Wednesday, December 29, 2010

അറം പറ്റിയ പേര്‌

ദൈവത്തിന്റെ സ്വന്തം നാടെന്ന്‌ വിശേഷിപ്പിക്കുന്ന കേരളത്തില്‍ മുസ്ലീങ്ങളില്ലാത്ത ഒരു സ്ഥലത്തെക്കുറിച്ച്‌ ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്‌തുകൊണ്ടിരിക്കുന്ന `വിശ്വസിച്ചാലും ഇല്ലെങ്കിലും' എന്ന പരമ്പരയിലൂടെ ഈ അടുത്ത കാലത്ത്‌ അവതരിപ്പിച്ച റിപ്പോര്‍ട്ട്‌ ഏറെ ശ്രദ്ധേയമായി. ആ ദേശത്തെ പ്രധാനികളായ പലരുമായുമായുള്ള ഇന്റര്‍വ്യൂ, ചില അനുഭവസ്ഥരുടെ പ്രതികരണം എന്നിവ കോര്‍ത്തിണക്കിക്കൊണ്ടുള്ള ആ പ്രോഗ്രാം കണ്ടപ്പോള്‍ `ഇങ്ങനെയും ഒരു സ്ഥലം കേരളത്തിലുണ്ടോ' എന്ന്‌ തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ. 

ആ ദേശത്തെ ഒരു ദേവീക്ഷേത്രമാണ്‌ കഥാതന്തു. ദേവിയ്‌ക്ക്‌ അപ്രീതിതമായ എന്തോ പണ്ടുകാലത്ത്‌ സംഭവിച്ചതിന്റെ ഉത്തരവാദി മുസ്ലീങ്ങളായിരുന്നു എന്നും അതുകൊണ്ട്‌ മുസ്ലീങ്ങളോട്‌ ദേവിക്ക്‌ കടുത്ത ദ്വേഷ്യമാണെന്നും, ഒരു മുസ്ലീമിനെപ്പോലും ആ കരയില്‍ താമസിപ്പിക്കാന്‍ സമ്മതിക്കുകയില്ല എന്നുമൊക്കെ പലരും പറയുന്നതു കേട്ടു. നമ്മുടെ മെഗാസ്റ്റാര്‍ മമ്മൂട്ടിപോലും ഏതോ ഷൂട്ടിംഗിനായി ആ പ്രദേശത്ത്‌ ചെന്നെങ്കിലും അവിടെ രാത്രി തങ്ങാന്‍ കൂട്ടാക്കിയില്ല എന്നുമൊക്കെയാണ്‌ ജനങ്ങള്‍ പറയുന്നത്‌. അത്‌ കെട്ടുകഥയോ കിംവദന്തിയോ ദേവീകോപമോ എന്തോ ആയിക്കൊള്ളട്ടേ,  ദൈവത്തിന്റെ പേരില്‍ ഒരു സമുദായത്തെ കുപ്രചരണത്തിലൂടെ ഒരു ദേശത്തുനിന്നുതന്നെ അകറ്റിനിര്‍ത്താന്‍ ശ്രമിക്കുന്നവര്‍ ആരായാലും അവര്‍ സാക്ഷരകേരളത്തിനു തന്നെ അപമാനമാണ്‌.

മറ്റൊരു പരമ്പരയില്‍ വടക്കന്‍ കേരളത്തിലെ ഒരു ഗ്രാമവാസികളുടെ ദു:ഖത്തെക്കുറിച്ചായിരുന്നു. ആ പ്രദേശത്തുനിന്ന്‌ ആരും വിവാഹം കഴിക്കുകയില്ല എന്നതാണ്‌ അവരുടെ ദു:ഖം. ചാനലുകാരുടെ ക്യാമറക്കണ്ണുകള്‍ അന്വേഷിച്ചപ്പോള്‍ കിട്ടിയ വിവരമാണ്‌ ഏറെ രസകരം. ആരെങ്കിലും കല്ല്യാണാലോചനയുമായി ചെന്നാല്‍ പെണ്‍കുട്ടികളെക്കുറിച്ച്‌ അവിടെയുള്ള ആണുങ്ങള്‍ അപവാദം പറഞ്ഞുപരത്തുമത്രേ! 

മറ്റൊന്ന്‌ ഒരു ഗ്രാമത്തിലെ സ്‌ത്രീകളെല്ലാം ഇരട്ടപ്രസവിക്കുന്നതാണ്‌ പ്രശ്‌നം. ആ പ്രദേശത്തുനിന്ന്‌ വിവാഹം കഴിച്ചയക്കുന്ന പെണ്‍കുട്ടികളെല്ലാം ഒറ്റ പ്രസവത്തില്‍ രണ്ടും മൂന്നും കുട്ടികളെ പ്രസവിക്കുമത്രേ. അതുകൊണ്ട്‌ ഭൂരിഭാഗം പേരും ആ പ്രദേശത്തുനിന്ന്‌ വിവാഹം കഴിക്കാന്‍ മടിക്കുന്നു. കേള്‍ക്കുമ്പോള്‍ രസകരമായി തോന്നാമെങ്കിലും ഓരോന്നിനും അതിന്റേതായ പ്രത്യേകതകള്‍ കാണാം. ഒരു ദേശത്തിന്‌ പേരുദോഷം കിട്ടാന്‍ ആ ദേശത്തിന്റെ ഭൂമിശാസ്‌ത്രമോ ദേശക്കാരുടെ പെരുമാറ്റ ദൂഷ്യമോ നിമിത്തമാകാം എന്നും ഈ സംഭവങ്ങളില്‍നിന്ന്‌ നമുക്കു മനസ്സിലാക്കാം.

