Wednesday, January 7, 2009

കാഞ്ചനക്കൂട്ടിലെ രാപ്പാടി

ഭൂമിയിലെ പറുദീസയെന്ന് അതിശയോക്തിയില്ലാതെ പലരും പണ്ട് പ്രകീര്‍ത്തിച്ചിരുന്ന അമേരിക്കയിലാണ് ഞാന്‍ ജീവിക്കുന്നത്. സമ്പല്‍സമൃദ്ധിയുടേയും സുഖലോലുപതയുടേയും ഈ പറുദീസയില്‍, നുരഞ്ഞ് പൊന്തുന്ന മധുചഷകത്തിന്റെ ലഹരിയും, മാദകരാവുകളിലെ രോമാഞ്ചവും ആസ്വദിച്ച് ജനകോടികള്‍ ആനന്ദനൃത്തമാടുമ്പോഴും, കാഞ്ചനക്കൂട്ടിലെ രാപ്പാടിയെപ്പോലെ അറബിക്കടലിന്റെ കിഴക്കേ തീരത്തേക്കു നോക്കി ശോകാര്‍ദ്രഗാനവുമായി കഴിയാന്‍ എനിക്കെന്തേ ഇങ്ങനെയൊരു വിധി?

എന്റെ നാട്ടുകാര്‍ ഈ കുടിയേറ്റഭൂമിയില്‍ അന്ധമായ അനുകരണത്തിന്റെ കുത്തൊഴുക്കില്‍പ്പെട്ട് ഒഴുകി അകലുന്നത് വെറുതെ നോക്കിനില്‍ക്കാന്‍ എനിക്കു കഴിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ ഞാനെന്നും പ്രതികരിച്ചിരുന്നു. എന്റെ പ്രതികരണപ്രവണത എനിക്ക് നേടിത്തന്നത് വിദ്വേഷം മാത്രമാണെന്ന് ഞാനറിഞ്ഞിരുന്നു. പക്ഷെ, എനിക്കൊരു മാനസാന്തരം ഒരിക്കലും ഉണ്ടായില്ല. അതിന്റെ പേരില്‍ എനിക്കു നഷ്മ്പ്പെട്ടത് സമൂഹത്തില്‍നിന്ന് കിട്ടുമായിരുന്ന കുറച്ചു വ്യര്‍ത്ഥമായ പ്രശംസകളാണ്. എനിക്ക് അനാകര്‍ഷകങ്ങളായ പ്രശസ്തികളുടെ പൊന്നാടകളാണ്. അതിനുവേണ്ടി ഞാന്‍ ചെയ്യേണ്ടിയിരുന്നത് ആത്മാര്‍ത്ഥതയില്ലാത്ത കുറച്ചു തൂവല്‍സ്പര്‍ശനങ്ങളായിരുന്നു. മലയാളികള്‍ക്കിടയില്‍ കാണുന്നതും കേള്‍ക്കുന്നതുമൊക്കെ അഭികാമ്യമെന്നും മലയാളിപ്രവണതകളൊക്കെ ഉദാത്തമെന്നും, പൈതൃക സംസ്ക്കാരത്തിന്റെ ശവസംസ്ക്കാരം ഈ പരിഷ്കൃത ലോകത്ത് നടത്തണമെന്ന് ആഹ്വാനം ചെയ്യുന്നവര്‍ക്ക് ഹല്ലേലുയ്യാ പാടണമെന്നുമൊക്കെ പറഞ്ഞിരുന്നെങ്കില്‍, ആ തൂവല്‍സ്പര്‍ശനങ്ങളില്‍ രോമാഞ്ചമണിയുന്നവര്‍ എനിക്ക് സ്നേഹാശ്ലേഷങ്ങള്‍ നല്‍കിയേനെ. പക്ഷേ, എനിക്കതിനു കഴിഞ്ഞില്ല. ഇനി കഴിയുമെന്നു തോന്നുന്നുമില്ല.

