നോവലറ്റ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നോവലറ്റ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2026 മാർച്ച് 26, വ്യാഴാഴ്‌ച

സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്!

 


റേഡിയേഷൻ പോലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്കപ്പെടാതെ അമേരിക്കയും ഇസ്രായേലും ഇറാന്റെ നാതാന്‍സ് ആണവ കേന്ദ്രത്തിൽ ബോംബെറിഞ്ഞു. പ്രതികരണമായി, ഇസ്രായേലിന്റെ ആണവ കേന്ദ്രമായ ഡിമോണയിലേക്ക് ഇറാൻ മിസൈലുകൾ തൊടുത്തുവിട്ടു. രണ്ട് ആക്രമണങ്ങളിലും കനത്ത നാശനഷ്ടമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. അതിനുശേഷം, ഡൊണാൾഡ് ട്രംപ് ഇറാന്റെ പവർ ഗ്രിഡ് നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി, ഇതിന് മറുപടിയായി "അങ്ങനെ സംഭവിച്ചാൽ, പവർ പ്ലാന്റുകൾ മാത്രമല്ല, ഇസ്രായേലിലെയും ഗൾഫ് രാജ്യങ്ങളിലെയും ജലശുദ്ധീകരണ പ്ലാന്റുകള്‍ ഞങ്ങള്‍ തകര്‍ക്കും" എന്ന് ഇറാനും പറഞ്ഞു. ഇതിൽ രോഷാകുലനായ ട്രം‌പ് ആംഗ്യഭാഷയിൽ പറയാതെ പറഞ്ഞത് "ഇറാനിൽ ഒരു ആണവ ബോംബ് ഇടാനും അദ്ദേഹം മടിക്കില്ല" എന്ന് അർത്ഥമാക്കുന്ന രീതിയിലാണ്.

രണ്ടാം ലോക മഹായുദ്ധസമയത്ത് ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബുകൾ വർഷിച്ച നാശനഷ്ടങ്ങൾ കണ്ടതിനുശേഷം, മനുഷ്യ മനഃസ്സാക്ഷി ഇനി ഒരിക്കലും ഇത്തരമൊരു കാര്യം സംഭവിക്കാൻ അനുവദിക്കില്ലെന്ന് ലോകം വിശ്വസിച്ചു. കൂടാതെ, ആ മഹായുദ്ധത്തിനുശേഷം, യുദ്ധത്തെക്കുറിച്ചുള്ള നിയമങ്ങളും നിയന്ത്രണങ്ങളും സ്ഥാപിക്കപ്പെട്ടു. ആ നിയമങ്ങൾ അനുസരിച്ച്, സിവിലിയൻ സ്ഥലങ്ങൾ, വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ എന്നിവ സൈനിക ആക്രമണങ്ങളിൽ നിന്ന് അകറ്റി നിർത്താൻ ധാരണയായി. പക്ഷെ, ഇന്ന് ആ തത്വങ്ങളെല്ലാം കാറ്റില്‍ പറത്തപ്പെട്ടതായി തോന്നുന്നു. ഇറാനെതിരായ ആക്രമണങ്ങൾ ആരംഭിച്ചയുടനെ, യുഎസും ഇസ്രായേലും മിനാബിലെ പെൺകുട്ടികൾക്കായുള്ള ഒരു സ്കൂൾ ആക്രമിച്ചു. അതിനുശേഷം, സിവിലിയൻ സ്ഥലങ്ങൾ, ആശുപത്രികൾ, ഊർജ്ജ കേന്ദ്രങ്ങൾ, ജല ശുചിത്വ കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിടുകയും ചെയ്തു.

ഇറാനും അതേ രീതിയിൽ പ്രതികരിച്ചു. ഇപ്പോള്‍ യുദ്ധം ഒരു ആണവ ആക്രമണത്തിലേക്ക് വരെ എത്തിയിരിക്കുന്നു. ഈ സാഹചര്യത്തിൽ, സ്വന്തം തയ്യാറെടുപ്പുകളിലൂടെയോ മറ്റ് സ്രോതസ്സുകളിലൂടെയോ ഇറാൻ കൂട്ട നശീകരണ ആയുധങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും, പിന്നീട് അവർക്ക് ഉപയോഗിക്കാൻ കഴിയുമെന്നും ഊഹാപോഹങ്ങൾ ഉയർന്നിട്ടുണ്ട്. ശക്തമായ രാജ്യങ്ങൾ ദേശീയ പരമാധികാരത്തെയും അന്താരാഷ്ട്ര നിയമത്തെയും അവഗണിച്ചതുപോലെ, യുദ്ധത്തെക്കുറിച്ചുള്ള എല്ലാ വിലക്കുകളും ലംഘിക്കപ്പെടുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. നാഗരികതയിലേക്കുള്ള മനുഷ്യ സമൂഹത്തിന്റെ പുരോഗതി ഇപ്പോള്‍ നേരെ വിപരീത ദിശയിലേക്ക് നീങ്ങുകയാണ്. ആധുനിക യുഗത്തിൽ ഇത്തരമൊരു കാര്യം സംഭവിക്കുമെന്ന് സങ്കൽപ്പിക്കാൻ പോലും കഴിയാത്തതാണ്!

2016 ഒക്‌ടോബർ 11, ചൊവ്വാഴ്ച

ബന്ധങ്ങള്‍ ബന്ധനങ്ങള്‍ (നോവലറ്റ്) - അദ്ധ്യായം പത്ത്

ആകാശത്ത് ഇടക്കിടെ ഇടിമിന്നലുകള്‍ തെളിയുന്നതു കാണാം. എവിടെയോ മഴ പെയ്യുന്നുണ്ട്. കാലം തെറ്റി പെയ്യുന്ന മഴ. ഇടക്കിടെ കാര്‍മേഘച്ചീളുകള്‍ക്കുള്ളില്‍ ഒളിച്ചുകളിക്കുന്ന അമ്പിളിമാമനും കണ്ണിറുക്കിക്കാണിക്കുന്ന കുസൃതികളായ നക്ഷത്രക്കൂട്ടങ്ങളേയും നോക്കി കിടക്കാന്‍ എന്തു രസമാണ്. പണ്ട് പുഴയുടെ സംഗീതം കേട്ട് പുഴക്കരയിലെ മണലില്‍ കിടന്ന് നക്ഷത്രങ്ങളെ എണ്ണിയ നാളുകള്‍ അയാളുടെ മനസ്സില്‍ പൂമഴ പെയ്യിച്ചു.
 
നക്ഷത്രങ്ങളുടെ എണ്ണം പതിയെ പതിയെ കുറഞ്ഞുവരുന്നതുപോലെ തോന്നി...തോന്നലല്ല, ശരിക്കും സംഭവിക്കുകയായിരുന്നു. എണ്ണം കുറഞ്ഞു കുറഞ്ഞു അവസാനം ആകാശത്ത് ഒരു നക്ഷത്രം മാത്രമായി... .പ്രകാശം തീരെ കുറഞ്ഞ ഒരു നക്ഷത്രം.....!! എന്തോ കൗതുകം തോന്നി അയാള്‍ അതിനെത്തന്നെ നോക്കിക്കിടന്നു. മഞ്ഞുവീഴുന്ന നിലാവത്ത് പാലപ്പൂക്കളുടെ മണമേറ്റ് ഗ്രാമത്തിന്‍റെ ശാന്തതയില്‍ ഒരു ജീവിത സായാഹ്നം താന്‍ കൊതിച്ചിരുന്നു.
 
അകലെയെവിടെയോ കാലന്‍ കോഴികള്‍ കൂവുന്നു. പരസ്പരം ഇണപിരിയാപക്ഷികളായിരുന്ന ആണ്‍പക്ഷി യും പെണ്‍പക്ഷിയും പരസ്പരം കണ്ടുമുട്ടാനാകാതെ അകലങ്ങളിലിരുന്നുകൊണ്ട് തങ്ങളുടെ സാമീപ്യം അറിയിക്കുകയാണ്. തന്‍റെ ചെറുപ്പത്തില്‍ ഒരിക്കല്‍ അമ്മ പറഞ്ഞുതന്ന കാലന്‍ കോഴികളുടെ കഥ ഓര്‍മ്മവരുന്നു.

നിലാവു പെയ്യുന്ന ഒരു രാത്രിയായിരുന്നു അത്. അന്ന് ഇതുപോലെ ഉമ്മറക്കോലായില്‍ അമ്മയുടെ മടിയില്‍ തലവെച്ചു കിടക്കുകയായിരുന്നു താന്‍. ആകാശത്ത് കണ്ണുകള്‍ ചിമ്മിത്തുറക്കുന്ന നക്ഷത്രക്കൂട്ടങ്ങള്‍. ഈ നക്ഷത്രങ്ങളൊക്കെ എങ്ങനെയാണുണ്ടാകുന്നതെന്ന് താന്‍ അമ്മയോടു സംശയം ചോദിച്ചു. അമ്മയുടെ വിശദീകരണം കൗതുകത്തോടെ താന്‍ കേട്ടു കിടന്നു.
 
"ഭൂമിയില്‍ ജീവിച്ചിരുന്നപ്പോള്‍ നډകള്‍ ചെയ്തവര്‍ മരണപ്പെട്ടാല്‍ അവരുടെ ആത്മാക്കള്‍ നക്ഷത്രങ്ങളായി ആകാശത്ത് പ്രകാശിച്ചു നില്‍ക്കുമത്രേ. തന്നെയുമല്ല ഭൂമിയില്‍ അവര്‍ക്ക് പ്രിയപ്പെട്ടവരെ ആ നക്ഷത്രങ്ങള്‍ പിന്തുടര്‍ന്നു കൊണ്ടേയിരിക്കും."
 
"അപ്പോള്‍ നമ്മളെങ്ങനെയാ ആ നക്ഷത്രങ്ങളെ തിരിച്ചറിയുന്നത്?" തന്‍റെ ആകാംക്ഷ നിറഞ്ഞ ചോദ്യം.
 
"ആ നക്ഷത്രക്കൂട്ടങ്ങളിലേക്ക് കുറെ നേരം സൂക്ഷിച്ചു നോക്കിയാല്‍ അതില്‍ ഒരു നക്ഷത്രം മിന്നുന്നതു കാണാം. അതാണ് നമുക്ക് പ്രിയപ്പെട്ടവരുടെ ആത്മാവ്. ആളുകളുടെ സന്തോഷത്തിനനുസരിച്ച് അതിന്‍റെ പ്രകാശം കൂടുകയും കുറയുകയും ചെയ്യും."

അമ്മയുടെ ഉത്തരം താന്‍ അത്ഭുതത്തോടെ അതിലേറെ ആശ്ചര്യത്തോടെ കേട്ടു കിടക്കും.
 
പെട്ടെന്നാണ് അടുത്തുള്ള തൊടിയില്‍ നിന്ന് ഒരു കാലന്‍ കോഴി നീട്ടിക്കൂകിയത്. താന്‍ പേടിച്ചു വിറച്ചുപോയി..! അല്പസമയം കഴിഞ്ഞ് അങ്ങകലെ എവിടെ നിന്നോ മറ്റൊരു കൂവലും കേട്ടു. അതങ്ങിനെ രണ്ടുമൂന്നു പ്രാവശ്യം തുടര്‍ന്നു.
 
"എന്തുതരം കിളിയാണമ്മേ അത്?" ഔത്സുക്യത്തോടെ താന്‍ ചോദിച്ചു.
 
"കാലന്‍ കോഴികളാണത് മോനെ. ആദ്യം കൂകിയത് ആണ്‍കോഴിയും പിന്നെ കൂകിയത് പെണ്‍കോഴിയും"
 
"അതെന്തിനാ അമ്മേ രണ്ടു കോഴികളും അകലെനിന്ന് ഇങ്ങനെ കൂകുന്നത്?"  തന്‍റെ ആകാംക്ഷ വര്‍ദ്ധിച്ചു.
 
"എന്തുകൊണ്ടാണമ്മേ അവയെ പകല് കാണാന്‍ പറ്റാത്തെ?"
 
"അതൊരു വലിയ കഥയാണു കുട്ടാ" അമ്മ പറഞ്ഞു തുടങ്ങി.
 
പണ്ട് ഈ കോഴികള്‍ മനുഷ്യരായിരുന്നത്രേ. ആശാരിയും ആശാരിച്ചിയും. ആശാരി എന്നും രാവിലെ പണിക്കുപോയാല്‍ രാത്രിയേ വീട്ടിലെത്താറുള്ളൂ. ഒരു ദിവസം രാത്രി ഏറെ വൈകിയാണ് അയാള്‍ പണി കഴിഞ്ഞു വന്നത്. വീട്ടിലേക്കുള്ള വഴിയില്‍ ഒരു ശ്മശാനം കടന്നുവേണം അയാള്‍ക്കു വരാന്‍. ശ്മശാനത്തിനു നടുവില്‍ കൂടി അയാള്‍ നടന്നുവരുമ്പോള്‍ രണ്ടുമൂന്നു പേര്‍ അകലെ കൂടിയിരിക്കുന്നതു കണ്ടു. ആരോ കള്ളുകുടിച്ച് ലക്കുകെട്ട് വഴിതെറ്റി വന്നതായിരിക്കാമെന്ന് ആശാരി കരുതി. ആശാരിയും അല്പം കുടിച്ചിട്ടുണ്ട്.

അടുത്തെത്തിയപ്പോള്‍ അയാള്‍ ഞെട്ടിപ്പോയി !! രണ്ടുമൂന്നു പേര്‍ കുനിഞ്ഞിരുന്ന് ഒരു ശവക്കുഴിയില്‍ നിന്ന് ശവം പുറത്തെടുത്തിട്ട് കൊത്തിവലിച്ചു തിന്നുകയാണ്.. ആശാരിക്ക് ബോധം നശിക്കുന്നതുപോലെ തോന്നി. അയാള്‍ സംയമനം പാലിച്ച് മറ്റൊരു വഴിക്ക് തിരിഞ്ഞു നടക്കാന്‍ തുടങ്ങി. പക്ഷേ അതിനു മുന്‍പ് അവരയാളെ കണ്ടുകഴിഞ്ഞിരുന്നു. അവര്‍ ആശാരിയെ തിരിച്ചു വിളിച്ചു. പേടിച്ചു വിറച്ചുകൊണ്ട് ആശാരി അവരുടെയടുത്തേക്കു ചെന്നു.
 
"നീയിവിടെ എന്താണു കണ്ടത്?" അവരിലൊരാള്‍ ചോദിച്ചു. പേടിച്ചരണ്ട ആശാരി ഒന്നും മിണ്ടാനാകാതെ മരവിച്ചു നില്‍ക്കുകയാണ്.
 
"നിന്നേയും ഞങ്ങള്‍ ഇതുപോലെ തിന്നും." അവരിലൊരാള്‍ വീണ്ടും പറഞ്ഞു.

സര്‍വ്വ ദൈവങ്ങളേയും മനസ്സില്‍ ധ്യാനിച്ച് ആശാരി കണ്ണുകളടച്ചു നിന്നു.

"എന്നെ ഉപദ്രവിക്കരുതേ എന്ന് കെഞ്ചിപ്പറഞ്ഞു. എന്നെ സ്നേഹിക്കുന്ന ഭാര്യ വീട്ടില്‍ കാത്തിരിക്കുന്നുണ്ട്."
 
"ശരി, നിന്നെ ഞങ്ങള്‍ ഉപദ്രവിക്കുന്നില്ല. പക്ഷേ, ഞങ്ങളെ ഇവിടെ കണ്ട കാര്യവും ഇവിടെ നടന്ന കാര്യവും നീ ആരോടും പറയരുത്. പറഞ്ഞാല്‍ ആ നിമിഷം നീ പറന്നുപോകും. തന്നെയുമല്ല, നിന്‍റെ ഭാര്യയും പറന്നുപോകും. പിന്നീടൊരിക്കലും നിങ്ങള്‍ക്ക് തമ്മില്‍ കാണാനാവില്ല."

ഭയവിഹ്വലനായി വിറച്ചുകൊണ്ടു നില്‍ക്കുന്ന ആശാരി അതു സമ്മതിച്ചു.
 
"ശരി, എങ്കില്‍ നീ പൊയ്ക്കോ. തിരിഞ്ഞു നോക്കാതെ വേണം പോകാന്‍." അവരിലൊരാള്‍ ആജ്ഞാപിച്ചു.

അടിമുടി വിയര്‍ത്തു വിറച്ചുകൊണ്ടു നിന്ന ആശാരി അപ്രകാരം ചെയ്തു. വീട്ടിലെത്തുന്നതുവരെ അയാള്‍ തിരിഞ്ഞു നോക്കിയില്ല.

ആകെ പരവശനായി വീട്ടിലെത്തിയ ആശാരിയെ കണ്ട് ഭാര്യ അത്ഭുതപ്പെട്ടു !
 
"ഇതെന്തു പറ്റി?" ആകാംക്ഷയോടെ ഭാര്യ തിരക്കി.
 
"നീയിത്തിരി വെള്ളം കൊണ്ടുവാ. എനിക്കെന്തോ വിഷമം തോന്നുന്നു. ഭയങ്കര ദാഹവും." ഒരുവിധം അയാള്‍ പറഞ്ഞൊപ്പിച്ചു.
അന്നു രാത്രി അയാള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. പിറ്റേ ദിവസം ജോലിക്കു പോകാനും കഴിഞ്ഞില്ല. കടുത്ത തലവേദനയും പനിയും കൊണ്ട് വിറച്ചു കിടക്കുന്ന ഭര്‍ത്താവിന്‍റെ പരിഭ്രമവും ക്ഷീണവും കണ്ട് ഭാര്യ വിഷമിച്ചു.
 
"നിങ്ങള്‍ക്കിതെന്തു പറ്റി? ഇന്നലെ രാത്രി മുതല്‍ ഞാന്‍ ശ്രദ്ധിക്കുന്നതാണ്." ഭാര്യ തിരക്കി.
 
"എനിക്കൊന്നുമില്ല, നീയിത്തിരി ചുക്കു കാപ്പി അനത്തി കൊണ്ടുവാ."
 
ചുക്കു കാപ്പിയുമായി ഭാര്യ വന്നപ്പോഴും അയാള്‍ മൂടിപ്പുതച്ചു കിടപ്പാണ്.
 
"രാത്രി നേരം വൈകി ആ ചുടുകാട്ടിനടുത്തുകൂടെ വരരുതെന്ന് ഞാന്‍ ആയിരം വട്ടം പറഞ്ഞിട്ടുള്ളതാ. കേട്ടില്ല. ഇന്നലെ രാത്രി വല്ലോം കണ്ടു പേടിച്ചതായിരിക്കും."

ഭാര്യ മുറുമുറുത്തുകൊണ്ട് ചുക്കു കാപ്പി അയാള്‍ക്ക് കൊടുത്തു.
 
ദിവസം മുഴുവന്‍ അയാള്‍ അതേ കിടപ്പു കിടന്നു. ഭാര്യയോടുപോലും ഒന്നും മിണ്ടാനാകാതെ അയാള്‍ കണ്ണടച്ചു കിടന്നു. ഒന്നു മയക്കത്തിലാകുമ്പോള്‍ തലേ ദിവസം കണ്ട രംഗങ്ങള്‍ മനസ്സില്‍ തെളിഞ്ഞുവരും. ദിവസങ്ങള്‍ രണ്ടുമൂന്നു കഴിഞ്ഞു. അയാള്‍ പണിക്കു പോകാതെയായി. കാര്യമന്വേഷിച്ച ഭാര്യയോട് ഓരോരോ ഒഴിവുകഴിവുകള്‍ പറഞ്ഞു. പക്ഷേ, തന്‍റെ ഭര്‍ത്താവിന് കാര്യമായ എന്തോ പ്രശ്നമുണ്ടെന്ന് ഭാര്യ മനസ്സിലാക്കി. മൂന്നാം ദിവസം രാത്രി ഭര്‍ത്താവിനോട് കാര്യം തിരക്കി. ഒഴിഞ്ഞു മാറാന്‍ തുടങ്ങിയ ഭര്‍ത്താവിനെ അവര്‍ വിട്ടില്ല. നില്‍ക്കക്കള്ളിയില്ലാതെ അയാള്‍ പറഞ്ഞു..

"ഞാനതു നിന്നോടു പറഞ്ഞാല്‍ ഞാന്‍ പറന്നുപോകും."
 
"പറന്നു പോകുമോ? നിങ്ങളെന്തായീ പറേണത്...!!?" അവര്‍ അത്ഭുതം കൂറി.
 
"അതെ, ഞാനത് പറഞ്ഞാല്‍ ഞാനും നീയും പിന്നെ ഈ ഭൂമിയില്‍ ജീവിച്ചിരിക്കില്ല."
 
"അപ്പോള്‍ ഭര്‍ത്താവിന് എന്തോ അപകടം സംഭവിച്ചിട്ടുണ്ട്. അതു പറഞ്ഞാല്‍ പറന്നു പോകും." ഭാര്യ തലപുകഞ്ഞാലോചിച്ചു.
 
"എങ്കി ഞാനൊരു കാര്യം ചെയ്യാം. നിങ്ങടെ കാല് ഞാനീ തൂണില്‍ കെട്ടിയിടാം. അപ്പൊ പറന്നുപോകില്ലല്ലോ?"
 
ഭാര്യയുടെ ഉപായം കൊള്ളാമെന്ന് ഭര്‍ത്താവും കരുതി.
 
"അപ്പോ നീയോ?" അയാള്‍ ചോദിച്ചു.
 
അതിനും ഭാര്യ ഒരു ഉപായം പറഞ്ഞു. ഉമ്മറത്തെ തൂണില്‍ ഒരു വശത്ത് ഭര്‍ത്താവിന്‍റേയും മറുവശത്ത് ഭാര്യയുടേയും ഓരോ കാലുകള്‍ കെട്ടിയിടുക. അങ്ങനെ രണ്ടുപേരുടെയും ഓരോ കാലുകള്‍ തൂണിനോടു ചേര്‍ത്തു കെട്ടിയതിനുശേഷം ആശാരി തലേദിവസം നടന്ന സംഭവങ്ങള്‍ വിവരിച്ചു. അയാളുടെ വിവരണം തീര്‍ന്നില്ല, അയാളൊരു വലിയ പക്ഷിയായി ആകാശത്തേക്കു പറന്നുയര്‍ന്നു. തൊട്ടുപിറകെ ആശാരിച്ചിയും പറന്നു പോയി. കാലുകള്‍ തൂണില്‍ ബന്ധിച്ചിരുന്നതിനാല്‍ പറക്കുന്ന സമയത്ത് ആ കാലുകള്‍ കയറില്‍ കുരുങ്ങിയതുകൊണ്ട് ബലമായി പറിച്ചുകൊണ്ടാണ് അവര്‍ രണ്ടുപേരും പറന്നു പോയത്. ഭാര്‍ത്താവ് പറന്നു പോയതിന്‍റെ എതിര്‍ദിശയിലേക്കാണത്രെ ഭാര്യ പറന്നു പോയത്.
 
ഈ സംഭവത്തിനു ശേഷം ആ രണ്ടു പക്ഷികളും ഒരിക്കലും തമ്മില്‍ കണ്ടിട്ടില്ലത്രേ. ആണ്‍പക്ഷി പെണ്‍പക്ഷിയെത്തേടി ഇപ്പോഴും നടക്കുകയാണ്. രാത്രികളിലേ ഈ പക്ഷികളുടെ ശബ്ദം കേള്‍ക്കാന്‍ സാധിക്കൂ. ആണ്‍പക്ഷി ഏതെങ്കിലും മരത്തിലിരുന്ന് നീട്ടിക്കൂകും. കുറെ കഴിഞ്ഞ് അങ്ങകലെ നിന്ന് മറ്റൊരു കൂകലും കേള്‍ക്കാം. അത് പെണ്‍പക്ഷിയാണത്രേ. അമ്മ പറഞ്ഞു നിര്‍ത്തി.
 
"എന്തിനാണമ്മേ അവയെ കാലന്‍ കോഴിയെന്നു വിളിക്കുന്നത്?" ആകാംക്ഷയോടെ താന്‍ ചോദിച്ചു.
 
"അതോ, ആ സംഭവം നടക്കുമ്പോള്‍ ആശാരിയുടെ ഭാര്യ ഗര്‍ഭിണിയായിരുന്നു. അതുകൊണ്ട് ഈ പക്ഷികള്‍ കൂകുന്ന സമയത്ത് ഗര്‍ഭിണികള്‍ പുറത്തിറങ്ങാന്‍ പാടില്ല. പുറത്തിറങ്ങിയാല്‍ മരണം സംഭവിക്കുമെന്നാണ് പറയുന്നത്. ഈ പക്ഷികള്‍ സാധാരണ പക്ഷി വര്‍ഗ്ഗത്തില്‍ പെട്ടതല്ല. കണ്ണുകള്‍ രണ്ടും ചുവന്ന് വികൃത രൂപത്തിലാണത്രേ. അതുകൊണ്ട് ഇവയെ കുട്ടികളോ സ്ത്രീകളോ രാത്രികാലങ്ങളില്‍ കണ്ടാല്‍ പേടി കിട്ടുമത്രേ. അല്ലെങ്കില്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞിന് അംഗവൈകല്യങ്ങളും ഉണ്ടാകുമത്രേ. അതുകൊണ്ടാണ് കാലന്‍ കോഴികള്‍ എന്നു പേരു വീണത്."
 
