Sunday, May 29, 2011

'ജാതി ചോദിക്കുന്നുണ്ട് ഞാന്‍ സോദരാ...'


തെരഞ്ഞെടുപ്പുകളില്‍ ഇടതുമുന്നണി തോല്‍ക്കാറില്ല. പ്രത്യേകിച്ച് സി.പി.എം. ഓരോ തെരഞ്ഞെടുപ്പിന് ശേഷവും പാര്‍ട്ടി നടത്തുന്ന അവലോകനങ്ങള്‍ ശ്രദ്ധിച്ചാല്‍ അക്കാര്യം മനസ്സിലാകും. അന്തിമഫലം വരുമ്പോള്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി തോറ്റുതൊപ്പിയിട്ടാലും വോട്ടിംഗ് ശതമാനത്തിലും മറ്റും അവര്‍ ജയിച്ചതായാണ് പാര്‍ട്ടി സെക്രട്ടറി കണക്ക് അവതരിപ്പിക്കാറ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും പിണറായി വിജയന്‍ കണക്കുകള്‍ നിരത്തി പാര്‍ട്ടിയെയും മുന്നണിയെയും ജയിപ്പിച്ചെടുത്തു. പക്ഷേ അധികാരത്തിലേറിയത് എതിരാളികളാണെന്ന് മാത്രം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവലോകനത്തിന് വേണ്ടി ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗവും സംസ്ഥാന സമിതിയും അതേ കണക്കുകള്‍ തന്നെ നിരത്തി. ഇക്കുറി അധികനേരം കണക്കുകൂട്ടേണ്ടി വന്നില്ല. അതിനുമുമ്പുതന്നെ സ്ഥാനാര്‍ത്ഥികളുടെ 'വിജയം' കൊണ്ടാടാനായി. പിണറായിയുടെ കണ്ടുപിടുത്തങ്ങള്‍ ഇങ്ങനെയാണ്: ''ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിന് ജനങ്ങളുടെ ഇടയില്‍ നല്ല സ്വീകാര്യത ലഭിച്ചു. തെരഞ്ഞെടുപ്പില്‍ മുന്നണി ഐക്യത്തോടെ പ്രവര്‍ത്തിച്ചു. ഒരു അസ്വാരസ്യവും മുന്നണിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചില്ല. 

ദേശീയതലത്തില്‍ യു.പി.എ ഗവണ്‍മെന്റിനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ദോഷംചെയ്തു. യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ വന്‍തോതില്‍ ആരോപണങ്ങള്‍ ഉണ്ടായത് ഇടതുമുന്നണിക്ക് ഗുണകരമായി''. പിണറായിയുടെ വിശദീകരണം നീളുമ്പോള്‍ ആരും ചോദിക്കരുത് പിന്നെന്താണ് സഖാവേ നമ്മുടെ പാര്‍ട്ടി അധികാരത്തില്‍ വരാതിരുന്നതെന്ന്. അത് അങ്ങനെ പറ്റിപ്പോയി! കാര്യകാരണങ്ങള്‍ താഴേഘടകങ്ങള്‍ ചര്‍ച്ച ചെയ്യും. സാധാരണ നിലയില്‍ വീഴ്ചയുണ്ടാകുമ്പോള്‍ മുക്കിന് മുക്കിന് അന്വേഷണ കമ്മീഷനെ നിയോഗിക്കുന്ന പാര്‍ട്ടി ഇക്കുറി അതൊന്നും വേണ്ടെന്ന് വെച്ചു. മുപ്പത് സീറ്റില്‍ താഴെ മാത്രം വിജയം കണക്കുകൂട്ടിയിരുന്ന മുന്നണി നേതൃത്വത്തെ ഞെട്ടിക്കുന്ന ഫലം പുറത്തുവന്നപ്പോള്‍ പിന്നെ ഇനിയെന്ത് അന്വേഷണക്കമ്മീഷന്‍. 

അന്വേഷണ കമ്മീഷനെ നിയോഗിച്ചാല്‍ ആദ്യം പിടിയിലാകുന്നത് പാര്‍ട്ടി നേതാക്കള്‍ തന്നെയാകും. അല്‍പ്പം കൂടി ശ്രമിച്ചിരുന്നെങ്കില്‍ മുന്നണി സ്ഥാനാര്‍ത്ഥികള്‍ തോറ്റ ചില മണ്ഡലങ്ങള്‍ക്കൂടി കൈപ്പിടിയിലാകുമായിരുന്നുവെന്ന വിലയിരുത്തലില്‍ തന്നെ ഇത് വ്യക്തമാകുന്നുണ്ട്. കുറച്ചുകൂടി അന്വേഷണാത്മകമായി മുന്നോട്ടുപോയാല്‍ ജാതി-മത ശക്തികളുടെ ഫെഡറേഷന്‍ നേതാക്കള്‍ അറസ്റ്റിലാകുമെന്നും പിണറായി സൂചിപ്പിക്കുന്നു. അതില്‍ നായരും ഈഴവരും നാടാരും മുസ്‌ലിം വിഭാഗവുമെല്ലാം ഉള്‍പ്പെടും. ഇത് വെറുതെ പറയുന്നതല്ല. ഓരോ വിഭാഗവും ചെയ്ത വോട്ടിന്റെ കണക്ക് കയ്യില്‍പ്പിടിച്ച് പറയുന്നതാണ്. ചങ്ങനാശേരിയില്‍ നായര്‍ വോട്ടുകള്‍ ഏത് സ്ഥാനാര്‍ത്ഥിക്കാണ് പോയതെന്ന് ഉള്‍പ്പെടെയുള്ള കണക്കുകള്‍ പാര്‍ട്ടി സെക്രട്ടറി ശേഖരിച്ച്, കാല്‍ക്കുലേറ്ററില്‍ കൂട്ടിയും കുറച്ചും പോക്കറ്റിലിട്ടിട്ടുണ്ട്. സുകുമാരന്‍ നായരോ, നാരായണപ്പണിക്കരോ ആവശ്യപ്പെട്ടാല്‍ തെളിവ് സഹിതം നല്‍കാന്‍ തയ്യാറാണ്. ഈഴവ വോട്ടുകളുടെ കാര്യത്തിലും ഇതേകണക്കുകള്‍ കയ്യിലുണ്ട്. അത് വെള്ളാപ്പള്ളിയെയും കാണിക്കാം.

ചില മണ്ഡലങ്ങളില്‍ തുച്ഛമായ വോട്ടിനാണ് ഇടതുസ്ഥാനാര്‍ത്ഥികള്‍ തോറ്റത്. അതിനുള്ള കാരണം കണ്ടെത്താനായിട്ടില്ല. പക്ഷെ ഒരുകാര്യം ഉറപ്പാണ്. ബി.ജെ.പി ഇക്കുറി ശക്തമായി രംഗത്തുണ്ടായിരുന്നു. അവര്‍ പല മണ്ഡലങ്ങളിലും വോട്ടുകള്‍ വര്‍ധിപ്പിച്ചു. അഖിലേന്ത്യാ നേതാക്കളെ കേരളത്തില്‍ കൊണ്ടുവന്ന് ബി.ജെ.പി ശക്തി തെളിയിച്ചു. ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുകൂടിയപ്പോള്‍ ഇടതുസ്ഥാനാര്‍ത്ഥികള്‍ തോറ്റു. അതായത് ഇതുവരെ കിട്ടിക്കൊണ്ടിരുന്ന ബി.ജെ.പി വോട്ടുകള്‍ ഇക്കുറി കിട്ടിയില്ലെന്നര്‍ത്ഥം. ഇക്കാര്യം പച്ചയായി ചോദിച്ചാല്‍ പാര്‍ട്ടി സെക്രട്ടറി ആര്‍ക്കും മനസ്സിലാകാത്ത മറ്റ് ചില കണക്കുകള്‍ നിരത്തും. ജാതി മത ശക്തികളുടെ ഫെഡറേഷനാണ് ഇടതു സ്ഥാനാര്‍ത്ഥികളുടെ നൂലിഴത്തോല്‍വിക്ക് കാരണം. അതില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടയലേഖനങ്ങള്‍ ഇറക്കിയ ക്രിസ്ത്യന്‍ സഭകള്‍ ഇക്കുറി അത്തരം ദ്രോഹമൊന്നും ചെയ്തില്ല. സഭകളെ ഓരോന്നായി പരിശോധിച്ചാലും ഒരു പ്രത്യേക വിരോധം മുന്നണിയോട് ഉണ്ടായതായി കാണാന്‍ കഴിയുന്നില്ല. പക്ഷെ ചിലയിടങ്ങളില്‍ നിശബ്ദമായ പ്രചരണങ്ങള്‍ നടന്നുവെന്ന് പാര്‍ട്ടി വിലയിരുത്തുന്നുണ്ട്. 

പക്ഷേ ജമാഅത്തെ ഇസ്ലാമി ചെയ്തതാണ് കൊടുംചതി. തെരഞ്ഞെടുപ്പില്‍ ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയാത്ത നിലപാട് എടുത്തു. ഇടതിനൊപ്പമെന്ന് പ്രചരിപ്പിച്ച് കിട്ടാവുന്ന സഹായങ്ങള്‍ മുഴുവന്‍ സര്‍ക്കാരില്‍ നിന്ന് വാങ്ങി. വോട്ടെടുപ്പ് വന്നപ്പോള്‍ അവര്‍ മറിച്ചുകുത്തി. കേരളം കണ്ട മികച്ച മന്ത്രിയായ എളമരം കരീമിനെതിരെ ജമാഅത്തെ ഇസ്ലാമി സ്വീകരിച്ച നയം ഒരുകാലത്തും അംഗീകരിക്കാനാവില്ല. ഹരിയാനയില്‍ നിന്നുള്ള ഒരു എംപിയെ പോലും അവര്‍ മണ്ഡലത്തിലിറക്കി പ്രചരണം നടത്തിയെന്ന് പിണറായി പറയുമ്പോള്‍ അത് അവിശ്വസിക്കേണ്ട കാര്യമില്ല. പിണറായിയുടെ വാക്കുകളില്‍ ഒരിക്കല്‍ പോലും ജമാഅത്തെ ഇസ്ലാമിയെന്ന പേര് വന്നില്ല. എന്നെ കണ്ടാല്‍ കിണ്ണം കട്ടെന്ന് തോന്നുമോ എന്ന നിലയില്‍ കാര്യങ്ങള്‍ അദ്ദേഹം വെടിപ്പായിപ്പറഞ്ഞു. പിന്നെയും ചോദിച്ചു, സഖാവ് പറയുന്നത് ജമാഅത്തെ ഇസ്ലാമിയെക്കുറിച്ചല്ലേ?.  ''ആരെക്കുറിച്ചാണെന്ന് നിങ്ങള്‍ക്ക് മനസ്സിലായല്ലോ. പിന്നെ എന്തിനാണ് ഞാന്‍ പേര് പറയുന്നത്.''?ജമാഅത്തെ ഇസ്ലാമിയുടെ പേര് പറയാന്‍ മടിച്ച പിണറായി എന്‍.എസ്.എസിനെയും എസ്.എന്‍.ഡി.പിയെയും വിട്ടില്ല. സാധാരണ തെരഞ്ഞെടുപ്പില്‍ മാന്യമായ സമീപനമാണ് എന്‍.എസ്.എസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. സമദൂരം അത്ര ചെറിയ ദൂരമല്ല. ഇക്കുറി അവര്‍ ദൂരം കുറച്ചു. ഇടതിനെതിരെ ശക്തമായ നിലപാടെടുത്തു. സുകുമാരന്‍ നായര്‍ തന്നെ പിന്നീട് ഇത് തുറന്നുപറഞ്ഞകാര്യം പിണറായി ഓര്‍മ്മിപ്പിക്കുന്നുണ്ട്. 


വെള്ളാപ്പള്ളി നടത്തിയ പ്രസ്താവന ആരെ ലക്ഷ്യം വെച്ചാണെന്നും പിണറായിക്ക് അറിയാം. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാകാതിരിക്കാന്‍ എന്‍.എസ്.എസ് ശരിദൂരം സ്വീകരിച്ചുവെന്ന് സുകുമാരന്‍ നായര്‍ പറയുമ്പോള്‍ ഇക്കാര്യം നേരത്തെ പറഞ്ഞിരുന്നെങ്കില്‍ എല്‍.ഡി.എഫ് അധികാരത്തിലെത്തിയേനെ എന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. അതിനര്‍ത്ഥം എന്താണെന്നും പാര്‍ട്ടിക്ക് ബോധ്യമായിക്കഴിഞ്ഞു. ഇടതുപക്ഷത്തിനൊപ്പമാണെന്ന് പരസ്യമായി പറഞ്ഞ വെള്ളാപ്പള്ളി വോട്ടുകുത്തിയത് കോണ്‍ഗ്രസിനെന്ന് ആര്‍ക്കാണ് അറിയാത്തത്? ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. വെള്ളാപ്പള്ളിയുടെ സൂത്രം നേരത്തെ തന്നെ പാര്‍ട്ടിക്ക് അറിയാമായിരുന്നു. അത് തുറന്നുപറഞ്ഞ് കെണിയില്‍പ്പെടേണ്ടെന്ന് കരുതി.

ലീഗിന്റെ പഞ്ചതന്ത്രത്തില്‍ കോണ്‍ഗ്രസ്‌ വീഴുമോ ?

സ്‌പീക്കര്‍, ഡെപ്യൂട്ടി സ്‌പീക്കര്‍, പാര്‍ലമെന്ററി കാര്യമന്ത്രി തെരഞ്ഞെടുപ്പെന്ന കുരുക്ഷേത്രത്തിലേക്ക്‌ യു.ഡി.എഫ്‌ വീണ്‌ടും പ്രവേശിക്കുകയാണ്‌. അഞ്ചു മന്ത്രിമാരെ പ്രഖ്യാപിച്ച്‌ ലീഗ്‌ ഒരുക്കിയ പഞ്ചതന്ത്രവും മൂന്ന്‌ മന്ത്രിസ്ഥാനമോ സ്‌പീക്കര്‍ സ്ഥാനമോ വേണമെന്ന മാണി സാറിന്റെ ഗൂഢ തന്ത്രവും അതിജീവിക്കാന്‍ ഉമ്മന്‍ ചാണ്‌ടിക്കും കോണ്‍ഗ്രസിനും കഴിയുമോ എന്നാണ്‌ രാഷ്‌ട്രീയകേരളം ഉറ്റുനോക്കുന്നത്‌. പ്രത്യേകിച്ചും കോണ്‍ഗ്രസിനുള്ളില്‍ നിന്ന്‌ വി.ഡി.സതീശന്റെയും ടി.എന്‍.പ്രതാപന്റെയും വിമതസ്വരവും തേറമ്പില്‍ രാമകൃഷ്‌ണന്റെ സ്‌പീക്കര്‍ മോഹവും വീണ്‌ടും ഉയര്‍ന്നു വന്ന സാഹചര്യത്തില്‍.


ഇടതുമുന്നണിയുടെ കൂടുവിട്ട്‌ ലീഗിലെത്തിയ മഞ്ഞളാംകുഴി അലിയ്‌ക്ക്‌ മന്ത്രി സ്ഥാനം നല്‍കുന്നതിനെച്ചൊല്ലിയും പി.സി.ജോര്‍ജിന്‌ സ്‌പീക്കര്‍ സ്ഥാനം നല്‍കുന്നതിനെച്ചൊല്ലിയുമാണ്‌ യു.ഡി.എഫിലെ പ്രധാനതര്‍ക്കം. നാലു മന്ത്രിമാരെന്ന ഫോര്‍മുലയില്‍ നിന്ന്‌ പെട്ടെന്ന്‌ വ്യതിചലിച്ച്‌ അഞ്ചുമന്ത്രിമാരെ പ്രഖ്യാപിച്ച ലീഗിന്റെ നടപടി കോണ്‍ഗ്രസിനെ ഞെട്ടിച്ചിരുന്നു. ഇതിന്‌ ലീഗ്‌ പറഞ്ഞ ന്യായം ആഭ്യന്തര പ്രശ്‌നങ്ങളാണ്‌. ഹൈദരലി ശിഹാബ്‌ തങ്ങള്‍ നേരിട്ട്‌ പ്രഖ്യാപിച്ച കാര്യം പിന്‍വലിക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കാന്‍ പോലുമാകില്ലെന്നും ലീഗ്‌ വ്യക്തമാക്കിയിരുന്നു.