Monday, January 5, 2009

ആകാശത്തെ വിളവെടുപ്പ്

ജെ.എഫ്.കെ. എയര്‍പോര്‍ട്ടിലെ കുവൈറ്റ് എയര്‍വെയ്സിന്റെ കൗണ്ടറിനുമുന്‍പില്‍ ബോര്‍ഡിംഗ് പാസ്സിനായി ക്യൂവില്‍ നില്‍ക്കുമ്പോള്‍ ചുറ്റുപാടുമൊന്നു കണ്ണോടിച്ചു. പടച്ചവനേ, എന്തൊരു തിരക്ക്...! ഒറ്റക്കും തെറ്റക്കും ഒട്ടേറെ യാത്രക്കാര്‍. ലോകത്തിന്റെ നനാഭാഗങ്ങളിലേക്കും യാത്ര ചെയ്യേണ്ടവര്‍. പല ഭാഷക്കാര്‍. പല വേഷക്കാര്‍. കാണാന്‍ നല്ല കൗതുകം. ഈ ദുനിയാവിന്റെ വൈവിദ്ധ്യത കാണാന്‍ ജെ.എഫ്.കെ.യില്‍ പോയാല്‍ മതിയെന്നു തോന്നി. എയര്‍ ഇന്ത്യയുടെ തീപ്പൊള്ളുന്ന ടിക്കറ്റ് വില കാരണം മിക്കവാറും ഞാന്‍ കുവൈറ്റിലാണ് നാട്ടില്‍ പോകാറ്. അല്പം കറങ്ങിയാലും നേരെ ചെന്ന് നെടുമ്പാശ്ശേരിയില്‍ ലാന്‍ഡ് ചെയ്യാം. അവിടെനിന്ന് കഷ്ടിച്ച് ഒരു മണിക്കൂര്‍ യാത്രചെയ്താല്‍ സ്വന്തം ഗ്രാമത്തില്‍ എത്തുകയും ചെയ്യാം.

ലഗേജ് വെയിംഗ് സ്കെയിലില്‍ വെച്ചു. കാണാന്‍ കൊഞ്ചും മൊഞ്ചുമുള്ള ശേലൊത്തൊരു മൊഞ്ചത്തിപ്പെണ്ണ് കാക്ക ഓട്ടക്കലത്തിലേക്ക് ഒളിഞ്ഞുനോക്കുന്നപോലെ ഡിജിറ്റല്‍ റീഡിംഗിലേക്ക് തിരിഞ്ഞും മറിഞ്ഞും നോക്കി. അറബിപ്പെണ്ണാണെന്നു തോന്നുന്നു. കണക്കുപ്രകാരം എന്റേയും ഭാര്യയുടേയും നാലു പെട്ടികളേ ഉള്ളൂ. സ്വര്‍ണ്ണം തൂക്കുന്നപോലെ തൂക്കിനോക്കിയിട്ടാണ് പെട്ടികള്‍ കെട്ടിയത്. കൈയിലിരിക്കുന്ന ഹാന്റ് ബഗേജിലേക്കവളുടെ കണ്ണുകള്‍ പായുന്നത് ഞാന്‍ കണ്ടു. മറച്ചുപിടിക്കാനുള്ള എന്റെ ശ്രമം പാഴായി. "ഒന്നു കാണട്ടേ" എന്നവള്‍ മൊഴിഞ്ഞപ്പോള്‍ ഞാന്‍ കാണിച്ചുകൊടുത്തു. വലുപ്പം കൂടുതലാണോ എന്നമട്ടിലോട്ടക്കണ്ണിട്ടവളെന്നെ നോക്കിയപ്പോള്‍ ഭാര്യ കാണാതെ ഒരു പഞ്ചാരനോട്ടം ഞാനവള്‍ക്കെറിഞ്ഞുകൊടുത്തുകൊണ്ട് മൊഴിഞ്ഞു - "നതിംഗ് ഹെവി." എന്റെ നോട്ടവും സംസാരവും അവള്‍ക്ക് നന്നായി ബോധിച്ചിട്ടാണെന്നുതോന്നുന്നു ഒരു ചെറുപുഞ്ചിരി സമ്മാനിച്ച് ടാഗും ബോര്‍ഡിംഗ് പാസ്സും കൈയില്‍ തന്നു. അടുത്ത രണ്ടു പെട്ടികള്‍കൂടി സ്കെയിലില്‍ എടുത്തുവെച്ചപ്പോള്‍ അവള്‍ക്കൊരു സംശയം - "ഹൂ ഈസ് ദി പാസ്സഞ്ചര്‍?" എന്റെ സ്നേഹിതന്‍ ജോര്‍ജിന്റെ അമ്മായിയമ്മ അന്നമ്മച്ചിയും ഞങ്ങളോടൊപ്പം വരുന്നുണ്ടായിരുന്നു. നെടുമ്പാശ്ശേരിയില്‍ അവരുടെ മകന്‍ വരും. അവരെ അവിടെവരെ എത്തിക്കേണ്ട ഭാരിച്ച ചുമതല എന്റെ ചുമലിലായിരുന്നു. അവരുടെ പാസ്സ്പോര്‍ട്ടും ടിക്കറ്റും കൗണ്ടറില്‍ കൊടുത്തു. ഒരാന വലിച്ചാലും പൊട്ടാത്ത പരുവത്തില്‍ രണ്ടു പെട്ടികളും പ്ലാസ്റ്റിക് കയറുകൊണ്ട് തലങ്ങും വിലങ്ങും വലിച്ചു കെട്ടിയിരിക്കുന്നു. അറബിപ്പെണ്‍കൊടി വീണ്ടും ഓട്ടക്കണ്ണിട്ട് നോക്കുന്നു. ഭാഗ്യത്തിന് ഭാരക്കൂടുതലൊന്നും പെട്ടികള്‍ക്കില്ലായിരുന്നു. ഒരുവിധം എല്ലാം പൂര്‍ത്തിയാക്കി വിമാനത്തിനകത്തേക്ക് കടന്നു.

