Wednesday, December 28, 2011

`കൊലവെറിയും കൊലവിളിയും'

യൂ ട്യൂബില്‍ ഇന്ന്‌ ലോകമാകെ പ്രചരിക്കുന്ന ഗാനമാണ്‌ `വൈ ദിസ്‌ കൊലവെറി ഡി' എന്ന ഹിറ്റ്‌ ഗാനം. സന്തോഷ്‌ പണ്ഡിറ്റിന്റെ `കൃഷ്‌ണനും രാധയും' സൂപ്പര്‍ഹിറ്റ്‌ മലയാള സിനിമകളുടെ റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ ലോകമാകെ പ്രചരിച്ചപ്പോള്‍ അതിനെ വിമര്‍ശിക്കാനും സന്തോഷ്‌ പണ്ഡിറ്റിനെ എവിടെവെച്ചു കണ്ടാലും കല്ലെറിഞ്ഞു കൊല്ലാനും ജനങ്ങള്‍ തയ്യാറായി. പക്ഷെ, ഓരോ പ്രാവശ്യവും കൂടുതല്‍ പേരെ ആ സിനിമ കാണാന്‍ തിയ്യേറ്ററുകളിലേക്ക്‌ ആകര്‍ഷിക്കുകയായിരുന്നു സന്തോഷ്‌ പണ്ഡിറ്റ്‌ `നെഗേറ്റീവ്‌ പബ്ലിസിറ്റിയിലൂടെ' ഉദ്ദേശിച്ചത്‌ എന്നതായിരുന്നു സത്യം. കുടുംബ സദസ്സില്‍ കാണാന്‍ കൊള്ളാത്ത പടമാണെന്ന്‌ പലരും അഭിപ്രായപ്പെടുമ്പോള്‍ തിയ്യേറ്ററുകളിലേക്ക്‌  തള്ളിക്കയറിയത്‌ യുവജനങ്ങളായിരുന്നു. തെറിയഭിഷേകം നടത്താനാണെന്നുള്ളത്‌ വേറെ കാര്യം. ആഭാസത്തരങ്ങളെന്തും കണ്ണടച്ച്‌ അനുകരിക്കുന്നവരാണല്ലോ കേരളത്തിലെ യുവജനസമൂഹം.

ഈ `കൊലവെറി' ഗാനവും ഏതാണ്ട്‌ അതുപോലെയൊക്കെയാണ്‌. `ഇതെന്തു പാട്ട്‌' എന്ന്‌ കേള്‍വിക്കാര്‍ക്ക്‌ തോന്നാമെങ്കിലും ഏകദേശം 3 കോടി ജനങ്ങള്‍ ഈ കൊലവെറി യൂട്യൂബിലൂടെ കണ്ടുകഴിഞ്ഞു എന്നാണ്‌ കണക്ക്‌. തമിഴ്‌ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ മരുമകനായ ധനുഷ്‌ ആണ്‌ ഈ ഗാനത്തിന്റെ സൃഷ്ടികര്‍ത്താവ്‌. കൊച്ചുകുട്ടിള്‍ക്കുപോലും ഈ കൊലവെറി ഇന്ന്‌ ഹരമാണ്‌. സംഗീതത്തെ വൈകൃതമാക്കി പല ഗാനങ്ങളും ഇതിനു മുന്‍പും ജന്മമെടുത്തിട്ടുണ്ടെങ്കിലും, ഈ കൊലവെറി അവയെയെല്ലാം കടത്തിവെട്ടി ഇന്ന്‌ ലോകപ്രശസ്‌തി നേടിക്കഴിഞ്ഞു. 

ഈ കൊലവെറിയെക്കാള്‍ ഭയാനകമാണ്‌ മുല്ലപ്പെരിയാറിന്റെ പേരില്‍ തമിഴ്‌നാട്ടുകാര്‍ കൊലവിളിയുമായി മലയാളികളുടെ നേരെ പായുന്നത്‌. മുല്ലപ്പെരിയാര്‍ പ്രശ്‌നം ഇപ്പോള്‍ തമിഴ്‌നാട്ടുകാര്‍ കൈകാര്യം ചെയ്യുന്നത്‌ കൊലവിളിയുമായാണ്‌. മലയാളികളെ എവിടെവെച്ചു കണ്ടാലും ആക്രമിക്കുക, അവരുടെ സ്വത്തുവകകള്‍ കൊള്ളയടിക്കുക, കൃഷികളും ബിസിനസ്സ്‌ സ്ഥാപനങ്ങളും നശിപ്പിക്കുക മുതലായ ക്രൂരമായ പ്രവൃത്തികളാണ്‌ ഇപ്പോള്‍ തമിഴ്‌നാട്ടില്‍ മലയാളികള്‍ നേരിടുന്നത്‌. 

മുല്ലപ്പെരിയാറിലെ ഭൂചലനങ്ങളെക്കാള്‍ ഭയാനകമാണ്‌ ഇന്ന്‌ തമിഴ്‌നാട്ടിലെ മലയാളികള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്‌. ജീവിതായോധനത്തിനായി കാലങ്ങള്‍ക്കുമുന്‍പ്‌ തമിഴ്‌ നാട്ടിലെ വിവിധ ഭാഗങ്ങളില്‍ ചേക്കേറി കഠിനാദ്ധ്വാനത്തിലൂടെ സമ്പാദിച്ചതെല്ലാം ഒരൊറ്റ ദിവസം കൊണ്ട്‌ കൊലവിളിയുമായെത്തിയ തമിഴ്‌നാട്ടിലെ വിവിധ തീവ്രവാദ ഗ്രൂപ്പുകളില്‍ പെട്ടവര്‍ കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണ്‌. 

