ണ്ണാധിപത്യം നിലനില്‍ക്കുന്ന ഹിന്ദുമതത്തെ ഉപേക്ഷിച്ച് ജാതി വ്യവസ്ഥയെ എതിര്‍ക്കുന്ന ബുദ്ധമതം സ്വീകരിക്കുവാനുള്ള തീരുമാനം അംബേദ്ക്കര്‍ കൈക്കൊണ്ടു.  1956ല്‍ അനേകായിരം അനുയായികളോടൊപ്പം അദ്ദേഹം ബുദ്ധമതം സ്വീകരിച്ചു.  ബുദ്ധമതത്തെ ആശ്ലേഷിക്കുമ്പോഴും അദ്ദേഹം വിഭാവനം ചെയ്ത മതേതരത്വത്തിന്റെ നാനാര്‍ത്ഥങ്ങള്‍ മഹാനായ അംബേദ്ക്കറുടെ ചിന്താമണ്ഡലത്തില്‍ പ്രതിധ്വനിച്ചിട്ടുണ്ടാകും. സ്വതന്ത്ര ഭാരതത്തിലെ ആദ്യ നിയമമന്ത്രിയായി നിയോഗിക്കാന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു കണ്ടെത്തിയത് അംബേദ്ക്കറെ ആയിരുന്നു. 

ഇന്ത്യന്‍ ഭരണഘടനയുടെ പ്രമുഖ ശില്പിയായി ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഭരണഘടനയുടെ കരട് രൂപപ്പെടുത്തുന്നതില്‍ അംബേദ്ക്കറുടെ ധൈഷണിക ശക്തി നിര്‍വ്വഹിച്ച പങ്ക് മഹത്തരമായിരുന്നു. രാഷ്ട്രപുനര്‍നിര്‍മ്മാണത്തില്‍ നിസ്തുലമായ പങ്കാണ് അംബേദ്ക്കര്‍ നിര്‍വ്വഹിച്ചത്. ജാതി വ്യവസ്ഥിതി ഏല്‍പ്പിച്ച പ്രഹരത്തില്‍ മുറിവേറ്റമനസ്സുമായി കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ ദുഃഖം തിട്ടപ്പെടുത്താനാവാത്തത്ര ആഴമുള്ളതായിരുന്നു. അയിത്തത്തിനെതിരെ കൂടുതല്‍ ജനതയെ സംഘടിപ്പിക്കുവാന്‍ 1951ല്‍ അദ്ദേഹം മന്ത്രിപദം രാജിവെച്ചു. ഇന്ത്യയിലെ ദളിത ജനവിഭാഗങ്ങളില്‍ ഒരായിരം പ്രതീക്ഷകള്‍ ബാക്കിയാക്കിക്കൊണ്ട്, ബുദ്ധമതം സ്വീകരിച്ച അതേവര്‍ഷം ഡിസംബര്‍ ആറിന് 63-ാമത്തെ വയസ്സില്‍ അംബേദ്ക്കര്‍ ലോകത്തോട് വിട പറഞ്ഞു. അദ്ദേഹത്തിന്റെ പാവനസ്മരണയ്ക്ക് മുമ്പില്‍ മതേരത ഭാരതം തലകുനിക്കുന്നു. 

Wednesday, April 13, 2011

തീക്കൊള്ളികൊണ്ട് തല ചൊറിഞ്ഞവര്‍


പാകിസ്താനില്‍  തീവ്രവാദികളെ ഉന്മൂലനം ചെയ്യാനെന്ന വ്യാജേന അമേരിക്ക നടത്തുന്ന ബോംബാക്രമണത്തില്‍ നിരവധി ഗ്രാമീണര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത ഞെട്ടലുളവാക്കുന്നു. അമേരിക്കക്ക്  സ്വന്തം രാജ്യത്ത് അഴിഞ്ഞാടാന്‍ അവസരമുണ്ടാക്കിക്കൊടുത്ത പാക്കിസ്ഥാന്‍ ഭരണാധികാരികളാണ്‌ ഈ നരഹത്യക്ക് ഉത്തരവാദികള്‍.

ബോംബാക്രമണം നിര്‍ത്തണമെന്ന പാക്കിസ്ഥാന്റെ ആവശ്യം നിരാകരിച്ച് ആ മണ്ണില്‍ സംഹാരതാണ്ഡവമാടുന്ന അമേരിക്ക, പാക്കിസ്ഥാനെ അവരുടെ വരുതിയിലാക്കിയെന്ന സത്യം ഇനിയും പാക്കിസ്ഥാന്‍ ഭരണാധി കാരികള്‍ മനസ്സിലാക്കിയിട്ടില്ല. പാലു വാങ്ങാന്‍ കൊടുത്ത കാശുകൊണ്ട് വിഷം വാങ്ങി എന്നു പറഞ്ഞതുപോലെ, ഭീകരരെ തുരത്താനാണെന്നു പറഞ്ഞ് അമേരിക്കയുടെ കൈയില്‍നിന്ന് മില്യന്‍ കണക്കിനു ഡോളര്‍ എണ്ണിവാങ്ങി ആ പണം കൊണ്ട് മാരകായുധങ്ങള്‍ വാങ്ങി ഇന്ത്യക്കെതിരെ യുദ്ധം നടത്തിയ പാക്കിസ്ഥാന്‌ അര്‍‌ഹിക്കുന്ന ശിക്ഷ തന്നെയാണ്‌ കിട്ടിക്കൊണ്ടിരിക്കുന്നത്. ഊട്ടിയ കൈകള്‍കൊണ്ട് ഉദകക്രിയ ചെയ്യുന്ന അമേരിക്കന്‍ നയം ഇനിയെങ്കിലും പാക്കിസ്ഥാന്‍ മനസ്സിലാക്കട്ടെ.

അമേരിക്കയുടെ പൈലറ്റില്ലാ യുദ്ധവിമാനങ്ങള്‍ നടത്തിയ വ്യോമാക്രമണത്തിലാണ്‌  ഗ്രാമീണര്‍ കൊല്ലപ്പെട്ടതെന്നു പറയുന്നു.  അഫ്ഗാന്‍ അതിര്‍ത്തിയോടു ചേര്‍ന്ന പാക് ഗോത്രവര്‍ഗ ഗ്രാമത്തിലാണ് ആക്രമണം നടന്നത്. മാര്‍ച്ച് 17 ന് അമേരിക്കന്‍ ആക്രമണത്തില്‍ 39 പേര്‍ മരിച്ചതിനെ തുടര്‍ന്ന് പാക്-അമേരിക്ക ബന്ധം വഷളായിരുന്നു. തുടര്‍ന്നാണ് ബോംബാക്രമണം ഉടന്‍ നിര്‍ത്തണമെന്ന്  പാക് ഭരണകൂടം അമേരിക്കയോട് ആവശ്യപ്പെട്ടത്.

പക്ഷേ, പാക്കിസ്ഥാന്റെ ഈ ആവശ്യം നിരാകരിക്കുക മാത്രമല്ല, നിരപരാധികളായ ഗ്രാമവാസികളെ കൊന്നൊടുക്കുകയായിരുന്നു അമേരിക്ക. കൈനിറയെ ഡോളറുകള്‍ വാരിക്കൂട്ടിയപ്പോള്‍ പാക്കിസ്ഥാന്‍ ഓര്‍ത്തുകാണില്ല അതൊരു കെണിയാണെന്ന്. കണ്ടാലറിയാത്തവര്‍ കൊണ്ടാലറിയട്ടേ. തീക്കൊള്ളീ   കൊണ്ടാണ്‌ തലചൊറിയുന്നതെന്ന് അവര്‍ അറിഞ്ഞില്ല. അമേരിക്കയുടെ തന്ത്രം ഇന്ത്യയില്‍ മാത്രം വിലപ്പോയില്ല. അതെങ്ങനെ, കള്ളന്മാര്‍ക്ക് കഞ്ഞിവെച്ച പെരും‌കള്ളന്മാര്‍ വാഴുന്ന നാടല്ലേ അത്. എന്നാലും, നേതാക്കളില്‍ പലരും അമേരിക്കയുടെ അമേദ്യം കഴിച്ച് വാണരുളുന്നുണ്ട്.

