Tuesday, July 11, 2017

പെണ്‍‌കരുത്തറിഞ്ഞ 'അമ്മ'

അവസാനം ഒരു പ്രമുഖനെങ്കിലും മുഖമുണ്ടായി. പല സുപ്രധാന കേസുകളിലും പ്രമുഖര്‍ പലരും വന്നുപോയെങ്കിലും അവരെല്ലാം പ്രമുഖ സ്ഥാനങ്ങളില്‍ ഭദ്രമായിത്തന്നെ ഇരുന്നു. എന്നാല്‍ ചരിത്രത്തില്‍ വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ഒരു ഒത്തൊരുമ ഈ കേസില്‍ കണ്ടു. പരാതിക്കാരിയും പൊലീസും സര്‍ക്കാരും മാധ്യമപ്രവര്‍ത്തകരും ജനങ്ങളും ഒരുമിച്ച് നിന്നപ്പോള്‍ അതിശക്തനായ ഒരു പ്രമുഖന്‍ ഇരുമ്പഴികള്‍ക്കുള്ളിലായി.

ഈ കേസില്‍ പരാതിക്കാരിയായ, കേരളത്തിന് മുഴുവന്‍ പരിചയക്കാരിയായ നടി കാണിച്ചത് അസാമാന്യ ധൈര്യമാണ്. ആ ധൈര്യമാണ് കേസിന് നട്ടെല്ല് നല്‍കിയതും. അവള്‍ തന്റെ പരാതിയില്‍ ഉറച്ചുനിന്നപ്പോള്‍ സമൂഹത്തിന് അവളോടൊപ്പം നില്‍ക്കാതെ വേറെ വഴിയില്ലെന്നായി. തന്റെ വിവാഹത്തിന് തൊട്ടുമുമ്പ് താന്‍ ലൈംഗികമായി ആക്രമിക്കപ്പെട്ടുവെന്ന് വെളിപ്പെടുത്തുവാനും തന്നെ ആക്രമിച്ചവര്‍ക്കെതിരെ പരാതി നല്‍കാനും ആ പെണ്‍കുട്ടി കാണിച്ച ധൈര്യം സകല സ്ത്രീകള്‍ക്കും വലിയൊരു മാതൃകയാണ്.

ആക്രമിക്കപ്പെട്ടതിന് ശേഷം എല്ലാം നിശബ്ദമായി സഹിക്കാതെ ആദ്യം സംവിധായകന്‍ ലാലിനോടും പിന്നീട് പൊലീസിനോടും സംഭവത്തെക്കുറിച്ച് തുറന്നു പറയാന്‍ അവള്‍ മന:ക്കരുത്ത് കാണിച്ചു. കേസിന്റെ ഓരോ ഘട്ടത്തിലും തളരാതെ ഉറച്ചുനില്‍ക്കുക മാത്രമല്ല, അതേ കരുത്തോടെ ക്യാമറയ്ക്ക് മുന്നിലെത്തി തന്റെ ജോലി തുടരാനും അവള്‍ തയ്യാറായി. സഹപ്രവര്‍ത്തകര്‍ തന്നെ ഇരയെന്ന് വിളിച്ചപ്പോഴും പല വിവാദങ്ങളിലേക്കും തന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടപ്പോഴും അവള്‍ നിശബ്ദത പാലിച്ചു. ഒരു ഘട്ടത്തില്‍പ്പോലും ദിലീപിന്റെ പേര് പറയാനോ ആരോപണങ്ങള്‍ ഉന്നയിക്കാനോ അവള്‍ തയ്യാറായില്ലെന്നതാണ് കൈകൂപ്പേണ്ട വസ്തുത. പകരം പൊലീസിനോട് അറിയാവുന്ന കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞു. തന്റെ രൂക്ഷമായ ഒരു പ്രതികരണം കൊണ്ടല്ല തന്നെ ആക്രമിച്ചവരെ നേരിടേണ്ടതെന്ന് അവള്‍ക്കറിയാമായിരുന്നു. അവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവന്ന് അര്‍ഹിക്കുന്ന ശിക്ഷ നേടിക്കൊടുക്കുക എന്നതില്‍ കുറഞ്ഞൊന്നും അവള്‍ക്ക് വേണ്ടായിരുന്നു. തന്റെ ഉള്ളിലെ തീ അണയാതെ മരണം വരെ താനിതിന് വേണ്ടി പോരാടുമെന്നായിരുന്നു അവള്‍ സുഹൃത്തുക്കളോട് പറഞ്ഞതും അതുകൊണ്ടാണ്.