എന്നാല്‍ ഒരു ദേശത്തെ ജനങ്ങളില്‍ വാമഭാഗവും കുടിയന്മാരായാലുള്ള അവസ്ഥ ഒന്നോര്‍ത്തുനോക്കൂ. പേരില്‍ അറം പറ്റിയപോലെയാണ്‌ കേരളത്തിലെ ഒരു പ്രദേശം മുഴുവന്‍. ഓണവും, വിഷുവും, ക്രിസ്‌മസും ഒക്കെ വന്നാല്‍ കേരളത്തില്‍ പലചരക്കു കടകളെക്കാള്‍ കൂടുതല്‍ വിറ്റുവരവ്‌ നടക്കുന്നത്‌ ബിവറേജസ്‌ കോര്‍പ്പറേഷനാണല്ലോ. അരി വാങ്ങിയില്ലെങ്കിലും മദ്യം വാങ്ങി ആഘോഷങ്ങളാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ കുടിയന്മാര്‍ തൃശൂര്‍ ജില്ലയിലെ ചാലക്കുടിയാണെന്ന്‌ കേള്‍ക്കുമ്പോള്‍ മദ്യത്തിനോട്‌ ആ നാട്ടുകാരുടെ ആസക്തി എത്രയാണെന്ന്‌ ഊഹിക്കാവുന്നതേ ഉള്ളൂ. 

ചാലക്കുടി മദ്യപന്മാരുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തെത്തിയത്‌ അടുത്ത കാലത്താണ്‌. പിന്നീടങ്ങോട്ട്‌ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തു തന്നെ. ബിവറേജസ്‌ കോര്‍പ്പറേഷനാകട്ടെ അവസരം മുതലെടുക്കുകയും ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാല്‍ സര്‍ക്കാര്‍ തന്നെ ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങളെ മുഴുക്കുടിയന്മാരാക്കുന്നു എന്നതാണ്‌ സത്യം. പേരിന്റെ അറ്റത്ത്‌ `കുടി' വന്നതുകൊണ്ടാണോ ഈ പ്രതിഭാസം എന്നറിയില്ല. പക്ഷേ, ചാലക്കുടിക്കാര്‍ ഇങ്ങനെ കുടിക്കാന്‍ തുടങ്ങിയാല്‍ ആ മനോഹരമായ ദേശത്തിനുതന്നെ അത്‌ നാണക്കേടാണ്‌. ചാലക്കുടിയെന്നാല്‍ `കുടിയന്മാരുടെ നാട്‌' എന്ന്‌ ചരിത്രത്തില്‍ ഇടംപിടിക്കുന്നതിനുമുന്‍പ്‌ ചാലക്കുടിക്കാര്‍ ജാഗ്രതയോടെ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. 

ആതിരപ്പിള്ളി വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ മാത്രമല്ല, പ്രകൃതിരമണീയത കൊണ്ടും ചരിത്രപ്രാധ്യാന്യം കൊണ്ടും അനുഗ്രഹീതമായ ഈ മനോഹരദേശത്തെ മദ്യസേവകൊണ്ട്‌ പേരുദോഷം കേള്‍പ്പിക്കാതെ സാമൂഹിക-സാംസ്‌ക്കാരിക സംഘടനകളും ഇതര സംഘടനകളും അടിയന്തിരമായി ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ചാലക്കുടിക്കാരെ ബോധവത്‌ക്കരിക്കുകയും ചാലക്കുടിയെ ഒരു മദ്യവിമുക്ത പ്രദേശമാക്കിത്തീര്‍ക്കുകയും വേണം.

Saturday, December 25, 2010

ഉള്ളിയും ഉന്നതതല യോഗവും

ഉള്ളിയരിഞ്ഞാല്‍ കണ്ണില്‍നിന്ന്‌ കണ്ണീരു മാത്രമല്ല പൊന്നീച്ചയും പറക്കുമെന്ന്‌ ഈയ്യിടെ ഇന്ത്യയിലെ, പ്രത്യേകിച്ച്‌ കേരളത്തിലെ, ഉള്ളിയുടെ വില തെളിയിച്ചുകഴിഞ്ഞു. ഉള്ളിയില്‍നിന്നു തുടങ്ങിയത്‌ മാലപ്പടക്കംപോലെ മറ്റു പലവ്യഞ്‌ജനാദികളിലെല്ലാം പടര്‍ന്നുപിടിച്ചപ്പോള്‍ സാധാരണക്കാര്‍ തീയിലകപ്പെട്ടതുപോലെയായി. ഏതായാലും തൊട്ടടുത്ത്‌ പാക്കിസ്ഥാന്‍ ഉണ്ടായിരുന്നതുകൊണ്ട്‌ ഇന്ത്യക്കാര്‍ രക്ഷപ്പെട്ടു. ഉള്ളി ലോഡുമായി ലോറികള്‍ വാഗാ അതിര്‍ത്തിവഴി ഇന്ത്യയിലേക്ക്‌ വന്നു. ഉള്ളിത്തീറ്റക്കാരുടെ സംസ്ഥാനങ്ങളായ പഞ്ചാബ്‌, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളിലൊക്കെ വിതരണം ചെയ്‌തിട്ടേ ഉള്ളി കേരളത്തിലേക്കെത്തുകയുള്ളൂ എന്ന്‌ കേന്ദ്രം അറിയിച്ചതോടെ കേരളത്തിലെ മൊത്തക്കച്ചവടക്കാര്‍ അവര്‍ പൂഴ്‌ത്തിവെച്ചിരുന്ന ഉള്ളി പുറത്തെടുത്തിട്ടു. കാരണം, പാക്കിസ്ഥാന്‍ ഉള്ളിക്ക്‌ വില കുറവാണ്‌. ആ പാക്കിസ്ഥാന്‍ ഉള്ളി കേരളത്തിലേക്കെത്തിയാല്‍ ഉള്ളി പൂഴ്‌ത്തിവെച്ച്‌ കൊള്ള ലാഭം കൊയ്യാമെന്ന അവരുടെ മോഹം അതോടെ പൊലിയും. എന്തെങ്കിലുമാകട്ടേ, ശത്രുരാജ്യമാണെങ്കിലും ഇന്ത്യയിലെ ജനങ്ങളെ ഉള്ളിപ്രശ്‌നത്തില്‍നിന്നും കരകയറ്റാന്‍ പാക്കിസ്ഥാന്‍ സന്മനസ്സു കാണിച്ചതില്‍ അവരോട്‌ നന്ദി പറയണം.