ഇലക്ഷന്‍ ദിനങ്ങളിലെ മൂന്നു മഹാത്ഭുതങ്ങള്‍ !!

ദിലീപ് ദുബായില്‍ നിന്ന് പറന്നു വന്നു വോട്ടു ചെയ്തു....!!
കാവ്യാ മാധവന്‍ വോട്ടു ചെയ്യാതെ മടങ്ങിപ്പോയി....!!!
സിന്ധു ജോയിക്ക് ഇത്തവണയും വോട്ടു ചെയ്യാനായില്ല...!!!

ഇതിലെന്താണിത്ര പുതുമ? ദിലീപ് പറക്കുകയോ ഓടുകയോ ചെയ്യട്ടെ. വോട്ടു ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യട്ടെ. അതൊരു മഹാസംഭവമാക്കുന്നതെന്തിനാ..? കാവ്യാ മാധവനെന്താണിത്ര പ്രത്യേകത? ചുട്ടുപൊള്ളുന്ന ചൂടില്‍ എല്ലാവരും ക്യൂവില്‍ നിന്നപ്പോള്‍ നടി തന്റെ മേനിയഴകുംകൊണ്ട് അങ്ങോട്ട്‌ ചെന്നപ്പോള്‍ ആണായി പിറന്നൊരുവന്‍ ആ ക്യൂവിലുണ്ടായിരുന്നു.  അവന്‍ പറഞ്ഞു പോയി ക്യൂവില്‍ നില്‍ക്കാന്‍. കാവ്യ കരഞ്ഞുംകൊണ്ട് വീട്ടില്‍ പോയി. കാവ്യയ്ക്ക് വേലി ചാടാന്‍ അനുവാദം കൊടുത്തവരും ബൂത്തിലിരുന്ന് വെള്ളമിറക്കിയ ബൂത്തന്മാരും ഇളിഭ്യരായി....വിഷണ്ണരായി....! ആണുങ്ങളായാല്‍ അങ്ങനെ വേണം.

പക്ഷെ, അച്ചുമാമന്‍ ഒരുത്തിയാക്കി പടിയടച്ചു പിണ്ഡം വെച്ച സിന്ധു ജോയി വോട്ടു ചെയ്തില്ല എന്ന് കേട്ടപ്പോള്‍ പുതുപ്പള്ളി കുഞ്ഞൂഞ്ഞിനും രമേശനും എന്തേ ഏനക്കേട് തോന്നാന്‍? ഈ വിപ്ലവ മാലാഖ എസ്‌.എഫ്.ഐ.യുടെ ചിറകിലേറി തെരുവില്‍ വിപ്ലവം സൃഷ്ടിച്ചു കണ്ണില്‍ കണ്ടതെല്ലാം തകര്‍ത്തു തരിപ്പണമാക്കിയത് എങ്ങനെ മറക്കും? ആ മാലാഖയാണ് കുമ്പസാരം കഴിഞ്ഞു കുഞ്ഞൂഞ്ഞിനെ തലതൊട്ടപ്പനാക്കി കോണ്ഗ്രസ് പാളയത്തില്‍ അഭയം പ്രാപിച്ചത്. കൂടെ നിന്ന് കാലില്‍ ചവിട്ടിയ സിന്ധുവിനെ പഴയ സഖാക്കള്‍ തല്ലിക്കൊന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. ലാല്‍ സലാം സഖാക്കളെ.

പള്ളിയുമില്ല പള്ളിക്കൂടവുമില്ല എന്ന് പ്രഖ്യാപിച്ചു സര്‍വത്ര നശിപ്പിച്ചും, പൊതുമുതല്‍ നശിപ്പിക്കാന്‍ നേതൃ ത്വം നല്കിയതുമൊക്കെ കൊണ്ഗ്രസ്സും മറക്കുമോ? എന്നിട്ടും വീരാളിപ്പട്ട് കൊടുത്തു ഈ അംഗനയെ       വീരാംഗനയായി വാഴ്ത്തിയതാണ് മനസ്സിലാകാത്തത്. "അതിരൂപത" എന്നാല്‍ അധികം രൂപ താ എന്നാണെന്ന് പറഞ്ഞു ക്രിസ്ത്യന്‍ സമൂഹത്തെ ആക്ഷേപിച്ച ഒരു ക്രിസ്ത്യാനിയായ മന്ത്രി ബേബി പറഞ്ഞത് മറ്റൊരു ക്രിസ്ത്യാനിയായ സിന്ധു ഏറ്റുപറഞ്ഞു സഭാ നേതൃത്വത്തെ അടച്ചാക്ഷേപിച്ചതു കോണ്‍‌ഗ്രസ്സുകാരും മറന്നു. അതെ സിന്ധുവാണ്‌ ഇപ്പോള്‍ കൊന്തയും ജപമാലയുമോക്കെയായി  "എന്തതിശയമേ" പാടിക്കൊണ്ട്  അരമനകളില്‍ കയറിയിറങ്ങി മെത്രാന്മാരുടെ കൈ മുത്തുന്നതു. ഇതെല്ലാം കണ്ടും കേട്ടും സഹിഷ്ണുത പാലിക്കുന്ന അച്ചുമാമാനെയും പിണറായിയെയും സമ്മതിക്കുക തന്നെ വേണം.

സിന്ധു ജോയി വ്യാജ ഡിഗ്രി സമ്പാദിച്ചെന്നും പറഞ്ഞ് നാടുനീളെ കൊട്ടിഘോഷിച്ച് കാടിളക്കി നടന്നവരാണ്‌ ഇപ്പോള്‍ സിന്ധുവിന്‌ നാരങ്ങാവെള്ളവും കൊടുത്ത് 'ഗുഡ് സര്‍‌വ്വീസ്' എന്‍‌ട്രി സര്‍ട്ടിഫിക്കറ്റും പി.എച്ച്.ഡി.യും കൊടുത്ത് നാടുനീളെ പൊക്കിക്കൊണ്ടു നടക്കുന്നത്. ഇതൊക്കെ കണ്ടാല്‍ ആര്‍ക്കാണ്‌ ചൊറിച്ചില്‍ വരാത്തത്. ഏതു ചൊറിയാത്തവനും ചൊറിഞ്ഞുപോകും. പക്ഷേ, വിറകുകൊള്ളികൊണ്ട് സിന്ധുവിനുതന്നെ ചൊറിഞ്ഞുകൊടുത്തത് അല്പം കടന്ന കൈയായിപ്പോയില്ലേ എന്നൊരു സംശയം. ഏതായാലും ഒരു രക്ഷസാക്ഷികൂടി ജന്മമെടുക്കാതിരുന്നത് ഭാഗ്യം.  

സി.പി.എമ്മില്‍ സ്ത്രീകള്‍ക്ക് രക്ഷയില്ല, അവര്‍ സ്ത്രീകളെ വെറുക്കപ്പെട്ടവരായി കാണുന്നു എന്നൊക്കെ വീമ്പിളക്കുന്ന സിന്ധു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍  എറണാകുളത്തെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്നെന്ന കാര്യം വിസ്മരിച്ചു. സ്വന്തം കഴിവ് കേടു കൊണ്ട് പരാജയമടഞ്ഞപ്പോള്‍ വളര്‍ത്തി വലുതാക്കിയവരെ തഴഞ്ഞു പുതിയ മേച്ചില്‍ പുറം തേടിപ്പോയ സിന്ധു വോട്ടു ചെയ്താലും ഇല്ലെങ്കിലും കേരള ജനതയ്ക്ക് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടാന്‍ പോകുന്നില്ല. ഒരു പക്ഷെ ഈ സംഭവം ഭാവിയില്‍ കാലു വാരുന്നവര്‍ക്കും കാലു മാറുന്നവര്‍ക്കും ഗുണപാഠമാകാന്‍ സാധ്യതയുണ്ട്. എല്ലാ പാര്‍ട്ടികളും ഇങ്ങനെയൊരു ശിക്ഷാ സമ്പ്രദായം നടപ്പിലാക്കിയാല്‍ കേരളത്തിലെ ജൂദാസുകളെ ഇല്ലായ്മ ചെയ്യാം.