സന്തോഷ്‌ പണ്ഡിറ്റ്‌ പ്രയോഗിച്ച അതേ നെഗേറ്റീവ്‌ പബ്ലിസിറ്റിയാണ്‌ തീവ്രവാദസ്വഭാവമുള്ള ചില രാഷ്ട്രീയ പാര്‍ട്ടികള്‍ തമിഴ്‌നാട്ടില്‍ കേരളത്തിനെതിരായി പ്രയോഗിക്കുന്നതും അനുയായികളെ കേരളത്തിനെതിരായി തിരിച്ചുവിടുന്നതും. പക്ഷേ, ഈ നെഗേറ്റീവ്‌ പബ്ലിസിറ്റിയെ പ്രതിരോധിക്കാന്‍  കേരള രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക്‌ കഴിഞ്ഞില്ലെന്നു മാത്രമല്ല, തമിഴ്‌നാട്ടുകാര്‍ക്ക്‌ വടി വെട്ടിക്കൊടുത്ത്‌ സ്വയം അടി ഏറ്റുവാങ്ങുന്ന പ്രക്രിയകളാണ്‌ ഇന്ന്‌ കേരളത്തില്‍ ദിനേന നടന്നുകൊണ്ടിരിക്കുന്നത്‌. തമിഴ്‌നാട്ടിലുള്ള മലയാളികള്‍ പോലും കേരളത്തിനെതിരായി തിരിഞ്ഞതിന്റെ മുഖ്യ കാരണവും അതുതന്നെ. 

തീവ്രവാദ ഗ്രൂപ്പിന്റെ നേതാവായ വൈക്കോയുടെ നേതൃത്വവും വിടുതലൈ പുലികള്‍ എന്ന സംഘടനയും കൈകോര്‍ത്തു പിടിച്ചുകൊണ്ടാണ്‌ മലയാളികളുടെ നേര്‍ക്ക്‌ കൊലവിളിയുമായി എത്തുന്നത്‌. മാനുഷികമായ ഒരു പ്രശ്‌നം വൈകാരികമായും കക്ഷിരാഷ്ട്രീയപരമായും കൈയ്യാളിയാല്‍ എന്തു സംഭവിക്കുമെന്നതിന്‌ ഉത്തമ ഉദാഹരണമായി മുല്ലപ്പെരിയാര്‍ മാറിക്കഴിഞ്ഞു. 

കേരളത്തിലെ 35 ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ജീവന്റെ പ്രശ്‌നമായി നാം ഉയര്‍ത്തിക്കാട്ടുമ്പോള്‍ തമിഴ്‌നാട്‌ ഉയര്‍ത്തിക്കാട്ടുന്നത്‌ അഞ്ചു ജില്ലകളിലായി പരന്നു കിടക്കുന്ന പതിനായിരക്കണക്കിന്‌ ഏക്കര്‍ കൃഷിയിടങ്ങളും, മനുഷ്യരുടേയും കന്നുകാലികളുടേയും കുടിവെള്ള പ്രശ്‌നമാണ്‌. അതുകൊണ്ടുതന്നെ അവര്‍ കൊലവിളിയുമായി രംഗത്തിറങ്ങി ഏതു വിധേനയും കേരളത്തെ ഈ പ്രശ്‌നത്തില്‍നിന്ന്‌ പിന്തിരിപ്പിക്കാന്‍ ശ്രമിശ്രമിച്ചുകൊണ്ടിരിക്കുന്നു. 

മലയാളി വ്യാപാരികളും കൃഷിക്കാരും സര്‍വ്വതും നഷ്ടപ്പെട്ട്‌ ദിനംപ്രതി കേരളത്തിലേക്ക്‌ പലായനം ചെയ്‌തു തുടങ്ങിയെങ്കിലും അവരുടെ സംരക്ഷണത്തിനോ പുനരധിവാസത്തിനോ കേരള സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്ന പരാതി നിലനില്‌ക്കുമ്പോള്‍ തന്നെ, തമിഴ്‌നാട്ടിലെ വിവിധ കോളേജുകളില്‍ പഠിക്കുന്ന ആയിരക്കണക്കിനു വിദ്യാര്‍ത്ഥികളാണ്‌ പെരുവഴിയിലായിരിക്കുന്നത്‌. അവരുടെ നേരെയും കൊലവിളിയുമായി തമിഴ്‌ തീവ്രവാദ ഗ്രൂപ്പുകള്‍ നേരിടുന്നു. പക്ഷെ, കേരള സര്‍ക്കാര്‍ എന്തുകൊണ്ട്‌ സത്വര നടപടികള്‍ സ്വീകരിക്കുന്നില്ല   ജയലളിതക്ക്‌ കത്തയച്ച്‌ മറുപടിക്കായി കാത്തു നില്‍ക്കാതെ, ക്രിയാത്മകമായ പ്രവൃത്തിയാണ്‌ ഇവിടെ വേണ്ടത്‌. 

എന്തിനേയും അന്ധമായി വിശ്വസിക്കുന്ന തമിഴ്‌ ജനതയുടെ വൈകാരിക പ്രതികരണ രീതിയും സ്വഭാവ വിശേഷങ്ങളും നന്നായി അറിയാവുന്ന കേരള രാഷ്ട്രീയ നേതൃത്വം അവരെ പ്രകോപിപ്പിച്ചതാണ്‌ ഇപ്പോള്‍ ഈ കൊലവിളിക്ക്‌ മുഖ്യകാരണം. മുല്ലപ്പെരിയാറിലെ വെള്ളം തരാത്ത മലയാളികളെ തമിഴ്‌നാട്ടില്‍ വെച്ചു പൊറുപ്പിക്കില്ല എന്ന്‌ അവരെക്കൊണ്ട്‌ പറയിപ്പിച്ചത്‌ ആരാണെന്ന്‌ നാം ചിന്തിക്കണം. 

തമിഴ്‌നാട്ടില്‍ സ്ഥിരതാമസവും കച്ചവടസ്ഥാപനങ്ങളുമുള്ള മലയാളികളും, ഏകദേശം 120 മലയാളി സംഘടനകളും ഇപ്പോള്‍ കേരളത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്‌. കാരണം, അവര്‍ക്ക്‌ അവിടെ സമാധാനമായി ജീവിക്കണം. കേരളത്തില്‍ ജീവിക്കാനുള്ള സാഹചര്യം ഇല്ലാത്തതുകൊണ്ടാണ്‌ തമിഴ്‌നാട്ടില്‍ മിക്കവരും അഭയം പ്രാപിച്ചിരിക്കുന്നത്‌. മുല്ലപ്പെരിയാറിന്റെ പേരില്‍ അവരുടെ സ്വത്തിനും ജീവനും ഭീഷണിയായാല്‍ മുല്ലപ്പെരിയാര്‍ പൊട്ടിയാലുണ്ടാകുന്നതിനേക്കാള്‍ ഭയാനകമായിരിക്കുമെന്ന്‌ അവര്‍ സാക്ഷ്യപ്പെടുത്തുന്നു. കൊലവിളിയുമായി ഏതുനിമിഷവും വിടുതലൈ പുലികളും മറ്റു പ്രാദേശിക തീവ്രസ്വഭാവമുള്ള സംഘടനകളും അവര്‍ക്കു നേരെ ആഞ്ഞടിക്കും. 