ഞങ്ങള്‍ക്കടുത്തടുത്തിരിക്കാന്‍ നടുവിലെ സീറ്റുകളാണ് കിട്ടിയത്. അതും വിമാനത്തിന്റെ ഒത്ത നടുക്ക്. ഏറ്റവും അറ്റത്തെ സീറ്റില്‍ ഞാനിരുന്നു. തൊട്ടടുത്തതില്‍ ഭാര്യ, അതിനടുത്തതില്‍ അന്നമ്മച്ചി. അതിനടുത്തതില്‍ മറ്റൊരു യാത്രക്കാരി. യാത്രക്കാരെല്ലാം അവരവരുടെ സീറ്റുകളില്‍ ഇരുന്ന് ബെല്‍റ്റ് മുറുക്കി. ഞാനും ഭാര്യയും മുറുക്കി. അടുത്തിരുന്ന അന്നമ്മച്ചിയെ നോക്കിയപ്പോള്‍ കണ്ടു തൊട്ടടുത്തിരിക്കുന്ന സ്ത്രീയുമായി പിടിവലി കൂടുന്നു. കാര്യം തിരക്കിയപ്പോള്‍ കണ്ടു ആ സ്ത്രീയുടെ ബെല്‍റ്റിന്റെ ഒരറ്റം അന്നമ്മച്ചിയുടെ കൈയില്‍. അതിനുവേണ്ടയാണ് പിടിവലി. രണ്ടുപേരേയും ഒരു കണക്കിന് ഒതുക്കിയിരുത്തി. തൊട്ടുമുന്‍പിലെ സീറ്റുകളില്‍ ഒരു ഫാമിലിയാണ്. ക്യൂന്‍സില്‍നിന്ന് വരുന്നവരാണെന്ന് ആരോടോ അവര്‍ പറയുന്നത് ഞാന്‍ കേട്ടിരുന്നു. ഭാര്യയും ഭര്‍ത്താവും അവരുടെ അമ്മയും പിന്നെ ഒരു കുട്ടിയും. ഇത്രയും പേരായിരുന്നു ആ സംഘത്തില്‍. വിമാനം പതുക്കെ റണ്‍വേയിലേക്ക് നീങ്ങാന്‍ തുടങ്ങി.

"ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം....സുബ്ഹാനല്ലതീ സഹര്‍ല്ലനാ അന്‍തസാഹിബുര്‍ വഅന്‍ത സഫര്‍"..ക്യാപ്റ്റന്റെ ഭക്തിനിര്‍ഭരമായ ശബ്ദം. "ദൈവത്തിന്റെ നാമത്തില്‍ ഞാന്‍ ആരംഭിക്കുന്നു. ഞങ്ങളെ നിന്നില്‍ അര്‍പ്പിക്കുന്നു. യാതൊരാപത്തും കൂടാതെ ഞങ്ങളെ ലക്ഷ്യസ്ഥാനത്തെത്തിക്കണേ.." എന്ന പ്രാര്‍ഥന. "എന്നതാ മോനേ ആ പറഞ്ഞത്?" അന്നമ്മച്ചിക്ക് സംശയം. "അതൊരു പ്രാര്‍ഥനയാണമ്മച്ചീ" ഞാന്‍ പറഞ്ഞു. "സുറിയാനിയാണോ?" അമ്മച്ചിക്ക് വീണ്ടും സംശയം. "അല്ല, അറബിയാണ്."

വിമാനം അറ്റ്ലാന്റിക് മഹസമുദ്രത്തിന് കുറുകെ ലണ്ടന്‍ ലക്ഷ്യമാക്കി പറക്കുകയാണ്. എയര്‍ഹോസ്റ്റസ് കൊടുത്ത ഇയര്‍ഫോണ്‍ അന്നമ്മച്ചി കൈയില്‍ കരുതിയിട്ടുള്ള ബാഗിലിടുന്നതു കണ്ടു - "ജോര്‍ജുട്ടീടെ മോന് കൊടുക്കാം." അപ്പോള്‍ ഭാര്യ പറയുന്നതു കേട്ടു "അവരത് തിരിച്ചു ചോദിക്കുമ്പോള്‍ കൊടുക്കണം. അതവിടെയെങ്ങാനും വെയ്." ഇഷ്ടപ്പെടാത്തമട്ടില്‍ അവരത് തിരികെ വെച്ചു. മുന്‍പിലെ സീറ്റുകള്‍ കണ്ടപ്പോള്‍ എനിക്കൊരു പൂതി തോന്നി. പതുക്കെ എന്റെ വലതുകൈവിരലുകള്‍ മുന്‍പിലെ രണ്ടു സീറ്റുകള്‍ക്കിടയിലൂടെ ഇട്ടുനോക്കി. വിരലിന്റെ തുമ്പുപോലും കയറുന്നില്ല. ഇടതുകൈയ്യിട്ടു നോക്കി. രക്ഷയില്ല. വീണ്ടും ഇട്ടുനോക്കി. എന്റെ ഈ പരിപാടി കണ്ട് ഈര്‍ഷ്യയോടെ ഭാര്യ പറഞ്ഞു "ഇതെന്നതാ മനുഷ്യാ ഈ കാണിക്കുന്നെ?" എന്നിട്ട് എന്റെ കൈക്കിട്ടൊരു തട്ടും. ഞാന്‍ കൈ പിന്‍വലിച്ചു. എന്നാല്‍ വീണ്ടും അതാവര്‍ത്തിച്ചപ്പോള്‍ ഭാര്യയുടെ മട്ടുമാറി. "ഇതെന്നതാ, ഇങ്ങോട്ടുപോരുന്നതുവരെ കൊഴപ്പമൊന്നുമില്ലായിരുന്നല്ലോ? വട്ടു പിടിച്ചോ?" എന്റെ കൈപിടിച്ചൊരു തിരിതിരിച്ചുകൊണ്ട് വീണ്ടും പറഞ്ഞു - "മര്യാദക്കവിടെ അടങ്ങിയിരി." ഇത്രയുമായപ്പോഴാണ് അന്നമ്മച്ചി സംഗതി അറിഞ്ഞത്. "എന്നതാ മോളെ അവന്‍ കാണിച്ചേ?" അന്നമ്മച്ചിയുടെ ചോദ്യം. ഭാര്യ ഒന്നും മിണ്ടിയില്ല. അമ്മച്ചി എന്റെ നേരെ തിരിഞ്ഞു. "എന്നതാ മോനേ കാര്യം?"... "അമ്മച്ചീ, അതേയ് പണ്ട് നമ്മുടെ പി.ജെ. ജോസഫ് ഒരു പണി കാണിച്ചില്ലേ, അതൊന്ന് ട്രൈ ചെയ്ത് നോക്കിയതാ." ഞാന്‍ പറഞ്ഞു. "അങ്ങേരെന്നതാ മോനേ കാണിച്ചേ?"