ക്യൂവില്‍ നില്‍ക്കാതെ വേലി ചാടിയ കാവ്യ ഈ പടമൊന്നു കാണുക. ലോകം മുഴുവന്‍ ആദരിക്കുന്ന, ഇന്ത്യ കണ്ടതില്‍ ഏറ്റവും മഹാനായ മുന്‍ രാഷ്ട്രപതി വോട്ടു ചെയ്യാന്‍ സാധാരണക്കാരുടെ കൂട്ടത്തില്‍ ക്യൂ നില്‍ക്കുന്നത് കാണുക.  

Friday, April 8, 2011

ആന്‍റണിയെന്ന ഹൈക്കമാന്റ്

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണം ചൂടുപിടിച്ചപ്പോള്‍ അധികമൊന്നും പ്രതീക്ഷയില്ലാതെ നടുക്കടലില്‍പെട്ട കൊതുമ്പു വള്ളം പോലെ ഗതിയില്ലാതെ       ചാഞ്ചാടിയു ലഞ്ഞ യുഡിഎഫ്‌, എല്‍.ഡി.എഫിന്റെ അതിവേഗം ബഹുദൂരം കണ്ടു അന്തം വിട്ടു. എന്നാല്‍ പ്രചാരണം കൊട്ടിക്കലാശത്തിലേക്ക്‌ അടുക്കുമ്പോള്‍ എ.കെ.ആന്റണിയെന്ന നേതാവിന്റെ ചുമലിലേറി യുഡിഎഫ്‌ ശക്തമായി തിരിച്ചുവരുന്ന കാഴ്‌ചയാണ്‌ പ്രചാരണരംഗത്ത്‌ ഇപ്പോള്‍ കാണാനാകുന്നത്‌. ആന്റണി വരുന്നതുവരെ നനഞ്ഞ പടക്കമായി മുന്നേറിയ യുഡിഎഫ്‌ പ്രചാരണത്തിനു മേല്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന എല്‍ഡിഎഫ്‌ വ്യക്തമായ മുന്‍തൂക്കം നേടിക്കഴിഞ്ഞിരുന്നു.

രണ്‌ടു രൂപയ്‌ക്ക്‌ അരി വിവാദവും ബാലകൃഷ്‌ണ പിള്ള ജയിലില്‍ പോയതും സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയുള്ള തര്‍ക്കവും വിമത ശല്യവും ഹെലികോപ്‌റ്റര്‍ വിവാദവും പ്രചാരണത്തിന്റെ ആദ്യ നാളുകളില്‍ യുഡിഎഫിനെ തളര്‍ത്തിയിരുന്നു. ഹെലികോപ്‌റ്റര്‍ വിവാദത്തില്‍ ഉമ്മന്‍ ചാണ്‌ടിയും രമേശ്‌ ചെന്നിത്തലയും താഴ്‌ന്നു പറക്കുമ്പോഴാണ്‌ പ്രചാരണവേദിയിലേക്ക്‌ ആന്റണി ക്രാഷ്‌ ലാന്‍ഡ്‌ ചെയ്‌തത്‌.

ആന്റണി എത്തിയപ്പോഴെ ലക്ഷ്യം മനസ്സില്‍ കുറിച്ചിട്ടിരുന്നു. എല്‍ഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണായുധത്തിന്റെ തന്നെ മുനയൊടിക്കുക എന്നതായിരുന്നു അത്‌. വി.എസ്‌ എന്ന ബ്രാന്‍ഡിനെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പ്‌ ഗോദയിലിറങ്ങുന്ന എല്‍ഡിഎഫിനെ മലര്‍ത്തിയടിക്കാന്‍ ആദ്യം വിഎസിനെ വീഴ്‌ത്തണമെന്ന്‌ ആന്റണി ആദ്യമേ തിരിച്ചറിഞ്ഞു. അനാവശ്യമായി ഒന്നും പറയാത്ത എ.കെ.ആന്റണി ആവശ്യമായതുകൂടി പറയില്ലെന്ന ആരോപണങ്ങള്‍ക്ക്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണവേദികളിലെ ആക്രമണോത്സുകതയിലൂടെയാണ്‌ മറുപടി പറഞ്ഞത്‌.

വി.എസ്‌ എന്ന വ്യക്തിയെ മാത്രം ലക്ഷ്യമിട്ടുള്ള ആക്രമണമായിരുന്നു ആന്റണിയുടെ തന്ത്രം. അതില്‍ ഏറെക്കുറെ യുഡിഎഫ്‌ വിജയിക്കുകയും ചെയ്‌തു. വി.എസിനും മകനുമെതിരെയുള്ള ആരോപണങ്ങള്‍ എല്‍ഡിഎഫിനെ പ്രതിരോധത്തിക്കി. പിന്നീട്‌ ആന്റണിയുടെ ചുമലിലേറിയാണ്‌ അതുവരെ നടുക്കടലില്‍ ദിശയറിയാതെ തുഴയെറിയുന്ന കപ്പിത്താന്‍മാരാായിരുന്ന ഉമ്മന്‍ ചാണ്‌ടിയും രമേശ്‌ ചെന്നിത്തലയും പ്രത്യാശയുടെ തീരത്തേക്ക്‌ കപ്പല്‍ തുഴഞ്ഞത്‌.

വിവാദങ്ങളില്‍ മാത്രം നിറഞ്ഞു നിന്ന പ്രചാരണരംഗത്ത്‌ വികസന പ്രശ്‌നങ്ങള്‍ കൂടി ഉയര്‍ത്തിക്കാട്ടാന്‍ ആന്റണിക്കായി. വി.എസിനെ മാത്രം അക്രമിച്ചും കേന്ദ്രപദ്ധതികളെ എടുത്തുക്കാട്ടിയുമായിരുന്നു ആന്റണി തുടക്കം മുതലേ യുഡിഎഫ്‌ പ്രചാരണത്തെ മുന്നോട്ട്‌ നയിച്ചത്‌. ലതികാ സുഭാഷിനെതിരെയുള്ള വിഎസിന്റെ `പ്രസിദ്ധ'മായ പ്രസ്‌താവനയാകട്ടെ ഈ ഘട്ടത്തില്‍ യുഡിഎഫിന്‌ നിനിച്ചിരിക്കാതെ ലഭിച്ച വടിയായി.

യുഡിഎഫിന്‌ അത്‌ നല്‍കിയ മൈലേജ്‌ ചെറുതായിരുന്നില്ല. ജമാഅത്തെ ബാന്ധവം ലതികയിലൂടെ മറക്കാന്‍ എല്‍ഡിഎഫിനെ സഹായിച്ചുവെന്നത്‌ യുഡിഎഫിന്‌ ക്ഷീണമായെങ്കിലും ആന്റണിയുടെ രംഗപ്രവേശമാണ്‌ ഹെലികോപ്‌റ്റര്‍ വിവാദത്തില്‍ നിന്ന്‌ പറന്നുയരാന്‍ യുഡിഎഫിനെ സഹായിച്ചത്‌ എന്ന കാര്യത്തില്‍ എല്‍ഡിഎഫില്‍ പോലും രണ്‌ടു പക്ഷമുണ്‌ടാവില്ല.

വിഎസിനെതിരായ ആരോപണങ്ങള്‍ ഊന്നി ഊന്നി പറയുമ്പോഴും പിണറായിക്കെതിരായ ലാവലിന്‍ കേസും യുഡിഎഫിന്റെ വികസന കാഴ്‌ചപ്പാടുമെല്ലാം ഉയര്‍ത്തിക്കാട്ടാനും ആന്റണി ശ്രദ്ധിച്ചു. ഒപ്പം യുഡിഎഫ്‌ അധികാരത്തില്‍ വന്നാല്‍ അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്നും അതിനുവേണ്‌ടി ആരും വെള്ളം ചൂടാക്കേണ്‌ടെന്നും വ്യക്തമാക്കി രമേശ്‌ ചെന്നിത്തലയുടെ മുഖ്യമന്ത്രി മോഹങ്ങള്‍ക്കുമേല്‍ വെള്ളം കോരി ഒഴിക്കാനും ആന്റണിക്കായി.

കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയുടെ പ്രചാരണത്തിനു പോലും നല്‍കാനാവാത്ത മൈലേജാണ്‌ ആന്റണിയുടെ പത്തുനാള്‍ പ്രചാരണം കൊണ്‌ട്‌ യുഡിഎഫ്‌ നേടിയെടുത്തത്‌. കര്‍ഷക ആത്മഹത്യയില്‍ ചുവടു പിഴച്ചെന്ന്‌ വ്യക്തമായപ്പോള്‍ തന്നെ ചുവടുമാറ്റാനും ആന്റണി തയാറായി. അതിനിടയിലും ടൈറ്റാനിയം അഴിമതിയുടെ പേരില്‍ മുന്‍മന്ത്രി കെ.കെ.രാമചന്ദ്രന്‍ മാസ്റ്ററര്‍ നടത്തിയ പൊട്ടിക്കരച്ചിലും ടി.എച്ച്‌.മുസ്‌തഫയുടെ മറുപടിയും യുഡിഎഫിന്‌ കല്ലുകടിയായി.

ആന്റണിയുടെ ആക്രണണത്തില്‍ തളര്‍ന്ന എല്‍ഡിഎഫ്‌ ഐസ്‌ക്രീമിലും അഴിമതിയിലും പിടിച്ചാണ്‌ തിരിച്ചടിക്കുന്നത്‌. എന്തായാലും യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മുറുകുമ്പോഴും ആന്റണി ഒരിക്കല്‍ കൂടി അടിവരയിട്ട്‌ പറയുന്നു. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം കേരളത്തിലെ ഹൈക്കമാന്‍ഡ്‌ ഇപ്പോഴും താന്‍ തന്നെയാണെന്ന്‌.

വി.എസിന്റെ നാക്കുപിഴയില്‍ വലയുന്ന സിപിഎം

എതിരാളികളെ ശക്തമായ ഭാഷാ പ്രയോഗങ്ങള്‍ കൊണ്‌ട്‌ അടിച്ചിരുത്താന്‍ മടി കാണിക്കാത്ത നേതാവാണ്‌ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍. ഫാരീസ്‌ അബൂബക്കറിനെ വെറുക്കപ്പെട്ടവനെന്നും ടി.ജെ.ആഞ്ചലോസിനെ മീന്‍ പെറുക്കി നടന്ന ചെക്കനെന്നും സിന്ധു ജോയിയെ ഒരുത്തിയെന്നും വിളിക്കാന്‍ വിഎസ്‌ ഒരിക്കലും മടി കാണിച്ചിട്ടില്ല. എന്നാല്‍ വാക്കുകൊണ്‌ടും ചിരികൊണ്‌ടും അംഗവിക്ഷേപം കൊണ്‌ടും വാര്‍ത്തകള്‍ സൃഷ്‌ടിക്കാറുള്ള വി.എസിന്‌്‌ ഇത്തവണ നാക്കു പിഴച്ചോ എന്നാണ്‌ അദ്ദേഹത്തിന്റെ അനുയായികള്‍ പോലും ചോദിക്കുന്നത്‌.

മലമ്പുഴ മണ്‌ഡലത്തിലെ തന്റെ എതിര്‍ സ്ഥാനാര്‍ഥിയായ ലതികാ സുഭാഷിനെതിരെ വി.എസ്‌. നടത്തിയ പരാമര്‍ശം മലമ്പുഴയില്‍ വി.എസിനെ മുക്കില്ലെങ്കിലും മുന്നണണിക്ക്‌ അത്‌ തിരിച്ചടിയാകുമെന്നാണ്‌ വിലയിരുത്തല്‍. ഇത്‌ എളുപ്പം തിരച്ചറിഞ്ഞതു കൊണ്‌ടാണ്‌ കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റെന്ന നിലയിലും കെപിസിസി ഭാരവാഹിയെന്ന നിലയിലുമുള്ള ലതികാ സുഭാഷിന്റെ പ്രശസ്‌തിയെക്കുറിച്ചാണ്‌ താന്‍ ഉദ്ദേശിച്ചതെന്ന്‌ പറഞ്ഞ്‌ വി.എസ്‌.മലക്കം മറിഞ്ഞത്‌.

സ്‌ത്രീകളുടെ അവകാശത്തിനായി പോരാടുന്നുവെന്ന്‌ ഉറക്കെ പ്രഖ്യാപിക്കുമ്പോഴും തന്റെ എതിരാളിയായ ഒരു സ്‌ത്രീക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം അംഗീകരിക്കാന്‍ അദ്ദേഹത്തിന്റെ കടുത്ത അനുഭാവികള്‍ക്ക്‌ പോലുമാവില്ല എന്നതാണ്‌ വാസ്‌തവം. സ്‌ത്രീകളുടെ സംരക്ഷകനെന്ന വി.എസിന്റെ പ്രതിച്ഛായയ്‌ക്ക്‌ മങ്ങലേല്‍പ്പിക്കാനെ ഇത്‌ ഉപകരിക്കു എന്ന്‌ അവര്‍ തിരിച്ചറിയുന്നു. സ്‌ത്രീ പീഡകരെ കൈയാമം വെച്ചു നടത്തുമെന്ന്‌ നാഴികയ്‌ക്ക്‌ നാല്‍പതുവട്ടം പ്രസംഗിക്കുന്നൊരു നേതാവാണ്‌ വി.എസ്‌. വിഎസിന്റെ നാക്കു പിഴയെ യുഡിഎഫ്‌ പരമാവധി മുതലാക്കന്‍ ശ്രമിക്കുന്നുണ്‌ട്‌. ജമാഅത്തെ ഇസ്ലാമിയിലൂടെ ഏറ്റ തിരച്ചടിയുടെ നാണക്കേട്‌ മാറും മുമ്പാണ്‌ പ്രചാരണ രംഗത്ത്‌ സിപിഎം വീണ്‌ടും പ്രതിരോധത്തിലാകുന്നത്‌.

പാര്‍ട്ടി വിരുദ്ധരെ കൂലുകുത്തികളെന്നുപോലും വിശേഷിപ്പിക്കാന്‍ മടി കാട്ടാത്ത കര്‍ക്കശക്കാരനായ പാര്‍ട്ടി സെക്രട്ടറി പോലും പാര്‍ട്ടി വിട്ട സിന്ധു ജോയിയെ `അവര്‍' എന്നു വിശേഷിപ്പിച്ചപ്പോള്‍ വിഎസ്‌ സിന്ധുവിനെ ഒരുത്തി എന്ന്‌ വിശേഷിപ്പിച്ചതും വിവാദമായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക്‌ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുണയ്‌ക്കുന്നത്‌ വി.എസിനെയാണെന്ന അഭിപ്രായ സര്‍വെകളുടെ പശ്ചാത്തലത്തില്‍ വിഎസിനെ ഒറ്റ തിരിഞ്ഞ്‌ അക്രമിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നതിനിടെയാണ്‌ അവര്‍ക്ക്‌ അടിക്കാന്‍ പാകത്തിലുള്ള വടി വി.എസ്‌ തന്നെ വെട്ടിക്കൊടുത്തത്‌.

വി.എസിന്റെ പരാമര്‍ശത്തിനെതിരെ രാഷ്‌ട്രീയ സാംസ്‌കാരിക മേഖലിയില്‍ നിന്നുള്ളവരെല്ലാം രംഗത്തെത്തി എന്നത്‌ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ക്ഷീണമായി. വാക്കു പിഴയുടെ പേരില്‍ ഇതാദ്യമായൊന്നുമല്ല വി.എസ്‌. ക്രൂശിക്കപ്പെടുന്നത്‌. മുംബൈ ഭീകരാക്രമണത്തിനിടെ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സന്ദീപ്‌ ഉണ്ണികൃഷ്‌ണന്റെ വീട്‌ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ വാതില്‍ വലിച്ചടച്ച മാതാപിതാക്കളെക്കുറിച്ച്‌ സന്ദീപിന്റെ വീടല്ലെങ്കില്‍ ഒരു പട്ടിപോലും അവിടേയ്‌ക്ക്‌ പോകുമോ എന്ന്‌ ചോദിച്ചതും ഇതേ വി.എസാണ്‌.

