Sunday, March 20, 2022

‘കൈ നനയാതെ മീന്‍ പിടിക്കുന്നവര്‍’ (ലേഖനം)

 


ഉത്തർപ്രദേശിൽ ഫെബ്രുവരി-മാര്‍ച്ച് മാസത്തില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുമെന്ന് മായാവതിയും സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും കോണ്‍ഗ്രസിന്റെ പ്രിയങ്കാഗാന്ധിയുമൊക്കെ വന്‍ പ്രചാരണം നടത്തിയെങ്കിലും അവരെയൊക്കെ ഞെട്ടിച്ചുകൊണ്ടാണ് ബിജെപി ചരിത്ര വിജയം നേടിയത്. 37 വർഷത്തിന് ശേഷം ഭരിക്കുന്ന പാർട്ടി ഭരണം ആവർത്തിക്കുന്നു. ബിജെപി 255 സീറ്റുകൾ നേടിയപ്പോൾ സമാജ്‌വാദി പാർട്ടി 111 സീറ്റുകൾ മാത്രമാണ് നേടിയത്. മാര്‍ച്ച് 23-ന് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ രണ്ടാം മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങും നടക്കാനിരിക്കുകയാണ്.

എന്തുകൊണ്ടാണ് ബിജെപി തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി വിജയിക്കുന്നതെന്നതിന് വിവിധ കാരണങ്ങളാണ് ഇതര പാര്‍ട്ടികള്‍ നിരത്തുന്നത്. അതില്‍ ആദ്യത്തേത് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ (ഇവി‌എം) അട്ടിമറിയാണ്. മാർച്ച് 8 ന് (യുപി തിരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ പിറ്റേന്ന്), ഇവിഎമ്മുകളെച്ചൊല്ലി ഒരു കോലാഹലം നടക്കുകയും ചെയ്തു. വാരാണസിയിലെ വോട്ടെണ്ണലിന് 48 മണിക്കൂർ മുമ്പ് ഇവിഎമ്മുകളിൽ കൃത്രിമം കാണിച്ചെന്നും, ഇവിഎമ്മുകൾ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് അനധികൃതമായി മാറ്റാനുള്ള ശ്രമം നടന്നെന്നും സമാജ്‌വാദി പാർട്ടി മേധാവി ആരോപിച്ചു. അദ്ദേഹം പുറത്തുവിട്ട വീഡിയോകളിൽ, ഒരു ടെമ്പോയിൽ നിരവധി ഇവിഎം ബോക്സുകൾ നിരത്തി വെച്ചിരിക്കുന്നതും, ടെമ്പോയ്ക്ക് ചുറ്റും വൻ ജനക്കൂട്ടം ബിജെപി സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുന്നതും കാണാമായിരുന്നു.

പക്ഷെ, സംഭവം വിവാദമായതോടെ വാരാണസി ജില്ലാ കളക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായ കൗശൽ രാജ് ശർമ്മ മാധ്യമങ്ങളോട് പറഞ്ഞത് മാണ്ഡിയിലെ എഫ്‌സി‌ഐ ഗോഡൗണിൽ നിന്ന് ഇ.വി.എമ്മുകള്‍ പരിശീലനത്തിനായി യു.പി കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്നാണ്. ചില രാഷ്ട്രീയ പാർട്ടികൾ ഇത്തരം ഇ.വി.എമ്മുകൾ കയറ്റിയ വാഹനം തടഞ്ഞ് തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന ഇ.വി.എമ്മുകൾ എന്ന് പറഞ്ഞ് കുപ്രചരണങ്ങൾ നടത്തി എന്നും അദ്ദേഹം ആരോപിച്ചു.

സത്യത്തില്‍ ഇവി‌എമ്മുകളില്‍ കൃത്രിമം കാണിച്ച് തെരഞ്ഞെടുപ്പില്‍ വിജയിക്കുന്ന തന്ത്രം അധിക കാലം തുടരാനാവില്ല എന്ന് തിരിച്ചറിവുണ്ടായ ബിജെപി, കളം മാറ്റി ചവിട്ടി ജനങ്ങളുടെ വോട്ട് തങ്ങളിലേക്ക് വഴിതിരിച്ചു വിടാന്‍ മറ്റൊരു തന്ത്രം ആവിഷ്ക്കരിച്ചിട്ടുണ്ടായിരുന്നു എന്നത് അധികമാരുടേയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ എന്നറിയില്ല. യുപിയിലെ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് വിവിധ ബാങ്കുകളാണെന്നതിനുള്ള തെളിവായി ചില കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

എങ്ങനെയാണ് ബിജെപിയുടെ വിജയത്തിനു പിന്നില്‍ ബാങ്കുകള്‍ പ്രവര്‍ത്തിച്ചത് എന്ന് പരിശോധിക്കാം. കഴിഞ്ഞ ഏഴെട്ടു വര്‍ഷങ്ങളായി പൊതുമേഖലാ ബാങ്കുകളുടെ മാനേജിംഗ് ഡയറക്ടർമാരുമായും ചെയര്‍മാന്മാരുമായും നിരന്തരം ഇടപഴകിയിരുന്ന മന്ത്രിയാണ് കേന്ദ്ര ധനമന്ത്രി ശ്രീമതി നിർമ്മല സീതാരാമന്‍. പ്രധാനമന്ത്രിയുടെ പേരില്‍ അറിയപ്പെടാന്‍ ആസൂത്രണം ചെയ്തിട്ടുള്ള നിരവധി സ്കീമുകള്‍ നടപ്പിലാക്കാന്‍ നിര്‍മ്മല സീതാരാമന്‍ തന്റെ സ്വാധീനം ഉപയോഗിച്ചു. പത്രസമ്മേളനങ്ങളിലൂടെയും മറ്റു നിരവധി മാര്‍ഗങ്ങളിലൂടെയും ഉയർന്നുവന്ന സമ്മർദ്ദങ്ങള്‍, അവരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലുള്ള സ്കീമുകൾക്ക് കീഴിൽ വായ്പ നൽകാൻ ബാങ്കുകളെ പ്രേരിപ്പിക്കുകയും, അതുവഴി നിരവധി ‘ലോൺ മേളകൾ’ നടത്താന്‍ നിര്‍ബ്ബന്ധിതരാക്കുകയും ചെയ്തു.

‘പ്രധാനമന്ത്രി ജൻ ധൻ യോജന’, ‘പിഎം മുദ്ര യോജന’, ‘പിഎം സ്വനിധി’, ‘അടൽ പെൻഷൻ യോജന’ എന്നീ സ്കീമുകളുടെ കണക്കുകള്‍ തന്നെ ഒന്നു പരിശോധിക്കാം. പ്രധാനമന്ത്രി ‘ജൻധൻ യോജന’യ്ക്ക് കീഴിൽ 44.23 കോടി അക്കൗണ്ടുകൾ തുറന്നതിൽ 34.9 കോടി പൊതുമേഖലാ ബാങ്കുകളും, 8.05 കോടി അക്കൗണ്ടുകൾ പൊതുമേഖലയുടെ കീഴിലുള്ള ആർആർബികളും തുറന്നപ്പോൾ, സ്വകാര്യ ബാങ്കുകൾ വെറും 1.28 കോടി അക്കൗണ്ടുകൾ മാത്രമാണ് തുറന്നത്. സീറോ ബാലൻസ് ഉള്ള ഒരു അക്കൗണ്ട് തുറക്കാൻ ഈ സ്കീം ജനങ്ങളെ അനുവദിക്കുന്നു. ഈ പദ്ധതി പ്രകാരം 29.54 കോടി അക്കൗണ്ടുകൾ ഗ്രാമീണ, അർദ്ധ നഗര ശാഖകളിലായി തുറന്നതില്‍, 24.61 കോടി അക്കൗണ്ടുകൾ സ്ത്രീകളാണ് തുറന്നത്. പ്രധാനമന്ത്രി ജൻ ധൻ യോജനയ്ക്ക് കീഴിൽ 31.28 കോടി റുപേ കാർഡുകൾ വിതരണം ചെയ്തു. അതുവഴി അക്കൗണ്ട് ഉടമകൾക്ക് 5000 രൂപയുടെ ക്രെഡിറ്റ് ലഭിക്കും.

ഉത്തര്‍പ്രദേശില്‍ മാത്രം 7,86,65,390 അക്കൗണ്ടുകൾ തുറന്നതിൽ 5,33,66,913 പേർക്ക് റുപേ കാർഡ് നൽകിയിട്ടുണ്ട്. 7.8 കോടി അക്കൗണ്ടുകൾ എന്നു വെച്ചാല്‍ അതൊരു വലിയ സംഖ്യ തന്നെയാണ്!