അമ്മ പറഞ്ഞ കഥ സാകൂതം കേട്ട് കണ്ണുകള്‍ ചിമ്മിയടക്കുന്ന നക്ഷത്രങ്ങളെ നോക്കി താന്‍ നെടുവീര്‍പ്പിടും.

(തുടരും....)

2016 സെപ്റ്റംബർ 28, ബുധനാഴ്‌ച

ബന്ധങ്ങള്‍ ബന്ധനങ്ങള്‍ (നോവലറ്റ്) അദ്ധ്യായം ഒന്‍പത്

ഏകദേശം പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പാണ് അവള്‍ തന്‍റെ ജീവിതത്തിലേക്ക് കടന്നു വന്നത്. ഒരു അനുവാദം പോലും ചോദിക്കാതെ.....! ഒരു ഞായറാഴ്ച ചന്ദ്രനും ഞാനും ഗോകുലനും കൂടി  കോണാട്ട് പ്ലേസിലെ റീഗല്‍ തിയ്യേറ്ററില്‍ മോര്‍ണിംഗ് ഷോ കാണാന്‍ പോയതായിരുന്നു. ആഴ്ചയിലൊരിക്കല്‍ മലയാള സിനിമ തിയ്യേറ്ററില്‍ പോയി കാണാന്‍ അക്കാലത്ത് ഭയങ്കര ഉത്സാഹമായിരുന്നു ഞങ്ങള്‍ക്ക്. രാവിലെ 9 മണിക്ക് സിനിമ തുടങ്ങും. ഞങ്ങള്‍ ചെല്ലുമ്പോള്‍ ടിക്കറ്റ് എടുത്ത് എല്ലാവരും കയറാന്‍ തുടങ്ങിയിരുന്നു.
 
ഞങ്ങള്‍ ടിക്കറ്റെടുത്ത് അകത്തു കയറി. അകത്ത് ടോര്‍ച്ച് ലൈറ്റിന്‍റെ പ്രകാശത്തില്‍ ഞങ്ങളുടെ സീറ്റ് കണ്ടുപിടിച്ചു തരാന്‍ ഒരാള്‍ വന്നു. അയാള്‍ കാണിച്ചു തന്ന സീറ്റുകളില്‍  ഞങ്ങള്‍ ഇരിപ്പുറപ്പിച്ചു. പടം തുടങ്ങുന്നതിനു മുന്‍പുള്ള പരസ്യങ്ങള്‍ സ്‌ക്രീനില്‍ തെളിയുന്നുണ്ട്. ലൈറ്റ് ഓഫ് ആയിരുന്നതിനാല്‍ അടുത്തിരിക്കുന്നത് ആരാണെന്നുപോലും അറിയാന്‍ കഴിഞ്ഞില്ല. ഏതോ ഫാമിലിയാണെന്നു തോന്നുന്നു. പടം തുടങ്ങി. ഇടയ്ക്ക് സ്‌ക്രീനിലെ പ്രകാശത്തില്‍ താന്‍ കണ്ടു തന്‍റെ അടുത്ത സീറ്റില്‍ ഒരു പെണ്‍കുട്ടിയാണ്. അതിനടുത്ത സീറ്റുകളിലെല്ലാം സ്ത്രീകള്‍. ഏതോ ആശുപത്രിയിലെ നഴ്സുമാരാകാം. താന്‍ മനസ്സില്‍ ഓര്‍ത്തു.
 
ഇന്‍റര്‍വെല്‍ കഴിഞ്ഞ് ഞങ്ങള്‍ സീറ്റിലേക്ക് മടങ്ങി വന്നപ്പോഴാണ് താന്‍ തൊട്ടടുത്ത സീറ്റിലിരിക്കുന്ന പെണ്‍കുട്ടിയെ ശ്രദ്ധിച്ചത്. സീറ്റിലിരുന്നയുടനെ തന്നെ നോക്കി അവള്‍ ഒന്നു പുഞ്ചിരിച്ചോ എന്നൊരു സംശയം തോന്നി. താനും ഒന്നു പുഞ്ചിരിച്ചു.
 
പടം തുടങ്ങി. ഇന്‍റര്‍വെല്‍ കഴിഞ്ഞതിനുശേഷം തന്‍റെ ശ്രദ്ധ സ്‌ക്രീനില്‍ ആയിരുന്നില്ല. അവളുടെ നോട്ടവും പുഞ്ചിരിയും തന്‍റെ മനസ്സിന്‍റെ താളം തെറ്റിക്കുന്നതുപോലെ തോന്നി. പടം തീര്‍ന്നയുടന്‍ എല്ലാവരും പുറത്തേക്കിറങ്ങി. കൂട്ടത്തില്‍ അവളും അവളുടെ കൂട്ടുകാരികളും. ഏതായാലും നഴ്സുമാരാണെന്ന് അവരെ കണ്ടപ്പോള്‍ മനസ്സിലായി. ഇത്രയും നേരം തന്നെ നിരീക്ഷിച്ചുകൊണ്ടിരുന്ന ചന്ദ്രനും ഗോകുലനും തന്‍റെ പുറകെ കൂടി.

"പടം എങ്ങനെയുണ്ടായിരുന്നെടാ രവീ..?"

"ങ്‌ആ...തരക്കേടില്ല.. ഇന്റര്‍‌വെല്ലിനു ശേഷമുള്ള രംഗങ്ങളൊന്നും അത്ര പോരാ എന്നു തോന്നി.." - തന്റെ മറുപടി കേട്ട് അവര്‍ രണ്ടുപേരും ചിരിച്ചു.

"അതിന് ഇന്റര്‍‌വെല്ലിനു ശേഷം നീ സ്‌ക്രീനില്‍ പടം കണ്ടില്ലല്ലോ. അടുത്തിരിക്കുന്ന പടമല്ലേ കണ്ടത്.."

ചന്ദ്രന്റെ കമന്റ് കേട്ട് മൂവരും ചിരിച്ചു....

നീ അവളോടു സംസാരിച്ചോ? അവളുടെ പേരെന്താണ്? എവിടെ ജോലി ചെയ്യുന്നു? എന്നെല്ലാമുള്ള കാര്യങ്ങളാണ് അവര്‍ക്ക് അറിയേണ്ടിയിരുന്നത്. തന്‍റെ മറുപടിയൊന്നും അവരെ തൃപ്തരാക്കിയില്ല.
ഒരു സിനിമാ തിയ്യേറ്ററില്‍ അടുത്തടുത്ത സീറ്റുകളിലിരുന്നവര്‍ എന്നതൊഴിച്ചാല്‍ തനിക്ക് ആ പെണ്‍കുട്ടിയുമായി എന്തു ബന്ധം? നിസ്സംഗതനായി താന്‍ പറഞ്ഞു. പക്ഷേ, താനതു പറയുമ്പോഴും മനസ്സിലെവിടെയോ മനോഹരമായ ആ മുഖവും ചുണ്ടുകളിലെ പുഞ്ചിരിയും തന്റെ ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞപോലെ തനിക്ക് തോന്നിയിരുന്നു.
 
ഓഫീസില്‍ നിന്ന് അധികം ദൂരെയല്ലാത്ത കോണാട്ട് സര്‍ക്കിളിലെ അണ്ടര്‍ഗ്രൗണ്ട് പാലികാ ബസാറില്‍ പിന്നീടൊരു ദിവസം താന്‍ ഒറ്റയ്ക്ക് കറങ്ങി നടക്കുമ്പോഴാണ് യാദൃശ്ചികമായി വീണ്ടും അവളെ കണ്ടുമുട്ടുന്നത്. പെട്ടെന്ന് മുന്‍പില്‍ വന്നുപെട്ടതുപോലെ സഡന്‍ ബ്രേക്കിട്ട് താന്‍ നിന്നു. കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അല്പനേരത്തേക്ക് കണ്ണിമ ചിമ്മാതെ താന്‍ അവളെത്തന്നെ നോക്കി നിന്നു. ഒരു കടയുടെ മുന്‍പില്‍ നിന്ന് അവിടെ തൂക്കിയിട്ടിരിക്കുന്ന ചൂരിദാറുകളുടെ ഭംഗി നോക്കുകയായിരുന്നു അവള്‍. തന്നെ കണ്ടിട്ടില്ല. എന്തു ചെയ്യണമെന്ന ചിന്ത തന്നെ വല്ലാതെ അലട്ടി. നേരെ ചെന്ന് പരിചയപ്പെടണോ അതോ ഒന്നുമറിയാത്തപോലെ അടുത്തു ചെന്നു നിന്ന് ചിരിച്ചു കാണിച്ച് പേര് ചോദിക്കണോ? ഛേ....അത് ഒരു മൂന്നാം തരം പരിപാടിയാണ്. ഏതാനും വാര അകലെ നിന്ന് താന്‍ അവളെ നിരീക്ഷിച്ചു. കടയില്‍ കയറിച്ചെന്ന് വല്ലതും വാങ്ങാമെന്നു വെച്ചാല്‍ അത് ലേഡീസ് ഐറ്റംസ് വില്‍ക്കുന്ന കടയാണ്. അപ്പോള്‍ പിന്നെ എന്തു ചെയ്യും. താന്‍ ആലോചിച്ചു നില്‍ക്കുമ്പോഴാണ് അവള്‍ തിരിഞ്ഞതും തന്നെ കണ്ടതും...!
 
തന്‍റെ പരുങ്ങല്‍ കണ്ടിട്ടാകണം അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു. അതേ പുഞ്ചിരി....! നുണക്കുഴികള്‍ തെളിഞ്ഞു കാണാവുന്ന പുഞ്ചിരി. എന്തു ചെയ്യണമെന്നറിയാതെ താന്‍ സ്തബ്ധനായി നിന്നു. ഇങ്ങനെ നിന്നാല്‍ തന്‍റെ കാര്യം പോക്കാണെന്ന് തോന്നി. ഏതായാലും നനച്ചിറങ്ങി. എന്നാല്‍ കുളിച്ചിട്ടു കയറാം എന്ന് മനസ്സില്‍ തോന്നി.

അടുത്തു ചെന്ന് ഒരു 'ഹലോ' പറഞ്ഞു. അവളും തിരിച്ച് 'ഹലോ' പറഞ്ഞു. ഇനിയെന്തു പറയും? താന്‍ ആലോചിച്ചു. പേര് ചോദിച്ചാലോ? അതുവേണ്ട.
 
"ഇവിടെ അടുത്തുള്ള ഏതെങ്കിലും ആശുപത്രിയിലാണോ ജോലി?"

തന്‍റെ ചോദ്യം കേട്ട് കൈകൊണ്ട് വാ പൊത്തി അവള്‍ നിന്നു ചിരിച്ചു. താന്‍ മണ്ടത്തരം വല്ലതും പറഞ്ഞോ എന്നു സംശയിച്ചു.
 
"ആരു പറഞ്ഞു ഞാന്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്നു എന്ന്?" അവള്‍ വീണ്ടും എന്നെ കുഴക്കി.
 
"അല്ല, ഞാന്‍ കരുതി....അന്ന്...തിയ്യേറ്ററില്‍....സിനിമ........" വിക്കി വിക്കി അത്രയും പറഞ്ഞൊപ്പിച്ചു.
 
അവള്‍ വീണ്ടും ചിരിച്ചു.
 
"ഓ...അതോ...അത് ഞാന്‍ എന്‍റെ ചേച്ചിയുടേയും കൂട്ടുകാരികളുടെയും കൂടെ വന്നതല്ലേ? എനിക്ക് ജോലിയൊന്നും ആയിട്ടില്ല. ബി.എസ്.എന്‍. ചെയ്യുകയാണ്. ഇവിടെ ചേച്ചിയുടെ കൂടെയാ താമസം."

അവള്‍ അത്രയും പറഞ്ഞപ്പോഴാണ് തന്‍റെ ശ്വാസം നേരെ വീണത്. ഹാവൂ....രക്ഷപ്പെട്ടു.
 
"ഇവിടെ അടുത്താണോ ജോലി?" അവള്‍ തന്നോടു ചോദിച്ചു.
 
"അതെ," അന്‍സല്‍ ഭവനിലാണ് ഓഫീസ്... താന്‍ ഓഫീസിന്‍റെ പേരു പറഞ്ഞു കൊടുത്തു.
 
"അയ്യോ, എന്‍റെ പേര് പറഞ്ഞില്ല. ഞാന്‍ രവികുമാര്‍. ഇവിടെ വന്നിട്ട് ആറേഴു വര്‍ഷമായി." തന്‍റെ പേര് പറഞ്ഞ കൂട്ടത്തില്‍ അവളുടെ പേരും ചോദിക്കാന്‍ മറന്നില്ല.
 
"എന്‍റെ പേര് ലിസാമ്മ. ലിസി എന്ന് എല്ലാവരും വിളിക്കും."
 
"ലിസി നല്ല പേരല്ലേ?" തന്‍റെ അഭിപ്രായം അവള്‍ ശരിവെക്കുന്നതുപോലെ ചിരിച്ചു.
 
"ലിസി ഒറ്റയ്ക്കാണോ വന്നത്. ചേച്ചി കൂടെ വന്നില്ലേ?"
 
"ഇല്ല, ചേച്ചിയ്ക്ക് ഈവനിംഗ് ഷിഫ്റ്റാണ്. രാം മനോഹര്‍ ലോഹ്യ ആശുപ്രത്രിയിലാണ്. റൂമിലിരുന്ന് ബോറടിച്ചപ്പോള്‍ ഇവിടെ വന്നതാണ്. പെട്ടെന്ന് തിരിച്ചു പോകണം."
 
അത്രയും പറഞ്ഞ് അവള്‍ പോകാന്‍ ധൃതി കൂട്ടി. പാലികാ ബസാറില്‍ നിന്ന് പുറത്തു കടന്ന് രണ്ടുപേരും പാര്‍ക്കിലൂടെ അല്പദൂരം നടന്നു. അതിനിടയില്‍ പല കാര്യങ്ങളും ചോദിച്ചറിഞ്ഞു.
 
"ഇനി എപ്പോഴാ കാണുന്നത്?" ആകാംക്ഷ നിറഞ്ഞ തന്‍റെ ചോദ്യത്തിന് അവള്‍ ചിരിച്ചു.
 
"ഞാന്‍ ഇടക്കിടെ ഇവിടെ വരാറുണ്ട്. എപ്പോഴെങ്കിലും വീണ്ടും കാണാം."
 
"കൈയില്‍ പേനയുണ്ടോ? ഉണ്ടെങ്കില്‍ എന്‍റെ ഫോണ്‍ നമ്പര്‍ എഴുതിയെടുത്തോളൂ."

തനിക്ക് എങ്ങനെ അതു പറയാന്‍ തോന്നിയെന്നറിയില്ല. പെട്ടെന്നു തന്നെ അവള്‍ ഹാന്‍റ് ബാഗില്‍ നിന്ന് ഒരു ചെറിയ ബുക്കും പേനയുമെടുത്തു തന്‍റെ ഫോണ്‍ നമ്പര്‍ എഴുതിയെടുത്തു. നടക്കുന്നതിനിടയില്‍ എന്തൊക്കെയോ പറഞ്ഞു. കടിഞ്ഞാണ്‍ വിട്ട കുതിരയെപ്പോലെ തന്റെ മനസ്സ് എങ്ങോട്ടൊക്കെയോ പാഞ്ഞു.

"എങ്കില്‍പിന്നെ ഞാന്‍ പോകട്ടേ." അവളുടെ ചോദ്യത്തിന് 'എന്നാല്‍ ശരി വീണ്ടും കാണാം' എന്ന വാക്കുകളില്‍ ഒതുക്കി താന്‍ തിരിഞ്ഞു നടന്നു.

എന്തോ കൈവിട്ടുപോയ പ്രതീതിയായിരുന്നു അപ്പോള്‍.  മനോഹരമായി തന്‍റെ നേരെ ചിരിച്ചു തലയാട്ടി അവള്‍ നടന്നകന്നു.
 
തൊടിയില്‍ പൂച്ചകള്‍ കടിപിടി കൂടുന്ന ശബ്ദം അയാളെ ചിന്തയില്‍ നിന്നുണര്‍ത്തി.

(.........തുടരും)

2016 സെപ്റ്റംബർ 15, വ്യാഴാഴ്‌ച

ബന്ധങ്ങള്‍ ബന്ധനങ്ങള്‍ (നോവലറ്റ്) അദ്ധ്യായം എട്ട്

രവി പടിപ്പുര കടന്ന് മുറ്റത്തെത്തി. വരാന്തയിലും പടിപ്പുരവാതിലിനടുത്തും ബള്‍ബുകള്‍ പ്രകാശിക്കുന്നുണ്ട്. താന്‍ നാടുവിടുമ്പോള്‍ മണ്ണെണ്ണ വിളക്കായിരുന്നു കത്തിച്ചിരുന്നത്. അന്നത്തെ കാലത്ത് ഈ പ്രദേശത്തൊന്നും ഇലക്ട്രിസിറ്റി ഉണ്ടായിരുന്നില്ല. അക്കാലത്താണ് ദൂരെ നിന്നെവിടന്നോ ഒരു പുതിയ താമസക്കാര്‍ ഈ ഗ്രാമത്തില്‍ വന്നു ചേര്‍ന്നത്. ഗ്രാമത്തിലെ സ്കൂളില്‍ അധ്യാപകനായി വന്നതാണ് ഗൃഹനാഥന്‍. ഉണ്ണിത്താന്‍ മാഷ് എന്നാണെന്നു തോന്നുന്നു അന്ന് എല്ലാവരും അദ്ദേഹത്തെ വിളിച്ചിരുന്നത്. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ഒരു മനുഷ്യന്‍. ഇരുളടഞ്ഞ ഈ ഗ്രാമത്തില്‍ പ്രകാശത്തിനുവേണ്ടി ഏറ്റവും കൂടുതല്‍ ശ്രമിച്ചത് അദ്ദേഹമായിരുന്നു.
 
ഇരുളടഞ്ഞ ഗ്രാമത്തിന് പ്രകാശമേകാന്‍ വന്ന ഒരു ദൂതനെപ്പോലെയായിരുന്നു അദ്ദേഹം. സ്കൂളില്‍ കുട്ടികള്‍ക്ക് അക്ഷരങ്ങള്‍ പറഞ്ഞുകൊടുക്കുന്നതു മാത്രമല്ല, അദ്ദേഹം എവിടെ ചെല്ലുന്നുവോ ആ നാട്ടുകാര്‍ക്ക് ഗുണകരമായ എന്തെങ്കിലുമൊക്കെ ചെയ്തു കൊടുക്കുന്ന പ്രകൃതക്കാരനാണെന്ന് അന്നാളില്‍ പറയുന്നതു കേട്ടിട്ടുണ്ട്. ഈ ഗ്രാമത്തിലെത്തിയപ്പോള്‍ അദ്ദേഹത്തിന്‍റെ ലക്ഷ്യം ഗ്രാമത്തെ അന്ധകാരത്തില്‍ നിന്ന് മുക്തി നേടിക്കൊടുക്കുക എന്നതായിരുന്നു. ഗ്രാമവാസികള്‍ എല്ലാവരും അദ്ദേഹത്തിന് പൂര്‍ണ്ണ സഹകരണം പ്രഖ്യാപിച്ചത് ഇപ്പോഴും ഓര്‍ക്കുന്നു.
 
അച്ഛനെ കാണാന്‍ പല പ്രാവശ്യം വീട്ടില്‍ വരുന്നത് താന്‍ കണ്ടിട്ടുണ്ട്. ഗ്രാമവാസികളെക്കൊണ്ട് പെറ്റീഷന്‍ എഴുതി ഒപ്പിട്ടുവാങ്ങാന്‍ അച്ഛന്‍റെ സഹായമഭ്യര്‍ത്ഥിക്കാനാണ് അദ്ദേഹം വന്നിരുന്നത്. ഒരു പക്ഷേ അച്ഛന്‍ സഹായിച്ചിരിക്കാം. അപ്പോഴേക്കും താന്‍ നാടുവിട്ടു കഴിഞ്ഞിരുന്നു.
 
രവി വീട്ടിലെത്തിയപ്പോള്‍ ഗായത്രി കതകു തുറന്നു.
 
"അച്ഛമ്മ ഉറങ്ങിയോ" അയാള്‍ ചോദിച്ചു.
 
"ഇല്ല, അച്ഛമ്മ കിടക്കുകയാണ്. രവിയേട്ടന്‍ എവിടെ പോയിരുന്നു?"
 
"ഓ....ഞാന്‍ ആ കവല വരെയൊന്നു പോയി. രാജുവിനെ കണ്ടു. വെറുതെ ഓരോന്നു പറഞ്ഞിരുന്നു സമയം പോയതറിഞ്ഞില്ല."
 
"ഈ വാതത്തിന്‍റെ ശല്യംണ്ടേ. കൊറച്ചു നേരം ഒന്നു കെടക്കാന്ന് നിരീച്ചു." നടുവിന് കൈകൊടുത്തുകൊണ്ട് അച്ഛമ്മ എഴുന്നേറ്റു വന്നു.
 
"അച്ഛന്‍ ഉറങ്ങിയോ?" രവി ചോദിച്ചു.
 
"ഇല്യാന്നാ തോന്നണേ." ഗായത്രി മറുപടി പറഞ്ഞു.
 
രവി അപ്പോഴേയ്ക്കും ഡ്രസ്സു മാറി കൈയും മുഖവുമൊക്കെ കഴുകി വന്നു.
 
"രവിയേട്ടന് കുടിക്കാന്‍ വല്ലതും വേണോ?"
 
"ഒന്നും വേണ്ട ഗായത്രി."
 
"ഇനിയിപ്പൊ അത്താഴം കഴിയ്ക്കാറായില്യേ" അച്ഛമ്മ ഗായത്രിയെ നോക്കി പറഞ്ഞു.
 
"ന്നാ പിന്നെ വെളമ്പ്ആ"
 
ഗായത്രി അടുക്കളയിലേക്കു നീങ്ങി. അച്ഛമ്മ രവിയുടെ അടുത്തു വന്നിരുന്നു. കൈകള്‍ രണ്ടും പിടിച്ചു നോക്കി. തലയില്‍ തലോടിക്കൊണ്ട് ചോദിച്ചു....

"ന്നാലും ന്‍റെ കുട്ട്യേ..നീ ഇത്രേം നാള് എങ്ങന്യാ എല്ലാരേം മറന്ന് ജീവിച്ചേ? ബാക്കിയുള്ളോര് തീ തിന്നതിന് കൈയും കണക്കുമുണ്ടോ? എവിടാന്നച്ചാ തെരക്കണെ? ന്‍റെ ഭഗോതീ....നീ കാത്തു"

ഒരു നെടുവീര്‍പ്പോടെ അച്ഛമ്മ പറഞ്ഞു. അപ്പോഴും രവിയുടെ മുഖത്തുനിന്ന് കണ്ണെടുക്കുന്നില്ലായിരുന്നു.

"രവിയേട്ടാ ഊണു കഴിക്കാന്‍ വാ" ഗായത്രി എല്ലാം വിളമ്പി വെച്ച് വിളിച്ചു.

രവി ഊണുമുറിയിലേക്കു ചെന്നു. ചോറും കറികളുമൊക്കെയുണ്ട്.
 
"ഞാന്‍ രാത്രി അങ്ങനെയൊന്നും കഴിക്കാറില്ല. വല്ല ചപ്പാത്തിയോ മറ്റോ മതിയായിരുന്നു." വിഭവങ്ങള്‍ കണ്ടപ്പോള്‍ അയാള്‍ പറഞ്ഞു.
 
"ചപ്പാത്തിയും ഉണ്ടാക്കിയിട്ടുണ്ട്." ഗായത്രി ഒരു പാത്രം തുറന്നു. ഭക്ഷണം ചൂടാറാതെ വെക്കാവുന്ന പാത്രം.
 
ആവൂ ആശ്വാസമായി.
 
"അച്ഛന്‍ ഭക്ഷണം കഴിച്ചോ?" രവി ചോദിച്ചു.
 
"മരുന്നു കഴിക്കുന്നതുകൊണ്ട് അച്ഛന്‍ നേരത്തെ കഴിച്ച് കിടക്കും." ഗായത്രി പറഞ്ഞു.