എന്നാല്‍ വി.എസിന്റെ ഇപ്പോഴത്തെ വാമൊഴി വഴക്കത്തിന്റെ പേരില്‍ അദ്ദേഹത്തെ തള്ളാനും കൊള്ളാനും വയ്യാത്ത ധര്‍മസങ്കടത്തിലാണിപ്പോള്‍ സിപിഎം. കാരണം തെരഞ്ഞെടുപ്പില്‍ ആളെ കൂട്ടണമെങ്കിലും അധികാരത്തിലെത്തുക എന്ന സ്വപ്‌നം സാക്ഷാത്‌കരിക്കണമെങ്കിലും വി.എസ്‌ എന്ന ബ്രാന്‍ഡ്‌ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്‌. യഥാര്‍ഥത്തില്‍ ലതികാ സുഭാഷഷിനെതിരെ വി.എസ്‌ ഉദ്ദേശിച്ച `പ്രശസ്‌തി' പ്രതിപക്ഷ നേതാവിനെക്കൂടി ലക്ഷ്യമിട്ടുള്ളതായിരുന്നു എന്നതാണ്‌ വാസ്‌തവം.

കുറച്ചു കാലം മുമ്പ്‌ ഉമ്മന്‍ ചാണ്‌ടിയുടെ കൂടെ അമൃത എക്‌സപ്രസ്‌ ട്രെയിനില്‍ യാത്ര ചെയ്‌ത ഒരു സ്‌ത്രീയെക്കുറിച്ചുയര്‍ന്ന വിവാദം പൊടിത്തട്ടിയെടുക്കാനായിരുന്നു വി.എസ്‌ ലക്ഷ്യമിട്ടത്‌. ലതികാ സുഭാഷായിരുന്നു ആ സ്‌ത്രീ എന്ന്‌ കേരളത്തിലെ രാഷ്‌ട്രീയ ലോകത്ത്‌ പിന്നീട്‌ പരസസ്യമായ രഹസ്യമായിരുന്നു. എന്നാല്‍ ഒരു നേതാവിനൊപ്പം മറ്റൊരു വനിതാ നേതാവ്‌ യാത്ര ചെയ്‌തു എന്നതിനെ വക്രീകരിച്ചു കാട്ടാനുള്ള ശ്രമങ്ങങ്ങള്‍ക്കെതിരെ രാഷ്‌ട്രീയ കേരളം അന്നേ രംഗത്തു വന്നിരുന്നു. ഇതാണ്‌ ലതികാ സുഭാഷിന്റെ പ്രശസ്‌തി എന്നതു കൊണ്‌ട്‌ വി.എസ്‌ മനസ്സില്‍ കണ്‌ടത്‌ എന്നത്‌ വ്യക്തമായിരുന്നു. ഒരുവെടിയ്‌ക്ക്‌ രണ്‌ടു പക്ഷികളെ പിടിക്കാമെന്ന്‌ കണക്കുക്കൂട്ടലിലായിരുന്നു വി.എസ്‌ ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്‌ എന്ന്‌ വ്യക്തം.


എന്നാല്‍ പരമാര്‍ശത്തിന്റെ പേരില്‍ പുലിവാലു പിടിച്ചതോടെ വി.എസ്‌ അടവു നയമൊന്നു മാറ്റി. കോട്ടയം ജില്ലാ പ്രസിഡന്റെ നിലയിലും കോണ്‍ഗ്രസ്‌ സംഘടനാ നേതാവെന്ന നിലയിലുമുള്ള പ്രശസ്‌തിയാണ്‌ താന്‍ ഉദ്ദേശിച്ചതെന്ന്‌ പറഞ്ഞ്‌ അദ്ദേഹം മലക്കം മറിഞ്ഞു. എന്തായാലും വാമൊഴി വഴക്കത്തിന്‌ പേരുകേട്ട സിപിഎം നേതാക്കള്‍ക്ക്‌ വി.എസിന്റെ നാക്കുപിഴയ്‌ക്ക്‌ എന്തു വിലയാണ്‌ നല്‍കേണ്‌ടി വരികയെന്നതിന്‌ വോട്ടെണ്ണുന്ന ദിവസം വരെ കാത്തിരക്കേണ്‌ടി വരും. എന്തായാലും ജമാഅത്തെ ഇസ്ലാമി വിവാദത്തില്‍ നിന്ന്‌ തല്‍ക്കാലത്തേയ്‌ക്കെങ്കിലും ജനശ്രദ്ധ തിരിക്കാന്‍ വി.എസിന്റെ നാക്കുപിഴ സഹായിച്ചുവെന്ന ചെറിയ ആശ്വാസത്തിലാണിപ്പോള്‍ സിപിഎം.

ഐസ്‌ക്രീമും വി.എസും

പതിനഞ്ചു വര്‍ഷമായി തെരഞ്ഞെടുപ്പ്‌ വരുമ്പോള്‍ മാത്രം രാഷ്‌ട്രീയകേരളം ചര്‍ച്ച ചെയ്യുന്ന ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ്‌ തെരഞ്ഞെടുപ്പില്‍ വീണ്‌ടും ചര്‍ച്ചാവിഷയമാകുകയാണ്‌. കേസില്‍ കുറ്റാരോപിതനായ മുന്‍മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ബന്ധു റൗഫിന്റെ വെളിപ്പെടുത്തലുകളോടെ വഴിത്തിരിവിലെത്തിയ കേസ്‌ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്റെ ഇടപെടലിലൂടെ ഷാജി കൈലാസ്‌ സിനിമയുടെ ക്ലൈമാക്‌സെന്ന പോലെ അപ്രതീക്ഷിത ട്വിസ്റ്റിലേക്ക്‌ നീങ്ങുകയാണ്‌.

കേസ്‌ അന്വേഷണം പൂര്‍ത്തിയാക്കാന്‍ വി.എസ്‌. കാട്ടുന്ന അനാവശ്യ തിടുക്കമാണ്‌ ഇപ്പോള്‍ യുഡിഎഫ്‌ ആയുധമാക്കുന്നത്‌. വി.എസിന്റെ നടപടിയ്‌ക്കെതിരെ യുഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ പരാതി നല്‍കുകയും ചെയ്‌തിട്ടുണ്‌ട്‌. കേസില്‍ കുഞ്ഞാലിക്കുട്ടി കുറ്റക്കാരനാണെങ്കിലും അല്ലെങ്കിലും അന്വേഷണ ഉദ്യോഗസ്ഥനായ വിത്സന്‍.എം.പോളിനോട്‌ കേസ്‌ ഡയറി തന്റെ വിശ്വസ്‌തരെ കാട്ടി ബോധ്യപ്പെടുത്താന്‍ പറഞ്ഞ മുഖ്യമന്ത്രിയുടെ നടപടിയെ ഒരുതരത്തിലും ന്യായീകരിക്കാനാവില്ല.

ഐസ്‌ക്രീം കേസിലെ അന്വേഷണം തന്റെ ആഗ്രഹമനുസരിച്ച്‌ മുന്നേറുന്നില്ലെന്ന്‌ വ്യക്തമായപ്പോഴാണ്‌ വി.എസ്‌ കേസന്വേഷണത്തില്‍ ഇടപ്പെട്ടതെന്ന്‌ വ്യക്തമാണ്‌. അഴിമതിക്കാര്‍ക്കും പെണ്‍വാണിഭക്കാര്‍ക്കുമെതിരെ വി.എസ്‌ നടത്തുന്ന പോരാട്ടത്തിന്റെ തന്നെ ശോഭ കെടുത്തുന്നതാണ്‌ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നടപടിയെന്ന്‌ പറയാതിരിക്കാനാവില്ല.

രാഷ്‌ട്രീയ പ്രത്യാഘാതങ്ങളുണ്‌ടാക്കുന്ന കേസുകള്‍ എല്ലാം രാഷ്‌ട്രീയപ്രേരിതമാകണമെന്നില്ലെന്ന്‌ വാദത്തിന്‌ വേണ്‌ടി സമ്മതിക്കാമെങ്കിലും ഇത്തരം കേസുകളില്‍ നേതാക്കള്‍ രക്‌തദാഹികളായ വ്യവഹാരികളെപ്പോലെ പെരുമാറുന്നതിനെ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല. ഏതൊരു കേസിലെയും അന്വേഷണം ക്രിമിനല്‍ നടപടിക്രമത്തിലെ വ്യവസ്‌ഥകളനുസരിച്ചു സ്വതന്ത്രമായും നിഷ്‌പക്ഷമായും ബാഹ്യസമ്മര്‍ദങ്ങള്‍ക്ക്‌ അടിമപ്പെടാതെയും നടത്തേണ്‌ടതുണ്‌ട്‌. ഇക്കാര്യമാണ്‌ കേസ്‌ ഡയറി തന്റെ വിശ്വസ്‌തരെ കാട്ടണമെന്ന ഉത്തരവിലൂടെ മുഖ്യമന്ത്രി മറന്നുപോയത്‌.