ആ പെണ്‍കുട്ടി ഒരു ചുവടെടുത്ത് വെച്ചപ്പോള്‍ അവളോടൊപ്പം മുന്നോട്ടുവെച്ചത് ലക്ഷക്കണക്കിന് ചുവടുകളായിരുന്നു. ഇവരില്‍ 'വിമന്‍സ് കളക്ടീവ് ഇന്‍ സിനിമ'യിലെ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ ഇടതും വലതും കോട്ടകെട്ടി, അവള്‍ ഒറ്റപ്പെടാതെ കാവല്‍ നിന്നു. മുഖ്യമന്ത്രിയോടൊപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ മാത്രമല്ല, ഒരു പെണ്‍കുട്ടിയ്ക്ക് നീതി തേടിക്കൊടുക്കാനും തങ്ങള്‍ക്ക് കഴിയുമെന്ന് അവര്‍ തെളിയിച്ചു. അതിനെല്ലാം പുറമേ, പുരുഷാധിപത്യം അതിന്റെ എല്ലാ രൂക്ഷ ഭാവങ്ങളോടെയും കത്തി നില്‍ക്കുന്ന 'അമ്മ' എന്ന സംഘടനയുടെ യഥാര്‍ത്ഥ മുഖം സമൂഹത്തിന് മുമ്പില്‍ വലിച്ചുകീറാനും സിനിമയിലെ സ്ത്രീക്കൂട്ടായ്മയ്ക്ക് കഴിഞ്ഞു.

ജനങ്ങള്‍ ഇപ്പോള്‍ കൈയ്യടി ലഭിക്കുന്നത് കേരള പൊലീസിനും വേണ്ടിക്കൂടിയാണ്. ജനപ്രിയ നായകന്റെ അപ്രിയ മുഖം ജനങ്ങള്‍ക്ക് കാട്ടിക്കൊടുക്കാന്‍ അഹോരാത്രം പണിയെടുത്തവരാണ് പൊലീസ്. പള്‍സര്‍ സുനിയുടെ അറസ്റ്റോടെ എല്ലാം അവസാനിച്ചുവെന്ന് ജനങ്ങള്‍ കരുതിയപ്പോള്‍ സംഭവത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ വല വിരിക്കുകയായിരുന്നു പൊലീസ്. ഐജി ദിനേശ് കശ്യപിന്റെ നേതൃത്വത്തില്‍ പെരുമ്പാവൂര്‍ ഡിവൈഎസ്പി സുദര്‍ശന്‍, സിഐ ബിജു പൗലോസ് തുടങ്ങിയവര്‍ അടങ്ങിയ സംഘത്തിന്റെ പഴുതുകള്‍ അടച്ചുള്ള വിദഗ്ധമായ അന്വേഷണമാണ് കേസിലെ സൂത്രധാരനെ വെള്ളിവെളിച്ചത്തില്‍ നിന്നും പകല്‍വെളിച്ചത്തിലേക്ക് കൊണ്ടുവന്നത്.

പണവും സ്വാധീനവും ആവശ്യത്തില്‍ അധികമുള്ള ഒരു സിനിമാ താരത്തെ അറസ്റ്റ് ചെയ്യുകയെന്നത് പൊലീസിനെ സംബന്ധിച്ച് അത്ര എളുപ്പമായിരുന്നില്ല. സമ്മര്‍ദ്ദങ്ങളും പ്രലോഭനങ്ങളും ഭീഷണികളും വിവാദങ്ങളുമെല്ലാം അതിജീവിച്ചുവേണം ഇത്തരമൊരു കൃത്യത്തിലേക്ക് ചെന്നെത്താന്‍. ഇതിനായി പിഴവുകളില്ലാതെ അന്വേഷണം നടത്തുകയും ശക്തമായ തെളിവുകള്‍ കണ്ടെത്തുകയും ചെയ്യേണ്ടിയിരുന്നു. തുടക്കത്തില്‍ ദിലീപിലേക്കെത്താന്‍ സംശയത്തിന്റെയും സാഹചര്യത്തിന്റെയും നൂല്‍പ്പാലം മാത്രമേ പൊലീസിന് മുമ്പിലുണ്ടായിരുന്നുള്ളൂ. കേസില്‍ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞപ്പോള്‍ ആ പ്രസ്താവനയെ ഉപയോഗിക്കാന്‍ പൊലീസ് കാണിച്ച ബുദ്ധിയാണ് പ്രശംസനീയം. കേസ് പള്‍സര്‍ സുനിയില്‍ അവസാനിച്ചുവെന്ന് എല്ലാവരെയും ദിലീപിനെയടക്കം വിശ്വസിപ്പിക്കാന്‍ പൊലീസിന് കഴിഞ്ഞു. എന്നാല്‍ പൊലീസ് അന്വേഷണം അവിടം കൊണ്ട് നിര്‍ത്തിയിരുന്നില്ല. രഹസ്യമായി അന്വേഷണം തുടരുകയും അവസാനം ബലവത്തായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ദിലീപിനെ അറസ്റ്റ് ചെയ്യുകയും ചെയ്ത് കേരളത്തിന് അഭിമാനമായി കേരള പൊലീസ്.

കേരള പൊലീസിന്റെ ശ്രമങ്ങള്‍ക്ക് മാധ്യമങ്ങള്‍ നല്‍കിയ പിന്തുണ വിലമതിക്കാനാവാത്തതാണ്. ആദ്യം മുതല്‍ മാധ്യമങ്ങളെല്ലാം നടിക്കൊപ്പമായിരുന്നു. ദിലീപിന് കേസുമായുള്ള ബന്ധത്തെക്കുറിച്ച് മാധ്യമങ്ങളാണ് സൂചന നല്‍കിയത്. പൊലീസിനൊപ്പം സമാന്തര അന്വേഷണം നടത്തി കേസിനെ ചവറ്റുകൊട്ടിയിലാക്കാതെ മാധ്യമങ്ങള്‍ സംരക്ഷിച്ചു. അപ്പപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ മാധ്യമങ്ങള്‍ കാണിച്ച വ്യഗ്രതയും അഭിനന്ദനാര്‍ഹം.

അതിനിടയില്‍ ദിലീപ് അറസ്റ്റിലായതോടെ നാണംകെട്ട പ്രതിസന്ധിയാണ് 'അമ്മ' നേരിട്ടുകൊണ്ടിരിക്കുന്നത്. ദിലീപിനെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍, ആക്രമിക്കപ്പെട്ട നടിയെ പൂര്‍ണമായും തഴഞ്ഞുകൊണ്ട് പൊട്ടിത്തെറിച്ച അമ്മയിലെ അംഗങ്ങള്‍ക്കെതിരെ കല്ലെറിയണം. ആദ്യം മുതല്‍ തന്നെ ആക്രമിക്കപ്പെട്ട നടിയ്‌ക്കൊപ്പം നില്‍ക്കാന്‍ സംഘടന തയ്യാറായിരുന്നില്ല. സംഘടനയില്‍ നിന്ന് നീതി ലഭിക്കില്ലെന്ന് വ്യക്തമായതോടെയാണ് സംഘടനയിലെ വനിതാ താരങ്ങളായ മഞ്ജു വാര്യര്‍, റീമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവരുടെ നേതൃത്വത്തില്‍ വിമന്‍ കളക്ടീവ് ഇന്‍ സിനിമ രൂപീകരിക്കേണ്ടി വന്നത്. കേസില്‍ ദിലീപിനെ സംരക്ഷിക്കാനുള്ള വ്യഗ്രതയിലായിരുന്നു 'അമ്മ'. അത് മാധ്യമങ്ങളോട് പൊട്ടിത്തെറിക്കുന്ന സാഹചര്യത്തിലേക്ക് വരെ നയിച്ചു. സംഘടനയുടെ ജനറല്‍ ബോഡി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യാതിരുന്നുവെന്ന് മാത്രമല്ല, തുടര്‍ന്ന് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ മുകേഷും ഗണേഷ് കുമാറും പരിധി വിട്ട് മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതരാവുകയും ചെയ്തു. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും മൗനം അവലംബിച്ചതും വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്.

ഇന്നിപ്പോള്‍ ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയെന്ന് അറിയിച്ചാണ് മമ്മൂട്ടിയും മോഹന്‍ലാലും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വന്നത്. സംഘടനയില്‍ ക്രിമിനല്‍ സ്വഭാവമുള്ളവരുള്ളത് നാണക്കേടാണെന്നാണ് മമ്മൂട്ടിയുടെ പ്രതികരണം. കേസ് നടക്കുന്നതിനാലാണ് കഴിഞ്ഞ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിക്കാതിരുന്നതെന്നും മമ്മൂട്ടി പറഞ്ഞു. എന്നാല്‍ അമ്മയുടെ ഈ മലക്കം മറിച്ചില്‍ തികഞ്ഞ നാണക്കേടു തന്നെയാണ്. കുറ്റാരോപിതനാണെങ്കില്‍ പോലും നടനും ആക്രമിക്കപ്പെട്ട നടിയും അമ്മയുടെ മക്കളാണെന്നും അവരെ ഒരുപോലെ സംരക്ഷിക്കുമെന്നും പറഞ്ഞ അമ്മയുടെ ഇരട്ടത്താപ്പിനേറ്റ ശക്തമായ പ്രഹരമാണ് ദിലീപിന്റെ അറസ്റ്റ്.