അഭിഭാഷകര്‍ പോലും ആയുധങ്ങളുമായി കൊലവിളി നടത്തി പാഞ്ഞടുക്കുമ്പോള്‍ മലയാളികള്‍ക്ക്‌ നിസ്സഹായരായി നോക്കി നില്‍ക്കാനേ കഴിയുന്നുള്ളൂ. അവര്‍ക്ക്‌ സംരക്ഷണമായി നോക്കുകുത്തികളെപ്പോലെ ഏതാനും പോലീസുകാര്‍ മാത്രം. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന്‌ അനുകൂലമായി തീരുമാനമെടുക്കുമെന്ന മിഥ്യാബോധമാണ്‌ കേരളത്തിനുള്ളത്‌. ഒന്നുകില്‍ കേന്ദ്രത്തില്‍ വേണ്ടത്ര സമ്മര്‍ദ്ദം ചെലുത്തി പുതിയ അണക്കെട്ട്‌ നിര്‍മ്മിക്കുക. അല്ലെങ്കില്‍ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിന്‌ തീരുമാനമാകുന്നതുവരെ കാത്തിരിക്കുക. അതോടൊപ്പം കേരളത്തില്‍ ഇപ്പോള്‍ കാണിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ കസര്‍ത്തുകള്‍ നിര്‍ത്തി വെച്ച്‌ ജനങ്ങളെ ബോധവത്‌ക്കരിക്കുക. 

അണക്കെട്ട്‌ തകര്‍ന്നാലുണ്ടാകാവുന്ന ആഘാതം തടയുന്നതിനെക്കുറിച്ച്‌ പഠിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ വിദഗ്‌ദ്ധ സമിതിയെ നിയോഗിക്കാമെന്ന്‌ കേരളത്തിന്‌ ഉറപ്പുകൊടുത്ത പ്രധാനമന്ത്രി ആ ഉറപ്പ്‌ മരവിപ്പിച്ചതായി തമിഴ്‌നാട്‌ പൊതുമരാമത്തു വകുപ്പിനെ അറിയിച്ചു കഴിഞ്ഞു. പ്രധാനമന്ത്രിയുടെ ചെന്നൈ സന്ദര്‍ശനമാണ്‌ ഈ തീരുമാനത്തിനു വഴിയൊരുക്കിയത്‌. അവിടെയും കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ നിലനില്‌പിനാണ്‌ പ്രാധാന്യം കൊടുത്തത്‌. ജയലളിതയും കരുണാനിധിയും വേണ്ടവിധത്തില്‍ പ്രധാനമന്ത്രിയെ കണ്ടതിന്റെ പ്രത്യുപകാരമാണ്‌ കേന്ദ്രത്തിന്റെ ഈ തീരുമാനം. 

കേരളത്തിലെ മന്ത്രിമാരും, എം.പി.മാരും. എം.എല്‍.എ.മാരും സത്യാഗ്രഹമിരുന്നതും ഉണ്ണാവൃതമിരുന്നതും വൃഥാവിലയായി. സുപ്രീം കോടതി നിയോഗിച്ച വിദഗ്‌ദ്ധ സംഘം കേരളത്തിലെ ഉദ്യോഗസ്ഥരെ അവഗണിച്ചതും കൂടി കൂട്ടിവായിക്കുമ്പോള്‍ കേരളത്തിന്റെ ഒരാവശ്യവും പ്രായോഗികമാകുകയില്ല എന്നാണ്‌ മനസ്സിലാകുന്നത്‌. തന്നെയുമല്ല, വര്‍ഷങ്ങളായി കൂടംകുളം ആണവ നിലയത്തിനെതിരായി സമരം നടത്തുന്ന തമിഴ്‌നാടിനെ പ്രീണിപ്പിച്ച്‌ ഏതുവിധേനയും ആ പദ്ധതി നടപ്പിലാക്കേണ്ടതും കേന്ദ്രത്തിന്റെ അഭിമാനപ്രശ്‌നമാണ്‌. കേരളത്തിലെ മുപ്പതോ നാല്‌പതോ ലക്ഷം ജനങ്ങളുടെ ജീവന്‌ ആപത്തുവന്നാലും കോടിക്കണക്കിന്‌ രൂപയുടെ നാശനഷ്ടങ്ങളുണ്ടായാലും റഷ്യ ഉപേക്ഷിച്ച ആണവ പദ്ധതി കൂടംകുളത്ത്‌ സ്ഥാപിച്ചെടുക്കുക എന്ന ഒറ്റ ലക്ഷ്യമേ കേന്ദ്രത്തിനുള്ളൂ.

അയല്‍ക്കാരായ തമിഴ്‌നാടുമായി കേരളം ഒരു തുറന്ന ചര്‍ച്ചയ്‌ക്ക്‌ തയ്യാറായാല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും രമ്യമായ പരിഹാരമാകും. അതിന്‌ കേന്ദ്രത്തിന്റേയോ സുപ്രീം കോടതിയുടെയോ മദ്ധ്യസ്ഥതയുടെ ആവശ്യമില്ല. തമിഴ്‌നാടുമായി സൗഹൃദപൂര്‍ണ്ണമായ സമീപനം കേരളത്തിന്‌ ഗുണമേ ചെയ്യൂ. രാഷ്ട്രീയമായി ഈ പ്രശ്‌നം കൈകാര്യം ചെയ്യാതെ കേരളത്തിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ വിചാരിച്ചാല്‍ ഈ പ്രശ്‌നം സൗഹൃദപരമായി പരിഹരിക്കാവുന്നതേ ഉള്ളൂ. തമിഴ്‌നാട്ടുകാര്‍ മുല്ലപ്പെരിയാറിലെ വെള്ളം ഉപയോഗിക്കുന്നുണ്ടെങ്കില്‍ ആ വെള്ളം ഉപയോഗിച്ച്‌ അവര്‍ ഉല്‌പാദിപ്പിക്കുന്ന ഉല്‌പന്നങ്ങളുടെ ഉപഭോക്താക്കള്‍ ഭൂരിഭാഗവും കേരളീയരാണെന്ന ബോധവും നമുക്കുണ്ടാകണം.

http://www.youtube.com/watch?v=YR12Z8f1Dh8



Sunday, December 11, 2011

നഴ്‌സുമാരെ തല്ലാന്‍ കേരളത്തിലും ക്വട്ടേഷന്‍ സംഘം?