ക്രിമിനല്‍ നടപടിക്രമമനുസരിച്ച്‌ അന്വേഷണം എങ്ങനെ മുന്നോട്ടു കൊണ്‌ടുപോകണമെന്നോ ആരെയെല്ലാം കണ്‌ട്‌ ഉപദേശം സ്വീകരിക്കണമെന്നോ പറയാന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ വി.എസിന്‌ അധികാരമില്ല. കേസന്വേഷണം പൊലീസിന്റെയും അന്വേഷണ ഏജന്‍സിയുടെയും സ്വതന്ത്രമായ അധികാര വിനിയോഗത്തിലൂടെയായിരിക്കണം പൂര്‍ത്തീകരിക്കേണ്‌ടത്‌. സാധാരണഗതിയില്‍ കോടതികള്‍ പോലും കേസന്വേഷണത്തില്‍ ഇടപെടാന്‍ പാടില്ലെന്ന്‌ സുപ്രീംകോടതി പോലും പലവട്ടം വ്യക്തമാക്കിയിട്ടുള്ളതിനെക്കുറിച്ച്‌ മുഖ്യമന്ത്രി അജ്ഞനാണെന്ന്‌ കരുതാന്‍ കഴിയില്ല.

അന്വേഷണ ഉദ്യോഗസ്‌ഥനുമേല്‍ സ്വാധീനം ചെലുത്താനോ നിയമവിരുദ്ധമായ നിര്‍ദേശങ്ങള്‍ അടിച്ചേല്‍പിക്കാനോ അതുവഴി അന്വേഷണത്തില്‍ ഇടപെടാനോ ഉന്നത പൊലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കു പോലും അധികാരമില്ലെന്ന്‌ കോടതി വ്യക്തമാക്കിയിട്ടുള്ളപ്പോഴാണ്‌ കേവലമായ രാഷ്‌ട്രീയ ലക്ഷ്യത്തോടെ മുഖ്യമന്ത്രി ഐസ്‌ക്രീം കേസില്‍ ഇടപെടല്‍ നടത്തിയത്‌. ആഭ്യന്തരവകുപ്പ്‌ പ്രത്യേകമായി പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ആ വകുപ്പുമായി ആലോചിക്കാതെയാണ്‌ മുഖ്യമന്ത്രിയുടെ നടപടിയെന്നത്‌ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തെപ്പോലും ചോദ്യംചെയ്യുന്നതുമാണ്‌.

ഭരണഘടനയനുസരിച്ച്‌ നിയമപരമായ കാര്യങ്ങളില്‍ സര്‍ക്കാരിന്‌ നിയമോപദേശം നല്‍കാനുള്ള പ്രാഥമിക ബാധ്യത അഡ്വക്കറ്റ്‌ ജനറലിനാണെന്നിരിക്കെ തന്റെ കോക്കസില്‍ പെട്ടവരെ കേസ്‌ ഡയറി കാണിക്കണമെന്ന്‌ പറയാന്‍ കേസുകള്‍ നടത്തി തഴക്കം വന്ന വി.എസ്‌ എങ്ങിനെ ധൈര്യപ്പെട്ടു എന്നതാണ്‌ ഏവരെയും അത്ഭുതപ്പെടുത്തുന്നത്‌. മുഖ്യമന്ത്രിക്കു വ്യക്‌തിപരമായി ഏതു നിയമവിദഗ്‌ധന്റെയും അഭിപ്രായം തേടാം. എന്നാല്‍, ഔദ്യോഗികമായി സ്വന്തം ഇഷ്‌ടാനുസരണം താന്‍ നിര്‍ദേശിക്കുന്നവരില്‍ നിന്നും അന്വേഷണ ഉദ്യോഗസ്‌ഥന്‍ നിയമപരമായ ഉപദേശം തേടണമെന്നു പറയാന്‍ അദ്ദേഹത്തിന്‌ അധികാരമില്ല. തനിക്കു വ്യക്‌തിപരമായി ലഭിച്ച നിയമോപദേശത്തെ അന്വേഷണ പ്രക്രിയയില്‍ അടിച്ചേല്‍പിക്കാനും വി.എസിനാവില്ല.

അന്വേഷണ റിപ്പോര്‍ട്ടുകള്‍ അതതു സമയത്തു മുഖ്യമന്ത്രിയെ അറിയിക്കാനോ ഏല്‍പ്പിക്കാനോയുള്ള ബാധ്യയും അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്കുമില്ല. അങ്ങനെ വേണമെങ്കില്‍ ക്രിമിനല്‍ നടപടിക്രമം തന്നെ ഭേദഗതി ചെയ്യേണ്‌ടിവരുമെന്ന്‌ നിയമവിദഗ്‌ധര്‍ ചൂണ്‌ടിക്കാട്ടുന്നു. ഉന്നതമായ ജനാധിപത്യബോധവും രാഷ്‌ട്രീയമര്യാദയും കാണിക്കാന്‍ തിരഞ്ഞെടുപ്പു സമയത്ത്‌ മുഖ്യമന്ത്രിക്കു ബാധ്യതയുണ്‌ട്‌.

അതിനുപകരം പ്രതിച്ഛായ നിര്‍മിതിയ്‌ക്കും കേവലമായ രാഷ്‌ട്രീയ നേട്ടത്തിനുംവേണ്‌ടി കേസുകളില്‍ ഇടപെടുന്നത്‌ എങ്ങിനെയാണ്‌ ന്യായീകരിക്കാനാവുക. തിരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍, ഐസ്‌ക്രീം കേസില്‍ വി.എസ്‌ കാണിക്കുന്ന അമിതാവേശം അദ്ദേഹത്തിന്റെ നിയമപരമായ നിരക്ഷരതയെക്കാള്‍ ജനാധിപത്യത്തോടും ഭരണഘടനാ സ്‌ഥാപനങ്ങളോടുമുള്ള ആദരവില്ലായ്‌മയെയാണു വ്യക്തമാക്കുന്നത്‌.

മുരളിധരന്റെ തിരിച്ചുവരവ്‌

തെറ്റുകള്‍ ആര്‍ക്കും പറ്റും. എന്നാല്‍ സ്ഥിരമായി തെറ്റുപറ്റാന്‍ നിന്നു കൊടുക്കുന്നവര്‍ ആരുമുണ്ടാകില്ലല്ലോ. സംശയമുണ്ടെങ്കില്‍ കെ.മുരളീധരനെ ശ്രദ്ധിക്കു. ഇത്തവണ മുരളി രണ്ടും കല്‌പിച്ചാണ്‌. കെ.പി.സി.സി പ്രസിഡന്റ്‌ സ്ഥാനം കൈയ്യിലിരുന്ന കാലത്ത്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ അനിഷേധ്യ നേതാവാകാനുള്ള എല്ലാ സാഹചര്യങ്ങളുമുണ്ടായിരുന്നിട്ടും അതെല്ലാം കളഞ്ഞുകുളിച്ച നേതാവാണ്‌ മുരളി. ഡി.ഐ.സി രൂപീകരിച്ചതും, പിന്നെ എന്‍.സി.പിയില്‍ ലയിച്ചതും അവസാനം കോണ്‍ഗ്രസിലേക്ക്‌ തന്നെ തിരിച്ചെത്തിയതുമായി എന്തെല്ലാം നാടകങ്ങള്‍ കഴിഞ്ഞ ആറ്‌ വര്‍ഷത്തിനിടയില്‍. അവസാനം കോണ്‍ഗ്രസിലേക്ക്‌ തിരിച്ചെത്തിയപ്പോള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുരളിക്ക്‌ കഴിഞ്ഞിരിക്കുന്നു. മുരളി കേരളാ രാഷ്‌ട്രീയത്തില്‍ ഇനി ആര്‌? എന്ന്‌ തീരുമാനിക്കുന്നതും ഈ തിരഞ്ഞെടുപ്പ്‌ തന്നെയാവും.

