Thursday, April 11, 2024

ആദ്യത്തെ കണ്മണി (കഥ)

 


ആശുപത്രിയില്‍ നിന്ന് ഇറങ്ങിയതു മുതല്‍ മനസ്സിനകത്തൊരു വീര്‍പ്പുമുട്ടലായിരുന്നു. ശ്രീയേട്ടനും മറ്റേതോ ലോകത്താണെന്നു തോന്നുന്നു.

യൂസുഫ് സറായിയില്‍ നിന്ന് ഗ്രീന്‍പാര്‍ക്കിലേക്ക് തിരിയുന്ന വളവിലെത്തിയപ്പോള്‍ പെട്ടെന്നാണ് കാര്‍ സഡന്‍ ബ്രേക്കിട്ട് നിര്‍ത്തിയത്. മുമ്പില്‍ നിര്‍ത്തിയിരുന്ന ഒരു ഓട്ടോറിക്ഷയുടെ പുറകില്‍ തൊട്ടുരുമ്മി നിന്നതും ഓട്ടോറിക്ഷാ ഡ്രൈവര്‍ ഇറങ്ങി വന്ന് എന്തൊക്കെയോ വിളിച്ചുപറയുകയും ചെയ്തിട്ടും ശ്രീയേട്ടന്‍ സ്റ്റിയറിംഗ് വീലില്‍ പിടിച്ച് അനങ്ങാതിരിക്കുന്നതുകണ്ട് ഞാന്‍ ചോദിച്ചു...

"എന്താ ശ്രീയേട്ടാ ഇത്. അയാള്‍ വന്ന് പറയുന്നതൊന്നും കേള്‍ക്കുന്നില്ലേ?"

ശ്രീയേട്ടന് അപ്പോഴാണ് പരിസരബോധം വന്നത്. ഉടനെ പുറത്തിറങ്ങി ഓട്ടോയുടെ അടുത്ത് പോയി  ഡ്രൈവറുമായി എന്തൊക്കെയോ സംസാരിക്കുന്നതു കണ്ടു. 

"ശ്രീയേട്ടാ, ഇങ്ങനെ അശ്രദ്ധയോടെ കാറോടിച്ചാല്‍ അപകടങ്ങള്‍ ഉണ്ടാകുമെന്നറിയില്ലേ? എന്നിട്ടും..."

"ഞാനെന്തൊക്കെയോ ഓര്‍ത്തിരുന്നുപോയി. അതാ..." ശ്രീയേട്ടന്‍റെ എക്സ്ക്യുസ്.

സഫ്ദര്‍ജംഗ് ഹോസ്പിറ്റലില്‍ നിന്ന് ഇറങ്ങിയപ്പോള്‍ മുതല്‍ ഞാന്‍ ശ്രീയേട്ടനെ ശ്രദ്ധിക്കുകയായിരുന്നു. ആകെ ടെന്‍ഷനടിച്ചിരിക്കുകയാണെന്ന് ആ മുഖഭാവം കണ്ടാലറിയാം. അല്ലെങ്കിലും അങ്ങനെയാണ് ശ്രീയേട്ടന്‍. നിസ്സാര കാരണം മതി പിന്നെ ആ ദിവസം മുഴുവന്‍ അതേക്കുറിച്ച് ആലോചിച്ച് നടക്കും.

ശ്രീയേട്ടനു മാത്രമല്ല എന്‍റെ ഉള്ളവും പിടയ്ക്കുകയായിരുന്നു. പിന്നെ എല്ലാം ദൈവത്തിനു വിട്ടുകൊടുത്ത് ഞാന്‍ സമാധാനിക്കുകയാണ്.

ഇന്നലെ രാവിലെ മുതല്‍ ആകെ ഒരു തളര്‍ച്ച പോലെ തോന്നിയതാണ്. ശ്രീയേട്ടനോട് അക്കാര്യം പറഞ്ഞില്ല. പക്ഷെ, വൈകീട്ട് ഓഫീസില്‍ നിന്നു വന്ന ശ്രീയേട്ടന്‍ എന്‍റെ കിടപ്പുകണ്ട് ആകെ വേവലാതി പൂണ്ടു. എന്തുകൊണ്ട് രാവിലെ പറഞ്ഞില്ലെന്നായി പരിഭവം. ഞാന്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ, ശ്രീയേട്ടന്‍ അത് കേട്ടില്ല. രാത്രിയായപ്പോഴേക്കും തീരെ വയ്യെന്നായി. നീതി ബാഗില്‍ താമസിക്കുന്ന ഡോക്ടര്‍ മാലിനിയെ വിളിച്ചു. തല്‍ക്കാലം മരുന്നൊന്നും കൊടുക്കേണ്ടെന്നും എന്തെങ്കിലും കൂടുതല്‍ കോംപ്ലിക്കേഷന്‍സ് ഉണ്ടാകുകയാണെങ്കില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാനും നിര്‍ദ്ദേശിച്ചു. എന്തായാലും രാവിലെ ഹോസ്പിറ്റലിലേക്ക് വരൂ. ഒരു ചെക്കപ്പ് നടത്തിയേക്കാമെന്ന് ഡോക്ടര്‍ പറഞ്ഞതനുസരിച്ചാണ് ഇന്ന് പോയത്.

രാവിലെ എട്ടു മണിയായപ്പോഴേക്കും സഫ്ദര്‍ജംഗ് ഹോസ്പിറ്റലിലെത്തി. കൗണ്ടറില്‍ പേര് രജിസ്റ്റര്‍ ചെയ്തു. ഒന്‍പതു മണിക്ക് ഡോക്ടറെ കാണാനുള്ള കാര്‍ഡ് തന്നു. ഡോക്ടറെ പരിചയമുള്ളതുകൊണ്ട് അവര്‍ തന്നെ നേരത്തെ എന്‍റെ പേരും മറ്റു വിവരങ്ങളും കൊടുത്തിരുന്നതുകൊണ്ട് കാര്യങ്ങള്‍ എളുപ്പമായി...

ഡോക്ടര്‍ വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞു. എന്നോട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ശ്രീയേട്ടന്‍ മറുപടി പറയുന്നതുകേട്ട് ഡോക്ടര്‍ക്ക് ചിരി വന്നു. അതു കണ്ടിട്ടാകാം ശ്രീയേട്ടന്‍ പിന്നീടൊന്നും പറഞ്ഞില്ല. തലേദിവസത്തെ വിവരങ്ങള്‍ വള്ളിപുള്ളി വിടാതെ ശ്രീയേട്ടന്‍ പറഞ്ഞുകൊടുത്തെങ്കിലും എന്നോട് കാര്യങ്ങള്‍ തിരക്കി. 

"ഇന്നലെ രാവിലെ കിച്ചനില്‍ നില്‍ക്കുമ്പോള്‍ തലകറങ്ങുന്നതുപോലെ തോന്നി. കൗണ്ടര്‍ ടോപ്പില്‍ പിടിച്ചതുകൊണ്ട് താഴെ വീണില്ല. പക്ഷെ വയറിന്‍റെ ഇടതുവശം സ്ലാബില്‍ ഇടിച്ചോ എന്നൊരു സംശയം."

"കേട്ടോ ഡോക്ടര്‍ ഇവള്‍ അങ്ങനെയാണ്. ഇന്നലെ ആ സംഭവം നടന്നു കഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞതാ ഡോക്ടറെ കാണണമെന്ന്. കൂട്ടാക്കിയില്ല." ശ്രീയേട്ടന്‍ പരിഭവത്തോടെ പറഞ്ഞു.

ഡോക്ടര്‍ വിശദമായിത്തന്നെ പരിശോധനയും നടത്തി. വിളര്‍ച്ചയും മറ്റും കണ്ടതുകൊണ്ടാകാം ഒരു ടോണിക്കിന് കുറിപ്പു തന്നു. മറ്റൊരു മരുന്നും തല്‍ക്കാലം കഴിക്കേണ്ടെന്നും കുഴപ്പമൊന്നും കാണുന്നില്ലെന്നും പറഞ്ഞു. എങ്കിലും ഒന്ന് സ്കാന്‍ ചെയ്തു കളയാമെന്ന് പറഞ്ഞപ്പോള്‍ സംശയം തോന്നി. 

ഡോക്ടര്‍ സ്കാനിംഗിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു.

സ്കാനിംഗിനായി അല്പസമയം കാത്തുനില്‍ക്കേണ്ടി വന്നു. വെയ്റ്റിംഗ് റൂമില്‍ കാത്തിരുന്ന ഞങ്ങളെ ഡോക്ടര്‍ അകത്തേക്ക് വിളിപ്പിച്ചു. ഞങ്ങള്‍ വന്നപ്പോള്‍ കണ്ട ഡോക്ടറുടെ മുഖഭാവമല്ല ഇപ്പോള്‍..! ഡോക്ടര്‍ക്ക് പറയാനുള്ളത് അത്ര സുഖമുള്ള വിവരങ്ങളായിരിക്കില്ല എന്ന് അപ്പോഴേ ഊഹിച്ചു. ഡോക്ടര്‍ ഞങ്ങളെ നോക്കി ചിരിക്കാന്‍ ശ്രമിച്ചെങ്കിലും അതില്‍ ഒരു കൃത്രിമത്വം പതിയിരിക്കുന്നില്ലേ എന്നെനിക്കു തോന്നി. ഒരുതരം നിസ്സംഗതയോ നിസ്സഹായതയോ ആ മുഖത്ത് പ്രതിഫലിക്കുന്നുണ്ടെന്ന് തോന്നി. 

"എന്തെങ്കിലും പ്രശ്നമുണ്ടോ ഡോക്ടര്‍?"

ആകാംക്ഷയോടെ ഞങ്ങള്‍ ചോദിച്ചു.

"നിങ്ങള്‍ ഇരിക്കൂ" 

ഡോക്ടറുടെ മുഖഭാവം ശ്രദ്ധിച്ചുകൊണ്ടു തന്നെ ഞങ്ങള്‍ ഇരുന്നു. ഈ ഔപചാരികതയൊന്നും പതിവില്ലാത്തതാണല്ലൊ. ഞാന്‍ ശ്രീയേട്ടനെ നോക്കി. ശ്രീയേട്ടനും ഒന്നും മനസ്സിലാവുന്നില്ലെന്ന് എനിക്കും തോന്നി.

"വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ എനിക്ക് നിങ്ങളോട് പറഞ്ഞേ പറ്റൂ. നിങ്ങള്‍ ടെന്‍ഷനടിക്കേണ്ടതില്ല. എല്ലാം ദൈവ നിശ്ചയമെന്ന് മനസ്സിലാക്കിയാല്‍ മതി.."

ഡോക്ടറുടെ മുഖവുരയില്‍ തന്നെ എന്തോ പന്തികേടു തോന്നി.

"എന്താ ഡോക്ടര്‍?"

"കഴിഞ്ഞ പ്രാവശ്യത്തെ സ്കാനിംഗില്‍ കണ്ട പോലെയല്ല ഇപ്പോള്‍ കാണുന്നത്. കുട്ടിയുടെ പൊസിഷന്‍ അല്പം മാറിയിട്ടുണ്ട്.."

"ഡോക്ടര്‍ പറഞ്ഞുവരുന്നത്?"

"ഈ പൊസിഷനിലാണ് കുഞ്ഞ് വളരുന്നതെങ്കില്‍ ഒരുപക്ഷെ അതൊരു റിസ്ക് ആകാന്‍ സാധ്യതയുണ്ട്. അതായത് കുഞ്ഞിനോ അമ്മയ്ക്കോ അത് ദോഷകരമായി ബാധിക്കാം. ഗര്‍ഭ പാത്രത്തിനും ക്ഷതമേല്‍ക്കാന്‍ സാധ്യത കൂടും. കുഞ്ഞ് ജനിക്കുമ്പോള്‍ നോര്‍മലാകാനുള്ള സാധ്യതയും കുറവാണ്.."

പിന്നീട് ഡോക്ടര്‍ പറഞ്ഞതെല്ലാം ഞെട്ടലോടെയാണ് കേട്ടിരുന്നത്. ശ്രീയേട്ടന്‍റെ മുഖം വലിഞ്ഞു മുറുകുന്നത് ഞാന്‍ ശ്രദ്ധിച്ചു. എന്‍റേയും അവസ്ഥ മറിച്ചായിരുന്നില്ല. യാന്ത്രികമായിരുന്നു ഡോക്ടറോട് ഓരോ കാര്യങ്ങള്‍ ചോദിച്ചത്. അപ്പോഴും പ്രതീക്ഷകളായിരുന്നു മനസ്സു നിറയെ.

"നിങ്ങള്‍ ഇപ്പോള്‍ ഇതേക്കുറിച്ച് ആലോചിച്ച് മനസ്സ് വിഷമിപ്പിക്കേണ്ട. എന്‍റെ കണ്ടെത്തലുകള്‍ ശരിയാണോ എന്ന് എന്‍റെ സീനിയര്‍ ഡോക്ടര്‍ മല്‍ഹോത്രയുമായി ഒന്ന് കണ്‍സള്‍ട്ട് ചെയ്യട്ടേ. അദ്ദേഹം ഈ ഹോസ്പിറ്റലിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റാണെന്ന് അറിയാമല്ലോ. ഇവിടെ മാത്രമല്ല, അമേരിക്കയില്‍ പോലും അദ്ദേഹം അറിയപ്പെട്ട ഗൈനക്കോളജിസ്റ്റാണ്. അവിടത്തെ ജോലി ഉപേക്ഷിച്ചാണ് ഈ ഹോസ്പിറ്റലില്‍ അദ്ദേഹം പ്രാക്ടീസ് ചെയ്യുന്നത്. തീര്‍ച്ചയായും ഒരു പോസിറ്റീവ് റിപ്പോര്‍ട്ട് അദ്ദേഹം തരുമെന്ന പ്രതീക്ഷയുണ്ട്. വിവരങ്ങള്‍ ഞാന്‍ ഫോണ്‍ ചെയ്ത് പറയാം. ഇങ്ങോട്ട് വരേണ്ട ആവശ്യമില്ല." 

ഡോക്ടര്‍ പറഞ്ഞു നിര്‍ത്തി.

"ശ്രീയേട്ടാ, ഡോക്ടര്‍ പറഞ്ഞതോര്‍ത്ത് വണ്ടിയോടിച്ചാല്‍ നമ്മള്‍ എവിടെയായിരിക്കും എത്തുക എന്നറിയാമല്ലോ. അതുകൊണ്ട് വീട്ടില്‍ ചെന്നിട്ട് നമുക്ക് ആലോചിക്കാം. ഇപ്പോള്‍ സൂക്ഷിച്ച് ഓടിക്കുക." ശ്രീയേട്ടന്‍ തന്‍റെ മുഖത്തേക്ക് നോക്കി കാര്‍ സ്റ്റാര്‍ട്ട് ചെയ്തു.

ഹൗസ് ഖാസിലെ വീടെത്തുന്നതുവരെ ശ്രീയേട്ടന്‍ ഒരക്ഷരം ഉരിയാടിയില്ല. 

"എനിക്ക് നല്ല ക്ഷീണം. ഞാനൊന്ന് കിടക്കട്ടെ.."

വീട്ടിലെത്തിയ ഉടനെ ശ്രീയേട്ടന്‍ പറഞ്ഞു.

മനസ്സിലൂടെ ഒരായിരം ചിന്തകള്‍ കടന്നുപോയി. ഡ്രസ്സ് മാറി ബാല്‍ക്കണിയില്‍ പോയി നിന്നു. ഡോക്ടര്‍ എന്തായിരിക്കും ഇനി പറയാന്‍ പോകുന്നത്? കുഞ്ഞിന് എന്തെങ്കിലും സംഭവിക്കുമോ? ഡോക്ടര്‍ മല്‍ഹോത്ര എന്തെങ്കിലും പോംവഴി പറയുമോ? ആകാംക്ഷ കൊണ്ട് ശരീരത്തിന് വിറയല്‍ വന്നതുപോലെ. വിവാഹം കഴിഞ്ഞ് നീണ്ട നാലു വര്‍ഷങ്ങള്‍ക്കുശേഷമാണ് ഞങ്ങളുടെ ആദ്യത്തെ കണ്മണി പിറക്കാന്‍ പോകുന്നത്. അത് ആണായാലും പെണ്ണായാലും ഞങ്ങളുടെ കണ്മണി തന്നെ. നാട്ടില്‍ നിന്ന് അഛനും അമ്മയുമൊക്കെ വിളിക്കുമ്പോള്‍ ഒരേ ഒരു ചോദ്യമാണ്. ഓരോരോ ഒഴികഴിവുകള്‍ പറഞ്ഞ് തോറ്റു. ഇപ്പോള്‍ അവരുടെയും മനസ്സ് തണുത്തിരിക്കുകയാണ്. അതിനിടയില്‍ ഇങ്ങനെയൊരു വാര്‍ത്ത കൂടി കേട്ടാലത്തെ അവസ്ഥ ഓര്‍ക്കാന്‍ കൂടി വയ്യ.

ഊണു കഴിയ്ക്കാന്‍ ശ്രീയേട്ടനെ വിളിച്ചുണര്‍ത്തി. എന്തൊക്കെയോ കഴിച്ചെന്നു വരുത്തി. തീരെ വിശപ്പു തോന്നുന്നില്ല. എങ്കിലും എന്തെങ്കിലും കഴിച്ചല്ലേ പറ്റൂ. ശ്രീയേട്ടന്‍റെ നിര്‍ബ്ബന്ധത്തിന് വഴങ്ങി താനും കഴിച്ചെന്നു വരുത്തി. 

രാവിലെ മുതല്‍ ഹോസ്പിറ്റലിലായിരുന്നതുകൊണ്ട് നല്ല ക്ഷീണം തോന്നി. കട്ടിലില്‍ ചെന്നു കിടന്നതേ ഉറക്കം കണ്‍പോളകളെ തഴുകിയുറക്കി. ശ്രീയേട്ടന്‍ വിളിച്ചപ്പോഴാണ് കണ്ണുതുറന്നത്. സമയം അഞ്ചു മണി! ഹോ... ഇത്രനേരവും ഞാന്‍ ഉറങ്ങിയോ? ശ്രീയേട്ടന്‍ ഉണ്ടാക്കിയ ചൂടു ചായ മൊത്തിക്കുടിച്ചപ്പോള്‍ ഒരുേډഷം തോന്നി. 

കുട്ടികളുടെ കലപില ശബ്ദം കേട്ട് ബാല്‍ക്കണിയിലേക്ക് ചെന്നു. വീടിനു മുന്‍പിലെ പാര്‍ക്കില്‍ കുട്ടികള്‍ ഓടിക്കളിക്കുകയാണ്. ഹൗസിംഗ് കോളനിയിലെ മിക്ക വീടുകളില്‍ നിന്നും അമ്മമാര്‍ കുട്ടികളേയും കൊണ്ടു ഈ പാര്‍ക്കിലാണ് വരുന്നത്. കുട്ടികള്‍ക്കാണെങ്കില്‍ ഏറെ സന്തോഷം. അവരുടെ നിഷ്ക്കളങ്കമായ ചിരിയും കുസൃതിത്തരങ്ങളും ഏറെ നേരം നോക്കി നിന്നു. പാര്‍ക്കിനു പുറത്ത് ഐസ് ക്രീം വണ്ടിയുടെ മണിയടി കേട്ടപ്പോള്‍ എല്ലാവരുടേയും ശ്രദ്ധ അങ്ങോട്ടായി. മക്കള്‍ക്ക് അവര്‍ക്കിഷ്ടപ്പെട്ട ഐസ് ക്രീം വാങ്ങിക്കൊടുക്കുന്ന തിരക്കിലായ അമ്മമാരെ നോക്കി നെടുവീര്‍പ്പിട്ടു. തനിക്കും ഇതുപോലെ തന്‍റെ കുഞ്ഞിന് ഐസ് ക്രീം വാങ്ങിക്കൊടുക്കാന്‍ കഴിയുമോ? മനസ്സ് വെമ്പി.

വൈകുന്നേരം പണിക്കരു ചേട്ടനും ശാന്ത ചേച്ചിയും വന്നു. ഞങ്ങള്‍ ഹോസ്പിറ്റലില്‍ പോകുന്ന കാര്യം അവരോടു പറഞ്ഞിരുന്നു. മാളവ്യ നഗറിലാണവര്‍ താമസിക്കുന്നത്. ഞങ്ങളുടെ കുടുംബ സുഹൃത്തുക്കളില്‍ ഏറ്റവും അടുപ്പമുള്ളവരും അവര്‍ തന്നെ. ഡല്‍ഹി ഡവലപ്മെന്‍റ് അഥോറിറ്റിയില്‍ നിന്ന് ചീഫ് എഞ്ചിനീയറായി വിരമിച്ച പണിക്കരു ചേട്ടനും എയിംസിലെ സ്റ്റാഫ് നഴ്സ് ശാന്ത ചേച്ചിയും മാളവ്യ നഗര്‍ ഡിഡിഎ ഫ്ളാറ്റിലാണ് താമസം. ശാന്ത ചേച്ചി എനിക്ക് അമ്മയും ചേച്ചിയുമൊക്കെയാണ്. അത്രയും സ്നേഹമാണ് അവര്‍ക്ക് എന്നോട്. മക്കളില്ലാത്ത അവര്‍ക്ക് ഞങ്ങള്‍ മക്കളെപ്പോലെയാണ്. 

"രണ്ടു പേരുമെന്താ ആകെ ടെന്‍ഷനടിച്ചിരിക്കുന്നത്?"

വന്നപാടെ സ്വതസിദ്ധമായ ഫലിതത്തോടെ പണിക്കരു ചേട്ടന്‍ ചോദിച്ചു.

ശാന്ത ചേച്ചി എന്നെയും കൂട്ടി അടുക്കളയിലേക്ക് പോയി. ഉണ്ടായ സംഭവങ്ങളെല്ലാം ചേച്ചിയോടു പറഞ്ഞു. അവസാനം ചേച്ചി പറഞ്ഞു...

"ഡോക്ടര്‍ അങ്ങനെയൊരു സംശയം പറഞ്ഞ സ്ഥിതിക്ക് ഇനി അതേക്കുറിച്ച് ആലോചിക്കണോ?"

"എനിക്കൊന്നും അറിയില്ല ചേച്ചീ. ഞാനാകെ തകര്‍ന്നിരിക്കുകയാണ്."

"അങ്ങനെ പറഞ്ഞാല്‍ ശരിയാകുമോ മോളെ. തീരുമാനമെടുക്കണമെങ്കില്‍ എത്രയും വേഗം വേണം. വൈകിയാല്‍...."

"ചേച്ചീ, അതിന് ഞാന്‍...."

"മോളുടെ വിഷമം എനിക്ക് മനസ്സിലാകും. ഏതായാലും ഡോക്ടര്‍ മാലിനി നാളെ വിവരം പറയുമല്ലോ. അപ്പോള്‍ എന്താണെന്നു വെച്ചാല്‍ തീരുമാനിക്കാം. അതുവരെ ടെന്‍ഷനൊന്നും പാടില്ല."

ചേച്ചി ഉപദേശിച്ചു.

ഇതേ അനുഭവം തന്നെയായിരുന്നു ശ്രീയേട്ടന്‍റേയും. പണിക്കരു ചേട്ടന്‍ ഒരു ജ്യേഷ്ഠനെപ്പോലെ ശ്രീയേട്ടനെ ഉപദേശിച്ചു. നാളെ വരാമെന്നു പറഞ്ഞ് രണ്ടു പേരും പോയി. 

വളരെ വൈകിയാണ് രാത്രി കിടന്നത്. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും എത്രനേരമാണ് കിടന്നതെന്ന് അറിയില്ല. ശ്രീയേട്ടനും ഉറങ്ങിയിട്ടില്ലെന്നു മനസ്സിലായി. 

ചിന്തകള്‍ കാടു കയറുകയാണ്. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതേ ഇല്ല. അന്നത്തെ ആ സംഭവമാണ് എല്ലാത്തിനും തുടക്കമിട്ടത്. ആര്‍.കെ.പുരം സെക്ടര്‍ നാലിലുള്ള ശ്രീയേട്ടന്‍റെ സുഹൃത്ത് രവിയുടെ മകന്‍റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് തിരിച്ചു വരുന്ന വഴിയാണ് ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ആ സംഭവം നടന്നത്. പാര്‍ട്ടി കഴിഞ്ഞ് തിരിച്ചു വരുന്ന വഴി സരോജിനി നഗറും രാജ് നഗറും ചേരുന്ന ജംഗ്ഷനില്‍ ഗ്രീന്‍ സിഗ്നല്‍ കാത്തു നില്‍ക്കുകയായിരുന്ന ശ്രീയേട്ടന്‍റെ ബൈക്കിനു പുറകില്‍ പെട്ടെന്നാണ് ആ ബസ് വന്നിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഞങ്ങള്‍ രണ്ടു പേരും തെറിച്ചു വീണു. ഭാഗ്യത്തിന് സൈഡിലേക്ക് വീണതുകൊണ്ട് മറ്റു വാഹനങ്ങളില്‍ നിന്ന് രക്ഷപ്പെട്ടു. അപ്പോഴേക്കും തൊട്ടടുത്തുള്ള ബസ് സ്റ്റോപ്പില്‍ നിന്ന് ആളുകള്‍ ഓടിക്കൂടി ആരൊക്കെയോ ചേര്‍ന്ന് തന്നെ താങ്ങിയെഴുന്നേല്പിച്ചു. തലയ്ക്കകത്ത് ഒരു പെരുപ്പ് പോലെ തോന്നി. ആകെ മൂടിക്കെട്ടിയ പോലെ ഒന്നും വ്യക്തമായി കാണാന്‍ കഴിഞ്ഞില്ല. ശ്രീയേട്ടാ എന്ന എന്‍റെ വിളി കേട്ടിട്ടെന്നോണം ഒരു മലയാളി അടുത്തു വന്നു. പേടിക്കേണ്ടെന്ന് ആശ്വസിപ്പിച്ച് ചുറ്റും നോക്കി. അപ്പോഴേക്കും ശ്രീയേട്ടനെ രണ്ടു പേര്‍ താങ്ങി നടത്തിച്ച് അടുത്തേക്ക് വന്നു. ശ്രീയേട്ടന്‍റെ നെറ്റിയില്‍ നിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നു. അത് കണ്ടതോടെ ഞാന്‍ ബോധം കെട്ടു. 

ബോധം വീണപ്പോള്‍ ഞങ്ങള്‍ സഫ്ദര്‍ജംഗ് ഹോസ്പിറ്റലിന്‍റെ അത്യാഹിത വിഭാഗത്തിലായിരുന്നു. കണ്ണു തുറന്നപ്പോള്‍ ചുറ്റും നഴ്സുമാരും ഡോക്ടര്‍മാരുമുണ്ട്.

"ശ്രീയേട്ടന്‍.....?" ഞാന്‍ ചുറ്റും നോക്കി.

എന്‍റെ നോട്ടം കണ്ട് നഴ്സുമാരില്‍ ഒരാള്‍ പറഞ്ഞു..

"പേടിക്കേണ്ട. ഹസ്ബന്‍റിന് കുഴപ്പമൊന്നുമില്ല. ഒരു ചെറിയ മുറിവ്. അത് ഡ്രസ് ചെയ്തു. ആള്‍ ഇപ്പോഴിങ്ങെത്തും..."

പറഞ്ഞു തീരും മുന്‍പേ ശ്രീയേട്ടനെത്തി. എന്നെ ആശ്വസിപ്പിച്ചു. അപകട സമയത്ത് ഞങ്ങള്‍ക്കു വേണ്ട എല്ലാ സഹായങ്ങളും ചെയ്ത ആ മലയാളിയും കൂടെയുണ്ടായിരുന്നു. ആരാണെന്നോ എവിടത്തുകാരനെന്നോ ഒന്നും അറിയാത്ത ആ മനുഷ്യന്‍ ഞങ്ങളെ ആശ്വസിപ്പിക്കാനും സഹായിക്കാനും കൂടെയുണ്ടായിരുന്നു. ശ്രീയേട്ടന്‍ അയാള്‍ക്ക് നന്ദി പറഞ്ഞു. പക്ഷെ ആ മനുഷ്യന്‍ പോകാന്‍ കൂട്ടാക്കിയില്ല. ഡോക്ടറെ കാണാനും, വിവരങ്ങളന്വേഷിക്കാനുമൊക്കെ അയാള്‍ ഓടി നടന്നു. കൂട്ടത്തില്‍ ശ്രീയേട്ടന്‍റെ ആര്‍.കെ. പുരത്തുള്ള സുഹൃത്തിനെ വിവരമറിയിക്കാമെന്നും പറഞ്ഞു. ഞങ്ങളെ താങ്ങിയെടുത്ത് കാറില്‍ കയറ്റിയതുകൊണ്ടാകാം അയാളുടെ ഷര്‍ട്ടിലും മറ്റും രക്തം പറ്റിപ്പിടിച്ചിരിക്കുന്നത് ഞാന്‍ കണ്ടു. ശ്രീയേട്ടനും അതു കണ്ടു...

"നിങ്ങളുടെ ഷര്‍ട്ടില്‍ രക്തക്കറയുണ്ട്. വീട്ടിലേക്ക് പോയ്ക്കോ. ഞങ്ങള്‍ക്ക് കുഴപ്പമൊന്നുമില്ലല്ലോ..." ശ്രീയേട്ടന്‍ പറഞ്ഞു.

"അതു സാരമില്ല. നിങ്ങളുടെ സുഹൃത്തിന്‍റെ ഫോണ്‍ നമ്പര്‍ തരൂ. ഞാന്‍ അവരെ വിളിച്ച് വിവരങ്ങള്‍ പറയാം. അവര്‍ വന്നിട്ട് ഞാന്‍ പൊയ്ക്കൊള്ളാം..." 

അയാള്‍ അതു പറഞ്ഞപ്പോഴാണ് ശ്രീയേട്ടന്‍റെ മൊബൈല്‍ പോക്കറ്റില്‍ ഇല്ല എന്ന് മനസ്സിലായത്. അത് അപകടം നടന്ന സമയത്ത് എവിടെയോ തെറിച്ചു പോയിരുന്നു. ശ്രീയേട്ടന്‍റെ വിഷമം കണ്ട് അയാള്‍ പറഞ്ഞു... അത് സാരമില്ല. സെക്ടര്‍ നാലില്‍ ക്വാര്‍ട്ടേഴ്സ് നമ്പര്‍ പറഞ്ഞാല്‍ മതി. ഞാന്‍ അവിടെ പോയി വിവരം അറിയിക്കാം എന്ന്...

ശ്രീയേട്ടന്‍ അയാള്‍ക്ക് അഡ്രസ് പറഞ്ഞുകൊടുത്തു. അയാള്‍ പോകുന്നതിനു മുന്‍പ് ശ്രീയേട്ടന്‍ കെട്ടുതാലിയടക്കം എന്‍റെ ആഭരണങ്ങള്‍ മുഴുവനും, ശ്രീയേട്ടന്‍റെ കൈയ്യില്‍ കെട്ടിയിരുന്ന ബ്രെയ്സ്ലെറ്റും വാച്ചും എന്തിനു പറയുന്നു മോതിരം വരെ ഊരി കര്‍ച്ചീഫില്‍ പൊതിഞ്ഞ് അയാളെ ഏല്പിച്ചു. ആശുപത്രിയിലെത്തിയപ്പോള്‍ എന്‍റെ ആഭരണങ്ങള്‍ ഊരിയെടുത്തത് ഒരു മലയാളി നഴ്സ് ആയിരുന്നു. അവരത് ശ്രീയേട്ടനെ ഏല്പിച്ചിരുന്നു. 

ആഭരണങ്ങള്‍ അയാളെ ഏല്പിച്ചപ്പോള്‍ അയാള്‍ അമ്പരന്നു. അതൊക്കെ ഇവിടെത്തന്നെ സൂക്ഷിച്ചാല്‍ മതിയെന്ന് അയാള്‍ പറഞ്ഞെങ്കിലും ശ്രീയേട്ടന്‍ സമ്മതിച്ചില്ല. ആശുപത്രിയില്‍ എന്തും സംഭവിക്കാം. അതുകൊണ്ട് ഈ ആഭരണങ്ങള്‍ രവിയെ ഏല്പിച്ചാല്‍ മതിയെന്നു പറഞ്ഞാണ് കൊടുത്തുവിട്ടത്. മനസ്സില്ലാമനസ്സോടെ അയാളതു വാങ്ങുകയും ചെയ്തു. ഒരു മണിക്കൂറിനകം ശ്രീയേട്ടന്‍റെ സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തി. പിന്നീട് കാര്യങ്ങളെല്ലാം ദ്രുതഗതിയിലായി. അതിനിടെ വിവരമറിഞ്ഞ് പണിക്കരു ചേട്ടനും എത്തിയിരുന്നു. എല്ലാ കാര്യങ്ങളും ചെയ്തു തരാന്‍ പണിക്കരു ചേട്ടനും സുഹൃത്തുക്കളുമുണ്ടായിരുന്നു. പക്ഷെ, ഞങ്ങളെ ആശുപത്രിയിലെത്തിച്ച ആ മലയാളിയെ മാത്രം കണ്ടില്ല. അതെനിക്ക് അത്ഭുതമായി തോന്നി. തമ്മില്‍ യാതൊരു പരിചയവുമില്ലാത്ത ഞങ്ങളെ ഇവിടെ എത്തിച്ച് ആ മനുഷ്യന്‍ എവിടെപ്പോയി? ഇക്കാര്യം സുഹൃത്തുക്കളുമായി ശ്രീയേട്ടന്‍ സംസാരിച്ചു. അപ്പോഴാണ് മറ്റൊരു സംഭവം ഞങ്ങള്‍ അറിയുന്നത്.

ആശുപത്രിയില്‍ നിന്ന് ഇറങ്ങിയ അയാള്‍ ആര്‍.കെ. പുരം വരെ ഓട്ടോറിക്ഷയില്‍ വന്നു. പക്ഷെ, ശ്രീയേട്ടന്‍ പറഞ്ഞു കൊടുത്ത ക്വാര്‍ട്ടേഴ്സ് നമ്പറില്‍ അന്വേഷിച്ചപ്പോള്‍ അത് തെറ്റായ അഡ്രസ്സാണെന്നു മനസ്സിലായി. അപകടം നടന്ന ആ വെപ്രാളത്തിനിടയില്‍ ശ്രീയേട്ടന്‍ പറഞ്ഞുകൊടുത്ത ക്വാര്‍ട്ടേഴ്സ് നമ്പര്‍ തെറ്റായിരുന്നു. അവിടെ ചെന്നപ്പോഴാണ് അത് ഒരു ഹിന്ദിക്കാരന്‍ താമസിക്കുന്നതാണെന്ന് മനസ്സിലായത്. തൊട്ടടുത്ത ബ്ലോക്കിലും അയാള്‍ അന്വേഷിച്ചു. ഷര്‍ട്ടിലും പാന്‍റിലുമൊക്കെ പറ്റിപ്പിടിച്ചിരിക്കുന്ന ചോരക്കറ കണ്ട് ആളുകള്‍ അയാളെ തടഞ്ഞുവെച്ച് ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. പോലീസിനെ വിളിക്കുന്ന ഘട്ടമെത്തിയപ്പോഴാണ് അതേ ബ്ലോക്കില്‍ തന്നെ താമസിക്കുന്ന ഒരു മലയാളിയുടെ ശ്രദ്ധയില്‍ പെടുന്നത്. അയാള്‍ വന്നു കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് സംഭവത്തിന്‍റെ ഗൗരവം മനസ്സിലായത്. ആ മലയാളിയാണ് ശ്രീയേട്ടന്‍റെ സുഹൃത്തിനെ വിവരമറിയിക്കുന്നത്. 

"ശ്രീയേട്ടാ, അപ്പോള്‍ ആ ആഭരണമൊക്കെ...?"

എന്‍റെ വെപ്രാളം കണ്ട് ശ്രീയേട്ടനും ആകെ അസ്വസ്ഥനായി. അയാളാണെങ്കില്‍ ഇവരോടൊപ്പം വന്നിട്ടുമില്ല. ദൈവമേ ഞങ്ങളുടെ ആഭരണവും കൊണ്ട് അയാള്‍ കടന്നു കളഞ്ഞോ? ഈശ്വരാ..... 

ഞങ്ങളുടെ മുഖഭാവം കണ്ട് സുഹൃത്തുക്കള്‍ പരസ്പരം നോക്കി. എന്താണ് കാര്യമെന്നും തിരക്കി. അപ്പോഴാണ് ശ്രീയേട്ടന്‍ ആഭരണത്തിന്‍റെ കാര്യം പറഞ്ഞത്. അതു കേട്ടതോടെ അവര്‍ ശ്രീയേട്ടന്‍ കൊടുത്തുവിട്ട കര്‍ച്ചീഫ് പൊതി എടുത്തു നീട്ടി. ഇത് അയാള്‍ ഏല്പിച്ചതാണ്. എല്ലാം ഉണ്ടോ എന്ന് നോക്കാനും ആവശ്യപ്പെട്ടു. ശ്രീയേട്ടന്‍ കൊടുത്തുവിട്ട എല്ലാ ആഭരണങ്ങളും ഭദ്രമായി അയാള്‍ ഏല്പിച്ചിരിക്കുന്നു!!  ഒരു നന്ദി വാക്കുപോലും കേള്‍ക്കാന്‍ നില്‍ക്കാതെ അയാള്‍ പോയതെന്തേ? 

"അതാണ് ദൈവത്തിന്‍റെ വിളയാട്ടം. നാം നന്മ ചെയ്താല്‍ നമുക്കത് തിരിച്ചുതരാന്‍ ദൈവം ആരെയെങ്കിലും നിയോഗിക്കും. അതില്‍പെട്ട ഒരാളായിരിക്കാം നിങ്ങളെ ഭ്രദ്രമായി ഇവിടെ എത്തിച്ചതും നിങ്ങളുടെ സ്വര്‍ണ്ണാഭരണങ്ങള്‍ ഭദ്രമായി ദാ ഇവരെ ഏല്പിച്ചതും. നേരെ മറിച്ച് ആ ആഭരണങ്ങളുമായി അയാള്‍ കടന്നു കളഞ്ഞിരുന്നെങ്കിലോ? അയാളുടെ പേരോ നാടോ ജോലി സ്ഥലമോ നിങ്ങള്‍ക്കറിയില്ല. എന്നാല്‍ ആപത്തു വന്നപ്പോള്‍ നിങ്ങള്‍ക്ക് രക്ഷകനായി അജ്ഞാതനായ അയാളെത്തി. ദൈവത്തോട് നന്ദി പറയുക. എന്നെങ്കിലും എവിടെയെങ്കിലും വെച്ച് നിങ്ങള്‍ അയാളെ കാണും.." പണിക്കരു ചേട്ടന്‍ പറഞ്ഞു നിര്‍ത്തി. 

അന്നത്തെ ഒരു ദിവസം എനിക്ക് ആശുപത്രിയില്‍ കഴിയേണ്ടി വന്നു. ഗര്‍ഭിണിയായിരുന്നതുകൊണ്ട് വിശദമായ ചെക്കപ്പ് തന്നെ വേണ്ടി വന്നു. ദൈവാനുഗ്രഹം കൊണ്ട് മാരകമായ മുറിവുകളൊന്നുമുണ്ടായിരുന്നില്ലെങ്കിലും ഞങ്ങള്‍ ആശങ്കയിലായിരുന്നു. ഗൈനക്കോളജിസ്റ്റിന്‍റെ റിപ്പോര്‍ട്ട് പ്രകാരം കുഞ്ഞിന്‍റെ കാര്യത്തില്‍ സംശയമുണ്ടെന്നും ഫാമിലി ഡോക്ടറുമായി കണ്‍സള്‍ട്ട് ചെയ്യാനും നിര്‍ദ്ദേശിച്ചു. 

പിറ്റേ ദിവസം ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ആകാംക്ഷാഭരിതമായ ദിനങ്ങളായിരുന്നു പിന്നീടങ്ങോട്ട്. പ്രാര്‍ത്ഥനകളും വഴിപാടുകളുമായി ദിവസങ്ങള്‍ തള്ളിനീക്കുമ്പോള്‍ കുഞ്ഞിന് യാതൊരു ആപത്തും വരരുതേ എന്നായിരുന്നു പ്രാര്‍ത്ഥന. ഡോക്ടര്‍ മാലിനിയുടെ ട്രീറ്റ്മെന്‍റിലായിരുന്നു ഇത്ര നാളും. അവരാണെങ്കില്‍ എന്‍റെ കാര്യത്തില്‍ വളരെ താല്പര്യത്തോടെയാണ് നോക്കുന്നതും.

"ഇതെന്തൊരു ഉറക്കമാ, നേരമെത്രയായീന്നാ വിചാരം?"

ശ്രീയേട്ടന്‍റെ ചോദ്യം കേട്ടാണ് കണ്ണു തുറന്നത്. ദൈവമേ, ഞാന്‍ ഇത്രയും നേരം കിടന്നുറങ്ങിയോ.. രാത്രി എപ്പോഴാണ് ഉറങ്ങിയതെന്നു പോലും ഓര്‍മ്മയില്ല. പെട്ടെന്ന് എഴുന്നേറ്റു.

"സോറി ശ്രീയേട്ടാ, ഞാന്‍ എന്തൊക്കെയോ സ്വപ്നങ്ങള്‍ കണ്ടു. ഒന്നും ഓര്‍ക്കാന്‍ കഴിയുന്നില്ല..." 

"സാരമില്ല, ക്ഷീണം കൊണ്ട് ഉറങ്ങുമ്പോഴാണ് നമ്മള്‍ കൂടുതല്‍ സ്വപ്നങ്ങള്‍ കാണുന്നത്. ഇന്നലെ രാത്രി ഉറക്കത്തില്‍ നീ എന്തൊക്കെയോ പറയുന്നത് കേട്ടു. മനസ്സിലെ വിഷമങ്ങള്‍ സ്വപ്നത്തിലൂടെ പരിഹരിക്കപ്പെടുമെന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്. അതൊക്കെ പോട്ടെ, നമ്മുടെ കുഞ്ഞിനെ സ്വപ്നം കണ്ടോ?"

ശ്രീയേട്ടന്‍റെ ചോദ്യത്തിന് മറുപടി കൊടുക്കാന്‍ എനിക്ക് കഴിഞ്ഞില്ല.

രാവിലത്തെ ജോലികളൊക്കെ യാന്ത്രികമായി ചെയ്തു തീര്‍ത്തു. ആകാംക്ഷയേക്കാള്‍ ഉത്ക്കണ്ഠയായിരുന്നു മനസ്സു നിറയെ. ഡോക്ടര്‍ മാലിനി എന്തായിരിക്കും പറയുക. ഡോക്ടര്‍ മല്‍ഹോത്രയുടെ റിപ്പോര്‍ട്ട് എന്തായിരിക്കും? ഒന്നും സംഭവിക്കരുതേ എന്ന് മനസ്സ് മന്ത്രിച്ചു.

"ഈശ്വരാ, കുഞ്ഞിന് ആപത്തൊന്നും വരുത്തരുതേ...." മനമുരുകി പ്രാര്‍ത്ഥിച്ചു.

എന്‍റെ വേവലാതി കണ്ട് ശ്രീയേട്ടന്‍ ആശ്വസിപ്പിച്ചു.

"ഇങ്ങനെ വേവലാതിപ്പെട്ട് മനസ്സ് വിഷമിപ്പിക്കാതെ. ഡോക്ടര്‍മാര്‍ അവരുടെ കഴിവിന്‍റെ പരമാവധി ശ്രമിക്കുന്നില്ലേ. ഇനിയെല്ലാം ദൈവത്തിനു വിട്ടുകൊടുക്കുക. ഗുരുവായൂരപ്പന്‍ നമുക്ക് തുണയാകുമെന്ന് വിശ്വസിക്ക്."

ശ്രീയേട്ടന്‍റെ സമാധാനപ്പെടുത്തല്‍ തനിക്ക് ധൈര്യം തന്നു.

"മോള്‍ക്കറിയാമോ എന്‍റെ അമ്മ എന്നെ ഗര്‍ഭം ധരിച്ചിരുന്ന സമയത്ത് നാമിപ്പോള്‍ നേരിടുന്നതുപോലെയുള്ള വിഷമഘട്ടത്തിലൂടെ കടന്നുപോയിട്ടുള്ളവരാണ്. അവര്‍ അതൊക്കെ സഹിച്ച് സംയമനം പാലിച്ചതുകൊണ്ട് ഞാനിപ്പോഴും ജീവിച്ചിരിക്കുന്നു."

ശരിയാണ് ശ്രീയേട്ടന്‍റെ അമ്മ പറഞ്ഞ് ഈ വിവരം എനിക്കറിയാം. ശ്രീയേട്ടനെ ഗര്‍ഭം ധരിച്ചിരിക്കുന്ന സമയത്താണ് അമ്മ മുറ്റത്ത് കാല്‍ വഴുതി വീണത്. അടുക്കളവശത്തുനിന്ന് മുറ്റത്തേക്കിറങ്ങിയതായിരുന്നു അമ്മ. എങ്ങനെയോ കാല്‍ വഴുതി തെന്നി വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ച് സ്കാനിംഗ് അടക്കമുള്ള പരിശോധനകള്‍ നടത്തി. പക്ഷെ റിപ്പോര്‍ട്ട് അനുകൂലമായിരുന്നില്ല. 

കുഞ്ഞിനെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. അബോര്‍ഷന്‍ നടത്താന്‍ ഡോക്ടര്‍ മാത്രമല്ല ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം നിര്‍ബ്ബന്ധിച്ചു. പക്ഷെ അമ്മ സമ്മതിച്ചില്ല. ഗുരുവായൂരപ്പ ഭക്തയായ അമ്മ എല്ലാം ഭഗവാനിലര്‍പ്പിച്ചു. ആരോഗ്യപരമായ അനവധി പ്രശ്നങ്ങളുണ്ടായിട്ടും അമ്മ ഭഗവാനില്‍ വിശ്വാസമര്‍പ്പിക്കുകയായിരുന്നു. എല്ലാം ഭഗവാന്‍ നോക്കിക്കൊള്ളുമെന്ന അടിയുറച്ച വിശ്വാസത്തില്‍ അമ്മ ജീവിച്ചു. അവസാനം ഡോക്ടര്‍മാരേയും ബന്ധുക്കളേലും അത്ഭുതപ്പെടുത്തിക്കൊണ്ട് അമ്മ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. അതാണ് ശ്രീയേട്ടന്‍....!

തന്‍റെ മുഖഭാവം ശ്രീയേട്ടന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഏതായാലും ഡോക്ടറുടെ ഫോണ്‍ വരുന്നതുവരെ കാത്തിരിക്കാമെന്ന് രണ്ടുപേരും തീരുമാനിച്ചു. 

ഒച്ചിഴയുന്ന പോലെയാണ് സമയം നീങ്ങിക്കൊണ്ടിരിക്കുന്നത്. പത്തു മണിയായിട്ടും ഡോക്ടര്‍ വിളിച്ചില്ലല്ലോ എന്നോര്‍ത്ത് മനസ്സ് വീണ്ടും തുടികൊട്ടാന്‍ തുടങ്ങി. പന്ത്രണ്ടു മണി കഴിഞ്ഞപ്പോഴാണ്  ഡോക്ടര്‍ മാലിനിയുടെ ഓഫീസില്‍ നിന്ന് ഫോണ്‍ വന്നത്. ആകാംക്ഷയോടെ ശ്രീയേട്ടന്‍ ഫോണെടുത്തു. 

ഡോക്ടര്‍ എന്താണ് പറയുന്നതെന്ന് തനിക്ക് കേള്‍ക്കാന്‍ സാധിച്ചില്ലെങ്കിലും സുഖകരമായ വാര്‍ത്തയല്ലെന്ന് ശ്രീയേട്ടന്‍റെ മുഖത്ത് മിന്നിമറയുന്ന ഭാവവ്യത്യാസങ്ങളില്‍ നിന്ന് ഞാന്‍ മനസ്സിലാക്കി. അവസാനം നെടുവീര്‍പ്പോടെ ശ്രീയേട്ടന്‍ ഫോണ്‍ ഡിസ്കണക്റ്റ് ചെയ്തു. 

"എന്താണ് ഡോക്ടര്‍ പറഞ്ഞത് ശ്രീയേട്ടാ" ആകാംക്ഷയോടെ ഞാന്‍ ചോദിച്ചു.

ശ്രീയേട്ടന്‍ ദയനീയമായി എന്നെ നോക്കി.

"നമ്മള്‍ പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. ഡോക്ടര്‍ മല്‍ഹോത്രയുടെ റിപ്പോര്‍ട്ട് അനുകൂലമല്ലെന്നാണ് ഡോ. മാലിനി പറയുന്നത്. കുഞ്ഞിന്‍റെ കാര്യത്തില്‍ ഗ്യാരന്‍റിയില്ലെന്ന്. തന്നെയുമല്ല, ഈ നിലയില്‍ തുടര്‍ന്നാല്‍ ഒന്നുകില്‍ കുഞ്ഞിന് അംഗവൈകല്യം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഒരുപക്ഷെ അമ്മയ്ക്കും കുഞ്ഞിനും ആപത്തുവരാനും സാധ്യതയുണ്ടെന്നാണ് ഡോ. മല്‍ഹോത്ര പറയുന്നതത്രേ...." ശ്രീയേട്ടന്‍ പറഞ്ഞു നിര്‍ത്തി.

തലയ്ക്കകത്ത് കടന്നല്‍ കൂട് ഇളകിയ പ്രതീതിയാണ് അപ്പോള്‍ തോന്നിയത്. ശരീരം വിയര്‍ത്തു. തല കറങ്ങുന്നതുപോലെ തോന്നി. ഡൈനിംഗ് ടേബിളില്‍ തല ചായ്ച്ചു കുറെ നേരം കണ്ണടച്ചിരുന്നു. തന്‍റെ വിഷമം മനസ്സിലാക്കിയ ശ്രീയേട്ടന്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. 

"ഒരാഴ്ചക്കുള്ളില്‍ തീരുമാനം അറിയിച്ച് ആശുപത്രിയിലേക്ക് ചെല്ലാനാണ് ഡോക്ടര്‍ പറഞ്ഞത്" ശ്രീയേട്ടന്‍ പറഞ്ഞത് ഒരു അശരീരി പോലെ മുഴങ്ങി. 

അന്നും വൈകീട്ട് പണിക്കരു ചേട്ടനും ശാന്ത ചേച്ചിയും വന്നു. നടന്ന സംഭവങ്ങളെല്ലാം അവരുമായി പങ്കു വെച്ചു. ഗര്‍ഭിണികള്‍ ഏറേ ശ്രദ്ധിക്കേണ്ട സമയത്താണ് ആ ആക്സിഡന്‍റ് സംഭവിച്ചത്. ശരീരത്തിന് ആയാസമുണ്ടാക്കുന്ന വിധത്തിലുള്ള ഇരുചക്രവാഹനങ്ങളേയും ഓട്ടോറിക്ഷ മുതലായ വാഹനങ്ങളിലെ യാത്രയൊക്കെ ഒഴിവാക്കണമെന്നും അങ്ങനെ ചെയ്യാതെ വന്നാല്‍ കുഞ്ഞിന് വൈകല്യം വരെ സംഭവിക്കാമെന്നാണ് ഡോക്ടര്‍ പറഞ്ഞതെന്ന് ശ്രീയേട്ടന്‍ അവരെ ധരിപ്പിച്ചു. വളരെ നേരത്തെ ആലോചനയ്ക്കു ശേഷം രണ്ടുപേരും ഒരേ അഭിപ്രായത്തില്‍ എത്തി. ഡോക്ടര്‍ മാലിനി പറഞ്ഞതുപോലെ അബോര്‍ട്ട് ചെയ്യുക, വൈകിയാണെങ്കിലും റിസ്ക് ആണെന്ന് അറിഞ്ഞിട്ടും അതു മാത്രമേ പോംവഴിയുള്ളൂ എങ്കില്‍ അത് നടക്കട്ടേ എന്നാണ് രണ്ടു പേരും പറഞ്ഞത്.

അമ്മയാകുക എന്നത് ഏതൊരു സ്ത്രീയുടേയും ആത്മനിര്‍വൃതിയുടെ അപൂര്‍വ്വ നിമിഷങ്ങളാണ്, ഏതൊരു സ്ത്രീയുടേയും അഭിലാഷമാണ്. ആ നിമിഷങ്ങളാണ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എരിഞ്ഞില്ലാതാകാന്‍ പോകുന്നത്. തന്‍റെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് പണിക്കരു ചേട്ടനും ശാന്ത ചേച്ചിയും ഒരു മകളോടെന്ന പോലെ, വാത്സല്യത്തോടെ എന്നെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. 

"ദൈവത്തോട് പ്രാര്‍ത്ഥിക്കൂ മോളേ..." ഇറങ്ങാന്‍ നേരം ശാന്ത ചേച്ചി ഉപദേശിച്ചു.

പിന്നീടുള്ള ദിവസങ്ങള്‍ മെഴുകുതിരി പോലെ ഉരുകിത്തീരുന്ന മനസ്സുമായാണ് ഞാന്‍ തള്ളിനീക്കിയത്. ഗുരുവായൂരപ്പനെ മനസ്സുരുകി പ്രാര്‍ത്ഥിച്ചു. രക്ഷിക്കണമെന്ന് കേണപേക്ഷിച്ചു. ഒടുവില്‍ ഡോക്ടര്‍ പറഞ്ഞ ആ ദിവസവും വന്നെത്തി.

രാവിലെ തന്നെ പണിക്കരു ചേട്ടനും ചേച്ചിയും വന്നു. എന്നെ സമാധാനിപ്പിക്കുകയും ധൈര്യം നല്‍കുകയും ചെയ്തു. ആശുപത്രിയിലേക്ക് ചേച്ചിയും കൂടെ വന്നു. ആശുപത്രിയുടെ ഗേറ്റ് കടക്കുമ്പോള്‍ തന്നെ തന്‍റെ ഹൃദയമിടിപ്പ് കൂടി. ശാന്ത ചേച്ചി സമാധാനിപ്പിച്ചു.

"മോളേ, ഇങ്ങനെ വിഷമിക്കാതെ. ഇതെല്ലാം ദൈവ നിയോഗമാണെന്ന് വിചാരിച്ചാല്‍ മതി. ഈ കുഞ്ഞിനെ ലാളിയ്ക്കാനുള്ള ഭാഗ്യം ദൈവം നിങ്ങള്‍ക്ക് തന്നില്ല. ഈശ്വരേഛ അതാണെങ്കില്‍ അങ്ങനെ നടക്കട്ടേ..." ശാന്ത ചേച്ചി ആശ്വസിപ്പിച്ചു. 

ഗുരുവായൂരപ്പനെ മനസ്സില്‍ ധ്യാനിച്ച് ഞാന്‍ മുന്‍പോട്ടു നടന്നു. ഒരുപക്ഷെ ഈ അവസാന നിമിഷത്തിലെങ്കിലും ഗുരുവായൂരപ്പന്‍ രക്ഷയ്ക്കെത്തിയാലോ ! എന്‍റെ മനസ്സ് മന്ത്രിച്ചു.

കാര്‍ പാര്‍ക്ക് ചെയ്ത് ശ്രീയേട്ടനും അപ്പോഴേക്കും അവിടെയെത്തി. ഞങ്ങള്‍ രണ്ടു പേരും സംസാരിച്ചു നടന്നു നീങ്ങുന്നതിനിടെ ശാന്ത ചേച്ചി ഒരു സ്ത്രീയുമായി സംസാരിച്ചു നില്‍ക്കുന്നതു കണ്ടു. എന്നെ കൈചൂണ്ടി എന്തോ പറയുന്നുണ്ട്. പരിചയമില്ലാത്ത ഒരു സ്ത്രീയാണ്. ഒരുപക്ഷെ ചേച്ചിയുടെ സഹപ്രവര്‍ത്തകയോ പരിചയക്കാരിയോ ആകാം.

ചേച്ചിയും ആ സ്ത്രീയും ഞങ്ങളുടെ അടുത്തേക്ക് വന്നു. ശരിയാണ് മാളവ്യ നഗറിലെ ചേച്ചിയുടെ അയല്‍ക്കാരിയാണ്. അവര്‍ വിവരങ്ങളൊക്കെ ചോദിച്ചറിഞ്ഞു. ഞങ്ങള്‍ സംസാരിച്ചു നില്‍ക്കുമ്പോള്‍ മറ്റൊരു സ്ത്രീ ഒരു കുഞ്ഞുമായി അവിടെ വന്നു. സ്ട്രോളറിലിരിക്കുന്ന കുഞ്ഞ് എന്നെ നോക്കി ചിരിച്ചു. നിഷ്ക്കളങ്കമായ ആ ചിരിയില്‍ എന്‍റെ ദുഃഖങ്ങളെല്ലാം അലിഞ്ഞില്ലാതായ പോലെ തോന്നി. ശാന്ത ചേച്ചിയുടെ അയല്‍ക്കാരിയുടെ മകളാണ് കുഞ്ഞിന്‍റെ അമ്മ. കരോള്‍ ബാഗിലാണ് താമസമെന്നു പറഞ്ഞു. ഞങ്ങള്‍ സംസാരിച്ചുകൊണ്ടു നില്‍ക്കുമ്പോള്‍ തന്നെ ഞാന്‍ കുഞ്ഞിനെ ശ്രദ്ധിക്കുകയായിരുന്നു. ആ കുഞ്ഞിന്‍റെ കാലുകള്‍ രണ്ടും വളഞ്ഞിരിക്കുന്ന പോലെ തോന്നി. അതുപോലെ ശരീരത്തിനനുസരിച്ചുള്ള കൈകളല്ല, നന്നേ ചെറിയ കൈകള്‍ ! ഞാന്‍ അത്ഭുതപ്പെട്ടു. എനിക്ക് തോന്നിയതാണോ !! 

എന്‍റെ നോട്ടം കണ്ടിട്ടെന്നോണം ആ സ്ത്രീ പറഞ്ഞു...

"എന്‍റെ പേരക്കുട്ടിയാണ്. അവന്‍ ജനിച്ചത് ചില വൈകല്യങ്ങളോടെയാണ്. ജനിച്ച് രണ്ടു വയസ്സിനോടകം അവന്‍റെ ശരീരത്തില്‍ എത്ര ഓപ്പറേഷന്‍ നടത്തി എന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കുകയില്ല. ഇനിയും പല ഓപ്പറേഷനുകളും നടത്താനുണ്ട്. അതിന്‍റെ ഫോളോ അപ്പിനുവേണ്ടി വന്നതാണ്. ഇവള്‍ കരോള്‍ ബാഗിലായതുകൊണ്ട് ദൂരമല്ലേ.. എന്‍റെ കൂടെയാണ് താമസം. ഈ മാസം ഒരു ഓപ്പറേഷന്‍ കൂടിയുണ്ട്. അതുകഴിഞ്ഞിട്ടേ ഇവള്‍ പോകുകയുള്ളൂ...."

അപ്പോഴും ആ കുഞ്ഞ് എന്നെ നോക്കി കൊച്ചരിപ്പല്ലുകള്‍ കാട്ടി ചിരിച്ചുകൊണ്ടിരുന്നു..

(ശുഭം)


Thursday, March 14, 2024

തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ സത്യസന്ധതയുള്ളവരായിരിക്കണം

 ഫെബ്രുവരി 14-ന് അനുപ് ചന്ദ്ര പാണ്ഡെ വിരമിക്കുകയും മാർച്ച് 8-ന് അരുൺ ഗോയൽ രാജിവെക്കുകയും ചെയ്തതു മുതൽ 

ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനിശ്ചിതത്വത്തില്‍ തുടരുകയായിരുന്നു. ഗോയൽ രാജി വെച്ചത് ബിജെപി ടിക്കറ്റിൽ മത്സരിക്കാനാണെന്നത് ഊഹാപോഹങ്ങളിലൊന്നാണ്.  എന്തുകൊണ്ടാണ് രാജിവെച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സാങ്കേതികമായി ഒരു തിരഞ്ഞെടുപ്പ് കമ്മീഷണർ ഉണ്ടായാലും തിരഞ്ഞെടുപ്പ് നടത്താൻ ഇസിക്ക് കഴിയും. എന്നാൽ, വിരമിച്ച ബ്യൂറോക്രാറ്റുകളായ ഗ്യാനേഷ് കുമാറിനെയും സുഖ്ബീർ സന്ധുവിനെയും കമ്മീഷണര്‍മാരായി നിയമിച്ച് രണ്ട് ഒഴിവുകൾ നികത്തപ്പെട്ടത് ആശ്വാസകരമാണ്.

വാസ്‌തവത്തിൽ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന അന്തരിച്ച ടി.എൻ.ശേഷൻ്റെ ചിറകുകളരിയാന്‍ വേണ്ടി മാത്രമാണ് ഇസിയെ ഒരു ബഹു അംഗ സമിതിയാക്കിയത്. നിയമനങ്ങൾ പ്രഖ്യാപിക്കുന്നതിനിടെ, ലോക്‌സഭയിലെ കോൺഗ്രസ് നേതാവും പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സെലക്ഷൻ കമ്മിറ്റി അംഗവുമായ അധീർ രഞ്ജൻ ചൗധരി രണ്ട് നിഗൂഢമായ പ്രസ്താവനകൾ നടത്തി. 200-ഓളം അപേക്ഷകരിൽ നിന്ന് ആറ് സ്ഥാനാർത്ഥികൾ എങ്ങനെയാണ് ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടതെന്ന് തനിക്കറിയില്ലെന്നും, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ സെലക്ഷൻ കമ്മിറ്റിയിൽ അംഗമായിരുന്നെങ്കിൽ എന്ന് അദ്ദേഹം ആഗ്രഹിച്ചുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. പ്രധാനമന്ത്രിയും അദ്ദേഹം നോമിനേറ്റ് ചെയ്ത ക്യാബിനറ്റ് മന്ത്രിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും ചേർന്ന് സെലക്ഷൻ കമ്മിറ്റി രൂപീകരിക്കുന്ന നിയമത്തെ തുടർന്നാണ് സിജെഐയെ ഒഴിവാക്കിയത്. കാബിനറ്റ് മന്ത്രി നേരിട്ട് പ്രധാനമന്ത്രിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത് എന്നതിനാൽ, പ്രധാനമന്ത്രിയെ ആശ്രയിക്കാതെ അദ്ദേഹം പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല. മറ്റൊരു തരത്തിൽ പറഞ്ഞാൽ, പ്രതിപക്ഷ നേതാവ് ചർച്ചകൾക്ക് വെറും മൂകസാക്ഷിയായി തുടരും.

സമിതിയിൽ ചീഫ് ജസ്റ്റിസിനെ ഉൾപ്പെടുത്തുന്നത് നിർബന്ധമാക്കിയ ജുഡീഷ്യൽ ഉത്തരവ് മറികടക്കാനായിരുന്നു 2023ലെ നിയമം കൊണ്ടുവന്നത്. തിരഞ്ഞെടുപ്പ് കമ്മീഷണർമാർ കുറ്റമറ്റ  സത്യസന്ധതയുള്ളവരായിരിക്കണമെന്നും സീസറിൻ്റെ ഭാര്യയെപ്പോലെ സംശയത്തിന് അതീതരായിരിക്കണമെന്നും പറയാതെ വയ്യ. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റൈറ്റ്‌സും (എഡിആർ) ഒരു വ്യക്തിഗത ഹരജിക്കാരനായ ഡോ ജയ താക്കൂറും സമർപ്പിച്ച ഹർജി വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയത് ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി പ്രഖ്യാപിക്കണമെന്നാണ് ഇവരുടെ ആവശ്യം. കേസിൽ കോടതി എങ്ങനെ തീരുമാനമെടുക്കുമെന്ന് ആർക്കും അറിയില്ല. 

ഒരു സാഹചര്യത്തിലും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കരുത്. പല മണ്ഡലങ്ങളിലും സ്ഥാനാർത്ഥികൾ അവരുടെ ആദ്യ റൗണ്ട് പ്രചാരണം പൂർത്തിയാക്കിക്കഴിഞ്ഞു. എന്നിരുന്നാലും, വരും വർഷങ്ങളിൽ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ബാധകമായ നയപരമായ തീരുമാനം എടുക്കുന്നതിൽ നിന്ന് ഇത് സുപ്രീം കോടതിയെ തടയരുത്.

Tuesday, March 5, 2024

നഗരമേ സാക്ഷി (കഥ)

 


സെന്‍റ് ജോണ്‍സ് ആശുപത്രിയിലെ മുന്നൂറ്റിപ്പതിനാലാം നമ്പര്‍ മുറിയുടെ ജനാലക്കരുകില്‍ നിന്നുകൊണ്ട് ഞാന്‍ പുറത്തേക്കു നോക്കി. അങ്ങു ദൂരെ നിയോണ്‍ ബള്‍ബുകളാല്‍ അലംകൃതമായ മഹാനഗരം. ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഒന്നുമല്ലാതെ ഞാന്‍ കാലുകുത്തിയ ആ നഗരം ഇന്ന് ഏറെ മാറിയിരിക്കുന്നു, ഞാനും. കാലത്തിന്‍റെ മാറ്റത്തില്‍ ഞാന്‍ മാറിയതാണോ, അതോ ഈ നഗരം എന്നെ മാറ്റിയതോ?

ആരോ വന്നു തോളത്തു തട്ടി. തിരിഞ്ഞുനോക്കിയപ്പോള്‍ ഡോക്ടറാണ്. മലയാളിയായ ഡോ. ഏബ്രഹാം തോമസ്. അദ്ദേഹത്തെ പരിചയപ്പെട്ടത് ഒരു മഹാഭാഗ്യമായി ഞാന്‍ കരുതി. യാന്ത്രികമായ ഈ ജീവിതത്തില്‍ കടന്നുവരുന്ന അപൂര്‍വ്വം ചിലരില്‍ ഒരാള്‍. 

"എന്താ കിനാവു കാണുകയാണോ അതോ നിലാവു കണ്ട് ആസ്വദിക്കുകയാണോ?"

ഡോക്ടറുടെ ചോദ്യം എന്നെ നിസ്സംഗതയിലാഴ്ത്തി.

"മനസ്സു മുരടിച്ച ഞാന്‍ എങ്ങനെയാ ഡോക്ടറേ കിനാവു കാണുന്നത്. ചുറ്റുപാടും കുറെ ബള്‍ബുകള്‍ പ്രകാശിക്കുന്നുണ്ടെന്നല്ലാതെ നിലാവെന്ന് പറയുന്നതൊന്നുണ്ടോ?"

"താന്‍ സമാധാനമായിരിക്കൂ. ഞങ്ങളെക്കൊണ്ട് കഴിയാവുന്നതുപോലെയൊക്കെ ചെയ്യുന്നുണ്ട്. പിന്നെ, തനിക്കറിയാമല്ലോ ഈ സ്റ്റേജില്‍ നിന്നൊരു റിക്കവറി.....! എനി വേ, ലെറ്റസ് ഹോപ്പ് ഫോര്‍ ദ ബെസ്റ്റ്...."

തോളത്തു തട്ടി ഡോക്ടര്‍ നടന്നു നീങ്ങി.

ജനാലയോടു ചേര്‍ത്തിട്ടിരിക്കുന്ന കസേരയില്‍ ഞാന്‍ വീണ്ടും ഇരുന്നു. തളര്‍ന്നുറങ്ങുന്ന അവളുടെ മുഖത്തേക്കു നോക്കാന്‍ പോലും സാധിക്കാതെ വെറുതെ പുറത്തേക്ക് നോക്കിയിരുന്നു. 

പാവം, എത്ര മാത്രം ക്ഷീണിച്ചിരിക്കുന്നു അവള്‍. മരുന്നുകളുടെ റിയാക്‌ഷനാകാം മുഖം വല്ലാതെ കരുവാളിച്ചിട്ടുണ്ട്. ഐ.സി.യു.വിലും മുറിയിലുമായി നിന്ന് അവളെ കാണാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് രണ്ടാഴ്ച കഴിഞ്ഞിരിക്കുന്നു. ഇനി ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കാമോ?, അറിയില്ല. ഞാന്‍ വീണ്ടും എഴുന്നേറ്റു ജനാലയ്ക്കരുകില്‍ പോയി നിന്നു. പകല്‍ ചൂടിന്‍റെ ആധിക്യത്തില്‍ നിന്ന് മോചനം നേടി മഹാനഗരം തളര്‍ന്നുറങ്ങുകയാണ്. ഞാന്‍ മാത്രം ഇതാ ഇവിടെ ഉറക്കം വരാതെ തളര്‍ന്നുറങ്ങുന്ന തന്‍റെ പ്രിയതമയേയും മഹാനഗരത്തേയും കണ്ടുകൊണ്ടിരിക്കുന്നു. മുറിയില്‍ നിന്നിറങ്ങി ഇടനാഴിയിലൂടെ നടന്ന് വെറുതെ പുറത്തേക്കിറങ്ങി. ആ സമയത്ത് മുഖത്തടിച്ച കാറ്റിനു ഓര്‍മ്മകളുടെ ഒരു സുഗന്ധമുണ്ടെന്നെനിക്കു വെറുതെ തോന്നി. മനസ്സ് ഒരല്പം പിറകോട്ടു പോയ പോലെ.

അവള്‍ ഒരിക്കലും ഒന്നിലും അധികം സന്തോഷിച്ചിരുന്നില്ല. പണമില്ലാതിരുന്നപ്പോഴും കൈനിറയെ സമ്പത്തായപ്പോഴും എല്ലാം അവള്‍ക്ക് ഒരേ ഭാവമായിരുന്നു. എന്നെ മാറ്റിയ ഈ നഗരത്തിന് അവളെ ഒന്നു തൊടാന്‍ പോലും പറ്റിയില്ലല്ലോ എന്ന് ഞാന്‍ പലപ്പോഴും ഓര്‍ക്കാറുണ്ട്. ഈ മഹാനഗരത്തെ ഒരിക്കലും അവള്‍ സ്നേഹിച്ചിരുന്നില്ല. പേടിയായിരുന്നു അവള്‍ക്ക്, നഗരത്തിന്‍റെ തിരക്കുകളെ, വളര്‍ച്ചയെ. കാരണം, ഈ നഗരം ഒരിക്കല്‍ തന്‍റെ ഭാര്‍ത്താവിനേയും മകളേയും തന്നില്‍ നിന്ന് തട്ടിയെടുക്കുമെന്നവള്‍ ഭയപ്പെട്ടിരുന്നു. ഇന്ന് അതും സംഭവിച്ചിരിക്കുന്നു. 

ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ നഗരത്തിലെത്തിയ താന്‍ മാറ്റത്തിന്‍റെ കുത്തൊഴുക്കിലൂടെ ഒഴുകി നഗരജീവിതത്തിലലിഞ്ഞു. പിന്നെ മകള്‍, അവളും ഈ നഗരത്തിന്‍റെ തിരക്കുകളില്‍ അലിഞ്ഞില്ലാതായില്ലേ...! ഒരിക്കല്‍ അവള്‍ പറഞ്ഞത് ശരിയാണെന്നെനിക്കു തോന്നി.... "നമുക്കുള്ളതെല്ലാം ഊറ്റിക്കുടിക്കുന്ന യക്ഷിയുടെ ഭാവമാണ് ഈ നഗരത്തിന്.." എന്ന്.

സെല്‍ഫോണില്‍ ഞാന്‍ ഒന്നുകൂടി മോളുടെ നമ്പര്‍ ഡയല്‍ ചെയ്തു. വോയ്സ്മെയിലിലേക്കാണ് ഇപ്പോഴും കോള്‍ പോകുന്നത്. ഒന്നുകില്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയിരിക്കാം അല്ലെങ്കില്‍ പരിധിക്കു പുറത്തായിരിക്കാം...! അവളും ഞങ്ങളുടെ പരിധിക്കു പുറത്തുപോയിട്ട് ഏറെയായി. തമ്മില്‍ കണ്ടിട്ട് നാളുകളാകുന്നു. കൃത്യമായി പറഞ്ഞാല്‍, ജനുവരി ഒന്നാം തിയ്യതിയാണ് അവളെ അവസാനമായി കണ്ടത്.  പുതുവര്‍ഷാഘോഷത്തിന്‍റെ ലഹരിയിറങ്ങാതെ വീട്ടിലേക്ക് കയറി വന്ന മകളെ, ജന്മം നല്‍കിയ പിതാവ് വഴക്കു പറഞ്ഞു എന്ന കാരണവുമായി അവള്‍ വീടു വിട്ടിറങ്ങിയത് അന്നായിരുന്നു. അന്നത്തെ ആ സംഭവമാണ് ഞങ്ങളുടെ ജീവിതത്തെ തന്നെ ആകെ തകിടം മറിച്ചത്.

വെറും രണ്ടു വയസ്സുള്ളപ്പോള്‍, തന്‍റെ വിരല്‍ത്തുമ്പില്‍ തൂങ്ങി ഒരായിരം കുസൃതിച്ചോദ്യങ്ങളുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് അമേരിക്കയെന്ന സ്വപ്നഭൂവിലേക്ക് പറന്നുയര്‍ന്നപ്പോള്‍ വിചാരിച്ചിരുന്നില്ല ഒരിക്കല്‍ ആ കുസൃതിക്കുടുക്ക ഞങ്ങളുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കുമെന്ന്. 

ന്യൂയോര്‍ക്കിലെ യോങ്കേഴ്സില്‍ അമ്മാമ്മയോടൊപ്പം താമസിച്ചുകൊണ്ടുതന്നെ ഞാന്‍ ജോലിക്ക് ശ്രമിച്ചു. മോളുടെ ബേബി സിറ്റിംഗും മറ്റും ഭാരിച്ച പണിയായതുകൊണ്ട് ഭാര്യയെ തത്ക്കാലം ജോലിക്കു വിടേണ്ടെന്ന് അമ്മാമ്മ തന്നെ നിര്‍ദ്ദേശിച്ചു. യോങ്കേഴ്സില്‍ തന്നെയുള്ള സ്റ്റ്യുവാര്‍ട്ട് സ്റ്റാമ്പിംഗ് കമ്പനിയില്‍ താത്ക്കാലികമായി ഒരു ജോലി തരപ്പെടുത്തി തന്നത് അച്ചായന്‍റെ ഒരു സുഹൃത്തായിരുന്നു. ഞാന്‍ ജോലി കഴിഞ്ഞു വരുന്നതുവരെ മോള്‍ കാത്തിരിക്കും. ഓവര്‍ടൈം ഉള്ള ദിവസം വൈകിയാണ് വീട്ടിലെത്താറുള്ളതെങ്കിലും ഞാന്‍ വരുന്നതുവരെ മോള്‍ കാത്തിരിക്കുമായിരുന്നു. എന്‍റെ കൂടെയല്ലാതെ അവള്‍ ഭക്ഷണം കഴിക്കില്ല.'മോളെ ഇങ്ങനെ വഷളാക്കുന്നത് ഡാഡി തന്നെയാ..' ഭാര്യ ഇടക്കിടെ പരിഭവം പറയും. 

കാലങ്ങള്‍ കഴിഞ്ഞു. മെട്രോ സബ്‌വേയില്‍ തരക്കേടില്ലാത്ത ജോലി ലഭിച്ചപ്പോള്‍ ഒരു വീടു വേണമെന്ന ആഗ്രഹവും മുളച്ചു. എല്‍മ്സ്ഫോര്‍ഡില്‍ ഒരു വീട് ശരിയാകുന്നതുവരെ അമ്മാമ്മയുടെ സഹായം ഞങ്ങള്‍ക്ക് കിട്ടിക്കൊണ്ടിരുന്നു. മോള്‍ വളര്‍ന്ന് കൗമാരത്തിലേക്ക് കടന്നതുമുതല്‍ ഭാര്യയുടെ അങ്കലാപ്പും വര്‍ദ്ധിച്ചു വന്നു. അതൊക്കെ വെറും തോന്നലാണെന്നും ഒട്ടും പരിഭ്രമം വെണ്ടെന്നും ഞാന്‍ അവളെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. 

എല്‍മ്സ്ഫോര്‍ഡില്‍ താമസം തുടങ്ങിയതിനു ശേഷമാണ് മോളുടെ സ്വഭാവത്തില്‍ വന്ന മാറ്റങ്ങള്‍ ശ്രദ്ധിച്ചു തുടങ്ങിയത്. സ്കൂളില്‍ നിന്ന് വൈകി വരുന്നത് ഒരു പതിവാക്കിയപ്പോള്‍ അതേക്കുറിച്ച് ഞാന്‍ ചോദിച്ചപ്പോഴാണ് ആദ്യത്തെ പൊട്ടിത്തെറി... 

"Dad, I am not a baby any more. I know what I am doing... "

പെട്ടെന്നുള്ള മോളുടെ പ്രതികരണം എന്നെ വല്ലാതെ അലട്ടി. എന്താണിങ്ങനെ? ഞാന്‍ സ്വയം ചോദിച്ചു.

"അച്ചായനെന്തിനാ ഇങ്ങനെ ടെന്‍ഷനടിക്കുന്നത്? സ്കൂളില്‍ അവള്‍ക്കെന്തെങ്കിലും ചെയ്യാന്‍ കാണുമായിരിക്കും...... വല്ല ഹോം വര്‍ക്കോ എക്സ്ട്രാ ക്ലാസ്സോ അങ്ങനെ വല്ലതും..." 

ഒരിക്കല്‍ ഞാന്‍ ഉപദേശിക്കുമായിരുന്ന ഭാര്യ എന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കും. 

പക്ഷെ, അത്യാവശ്യമായി ഗൈഡന്‍സ് കൗണ്‍സിലര്‍ക്ക് എന്നെ കാണണമെന്നുള്ള സന്ദേശം ലഭിച്ചപ്പോള്‍ എനിക്കാകെ ടെന്‍ഷനായി. പറഞ്ഞ ദിവസം സ്കൂളില്‍ ചെന്നു.

"Your daughter has been skipping classes and her attendance is poor at this time...."

പിന്നീട് അവര്‍ പറഞ്ഞതൊന്നും കേള്‍ക്കാനുള്ള ശേഷി എനിക്കില്ലായിരുന്നു. അന്നാണ് എന്‍റെ സര്‍വ്വ നിയന്ത്രണങ്ങളും വിട്ട് മോളോട് പരുഷമായി സംസാരിക്കേണ്ടി വന്നത്. അതൊരു തുടക്കം മാത്രമായിരുന്നു. സ്കൂള്‍ സമയങ്ങളില്‍ മോളെ ഒരു സ്പാനിഷ് ചെറുപ്പക്കാരന്‍റെ കൂടെ പല സ്ഥലങ്ങളിലും വെച്ച് കാണാറുണ്ടെന്ന കാര്യം സുഹൃത്തുക്കള്‍ പറഞ്ഞപ്പോള്‍ ഉള്ളൊന്നു പിടഞ്ഞു. "ദൈവമേ, കാര്യങ്ങള്‍ കൈവിട്ടു പോകുകയാണോ?"

ഭാര്യയോട് വിവരങ്ങള്‍ പറയേണ്ടെന്നു തീരുമാനിച്ചു. പക്ഷെ, അവള്‍ ജോലി ചെയ്യുന്ന വെസ്റ്റ്ചെസ്റ്റര്‍ മെഡിക്കല്‍ സെന്‍ററില്‍ മലയാളികളെല്ലാവരും വിവരങ്ങള്‍ അറിഞ്ഞു. ഒരു ദിവസം ജോലി കഴിഞ്ഞ് അവള്‍ വന്നത് വളരെ മൂഡിയായിട്ടായിരുന്നു. കാര്യങ്ങള്‍ തിരക്കിയപ്പോള്‍ അവള്‍ വിതുമ്പി. 

"ഞാന്‍ അന്നേ അച്ചായനോട് പറഞ്ഞതല്ലേ ഫിഫ്ത്ത് ഗ്രേഡ് കഴിഞ്ഞാലുടനെ മോളെ നാട്ടില്‍ പഠിപ്പിക്കാമെന്ന്?"

അവളുടെ ചോദ്യത്തിന് എനിക്ക് ഉത്തരമില്ലായിരുന്നു. 

"എന്തെങ്കിലും ഒരു വഴി നമുക്ക് കണ്ടു പിടിക്കാം. നീ സമാധാനമായിരിക്ക്..." ഞാനവളെ സമാധാനിപ്പിച്ചു.

ഈ നഗരത്തിന്‍റെ കാപട്യം മകളെ ഞങ്ങളില്‍ നിന്നകറ്റുമെന്ന് ഒരുപക്ഷെ അവള്‍ മുന്‍കൂട്ടി കണ്ടിരുന്നിരിക്കണം. എന്നാല്‍ അവളുടെ വാക്കുകള്‍ക്ക് ഒരു പെണ്‍കുട്ടിയുടെ അമ്മയുടെ ആകുലതയ്ക്കപ്പുറമുള്ള പ്രാധാന്യം ഞാന്‍ കൊടുത്തില്ല. കൊടുത്തിരുന്നെങ്കില്‍ ഒരുപക്ഷെ ഇന്ന് എനിക്കൊപ്പം ഈ ഹോസ്പിറ്റലില്‍ അമ്മയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ എന്‍റെ മകളും ഉണ്ടാകുമായിരുന്നു.

സുഹൃത്തുക്കളായ ചെറിയാനോടും ഫിലിപ്പിനോടും സംസാരിച്ചിരിക്കെ മകളുടെ പ്രശ്നവും പങ്കുവെച്ചു. കുടുംബപരമായ പല കാര്യങ്ങളിലും അവരുടെ ഉപദേശം എനിക്ക് വളരെ ഉപകാരപ്രദമായിട്ടുണ്ട്.

"അലക്സേ, കുട്ടികളുടെ ഈ പ്രായമാണ് എല്ലാ മാതാപിതാക്കളേയും ഉത്ക്കണ്ഠാകുലരാക്കുന്നത്. തനിക്ക് മോളെ നാട്ടില്‍ പഠിപ്പിക്കാനായിരുന്നു താത്പര്യമായിരുന്നെങ്കില്‍ അത് വളരെ നേരത്തേ ആകാമായിരുന്നു. ഇനിയിപ്പോള്‍..... ഇറ്റ് ഈസ് ടൂ ലേറ്റ്. മോള്‍ നാട്ടില്‍ വരുമോ എന്നു കണ്ടറിയണം." ഫിലിപ്പ് പറഞ്ഞു നിര്‍ത്തി. 

"ഒരു കാര്യം ചെയ്യൂ. ഏതായാലും നാട്ടിലേക്ക് ഒരു വെക്കേഷന്‍ പ്ലാന്‍ ചെയ്ത് മോളെ നാട്ടിലേക്ക് കൊണ്ടു പോ. പ്ലസ് ടൂവിന് കോട്ടയത്തെ ഏതെങ്കിലും നല്ലൊരു സ്കൂള്‍ കണ്ടുപിടിച്ച് അവിടെ അഡ്മിഷന്‍ തരപ്പെടുത്താം. അതു കഴിഞ്ഞാല്‍ നല്ല കോളേജുകളും നാട്ടിലുണ്ടല്ലോ. അഡ്മിഷന്‍റെ കാര്യമൊക്കെ എനിക്ക് വിട്ടുതന്നേക്കൂ. പിന്നെ മോളെ നാട്ടില്‍ പഠിപ്പിക്കാനാണ് കൊണ്ടുപോകുന്നതെന്ന് ഒരു കാരണവശാലും മോള്‍ അറിയരുത്. അവിടെ ചെന്നതിനു ശേഷം മാത്രമേ അറിയാവൂ. സ്കൂളില്‍ നിന്ന് ടി.സി. പോലും ഇപ്പോള്‍ വാങ്ങരുത്."

ചെറിയാന്‍റെ അഭിപ്രായം കേട്ടപ്പോള്‍ എനിക്കും അതു നല്ല ഐഡിയയാണെന്നു തോന്നി. ഭാര്യയോടു മാത്രം വിവരങ്ങള്‍ പറഞ്ഞു. സംഗതി രഹസ്യമായിരിക്കണമെന്നും നിര്‍ദ്ദേശിച്ചു. 

 സ്കൂള്‍ വെക്കേഷന്‍ അടുത്തു. അതിനു മുന്‍പു തന്നെ ട്രാവല്‍ ഏജന്‍സിയില്‍ വിളിച്ച് ടിക്കറ്റെല്ലാം ഏര്‍പ്പാടു ചെയ്തിരുന്നു. അങ്ങനെ യാത്രയുടെ ദിവസവും അടുത്തു. മോള്‍ക്ക് യാതൊരു സംശയത്തിനും ഇടകൊടുക്കാതെ വളരെ ശ്രദ്ധയോടെയാണ് കാര്യങ്ങള്‍ നീക്കിയത്.

ജെ.എഫ്.കെ. എയര്‍പോര്‍ട്ടില്‍ എത്തുന്നതുവരെ ടെന്‍ഷനായിരുന്നു. മോളെങ്ങാന്‍ വിവരമറിഞ്ഞാല്‍ എല്ലാം കുഴഞ്ഞതുതന്നെ. പക്ഷെ, അതുണ്ടായില്ല. ഞങ്ങളെ യാത്രയയക്കാന്‍ ഫിലിപ്പും ചെറിയാനും അവരുടെ കുടുംബവും എത്തിയിരുന്നു. ഫിലിപ്പിന്‍റെ മകള്‍ ജൂലിയും മകന്‍ ജിന്‍സും ചെറിയാന്‍റെ മകള്‍ സീനയും കൂട്ടത്തിലുണ്ട്. ബോര്‍ഡിംഗ് പാസ്സെടുത്ത് എല്ലാവരും കോഫി ബാറിനടുത്തേക്ക് നടന്നു.

കുട്ടികള്‍ മൂന്നു പേരും ചിപ്സും സോഡയുമായി കുറെ മാറിയിരുന്ന് അവരുടെ ലോകത്തില്‍ ലയിച്ച് എന്തൊക്കെയോ തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിക്കുകയും മറ്റും ചെയ്യുന്നത് അകലെയിരുന്ന് ഞങ്ങള്‍ കാണുന്നുണ്ടായിരുന്നു. ഇടയ്ക്ക് മോളുടെ സെല്‍ഫോണില്‍ ആരോ വിളിച്ചതായി തോന്നി. അവള്‍ മറ്റുള്ളവരുടെ അടുത്തുനിന്ന് എഴുന്നേറ്റു പോകുന്നതും ഫോണില്‍ ആരോടോ ഗൗരവമായി സംസാരിക്കുന്നതും ഞാന്‍ കാണുന്നുണ്ടായിരുന്നു. ഫോണ്‍ സംഭാഷണം നിര്‍ത്തി അവള്‍ തിരിച്ചുവന്ന് ചെറിയാന്‍റേയും ഫിലിപ്പിന്‍റേയും മക്കളുമായി എന്തോ കാര്യമായ ചര്‍ച്ച നടത്തുന്നതു കണ്ടപ്പോള്‍ എന്‍റെ ഉള്ളൊന്നു കാളി. മകള്‍ ഇടക്കിടെ എന്നെ നോക്കുന്നുമുണ്ട്. "ദൈവമേ, ഞങ്ങളുടെ ഈ യാത്രയെക്കുറിച്ച് ആരെങ്കിലും അവള്‍ക്ക് സൂചന കൊടുത്തുകാണുമോ?"

ബോര്‍ഡിംഗിനുള്ള സമയമായി. ഞങ്ങള്‍ മൂന്നു പേരും യാത്ര പറഞ്ഞ് നേരെ സെക്യൂരിറ്റി ചെക്കിംഗിനായി നീങ്ങി. അതുവരെ കാണാത്ത ഒരു ഭാവമാറ്റം മോളുടെ മുഖത്ത് പ്രകടമായിരുന്നു. എന്നാല്‍ യാതൊരു ഭാവഭേദവും കാണിക്കാതെ അവളും ഞങ്ങളെ അനുഗമിച്ചു. സെക്യൂരിറ്റി ചെക്കിംഗിന് ക്യൂവില്‍ നിന്നിരുന്ന ഞങ്ങളുടെ ഊഴം വന്നു. ഓരോ യാത്രക്കാരേയും നിരീക്ഷിച്ചുകൊണ്ട് നിന്നിരുന്ന എയര്‍പോര്‍ട്ട് പോലീസ് ഞങ്ങളെ ക്യൂവില്‍ നിന്ന് മാറ്റി നിര്‍ത്തിയപ്പോള്‍ ഉള്ളൊന്നു പിടഞ്ഞു. പക്ഷെ നിസ്സംഗതയോടെ മോള്‍ മാറി നിന്നപ്പോള്‍ സംഗതി അത്ര പന്തിയല്ലെന്ന് എനിക്കു തോന്നി. 

ഇമിഗ്രേഷന്‍ അധികൃതരുടെ ചോദ്യങ്ങള്‍ക്കു മുന്‍പില്‍ ഞാനും ഭാര്യയും നിന്നു വിയര്‍ത്തു. മകളെ അവളുടെ അറിവോ സമ്മതമോ കൂടാതെ രഹസ്യമായി നാടുകടത്താന്‍ ശ്രമിച്ച ഞങ്ങളെ അറസ്റ്റു ചെയ്യുകയാണെന്നും, അതിന്‍റെ പേരില്‍ അവര്‍ കേസ് ചാര്‍ജ് ചെയ്യുമെന്നും അറിഞ്ഞപ്പോള്‍ ഭാര്യ മോഹാലസ്യപ്പെട്ടു വീണു. ഞങ്ങള്‍ക്ക് യാത്രാമംഗളങ്ങള്‍ നേര്‍ന്ന് തിരിച്ചുപോയ ചെറിയാനെ ഉടന്‍ തന്നെ ഞാന്‍ ഫോണില്‍ ബന്ധപ്പെട്ട് കാര്യങ്ങള്‍ ധരിപ്പിച്ചു. ഞങ്ങളെ ഡിറ്റന്‍ഷന്‍ സെന്‍ററിലേക്ക് മാറ്റുകയും മകളെ അവരുടെ കസ്റ്റഡിയില്‍ വെക്കുകയും ചെയ്തതോടെ ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്നു തോന്നി. മകളുടെ ബോയ് ഫ്രണ്ടായിരുന്നു എയര്‍പോര്‍ട്ട് അധികൃതരെ വിളിച്ച് വിവരം ധരിപ്പിച്ചതെന്നും, അയാളെ ഞങ്ങളുടെ രഹസ്യ പ്ലാനിനെക്കുറിച്ച് അറിയിച്ചത് ഫിലിപ്പിന്‍റെ മകള്‍ ജൂലിയായിരുന്നു എന്നും അറിഞ്ഞപ്പോള്‍ ആദ്യമായി ആ കുടുംബത്തോട് വെറുപ്പു തോന്നി. ഭൂമി കീഴ്മേല്‍ മറിയുകയാണോ ദൈവമേ.... ഞാന്‍ സ്വയം ശപിച്ചു.

കേസും കോടതിയുമൊക്കെയായി ഏകദേശം ഒരു വര്‍ഷത്തോളം അങ്ങനെ കഴിഞ്ഞു. ഇതിനോടകം മകളുടെ മേല്‍ എന്‍റെ അവകാശങ്ങള്‍ക്ക് കോടതി കടിഞ്ഞാണിട്ടു. ഒരു പിതാവിന്‍റെ അവകാശങ്ങളുടെ മേലുള്ള അതിരുവിട്ട കടന്നുകയറ്റമായിരുന്നു അത്. വികലമായ അമേരിക്കന്‍ കുടുംബ ജീവിതത്തെക്കുറിച്ചോര്‍ത്ത് എന്‍റെ മനസ്സ് വ്യാകുലപ്പെട്ടു. എന്നെപ്പോലെ എത്രയോ ഹതഭാഗ്യരായ മാതാപിതാക്കള്‍ നിസ്സഹായാവസ്ഥയില്‍ ജീവിക്കുന്നുണ്ടാകാം. സംസ്ക്കാര സമ്പന്നമായ, പവിത്രമായ കുടുംബമെന്ന നിര്‍വ്വചനത്തില്‍ ഉള്‍പ്പെടുത്താവുന്ന എത്ര കുടുംബങ്ങളുണ്ട് ഇന്ന് അമേരിക്കയില്‍? മാതാപിതാക്കള്‍ വെറും രക്ഷകര്‍ത്താക്കള്‍ മാത്രമാകുന്ന പ്രവണതയാണല്ലോ എല്ലായിടത്തും കാണുന്നത്. നിസ്സഹായരായ മാതാപിതാക്കള്‍ നിസ്സംഗത പാലിക്കേണ്ടി വരുന്ന അവസ്ഥ ! തമ്മില്‍ പൊരുത്തപ്പെടാനാവാത്ത വ്യത്യസ്ഥ സംസ്ക്കാര രീതികളുമായി, കുറ്റാരോപണങ്ങളും ശത്രുതാ മനോഭാവവുമായി ഒരുമിച്ചൊരു കൂരയില്‍ കഴിയേണ്ടിവരുന്നതുകൊണ്ടാണ് വളരെയധികം മലയാളി കുടുംബങ്ങള്‍ മുകള്‍പ്പരപ്പില്‍ പച്ച പിടിച്ച അഗ്നിപര്‍വ്വതങ്ങള്‍ പോലെ കഴിയേണ്ടി വരുന്നത്.

മാതാപിതാക്കളെ തെല്ലും ഭയപ്പെടാതെ എവിടെയും എപ്പോഴും സഞ്ചരിക്കാനുള്ള ഒരു ലൈസന്‍സായി  കോടതിയുത്തരവു മാറിയപ്പോള്‍ ആറ്റുനോറ്റു വളര്‍ത്തിയ സ്വന്തം പുത്രിയെയാണ് ഞങ്ങള്‍ക്ക് നഷ്ടമായത്. അതോടൊപ്പം ഭാര്യയുടെ ആരോഗ്യവും നിത്യേനയെന്നോണം വഷളായിക്കൊണ്ടിരുന്നു. നിസ്സഹായാവസ്ഥയില്‍, തകര്‍ന്ന മനസ്സുമായി ഞാന്‍ ദിനങ്ങള്‍ തള്ളി നീക്കിക്കൊണ്ടിരിക്കവേ ഒരു ഡിസംബര്‍ 31-നാണ് ആ സംഭവം നടന്നത്. 

ബോയ്ഫ്രണ്ടിന്‍റെ കൂടെ പുതുവത്സരാഘോഷങ്ങളെല്ലാം കഴിഞ്ഞ് രാവിലെ രണ്ടു മണിക്കാണ് മകള്‍ വീട്ടിലേക്ക് കയറി വന്നത്. ഉള്ളില്‍ തീയുമായി കാത്തിരുന്ന ഭാര്യ നേരത്തെ കിടന്നുറങ്ങി. മകള്‍ എവിടെയായിരിക്കുമെന്ന് ഒരു നിശ്ചയവുമില്ലാതെ ഞാന്‍ ലിവിംഗ് റൂമില്‍ സോഫയിലിരുന്ന് ടി.വി.യിലെ ഓരോ ചാനലുകളും അലസമായി മാറ്റിക്കൊണ്ടിരുന്നു. മനസ്സിലെ മരവിപ്പ് മാറാന്‍ കൂട്ടിനായി അല്പം മദ്യവും അകത്താക്കിയിരുന്നു. രാത്രി പന്ത്രണ്ടു മണി... ഒരു മണി......രണ്ടു മണി..! വാതില്‍ തുറക്കുന്ന ശബ്ദം കേട്ട് അല്പം മദ്യാലസ്യത്തിലായിരുന്ന ഞാന്‍ ചാടിയെഴുന്നേറ്റു ! എന്‍റെ നോട്ടമോ ഭാവവ്യത്യാസമോ കണ്ടില്ലെന്നു നടിച്ച്, യാതൊരു കൂസലും കൂടാതെ അകത്തേക്ക് കയറി വന്ന മകളുടെ ചെകിട്ടത്തായിരുന്നു ആദ്യത്തെ അടി. അപ്രതീക്ഷിതമായി കിട്ടിയ അടിയുടെ ആഘാതത്തില്‍ നിന്നു മുക്തയാകുന്നതിനു മുന്‍പേ എന്‍റെ കൈ വീണ്ടും ഉയര്‍ന്നു താണു. അതോടെ മകളുടെ സമനില തെറ്റി. പിന്നീട് നടന്നത് പിതാവിന്‍റേയും പുത്രിയുടേയും അവകാശങ്ങളെക്കുറിച്ചും അധികാരങ്ങളെക്കുറിച്ചുമുള്ള വാക്പയറ്റുകളും ചോദ്യോത്തരങ്ങളുടെ മാറ്റുരയ്ക്കലുകളുമായിരുന്നു. അതില്‍ വിജയിച്ചത് മകളും. ഒച്ചയും ബഹളവും കേട്ട് ഭാര്യ എഴുന്നേറ്റു വന്നതൊന്നും ഞാനറിഞ്ഞില്ല. കത്തിജ്വലിച്ചു നില്‍ക്കുന്ന മകളുടെ മുന്‍പില്‍ ഒരു മെഴുകുതിരി പോലെ ഞാന്‍ ഉരുകിയൊലിച്ചു. ധാര്‍മ്മിക ബോധം തെല്ലുമില്ലാതെയുള്ള അവളുടെ ചോദ്യശരങ്ങള്‍ക്കു മുന്‍പില്‍ ഞാനൊരു നെരിപ്പോടായി എരിഞ്ഞു. യുദ്ധത്തില്‍ തോറ്റ പടയാളിയെപ്പോലെ ഞാന്‍ ബെഡ്റൂമിലേക്ക് നടന്നു. ജീവശ്ചവം കണക്കെ കട്ടിലിലിരിക്കുന്ന ഭാര്യയുടെ ഒരായിരം ചോദ്യങ്ങള്‍ ഒളിഞ്ഞിരിക്കുന്ന, ആ കരഞ്ഞു കലങ്ങിയ കണ്ണുകളെ അഭിമുഖീകരിക്കാന്‍ ഞാന്‍ പാടുപെട്ടു. എല്ലാ നിയന്ത്രണങ്ങളും ചങ്ങല പൊട്ടിച്ചു പുറത്തുചാടിയ നിമിഷങ്ങളായിരുന്നു അത്. ആ കാളരാത്രി ഞങ്ങള്‍ രണ്ടുപേരും ഉറങ്ങാതെ കഴിച്ചുകൂട്ടി. എപ്പോഴോ ഞാനൊന്നു മയങ്ങി.

എന്തോ താഴെ വീഴുന്ന ശബ്ദം കേട്ടാണ് ഞെട്ടിയുണര്‍ന്നത്. എഴുന്നേറ്റ് ലിവിംഗ് റൂമിലേക്കു നടന്നു. ഭാര്യയെ കാണുന്നില്ലല്ലോ...! കിച്ചനിലേക്ക് നടക്കുന്നതിനിടയില്‍ കണ്ടു മകളുടെ മുറിയുടെ വാതിലിന്നരികില്‍ ഭാര്യ കിടക്കുന്നു! ഓടിച്ചെന്ന് കുലുക്കി വിളിച്ചു. അനക്കമില്ല..! "ദൈവമേ, ഇതെന്തു പറ്റി.."

ഭാര്യയുടെ കൈയ്യില്‍ ചുരുട്ടിപ്പിടിച്ചിരിക്കുന്ന കടലാസ് അപ്പോഴാണ് കണ്ണില്‍പെട്ടത്. ഞാനതെടുത്തു വായിച്ചു.. 

"Mom and Dad, I can't tolerate this anymore. I am leaving...."

കണ്ണില്‍ ഇരുട്ടു കയറുന്നതുപോലെ. വീഴുമെന്നു തോന്നിയപ്പോള്‍ നിലത്തുതന്നെ കുത്തിയിരുന്നു. എത്രനേരം അങ്ങനെ ഇരുന്നെന്നറിയില്ല. കണ്ണു തുറന്നപ്പോള്‍ ഭാര്യ അപ്പോഴും അതേ കിടപ്പുതന്നെ. ഓടി കിച്ചനില്‍ നിന്ന് അല്പം തണുത്ത വെള്ളം കൊണ്ടുവന്നു മുഖത്തു തെളിച്ചു. അല്പം കഴിഞ്ഞപ്പോള്‍ അവള്‍ കണ്ണു തുറന്നു. ക്ഷീണിതയായി എന്‍റെ മുഖത്തേക്ക് നോക്കിയപ്പോള്‍ അതു നേരിടാനുള്ള കരുത്തില്ലാതെ ഞാന്‍ മുഖം താഴ്ത്തി. ഒന്നും മിണ്ടാതെ അവള്‍ ബാത്ത് റൂമിലേക്ക് കയറി.

യാന്ത്രികമായി ഞങ്ങള്‍ ദിനങ്ങള്‍ തള്ളിനീക്കി. അവള്‍ എന്നോടു സംസാരിക്കുന്നതു തന്നെ വിരളമായി. എല്ലാം എന്‍റെ കുറ്റം കൊണ്ട് സംഭവിച്ചതാണെന്ന് അവള്‍ ചിന്തിക്കുന്നുണ്ടാകാം. മകളുടെ തിരോധാനം ഞങ്ങള്‍ക്ക് താങ്ങാവുന്നതിലപ്പുറമായിരുന്നു. എവിടെയാണ് ഞങ്ങളുടെ പുന്നാര മോള്‍ എന്നുപോലും അറിയാന്‍ വയ്യാത്ത അവസ്ഥ. ഭാര്യയുടെ മൗനം അപകടകരമാണെന്ന് എനിക്കറിയാമായിരുന്നു. പക്ഷെ, എന്തോ ദൃഢനിശ്ചയത്തിലായിരുന്നു അവള്‍. രാത്രിയില്‍ ഉറങ്ങാതെ കട്ടിലില്‍ എഴുന്നേറ്റിരുന്ന് കരയുന്നത് പതിവ് കാഴ്ചയായി. ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കഴിയുന്തോറും അവളുടെ ആരോഗ്യനിലയും വഷളായിക്കൊണ്ടിരുന്നു. ജോലിക്ക് പോകുന്നതുപോലും വിരളമായി. ചില ദിവസങ്ങളില്‍ ജോലിക്കു പോയാല്‍ ഉടനെ തിരിച്ചുപോരും. അവസാനം അമ്മാമ്മ തന്നെ മുന്‍കൈയ്യെടുത്താണ് ഈ ഹോസ്പിറ്റലിലെത്തിച്ചത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും, ഷുഗറും, ഡിപ്രഷനുമൊക്കെയായപ്പോള്‍ അസുഖത്തിന്‍റെ കാഠിന്യവും കൂടി. ലാബ് റിപ്പോര്‍ട്ടില്‍ എന്തോ സംശയം തോന്നിയതനുസരിച്ചാണ് കൂടുതല്‍ പരിശോധനയ്ക്കായി ഡോക്ടര്‍ റഫര്‍ ചെയ്തത്. ഡോക്ടര്‍ സംശയിച്ചതുപോലെ തന്നെ രക്താര്‍ബ്ബുദമെന്ന മാരകരോഗം അവളെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന സത്യം ഞെട്ടലോടെയാണ് കേട്ടത്. എന്‍റെ എല്ലാ നിയന്ത്രണങ്ങളും വിട്ടു. ആഴക്കടലിലെ പൊങ്ങുതടി പോലെ ഞാന്‍ ഒഴുകി നടന്നു. ആശ്വാസവാക്കുകള്‍ പറഞ്ഞ് സമാധാനിപ്പിക്കാന്‍ പലരുമുണ്ടായിരുന്നു. ഭാര്യയുടെ മുഖത്തെ നിസ്സംഗത എന്നെ വല്ലാതെ ഉലച്ചു. മരണം അവള്‍ ചോദിച്ചു വാങ്ങാന്‍ തന്നെ തീരുമാനിച്ച രീതിയിലായിരുന്നു അവളുടെ പെരുമാറ്റവും സംസാരവുമെല്ലാം.

ഇതിനോടകം പല പ്രാവശ്യം ഞാന്‍ മോളുടെ സെല്‍ ഫോണിലേക്ക് വിളിച്ചു നോക്കുന്നുണ്ടായിരുന്നു. ഒരു പ്രാവശ്യം ഫോണെടുത്തു. മമ്മി ഹോസ്പിറ്റലിലാണെന്ന് പറഞ്ഞപ്പോഴും ഒരു മൂളലായിരുന്നു മറുപടി. പെട്ടെന്ന് ഫോണ്‍ ഡിസ്കണക്റ്റ് ചെയ്യുകയും ചെയ്തു. തകര്‍ന്ന മനസ്സുമായി വിസിറ്റേഴ്സ് റൂമിലെ കസേരയിലിരുന്ന് എപ്പോഴാണ് ഉറങ്ങിയതെന്നറിഞ്ഞില്ല...!

ആരുടെയൊക്കെയോ കാല്‍പെരുമാറ്റം കേട്ടാണ് ഞെട്ടിയെഴുന്നേറ്റത്. മുന്നൂറ്റിപ്പതിനാലാം നമ്പര്‍ മുറിയിലേക്ക് ഡോക്ടര്‍മാരും നഴ്സുമാരും കയറുകയും ഇറങ്ങുകയുമൊക്കെ ചെയ്യുന്നുണ്ട്. എന്തായിരിക്കും ഇത്ര എമര്‍ജന്‍സി! മറ്റൊരു പേഷ്യന്‍റും ആ മുറിയിലുണ്ട്. ആകാംക്ഷയുടെ നിമിഷങ്ങള്‍ ഇഴഞ്ഞുനീങ്ങി. പെട്ടെന്ന് എല്ലാം നിശ്ശബ്ദമായ പോലെ ...!

ഡോക്ടര്‍ എബ്രഹാം മുറിയില്‍ നിന്നിറങ്ങി വരുന്നുണ്ട്. അടുത്തുവന്നു നിന്ന അദ്ദേഹം ഒന്നും പറഞ്ഞില്ല. പക്ഷെ അദ്ദേഹത്തിന്‍റെ മുഖം എല്ലാം പറയുന്നുണ്ടായിരുന്നു. അതെ, പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചുകഴിഞ്ഞിരിക്കുന്നു. ഇക്കാലമത്രയും എന്നെ മുന്നോട്ടു നയിച്ച അവള്‍ ഇനിയില്ല. നിര്‍വ്വികാരനായി നിന്ന എന്‍റെ തോളില്‍ തട്ടി ഡോക്ടര്‍ നടന്നു നീങ്ങി. ഞാന്‍ മോളെ വിളിച്ചു. ഫോണ്‍ റിംഗ് ചെയ്യുന്നുണ്ട്. പക്ഷെ മറ്റാരോ ആണ് ഫോണെടുത്തത്. മോളെവിടെ എന്നു ചോദിച്ചില്ല. ഫോണെടുത്ത കുട്ടിയോട് വിവരം പറഞ്ഞു. 'അറിയിച്ചേക്കാം' എന്നു പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. 

വിവരങ്ങളറിഞ്ഞ് പലരും എത്തിത്തുടങ്ങി. അവരുടെ ആശ്വാസ വാക്കുകളൊന്നും ഞാന്‍ കേട്ടില്ല...! ഓരോ മുഖങ്ങളിലും ഞാനെന്‍റെ മകളെ തേടി..! ഇല്ല, അവളെ കണ്ടില്ല.. ! ആ സമയത്താണ് സെല്‍ഫോണ്‍ ശബ്ദിച്ചത്. മോളുടെ നമ്പറില്‍ നിന്ന് ടെക്സ്റ്റ് മെസ്സേജാണ്...!!

"Dad, my hearty condolences. Don't wait for me, I can't come....!"


Tuesday, February 6, 2024

ഏകാന്തപഥികന്‍

 


ചുക്കിച്ചുളിഞ്ഞ്, അഴുക്കും പൊടിയും പിടിച്ച്‌ മുഷിഞ്ഞ സഞ്ചിയില്‍നിന്നും വീണ്ടും അയാള്‍ ഒരു റൊട്ടിക്കഷ്ണം തപ്പിയെടുത്തു. തന്റെ ശരീരത്തിലേക്ക്‌ കത്തിയമരുന്ന സൂര്യകിരണങ്ങളില്‍നിന്നും അല്‍പമൊന്ന്‌ തെന്നിമാറി തെരുവോരത്തെ ആ വൃക്ഷത്തിന്‍മേല്‍ ചാരിയിരുന്നു. അല്പം വിശ്രമിക്കാന്‍ ഒരിടം കിട്ടിയ ആശ്വാസത്തില്‍ അയാളിലൂടെ ഒരു ദീര്‍ഘനിശ്വാസം കടന്നുപോയി.

വൃക്ഷത്തിന്മേല്‍ ചാരിയിരുന്ന്‌ ഉണക്കറൊട്ടി ചവച്ചുകൊണ്ടിരിക്കവേ വയറൊട്ടിയ സഞ്ചിയിലേക്കുതന്നെ അയാള്‍ നോക്കി. ഇനിയൊരു കഷ്ണം റൊട്ടിപോലും അതില്‍ ശേഷിപ്പില്ലെന്ന്‌ അയാളറിത്തു. ഈ അവസ്ഥയില്‍ എങ്ങനെ യാത്ര തുടരും എന്നയാള്‍ ചിന്തിച്ചു. അയാളുടെ മനസ്സിന്റെ ആഴങ്ങളില്‍നിന്നും ഏതോ ഒരു നിശ്ചയദാര്‍ഢ്യത ഉരുണ്ടുരുണ്ടുവന്ന്‌ അയാളുടെ ക്ഷീണിച്ച കണ്ണുകള്‍ക്ക്‌ തിളക്കമേകി. മരച്ചില്ലുകളുടെ മണ്ണില്‍ പതിത്തുകിടന്ന നിഴലുകളിലേക്ക്‌ നോക്കി ഒരു ദീര്‍ഘനിശ്വാസം കൂടി പൊഴിച്ചുകൊണ്ട്‌ യാത്ര തുടരാനായി അയാള്‍ എഴുന്നേറ്റു.

യാന്ത്രികമായ വിരലനക്കങ്ങളിലൂടെ വയറൊട്ടിയ സഞ്ചിയടക്കമുള്ള വലിയ യാത്രാഭാണ്ഠം അയാളുടെ ചുമലിലേക്ക്‌ വലിഞ്ഞു കയറി. സുദീര്‍ഘമായ യാത്രയിലുടനീളം ഭാരിച്ച ഭാണ്ഠം തൂക്കിയിട്ട ചുമലിലെ തൊലിയില്‍ ഇതിനകം തഴമ്പ്‌ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞിരുന്നു. എന്നിട്ടും ഭാണ്ഠത്തിന്റെ തൂക്കുകയര്‍ ചുമലിലൂടെ വലിഞ്ഞു മുറുകുമ്പോള്‍ തൊലിയില്‍ നീറുന്ന വേദന. പക്ഷേ, തൊലിപ്പുറത്തെ ഈ വേദനയൊന്നും യാത്രയുടെ തടസ്സമായി കാണാന്‍ അയാള്‍ക്ക്‌ കഴിയുമായിരുന്നില്ല. കണ്ണുകളെ അകലേക്ക്‌ പായിച്ചുകൊണ്ട്‌ പടിഞ്ഞാറേ ദിക്ക്‌ ലക്ഷ്യമാക്കി അയാള്‍ നടന്നു.

നിറയെ വെള്ളക്കൊക്കുകള്‍ കൂടുകൂട്ടിയ ഒരു മാവിന്റെ ചുവട്ടില്‍ അയാള്‍ വീണ്ടും തളര്‍ന്നിരുന്നു. തളര്‍ച്ച ബാധിച്ചുതുടങ്ങിയ കണ്ണുകള്‍ കൊണ്ട്‌ ആകാശത്തേക്ക്‌ കഴുത്തുയര്‍ത്തി വെറുതെ ഒന്നു നോക്കി. തങ്ങളുടെ നിളമുള്ള തൂവെള്ള ചിറകുകള്‍ വിടര്‍ത്തി ചുറ്റുഭാഗത്തുനിന്നും മാവിന്‍ ചില്ലകളിലേക്ക്‌ പറന്നടുക്കുന്ന കൊക്കുകളുടെ സന്ദര്യം കണ്‍പോളകളുടെ തളര്‍ച്ചയെ ശമിപ്പിക്കുന്നതായി അയാള്‍ക്കു തോന്നി. തന്റെ തലയ്ക്കു മുകളില്‍, മാവിന്‍ ചില്ലകളില്‍ പരസ്പരം ശൃംഗരിച്ചും ചിറകിട്ടടിച്ചും സംഘനൃത്തമാടുന്ന കൊക്കുകളെത്തന്നെ നോക്കിയിരിക്കേ ഏതോ ദാര്‍ശനിക വിചാരത്തില്‍ അയാള്‍ മുങ്ങി. ധവളിമയാര്‍ന്ന ഉടയാടകളണിഞ്ഞ്‌ ആകാശത്തു നിന്നുമിറങ്ങിവന്ന മാലാഖമാരാണോ ഇവര്‍ എന്നൊരു സുന്ദരഭാവന ഒരു നിമിഷം അയാളുടെ അകതാരില്‍ വിരിഞ്ഞുനിന്നു.

അടുത്ത നിമിഷം അയാള്‍ അയാളിലേക്കുതന്നെ തിരിച്ചുവന്നു. താന്‍ ധരിച്ചിരുന്ന വസ്ത്രത്തിന്റെ നിറം വിയര്‍പ്പും ചെമ്മണ്ണും പുരണ്ട്‌ മധ്യാഹ്നം പിന്നിട്ട ആകാശത്തിന്റെ നിറമായിത്തുടങ്ങിയത്‌ ശ്രദ്ധയില്‍ പതിഞ്ഞു. തന്റെ കൈയിലെ സഞ്ചിയിലേക്കും കണ്ണോടിച്ചു. അതിനകത്ത്‌ ഒന്നുമുണ്ടായിരുന്നില്ലെന്നും അയാള്‍ക്കറിയാമായിരുന്നു. എങ്കിലും പുകയുന്ന വയറിനെ സാക്ഷിനിര്‍ത്തി അബോധമായ ഏതോ പ്രേരണയാലെ അയാളുടെ കൈപ്പത്തി സഞ്ചിയിലേക്ക്‌ നിങ്ങി. സഞ്ചിക്കുള്ളില്‍ നിന്നും ഉയര്‍ന്നുവന്ന കൈയില്‍ പക്ഷെ, അത്ഭുതമെന്നോണം ഒരു കഷ്ണം റൊട്ടിയുണ്ടായിരുന്നു. യാതൊതു ഭാവമാറ്റവുമില്ലാതെ ആ റൊട്ടിക്കഷ്ണം കാര്‍ന്നു തിന്നു.  കരിഞ്ഞുണങ്ങിയ വയറിന്റെ ഏതോ ഒരു മൂലയില്‍ വിശ്രമിക്കാന്‍ മാത്രമേ ആ റൊട്ടിക്കഷ്ണത്തിനാകുമായിരുന്നുള്ളൂ. എങ്കിലും, ഈ യാത്രയിലുടനീളം താനൊരിക്കലും വയറു നിറയെ തിന്നിരുന്നില്ലല്ലോ എന്നയാള്‍ ആശ്വാസം കൊണ്ടു.

തളര്‍ച്ച മാറിയോ എന്നുറപ്പുവരുത്താനൊന്നും നില്‍ക്കാതെ അയാള്‍ വിണ്ടും യാത്ര തുടര്‍ന്നു. പൊള്ളുന്ന പുഴിയിലൂടെയും കാലാണ്ടുപോകുന്ന ചതുപ്പു നിലങ്ങളിലൂടെയും നഗ്നപാദനായി നടന്നു നീങ്ങി. തളര്‍ച്ച തികട്ടിവരുമ്പോഴൊക്കെ ഹൃദയാന്തരാളത്തില്‍നിന്നും ഒരു ഘോഷയാത്രയായി ഉയര്‍ന്നുവന്നുകൊണ്ടിരുന്ന ദീര്‍ഘ നിശ്വാസങ്ങള്‍ പ്രാര്‍ത്ഥനകളെന്നപോലെ യാത്രയിലുടനീളം അയാളുടെ ശ്വാസനാളത്തെ വിമലികരിച്ചുകൊണ്ടിരുന്നു. ആട്ടിടയന്മാര്‍ ആട്ടിന്‍വറ്റങ്ങളെ തെളിച്ചു കൊണ്ടുപോയ കാല്‍പാടുകള്‍ പതിഞ്ഞ ഒരു കുന്നിന്‍ചെരുവില്‍ അയാള്‍ ഒരിക്കല്‍ കൂടി വിശ്രമിക്കാനിരുന്നു.

ചെന്നായ്ക്കള്‍ മാന്തിപ്പൊളിച്ച തന്റെ വലതു കക്ഷത്തിലെ മാംസപേശികള്‍ വല്ലാതെ നീറ്റുന്നുണ്ടായിരുന്നു. മരണത്തില്‍നിന്ന്‌ രക്ഷപ്പെട്ടുവെങ്കിലും ചെന്നായ്ക്കളുടെ കടിയേറ്റ്‌ ചോരയൊലിച്ചുകൊണ്ടിരുന്ന ആട്ടിന്‍കുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ എന്തായിരിക്കുമെന്ന്‌ ഒരു നിമിഷത്തേക്ക്‌ അയാള്‍ ഉത്ക്കണ്ഠപ്പെട്ടു. വേഴാമ്പലുകള്‍ മലമുഴക്കിക്കരയാറുള്ള, രാത്രികാലങ്ങളില്‍ വെള്ളിടി വെട്ടാറുള്ള ഒരു താഴ്‌വരയില്‍ വെച്ചാണ്‌ ചെന്നായ്ക്കളുടെ ആക്രമണത്തില്‍നിന്ന്‌ തലനാരിഴക്ക്‌ രക്ഷപ്പെട്ടത്‌. ആത്മരക്ഷക്കായി ആര്‍ത്തുകരത്തുകൊണ്ട്‌ ഓടുകയായിരുന്ന ആട്ടിന്‍കുട്ടിയെ രക്ഷിക്കുവാന്‍ തുനിഞ്ഞപ്പോഴാണ്‌ ആക്രമണകാരികളായ ചെന്നായ്ക്കള്‍ അപ്രതീക്ഷിതമായി തന്റെ നേരെ പാഞ്ഞുവന്നത്‌. ചെന്നായ്ക്കളുമായി ഏറ്റുമുട്ടുന്നതിനിടയില്‍ ആട്ടിന്‍കുട്ടി എങ്ങോട്ടോ രക്ഷപ്പെട്ടിരുന്നു. മുറിവേറ്റ ശരീരവുമായി അയാള്‍ അടുത്തുകണ്ട പാറക്കൂട്ടങ്ങള്‍ക്കിടയില്‍ അഭയം തേടി. ആ താഴ്‌വരയാകെ ആട്ടിന്‍കുട്ടിയുടെ ഇളം ചോരയ്ക്കായി ചെന്നായ്ക്കള്‍ പേപിടിച്ച പോലെ ഓടി നടന്നു.

മലഞ്ചെരുവില്‍നിന്നും പറിച്ചെടുത്ത ഏതോ ഓഷധച്ചെടിയുടെ ഇലയുടെ നീര്‌ പിഴിഞ്ഞ് അയാള്‍ നീറുന്ന തന്റെ വലതു കക്ഷത്ത്‌ തടവി. നീറ്റല്‍ അല്പം കുറഞ്ഞപ്പോള്‍ തൊട്ടടുത്ത പാറക്കല്ലില്‍ തലചായ്ച്ച്‌ മയക്കത്തിലേക്കു വഴുതിവിണു. ഒരു ഫിലിം റോള്‍ ഇതള്‍ വിരിയുന്ന പോലെ പാതിയടത്ത കണ്‍കളിലേക്ക്‌ ഭൂതകാലം ഇഴഞ്ഞു വരുന്നു. സൂര്യന്‌ കീഴെ കത്തിനില്‍ക്കുന്ന പരുപരുത്ത മരുഭൂമി. അതില്‍ സഹനത്തിന്റെ പ്രതീകം പോലെ തളരാതെ ചുവടുകള്‍ വെച്ചു നീങ്ങുന്ന ഒരൊട്ടകം. ഒട്ടകത്തിന്റെ കണ്‍കളില്‍
ഹേമന്ദത്തിന്റെ കുളിരുമായി ഒടുവില്‍ തന്നെ തേടിയെത്തുന്ന ഒരു മന്ദമാരുതനെക്കുറിച്ചുള്ള ഒടുങ്ങാത്ത പ്രതീക്ഷയുടെ തിളക്കം …! ഭൂതത്തില്‍ നിന്നും ഭാവിയിലേക്കുള്ള ഒരു കുതിച്ചു ചാട്ടം പോലെ പൊടുന്നനെ ഫിലിം റോളുകള്‍ കൂട്ടത്തോടെ തെന്നിമാറി… എവിടെയോ ഒരിടത്ത്‌ ഒട്ടകം മുട്ടുകുത്തി… ഒരു നവവധുവിന്റെ പ്രണയാര്‍ദ്രമായ ആലിംഗനം പോലെ വര്‍ണഭംഗിയാര്‍ന്ന ഉടയാടകള്‍ വിടര്‍ത്തി പറന്നുവന്ന്‌ മന്ദമാരുതന്‍ ഒട്ടകത്തെ പൊതിഞ്ഞു… ഒട്ടകം ഉന്മാദത്തിന്റെ സമതലങ്ങളിലൂടെ ആറാടി… നീരുറവകള്‍ കുതിച്ചുല്ലസിച്ചു പായുന്ന പാലാഴികളുടെ കളകളാരവങ്ങള്‍.. പ്രണയിനിമാരുടെ പാദസരക്കിലുക്കങ്ങള്‍ … കര്‍ണാനന്ദകരങ്ങളായ അനേകം സിംഫണികളുടെ ശീലുകളില്‍ ഒഴുകിയൊഴുകി വരുന്ന സംഘഗാനങ്ങള്‍….!

കൈയിലെന്തോ തുടരെത്തുടരെ കടിച്ചപ്പോള്‍ അയാള്‍ ഞെട്ടിയുണര്‍ന്നു. നല്ലവണ്ണം കൊഴുത്തു ചുവന്ന മൂന്നുനാല്‌ ഉറുമ്പുകളാണ്‌. നോക്കിയപ്പോള്‍ താന്‍ ചാരിക്കിടന്നിരുന്ന പാറക്കല്ലിന്റെ അടിഭാഗത്തുള്ള ഒരു മാളത്തില്‍ നിന്നും ഉത്ഭവിച്ച്‌ തന്റെ മുന്നിലൂടെ തെല്ലകലെയുള്ള വൃക്ഷച്ചുവട്ടിലേക്ക്‌ നീണ്ടു പോകുന്ന പതിനായിരക്കണക്കിന്‌ ഉറുമ്പുകളുടെ ജാഥ. ചുണ്ടില്‍ തൂക്കിപ്പിടിച്ച ഭാരവുമായി ഒന്നിനു പിന്നാലെ ഒന്നായി ചലിക്കുന്ന ആ ഉറുമ്പിന്‍നിരയിലൂടെ കണ്ണയച്ചു. ആ ചുവപ്പു രേഖയുടെ അറ്റം കണ്ടെത്താന്‍ അയാള്‍ക്കായില്ല. വൃക്ഷച്ചുവട്ടിലെത്തിയ രേഖ നേരെ വൃക്ഷത്തിന്റെ മുകളിലേക്ക്‌ …. ഏറ്റവും വലിയ ശിഖരത്തിലൂടെ കൂടുതല്‍ ഉയരത്തിലേക്ക്‌.

എല്ലാ കാഴ്ചകളും കൂട്ടി വായിച്ചപ്പോള്‍ ഉള്ളില്‍ നിന്നുയര്‍ന്നുവന്ന ഒരു ദീര്‍ഘനിശ്വാസത്തോടെ അയാള്‍ തന്റെ സഞ്ചിയിലേക്ക്‌ നോക്കി. ക്ഷീണമകറ്റാന്‍ സഞ്ചിയിലൊന്നുമില്ലെന്ന അറിവ്‌ അയാളെ നിരാശപ്പെടുത്തിയില്ല. തഴമ്പ്‌ വീണ അയാളുടെ കൈപ്പത്തി പതിവ്‌ യാന്ത്രികതയിലെന്നോണം സഞ്ചിയിലേക്ക്‌ ഈഴ്‌ന്നിറങ്ങി. ഒരത്ഭുത വിദ്യ പോലെ അയാള്‍ സഞ്ചിയില്‍ നിന്നും ഒരു കഷ്ണം ഉണക്കറൊട്ടി കൂടി പുറത്തെടുത്തു. മനസ്സില്‍ ദൈവത്തിനോട്‌ നന്ദിപറഞ്ഞ്‌ ആ ഉണക്ക റൊട്ടി വായിലിട്ട്‌ ചവച്ചരക്കാന്‍ തുടങ്ങി. സ്വാദിഷ്ടമായ ഒരു ഭക്ഷണ പദാര്‍ത്ഥമെന്നപോലെ അപ്പോള്‍ അയാളുടെ കണ്ണില്‍ തിളക്കവും ചുണ്ടില്‍ പുഞ്ചിരിയും കൂടുകെട്ടിയിരുന്നു.

തന്റെ ലക്ഷ്യമേതാണെന്ന തിരിച്ചറിവോടെ അയാള്‍ വീണ്ടും ചുവടുകള്‍ മുന്നോട്ടുവെച്ച്‌ നടത്തമാരംഭിച്ചു. അയാളുടെ പാദങ്ങള്‍ നഗ്നമായിരുന്നെങ്കിലും ചരല്‍കല്ലുകള്‍ തുളച്ചു കയറുമ്പോഴുണ്ടാകുന്ന വേദന അറിയാതിരിക്കാന്‍ മാത്രം നിശ്ചയദാര്‍ഢ്യത മനസ്സ്‌ നിറയെ അപ്പോള്‍ തളംകെട്ടി നിന്നിരുന്നു. കനത്ത ഭാണ്ഡം തോളില്‍ നിന്ന് അടര്‍ത്തി മാറ്റിയാലും വീഴാത്ത വിധം അള്ളിപ്പിടിച്ചു
കിടന്നിരുന്നു.

ഓരോ ചുവടുകളിലും കാലുകള്‍ ശ്രമപ്പെട്ട്‌ എടുത്ത്‌ വെച്ചുകൊണ്ട്‌ നടന്നടുക്കുന്ന ആ ഏകാന്തപഥികനെ അകലെ ആകാശച്ചെരുവില്‍ ഭൂമിയില്‍ തലവെച്ചു വിശ്രമിക്കുന്ന അസ്തമയ സൂര്യന്‍ കണ്ടു. പഴുത്തു ചുവന്നു നില്‍ക്കുന്ന അസ്തമയ സൂര്യനെ അയാള്‍ ഗൗനിച്ച ലക്ഷണമേയില്ല. അസ്തമയസൂര്യനുമപ്പുറം മന്ദമാരുതന്‍ പാറിക്കളിക്കുന്ന, പ്രണയഗാനങ്ങളുടെ ശീലുകള്‍ നിറയുന്ന, പാലാഴികള്‍ കളകളാരവം മുഴക്കുന്ന, നക്ഷത്ര സത്രങ്ങളൊരുക്കി തന്നെ കാത്തിരിക്കുന്ന ഏതോ ഒരു ഭൂമിക, അത്‌ മാത്രമായിരുന്നു അയാളുടെ അകക്കണ്ണില്‍ നിറഞ്ഞുനിന്നിരുന്ന ഒരേയൊരു ലക്ഷ്യം.

Friday, January 26, 2024

75-ാം റിപ്പബ്ലിക് ദിനം: സമൃദ്ധിയിലേക്കുള്ള ഇന്ത്യയുടെ കുതിപ്പ്

 


ഇന്ത്യ അതിന്റെ 75-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ, രാജ്യത്തിന്റെ പരിണാമത്തിൽ പ്രതിഫലിപ്പിക്കുന്നതിനും അഭിമാനിക്കുന്നതിനുമുള്ള ഒരു സുപ്രധാന സന്ദർഭവും അടയാളപ്പെടുത്തുകയാണ്. സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നായി ഉയർന്നുവരുന്നത് വരെയുള്ള ഇന്ത്യയുടെ പാത ശരിക്കും ശ്രദ്ധേയമാണ്. 2027-ലെ നാഴികക്കല്ലിൽ, ജപ്പാൻ, ജർമ്മനി തുടങ്ങിയ പ്രമുഖരെ പിന്തള്ളി, ജിഡിപി 5 ട്രില്യൺ ഡോളർ കടന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി സ്ഥാനം അവകാശപ്പെടാൻ ഇന്ത്യ ഒരുങ്ങുകയാണ്. ആഗോള വെല്ലുവിളികൾക്കിടയിലും, ഇന്ത്യ 7.3% എന്ന ശക്തമായ ജിഡിപി വളർച്ചാ നിരക്ക് നിലനിർത്തുന്നു, ഇത് ആഗോള തലത്തിൽ അതിന്റെ പ്രതിരോധം പ്രകടമാക്കുന്നു.

വിവിധ മേഖലകളിൽ പ്രതിരോധശേഷി, നവീകരണം, നിശ്ചയദാർഢ്യം എന്നിവ വളർത്തിയെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദർശനപരമായ നയങ്ങളാണ് ഈ പരിവർത്തന യാത്രയുടെ ചുക്കാൻ പിടിക്കുന്നത്. നിർമ്മാണം, അടിസ്ഥാന സൗകര്യം, ഐടി, ആരോഗ്യ സംരക്ഷണം തുടങ്ങിയ പ്രധാന മേഖലകൾ ഇന്ത്യയുടെ സാമ്പത്തിക ഉയർച്ചയിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. 1.42 ബില്യൺ ജനസംഖ്യയുള്ള ആഗോള സാമ്പത്തിക ഏറ്റക്കുറച്ചിലുകൾക്കിടയിൽ അഭിവൃദ്ധി പ്രാപിക്കാനുള്ള ഇന്ത്യയുടെ കഴിവിനെ അടിവരയിടുന്ന ശക്തമായ ആഭ്യന്തര ഡിമാൻഡാണ് ഈ വളർച്ചയ്ക്ക് പ്രധാനമായും ഊന്നൽ നൽകുന്നത്.

ആരോഗ്യ സംരക്ഷണ മേഖല വളർച്ചയുടെ ഒരു വിളക്കുമാടമായി നിലകൊള്ളുന്നതോടൊപ്പം, ഡിജിറ്റൽ പരിവർത്തനത്തിലൂടെ വിപുലമായ വിപുലീകരണത്തിനും ഇന്ത്യ ഒരുങ്ങുകയാണ്. 2022-ൽ 2.7 ബില്യൺ ഡോളറിൽ നിന്ന് 2030-ഓടെ 37 ബില്യൺ ഡോളറായി ഈ മേഖലയിൽ പത്തിരട്ടി വർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. ഇത് 300 ദശലക്ഷം പാവപ്പെട്ട വ്യക്തികൾക്ക് താങ്ങാനാവുന്ന ആരോഗ്യ പരിരക്ഷ നൽകുന്ന ആയുഷ്മാൻ ഭാരത് പിഎം-ജൻ ആരോഗ്യ യോജന പോലുള്ള സംരംഭങ്ങളാൽ നയിക്കപ്പെടുന്നു.

മിതമായ നിരക്കിൽ ലോകോത്തര ആരോഗ്യ സംരക്ഷണ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്ന, മെഡിക്കൽ മികവിന്റെ കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ പ്രശസ്തി, വർഷങ്ങളായി മെഡിക്കൽ ടൂറിസത്തിന്റെ കുതിപ്പിന് കാരണമായി. ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം സാർവത്രികമായി പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെ, "ഒരു ഭൂമി - ഒരു ആരോഗ്യം" എന്ന കാഴ്ചപ്പാടിനാൽ നയിക്കപ്പെടുന്ന "ഇന്ത്യയിൽ സുഖപ്പെടുത്തുക" പോലുള്ള സംരംഭങ്ങൾക്ക് ഈ ആക്കം പ്രചോദിപ്പിക്കുന്നു. 2026 ഓടെ മെഡിക്കൽ ടൂറിസം മേഖല 9 ബില്യൺ ഡോളർ അധികമായി സംഭാവന ചെയ്യാൻ തയ്യാറാണെന്ന് നിതി ആയോഗിൽ നിന്നുള്ള പ്രവചനങ്ങൾ സൂചിപ്പിക്കുന്നു.

75-ാം റിപ്പബ്ലിക് ദിനം നാം അനുസ്മരിക്കുന്ന വേളയിൽ, നമ്മുടെ ഭൂതകാലത്തെ അംഗീകരിക്കുന്നതിനും, നമ്മുടെ ഇന്നത്തെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനും, ആഗോള വേദിയിൽ ഇന്ത്യ തുടരുന്ന ഒരു ഭാവി വിഭാവനം ചെയ്യുന്നതിനുമുള്ള ഒരു ഉഗ്രമായ നിമിഷമായി ഇത് പ്രവർത്തിക്കുന്നു. ഇതുവരെയുള്ള യാത്ര അസാധാരണമായിരുന്നു, അചഞ്ചലമായ നിശ്ചയദാർഢ്യത്തോടെ, വരും വർഷങ്ങളിൽ ഇതിലും വലിയ നാഴികക്കല്ലുകൾ കൈവരിക്കാൻ ഇന്ത്യ സജ്ജമാകട്ടേ എന്ന് പ്രത്യാശിക്കുന്നു


Friday, December 29, 2023

ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

 


ന്യൂയോര്‍ക്ക്: ഇന്ത്യാ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐ.പി.സി.എന്‍.എ.) ന്യൂയോര്‍ക്ക്/ന്യൂജേഴ്‌സി ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷോളി കുമ്പിളുവേലി നിലവില്‍ സെക്രട്ടറിയായി സേവനം ചെയ്തുവരികയായിരുന്നു. മറ്റ് ഭാരവാഹികളായി, ജോജോ കൊട്ടാരക്കര (സെക്രട്ടറി), ബിനു തോമസ് (ട്രഷറര്‍), മൊയ്തീന്‍ പുത്തന്‍‌ചിറ (വൈസ് പ്രസിഡന്റ്), ജേക്കബ്ബ് മാനുവേല്‍ (ജോ.സെക്രട്ടറി) എന്നിവരേയും തെരഞ്ഞെടുത്തു.

ഡിസംബര്‍ 17-ാം തീയതി ഞായറാഴ്ച ഓറഞ്ച്ബര്‍ഗിലെ സിത്താര്‍ പാലസ് റസ്റ്റോറന്റില്‍ കൂടിയ യോഗത്തില്‍ നിലവിലെ പ്രസിഡന്റ് സണ്ണി പൗലോസ് അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യാ പ്രസ് ക്ലബ്ബ് നാഷണല്‍ പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാര്‍ യോഗം ഉദ്ഘാടനം ചെയ്തു. മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ് ജോസഫ്, മധു കൊട്ടാരക്കര തുടങ്ങിയവര്‍ പുതിയ ഭാരവാഹികളെ അനുമോദിച്ചുകൊണ്ട് സംസാരിച്ചു.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഷോളി കുമ്പിളുവേലി ഇ-മലയാളിയുടെ അസോസിയേറ്റ് എഡിറ്ററും, മാതൃഭൂമി ന്യൂസിന്റെ അമേരിക്കയിലെ പ്രതിനിധിയുമാണ്. വിവിധ പ്രസിദ്ധീകരണങ്ങളില്‍ ആനുകാലിക വിഷയങ്ങളില്‍ ലേഖനങ്ങള്‍ എഴുതുന്ന ഷോളി കുമ്പിളുവേലി മികച്ച സംഘാടകനുമാണ്.

സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജോജോ കൊട്ടാരക്കര 24 ന്യൂസ് ചാനലിന്റെ ഓപ്പറേഷന്‍സ് മാനേജരാണ്. സീ 24 സ്‌കൈ, 24 അമേരിക്കന്‍ അവാര്‍ഡ്‌സ്, ഡ്രീം പ്രൊജക്ട്‌സ് തുടങ്ങി 24 ചാനലിന്റെ സുപ്രധാന പദ്ധതികളില്‍ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. കൂടാതെ, ഇവന്റ് ഗ്രാം, മഴവില്‍ എഫ്.എം എന്നിവയുടെ മാനേജിംഗ് ഡയറക്ടറുമാണ്.

ജൂലിയ ഡിജിറ്റല്‍ ക്രിയേഷന്‍സ് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറാണ് ട്രഷറര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ബിനു തോമസ്. 2009 മുതല്‍ കൈരളി ടി.വി. യു.എസ്.എ.യുടെ വീഡിയോ ജേര്‍ണലിസ്റ്റായി പ്രവര്‍ത്തിച്ചു വന്നിരുന്ന ബിനു, നിലവില്‍ ഫ്‌ളവേഴ്‌സ് ടി.വി.യുടെ ന്യൂയോര്‍ക്ക് റീജണല്‍ ഹെഡായി പ്രവര്‍ത്തിച്ചു വരുന്നു. മീഡിയ ടെക്‌നിക്കല്‍ എക്‌സലന്‍സ് അവാര്‍ഡ് ജേതാവ് കൂടിയാണ് ബിനു തോമസ്.

വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മൊയ്തീന്‍ പുത്തന്‍ചിറ മലയാളം ഡെയ്‌ലി ന്യൂസിന്റെ പബ്ലിഷറും മാനേജിംഗ് എഡിറ്ററുമാണ്. അമേരിക്കയിലെ മുഖ്യധാരാ മലയാളി മാധ്യമ പ്രവര്‍ത്തകനായ മൊയ്തീന്‍ പുത്തന്‍ചിറക്ക് ഇ-മലയാളിയും, കൈരളി ടിവിയും സംയുക്തമായി ഏര്‍പ്പെടുത്തിയ ബെസ്റ്റ് റൈറ്റര്‍ ആന്റ് ജേര്‍ണലിസ്റ്റ് അവാര്‍ഡ്, മലയാളി അസ്സോസിയേഷന്‍ ഓഫ് അമേരിക്ക/മുട്ടത്തുവര്‍ക്കി ശതവാഷിക കമ്മിറ്റി ഏര്‍പ്പെടുത്തിയ ബെസ്റ്റ് ജേര്‍ണലിസ്റ്റ് ഗ്ലോബല്‍ ലിറ്റററി അവാര്‍ഡ്, വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ ഫ്രീലാന്‍സ് ആന്റ് കമ്മ്യൂണിറ്റി സര്‍‌വ്വീസ് അവാര്‍ഡ്, ഇന്ത്യാനെറ്റ് യു‌എസ്‌എയുടെ മീഡിയ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജേക്കബ് മാനുവേല്‍ വിവിധ ചാനലുകള്‍ക്ക് വേണ്ടി ക്യാമറമാനായി പ്രവര്‍ത്തിച്ചു വരുന്നു.

ചാപ്റ്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി ആദ്യവാരം വിപുലമായ പരിപാടികളോടെ നടത്തുവാനും യോഗം തീരുമാനിച്ചു.

ജോജോ കൊട്ടാരക്കര


Monday, December 11, 2023

അന്താരാഷ്ട്ര നിഷ്പക്ഷ ദിനം, സമാധാനവും ചേരിചേരാതയും ആഘോഷിക്കുന്ന ദിനം

 


അന്താരാഷ്ട്ര നിഷ്പക്ഷ ദിനം അഥവാ ഇന്റർനാഷണൽ ഡേ ഓഫ് ന്യൂട്രാലിറ്റി, എല്ലാ വർഷവും ഡിസംബർ 12-ന് ആചരിക്കുന്ന ഒരു ദിനമാണ്. ഇത് ആഗോള കാര്യങ്ങളിൽ സമാധാനം, നിഷ്പക്ഷത, ചേരിചേരാതിരിക്കൽ തുടങ്ങിയ തത്വങ്ങളുടെ തെളിവായി നിലകൊള്ളുന്നു. അന്താരാഷ്ട്ര ബന്ധങ്ങളിലെ നിഷ്പക്ഷതയുടെ മൂല്യം തിരിച്ചറിയുന്നതിനും ആഘോഷിക്കുന്നതിനുമായാണ് ഈ സുപ്രധാന ദിനം സ്ഥാപിക്കപ്പെട്ടത്. ഇത് സംഘർഷങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിനും രാജ്യങ്ങൾക്കിടയിൽ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധത ഉയർത്തിക്കാട്ടുന്നു.

ഈ ആചരണത്തിനായി ഡിസംബർ 12 തിരഞ്ഞെടുത്തതിന് ചരിത്രപരമായ പ്രാധാന്യമുണ്ട്. 1995-ൽ തുർക്ക്മെനിസ്ഥാൻ നിഷ്പക്ഷതയുടെ പ്രഖ്യാപനം അംഗീകരിച്ചതിന്റെ വാർഷികമാണ് ഇത് അടയാളപ്പെടുത്തുന്നത്. ഈ പ്രഖ്യാപനം തുർക്ക്മെനിസ്ഥാന്റെ സ്ഥിരമായ നിഷ്പക്ഷ രാഷ്ട്രമെന്ന പദവി ഉറപ്പിച്ചു. ഏതെങ്കിലും സൈനിക സഖ്യങ്ങളിലോ സംഘട്ടനങ്ങളിലോ പങ്കെടുക്കാതിരിക്കാനും രാജ്യങ്ങൾക്കിടയിൽ സമാധാനപരമായ സഹവർത്തിത്വം പ്രോത്സാഹിപ്പിക്കാനുമുള്ള പ്രതിജ്ഞാബദ്ധത ഊന്നിപ്പറയുന്നു.

അന്താരാഷ്ട്ര ബന്ധങ്ങളിലെ നിഷ്പക്ഷത എന്ന ആശയം ഇടപെടാതിരിക്കുക, നയതന്ത്രം, സമാധാനപരമായ സംഘർഷ പരിഹാരം എന്നിവയുടെ തത്വങ്ങൾ ഉൾക്കൊള്ളുന്നു. രാഷ്ട്രങ്ങൾ തമ്മിലുള്ള തർക്കങ്ങളിലും സംഘട്ടനങ്ങളിലും പക്ഷം പിടിക്കാതെ തുർക്ക്മെനിസ്ഥാൻ പോലെയുള്ള നിഷ്പക്ഷ രാഷ്ട്രങ്ങൾ ആഗോള സ്ഥിരതയിൽ നിർണായക പങ്ക് വഹിക്കുന്നു. പകരം, അവർ സംഭാഷണം പ്രോത്സാഹിപ്പിക്കാനും, വളർത്താനും സംഘട്ടനങ്ങൾക്ക് മധ്യസ്ഥത വഹിക്കാനും, നയതന്ത്ര മാർഗങ്ങളിലൂടെ സമാധാനപരമായ തീരുമാനങ്ങൾ പ്രോത്സാഹിപ്പിക്കാനും ശ്രമിക്കുന്നു.

അന്താരാഷ്ട്ര നിഷ്പക്ഷ ദിനത്തിൽ, ആഗോള സമാധാനവും സുരക്ഷയും നിലനിർത്തുന്നതിൽ നിഷ്പക്ഷതയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി വിവിധ പരിപാടികളും സെമിനാറുകളും ചർച്ചകളും ലോകമെമ്പാടും സംഘടിപ്പിക്കാറുണ്ട്. സംഘട്ടനങ്ങൾ തടയുന്നതിലും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിലും രാജ്യങ്ങൾക്കിടയിൽ സഹകരണം വളർത്തുന്നതിലും നിഷ്പക്ഷതയുടെ പ്രാധാന്യത്തെക്കുറിച്ച് ആളുകളെ ബോധവൽക്കരിക്കുക എന്നതാണ് ഈ പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നത്.

സമകാലിക ജിയോപൊളിറ്റിക്കൽ ലാൻഡ്‌സ്‌കേപ്പിൽ നിഷ്പക്ഷതയുടെ അടിസ്ഥാന തത്വങ്ങളെയും അവയുടെ പ്രസക്തിയെയും പ്രതിഫലിപ്പിക്കാനുള്ള അവസരമായി ഈ ദിനം വർത്തിക്കുന്നു. പിരിമുറുക്കങ്ങളും സംഘട്ടനങ്ങളും പലപ്പോഴും അടയാളപ്പെടുത്തുന്ന ഒരു ലോകത്ത്, നിഷ്പക്ഷതയുടെ ആചരണം പ്രത്യാശയുടെ ഒരു വിളക്കായി നിലകൊള്ളുന്നു, രാജ്യങ്ങൾക്കിടയിൽ സംഭാഷണത്തിനും ധാരണയ്ക്കും സഹകരണത്തിനും വേണ്ടി വാദിക്കുന്നു.

മാത്രമല്ല, സമാധാനപരമായ സഹവർത്തിത്വത്തിന്റെയും സായുധ ഏറ്റുമുട്ടലുകൾ ഒഴിവാക്കുന്നതിന്റെയും പ്രയോജനങ്ങൾ ഊന്നിപ്പറയുന്ന, സംഘർഷങ്ങളിലും തർക്കങ്ങളിലും നിഷ്പക്ഷമായ നിലപാട് സ്വീകരിക്കുന്നത് പരിഗണിക്കാൻ അന്താരാഷ്ട്ര നിഷ്പക്ഷ ദിനം രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. പരസ്പര ബഹുമാനവും ധാരണയും പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം രാഷ്ട്രങ്ങളുടെ പരമാധികാരത്തെയും പ്രദേശിക സമഗ്രതയെയും ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യം ഇത് അടിവരയിടുന്നു.

ലോകം വൈവിധ്യമാർന്ന വെല്ലുവിളികളും സംഘർഷങ്ങളും അഭിമുഖീകരിക്കുമ്പോൾ, തർക്കങ്ങൾ പരിഹരിക്കുന്നതിൽ നയതന്ത്രത്തിന്റെയും സംഭാഷണത്തിന്റെയും അഹിംസാത്മക മാർഗങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ച് ഈ ദിനാചരണം നമ്മെ ഓർമ്മിപ്പിക്കുന്നു. സമാധാനപരമായ പരിഹാരങ്ങൾക്ക് മുൻഗണന നൽകാനുള്ള കൂട്ടായ ശ്രമങ്ങൾക്ക് ഇത് ആഹ്വാനം ചെയ്യുകയും, കൂടുതൽ സമാധാനപരവും യോജിപ്പുള്ളതുമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാൻ അന്താരാഷ്ട്ര സമൂഹത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ആഗോള സമാധാനവും സുസ്ഥിരതയും വളർത്തിയെടുക്കുന്നതിൽ നിഷ്പക്ഷ രാജ്യങ്ങൾ വഹിക്കുന്ന നിർണായക പങ്കിനെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ് ഡിസംബർ 12-ന് ആഘോഷിക്കുന്ന അന്താരാഷ്ട്ര നിഷ്പക്ഷ ദിനം. ശാശ്വത സമാധാനവും അന്താരാഷ്ട്ര സഹകരണവും കൈവരിക്കുന്നതിനുള്ള മാർഗമായി നിഷ്പക്ഷത സ്വീകരിക്കാൻ രാജ്യങ്ങളെ പ്രേരിപ്പിക്കുന്ന, ചേരിചേരാ, നയതന്ത്രം, സമാധാനപരമായ സംഘർഷ പരിഹാരം എന്നിവയുടെ തത്വങ്ങളെ ഇത് മാനിക്കുന്നു.


Friday, November 17, 2023

പൂച്ചയ്ക്ക് ആര് മണി കെട്ടും?

 


ഗാസയ്‌ക്കെതിരായ ഇസ്രായേലിന്റെ ക്രൂരമായ യുദ്ധത്തിൽ 11,000-ത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടിട്ടും, ഉപരോധിക്കപ്പെട്ട എൻക്ലേവിൽ ഒരു മാനുഷിക ദുരന്തം സൃഷ്ടിച്ച ശത്രുതയ്ക്ക് ഇപ്പോഴും അവസാനമില്ല. അടിയന്തര വെടിനിർത്തലിനായുള്ള ആഗോള ആഹ്വാനങ്ങൾക്കിടയിലും ഇസ്രായേലിനെ അതിന്റെ വംശഹത്യാ നടപടികളിൽ നിന്ന് തടയുന്നതിൽ അന്താരാഷ്ട്ര സമൂഹം അമ്പേ പരാജയപ്പെട്ടു.

ഗാസയിൽ നിരന്തരമായ ബോംബാക്രമണത്തിൽ നിന്ന് ഇസ്രായേലിനെ തടയാൻ കാര്യമായൊന്നും ചെയ്തിട്ടില്ലാത്ത അമേരിക്കയാണ് ശത്രുത അവസാനിപ്പിക്കുന്നതിനുള്ള പ്രധാന തടസ്സം. ഇസ്രയേലിന്റെ സൈനിക നടപടികൾ നിർത്താനുള്ള വിസമ്മതത്തെ പിന്തുണച്ച് വാഷിംഗ്ടൺ വെടിനിർത്തൽ ആവർത്തിച്ച് നിരാകരിച്ചിട്ടുണ്ട്. ബൈഡൻ ഭരണകൂടം അവകാശപ്പെടുന്ന ‘മാനുഷിക വിരാമം’ ഇസ്രായേല്‍ ഒരു പരിധിവരെ അംഗീകരിച്ചെങ്കിലും, ബോംബിംഗ് ദിവസേന നാല് മണിക്കൂർ ‘താൽക്കാലികമായി’ നിർത്താന്‍ പറയുന്നത് അർത്ഥശൂന്യമാണ്. ആശുപത്രികളും, സ്കൂളുകളും, അഭയാർത്ഥി ക്യാമ്പുകളും ലക്ഷ്യമാക്കിയുള്ള കനത്ത ബോംബാക്രമണം ഇസ്രായേല്‍ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. കൂട്ടക്കൊലകള്‍ നടത്തുന്നതിനിടയില്‍ ‘ഇടവേളകള്‍’ നല്‍കുന്നത് തങ്ങളുടെ ലക്ഷ്യം നിറവേറ്റുന്നതിന് തടസ്സമാകുമെന്നാണ് ഇസ്രായേലിന്റെ വാദം.

യുഎൻ സുരക്ഷാ കൗൺസിലിൽ വെടിനിർത്തൽ ഉറപ്പാക്കാന്‍ നടത്തിയ മൂന്ന് ശ്രമങ്ങളും പരാജയപ്പെട്ടു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട നയതന്ത്ര ഫോറം എന്ന് വിശേഷിപ്പിക്കുന്ന യു എന്‍ വെറും പ്രഹസനമാണെന്ന പരമാര്‍ത്ഥത്തിന് അടിവരയിട്ട പോലെയായി ഗാസ വിഷയത്തില്‍ സംഭവിച്ചത്. സുരക്ഷാ കൗണ്‍സില്‍ വിഭജിക്കപ്പെട്ട് തളർന്ന അവസ്ഥയിലാണ്. വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയം പാസാക്കാനുള്ള അവസാന ശ്രമത്തെ യുഎസ് വീറ്റോ ചെയ്തു. യുഎൻ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മർദ്ദം വർദ്ധിച്ചുകൊണ്ടിരിക്കേ, ഗാസയിലെ സിവിലിയൻ അപകടങ്ങളിൽ ഉത്കണ്ഠ പ്രകടിപ്പിക്കാൻ യുഎസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെങ്കിലും അതും പരാജയപ്പെട്ടു. കാരണം, വാഷിംഗ്ടൺ ഇപ്പോഴും അങ്ങനെയൊരു ഉടമ്പടിയെ പിന്തുണയ്ക്കാൻ തയ്യാറല്ലെന്നതു തന്നെ. എന്തുകൊണ്ടാണ് യുഎസ് വെടിനിർത്തലിനെ പിന്തുണയ്ക്കാത്തതെന്ന ചോദ്യത്തിന് വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബിയുടെ മറുപടി തന്നെ ശ്രദ്ധേയമാണ്. “ഇപ്പോൾ അങ്ങനെ ചെയ്താല്‍ അത് ഹമാസിന് ഏറെ ഗുണം ചെയ്യും” എന്ന വിശദീകരണമാണ് അദ്ദേഹം നല്‍കിയത്. അതിനർത്ഥം, ഗാസയില്‍ സൃഷ്ടിച്ച മാനുഷിക വിപത്തുകൾക്കിടയിലും, ഗാസയില്‍ നടത്തുന്ന സൈനിക പ്രചാരണവും ഉപരോധവും തുടരാൻ ഇസ്രായേലിന് യുഎസ് സൗജന്യ പാസ് നൽകുന്നു എന്നാണ്.

ഗാസയ്‌ക്കെതിരായ ഇസ്രയേലിന്റെ യുദ്ധം എത്രത്തോളം നീണ്ടുനിൽക്കുന്നുവോ അത്രത്തോളം സംഘർഷം മിഡിൽ ഈസ്റ്റിലുടനീളം ഒരു ബഹുമുഖമായി വികസിക്കാനുള്ള സാധ്യത കൂടുതലാണെന്നതാണ്.

ലോകമെമ്പാടുമുള്ള പൊതുജനങ്ങൾക്കിടയിൽ, ഇസ്രായേലും യുഎസും ഇപ്പോള്‍ കൂടുതലായി ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഫലസ്തീനികള്‍ക്കുള്ള ഐക്യദാർഢ്യത്തിലും ഇസ്രയേലിനോടുള്ള വിയോജിപ്പും ആഗോള പൊതുജനാഭിപ്രായത്തില്‍ വേലിയേറ്റമായി മാറിയിരിക്കുകയാണ്. ലോകമെമ്പാടുമുള്ള ജനങ്ങള്‍ വെടിനിർത്തൽ ആവശ്യപ്പെട്ട് അഭൂതപൂർവമായ രീതിയിലാണ് രംഗത്തെത്തിയിരിക്കുന്നത്. പാശ്ചാത്യ സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന നിലപാടുകള്‍ക്കെതിരെ, പാശ്ചാത്യ നഗരങ്ങളിൽ ഉൾപ്പെടെ, പ്രതിഷേധ റാലികളിൽ ഇസ്രായേലി നടപടികളിലുള്ള പൊതു രോഷം പ്രകടമാണ്. ലണ്ടനിലും വാഷിംഗ്ടണിലും വമ്പിച്ച ഫലസ്തീൻ അനുകൂല റാലികൾ നടന്നു. കൂടാതെ, വെടിനിർത്തലിനെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് വാഷിംഗ്ടണില്‍ നൂറിലധികം കോൺഗ്രസ് നേതാക്കള്‍ വാക്കൗട്ടും നടത്തി.

അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമായ ‘മാനുഷിക ദുരന്തത്തെ’ എങ്ങനെ വിശദീകരിക്കണമെന്ന് യു എന്‍ ഉദ്യോഗസ്ഥര്‍ക്ക് വാക്കുകളില്ല. ഗാസ “കുട്ടികളുടെ ശ്മശാനമായി” മാറിയെന്നും “ഗാസയിലെ പേടിസ്വപ്നം ഒരു മാനുഷിക പ്രതിസന്ധിയേക്കാൾ കൂടുതലാണ്, ഇത് മാനവികതയുടെ പ്രതിസന്ധിയാണെന്നും” യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഓരോ 10 മിനിറ്റിലും ഒരു ഫലസ്തീൻ കുട്ടിയാണ് ഗാസയിൽ ഇപ്പോൾ കൊല്ലപ്പെടുന്നത്.

അടിയന്തര വെടിനിർത്തലിന് വേണ്ടിയുള്ള യുഎൻ ഉദ്യോഗസ്ഥരുടെ അഭ്യർത്ഥനകളും ഭൂരിഭാഗ അന്താരാഷ്ട്ര സമൂഹത്തിന്റെ വെടിനിർത്തലിനുള്ള ആഹ്വാനവും ടെൽ അവീവിലും വാഷിംഗ്ടണിലുമുള്ള ബധിരരുടെ ചെവികളിലാണ് ചെന്നു പതിക്കുന്നത്. അതുമല്ലെങ്കില്‍ അന്ധരുടെ മുമ്പില്‍ ചിത്രങ്ങള്‍ വരച്ചതുപോലെയാണ്. ഇത് അങ്ങേയറ്റം ഭയാനകമാണ്. അമേരിക്കൻ പിന്തുണയാൽ ധൈര്യപ്പെട്ട്, ഇസ്രായേൽ അധിനിവേശ വെസ്റ്റ് ബാങ്കിലുടനീളം റെയ്ഡുകൾ ശക്തമാക്കിക്കൊണ്ടിരിക്കുന്നു. ഫലസ്തീനികൾക്കെതിരെ ജൂത കുടിയേറ്റക്കാരുടെ വർദ്ധിച്ചുവരുന്ന അക്രമത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

മുസ്ലീം രാജ്യങ്ങളിൽ നിന്നുള്ള പ്രതികരണം ഗാസയിലെ വിനാശകരമായ സാഹചര്യവുമായി പൊരുത്തപ്പെടുകയോ സ്വന്തം ജനതയുടെ പ്രതീക്ഷകൾ നിറവേറ്റുകയോ ചെയ്തില്ല. ഗാസയിൽ ഇസ്രായേൽ നടത്തുന്ന ഒരു മാസത്തെ യുദ്ധത്തിന് ശേഷം ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷന്റെ (ഒഐസി) ഉച്ചകോടി റിയാദിൽ വിളിച്ചുകൂട്ടി. ആ ഉച്ചകോടിയില്‍ നേതാക്കള്‍ കടുത്ത പദപ്രയോഗങ്ങളിലൂടെ ഇസ്രായേലിനെ അപലപിക്കുകയും ചെയ്തു. എന്നാൽ, ഇസ്രായേലിനും യുഎസിനും മേൽ കാര്യമായ നയതന്ത്ര സമ്മർദ്ദം ചെലുത്താൻ കഴിയുന്ന നടപടി സ്വീകരിക്കുന്നതിൽ അവര്‍ പരാജയപ്പെട്ടു.

അതിനിടെ, ഗള്‍ഫ് മേഖലയിലേക്ക് യുദ്ധം വ്യാപിക്കുമെന്ന ഭയവും വർദ്ധിക്കുന്നുണ്ട്. ഒരു രാജ്യവും സംഘർഷം ആഗ്രഹിക്കുന്നില്ല. എന്നാൽ, ഗാസയ്‌ക്കെതിരായ ഇസ്രയേലിന്റെ യുദ്ധം കൂടുതൽ കാലം തുടരുകയാണെങ്കില്‍ സംഘർഷം മിഡിൽ ഈസ്റ്റിലുടനീളം ബഹുമുഖമായി വികസിക്കാനുള്ള സാധ്യത കൂടുതലാണ്. ഗാസയിൽ ആണവാക്രമണം നടത്തുക എന്നത് ഒരു പോംവഴിയാണെന്ന ഇസ്രായേൽ മന്ത്രിയുടെ പ്രസ്താവന ലോകമെമ്പാടും അലാറം മുഴക്കി. മന്ത്രിയെ മന്ത്രിസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തെങ്കിലും (പിരിച്ചുവിട്ടിട്ടില്ല) അദ്ദേഹത്തിന്റെ നിരുത്തരവാദപരമായ പരാമർശം ഇസ്രായേൽ ഗവൺമെന്റിലെ അപകടകരമായ ചിന്തയെ അനാവരണം ചെയ്യുകയും മുസ്ലീം രാജ്യങ്ങളിൽ നിന്നും വാഷിംഗ്ടണിൽ നിന്നുപോലും അപലപനം ഏറ്റുവാങ്ങുകയും ചെയ്തു.

ഇസ്രയേലിന്റെ തീവ്ര നിലപാട് തുടര്‍ന്നാല്‍ അയൽ രാജ്യങ്ങളില്‍ വർദ്ധിച്ചുവരുന്ന സമ്മർദ്ദം ഒരു പ്രാദേശിക സംഘർഷം ഉരുത്തിരിയുമെന്ന യാഥാര്‍ത്ഥ്യത്തെ തള്ളിക്കളയാനാവില്ല. ഇസ്രയേലിന്റെ തീവ്രമായ ആക്രമണം തുടര്‍ന്നാല്‍ ഒരു യുദ്ധം “അനിവാര്യ”മാക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി മുന്നറിയിപ്പ് നൽകിയത് ഗൗരവമായി എടുക്കേണ്ടതുണ്ട്. ഇത് ഒഴിവാക്കാനുള്ള ഒരേയൊരു മാർഗ്ഗം ഉടനടി വെടിനിർത്തലും ഫലസ്തീൻ ജനതയുടെ നിർബന്ധിത കുടിയിറക്ക് തടയലും മാത്രമാണ്. “പൂച്ചയ്ക്ക് ആര് മണി കെട്ടും” എന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരമേ ഉള്ളൂ…. അതിന് യു എസ് ഭരണകൂടം തന്നെ മുന്‍‌കൈ എടുക്കണം.

Sunday, October 15, 2023

എപിജെ അബ്ദുല്‍ കലാം - ഇന്ത്യയുടെ 'മിസൈല്‍‌മാന്' ജന്മദിനാശംസകള്‍ !


 "ഇന്ത്യയുടെ മിസൈൽ മാൻ" എന്നറിയപ്പെടുന്ന ഡോ. അവുൽ പക്കീർ ജൈനുലാബ്ദീൻ അബ്ദുല്‍ കലാമിന്റെ ജന്മദിനമായ ഒക്ടോബർ 15, ഇന്ത്യയിൽ അനുസ്മരണത്തിന്റെയും ആഘോഷത്തിന്റെയും ദിനമായി അടയാളപ്പെടുത്തുന്നു. 1931 ഒക്‌ടോബർ 15 ന് തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ജനിച്ച ഡോ. കലാമിന്റെ ജീവിതം രാജ്യത്തിനും ലോകത്തിനും മായാത്ത മുദ്ര പതിപ്പിച്ച പ്രചോദനാത്മകമായ ഒരു യാത്രയായിരുന്നു. 2023-ലെ ഈ പ്രത്യേക അവസരത്തിൽ അദ്ദേഹത്തിന്റെ പൈതൃകത്തെ നാം ആദരിക്കുമ്പോൾ, ഈ ശ്രദ്ധേയനായ ശാസ്ത്രജ്ഞന്റെയും അദ്ധ്യാപകന്റെയും രാഷ്ട്രതന്ത്രജ്ഞന്റെയും ജീവിതത്തെയും നേട്ടങ്ങളെയും കുറിച്ച് ചിന്തിക്കേണ്ടത് അത്യാവശ്യമാണ്.

ഡോ. എ.പി.ജെ അബ്ദുല്‍ കലാമിന്റെ ജീവിതത്തിന്റെ സവിശേഷത വിജ്ഞാനത്തിനായുള്ള അശ്രാന്ത പരിശ്രമവും ശാസ്ത്ര സാങ്കേതിക വിദ്യകളോടുള്ള അഭിനിവേശവുമാണ്. അദ്ദേഹം വെറുമൊരു സാധാരണക്കാരനായിരുന്നില്ല; മെച്ചപ്പെട്ട, കൂടുതൽ വികസിത ഇന്ത്യയെക്കുറിച്ച് സ്വപ്നം കണ്ട ഒരു ദർശകനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ആദ്യകാല ജീവിതം എളിമയാൽ അടയാളപ്പെടുത്തിയിരുന്നു എന്നതാണ് പ്രത്യേകത.  അദ്ദേഹം എളിയ പശ്ചാത്തലത്തിൽ നിന്നാണ് വന്നതെങ്കിലും, പഠനത്തോടുള്ള അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യവും അർപ്പണബോധവും ശ്രദ്ധേയമായ ഒരു കരിയറിന് വഴിയൊരുക്കി. മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് എയറോനോട്ടിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ അദ്ദേഹം, ഖരഗ്പൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് പി‌എച്ച്ഡിയും കരസ്ഥമാക്കി.

ഇന്ത്യയുടെ മിസൈൽ, ബഹിരാകാശ പരിപാടികളുമായുള്ള കലാമിന്റെ ബന്ധം രാജ്യത്തിന്റെ ശാസ്ത്ര-സാങ്കേതിക പുരോഗതിയെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കാണ് വഹിച്ചിട്ടുള്ളത്. ബാലിസ്റ്റിക് മിസൈൽ സാങ്കേതികവിദ്യയുടെ വികസനത്തിൽ അദ്ദേഹം ഒരു പ്രധാന വ്യക്തിയായിരുന്നു. കൂടാതെ അഗ്നി, പൃഥ്വി മിസൈലുകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ അദ്ദേഹത്തെ "മിസൈൽ മാൻ ഓഫ് ഇന്ത്യ" എന്ന സ്ഥാനത്തിനും അര്‍ഹനാക്കി. ഈ മിസൈലുകൾ ഇന്ത്യയുടെ പ്രതിരോധ ശേഷിയെ ഗണ്യമായി ശക്തിപ്പെടുത്തുകയും ആഗോള തലത്തിൽ ഒരു ശക്തമായ ശക്തിയെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം ഉറപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്തു.

1998 മേയിൽ നടത്തിയ പൊഖ്‌റാൻ-II ആണവപരീക്ഷണങ്ങളിലെ പങ്കാളിത്തമാണ് ഡോ. കലാമിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ലുകളിൽ ഒന്ന്. ഈ പരീക്ഷണങ്ങൾ ഇന്ത്യയെ ഒരു ആണവായുധ രാഷ്ട്രമായി സ്ഥാപിക്കുകയും രാജ്യത്തിന്റെ പ്രതിരോധ, സുരക്ഷാ നയങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്തു. ഡോ. കലാമിന്റെ വൈദഗ്ധ്യവും നേതൃത്വവും ഈ പരീക്ഷണങ്ങളുടെ വിജയകരമായ നടത്തിപ്പിൽ നിർണായകമായി.

ആണവോർജ്ജ മേഖലയിലും മിസൈൽ സാങ്കേതികവിദ്യയിലും അദ്ദേഹം നൽകിയ സംഭാവനകൾ ദേശീയതലത്തിൽ മാത്രമല്ല, അന്താരാഷ്ട്ര അംഗീകാരവും നേടി. പ്രതിരോധ മേഖലയിൽ ഇന്ത്യയുടെ പുരോഗതി രൂപപ്പെടുത്തുന്നതിൽ ഡോ. കലാമിന്റെ നേതൃത്വവും ദർശനവും നിർണായകമായ സാങ്കേതിക വിദ്യകളുടെ വികാസത്തിനും ആണവ ശേഷിയിലെ മുന്നേറ്റത്തിനും കാരണമായി.

രാഷ്ട്രത്തിന് നൽകിയ മാതൃകാപരമായ സംഭാവനകൾ കണക്കിലെടുത്ത്, ഡോ. കലാമിന് 1997-ൽ ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന ലഭിച്ചു. രാജ്യത്തിന്റെ ഉന്നമനത്തിനായുള്ള അദ്ദേഹത്തിന്റെ അർപ്പണബോധവും അചഞ്ചലമായ പ്രതിബദ്ധതയും അദ്ദേഹത്തെ ശാസ്ത്രജ്ഞർക്കും സാങ്കേതിക വിദഗ്ധർക്കും മാത്രമല്ല, ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകൾക്കിടയിലും പ്രിയങ്കരനാക്കി. 

തന്റെ ശാസ്ത്രീയ പരിശ്രമങ്ങൾക്കപ്പുറം, വിദ്യാഭ്യാസത്തിന്റെയും യുവജന ശാക്തീകരണത്തിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞ ദീർഘവീക്ഷണമുള്ള നേതാവായിരുന്നു ഡോ. കലാം. രാജ്യത്തെ ഒരു ആഗോള സാങ്കേതിക ശക്തികേന്ദ്രമാക്കി മാറ്റാനുള്ള കഴിവ് ഇന്ത്യയിലെ യുവാക്കൾക്ക് ഉണ്ടെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. വിദ്യാർത്ഥികളുമായുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളും "വിംഗ്സ് ഓഫ് ഫയർ" പോലെയുള്ള അദ്ദേഹത്തിന്റെ പുസ്തകങ്ങളും വലിയ സ്വപ്നങ്ങൾ കാണാനും അവരുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ഉത്സാഹത്തോടെ പ്രവർത്തിക്കാനും എണ്ണമറ്റ യുവമനസ്സുകളെ പ്രചോദിപ്പിച്ചു.

2015 ജൂലൈ 27 ന്, ഈ മഹാ ദർശകനും ശാസ്ത്രജ്ഞനും രാഷ്ട്രതന്ത്രജ്ഞനുമായ അദ്ദേഹത്തിന്റെ വേർപാടിൽ രാജ്യം വിലപിച്ചു. വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ടിരിക്കെയാണ് അദ്ദേഹം സ്റ്റേജില്‍ കുഴഞ്ഞുവീണ് നമ്മെ വിട്ടുപോയത്. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ചെയ്യുന്നതിനിടയിലാണ് അദ്ദേഹം അന്തരിച്ചത്. അദ്ദേഹത്തിന്റെ പൈതൃകം ചരിത്രത്തിന്റെ താളുകളിൽ മാത്രമല്ല, അദ്ദേഹത്തിന്റെ ജീവിതകഥയിൽ നിന്നും ജ്ഞാനത്തിന്റെ ശാശ്വതമായ വാക്കുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് തുടരുന്ന ദശലക്ഷക്കണക്കിന് ഹൃദയങ്ങളിലും നിലനിൽക്കുന്നു.

ഇന്ന്, 2023 ഒക്ടോബര്‍ 15ന്, ഡോ. അബ്ദുല്‍ കലാമിന്റെ ജന്മദിനം നാം ഓർക്കുമ്പോൾ, അദ്ദേഹം നിലകൊണ്ട മൂല്യങ്ങളും തത്വങ്ങളും ഓർമ്മിക്കുകയും ഉയർത്തിപ്പിടിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ് - അറിവിന്റെ അശ്രാന്ത പരിശ്രമം, രാഷ്ട്രത്തിന്റെ പുരോഗതിക്കുള്ള സമർപ്പണം, യുവാക്കളാണ് ഭാവിയുടെ ശില്പികള്‍ എന്ന യഥാർത്ഥ വിശ്വാസം.  കഠിനാധ്വാനം, നിശ്ചയദാർഢ്യം, മികവിനോടുള്ള പ്രതിബദ്ധത എന്നിവയാൽ നമുക്ക് മഹത്വം കൈവരിക്കാനും ലോകത്തിൽ മായാത്ത മുദ്ര പതിപ്പിക്കാനും കഴിയുമെന്ന് ഓർമ്മിപ്പിക്കുന്ന ഡോ. കലാമിന്റെ ജീവിതം ഇന്ത്യയ്ക്കും ലോകത്തിനും പ്രതീക്ഷയുടെയും പ്രചോദനത്തിന്റെയും വെളിച്ചമായി വർത്തിക്കുന്നു. 

ഇന്ത്യയുടെ മിസൈല്‍ മാന് ജന്മദിനാശംസകൾ..! 


Wednesday, August 23, 2023

നിഗൂഢതകളുടെ ചുരുളഴിക്കുന്ന ചന്ദ്രയാന്‍-3

 


2023 ഓഗസ്റ്റ് 23-ലെ ഈ സുപ്രധാന ദിനത്തിൽ ലോകം ആകാശത്തേക്ക് നോക്കുമ്പോൾ, ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) ഒരു ചരിത്ര നേട്ടത്തിന്റെ വക്കിലാണ്. ചന്ദ്രന്റെ നിഗൂഢവും അടയാളപ്പെടുത്താത്തതുമായ ദക്ഷിണധ്രുവത്തിൽ ചന്ദ്രയാൻ-3 തൊട്ടപ്പോള്‍, അത് പ്രതീക്ഷയുടെയും അത്ഭുതത്തിന്റെയും ദിവസമായി. ഈ ദൗത്യം ആധുനിക ബഹിരാകാശ പര്യവേക്ഷണത്തിന്റെ ഉന്നതിയെ പ്രതിനിധീകരിക്കുന്നുണ്ടെങ്കിലും, നൂറ്റാണ്ടുകളായി ചന്ദ്രനു ചുറ്റും ഒരു സ്വർഗ്ഗീയ ടേപ്പ് നെയ്തെടുത്ത പുരാതന ഇന്ത്യൻ വിജ്ഞാനത്തിലേക്ക് ആഴ്ന്നിറങ്ങുന്നത് കൗതുകകരമാണ്.

പുരാതന ജ്ഞാനത്തിന്റെ ഇന്ത്യയിലെ സമ്പന്നമായ ടേപ്പ്സ്ട്രിയിൽ, സംസ്കൃതത്തിൽ “ചന്ദ്ര” എന്നറിയപ്പെടുന്ന ചന്ദ്രൻ അഗാധമായ പ്രാധാന്യം വഹിക്കുന്നു. ഇത് വളരെക്കാലമായി പ്രചോദനം, നിഗൂഢത, ആത്മീയ ബന്ധം എന്നിവയുടെ ഉറവിടമാണ്. പുരാതന ഇന്ത്യൻ ജ്യോതിശാസ്ത്രജ്ഞർ, അല്ലെങ്കിൽ “ജ്യോതിഷികൾ”, ചന്ദ്രന്റെ ഘട്ടങ്ങൾ, ചക്രങ്ങൾ, ഭൂമിയിലെ സ്വാധീനം എന്നിവ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. ചന്ദ്രൻ വളരുന്നതും ക്ഷയിക്കുന്നതും അടിസ്ഥാനമാക്കിയുള്ള ചാന്ദ്ര കലണ്ടർ, കൃഷി, ആചാരങ്ങൾ, ഉത്സവങ്ങൾ എന്നിവയുൾപ്പെടെ ജീവിതത്തിന്റെ വിവിധ മേഖലകളിൽ നിർണായക പങ്ക് വഹിച്ചു. ചന്ദ്രന്റെ അതീന്ദ്രിയ പ്രഭയും അതിന്റെ മാറിക്കൊണ്ടിരിക്കുന്ന ഘട്ടങ്ങളും പരിവർത്തനം, ചാക്രികത, ജീവന്റെ ക്ഷണികമായ സ്വഭാവം എന്നിവയുടെ രൂപകങ്ങൾ ഉണർത്തി. ശാസ്ത്രീയ ഗ്രന്ഥങ്ങളിൽ മാത്രമല്ല, കല, കവിത, തത്ത്വചിന്ത എന്നിവയുടെ മേഖലകളിലും ഇത് അതിന്റെ സ്ഥാനം കണ്ടെത്തി. ദേവന്മാരും ദേവിമാരും പ്രേമികളും അന്വേഷകരും ഉള്ള എണ്ണമറ്റ കഥകൾ വെള്ളി വൃത്താകൃതിയിൽ അലങ്കരിച്ചിരിക്കുന്നു.

ചന്ദ്രയാൻ-3 ചന്ദ്രോപരിതലത്തിൽ സ്പർശിച്ചപ്പോള്‍, ഈ ആധുനിക ശ്രമത്തിൽ പുരാതന ഇന്ത്യൻ ഉൾക്കാഴ്ചകളുടെ പ്രതിധ്വനികളെ കുറിച്ച് ചിന്തിക്കുന്നത് കൗതുകകരമാണ്. ചന്ദ്രന്റെ ദക്ഷിണധ്രുവം, നിഗൂഢതയിലും നിഴലിലും പൊതിഞ്ഞ ഒരു സാമ്രാജ്യം, പുരാതന അത്ഭുതത്തിനും ആധുനിക ജിജ്ഞാസയ്ക്കും ഒത്തുചേരാൻ അനുയോജ്യമായ ക്യാൻവാസാണ്. ചന്ദ്രയാൻ ദൗത്യങ്ങളുടെ ലെൻസിലൂടെ നിരീക്ഷിച്ച ചന്ദ്രോപരിതലം ഭൂമിശാസ്ത്രപരമായ പരിണാമത്തിന്റെയും പ്രപഞ്ച ചരിത്രത്തിന്റെയും കഥകൾ അനാവരണം ചെയ്യുന്നു. എന്നിട്ടും, പ്രാചീന ഭാരതീയ ചിന്തയുടെ പൈതൃകം ശാസ്‌ത്രീയ വീക്ഷണത്തിനപ്പുറമുള്ള ഒരു വീക്ഷണം പ്രദാനം ചെയ്യുന്നു. ചന്ദ്രന്റെ ഉപരിതലം, അതിന്റെ ഗർത്തങ്ങളും വിള്ളലുകളും, പ്രപഞ്ച ചക്രങ്ങൾ, മാറ്റം, ആകാശഗോളങ്ങളുടെ നൃത്തം എന്നിവയെക്കുറിച്ച് സംസാരിക്കുന്ന ഒരു ടേപ്പ്സ്ട്രിയായി മാറുന്നു.

ചന്ദ്രയാൻ-3 ഭൂമിശാസ്ത്രപരമായ രഹസ്യങ്ങൾ അനാവരണം ചെയ്യാൻ ശ്രമിക്കുന്നതുപോലെ, പുരാതന ഇന്ത്യൻ ജ്ഞാനം ചന്ദ്രന്റെ പ്രതീകാത്മകതയുടെ രൂപകമായ ആഴങ്ങൾ പര്യവേക്ഷണം ചെയ്യാൻ നമ്മെ ക്ഷണിക്കുന്നു. ചന്ദ്രന്റെ വളർച്ചയും ക്ഷയവും ജീവിതത്തിന്റെ ശാശ്വതമായ ഉയർച്ചയെയും പ്രവാഹത്തെയും പ്രതിഫലിപ്പിക്കുന്നു. ഇരുണ്ട രാത്രികൾക്കിടയിലുള്ള അതിന്റെ തിളക്കമാർന്ന തേജസ്സ് വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന പ്രത്യാശയെയും മാർഗനിർദേശത്തെയും പ്രതിഫലിപ്പിക്കുന്നു. ഇന്ന്, ചന്ദ്രയാൻ -3 ന്റെ യാത്ര അതിന്റെ പരകോടിയിലെത്തുമ്പോൾ, അത് സാങ്കേതിക വൈദഗ്ധ്യത്തിന്റെ മാത്രമല്ല, മനുഷ്യന്റെ ജിജ്ഞാസയുടെയും പര്യവേക്ഷണത്തിന്റെയും തുടർച്ചയുടെ ആഘോഷമാണ്. പുരാതന ഇന്ത്യൻ വിജ്ഞാനത്തിന്റെ നൂലുകൾ ആധുനിക ബഹിരാകാശ ശാസ്ത്രത്തിന്റെ തുണിത്തരങ്ങളുമായി ഇഴചേർന്നിരിക്കുന്നു, കാലക്രമേണ ചന്ദ്രന്റെ പ്രാധാന്യം പ്രകാശിപ്പിക്കുന്നു.

ചന്ദ്രനിലിറങ്ങുന്നതിന് സാക്ഷിയാകുമ്പോൾ, പുരാതന ജ്ഞാനത്തിന്റെയും ആധുനിക നവീകരണത്തിന്റെയും സമന്വയത്തെ നമുക്ക് അംഗീകരിക്കാം. അജ്ഞാതമായത് കണ്ടെത്താനും പഴയതും പുതിയതുമായ മണ്ഡലങ്ങളെ ബന്ധിപ്പിക്കാനും കഴിഞ്ഞതും ഇപ്പോഴുള്ളതുമായ തലമുറകളെ പ്രചോദിപ്പിച്ച ചന്ദ്രന്റെ ജ്ഞാനം ഉൾക്കൊള്ളാനുമുള്ള മനുഷ്യരാശിയുടെ നിരന്തരമായ അന്വേഷണത്തിന്റെ തെളിവാണ് ചന്ദ്രയാൻ -3 ന്റെ വിജയം.