കൊച്ചിയിലെ അമൃത മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ മെച്ചപ്പെട്ട വേതനം ആവശ്യപ്പെട്ട്‌ സമരം ചെയ്‌ത നഴ്‌സുമാരെ ആശുപത്രി ജീവനക്കാരും ചില ഗുണ്ടകളും ചേര്‍ന്ന്‌ തല്ലിച്ചതച്ചെന്ന വാര്‍ത്ത ഞെട്ടലുളവാക്കി. സ്വന്തം സ്ഥാപനത്തില്‍ ആതുരശുശ്രൂഷകരായി സേവനം ചെയ്യുന്നവരെ ആക്രമിക്കുവാന്‍ ആശുപത്രി അധികൃതര്‍ ക്വട്ടേഷന്‍ സംഘത്തെ നിയോഗിക്കുമെന്ന്‌ വിശ്വസിക്കാന്‍ പ്രയാസം.

ഇന്ത്യയിലെ വിവിധ ആശുപത്രികളില്‍ സേവനമനുഷ്ടിക്കുന്ന നഴ്‌സുമാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പൊതുജനശ്രദ്ധയാകര്‍ഷിച്ചത്‌ ഡല്‍ഹിയിലെ സമരത്തില്‍ നിന്നാണ്‌. പിന്നീടത്‌ ഇന്ത്യയൊട്ടാകെ പ്രചരിക്കുകയും, അതില്‍ നിന്ന്‌ പ്രചോദനമുള്‍ക്കൊണ്ട്‌ വിവിധ സംസ്ഥാനങ്ങളില്‍ നഴ്‌സുമാര്‍ തങ്ങള്‍ക്ക്‌ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നേടിയെടുക്കുവാന്‍ സമരമുറകളിലേക്ക്‌ തിരിയുകയുമായിരുന്നു.

കോളിളക്കം സൃഷ്ടിച്ച, മുംബൈ ഏഷ്യന്‍ ഹാര്‍ട്ട്‌ ആശുപത്രിയില്‍ ജോലി ചെയ്‌തിരുന്ന, തൊടുപുഴ സ്വദേശിനി ബീന എന്ന നഴ്‌സിന്റെ ആത്മഹത്യയില്‍ അധികൃതര്‍ പതറിയെങ്കിലും വീണ്ടും പഴയ രീതിയായ കൈയ്യേറ്റത്തിലേക്ക്‌ ആശുപത്രി അധികൃതര്‍ തിരിയുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്‌ ഇപ്പോള്‍ അമൃതയില്‍ സംഭവിച്ചത്‌. അടുത്ത കാലത്ത്‌ കൊല്ലത്തെ ശങ്കേഴ്‌സ്‌ ആശുപത്രിയിലും സമാന സംഭവം നടന്നിരുന്നു. അവിടെയും ക്വട്ടേഷന്‍ സംഘത്തെയാണ്‌ ആശുപത്രി അധികൃതര്‍ നിയോഗിച്ചത്‌. ആനുകൂല്ല്യങ്ങള്‍ക്കുവേണ്ടി പണിമുടക്കിയ നഴ്‌സുമാരെ പുറത്തുനിന്നെത്തിയ ഗുണ്ടാ സംഘം ആക്രമിക്കുകയും ഗര്‍ഭിണിയായ ഒരു സ്റ്റാഫ്‌ നഴ്‌സിന്‌ പരിക്കേല്‌ക്കുകയും ചെയ്‌തിരുന്നു.

നഴ്‌സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു കൊടുക്കുന്ന ഏതാനും ആശുപത്രികളും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. മെച്ചപ്പെട്ട വേതനവും ആനുകൂല്യങ്ങളും അനുവദിച്ചു കൊടുക്കുന്നതുകൊണ്ട്‌ സ്ഥാപനത്തിന്‌ ദോഷമല്ല മറിച്ച്‌ യശസ്സ്‌ കൂടുകയേ ഉള്ളൂ എന്ന ബോധോദയമാണ്‌ അധികൃതരെ അതിന്‌ പ്രേരിപ്പിക്കുന്നത്‌. പക്ഷേ, നഴ്‌സുമാര്‍ അടിമകളാണെന്ന ധാരണയില്‍ അവരോട്‌ പ്രതികാരബുദ്ധിയോടെ പെരുമാറാനാണ്‌ ഭൂരിഭാഗം അധികൃതരും ശ്രമിക്കുന്നത്‌.

കഴിഞ്ഞ മാസം കടിഞ്ഞൂല്‍ പ്രസവത്തിന്‌ അഭിഷേക്‌ ബച്ചന്റെ ഭാര്യയും ബോളിവുഡ്‌ സുന്ദരിയുമായ ഐശ്വര്യ റായിയെ മുബൈയിലെ സെവന്‍സ്‌ഹില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌ മുതലെടുത്ത്‌ അതേ ആശുപത്രിയില്‍ നാളുകളായി സമരം ചെയ്യുന്ന നഴ്‌സുമാര്‍ അവരുടെ സമര തന്ത്രം കൗശലപൂര്‍വ്വം വഴിതിരിച്ചുവിട്ട്‌ ആശുപത്രി അധികൃതരെ വട്ടം കറക്കി ആനുകൂല്ല്യങ്ങള്‍ നേടിയെടുത്തത്‌ വാര്‍ത്തയായിരുന്നു.

`ബിഗ്‌ ബി'യുടെ മരുമകളാണ്‌ കുഞ്ഞു `ബി'ക്ക്‌ ജന്മം നല്‍കാന്‍ ആശുപത്രിയില്‍ എത്തിയത്‌. അപ്പോള്‍ മാധ്യമപ്പട ആശുപത്രിയുടെ ചുറ്റും തമ്പടിക്കുമെന്നും നഴ്‌സുമാര്‍ കണക്കുകൂട്ടി. `എ' ആയാലും `ബി' ആയാലും തങ്ങളുടെ ജീവല്‍പ്രശ്‌നമാണ്‌ വലുതെന്ന്‌ അവരും തീരുമാനിച്ച്‌ സമരമുറ ആരംഭിച്ചപ്പോഴാണ്‌ ആശുപത്രി അധികൃതര്‍ക്ക്‌ കാര്യത്തിന്റെ ഗൗരവം മനസ്സിലായത്‌. നഴ്‌സുമാരുടെ സമര കോലാഹലം തത്സമയ സംപ്രേക്ഷണത്തിലൂടെ ലോകമൊട്ടാകെ അറിഞ്ഞാല്‍ നാണക്കേടാണെന്നും, ആശുപത്രിയുടെ നിലനില്‌പിനെത്തന്നെ അതു ബാധിക്കുമെന്നും കരുതിയതുകൊണ്ടാകാം നഴ്‌സുമാരുമായി അവര്‍ ചര്‍ച്ചയ്‌ക്ക്‌ തയ്യാറായതും അവരുടെ പ്രധാന ആവശ്യങ്ങളെല്ലാം അംഗീകരിക്കുകയും ചെയ്‌തത്‌. സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചു നല്‌കുക, ശമ്പളത്തോടെയുള്ള ഒരു മാസത്തെ അവധി, ശമ്പള വര്‍ദ്ധന എന്നിത്യാദി ആവശ്യങ്ങളെല്ലാം അംഗീകരിച്ചു. അതോടെ സെവന്‍സ്‌ഹില്‍ ആശുപത്രിയിലെ നഴ്‌സുമാര്‍ രക്ഷപ്പെടുകയും ചെയ്‌തു.

നഴ്‌സുമാരെ ആക്രമിച്ച്‌ പരിക്കേല്‌പിക്കുകയും അവരെ ആക്രമിച്ച ഗുണ്ടകള്‍ തന്നെ അവരെ അതേ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും, അവര്‍ക്ക്‌ ചികിത്സ നിഷേധിക്കുകയും ചെയ്‌തെങ്കില്‍ അത്‌ ന്യായീകരിക്കാവുന്നതല്ല. ഒരു നഴ്‌സിനെ കാണാതായെന്ന വാര്‍ത്തയാണ്‌ സമരക്കാരെ ഏറെ പരിഭ്രാന്തരാക്കിയത്‌. പോലീസില്‍ പരാതി കൊടുത്തതനുസരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ ആ നഴ്‌സിനെ ആശുപത്രിയില്‍ തന്നെയുള്ള ഒരു മുറിയില്‍ പൂട്ടിയിട്ടിരിക്കുന്നതായി കൊച്ചി സിറ്റി പോലീസ്‌ അസിസ്റ്റന്റ്‌ കമ്മീഷണറിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം കണ്ടുപിടിച്ചു എന്ന്‌ കേള്‍ക്കുമ്പോള്‍ മനസ്സിലാകുന്നത്‌ തീര്‍ച്ചയായും ഈ സ്ഥാപനങ്ങളുടെയെല്ലാം നിയന്ത്രണവും സംരക്ഷണവും ക്വട്ടേഷന്‍ സംഘത്തിന്റേയോ മാഫിയാ സംഘത്തിന്റെയോ കൈകളിലാണെന്നതാണ്‌. കേരള-കേന്ദ്ര സര്‍ക്കാരുകളുടെ അന്വേഷണവും ഇത്തരുണത്തില്‍ അനിവാര്യമാണ്‌. അക്രമികളെ അറസ്റ്റു ചെയ്യുകയും അതോടൊപ്പം ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌?കേന്ദ്ര അന്വേഷണ ഏജന്‍സികളെക്കൊണ്ട്‌ അന്വേഷിപ്പിച്ച്‌ കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുകയും വേണം.

ന്യൂഡല്‍ഹിയിലെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ നഴ്‌സിംഗ്‌ വിദ്യാര്‍ത്ഥിനിയുടെ യൂണിഫോം വലിച്ചുകീറുകയും പ്രകോപനപരമായ രീതിയില്‍ പ്രിന്‍സിപ്പല്‍ പെരുമാറുകയുമാണ്‌ ചെയ്‌തതെങ്കില്‍, അമൃതാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ}ട്ടില്‍ ഒരു നഴ്‌സിനെ മറ്റൊരു ജീവനക്കാരന്‍ മുറിയില്‍ പൂട്ടിയിട്ട്‌ മര്‍ദ്ദിക്കുകയാണ്‌ ചെയ്‌തത്‌. ഈ രണ്ടു സംഭവങ്ങളും താരതമ്യം ചെയ്യുമ്പോള്‍ തമ്മില്‍ ഭേദം രാം മനോഹര്‍ ലോഹ്യ ആശുപത്രി തന്നെ.

ഇത്രയെല്ലാം അക്രമങ്ങള്‍ കൊച്ചിയുടെ ഹൃദയഭാഗത്ത്‌ സംഭവിച്ചിട്ടും കോഴിക്ക്‌ മുലവരുന്നതും, റോഡില്‍ പാറ മുളച്ചതും, ആലിന്‌ വാലു കിളിര്‍ത്തതുമൊക്കെ എക്‌സ്‌ക്ലൂസീവ്‌ ആയി റിപ്പോര്‍ട്ട്‌ ചെയ്യുന്ന ചാനലുകാരും പത്ര മാധ്യമങ്ങളൊന്നും ഇതേക്കുറിച്ച്‌ കാര്യമായി റിപ്പോര്‍ട്ട്‌ ചെയ്‌തു കണ്ടില്ല. ഇങ്ങനെയുള്ള സംഭവങ്ങള്‍ സാമൂഹിക പ്രശ്‌നമായി കണ്ട്‌ വേണ്ടത്ര പ്രചരണം കൊടുത്തെങ്കിലേ ഭാവിയില്‍ ഇങ്ങനെയുള്ള അക്രമങ്ങക്ക്‌ തടയിടാനാകൂ.

`വിശ്വാസം, അതല്ലേ എല്ലാം......!!'