ഭക്ഷണം കഴിഞ്ഞ് രവി ഉമ്മറത്തെ കസേരയില്‍ വന്നിരുന്നു. പകല്‍ചൂടില്‍ വെന്തുരുകിയ ഭൂമി അല്പം തണുത്തെന്നു തോന്നുന്നു.
 
കസേരയില്‍ ചാരിക്കിടന്നപ്പോള്‍ മനസ്സും ശരീരവും കുളിര്‍പ്പിക്കുന്ന ഒരു ചെറുതെന്നല്‍ അയാളെ തഴുകിത്തലോടി കടന്നുപോയി. പുറത്ത് പതിവില്ലാത്തവണ്ണം നല്ല നിലാവുണ്ട്. അത് വല്ലാതെ തന്നെ കൊതിപ്പിക്കുന്നു.

ഡല്‍ഹിയിലായിരുന്നപ്പോള്‍ കരോള്‍ ബാഗിലെ ഫ്ളാറ്റിന്‍റെ ടെറസ്സിലായിരിക്കും ഇങ്ങനെയുള്ള രാത്രികളില്‍ തന്‍റെ ഉറക്കം. രവി ഓര്‍ത്തു. അടച്ചിട്ട മുറിയില്‍ ഫാനിന്‍റെ കാറ്റേറ്റ് കിടക്കുന്നതിലും ഭേദം ടെറസ്സിലെ ഉറക്കമാണ് തനിക്കേറെ ഇഷ്ടം. നേരിയ മഞ്ഞും സുഖമുള്ള തണുപ്പുമേറ്റ് പുതച്ചു കിടക്കാന്‍ തന്നെ ഒരു രസമാണ്. ഞാന്‍ മാത്രമല്ല, വേറെയും രണ്ടു മൂന്നു വാടകക്കാരും ആ കെട്ടിടത്തിലുണ്ടായിരുന്നു. പുരുഷന്മാര്‍ രാത്രി ടെറസ്സിലാണ് കിടക്കാറ്. പല രാത്രികളിലും പരസ്പരം എന്തെങ്കിലുമൊക്കെ പറഞ്ഞ് സമയം നീക്കും. സംസാരത്തിനിടയ്ക്കുതന്നെ എല്ലാവരും ഉറക്കത്തിലേക്ക് വഴുതി വീഴുകയും ചെയ്യും.

 തെളിഞ്ഞ ആകാശത്ത് നക്ഷത്രങ്ങള്‍ തന്‍റെ നേരെ നോക്കി കണ്ണു ചിമ്മുന്നതുപോലെ. നല്ല നിലാവുണ്ടെങ്കിലും ആകാശത്ത് നക്ഷത്രങ്ങള്‍ നന്നേ കുറവ്. ഉള്ളതാകട്ടേ ആര്‍ക്കാനും വേണ്ടി ഓക്കാനിക്കുന്ന മട്ടില്‍ മിന്നുന്നു. കാണാന്‍ ഭംഗിയുള്ളതൊന്നും ഇല്ലാതിരുന്നിട്ടും അവയെ നോക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ആകാശത്തേക്കു നോക്കി എന്തൊക്കെയോ ആലോചിച്ചു കിടന്നു അയാള്‍.
 
നിലാവു പെയ്യുന്ന ഇങ്ങനെയുള്ള നിശകളില്‍, അങ്ങ് ഡല്‍ഹിയില്‍ ലോധി ഗാര്‍ഡനിലെ പുല്‍ത്തകിടിയില്‍ പ്രശാന്ത സുന്ദരമായ ഏകാന്തതയുടെ പ്രസാദമധുരിമയിലലിഞ്ഞു ചേര്‍ന്ന് അവളൂടെ മടിയില്‍ തലവെച്ച് കിടന്ന് മധുരാനുഭൂതികള്‍ നുണഞ്ഞിറക്കുമ്പോള്‍, തന്‍റെ തലമുടിയിഴകളില്‍ കൂടി വിരലുകളോടിച്ച് അവള്‍ പറയുമായിരുന്നു ..

"രവിയേട്ടാ, ഈ ജന്മം മുഴുവനും നമുക്കിങ്ങനെ ജീവിക്കാന്‍ കഴിയുമോ?"
 
"നമുക്കെന്നും കൃഷ്ണപ്പക്ഷിയിണകളെപ്പോലെ ഇങ്ങനെ ജീവിക്കാം." താന്‍ മറുപടി പറയും.

മഞ്ഞില്‍ കുളിച്ചു ഈറനണിഞ്ഞ്, മാദകത്വം തുളുമ്പി നില്‍ക്കുന്ന നിലാവുള്ള അനേക രാത്രികള്‍, യൗവനത്തെ കുളിരണിയിച്ചു മദോന്മത്തയായി, വശ്യമായ പുഞ്ചിരിയോടെ നോക്കി നില്‍ക്കുന്ന പ്രകൃതിയെ സാക്ഷി നിര്‍ത്തി അവളുടെ കാതില്‍ താന്‍ മന്ത്രിക്കുമ്പോള്‍ വിശ്വാസം വരാതെ അവളെന്‍റെ കണ്ണുകളില്‍ത്തന്നെ നോക്കിയിരിക്കും.
 
"നമ്മളെ വേര്‍പിരിക്കാന്‍ ഒരു ശക്തിക്കും കഴിയില്ല."

തന്‍റെ കരവലയത്തിലൊതുങ്ങി ഒരു മാടപ്രാവിനെപ്പോലെ അവള്‍ കുറുങ്ങും. മേഘപാളികള്‍ക്കിടയിലൂടെ എത്തിനോക്കുന്ന പൂനിലാവിന്‍റെ നിശ്ശബ്ദ സാന്നിദ്ധ്യത്തില്‍ ഒന്നായ തങ്ങളുടേതായ സ്വകാര്യ നിമിഷങ്ങള്‍.

താല്‍ക്കത്തോറ ഗാര്‍ഡനിലും സജ്ഞയ് ഗാന്ധി പാര്‍ക്കിലുമെല്ലാം ഇണപിരിയാത്ത കിളികളെപ്പോലെ തങ്ങള്‍ സമയം ചിലവഴിച്ചു. രാഷ്ട്രപതിഭവനിടയില്‍കൂടിയുള്ള സായാഹ്ന സവാരി ഒരു പതിവാക്കിയിരുന്നു. നോര്‍ത്ത് ബ്ലോക്കിലൂടെ നടന്ന് രാഷ്ട്രപതിഭവന്‍റെ കൈവഴികളില്‍ കൂടി ഇന്ത്യാ ഗേറ്റിനരികിലുള്ള പുല്‍ത്തകിടിയിലെത്തുന്നതുവരെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകളായിരുന്നു ഞങ്ങള്‍ക്ക് പറയാനുണ്ടായിരുന്നത്.
 
"ന്താ കുട്ട്യേ, സ്വപ്നം കാണ്വാണോ?" അച്ഛമ്മ വെറ്റിലച്ചെല്ലവുമായി ഉമ്മറത്തേക്കു വന്നു.
 
"ഇല്ല അച്ഛമ്മേ, ഞാന്‍ വെറുതെ ഓരോന്നാലോചിച്ചു കെടന്നതാ." രവി മറുപടി പറഞ്ഞു.
 
"എല്ലാം ഒരു ദുസ്വപ്നായിരുന്നെന്നങ്ങു വിചാരിക്യ"
 
എല്ലാം ഒരു ദു:സ്വപ്നമായിരുന്നെന്നു വിചാരിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു എന്ന് അച്ഛമ്മയെ പറഞ്ഞു ബോദ്ധ്യപ്പെടുത്താന്‍ ബുദ്ധിമുട്ടാണെന്ന് രവിക്ക് അറിയാം. അത്ര ലാഘവത്തോടെ വിസ്മരിക്കാന്‍ കഴിയുന്ന സംഭവങ്ങളല്ലല്ലോ രണ്ടു പതിറ്റാണ്ടുകാലം കൊണ്ട് തന്‍റെ ജീവിതത്തില്‍ സംഭവിച്ചത്.
 
തന്‍റെ ഓരോ ശ്വാസനിശ്വാസങ്ങളുടേയും അര്‍ത്ഥമറിയാമെന്നു പറഞ്ഞവള്‍.... പ്രണയസരോവരത്തില്‍ തന്നോടൊപ്പം നീന്തിയവള്‍.... പ്രണയസുരഭിലമായ ഏദന്‍ തോട്ടത്തില്‍ ഇടതൂര്‍ന്ന് നില്‍ക്കുന്ന പൂമരങ്ങള്‍ക്കിടയിലൂടെ, വസന്തം തണല്‍ വിരിച്ച വീഥികളിലൂടെ ദിവസത്തിന്‍റെ തണുപ്പിലും ചൂടിലും തന്നോടൊപ്പം കളിച്ചും ചിരിച്ചും നടന്നവള്‍, മാലാഖമാരുടെ വെണ്‍ചിറകുകളിലെ തൂവലുകളെക്കാള്‍ മാര്‍ദ്ദവമുള്ളവള്‍, ആകാശത്ത് മേഖങ്ങളുള്ള കാലത്തോളം തന്നെ പിരിയുവാനാവില്ല എന്ന് വിളിച്ചു പറഞ്ഞ് ഒരു കണ്ണുനീര്‍ത്തുള്ളിയില്‍ സ്വന്തം ഹൃദയരക്തം ചാലിച്ച് തനിക്കായി പകര്‍ന്നു തന്നവള്‍, ജീവിതത്തിന്‍റെ മുന്തിരിച്ചാറില്‍ നിന്ന് തന്നോടൊപ്പമിരുന്ന് വീഞ്ഞ് കുടിക്കാനായി സൃഷ്ടിക്കപ്പെട്ടവള്‍..... അവളിന്ന് തന്നില്‍ നിന്നകന്നിരിക്കുന്നു...!!
 
"അച്ഛമ്മേ.... വാസ്തവത്തില്‍ എന്തിനാണ് എന്നെ ഇത്ര ധൃതിയില്‍ വിളിപ്പിച്ചത്?" രവി ആകാംക്ഷയോടെ ചോദിച്ചു.
 
അടുത്തുവെച്ചിരിക്കുന്ന കോളാമ്പിയില്‍ തുപ്പിയിട്ട് അച്ഛമ്മ ദീര്‍ഘനിശ്വാസം വിട്ടു.
 
"കൊറെ അധികം പറയാനുണ്ടെന്ന് കൂട്ടിയ്ക്കോ. ഇത്രടം വന്ന സ്ഥിതിക്ക് കുട്ടന്‍ കാര്യങ്ങള്‍ക്കൊക്കെ ഒരറുതി വരുത്തീട്ട് പോയാ മതി."
 
അച്ഛമ്മ എന്നിട്ടും കാര്യം പറയുന്നില്ല.
 
"അച്ഛന് തീരെ വയ്യാണ്ടായിരിക്ക്ണൂ. കുടുംബം കൊളം തോണ്ടാന്‍ അധിക സമയോന്നും വേണ്ടാലോ."

ഒരു നെടുവീര്‍പ്പോടെ അച്ഛമ്മ കാലുകള്‍ രണ്ടും നീട്ടി ഏതോ അഗാധചിന്തയില്‍ ദൂരെ വയലില്‍ വെള്ളിപ്പൊട്ടുകള്‍ പോലെ മിന്നിമറയുന്ന മിന്നാമിനുങ്ങുകളെ നോക്കിയിരുന്നു. എന്തൊക്കെയോ ദുരൂഹതകള്‍ സംഭവിച്ചിട്ടുണ്ടെന്ന് തീര്‍ച്ചയാണ്. ഈ വീര്‍പ്പുമുട്ടുന്ന അന്തരീക്ഷം അതിനു തെളിവാണ്. എന്തെല്ലാമോ അച്ഛമ്മയുടെ മനസ്സിനെ അലട്ടുന്നുണ്ടാകാം.
 
തന്‍റെ ജീവിതത്തില്‍ എല്ലാം അസ്തമിച്ചു കഴിഞ്ഞു എന്ന് തോന്നിയ സമയത്ത് ഒരു പ്രചോദന സ്രോതസ്സായി അവിചാരിതമായി കടന്നുവന്ന ഒരു നല്ല മനുഷ്യനാണ് ജീവിതത്തില്‍ തനിക്കിനിയുമൊരു അവസരമുണ്ടെന്ന് മനസ്സിലാക്കിത്തന്നത്. നാടിനെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ ഒന്നും തന്‍റെ മനസ്സില്‍ അന്ന് ഇടമില്ലായിരുന്നു. പുറം ലോകം ഒരു നരകമാണെന്നു ധരിച്ചിരുന്ന കാലമായിരുന്നു അത്. ആത്മഹത്യയുടെ വക്കിലായിരുന്ന തന്നെ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ചുയര്‍ത്തിയ ആ മനുഷ്യനാണ് വര്‍ഷങ്ങളോളം മദം പൊട്ടിയലഞ്ഞ മനസ്സിന്‍റെ കടിഞ്ഞാണ്‍ തനിക്കു തിരിച്ചു വാങ്ങിത്തന്നത്. തന്നെ സ്നേഹിക്കുന്ന ആ പഴയ തറവാട്ടിലേക്ക് തിരിച്ചു പോകാന്‍ അദ്ദേഹം ഉപദേശിച്ചു. പക്ഷെ, വീണ്ടും വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇപ്പോള്‍ ഇതാ താന്‍ തിരിച്ചു വന്നിരിക്കുന്നു. ഒരു വ്യത്യാസം മാത്രം. ദുരൂഹതകളുടെ നടുവിലേക്കാണ് താന്‍ എടുത്തു ചാടിയിരിക്കുന്നത്.
 
"നീ ഇനിയും പലതും കേള്‍ക്കും." ശ്രീധരന്‍റെ വാക്കുകള്‍ രവിയുടെ മനസ്സിന്‍റെ ക്യാന്‍വാസില്‍ അവ്യക്തമായ ചിത്രങ്ങള്‍ കോറിയിട്ടു.
 
"ന്നാ, ഇനി കുട്ടന്‍ പോയിക്കെടന്ന് ഒറങ്ങാന്‍ നോക്ക്. ക്ഷീണം കാണും." അച്ഛമ്മ വെറ്റിലച്ചെല്ലവുമായി എഴുന്നേറ്റു.
 
"അച്ഛമ്മ പോയി കിടന്നോളൂ. ഞാന്‍ അല്പസമയം കൂടി കഴിഞ്ഞ് കിടന്നോളാം."

രവി കസേരയില്‍ ചാരിക്കിടന്നു. കണ്ണടച്ചു കിടന്നപ്പോള്‍ ചിന്തകള്‍ വീണ്ടും കാടുകയറാന്‍ തുടങ്ങി. പുറത്ത് നിലാവുണ്ട്. നിലാവില്‍ ഒഴുകിയെത്തിയ തണുത്ത കാറ്റിനും തന്‍റെ വ്യഥയെ ശമിപ്പിക്കാന്‍ കഴിയുന്നില്ല. ഹൃദയത്തിന്‍റെ സ്ഥാനത്ത് എന്തോ നീറിപ്പുകയുന്നു. അവള്‍ പോയിട്ട് ഇന്നേക്ക് രണ്ടു വര്‍ഷം കഴിയുന്നു.  അവള്‍... അതെ... തന്‍റെ സ്വപ്ന സുന്ദരി എന്ന് താന്‍ വിളിക്കാറുള്ള, തന്‍റെ നിമിഷങ്ങള്‍ക്ക് നിറം ചാലിച്ചവള്‍. സ്വപ്നത്തിലെന്നപോലെ കണ്ടുമുട്ടുകയും, അതുപോലെ വളര്‍ന്ന സൗഹൃദം രാഗാനുരാഗങ്ങളിലെത്തിയപ്പോള്‍ അവളെനിക്കെല്ലാമായി.
 
കൈവിട്ടുപോകുന്ന നിമിഷങ്ങളെ ശപിച്ചുകൊണ്ട് എല്ലാ പകലുകളും, എല്ലാ രാവുകളും, ഞങ്ങള്‍ അലിഞ്ഞു ചേര്‍ന്നു. ഹൃദയം ഹൃദയത്തോടു ചേര്‍ന്നു. പരസ്പരം കൈമാറിയ വികാരങ്ങള്‍ക്ക് ആയിരം വര്‍ണ്ണങ്ങളുണ്ടായിരുന്നു. എവിടെയാണ് പാളിച്ചകളുണ്ടായത്? ഓര്‍മ്മയില്ല. ഒട്ടേറെ ചോദ്യങ്ങള്‍ അയാള്‍ക്കുള്ളില്‍ തിളച്ചു മറിഞ്ഞു. ഭാര്യക്കും മക്കള്‍ക്കും വേണ്ടി രാപകലില്ലാതെ അധ്വാനിക്കുമ്പോള്‍ താന്‍ അറിഞ്ഞിരുന്നില്ല അല്ലെങ്കില്‍ ഓര്‍ത്തിരുന്നില്ല സ്വന്തം ആവശ്യങ്ങളെക്കുറിച്ച്.... ആഗ്രഹങ്ങളെക്കുറിച്ച്. തനിക്കെന്നും വലുത് അവരായിരുന്നു. അവരുടെ സന്തോഷങ്ങളായിരുന്നു..... അവളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് മീതെ തനിക്കു മാത്രമായി ഒന്നുമുണ്ടായിരുന്നില്ല.
 
(....തുടരും)


2016 സെപ്റ്റംബർ 3, ശനിയാഴ്‌ച

ബന്ധങ്ങള്‍ ബന്ധനങ്ങള്‍ (നോവലറ്റ്): അദ്ധ്യായം ആറ്

നേരം ഇരുട്ടാകുന്നതേ ഉള്ളൂ. ഒരു പറ്റം കാക്കകള്‍ കൂടണയാനുള്ള തിരക്കില്‍ കാകാ എന്ന ശബ്ദമുണ്ടാക്കി പറന്നു പോകുന്നു. പടിപ്പുര കടന്ന് രണ്ടുപേരും പഞ്ചായത്തു റോഡിലൂടെ നടന്നു. പണ്ട് ഈ വഴി ചെറിയൊരു കൈവഴി ആയിരുന്നു. കഷ്ടിച്ച് ഒരാള്‍ക്ക് നടന്നു പോകാമെന്നു മാത്രം. ഇരുവശവും മുള്ളുവേലികളുണ്ടായിരുന്നിടത്ത് ഇപ്പോള്‍ മതിലുകളായി. അന്നൊക്കെ നേരം ഇരുട്ടിയാല്‍ ഒറ്റയ്ക്ക് ഈ വഴിയെ നടക്കാന്‍ ഭയമായിരുന്നു. രവി ഓര്‍ത്തു. പട്ടികളുടേയും പാമ്പുകളുടേയും ശല്യം കാരണം വെട്ടവും വെളിച്ചവുമില്ലാതെ നടക്കാന്‍ ബുദ്ധിമുട്ടായിരുന്നു. ഇപ്പോള്‍ വഴിവെളിച്ചമുണ്ടെന്നു മാത്രമല്ല, മൂന്നു നാലു വീടുകളും വഴിക്കിരുവശവും ഉണ്ട്.
 
"ഹൊ...എങ്ങനെ കിടന്ന വഴിയായിരുന്നു ഇത്." രവി ആത്മഗതമെന്നോണം പറഞ്ഞു.
 
"ശരിയാ...ഇപ്പോള്‍ കാറും ലോറിയും ഒക്കെ ഓടുന്ന ഒന്നാന്തരം വഴിയായി." ശ്രീധരന്‍റെ മറുപടി.
 
"നീ ആ വീടുകള്‍ കണ്ടോ?" വലതു വശത്തു കണ്ട രണ്ടു വീടുകള്‍ ചൂണ്ടി ശ്രീധരന്‍ ചോദിച്ചു.
 
"ഒരു കാലത്ത് നിന്‍റെ അച്ഛന്‍റെ വകയായിരുന്നു ആ സ്ഥലം. നിനക്കോര്‍മ്മയുണ്ടോ?"
 
"ഓര്‍മ്മയുണ്ട് ശ്രീധരാ. അതൊരു തെങ്ങിന്‍ തോപ്പായിരുന്നില്ലേ?" എന്നും പറമ്പു നിറയെ പണിക്കാരുണ്ടായിരുന്നു അക്കാലത്ത്. ആ പറമ്പിലാണ് പരസ്പരം സാമ്യമുള്ള രണ്ടു വീടുകള്‍.
 
"ഒന്ന് ബഷീര്‍ ഹാജിയുടേയും മറ്റേത് ബീരാന്‍ ഹാജിയുടേതുമാണ്" ശ്രീധരന്‍ തുടര്‍ന്നു.
 
"ഏതു ബീരാന്‍ ഹാജി, ഏതു ബഷീര്‍ ഹാജി?" സംശയത്തോടെ രവി ചോദിച്ചു.
 
"ഓ...അങ്ങനെ പറഞ്ഞാല്‍ നീ അറിയുകയില്ല. പണ്ട് നിന്‍റെ അച്ഛന്‍റെ റേഷന്‍ കട നടത്തിയിരുന്ന ഒരു പരീതിനെ നിനക്ക് ഓര്‍മ്മയുണ്ടോ?"
 
"ങ്ആ...ഓര്‍മ്മയുണ്ട്." രവി മറുപടി പറഞ്ഞു.
 
"ആ റേഷന്‍ കടയില്‍ അരിയും മറ്റും തൂക്കിക്കൊടുത്തിരുന്ന ഒരു പയ്യനെ ഓര്‍മ്മയുണ്ടോ?" ശ്രീധരന്‍ വീണ്ടും.
 
"ഓര്‍മ്മയുണ്ട്"
 
"ആ പയ്യനാണ് ഇന്നത്തെ ബീരാന്‍ ഹാജി. അയാളുടെ അനിയനാണ് ബഷീര്‍ ഹാജി. മനസ്സിലായോ?"
 
"എടാ ഹാജി എന്നു പറഞ്ഞപ്പോള്‍ ഞാന്‍ കരുതി വല്ല വയസ്സന്മാരുമായിരിക്കുമെന്ന്. അവര്‍ക്കതിന് അത്രയൊക്കെ പ്രായമായോ?"
 
"അതു പണ്ട്. ഇക്കാലത്ത് ഹാജിയാകാന്‍ പ്രായമൊന്നും ഒരു പ്രശ്നമല്ല. അവര്‍ രണ്ടുപേരും സൗദിയിലാണ്. അതുകൊണ്ടുതന്നെ ഹജ്ജിനു പോകാന്‍ കൂടുതല്‍ സൗകര്യവുമായല്ലോ. പിന്നെ, അതിനു മുന്‍പുതന്നെ പരീത് ഈ തെങ്ങിന്‍തോപ്പ് നിന്‍റെ അച്ഛന്‍റെ കൈയില്‍നിന്ന് അടിച്ചു മാറ്റിയിരുന്നു. മക്കള്‍ രണ്ടുപേരും ഗള്‍ഫിലെത്തിയതോടെ അയാള്‍ റേഷന്‍ കട ഉപേക്ഷിച്ചു. അച്ഛനേറ്റ ഏറ്റവും വലിയ ഇരുട്ടടിയായിരുന്നു അത്. അയാളെ കണ്ണടച്ചു വിശ്വസിക്കരുതെന്ന് പലരും പറഞ്ഞതാണ്. എന്നാല്‍ അച്ഛനതു കേട്ടില്ല. അയാളെ അത്രയ്ക്കു വിശ്വാസമായിരുന്നു. അച്ഛനെ തളര്‍ത്തിയതും ആ സംഭവം തന്നെ." ശ്രീധരന്‍ പറഞ്ഞു നിര്‍ത്തി.
 
"ആരാ മാഷേ കൂടെ?" മുന്നില്‍ ടോര്‍ച്ചടിച്ചുകൊണ്ട് ഒരു കാരണവര്‍.
 
"ങ്ആ, ഇതാര് പൊന്നാരിയോ? ഇന്നെത്ര വീശി?" ശ്രീധരന്‍റെ ചോദ്യം കേട്ട് അയാളൊന്നു ചമ്മി.
 
"ഇയ്യാളെ അറിയോ? പഴയ ചങ്ങാതീടെ മകനാ."

ശ്രീധരന്‍റെ സംസാരം കേട്ട് ആഗതന്‍ രവിയെ സൂക്ഷിച്ചു നോക്കി. ചിരിയടക്കാന്‍ പാടുപെട്ടു നില്‍ക്കുന്ന രവിയെത്തന്നെ നോക്കി നില്പാണ് പൊന്നാരി. പ്രായമേറെ ആയി. അതുകൊണ്ട് കണ്ണിനും അല്പം കാഴ്ചക്കുറവുണ്ടെന്നു തോന്നി. തന്‍റെ ചെറുപ്പകാലത്ത് പലപല നുറുങ്ങു കഥകളും പറഞ്ഞ് ഞങ്ങളെയൊക്കെ പൊട്ടിച്ചിരിപ്പിച്ചിരുന്ന ഔസേപ്പ് ചേട്ടന്‍. പൊന്നാരിയില്‍ എന്ന വീട്ടുപേരായതുകൊണ്ട്  എല്ലാവരും പൊന്നാരിച്ചേട്ടന്‍ എന്നാണ് വിളിച്ചിരുന്നത്.
 