അമ്മച്ചിക്ക് എല്ലാം അറിയണം. തുടക്കംമുതല്‍ ഒടുക്കം വരേയും, മന്ത്രിപ്പണി പോയതും കേസ് കോടതിയിലെത്തിയതുമെല്ലാം വിസ്തരിച്ചു പറയേണ്ടിവന്നു. "അപ്പൊ മോന്‍ മുമ്പിലിരിക്കണ ആ പെങ്കൊച്ചിനെ തോണ്ടാനാണോ വെരലിട്ടത്?" അന്നമ്മച്ചിയുടെ ചോദ്യം കേട്ട് ഞാന്‍ ചൂളിപ്പോയി. അപ്പോഴതാ തൊട്ടുമുന്‍പിലിരുന്നയാള്‍ പറയുന്നു "നീയങ്ങ് മാറിയിരി, അമ്മയോടിവിടിരിക്കാന്‍ പറ." പിന്നെ കുവൈറ്റില്‍ എത്തുന്നതുവരെ ആരും ഒന്നും സംസാരിച്ചില്ല. ഇടക്കിടെ ഭാര്യ പിറുപിറുക്കുന്നുണ്ടായിരുന്നു.

കുവൈറ്റില്‍നിന്ന് നെടുമ്പാശ്ശേരിയിലേക്കുള്ള ഫ്ലൈറ്റില്‍ നല്ല തിരക്കായിരുന്നു. യാത്രക്കിടയില്‍ മുന്‍പിലെ സീറ്റുകള്‍ കണ്ട് അമ്മച്ചി പറഞ്ഞു "മോനേ, ഇതിലോട്ടൊന്നു കൈയ്യിട്ടുനോക്കിക്കേ, ചെലപ്പോള്‍ ശരിയാകും." ആ കൈയ്യെങ്ങാന്‍ പൊക്കിയാല്‍ വെവരമറിയും എന്ന മട്ടില്‍ ഭാര്യ എന്നെ തുറിച്ചുനോക്കിക്കൊണ്ടിരുന്നു. നെടുമ്പാശ്ശേരിയിലെത്തുന്നതുവരെ ഭാര്യയുടെ കണ്ണുകള്‍ എന്റെ കൈകളിലായിരുന്നു. അന്നമ്മച്ചിയെ സ്വീകരിക്കുവാന്‍ എയര്‍പോര്‍ട്ടില്‍ മകര്‍ ജോര്‍ജുകുട്ടിയും മറ്റുമുണ്ടായിരുന്നു. തിക്കിത്തിരക്കി ഒരു കണക്കിന് പുറത്തിറങ്ങി. യാത്രാവിവരങ്ങള്‍ പങ്കുവെക്കുകയായിരുന്ന ഞങ്ങളുടെയടുത്തേക്ക് അമ്മച്ചി വന്നു. "മോനേ ജോര്‍ജുട്ടീ, ഇവന്റെ അമേരിക്കേലെ പണി പോയേനേ." ഞാനും ജോര്‍ജുകുട്ടിയും പരസ്പരം മിഴിച്ചുനോക്കി. "അമ്മച്ചി എന്നതാ ഈ പറേന്നേ?" ഞങ്ങള്‍ക്ക് കാര്യം പിടികിട്ടിയില്ല. അമ്മച്ചി ഭാര്യയെ ചൂണ്ടിക്കൊണ്ട് പറഞ്ഞു "ഈ കൊച്ച് ഒണ്ടായിരുന്നോണ്ടാ ഒന്നും സംഭവിക്കാഞ്ഞേ." ശ്ശെടാ, ഇത് പുലിവാലായല്ലോ. "അല്ല, ആ ജോസപ്പ് സാറിന്റെ പണി പോയത് സീറ്റിനിടയില്‍കൂടെ കൈയ്യിട്ട് ഒരു പെണ്ണിനെ തോണ്ടിയതുകൊണ്ടാണെന്നല്ലേ മോനെന്നോട് പറഞ്ഞത്?" അമ്മച്ചിയുടെ ചോദ്യം. "അതെ" എന്നു ഞാന്‍ പറഞ്ഞു. "അപ്പോ ന്യൂയോര്‍ക്കീന്ന് വിമാനം കയറിയപ്പൊ മൊതല് മുമ്പിലിരിക്കണ ആ പെങ്കൊച്ചിനെ തോണ്ടാന്‍ മോന്‍ കൊറെ വെരലിട്ട് നോക്കിയതല്ലേ? എങ്ങാനും തോണ്ടിയിരുന്നെങ്കി മോന്റെ അമേരിക്കേലെ പണി പോകത്തില്ലാരുന്നോ?" അമ്മച്ചിയുടെ സംസാരം കേട്ട് അടുത്തുനിന്നവരെല്ലാം ഊറിച്ചിരിച്ചു. "മെഴുക്കസ്യാ" എന്ന മട്ടില്‍ നില്‍ക്കുന്ന എന്നെക്കണ്ട് ഭാര്യ മുരണ്ടു "എന്നെ നാണംകെടുത്താന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. വീട്ടിലെത്തട്ടെ, കാണിച്ചുതരാം." അവള്‍ മുറുമുറുത്തു. ജെ.സി.പെനിയില്‍നിന്ന് സെയിലില്‍ വാങ്ങിച്ച പാന്റും കോട്ടും ടൈയുമൊക്കെ അണിഞ്ഞ് അമേരിക്കയില്‍നിന്നെത്തിയ എന്നെ ജനം "യവന്‍ പുപ്പുലിയാണ് കേട്ടാ" എന്നമട്ടില്‍ തുറിച്ചുനോക്കുന്നതുകണ്ട് എത്രയും പെട്ടെന്ന് ഞാന്‍ പുറത്തിറങ്ങി.