പണ്ട്‌ കോണ്‍ഗ്രസിനെ വേണ്ടെന്ന്‌ പറഞ്ഞ്‌ മുരളിയും മുരളിയെ വേണ്ടെന്ന്‌ പറഞ്ഞ്‌ കോണ്‍ഗ്രസും തെക്കോട്ടും വടക്കോട്ടും പോയ കാലത്തെ കഥയൊന്നുമല്ല ഇപ്പോള്‍ കാണുന്നത്‌. വളരെ സൂക്ഷിച്ചാണ്‌ കെ.മുരളീധരന്റെ ഓരോ ചുവടും. എടുത്തു പറയേണ്ടത്‌, ഓരോ വാക്കിലും നോക്കിലും തികഞ്ഞ മിതത്വവും, സമവായവും, നയവും പുലര്‍ത്തി പെരുമാറുന്ന മുരളീധരന്റെ പുതിയ രീതിയെക്കുറിച്ചാണ്‌.

കോണ്‍ഗ്രസില്‍ കയറിക്കൂടിയതില്‍ പിന്നെ മുരളി ശരിക്കൊന്ന്‌ വാതുറന്ന്‌ പിന്നെ കണ്ടില്ല. വാ തുറക്കുന്നത്‌ ഇടതുപക്ഷത്തെ വിമര്‍ശിക്കാന്‍ മാത്രം. പണ്ട്‌ ഉമ്മന്‍ചാണ്ടിയെ മുതല്‍ സോണിയാ ഗാന്ധിയെ വരെ ഒളിഞ്ഞും തെളിഞ്ഞും അക്രമിച്ചിരുന്ന വാക്‌ പ്രയോഗങ്ങള്‍ മാറ്റിവെച്ചതു പോട്ടെ, ഗ്രൂപ്പിസത്തിന്റെ ഒരു നിഴല്‍ പോലും മുരളിയില്‍ ഇപ്പോള്‍ കാണാനില്ല. തന്റെ കൂടെ വീണ്ടും കോണ്‍ഗ്രസിലേക്ക്‌ വന്നവര്‍ എന്നു പറഞ്ഞ്‌ ആളെക്കൂട്ടി വീണ്ടുമൊരു ഗ്രൂപ്പുകളിക്കും മുരളി ഇപ്പോള്‍ നില്‍ക്കുന്നില്ല. കോണ്‍ഗ്രസില്‍ തിരിച്ചെത്തികഴിഞ്ഞതില്‍ പിന്നെ പത്മജക്കൊപ്പം ചേര്‍ന്ന്‌ ലീഡറുടെ കുട്ടികള്‍ എന്ന മുതലെടുപ്പിനും നിന്നില്ല. ഉമ്മന്‍ചാണ്ടിയുടെയോ, ചെന്നിത്തലയുടെയോ, ആന്റണിയുടെയോ പക്ഷം ചേരാനും പോയില്ല. എല്ലാവരോടും സൗഹൃദം തന്നെ. ആരെയും പിണക്കാനുമില്ല, കുത്തി നോവിക്കാനുമില്ല. എല്ലാ പക്വതയും നേടിയ രാഷ്‌ട്രീയക്കാരന്റെ പെരുമാറ്റമാണിപ്പോള്‍ മുരളിക്ക്‌.

``തിരിച്ചെടുത്തതില്‍ സന്തോഷം, എല്ലാവരോടും സ്‌നേഹം, പാര്‍ട്ടിക്കു വേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കും. താഴേതട്ടിലുള്ള ഒരു സാധാരണ പ്രവര്‍ത്തകനായി ജീവിച്ചാല്‍ മതി'' തുടങ്ങിയ പ്രസ്‌താവനകളും പ്രസംഗങ്ങളും മാത്രമേ മുരളിയില്‍ നിന്ന്‌ ഇപ്പോള്‍ കേള്‍ക്കാനുള്ളു.

കോണ്‍ഗ്രസിലേക്കുള്ള തിരിച്ചുവരവിന്‌ നാളുകള്‍ക്ക്‌ മുമ്പ്‌ മുരളീധരന്‍ പറഞ്ഞ മറ്റൊരു പ്രസ്‌താവന ഇങ്ങനെ - തന്റെ സസ്‌പെന്‍ഷന്‍ കാലാവധി തീരുകയാണ്‌. ഇനിയെങ്കിലും കോണ്‍ഗ്രസിലേക്ക്‌ തിരിച്ചെടുക്കണം. തിരിച്ചെടുക്കുമ്പോള്‍ തിരഞ്ഞെടുപ്പ്‌ എന്ന മോഹം എനിക്കില്ല. തിരഞ്ഞെടുപ്പ്‌ കഴിയുന്നത്‌ വരെ ഒരു മണ്‌ഡലം പ്രസിഡന്റ്‌ പോലുമാവാന്‍ താനില്ല. ഒരു പദവികളും തനിക്കുവേണ്ട. ഇങ്ങനെയായിരുന്നു മുരളിയുടെ പ്രസ്‌താവനകള്‍. സസ്‌പെന്‍ഷന്‍ കാലാവധിയില്‍ കളിച്ച രാഷ്‌ട്രീയമെല്ലാം മുരളി പാടെ മറന്നിരിക്കുകയും ചെയ്‌തു.

എന്തായാലും അവസാനം മുരളിക്ക്‌ സീറ്റ്‌ ലഭിച്ചിരിക്കുന്നു. വട്ടിയൂര്‍കാവില്‍ മുരളി മത്സരിക്കാനിറങ്ങുമ്പോള്‍ ജയസാധ്യത വളരെയേറെയുണ്ടുതാനും. എന്നാല്‍ മുരളി എത്തിയപ്പോള്‍ തട്ട്‌ കിട്ടിയത്‌ പത്മജക്കായിരുന്നു എന്നത്‌ മറ്റൊരു സത്യം. അല്ലെങ്കില്‍ തന്നെ പത്മജയെ ഒതുക്കാന്‍ കാത്തിരുന്ന കോണ്‍ഗ്രസ്‌ കേരളാ ഘടകത്തിന്‌ വീണു കിട്ടിയ തുറുപ്പുചീട്ടായിരുന്നു മുരളി. മുരളിക്കും പത്മജക്കും കൂടി സീറ്റുവേണ്ട എന്ന നിയമം ഉണ്ടാക്കിയെടുത്ത്‌ പത്മജക്ക്‌ സീറ്റ്‌ നിഷേധിക്കുകയും മുരളിയെ സ്ഥാനാര്‍ഥിയാക്കുകയും ചെയ്‌തു.

സത്യത്തില്‍ കെ.മുരളീധരന്‍ തന്റെ സ്ഥാനാര്‍ഥിത്വം നേരത്തെ കണ്ടിരുന്നു. തിരിച്ചുവന്നാല്‍ തന്നെ വെട്ടി ഒരു ഇലക്ഷന്‍ സ്ഥാനാര്‍ഥി പട്ടിക ഇറങ്ങില്ലെന്ന്‌ മുരളിക്കും അറിയമായിരുന്നു. കാരണം സമവായത്തിന്റെ സ്വരമാണ്‌ മുരളി സ്വീകരിച്ചിരുന്നത്‌. പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ടുപോകാതിരിക്കാനുള്ള ഒരു നിശബ്‌ദ തന്ത്രമായിരുന്നു മുരളീധരന്‍ പ്രയോഗിച്ചത്‌. പത്മജക്ക്‌ സീറ്റ്‌ നിഷേധിച്ചപ്പോഴും പത്മജക്കൊപ്പം നിന്ന്‌ വെടിയുതിര്‍ക്കാന്‍ മുരളി തയാറായില്ല. കോണ്‍ഗ്രസിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കാന്‍ പത്മജയെ ഉപദേശിച്ചിട്ട്‌ മുരളി മൗനത്തിലേക്ക്‌ മടങ്ങി.