ഉള്ളിവില നിയന്ത്രിക്കാന്‍ ഉന്നതതലയോഗം വിളിച്ചുചേര്‍ത്ത കേന്ദ്രം ഉള്ളിയുടെ ഇറക്കുമതി ചുങ്കം വെട്ടിക്കുറക്കുകയും താത്‌കാലികവില പ്രഖ്യാപിച്ച്‌ സമാധാനിച്ചെങ്കിലും പൂഴ്‌ത്തിവെപ്പുകാരും ഊഹക്കച്ചവടക്കാരും ഉള്ളിയില്‍ നിന്ന്‌ കോടികള്‍ കൊയ്‌തു എന്നാണ്‌ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണം. ലോകത്തില്‍ ഉള്ളി ഉത്‌പാതിപ്പിക്കുന്നതില്‍ രണ്ടാം സ്ഥാനത്തു നില്‌ക്കുന്ന ഇന്ത്യയ്‌ക്ക്‌ എന്തുകൊണ്ട്‌ സ്വന്തം രാജ്യത്തെ ഉള്ളിവില നിയന്ത്രിക്കാനും ഉള്ളിക്ഷാമം പരിഹരിക്കാനും കഴിയുന്നില്ല എന്ന്‌ കാബിനറ്റ്‌ സെക്രട്ടറി കെ.എം. ചന്ദ്രശേഖരന്‍ ചോദിക്കുന്നു.

മോങ്ങാന്‍ നില്‍ക്കുന്ന നായയുടെ തലയില്‍ തേങ്ങ വീണെന്നു പറഞ്ഞതുപോലെയാണ്‌ കേരളത്തിലെ വിലക്കയറ്റം. ഏതെങ്കിലും ഒരു സാധനത്തിന്റെ വില അല്‌പമൊന്നു കൂടിയാലുടനെ അനുബന്ധ സാധനങ്ങള്‍ക്കെല്ലാം വില കൂടും. ഉള്ളി പച്ചക്കറി വകുപ്പില്‍ പെട്ടതിനാല്‍ മറ്റു പച്ചക്കറി ഐറ്റംസിനെല്ലാം പെട്ടെന്നാണ്‌ വിലകൂടുന്നത്‌. അതിന്‌ പഴി കേള്‍ക്കേണ്ടിവരുന്നത്‌ തമിഴ്‌നാടും.തമിഴ്‌നാടിന്റെ കാര്യം പറയുമ്പോള്‍ മുല്ലപ്പെരിയാറും അറിയാതെ കയറിവരും. കാരണം, മുല്ലപ്പെരിയാറിലെ വെള്ളം ഊറ്റിയെടുത്തുകൊണ്ടാണല്ലോ തമിഴ്‌നാട്‌ കൃഷി ചെയ്യുന്നത്‌. മെഗാസീരിയലുപോലെ ഈ മുല്ലപ്പെരിയാര്‍ പ്രശ്‌നം ഇങ്ങനെ നീണ്ടുപോകുന്നതിന്റെ മുഖ്യകാരണക്കാര്‍ തമിഴ്‌നാടിന്റെ കൈയ്യില്‍നിന്ന്‌ നക്കാപ്പിച്ച വാങ്ങി കേരളത്തിന്‌ പാരപണിയുന്ന കേരളത്തിലെതന്നെ ചില നേതാക്കളാണെന്നാണ്‌ പിന്നാമ്പുറസംസാരം.

കൃഷിമന്ത്രി ശരദ്‌ പവാറിനെ പ്രധാനമന്ത്രി വിളിച്ച്‌ വിശദീകരണം ചോദിച്ചെങ്കിലും കരിഞ്ചന്തക്കാരേയും പൂഴ്‌ത്തിവെപ്പുകാരേയും കടിഞ്ഞാണിടാന്‍ കഴിയാത്ത കേന്ദ്ര ഗവണ്‍മന്റ്‌ തന്നെയാണ്‌ ഈ വിലക്കയറ്റത്തിന്‌ ഉത്തരവാദികളെന്ന്‌ അദ്ദേഹം അടക്കം പറഞ്ഞത്രേ. എലിയെ പിടിക്കാന്‍ ഇല്ലം ചുടുമെന്നു പറഞ്ഞതുപോലെ വാണിജ്യമന്ത്രി ആനന്ദ്‌ ശര്‍മ പറയുന്നത്‌ ഒറ്റ ഉള്ളിപോലും രാജ്യത്തിനു പുറത്തേക്ക്‌ പോകാന്‍ സമ്മതിക്കില്ല എന്ന്‌. അപ്പോള്‍ ഉള്ളി കെട്ടിക്കിടന്ന്‌ ചീഞ്ഞുനാറുമ്പോള്‍ പൂഴ്‌ത്തിവെപ്പുകാരും കരിഞ്ചന്തക്കാരും ഒളിച്ചുവെച്ചിരിക്കുന്ന ഉള്ളിയെല്ലാം പുറത്തേക്കെടുത്തിടുംപോലും ! കൊള്ളാം വാട്ട്‌ ആന്‍ ഐഡിയ സാബ്‌ജീ..! എന്നാല്‍പിന്നെ 2-ജി സ്‌പെക്ട്രം റെയ്‌ഡും കോമണ്‍വെല്‍ത്ത്‌ ഗെയിം റെയ്‌ഡും നടക്കുന്ന കൂട്ടത്തില്‍ ഒരു ഉള്ളി റെയ്‌ഡും കൂടി നടത്തി ഈ ഉള്ളി പ്രശ്‌നത്തില്‍നിന്ന്‌ സാധാരണക്കാരെ കരകയറ്റിക്കൂടെ

Sunday, December 19, 2010

തകര്‍ന്ന റോഡുകളും തകരുന്ന ജീവനുകളും

ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചിലില്‍ മൂന്നു ജീവന്‍ പൊലിഞ്ഞു. അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ്സും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക്‌ യാത്രക്കാരന്‍ മരിച്ചു, ബസ്സിനടിയില്‍പ്പെട്ട്‌ ദമ്പതികള്‍ കൊല്ലപ്പെട്ടു, ഓട്ടോറിക്ഷയിടിച്ച്‌ കാല്‍നടക്കാരന്‍ കൊല്ലപ്പെട്ടു, കണ്ണൂരില്‍ നിയന്ത്രണംവിട്ട ലോറി കടയിലേക്ക്‌ പാഞ്ഞുകയറി മൂന്നുപേര്‍ മരിച്ചു, പാലാരിവട്ടത്ത്‌ ടിപ്പര്‍ ലോറിയിടിച്ച്‌ അഞ്ചു യുവാക്കള്‍ മരിച്ചു. ടിപ്പറിനടിയില്‍പ്പെടാതെ ഹൈക്കോടതി ജഡ്‌ജി തലനാരിഴയ്‌ക്ക്‌ രക്ഷപെട്ടു..........റോഡുകളിലെ മരണവാര്‍ത്തകള്‍ കണ്ടും കേട്ടുമാണ്‌ ഇന്ന്‌ കേരളീയര്‍ ഉറക്കമുണരുന്നത്‌.