അച്ഛന്‍റെ അടുത്ത സഹചാരിയായിരുന്നു. മുന്‍കോപക്കാരനായ അച്ഛനില്‍ നിന്ന് താന്‍ പലപ്പോഴും രക്ഷപ്പെട്ടിരുന്നത് ഈ പൊന്നാരിച്ചേട്ടനില്‍ കൂടിയാണ്. ഓര്‍മ്മകളുടേ ഓളങ്ങളിലേക്ക് ഒരു നിമിഷം രവി ഊളിയിട്ടിറങ്ങി. പൊന്നാരിച്ചേട്ടനെക്കുറിച്ച് പറയാനാണെങ്കില്‍ കുറെയേറെയുണ്ട്. താനന്ന് ഏഴാം ക്ലാസിലോ മറ്റോ പഠിക്കുന്നകാലം. കാവിലെ ഉത്സവത്തിന് കൂട്ടുകാരെല്ലാവരും എത്തുമെന്നറിഞ്ഞു. തനിക്ക് പോകണമെങ്കില്‍ അച്ഛന്‍റെ അനുവാദം വേണം. അച്ഛനാണെങ്കില്‍ അങ്ങിനെയൊന്നും അനുവാദം തരികയുമില്ല. അമ്മയോടു പറഞ്ഞു നോക്കി. പക്ഷേ, അമ്മ കൈമലര്‍ത്തി. ഒടുവില്‍ താന്‍ പൊന്നാരിച്ചേട്ടനെ അഭയം പ്രാപിച്ചു.

പൊന്നാരിച്ചേട്ടന്‍ അച്ഛനുമായി സംസാരിച്ച് എങ്ങനെയോ എനിക്ക് പോകാനുള്ള അനുമതി വാങ്ങി. പക്ഷേ, ഒരു നിബന്ധനയുണ്ടായിരുന്നു. ഉത്സവപ്പറമ്പില്‍ കറങ്ങി നടക്കാനൊന്നും പാടില്ല.  പോയാല്‍ സന്ധ്യ മയങ്ങുന്നതിനുമുന്‍പ് തിരിച്ച് വരണമെന്ന നിബന്ധനയും വെച്ചു. പൊന്നാരിച്ചേട്ടന്‍ സമ്മതിച്ചു. കാവിലേക്ക് പൊന്നാരിച്ചേട്ടന്‍റെ ഓരം ചേര്‍ന്നു നടന്നു. കാവിലെ ഉത്സവം പ്രമാണിച്ച് അന്ന് ഉച്ചകഴിഞ്ഞ് ക്ലാസുണ്ടായിരുന്നില്ല. അത് അനുഗ്രഹവുമായി. അകലെ നിന്നുതന്നെ കാവിലെ ചെണ്ടകൊട്ടിന്‍റേയും പഞ്ചവാദ്യത്തിന്‍റേയും ശബ്ദം കേള്‍ക്കാം.
 
പുഴ കടന്നുവേണം അക്കരെയെത്താന്‍. അവിടെ എത്തിയപ്പോള്‍ കടത്തുവള്ളത്തില്‍ നിറയെ ആളുകളായിരുന്നു.
 
"പൊന്നാരിച്ചേട്ടാ....ആളായല്ലോ?" കടത്തുവള്ളക്കാരന്‍ പറഞ്ഞു.
 
"ആരെങ്കിലും ഒന്നു ഇറങ്ങി നില്‍ക്കാമോ?" വള്ളക്കാരന്‍ വള്ളത്തിലുള്ളവരോട് ചോദിച്ചു. ആരോ രണ്ടുപേര്‍ ഇറങ്ങാന്‍ തയ്യാറായി. പൊന്നാരിച്ചേട്ടന്‍ അവരെ തടഞ്ഞു. തനിക്ക് കയറാന്‍ വള്ളത്തില്‍ സ്ഥലമുണ്ടായിരുന്നു. അരയ്ക്ക് തോര്‍ത്തുമുണ്ട് ചുറ്റിയിട്ട് ഷര്‍ട്ടും മുണ്ടും അഴിച്ച് തന്‍റെ കൈയില്‍ തന്ന് 'ഞാന്‍ നീന്തിക്കൊള്ളാം' എന്നു പറഞ്ഞ് പൊന്നാരിച്ചേട്ടന്‍ വള്ളം തള്ളിക്കൊടുത്തു. പൊന്നാരിച്ചേട്ടന്‍ വെള്ളത്തിലേക്ക് ഊളിയിട്ടു. കടത്തുവള്ളം അക്കരെ അടുക്കാറായിരുന്നു. തനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. വള്ളം അക്കരെ അടുക്കുന്നതിനു മുന്‍പ് പൊന്നാരിച്ചേട്ടന്‍ അക്കരെ എത്തിയിരുന്നു.
 
"നീയെന്താ ഇത്രയും ആലോചിക്കുന്നത്?" ശ്രീധരന്‍റെ ചോദ്യം രവിയെ ഓര്‍മ്മയില്‍നിന്ന് തിരികെ കൊണ്ടു വന്നു.
 
"ഹേയ് ഒന്നുമില്ല."  രവി മറുപടി പറഞ്ഞു.

പൊന്നാരിച്ചേട്ടന്‍ അപ്പോഴും രവിയെത്തന്നെ നോക്കി നില്പാണ്. ആളെ ഇതുവരെ പിടികിട്ടിയിട്ടില്ല. ഇടയ്ക്ക് ടോര്‍ച്ച് തെളിയിച്ചു നോക്കുന്നുണ്ട്.
 
"കണ്ണ് തീരെ പിടിക്കുന്നില്ല. അതാ."  പൊന്നാരി ഒന്നുകൂടി അടുത്തു നിന്നു. കള്ളിന്‍റെ മണം മുഖത്തടിക്കുന്നുണ്ടായിരുന്നു.
 
"എന്താ പൊന്നാരിച്ചേട്ടാ ഇന്ന് അല്പം കൂടുതലായോ?" രവി ചോദിച്ചു.
 
"ഇത് പൊന്നാരിയുടെ പഴയ ചങ്ങാതിയുടെ മകനാ. രവിയെ ഓര്‍മ്മയുണ്ടോ?"  ശ്രീധരന്‍ ചോദിച്ചു തീര്‍ന്നില്ല. രവിയെ വട്ടം കെട്ടിപ്പിടിച്ച് പൊന്നാരി കരയാന്‍ തുടങ്ങി.
 
"എന്താ പൊന്നാരിച്ചേട്ടാ ഇത്? കൊച്ചുകുട്ടികളെപ്പോലെ?" രവി ചോദിച്ചു.
 
"എന്നാലും എന്‍റെ മോനെ, നീ നാടുവിട്ടെന്നറിഞ്ഞതു മുതല്‍ ഇപ്പൊ ഈ നിമിഷം വരെ മോന്‍റെ കാര്യം എപ്പോഴും ഈ പൊന്നാരിച്ചേട്ടന്‍ പറയുമായിരുന്നു. എന്നാലും ആരോടും പറയാതെ നാടുവിട്ടു പോയി ഇക്കണ്ട കാലമൊക്കെ മോന്‍ ഞങ്ങളെയൊക്കെ മറന്നു ജീവിച്ചതെങ്ങനെ?"
 
"നമുക്ക് പിന്നീട് സംസാരിക്കാം. ഇപ്പോള്‍ ചേട്ടന്‍ വീട്ടില്‍ പോ" രവി സമാധാനിപ്പിച്ചു. കാലുകള്‍ നിലത്തുറക്കാതെ വേച്ചു വേച്ചു നടന്നുപോകുന്ന പൊന്നാരിയെ കണ്ടപ്പോള്‍ രവിയുടെ അന്തരാത്മാവില്‍ പഴയകാല ചിന്തകള്‍ വീണ്ടും മുളപൊട്ടി.
 
എന്നും സന്ധ്യക്ക് ഷാപ്പില്‍ നിന്ന് പൊന്നാരിച്ചേട്ടന്‍ നേരെ വരുന്നത് റേഷന്‍ കടയിലേക്കായിരിക്കും. സന്ധ്യക്ക് അച്ഛന്‍ കണക്കു നോക്കാന്‍ റേഷന്‍ കടയിലുണ്ടായിരിക്കും. അച്ഛനുമായി തര്‍ക്കവും വാക്കേറ്റവുമൊക്കെയായി കുറെ നേരം ചിലവഴിക്കും. ആ സമയത്ത് താനും ഉണ്ടാകും കടയില്‍. രവി ഓര്‍ത്തു. തന്നെക്കാണുമ്പോള്‍ വാത്സല്യത്തോടെ അടുത്തുവിളിച്ച് ചില പാട്ടുകള്‍ പാടി കേള്‍പ്പിക്കും.  'എന്തതിശയമേ ദൈവത്തിന്‍ സ്നേഹം എത്ര മനോഹരമേ' എന്ന പാട്ടായിരിക്കും മിക്കവാറും പാടുക. കള്ള് അകത്തുചെന്നാല്‍ ഈ പാട്ടു മാത്രമേ വായില്‍ വരൂ.
 
അതുപോലെ യേശുവിനെ കുരിശില്‍ തറച്ചതിന് ഉത്തരവാദി യേശു തന്നെയാണെന്നാണ് പുള്ളിക്കാരന്‍റെ വാദം. അതിനു കണ്ടുപിടിച്ച കാരണവും പുള്ളി പറയും. 'എല്ലാരേം വിശ്വസിച്ചോണ്ട് അങ്ങേര് കൂടെക്കൊണ്ടു നടന്നു. അതിലൊരുത്തന്‍ തലതെറിച്ചവനായിരുന്നെന്ന് അങ്ങേര്‍ക്ക് അറിയാമായിരുന്നു. എന്നിട്ടും അവന്‍റെ കരണത്തൊന്നു പൊട്ടിച്ച് കുത്തിനു പിടിച്ച് രണ്ടു ചവിട്ടും കൊടുത്ത് പുറത്താക്കിയോ? ഇല്ല. എന്നിട്ട് കോഴി കൂകാന്‍ കാത്തിരുന്നു. അവസാനം അവന്‍ തന്നെ അങ്ങേര്‍ക്ക് പാരയായില്ലേ? ഒറ്റിക്കൊടുക്കേം ചെയ്തു. അതുകൊണ്ടല്ലേ മറ്റവന്മാര്‍ക്ക് പാവം കര്‍ത്താവിനെ കുരിശില്‍ തറയ്ക്കാന്‍ പറ്റിയത്.
 
പൊന്നാരിയുടെ വാദം കേട്ട് അച്ഛന്‍ പറയും "കള്ളും കുടിച്ച് വായില്‍തോന്നിയതൊക്കെ പറഞ്ഞ് പിള്ളാരെ വഴിതെറ്റിക്കാന്‍ നോക്കല്ലേ പൊന്നാരീ. വീട്ടില്‍ പോ."
 
"ഞാന്‍ പോകാണെടോ. തനിയ്ക്കും കര്‍ത്താവിന്‍റെ ഗതി ഒരിക്കല്‍ വരും."
 
അന്നൊന്നും തനിക്ക് പൊന്നാരി പറഞ്ഞതിന്‍റെ പൊരുള്‍ മനസ്സിലായിരുന്നില്ല. ഇപ്പോള്‍ ശ്രീധരന്‍ പറഞ്ഞതു വെച്ചു നോക്കുമ്പോള്‍ അന്ന് പൊന്നാരി പറഞ്ഞ വാക്കുകള്‍ അറം പറ്റിയതുപോലെ അച്ഛനില്‍ വന്നു പതിച്ചതാവാന്‍ സാധ്യതയുണ്ട്.
 
പിറ്റേന്ന് കാണാമെന്ന ഉറപ്പില്‍ പൊന്നാരിയെ പറഞ്ഞയച്ചു.

(തുടരും.....)

ബന്ധങ്ങള്‍ ബന്ധനങ്ങള്‍ (നോവലറ്റ്): അദ്ധ്യായം അഞ്ച്  

2016 ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

ബന്ധങ്ങള്‍ ബന്ധനങ്ങള്‍ (നോവലറ്റ്) അദ്ധ്യായം അഞ്ച്

"ന്താ കുട്ടാ ദുസ്വപ്നം വല്ലോം കണ്ടോ?" അച്ഛമ്മ കട്ടിലിനടുത്തു നില്‍ക്കുകയാണ്. വാതില്‍ക്കല്‍ ഗായത്രിയുമുണ്ട്.
 
"ഒറക്കത്തില് എന്തൊക്ക്യോ പറേണെന്ന് ഇവളാ വന്നു പറഞ്ഞേ.." തെല്ലു ജാള്യതയോടെ രവി എഴുന്നേറ്റിരുന്നു.
 
സമയം സന്ധ്യയായിരിക്കുന്നു. നല്ലൊരുറക്കം കിട്ടിയെങ്കിലും ക്ഷീണം വിട്ടു മാറിയില്ല. എഴുന്നേറ്റു ചെന്ന് മുഖം കഴുകി വന്നു. ഗായത്രി കൊണ്ടുവന്ന ചായ മൊത്തിക്കുടിച്ചു. ഇടയ്ക്ക് തന്‍റെ കണ്ണുകള്‍ കുറ്റബോധത്തോടെ അവളുടെ നേരെ പായിച്ചു.
 
"അപ്പൊ എന്നെ മറന്നിട്ടില്ലാന്ന് മനസ്സിലായി." ഗായത്രി ഗൂഢമായ ഒരു ചിരിയോടെ പറഞ്ഞു.
 
ഇവളെന്തൊക്കെയാണീ പറയുന്നത്? രവിക്കൊന്നും മനസ്സിലായില്ല. ചോദ്യരൂപത്തിലുള്ള അയാളുടെ നോട്ടം കണ്ടിട്ടാവണം അവള്‍ പറഞ്ഞു.....

"ഉറക്കത്തില്‍ കിടന്ന് എന്‍റെ പേരു വിളിക്കുന്നതു കേട്ടാ ഞാനിങ്ങോട്ടു വന്നത്. അപ്പോഴല്ലേ സാറ് ഉറക്കത്തില്‍ പിച്ചും പേയും പറയുകയാണെന്ന് മനസ്സിലായത്." അവള്‍ പരിഹാസരൂപത്തില്‍ പറഞ്ഞ് അപ്പുറത്തേക്കു പോയി.
 
"ശ്ശേ, ഇതു കഷ്ടമായിപ്പോയി. എന്തൊക്കെയാണാവോ താന്‍ ഉറക്കത്തില്‍ വിളിച്ചു പറഞ്ഞത്." രവി ഉത്കണ്ഠാകുലനായി.
 
"ദീപം.....ദീപം.....ദീപം" ഗായത്രിയുടെ ശബ്ദമാണ്. സന്ധ്യാവിളക്കു കൊളുത്താന്‍ സമയമായി. ഐശ്വര്യത്തിന്‍റെ പ്രതീകമായിരുന്ന അമ്മയുടെ സന്ധ്യാനാമം കേട്ടു വളര്‍ന്ന താന്‍, ലൗകീക സുഖങ്ങളുടെ പുറകെ പാഞ്ഞു കാലങ്ങള്‍ കഴിച്ചുകൂട്ടി. ബോംബെയിലും ഡല്‍ഹിയിലുമായി അലഞ്ഞുതിരിഞ്ഞു നടന്നപ്പോള്‍ സന്ധ്യാനാമം പോയിട്ട് 'ദൈവമേ' എന്നുപോലും വിളിക്കാന്‍ തോന്നിയിട്ടില്ല.
ബാല്യവും കൗമാരവും വിസ്മരിച്ചു. ബാല്യം കഴിഞ്ഞ് കൗമാരത്തിന്‍റെയും യൗവനത്തിന്‍റേയും അതിര്‍വരമ്പുകളിലെത്തി നില്‍ക്കുന്ന പ്രായം. ആരും ഒന്നും ചോദിക്കാനില്ല എന്ന അഹന്ത മനസ്സില്‍ മുറ്റി നില്‍ക്കുന്ന പ്രായം.
 
ആരേയും കൂസാത്ത പ്രകൃതമായിരുന്നു തന്‍റേത്. കുറെ സാധാരണ മനുഷ്യര്‍ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ചിരുന്ന ഒരു ഗ്രാമമായിരുന്നു ഈ പ്രദേശം. ഹിന്ദുക്കളും കൃസ്ത്യാനികളും മുസ്ലീങ്ങളും പരസ്പരം സ്നേഹിച്ചും സഹകരിച്ചും ജീവിച്ചിരുന്ന കാലം. ഉത്സവമായാലും കൃസ്തുമസ്സായാലും പെരുന്നാളായാലും എല്ലാവരും ആ സന്തോഷങ്ങളില്‍ പങ്കെടുത്ത് പരസ്പരം പങ്കുവെച്ച് ജീവിച്ചിരുന്ന കാലം. ഇവിടെ വളര്‍ന്നു വരുന്ന ഓരോ കുട്ടിയുടേയും രക്ഷകര്‍ത്താക്കള്‍ ഗ്രാമത്തിന്‍റെ മുഴുവന്‍ രക്ഷകര്‍ത്താക്കളായിരുന്നു.
 
ആരെന്തു ചെയ്താലും പറഞ്ഞാലും നിമിഷനേരം കൊണ്ട് അതവരുടെ വീടുകളിലെത്തിയിരിക്കും. സ്കൂളില്‍ എന്തെങ്കിലും വികൃതി കാണിച്ചാല്‍ അദ്ധ്യാപകര്‍ നേരിട്ട് രക്ഷകര്‍ത്താക്കളെ വിവരമറിയിക്കുമായിരുന്നു. അദ്ധ്യാപകരുടെ ഈ പ്രവൃത്തികള്‍ പല വിരുതന്മാര്‍ക്കും പാരയായിട്ടുണ്ട്. നാട്ടിലെ അറിയപ്പെടുന്ന പ്രമാണിയുടെ ഒരേയൊരു മകനായ തനിക്കും അല്പം ഗര്‍വ്വും അഹങ്കാരവും ഉണ്ടായതില്‍ അത്ഭുതപ്പെടാനില്ല. ക്ലാസ്സില്‍ അല്ലറ ചില്ലറ കുസൃതികള്‍ കാണിക്കുന്നവരുടെ ലിസ്റ്റില്‍ തന്‍റെ പേരും ഉള്‍പ്പെട്ടത് അങ്ങനെയാണ്. അച്ഛന്‍റെ കൈയില്‍ നിന്ന് നല്ല ചൂരല്‍പ്രയോഗവും അതുകാരണം താന്‍ ഏല്‍ക്കേണ്ടിവന്നിട്ടുണ്ട്.  മാതാപിതാക്കളുടെ സംരക്ഷണയില്‍ പാറപോലെ വളര്‍ന്നപ്പോഴും പഠിപ്പോ തന്‍റെ ഭാവിയോ ഒന്നും ഗൗരവമായി കണ്ടിരുന്നില്ല.
 
"എന്തിനു ശോകം വൃഥാ തവ കേള്‍ക്ക നീ
ബന്ധമില്ലേതുമിതിന്നു മനോഹരേ !
നിന്നുടെ ഭര്‍ത്താവു ദേഹമോ ജീവനോ
ധന്യേ! പരമാര്‍ത്ഥമെന്നോടു ചൊല്ലു നീ...."
 
ഉമ്മറക്കോലായില്‍ അച്ഛമ്മ രാമായണം വായിക്കുന്നത് കേട്ടുകൊണ്ട് കറങ്ങുന്ന ഫാനിലേക്കു നോക്കി കട്ടിലില്‍ മലര്‍ന്നു കിടക്കുകയാണ് അപ്പോഴും അയാള്‍. പകലുറക്കത്തിന്‍റെ ക്ഷീണമുണ്ടെങ്കിലും ഇങ്ങനെ കിടക്കുന്നത് ശരിയല്ലെന്നു തോന്നി. അപ്പോഴേക്കും ആരോ വന്നു അച്ഛമ്മയോടു സംസാരിക്കുന്നതു കേട്ടു. എഴുന്നേറ്റ് മുന്‍വശത്തേക്കു ചെന്നു.
 
"ഞാനാ മുത്തശ്ശീ" വന്ന ആള്‍ പരിചയപ്പെടുത്തി ഉമ്മറത്തേക്കു കയറി.
 
"ങ്ആ....നീയ്യോ?" വാ കേറിയിരിക്ക്" അപ്പോഴേക്കും രവി വരാന്തയിലേക്കു ചെന്നു. രവിയെ കണ്ടപാടെ ആഗതന്‍ എഴുന്നേറ്റു നിന്നു. ഒറ്റ നോട്ടത്തില്‍ രവിക്ക് ആളെ മനസ്സിലായില്ല. ഉയരം കുറഞ്ഞ് കഷണ്ടി കയറിയ തലയുടെ ഇരുവശത്തും വളര്‍ന്നു നില്‍ക്കുന്ന നരച്ച മുടി. ഒരു കാവി വസ്ത്രധാരി. ഉയരം കുറഞ്ഞതു  കൊണ്ടാകാം കുടവയര്‍ അല്പം കൂടുതലായി തോന്നിക്കും. ആകെ ഒരു ഇരുണ്ട നിറം.

ആളെ മനസ്സിലാകാതെ രവിയുടെ നില്പു കണ്ടിട്ടാകണം അയാള്‍ അടുത്തേക്കു വന്നു. രവിയുടെ മുഖത്തേക്കു നോക്കി ചിരിച്ചുകൊണ്ട് ഒരക്ഷരം ഉരിയിടാതെ നില്‍ക്കുകയാണ്.
 
"ഓര്‍മ്മ വരുന്നില്ല അല്ലേ?" അയാള്‍ രവിയോടൂ ചോദിക്കുകയാണ്. അച്ഛമ്മയും ഊറിച്ചിരിച്ചുകൊണ്ട് രാമായണം മടക്കി എഴുന്നേറ്റു.
 
"എല്ലാം ഇനി ആദ്യേ കൂദ്യേ തൊടങ്ങണംന്നാ തോന്നണേ." അത്രയും പറഞ്ഞ് അച്ഛമ്മ അകത്തേക്കു പോയി.
 
"നീയെന്താ പന്തം കണ്ട പെരുച്ചാഴിയെപ്പോലെ മിഴിച്ചു നോക്കുന്നത്?" എന്നിട്ടും രവിക്ക് ആളെ മനസ്സിലായില്ല.
 
"എനിക്ക്....!!" രവി വിക്കി വിക്കി പറഞ്ഞു.
 
"ആരാണെന്നു ശരിക്കങ്ങു മനസ്സിലായില്ല. ക്ഷമിക്കണം." രവി വീണ്ടും പറഞ്ഞു.
 
"അപ്പോള്‍ അതാണു കാര്യം. കാലം മാറുമ്പോള്‍ കോലവും മാറുമെന്നു കേട്ടിട്ടുണ്ടോ? കാലം മാറി, എന്റെ കോലവും മാറി." ആഗതന്‍ പറഞ്ഞു.
 
"എന്തിനാ ശ്രീധരാ നീ അവനെ വെഷമിപ്പിക്കണെ?" അച്ഛമ്മയുടെ ചോദ്യം കേട്ട് രവി അത്ഭുതത്തോടെ അയാളെ നോക്കി.
 
"ശ്രീധരന്‍....!!" രവി സ്വയം പറഞ്ഞു.
 
"അതെ ശ്രീധരന്‍ തന്നെ. അച്ഛന്‍ പറഞ്ഞു നീ വന്നിട്ടുണ്ടെന്ന്. ഇന്ന് തിരക്കോടു തിരക്കായിരുന്നു. പകല്‍ നിന്നെ വന്നു കാണണമെന്നുണ്ടായിരുന്നു. പക്ഷേ, ഇന്ന് കൃഷിഭവനില്‍ നിന്ന് കൃഷി ഓഫീസര്‍ വരുന്ന ദിവസമായിരുന്നു. അവര്‍ വരുമ്പോള്‍ ഞാന്‍ സ്ഥലത്തില്ലെങ്കില്‍ എല്ലാ കാര്യങ്ങളും അവതാളത്തിലാകും. അവമ്മാരെ പിന്നെ മഷിയിട്ടു നോക്കിയാല്‍ കിട്ടില്ല. അതുകൊണ്ടാ പകല്‍ വരാതിരുന്നത്."
 