‘പിഎം മുദ്ര ലോൺ’ പദ്ധതിക്ക് കീഴിലുള്ള ‘ശിശു’ സ്കീമില്‍ ഒരാള്‍ക്ക് 50000 രൂപവരെ വായ്പ ലഭിക്കുമ്പോള്‍, ‘കിഷോര്‍’ സ്കീമിന് കീഴിൽ 5 ലക്ഷം രൂപയും, ‘തരുണ്‍’ സ്കീമിന് കീഴിൽ 10 ലക്ഷം രൂപ വരെയും വായപ ലഭിക്കുന്നു. രാജ്യത്ത് ഇതുവരെ മൊത്തത്തിൽ 339332942 വായ്പകൾ നൽകിയിട്ടുണ്ടെന്നാണ് കണക്ക്. അതായത് 34 കോടി വായ്പക്കാർക്ക് 1826042.57 കോടി രൂപ വായ്പ അനുവദിച്ചു.

യുപിയിൽ 2019-20 വർഷത്തിൽ മാത്രം 5861422 വായ്പകളിലൂടെ 30949.36 കോടി അനുവദിച്ചു. ഇത് രാജ്യത്തുടനീളം 337495.53 കോടി രൂപ വായ്പയുള്ള 62247606 അക്കൗണ്ടുകളിൽ നിന്നാണ്. യുപിയിൽ ഏകദേശം 3.4 കോടി വായ്പക്കാർ 182604.2 കോടി രൂപ വായ്പ എടുത്തിട്ടുണ്ട്.

2011ലെ സെൻസസ് പ്രകാരം യുപിയിൽ 3.34 കോടി കുടുംബങ്ങളാണുള്ളത്. അതായത്, യുപിയിലെ അത്രയും കുടുംബങ്ങള്‍ക്ക് ബാങ്ക് ലോണ്‍ സാധിതമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്രെഡിറ്റ് നൽകാൻ തയ്യാറുള്ള 3.34 കോടി കുടുംബങ്ങള്‍!

എല്ലാ വീട്ടിലും കുറഞ്ഞത് 2 പേരെങ്കിലും ബാങ്കുകളിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അവര്‍ക്ക് വായ്പകള്‍ ലഭിക്കാനും പ്രയാസമില്ല. ഈ വായ്പകളാകട്ടേ ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് ട്രസ്റ്റ് ഫോർ മൈക്രോ ആൻഡ് സ്മോൾ എന്റർപ്രൈസസിന് (CGTMSE) കീഴിലാണെന്നതാണ് ഏറ്റവും പ്രധാനം. അതായത്, വായ്പ എടുത്തവര്‍ അത് തിരിച്ചടച്ചില്ലെങ്കിലും വായ്പയെടുത്തവരെ ബാങ്കുകൾക്ക് ബുദ്ധിമുട്ടിക്കാനാവില്ല എന്ന് അര്‍ത്ഥം. പിന്നാക്കവും അവികസിതവുമായ ഒരു സംസ്ഥാനത്ത്, ബാങ്ക് അക്കൗണ്ടുകൾ തുറക്കാനും എളുപ്പത്തില്‍ വായ്പകളെടുക്കാനും അവരെടുക്കുന്ന വായ്പകള്‍ സുരക്ഷിതമാക്കുന്നതിനും, ഇനി തിരിച്ചടച്ചില്ലെങ്കിലും കുഴപ്പമില്ല എന്ന് ഉറപ്പുള്ളതുകൊണ്ടും, അതിന് കാരണക്കാരായവരോട് ജനങ്ങൾ തീർച്ചയായും കടപ്പെട്ടിരിക്കുന്നു.

വഴിയോരക്കച്ചവടക്കാർക്ക് വേണ്ടിയുള്ള ‘പ്രധാനമന്ത്രി സ്വനിധി’ സ്കീമിന് കീഴിൽ, രാജ്യത്ത് 3341012 തെരുവ് കച്ചവടക്കാർക്കാണ് പരിരക്ഷ ലഭിച്ചിരിക്കുന്നത്. 2022 ഫെബ്രുവരി അവസാനം വരെയുള്ള കണക്കുകൾ പ്രകാരം ഈ വഴിയോരക്കച്ചവടക്കാരില്‍ 7.8 ലക്ഷം പേര്‍ യുപിയിൽ നിന്നുള്ളവരാണ്.

ആർഎസ്‌എസിന്റെ പിന്തുണയോടെയാണ് എല്ലാ വീടുകളിലും എത്തി ഭരണകക്ഷി പ്രചരണം നടത്തിയിരുന്നത്. പ്രവര്‍ത്തകരെക്കൂടാതെ സോഷ്യല്‍ മീഡിയയും യഥേഷ്ടം ഇതിനായി ഉപയോഗിച്ചു. ഇതെല്ലാം “മോദിജിയുടെ അനുഗ്രഹം കൊണ്ടു മാത്രമാണ് സാധിതമായതെന്ന്” ജനങ്ങളെ പറഞ്ഞു ധരിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞതാണ് യു പി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയിക്കാന്‍ സഹായകമായത്.

2019-2022 വരെയുള്ള ‘അടൽ പെൻഷൻ യോജന’യ്ക്ക് കീഴിൽ, യുപിയിൽ 18 മുതൽ 40 വരെ പ്രായമുള്ള 507.23 ലക്ഷം പേർക്ക് പരിരക്ഷ ലഭിച്ചിട്ടുണ്ട്. കുറഞ്ഞ പ്രീമിയമുള്ള പെൻഷൻ പദ്ധതിയാണിത്. അവിടെയും അടൽ ബിഹാരി വാജ്‌പേയിയുടെയും മോദിയുടേയും പേരുകളാണ് വ്യാപകമായി ഉപയോഗിച്ചതെന്നത് ശ്രദ്ധേയമാണ്.

2021 ജൂണ്‍ മാസത്തില്‍ മാത്രം 31,542 മൈക്രോ, ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ (MSME) വിപുലീകരണത്തിനായി യു പി സര്‍ക്കാര്‍ മൊത്തം 2,505.58 കോടി രൂപയാണ് വായ്പ നൽകിയത്. അതോടൊപ്പം, ‘ഒരു ജില്ല-ഒരു ഉൽപ്പന്നം’ (ODOP) പദ്ധതിക്ക് കീഴിലുള്ള ഉൽപ്പന്നങ്ങളുടെ ഉത്പാദനത്തിനും വിതരണത്തിനുമായി സർക്കാർ ഒരു പ്രത്യേക പോർട്ടൽ ആരംഭിക്കുകയും സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ ഒരു പൊതു സൗകര്യ കേന്ദ്രത്തിന് തറക്കല്ലിടുകയും ചെയ്തു. അതേ വര്‍ഷം ജൂലൈ മാസത്തില്‍ സംസ്ഥാനത്തെ 75 ജില്ലകളിലും സമാനമായ വായ്പാ മേളകൾ സംഘടിപ്പിച്ചു.

2021 സാമ്പത്തിക വർഷത്തിൽ 13 ലക്ഷം എംഎസ്എംഇകൾക്ക് 42,700 കോടി രൂപയാണ് യു.പി. സര്‍ക്കാര്‍ വായ്പ നൽകിയത്.
മിക്ക എംഎസ്എംഇകളെയും വിശദമായ ഓഡിറ്റ് രേഖകൾ സൂക്ഷിക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ യൂണിയൻ ബജറ്റിൽ, 2 കോടി വരെ വിറ്റുവരവുള്ള ചെറുകിട ബിസിനസ് യൂണിറ്റുകൾക്ക് മുൻകാല ഒരു കോടിയിൽ നിന്ന് നികുതി ഇളവുകൾ സർക്കാർ ഉയർത്തി.

ഈ എംഎസ്എംഇകൾക്ക് അവരുടെ മുൻ ബാലൻസ് ഷീറ്റുകളുടെ അടിസ്ഥാനത്തിൽ ഒരു ഉപദ്രവവും ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനൽകിയിട്ടുണ്ടായിരുന്നു. തന്നെയുമല്ല, പ്രധാനമന്ത്രി ഉൾപ്പെടെയുള്ള വിവിധ സർക്കാർ പദ്ധതികൾക്ക് കീഴിൽ സമര്‍പ്പിച്ചിട്ടുള്ള, തീര്‍പ്പാക്കാത്ത അപേക്ഷകള്‍ ബാങ്ക് തലത്തിൽ സ്വീകരിച്ച് എത്രയും പെട്ടെന്ന് തീർപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റിയുടെ (എസ്‌എൽബിസി) സ്റ്റിയറിംഗ് സബ് കമ്മിറ്റി നൽകുകയും ചെയ്തു.

എംഎസ്എംഇ ‘സതി’ ആപ്പിൽ ബാങ്കുകളുമായി ബന്ധപ്പെട്ട കേസുകൾ തീർപ്പാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാനും നിർദേശം നൽകി. യുപിയിലെ മൊത്തം ‘ജൻധൻ’ അക്കൗണ്ടുകളില്‍ 41.16 ശതമാനം ബാങ്ക് അക്കൗണ്ടുകളും പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജനയ്ക്ക് (പിഎംഎസ്ബിവൈ) കീഴിലാണ്.

മോദി ആരാധനയിൽ ജനങ്ങൾക്കിടയില്‍ വിശ്വാസമുണ്ടാക്കാൻ ബിജെപിക്ക് കഴിഞ്ഞതാണ് അവരുടെ വിജയരഹസ്യം. രസകരമെന്നു പറയട്ടെ, സർക്കാർ പണം ചെലവഴിക്കാതെ തന്നെ, പൊതുമേഖലാ ബാങ്കുകളിലൂടെയാണ് ഇത് നേടിയെടുത്തത്. അതുകൊണ്ടാണ് ഓരോ വിജയത്തിനു ശേഷവും എല്ലാ ദരിദ്രരിലേക്കും സഹായം എത്തിക്കുന്നതിനെക്കുറിച്ച് മോദി ആവർത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത്. അതായത് “കൈ നനയാതെ മീന്‍ പിടിക്കുന്ന” രീതി.

തിരഞ്ഞെടുപ്പ് സമയത്ത് മാത്രമല്ല വർഷം മുഴുവനും പ്രവർത്തിക്കുന്ന സം‌വിധാനമാണ് ബിജെപിയുടേത്. തന്ത്രങ്ങള്‍ മെനയാനും എതിരാളിയെ നിഷ്പ്രഭരാക്കാനും കഴിവുള്ള പ്രവര്‍ത്തകരും മാത്രമല്ല, ഇന്ത്യയിലെ സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കുകളിലും സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ബിജെപിയ്ക്കെതിരെ പ്രതിഷേധിക്കുന്നവരെ “ദേശവിരുദ്ധർ” എന്ന് മുദ്രകുത്തി ജയിലിലടയ്ക്കുന്നത്. അതുകൊണ്ടാണ് മോദി സർക്കാരിലെ മന്ത്രിമാർ പകർച്ചവ്യാധി രൂക്ഷമായപ്പോൾ സ്വതന്ത്ര മാധ്യമങ്ങളെ എങ്ങനെ “നിർവീര്യമാക്കാം” എന്ന് തലപുകഞ്ഞാലോചിച്ചതും ഇതര പാര്‍ട്ടികളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് പൂട്ടിടാന്‍ ശ്രമിച്ചതും.

“അക്രമത്തിന്റെ ഏറ്റവും മോശമായ രൂപമാണ് ദാരിദ്ര്യ”മെന്ന് ഗാന്ധി പറഞ്ഞിട്ടുണ്ട്. എന്നാൽ, ജനങ്ങളെ ദരിദ്രരാക്കി അവർക്ക് ചില ആനുകൂല്യങ്ങൾ നൽകി വോട്ടു നേടുന്നത് രാഷ്ട്രീയക്കാരുടെ തന്ത്രമാണ്. വാസ്തവത്തിൽ, ഭൂരിഭാഗം വൻകിട കോർപ്പറേഷനുകളും തങ്ങളുടെ പ്രവർത്തനങ്ങൾ എന്തുകൊണ്ടാണ് ഒരു മൂന്നാം ലോക രാജ്യത്തേക്ക് മാറ്റാൻ ആഗ്രഹിക്കുന്നത്? അവിടെ ദരിദ്രരായ ജനങ്ങളാണെന്നും കുറഞ്ഞ വേതനം നല്‍കിയാല്‍ മതി എന്നുമുള്ള ചിന്തയാണ് അവരെ അതിന് പ്രേരിപ്പിക്കുന്നത്. എന്നിട്ടോ, ഏതു പരിതാപകരമായ അവസ്ഥയിലും കമ്പനിയുടെ ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ അവര്‍ പ്രേരിതരാകുന്നു. ഒരു ഉല്പന്നം ഉൽപ്പാദിപ്പിക്കുന്നതിന് ആവശ്യമായതിന്റെ പലമടങ്ങ് വിലയ്ക്ക് അവ ഓപ്പൺ മാർക്കറ്റിൽ വിൽക്കുന്നു. ദരിദ്രരുടെ വിയര്‍പ്പില്‍ സമ്പന്നർ കൂടുതൽ സമ്പന്നരാകുന്നു. യുപിയില്‍ ബിജെപിയും ആ തന്ത്രമാണ് ഉപയോഗിച്ചത്. ബാങ്കുകളെ ഉപയോഗിച്ച്, അവരുടെ പണം കൊണ്ട് പാവപ്പെട്ടവരേയും ദരിദ്രരേയും വിലയ്ക്കു വാങ്ങി അവരുടെ വോട്ടുകൊണ്ട് സ്വന്തം നിലനില്പ് ഭദ്രമാക്കി എന്നു മാത്രം.

Saturday, March 12, 2022

കുടുംബാധിപത്യവും കോണ്‍ഗ്രസിന്റെ പതനവും (ലേഖനം)

 


അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസിന് വീണ്ടും ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. പഞ്ചാബിൽ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോൾ പ്രിയങ്ക ഗാന്ധിയുടെ ശ്രമങ്ങൾ യുപിയിലെ വോട്ടർമാർ നിരസിച്ചു. ഇപ്പോൾ കോൺഗ്രസിന്റെ ഉന്നത നേതാക്കൾ തോൽവിയിൽ നിന്ന് 'പാഠം പഠിക്കുമെന്ന' പതിവു പല്ലവിയുമായി രംഗത്തെത്തിയിരിക്കുകയാണ്.

എട്ടു വര്‍ഷം മുമ്പ്, അതായത് 2014 മുതല്‍, തുടങ്ങിയ കോണ്‍ഗ്രസിന്റെ കണ്ടക ശനി ഒരു കരിനിഴല്‍ പോലെ അവരെ പിന്തുടരുകയാണ്. നേതാക്കള്‍ തലങ്ങും വിലങ്ങും ഓടി നടന്ന് പ്രയത്നിച്ചിട്ടും അവർക്ക് പൊതുജനങ്ങൾക്കിടയിൽ നഷ്ടപ്പെട്ട

പ്രതാപം വീണ്ടെടുക്കാൻ കഴിയുന്നില്ല. ഇപ്പോള്‍ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും അതു തുതന്നെ ആവർത്തിച്ചു.

ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശിൽ, ഗാന്ധി കുടുംബത്തിലെ അംഗവും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി നേരിട്ടു തന്നെ അവരുടെ മുഴുവൻ കഴിവും പ്രയോഗിച്ചിട്ടും കോൺഗ്രസിന്റെ സീറ്റ് എണ്ണവും വോട്ട് ശതമാനവും കുറയുകയുകയാണ് ചെയ്തത്. കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ അജയ് കുമാർ ലല്ലുവിനു പോലും പിടിച്ചുനില്‍ക്കാനായില്ല.

ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പു നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലിരുന്ന ഒരേയൊരു സംസ്ഥാനത്തിൽ പോലും കാല്‍ വഴുതി. നേതാക്കൾ തമ്മിലുള്ള ആഭ്യന്തര കലഹവും വിഴുപ്പലക്കലുമാണ് കോണ്‍ഗ്രസിനെ പതനത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നതെന്ന് കോണ്‍ഗ്രസില്‍ തന്നെ മുറുമുറുപ്പുണ്ട്. കഴിഞ്ഞ പത്തു വര്‍ഷക്കാലമായി ഏത് തിരഞ്ഞെടുപ്പ് വരുമ്പോഴും കോണ്‍ഗ്രസില്‍ അധികാരത്തേയും സ്ഥാനമാനങ്ങളെയും ചൊല്ലി കലഹം ആരംഭിക്കുകയായി. ഫലമോ, അവര്‍ക്ക് കിട്ടേണ്ട വോട്ടുകള്‍ വഴിമാറി പോകുകയും ചെയ്യും.

ഈ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷയുണ്ടായിരുന്ന ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും ഫലം തഥൈവ. പഞ്ചാബിൽ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി മത്സരിച്ച രണ്ട് നിയമസഭാ സീറ്റുകളിലും അദ്ദേഹം പരാജയപ്പെട്ടു. പഞ്ചാബ് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവിനും പരാജയം നേരിടേണ്ടി വന്നു. ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിരുന്ന ഹരീഷ് റാവത്തും പരാജയം രുചിച്ചറിഞ്ഞു.

കോണ്‍ഗ്രസ്സില്‍ തോല്‍‌വി എന്നത് ഒരു തുടര്‍ക്കഥയായി തുടര്‍ന്നുകോണ്ടേയിരിക്കുന്നു. ഓരോ തോല്‍‌വി ഏറ്റുവാങ്ങുമ്പോഴും "ഈ തോല്‍‌വിയില്‍ നിന്ന് ഞങ്ങള്‍ പാഠം പഠിക്കും" എന്ന നേതാക്കളുടെ പതിവ് പല്ലവി ആവര്‍ത്തിക്കുകയും ചെയ്യും. തോല്‍‌വിയില്‍ നിന്ന് ഇവര്‍ എന്തു പാഠമാണ് പഠിച്ചതെന്ന് അടുത്ത തോല്‍‌വി വരുമ്പോഴാണ് ജനങ്ങള്‍ മനസ്സിലാക്കുന്നത്. "എന്തിനാണമ്മാവാ എന്നെ തല്ലുന്നത്, ഞാന്‍ നേരെയാവില്ല" എന്നു പറഞ്ഞ പോലെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ അവസ്ഥ. എത്ര തോറ്റാലും അവര്‍ നേരെയാവില്ല എന്ന് ചുരുക്കം.

ഇപ്പോഴത്തെ തോൽവിയിലും, "ജനങ്ങളുടെ തീരുമാനം വിനയപൂർവ്വം അംഗീകരിക്കുന്നു, അതിൽ നിന്ന് പാഠം ഉൾക്കൊള്ളും" എന്നാണ് മുൻ കോൺഗ്രസ് അദ്ധ്യക്ഷന്‍ രാഹുൽ ഗാന്ധി പറയുന്നത്. കൂടാതെ, എല്ലാ കോൺഗ്രസ് പ്രവർത്തകർക്കും സന്നദ്ധ പ്രവർത്തകർക്കും അവരുടെ കഠിനാധ്വാനത്തിനും അർപ്പണബോധത്തിനും നന്ദി പറയുകയും ചെയ്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കഠിന പ്രയത്നം ചെയ്തു എന്നു പറയുന്നതില്‍ നിന്ന് എന്താണ് മനസ്സിലാക്കേണ്ടത്?

2014 വരെ പ്രതാപത്തിലിരുന്ന കോണ്‍ഗ്രസ്സിന് എവിടെയാണ് അടിപതറിയതെന്ന് നേതൃത്വം മനസ്സിലാക്കാതെ പോയതാണ് തുടരെത്തുടരെ പരാജയങ്ങള്‍ ഏറ്റുവാങ്ങാന്‍ കാരണം. ജനങ്ങളുടെ മനസ്സറിഞ്ഞ് പ്രവര്‍ത്തിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതും തന്മൂലം അവരുടെ മനസ്സുകളില്‍ നിന്ന് കോണ്‍ഗ്രസ് അകന്നു പോയതുമാണ് ഒന്നാമത്തെ തെറ്റ്. രണ്ടാമത്തേത് അധികാര ദുര്‍മോഹികളുടെ തള്ളിക്കയറ്റവും, സ്ഥാനമാനങ്ങള്‍ക്കുവേണ്ടി പരസ്പരം ചെളി വാരിയെറിയുന്ന പ്രവണതയും.

കോൺഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥ ഒരു "മുങ്ങുന്ന കപ്പല്‍" പോലെയാണ്. ഈ അടുത്ത നാളുകളില്‍ നമ്മളിൽ പലരും അത് മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു. കോൺഗ്രസിന്റെ ചരിത്രം ഇന്ത്യയുടെ ചരിത്രവുമായി ഏതാണ്ട് സമാന്തരമായിരുന്നു.

കോൺഗ്രസ് നേതാക്കൾ "ഇന്ത്യയുടെ നേതാക്കളായിരുന്നു." ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ വലിയൊരു ഭാഗവും ഈ "മഹത്തായ പാർട്ടി" യോട് കടപ്പെട്ടിരിക്കുന്നു. കോണ്‍ഗ്രസ് ഒരു രാഷ്ട്രീയ പാർട്ടി മാത്രമല്ല, വ്യത്യസ്ത ചിന്താധാരകൾ ഒരുമിച്ച് നിലനിന്നിരുന്ന ഒരു സംഘടനയായിരുന്നു.

ഗാന്ധി മുതൽ ജിന്ന വരെ, നെഹ്‌റു മുതൽ സുഭാഷ് ചന്ദ്രബോസ് വരെ, ലോകമാന്യ ബാൽ ഗംഗാധർ തിലക് മുതൽ ഗോപാല കൃഷ്ണ ഗോഖലേ വരെ, ആശയപരമായി പരസ്‌പരം വ്യത്യസ്തമായ ധ്രുവങ്ങളിലായിരുന്നെങ്കിലും, അവര്‍ ഒരു പാർട്ടിയായി നിലകൊണ്ടിരുന്നു എന്നു മാത്രമല്ല, ഇന്ത്യയിലെ രാഷ്ട്രീയ വ്യവസ്ഥയെ തന്നെ നിർവചിക്കുകയും ചെയ്തു. കോൺഗ്രസിന്റെ സംഘടനാ ഘടന വളരെ ആഴത്തിൽ വേരൂന്നിയതും വേരോട്ടമുള്ളതുമായിരുന്നു. അത് ഗാന്ധിയൻ ആദർശവാദത്തിന്റെ ഭാഗമായി താഴെത്തട്ടിൽ വരെ എത്തി.

പക്ഷേ, ഇന്ത്യയിലെ ജനങ്ങളുടെ പ്രതീക്ഷ നിലനിര്‍ത്താനും കോണ്‍ഗ്രസിന്റെ ആശയങ്ങൾ ഉയർത്തിപ്പിടിക്കാനും ഇന്നത്തെ നേതാക്കള്‍ക്ക് കഴിഞ്ഞില്ല. രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന കോൺഗ്രസിന്റെ പേരിൽ ജനങ്ങൾ വോട്ട് ചെയ്തതാണ് കേന്ദ്രത്തിലും സംസ്ഥാന തലത്തിലും കോൺഗ്രസിന്റെ ആധിപത്യത്തിന്റെ ഭൂരിഭാഗവും. ജനങ്ങൾക്ക് പാർട്ടിയോട് ഏറെക്കുറെ കടപ്പാടുണ്ടായിരുന്നതുകൊണ്ട് അവരെ അധികാരത്തിൽ തിരികെ കൊണ്ടുവരുന്നത് തുടരുകയും ചെയ്തു. സ്വരാജ്യവും (സ്വയംഭരണം) ഗാന്ധി ഉപയോഗിച്ചിരുന്ന രാമരാജ്യത്തിന്റെ (രാമന്റെ വിചിത്രമായ ഭരണം) നാളുകളും സാക്ഷാത്കരിക്കപ്പെടുമെന്ന പ്രതീക്ഷയിൽ ജനങ്ങള്‍ കാത്തിരുന്നു.

ആ പ്രതീക്ഷയില്‍ വർഷങ്ങളോളം കാത്തിരുന്ന ജനങ്ങള്‍ക്ക് നിരാശയായിരുന്നു ഫലം. സ്വരാജ്യമോ രാമരാജ്യമോ ഉണ്ടായില്ലെന്നു മാത്രമല്ല, കോണ്‍ഗ്രസില്‍ സ്വജനപക്ഷപാതവും അഴിമതിയും അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു. ഏകദേശം 37 വർഷം രാജ്യം ഭരിച്ച മൂന്ന് പ്രധാനമന്ത്രിമാരുടെ കുടുംബം രാമരാജ്യമല്ല, ഒരു കുടുംബത്തിന്റെ രാജ് (ഗാന്ധി കുടുംബം) ആയിരുന്നു എന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. 21-ാം നൂറ്റാണ്ടിലെ മറ്റൊരു 10 വർഷത്തെ ഭരണവും പ്രധാനമായും ഗാന്ധി-നെഹ്‌റു രാജവംശത്തിന്റെ നേതൃത്വത്തിലായിരുന്നു എന്നതും ചരിത്ര സത്യം. ഇപ്പോഴും മൂന്നു ഗാന്ധി കുടുംബാംഗങ്ങളുടെ കൈകളിലാണ് (സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര) കോണ്‍ഗ്രസിന്റെ കടിഞ്ഞാണ്‍. അതായത് കുടുംബാധിപത്യം. ഈ മൂന്ന് ഗാന്ധിമാരാണ് ഇപ്പോഴത്തെ കോൺഗ്രസിനെ പ്രതിനിധീകരിക്കുന്നത്. ഇവർക്കൊന്നും ഇന്ത്യയെക്കുറിച്ചും ഇന്ത്യൻ സംസ്‌കാരത്തെക്കുറിച്ചും കൃത്യമായ അറിവില്ല. അവർ ഇന്ത്യയിലാണെങ്കിലും ഇന്ത്യയിൽ ജനിച്ചവരാണെങ്കിലും അവർ കൂടുതൽ പാശ്ചാത്യവൽക്കരിക്കപ്പെട്ടവരാണ്.

കോൺഗ്രസുകാരുടേതല്ല, ഗാന്ധിമാരുടെ പാർട്ടിയായി കോൺഗ്രസ് മാറിയിരിക്കുന്നു. അവരുടെ കല്പന മാത്രമാണ് പാർട്ടിയിൽ നടക്കുന്നത്. മറ്റേതൊരു നേതാവിനെയും പാർട്ടിയിൽ ഉയർത്തിക്കൊണ്ടു വരാന്‍ ഗാന്ധി കുടുംബം അനുവദിക്കില്ല. കാരണം, അവർ പാർട്ടിയിൽ കൂടുതൽ ശക്തരാകുമെന്ന് ഭയപ്പെടുന്നു എന്നതു തന്നെ. അതേ സമയം, ഈ മൂന്ന് ഗാന്ധിമാരും പാർട്ടിയെ നയിക്കാന്‍ കെല്പില്ലാത്തവരാണെന്നത് മറ്റൊരു സത്യം. അതുകൊണ്ടാണ് നേതാക്കളെല്ലാം ഒന്നൊന്നായി പാർട്ടിയെ വിട്ട് പച്ചപ്പ് തേടി പോകുന്നത്.

2021-ലാണ് കോൺഗ്രസ്‌ നേതൃത്വത്തിനെതിരെ യുദ്ധപ്രഖ്യാപനവുമായി "ജി23" എന്ന പേരിലറിയപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ കുടുംബാധിപത്യത്തെ ചോദ്യം ചെയ്ത് സോണിയാ ഗാന്ധിക്ക് കത്തെഴുതിയത്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ കോൺഗ്രസ്‌ ദുർബലമായെന്ന് മുതിർന്ന നേതാക്കൾ തുറന്നടിക്കുകയും ചെയ്തു. ശാന്തി സമ്മേളൻ എന്ന പേരിൽ ജമ്മുവിൽ വിളിച്ച വിമതയോ​ഗത്തിലാണ് ​ഗുലാംനബി ആസാദ്‌, രാജ്യസഭാ ഉപനേതാവ്‌ ആനന്ദ്‌‌ ശർമ, മുൻ കേന്ദ്രമന്ത്രി കപിൽ സിബൽ, ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ്‌ ഹൂഡ, യുപി പിസിസി അദ്ധ്യക്ഷനായിരുന്ന രാജ്‌‌ ബബ്ബർ, വിവേക്‌ തൻഖ തുടങ്ങിയവരാണ് കോണ്‍​ഗ്രസിലെ കുടുംബാധിപത്യത്തെ പരസ്യമായി ചോദ്യം ചെയ്ത് രംഗത്തെത്തിയത്. അത് വന്‍ വിവാദമാകുകയും ചെയ്തു.

പത്തു വര്‍ഷത്തിനിടെ കോൺഗ്രസ്‌ ദുർബലമായെന്നാണ് ആനന്ദ്‌ ശർമ പറഞ്ഞത്. പുതിയ തലമുറയ്‌ക്ക്‌ കോണ്‍ഗ്രസുമായി ബന്ധമില്ലെന്നും, വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയും യുവജന പ്രസ്ഥാനത്തിലൂടെയും ഏറെ സഞ്ചരിച്ചാണ്‌ പലരും ഇവിടെ വരെ എത്തിയതെന്നുമാണ് ആനന്ദ് ശര്‍മ്മ തുറന്നടിച്ചത്. അങ്ങനെ വന്നവരെയൊക്കെ അവഗണിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നായിരുന്നു ആനന്ദ് ശര്‍മ്മ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടത്. കോൺഗ്രസിൽ അഴിച്ചുപണി ആവശ്യപ്പെട്ട്‌ സോണിയക്ക്‌ കത്തയച്ചതോടെയാണ് ജി -23 നേതാക്കൾ 'വിമത'രായതും ശ്രദ്ധാകേന്ദ്രമായതും. പ്രവർത്തകസമിതി യോഗത്തിൽ എ കെ ആന്റണി അടക്കം ചിലര്‍ ഇവര്‍ക്കെതിരെ രം​ഗത്തെത്തുകയും ഗുലാംനബിയെ പുറത്താക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഹൈക്കമാന്റ് അത് ചെയ്യുകയും ചെയ്തു. ഗുലാം നബി ആസാദിനേയും ആനന്ദ് ശര്‍മ്മയേയും സ്ഥാനങ്ങളില്‍ നിന്ന് നീക്കി. ബിജെപിയെ ചെറുക്കുന്നതിൽ രാഹുൽ പരാജയമാണെന്ന നിലപാടായിരുന്നു വിമതര്‍ക്ക്. എ.കെ. ആന്റണിയെയും കെ.സി. വേണുഗോപാലിനെയും പോലെ ദേശീയ രാഷ്ട്രീയത്തിൽ ഒന്നുമല്ലാത്തവര്‍ സോണിയയിലും രാഹുലിലും അമിതസ്വാധീനം ചെലുത്തുന്നതും വിമതനീക്കത്തെ പ്രചോദിപ്പിച്ചു‌.

ഇപ്പോള്‍ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പിലെ പരാജയം ഏറ്റു വാങ്ങി "തോല്‍‌വിയില്‍ നിന്ന് പാഠം പഠിക്കാന്‍" കാത്തിരിക്കുകയാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധി വാദ്രയും. അതുകൊണ്ടാണല്ലോ "ജനാധിപത്യത്തിൽ ജനങ്ങളുടെ വോട്ടാണ് പരമപ്രധാനം" എന്ന് പ്രിയങ്കയ്ക്ക് പറയേണ്ടി വന്നത്. കോണ്‍ഗ്രസ് പ്രവർത്തകരും നേതാക്കളും കഠിനാധ്വാനം ചെയ്തെന്നും, ജനങ്ങളുടെ പ്രശ്നങ്ങളിൽ പോരാടി എന്നുമൊക്കെയാണ് അവര്‍ പറയുന്നത്.

ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ വിലയിരുത്തുന്നതിനായി കോണ്‍ഗ്രസിലെ അതേ ജി-23 നേതാക്കള്‍ വീണ്ടും യോഗം ചേര്‍ന്നിരിക്കുകയാണ്. മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്, ആനന്ദ് ശർമ, കപിൽ സിബൽ, അഖിലേഷ് പ്രസാദ് സിംഗ്, മനീഷ് തിവാരി എന്നിവർ നേരിട്ടും ഡല്‍ഹിയില്‍ ഇല്ലാത്ത ചില നേതാക്കൾ വെര്‍ച്വലായും പങ്കെടുക്കുകയും ചെയ്തു.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പാർട്ടിയുടെ മോശം പ്രകടനത്തെ കുറിച്ച് അവലോകനം ചെയ്യുമെന്നും, ഈ ജനവിധിയിൽ നിന്ന് പാർട്ടി പാഠം ഉൾക്കൊള്ളുമെന്നും ആത്മപരിശോധനയ്ക്ക് ശേഷം പുതിയ മാറ്റങ്ങളും തന്ത്രങ്ങളും കൊണ്ടുവരുമെന്നും നേതാക്കള്‍ പറയുന്നു. അതേസമയം, കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഉടൻ വിളിക്കാൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി തീരുമാനിക്കുകയും ചെയ്തു. ഈ യോഗത്തിൽ തിരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ ചർച്ച ചെയ്യുമത്രെ! വാദി തന്നെ പ്രതിയാകുന്ന തരത്തിലുള്ളതാണ് ഈ പ്രസ്താവന.

ഇന്ദിരാ ഗാന്ധിയുടെ ഭരണം ഏറെക്കുറെ ശക്തമായ കെട്ടുറപ്പിലായിരുന്നെങ്കിലും, അടിയന്തരാവസ്ഥ (1975-77) പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസിന്റെ തകര്‍ച്ച ആരംഭിക്കുകയും 1977-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെടുകയും ചെയ്തു. പക്ഷേ 1980-ൽ അധികാരത്തിൽ തിരിച്ചെത്തി. കോൺഗ്രസ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് അടിയന്തരാവസ്ഥ അതിരുകടന്നതുകൊണ്ടാണ്, അഴിമതിയുടെ പേരിലല്ല. എന്നാൽ, 1996ലെയും 2014ലെയും തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പരാജയപ്പെട്ടത് അഴിമതിയുടെ പേരിലാണ്. ആ പാർട്ടിയോട് ക്ഷമിക്കാൻ ജനങ്ങൾ ഇപ്പോള്‍ തയ്യാറല്ലെന്ന സൂചനയാണ് അടിക്കടി കോണ്‍ഗ്രസ് നേരിടുന്ന പരാജയത്തില്‍ നിന്ന് മനസ്സിലാക്കേണ്ടത്.

കോൺഗ്രസ് പാർട്ടിയുടെ പ്രധാന പ്രശ്നം അവർ കോൺഗ്രസിനെ നെഹ്‌റു-ഗാന്ധി കുടുംബവുമായി ബന്ധിപ്പിക്കുന്നു എന്നതാണ്. നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ പ്രാധാന്യം നഷ്‌ടപ്പെടുകയോ ജനപ്രീതിയില്ലാത്തവരാകുകയോ ചെയ്‌താൽ പാർട്ടിക്കും അത് ദോഷം ചെയ്യും. ഇതാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. പാർട്ടിയുടെ മേലുള്ള പിടി കളയാൻ ഗാന്ധി കുടുംബം ആഗ്രഹിക്കുന്നില്ല. ഓരോ സംസ്ഥാനങ്ങളിലും കോൺഗ്രസ് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഗാന്ധി കുടുംബത്തിന് ഇതേക്കുറിച്ച് ഒരു സൂചനയുമില്ല. അവർ പാർട്ടിയെ ശക്തിപ്പെടുത്തുകയോ ആ സംസ്ഥാനങ്ങളിൽ പാർട്ടിയെ പ്രസക്തമാക്കാൻ പ്രവർത്തിക്കുകയോ ചെയ്യുന്നില്ല. പകരം, അവരുടെ ഉപജാപക സംഘത്തിന്റെ തെറ്റായ ഉപദേശങ്ങള്‍ അപ്പാടെ വിഴുങ്ങി ജീവിക്കുന്നു.

നെഹ്‌റു-ഗാന്ധി കുടുംബത്തിലെ ജീര്‍ണ്ണിച്ച അഞ്ചാം തലമുറയാണ് ഇപ്പോൾ കോൺഗ്രസിനെ നയിക്കുന്നത്. നെഹ്‌റുവും ഇന്ദിരാഗാന്ധിയും ശക്തരായ നേതാക്കളായി മാറിയത് അവരുടെ വ്യക്തിപരമായ സ്വാധീനവും യോഗ്യതയും കൊണ്ടാണ്. രാജീവ് ഗാന്ധിക്ക് ഗാന്ധിയുടെ കുടുംബപ്പേരിന്റെ നല്ല മനസ്സുണ്ടായിരുന്നു. എന്നാൽ, രാഹുലിന് ആ ഭാഗ്യം ലഭിച്ചില്ല. സോണിയ ഗാന്ധിയുടെ റിമോട്ട് കൺട്രോൾ ഭരണമാണ് പാർട്ടിയെ കൂടുതൽ തകർത്തുകൊണ്ടിരിക്കുന്നത്. ഗാന്ധി കുടുംബത്തിനും പിന്തുണ നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. കോൺഗ്രസിനെ പിന്തുണയ്ക്കുന്നവർ കോൺഗ്രസിനെ തള്ളിപ്പറയാനും മറ്റ് പാർട്ടികളെ സ്വീകരിക്കാനും തുടങ്ങി.

മറ്റൊരു ചോദ്യം ഇവിടെ പ്രസക്തമാണ്. ആരാണ് ബിജെപിയെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉയർത്തിക്കൊണ്ടു വന്നത്? കോൺഗ്രസിന്റെ കെടുകാര്യസ്ഥതയും അഴിമതിക്കാരായ നേതാക്കളും സ്വജനപക്ഷപാതവും നെഹ്‌റു കുടുംബാധിപത്യവും തന്നെ. 543 അംഗ പാർലമെന്റിൽ 405 സീറ്റുകൾ നേടിയാണ് രാജീവ് ഗാന്ധി ചരിത്രമെഴുതിയത്. പിന്നീട് അദ്ദേഹത്തിന്റെ ഭരണം അഴിമതി ആരോപണങ്ങളിൽ മുങ്ങി. അദ്ദേഹത്തിന്റെ മരണശേഷം യുപിഎ 1 & 2 ഭരണകാലത്ത് അഴിമതി അതിന്റെ ഉച്ചസ്ഥായിയിലെത്തി. നിരവധി കേസുകൾ ഇപ്പോഴും നടക്കുന്നുണ്ട്. ഇക്കാലത്ത് നേതാക്കൾ പലപ്പോഴും ദേശീയ വിരുദ്ധ വീക്ഷണങ്ങൾ സംസാരിക്കുന്നു. പാർട്ടി ഹൈക്കമാൻഡ് ആകട്ടേ അവയിലൊന്നും ശ്രദ്ധിക്കുന്നുമില്ല. കോൺഗ്രസിന് തിരുത്തൽ ആവശ്യമാണ്. നെഹ്റു കുടുംബത്തിൽ നിന്ന് പുറത്തു വന്നാലേ അത് സാധ്യമാകൂ.



Tuesday, March 8, 2022

സുസ്ഥിരമായ നാളേക്കായി സ്ത്രീ സമത്വം അനിവാര്യം

 


അന്താരാഷ്ട്ര വനിതാ ദിനം (മാർച്ച് 8) സ്ത്രീകളുടെ ചരിത്രപരവും സാംസ്കാരികവും രാഷ്ട്രീയവുമായ നേട്ടങ്ങൾ ആഘോഷിക്കുന്ന ഒരു ആഗോള ദിനമാണ്. ലോകമെമ്പാടുമുള്ള ലിംഗ അസമത്വത്തിനെതിരെ നടപടിയെടുക്കുന്നതിനെ പിന്തുണച്ചും ഈ ദിനം ആചരിക്കുന്നു. സ്ത്രീകളില്ലാതെ ലോകം ചലിക്കില്ലെന്ന് നമുക്കെല്ലാവർക്കും അറിയാം. അവരുടെ പ്രയത്നങ്ങളെ അഭിനന്ദിക്കേണ്ട ദിവസമാണിത്! ഇന്നത്തെ സമൂഹത്തിൽ സ്ത്രീകൾ എത്രമാത്രം വിലപ്പെട്ടവരാണെന്ന് കാണിക്കാൻ ചെറുതും വലുതുമായ സംഘടനകൾ ഒത്തുചേരുന്നു.

സംസ്കാരം ജീവിതത്തിന് വൈവിധ്യവും നിറവും നൽകുന്നു. എന്നാൽ, ചിലപ്പോൾ അത് ഉത്ഭവിച്ച കാലത്തെ അതിജീവിച്ച ആചാരങ്ങളും പാരമ്പര്യങ്ങളും നിലനിർത്താനും ഉപയോഗിക്കുന്നു. സാമൂഹിക മൂല്യങ്ങൾ സാമൂഹിക ഘടനയുടെ ഭാഗമാണ്. അവ പ്രയോഗിച്ചിരിക്കുന്ന കാലഘട്ടത്തിന്റെ ആവശ്യങ്ങളുമായി സമന്വയിപ്പിച്ചാൽ മാത്രമേ സാമൂഹിക ക്ഷേമത്തിന് എന്തെങ്കിലും സംഭാവന ചെയ്യാൻ കഴിയൂ.

ചില വിചിത്രമായ കാരണങ്ങളാൽ, സ്ത്രീകൾ എല്ലായ്പ്പോഴും സംസ്കാരത്തിന്റെ ഭാരം വഹിക്കുകയും പുരുഷനെ ബഹുമാനിക്കുന്ന ഒരു പാവയായി പ്രവർത്തിക്കുകയും ചെയ്യുന്നു. ദരിദ്ര ഭവനങ്ങളിൽ ദുർബ്ബലരായി ജനിച്ച്, സമ്പന്ന കുടുംബങ്ങളിൽ പൂർണ്ണ സ്വാതന്ത്ര്യം ലഭിക്കാതെ, ഒരു സ്ത്രീയുടെ ജീവിതം തെറ്റിദ്ധരിക്കപ്പെടുകയും തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുന്നു. സ്വന്തം ജീവിതത്തില്‍ ഇഷ്ടപ്രകാരമുള്ള തിരഞ്ഞെടുപ്പുകൾ നടത്താൻ അവൾക്ക് അധികാരമില്ല, അവകാശമില്ല. എന്നാൽ, മകളായും സഹോദരിയായും ഭാര്യയായും അമ്മയായും പരിധികളില്ലാതെ നിരവധി ബന്ധ ശൃംഖലകളിലൂടെ സങ്കീര്‍ണ്ണമായ അവളുടെ ജീവിതം അങ്ങേയറ്റം വൈദഗ്ധ്യത്തോടെ നിയന്ത്രിക്കാന്‍ അവള്‍ നിര്‍ബ്ബന്ധിതയാകുന്നു. 

ഒരു സ്ത്രീയുടെ മനഃസ്സാക്ഷി ജനനം മുതൽ കുറ്റബോധവും ലജ്ജയും അനുഭവിക്കാനും ദൈവത്തിൽ നിന്നും മനുഷ്യനിൽ നിന്നുമുള്ള ശിക്ഷയെ ഭയന്ന് ജീവിക്കാനും പ്രേരിപ്പിക്കുന്നു. ഇത് അവളെ അവളുടെ ചിന്തകളുടെ തടവുകാരിയാക്കുന്നു. 

വികസ്വര രാജ്യങ്ങളിൽ, സാമൂഹിക മാനദണ്ഡങ്ങളുടെ പേരിൽ സ്ത്രീകൾ കൂടുതൽ വിവേചനം നേരിട്ടുകൊണ്ടിരിക്കുന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും വിവരശേഖരണ മാര്‍ഗങ്ങളിലേക്കുള്ള പ്രവേശനത്തിനും അവസരങ്ങൾ പരിമിതപ്പെടുത്തുന്നു. നേരത്തെയുള്ള വിവാഹങ്ങൾ എന്ന പ്രതിഭാസം ഗ്രാമീണ സമൂഹങ്ങളിൽ കൂടുതൽ പ്രകടമാണ്. വൈകാരികമായ ദുരുപയോഗം, ലൈംഗിക പീഡനം, അന്തസ്സിന്റെ ലംഘനം എന്നിവ ഇരുണ്ട സത്യങ്ങളാണ്.  ഇവയെക്കുറിച്ചുള്ള പരാമർശം പാപകരവും സാംസ്കാരിക മാനദണ്ഡങ്ങൾക്ക് വിരുദ്ധവുമാണെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു.

എന്നാൽ, കാലം മാറുകയാണ്. സമീപനങ്ങളും നിശബ്ദമായ പരിവർത്തനത്തിന് വിധേയമാകുന്നു. ഇന്ന് നാഗരിക സ്ത്രീകള്‍ കൂടുതൽ ബോധവതികളും ദൃഢനിശ്ചയമുള്ളവരുമാണ്. എന്നാൽ, ഇവരാകട്ടേ സാമ്പത്തികമായി ശാക്തീകരിക്കപ്പെട്ടവരും മാനസികമായി വിമോചനം നേടിയവരുമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

നാം പ്രവേശിക്കുന്ന പുതിയ യുഗം അനിശ്ചിതത്വങ്ങൾ നിറഞ്ഞതാണ്. കാലാവസ്ഥാ വ്യതിയാനവും പകർച്ചവ്യാധികളും ഉൾപ്പെടെയുള്ള ബഹുതല ഭീഷണികളെ നേരിടണമെങ്കിൽ പഴയ പല മിഥ്യകളും തള്ളിക്കളയേണ്ടതുണ്ട്. സ്ത്രീകളെ ഇരകളായോ സമൂഹത്തിൽ കീഴ്‌വഴക്കമുള്ള റോളിലോ നോക്കുന്നത് ലോകം അംഗീകരിക്കുന്നില്ല. സ്ത്രീകളെ പല തലങ്ങളിലും ഇരകളായി പരിഗണിക്കുന്നത് അസാധ്യമായിത്തീരുന്ന വരും ദശകം നമ്മെ വെല്ലുവിളിക്കും.

കാലാവസ്ഥാ പ്രതിസന്ധിയുടെയും ദുരന്തസാധ്യത കുറയ്ക്കുന്നതിന്റെയും പശ്ചാത്തലത്തിൽ ലിംഗസമത്വം മുന്നോട്ട് കൊണ്ടുപോകുന്നത് 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ആഗോള വെല്ലുവിളിയാണ്.

ലോകത്തിലെ ദരിദ്രരിൽ ഭൂരിഭാഗവും വരുന്നതും കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതൽ ഭീഷണിപ്പെടുത്തുന്ന പ്രകൃതിവിഭവങ്ങളെ കൂടുതൽ ആശ്രയിക്കുന്നതുമായതിനാൽ, കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾക്ക് പുരുഷന്മാരേക്കാൾ കൂടുതൽ ഇരയാകുന്നത് സ്ത്രീകൾ ആണെന്ന് കൂടുതലായി അംഗീകരിക്കപ്പെടുന്നു.

അതേ സമയം, സ്ത്രീകളും പെൺകുട്ടികളും ഫലപ്രദവും ശക്തവുമായ നേതാക്കളും കാലാവസ്ഥാ പൊരുത്തപ്പെടുത്തലിനും ലഘൂകരണത്തിനും വേണ്ടി മാറ്റമുണ്ടാക്കുന്നവരുമാണ്. അവർ ലോകമെമ്പാടുമുള്ള സുസ്ഥിര സംരംഭങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു, അവരുടെ പങ്കാളിത്തവും നേതൃത്വവും കൂടുതൽ ഫലപ്രദമായ കാലാവസ്ഥാ പ്രവർത്തനത്തിന് കാരണമാകുന്നു.

കാലാവസ്ഥാ വ്യതിയാനം, സുസ്ഥിരത എന്നിവയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിൽ സ്ത്രീകളെയും പെൺകുട്ടികളെയും ശബ്ദമുയർത്താനും തുല്യ പങ്കാളികളാകാനും ശാക്തീകരിക്കുന്നതിനുള്ള അവസരങ്ങളും പരിമിതികളും തുടർച്ചയായി പരിശോധിക്കുന്നത് സുസ്ഥിര വികസനത്തിനും വലിയ ലിംഗ സമത്വത്തിനും അത്യന്താപേക്ഷിതമാണ്. ഇന്ന് ലിംഗസമത്വമില്ലാതെ, സുസ്ഥിരമായ ഒരു ഭാവിയും തുല്യമായ ഭാവിയും നമ്മുടെ പരിധിക്കപ്പുറമാണ്.

ലിംഗ പരിമിതികൾ ഉണ്ടായിരുന്നിട്ടും, അവസരം ലഭിക്കുമ്പോഴെല്ലാം സ്ത്രീകൾ തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുണ്ട്. സ്ത്രീകൾ പ്രതിരോധശേഷിയുള്ളവരും സജീവവുമാണ്. പരമ്പരാഗത അറിവും പാരിസ്ഥിതിക അവബോധവും പരിസ്ഥിതിയിലെ മാറ്റവുമായി പൊരുത്തപ്പെടാനുള്ള അവരുടെ കഴിവ് ഗ്രാമീണ സ്ത്രീകൾ സ്ഥിരമായി തെളിയിച്ചിട്ടുണ്ട്. അവരുടെ പൂർണ്ണ പങ്കാളിത്തത്തിനുള്ള പ്രധാന തടസ്സം അവരുടെ ലിംഗഭേദത്തിന്റെ പരാധീനതയല്ല, മറിച്ച് സ്ത്രീകളെ ദുർബലരും നിസ്സഹായരുമായി അവതരിപ്പിക്കാൻ തിരഞ്ഞെടുക്കുന്ന സമൂഹവും സംസ്കാരവുമാണ്.

കാലാവസ്ഥാ സംഭാഷണം ആഗോളതലത്തിൽ അംഗീകാരം നേടിയെങ്കിലും വികസ്വര രാജ്യങ്ങളിൽ അതിന് ഇതുവരെ സ്വാധീനം ലഭിച്ചിട്ടില്ലെന്നത് വിരോധാഭാസമാണ്. കാലാവസ്ഥാ സംവാദത്തിൽ നിന്ന് വലിയ തോതിൽ സ്ത്രീകൾ കാണാതെ പോകുന്നു. പുരുഷന്മാരെ അധികാര ദല്ലാളന്മാരായി കാണുന്ന സാമൂഹിക ശ്രേണിയിലെ പുരുഷാധിപത്യ നിയന്ത്രണമാണ് ഇതിന് കൂടുതലും കാരണം. പരമ്പരാഗത വേഷങ്ങൾക്കപ്പുറം ആഗ്രഹിക്കുന്നതിൽ നിന്ന് തടയാൻ സൂക്ഷ്മമായ തന്ത്രങ്ങളുപയോഗിച്ച് സ്ത്രീകളെ പാർശ്വവത്കരിക്കപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. അതിനാൽ, ഭയത്തിന്റെയും അക്രമാസക്തമായ തിരിച്ചടിയുടെയും ഈ ഘടകം, വിദ്യാസമ്പന്നരായ സ്ത്രീകളെപ്പോലും അവരുടെ യഥാർത്ഥ അഭിലാഷങ്ങൾക്കായി പൊതു ഇടങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് തടയുന്നു എന്നതിൽ അതിശയിക്കാനില്ല. മതവും ശക്തമായി നിലകൊള്ളുന്നു. സ്ത്രീകളെ കീഴ്പ്പെടുത്തുന്നതിന് സംസ്കാരത്തെയും രാഷ്ട്രീയത്തെയും സ്വാധീനിക്കാൻ പുരുഷ മേധാവിത്വമുള്ള സമൂഹം 'മത'മെന്ന വ്യാഖ്യാനം ഉപയോഗിക്കുന്നു.

പുതിയ ആഗോള ക്രമത്തിൽ, കാലാവസ്ഥയ്ക്കും പകർച്ചവ്യാധികൾക്കുമെതിരെ പോരാടുന്നതിന് എല്ലാ ഏജൻസികളും സ്ഥാപനങ്ങളും മുകളിൽ നിന്ന് താഴേക്കും താഴെയുള്ളതുമായ സമീപനങ്ങളുടെ മിശ്രിതം ഉപയോഗിക്കേണ്ടതുണ്ട്. സ്ത്രീകൾക്ക് അവരുടെ ശരിയായ വിഹിതവും വിഭവങ്ങളിലേക്കും അവസരങ്ങളിലേക്കും പ്രവേശനം നൽകിക്കൊണ്ട് ഒരു ഇടം സൃഷ്ടിക്കേണ്ടതുണ്ട്. സാമ്പത്തിക ഉൾപ്പെടുത്തലും തീരുമാനങ്ങൾ എടുക്കുന്നതിലെ അർത്ഥവത്തായ പങ്കും ലിംഗ-സന്തുലിതമായ കാലാവസ്ഥാ ഭാവിക്ക് നിർണായകമാകുമെന്ന് മാത്രമല്ല, സാമൂഹിക സമന്വയത്തിനും രാഷ്ട്രീയ സ്ഥിരതയ്ക്കും അത്യന്താപേക്ഷിതമാണ്.

സ്ത്രീകളെ ഇരകളായി പരിഗണിക്കുന്ന കാലം കഴിഞ്ഞു. നമ്മൾ ഇപ്പോൾ അവരെ പരിഹാരത്തിന്റെ ഭാഗമായി കാണുകയും, തീരുമാനങ്ങൾ എടുക്കുന്നതിൽ പങ്കാളികളാകാനും, ആശ്രിതത്വ സിൻഡ്രോം ശാശ്വതമാക്കുന്നതിന് പകരം സ്വതന്ത്ര അഭിനേതാക്കളാകാനും അവരെ പ്രാപ്തരാക്കേണ്ടതുണ്ട്.

Wednesday, March 2, 2022

ആത്മഹത്യ (ചെറുകഥ)


 ആദ്യ രാത്രിയില്‍ ബെഡ്റൂമിന്റെ അരണ്ട വെളിച്ചത്തില്‍ അയാളുടെ കരവലയങ്ങളിലൊതുങ്ങി കിടക്കവെ അവള്‍ ചാദിച്ചു..

“മൂന്നു പ്രാവശ്യം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിട്ടും മരിക്കാത്ത ആളാണെന്ന്‌ കേട്ടിട്ടുണ്ട്‌.”

തലയുയര്‍ത്തി അയാളവളെ മെല്ലെ നോക്കി. കണ്ണുകള്‍ അയാളില്‍ നിന്നെടുക്കാതെ അവള്‍ വീണ്ടും ചോദിച്ചു...

“എന്തിനാ ആത്മഹത്യ ചെയ്യണമെന്നു തോന്നിയിരുന്നത്‌?”

“വെറുതെ” നിസ്സംഗതയോടെ അയാള്‍ പറഞ്ഞു.

“വെറുതെ ആരെങ്കിലും ആത്മഹത്യ ചെയ്യുമോ?”

അയാളൊന്നും മിണ്ടിയില്ല. മച്ചിലേക്ക്‌ കണ്ണുംനട്ടു കിടന്ന അയാള്‍ നെടുവീര്‍പ്പിട്ടു.

“പ്രേമനൈരാശ്യം വല്ലതും തോന്നിയിട്ടായിരുന്നോ?”

"പ്രേമം. ആരു പ്രേമിക്കാന്‍........ ആര്‍ക്കും എന്നെ വേണ്ടായിരുന്നു.”

അയാളറിയാതെ തന്നെയാണ്‌ അയാളില്‍നിന്നും ആ വാക്കുകള്‍ പുറത്തു ചാടിയതെന്ന്‌ അവള്‍ക്കു തോന്നി. അവളയാളെ സൂക്ഷിച്ചു നോക്കി. അയാളൂടെ കണ്ണുകള്‍ ജനാലയ്ക്കു പുറത്ത്‌ അഗാധമായ ഇരുട്ടിന്റെ സാന്ത്വനങ്ങളിലെവിടെയോ ആയിരുന്നു.

“ആത്മഹത്യ ചെയ്താലെന്തെന്ന്‌ ഞാനും ചിലപ്പോഴെല്ലാം ആലോചിക്കാറുണ്ടായിരുന്നു. പക്ഷെ ധൈര്യമുള്ളവര്‍ക്കല്ലേ അതിനൊക്കെ കഴിയൂ... ഞാനൊരു ഭീരുവായിരുന്നു. അതിനാല്‍ ശ്രമിച്ചില്ല"

അറിയാതെയുയര്‍ന്ന ഒരു നെടുവീര്‍പ്പിനെ വേഗം മറച്ചുപിടിച്ച്‌ അവള്‍ നിഷ്ക്കളങ്കയെപ്പോലെ ചിരിച്ചു. അതയാള്‍ക്കൊരു പൂതിയ അറിവായിരുന്നു. കണ്ണിമയ്ക്കാതെ അയാളവളെ ചുഴിഞ്ഞു നോക്കി, അവിശ്വസനീയതോടെ. അവളുടെ കണ്ണുകളുടെ ആഴങ്ങളിലെവിടെയെങ്കിലും ആത്മഹത്യയോടുള്ള ഭ്രാന്തമായൊരഭിനിവേശം പതിയിരിപ്പുണ്ടോ...

“ഇനിയിപ്പോള്‍ ധൈര്യമുള്ള ഒരാള്‍ കൂടെയുണ്ടല്ലോ, തരം കിട്ടിയാല്‍ ഒന്നു പരീക്ഷിച്ചു നോക്കാം അല്ലേ........?”

അതു പറഞ്ഞ്‌ അവള്‍ വിണ്ടും ചിരിച്ചു. ആ ചിരിയില്‍ എന്തൊക്കെയോ നിഗൂഢതകള്‍ പതിയിരിക്കുന്നുവോ എന്നയാള്‍ സംശയിച്ചു. ഒരുള്‍ക്കിടിലത്തോടെ അയാളവളെ വരിത്തു മുറുക്കി.

“അറം പറ്റുന്ന വാക്കുകളൊന്നും ഇപ്പോള്‍ പറയരുത്‌. ഇനിയൊരിക്കലും ഞാന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കില്ല. എനിക്കിപ്പോള്‍ നീ കൂട്ടിനുണ്ടല്ലോ......” അയാളവളുടെ ചെവിയില്‍ മന്ത്രിച്ചു.

അവളൊന്നും മിണ്ടിയില്ല, ഒന്നും കേട്ടുമില്ല. അയാളുടെ മുടിയിഴകളില്‍കൂടി അവളുടെ വിരലുകള്‍ തലോടി നടന്നു. അയാളുടെ 

ചുടുനിശ്വാസങ്ങള്‍ അവളുടെ കവിള്‍ത്തടങ്ങളില്‍ പതിച്ചു. പാതി കൂമ്പിയ അവളുടെ കണ്ണുകള്‍ അപ്പോഴും ജനാലക്ക് പുറത്തെ ഇരുട്ടിന്റെ മാസ്മരികതയിലെവിടെയോ ആയിരുന്നു. അയാളുടെ കരവലയങ്ങളിലൊതുങ്ങി അവള്‍ കുറുങ്ങി. ഭദ്രമായ കരവലയങ്ങിലാണു താനെന്ന ചിന്താബോധം അവളുടെ മനസ്സില്‍ ധൈര്യത്തിന്റെ വിത്തുകള്‍ പാകി.


ശുഭം