Saturday, December 3, 2011

വാണിയനും വാണിയത്തിയും കളിക്കുന്ന കേരള സര്‍ക്കാര്‍

``മുല്ലപ്പെരിയാര്‍: എം.പി.മാര്‍ നാളെ മനുഷ്യാവകാശ കമ്മീഷനെ കാണും; മൂന്നാം കക്ഷിയെ ഏല്‌പിക്കുന്നതില്‍ വിരോധമില്ല-തിരുവഞ്ചൂര്‍; വിഷയം കോടതിക്കു പുറത്ത്‌ പരിഹരിക്കണമെന്ന്‌ എല്‍.ഡി.എഫ്‌; കേരള സര്‍ക്കാര്‍ ജനങ്ങളെ അക്രമത്തിന്‌ പ്രേരിപ്പിക്കുന്നു-വൈക്കോ; ഹൈക്കോടതി വിശദീകരണം തേടി; ഡിസംബര്‍ ആദ്യവാരം നിയമസഭ ചേരും; ജലനിരപ്പ്‌ കുറയ്‌ക്കണമെന്ന ആവശ്യവുമായി കേരളം സുപ്രീം കോടതിയിലേക്ക്‌; `ഡാം 999 നിരോധനം'-സുപ്രീം കോടതിയില്‍ ഹര്‍ജി നല്‌കും; തമിഴ്‌ നാട്ടില്‍ നിന്നുള്ള എം.പി.മാര്‍ പ്രധാന മന്ത്രിയെ കണ്ടു; എല്‍.ഡി.എഫ്‌. മനുഷ്യ മതില്‍ തീര്‍ക്കും; റൂര്‍ക്കി ഐ.ഐ.ടി.യുമായി സര്‍ക്കാര്‍ നാളെ കരാറൊപ്പിടും; പാര്‍ലമെന്റിനു മുന്നില്‍ തമിഴ്‌നാട്‌ എം.പി.മാരുടെ പ്രതിഷേധം; ഇരു മുഖ്യമന്ത്രിമാരുമായും പ്രധാന മന്ത്രി ചര്‍ച്ചയ്‌ക്ക്‌; നിയമ സഭ ചേരണമെന്ന്‌ സി.പി.എം.; എന്തു വിലകൊടുത്തും പുതിയ ഡാം പണിയുമെന്ന്‌ മുഖ്യ മന്ത്രി; ലോക്‌ സഭയില്‍ അടിയന്തിര പ്രമേയത്തിന്‌ നോട്ടീസ്‌; കുമളിയില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ ചെക്‌പോസ്റ്റ്‌ ഉപരോധിച്ചു; പ്രത്യേക നിയമ സഭാ സമ്മേളനം വിളിക്കണമെന്ന്‌ പി.എം.കെ.; സുരക്ഷയ്‌ക്കായി കൈകോര്‍ക്കാം; നാലു ജില്ലകളിലും ഹര്‍ത്താല്‍ പൂര്‍ണ്ണം....''

മുല്ലപ്പെരിയാറിനെക്കുറിച്ച്‌ കഴിഞ്ഞ ആഴ്‌ച പുറത്തിറങ്ങിയ ഒരു പ്രമുഖ പത്രത്തിലെ മാത്രം ഒരു ദിവസത്തെ വാര്‍ത്തകള്‍ക്കനുബന്ധമായ തലക്കെട്ടുകളാണ്‌ മേല്‍ ഉദ്ധരിച്ചവ. മറ്റു പത്രങ്ങളില്‍ വന്നവ വേറെ. ഈ വാര്‍ത്തകളില്‍ നിന്ന്‌ സാധാരണക്കാരായ കേരളത്തിലെ ജനങ്ങള്‍ എന്തു മനസ്സിലാക്കി എന്നു ചോദിച്ചാല്‍ ഉത്തരം ഒന്നേ ഉള്ളൂ. മുല്ലപ്പെരിയാര്‍ പ്രശ്‌നം ഒരു ആഘോഷമായി കൊണ്ടാടുകയാണ്‌ ഇടതു-വലതു കക്ഷികളും മാധ്യമങ്ങളും.

ജനാധിപത്യത്തിന്റേയും പൗരാവകാശത്തിന്റേയും നെടും തൂണുകളായ മാധ്യമങ്ങളിലൂടെ, മുല്ലപ്പെരിയാര്‍ പ്രശ്‌നം ഉയര്‍ത്തിക്കാട്ടി കേരളത്തിലെ സര്‍വ്വ കക്ഷികള്‍ ചേര്‍ന്ന്‌ കാണിക്കുന്ന കപട നാടകം ഇന്ന്‌ ലോകം കണ്ടും കേട്ടും കൊണ്ടിരിക്കുകയാണ്‌. ഈ വാണിയനും വാണിയത്തിയും കളി തുടങ്ങിയിട്ട്‌ പതിറ്റാണ്ടുകളായി. ഇ.എം.എസ്‌ മുതല്‍ ഉമ്മന്‍ചാണ്ടി വരെയെത്തിയ കളി ഇപ്പോഴും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.

ഒരു പ്രത്യേക സീസണില്‍ കേരളവും തമിഴ്‌നാടും മുല്ലപ്പെരിയാര്‍ പ്രശ്‌നമെടുത്തിട്ട്‌ ചില ചാനലുകാരുമായി ചങ്ങാത്തവും കൂടി ഒരു പ്രക്ഷോഭം സംഘടിപ്പിക്കും. അതോടെ തമിഴ്‌നാട്ടില്‍ നിന്നുള്ള പലവ്യജ്ഞനങ്ങളും പച്ചക്കറികളും കയറ്റിവരുന്ന ചരക്കു വണ്ടികള്‍ അവര്‍ വഴിയില്‍ തടഞ്ഞിടും. ഉടനെ പ്രതിപക്ഷം രംഗത്തിറങ്ങും. അവരിറങ്ങിക്കഴിഞ്ഞയുടനെ മറ്റു പാര്‍ട്ടികളും രംഗത്തിറങ്ങും. പിന്നെ പൊടി പൂരം. പരസ്‌പരം പഴിചാരലും ആക്രോശങ്ങളും ബന്തും ഹര്‍ത്താലുമൊക്കെയായി പൊതുജനത്തെ വീര്‍പ്പു മുട്ടിക്കും. പൂഴ്‌ത്തിവെയ്‌പ്പുകാര്‍ ഈ തക്കം പാത്തിരുന്ന്‌ സാധനങ്ങളുടെ വില കൂട്ടുകയും ചെയ്യും. ഈ കോലാഹലങ്ങള്‍ക്കിടയില്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നം വെള്ളത്തില്‍ മുങ്ങിപ്പോകുകയും ചെയ്യും.

കേരളവും തമിഴ്‌നാടും തമ്മിലുള്ള ഈ ഒളിച്ചുകളി തുടങ്ങിയിട്ട്‌ ഏകദേശം 13 കൊല്ലമായി. മഴനിഴല്‍ പ്രദേശത്തില്‍പെട്ട തമിഴ്‌നാടിന്റെ അഞ്ചു ജില്ലകള്‍ക്ക്‌ വെള്ളവും വെളിച്ചവും ലഭ്യമാക്കണമെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടാണ്‌ ആശ്രയം. പക്ഷേ, അണക്കെട്ടിന്റെ ബലക്ഷയത്തെക്കുറിച്ച്‌ പറയുമ്പോള്‍ അവര്‍ മലക്കം മറിയും. ഈ അണക്കെട്ട്‌ നിലനിന്നാലേ അവരുടെ ദേശത്ത്‌ പുല്ല്‌ കിളിര്‍ക്കൂ. അതുകൊണ്ട്‌ പുതിയൊരു അണക്കെട്ട്‌ ഉണ്ടാക്കി അതിലേക്ക്‌ മുല്ലപ്പെരിയാറിലെ വെള്ളം ഊറ്റിയെടുത്താല്‍ കേരളത്തിന്റെ അങ്കലാപ്പും മാറും തമിഴ്‌നാടിന്റെ ആവശ്യവും നടക്കും. പക്ഷേ, തമിഴ്‌നാട്‌ അതിനോട്‌ വിയോജിക്കുന്നു. കാരണം മറ്റൊന്നുമല്ല.

ഭൂമിശാസ്‌ത്രപരമായി പുതിയ അണക്കെട്ട്‌ കേരളത്തിനുള്ളിലായാല്‍ അതിന്റെ പൂര്‍ണ്ണ ഉടമസ്ഥാവകാശം കേരളത്തിനാകും. സ്വാഭാവികമായും അണക്കെട്ടിലെ വെള്ളത്തിന്റെ നിയന്ത്രണവും കേരളത്തിനാകും. എന്തു കരാര്‍ ഉണ്ടാക്കിയാലും ഭാവിയില്‍ ഭേദഗതി ചെയ്യില്ല എന്ന്‌ യാതൊരു ഉറപ്പുമില്ല. അങ്ങനെ സംഭവിച്ചാല്‍ ഇപ്പോള്‍ ചുളുവിലയില്‍ കിട്ടിക്കൊണ്ടിരിക്കുന്ന (ഏതാണ്‌ പത്തുലക്ഷത്തോളം രൂപ) വെള്ളത്തിന്‌ നല്ലൊരു തുക കേരളത്തിന്‌ കൊടുക്കേണ്ടിവരും. അതുകൊണ്ട്‌ കഴിവതും കേരളത്തിന്റെ ആവശ്യങ്ങളെ നിരാകരിക്കേണ്ടത്‌ തമിഴ്‌നാടിന്റെ ആവശ്യമാണ്‌.

തുടക്കത്തില്‍ കേരളം കാണിച്ച ശുഷ്‌കാന്തി കാലക്രമേണ മന്ദീഭവിച്ചത്‌ തമിഴ്‌നാടിനുവേണ്ടി കേരളത്തിലും തമിഴ്‌നാട്ടിലും ലോബികള്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണെന്ന്‌ നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു. തമിഴ്‌നാട്ടിലെ പച്ചക്കറി, പഴം, പാല്‍, മുട്ട ഉല്‌പാദകരില്‍ നിന്ന്‌ കേരളത്തിലെ രാഷ്ട്രീയക്കാര്‍ക്കും ഏജന്റുമാര്‍ക്കും വന്‍ തുക കമ്മീഷനായി ലഭിച്ചുകൊണ്ടിരിക്കുന്നുണ്ടെന്ന വാര്‍ത്തയും നേരത്തെ പുറത്തു വന്നതാണ്‌. കേരളത്തിലെ കൃഷിയിടങ്ങള്‍ തരിശുഭൂമിയാക്കി മാറ്റുകയോ, കാര്‍ഷിക വിളകള്‍ക്ക്‌ വിലങ്ങുതടിയായി ഉല്‌പാദനം കുറയ്‌ക്കുകയോ ചെയ്യുകയാണ്‌ ഈ ലോബികള്‍.

നീതി ലഭ്യമാക്കേണ്ട നീതിന്യായ കോടതികള്‍ വരെ സംശയത്തിന്റെ നിഴലിലാണ്‌. മുല്ലപ്പെരിയാര്‍ പ്രശ്‌നം ഒരു ജലതര്‍ക്കമല്ല എന്ന്‌ സുപ്രീം കോടതിക്ക്‌ ബോദ്ധ്യപ്പെടാന്‍ എട്ടുകൊല്ലം വേണ്ടി വന്നു. ജലനിരപ്പ്‌ കുറയ്‌ക്കണമെന്ന കേരളത്തിന്റെ ആവശ്യം നിരാകരിച്ച്‌ ജലനിരപ്പ്‌ ഉയര്‍ത്തണമെന്നുള്ള തമിഴ്‌നാടിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ട്‌ ഉത്തരവിറക്കിയതും ഈ സുപ്രീം കോടതി തന്നെ. ഇതുകൊണ്ടെല്ലാമാണ്‌ കേരളത്തില്‍ ജയരാജനെപ്പോലെയുള്ളവര്‍ കോടതിയേയും ജഡ്‌ജിമാരേയും  വെല്ലുവിളിക്കാന്‍ ധൈര്യം കാട്ടിയത്‌.

ഖജനാവിലെ പണം മുടക്കി നമ്മുടെ മന്ത്രിമാരും, എം.എല്‍.എ.മാരും, പ്രതിപക്ഷവുമൊക്കെ ഡല്‍ഹിക്ക്‌ പറന്നത്‌ വൃഥാവിലയായെന്ന്‌ ഇപ്പോള്‍ മനസ്സിലായി. അവയൊക്കെ വെറും പ്രഹസനങ്ങളായിരുന്നു എന്ന്‌ ജനങ്ങള്‍ക്ക്‌ ബോദ്ധ്യമായത്‌ അഡ്വക്കേറ്റ്‌ ജനറലിന്റെ പ്രസ്‌താവന തന്നെ. അപ്പോഴും `വീണതു വിദ്യ'യെന്ന മട്ടിലാണ്‌ മന്ത്രിമാരുടെ പ്രതികരണം. ഇ.എം.എസ്സിന്റേയും അച്യുതമേനോന്റേയും ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെയും മന്ത്രിസഭകള്‍ ചെയ്‌തുകൊണ്ടിരുന്നതും ചെയ്യുന്നതും ഒരേ കാര്യം തന്നെയാണ്‌.

മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ തകര്‍ന്നാലും കാര്യമായ അപകടമുണ്ടാകില്ലെന്നും ഇടുക്കി, ചെറുതോണി, കുളമാവ്‌ അണക്കെട്ടുകള്‍ക്ക്‌ ഈ വെള്ളം താങ്ങിനിര്‍ത്താന്‍ കഴിയുമെന്ന അഡ്വക്കേറ്റ്‌ ജനറലിന്റെ വെളിപ്പെടുത്തലും കൂട്ടി വായിക്കുമ്പോള്‍ `ഇതൊക്കെ അപ്പച്ചന്റെയൊരു തമാശയല്ല്യോടാ...' എന്ന ഒരു പഴയ ഗാനത്തിന്റെ ഈരടികളാണ്‌ ഓര്‍മ്മ വരുന്നത്‌. അതായത്‌ കേരളത്തിന്റെ താല്‌പര്യത്തിനു വിരുദ്ധമായി എ.ജി. നടത്തിയ ഈ പരാമര്‍ശം സര്‍ക്കാറിലെ ചില നേതാക്കളുടെയെങ്കിലും അറിവോടെയാണെന്ന്‌ സാരം.

മുല്ലപ്പെരിയാറിന്റെ പേരില്‍ ജനങ്ങളില്‍ അപകടഭീതി പരത്തി മന്ത്രിമാര്‍ തെക്കോട്ടും വടക്കോട്ടും ഓടുകയും ഇന്ദ്രപ്രസ്ഥത്തില്‍ പോയി പട്ടിണി കിടന്നും കീജയ്‌ വിളിച്ചും, പോയതിനെക്കാള്‍ വേഗത്തില്‍ തിരിച്ചു വന്ന്‌ വീണ്ടും ജനങ്ങളെ കബളിപ്പിക്കുകയും ചെയ്യുമ്പോള്‍ തമിഴ്‌നാട്ടിലാകട്ടേ ബന്ധപ്പെട്ടവരെ സ്വാധീനിച്ച്‌ തങ്ങളുടെ അവകാശവാദം ഒന്നുകൂടി ഉറപ്പിക്കാനാണ്‌ ശ്രമിക്കുന്നതെന്ന്‌ കേരള സര്‍ക്കാറിന്‌ അറിയാഞ്ഞിട്ടല്ല. അണക്കെട്ട്‌ നിലനിര്‍ത്താന്‍ തമിഴ്‌നാട്‌ സര്‍ക്കാര്‍ കോടികളാണ്‌ ചിലവഴിക്കുന്നത്‌. ബന്ധപ്പെട്ടവരെ തങ്ങളുടെ വരുതിയിലാക്കാന്‍ അവര്‍ക്ക്‌ നല്ല കഴിവാണെന്ന്‌ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ താല്‌പര്യമെടുത്ത ചില നേതാക്കളെങ്കിലും സമ്മതിച്ചിട്ടുള്ളതാണ്‌.

അഡ്വക്കേറ്റ്‌ ജനറലായി ഒരാളെ നിയമിക്കുമ്പോള്‍ ആ വ്യക്തിയുടെ പൂര്‍വ്വകാല ചരിത്രവും ജോലിയിലുള്ള ആത്മാര്‍ത്ഥതയും കൃത്യനിഷ്‌ഠയും നിയമ പരിജ്ഞാനവുമൊക്കെ അന്വേഷിച്ചതിനുശേഷമാകണമെന്ന സാമാന്യ ബുദ്ധിപോലും നമ്മുടെ കേരള സര്‍ക്കാറിനില്ലാതെ പോയതാണ്‌ കോടതികളുടെ രൂക്ഷവിമര്‍ശനങ്ങള്‍ സര്‍ക്കാര്‍ കേള്‍ക്കേണ്ടി വരുന്നത്‌. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിനുവേണ്ടി കേസ്‌ വാദിച്ച വ്യക്തിയെയാണ്‌ കേരള സര്‍ക്കാര്‍ അഡ്വക്കേറ്റ്‌ ജനറലായി നിയമിച്ചിരിക്കുന്നത്‌ എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ കേരള മന്ത്രിസഭ നയിക്കുന്നത്‌ മന്ദബുദ്ധികളാണോ എന്നു സംശയിച്ചു പോകുന്നു. താനല്ല തന്റെ ഭാര്യയാണ്‌ തമിഴ്‌നാടിനുവേണ്ടി വക്കാലത്ത്‌ ഒപ്പിട്ടതെന്ന ന്യായം പറഞ്ഞ്‌ ഇപ്പോള്‍ സ്വയം ന്യായീകരിക്കുകയാണ്‌ എ.ജി. ദണ്ഡപാണി.

ഒരുവശത്ത്‌ രാഷ്ട്രീയക്കാര്‍ കോമരം തുള്ളുമ്പോള്‍ മറുവശത്ത്‌ ചാനലുകാര്‍ യാഥാര്‍ത്ഥ്യങ്ങളെ വളച്ചൊടിച്ച്‌ ജനങ്ങളെ വിരട്ടിയും പരിഭ്രാന്തി സൃഷ്ടിച്ചും അശനിപാതങ്ങളാകുകയാണ്‌. ഇതിലും എത്രയോ ഭേദമാണ്‌ ഭൂകമ്പം !