"ശ്രീധരാ, നീ ആകെ മാറിപ്പോയല്ലോ. എനിക്ക് നിന്നെ തീരെ മനസ്സിലായില്ല കേട്ടോ. ഇതെന്തു വേഷമാടാ. ഒരുമാതിരി സ്വാമി വേഷം" രവി പറഞ്ഞു നിര്‍ത്തി.
 
"ങ്ആ.. അടുത്ത ശ്രീനാരായണഗുരുവാകാന്‍ പോകുന്ന ആളല്ലേ. അപ്പോള്‍ ഇപ്പഴേ തൊടങ്ങി വേഷം കെട്ടണമല്ലോ." ചായയുമായി വന്ന ഗായത്രിയാണ്.
 
"എന്തിനാ ഗായത്രീ ഈ പരിഹാസം? ഈയുള്ളവനെ വെറുതെ വിട്ടേര്. ജീവിച്ചു പൊയ്ക്കോട്ടെ." ശ്രീധരന്‍ ദയനീയമായി ഗായത്രിയോടു അപേക്ഷിക്കുകയാണ്.
 
"ങൂം...ജീവിച്ചാല്‍ മതി" അവള്‍ അകത്തേക്കു പോയി.
 
അപ്പോഴും രവി ശ്രീധരനെത്തന്നെ നോക്കിയിരിക്കുകയായിരുന്നു.
 
"നീയങ്ങു വല്ലാതായിപ്പോയല്ലോ. എന്തു പറ്റി? രവി ചോദിച്ചു.
 
"പിന്നെ നിന്നെപ്പോലെ സായിപ്പിന്‍റെ പണിയൊന്നുമല്ലല്ലോ എനിക്ക്. വെള്ളക്കോളര്‍ ജോലിയുമല്ല. ഈ പാടത്തും പറമ്പിലും വെയിലും മഴയുമൊക്കെ കൊണ്ട് അലഞ്ഞു തിരിയുമ്പോള്‍ മനുഷ്യന്‍റെ ആകൃതിയും പ്രകൃതിയുമൊക്കെ അങ്ങു മാറും."ശ്രീധരന്‍റെ ന്യായീകരണം.
 
"നീയെന്തിനാ ഈ കാവി വേഷമിട്ടു നടക്കുന്നത്?"രവിയുടെ ചോദ്യം കേട്ട് ശ്രീധരന്‍ പുഞ്ചിരിച്ചു.
 
"ലൗകീക ജീവിതം കഴിഞ്ഞ് അല്പം ആത്മീയമാകാം എന്നു തോന്നി. പിന്നെ ഈ ഏരിയായിലെ എസ്.എന്‍.ഡി.പി.യുടെ സെക്രട്ടറിയെന്നുള്ള ഒരു ഭാരവും എന്‍റെ ചുമലിലായിപ്പോയില്ലേ." ശ്രീധരന്‍ വിശദീകരിച്ചു.
 
"ഉവ്വുവ്വേ....രാഷ്ട്രീയക്കാരുടെയും നാട്ടുകാരുടേയും കണ്ണില്‍ പൊടിയിടാനല്ലേ കാവിയും പുതച്ചുകൊണ്ടു നടക്കുന്നത്. പിന്നെ അല്ലറ ചില്ലറ തടയാനും ഇങ്ങനെയുള്ള നമ്പറുകളൊക്കെ വേണമല്ലോ?" ഗായത്രി ഒരു പ്ലേറ്റില്‍ ഉപ്പേരിയുമായി വന്നു.
 
"കേട്ടോടാ രവീ...ലോകത്തെല്ലാവരും ഗുണം പിടിച്ചാലും ഇവള് ഗുണം പിടിക്കുകയില്ല." ശ്രീധരന്‍ കളിയാക്കിക്കൊണ്ട് ഗായത്രിയുടെ നേരെ തിരിഞ്ഞു.
 
കൊഞ്ഞനം കുത്തി ഒരു ചിരിയും പാസാക്കി ഗായത്രി അകത്തേക്കു പോയി.
 
"പാവമാണെടാ അവള്‍. ജീവിതത്തില്‍ ഒട്ടേറെ ദുരിതങ്ങള്‍ അനുഭവിച്ചവളാ. ആ മനസ്സിലെ ദു:ഖങ്ങളുടെ ആഴവും പരപ്പും ചില നേരത്തെ അവളുടെ മുഖഭാവങ്ങള്‍ കാണുമ്പോള്‍ മനസ്സിലാകും. എന്നെക്കാണുമ്പോഴൊക്കെ അവള്‍ പഴയ ഗായത്രിയായി മാറും. അതാണവളുടെ രീതി. നിന്‍റെ വിവരങ്ങള്‍ എപ്പോഴും തിരക്കുമായിരുന്നു." ശ്രീധരന്‍ പറഞ്ഞു നിര്‍ത്തി.
 
"നീയും ആളാകെ മാറിപ്പോയി കേട്ടോ. വിവരങ്ങള്‍ കുറച്ചൊക്കെ ഞാനറിഞ്ഞു." തന്‍റെ നെടുവീര്‍പ്പിനു മറുപടിയായി ശ്രീധരന്‍ പറഞ്ഞു.
 
"ഇന്നുച്ചയ്ക്ക് നിന്‍റെ അച്ഛന്‍ വന്നിരുന്നു." രവി പറഞ്ഞു നിര്‍ത്തി.
 
"ങ്ആ അച്ഛനാണ് നീ വന്ന കാര്യം എന്നോടു പറഞ്ഞത്. എനിക്കാദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ആരോടും പറയാതെയുള്ള നിന്‍റെ ഈ വരവ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. നീയെന്തേ ഇത്രയും നാള്‍ വനവാസം നയിച്ചു? വീട്ടുകാരോടുള്ള എതിര്‍പ്പ് കൂട്ടുകാരോടും നാട്ടുകാരോടും കാണിച്ചത് തീരെ ശരിയായില്ല." ശ്രീധരന്‍റെ പരിഭവത്തിന് മറുപടി പറയാന്‍ കഴിയാതെ രവി നിന്നു.
 
"ഞാന്‍ കുറച്ചു നാള്‍ ഖത്തറിലായിരുന്നു. ഇക്കരെ നില്‍ക്കുമ്പോള്‍ അക്കരെപ്പച്ച എന്നു പറഞ്ഞതുപോലെയായിരുന്നു എന്‍റെ കാര്യം." ശ്രീധരന്‍ തുടര്‍ന്നു.
 
"എനിക്കോര്‍മ്മയുണ്ട്. അക്കാലത്ത് ഞാന്‍ ബോംബെയിലുണ്ടായിരുന്നു. നമ്മള്‍ ഒന്നുരണ്ടു കത്തിടപാടുകളും നടത്തിയിരുന്നു." രവി പറഞ്ഞു.
 
"നീ ബോംബെയില്‍ നിന്ന് പോയ വിവരം പിന്നീട് ഞാന്‍ അറിഞ്ഞിരുന്നു. പക്ഷേ യാതൊരു അഡ്രസ്സും അതിനുശേഷമില്ലായിരുന്നു.
 
"എടാ അച്ഛനെങ്ങനെയുണ്ട്? നിന്നോടു സംസാരിച്ചോ?" ശ്രീധരന്‍ ചോദിച്ചു.
 
"സംസാരിച്ചു. പുള്ളി ആകെ മാറിപ്പോയി. ഇപ്പോള്‍ തീര്‍ത്തും അവശതയിലാണ്."
 
"നമുക്ക് പുറത്തേക്കൊന്നിറങ്ങിയാലോ. നീ വന്നിട്ട് പുറത്തിറങ്ങിയില്ലല്ലോ?" ശ്രീധരന്‍ പറഞ്ഞതു ശരിയാണ്. വന്നിട്ട് പുറത്തിറങ്ങാന്‍ സമയം കിട്ടിയില്ല. നാളെ ഒന്നു പുറത്തേക്കിറങ്ങാമെന്നു കരുതിയിരിക്കുകയായിരുന്നു. ഏതായാലും രാത്രിയില്‍ ആരും പെട്ടെന്ന് കണ്ടാല്‍ മനസ്സിലാകുകയില്ലല്ലോ. പകലാണെങ്കില്‍ നാട്ടുകാരുടെ നൂറുനൂരു ചോദ്യങ്ങള്‍ക്ക് താന്‍ ഉത്തരം കൊടുക്കേണ്ടി വരും. രവി സ്വയം പറഞ്ഞു.
 
"അച്ഛമ്മേ..ഞങ്ങളൊന്നു പുറത്തേക്കിറങ്ങുവാ." രവി അകത്തേക്കു നോക്കി വിളിച്ചു പറഞ്ഞു.

(തുടരും....)

2016 ഓഗസ്റ്റ് 10, ബുധനാഴ്‌ച

ബന്ധങ്ങള്‍ ബന്ധനങ്ങള്‍ (നോവലറ്റ്) - അദ്ധ്യായം നാല്


മനസ്സ് തീര്‍ത്തും നിസ്സംഗമാവുന്നത്, അത് കലുഷിതമാവുന്നതിനേക്കാള്‍ ഭീകരമാണ്. ഓര്‍ത്തെടുക്കാനും തീരുമാനത്തിലെത്താനും മറവിയുടെ നിഴല്‍ വീഴാതെ ശ്രദ്ധിക്കാനും ഒത്തിരിയുണ്ടായിട്ടും അവയൊക്കെ ഏതൊക്കെയോ നിഗൂഢമായ മറവില്‍ പറ്റി കുടുങ്ങിക്കിടക്കുന്നു. അകാരണമായി, അനാവശ്യമായി കുറെ കല്പിത ആശങ്കകള്‍ സൃഷ്ടിച്ചെടുക്കാന്‍ മനസ്സ് വെമ്പുന്നു. അനിഷ്ടമായതും മറക്കാന്‍ ശ്രമിക്കുന്നതും എന്തോ അവ മാത്രം ഇടക്കിടെ മനസ്സിലൂടെ ചെറു ഓളങ്ങള്‍ പോലെ ക്ഷണികമായ ചലനങ്ങളുണ്ടാക്കുന്നു.

ഇവിടെ വരുമ്പോഴെല്ലാം ചേച്ചിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ അക്ഷരമാലകള്‍ പരതുന്ന തനിക്ക് വാക്കുകള്‍ കൂട്ടി യോജിപ്പിക്കാനോ വാചകങ്ങള്‍ മുഴുമിപ്പിക്കാനോ കഴിയാറില്ല. വിഷാദമാണ് തന്റെ സ്വാഭാവികമായ ഹൃദയഭാവം എന്നൊരു മുന്‍‌വിധി മനസ്സില്‍ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്നതും ചെയ്യുന്ന പ്രവൃത്തികളോടും പറയുന്ന വാക്കുകളോടും, തന്നെ സംബന്ധിച്ചിരിക്കുന്നതിനോടൊക്കെയും അകാരണമായി അവജ്ഞയും മടുപ്പും കല്പിച്ചു നല്‍കുന്നതും തല്‍‌ഫലമായിത്തന്നെ. തന്റെ മനസ്സ് ഇടയ്ക്കൊക്കെ എന്തേ ഇങ്ങനെ എന്ന് താന്‍ പലപ്രാവശ്യം ചോദിച്ചിട്ടുണ്ട്. ചിലപ്പോള്‍ മനസ്സ് തികച്ചും ശൂന്യമാകും.

"നീയെന്താ ആലോചിക്കണേ?" പാത്രത്തിലെ ചോറ് കുഴച്ചുകൊണ്ട് ആലോചനയിലിരിക്കുന്ന രവിയോട് അച്ഛമ്മ ചോദിച്ചു.

"ഏയ് ഒന്നുമില്ല അച്ഛമ്മേ....ഓരോന്നോര്‍ത്തു പോയതാ."

"ഒന്നും ഇപ്പൊ ഓര്‍ക്കണ്ടാ."

സുഭിക്ഷമായ ഉച്ചയൂണ് കഴിഞ്ഞ് കൈകഴുകി വീണ്ടും ഉമ്മറത്തേക്ക് വന്നു.

"ന്നാ ഞാനങ്ങ് ഇറങ്ങ്വാ. പിന്നെ വരാം..." കണാരന്‍ ചേട്ടന്‍ യാത്ര പറഞ്ഞിറങ്ങി.

ഗായത്രി അച്ഛന്റെ കൈകളില്‍ പിടിച്ച് ഉമ്മറത്തേക്ക് കൊണ്ടുവന്ന് ചാരുകസേരയില്‍ ഇരുത്തി. പ്രതാപകാലത്തും അച്ഛന്റെ സന്തതസഹചാരിയായിരുന്നു ആ ചാരുകസേര. ഗായത്രി അകത്തേക്ക് പോയി. പ്രായാധിക്യം കൂടാതെ രോഗവും അച്ഛനെ ആകെ തളര്‍ത്തിയിരിക്കുന്നു. രൂപവും ഭാവവുമെല്ലാം വളരെ പരിതാപകരമാണെന്ന് ആ മുഖത്തു നോക്കിയാലറിയാം. എന്തൊക്കെയോ ആ മനസ്സില്‍ ഉരുണ്ടുകൂടുന്നുണ്ടെന്നു ആ മുഖം വിളിച്ചോതുന്നു.

ചാരുകസേരയില്‍ കണ്ണടച്ചു കിടക്കുന്ന ഈ മനുഷ്യന്‍ ഒരുകാലത്ത് ഈ നാട്ടിലെ അറിയപ്പെട്ടിരുന്ന ജന്മിയായിരുന്നു. എന്തിനും ഏതിനും തന്റേടത്തോടെ ഇറങ്ങിപ്പുറപ്പെടുന്ന 'ജി.എം.' എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന ഗംഗാധര മേനോന്‍ അന്നും ഈ ചാരുകസേരയിലായിരുന്നു വിശ്രമിച്ചിരുന്നത്. അരികില്‍ മുറുക്കാന്‍ ചെല്ലവും കോളാമ്പിയുമായും. തൊട്ടരികില്‍ പാടിപ്പുകഴ്ത്തിയും വങ്കത്തരമെഴുന്നെള്ളിച്ചും അച്ഛനെ പ്രീതിപ്പെടുത്തി എന്തെങ്കിലും കൈമണി അടിച്ചു മാറ്റാന്‍ ഒന്നു രണ്ടുപേരും. മുറ്റത്ത് ഓച്ഛാനിച്ചു നില്‍ക്കുന്ന കാര്യസ്ഥന്‍. എപ്പോഴും എന്തെങ്കിലുമൊക്കെ ആവശ്യത്തിനായി വന്നുകൊണ്ടിരിക്കുന്നവരും. എല്ലാം കൊണ്ടും ഒരു നാട്ടുപ്രമാണിയുടെ മട്ടും ഭാവവും ഒത്തിണങ്ങിയ അച്ഛന് ആഢ്യത്തത്തേക്കാള്‍ അഹങ്കാരമായിരുന്നു മുന്നിട്ടു നിന്നിരുന്നത്. ആ ഗംഗാധര മേനോനാണ് അതേ കസേരയില്‍ സടകൊഴിഞ്ഞ സിംഹത്തെപ്പോലെ നിസ്സഹായനായി കിടക്കുന്നത്.

ഓഛാനിച്ച് നില്‍ക്കാന്‍ കാര്യസ്ഥരോ സ്വന്തം കാര്യസാദ്ധ്യത്തിനായി പുകഴ്ത്തിപ്പാടിയവരോ ആരും ഇന്ന് അടുത്തില്ല. എല്ലാവരും കൈയൊഴിഞ്ഞിരിക്കുന്നു. ഒരു കാലത്ത് അഛന്റെ ആജ്ഞാനുവര്‍ത്തിയാകാന്‍ കൂട്ടാക്കാതിരുന്ന താന്‍ മാത്രം അടുത്ത്...!

"കരന്‍റ് വന്നൂന്നാ തോന്നണേ." അച്ഛമ്മ ഉമ്മറത്തേക്കു വന്നു പറഞ്ഞു.

"അച്ഛനെന്താ അച്ഛമ്മേ ഇത്ര വലിയ അസുഖം? എന്നെ അര്‍ജന്റായി വരുത്താന്‍ തക്ക അസുഖമൊന്നും കാണുന്നില്ലല്ലോ?" രവി ചോദിച്ചു
 
"ന്‍റെ കുട്ട്യേ....രണ്ടു ദെവസായിട്ടൊള്ളൂ അച്ഛന്‍ ഇങ്ങനെ എണീറ്റു നടക്കാന്‍ തൊടങ്ങീട്ട്. കുട്ടന്‍ വരൂംന്ന് തന്ന്യാ എപ്പളും പറച്ചില്. എന്തോരംന്ന്ച്ചിട്ടാ കാത്തിരിക്കണെ. ആ മുറീലിരിക്കണ എണ്ണേം കൊഴമ്പൂം കുട്ടി കണ്ടില്യേ? അലോപ്പതി ചികിത്സ്യാര്‍ന്നു ഇത്രേം നാളും. പക്ഷേങ്കി പഴേ ഡോക്ടറ് പോയേപ്പിന്നെ അച്ഛന് വേറെ ഒരു ഡോക്ടറേം പിടിക്കില്യ. എത്രേന്നച്ചാ പറേണെ. ദീനത്തിനു ഒരു കൊറവൂംല്യ. അപ്പഴാ കേട്ടെ ചേറ്റിപ്പറമ്പന്‍ ബഹുകേമനാന്ന്. അങ്ങേര്ടെ ചികിത്സ കൊണ്ടാ ഇത്രേംങ്കില് രക്ഷപ്പെട്ടേ. രാത്രീല് ഒറക്കംല്യാ. എപ്പളും കുട്ടന്‍റെ കാര്യംതന്നെ പറച്ചില്. സഹിക്കണേന് ഒരറ്തി വേണോലോ. അതുകൊണ്ടാ ഗായത്രീടെ നിര്‍ബ്ബന്ധം കൊണ്ട് കുട്ടനെ വിവരമറിയിച്ചേ. ചേറ്റിപ്പറമ്പന്‍റെ കഷായോം അരീഷ്ടോമൊക്കെയായിട്ട് ഇതു തൊടങ്ങീട്ട് നാളെത്രയായീന്നോ? ഇപ്പോ ച്ചിരി ആശ്വാസോണ്ടെന്ന് കൂട്ടിയ്ക്കോ." അച്ഛമ്മ വിവരിച്ചു.
 
"എത്ര നാളായി അസുഖം തുടങ്ങിയ്ട്ട്?" രവി ചോദിച്ചു.
 
"അതിപ്പോ എങ്ങന്യാ പറയ്ആ. ദീനം വരാന്‍ കാലോം സമയോമൊന്നും വേണ്ടാലോ. തലേലെഴുത്ത് മായ്ച്ചാല്‍ മായ്യോ?"
 
"മുത്തശ്ശീ കരന്‍റു വന്നൂട്ടോ. രവിയേട്ടന് കെടക്കണെങ്കില്‍ കെടന്നോട്ടെ." ഗായത്രി അകത്തുനിന്ന് വിളിച്ചു പറയുകയാണ്.
 
"കുട്ടന്‍ പോയൊന്ന് കെടക്ക്. ഒന്നൊറങ്ങിക്കഴിയുമ്പോ ക്ഷീണൊക്കെ മാറും" അച്ഛമ്മ രവിയോടു പറഞ്ഞു.

അപ്പോഴും അച്ഛന്‍ ഏതോ അഗാധ ചിന്തയില്‍ കണ്ണുമടച്ച് ചാരുകസേരയില്‍ കിടക്കുകയാണ്.
 
രവി അകത്തേക്കു കയറി. തെക്കേ മുറിയിലെ കട്ടിലില്‍ പുതിയ കിടക്കവിരിയും തലയിണയും തനിക്കുവേണ്ടി വിരിച്ചിട്ടിട്ടുണ്ട്. ഫാനിന്റെ സ്പീഡ് അല്പമൊന്നു കൂട്ടി. തെക്കുവശത്തെ ജനല്‍പാളികള്‍ തുറന്നിട്ടു. ചൂടുകാറ്റാണ് പുറത്തു നിന്ന് അകത്തേക്ക് വീശുന്നത്. കട്ടിലില്‍ കയറിക്കിടന്നു. യാത്രാക്ഷീണം നന്നായുണ്ട്. ഒന്നുറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ എല്ലാം മാറും. രണ്ടു ദിവസത്തെ യാത്രയായിരുന്നല്ലോ. ഹസ്രത്ത് നിസാമുദ്ദീനില്‍ നിന്ന് ജയന്തി ജനതയില്‍ കയറുമ്പോള്‍ ഗോകുലനും ചന്ദ്രനുമൊക്കെ പറഞ്ഞ കാര്യങ്ങള്‍ മനസ്സിലോര്‍ത്തു.
 
"രവീ, കാര്യങ്ങളൊക്കെ വേണ്ട രീതിയില്‍ കൈകാര്യം ചെയ്തുകൊള്ളണം. നിന്റെ മുന്‍വിധികളും എടുത്തുചാട്ടവും മാറ്റിവെച്ച് നല്ല മോനായിട്ടുവേണം ആ വീട്ടില്‍ നില്‍ക്കാന്‍...അച്ഛനെ നേരിടാന്‍. കഴിഞ്ഞ കാര്യങ്ങളുടെ പേരില്‍ ആരോടും പകപോക്കാനോ പകരം വീട്ടാനോ തുനിയരുത്.." രണ്ടുപേരും ആവര്‍ത്തിച്ച് തന്നോടു പറഞ്ഞ കാര്യങ്ങള്‍.
 
"ഏയ്, അതൊന്നുമില്ലെടാ. കൊല്ലം പത്തിരുപതായില്ലേ ജനിച്ച നാടിനോടു വിട പറഞ്ഞിട്ട്. അതിനിടയില്‍ എന്തെല്ലാം സംഭവിച്ചു. എല്ലാം വിധി. അല്ലാതെന്തു പറയാന്‍." താന്‍ അവരെ ആശ്വസിപ്പിച്ചു.

ഫാനിന്റെ കാറ്റും പുറത്തെ ചൂടും കൂടിയായപ്പോള്‍ ശരീരം പൊള്ളുന്നതുപോലെ തോന്നി. ജനലിനു നേരെ തിരിഞ്ഞുകിടന്നു. ഉറക്കം പതിയെ കണ്ണുകളെ തലോടി കടന്നുപോയി.
************************
......വീടിനു മുന്നില്‍ വിസ്തൃതമായിക്കിടക്കുന്ന പാടവരമ്പത്തുകൂടെ ഒരു സ്ത്രീ നടന്നു വരുന്നു. മുറ്റത്തെ ഇലഞ്ഞിമരച്ചുവട്ടില്‍ നിന്ന് താന്‍ ഇലഞ്ഞിപ്പൂ പെറുക്കുകയാണ്. കൂട്ടിന് ഗായത്രിയുമുണ്ട്. തന്‍റെ നിഴല്‍ പോലെ ഗായത്രി എപ്പോഴും കൂടെയുണ്ടാകും. ഞാനാണോ ഗായത്രിയാണോ കൂടുതല്‍ പൂ പെറുക്കുന്നതെന്നുള്ള വാശിയിലാണ് രണ്ടുപേരും. അമ്മ അടുക്കളയിലോ മറ്റോ ആണെന്നു തോന്നുന്നു. ഇലഞ്ഞിപ്പൂമാല ഗായത്രിക്ക് വലിയ ഇഷ്ടമാണ്.
 
മാലകോര്‍ത്ത് അവളുടെ മുടിയില്‍ ചൂടിയാല്‍ നല്ല മണമായിരിക്കും. അതുകൊണ്ട് താന്‍ എപ്പോഴും അവള്‍ക്ക് ഇലഞ്ഞിപ്പൂ പെറുക്കിക്കൊടുക്കും.
 
പാടത്തുനിന്ന് ആ സ്ത്രീ പടിപ്പുരയ്ക്കടുത്തെത്തി. ഒരു പരിഷ്ക്കാരി സ്‌ത്രീയുടെ മട്ടും ഭാവവുമൊക്കെയുണ്ട്. സ്ലീവ്‌ലെസ് ബ്ലൗസും സാരിയുമാണ് വേഷം. ഒരു വാനിറ്റി ബാഗ് തോളില്‍ തൂക്കിയിട്ടിട്ടുണ്ട്. നെറ്റിയില്‍ വലിയൊരു പൊട്ടുമുണ്ട്. ഏതോ കുറിക്കമ്പനിയില്‍നിന്ന് ആളുകളെ ചേര്‍ക്കാന്‍ വന്നതായിരിക്കും. താനും ഗായത്രിയും മുഖത്തോടുമുഖം നോക്കി. അപ്പോഴേക്കും ആ സ്ത്രീ പടിപ്പുര കടന്ന് മുറ്റത്തെത്തിയിരുന്നു.
 
"മേനോന്‍ ചേട്ടനില്ലേ ഇവിടെ?" അവര്‍ തന്നോടാണ് ചോദിക്കുന്നത്.
 
അച്ഛനെ ജി.എം. എന്നേ എല്ലാവരും വിളിക്കാറുള്ളൂ. ഏറ്റവും അടുപ്പമുള്ളവരേ മേനോന്‍ ചേട്ടനെന്നു വിളിക്കൂ. അച്ഛനെ മേനോന്‍ ചേട്ടനെന്നു വിളിക്കണമെങ്കില്‍ ഈ സ്ത്രീ വളരെ അടുപ്പമുള്ളവരായിരിക്കണമല്ലോ ! ആരാണിവര്‍? താന്‍ ഇതിനു മുന്‍പ് കണ്ടിട്ടില്ലല്ലോ..! തന്‍റേയും ഗായത്രിയുടേയും നില്പു കണ്ടിട്ടാകണം അവര്‍ വീണ്ടും ചോദിച്ചു...
 
"രണ്ടുപേരുമെന്താ കുന്തം വിഴുങ്ങിയ മാതിരി നില്‍ക്കുന്നേ? ചോദിച്ചത് കേട്ടില്ലേ?"
 
"അച്ഛന്‍ ഇവിടെയില്ല."  താന്‍ മറുപടി പറഞ്ഞു.
 
"എവിടെപ്പോയതാണെന്നറിയാമോ?"
 
"എനിക്കറിയില്ല. കുറെ ദൂരെയെങ്ങാണ്ടാ പോയിരിക്കണെ. അമ്മയുണ്ട്, വിളിക്കട്ടേ?"  താന്‍ ചോദിച്ചു.
 
"വേണ്ട. അച്ഛന്‍ വരുമ്പോ സരസു വന്നിരുന്നെന്ന് പറഞ്ഞാല്‍ മതി."  അവര്‍ പറഞ്ഞു തീരുന്നതിനു മുന്‍പ് അമ്മ പുറത്തേക്കിറങ്ങി വന്നു.

"ആരാ മോനെ" എന്ന ചോദ്യവുമായി ഇറങ്ങി വന്ന അമ്മ പെട്ടെന്നു നിന്നു. ആ സ്ത്രീയെ കണ്ടയുടനെ അമ്മയെന്താ അവിടെത്തന്നെ നിന്നു കളഞ്ഞത്?!! തനിക്കൊന്നും മനസ്സിലായില്ല.
 
"എടീ മൂധേവീ, നീ വന്നുവന്ന് ഇവിടെയുമെത്തിയോ? എന്തു കല്പിച്ചാടീ നീ ഇറങ്ങിത്തിരിച്ചിരിക്കുന്നത്?" അമ്മ ദ്വേഷ്യത്തോടെ ആ സ്ത്രീയുടെ അടുത്തേക്ക് നടന്നടുത്തു.
 
"ഞാന്‍ മേനോന്‍ ചേട്ടനെ അന്വേഷിച്ചു വന്നതാണ്. അല്ലാതെ നിങ്ങളെയല്ല."  ഒരു കൂസലുമില്ലാതെ അവര്‍ അമ്മയോടു പറഞ്ഞു.
 
"ഓ അവടെയൊരു ചാട്ടന്‍. പ്‌ഫൂ... അമ്മ നീട്ടിത്തുപ്പി.. ഈ പടിക്കകത്ത് കാലുകുത്തിയാല്‍ നീയെന്‍റെ തനി നിറം കാണും. കുടുംബം കലക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന ഒരുമ്പെട്ടവള്‍."  അമ്മ നിന്നു കലിതുള്ളുകയാണ്. കാര്യമെന്താണെന്ന് പിടികിട്ടാതെ താനും ഗായത്രിയും പകച്ചു നിന്നു.
 
"അതെ, സരസു ഒരുമ്പെട്ടു തന്നെയാണ് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഞാനൊന്നു വിചാരിച്ചാല്‍ അതു നടത്തിയിരിക്കും."
 
ഇത്രയും പറഞ്ഞ് അവര്‍ വെട്ടിത്തിരിഞ്ഞ് നടന്നുപോയി. നിന്ന നില്‍‌പില്‍ അമ്മ പുറകോട്ടു മറിയുന്നത് കണ്ടത് പെട്ടെന്നാണ്.
 
"അമ്മേ......."  താന്‍ ഓടിച്ചെന്ന് അമ്മയെ താങ്ങിപ്പിടിച്ചു.

(തുടരും....)


2016 ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

ബന്ധങ്ങള്‍ ബന്ധനങ്ങള്‍ (നോവലറ്റ്) - അദ്ധ്യായം മൂന്ന്

തിരക്കു പിടിച്ച അജ്‌മല്‍ഖാന്‍  റോഡിലൂടെ നടന്ന് മെസ്സിലെത്താന്‍ തന്നെ വളരെ ബുദ്ധിമുട്ടാണ്. എന്നാലും താന്‍ അവിടെ പോകും. ചിലപ്പോള്‍ ഗോകുലന്റെ ദേവ്നഗറില്‍ താമസിക്കുന്ന അമ്മാവന്റെ വീട്ടിലേക്ക് പോകും. അതുമല്ലെങ്കില്‍ ഗോള്‍മാര്‍ക്കറ്റിലെ ഡോക്ടേഴ്സ് ലെയ്‌നില്‍ താമസിക്കുന്ന അപ്പുക്കുട്ടന്‍ ചേട്ടന്റെ വീട്ടിലേക്ക് പോകും. ഗോകുലന്റെ അമ്മായി നല്ലൊരു പാചകക്കാരിയാണ്. നാടന്‍ ഭക്ഷണമുണ്ടാക്കാന്‍ നിന്റെ അമ്മായിയിയെ കടത്തിവെട്ടാന്‍ മറ്റാരുമില്ല എന്ന് പലപ്പോഴും ഗോകുലനോട് താന്‍ പറഞ്ഞിട്ടുണ്ട്. മനസ്സുതുറന്ന് സംസാരിക്കാന്‍ സാധിക്കുന്ന ഏക സുഹൃത്ത് ഗോകുലനാണ്. മറ്റുള്ളവരൊക്കെ തന്റെ പ്രയാസങ്ങള്‍ കണ്ട് പുറമെ സങ്കടഭാവം പ്രകടിപ്പിക്കുകയും ഉള്ളാലെ സന്തോഷിക്കുന്നവരുമാണെന്ന് തനിക്കറിയാം. പക്ഷെ, ഗോകുലന്‍ അവരില്‍നിന്ന് വ്യത്യസ്ഥനാണ്. തന്റെ അവസ്ഥ അറിഞ്ഞു പ്രവര്‍ത്തിക്കുന്നവന്‍. ഒരു ദിവസം പത്തുപ്രാവശ്യമെങ്കിലും ഓഫീസിലേക്ക് ഫോണ്‍ ചെയ്യും. താനെന്തെടുക്കുകയാണ്...ആരെങ്കിലും വിളിച്ചോ.......ആരെയെങ്കിലും വിളിച്ചോ എന്നൊക്കെയാണ് അവന് അറിയേണ്ടത്.

ഒരു ദിവസം ഓഫീസിലെ റിസപ്ഷനിസ്റ്റ് കഞ്ചന്‍ കക്കര്‍ അവന്റെയടുത്ത് തട്ടിക്കയറുകയും ചെയ്തു. കൂടെക്കൂടെ അവന്റെ ഫോണ്‍ വിളി അവള്‍ക്കത്ര രസിച്ചില്ലെന്നു തോന്നുന്നു. അതുകൊണ്ടായിരിക്കണം അവന്റെ ഊരും പേരുമൊക്കെ അവള്‍ ചോദിച്ചത്.

"കോന്‍ ബോല്‍‌രഹാഹേ?" അവളൊരിക്കല്‍ അവനോടു ചോദിച്ചതാണ്.

"മേം ഉസ്‌കാ തന്താ ബോല്‍‌രഹാ ഹും." അവന്‍ മറുപടിയും കൊടുത്തു.

ഞാനൊരു മീറ്റിംഗിലായിരുന്നു അപ്പോള്‍. മീറ്റിംഗ് കഴിഞ്ഞപ്പോഴേക്കും ഉച്ചയായി. ലഞ്ച് കഴിക്കാന്‍ സാധാരണ പോകാറ് കോണാട്ട് പ്ലേസിലെ സൂപ്പര്‍ മാര്‍ക്കറ്റിനടുത്തുള്ള രാഘവന്‍ ചേട്ടന്റെ നവകേരള റസ്റ്റോറന്റിലേക്കായിരിക്കും. ആ ചുറ്റുപാടില്‍ നിന്നുള്ള ഓഫീസുകളിലെ മലയാളികള്‍ ലഞ്ചു കഴിക്കാന്‍ അവിടെയാണ് വരാറ്. കഷ്ടിച്ച് പത്തു പേര്‍ക്കിരിക്കാവുന്ന ഒരു ഇടുങ്ങിയ മുറിയിലാണ് അത് പ്രവര്‍ത്തിക്കുന്നത്. ലഞ്ചിനു പുറത്തേക്കിറങ്ങാന്‍ നേരമാണ് കഞ്ചന്‍ പറഞ്ഞത്....

"ആപ് കേലിയേ ഏക് മെസ്സേജ് ഹേ" എന്ന്.

"കിസ്‌കാ?" ഞാന്‍ ചോദിച്ചു.

"ആപ്കാ തന്താ കാ..." ഞാന്‍ ഞെട്ടിപ്പോയി ഇവളെന്താ എന്റെ തന്തയ്ക്കു വിളിക്കുന്നോ? എന്റെ നോട്ടവും ഭാവവും കണ്ടപ്പോള്‍ എന്തോ പന്തികേടുണ്ടെന്ന് അവള്‍ക്കു മനസ്സിലായി.

"ക്യാ ഹുവാ?" അവള്‍ ചോദിച്ചു.

"കുച്ച് നഹീം.." ഞാന്‍ മറുപടി പറഞ്ഞു.

"ആപ്കോ മാലുംഹേ ക്യാ തന്താ കാ മത്‌ലബ് ക്യാ ഹെ..?" ഞാന്‍ ചോദിച്ചു.

"നഹീം, ക്യാ ഹേ?" അവള്‍ ആകാംക്ഷയോടെ ചോദിച്ചു.

"തന്താ കാ മത്‌ലബ് ബാപ്, സമച്‌ഗയാ?" അവളാകെ ചമ്മിപ്പോയി.

"കോയി ബാത് നഹീ.." എന്നു പറഞ്ഞ് ഞാന്‍ പുറത്തേക്ക് പോകുകയും ചെയ്തു.

ആ സമയത്താണ് ഗോകുലന്‍ വീണ്ടും വിളിച്ചത്. കഞ്ചന് ആളെ മനസ്സിലായി. ഗോകുലനെ അവള്‍ ശരിക്കൊന്നു കുടഞ്ഞു. അതിനുശേഷം അവനെ കാണുമ്പോള്‍ അവള്‍ ചോദിക്കും..

"കൈസേ ഹേ തന്താ, ഠീക് ഹേ നാ?"

"ഇതു കുരിശായല്ലോ ഭഗവാനേ..."

തലയില്‍ കൈവെച്ചുകൊണ്ടുള്ള അവന്റെ ഡയലോഗ് കേള്‍ക്കുമ്പോള്‍ എല്ലാവരും കൂട്ടച്ചിരിയായിരിക്കും. കഞ്ചനും കൂടെ കൂടും.

ഗോകുലന്റെ അമ്മാവന്‍ അപ്പുക്കുട്ടനും അമ്മായി ഉഷയും അവരുടെ കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ് തന്നെ കണ്ടിരുന്നത്. രവി ഓര്‍ത്തു. രണ്ടു കുട്ടികളാണവര്‍ക്ക്. ഏഴാം ക്ലാസില്‍ പഠിക്കുന്ന അംബികയും നാലാം ക്ലാസില്‍ പഠിക്കുന്ന അഭിഷേകും. കുട്ടികള്‍ക്ക് രണ്ടുപേര്‍ക്കും രവിയങ്കിളെന്നാല്‍ ജീവനാണ്. താന്‍ എപ്പോള്‍ ചെന്നാലും രണ്ടുപേരും തന്റെ അടുത്തുകൂടാന്‍ മത്സരമായിരിക്കും.

"അങ്കിള്‍, ദീദീ നേ മുഛേ മാര്‍ ദിയാ" അഭിഷേകിന്റെ പതിവു പരാതിയാണ്.

"തൂനേ മുഛേ ഗാലി ക്യോം ദിയാ?" അതാ വരുന്നു അംബികയുടെ വക പരാതി.

"ദേഖോ, തും ദോനോം നേ ഐസാ ജഗ്ഡാ മത് കിയാ കരോ. ദോനോം ഭായീ ബഹന്‍ ഹേ നാ?"  രണ്ടുപേരേയും അടുത്തു വിളിച്ച് താന്‍ സമാധാനിപ്പിക്കും.

"ലേക്കിന്‍ ദീദി ഹമേശാ പെന്‍സില്‍ ചോരീ കര്‍ത്തീഹേ." അഭിഷേകിന്റെ പരാതിയാണ്.

"അങ്കിള്‍, യേ അഭിഷേക്‌നെ മേരി കളര്‍ പെന്‍സില്‍ ചോരി കര്‍ക്കേ അപ്നാ ബാഗ് മേം ഡാല്‍തേ ഹുവേ മെം നേ പകട് ലിയാ"  അംബികയും വിടാനുള്ള ഭാവമില്ല.

"തൊടങ്ങി രണ്ടും കൂടെ. രണ്ടും നേരെ കണ്ടാല്‍ കീരിയും പാമ്പും പോലെയാ. എന്റെ ദൈവമേ ഇവറ്റകള്‍ രണ്ടിനേം കൊണ്ട് ഞാന്‍ തോറ്റു."

 ഉഷച്ചേച്ചി അടുക്കളയില്‍ നിന്ന് ഓടിവരും.

"യേ കീരി ക്യാ ഹോതീ ഹേ മമ്മീ?"അഭിഷേകിന്റെ ചോദ്യം കേട്ട് താന്‍ ചിരിക്കും.

"നിന്റെ അച്ഛനോട് ചോദിക്ക്"

 ദ്വേഷ്യപ്പെട്ട് ചേച്ചി അടുക്കളയിലേക്ക് പോകും.

"അങ്കിള്‍, ആപ്കോ മാലും‌ഹേ ക്യാ കീരി ക്യാ ഹോത്തേ ഹേ?" അഭിഷേക് എന്റെ നേരെ തിരിയും.

"യേ ലോ ചോക്ക്ലേറ്റ്"

രണ്ടുപേര്‍ക്കും ഓരോ ചോക്ക്ലേറ്റ് കൊടുത്ത് കഴിയുമ്പോള്‍ സന്തോഷമാകും. പരസ്പരം കൊഞ്ഞനം കുത്തി രണ്ടുപേരും അകത്തേക്കു പോകും. അതാണ് സ്ഥിരം പരിപാടി.

"എന്തിനാ രവീ, നീ വരുമ്പോഴൊക്കെ ഇങ്ങനെ ചോക്ക്ലേറ്റു വാങ്ങി കൊണ്ടുവരുന്നത്?" ചേച്ചി കാപ്പിയുമായി വന്ന് ചോദിക്കും.

"അതു സാരമില്ല ചേച്ചി, കുട്ടികളല്ലേ. അവര്‍ക്കല്ലാതെ മറ്റാര്‍ക്കാ ഞാന്‍ വാങ്ങിക്കൊടുക്കേണ്ടത്. ഇതൊക്കെയല്ലേ ജീവിതത്തില്‍ എന്നെന്നും ഓര്‍മ്മിക്കാന്‍ കഴിയുന്ന സന്ദര്‍ഭങ്ങള്‍. ഇവിടെ വരുമ്പോഴാണ് എന്റെ മനസ്സിന് അല്പമെങ്കിലും ശാന്തത ലഭിക്കുന്നത്."

"രവിയോടു ചോദിക്കുന്നതുകൊണ്ട് വിഷമമൊന്നും തോന്നരുത്. പലതവണ ഞാന്‍ ഓര്‍ത്തതാ. എത്ര നാളെന്നുവെച്ചാ ഇങ്ങനെ ജീവിക്കുന്നത്? എന്തിനും ഒരു തീര്‍ച്ചയും തീരുമാനവുമൊക്കെ വേണ്ടെ? ഇങ്ങനെ ജീവിതകാലം മുഴുവന്‍ തുടരാനാണോ ഭാവം?"

ചേച്ചിയുടെ ചോദ്യത്തിന് വ്യക്തമായ ഒരു മറുപടി കൊടുക്കാന്‍ തനിക്കു കഴിയാറില്ല. എങ്കിലും അവരുടെ വിഷമവും താന്‍ മനസ്സിലാക്കുന്നുണ്ടായിരുന്നു.

"നിങ്ങള്‍ രണ്ടുപേരും ഇങ്ങനെ വാശിപിടിച്ചിരുന്നാല്‍ മക്കളുടെ ഭാവിയാണ് തകരുന്നതെന്ന് ഓര്‍മ്മവേണം." ചേച്ചി തുടരുകയാണ്.

"ഞാനെന്തു വിട്ടുവീഴ്ചക്കും തയ്യാറാണ് ചേച്ചീ. പക്ഷെ അവള്‍.........!!"

"എങ്ങനെ ജീവിച്ചവരായിരുന്നു. എനിക്കുപോലും അസൂയ തോന്നിയിട്ടുണ്ട്. എന്നിട്ടിപ്പോ....." ചേച്ചിയുടെ മുഖത്ത് വിഷമം.

"മഹാബലി ചക്രവര്‍ത്തിയുടെ ഭരണത്തില്‍ അസൂയ മൂത്തതുകൊണ്ടല്ലേ ചേച്ചി മഹാവിഷ്ണു വാമനനായി വന്ന് പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയത്?"

തന്റെ മറുപടി ചേച്ചിയെ ശുണ്ഠി പിടിപ്പിക്കും.

"രവിയോട് എന്തു പറഞ്ഞാലും അതിനൊരു ഉപമയും ഉല്‍‌പ്രേക്ഷയുമൊക്കെ കണ്ടുപിടിക്കും..." പരിഭവത്തോടെ ചേച്ചി എഴുന്നേറ്റു പോകും.

തനിക്കറിയാം, അത്ര ആത്മാര്‍ത്ഥതയോടെയാണ്  അവരെന്നോടു പെരുമാറുന്നത്.

(തുടരും)

ബന്ധങ്ങള്‍ ബന്ധനങ്ങള്‍  - അദ്ധ്യായം രണ്ട് 


2016 ജൂലൈ 28, വ്യാഴാഴ്‌ച

ബന്ധങ്ങള്‍ ബന്ധനങ്ങള്‍ (നോവലറ്റ്) - അദ്ധ്യായം രണ്ട്

വീടിനു മുന്നില്‍ പരന്നുകിടക്കുന്ന നെല്‍‌പാടത്തിന്റെ വരമ്പത്തുകൂടി ആരോ നടന്നുവരുന്നു. തന്റെ കുട്ടിക്കാലത്ത് കൂട്ടുകാരുമൊത്ത് പന്തു കളിച്ചും കബഡി കളിച്ചും രസിച്ച ആ കാലം. മഴക്കാലമായാല്‍ പാടം മഴവെള്ളം കൊണ്ട് നിറഞ്ഞു കവിയും. വാഴ വെട്ടി ചങ്ങാടമുണ്ടാക്കി കൂട്ടുകാരുമൊത്ത് വെള്ളത്തിലൂടെ തുഴഞ്ഞു നടന്ന ആ ബാല്യകാലം !! പാടത്തിന്റെ ഓരത്തായി ഒരു കുളമുണ്ടായിരുന്നു. അതിന്റെ പേരുപോലും മറന്നു. അതിപ്പോഴും ഉണ്ടോ ആവോ. വേനല്‍ക്കാലമായാല്‍ പാടത്താണ് ഞങ്ങളുടെ കളിക്കളം. സന്ധ്യയാകുമ്പോള്‍ കൂട്ടുകാരുമൊത്ത് ആ കുളത്തിലായിരുന്നു നീന്തിത്തുടിച്ചിരുന്നത്.

കൊയ്ത്തുപാട്ടിന്റെ ഈണം ചെവികളില്‍ മുഴങ്ങുന്നു...! പുഴയുടെ താളം....ഗ്രാമത്തിന്റെ സുഗന്ധം...മണ്ണിന്റെ മണം....പാലപ്പൂവിന്റെ ഗന്ധം....!! എല്ലാം അയാളുടെ ഓര്‍മ്മകളിലെ വെള്ളിത്തിരയില്‍ തെളിഞ്ഞു വന്നു.

"കുറ്റിക്കാട്ടുകൊളം വറ്റിവരണ്ടു കെടക്ക്വാ...ചേറും ചെളീമൊക്കെണ്ട്. ആരാ വൃത്തിയാക്കാന്‍ ? പഞ്ചായത്തീന്ന് ആരാണ്ടൊക്കെ വന്നു നോക്കിപ്പോണത് കണ്ടൂന്ന് ആ വാരസ്യാര് പറേണ കേട്ടു."

അച്ഛമ്മയുടെ വാക്കുകള്‍ വീണ്ടും രവിയെ പരിസരബോധത്തിലേക്ക് തിരിച്ചുകൊണ്ടുവനു. ശരിയാണ്, ആ കുളത്തിന് നാട്ടുകാരിട്ട പേരാണ് 'കുട്ടിക്കാട്ടുകുളം' എന്ന്. ഒരുപക്ഷേ കുളത്തിനു ചുറ്റും കുറ്റിക്കാടുകള്‍ വളര്‍ന്നു നില്‍ക്കുന്നതു കൊണ്ടായിരിക്കാം ആ പേരു വന്നത്. ആ.....ആര്‍ക്കറിയാം.

"ഇപ്പോ വീട്ടിനകത്തല്ലേ കുളീം തേവാരോമൊക്കെ.....ശിവ...ശിവ...കാലം പോയ പോക്കേ...!"

അച്ഛമ്മ തോര്‍ത്തും സോപ്പും വെച്ചു നീട്ടിയിട്ടു പറഞ്ഞു

"കെണറ്റീങ്കരേലൊള്ള കുളിമുറീല് പൈപ്പും വെള്ളോണ്ട്, നന്നായൊന്നു കുളിച്ചു വാ...."

തോര്‍ത്തും സോപ്പും വാങ്ങി രവി വീണ്ടും അകത്തേക്കു കയറി.

"താന്‍ കൊണ്ടുവന്ന ബാഗും സ്യൂട്ട്കെയ്സും കാണാനില്ലല്ലോ !" അയാള്‍ ചുറ്റും നോക്കി.

"അതൊക്കെ തെക്കേ മുറീല് വെച്ചിട്ടുണ്ട്"

വാതിലിന്റെ പുറകില്‍ നിന്ന് വീണ്ടും ആ ശബ്ദം. തെക്കെ മുറിയില്‍ കയറി. ഒരു കൈലിയും തോര്‍ത്തും മടക്കി കട്ടിലില്‍ വെച്ചിരിക്കുന്നു. പാന്റും ഷര്‍ട്ടും മാറ്റി കൈലിയെടുത്തുടുത്തു.

"ഹൊ എന്തൊരു ചൂട്" അയാള്‍ സ്വഗതം പറഞ്ഞു. ബാഗില്‍ നിന്ന് ഷേവിംഗ് സെറ്റ് എടുത്ത് തിരിഞ്ഞപ്പോള്‍ വാതില്‍ക്കല്‍ അച്ഛമ്മ.

"ആരാ അച്ഛമ്മേ നേരത്തെ കണ്ട ആ പെണ്ണ്?" രവി ചോദിച്ചു

"നീ മറന്നു അല്ലേ? എനിക്കറിയാം നിനക്കവളെ മനസ്സിലായില്യാന്ന്. എങ്ങനെ മനസ്സിലാവാനാ?കൊല്ലം പത്തിരുപതായില്യേ?"

അച്ഛമ്മ പറയുന്നതുകേട്ട് രവിക്ക് കുറ്റബോധവും ജാള്യതയും തോന്നി.

"ഗായത്രീ, ഇവിടെ വര്ആ...നിന്നെ ഇവന് മനസ്സിലായില്യാത്രേ.."

അപ്പോഴും തന്റെ മുന്‍പില്‍ വരാന്‍ പോകുന്നതാരാണെന്ന് യാതൊരു ഊഹവുമില്ലാതെ നില്‍ക്കുകയാണ് രവി. വാതിലിനു പുറകില്‍ അനക്കം കേട്ടപ്പോള്‍ അച്ഛമ്മ വീണ്ടും വിളിച്ചു.

'ഇവ്ടെ വാ കുട്ട്യേ. എന്തിനാ നാണിക്കണേ? നിന്നെ ആരും പിടിച്ചു തിന്നില്യ കുട്ട്യേ.."

അച്ഛമ്മയുടെ സംസാരം കേട്ട് അവള്‍ അകത്തേക്കു വന്നു.

"സൂക്ഷിച്ചു നോക്ക്‌ആ, ആരാന്നു നിനക്കു പിടികിട്ടോന്ന് നോക്കണോലോ"

അടുക്കളയിലെ പുകപടലത്തില്‍ നിന്നതുകൊണ്ടാകാം പാറിപ്പറന്ന മുടിയും കരുവാളിച്ച മുഖവുമായി അവള്‍ മുന്നില്‍ വന്നുനിന്നെങ്കിലും പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല.

"ഗായത്രി, വളരെ പരിചയമുള്ള പേര് !! സാധാരണ നാടന്‍ പെണ്‍‌കുട്ടികളെപ്പോലെ തലകുനിച്ചുനിന്ന് പെരുവിരല്‍ കൊണ്ട് കളം വരയ്ക്കുന്ന പ്രകൃതത്തില്‍ നിന്ന് വ്യത്യസ്ഥമായി ധൈര്യപൂര്‍‌വ്വം തന്റെ മുന്‍പില്‍, തന്റെ മുഖത്തേക്കുതന്നെ നോക്കി പരിഭവമൂറുന്ന ചെറുപുഞ്ചിരിയോടെ നില്‍ക്കുന്ന ഇവളാര്‌?" രവി വിഷണ്ണനായി.

"നീ ഓര്‍ക്കണില്യേ ഗായത്രിയെ?" അച്ഛമ്മ വീണ്ടും ചോദിക്കുകയാണ്.

"മുത്തശ്ശി ഒന്നു മിണ്ടാതിരി, എന്നെ അറിയുമോന്നു നോക്കാലോ.." ഗായത്രി പറഞ്ഞു.

രവി വല്ലാത്തൊരവസ്ഥയിലായി.

"ശങ്കരമാമന്റെ മോള് ഗായത്രിയെ നീ ഓര്‍ക്കണില്യ അല്ലേ?" അച്ഛമ്മയുടെ വാക്കുകള്‍ രവിയുടെ മസ്തിഷ്ക്കത്തിലൂടെ ഒരു കൊള്ളിയാന്‍ പോലെ മിന്നി.

"ഗായത്രി......ശങ്കര മാമന്‍...!"

മനസ്സിലൂടെ ഒരായിരം ചിന്തകള്‍ ഒരുനിമിഷം കൊണ്ട് മിന്നിമറഞ്ഞു.

"ഈശ്വരാ..."

"രവിയേട്ടന്‍ ഞങ്ങളെ മറന്നാലും ഞങ്ങള്‍ക്ക് രവിയേട്ടനെ മറക്കാന്‍ കഴിയുമോ?" അമ്പരപ്പോടെ നില്‍ക്കുന്ന രവിയെ നോക്കി അവള്‍ പറഞ്ഞു.

"ഗായത്രീ...നീ?

"രവിയേട്ടന്‍ പോയി കുളിച്ചിട്ടു വാ. അപ്പോഴേക്കും ഊണ് റെഡിയാക്കട്ടെ.." അവള്‍ അടുക്കളയിലേക്കു നീങ്ങി.

"പാവ്വാ ആ കുട്ടി. ഏതു നേരോം ഇവിടാ. ഞങ്ങക്കും വേണ്ടേ ആരെങ്കിലുമൊരു തൊണ..." അച്ഛമ്മ നെടുവീര്‍പ്പിട്ട് അടുക്കളയിലേക്കു പോയി.

വടക്കുവശത്തുള്ള കിണറിനടുത്തേക്ക് നടക്കുമ്പോള്‍ ചിന്തകള്‍ കാടു കയറി. കിണറിനോടു ചേര്‍ന്നുള്ള കുളിമുറിയില്‍ കയറി കതകടച്ചു. ഷവര്‍ തുറന്നു. നല്ല തണുത്ത വെള്ളം ശരീരത്തിലൂടെ ഒലിച്ചിറങ്ങി. ദേഹമാസകലം ഒന്നു തണുത്തു. പക്ഷേ തന്റെ മനസ്സ് അപ്പോഴും നെരിപ്പോടുപോലെ പുകയുകയായിരുന്നു എന്ന് രവി അറിഞ്ഞു. ശരീരമാസകലം സോപ്പു കുമിളകള്‍ പതഞ്ഞുപൊങ്ങുന്നതും നിമിഷനേരം കൊണ്ട് അവ പൊട്ടിപ്പോകുന്നതും അയാള്‍ കണ്ടു. ഒരുകണക്കിന് തന്റേയും ജീവിതം ഇതുപോലെയല്ലേ. നിമിഷനേരം കൊണ്ടല്ലെങ്കിലും കൈവിട്ടുപോയ ജീവിതം ഈ സോപ്പുകുമിളകളെപ്പോലെ തന്നെയായിരുന്നില്ലേ? അയാള്‍ സ്വയം സമാധാനിക്കാന്‍ ശ്രമിച്ചു.

വിസ്തരിച്ചുള്ള കുളി കഴിഞ്ഞപ്പോള്‍ ആകെ ഒരു ഉന്മേഷം തോന്നി. അടുക്കളവശത്തുകൂടിത്തന്നെ രവി അകത്തേക്കു കയറി. അപ്പോഴും ഗായത്രിയും അച്ഛമ്മയും അടുക്കളയില്‍ ധൃതിയില്‍ എന്തൊക്കെയോ വറുക്കുകയും പൊരിക്കുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു. പപ്പടവും കൊണ്ടാട്ടവുമൊക്കെ വറുക്കുന്നതിന്റെ മണം അടുക്കളയാകെ നിറഞ്ഞു നില്‍ക്കുന്നു. തല തുവര്‍ത്തിക്കൊണ്ടുതന്നെ അയാള്‍ തെക്കേ മുറിയിലേക്കു പോയി. മുറിയുടെ വാതില്‍ക്കല്‍ അച്ഛന്‍ നില്‍ക്കുന്നു !

"എന്താ അച്ഛാ" രവി ചോദിച്ചു.

"ഒന്നൂല്യാ...നിന്നെ നേരാംവണ്ണം ഒന്നു കണ്ടില്യാ....അതാ ഇവിടെ നിന്നേ..."

"അച്ഛന്‍ അകത്തേക്കു വരൂ" അയാള്‍ വിളിച്ചു.

"വേണ്ടാ, നീ ഉടുപ്പൊക്കെ മാറി വാ." അച്ഛന്‍ തിരിഞ്ഞു നടന്നു.

രവി വേഷം മാറി.

"ഡല്‍ഹിയിലേക്കാള്‍ ചൂടാണല്ലോ നാട്ടില്‍." അയാള്‍ സ്വയം പറഞ്ഞു.

ഒരു കൈലിമുണ്ടും ടീഷര്‍ട്ടും ധരിച്ച് അയാള്‍ മുറിക്കു പുറത്തിറങ്ങി. അടുക്കളയില്‍ നിന്ന് അപ്പോഴും അച്ഛമ്മയുടേയും ഗായത്രിയുടേയും സംസാരം കേള്‍ക്കാം. രണ്ടുപേരും നല്ല തിരക്കിലാണെന്നു തോന്നുന്നു. ഇരുപതു വര്‍ഷങ്ങള്‍ക്കുശേഷം വീട്ടിലെത്തിയ തന്നെ സല്‍ക്കരിക്കാനുള്ള ബദ്ധപ്പാടിലാണ് രണ്ടുപേരും.

"ന്നാലും ഈശ്വരന്‍ കനിവുള്ളോനാ....എത്ര നേര്‍ച്ചേം വഴിപാടുകളുമാ കഴിച്ചേന്ന് നിയ്ക്ക് തന്നെ നിശ്ചയോല്യ. കൃഷ്ണാ.....ഗുരുവായൂരപ്പാ...നീ തന്നെ തുണ"

അച്ഛമ്മ ആരോടോ സംസാരിക്കുകയാണ്. അടുക്കളയില്‍ മറ്റാരോ വന്നിട്ടുണ്ടെന്നു തോന്നുന്നു.

ഉച്ചച്ചൂടിന്റെ കാഠിന്യം കൊണ്ട് തൊടിയിലും വീടിനു ചുറ്റും നില്‍ക്കുന്ന അടയ്കാമരത്തൈകളുടേയും വാഴകളുടേയും തെങ്ങിന്‍ തൈകളുടേയും കൂമ്പുകള്‍ വാടിനില്‍ക്കുന്നത് കാണാമായിരുന്നു. ഇടക്കിടെ വീശിയെത്തുന്ന ചെറുകാറ്റാണ് ആകെ ആശ്വാസം.

ഉമ്മറത്തുനിന്ന് രവി മുറ്റത്തേക്കിറങ്ങി. എന്തെല്ലാം മാറ്റങ്ങളാണ് തന്റെ അസാന്നിദ്ധ്യത്തില്‍ ഇവിടെ നടന്നിരിക്കുന്നത് ! മുറ്റത്തിനു ഇടതുവശത്തായി പണ്ട് ഒരു കാലിത്തൊഴുത്തുണ്ടായിരുന്നത് ഓര്‍ത്തു. അതിനു തൊട്ടടുത്തായി ഒരു വലിയ മുരിങ്ങമരമുണ്ടായിരുന്നു. വേനല്‍ക്കാലത്ത് ആ മുരിങ്ങ പൂക്കും. നിറയെ മുരിങ്ങാപ്പൂ പൂത്തുനില്‍ക്കുന്നതു കാണാന്‍ നല്ല ഭംഗിയാണ്. മുരിങ്ങാപ്പൂ തോരന്‍ തനിക്കു വലിയ ഇഷ്ടമായിരുന്നു. അമ്മ ഉണ്ടാക്കുന്ന മുരിങ്ങാപ്പൂ തോരന് ഒരു പ്രത്യേക രുചിയാണ്. അതുണ്ടാക്കുന്ന ദിവസം അടുക്കളയില്‍ അമ്മയെ ചുറ്റിപ്പറ്റി താന്‍ നില്‍ക്കുമായിരുന്നു.

രവി പതുക്കെ നടന്ന് ആ മുരിങ്ങ നിന്നിടത്തു ചെന്നു നിന്നു. അവിടെ തൊഴുത്തോ മുരിങ്ങമരമോ ഇന്നില്ല. പകരം എന്തൊക്കെയോ പാഴ്ചെടികള്‍ വളര്‍ന്നു നില്‍ക്കുന്നു. അമ്മയുടെ ഓര്‍മ്മകള്‍ അയാളെ തെക്കു വശത്തേക്കു നയിച്ചു. ഒരുനിമിഷം ആ കണ്ണുകള്‍ അമ്മയുടെ അസ്ഥിത്തറയില്‍ പതിഞ്ഞു.

"വന്നൂന്ന് കേട്ടു...സുഖാണോ?"

ചോദ്യം കേട്ട് രവി തിരിഞ്ഞു നോക്കി. പ്രായമേറെ ചെന്ന ഒരാള്‍ മുന്നില്‍ നില്‍ക്കുന്നു ! വെയിലത്തു നടന്നു വന്നിട്ടാണെന്നു തോന്നുന്നു മുഖമൊക്കെ കരുവാളിച്ചു കിടക്കുന്നു. മടക്കിപ്പിടിച്ച കുടയുമുണ്ട് കൈയില്‍.

"മനസ്സിലായില്യ ഉവ്വോ?" ആഗതന്‍ ചോദിച്ചു.

തെല്ല് ജാള്യതയോടെ രവി അടുത്തേക്കു ചെന്നു.

"കൊല്ലം പത്തിരുപതായില്യേ. എങ്ങനെ ഓര്‍മ്മ വരാനാ...? തന്നേംല്ല എനിക്കും പ്രായം കൊറെ ആയില്യേ?"

രവി ഒന്നു പതറി.

"അതല്ല, ഞാന്‍.......എനിക്ക്...."

"സാരംല്യ.....ശ്രീധരന്‍ എപ്പോഴും പറയാറുണ്ട് നിങ്ങടെ ചങ്ങാത്തത്തെക്കുറിച്ച്..."

"അയ്യോ, കണാരന്‍ ചേട്ടന്‍..!!"

ശ്രീധരന്റെ അച്ഛന്‍ കണാരന്‍ ചേട്ടന്‍ ! അവിശ്വാസത്തോടെ രവി അയാളെ നോക്കി. കരുണാകരന്‍ ചേട്ടനെ 'കണാരന്‍' എന്നാണ് നാട്ടുകാര്‍ വിളിക്കുന്നത്.

"ചേട്ടാ എനിക്ക് പെട്ടെന്ന് മനസ്സിലായില്ല, അതുകൊണ്ടാ....."

"സാരംല്യ...ആളെ മനസ്സിലായില്യാന്ന് എനിക്ക് ബോദ്ധ്യായി. കവലേല്‍ വെച്ചാ അറിഞ്ഞത് വന്നൂന്ന്. ഒരു കാറ് ഇങ്ങോട്ട് പോരണ കണ്ടൂന്ന് എല്ലാരും പറേണ കേട്ടു. ആ വറീത് മാപ്ല്യാ പറഞ്ഞെ കാറ് ഇങ്ങോട്ടാ പോന്നേന്ന്. അപ്പൊ എനിക്ക് കാര്യം പിടികിട്ടി. ഏതായാലും വന്നൂലോ. അത് നന്നായി"

കണാരന്‍ ചേട്ടന്‍ പറഞ്ഞു നിര്‍ത്തി.

"ശ്രീധരനിപ്പോള്‍ എവിടെയാ കണാരന്‍ ചേട്ടാ ?" രവി ചോദിച്ചു.

"അവന്റെ കാര്യം പറഞ്ഞാ കഷ്ടാണ്. കൊറെ നാള് ഷാര്‍ജേലോ മറ്റോ ആയിരുന്നു. കല്യാണോം കഴിഞ്ഞ് രണ്ട് മക്കളായപ്പോ എല്ലാം അവസാനിപ്പിച്ച് പോരണോന്ന് തോന്നി, പോരുകേം ചെയ്തു. ഇപ്പൊ ഏതാണ്ടൊക്കെ ചെയ്യണ്‌ണ്ട്. കൃഷിപ്പണീംണ്ട്." കണാരന്‍ ചേട്ടന്‍ നിര്‍ത്തി.

"കുമാരനോ?" ശ്രീധരന്റെ അനുജനാണ് കുമാരന്‍.

"അവന്‍ കത്തറിലാ. മൂന്നും നാലും കൊല്ലം കൂടുമ്പോ വരും. രണ്ടു മാസം കഴിയുമ്പോ തിരിച്ചു പോകും. അവനും പ്രാരാബ്ധക്കാരനായേ..."

"അപ്പോള്‍ കണാരന്‍ ചേട്ടന്‍ ?" രവിയുടെ ചോദ്യം കേട്ട് അദ്ദേഹം ഒരു നെടുവീര്‍പ്പിട്ടു.

"എന്റെ കാര്യം അങ്ങനങ്ങു തട്ടീം മുട്ടീം പോണു. അല്ലാതെന്താ പറയാനാ. സ്വത്തും മൊതലും പൊത്തിപ്പിടിച്ച് എത്ര നാളാന്നെച്ചാ നടക്കാ.നാരായണീടെ കാലം കഴിഞ്ഞപ്പൊ എന്റെ ചെറകൊടിഞ്ഞില്ലേ. പിന്നെ കൊത്തിപ്പറിക്കാന്‍ ദൈവം മൂന്നെണ്ണത്തിനെ തരികേം ചെയ്തു. അവര്‌ടെ കൊത്തിപ്പറി സഹിക്കാതായപ്പോ ഞാനെല്ലാം വിട്ടുകൊടുത്തു. ഇപ്പോ അവിടേം ഇവിടേം ഒക്കെയായി കഴിഞ്ഞുപോകുന്നു. ഇനിയിപ്പൊ എത്ര നാളുണ്ടെന്ന് ആര്‍ക്കറിയാം. നാരായണീടെ അടുത്തെത്തിക്കാന്‍ സകല ദൈവങ്ങളോടും ഞാന്‍ പറഞ്ഞുനോക്കി. സമയായില്യാത്രേ..."

കണാരന്‍ ചേട്ടന്‍ ഒന്നു നെടുവീര്‍പ്പിട്ടു.

"ശ്രീദേവി?" രവി ചോദിച്ചു.

മൂന്നു മക്കളാണ് കണാരന്‍ ചേട്ടന്. മൂത്ത മകനാണ് ശ്രീധരന്‍. രണ്ടാമത്തെ മകള്‍ ശ്രീദേവി. ഇളയവനാണ് കുമാരന്‍.

"ശ്രീദേവിയെ കെട്ടിച്ചിരിക്കണത് തൃപ്രയാര്‍ക്കാ. അവള്‍ക്ക് രണ്ടു മക്കളുണ്ട്. അവന് ബിസിനസ്സാ. തരക്കേടില്യ. കൊറച്ചു നാള് മോള്‍ടെ അടുത്തു പോയി നില്‍ക്കും. കൊറെ ദിവസം തറവാട്ടിലും നില്‍ക്കും." കണാരന്‍ ചേട്ടന്‍ നിര്‍ത്തി.

"ഊണ് കാലായി ട്ടോ, വന്നോളൂ..." അച്ഛമ്മയാണ് വിളിക്കുന്നത്.

"വരൂ ചേട്ടാ, ഊണു കഴിക്കാം.." രവി വിളിച്ചു.

"വേണ്ടാ, ഞാനിപ്പോ കഞ്ഞി കുടിച്ചിട്ടാ വരണേ..." കണാരന്‍ ചേട്ടന്‍ പറഞ്ഞു.

"എന്നാലും അല്പം കഴിക്കാം, വരൂ..."

രവിയുടെ പുറകെ കണാരന്‍ ചേട്ടനും അകത്തേക്കു കയറി.

"എന്തൊരു ഉഷ്ണാ ഭഗവാനേ ഇത്."

തോളില്‍ കിടന്ന തോര്‍ത്തുകൊണ്ട് മുഖം തുടച്ച് കണാരന്‍ ചേട്ടന്‍ പറഞ്ഞു.

ഊണു മേശയില്‍ ചോറും കറികളും നിരത്തി വെച്ചിരിക്കുന്നു. ഒരറ്റത്തെ കസേരയില്‍ അച്ഛനുമിരിപ്പുണ്ട്.

"ന്താ മേന്ന്‌നേ, ഇപ്പൊ സുഖം തോന്നണുണ്ടോ.." കണാരന്‍ ചേട്ടന്‍ ചോദിച്ചു.

"ന്റെ സുഖോം ദുഖോം കണാരനറിയാലോ?" അച്ഛന്റെ ക്ഷീണിച്ച ശബ്ദം.

"വാ കൈ കഴുകൂ ചേട്ടാ" രവി വിളിച്ചു.

"വേണ്ട മോനെ, ഞാനിപ്പൊ കഴിച്ചതേ ഉള്ളൂ. ഞാനിവിടെ ഇരുന്നോളാം." കണാരന്‍ ചേട്ടന്‍ കസേരയിലിരുന്നു.

"ന്നാ ഇച്ചിരെ സംഭാരം എടുക്കട്ടെ?" അച്ഛമ്മ ചോദിച്ചു.

"ആവാലോ, ഈ ചൂടിന് അല്പം ആശ്വാസോം കിട്ടും."

"ഗായത്രി കൊണ്ടുവന്ന സംഭാരം അദ്ദേഹം കുടിച്ചു. അച്ഛന്റെ മുന്‍പില്‍ ഒരു സ്റ്റീല്‍ പാത്രത്തില്‍ അല്പം കഞ്ഞിയും തൊട്ടടുത്ത് അച്ചാറും പപ്പടം ചുട്ടതും ഇരിക്കുന്നതു കണ്ടു.

"അവനിപ്പൊ ഇങ്ങനൊക്യാ കഴിക്കൂ. പ്ലഷറും ഷുഗറൊക്കെ കൂടുതലാന്നാ വൈദ്യര് പറേണെ..." അച്ഛമ്മ പറഞ്ഞു.

പച്ചമോരും ഉപ്പിലിട്ടതും കൂട്ടുകറിയും പിന്നെ തനിക്കിഷ്ടപ്പെട്ട കാളനുമൊക്കെയുണ്ട്. എല്ലാം ഒന്നോടിച്ചു നോക്കി. എത്ര നാളായി ഇങ്ങനെയുള്ള ഭക്ഷണം കഴിച്ചിട്ട്. കൊണ്ടാട്ടം വറുത്തതൊരെണ്ണമെടുത്തു കടിച്ച് രവി ഓര്‍ത്തു. കഴിഞ്ഞ രണ്ടുമൂന്നു കൊല്ലങ്ങളായി സ്വയം പാചകം ചെയ്യുകയായിരുന്നു. എന്തൊക്കെയോ വെട്ടിപ്പുഴുങ്ങും. പുസാ റോഡിലെ സബ്‌ജി മാര്‍ക്കറ്റില്‍ നിന്ന് എന്തെങ്കിലുമൊക്കെ പച്ചക്കറികള്‍ വാങ്ങും. വീട്ടില്‍ ചെന്നു കയറിയാല്‍ തലയ്ക്കാകെ പെരുപ്പു കയറും. യാതൊരു അടുക്കും ചിട്ടയുമില്ലാതെ എല്ലാം അവിടവിടെ വലിച്ചു വാരിയിട്ടിരിക്കുകയാണ്. എല്ലാം അടുക്കിപ്പെറുക്കി വെക്കാന്‍ പലതവണ ആലോചിച്ചതാണ്. ഒന്നിനും മനസ്സനുവദിക്കുകയില്ല. ഭക്ഷണം വല്ലതും ഉണ്ടാക്കിയെങ്കിലായി. ചിലപ്പോള്‍ വൈകീട്ട് ഓഫീസില്‍ നിന്ന് വരുന്ന വഴി കരോള്‍ ബാഗിലെ അജ്മല്‍ഖാന്‍ റോഡിലുള്ള പട്ടര് സ്വാമിയുടെ മെസ്സില്‍ നിന്ന് ആഹാരം കഴിക്കും. അവിടത്തെ പച്ചരി ചോറും സാമ്പാര്‍ സാദവും തൈര് സാദവുമൊന്നും തനിക്ക് പിടിക്കുകയില്ല. വല്ല മസാല ദോശയോ നെയ്‌റോസ്റ്റോ ഉത്തപ്പമോ വാങ്ങി കഴിക്കും.

(തുടരും....)

അദ്ധ്യായം ഒന്ന്  

2016 ജൂലൈ 21, വ്യാഴാഴ്‌ച

ബന്ധങ്ങള്‍ ബന്ധനങ്ങള്‍ (നോവലറ്റ്) - നോവലറ്റ് ആരംഭിക്കുന്നു

സമര്‍പ്പണം

കാല്‍നൂറ്റാണ്ടിലേറെയായി ദൈവത്തിന്റെ സ്വന്തം നാട്ടില്‍നിന്ന് പലായനം ചെയ്ത് ഇന്ത്യയുടെ തലസ്ഥാന നഗരിയിലും അറേബ്യന്‍ രാജ്യങ്ങളിലും ജീവിച്ച് അവസാനം അമേരിക്കയിലെത്തിയ എനിക്ക്, മാതൃഭൂമിയോടുള്ള പൊക്കിള്‍കൊടി ബന്ധം വിഛേദിക്കാനാകുന്നില്ല. ഞാന്‍ ജനിച്ച നാട്, നാട്ടുകാര്‍, കൂട്ടുകാര്‍, സഹപാഠികള്‍ എന്നിവരൊക്കെ എപ്പോഴും എന്റെ മനസ്സില്‍ വെള്ളിത്തിരയിലെന്നപോലെ മിന്നിമറഞ്ഞുകൊണ്ടിരിക്കുന്നു.

ജീവിതായോധനത്തിനായുള്ള പരക്കം പാച്ചിലില്‍ പലയിടങ്ങളിലും വെച്ച് കണ്ടുമുട്ടിയവരുടേയും ദീര്‍ഘനാളത്തെ പ്രവാസ ജീവിതത്തില്‍ കണ്ടുമുട്ടിയവരുടേയും ജീവിതാനുഭവങ്ങളും, അവരുടെ ജീവിതത്തില്‍ വന്നുഭവിച്ച സംഭവവികാസങ്ങളും എന്റെ സ്വന്തം ജീവിതാനുഭവങ്ങളുടെ നുറുങ്ങുകളും കൂട്ടിയിണക്കിയതാണ് ഈ നോവലറ്റ്. ജീവിച്ചിരിക്കുന്നവരും കാലയവനികക്കുള്ളില്‍ മറഞ്ഞവരുമൊക്കെ വിവിധ കഥാപാത്രങ്ങളായി ഈ നോവലറ്റിലൂടെ പുനര്‍ജ്ജനിക്കാം.

1970-80 കാലഘട്ടത്തിലേക്ക് ഈ കഥ നിങ്ങളെ കൂട്ടിക്കൊണ്ടുപോകുമ്പോള്‍ കണ്ടുമറന്ന പല മുഖങ്ങളും ഇതിലൂടെ നിങ്ങള്‍ ദര്‍ശിച്ചേക്കാം. ഒരുപക്ഷേ, നിങ്ങളോ നിങ്ങളുടെ സുഹൃത്തുക്കളോ ബന്ധുക്കളോ ഈ കഥയിലെ കഥാപാത്രങ്ങളായി രൂപാന്തരപ്പെട്ടേക്കാം. അത് വെറും യാദൃശ്ചികാമാണെന്നേ എനിക്ക് പറയാന്‍ കഴിയൂ. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കാന്‍ മടിക്കരുത്.

അദ്ധ്യായം 1

വീട്ടിലെത്തിയ രവികുമാര്‍ ചുറ്റുമൊന്നു കണ്ണോടിച്ചു. ഇരുപതു കൊല്ലങ്ങള്‍കൊണ്ട് താന്‍ പഴയ രവി അല്ലാതായിട്ടുണ്ടെന്ന് അയാള്‍ക്കറിയാം. തന്റെ വേഷം മാത്രമല്ല, ജീവിതശൈലിയിലും ആകെ മാറ്റം വന്നിട്ടുണ്ട്.

പടിപ്പുര കടന്ന് മുറ്റത്തെ ഇലഞ്ഞിമരച്ചുവട്ടില്‍ അയാള്‍ കുറെ നേരം നിന്നു. ഒരുനിമിഷം ബാല്യകാല സ്മരണയിലേക്ക് ഓര്‍മ്മകള്‍ ഊളിയിട്ടു. ഈ ഇലഞ്ഞിമരത്തിന് എന്തെല്ലാം കഥകളറിയാം ! താന്‍ പിച്ചവെച്ചു നടന്നതും ബാല്യവും കൗമാരവും പിന്നിട്ടതുമെല്ലാം എല്ലാം ഈ ഇലഞ്ഞിമരത്തിനറിയാം. ഉച്ചച്ചൂടിന്റെ കാഠിന്യത്തെ തണുപ്പിക്കാനെന്നോണം ഒരു തെളിര്‍കാറ്റ് തഴുകിത്തലോടിയപ്പോള്‍ ഇലഞ്ഞിമരക്കൊമ്പുകളും ഇളകിയാടി. ഇത്രയും ചൂട് നാട്ടില്‍ ഉണ്ടാകുമെന്ന് അറിഞ്ഞിരുന്നില്ല. നഗരങ്ങളിലെ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ചൂടിനെ ആവാഹിച്ചെടുത്ത് മനുഷ്യന്റേയും മണ്ണിന്റേയും മേല്‍ അടിച്ചേല്പിക്കുന്നു. നഗരം ഒരു കോണ്‍ക്രീറ്റ് ചൂളയാണ്. നമ്മുടെ ഗ്രാമങ്ങളും അതിന്റെ തീജ്വാലയിലേക്ക് ചെന്നു വീണ് ഉരുകിത്തുടങ്ങിയിരിക്കുകയാണെന്ന് ആരോ പറഞ്ഞത് ഓര്‍മ്മ വരുന്നു. ശരീരമാകെ ആവിയില്‍ പുഴുങ്ങിയതുപോലെ.

"ആരെയും കാണുന്നില്ലല്ലോ..!" സംശയത്തോടെ ചുറ്റും നോക്കി. വടക്കേ തൊടിയില്‍ നിന്ന് ആരോ നടന്നുപോകുന്നതുപോലെ തോന്നി. തന്റെ വേഷം കണ്ടിട്ടാകാം മനസ്സിലാകാത്തതുപോലെ അവര്‍ അടുക്കള വശത്തുകൂടി അകത്തേക്കു കയറി.

ജീര്‍ണ്ണിച്ചു തുടങ്ങിയ ആ നാലുകെട്ടിന്റെ പടിപ്പുരയ്ക്കടുത്ത് ഒരപരിചിതനെപ്പോലെ അപ്പോഴും രവി നില്‍ക്കുകയായിരുന്നു. തന്നെ പരിഹസിക്കുന്നതുപോലെ ഇലഞ്ഞിമരക്കൊമ്പുകള്‍ പതിയെ തല കുലുക്കുന്നുണ്ടായിരുന്നു അപ്പോഴും.

ഉമ്മറത്തേക്കുള്ള വാതില്‍ തുറന്ന് ആരോ ഇറങ്ങിവരുന്നു ! ഉച്ചവെയിലിന്റെ കാഠിന്യം കൊണ്ട് പടിപ്പുര മുറ്റത്ത് നില്‍ക്കുന്നതാരാണെന്ന് അവര്‍ക്ക് മനസ്സിലായില്ല. വരാന്തയിലേക്ക് അവര്‍ ഇറങ്ങിവന്നപ്പോഴേക്കും രവി മുറ്റത്തെത്തിയിരുന്നു.

"ആരാ, മനസ്സിലായില്ല്യാലോ?"

തലമുടിയെല്ലാം നരച്ച്, പ്രായാധിക്യം കൊണ്ട് മുഖത്തെ മാംസപേശികളൊട്ടി, തീരെ ക്ഷീണിതയായി തന്റെ മുന്നില്‍ നില്‍ക്കുന്ന അവരെ കണ്ടപ്പോള്‍ ഉള്ളിന്റെയുള്ളില്‍ ഒരു തീക്കനല്‍ വീണപോലെ അയാള്‍ക്കു തോന്നി.

"അച്ഛമ്മ," രവി മന്ത്രിച്ചു.

ഉമ്മറവാതിലിനു പുറകില്‍ നിന്ന് അപ്പോഴും രണ്ടു കണ്ണുകള്‍ അയാളെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു.

"ആരാന്നു ചോദിച്ചിട്ട് മിണ്ടാതെ നിക്ക്വാണോ?"

അച്ഛമ്മയുടെ ചോദ്യം കേട്ട് രവി ഉമ്മറത്തേക്കു കയറി. തന്നെ മനസ്സിലായിട്ടില്ലെന്നു ആ മുഖം കണ്ടാലറിയാം. ബ്രീഫ് കെയ്സും എയര്‍ബാഗും താഴെ വെച്ച്, സണ്‍ഗ്ലാസ്സെടുത്ത് ഷര്‍ട്ടിന്റെ പോക്കറ്റിലിട്ട് അച്ഛമ്മയുടെ മുന്‍പില്‍ രവി ചെന്നു നിന്നു. അത്ഭുതത്തോടെ, അതിലേറെ അങ്കലാപ്പോടെ തന്നെ നോക്കി നിന്ന അച്ഛമ്മയുടെ രണ്ടു കൈകളൂം പുകര്‍ന്നപ്പോള്‍ അമ്പരപ്പ് ആ മുഖത്ത് മിന്നിമറയുന്നത് രവി കണ്ടു.

"അച്ഛമ്മേ....." രവിയുടെ വിളി കേട്ട് അവിശ്വസനീയതയോടെ അയാളെ നോക്കി നിന്ന അച്ഛമ്മയുടെ കവിളിലൂടെ കണ്ണീര്‍ ഒലിച്ചിറങ്ങുന്നത് അയാള്‍ കണ്ടു.

'ന്നാലും ന്റെ കുട്ടി വന്നൂലോ, മരിക്കണേനു മുമ്പ് ദൈവം ആ ആഗ്രഹോം സാധിപ്പിച്ചു തന്നു.....സമാധാനായി."

രവിയുടെ കൈകള്‍ രണ്ടും കൂട്ടിയെടുത്ത് ആ നെഞ്ചോടു ചേര്‍ത്തു നിര്‍ത്തിയപ്പോള്‍ അയാളുടേയും നിയന്ത്രണം വിട്ടു. അയാള്‍ അച്ഛമ്മയെ ചേര്‍ത്തു പിടിച്ചു.

"അച്ഛനെവിടെ?" രവിയുടെ ചോദ്യം പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് അച്ഛമ്മ അയാളേയും കൂട്ടി അകത്തേക്കു കയറി. കഷായത്തിന്റേയും അരീഷ്ടത്തിന്റേയും എണ്ണയുടേയും കുഴമ്പിന്റേയും സമ്മിശ്രഗന്ധം വീടിനുള്ളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു. നിറം മങ്ങിയ ചുവരുകളും ജീര്‍ണ്ണിച്ചു തുടങ്ങിയ കട്ടിളപ്പടികളും, വാതിലുകളും, ജനല്‍‌പാളികളുമെല്ലാം പഴയ പ്രതാപങ്ങള്‍ക്ക് പുഴുക്കുത്തേറ്റത് വിളിച്ചോതുന്നുണ്ടായിരുന്നു. ഇടുങ്ങിയ ഒരു മുറിയിലേക്ക് കാലെടുത്തുവെച്ചപ്പോള്‍ കണ്ടു അസ്തപ്രജ്ഞനായ ഒരാള്‍ കട്ടിലില്‍ കിടക്കുന്നു.

"അച്ഛന്‍....!!" പ്രകാശം മങ്ങിയ ആ കണ്ണുകള്‍ അത്ഭുതത്തോടെ അയാളെ അടിമുടി ശ്രദ്ധിക്കുകയായിരുന്നു.

"ഈ വന്നിരിക്കണ ആളെ മനസ്സിലായോ?" അച്ഛമ്മയുടെ ചോദ്യം കേട്ട് അമ്പരപ്പോടെ ആ കണ്ണുകള്‍ രവിയുടെ നേരെ തിരിഞ്ഞു.

"ആരാ..." എന്ന മട്ടില്‍ വീണ്ടും അച്ഛമ്മയെ നോക്കി.

"നമ്മുടെ കുട്ടനാ.." അച്ഛമ്മയുടെ പരിചയപ്പെടുത്തലില്‍ വിശ്വാസം വരാതെ രവിയെ ഒന്നുകൂടി സൂക്ഷിച്ചു നോക്കി അയാളുടെ കരതലങ്ങള്‍ കൂട്ടിപ്പിടിച്ചുകൊണ്ട് ഒരക്ഷരം ഉരിയിടാതെ അച്ഛന്‍ കുറെ നേരം കണ്ണടച്ചു കിടന്നു.

"കൃഷ്ണാ...ഗുരുവായൂരപ്പാ.... നീ എന്റെ പ്രാര്‍ത്ഥന കേട്ടു." അച്ഛന്റെ സ്വരം രവിയെ വല്ലാതെ വേദനിപ്പിച്ചു.

"ന്താ കുട്ടാ, ഞങ്ങളെയൊന്നും നിനക്കു വേണ്ടാതായോ? അതിനു മാത്രം എന്തു തെറ്റാ ഞങ്ങളു ചെയ്തേ?" കിടന്നിടത്തു നിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ അച്ഛന്‍ പറഞ്ഞു.

"വേണ്ടാ, കിടന്നോളൂ" രവി അച്ഛനെ വിലക്കി.

"എത്ര നേരോന്ന്വെച്ചാ ഈ കെടപ്പ് കെടക്കണെ, ന്റെ കണ്ണടയുന്നതിനു മുന്‍പ് നിന്നെയൊന്നു കാണണംന്നുണ്ടായിരുന്നു. കണ്ടു, സമാധാനമായി." 

അച്ഛന്റെ വാക്കുകളില്‍ നിരാശയും സങ്കടവും. അച്ഛന്റെ അസുഖവിവരത്തിന് പല കത്തുകളും കിട്ടിയെങ്കിലും ഒന്നിനും മറുപടി അയക്കാനോ അതേക്കുറിച്ച് അന്വേഷിക്കാനോ താന്‍ തുനിഞ്ഞില്ല. അവസാനം രോഗം മൂര്‍ദ്ധന്യാവസ്ഥയിലാണെന്ന വിവരം അറിഞ്ഞപ്പോഴാണ് താന്‍ നാട്ടിലേക്ക് പുറപ്പെട്ടത്. രവി ആലോചിക്കുകയായിരുന്നു. പൂര്‍ണ്ണമനസ്സോടെയായിരുന്നില്ല ഈ യാത്ര. അയാള്‍ മനസ്സിലോര്‍ത്തു.

ബദ്ധപ്പെട്ട് അച്ഛന്‍ എഴുന്നേറ്റ് രവിയുടെ അടുത്തെക്കു വന്നു. വിറയാര്‍ന്ന കൈകള്‍കൊണ്ട് ഗാഢമായി പുണര്‍ന്നു. രവിയുടെ ശരീരം വിയര്‍ത്തു. വര്‍ഷങ്ങള്‍ക്കുശേഷം അച്ഛന്റെ ഒരു സ്പര്‍ശനം....!! അച്ഛന്റെ ചൂട് തന്റെ ശരീരത്തിലേക്ക്....വര്‍ഷങ്ങളായി കാത്തിരുന്ന അച്ഛന്റെ സ്പര്‍ശനം...ചെറുപ്പകാലത്ത് ഇങ്ങനെ ഒരു ആലിംഗനം താന്‍ എത്രയോ കൊതിച്ചിട്ടുണ്ട്. രവി മനസ്സിലോര്‍ത്തു. അച്ഛന്റെ വിരലില്‍ തൂങ്ങി നടക്കാന്‍ കൊതിച്ച കുട്ടിക്കാലം. അന്ന് അച്ഛനോട് പരിഭവമോ വെറുപ്പോ തോന്നിയിരുന്നു.പക്ഷേ, ഇപ്പോള്‍ അതെല്ലാം അലിഞ്ഞില്ലാതാവുന്നതുപോലെ തോന്നി. രവിയുടെ കണ്ണുകള്‍ നിറഞ്ഞു.

"നിന്നെ, നിന്റെ അമ്മയെ....നിങ്ങളോടൊത്തുള്ള നിമിഷങ്ങള്‍....ജീവിതം...എനിക്ക് നഷ്ടപ്പെടുത്തേണ്ടി വന്നു." 

അച്ഛന്റെ സ്വരം ഇടറുന്നതും കണ്ണുകള്‍ നിറയുന്നതും രവി അറിഞ്ഞു. അയാള്‍ അച്ഛന്റെ കണ്ണുകള്‍ തുടച്ചു. അച്ഛന്‍ അയാളുടെ കൈകളില്‍ മുറുകെ പിടിച്ചു. ഈ രംഗം കണ്ടു നിന്ന അച്ഛമ്മയും കണ്ണുനീര്‍ തുടയ്ക്കുന്നത് കണ്ടു.

"എന്താ അച്ഛാ ഇത്?" ഗദ്ഗദത്തോടെ രവി ചോദിച്ചു.

"ഒന്നൂല്ല്യ...ഓരോന്നോര്‍ത്തപ്പോള്‍......."

തിരുവായ്ക്ക് എതിര്‍‌വായ് പാടില്ലെന്ന് ആജ്ഞാപിക്കുന്ന, സ്വന്തം ഇഷ്ടങ്ങള്‍ക്ക് എതിരു നില്‍ക്കുന്നവരെ നിഷ്ക്കാസനം ചെയ്ത പാരമ്പര്യമുള്ള 'ജി.എം.'എന്ന ഓമനപ്പേരില്‍ നാട്ടുകാള്‍ വിളിക്കുന്ന വില്വമംഗലത്തെ ഗംഗാധര മേനോന്‍ എന്ന അച്ഛന്റെ ശൗര്യം നിറഞ്ഞ മുഖഭാവവും സ്വഭാവവും ഓര്‍മ്മയില്ലാഞ്ഞിട്ടല്ല. പക്ഷേ, അന്നത്തെ പരാക്രമങ്ങളൊക്കെ അടങ്ങി, ചെയ്തുകൂട്ടിയ അപരാധങ്ങളും പാപങ്ങളും വിസ്മൃതിയിലാഴ്ത്തി പശ്ചാത്താപം മനസ്സില്‍ പേറി ജീവശ്ഛവം പോലെ നടക്കുന്ന ഒരു മനുഷ്യക്കോലമായി അച്ഛന്‍ മാറിക്കഴിഞ്ഞു എന്ന് ഒരിക്കല്‍ അമ്മായി എഴുതിയതായി ഓര്‍മ്മയുണ്ട്. ഏതായാലും നാട്ടില്‍ പോയി എല്ലാവരേയും കണ്ട് ഉടനെ തിരിച്ചു പോകണമെന്ന ഉദ്ദേശത്തിലാണ് ഇപ്പോഴത്തെ ഈ വരവ്.

"ന്നാ കുട്ടാ, നീയിത് കുടിയ്ക്ക്" നീട്ടിപ്പിടിച്ച നാരങ്ങാവെള്ളം നിറച്ച ഗ്ലാസ്സുമായി അച്ഛമ്മ.

ഉച്ചവെയിലിനു നല്ല ചൂട്. വായുസഞ്ചാരമില്ലാത്ത ആ മുറിയില്‍ എങ്ങനെ അത്രനേരം നിന്നു എന്നറിയില്ല. തുറന്നിട്ട ജനലില്‍ കൂടി അല്പം പോലും വായുസഞ്ചാരമില്ല. മുകളില്‍ തൂക്കിയിട്ടിരിക്കുന്ന ഫാനിലേക്കു നോക്കിയ രവിയെക്കണ്ട് അച്ഛമ്മ പറഞ്ഞു; 

"കറന്റു പോയതാ കുട്ടാ, ഇനി മൂന്നു മണിക്കേ വരൂ..."

ദാഹംകൊണ്ട് നാരങ്ങാ വെള്ളം ഒറ്റവലിക്ക് കുടിച്ചു തീര്‍ത്തു. അന്തരീക്ഷത്തിലെ ചൂടൊക്കെ എവിടെയോ പൊയ്‌മറഞ്ഞു. ശരീരത്തിലും മനസ്സിലും എന്തോ ഒരു ഊര്‍ജ്ജം നിറഞ്ഞതുപോലെ. തന്നെത്തെന്നെ സൂക്ഷിച്ചു നോക്കിനില്‍ക്കുന്ന അച്ഛന്റെ മുഖത്തേക്കു നോക്കിയപ്പോള്‍ അദ്ദേഹം തലകുമ്പിട്ടു നിന്നു.

ഇരുപതു കൊല്ലങ്ങള്‍ക്കു മുന്‍പ് 'ഇറങ്ങെടാ ഈ വീട്ടില്‍ നിന്ന്...ഇതെന്റെ വീടാ...എന്റെ ആജ്ഞകളനുസരിച്ച് ജീവിക്കാന്‍ തയ്യാറുള്ളവര്‍ മാത്രം ഇവിടെ ജീവിച്ചാല്‍ മതി...അല്ലാത്തവര്‍ പടിക്കു പുറത്ത്' എന്ന് ആക്രോശിച്ച് തന്റെ കഴുത്തിനു പിടിച്ച് പുറത്തേക്കു തള്ളിയിട്ട മനുഷ്യനാണോ തന്റെ മുന്‍പില്‍ നില്‍ക്കുന്നത്..?' വിശ്വസിക്കാന്‍ പ്രയാസം തോന്നി രവിക്ക്. അന്നത്തെ ആ രംഗം ഒരിക്കലും മറക്കാന്‍ കഴിയുമായിരുന്നില്ല. അന്ന് പടികടന്നുപോയ താനാണ് ഇവിടെ ആ മനുഷ്യന്റെ മുന്‍പില്‍....!! ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത സംഭവം.

ഒത്ത ഉയരവും അതനുസരിച്ചുള്ള തടിയും മുന്‍‌കോപക്കാരനും സദാ ശൗര്യം നിറഞ്ഞ കണ്ണുകളൂം അച്ഛന്റെ മുഖമുദ്രയായിരുന്നു. അച്ഛന്റെ ആജ്ഞ ധിക്കരിക്കുവാന്‍ ആര്‍ക്കും അക്കാലത്ത് ധൈര്യമുണ്ടായിരുന്നില്ല. അമ്മ പോലും വളരെ സൂക്ഷിച്ചേ അച്ഛനോട് സംസാരിച്ചിരുന്നുള്ളൂ. ആ അച്ഛനാണോ ശോഷിച്ച് ഒരു അസ്ഥിപജ്ഞരക്കോലത്തില്‍ തന്റെ മുന്‍പില്‍ നില്‍ക്കുന്നത് !! രവി ഒരുനിമിഷം ഓര്‍ത്തു. ഒരുപക്ഷേ സത്യാവസ്ഥ മനസ്സിലാക്കാതെ സ്വന്തം മകനെ അടിച്ചു പുറത്താക്കിയതില്‍ പശ്ചാത്താപമുണ്ടാകാം. അല്ലെങ്കില്‍ ചെയ്ത തെറ്റിന് മൗനമായി ക്ഷമാപണം നടത്തുകയുമാകാം. എന്തുതന്നെയാകട്ടേ, അന്നത്തെ ആ സംഭവമാണ് തന്നെ താനാക്കി മാറ്റിയത്. രവി മനസ്സിലോര്‍ത്തു.

മനുഷ്യന്റെ അവസ്ഥകള്‍ മാറിമറിയുന്നതിനു ഒരു സമയക്ലിപ്തതയില്ല. നൊടിയിടകൊണ്ട് അവസ്ഥന്തരം പ്രാപിക്കുന്ന ജീവിതത്തിന്റെ വഴിത്തിരിവിനു പലതും ഹേതുവാകാറുണ്ട്. അച്ഛന്റെ ഈ അവസ്ഥയും അതില്‍നിന്നു വിഭിന്നമല്ല. സൗഭാഗ്യത്തില്‍ ജനിച്ച്, സ്വര്‍ണ്ണത്തൊട്ടിലില്‍ വളര്‍ന്ന്, സര്‍‌വ്വൈശ്വര്യങ്ങളോടെയും ജീവിച്ചവര്‍ ഒരു സുപ്രഭാതത്തില്‍ ജീവിതം നാശത്തിന്റെ ദിശയിലേക്കു തിരിയുന്ന കാഴ്ചകള്‍ നമുക്കു ചുറ്റും ഒരുപാടു കാണാം. അച്ഛന്റെ വീഴ്ചയിലും ഈ കാരണങ്ങളാണെന്ന് താന്‍ ഉറച്ചു വിശ്വസിക്കുന്നു. രവി ആത്മഗതം ചെയ്തു.

കത്തിജ്വലിച്ചു നിന്നവര്‍ വെറും ചാരമായി മാറുന്നതും, ജീവിതത്തിന്റെ പല തുറകളിലും നാം കാണുന്ന അനുഭവങ്ങളാണ്. അഹങ്കാരം മൂത്ത് സര്‍‌വ്വതിലും ആധിപത്യം നേടാനുള്ള മനുഷ്യന്റെ സ്വാര്‍ത്ഥമായ അതിമോഹങ്ങള്‍ പലപ്പോഴും അവരുടെ ആധിപത്യത്തിന്റെ അടിത്തറ തകര്‍ക്കുന്ന നാശത്തിലേക്കുള്ള ഒരു ദുരന്ത വഴിത്തിരിവായി മാറുന്നതും നാം നമുക്കു ചുറ്റും കാണുന്നു. രവിയുടെ ചിന്തകള്‍ കാടുകയറി.

അകത്തുനിന്ന് ഉമ്മറത്തേക്കിറങ്ങുവാന്‍ തുടങ്ങുമ്പോഴേക്കും കണ്ടു അടുക്കള വാതില്‍ക്കല്‍ അവളെ. താന്‍ പടിപ്പുര കടന്നുവന്നപ്പോള്‍ വടക്കേ തൊടിയില്‍ നിന്ന് അകത്തേക്കു കയറിപ്പോയവള്‍ !

"ആരായിരിക്കും അവള്‍?" പെട്ടെന്ന് ആളെ തിരിച്ചറിയാഞ്ഞതുകൊണ്ട് ഉമ്മറത്തേക്കിറങ്ങി.

"ഓ.....വെല്യ സായിപ്പായപ്പോള്‍ ഈ പാവങ്ങളെയൊന്നും കണ്ടാലറിയുകയില്ല.."

തിരിഞ്ഞുനോക്കിയപ്പോഴേക്കും വാതിലിനു പുറകിലേക്ക് മാറിക്കഴിഞ്ഞു അവള്‍...!!

'ആരായിരിക്കും?' പഴയ മുഖങ്ങളെല്ലാം മനസ്സിലൂടെ മിന്നിമറഞ്ഞെങ്കിലും ഈ രൂപം എങ്ങും തെളിഞ്ഞു വരുന്നില്ല.

"നല്ല ചൂടാ കുട്ടാ...ആ ഡ്രസ്സൊക്കെ ഒന്നു മാറി നന്നായൊന്നു കുളിക്ക്. അപ്പോഴേക്കും ഊണ് കാലാവും.."

അച്ഛമ്മയുടെ വാക്കുകേട്ട് രവി തിരിഞ്ഞു നോക്കി.

(തുടരും)