വീട്ടിലെത്തി സ്വീകരണാവേശങ്ങളെല്ലാം അവസാനിച്ചു. രാത്രി ടെറസ്സിന്റെ മുകളില്‍ ചാരുകസേരയില്‍ മലര്‍ന്നുകിടന്ന് ആകാശത്ത് മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളെ നോക്കി ഞാന്‍ നെടുവീര്‍പ്പിട്ടു.
"എന്താ, വലിയൊരാലോചന." താഴെ എന്നെക്കാണാതെ ഭാര്യ അന്വേഷിച്ചിറങ്ങിയതാണ്. "ഹേയ്, ഒന്നുമില്ല. അല്ലെടീ ഭാര്യേ എനിക്കൊരു സംശയം. ഈ ജോസപ്പെങ്ങനെയാ ആ പണി പറ്റിച്ചെ. അതും സ്വാധീനമില്ലാത്ത കൈകൊണ്ട്?"
"ദേ മനുഷ്യാ, ഓരോ വേണ്ടാതീനങ്ങളാലോചിച്ച് ഒള്ള ഷുഗറും പ്രഷറും കൂട്ടാതെ വേണമെങ്കില്‍ വന്നു കെട. എനിക്കുറക്കം വരുന്നു." വെട്ടിത്തിരിഞ്ഞവള്‍ താഴേക്കിറങ്ങിപ്പോയി....


കൊടിയേരി കേരള മുഖ്യമന്ത്രി

നിങ്ങളറിഞ്ഞോ നാട്ടാരേ.... നമ്മുടെ കൊടിയേരി ബാലകൃഷ്ണന് പ്രൊമോഷനായി. രാജ്യത്ത് ഭീകരക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തരമന്ത്രി പി. ചിതംബരം ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കുവാന്‍‍ കേരളത്തില്‍ നിന്ന് കൊടിയേരി ബാലകൃഷ്ണനാണത്രേ പങ്കെടുക്കുന്നത്..!! അങ്ങേരെന്നാ കേരള മുഖ്യമന്ത്രിയായത്? ഞാന്‍ കരുതി അച്ചുമാമനാണ് മുഖ്യമന്ത്രീന്ന്. അതോ അങ്ങേരെ എല്ലാരും കൂടി വെട്ടിനിരത്തിയോ?
ഞാനും ബ്ലോഗാന്‍‍ ശ്രമിക്കുകയാണ്. ഒന്നു സഹായിക്കണേ......