എടുത്തുചാട്ടങ്ങള്‍ സ്വന്തം രാഷ്‌ട്രീയ ഭാവി വര്‍ഷങ്ങളായി തകര്‍ത്ത ഒരു നേതാവിന്റെ തിരിച്ചറിവാണ്‌ ഇവിടെയെല്ലാം മുരളീധരനിലൂടെ കാണുന്നത്‌. കെ.പി.സി.സി പ്രസിഡന്റ്‌ സ്ഥാനം പോലെ വളരെ പ്രധാനപ്പെട്ട പോസ്റ്റിലിരുന്നപ്പോള്‍ മന്ത്രിയാവന്‍ ഇറങ്ങി പുറപ്പെട്ട്‌ അവസാനം മന്ത്രസ്ഥാനവും നഷ്‌ടപ്പെട്ട്‌, കടുത്ത ഗ്രൂപ്പിസത്തില്‍ പെട്ട്‌ ഡി.ഐ.സി എന്ന പാര്‍ട്ടിയും സ്ഥാപിച്ച്‌... അങ്ങനെ എന്തെല്ലാം കളികള്‍. കെ.മുരളീധരന്‍ എന്ന വ്യക്തിയെ കേരള രാഷ്‌ട്രീയത്തില്‍ അപ്രസക്തനാക്കിയ വര്‍ഷങ്ങളായിരുന്നു കടന്നു പോയത്‌.

സത്യത്തില്‍ കരുണാകരനോടുള്ള സ്‌നേഹം ഇപ്പോള്‍ പത്മജയെക്കാള്‍ ലഭിക്കുന്നത്‌ കെ.മുരളീധരന്‌ തന്നെയാണ്‌. തിരുവനന്തപുരത്ത്‌ നടന്‍ ജഗദീഷിന്റെ രാഷ്‌ട്രീയ പ്രസംഗം ശ്രദ്ധിക്കാം. ജഗദീഷ്‌ പറഞ്ഞ്‌ എന്നും കേരളത്തിന്‌ ഒരു ലീഡര്‍ മാത്രമേയുള്ളു എന്നാണ്‌. ഇനി ഒരു ലീഡറായി വളര്‍ന്നു വരുന്നത്‌ കെ.മുരളീധരനാണ്‌ എന്നും ജഗദീഷ്‌ പറഞ്ഞു. അപ്രായോഗിക തീരുമാനങ്ങളെടുത്ത്‌ സ്വന്തം രാഷ്‌ട്രീയ ഭാവി നശിപ്പിച്ച കരുണാകര പുത്രനോട്‌ ജനങ്ങള്‍ക്കിപ്പോള്‍ ഒരു സഹതാപവും സ്‌നേഹവുമൊക്കെയുണ്ട്‌. അതെല്ലാം മുരളിക്ക്‌ വോട്ടായി മാറും.

എന്നാല്‍ എതിര്‍സ്ഥാനാര്‍ഥി ചെറിയാന്‍ ഫിലിപ്പാണ്‌ എന്നത്‌ മുരളിക്ക്‌ വലിയ ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്‌. മുമ്പ്‌ വൈദ്യുതി മന്ത്രിയായ സ്ഥാനം നേടിയതിനെ തുടര്‍ന്ന്‌ ഉപതിരഞ്ഞെടുപ്പ്‌ അഭിമുഖീകരിച്ചപ്പോള്‍ പരാജയം നേരിടേണ്ടി വന്ന ഓര്‍മ്മയും മുരളിക്കുണ്ടാവുമെന്ന്‌ ഉറപ്പ്‌. എന്നാലും വട്ടിയൂര്‍കാവിലെ തിരഞ്ഞെടുപ്പ്‌ ഫലം ഇത്തവണ തനിക്കൊപ്പമാകുമെന്ന്‌ മുരളി തീര്‍ച്ചയായും പ്രതീക്ഷിക്കുന്നുണ്ട്‌.

ഒപ്പം ഇത്തവണ മുരളിധരന്‍ ജയിക്കണമെന്ന്‌ ആഗ്രഹിക്കുന്നവരും ധാരാളമുണ്ട്‌. കാരണം മുരളിക്കൊപ്പം നിന്നവര്‍ക്ക്‌ ഇനി കോണ്‍ഗ്രസില്‍ ശക്തമായ ഒരു പങ്കാളിത്തം നേടണമെങ്കില്‍ മുരളി പാര്‍ട്ടിയില്‍ ശക്തനാവേണ്ടത്‌ അത്യാവശ്യം തന്നെ.

ജയിച്ചുവന്നാല്‍ മന്ത്രി കസേര പകുത്ത്‌ എടുക്കുമ്പോള്‍ ഒരു കസേരയിലേക്ക്‌ മുരളിയെയും സ്വാഭാവികമായും പരിഗണിക്കും. അങ്ങനെ പരിഗണിക്കാതെയിരിക്കാന്‍ കോണ്‍ഗ്രസ്‌ ഘടകത്തിന്‌ കഴിയില്ല. കാരണം മുരളിയെ കറിവേപ്പില പോലെ തഴഞ്ഞാല്‍ അത്‌ കരുണാകരനെ സ്‌നേഹിക്കുന്ന ഒരു വിഭാഗത്തിന്റെ ഇടയില്‍ വലിയ അമര്‍ഷത്തിന്‌ കാരണണമാകും.

എന്നാല്‍ മന്ത്രി കസേരകള്‍ വീതം വെക്കുന്നതിനിടയിലേക്ക്‌ കയറിച്ചെല്ലാതെ കിട്ടുന്ന സ്‌പേയ്‌സില്‍ കോണ്‍ഗ്രസ്‌ സംഘടനാ തലപ്പത്ത്‌ പിടിമുറുക്കാന്‍ മുരളി ശ്രമിക്കുമെന്നും കരുതേണ്ടതുണ്ട്‌. അങ്ങനെയെങ്കില്‍ മുരളിധരന്‍ വീണ്ടും കോണ്‍ഗ്രസില്‍ ശക്തി പ്രാപിക്കുക തന്നെ ചെയ്യും. കോണ്‍ഗ്രസിനെ വീണ്ടുമൊരു കടുത്ത ഗ്രൂപ്പ്‌ രാഷ്‌ട്രീയത്തിലേക്കാണോ ഇത്‌ നയിക്കുക എന്നും കാത്തിരുന്ന്‌ കാണേണ്ടതുണ്ട്‌. നിലവിലെ സാഹചര്യത്തില്‍ ഗ്രൂപ്പ്‌ രാഷ്‌ട്രീയത്തിലേക്ക്‌ മുരളി കടക്കുന്നില്ലെങ്കിലും ഭാവിയില്‍ അതുണ്ടാവില്ലെന്ന്‌ കരുതുവാന്‍ വയ്യ. സംഘടനാ രാഷ്‌ട്രീയത്തിന്റെ തലപ്പത്തേക്കാണ്‌ മുരളി നോട്ടം വെക്കുന്നതെങ്കില്‍ രമേശ്‌ ചെന്നിത്തലക്ക്‌ അതൊരു ഭീഷണിയാകുമെന്ന്‌ ഉറപ്പ്‌. ഗ്രൂപ്പ്‌ രാഷ്‌ട്രീയം വീണ്ടും ശക്തിയായാല്‍ അത്‌ ഉമ്മന്‍ചാണ്ടിക്കും വെല്ലുവിളിയാകും. എന്തായാലും മുരളിയുടെ മടങ്ങി വരവും ഇനിയുള്ള രാഷ്‌ട്രീയ ഭാവിയും ചര്‍ച്ചയാവാന്‍ പോകുന്നതേയുള്ളു.

അതിനു മുമ്പ്‌ കേരള രാഷ്‌ട്രീയത്തില്‍ തന്റെ ശക്തി തെളിയിക്കണമെങ്കില്‍ വട്ടിയൂര്‍കാവില്‍ വന്‍ ഭൂരിപക്ഷത്തില്‍ തന്നെ ജനസമ്മതി തെളിയിച്ചെടുക്കേണ്ടതുണ്ട്‌ മുരളീധരന്‍. അതുകൊണ്ടു തന്നെ ഈ നിയമസഭാ തിരഞ്ഞെടുപ്പ്‌ മുരളിധരന്‍ എന്ന രാഷ്‌ട്രീയക്കാരന്റെ ജീവിതത്തില്‍ ഏറ്റവും നിര്‍ണ്ണായകവുമാണ്‌.