സത്യത്തില്‍ എം.കെ.മുനീറാണ്‌ കുഞ്ഞാലിക്കുട്ടി പറഞ്ഞ ലീഗിന്റെ ആഭ്യന്തര പ്രശ്‌നമെന്നതാണ്‌ വാസ്‌തവം. കോണ്‍ഗ്രസ്‌ നല്‍കുന്ന നാലു മന്ത്രിസ്ഥാനവും സ്വീകരിച്ച്‌ കാര്യങ്ങള്‍ ഒരു കരയ്‌ക്കടുപ്പിക്കാമെന്ന്‌ കുഞ്ഞാലിക്കുട്ടി കരുതിയിരിക്കെയാണ്‌ ലീഗിന്റെ അനിഷേധ്യ നേതാവായിരുന്ന സി.എച്ചിന്റെ പുത്രനെന്ന പരിഗണന നല്‍കി മുനീറിനും മന്ത്രിസ്ഥാനം നല്‍കണമെന്ന്‌ ലീഗിലെ ഒരു വിഭാഗം ആവശ്യപ്പെട്ടത്‌. ലീഗിന്റെ ആദ്യ മന്ത്രിപ്പട്ടികയില്‍ മുനീറിന്റെ പേരില്ലായിരുന്നു. ഇതോടെ മുനീറിന്‌ അപ്രധാനമെങ്കിലും എന്തെങ്കിലും വകുപ്പ്‌ കൊടുത്തില്ലെങ്കില്‍ പാര്‍ട്ടിയില്‍ ഇപ്പോഴുയര്‍ന്ന എതിര്‍ ശബ്‌ദത്തിന്‌ ഭാവിയില്‍ കനംവെച്ചേക്കുമെന്ന്‌ കുഞ്ഞാലിക്കുട്ടി തിരിച്ചറിഞ്ഞു.


മന്ത്രിസ്ഥാനം നല്‍കാമെന്ന്‌ പറഞ്ഞ്‌ മുനീറിനെ ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെപ്പിക്കുകയും ചെയ്‌തു. മന്ത്രിയാകാതെ ചാനല്‍ ചെയര്‍മാനായി പുറത്തു നില്‍ക്കുന്ന മുനീര്‍ തനിക്ക്‌ ഭീഷണിയാവുമെന്ന തിരച്ചറിവും കുഞ്ഞാലിക്കുട്ടിക്കുണ്‌ടായി. ഇതോടെ ആദ്യം മന്ത്രിസ്ഥാനം നല്‍കാമെന്ന്‌ പറഞ്ഞ മഞ്ഞളാംകുഴി അലിയെ വിളിച്ചുവരുത്തി ചോറില്ലെന്ന്‌ പറഞ്ഞ അവസ്ഥയിലായി ലീഗ്‌. ഇതാണ്‌ പ്രതിച്ഛായ നഷ്‌ടമായിട്ടാണെങ്കിലും അഞ്ചുമന്ത്രിമാരെ തന്നെ വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കാന്‍ കുഞ്ഞാലിക്കുട്ടിയെയും കൂട്ടരെയും പ്രേരിപ്പിച്ചത്‌. അത്‌ ഹൈദരലി തങ്ങളെക്കൊണ്‌ടുതന്നെ പ്രഖ്യാപിച്ചാല്‍ പിന്നെ കോണ്‍ഗ്രസിന്‌ എതിര്‍ക്കാനാവില്ലെന്നും കുഞ്ഞാലിക്കുട്ടി കണക്കുക്കൂട്ടിയിരുന്നു. 

എന്നാല്‍ എല്ലാ കണക്കുക്കൂട്ടലുകളെയും തകര്‍ക്കുന്ന മറ്റൊരാള്‍ അപ്പുറത്ത്‌ ഉണ്‌ടെന്ന കാര്യം കുഞ്ഞാലിക്കുട്ടി മറന്നുപോയി എന്നതാണ്‌ വാസ്‌തവം. പൂഞ്ഞാര്‍ പുലിയായ പി.സി.ജോര്‍ജാണ്‌ കുഞ്ഞാലിക്കുട്ടിയുടെ കണക്കുക്കൂട്ടല്‍ തെറ്റിച്ചത്‌. മന്ത്രിസ്ഥാനമില്ലെങ്കില്‍ സ്‌പീക്കര്‍ സ്ഥാനമെന്ന ആവശ്യവുമായി ജോര്‍ജ്‌ ഇപ്പോള്‍ നേരിട്ടാണ്‌ കാര്യങ്ങള്‍ മുന്നോട്ടു കൊണ്‌ടു പോകുന്നത്‌. ആദ്യം മൂന്ന്‌ മന്ത്രിസ്ഥാനത്തിനായി വാശിപടിച്ച്‌ കരഞ്ഞ മാണി സാറെ ഇപ്പോള്‍ ചിത്രത്തില്‍ കാണാനുമില്ല. ജോര്‍ജിന്‌ ഒരു പക്ഷെ ഒന്നും കിട്ടിയില്ലെങ്കില്‍ ഏറ്റവും സന്തോഷിക്കുന്നയാള്‍ കുഞ്ഞാലിക്കുട്ടിയായിരിക്കില്ല മാണി സാറായിരിക്കുമെന്ന്‌ തന്നെയാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. തന്നെ ഡെപ്യൂട്ടി സ്‌പീക്കറാക്കുന്നത്‌ കൊല്ലുന്നതിന്‌ തുല്യമാണെന്ന്‌ ജോര്‍ജ്‌ വ്യക്തമാക്കുകയും ചെയ്‌തിട്ടുണ്‌ട്‌.

അഞ്ചാമതൊരു മന്ത്രിസ്ഥാനമെന്നത്‌ ജോര്‍ജിന്റെ കാര്യത്തിലായാലും അലിയുടെ കാര്യത്തിലായാലും ഒരിക്കലും അംഗീകരിക്കാന്‍ കോണ്‍ഗ്രസിനാവുകയുമില്ല. ഇപ്പോള്‍ തന്നെ ന്യൂനപക്ഷ കേന്ദ്രീകരണം അധികമാണെന്ന ആരോപണം നിലനില്‍ക്കെ ന്യൂനപക്ഷത്തില്‍ നിന്നുള്ള മറ്റൊരാളെ കൂടി മന്ത്രിസഭയിലുള്‍പ്പെടുത്തുന്ന കാര്യം ഉമ്മന്‍ ചാണ്‌ടിക്ക്‌ ആലോചിക്കാന്‍ പോലുമാവില്ല. സ്‌പീക്കര്‍ സ്ഥാനമാണെങ്കില്‍ ജി.കാര്‍ത്തികേയന്‌ നല്‍കാമെന്ന്‌ പറഞ്ഞ്‌ കൊതിപ്പിക്കുകയും ചെയ്‌തു. മന്ത്രിസ്ഥാനമോ നല്‍കിയില്ല. ഇനി നല്‍കാമെന്ന്‌ പറഞ്ഞ സ്‌പീക്കര്‍ സ്ഥാനവും നല്‍കിയില്ലെങ്കില്‍ കാര്‍ത്തികേയന്റെ പ്രതികരണം എന്തായിരിക്കുമെന്ന്‌ പറയാനും കഴിയില്ല.

വി.ഡി.സതീശനും, ടി.എന്‍.പ്രതാപനും, കെ.മുരളീധരനുമൊപ്പം കാര്‍ത്തികേയന്‍ കൂടി ചേര്‍ന്നാല്‍ അത്‌ താങ്ങാനുള്ള കരുത്ത്‌ ഉമ്മന്‍ ചാണ്‌ടി മന്ത്രിസഭയ്‌ക്കുണ്‌ടാവുമോ എന്ന്‌ കണ്‌ടറിയേണ്‌ടിയിരിക്കുന്നു. ചീഫ്‌ വിപ്പെന്ന ഇരയിട്ട്‌ ലീഗിനെ പിടിക്കാന്‍ ശ്രമിക്കുന്നുണ്‌ടെങ്കിലും കഴിഞ്ഞ എല്‍.ഡി.എഫ്‌ മന്ത്രിസഭയില്‍ മന്ത്രിയാകുമെന്ന്‌ പരക്കെ വിശ്വസിപ്പിയ്‌ക്കപ്പെട്ട അലി ഇത്തവണയും അത്‌ നിഷേധിക്കപ്പെട്ടാല്‍ എന്ത്‌ നിലപാട്‌ സ്വീകരിക്കുമെന്നതും ലീഗിനെയും കുഴക്കുന്നു.

ഇക്കാരണങ്ങളാല്‍ കൊണ്‌ടു തന്നെ തിങ്കളാഴ്‌ച നടക്കുന്ന യുഡിഎഫ്‌ യോഗം ഈ മൂന്ന്‌ സ്ഥാനങ്ങളിലേക്ക്‌ ആരെയൊക്ക നിശ്ചയിക്കുന്നു എന്നത്‌ ലീഗിനും കോണ്‍ഗ്രസിനും കേരളാ കോണ്‍ഗ്രസിനും ഒരുപോലെ നിര്‍ണായകമാണ്‌. കാരണം ആരു വന്നാലും മൂന്ന്‌ കക്ഷികളുടെയും ഉള്‍പ്പാര്‍ട്ടി ബലാബലത്തില്‍ അത്‌ വലിയ വ്യതിയാനങ്ങള്‍ സൃഷ്‌ടിക്കും. ഇത്തരമൊരു സാഹചര്യത്തില്‍ ഇലയ്‌ക്കും മുള്ളിനും കേടില്ലാതെ തര്‍ക്കം പരിഹരിക്കാന്‍ ഉമ്മന്‍ ചാണ്‌ടിക്കാവുമോ എന്നാണ്‌ രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്നത്‌. ഈ യുദ്ധത്തില്‍ ജയിച്ചാല്‍ കേവലം രണ്‌ടു സീറ്റിന്റെ ഭൂരിപക്ഷത്തില്‍ ഭരിക്കുന്ന സര്‍ക്കാരിനെ നയിക്കാന്‍ താന്‍ തന്നെയാണ്‌ യോഗ്യനെന്ന്‌ ഉമ്മന്‍ ചാണ്‌ടിക്ക്‌ ഉറക്കെ വിളിച്ചുപറയാം.







ഇതാണോ സഖാവെ വൈരുദ്ധ്യാത്മക ഭൗതികവാദം!

നിയമസഭ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞു. ഉമ്മന്‍ ചാണ്‌ടി മന്ത്രിസഭ അധികാരത്തിലേറുകയും ചെയ്‌തു. അപ്പോഴാണ്‌ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിക്ക്‌ ചില വെളിപാടുകളുണ്‌ടായത്‌. പണ്‌ടായിരുന്നെങ്കില്‍ തെരഞ്ഞെടുപ്പ്‌ തോല്‍വിയെ താത്വികമായി അവലോകനം ചെയ്യാനും തോല്‍വിയെപോലും വിജയമാക്കി അവതരിപ്പിക്കാനുമെല്ലാം ഇ.എം.എസ്‌ എന്ന താത്വിക ആചാര്യന്‍ ഉണ്‌ടായിരുന്നു. ഇന്ന്‌ അതുപോലെയല്ല. എല്ലാം ഈ വിജയന്‍ തനിച്ചു തന്നെ വേണം. അങ്ങനെയാണ്‌ തെരഞ്ഞെടുപ്പില്‍ വി.എസ്‌.പ്രഭാവം ഉണ്‌ടായിരുന്നില്ലെന്ന ഒരു സിദ്ധാന്തം അവതരിപ്പിച്ചത്‌. തൃശൂര്‍ പൂരം കഴിഞ്ഞ സമയമായതുകൊണ്‌ണ്‌ടാണോ എന്നറിയില്ല ആ സിദ്ധാന്തം എട്ടു നിലയില്‍ തന്നെ പൊട്ടി. അപ്പോഴാണ്‌ പുതിയ വെളിപാടുണ്‌ടായത്‌. പഴയ സിദ്ധാന്തം പോലെയല്ല ഇത്‌. സംഗതി കുറച്ച്‌ ഗൗരവമുള്ളതാണ്‌. മത, ജാതി, സമുദായ സംഘടനകള്‍ രാഷ്‌ട്രീയത്തില്‍ കൈകടത്തുന്നതാണ്‌ അച്യുതാനന്ദന്റെ പ്രതിച്ഛായ വളരുന്നതിനേക്കാള്‍ പാര്‍ട്ടി സെക്രട്ടറിയെ പെട്ടെന്ന്‌ ആശങ്കാകുലനാക്കിയത്‌.
മനസ്സില്‍ തോന്നിയത്‌ മുഖത്തു നോക്കിപറയുന്ന ശീലം പണ്‌ടേ ഉള്ളതാണ്‌. അങ്ങനെയാണ്‌ ചില മതമേലധ്യക്ഷന്‍മാരെ മുമ്പ്‌ നികൃഷ്‌ട ജീവിയെന്നുപോലും വിളിക്കേണ്‌ടിവന്നത്‌. ഇപ്പോള്‍ മനസ്സില്‍ തോന്നിയത്‌ പച്ചയ്‌ക്ക്‌ പറഞ്ഞതും ഒന്നും ഒളിക്കാനില്ലാത്തതുകൊണ്‌ടാണ്‌. തെരഞ്ഞെടുപ്പ്‌ പൂരം കഴിഞ്ഞാട്ടാണെങ്കിലും പറയാനുള്ളത്‌ പറയാതിരിക്കാനാവില്ലല്ലോ. സ്വഭാവം അതായിപ്പോയില്ലെ. അങ്ങനെയാണ്‌ മതമേലധ്യക്ഷന്‍മാരും ജാതി സംഘടനകളും സമുദായ നേതാക്കളും രാഷ്‌ട്രീയത്തില്‍ ഇടപെടേണ്‌ടെന്ന്‌ പച്ചയ്‌ക്കങ്ങ്‌ വിളിച്ചുപറഞ്ഞത്‌. സമീപകാലത്ത്‌ തെരഞ്ഞെടുപ്പൊന്നും നടക്കാനിടയില്ലെന്ന്‌ ഉറപ്പുള്ളതിനാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടിക്കും പാര്‍ട്ടി സെക്രട്ടറിക്കും എന്തും പറയാം. കാരണം ഇതിന്റെ പേരില്‍ തല്‍ക്കാലത്തേയ്‌ക്കെങ്കിലും ഇടയലേഖനമോ ശരിദൂരമോ പുറത്തുവരില്ല.
ഇനി ഇത്‌ വിളിച്ചു പറയാന്‍ എന്താണ്‌ അര്‍ഹത എന്നു ചോദിച്ചാല്‍ പിണറായിയോ സിപിഎമ്മോ അല്ലാതെ അതിന്‌ അര്‍ഹതയുള്ളവര്‍ കേരളത്തിലില്ല എന്നതാണ്‌ ദുഃഖകരമായ സത്യം. കോണ്‍ഗ്രസിലെ പല മന്ത്രിമാരെയും സമുദായ സംഘടനകള്‍ തീരുമാനിക്കുന്നതും വി.ഡി.സതീശനെയും കെ.മുരളീധരനെയും പോലുള്ള അര്‍ഹരായവര്‍ പടിപ്പുറത്ത്‌ നില്‍ക്കുന്നതുമാണ്‌ യുഡിഎഫില്‍ നിന്ന്‌ നമ്മള്‍ കാണുന്ന കാഴ്‌ച. ഇത്തരമൊരു സാഹചര്യത്തില്‍ ജാതി, മത, സമുദായ സംഘടനകള്‍ രാഷ്‌ട്രീയത്തില്‍ ഇടപെടരുതെന്ന്‌ പറയാന്‍ പിണറായിക്കല്ലാതെ മറ്റാര്‍ക്കാണ്‌ യോഗ്യത. 
പത്തുവോട്ട്‌ അധികം പെട്ടിയില്‍ വീഴാനായാലും പാര്‍ട്ടിയില്‍ വി.എസിനെ ഒതുക്കാനായാലും പി.ഡി.പിയുടെ തോളില്‍ കയ്യിടുകയും ജമാഅത്തിനെ തലയില്‍ മുണ്‌ടിട്ട്‌ കാണുകയും എന്‍.എസ്‌.എസിനു വേണ്‌ടി ദേവസ്വം ബില്‍ പോലും വേണ്‌ടെന്ന്‌ വെയ്‌ക്കുകയും എന്നിട്ടും പിണങ്ങി നിന്ന നായന്‍മാരെ കൂടെനിര്‍ത്താന്‍ പെരുന്നയിലേക്ക്‌ പാര്‍ട്ടി ദൂതന്‍മാരെ അയക്കുകയുമെല്ലാം ചെയ്യുന്ന പാര്‍ട്ടി സെക്രട്ടറി തന്നെയാണ്‌ അതിന്‌ സര്‍വ്വദാ യോഗ്യന്‍.
തെരഞ്ഞെടുപ്പ്‌ എന്ന്‌ കേള്‍ക്കുമ്പോള്‍ സെക്രട്ടറി ഇപ്പോള്‍ വിമര്‍ശിച്ച ജാതി, മത, സമുദായ സംഘടനകളുടെ വോട്ട്‌ വേണ്‌ടെന്ന്‌ പറയാനുള്ള ആര്‍ജ്ജവം കാണിക്കുമോ എന്ന്‌ ചോദിച്ചാല്‍ പിണറായി സഖാവ്‌ വലിയ ജനാധിപത്യവാദിയാകും. ജനാധിപത്യത്തില്‍ ആരുടെയെങ്കിലും വോട്ട്‌ വേണ്‌ടെന്ന്‌ പറയുമോ എന്ന്‌ തിരിച്ച്‌ ചോദിച്ച്‌ മാധ്യമപ്രവര്‍ത്തകരെ ആശയക്കുഴപ്പത്തിലാക്കും. ഇനി മാധ്യമപ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചാല്‍ അത്‌ ഞങ്ങടെ പാര്‍ട്ടി കാര്യമാണ്‌. ഞങ്ങള്‌ തീരുമാനിച്ചോളാം എന്ന്‌ ധാര്‍ഷ്‌ഠ്യത്തിന്റെ ഭാഷയില്‍ മൊഴിയും. ഒരുവിധപ്പെട്ട ചോദ്യങ്ങളൊക്കെ അതോടെ നിലയ്‌ക്കും.
ഒരു പാലമിടുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും പോകേണ്‌ടി വരുമെന്ന്‌ അറിയാതെയല്ല പാര്‍ട്ടി സഖാക്കള്‍ ഇതിനെല്ലാം തുനിയുന്നത്‌. തങ്ങളുടെ വിശ്വാസികളോ അനുയായികളോ വോട്ട്‌ ചെയ്‌ത്‌ ജയിപ്പിച്ചതിന്‌ പ്രതിഫലമായി അവര്‍ നിര്‍ദേശിക്കുന്നവരെ മന്ത്രിപദത്തിലോ മറ്റ്‌ ഏതെങ്കിലും അധികാര സ്ഥാനങ്ങളിലോ ഇരുത്തേണ്‌ടിവരുമെന്നും അറിയാതെയല്ല. എങ്കിലും ആത്മരോഷം തിളച്ചുവരുമ്പോള്‍ ചിലതൊക്കെയങ്ങ്‌ പറഞ്ഞുപോവുന്നതാണ്‌. അടുത്തൊന്നും തെരഞ്ഞെടുപ്പില്ലാത്തതിനാല്‍ ജനങ്ങളും സമുദായ നേതാക്കളുമെല്ലാം അതങ്ങ്‌ മറക്കും. 
ഇനി സഖാവ്‌ ആത്മാര്‍ത്ഥമായിതന്നെ പറഞ്ഞതാണെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പിലെങ്കിലും ഇടയലേഖനമിറക്കാതിരിക്കാനായി സ്ഥാനാര്‍ത്ഥികളെക്കൊണ്‌ട്‌ തിരുമേനിമാരുടെ കൈമുത്താനും തലയില്‍ മുണ്‌ടിട്ട്‌ പാതിരാത്രി സമുദായ സംഘടനകളുടെ ആസ്ഥാനത്ത്‌ കയറി ഇറങ്ങാതിരിക്കാനും സെക്രട്ടറി നിര്‍ദേശിക്കുമോ.
തെരഞ്ഞെടുപ്പില്‍ ജാതി, മത, സമുദായ സംഘടനകള്‍ സ്വീകരിച്ച നിലപാട്‌ ശരിയാണോ എന്ന്‌ ആത്മപരിശോധന നടത്തണമെന്നാണ്‌ പാര്‍ട്ടി സെക്രട്ടറി പറയുന്നത്‌. ആത്മപരിശോധന സത്യത്തില്‍ ആവശ്യമുള്ളത്‌ സി.പി.എം അടക്കമുള്ള സംസ്ഥാനത്തെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കാണ്‌. ഇടയലേഖനമിറക്കുമ്പോഴേക്കും മുട്ടിടിക്കുകയും സമദൂരത്തില്‍ നിന്ന്‌ ശരിദൂരം എന്നു പറയുമ്പോള്‍ ഭാസ്‌കര പട്ടേലരുടെ മുന്നില്‍ നില്‍ക്കുന്ന തൊമ്മിമാരാകുകയും ചെയ്യുന്നത്‌ ഇതേ രാഷ്‌ട്രീയ പാര്‍ട്ടികള്‍ തന്നെയാണെന്ന്‌ സെക്രട്ടറി മറക്കരുത്‌.
തങ്ങളുടെ പിന്തുണ കൊണ്‌ടാണ്‌ രാഷ്‌ട്രീയ പാര്‍ട്ടികള്‍ നിലനില്‍ക്കുന്നതെന്ന്‌ കരുതേണ്‌ടെന്നാണ്‌ സെക്രട്ടറി പറയുന്നത്‌. കേരളത്തിലെ ഒരു ജാതി, മത, സമുദായ സംഘടനയും അത്തരമൊരു മൂഢസ്വര്‍ഗത്തിലാണ്‌ കഴിയുന്നതെന്ന്‌ ആരും കരുതുന്നില്ല. കാരണം ജനാധിപത്യത്തില്‍ വോട്ടു ബാങ്കെന്ന ഓല പാമ്പ്‌ കാട്ടിയാല്‍ ഏത്‌ രാഷ്‌ട്രീയ മൂര്‍ഖനും നീര്‍ക്കോലിയാവുമെന്ന്‌ അവര്‍ നല്ലപോലെ തിരിച്ചറിഞ്ഞിട്ടുണ്‌ട്‌. ഈ ഓലപാമ്പിനെയും കൊണ്‌ട്‌ നമ്മുടെ രാഷ്‌ട്രീയ കുഞ്ഞിരാമന്‍മാരെ എത്രകാലം വേണമെങ്കിലും ചാടിക്കളിപ്പിക്കാമെന്ന്‌ അവര്‍ക്ക്‌ നല്ലബോധ്യമുണ്‌ട്‌. അതുകൊണ്‌ട്‌ ആത്മപരിശോധന വേണ്‌ടത്‌ സമുദായ നേതാക്കള്‍ക്കോ മതമേലധ്യക്ഷന്‍മാര്‍ക്കോ അല്ല. സി.പി.എം അടക്കമുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക്‌ തന്നെയാണ്‌.  



Friday, May 27, 2011

ലോട്ടറിയില്‍ നേരറിയുമോ സി.ബി.ഐ ?

ഒടുവില്‍ അന്യസംസ്ഥാന ലോട്ടറി ക്രമക്കേട്‌ സംബന്ധിച്ച കേസില്‍ സി.ബി.ഐ അന്വേഷണത്തിന്‌ തയാറാണെന്ന്‌ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരിക്കുന്നു. സിബിഐ അന്വേഷണം ഉണ്ടാവുമെന്ന പ്രഖ്യാപനം ഭരണപക്ഷവും പ്രതിപക്ഷവും ഒരു പോലെ ബംപര്‍ ലോട്ടറിയായി ആഘോഷിക്കുന്നുണ്ടെങ്കിലും ജനങ്ങള്‍ക്ക്‌ അറിയേണ്ടത്‌ 80000 കോടി രൂപയുടെ നികുതിവെട്ടിപ്പ്‌ നടത്തിയെന്ന്‌ സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്ന ലോട്ടറി കേസില്‍ സിബിഐയ്‌ക്ക്‌ നേരറിയാനാവുമോ എന്നാണ്‌. 
സിബിഐ അന്വേഷണം പ്രഖ്യപിച്ചപ്പോഴും ഭരണ പ്രതിപക്ഷ കക്ഷികളൊഴികെ ജനങ്ങള്‍ അതിന്‌ വലിയ പ്രാധാന്യം കല്‍പ്പിക്കാതിരിക്കുന്നതും അതുകൊണ്ടു തന്നെയാണ്‌. കാരണം പട്ടിണിപാവങ്ങളുടെ പണം കൊണ്ട്‌ കോടികള്‍ സംസ്ഥാനത്തു നിന്ന്‌ കടത്തിയ ലോട്ടറി മാഫിയയെ സഹായിക്കാന്‍ ഭരണപക്ഷത്തും പ്രതിപക്ഷത്തും ആളും ആര്‍ത്ഥവുമായി നിരവധി പേരുണ്ടടന്നത്‌ തന്നെ. ഒരു വി.ഡി.സതീശനോ വി.എസ്‌.അച്യുതാനന്ദനോ വിചാരിച്ചാല്‍ തകര്‍ക്കാന്‍ കഴിയുന്നതല്ല ആ സംഘടിതശേഷിയെന്ന്‌ ജനങ്ങള്‍ക്ക്‌ നല്ലപോലെ അറിയാം. കുറഞ്ഞപക്ഷം യു.ഡി.എഫ്‌ മന്ത്രിസഭയില്‍ അര്‍ഹമായ മന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ടപ്പോഴെങ്കിലും വി.ഡി.സതീശനും അത്‌ തിരിച്ചറിഞ്ഞിട്ടുണ്ടാവണം.
1967ല്‍ ഇ.എം.എസ്‌. മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന പി.കെ. കുഞ്ഞാണ്‌ ഭാഗ്യക്കുറി പ്രസ്‌ഥാനത്തിനു കേരളത്തില്‍ തുടക്കം കുറിച്ചത്‌. സദുദ്ദേശത്തോടെ തുടങ്ങിയ ഭാഗ്യപരീക്ഷണം കാലക്രമത്തില്‍ മലയാളി കുടുംബങ്ങളില്‍ മദ്യത്തേക്കാള്‍ വലിയ വിപത്തായി മാറി എന്നതാണ്‌ യാഥാര്‍ത്ഥ്യം. സര്‍ക്കാര്‍ ലോട്ടറി എന്ന `നിര്‍'ഭാഗ്യ പരീക്ഷണത്തെ ഉപേക്ഷിച്ച്‌ 5000വും പതിനായിരവും ഇന്‍സ്റ്റന്റായി ലഭിക്കുന്നു ഒറ്റ നമ്പറിലേക്കും ഇരട്ട നമ്പറിലേക്കുമെല്ലാം മലയാളിയുടെ ചൂതാട്ട മനസ്‌ മാറി. എന്തും എളുപ്പത്തില്‍ നേടാന്‍ ശ്രമിക്കുന്ന മലയാളി മനസ്സിനെ പരമാവധി ചൂഷണം ചെയ്‌ത സാന്റിയാഗോ മാര്‍ട്ടിനെപ്പോലുള്ള ലോട്ടറിമാഫിയ നമ്മുടെ കുടുംബങ്ങളെ ചൂതാട്ടകേന്ദ്രങ്ങളാക്കി മാറ്റി. കിട്ടുന്ന ദിവസക്കൂലിയില്‍ നിന്ന്‌ ഭാഗ്യപരീക്ഷണത്തിനായി നൂറും ഇരുന്നൂറും വരെ മാറ്റിവെയ്‌ക്കാന്‍ ആളുകള്‍ തയാറയതോടെ ലോട്ടറി അടിച്ചത്‌ മാര്‍ട്ടിനെപ്പോലെയുള്ള ഇടനിലക്കാര്‍ക്കായിരുന്നു.
സിക്കിം, ഭൂട്ടാന്‍ സര്‍ക്കാരുകളുടെ പേരില്‍ അവര്‍ അറിഞ്ഞും അറിയാതെയും ടിക്കറ്റുകള്‍ വിറ്റും വില്‍ക്കാതെയും മാര്‍ട്ടിനെപ്പോലുള്ളവര്‍ ഭാഗ്യം വിറ്റ്‌ സംസ്ഥാനത്തു നിന്ന്‌ കോടികള്‍ കടത്തി. അതിന്‌ കേരളത്തിലെ ഏറ്റവും വലിയ സംഘടനാശേഷിയുള്ള സി.പി.എം തന്നെ സ്വന്തം ചാനലില്‍ ലൈവ്‌ ഒരുക്കി കൊടുത്തതോടെ ഉണ്ടാവിനടയുള്ള എതിര്‍പ്പുകള്‍ മുളയിലെ കരിഞ്ഞു. പാര്‍ട്ടി പത്രത്തിന്‌ കോടികള്‍ ബോണ്ടായും നായനാര്‍ ഫുട്‌ബോളിന്‌ കോടികള്‍ സ്‌പോണ്‍സര്‍ഷിപ്പായും നല്‍കിയതോടെ പാര്‍ട്ടിയിലെ ഒരുവിഭാഗത്തിനും മാര്‍ട്ടിനെപ്പോലുള്ളവര്‍ വേണ്ടപ്പെട്ടവരും വാഴ്‌ത്തപ്പെട്ടവരുമായി.
യു.ഡി.എഫ്‌ പക്ഷത്തും ഭാഗ്യാന്വേഷികള്‍ക്ക്‌ കുറവൊന്നുമുണ്ടായിരുന്നില്ല. കോണ്‍ഗ്രസിന്റെ ദേശീയ നേതാവ്‌ മണികുമാര്‍ സുബ്ബയും അഭിഷേക്‌ സിംഗ്‌വിയുമെല്ലാം ലോട്ടറി മാഫിയയ്‌ക്കുവേണ്ടി കോടതികളില്‍ നേരിട്ട്‌ ഹാജരായി വക്കാലത്ത്‌ മേടിച്ചു. ലോട്ടറി മാഫിയയുടെ ഈ തീവെട്ടിക്കൊള്ളയ്‌ക്ക്‌ കോണ്‍ഗ്രസും സി.പി.എമ്മും ഒരുപോലെ കുടപിടിച്ചതോടെ തുള വീണത്‌ പാവപ്പെട്ട ജനങ്ങളുടെ കീശയിലായിരുന്നു. അന്നന്നത്തെ അന്നത്തിനുവേണ്ടി പണിയെടുക്കുന്നവന്‍ അതിരാവിലെ മുതല്‍ ലോട്ടറി ചുരണ്ടിയും ടിവിക്ക്‌ മുന്നില്‍ ഭാഗ്യം കണ്‍മുന്നില്‍ മാറിമറിയുന്നതും നോക്കി നിന്ന്‌ നിരാശനായി. എന്നിട്ടും കണ്ണുതുറക്കാതെ കേന്ദ്രം കേരളത്തെയും കേരളം കേന്ദ്രത്തെയും കുറ്റംപറഞ്ഞ്‌ കാലം കഴിച്ചു. 
ഒടുവില്‍ രാഷ്‌ട്രീയ ലാഭത്തിനാണെങ്കിലും അല്ലെങ്കിലും വി.ഡി.സതീശനെപ്പോലൊരു യുവനേതാവ്‌ ലോട്ടറി മാഫിയക്കെത്തിരെ കുരിശുയുദ്ധം പ്രഖ്യാപിക്കുകയും വിഭാഗീയതയുടെ പേരിലാണെങ്കിലും അല്ലെങ്കിലും മുഖ്യമന്ത്രിയായിരുന്ന വി.എസ്‌.അച്യുതാനന്ദന്‍ സഖാവ്‌ ധനമന്ത്രിയായിരുന്ന തോമസ്‌ ഐസക്കിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും ചെയ്‌തതോടെ ചെറുതെങ്കിലും ഒരു വിരലെങ്കിലും അനക്കാന്‍ സര്‍ക്കാര്‍ തയാറായി. എന്നിട്ടും മാര്‍ട്ടിന്റെ പാലക്കാട്‌ കുന്നത്തൂര്‍മേട്‌ ഓഫീസിലെ രേഖകള്‍ ദുരൂഹസാഹചര്യത്തില്‍ കത്തി നശിച്ചതിനെക്കുറിച്ച്‌ എന്തെങ്കിലും അന്വേഷിക്കാനോ മാര്‍ട്ടിനെ ചോദ്യം ചെയ്യാനോ സര്‍ക്കാര്‍ മടിച്ചു.
മാധ്യമ സമ്മര്‍ദ്ദത്തെയും കോടതികളുടെ ഇടപെടലിനെയും തുടര്‍ന്ന്‌ ഒടുവില്‍ പേരിനെങ്കിലും മാര്‍ട്ടിനെ ചോദ്യം ചെയ്യാനും ലോട്ടറി മുന്‍കൂര്‍ നികുതി വാങ്ങുന്നത്‌ നിര്‍ത്തിവെയ്‌ക്കാനും സംസ്ഥാന സര്‍ക്കാര്‍ തയാറായി. നികുതി വാങ്ങുന്നത്‌ നിര്‍ത്തിയതോടെ സംസ്ഥാനത്തെ അന്യസംസ്ഥാന ഭാഗ്യപരീക്ഷണത്തിന്‌ താല്‍ക്കാലിക വിരാമമായെങ്കിലും പൂര്‍ണമായും ആശ്വസിക്കാന്‍ ജനങ്ങള്‍ക്ക്‌ കഴിയില്ല. സാന്റിയാഗോ മാര്‍ട്ടിനുമായുള്ള കരാര്‍ ഭൂട്ടാന്‍ സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ടടങ്കിലും മറ്റൊരു പേരില്‍ മറ്റൊരിടത്ത്‌ മാര്‍ട്ടിന്‍മാര്‍ ഇനിയും അവതരിച്ചുകൂടെന്നുമില്ല. 
ലോട്ടറി മാഫിയ ഉയര്‍ത്തിയ വ്യാമോഹത്തില്‍പ്പെട്ട്‌ ഭാഗ്യം തേടിയിറങ്ങി കടക്കെണിയിലും നിരാശയിലുമായി ആത്മഹത്യ ചെയ്‌ത കുടുംബങ്ങളോടെങ്കിലും നീതി പുലര്‍ത്താന്‍ സിബിഐ അന്വേഷണംകൊണ്ടായാല്‍ അതുതന്നെ വലിയ ഭാഗ്യമാവും. ഭരണകൂടങ്ങളെവരെ സ്വാധീനിക്കാന്‍ ശേഷിയുള്ള ലോട്ടറി മാഫിയയെ നിയമത്തിനും കോടതിക്കും മുന്നില്‍ കൊണ്ടുവരാന്‍ സിബിഐയ്‌ക്കാവുമോ എന്നതാണ്‌ പ്രസക്തമായ ചോദ്യം.
അഴിമിതി ആരോപണങ്ങളുടെ ചെളിക്കുണ്ടില്‍ ആഴ്‌ന്നു നില്‍ക്കുന്ന കേന്ദ്രത്തിലെ യു.പി.എ സര്‍ക്കാരിന്‌ ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാനാകുമോ?. ലോട്ടറി വ്യാപാരം തല്‍ക്കാലത്തേങ്കിലും നിലയ്‌ക്കുന്നതോടെ ഭാഗ്യം വിറ്റ്‌ ഉപജീവനം നടത്തിയവര്‍ക്ക്‌ പുതിയ തൊഴിലവസരങ്ങള്‍ ഒരുക്കി അവരെ സാധാരണ ജീവിതത്തിലേക്ക്‌ മടക്കിക്കൊണ്ടുവരാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുമോ?. സിബിഐ അന്വേഷണം പ്രഖ്യാപിക്കുമ്പോഴും ഉത്തരം കിട്ടാനായി നിരവധി ചോദ്യങ്ങള്‍ ഇപ്പോഴും ബാക്കിയാണ്‌. ബംപര്‍ ലോട്ടറിയുടെ നറുക്കെടുപ്പിനായുള്ള കാത്തിരിപ്പ്‌ പോലെ ജനങ്ങള്‍ കാത്തിരുന്നു കാണുകയേ നിര്‍വാഹമുള്ളു.
1996-2001 കാലഘട്ടത്തില്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രിയായിരുന്ന ജയലളിത തമിഴ്‌നാട്ടില്‍ ലോട്ടറി നിരോധിച്ചപ്പോള്‍ നിരോധനം പിന്‍വലിക്കാനായി ജയലളിതയ്‌ക്ക്‌ മാര്‍ട്ടിന്‍ വാഗ്‌ദാനം ചെയ്‌തത്‌ ആയിരം കോടി രൂപ. പതിനഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം ലോട്ടറി ചൂതാട്ടം തുടരാന്‍ നമ്മുടെ നേതാക്കള്‍ക്ക്‌ മാര്‍ട്ടിന്‍ നല്‍കിയത്‌ എന്തൊക്കെയായിരിക്കും. കണക്കുക്കൂട്ടി കഷ്‌ടപ്പെടേണ്ട. കാരണം സാധാരണക്കാരന്റെ കണക്കുക്കൂട്ടലുകള്‍ക്കും അപ്പുറമാണ്‌ മാര്‍ട്ടിന്‍മാരുടെ സ്വാധീനം.

Sunday, May 22, 2011

തൊപ്പിയില്‍ അഴിമതിയുടെ കരിന്തൂവല്‍


അഴിമതിയും വിലക്കയറ്റവും റെക്കോഡ് തിരുത്തി മുന്നേറിയ നാളുകള്‍ പിന്നിട്ട് രണ്ടാം യുപിഎ സര്‍ക്കാര്‍ മൂന്നാംവര്‍ഷത്തിലേക്ക്. 

നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത ബാലന്‍സ് ഷീറ്റില്‍ തെളിഞ്ഞു നില്‍ക്കുന്നത് ഞെട്ടിക്കുന്ന അഴിമതികളും നടുവൊടിക്കുന്ന വിലക്കയറ്റവും കുതിച്ചുയരുന്ന ഇന്ധനവിലയും പാലിക്കാത്ത വാഗ്ദാനങ്ങളും. രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പുറത്തിറക്കിയ റിപ്പോര്‍ട്ട് കാര്‍ഡ് പറയത്തക്ക നേട്ടങ്ങളൊന്നുമില്ലാതെ ശുഷ്കം. 

2009ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികയും റിപ്പോര്‍ട്ട് കാര്‍ഡും താരതമ്യപ്പെടുത്തുമ്പോള്‍ ദയനീയത തെളിയും. കിലോയ്ക്ക് മൂന്നുരൂപ നിരക്കില്‍ എല്ലാ ബിപിഎല്‍ കുടുംബത്തിനും പ്രതിമാസം 25 കിലോ ഭക്ഷ്യധാന്യം ഉറപ്പാക്കുന്ന ഭക്ഷ്യസുരക്ഷാ പദ്ധതിയായിരുന്നു പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം. ഇത് എങ്ങുമെത്തിയിട്ടില്ല. സോണിയ ഗാന്ധിയുടെ അധ്യക്ഷതയിലുള്ള ദേശീയ വികസനസമിതിയും ആസൂത്രണകമീഷനുമായുള്ള നയപരമായ ഭിന്നത തുടരുകയാണ്. സബ്സിഡി ഇല്ലാതാക്കുക എന്നതാണ് യുപിഎ സര്‍ക്കാരിന്റെ നയപരമായ തീരുമാനം. പെട്രോളിയം വിലനിയന്ത്രണവും വളം വിലനിയന്ത്രണവും എടുത്തുകളഞ്ഞത് ഇതിന്റെ ഭാഗം. ഏറ്റവും കുറഞ്ഞ ചെലവില്‍ പദ്ധതി എങ്ങനെ നടപ്പാക്കാമെന്ന ഗവേഷണത്തിലാണ് സര്‍ക്കാര്‍ . ദരിദ്രരുടെ എണ്ണം പരമാവധി കുറയ്ക്കാനുള്ള മാര്‍ഗവും തേടുന്നു. 

2010 ഏപ്രില്‍ ഒന്നുമുതല്‍ ചരക്കുസേവനനികുതി നടപ്പാക്കുമെന്നത് ശ്രദ്ധേയ വാഗ്ദാനമായിരുന്നു. ധനമന്ത്രാലയത്തിന്റെ അനാസ്ഥ കാരണം സംസ്ഥാനങ്ങളുമായുള്ള ചര്‍ച്ച വഴിമുട്ടി. ഊര്‍ജസുരക്ഷ ഉറപ്പാക്കുമെന്ന വാഗ്ദാനവും പാഴായി. മാത്രമല്ല ആണവോര്‍ജംപോലുള്ള അപകടകരമായ സ്രോതസ്സുകള്‍ക്കുപിന്നാലെ പായുകയാണ് സര്‍ക്കാര്‍ . സംയോജിത ശിശുക്ഷേമപദ്ധതി സാര്‍വത്രികമാക്കുക, എല്ലാ ഗ്രാമത്തിലും ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ , കര്‍ഷകര്‍ക്കും അസംഘടിതമേഖലയ്ക്കും വിപുലമായ പദ്ധതി തുടങ്ങി നടപ്പാക്കാനാകാത്ത വാഗ്ദാനങ്ങളുടെ പട്ടിക നീളുന്നു. 

വന്‍ അഴിമതികളുടെ പരമ്പരകൊണ്ട്  രണ്ടാംയുപിഎ സര്‍ക്കാര്‍ ലോകശ്രദ്ധ തന്നെ നേടിക്കഴിഞ്ഞു. മന്ത്രിമാരും എംപിമാരുമടക്കം പ്രമുഖര്‍ ജയിലിലേക്ക് നീങ്ങുകയാണ്. 2ജി സ്പെക്ട്രം, എസ്ബാന്‍ഡ് സ്പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ് തുടങ്ങിയ അഴിമതികളില്‍ റെക്കോഡാണ് കേന്ദ്രസര്‍ക്കാര്‍ സ്ഥാപിച്ചത്. വിലക്കയറ്റം നിയന്ത്രിക്കുന്നതിലും സര്‍ക്കാര്‍ പൂര്‍ണപരാജയം. സ്വകാര്യ എണ്ണക്കമ്പനികള്‍ക്കുവേണ്ടി പെട്രോള്‍ വിലനിയന്ത്രണം എടുത്തുകളഞ്ഞു. കുത്തകകളെ സഹായിക്കുന്ന സാമ്പത്തികപരിഷ്കരണ നയങ്ങളില്‍ ഒരു വിട്ടുവീഴ്ചയും സര്‍ക്കാരിനില്ല. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്ന നയം തുടരുന്നതിനൊപ്പം ബാങ്ക്- ഇന്‍ഷുറന്‍സ് മേഖലകള്‍കൂടി സ്വകാര്യമേഖലയുടെ കൈകളില്‍ എത്തിക്കുന്ന നിയമഭേദഗതികളാണ് നടപ്പാക്കുന്നത്.


നാണം കെട്ട കോണ്‍ഗ്രസ്

കോണ്‍ഗ്രസില്‍ ഗ്രൂപ്പില്ലാതിരിക്കുന്നതും ഒരു ഗ്രൂപ്പാണെന്ന്‌ ഒടുവില്‍ മന്ത്രിമാരെ പ്രഖ്യാപിച്ചു കഴിഞ്ഞപ്പോള്‍ കെ.മുരളീധരനും ജി.കാര്‍ത്തികേയനുമെല്ലാം തിരച്ചറിഞ്ഞു. കോണ്‍ഗ്രസില്‍ നില്‍ക്കുമ്പോള്‍ അധികാരസ്ഥാനത്തെത്തണമെങ്കില്‍ ഗ്രൂപ്പിന്റെ നിറം വേണമെന്ന്‌ അറിയാത്തവരല്ല മുരളിയും കാര്‍ത്തികേയനും. എന്നിട്ടും ഒരു ഗ്രൂപ്പിലുംപെടാത്തിന്റെ പേരില്‍ മാത്രം ഇവരെ മന്ത്രിസഭയില്‍ നിന്നൊഴിവാക്കിയത്‌ കോണ്‍ഗ്രസിനെ മാത്രമല്ല യുഡിഎഫ്‌ ഭരണത്തെ പ്രതീക്ഷയോടെ ഉറ്റുനോക്കിയ ജനങ്ങളെപോലും നിരാശരാക്കി.

കോണ്‍ഗ്രസ്‌ രാഷ്‌ട്രീയത്തില്‍ ഏതെങ്കിലും പദവി നേടണമെങ്കില്‍ ഒന്നുകില്‍ എ ഗ്രൂപ്പിന്റെ പ്രതിനിധിയാവണം. അല്ലെങ്കില്‍ വിശാല ഐയുടെ പ്രതിനിധിയാകണം. ഇതൊന്നുമില്ലെങ്കിലും പി.കെ.ജയലക്ഷമിയെപ്പോലെ രാഹുല്‍ ഗാന്ധിയുടെ ഗ്രൂപ്പിലെങ്കിലും ഉള്‍പ്പെടാന്‍ ശ്രദ്ധിക്കണം. ഇതൊന്നും ചെയ്‌തില്ലെങ്കില്‍ ആരു ശ്രദ്ധിക്കാനില്ലാതെ ഒരുമൂലയില്‍ ഒതുങ്ങിക്കഴിയേണ്‌ടിവരുമെന്ന്‌ മുരളീധരനും കാര്‍ത്തികേയനുമെല്ലാം ഇനി എന്നാണ്‌ തിരിച്ചറിവുണ്‌ടാകുക എന്നാണ്‌ ഇവരെ വോട്ടു ചെയ്‌ത്‌ ജയിപ്പിച്ച വോട്ടര്‍മാര്‍ ഇപ്പോള്‍ ചോദിക്കുന്നത്‌.

ഗ്രൂപ്പ്‌ പോരില്‍ പി.എച്ച്‌.ഡി നേടിയിട്ടുള്ള ആളാണ്‌ കെ.മുരളീധരന്‍. എന്നാല്‍ ഇതിന്റെ പേരില്‍ താന്‍ നേടിയ അധികാര സ്ഥാനങ്ങള്‍ നിലനില്‍ക്കില്ലെന്ന തിരിച്ചറിവോ ആറുവര്‍ഷക്കാലത്തെ വനവാസമോ എന്തായാലും മുരളീധരന്‍ ഇപ്പോള്‍ വി.എം.സുധീരന്‌ പഠിച്ചുക്കൊണ്‌ടിരിക്കുകയാണ്‌. ഗ്രൂപ്പ്‌ കളിയുടെ പേരില്‍ മുമ്പ്‌ ബലിയാടായിട്ടുള്ള മുരളി ഒടുവില്‍ ഗ്രൂപ്പില്ലാത്തതിന്റെ പേരിലും മന്ത്രിസഭാ വികസനത്തില്‍ ബലിയാടായിരിക്കുന്നു എന്നത്‌ മറ്റൊരു വിരോധാഭാസമാകും.

മുഖ്യമന്ത്രി സ്ഥാനത്തേക്ക്‌ ഉമ്മന്‍ ചാണ്‌ടിയുമായി ബലപരീക്ഷണം നടത്താനായി കെ.പി.സി.സി അധ്യക്ഷന്‍ വിളിച്ചു ചേര്‍ത്ത വിശാല ഐ ഗ്രൂപ്പിന്റെ രഹസ്യയോഗത്തില്‍ സംബന്ധിച്ചില്ല എന്നതാണ്‌ കെ.മുരളീധരനും ജി.കാര്‍ത്തികേയനും മന്ത്രിമാരാവാനുള്ള അയോഗ്യതയായത്‌. കേവലം ഗ്രൂപ്പ്‌ യോഗത്തില്‍ പങ്കെടുത്തത്‌ കൊണ്‌ട്‌ മാത്രം വീതിക്കപ്പെടേണ്‌ടതാണോ സംസ്ഥാനത്തെ മന്ത്രിസ്ഥാനമെന്നത്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ പുനരാലോചന നടത്തുമോ എന്ന്‌ നമുക്ക്‌ ആശിക്കാനാവില്ല. കാരണം കേവലം ഗ്രൂപ്പ്‌ കൂറിന്റെ പേരില്‍ മാത്രം വിജിലന്‍സ്‌ അന്വേഷണം നേടരിടുന്ന അടൂര്‍ പ്രകാശിനെപ്പോലുള്ളവരെ മന്ത്രിമാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ കോണ്‍ഗ്രസില്‍ നിന്ന്‌ ജനങ്ങള്‍ ഇതില്‍ക്കൂടുതല്‍ എന്താണ്‌ പ്രതീക്ഷിക്കേണ്‌ടത്‌. 

പ്രതിപക്ഷത്തിരുന്ന കഴിഞ്ഞ അഞ്ചുവര്‍ഷവും എല്‍ഡിഎഫിന്റെ പൊള്ളത്തരങ്ങളെ ശക്തമായി തുറന്നു കാണിക്കുകയും ലോട്ടറി കേസില്‍ ധനമന്ത്രിയായിരുന്ന തോമസ്‌ ഐസക്കിനെ മുള്‍മുനയില്‍ നിര്‍ത്തുകയും യുഡിഎഫിന്റെ ശക്തനായ വക്താവെന്ന നിലയില്‍ തിളങ്ങുകയും ചെയ്‌ത വി.ഡി.സതീശനെപ്പോലുള്ളവര്‍ ഒഴിവാക്കപ്പെടുമ്പോള്‍ കഴിവല്ല മന്ത്രിയാവാനുള്ള യോഗ്യതയെന്ന്‌ ജനം തിരിച്ചറിയുന്നു. സ്‌പീക്കര്‍ പദവിയുടെ അന്തസ്‌ കുറച്ചു കാണുന്നില്ലെങ്കിലും വി.ഡി.സതീശനെപ്പോലെ കാര്യങ്ങളെ ഗൗരവത്തോടെ സമീപിക്കുകയും പഠിച്ചവതിരിപ്പിക്കുകയും ചെയ്യുന്ന ഒരു നേതാവിനെ സ്‌പീക്കര്‍ പദവിയിലിരുത്തി നിശബ്‌ദനാക്കേണ്‌ടതുണ്‌ടോ എന്ന്‌ ചിന്തിക്കാന്‍ ഗ്രൂപ്പ്‌ സമവാക്യങ്ങള്‍ കൃത്യമാക്കുന്നതിനിടയില്‍ ഉമ്മന്‍ ചാണ്‌ടിയും രമേശ്‌ ചെന്നിത്തലയും മറന്നു പോയിരിക്കുന്നു.

യുഡിഎഫ്‌ അധികാരം വീണെ്‌ടടുത്തതിനെ ഹര്‍ഷാരവങ്ങളോടെ വരവേറ്റവരുടെ മുഖങ്ങള്‍ ഇപ്പോള്‍ കാര്‍മേഘാവൃതമാണ്‌. ഭൂരിപക്ഷം നേരിയതെങ്കിലും ഭരണം ഗംഭീരമാക്കുമെന്ന മുഖ്യമന്ത്രിയുടെ ആദ്യമൊഴി ഗൗരവമായെടുത്തവരാകട്ടെ തുടക്കത്തിലേ നിരാശരായിരിക്കുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തിനു ജനങ്ങളുടെ ക്ഷമയെ പരിശോധിച്ച കോണ്‍ഗ്രസ്‌ മന്ത്രിപ്പട്ടികയിലും അതേ വീഴ്‌ച ആവര്‍ത്തിക്കുകയാണ്‌. 

കെപിസിസി പ്രസിഡന്റിന്‌ താല്‍പര്യമുള്ളവര്‍, മുഖ്യമന്ത്രിക്കു താല്‍പ്പര്യമുള്ളവര്‍, ഹൈക്കമാന്‍ഡിന്റെ പൊന്നോമനകള്‍ ഇവര്‍ക്കു പുറമെ കത്തോലിക്കര്‍, നായര്‍, ഈഴവര്‍, മുസ്ലിംകള്‍, ലത്തീന്‍ പ്രാതിനിധ്യം എന്നൊക്കെ കള്ളിതിരിച്ചുള്ള വീതംവെയപ്പ്‌ ആദ്യന്തികമായി നഷ്‌ടപ്പെടുത്തുന്നത്‌ മതേതര ജനാധിപത്യത്തിന്‍ന്റെയും സംശുദ്ധ ഭരണത്തിന്റെയും അന്തസത്തയെയാണ്‌. ഭരിക്കാനറിയുന്നവര്‍ ആരൊക്കെ എന്നതാണ്‌ അടിസ്ഥാനമെങ്കില്‍ പത്തുമിനിറ്റുകൊണ്‌ടു തീരുമാനിക്കാവുന്ന കാര്യത്തിനായി മൂന്ന്‌ ദിവസമാണ്‌ കോണ്‍ഗ്രസ്‌ നീക്കിവെച്ചത്‌. എന്നിട്ട്‌ തെരഞ്ഞെടുത്തതോ പാദസേവാ പ്രാവീണ്യവും മതനേതാക്കളുടെ ചീട്ടുമുള്ള ഒരുപറ്റം നേതാക്കളെയും. മുരളീധരനെയും വി.ഡി.സതീശനെയും മന്ത്രിമാരാക്കാത്തതിലൂടെ മന്ത്രിസഭയുടെ കാലാവധി തികച്ചു തീര്‍ത്താലും തീരാത്ത വീതംവയ്‌പ്പിന്റെ നാണക്കേടിലാണ്‌ കോണ്‍ഗ്രസ്‌ അകപ്പെട്ടത്‌.

ജനം കല്‍പ്പിച്ചു തന്ന അധികാരത്തെ തുടക്കത്തില്‍ത്തന്നെ അതര്‍ഹിക്കുന്ന ആദരവോടെ ഏറ്റെടുക്കുന്നതില്‍ കോണ്‍ഗ്രസ്‌ നേതൃത്വം ഒരിക്കല്‍ കൂടി പരാജയപ്പെട്ടിരിക്കുന്നു. മതവും രാഷ്ട്രീയവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ കൃത്യമായി തിരിച്ചറിയുന്നവരാണു നാട്ടിലെ ബഹുഭൂരിപക്ഷം ജനങ്ങളുമെന്നത്‌ കോണ്‍ഗ്രസിന്‌ ഇനി എന്നാണ്‌ തിരിച്ചറിവുണ്‌ടാകുക. ജനങ്ങള്‍ നല്‍കിയ അംഗീകാരത്തെ മതവും ജാതിയും ഉപജാതിയും കൊണ്‌ട്‌ അളന്നുമുറിച്ച്‌ യുഡിഎഫ്‌ നേതൃത്വം ആദ്യമന്ത്രിസഭായോഗം കൈക്കൊണ്‌ട തീരുമാനങ്ങളിലൂടെ നേടിയ പ്രതിച്ഛായ കളഞ്ഞുകുളിക്കുന്നതില്‍ വീണ്‌ടും മിടുക്ക്‌ തെളിയിച്ചിരിക്കുന്നു.

Wednesday, May 18, 2011

ഇനി പുരട്ചി തലൈവിയുടെ കാലം

അതെ, തമിഴകത്ത്‌ കാര്യങ്ങള്‍ മാറി മറിയാന്‍ ഒറ്റ ദിവസമേ വേണ്ടി വന്നുള്ളു. ഡി.എം.കെ മുന്നണിയും എ.ഡി.എം.കെ മുന്നണിയും തമ്മില്‍ കടുത്ത മത്സരമുണ്ടാകുമെന്ന എക്‌സിറ്റ്‌ പോളുകളെയും കാറ്റില്‍ പറത്തി എന്തിന്‌ ജയലളിതയെ പോലും അമ്പരപ്പിച്ചുകൊണ്ട്‌ അണ്ണാ ഡി.എം.കെ തിരഞ്ഞെടുപ്പില്‍ മൃഗീയ ഭൂരിപക്ഷം നേടിയതോടെ തമിഴ്‌നാട്ടില്‍ ഡി.എം.കെയുടെ പതനത്തിന്‌ തുടക്കമായിരിക്കുന്നു എന്നു വേണമെങ്കില്‍ പറയാം.
ഇനിയിപ്പോള്‍ തമിഴ്‌നാട്ടില്‍ ജയലളിതയുടെ വാഴ്‌ച തന്നെയാവും എന്നതില്‍ യാതൊരു സംശയവുമില്ല. കാരണം കേരളമല്ല തമിഴ്‌നാട്‌. അവിടെ ഭരണം എന്നു പറഞ്ഞാല്‍ എല്ലാ അര്‍ഥത്തിലും ഭരിക്കുന്നവന്റേതാണ്‌. തമിഴ്‌നാട്ടില്‍ കാലകാലങ്ങളായി കണ്ടുവരുന്നതും ഈ ഭരിക്കുന്നവന്റെ കാഴ്‌ചകളുമാണ്‌. 
എന്നാല്‍ ഇത്തവണ എല്ലാവരെയും അമ്പരപ്പിച്ചിരിക്കുന്നത്‌ ജയലളിത തമിഴ്‌നാട്‌ നിയമസഭയിലേക്ക്‌ നേടിയ അത്ഭുതപ്പെടുത്തുന്ന ഭൂരിപക്ഷമാണ്‌. അക്ഷരാര്‍ഥത്തില്‍ തമിഴ്‌നാട്‌ ജയലളിത തൂത്തുവാരുകയായിരുന്നു എന്നു പറയാം. 91 - 96 കാലഘട്ടത്തിലാണ്‌ ജയലളിത ആദ്യമായി മുഖ്യമന്ത്രിസ്ഥാനത്ത്‌ എത്തുന്നത്‌. എന്നാല്‍ പിന്നീട്‌ 96ലെ തിരഞ്ഞെടുപ്പില്‍ ജയലളിതയുടെ പാര്‍ട്ടി പരാജയപ്പെട്ടു. എന്നാല്‍ 2001ല്‍ 193 സീറ്റുകള്‍ നേടിക്കൊണ്ടാണ്‌ ജയലളിത അധികാരത്തിലെത്തിയത്‌. പത്ത്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം അതിലും വലിജയ വിജയമാണ്‌ അവര്‍ നേടിയിരിക്കുന്നത്‌. എന്നാല്‍ ഇത്തവണ 203 സീറ്റുകള്‍ അണ്ണാഡി.എം.കെ നേടിയപ്പോള്‍ അത്‌ ജയലളിതയുടെ എക്കാലത്തെയും വലിയ വിജയമായിരിക്കുന്നു. ~ഒപ്പം കരുണാനിധി നേരിട്ട ഏറ്റവും വലിയ പരാജയവും.
2ജി സ്‌പെക്‌ട്രം തന്നെയാണ്‌ കരുണാനിധിക്ക്‌ ഏറ്റവും വലിയ കെണിയൊരുക്കിയത്‌ എന്നതില്‍ സംശയമില്ല. സ്‌പെക്‌ട്രം കേസില്‍ കുരുങ്ങി കരുണാനിധി കുടുംബം പ്രത്യേകിച്ചും മകള്‍ കനിമൊഴി ശ്വാസം മുട്ടുന്ന കാഴ്‌ചയാണ്‌ ഇപ്പോള്‍ കാണുന്നത്‌. ഇതിനൊപ്പം തമിഴകത്തെ ജീവവായുവായ സിനിമമേഖലയില്‍ കരുണാനിധി കുടുംബം നടത്തിയ അനാവശ്യ കടന്നു കയറ്റവും പിടിവാശികളും ജനങ്ങള്‍ക്കിടയില്‍ സ്വാധീനുള്ള മറ്റു താരങ്ങള്‍ക്ക്‌ രസിച്ചതേയില്ല. അവര്‍ ജയലളിതക്കൊപ്പം നിന്നു. അതോടെ ചരിത്ര വിജയം നേടാന്‍ ജയലളിതക്കായി. 
ഇനിയിപ്പോള്‍ ജയലളിതയുടെ ഏറ്റവും പ്രഥമ ലക്ഷ്യം കരുണാനിധിയെ ഒതുക്കുകയും ഡിഎംകെയെ ഇല്ലാതാക്കുകയുമായിരിക്കും എന്ന കാര്യത്തില്‍ ആര്‍ക്കും വലിയ സംശയങ്ങളില്ല. കഴിഞ്ഞ തവണ മുഖ്യമന്ത്രി കസരേയിലെത്തി ദിവസങ്ങള്‍ക്കുള്ളില്‍ കരുണാധിനിയെ പോലീസിനെ ഉപയോഗിച്ച്‌ അറസ്റ്റ്‌ ചെയ്യച്ച കഥ പറയാനുണ്ട്‌ ജയലളിതക്ക്‌. പകയുടെ കാര്യത്തില്‍ ഏത്‌ രാഷ്‌ട്രീയക്കാരനേക്കാളും മുമ്പില്‍ നില്‍ക്കും ജയലളിത. 
എന്നാല്‍ ആവേശവും വികാരവും മാറ്റിവെച്ച്‌ ചാണിക്യ തന്ത്രത്തോടെ രാഷ്‌ട്രീയം കളിക്കുന്ന ജയലളിതയെയാണ്‌ ഇത്തവണ കാണാന്‍ കഴിയുന്നത്‌. കാരണം അണ്ണാ ഡിഎംകെ മുന്നണി വിജയം നേടിക്കഴിഞ്ഞപ്പോഴേക്കും ആരെയും അമ്പരപ്പിക്കുന്ന ഒരു രാഷ്‌ട്രീയ നീക്കമുണ്ടായി തമിഴ്‌നാട്ടില്‍. അണ്ണാ ഡി.എം.കെ മുന്നണിയിലെ പ്രധാന കക്ഷിയായിരുന്ന വിജയകാന്തിന്റെ ഡി.എം.ഡി.കെ പ്രതിപക്ഷ കക്ഷിയാവാന്‍ തീരുമാനിച്ചതാണ്‌ ഈ രാഷ്‌ട്രീയ നീക്കം. 
സിനിമയില്‍ നിന്നും രാഷ്‌ട്രീയത്തില്‍ ഭാഗ്യം പരീക്ഷിക്കാന്‍ വന്നതാണ്‌ വിജയകാന്ത്‌. ലോക്‌സഭാ ഇലക്ഷനില്‍ വിജയകാന്തിന്റെ പാര്‍ട്ടി വന്‍ പരാജയം നേരിടുകയും ചെയ്‌തു. എന്നാലും തമിഴ്‌നാട്ടില്‍ ക്യാപ്‌റ്റന്‍ എന്ന്‌ വിളിക്കപ്പെടുന്ന വിജയകാന്തിന്‌ വലിയ സ്വാധീനം തന്നെയുണ്ട്‌. പ്രത്യേകിച്ചും മധുര മേഖലയിലെ ദളിത്‌ കേന്ദ്രങ്ങളില്‍. ഇതുകൊണ്ടു തന്നെയാണ്‌ ജയലളിത വിജയകാന്തിനെ തന്റെ മുന്നണയിലേക്ക്‌ ക്ഷണിച്ചത്‌. വിജയകാന്ത്‌ ജയലളിതക്കൊപ്പം ചേര്‍ന്നപ്പോള്‍ അത്‌ ഉപമുഖ്യമന്ത്രിസ്ഥാനം പ്രതീക്ഷിച്ചാണെന്ന്‌ രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തി. സത്യത്തില്‍ തുടക്കത്തില്‍ അങ്ങനെയായിരുന്നു താനും. വിജയകാന്തിന്‌ ഉപമുഖ്യമന്ത്രിസ്ഥാനം എന്ന കരാര്‍ ഉറപ്പിച്ചാണ്‌ ജയലളിത മുന്നണി സംവിധാനം രൂപപ്പെടുത്തിയത്‌. എന്നാല്‍ ഇലക്ഷന്‍ കഴിഞ്ഞപ്പോള്‍ വിജയകാന്ത്‌ പ്രതിപക്ഷത്തേക്ക്‌ മാറുകയാണെന്ന്‌ പ്രഖ്യാപിച്ചു. 
ഇതിനു പിന്നിലെ രാഷ്‌ട്രീയം മറ്റൊന്നുമല്ല. ജയലളിത മുന്നണിയില്‍ 40 സീറ്റുകളില്‍ മത്സരിച്ച വിജയകാന്തിന്റെ പാര്‍ട്ടി 29 സീറ്റുകളില്‍ വിജയിച്ചു. വന്‍ തിരിച്ചടി നേരിട്ട കരുണാനിധിയുടെ ഡി.എം.കെ നേടിയത്‌ വെറും 23 സീറ്റുകള്‍. വിജയകാന്ത്‌ പ്രതിപക്ഷത്തേക്ക്‌ മാറുമ്പോള്‍ സ്വാഭാവികമായും പ്രതിപക്ഷമായി വരേണ്ടിയിരുന്ന ഡി.എം.കെക്ക്‌ ആ റോള്‍ കൂടി നഷ്‌ടമാകും. ചുരുക്കത്തില്‍ കരുണാനിധിയുടെ പാര്‍ട്ടി നിയമസഭക്കുള്ള ഒന്നുമല്ലാതായി മാറും. ഇത്‌ തന്നെയാണ്‌ ജയലളിതയും ലക്ഷ്യം വെക്കുന്നത്‌. വിജയകാന്തിനെ മന്ത്രിസഭയില്‍ ചേരാതെ പ്രതിപക്ഷമാവാന്‍ ഉപദേശിച്ചതും ജയലളിത തന്നെ.
പ്രതിപക്ഷത്ത്‌ നിന്നുകൊണ്ട്‌ ഡിഎംകെയെ കൂടുതല്‍ ഒതുക്കിയാല്‍ തമിഴ്‌നാട്ടിലെ രണ്ടാമത്തെ രാഷ്‌ട്രീയ കക്ഷിയായി വരുന്ന അഞ്ചുവര്‍ഷം കൊണ്ട്‌ ഉയര്‍ന്നു വരാന്‍ സാധിക്കുമെന്ന്‌ വിജയകാന്തും കണക്കുകൂട്ടുന്നു. അങ്ങനെയെങ്കില്‍ തമിഴക രാഷ്‌ട്രീയത്തിലെ സമവാക്യങ്ങള്‍ ഏറെ മാറി മറിയും. പക്ഷെ താരത്തിളക്കത്തിന്‌ അപ്പുറം വലിയ നേതൃത്വപാടവമോ, സംഘടനാ ശേഷിയോ വിജയകാന്തിനില്ല എന്നത്‌ വലിയ പോരായ്‌മ തന്നെയാണ്‌. 
തമിഴ്‌ സിനിമ വ്യവസായത്തെ നിയന്ത്രിക്കാന്‍ ശ്രമിച്ചതാണ്‌ കരുണാനിധിക്ക്‌ വലിയ പരാജയം നേരിടാനുള്ള ഒരു കാരണം. കരുണാനിധി കുടുംബത്തിന്റെ ഏതാണ്ട്‌ ഒമ്പതോളം നിര്‍മ്മാണ കമ്പിനികളാണ്‌ (ചെറുമകളായ ഉദയനിധി സ്റ്റാലിന്റെ ദയാനിധി അളഗിരിയുടെയും അടക്കം) തമിഴകത്ത്‌ സിനിമയ നിയന്ത്രിക്കുന്നത്‌. ഇതിനിടയില്‍ കരുണാനിധി കുടുംബം സിനിമയിലെ പല പ്രമുഖരുമായും ഇടഞ്ഞു. അതില്‍ പ്രധാനിയായിരുന്നു ഇളയദളപതി എന്ന്‌ വിളിക്കപ്പെടുന്ന വിജയ്‌. തമിഴകത്ത്‌ രജനും കമലും കഴിഞ്ഞാല്‍ ഏറ്റവും വിലയുള്ള താരം. വിജയ്‌ക്കെതിരെ ശക്തമായ പ്രതിബന്ധങ്ങളാണ്‌ കരുണാനിധി കുടുംബം വെറും ഈഗോ നിന്നും സൃഷ്‌ടിച്ചത്‌. വിജയ്‌യുടെ സിനിമകള്‍ റിലീസിന്‌ ചെയ്യുന്നതിന്‌ തടസങ്ങള്‍ സൃഷ്‌ടിക്കുന്നതില്‍ വരെ കാര്യങ്ങളെത്തി. അതോടെ വിജയ്‌ ജയലളിതക്കൊപ്പം ഉറച്ച്‌ നിന്നു. തന്റെ ഫാന്‍സ്‌ അസോസിയേഷനെ ജയലളിതയുടെ തിരഞ്ഞെടുപ്പ്‌ പ്രചരണത്തിന്‌ നിയോഗിച്ചു. വലിയ മുന്നേറ്റം ജയലളിതക്ക്‌ നേടിക്കൊടുക്കാന്‍ വിജയ്‌ക്ക്‌ കഴിഞ്ഞു.
ഭരണത്തിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ജയലളിത വിജയ്‌ നല്‍കിയ പിന്തുണക്ക്‌ പ്രത്യുപകാരം ചെയ്‌തു. തമിഴകത്തെ പ്രൊഡ്യൂസര്‍ കൗണ്‍സില്‍ പ്രസിഡന്റായി വിജയ്‌യുടെ അച്ഛനും നിര്‍മ്മാതാവും സംവിധായകനുമൊക്കെയായ എസ്‌.എ ചന്ദ്രശേഖര്‍ തിരഞ്ഞെടുക്കപ്പെട്ടു. ജയലളിതയുടെ ആശിര്‍വാദത്തോടെയായിരുന്നു ഇത്‌. ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ കരുണാനിധിക്കുടുംബത്തിന്റെ കൈകളിലായിരുന്നു കൗണ്‍സിലിന്റെ നിയന്ത്രണം. തമിഴ്‌നാട്ടില്‍ ഏറ്റവും ശക്തമായ സിനിമ സംഘടന കൂടിയാണ്‌ പ്രൊഡ്യൂസര്‍ കൗണ്‍സില്‍. സിനിമാ മേഖലയില്‍ കരുണാനിധിയുടെ സ്വാധീനം നഷ്‌ടമാകുന്നതിന്റെ തുടക്കം കൂടിയാണിത്‌.
സിനിമക്കായി കരുണാനിധികുടുംബം ഇറക്കിയ വന്‍ കോടികള്‍ക്ക്‌ കണക്കുകള്‍ കാണിക്കേണ്ടി വരുമെന്ന്‌ ജയലളിത ഇപ്പോള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്‌. അതായത്‌ സ്‌പെക്‌ട്രം അഴിമതിക്ക്‌ പിന്നാലെ കേസുകളുടെ ഒരു പെരുമഴ തന്നെയാവും കരുണാനിധിയെയും മകന്‍ സ്റ്റാലിനെയും ഡി.എം.കെയെയുമൊക്കെ ഇനി കാത്തിരിക്കുന്നത്‌. 
എന്തിനേറെ പറയുന്ന തമിഴകമാകെ ജയലളിതയുടെ വിജയം ആഘോഷിക്കുകയാണിപ്പോള്‍. കരുണാനിധിയുടെ അടുത്ത സുഹൃത്തും തമിഴ്‌ ജനതക്കിടയില്‍ ഏറ്റവും സ്വാധീനവുമുള്ള രജനികാന്ത്‌ പോലും തന്റെ ആശംസകള്‍ ജയലളിതയെ അറിയിക്കാന്‍ ഇക്കുറി മടിച്ചില്ല. കാലങ്ങളായി ജയലളിതയും രജനികാന്തും ശീത സമരത്തിലായിരുന്നു എന്നതും ഓര്‍ക്കേണ്ടതാണ്‌. 
അധികാരത്തിലേറിയപ്പോള്‍ തന്നെ പ്രകടനപത്രികയില്‍ പറഞ്ഞിരുന്ന മെഗാ ഓഫറുകള്‍ നിറവേറ്റിക്കൊണ്ടാണ്‌ ജയലളിത തുടങ്ങിയിരിക്കുന്നത്‌. പ്രത്യേക പദ്ധതി നടത്തിപ്പ്‌ വകുപ്പിനും അവര്‍ രൂപം നല്‍കുന്നുണ്ട്‌. പക്ഷെ പാവപ്പെട്ട ജനങ്ങള്‍ക്ക്‌ ടെലിവിഷന്‍ നല്‍കി വഞ്ചിക്കുന്ന സ്ഥിരം രാഷ്‌ട്രീയ നാടകമായി ജയലളിതയുടെ കോമ്പോ ഓഫറുകളും അവസാനിക്കുമോ എന്നത്‌ മാത്രമേ കാത്തിരുന്നു കാണേണ്ടതുള്ളു. കാരണം അഴിമതിയുടെ കാര്യത്തില്‍ കരുണാനിധി സര്‍ക്കാരിനേക്കാള്‍ ഒട്ടും പിന്നിലായിരുന്നില്ല കഴിഞ്ഞ പോയ രണ്ട്‌ ജയലളിത സര്‍ക്കാരുകളും. ചരിത്രത്തിന്റെ ആവര്‍ത്തനം മാത്രമാകുമോ ജയലളിതയുടെ മൂന്നാം ഊഴം എന്നതാണ്‌ അറിയേണ്ടത്‌.
ജയലളിതയുടെ വരവ്‌ മുല്ലപ്പെരിയാല്‍ അണക്കെട്ട്‌ വിഷയത്തില്‍ കേരളത്തിന്‌ തിരിച്ചടിയാവാനും സാധ്യതയുണ്ട്‌ എന്ന്‌ രാഷ്‌ട്രീയ നിരീക്ഷകര്‍ പറയുന്നു. ആദ്യം മുതല്‍ തന്നെ മുല്ലപ്പെരിയാല്‍ വിഷയത്തില്‍ അനുഭാവപൂര്‍വ്വമായ ഒരു നിലപാടും ജയലളിത സ്വീകരിച്ചിരുന്നില്ല. ഇപ്പോള്‍ നിയമസഭയില്‍ വന്‍ ഭൂരിപക്ഷമുള്ള സാഹചര്യത്തില്‍ ജയലളിതയുടെ നിലപാടുകളില്‍ കാര്യമായ വിത്യാസങ്ങളൊന്നും കേരളം പ്രതീക്ഷിക്കേണ്ടതുമില്ല.

Monday, May 16, 2011

പന്തയം വച്ച ആമയും മുയലും

ആമയുടേയും മുയലിന്റേയും കഥ അറിയാത്തവരായി ആരുംതന്നെ കാണുകയില്ല. ഇലക്‌ഷന്‌ ഏതാണ്ട്‌ മൂന്നുനാല്‌ മാസംമുമ്പുവരെ യു.ഡി.എഫ്‌ മുയലിനെപ്പോലെ ബഹുദൂരം മുന്നിലും, എല്‍.ഡി.എഫ്‌ ആമയെപ്പോലെ പിന്നിലും ആയിരുന്നു. ആരുടെ നോട്ടത്തിലും യു.ഡി.എഫ്‌ തന്നെ വിജയിക്കും. അവരും ആത്മാര്‍ത്ഥമായി അതുതന്നെ വിശ്വസിച്ചു. ആത്മവിശ്വാസം കൂടിയ മുയലിന്‌ സംഭവിച്ചതുതന്നെ ഇവിടെ യു.ഡി.എഫിനും സംഭവിച്ചു.
പക്ഷെ, ഈ അമിത ആത്മവിശ്വാസം മാത്രമാണോ യു.ഡി.എഫിന്റെ ഈ (പരാ)ജയത്തിന്‌ കാരണം.? ഇപ്പോള്‍ യു.ഡി.എഫ്‌ നേതാക്കള്‍ പോലും ഒരു ഉളുപ്പുമില്ലാതെ വിളിച്ചുപറയുന്നു `അച്യുതാനന്ദന്‍ ഫാക്‌ടര്‍' ആണ്‌ കാരണമെന്ന്‌. ആരാണ്‌ അച്യുതാനന്ദന്‌ ഈ ഇലക്ഷനില്‍ അപ്രമാദിത്വം ഉണ്ടാക്കിക്കൊടുത്തത്‌? അതും യു.ഡി.എഫും അവരെ അനുകൂലിക്കുന്ന മാധ്യമങ്ങളും തന്നെയല്ലേ. ഇടമലയാര്‍ കേസില്‍ ബാലകൃഷ്‌ണപിള്ളയെ സുപ്രീംകോടതി ശിക്ഷിച്ചു. അതു വെറും കോടതിവിധിയായി മാത്രം കാണാതെ അച്യുതാനന്ദനാണ്‌ വിധിച്ചത്‌ എന്ന മട്ടിലുള്ള പ്രചാരണം തുടങ്ങിവെച്ചത്‌ യു.ഡി.എഫ്‌. പ്രത്യേകിച്ച്‌ കോണ്‍ഗ്രസ്‌ തന്നെയല്ലേ. നാടുനീളെ മൈക്ക്‌ കെട്ടി, പിള്ളയെ ജയിലിലടച്ചതിന്‌ അച്യുതാനന്ദനെ ചീത്ത വിളിച്ചപ്പോള്‍ ജനത്തിനു തോന്നിക്കാണണം അഴിമതിക്കാരെ ശിക്ഷിക്കുന്ന ഏക ഭരണാധികാരി അച്യുതാനന്ദന്‍ മാത്രമായിരിക്കുമെന്ന്‌. 
കൂടാതെ രാജ്യംമുഴുവന്‍ അഴിമതിയില്‍ കുളിച്ച്‌ നില്‍ക്കുന്ന ഒരു കാലഘട്ടം, അഴിമതിക്കെതിരേ ചെറുതും, വലുതുമായ പ്രക്ഷോഭങ്ങള്‍ രാജ്യത്തെങ്ങും അലയടിക്കുന്ന സമയം. `അണ്ണാ ഹസ്സാരെ' ലോക്‌പാല്‍ ബില്ലിനുവേണ്ടി മരണംവരെ നിരാഹാരം കിടക്കുന്ന അവസരത്തില്‍, പിള്ളയുടെ ശിക്ഷയെ അച്യുതാനന്ദനുമായി ബന്ധിച്ച യു.ഡി.എഫ്‌ തന്ത്രം തീര്‍ച്ചയായും യു.ഡി.എഫിനുതന്നെ 
തിരിച്ചടിയായി. 
അതുപോലെതന്നെ 15 വര്‍ഷം കഴിഞ്ഞ ഐസ്‌ക്രീം കേസ്‌ പൊക്കിക്കൊണ്ടുവന്നതും മുസ്‌ലീം ലീഗിന്റെ തന്നെ നേതാവ്‌ തലവനായ ചാനല്‍ ആണ്‌. അതു വെറും കുഞ്ഞിലിക്കുട്ടിയും, അയാളുടെ ബന്ധുവായ റൗഫും തമ്മിലുള്ള വിഴുപ്പലക്കല്‍ മാത്രമായി കാണാതെ, അതിനും അച്യുതാനന്ദനാണ്‌ ഉത്തരവാദി എന്നു സ്ഥാപിക്കാനാണ്‌ യു.ഡി.എഫില്‍ ചിലരെങ്കിലും, പ്രത്യേകിച്ച്‌ കുഞ്ഞാലിക്കുട്ടിയെങ്കിലും ശ്രമിച്ചത്‌. ആ അവസരം അച്യുതാനന്ദനും നന്നായി മുതലെടുത്തു. പെണ്‍വാണിഭക്കാരുടെ അന്തകന്‍ താണാനെന്ന മട്ടില്‍ അച്യുതാനന്ദനും പ്രചാരണം തുടങ്ങി. കാശുകൊടുത്ത്‌ റോഡ്‌ മുഴുവന്‍ `ഇവര്‍ പുലിയാണ്‌' എന്ന്‌ ബോര്‍ഡ്‌ വെച്ചതുകൊണ്ട്‌ കാര്യമുണ്ടോ? ജനം വിചാരിക്കണം ആരാണ്‌ പുലിയെന്ന്‌. പെണ്‍വാണിഭക്കാരെ തുറങ്കലില്‍ അടയ്‌ക്കുമെന്ന്‌ പ്രസ്‌താവിച്ച മുഖ്യനാണ്‌ യഥാര്‍ത്ഥ `പുലി'യെന്ന്‌ ജനം ധരിച്ചാല്‍ അവരെ കുറ്റംപറയാന്‍ പറ്റുമോ? 
ഈ നിറംമങ്ങിയ വിജയത്തിന്‌ മറ്റൊരു കാരണംകൂടിയുണ്ട്‌. യു.ഡി.എഫ്‌ ഉറപ്പായി അധികാരത്തില്‍ വരുമെന്നും, ഉമ്മന്‍ചാണ്ടി തന്നെ മുഖ്യമന്ത്രിയാകുമെന്നും എല്ലാവരും വിശ്വസിച്ചിരുന്ന ഒരു സമയത്ത്‌, എന്തിനാണ്‌ കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല ഹൈക്കമാന്‍ഡിന്റെ അനുമതിയും വാങ്ങി മത്സരത്തിനിറങ്ങിയത്‌. അതും നിലത്ത്‌ നില്‍ക്കാതെ പറന്നുള്ള മത്സരം. അധികാരത്തില്‍ വരാന്‍പോകുന്ന പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍, മന്ത്രിസഭയെ വരെ നിയന്ത്രിക്കേണ്ട വ്യക്തി. അല്ലെങ്കില്‍, മറ്റൊരു `പിണറായി' ആയി വാഴേണ്ട ആള്‍ എന്തിനാണ്‌ മത്സരത്തിനിറങ്ങിയത്‌? കേവലം ഒരു എം.എല്‍.എ ആകാനോ? അതോ ഒരു മന്ത്രിയായി മാത്രം ഒതുങ്ങാനോ? (അല്ലെങ്കില്‍ പോലും ആരും അത്‌ വിശ്വസിക്കുന്നില്ല). ഹൈക്കമാന്റിനെ സ്വാധീനിച്ച്‌, ഉമ്മന്‍ചാണ്ടിയെ `വെട്ടി' മുഖ്യമന്ത്രിയാകാനാണ്‌ ചെന്നിത്തലയുടെ ശ്രമമെന്ന്‌ കുറച്ചാള്‍ക്കാരെങ്കിലും വിശ്വസിച്ചു എങ്കില്‍ അവരെ കുറ്റംപറയരുത്‌. ഒന്നുമല്ലെങ്കിലും ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്‌തരെങ്കിലും അങ്ങനെ കരുതികാണണം. അപ്പോള്‍ രമേശ്‌ ചെന്നിത്തല നേതൃത്വം നല്‍കുന്ന വിശാല `ഐ' ഗ്രൂപ്പിന്‌ എം.എല്‍.എമാര്‍ കുറയണമെന്ന്‌ `എ' വിഭാഗവും, മറിച്ച്‌ `എ' വിഭാഗത്തിന്‌ എംഎല്‍എമാര്‍ കുറയണമെന്ന്‌ `ഐ' വിഭാഗവും ചിന്തിച്ചോയെന്ന്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടി ഇനിയെങ്കിലും 
അന്വേഷിക്കട്ടെ!
കൂട്ടത്തില്‍ മറ്റൊരു കാര്യംകൂടി. കണ്ണുകാണാന്‍ വയ്യാത്തവും, സംസാരിക്കാന്‍ വയ്യാത്തവരും, എണീറ്റ്‌ നടക്കാന്‍ വയ്യാത്തവരുമായ എം.വി. രാഘവനും, കെ.ആര്‍. ഗൗരിയമ്മയുമൊക്കെ ഇനി വീട്ടില്‍ വിശ്രമിക്കേണ്ടവരല്ലേ? അവരുടെ മുന്‍കാല ത്യാഗങ്ങളേയും സേവനങ്ങളേയും വളരെ ബഹുമാനത്തോടെ കാണുമ്പോഴും ഇപ്പോഴത്തെ പ്രായവും, അവശതയും പരിഗണിക്കുമ്പോള്‍ വീണ്ടും മത്സരത്തിനിറങ്ങുന്നത്‌ ജനങ്ങളെ സേവിക്കാനല്ല, മറിച്ച്‌ മന്ത്രിയാകാനുള്ള അത്യാഗ്രഹംകൊണ്ടാണെന്ന്‌ സാധാരണ ജനങ്ങള്‍ക്ക്‌ തോന്നിയിട്ടുണ്ടാകും. 
കേരളാ കോണ്‍ഗ്രസുകള്‍ ലയിച്ചപ്പോള്‍ നാട്ടില്‍ എന്തു ബഹളമായിരുന്നു. പാവം കെ.എം. മാണിയുടേയും, പി.ജെ. ജോസഫിന്റേയും എത്ര കോലങ്ങള്‍ ആണ്‌ കോണ്‍ഗ്രസുകാര്‍ തെരുവില്‍ കത്തിച്ചത്‌. പി.ജെ. ജോസഫുകൂടി ഇങ്ങോട്ടുവന്നില്ലായിരുന്നുവെങ്കില്‍ ഇപ്പോള്‍ അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായേനെ. തൊടുപുഴയില്‍ റോഡില്‍ കിടന്ന്‌ തല്ലുകൊണ്ട കേരളാ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്ക്‌ ഇപ്പോള്‍ 
അഭിമാനിക്കാം. 
ഈ തലനാരിഴ വിജയത്തില്‍ ഹൈക്കമാന്‍ഡിന്റെ പങ്കും എടുത്തുപറയേണ്ടതുതന്നെയാണ്‌. എരിതീയില്‍ എണ്ണയൊഴിക്കാന്‍ രാഹുല്‍ എന്ന സൂപ്പര്‍ ഹൈക്കമാന്‍ഡും എത്തി. സംസ്ഥാന നേതാക്കളെ മുഖവിലയ്‌ക്ക്‌ എടുക്കാതെ (മുഖത്തടിച്ചതുമാതിരി) എന്റെ പാര്‍ട്ടി, അല്ലെങ്കില്‍ എന്റെ മമ്മിയുടെ പാര്‍ട്ടി എന്ന അധികാരത്തില്‍ (ധിക്കാരത്തില്‍) ചില സ്ഥാനാര്‍ത്ഥികളെ കെട്ടിയിറക്കിയതും സാധാരണ ജനങ്ങളില്‍ മാത്രമല്ല, `നടന്ന്‌ നടന്ന്‌ ചെരുപ്പ്‌ തേഞ്ഞ'കോണ്‍ഗ്രസുകാരിലും അമര്‍ഷം ഉളവാക്കി. 
ഇങ്ങനെയൊക്കെയാണെങ്കില്‍ പോലും, ഭരിക്കുവാനുള്ള കേവല ഭൂരിപക്ഷം `ദൈവം' നല്‍കി. ഇനി അതെങ്കിലും തല്ലി, തൂകി കളായാതെ മുമ്പോട്ട്‌ കൊണ്ടുപോകാന്‍ സാധിക്കണം. പക്ഷെ `കുറുക്കനും, കോഴിയും, പിന്നെ നെല്ലും' എല്ലാംകൂടി ഒരു വള്ളത്തില്‍ എത്രദൂരം കൊണ്ടുപോകാന്‍ സാധിക്കുമെന്ന്‌ കണ്ടറിയണം. നാടിനും, നാട്ടാര്‍ക്കും പ്രയോജനം ഉണ്ടാകുന്ന അഴിമതിയില്ലാത്ത ഒരു നല്ല ഭരണം കാഴ്‌ചവെയ്‌ക്കാന്‍ യു.ഡി.എഫിന്‌ സാധിക്കട്ടെയെന്ന്‌ ഒരു ജനാധിപത്യവിശ്വാസിയായ  ഞാനും ആശംസിക്കുന്നു.



Saturday, May 14, 2011

തന്ത്രങ്ങള്‍ പാളുന്ന കോണ്‍ഗ്രസ്‌ പാളയം

തിരഞ്ഞെടുപ്പ്‌ കഴിയാന്‍ കാത്തുനില്‍ക്കുകയായിരുന്നു പെട്രോള്‍ വില വര്‍ദ്ധിപ്പിക്കാന്‍ എന്നതാണ്‌ സത്യം. എണ്ണകമ്പിനികളെ ഫലപ്രഖ്യാപനം വരെ അനുനയിപ്പിച്ചു നിര്‍ത്തിയ സര്‍ക്കാരിന്‌ ഇപ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയുന്നതുമില്ല. സമീപകാലത്തെ ഏറ്റവും വലിയ പെട്രോള്‍ വിലവര്‍ദ്ധനക്ക്‌ രാജ്യം സാക്ഷ്യം വഹിക്കുമ്പോള്‍ ഞെട്ടിപ്പിക്കുന്ന ഒരു വസ്‌തുത ഓര്‍ക്കേണ്ടതുണ്ട്‌. കഴിഞ്ഞ വര്‍ഷം ജൂണില്‍ പെട്രോള്‍ വിലനിര്‍ണ്ണയത്തിലുള്ള സര്‍ക്കാര്‍ നിയന്ത്രണം എടുത്ത കളഞ്ഞതില്‍ പിന്നീട്‌ 12 രൂപയോളമാണ്‌ പെട്രോളിന്‌ വിലവര്‍ദ്ധിച്ചത്‌. ഇപ്പോഴത്തെ വിലവര്‍ദ്ധന പോരെന്നും ഇനിയും അഞ്ചരൂപകൂടി വര്‍ദ്ധിപ്പിച്ചാല്‍ മാത്രമേ പിടിച്ചു നില്‍ക്കാന്‍ കഴിയുകയുള്ളു എന്നുമാണ്‌ എണ്ണ കമ്പിനികള്‍ പറയുന്നത്‌. പെട്രോളിന്റെ വില വര്‍ദ്ധനക്ക്‌ ആനുപാതികമായി രാജ്യത്ത്‌ എന്തിനും ഏതിനും വിലവര്‍ദ്ധിക്കുന്ന സാഹചര്യവും സംജാതമാകുന്നു. ഭക്ഷ്യവസ്‌തുകള്‍ക്കും പച്ചക്കറിക്കും തീവിലയാണ്‌ നിലവിലുള്ളത്‌. ഇവിടെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ വിലനിയന്ത്രണത്തില്‍ ചെയ്യാന്‍ കഴിയുന്നതിന്‌ പരിമിതികളുണ്ട്‌. ആത്യന്തികമായി അവശ്യസാധനങ്ങളുടെ വിലവര്‍ദ്ധനവ്‌ പിടിച്ചുനിര്‍ത്തേണ്ടത്‌ കേന്ദ്രസര്‍ക്കാര്‍ തന്നെയാണ്‌. എന്നാല്‍ പെട്രോള്‍ വില വര്‍ദ്ധനവോടെ രാജ്യമെങ്ങും സാധനവില കുതിച്ചു കയറുന്ന സ്ഥിതിവിശേഷമാണുള്ളത്‌.


കേരളത്തിലും, തമിഴ്‌നാട്ടിലും കേന്ദ്രഭരണവിരുദ്ധ വികാരം കോണ്‍ഗ്രസ്‌ ശരിക്കും അനുഭവിച്ചു എന്നു കരുതണം. ബംഗാളില്‍ കോണ്‍ഗ്രസിന്‌ 42സീറ്റ്‌ ലഭിച്ചു എന്നു പറയുമ്പോഴും അത്‌ മമതാ ബാനര്‍ജിയുടെ ചിറകിലേറി നേടിയ വിജയം മാത്രമാണ്‌. അത്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തിനും നന്നായി അറിയാം
തമിഴ്‌നാട്ടില്‍ ഡിഎംകെ മുന്നണിയില്‍ മത്സരിച്ച കോണ്‍ഗ്രസ്‌ നേടിയത്‌ അഞ്ച്‌ സീറ്റ്‌ മാത്രം. കഴിഞ്ഞ വര്‍ഷം 34 സീറ്റ്‌ നേടിയ സ്ഥാനത്താണ്‌ കോണ്‍ഗ്രസ്‌ അഞ്ചിലേക്ക്‌ ഒതുങ്ങിയത്‌. കേരളത്തില്‍ നൂറ്‌ സീറ്റിന്റെ ക്ലീന്‍ വിജയത്തിന്റെ മനപ്പായിസവും കഴിച്ചിരുന്ന ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും സര്‍ക്കാരുണ്ടാക്കാന്‍ തന്നെ കഷ്‌ടപ്പെടുന്ന കാഴ്‌ചയാണ്‌ കാണുന്നത്‌.


പുതുച്ചേരിയില്‍ കോണ്‍ഗ്രസ്‌ വിട്ടിറങ്ങിയ എന്‍.ആര്‍ കോണ്‍ഗ്രസ്‌ അധികാരം പിടിക്കുമെന്ന്‌ സോണിയാ ഗാന്ധി ഒരിക്കലും വിചാരിച്ചു കാണില്ല. പക്ഷെ ഫലം വന്നപ്പോഴോ ജയലളിത എന്‍.ആര്‍ കോണ്‍ഗ്രസ്‌ സഖ്യം പുതുച്ചേരിയില്‍ ഭരണം നേടി. അസമില്‍ വീണ്ടും അധികാരത്തിലെത്തിയത്‌ മാത്രമാണ്‌ കോണ്‍ഗ്രസിന്‌ എടുത്തു പറയാവുന്ന നേട്ടം.


ടുജി സെപെക്‌ട്രം, അഴിമതി, കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ അഴിമതി, ആദര്‍ശ്‌ ഫ്‌ളാറ്റ്‌ കുഭകോണം...അഴിമതികളുടെ നിരനീളുന്ന കാഴ്‌ചമാത്രമേ കേന്ദ്രസര്‍ക്കാര്‍ ഭരണത്തിലുള്ളു. ഇതിനൊപ്പം സംസ്ഥാനരാഷ്‌ട്രീയ സാഹചര്യങ്ങള്‍ മനസിലാക്കുന്നതില്‍ കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡ്‌ പരാജയപ്പെടുന്നു എന്നതാണ്‌ വാസ്‌തവം. 


കേരളത്തിലെ ഇലക്ഷന്‍ വിജയം ഹൈക്കമാന്‍ഡ്‌ ഏറെ ശ്രദ്ധയോടെ വീക്ഷിച്ചിരുന്ന ഒന്നായിരുന്നു. കേരളത്തില്‍ വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വന്നാല്‍ അത്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തിന്‌ ഒരു പിടിവള്ളിയാകുമായിരുന്നു. പ്രതിരോധ മന്ത്രി എ.കെ ആന്റണിയെ തിരഞ്ഞെടുപ്പ്‌ പ്രചരണത്തിന്‌ ചുക്കാന്‍ പിടിക്കാന്‍ കേരളത്തില്‍ നിയോഗിച്ചതിന്‌ പിന്നിലെ കാരണവും ഇത്‌ തന്നെ. ഒപ്പം പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌, യു.പി.എ അധ്യക്ഷ സോണിയാഗാന്ധി, കോണ്‍ഗ്രസിലെ യുവതുര്‍ക്കി രാഹുല്‍ ഗാന്ധി തുടങ്ങിയ എത്രയോ പ്രഗത്ഭര്‍ കേരളത്തില്‍ പ്രചരണത്തിനെത്തി. എന്നിട്ടും പരാജയ സമാനമായ ജയം മാത്രമാണ്‌ കോണ്‍ഗ്രസിന്‌ ജനങ്ങള്‍ സമ്മാനിച്ചത്‌. ഇത്‌ സംസ്ഥാനം ഭരിച്ച എല്‍.ഡി.എഫിന്റെ മിടുക്കല്ല എന്ന്‌ എല്ലാവര്‍ക്കും അറിയാം. വി.എസ്‌ ഇഫക്‌ട്‌ ഒരു ഘടകം തന്നെ. പക്ഷെ എല്ലാത്തിനും ഉപരിയായി കേന്ദ്രഭരണത്തില്‍ അസംതൃപ്‌തരായ ഒരു ജനതയുടെ വികാരം കൂടിയാണ്‌ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഇലക്ഷന്‍ റിസള്‍ട്ട്‌. പെട്രോള്‍ വിലവര്‍ദ്ധന മൂലം ഏറ്റവും അധികം ബുദ്ധിമുട്ട്‌ അനുഭവിക്കുന്ന സംസ്ഥാനം കൂടിയാണ്‌ കേരളം. പച്ചക്കറിക്കും മറ്റു ഭക്ഷ്യവസ്‌തുക്കള്‍ക്കും എപ്പോഴും അന്യസംസ്ഥാങ്ങളെ ആശ്രയിക്കുന്ന കേരളത്തിന്‌ പെട്രോള്‍ വിലവര്‍ദ്ധന മൂലമുണ്ടാക്കുന്ന അവശ്യസാധനങ്ങളുടെ വിലവര്‍ദ്ധന താങ്ങാന്‍ കഴിയുന്നതല്ല. സി.പി.എമ്മിനേക്കാള്‍ കുറഞ്ഞ സീറ്റുകളെ കോണ്‍ഗ്രസിന്‌ ജനങ്ങള്‍ നല്‍കിയുള്ളു എന്നതിന്‌ പിന്നിലെ വികാരം മറ്റൊന്നുമല്ല.


അഴിമതിയുടെ കാര്യത്തിലോ, അവശ്യ വസ്‌തുക്കളുടെ വിലവര്‍ദ്ധനയുടെ കാര്യത്തിലോ ജനങ്ങളോട്‌ ഉത്തരം പറയാന്‍ കോണ്‍ഗ്രസിന്‌ കഴിയുന്നതേയില്ല. ഇതിന്റെ ഫലം അനുഭവിക്കേണ്ടി വരുന്നത്‌ കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസ്‌ സംസ്ഥാനഘടകള്‍ കൂടിയാണ്‌. അതിന്റെ ഉദാഹരണമാണ്‌ കേരളത്തിലെ ജനവിധി. എന്നാല്‍ ജനവിധി എതിരായി എന്ന്‌ മനസിലാക്കുമ്പോഴും ഇമേജ്‌ വര്‍ദ്ധിപ്പിക്കാന്‍ കാര്യമായൊന്നും ചെയ്യാന്‍ സര്‍ക്കാരിന്‌ കഴിയുന്നില്ല എന്നതാണ്‌ സത്യം. എണ്ണകമ്പിനികള്‍ ഇന്ധന വില വര്‍ദ്ധിപ്പിക്കുമ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയാതെ നോക്കി നില്‍ക്കുന്ന യുപിഎ ഗവണ്‍മെന്റിനെയാണ്‌ രാജ്യം കാണുന്നത്‌.


ലോകകപ്പ്‌ ക്രക്കിറ്റ്‌ മത്സരങ്ങളും ഇപ്പോള്‍ ഐ.പി.എല്‍ മത്സരങ്ങളും കണ്ട്‌ കയ്യടിക്കുന്ന സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയുമൊക്കെ വിഷ്വലുകള്‍ ടിവിയില്‍ കാണുമ്പോള്‍ ജനം കൗതുകത്തോടെ നോക്കുമെന്നത്‌ സത്യം. പക്ഷെ ഒരു തിരഞ്ഞെടുപ്പ്‌ വരുമ്പോള്‍ തങ്ങള്‍ അനുഭവിക്കുന്ന നീതികേടുകള്‍ക്കെതിരെ പ്രതികരിക്കാന്‍ ജനം തയാറാകുമ്പോള്‍ മുമ്പു പറഞ്ഞ വിഷ്വലുകള്‍ കോണ്‍ഗ്രസിന്റെ രക്ഷക്ക്‌ എത്തുന്നതേയില്ല. മറിച്ച്‌ എരിതീയില്‍ എണ്ണ ഒഴിക്കുക മാത്രമാണ്‌ ചെയ്യുന്നത്‌.  


ഇതിനൊപ്പം എടുത്തുപറയേണ്ട മറ്റൊരു വസ്‌തുത വെറും കെട്ടിപ്പൊക്കിയ രാഷ്‌ട്രീയബിംബം മാത്രമാണ്‌ രാഹുല്‍ ഗാന്ധി എന്നതാണ്‌. രാഷ്‌ട്രീയത്തിലെ യുവജനനീതയുടെ പേരില്‍ എപ്പോഴും ശ്രദ്ധ നേടിക്കൊണ്ടിരുന്ന രാഹുല്‍ ഗാന്ധിയെ കുറെയൊക്കെ ജനങ്ങളും അംഗീകരിച്ചു വരുകയായിരുന്നു. എന്നാല്‍ ജനകീയമായ ഒരു വിഷയത്തിലും രാഹുല്‍ ഗാന്ധിയുടെ ഇടപെടലുകളില്ല എന്നത്‌ (പ്രത്യേകിച്ചും അടിസ്ഥാനവര്‍ഗ ജനവിഭാഗങ്ങളുടെ ജനകീയ പ്രശ്‌നങ്ങളില്‍) പലപ്പോഴും ഗ്ലാമര്‍ രാഷ്‌ട്രീയത്തിന്റെ പേരില്‍ തമസ്‌കരിക്കപ്പെടുകയായിരുന്നു.


എന്നാലിപ്പോള്‍ രാഹുല്‍ഗാന്ധിയുടെ രാഷ്‌ട്രീയ തന്ത്രങ്ങള്‍ക്ക്‌ തുടര്‍ച്ചയായ പരാജയങ്ങളാണ്‌ നേരിടുന്നത്‌. ബിഹാറില്‍ രാഹിലിന്റെ യുവജനസ്ഥാനാര്‍ഥികള്‍ എന്ന തന്ത്രത്തിന്‌ പരാജയമായിരുന്നു ഫലം. ഇപ്പോള്‍ കേരളത്തിലും രാഹുല്‍ പരാജയമേറ്റുവാങ്ങിയിരിക്കുന്നു. രാഹുല്‍ഗാന്ധിയുടെ നോമിനികളായി എത്തിയവരില്‍ ഏഴു പ്രമുഖരും പരാജയപ്പെട്ടു. പരാജയപ്പെട്ടവരില്‍ രാഹുലിന്റെ വിശ്വസ്ഥരില്‍ കെ.ടി ബെന്നിയും എം.ലിജുവും ഉള്‍പ്പെടുന്നു. കെ.ടി ബെന്നി എന്ന ചെറുപ്പക്കാരന്‌ രാഹുല്‍ ഗാന്ധി നിര്‍ബന്ധം പൂര്‍വ്വം സീറ്റ്‌ നല്‍കിയത്‌ ഏറെ പ്രതിഷേധം വിളിച്ചു വരുത്തിയിരുന്നു. എന്നാല്‍ നിര്‍ബന്ധബുദ്ധിയോടെ രാഹുല്‍ ബെന്നിക്ക്‌ സീറ്റ്‌ നല്‍കുകയായിരുന്നു. ഫലമോ ജനങ്ങള്‍ക്കിടയില്‍ യാതൊരു സ്വാധീനവുമില്ലാത്ത ബെന്നി പരാജയത്തിന്റെ രുചിയറിഞ്ഞു.


ഇവിടെ പ്രധാന പ്രശ്‌നം വിദ്യാര്‍ഥി യുവജനരാഷ്‌ട്രീയ പ്രവര്‍ത്തനവും, പാര്‍ലമെന്ററി ഭരണവും തമ്മിലുള്ള അന്തരം പൂര്‍ണ്ണമായ അളവില്‍ മനസിലാക്കാന്‍ രാഹുല്‍ തന്ത്രങ്ങള്‍ക്ക്‌ കഴിയുന്നില്ല എന്നതാണ്‌. രാഷ്‌ട്രീയത്തിലും, ഭരണപ്രകിയയിലും യുവജനങ്ങളെ കൊണ്ടുവരുക എന്ന രാഹുല്‍ തന്ത്രത്തോട്‌ സത്യത്തില്‍ ഏവര്‍ക്കും മതിപ്പ്‌ തന്നെയായിരുന്നു. പക്ഷെ ത്രിതല പഞ്ചായത്തുകളിലെ അനുഭവസമ്പത്ത്‌ ആര്‍ജ്ജിക്കാതെ നിയമസഭയിലേക്ക്‌ പുതുമുഖങ്ങളുടെ കടന്നുവരവ്‌ ജനം അംഗീരിക്കുകയില്ല എന്നതാണ്‌ രാഹുല്‍ നോമിനികളുടെ പരാജയം വെളിപ്പെടുത്തുന്നത്‌. 


ഇനിയിപ്പോള്‍ സംസ്ഥാന കോണ്‍ഗ്രസ്‌ ഘടകത്തിനും ആശങ്കകളുടെ സമയമാണ്‌. മന്ത്രിസ്ഥാനങ്ങളുടെ വീതംവെക്കലും ഘടകകക്ഷികളുടെ പ്രീണനവും അവിടെ നില്‍ക്കട്ടെ. കോണ്‍ഗ്രസ്‌ നേതൃത്വത്തെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കാന്‍ പോന്ന വെടി പൊട്ടിക്കാന്‍ വി.എസ്‌ അച്യുതാന്ദന്‌ കഴിഞ്ഞിരിക്കുന്നു. അഴിമതിക്കാരെയും, പെണ്‍വാണിഭക്കാരെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുതെന്നാണ്‌ വി.എസിന്റെ ആവശ്യം. ഇതൊരു മുന്നറിയപ്പാണ്‌ എന്നാണ്‌ വി.എസ്‌ പറഞ്ഞിരിക്കുന്നത്‌. എന്നുവെച്ചാല്‍ വി.എസ്‌ ഉന്നംവെച്ചത്‌ ആരെയൊക്കെയാണ്‌ വ്യക്തം. വി.എസ്‌ ലക്ഷ്യംവെക്കുന്നവരെ ഒഴിവാക്കി ഒരു മന്ത്രിസഭ സ്വപ്‌നത്തില്‍ പോലും പ്രതിക്ഷിക്കുകയും വേണ്ട. വി.എസിനും ആ പ്രതീക്ഷ ഇല്ല.


രാഷ്‌ട്രീയ ശ്രദ്ധ തന്നിലേക്ക്‌ ആകര്‍ഷിക്കുകയും പുതിയ സമരങ്ങള്‍ക്ക്‌ വഴി കണ്ടെത്തുകയുമാണ്‌ വി.എസ്‌ തന്റെ പ്രസ്‌താവനയിലൂടെ ലക്ഷ്യം വെച്ചത്‌. മന്ത്രിസഭയില്‍ വി.എസ്‌ ഉദ്ദേശിച്ചവര്‍ പോലെയുള്ളവര്‍ കടന്നു വന്നാല്‍ പിന്നെ അവര്‍ക്കെതിരെയുള്ള രാഷ്‌ട്രീയ പോരാട്ടം വി.എസ്‌ ആരംഭിക്കുമെന്ന്‌ തീര്‍ച്ച. ഇവിടെ പിണറായി വിജയന്‌ മൗനത്തിന്‌ മാത്രമേ കഴിയു. കാരണം ലാവ്‌ലീന്റെ കരിനിഴല്‍ മാറാതെ പിണറായിക്ക്‌ ഒരിക്കലും വി.എസിന്റെ അഴിമതി വിരുദ്ധ ഇമേജ്‌ സ്വന്തമാക്കാന്‍ കഴിയില്ല. പ്രത്യേകിച്ചും ഭരണം നഷ്‌ടപ്പെട്ട സാഹചര്യത്തില്‍ ലാവ്‌ലിന്‍ വിഷയത്തില്‍ പിണറായി ഏറെ ശ്രദ്ധയോടെ നീങ്ങേണ്ടിയിരിക്കുന്നു. അപ്പോള്‍ പിന്നെ പാര്‍ട്ടിയുടെ സ്‌പോക്ക്‌ പേഴ്‌സണ്‍ എന്തുകൊണ്ടും വി.എസ്‌ മാത്രമായി മാറും. ഇത്‌ തന്നെയാണ്‌ വി.എസ്‌ ലക്ഷ്യം വെക്കുന്നതും. വി.എസിന്റെ രാഷ്‌ട്രീയ താത്‌പര്യം എന്തുതന്നെയായാലും അത്‌ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം മനസമാധാനം നല്‍കുന്ന കാര്യമല്ല.


ഇതിനൊപ്പം മറ്റൊരു ചുമടു കൂടി ഉമ്മന്‍ചാണ്ടി ചുമക്കേണ്ടി വരുമെന്ന്‌ ഉറപ്പ്‌. പെട്രോള്‍ വില വര്‍ദ്ധന ഉള്‍പ്പെടയുള്ള കേന്ദ്രത്തിലെ കോണ്‍ഗ്രസ്‌ കൂട്ടുകക്ഷി മന്ത്രിസഭയുടെ എല്ലാ നടപടികള്‍ക്കും കേരളത്തില്‍ മറുപടി പറയാന്‍ ബാധ്യസ്ഥനാകുക കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി തന്നെയായിരിക്കും. മാധ്യമങ്ങളോടും ജനങ്ങളോടും ഒരോ കേന്ദ്രഭരണ പ്രവര്‍ത്തനങ്ങളെയും ന്യായീകരിച്ച്‌ വെട്ടിലാവാന്‍ മാത്രമായിരിക്കും ഉമ്മന്‍ചാണ്ടിയുടെ വിധി. 


കേന്ദ്രഭരണത്തിനെതിരെയുള്ള പ്രതിഷേധങ്ങളും പിന്നെ കേരളത്തില്‍ വരാന്‍ പോകുന്ന ഘടകകക്ഷി സമ്മര്‍ദ്ദങ്ങളും പിന്നെ വി.എസ്‌ അച്യുതാന്ദനും കോണ്‍ഗ്രസിന്‌ എത്രത്തോളം ഭീഷണിയാകും എന്ന്‌ വരും നാളുകളില്‍ കണ്ടറിയാം. 


   

വരാന്‍ പോകുന്നത്‌ - സമര്‍ദ്ദ ഗ്രൂപ്പുകളുടെ ഭരണ പക്ഷം, കരുത്തുറ്റ പ്രതിപക്ഷം

തല്ലിക്കൂട്ടി ഒരു സര്‍ക്കാരിനായി ശ്രമിക്കില്ലെന്നും പ്രതിപക്ഷത്തിരിക്കാനാണ്‌ ആഗ്രഹിക്കുന്നതെന്നും വി.എസ്‌ അച്യുതാനന്ദനും, പിണറായി വിജയനും തുറന്ന്‌ പറഞ്ഞതോടെ കോണ്‍ഗ്രസ്‌ സുഗമമായി അധികാരത്തിലേക്ക്‌ എത്തുമെന്ന്‌ തീര്‍ച്ചയായി. എന്നാല്‍ നിയമസഭയെ കാത്തിരിക്കുന്നത്‌ സമര്‍ദ്ദഗ്രൂപ്പുകളാല്‍ ