Saturday, March 23, 2019

എവിടെ സ്ത്രീ സുരക്ഷ ?

ഓച്ചിറയില്‍ രാജസ്ഥാന്‍ സ്വദേശിയായ പെണ്‍കുട്ടിയെ ഒരു സംഘമാളുകള്‍ തട്ടിക്കൊണ്ടുപോയത് സാക്ഷര കേരളമെന്ന് അഭിമാനിക്കുന്ന സംസ്ഥാനത്ത് സംഭവിക്കാന്‍ പാടില്ലാത്തതാണ്. മാതാപിതാക്കളെ മര്‍ദ്ദിച്ച് അവശരാക്കിയതിനുശേഷമാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയിരിക്കുന്നത്. സ്ഥലത്തെ ഇടതുപക്ഷ പ്രവര്‍ർത്തകന്‍റെ മകനാണു തട്ടിക്കൊണ്ടുപോകലിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് വാര്‍ത്തകള്‍. ഈ കേസിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാംഗം സുരേഷ് ഗോപി പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ അടുത്തെത്തി അവരെ ആശ്വസിപ്പിക്കുകയും, ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തട്ടിക്കൊണ്ടു പോകല്‍ കേസിലെ പ്രതിയുടെ രാഷ്‌ട്രീയ ബന്ധവും സുരേഷ് ഗോപിയുടെ രാഷ്‌ട്രീയവുമാണ് ഓച്ചിറയില്‍ ഏറ്റുമുട്ടിയത് എന്ന് ആരോപിക്കുന്നവരുണ്ടെങ്കില്‍പ്പോലും അതു പറഞ്ഞ് സംഭവത്തിന്‍റെ ഗൗരവസ്വഭാവം വഴിമാറ്റാനാവില്ല.

സമീപകാലത്ത് കേരളത്തില്‍ സ്ത്രീകള്‍ക്കെതിരേ, പ്രത്യേകിച്ചു യുവതികള്‍ക്കെതിരേ ഉണ്ടാകുന്ന അതിക്രമങ്ങള്‍ അതിരുവിടുകയാണ്. ഏതു പ്രായത്തിലുള്ളവരും സുരക്ഷിതരല്ലെന്നാണു സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. തൊഴിലിടങ്ങളിലും ദേവാലയങ്ങളിലും എന്നുവേണ്ട പാര്‍ട്ടി ഓഫീസുകള്‍ വരെ പീഡന കേന്ദ്രങ്ങളാകുന്നു. പൊതുനിരത്തുകളിലെ അതിക്രമങ്ങള്‍ ഭയാനകമാകുന്നു എന്നതിനു തെളിവാണ് അടുത്ത കാലത്തു തിരുവല്ലയിലും സംഭവിച്ചത്. പ്രണയിച്ചും പ്രണയം നടിച്ചും വിവാഹം കഴിച്ചും വിവാഹ വാഗ്ദാനങ്ങള്‍ നൽകിയുമൊക്കെ പലതരത്തിലാണു പീഡനങ്ങള്‍ക്ക് ഇരകളെ കണ്ടെത്തുന്നത്.

തിരുവല്ലയില്‍ പെണ്‍കുട്ടിയെ ദാരുണമായി കൊലപ്പെടുത്തിയത് പ്രണയത്തിന്റെ പേരിലായിരുന്നു. സഹപാഠിയായ പെണ്‍കുട്ടിയോട് പ്രേമം തോന്നുകയും പെണ്‍കുട്ടി അത് നിരസിച്ചതിന്റെ പേരില്‍ പട്ടാപ്പകല്‍ നഗരമധ്യത്തില്‍ പെട്രോളൊഴിച്ചു പച്ചയ്ക്കു തീകൊളുത്തുന്ന മാനസികാവസ്ഥ സാധാരണ മനുഷ്യരുടേതല്ല. ദേഹമാസകലം പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രാണവേദനയോടെ കഴിഞ്ഞ ഈ പെണ്‍കുട്ടിയുടെ ദൈന്യതയ്ക്കും വേദനയ്ക്കും അവളുടെ മരണത്തോടെയാണു ശമനമുണ്ടായത്. തിരുവനന്തപുരം ജില്ലയില്‍ സ്കൂൾ വിദ്യാർഥിനിയെ പ്രലോഭിപ്പിച്ച് കാറിൽ കയറ്റി കൊണ്ടുപോയി റബ്ബര്‍ തോട്ടത്തിലെ ആളൊഴിഞ്ഞ പ്രദേശത്ത് വെച്ച് പീഡിപ്പിച്ചത് ഒരു മതപുരോഹിതനാണ്. മനുഷ്യരെ സാന്മാര്‍ഗത്തിലേക്ക് നയിക്കാനുള്ള ഉപദേശ നിര്‍ദ്ദേശങ്ങള്‍ കൊടുത്ത്, അവരെ നേരിന്‍റെയും നന്മയുടെയും വഴിയിലേക്കു നയിക്കേണ്ടവരാണ് മതപുരോഹിതന്മാരും നേതാക്കളും. അവര്‍ തന്നെ പീഡനക്കേസുകളില്‍ പ്രതിയാകുന്നത് സമൂഹത്തിനുണ്ടാകുന്ന അപചയത്തിന്‍റെ നേര്‍സാക്ഷ്യം തന്നെ.

ഷൊര്‍ണൂരില്‍ പാര്‍ട്ടി ഓഫീസില്‍ വെച്ച് പാര്‍ട്ടി എംഎല്‍എ മോശമായി പെരുമാറി എന്ന ഒരു യുവതിയുടെ പരാതി രാഷ്‌ട്രീയ കോളിളക്കം തന്നെ സൃഷ്ടിച്ചിരുന്നു. പാര്‍ട്ടി തലത്തില്‍ വലിയ അന്വേഷണമൊക്കെ നടന്നെങ്കിലും ഇരയ്ക്കു നീതി കിട്ടിയില്ല എന്ന ആരോപണം ശക്തമാണ്. ഇപ്പോള്‍, പാലക്കാട് ജില്ലയില്‍ത്തന്നെയുള്ള ചെര്‍പ്പുളശേരിയില്‍ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ ഓഫിസില്‍, യുവതി പീഡിപ്പിക്കപ്പെട്ടതായി പരാതി ഉയര്‍ന്നിരിക്കുന്നു. യുവതി പ്രസവിച്ച ചോരക്കുഞ്ഞിനെ ഉപേക്ഷിക്കുകയും ചെയ്ത ഈ സംഭവം തെരഞ്ഞെടുപ്പു കാലത്ത് വലി‍യ കോളിളക്കം സൃഷ്ടിക്കുകയാണ്. യുവാവിനെയും യുവതിയെയും പാര്‍ട്ടി കൈവിട്ടു എന്നതുകൊണ്ട് പ്രശ്നം അവസാനിക്കുന്നില്ല, അവസാനിപ്പിക്കുകയുമരുത്. കുട്ടികള്‍ ഇങ്ങനെ പെരുവഴിയില്‍ ഉപേക്ഷിക്കപ്പെടുന്ന തരത്തില്‍ തിന്മകള്‍ വളര്‍ന്നുവലുതാകുന്നത് സമൂഹം തിരിച്ചറിയേണ്ടതാണ്.

ഏതാനും ദിവസങ്ങള്‍ക്കോ മാസങ്ങള്‍ക്കോ ഉള്ളില്‍ നടന്ന ചില സംഭവങ്ങള്‍ മാത്രമാണ് ഇവിടെ വിശദീകരിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഒന്നും രണ്ടുമല്ല, ആയിരക്കണക്കിനു വരും. 2017ല്‍ 1656 ലൈംഗിക പീഡന കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ വര്‍ഷം ഇത് 3068 ആയി വളര്‍ന്നു. 26 കുട്ടികളാണു കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ലൈംഗിക പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. 304 സ്ത്രീകള്‍ ഈ കാലയളവില്‍ കൊല്ലപ്പെട്ടു. 4498 പീഡന ശ്രമക്കേസുകളും 581 കൊലപാതക ശ്രമക്കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
വിദ്യാഭ്യാസ നിലവാരത്തിലും സ്ത്രീശാക്തീകരണത്തിലും വളരെ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണു കേരളം. സ്ത്രീപീഡനത്തിലും അതിക്രമങ്ങളിലും മുന്നിട്ടു നില്‍ക്കുന്നതും കേരളം തന്നെ എന്നതു നിസാരമായി കാണാനാവില്ല. കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുകയാണ് അതിക്രമങ്ങള്‍ കുറയാനുള്ള പ്രധാന മാര്‍ഗം. എന്നാല്‍, അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും സ്വയം വശംവദരാകാതിരിക്കാനുള്ള വിവേകം കൂടി പ്രകടിപ്പിക്കട്ടെ, നമ്മുടെ പെണ്‍കുട്ടികള്‍.

Sunday, March 17, 2019

സ്വയം ട്രോളുക അഥവാ ട്രോള്‍ മാര്‍ക്കറ്റിംഗ്

നെഗേറ്റീവ് പബ്ലിസിറ്റിയിലൂടെ ബിസിനസ് വളര്‍ത്തിയെടുക്കുന്ന വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. മുന്‍‌കാലങ്ങളില്‍ ഈ തന്ത്രം പയറ്റുന്നവര്‍ക്ക് പരിമിതികളുണ്ടായിരുന്നെങ്കിലും ടെക്‌നോളജിയുടെ കടന്നുവരവോടെ സീമകളില്ലാത്ത സാഹചര്യങ്ങളാണ് ഇക്കൂട്ടര്‍ക്ക് കൈവന്നിരിക്കുന്നത്. അതവര്‍ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

ആദ്യകാലങ്ങളില്‍ കേരളത്തില്‍ ഏറെ പ്രചുരപ്രചാരമുണ്ടായിരുന്ന ഒരു ദിനപ്പത്രമായിരുന്നു 'തനി നിറം.' ചെറിയ ചെറിയ സംഭവങ്ങളെ പര്‍‌വ്വതീകരിച്ച് പ്രമാദമാക്കാനുള്ള തനിനിറം പത്രാധിപ സമിതിയുടെ കഴിവുകള്‍ അപാരമായിരുന്നു. ഒരു സംഭവം, അതേതുമായിക്കൊള്ളട്ടേ, മറ്റു പത്രങ്ങള്‍ വസ്തുനിഷ്ഠമായി പ്രസിദ്ധീകരിക്കുമ്പോള്‍ തനിനിറം അതിന്റെ പിന്നാമ്പുറമായിരിക്കും പ്രസിദ്ധീകരിക്കുക, അതും പൊടിപ്പും തൊങ്ങലും വെച്ച്. സന്ദര്‍ഭത്തിനനുസരിച്ച് 'മസാല' കൂട്ടാനും അവര്‍ മടിക്കാറില്ല. അതുകൊണ്ടുതന്നെ തനിനിറം വായനക്കാരും കൂടുതലായിരുന്നു. മറ്റു പത്രങ്ങളുടെ നിലനില്പിന് ഭീഷണിയെന്നോണം തനിനിറത്തിന്റെ പ്രചാരം വര്‍ദ്ധിച്ചപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ മറ്റു പത്രങ്ങള്‍ തിരഞ്ഞെടുത്ത രീതിയാണ് 'ഡോക്ടറോട് ചോദിക്കുക', 'മനഃശ്ശാസ്ത്രജ്ഞനോട് ചോദിക്കുക' എന്നീ പംക്തികള്‍ ആരംഭിച്ചത്. എന്നാല്‍ അവയൊക്കെ എട്ടുനിലയില്‍ പൊട്ടിയെന്നു മാത്രമല്ല നിയമത്തിന്റെ നൂലാമാലകളില്‍ പെട്ട് പത്രങ്ങള്‍ ആ പംക്തികള്‍ തന്നെ നിര്‍ത്തേണ്ട സ്ഥിതിയിലുമായി. വായനക്കാര്‍ക്ക് ഡോക്ടറോടോ മനഃശ്ശാസ്ത്രജ്ഞനോടോ ഏതു ചോദ്യവും ചോദിക്കാമെന്നും, അവയ്ക്ക് വ്യക്തമായ ഉത്തരം അടുത്ത ലക്കത്തില്‍ അച്ചടിച്ചുവരുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ചോദ്യങ്ങളും ഉത്തരങ്ങളും പത്രാധിപര്‍ തന്നെയാണ് ഉണ്ടാക്കുന്നതെന്ന രഹസ്യം മനസ്സിലാക്കിയ അധികൃതര്‍ നിയമനടപടികളുമായി മുന്നോട്ടു പോകുകയായിരുന്നു.

ഇത്തരത്തിലുള്ള മാധ്യമ പ്രവര്‍ത്തനം ഇപ്പോഴും ലോകത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്നുണ്ടെന്നതിനു തെളിവുകള്‍ നിരവധിയാണ്. ഒരേ വാര്‍ത്തകള്‍ തന്നെ വലിച്ചുനീട്ടി സെന്‍സേഷനാക്കുന്ന രീതി ഓണ്‍‌ലൈന്‍ മാധ്യമങ്ങളിലാണ് ഏറ്റവും കൂടുതല്‍. പ്രിന്റ് മാധ്യമങ്ങള്‍ക്ക് സ്ഥലപരിമിതികളുള്ളതുകൊണ്ട് ഓണ്‍‌ലൈന്‍ മാധ്യമങ്ങള്‍ ആ അവസരം ശരിക്കും മുതലെടുക്കുന്നു. സ്വയം ട്രോളുകയോ വാര്‍ത്തകള്‍ക്ക് നെഗേറ്റീവ് കമന്റുകള്‍ വ്യാജ പേരുകളില്‍ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നതു വഴി കൂടുതല്‍ വായനക്കാരെ ആ മാധ്യമത്തിലേക്ക് ആകര്‍ഷിക്കുന്നു.

സ്വയം ട്രോളുന്നതിനെക്കുറിച്ച് ഏഷ്യാനെറ്റിന്റെ മുന്‍ ചീഫ് റിപ്പോര്‍ട്ടര്‍ ഡീജു ശിവദാസ് ഈയ്യിടെ ഫെയ്സ്ബുക്കില്‍ എഴുതിയ ഒരു പോസ്റ്റ് ശ്രദ്ധയില്‍ പെടുകയുണ്ടായി. അദ്ദേഹം എഴുതുന്നു:
*******
സ്വയം ട്രോളുക എന്ന സോഷ്യല്‍ മീഡിയ വാണിജ്യതന്ത്രം കേരളത്തില്‍ ഏറ്റവും മനോഹരമായി നടപ്പാക്കുന്നത് രണ്ടു സ്ഥാപനങ്ങളാണ്.

ഒന്ന്, മലയാള മനോരമ
രണ്ട്, ബി ജെ പി

മുച്ചൂടും കളിയാക്കുന്നതും ഇടിച്ചു താഴ്ത്തുന്നതും എന്ന് പ്രഥമദൃഷ്ട്യാ തോന്നുന്ന ട്രോളുകളെ വാസ്തവത്തില്‍ ഏറ്റവുമധികം ആസ്വദിക്കുന്നതും, പ്രമോട്ട് ചെയ്യുന്നതും ട്രോള്‍ ചെയ്യപ്പെടുന്ന ഈ സ്ഥാപനങ്ങള്‍ തന്നെയാണ്.

അത് അറിയണമെങ്കില്‍ അടുത്ത കാലത്ത് മനോരമയും ബി ജെ പിയും പ്രമോട്ട് ചെയ്ത ട്രോളുകള്‍ നോക്കിയാല്‍ മാത്രം മതി.

ലോകത്തെവിടെ വാര്‍ത്തയുണ്ടായാലും അതില്‍ മലയാളി ബന്ധം തേടുന്നതും, എന്തു സംഭവത്തിനും ഇന്‍ഫോ ഗ്രാഫിക്സ് നല്‍കുന്നതുമൊക്കെ മനോരമയ്ക്കെതിരെയുള്ള പരിഹാസമാക്കി ട്രോളന്‍മാരാണ് തുടങ്ങിയത്. പക്ഷേ അതിന്റെ വാണിജ്യ സാധ്യതകള്‍ തിരിച്ചരിഞ്ഞ് മനോരമ തന്നെ അതിനെ പ്രോത്സാഹിപ്പിക്കുന്നു.

മനോരമയിലെ റിപ്പോര്‍ട്ടര്‍മാര്‍ തന്നെയാണ് അടുത്ത കാലത്ത് ഏറ്റവുമധികം അത്തരം ട്രോളുകള്‍ ഷെയര്‍ ചെയ്തതും.

ഒപ്പം, ബാലരമയിലെ മായാവി കാര്‍ട്ടൂണില്‍, ഡിങ്കിനി എന്ന പുതിയ കഥാപാത്രം വരുന്നു എന്ന പേരിലുണ്ടായ ട്രോള്‍ ബഹളം മറക്കരുത്. ലുട്ടാപ്പിയെ ഒഴിവാക്കുമോ എന്ന പേരില്‍ ഉയര്‍ന്ന ചര്‍ച്ചകളും, അതിലുയര്‍ന്ന ട്രോളുകളും ഷെയര്‍ ചെയ്തതും കമന്റുകള്‍ പാസാക്കിയതും പ്രമുഖര്‍ വരെയാണ്. അതില്‍ പലതും ഏറ്റവുമധികം പ്രമോട്ട് ചെയ്തിരുന്നത് മനോരമ തന്നെയാണ്.

സമാനമാണ് ബി ജെ പിയുടെ ട്രോള്‍ സൃഷ്ടികളും. കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ കേട്ട കുമ്മനടി എന്ന പ്രയോഗം മുതല്‍, ശബരിമല സമരവേദിയില്‍ വരെ ബി ജെ പി നേതാക്കളുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ വരെ നോക്കിയാല്‍ മതി. പരിഹസിച്ചും കളിയാക്കിയും തെറി വിളിച്ചും പതിനായിരങ്ങള്‍ ഷെയര്‍ ചെയ്ത പോസ്റ്റുകള്‍. ബി ജെ പി നേതാക്കളുടെ മണ്ടത്തരം എന്നു പറഞ്ഞ് ആയിരക്കണക്കിന് കമന്റുകള്‍ വന്ന പോസ്റ്റുകള്‍.

കളിയാക്കല്‍ കിട്ടും എന്നുറപ്പുള്ള പല കാര്യങ്ങളും ബി ജെ പി നേതാക്കള്‍ ഫേസ്ബുക്കില്‍ സ്ഥിരമായി എഴുതുകയും, അവയ്ക്ക് കുമ്മനോജി എന്ന പേരിലൊക്കെ ചിരി റിയാക്ഷനുകള്‍ വാങ്ങിക്കൂട്ടുകയും ചെയ്യുന്നുണ്ട്.

രാഷ്ട്രീയത്തില്‍ ഏറെ നാള്‍ പയറ്റിത്തെളിഞ്ഞ പരിണിതപ്രജ്ഞരായ നേതാക്കള്‍ പോലും സാമാന്യയുക്തിക്ക് നിരക്കാത്ത അത്തരം നിരവധി പോസ്റ്റുകള്‍ ഇടും. ഇതെന്താ ഈ നേതാക്കള്‍ ഇങ്ങനെ എന്ന് ചിന്തിക്കുന്നവരുണ്ട്. അല്ലെങ്കില്‍, അവരെ കളിയാക്കാന്‍ കിട്ടിയ അവസരം മുതലെടുത്ത് നന്നായി പരിഹസിച്ചു ചിരിക്കുന്നവരുണ്ട്. മറ്റുള്ളവരോട് ഷെയര്‍ ചെയ്തും, കമന്റ് ചെയ്തുമെല്ലാം ആര്‍ത്താര്‍ത്ത് ചിരിക്കും.

പ്രത്യക്ഷത്തില്‍ സ്വാഭാവികവും നിര്‍ദോഷകരവും എന്നാണ് ഇത്തരം ട്രോളുകളെ തോന്നുക. അതിലൂടെ അവര്‍ നന്നായി പരിഹാസ്യരായി എന്നും.

പക്ഷേ യഥാർത്ഥത്തില്‍ എന്താണ് സംഭവിക്കുന്നത്?

ട്രോള്‍ ചെയ്യപ്പെടുന്ന ഈ സ്ഥാപനങ്ങള്‍ പറയാനുദ്ദേശിക്കുന്ന കാര്യം കൂടുതല്‍ കൂടുതല്‍ പേരിലേക്ക് എത്തുകയാണ് ഇവിടെ യഥാര്‍ത്ഥത്തില്‍ നടക്കുന്നത്. അതായത്, അവരുടെ പരസ്യം അത്രയും കൂടുകയാണ് ചെയ്യുന്നത്.

ഇത് ഫേസ്ബുക്ക് മാർക്കറ്റിംഗ് രംഗത്തെ വ്യക്തമായ, നൂതന വിപണന തന്ത്രമാണ്. ട്രോള്‍ മാർക്കറ്റിംഗ്.

അതെങ്ങനെ എന്നറിയണമെങ്കിൽ ഈ ഫേസ്ബുക്ക് പോസ്റ്റുകള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നറിയണം.

അല്‍ഗോരിതങ്ങളിലൂടെയാണ് ഓരോ സോഷ്യല്‍ മീഡിയ പോസ്റ്റിന്റെയും റീച്ച്, അഥവാ എത്ര പേരിലേക്ക് എത്തുന്നു എന്ന് തീരുമാനിക്കപ്പെടുന്നത്. ഇടക്കിടെ ഫേസ്ബുക്ക് അല്‍ഗോരിതം മാറ്റിക്കൊണ്ടിരിക്കും. ഇപ്പോള്‍ നിലവിലുള്ള അല്‍ഗോരിതങ്ങള്‍ പ്രകാരം, എന്‍ഗേജ്മെന്റാണ് ഓരോ പോസ്റ്റിന്റെയും റീച്ച് നിര്‍ണയിക്കുന്നത്.

എന്‍ഗേജ്മെന്റ് എന്നു പറഞ്ഞാല്‍ പല വിധമുണ്ട്. അത് ലൈക്കായും, റിയാക്ഷനായും, ഷെയറായും, കമന്റായും എല്ലാം വരാം.

എന്‍ഗേജ്മെന്റ് കൂടുമ്പോള്‍ ഉള്ള ഗുണം എന്താണെന്ന് വച്ചാല്‍, അത്രയും കൂടുതല്‍ പേരുടെ ന്യൂസ് ഫീഡിലേക്ക് അത് എത്തുകയാണ്. അതായത്, കമന്റും ഷെയറും ലൈക്കും ഒക്കെ കുറഞ്ഞ ഒരു പോസ്റ്റാണെങ്കില്‍ അത് അല്‍പനേരം കഴിയുമ്പോള്‍ അകാല ചരമമടയും. ആരുടെയും ന്യൂസ് ഫീഡിലേക്ക് പിന്നീട് അത് എത്തണമെന്നില്ല.

പക്ഷേ കൂടുതല്‍ പേര്‍ ആ പോസ്റ്റില്‍ എന്‍ഗേജ് ചെയ്യപ്പെടുകയാണെങ്കില്‍, അത് കൂടുതല്‍ പേരുടെ ന്യൂസ് ഫീഡുകളിലേക്ക് എത്തും. കൂടുതല്‍ സമയം ആക്ടീവായി നില്‍ക്കുകയും ചെയ്യും.

ഇനി എന്‍ഗേജ്മെന്റിനും പല റാങ്കിംഗുണ്ട്. നിലവിലെ അല്‍ഗോരിതം പ്രകാരം കമന്റുകള്‍ക്കാണ് ഏറ്റവും ഉയര്‍ന്ന റാങ്ക്. അതായത്, കൂടുതല്‍ കമന്റുകളുള്ള ഒരു പോസ്റ്റ് അത്രയും കൂടുതല്‍ പേരിലേക്ക് എത്തിച്ചേരും. മറിച്ച്, ഒരു കമന്റുമില്ലാതെ ആയിരം ലൈക്കുള്ള പോസ്റ്റായാല്‍ പോലും അത്രയും റീച്ച് കിട്ടിയെന്ന് വരില്ല.

കമന്റു കഴിഞ്ഞാല്‍ പിന്നെ ഷെയറിനാണ് റാങ്കിംഗ്. അതു കഴിഞ്ഞാല്‍ റിയാക്ഷനുകള്‍. അതും കഴിഞ്ഞാണ് സാദാ ലൈക്ക് വരുന്നത്.

ആക്ടീവ് എന്‍ഗേജ്മെന്റ് എന്നാണ് ഫേസ്ബുക്ക് ഇതിനെ വിളിക്കുന്നത്. ഒരു പോസ്റ്റില്‍ ക്ലിക്ക് ചെയ്യുന്നതും, ലിങ്കിലേക്ക് പോയി വായിക്കുന്നതും പോലുള്ള പാസീവ് എന്‍ഗേജ്മെന്റുകളെക്കാള്‍ ഫേസ്ബുക്ക് പ്രോത്സാഹിപ്പിക്കുന്നത് ഈ ആക്ടീവ് എന്‍ഗേജ്മെന്റിനെയാണ്.

അങ്ങനെ റീച്ച് കൂടുന്നത് ഒരു പോസ്റ്റിന് മാത്രമല്ല. ആ പോസ്റ്റിട്ട ഫേസ്ബുക്ക് പേജിനോ, പ്രൊഫൈലിനോ കൂടിയാണ്. അതായത്, ആ പേജില്‍ നിന്നുള്ള ബാക്കി പോസ്റ്റുകള്‍ക്കും റീച്ച് കൂടുതലായിരിക്കും.

ഇത് മനോരമയും ബി ജെ പിയും മാത്രം ചെയ്യുന്ന കാര്യമൊന്നുമല്ല. ലോകത്തെങ്ങുമുള്ള ഒരു വാണിജ്യതന്ത്രമാണ് ഈ ട്രോള്‍ മാര്‍ക്കറ്റിംഗ്. നെറ്റ്ഫ്ളിക്സും, സ്പോട്ടിഫൈയും പോലുള്ള സ്ഥാപനങ്ങളൊക്കെ മനപൂര്‍വം തെറ്റുവരുത്തി ഫേസ്ബുക്ക് പോസ്റ്റും ട്വീറ്റും ചെയ്താണ് ട്രോള്‍ വാങ്ങിക്കൂട്ടുന്നത്.

വോള്‍ സ്ട്രീറ്റ് ജേര്‍ണലിലെ “കീവേര്‍ഡ്സ്” എന്ന ടെക്നിക്കല്‍ ബ്ലോഗിന്റെ രചയിതാവായ ക്രിസ്റ്റഫര്‍ മിംസ് ഈ ട്രോള്‍ മാര്‍ക്കറ്റിംഗിനെക്കുറിച്ച് പറയുന്നത് “ഒളിച്ചു കടത്തുന്ന സന്ദേശങ്ങള്‍” എന്നാണ്.

“Trolling is so ingrained in the internet that, without even noticing, we’ve let it shape our most important communication systems” അദ്ദേഹം പറയുന്നു.

മനോരമയെയും ബി ജെ പിയെയും പറയുമ്പോള്‍ മറ്റുള്ള ആരും ചെയ്യുന്നില്ല എന്നല്ല. വി ടി ബല്‍റാമിനെ പോലുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പോസ്റ്റുകളും ഫലത്തില്‍ ഇതു തന്നെയാണ്. ഒരുപക്ഷേ ഫേസ്ബുക്കിന് പുറത്ത് ഇതേ തന്ത്രം പയറ്റുന്നയാളാണ് എം എം മണി.

പക്ഷേ കുറച്ചു മാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചതില്‍ നിന്ന് മനസിലായത്, വ്യക്തമായ പ്ലാനിംഗോടെ ട്രോള്‍ മാർക്കറ്റിംഗ് നടത്തുന്നതില്‍ വിജയിച്ചു നില്‍ക്കുന്നത് മനോരമയും ബി ജെ പിയും തന്നെയാണ്.
*******************************

ഈ ട്രോള്‍ മാര്‍ക്കറ്റിംഗ് തന്ത്രത്തിലൂടെ കൂടുതല്‍ വായനക്കാരെ തങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന നിരവധി ഓണ്‍‌‌ലൈന്‍ മാധ്യമങ്ങള്‍ ഇന്ന് നിലവിലുണ്ട്. ചിലരൊക്കെ നിയമത്തിന്റെ നൂലാമാലകളില്‍ പെട്ടുഴലുന്നുമുണ്ട്. മാനനഷ്ടക്കേസ് നേരിടുന്ന മാധ്യമങ്ങളും വിരളമല്ല. ഒരു വാര്‍ത്തയെ എങ്ങനെ ട്രോളുകളിലൂടെ കൂടുതല്‍ പേരിലെത്തിക്കാമെന്ന വക്രബുദ്ധിയാണ് ആ വാര്‍ത്തയ്ക്ക് 'കമന്റുകള്‍' എഴുതുന്നത്. എല്ലാം വ്യാജ പേരുകളിലായിരിക്കും. ഫെയ്സ്ബുക്കിലെ അല്‍ഗോരിതം പ്രകാരം ഏറ്റവും കൂടുതല്‍ കമന്റുകള്‍ സൃഷ്ടിച്ച് ഏറ്റവും ഉയര്‍ന്ന റാങ്ക് നേടുക ലക്ഷ്യം. അതായത്, കൂടുതല്‍ കമന്റുകളുള്ള ഒരു പോസ്റ്റ് അത്രയും കൂടുതല്‍ പേരിലേക്ക് എത്തിക്കാനുള്ള തന്ത്രം. ഈ തന്ത്രത്തില്‍ വീണു പോകുന്നത് വായനക്കാര്‍ മാത്രമല്ല എഴുത്തുകാരും സാഹിത്യകാരന്മാരുമൊക്കെയുണ്ട്.  ഏറ്റവും മേന്മയേറിയതെന്നും, ആ പത്രത്തിനാണ് കൂടുതല്‍ വായനക്കാരുള്ളതെന്നും ധരിച്ചുവശായി അവര്‍ മറ്റു മാധ്യമങ്ങളില്‍ നിന്ന് അകലുന്നു. എന്നാല്‍ ഇപ്പറഞ്ഞ മാധ്യമങ്ങളിലെ കമന്റുകള്‍ സ്വയം ട്രോളുന്ന പത്രാധിപ സമിതി തന്നെയാണ് എഴുതുന്നതെന്ന സത്യം ഈ എഴുത്തുകാര്‍ മനസ്സിലാക്കുന്നില്ല.

ഫെയ്സ്ബുക്കിലും ഇതര സോഷ്യല്‍ മീഡിയകളിലും 'സ്വയം ട്രോളന്മര്‍' സൃഷ്ടിച്ചു വിടുന്ന പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുകയും അവയ്ക്ക് കമന്റുകളെഴുതുക വഴി സുഹൃത്തുക്കളെ നഷ്ടപ്പെടുന്നവര്‍ നിരവധിയാണ്. ബിജെപിയുടെ 'ഫെയ്ക്ക് ഫോട്ടോഷോപ്പ്' ഇതിനോടകം തന്നെ (കു)പ്രസിദ്ധി നേടിക്കഴിഞ്ഞു. അതിന്റെ ചുവടു പിടിച്ച് മറ്റു പാര്‍ട്ടിക്കാരും ഫോട്ടോഷോപ്പ് വഴി നിരവധി ഫെയ്ക്ക് പോസ്റ്റുകള്‍ സൃഷ്ടിക്കുന്നുമുണ്ട്. 

Friday, March 8, 2019

മതസഹിഷ്ണുത ഇന്ത്യയിലോ അതോ പാക്കിസ്താനിലോ?

ഹിന്ദുക്കള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ പാക്കിസ്താന്‍ പഞ്ചാബ് പ്രവിശ്യയിലെ സാംസ്ക്കാരിക വകുപ്പു  മന്ത്രി ഫയ്യാസുല്‍ ഹസന്‍ ചോഹാനെ തല്‍സ്ഥാനത്തുനിന്ന് പുറത്താക്കിയ വിവരം ലോകം കേട്ടത് അത്ഭുതത്തോടെയാണ്.  കഴിഞ്ഞ മാസം ഒരു വാര്‍ത്താ സമ്മേളനത്തില്‍ വെച്ചാണ് ഹിന്ദുക്കള്‍ പശുമൂത്രം കുടിക്കുന്നവരാണെന്ന് മന്ത്രി പരാമര്‍ശം നടത്തിയത്. മന്ത്രിയുടെ ഈ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധമാണ് പാക്കിസ്താനിലെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നത്.

പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വിഷയത്തില്‍ ഇടപെടുകയും മന്ത്രിയോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. മാത്രമല്ല, മന്ത്രി പൊതുസമൂഹത്തോട് മാപ്പ് പറയുകയും ചെയ്തു. എന്നാല്‍ സ്വന്തം പാര്‍ട്ടിയായ തെഹ്‌രിക് ഇ ഇന്‍സാഫിന്റെ നേതാവു കൂടിയായ ഫയ്യാസുല്‍ ഹസന്‍ ചോഹാനെ പ്രധാനമന്ത്രി പുറത്താക്കുകയായിരുന്നു.

ഫയ്യാസിനെതിരെ നടപടി വേണമെന്ന് ഇമ്രാന്‍ ഖാന്റെ രാഷ്ട്രീയകാര്യ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്പെഷ്യല്‍ അസിസ്റ്റന്റ് ആവശ്യപ്പെട്ടിരുന്നു. ഇത്തരം വിവേകരഹിതമായ പരാമര്‍ശങ്ങള്‍ നടത്തുന്നവരെ വെച്ചു പൊറുപ്പിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഈ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് പാക്കിസ്താനിലെ മനുഷ്യാവകാശ  വകുപ്പ് മന്ത്രി ഷെറെന്‍ മസാരി ഉൾപ്പടെയുള്ളവരും രംഗത്തെത്തിയിരുന്നു.

പാക്കിസ്താനിലെ ന്യൂനപക്ഷ ഹിന്ദു സമുദായക്കാരെ മാത്രം ലക്ഷ്യം വെച്ചുള്ളതല്ല ഫയ്യാസ് നടത്തിയ പരാമര്‍ശം, മറിച്ച് എല്ലാ ഹിന്ദുക്കളെയും ലക്ഷ്യം വെച്ചുള്ളതായിരുന്നു എന്നാണ് മനുഷ്യാവകാശ വകുപ്പ് മന്ത്രി വിലയിരുത്തിയത്. ആരുടെയെങ്കിലും മതവിശ്വാസം ദുര്‍വിനിയോഗം ചെയ്യുന്നതല്ല പാക്കിസ്താന്റെ പാരമ്പര്യം. സഹിഷ്ണുതയുടെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുത്ത രാജ്യമാണ് പാക്കിസ്താന്‍ എന്ന് പറഞ്ഞുകൊണ്ടാണ് മന്ത്രിയെ പുറത്താക്കിയ വിവരം അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ടി തെഹ്രീക്കെ ഇ ഇന്‍സാഫും പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ലോകത്തെ അറിയിച്ചത്. ഒരു മത രാഷ്ട്രമായ പാക്കിസ്താനില്‍ നിന്ന് ഇത്തരമൊരു തീരുമാനമുണ്ടായതിന് സ്വാഭാവികമായും വലിയ സ്വീകാര്യത ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്ന് ലഭിക്കുകയും ചെയ്തു. ലോക മാധ്യമങ്ങള്‍ വളരെ പ്രാധാന്യത്തോടെയാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുള്ളത്.

പുല്‍‌വാമ ഭീകരാക്രമണവും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും നടന്നുകൊണ്ടിരിക്കെ തന്നെയാണ് പാക് പ്രധാന മന്ത്രി ഇമ്രാന്‍ ഖാനില്‍ നിന്ന് ഇത്തരമൊരു നീക്കമുണ്ടായതെന്നതും ശ്രദ്ധേയമാണ്. ഈ വിഷയം ലോകം ചര്‍ച്ച ചെയ്യുമ്പോള്‍ തന്നെ സ്വാഭാവികമായും ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളും താരതമ്യം ചെയ്യപ്പെട്ടു. ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്കെതിരെ പരസ്യമായി കലാപം ആഹ്വാനം നടത്തിക്കൊണ്ടിരിക്കുന്ന മന്ത്രിമാരും ബിജെപി/സംഘ്‌പരിവാര്‍ നേതാക്കളേയും സം‌രക്ഷിക്കുന്ന മതേതര ഇന്ത്യയിലെ പ്രധാന മന്ത്രി നരേന്ദ്ര മോദിയെയാണ് പാക്കിസ്താന്‍ പ്രധാന മന്ത്രി ഇമ്രാന്‍ ഖാനുമായി താരതമ്യം ചെയ്യപ്പെട്ടത്. 'പാക്കിസ്താന്‍' എന്ന പേര് ഉച്ചരിക്കുന്നവരെ മുഴുവന്‍ രാജ്യദ്രോഹികളായി പ്രഖ്യാപിക്കുകയും അവര്‍ക്കു നേരെ ആക്രമണങ്ങള്‍ അഴിച്ചുവിടുകയും അവരെ പാക്കിസ്താനിലേക്ക് നാടുകടത്തണമെന്ന് നിരന്തരം ആഹ്വാനം ചെയ്തുകൊണ്ടിരിക്കുന്ന ബിജെപി നേതാക്കളില്‍ കേരളത്തില്‍ നിന്നുള്ള എ എന്‍ രാധാകൃഷ്ണന്‍ തന്റെ മുസ്ലിം വിരുദ്ധത യാതൊരു മറയുമില്ലാതെയാണ് പ്രകടിപ്പിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിമര്‍ശിക്കുന്നതിന് അദ്ദേഹം ഉപയോഗിച്ച വാക്കുകള്‍ ബിജെപിയുടെ വര്‍ഗീയത എത്രത്തോളം ആഴത്തിലുള്ളതാണെന്ന് മനസ്സിലാക്കാം.

പാക്ക് സൈന്യത്തിന്റെ പിടിയിലകപ്പെട്ട ഇന്ത്യന്‍ വൈമാനികന്‍ അഭിനന്ദന്‍ വര്‍ദ്ധ്‌മാന്റെ സമാധാന സൂചകമായി ഇന്ത്യക്ക് മടക്കി നല്‍കാന്‍ തീരുമാനിച്ച ഇമ്രാന്‍ ഖാന് നന്ദി അറിയിച്ചതിനും, ബാലാകോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ കൃത്യമായ എണ്ണം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടതിനുമാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ ഉമ്മന്‍ ചാണ്ടിയെ വര്‍ഗീയച്ചുവയോടെ വിമര്‍ശിച്ചത്. കൂടാതെ രാജ്യദ്രോഹപരമായ ട്വീറ്റാണ് ഉമ്മന്‍ ചാണ്ടി നടത്തിയത്, ഉമ്മന്‍ ചാണ്ടിയുടെ പേര് ഉമ്മര്‍ ഖാന്‍ എന്നാക്കണം. ഉമ്മന്‍ ചാണ്ടിക്ക് മത ന്യൂനപക്ഷങ്ങളില്‍ അവിശ്വാസമുണ്ടോ? അദ്ദേഹത്തെ പുറത്താക്കുമോയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗൗരവത്തില്‍ ആലോചിക്കണമെന്നും ഇക്കാര്യത്തില്‍ നിയമ നടപടികള്‍ ബിജെപി പരിഗണിക്കുമെന്നും എന്നാണ് രാധാകൃഷ്ണന്റെ പ്രതികരണം. പാക്കിസ്താന്‍ പ്രധാന മന്ത്രിയുടേയും പാക് പട്ടാളത്തിന്റേയും മെഗാഫോണാണ് ഉമ്മന്‍ ചാണ്ടിയെന്നും, ഉമ്മന്‍ ചാണ്ടിക്ക് തീവ്രവാദികളുടേയും പാക്കിസ്താന്റേയും ഭാഷയാണെന്നും പറഞ്ഞുകൊണ്ടാണ് രാധാകൃഷ്ണന്‍ ഉമ്മന്‍ ചാണ്ടിക്ക് പുതിയ പേരിടീല്‍ നടത്തിയത്.

എന്നാല്‍ ഉമ്മര്‍ ഖാന്‍ എന്ന പേരിന് എന്താണ് കുഴപ്പമെന്നും, അങ്ങനെയാണ് പേരെങ്കില്‍ തന്നെ അതോടെ രാജ്യ ദ്രോഹിയാവുമോ മിസ്റ്റര്‍ രാധാകൃഷ്ണാ എന്നായിരുന്നു വി ടി ബല്‍‌റാം രാധാകൃഷ്ണന് മറുപടി നല്‍കിയത്. വാ തുറന്നാല്‍ മതവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ മാത്രം സംസാരിക്കുന്ന ഈ ബിജെപി നേതാവിനെതിരെ ഐപിസി സെക്ഷന്‍ 295 എ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാന്‍ പിണറായി വിജയന്റെ പൊലീസ് തയ്യാറാകുമോയെന്നും ബല്‍റാം ചോദിച്ചു.

മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്ന ആദ്യ ബിജെപി നേതാവല്ല എഎന്‍ രാധാകൃഷ്ണന്‍, ബിജെപി അധികാരത്തില്‍ വന്നതിന് മുന്‍പും ശേഷവും പലരും അത്തരം പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. കശ്മീരികള്‍ക്കു നേരെ ആക്രമണം അഴിച്ചു വിടുന്ന, അവരെ പുറത്താക്കാന്‍ ആഹ്വാനം ചെയ്യുന്ന, മോഡിയെ എതിര്‍ക്കുന്നവരോട് പാകിസ്താനില്‍ പോകാന്‍ ആവശ്യപ്പെടുന്ന ബിജെപി നേതാക്കളുടെ സ്വരവും എഎന്‍ രാധാകൃഷ്ണന്റെ പ്രസ്താവനയും ഒരേ പോലെയാണ്. എല്ലാത്തിലും ബിജെപി മുന്നോട്ട് വയ്ക്കുന്ന ഹിന്ദു രാഷ്ട്രത്തിന്റെ ശബ്ദം മറഞ്ഞിരിക്കുന്നു. എന്നാല്‍ ഇതിനെതിരെയൊന്നും നടപടികളൊന്നും തന്നെ ഉണ്ടായിട്ടില്ലെന്ന് മാത്രം. ഇത്രയേറെ വിമര്‍ശനങ്ങളുണ്ടായിട്ടും രാധാകൃഷ്ണനോ, മറ്റേതെങ്കിലും ബിജെപി നേതാവോ പരമാര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചില്ലെന്നതാണ് വാസ്തവം.

2015ല്‍ കേന്ദ്ര മന്ത്രി മഹേഷ് ശര്‍മ ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യയുടെ പ്രിയപ്പെട്ട മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിനെ കുറിച്ച് പറഞ്ഞത് "മുസ്ലീം ആണ് എങ്കില്‍ പോലും അദ്ദേഹം ഒരു വലിയ മനുഷ്യനും ദേശ സ്‌നേഹിയും മനുഷ്യസ്‌നേഹിയും ആയിരുന്നു"വെന്നാണ്. "മുസ്ലീം ആണെങ്കില്‍ പോലും" എന്ന മന്ത്രിയുടെ പ്രസ്താവന അന്ന് വിവാദമായെങ്കിലും നടപടിയൊന്നും തന്നെ ഉണ്ടായില്ല. പ്രധാനമന്ത്രിയ്ക്കുള്‍പ്പെടെ ഇതേക്കുറിച്ച് പ്രതികരിക്കണമെന്നു പോലും തോന്നിയില്ല.

കേന്ദ്ര മന്ത്രി ആനന്ദ് കുമാര്‍ ഹെഡ്‌ഗെ 2016ല്‍ പറഞ്ഞത് "ഇസ്ലാം ലോകത്ത് നിലനില്‍ക്കുന്നിടത്തോളം ഭീകരവാദം നിലനില്‍ക്കും" എന്നാണ്. ഭീകരവാദത്തെ തുടച്ചു നീക്കാന്‍ ഇസ്ലാം തന്നെ ഇല്ലാതാക്കണമെന്നും ലോക സമാധാനത്തിന് തന്നെ ബോംബാണ് ഇസ്ലാമെന്നും പറഞ്ഞ ഹെഡ്‌ഗെക്ക് സ്ഥാനം നഷ്ടമാകുകയല്ല, മറിച്ച് കര്‍ണാടകയില്‍ മന്ത്രിസ്ഥാനം നല്‍കിയാണ് ബിജെപി ആദരിച്ചത്. ബിജെപി അധികാരത്തില്‍ എത്തിയാല്‍ ഭരണഘടനയില്‍ നിന്ന് "മതേതര രാജ്യം" എന്നത് എടുത്തു മാറ്റുമെന്ന് പിന്നാടാവര്‍ത്തിച്ച ഹെഡ്‌ഗെക്ക് പാര്‍ട്ടിയില്‍ സ്വീകാര്യത കൂടുകയാണ് ചെയ്തത്.

2014ലെ ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ "രാമന്റെ പിന്മുറക്കാരുടെ സര്‍ക്കാരാണോ അതോ അവിഹിതത്തില്‍ ജനിച്ചവരുടെ സര്‍ക്കാരാണോ വേണ്ടതെന്ന്" ചോദിച്ച ബിജെപി നേതാവ് സാധ്വി നിരഞ്ജന്‍ വലിയ തോതില്‍ വിമര്‍ശനം ഏറ്റുവാങ്ങിയപ്പേള്‍ മോഡി പ്രതികരിച്ചിരുന്നു. പക്ഷേ ലോക്‌സഭാ എംപിയായ സാധ്വി അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്ന് മൃദുവായ പരാമര്‍ശം മാത്രമായിരുന്നു അന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തിയത്.

മുസ്ലീങ്ങള്‍ ഒരുപാട് കുട്ടികളെ ഉത്പാദിപ്പിക്കുന്നുവെന്ന് പറഞ്ഞ കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് ആയിരുന്നു മോദിക്ക് വോട്ട് ചെയ്യാത്തവരെല്ലാം പാകിസ്താനിലേക്ക് പോകണമെന്നാവശ്യപ്പെട്ട് ആദ്യമെത്തിയവരില്‍ ഒരാള്‍. ബജ്രംഗദളിന്റെ സ്ഥാപക നേതാക്കളിലൊരാളായ ഉത്തര്‍ പ്രദേശില്‍ നിന്നുള്ള രാജ്യസഭാ എംപി വിനയ് കത്യാര്‍ മുസ്ലിംങ്ങള്‍ക്ക് അവരുടെ ഭൂമി പാകിസ്താനും ബംഗ്ലാദേശുമായി നല്‍കി കഴിഞ്ഞെന്നും അവര്‍ അങ്ങോട്ട് പോകണമെന്നുമാവശ്യപ്പെട്ടിട്ടും നടപടി ഒന്നും ഉണ്ടായിരുന്നില്ല.

രാജ്യത്തെ അസഹിഷ്ണുതയ്‌ക്കെതിരെ പ്രതികരിച്ച ബോളിവുഡ് നടന്‍ ഷാറൂഖ് ഖാനെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉപമിച്ചത് ലഷ്‌കര്‍ ഇ തോയ്ബ നേതാവ് ഹാഫിസ് സയീദിനോടായിരുന്നു. അഞ്ചു തവണ ലോക്‌സഭയിലെത്തിയ യോഗി ഷാരൂഖിന്റെ സിനിമകള്‍ ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് പറഞ്ഞത് 'അയാള്‍ പിന്നെ തെരുവിലൂടെ സാധാരണ മുസ്ലീമിനെ പോലെ നടക്കുമെന്നായിരുന്നു'. അതിന് മുന്‍പും വിദ്വേഷ പ്രസംഗം നടത്തിയതിന് യോഗിക്കെതിരെ കേസ് നല്‍കിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ പ്രതി ചേര്‍ക്കാന്‍ തയ്യാറായിരുന്നില്ല. അതുകൊണ്ട് തന്നെ ഈ പരാമര്‍ശത്തിലും ഒന്നും തന്നെ സംഭവിച്ചില്ല.

തെലങ്കാന എംഎല്‍എ അക്ബറുദ്ദീന്‍ ഒവൈസിയെ രാജ്യദ്രോഹിയെന്ന് വിളിച്ച ബിജെപി എംഎല്‍ എ ടി രാജ സിങ്ങ്, ഒവൈസിയുടെ തല 5 മിനിറ്റുനുള്ളില്‍ തന്റെ കാല്‍ക്കീഴില്‍ കൊണ്ടുവരുമെന്നും ഇല്ലെങ്കില്‍ തന്റെ പേര് മാറ്റുമെന്നും ആവശ്യപ്പെട്ടിരുന്നു. ബീഫ് കഴിക്കുന്ന മുസ്ലീങ്ങളുടെ വോട്ട് വേണ്ടെന്ന് പറഞ്ഞ രാജ സിങ്ങ് ഹിന്ദു രാഷ്ട്രത്തിന് തടസമായി നില്‍ക്കുന്നത് മതേതര ഹിന്ദുക്കളാണെന്ന പ്രസ്താവനയും നടത്തി, പാര്‍ട്ടിയില്‍ ഇപ്പോഴും സ്വാധീനശക്തിയായി തുടരുന്നു.

പുല്‍വാല ഭീകരാക്രമണത്തിന് ശേഷം കശ്മീരികളെയും കശ്മീരി ഉത്പന്നങ്ങളെയും ബഹിഷ്‌കരിക്കണമെന്നും പുറത്താക്കണമെന്നും ആവശ്യപ്പെട്ടത് മുതിര്‍ന്ന ബിജെപി നേതാവും മേഘാലയ ഗവര്‍ണറുമായ തദാഘട്ട റോയിയാണ്. നടപടി ഒന്നും ഉണ്ടായില്ലെന്ന് മാത്രമല്ല ആ ആഹ്വാനം പലരും നടപ്പാക്കുകയും ചെയ്തു. ഭരണഘടനാ വിരുദ്ധമായ പ്രസ്താവന ഒരു ഭരണാധിപന്റെ ഭാഗത്തുനിന്നുണ്ടായിട്ടും പ്രതികരിക്കാന്‍ പോലും പ്രധാനമന്ത്രി കൂട്ടാക്കിയില്ല.

ഈ സന്ദര്‍ഭത്തിലാണ് പാക്കിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനേയും ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയേയും താരതമ്യം ചെയ്യപ്പെടേണ്ടത്. എവിടെയാണ് വര്‍ഗീയത, ആരാണ് വര്‍ഗീയതക്ക് വളം വെച്ചു കൊടുക്കുന്നത്? മതസഹിഷ്ണുത ഇന്ത്യയിലാണോ അതോ പാക്കിസ്താനിലോ?

Wednesday, March 6, 2019

ആ മണിമുഴക്കം നിലച്ചിട്ട് ഇന്നേക്ക് മൂന്നു വര്‍ഷം

മലയാള സിനിമയുടെ മണിമുഴക്കം നിലച്ചിട്ട് ഇന്നേക്ക് മൂന്ന് വര്‍ഷം. നാടന്‍ പാട്ടിന്റെ താളവും തനതു ശൈലിയിലുള്ള അഭിനയ മികവും കൊണ്ട് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് താരമായി മാറിയ പ്രിയപ്പെട്ട കലാകാരന്‍ 2016 മാര്‍ച്ച് ആറാം തീയതിയാണ് കലാലോകത്തെ കണീരിലാഴ്ത്തി നമ്മെ വിട്ടുപിരിഞ്ഞത്. ഈ ചാലക്കുടിക്കാരനും അദ്ദേഹം സമ്മാനിച്ച കഥാപാത്രങ്ങളും നാടന്‍ പാട്ടുകളുമെല്ലാം കാലത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ച് ഈ ഭൂമിയില്‍ അനശ്വരമായി തുടരും.

കടുത്ത ദരിദ്രത്തിന്റെ ചൂടേറ്റാണ് കലാഭവന്‍ മണിയെന്ന കലാകാരന്‍ വളര്‍ന്നത്. കലയോടുള്ള അടക്കാനാവാത്ത അഭിനിവേശമാണ് മണിയെന്ന സാധാരണക്കാരനെ തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടുന്ന വ്യക്തിയാക്കി മാറ്റിയത്. ചിരിപ്പിച്ചും കരയിപ്പിച്ചും വേറിട്ട ഭാവങ്ങളിലൂടെ സഞ്ചരിച്ച, ആടിയും പാടിയും സാധാരണക്കാരൊടൊപ്പം സംവദിച്ചും അവരിലൊരാളായി മാറിയെ മണിയെ മലയാളത്തിന് മറക്കാനാവില്ല. മണിയുടെ ചിരി മലയാളിക്ക് എന്നും ഹരമായിരുന്നു. മിമിക്രി, അഭിനയം, സംഗീതം,സാമൂഹ്യ പ്രവര്‍ത്തനം എന്നിങ്ങനെ മലയാള സിനിമയില്‍ മറ്റാര്‍ക്കും ചെയ്യാനാകാത്ത വിധം സര്‍വതല സ്പര്‍ശിയായി പടര്‍ന്നൊരു വേരിന്റെ പേരായിരുന്നു കലാഭവന്‍ മണി.

ഒരു സ്‌കൂളിന്റെയും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും പിന്‍ബലമില്ലാതെ ചാലക്കുടിയിലെ ഓട്ടോ സ്റ്റാന്‍ഡില്‍ ദിവസക്കൂലിക്ക് ഓടിയിരുന്ന മണി മലയാള സിനിമയില്‍ പിടിമുറുക്കുമ്പോള്‍ തകര്‍ത്തെറിയപ്പെട്ടത് പല അഭിനയ സമ്പ്രദായങ്ങളുമായിരുന്നു.സിനിമാ താരം താരമായി മാത്രം നിലനില്‍ക്കുകയും അറിയപ്പെടുകയും ചെയ്യുമ്പോള്‍ മണി സിനിമതാരമായും വ്യക്തിയായും വൈവിധ്യങ്ങളിലെ തന്നെ ഒറ്റയാനായും മണ്ണില്‍ ചവിട്ടി നിന്നു.

ജനിച്ച് വളര്‍ന്ന നാടിനെയും നാട്ടുകാരെയും തന്റെ വളര്‍ച്ചയ്ക്കൊപ്പം ചേര്‍ത്തുപിടിച്ച വ്യക്തിയായിരുന്നു മണി. ആരെയും ആകര്‍ഷിക്കുന്ന തനത് ചിരിയാണ് ആ ഓര്‍മയെ കൂടുതല്‍ തെളിമയുള്ളതാക്കുന്നത്. പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാനും കരയിപ്പിക്കാനും മണിയെന്ന അഭിനേതാവിന് അസാമാന്യ കഴിവായിരുന്നു. കലാഭവനിലൂടെയാണ് മണിയിലെ കലാകാരന്‍ ചുവടുവെയ്ക്കുന്നത്‌. സിബി മലയിൽ സംവിധാനം ചെയ്‌ത ആദ്യ ചിത്രമായ അക്ഷരത്തിൽ (1995) ഒരു ഓട്ടോ ഡ്രൈവവറുടെ വേഷമായിരുന്നു മണിക്ക്. സുന്ദര്‍ദാസിന്റെ സല്ലാപത്തിലെ ചെത്തുകാരന്റെ വേഷത്തോടെ മണി മലയാളത്തില്‍ തന്റേതായ സ്ഥാനം ഉറപ്പാക്കി.

കൊച്ചു കൊച്ചു വേഷങ്ങളിലൂടെ ശ്രദ്ധേയനായ മണി പിന്നീട് നായക നിരയിലേക്ക് ഉയര്‍ന്നു. മണി എന്ന ചാലക്കുടിക്കാരന്‍ സ്വന്തമാക്കിയ വിജയങ്ങള്‍ക്ക് പിന്നില്‍ കണ്ണീരിന്റെയും കഷ്ടപ്പാടിന്റെയും പൊള്ളുന്ന ജീവിതാനുഭവങ്ങളാണുള്ളത്. ദുരൂഹമായ മരണമായിരുന്നു കലാഭവന്‍ മണിയുടേത്. ഏതു അഭിമുഖത്തിലും പൂര്‍വകാല കഷ്ടതകളെ അദ്ദേഹം യാതൊരും മറയും കുടാതെ വെളിപ്പെടുത്തി. മറ്റ് പലരും മറകളിലൂടെ സംസാരിക്കുമ്പോള്‍ മണി ഉച്ചത്തില്‍ സംസാരിച്ചു. 1990 കളുടെ പകുതിയോടെ ഒട്ടു മിക്ക മലയാളി വീടുകളിലും കാസറ്റ് പ്ലയറുകള്‍ അവിഭാജ്യ ഘടകമായപ്പോള്‍ അവിടെ മണിയും എത്തി. നാടന്‍ പാട്ടും തമാശകളുമായി മണിയുടെ ശബ്ദം നാട്ടിടവഴികളില്‍ മുഴങ്ങി.
സിനിമാ പാട്ടുകളില്‍ നിന്നും സാധാരണ മലയാളിയുടെ ഇഷ്ടം നാടന്‍ പാട്ടുകളിലേക്ക് കലാഭവന്‍ മണി പറിച്ചു നട്ടു. മണിയുടെ കണ്ണിമാങ്ങ പ്രായവും, ചാലക്കുടി ചന്തയും, ഓടപ്പഴവുമൊക്കെ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ജീവിതത്തില്‍ നിന്നുള്ള ബിംബങ്ങള്‍ക്കൊണ്ടും അനുഭവങ്ങള്‍ക്കൊണ്ടും സമൃദ്ധമായിരുന്നു.

മലയാളി മറന്നുപോയ നാടന്‍പാട്ടുകള്‍ അവര്‍ പോലും അറിയാതെ താളത്തില്‍ ചുണ്ടുകളിലേക്ക് തിരികെ കൊണ്ടുവരാന്‍ മണിയോളം ശ്രമിച്ച കലാകാരന്‍ വേറെയില്ല.

ആടിയും പാടിയും സാധാരണക്കാരൊടൊപ്പം സംവദിച്ചും അവരിലൊരാളായി പകര്‍ന്നാട്ടം നടത്തിയും മണി മലയാളത്തിന്റെ സ്വന്തക്കാരനായി മാറി. പക്ഷേ മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറവും ആ മണി മു!ഴക്കം നിലച്ച് പോയെന്ന്, പ്രിയപ്പെട്ടവരൊള്‍ മരിച്ച് പോയെന്ന് ചാലക്കുടി പുഴപോലും വിശ്വസിച്ചിട്ടില്ല. മൂന്നാണ്ട് പിന്നിടുമ്പോഴും വിവാദങ്ങള്‍ക്ക് ശമനമില്ല. സംശയങ്ങളും അവ്യക്തതകളും നീങ്ങാതെ നില്‍ക്കുന്നു. കേസന്വേഷണം എങ്ങുമെത്തിയില്ല. കലാഭവന്‍ മണിയെന്ന അനശ്വര കലാകാരനെ പ്രേക്ഷക ലക്ഷങ്ങള്‍ ഇപ്പോഴും ഹൃദയത്തോട് ചേര്‍ത്ത് വച്ചാണ് ആരാധിക്കുന്നത്.