മഴക്കാലത്തിനുമുമ്പ്‌ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടന്നിരിക്കുമെന്നും, ഓണത്തിനുമുമ്പ്‌ റോഡിലെ കുഴികള്‍ എല്ലാം അടയ്‌ക്കുമെന്നും വകുപ്പുമന്ത്രിമാര്‍ ഗീര്‍വാണം മുഴക്കുമെന്നല്ലാതെ, ആത്മാര്‍ത്ഥത തൊട്ടുതീണ്ടിയിട്ടില്ലാത്ത ഈ പ്രവചനങ്ങള്‍ പാഴ്‌വാക്കുകളായി പരിണമിക്കുന്ന ദയനീയ സ്ഥിതിയാണ്‌ ഇന്ന്‌ കേരളത്തില്‍ നടമാടുന്നത്‌. തന്മൂലം റോഡുകളില്‍ പൊലിയുന്നത്‌ ആയിരങ്ങളുടെ ജീവനും.

ഇക്കഴിഞ്ഞ ഓണത്തിനുമുമ്പ്‌ കേരളത്തിലെ റോഡുകളിലെ എല്ലാ കുഴികളും അടച്ചിരിക്കും എന്ന്‌ അന്നത്തെ മന്ത്രി വിളംബരം ചെയ്യുകയുണ്ടായി. പക്ഷെ, നാളിതുവരെയായിട്ടും കുഴികള്‍ അടഞ്ഞില്ലെന്നു മാത്രമല്ല, അവയുടെ വ്യാസവും വ്യാപ്‌തിയും കൂടുകയും ചെയ്‌തു. ഫലമോ, അപകടമരണങ്ങള്‍ നിത്യസംഭവമായി. വിദേശരാജ്യങ്ങളിലെ റോഡുകള്‍ പോലെയായില്ലെങ്കിലും സര്‍ക്കാര്‍ വിചാരിച്ചാല്‍ കേരളത്തിലെ റോഡുകളെ സഞ്ചാരയോഗ്യമാക്കിത്തീര്‍ക്കാവുന്നതേയുള്ളൂ. സാമൂഹികപ്രതിബദ്ധതയും, ജനങ്ങളോടുള്ള കടപ്പാടും പാടേ മറന്ന്‌ ഭരണം കയ്യാളുന്ന ഇഛാശക്തിയില്ലാത്ത, ദീര്‍ഘവീക്ഷണമില്ലാത്ത ഭരണാധികാരികള്‍, അവര്‍ ഏത്‌ രാഷ്‌ട്രീയപ്പാര്‍ട്ടിയില്‍ പെട്ടവരാണെങ്കിലും, കേരളം ഭരിക്കുന്നിടത്തോളം കാലം ജനങ്ങളുടെ ജീവിതം ദുസ്സഹവും ദുരിപൂര്‍ണ്ണവുമായിരിക്കും.

വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന വാഹനാപകടങ്ങള്‍ എങ്ങനെയുണ്ടാകുന്നു എന്ന്‌ കേരളത്തിലെ ഏതെങ്കിലും തെരുവോരങ്ങളില്‍ നിന്ന്‌ ഒരു വിഹഗവീക്ഷണം നടത്തിയാല്‍ മതി. തൊണ്ണൂറുശതമാനം ചാലകരും ട്രാഫിക്‌ നിയമങ്ങളുടെ ബാലപാഠം പോലും അറിയാത്തവരാണെന്ന്‌ നമുക്ക്‌ കാണാന്‍ കഴിയും. ഒരു വാഹനവുമായി (ഇരുചക്രമായാലും) റോഡിലിറങ്ങുന്നവരൊക്കെ രാജാക്കന്മാരാണെന്ന ഭാവത്തില്‍ അമിത വേഗത്തിലും സുരക്ഷിതമല്ലാത്ത രീതിയിലും സഞ്ചരിക്കുന്നത്‌ കാണുമ്പോള്‍ ഇവര്‍ക്കൊക്കെ ജീവനില്‍ പേടിയില്ലേ എന്നുവരെ നമുക്ക്‌ തോന്നിപ്പോകും. 

കാല്‍നടക്കാര്‍ക്ക്‌ യാതൊരു പരിഗണനയുംകൊടുക്കാതെ തീര്‍ത്തും അശാസ്‌ത്രീയമായ രീതിയിലുള്ള റോഡുകളാണ്‌ കേരളത്തിലെ ഭൂരിഭാഗം ജില്ലകളിലും. പാതയോരത്തുകൂടെ നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയും എവിടേയും കാണാം. ഏറെ കൊട്ടിഘോഷിച്ച്‌ നിര്‍മ്മിച്ച ഹൈവേകളിലാകട്ടെ `സ്‌പീഡ്‌ ബ്രേക്കര്‍' വെച്ചിരിക്കുന്നതു കേരളത്തിലുടനീളം കാണാം. യാതൊരു മുന്നറിയിപ്പും കൊടുക്കാതെ റോഡുകളില്‍ കുറുകെ വെച്ചിരിക്കുന്ന ഈ സ്‌പീഡ്‌ ബ്രേക്കറുകള്‍ പലപ്പോഴും മരണക്കെണിയാകാറുമുണ്ട്‌.

റോഡിന്‌ എത്രതന്നെ വീതികൂട്ടിയാലും ട്രാഫിക്‌ നിയമലംഘനം ഒരു തുടര്‍ക്കഥയായ കേരളത്തില്‍ അപകടമരണങ്ങളും വര്‍ദ്ധിക്കുകയേയുള്ളൂ. ട്രാഫിക്‌ നിയമങ്ങളും, ഡ്രൈവിംഗ്‌ നിയമങ്ങളും പാലിക്കാതെ അശ്രദ്ധമായി വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരേ കര്‍ശനമായ ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതിനുപകരം കൈക്കൂലിയുടെ ബലത്തില്‍ അവരെ കുറ്റവിമുക്തരാക്കുന്ന നിയമപാലകരും തുല്യ കുറ്റവാളികള്‍ തന്നെയാണ്‌. വാഹനപ്പെരുപ്പം, പ്രത്യേകിച്ച്‌ ടൂ വീലറുകളും, ഓട്ടോറിക്ഷകളും, കാല്‍നടക്കാരുടെ ഗതാഗതാവകാശം നിഷേധിക്കപ്പെട്ട അവസ്ഥയിലാണ്‌. നഗരങ്ങളിലും പട്ടണങ്ങളിലും എന്നുവേണ്ട പ്രധാനപ്പെട്ട റോഡുകളില്‍ പാതയോരങ്ങളില്ലാത്തതും, സീബ്രാ ക്രോസ്സിംഗ്‌ അവഗണിക്കപ്പെടുന്നതും കാല്‍നടയാത്രക്കാര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുമെന്ന്‌ മാത്രമല്ല, നിരവധി പേര്‍ അപകടത്തില്‍ കൊല്ലപ്പെടുകയും ചെയ്യുന്നു. എറണാകുളം, തൃശൂര്‍, കോഴിക്കോട്‌, കോട്ടയം മുതലായ തിരക്കുള്ള നഗരങ്ങളില്‍ പോലും ട്രാഫിക്‌ സംവിധാനങ്ങളുടെ അപര്യാപ്‌തത മൂലം പലപ്പോഴും ഗതാഗതക്കുരുക്കുകള്‍ കൊണ്ട്‌ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുന്നത്‌ ഒരു നിത്യസംഭവമായിരിക്കുന്നത്‌ നമുക്ക്‌ കാണാന്‍ കഴിയും. 

ഇക്കഴിഞ്ഞ സെപ്‌റ്റംബര്‍ മാസത്തില്‍ തൃശൂര്‍ നഗരത്തില്‍ ഈ ലേഖകന്‍ ഒരു മണിക്കൂറോളം ട്രാഫിക്‌ കുരുക്കില്‍ അകപ്പെട്ടു. സ്വരാജ്‌ റൗണ്ടില്‍ ഒരു ചെരിപ്പുകടയ്‌ക്ക്‌ തീപിടിച്ചതാണ്‌ മുഖ്യകാരണം. നിമിഷ നേരംകൊണ്ട്‌ തൃശൂര്‍ നഗരം മുഴുവനും ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി. കാല്‍നടക്കാര്‍ക്ക്‌ ഏതുവിധേനയും പുറത്തുകടക്കാമായിരുന്നു. പക്ഷെ, വാഹനത്തില്‍ അകപ്പെട്ടവര്‍ക്ക്‌ പുറത്തുകടക്കാന്‍ യാതൊരു നിര്‍വ്വാഹവുമുണ്ടായിരുന്നില്ല. ഗത്യന്തരമില്ലാതെ ഏകദേശം മൂന്നുനാലു മണിക്കൂറുകളോളം അവിടെ കുടുങ്ങിക്കിടന്നു. അശാസ്‌ത്രീയമായ രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന റോഡുകളും, ട്രാഫിക്‌ സംവിധാനങ്ങളുമാണ്‌ ഇങ്ങനെയുള്ള ഗതാഗതക്കുരുക്കുകള്‍ക്ക്‌ മുഖ്യകാരണം. തന്നെയുമല്ല, ഇങ്ങനെയുള്ള എമര്‍ജന്‍സി സമയങ്ങളില്‍ വാഹനങ്ങളേയും ജനങ്ങളേയും നിയന്ത്രിക്കാന്‍ പോലീസിനു കഴിയാതെവരുന്നതും മറ്റൊരുകാരണം തന്നെ. അയ്യന്തോളില്‍ റോഡ്‌ മുറിച്ചുകടക്കാന്‍ ശ്രമിച്ച ഒരു സ്‌ത്രീയുടെ ദേഹത്ത്‌ ഓട്ടോറിക്ഷ വന്നു മുട്ടിയപ്പോള്‍, അത്‌ ചോദ്യംചെയ്‌തതിന്‌ ഓട്ടോറിക്ഷക്കാരന്റെ രൂക്ഷ നോട്ടവും, അസുഖകരമായ കമന്റും കേള്‍ക്കേണ്ടിവന്ന ആ സ്‌ത്രീയുടെ നിസ്സഹായാവസ്ഥ നേരില്‍ കാണാനും കഴിഞ്ഞു. നാട്ടുകാരും വഴിപോക്കരും വെറും കാഴ്‌ച്ചക്കാരായി നോക്കിനിന്നതും, കുറച്ചകലെ യാതൊരു ഭാവഭേദവുമില്ലാതെ നിസ്സംഗതയോടെ നില്‍ക്കുന്ന പോലീസുകാരനേയും കണ്ടപ്പോള്‍ മാനം കാക്കാന്‍ ആ സ്‌ത്രീ അവിടെനിന്ന്‌ തടിതപ്പി. വാദിയെ പ്രതിയാക്കുന്ന ദൈവത്തിന്റെ നാട്ടില്‍ അതല്ലാതെ മറ്റ്‌ പോംവഴിയില്ലല്ലോ.

ടിപ്പര്‍ ലോറികളാണ്‌ ഏറ്റവുംകൂടുതല്‍ അപകടങ്ങള്‍ വരുത്തിവെയ്‌ക്കുന്നതെന്ന്‌ പൊതുജനങ്ങളും പോലീസും ഒരേ സ്വരത്തില്‍ പറയുമ്പോള്‍, ഈ കൊലയാളി വാഹന ഉടമകളേയോ ഡ്രൈവര്‍മാരേയോ നലയ്‌ക്കു നിര്‍ത്താനോ, അമിതവേഗ നിയന്ത്രണമേര്‍പ്പെടുത്താനോ അധികാരികള്‍ തുനിയുന്നില്ല. തന്മൂലം തലങ്ങും വിലങ്ങും മരണപ്പാച്ചില്‍ നടത്തി ദിനംപ്രതി അനേകം ജീവനുകളെ ഈ വാഹനങ്ങള്‍ കവര്‍ന്നെടുക്കുന്നു.

റോഡുകളിലെ മരണനിരക്ക്‌ ഉയരുമ്പോള്‍ മന്ത്രിയുടെ വിളംബരത്തില്‍ ഒതുങ്ങാതെ നിയമങ്ങള്‍ നടപ്പിലാക്കാനും അവ അനുസരിക്കാന്‍ ജനങ്ങളെ ബോധവത്‌കരിക്കാനും സന്മനസ്സുള്ള ഒരു ഭരണരീതി നമ്മുടെ കേരളത്തില്‍ അനിവാര്യമാണ്‌. അമേരിക്കയിലെ പല സംഘടനകളും പരിഹാരമാര്‍ഗ്ഗങ്ങളും നിര്‍ദ്ദേശങ്ങളും ചര്‍ച്ചകളും കേരള സര്‍ക്കാരുമായി നടത്തുന്നുണ്ടെങ്കിലും അവയെല്ലാം ചുവപ്പുനാടകളില്‍ കുരുങ്ങിപ്പോകുകയാണ്‌. വര്‍ഷംതോറും ലക്ഷക്കണക്കിന്‌ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന കേരളത്തിലെ റോഡുകള്‍ എന്തുകൊണ്ട്‌ സഞ്ചാരയോഗ്യമാക്കാന്‍ അധികാരികള്‍ മടിക്കുന്നു? പത്രമാധ്യമങ്ങളില്‍കൂടിയും വിവിധ ചാനലുകള്‍ വഴിയും സര്‍ക്കാരിനും പൊതുജനങ്ങള്‍ക്കും ബോധവല്‍ക്കരണം നടത്തിയിട്ടും എന്തുകൊണ്ട്‌ ബന്ധപ്പെട്ട ഭരണാധികാരികളും ഉദ്യോഗസ്ഥരും ഗൗരവമായി ഇക്കാര്യം പരിഗണിക്കുന്നില്ല?

Wednesday, December 15, 2010

സായിപ്പിനെ കാണുമ്പോള്‍ കവാത്തു മറക്കുന്ന മലയാളി


`സായിപ്പിനെ കാണുമ്പോള്‍ കവാത്തു മറക്കുന്നവര്‍' എന്നൊരു പഴഞ്ചൊല്ല്‌ കേട്ടിട്ടുണ്ട്‌. അതിരുകവിഞ്ഞ ഈ വിധേയത്വം കാണണമെങ്കില്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ചെന്നാല്‍ മതി. തൊലി വെളുത്തവര്‍, അവര്‍ സ്വന്തം നാട്ടില്‍ തോട്ടിപ്പണി ചെയ്യുന്നവരാണെങ്കിലും, കേരളത്തില്‍ ചെന്നാല്‍ വി.ഐ.പി. പരിവേഷമാണ്‌ ദൈവത്തിന്റെ സ്വന്തം മക്കള്‍ നല്‍കുക. മലയാളിയുടെ അടിമത്തമനോഭാവമായിരിക്കാം അവരെ അതിന്‌ പ്രേരിപ്പിക്കുന്നത്‌.

സായിപ്പിന്റെ മുന്‍പില്‍ കവാത്തു മറക്കുന്ന ചില രംഗങ്ങള്‍ എനിക്കും ഈയ്യിടെ കാണാന്‍ കഴിഞ്ഞു. സ്ഥലം എറണാകുളത്തെ ഒരു പ്രശസ്‌ത വസ്‌ത്രവ്യാപാര സ്ഥാപനം. എന്റെ ചില പഴയകാല സുഹൃത്തുക്കളേയും സഹപ്രവര്‍ത്തകരേയും കാണാനും മറ്റു ചില ആവശ്യങ്ങള്‍ക്കുമാണ്‌ ഞാന്‍ എറണാകുളത്തു പോയത്‌. എറണാകുളത്തു ചെന്നാല്‍ ഈ സ്ഥാപനത്തില്‍ കയറിയില്ലെങ്കില്‍ അതൊരു കുറച്ചിലായിരിക്കുമെന്ന്‌ ആരൊക്കെയോ പറഞ്ഞതനുസരിച്ചാണ്‌ ആകര്‍ഷണീയമായി മോടിപിടിപ്പിച്ചിട്ടുള്ള ഈ സ്ഥാപനം കണ്ടപ്പോള്‍ ഒന്നു കയറാമെന്നു വെച്ചത്‌. മുല്ലപ്പൂ ചൂടിയ കസവുപുടവയണിഞ്ഞ സുന്ദരികളായ തരുണീമണികള്‍ കൈകൂപ്പി സ്വാഗതം ചെയ്‌തയുടനെ മറ്റൊരു തരുണി വന്ന്‌ എന്താണ്‌ വേണ്ടതെന്ന്‌ സൗമ്യമായി ചോദിച്ചു. `കൊച്ചി കണ്ടവന്‌ അച്ചി വേണ്ട' എന്നൊക്കെ പറയുമെങ്കിലും അച്ചിക്കൊരു ചൂരിദാര്‍ ആയിക്കോട്ടെ എന്നു കരുതി ആവശ്യം പറഞ്ഞതനുസരിച്ച്‌ എന്നെ മൂന്നാമത്തെയോ നാലാമത്തെയോ നിലയിലേക്ക്‌ കൂട്ടിക്കൊണ്ടുുപോയി അവിടെയൊരു തരുണിയെ ഏല്‌പിച്ചു. ആ തരുണി എന്നെ കൂട്ടിക്കൊണ്ടുപോയി മറ്റു രണ്ടു തരുണികളെ ഏല്‌പിച്ചു. അവരെന്നെ ലേഡീസ്‌ സെക്‌ഷനിലേക്ക്‌ ആനയിച്ചു.


വിലവിവരപ്പട്ടികയുടെ ഏറ്റക്കുറച്ചിലനുസരിച്ച്‌ ഓരോ തരം ചൂരിദാറുകളും എന്നെ കാണിച്ചു തന്നുകൊണ്ട്‌്‌ അവരങ്ങനെ നടന്നു. കൂടെ ഞാനും. ഇഷ്ടപ്പെട്ട ഒന്നു രണ്ടെണ്ണം സെലക്‌റ്റ്‌ ചെയ്യാമെന്നു വെച്ച്‌ നിന്നപ്പോഴാണ്‌ അതാ കയറിവരുന്നു ഒരു സായിപ്പും കുടുംബവും ! അവരെ കണ്ടതും എന്റെ കൂടെയുണ്ടായിരുന്ന തരുണി എന്നെ വിട്ട്‌ അവരുടെ പുറകെ പോയി. കാര്യമായി പണിയൊന്നുമില്ലാതെ നിന്നിരുന്ന മറ്റു തരുണികളും അതാ സായിപ്പിന്റെ പുറകെ പോകുന്നു. എല്ലാവരും മദാമ്മയെ ചൂരിദാറുടുപ്പിച്ചേ അടങ്ങൂ എന്ന മട്ടില്‍ ചൂരീദാറുകള്‍ ഓരോന്നായി എടുത്ത്‌ കാണിച്ച്‌ എന്തൊക്കെയോ പറയുന്നുമുണ്ട്‌. സായിപ്പും മദാമ്മയും പറയുന്നത്‌ തരുണികള്‍ക്കും മനസ്സിലാകുന്നില്ല തരുണികള്‍ പറയുന്നത്‌ സായിപ്പിനും മനസ്സിലാകുന്നില്ല. അവരുടെ മിമിക്രി കണ്ട്‌ മെഴുക്കസ്യാ എന്ന മട്ടില്‍ ഞാന്‍ നില്‍ക്കുന്നതൊന്നും അവര്‍ ശ്രദ്ധിക്കുന്നതേ ഇല്ല. ആ ഫ്‌ളോറിലുണ്ടായിരുന്ന സെയില്‍സ്‌ ഗേള്‍സ്‌ എല്ലാവരും സായിപ്പിന്റേയും മദാമ്മയുടേയും പുറകേ പോകുന്നതും നോക്കി അണ്ടികളഞ്ഞ അണ്ണാനെപ്പോലെ ഞാന്‍ നില്‌ക്കുന്നത്‌ അവരുടെ സൂപ്പര്‍വൈസര്‍ ക്യാമറയിലൂടെ കണ്ടതുകൊണ്ടാകാം അദ്ദേഹം എന്റെ അടുത്തെത്തി. ഞാനും അമേരിക്കയില്‍ നിന്നു വന്നൊരു കേരള സായിപ്പാണെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം ക്ഷമ ചോദിക്കുകയും തരുണികളെ തിരിച്ചു വിളിക്കുകയും ചെയ്‌തു. എനിക്ക്‌ നേരിട്ട ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത്‌ ഡിസ്‌ക്കൗണ്ടു തരാനും അദ്ദേഹം മറന്നില്ല. പിന്നെ കുടിക്കാന്‍ തണുത്ത നാരങ്ങാവെള്ളവും നല്‍കി. അങ്ങനെ സായിപ്പിനെ കണ്ട്‌ അവര്‍ കവാത്തു മറന്നപ്പോള്‍ അല്‌പം ലാഭം കിട്ടിയത്‌ എനിക്കും.


അടുത്ത കവാത്തു കണ്ടത്‌ എം.ജി. റോഡിലുള്ള എന്‍.ആര്‍.ഐ., ഫോറിന്‍ എക്‌സ്‌ചേഞ്ച്‌ സൗകര്യമുള്ള ഒരു ബാങ്കിലായിരുന്നു. ഞാന്‍ കയറിച്ചെല്ലുമ്പോള്‍ രണ്ടുമൂന്നു കസ്റ്റമേഴ്‌സ്‌ അവരുടെ ഊഴവും കാത്ത്‌ ഇരിപ്പുണ്ട്‌. ഞാനും അവരുടെ അടുത്ത്‌ സ്ഥലം പിടിച്ചു. അകത്തുള്ളവര്‍ ആരേയും ശ്രദ്ധിക്കാതെ മസിലുപിടിച്ചിരുന്ന്‌ തകൃതിയായി ജോലി ചെയ്യുകയാണ്‌. എന്തു ജോലി എന്നത്‌ അവര്‍ക്കു മാത്രമറിയാം. പുറത്ത്‌ കാത്തിരിക്കുന്നത്‌ കസ്റ്റമേഴ്‌സ്‌ ആണെന്ന ചിന്തയൊന്നും അവര്‍ക്കില്ല. തടിച്ച കണ്ണട വെച്ച ഒരു വെല്ല്യമ്മച്ചി ഒരു ചില്ലുകൂട്ടിലിരിപ്പുണ്ട്‌. മാനേജരാണെന്നു തോന്നുന്നു. ആരും ഞങ്ങളെ ശ്രദ്ധിക്കുന്നുമില്ല, കസ്റ്റമര്‍ സര്‍വ്വീസ്‌ കൗണ്ടറൊന്നും കാണാനുമില്ല. അല്‌പം കഴിഞ്ഞപ്പോള്‍ ഞാനെഴുന്നേറ്റു ചെന്ന്‌ ഒരാളോട്‌ കാര്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയപ്പോഴേക്കും അയാള്‍ പറഞ്ഞു `സാറിരി..ഊഴം വരുമ്പോള്‍ വിളിക്കും....' ഭവ്യതയോടെ ഞാന്‍ തിരിച്ചുവന്ന്‌ പൂര്‍വ്വസ്ഥാനത്തിരുന്നു. അല്‌പം കഴിഞ്ഞപ്പോള്‍ അതാ വരുന്നു വിയര്‍ത്തു കുളിച്ച്‌ ഒരു സായിപ്പ്‌. അയാളെ കണ്ടാല്‍ ഏതോ അത്താഴപ്പട്ടിണിക്കാരനാണെന്നു തോന്നും. പക്ഷേ ബാങ്കുകാര്‍ക്ക്‌ അയാള്‍ സായിപ്പ്‌ തന്നെ. വന്നപാടേ അയാള്‍ നേരെ പോയി കൗണ്ടറിനടുത്തേക്ക്‌. എന്നോട്‌ ഇരിക്കാന്‍ പറഞ്ഞ അതേ വ്യക്തിതന്നെ സായിപ്പിനോട്‌ കുശലം ചോദിക്കുന്നതും അയാളെ മാനേജരുടെ മുറിയിലേക്ക്‌ ആനയിക്കുന്നതും നോക്കിയിരിക്കാനേ എനിക്കു കഴിഞ്ഞുള്ളൂ.

അടുത്ത കവാത്ത്‌ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലായിരുന്നു. അവിടെയാണെങ്കില്‍ സി.ഐ.എസ്‌.എഫ്‌. ജവാന്മാര്‍ യാത്രക്കാരല്ലാതെ ഒരീച്ചയെപ്പോലും അകത്തേക്ക്‌ കയറ്റി വിടുകയില്ല എന്ന ദൃഢപ്രതിജ്ഞയെടുത്ത്‌ തോളിലൊരു തോക്കും തൂക്കി യാത്രക്കാരെ അകത്തേക്ക്‌ കയറ്റി വിടുന്നു. പാസ്സ്‌പോര്‍ട്ടും ടിക്കറ്റും കാണിച്ചാല്‍ മാത്രം പോരാ....വിസയും കൂടി കാണിച്ചാലേ ചിലരെ അകത്തേക്ക്‌ കയറ്റി വിടുന്നുള്ളൂ...! അതിന്റെ ഔചിത്യം എത്ര ആലോചിച്ചിട്ടും എനിക്ക്‌ പിടികിട്ടിയില്ല. അതു കണ്ടാല്‍ അവരുടെ ദയാവായ്‌പ്‌ കൊണ്ടാണ്‌ ജനങ്ങള്‍ വിദേശത്തേക്ക്‌ പോകുന്നതെന്ന്‌ തോന്നിപ്പോകും. ഒരു പ്രാവശ്യം അകത്തേക്ക്‌ കയറിയ യാത്രക്കാരെ പിന്നീട്‌ പുറത്തേക്ക്‌ ഇറക്കുകയില്ല എന്ന ദൃഢനിശ്ചയത്തോടെയാണ്‌ അവരുടെ നില്‌പ്‌. അവരും സായിപ്പിന്റെ മുന്‍പില്‍ കവാത്തു മറക്കുന്നതും കാണാനിടയായി. അകത്തേക്കു കയറിയ പല യാത്രക്കാരും യാത്രയാക്കാന്‍ വന്നവരെ ഒന്നുകൂടി കാണാനോ മറ്റു വല്ല ആവശ്യങ്ങള്‍ക്കോ പുറത്തേക്കൊന്നിറങ്ങാന്‍ ശ്രമിച്ചാല്‍ അവരെ രൂക്ഷമായി നോക്കി തിരിച്ചു വിടുന്നതും ഞാന്‍ കണ്ടു. പക്ഷേ, ഒരു സായിപ്പ്‌ കുടുംബം അകത്തേക്കു കയറി അല്‌പനിമിഷങ്ങള്‍ക്കകം പുറത്തേക്കിറങ്ങുന്നതും വീണ്ടും അതാവര്‍ത്തിക്കുന്നതും കണ്ടു. ചെക്ക്‌-ഇന്‍-കൗണ്ടറിനടുത്തും, എമിഗ്രേഷന്‍ കൗണ്ടറിനടുത്തും ഈ അടിയറവ്‌ കണ്ടപ്പോള്‍ ഞാന്‍ സ്വയം പറഞ്ഞു പോയി...`ഇന്ത്യക്ക്‌ സ്വാതന്ത്ര്യം നേടിത്തന്ന മഹാത്മാക്കളേ....ഞങ്ങളിന്നും സായിപ്പിനടിമകളാണ്‌. ഞങ്ങളോടു ക്ഷമിക്കൂ.......!'


വാല്‍ക്കഷ്‌ണം: അമേരിക്കയിലെ സ്ഥാനപതി മീരാ ശങ്കറിനെ ദേഹ പരിശോധനക്ക്‌ വിധേയമാക്കിയ സംഭവത്തില്‍ യു.എസ്‌. സോറി പറഞ്ഞു - വാര്‍ത്ത 


അടിക്കുറിപ്പ്‌: സായിപ്പ്‌ എന്തു പറഞ്ഞാലും അതപ്പാടെ അനുസരിക്കുകയോ അവരോട്‌ വിധേയത്വം കാണിക്കുകയോ ചെയ്യുന്നതാണല്ലൊ ഭാരതീയരുടെ വീക്ക്‌നസ്സ്‌. ദുബൈ സിനിമയില്‍ മമ്മൂട്ടിയുടെ ആ സ്റ്റൈലന്‍ ഡയലോഗുപോലെ സായിപ്പിന്റെ മുഖത്തുനോക്കി ഡയലോഗുകള്‍ കാച്ചാന്‍ ധൈര്യമുള്ളവരാരുണ്ടിവിടെ? ആ മമ്മൂട്ടിയേയും ഷാരുഖ്‌ ഖാനെയും അമേരിക്കയിലെ എയര്‍പോര്‍ട്ടുകളില്‍ മണിക്കൂറുകളോളം തടഞ്ഞുവെച്ചപ്പോഴും ഇന്ത്യാ ഗവണ്മെന്റ്‌ പ്രതികരിച്ചില്ല. പേരിനൊന്നു പ്രതികരിച്ചപ്പോഴാകട്ടേ സായിപ്പിന്റെ `സോറിയില്‍' അവര്‍ വാലു മടക്കുകയും ചെയ്‌തു. ഇനി ഭാരത സ്‌ത്രീകളുടെ സാരിയഴിച്ച്‌ മാറ്റിയാലും ഇതുതന്നെ സംഭവിക്കും. സാരിക്കുള്ളില്‍ മാരകായുധവും വെപ്പണ്‍സ്‌ ഓഫ്‌ മാസ്‌ ഡിസ്‌ട്രക്‌ഷനുമൊക്കെ ഒളിപ്പിച്ചിട്ടുണ്ടാകാം എന്ന തോന്നല്‍ ടി.എസ്‌.എ. ഇപ്പോഴേ അവസാനിപ്പിച്ചില്ലെങ്കില്‍ ഭാരതസ്‌ത്രീകളുടെ മാനം പോകുമെന്ന്‌ തീര്‍ച്ച. ഇനി ചൂരിദാര്‍, സല്‍വാര്‍ കമ്മീസ്‌ മുതലായവയും സര്‍ദാര്‍ജിമാരുടെ തലപ്പാവുകളും അമേരിക്കന്‍ എയര്‍പോര്‍ട്ടുകളില്‍ അഴിപ്പിക്കുന്ന സംഭവങ്ങളും അതിവിദൂരമല്ല. എത്ര അത്യാധുനിക ടെക്‌നോളജിയുണ്ടായാലും അല്‌പം കോമണ്‍സെന്‍സില്ലെങ്കില്‍ പോയില്ലേ എല്ലാം..!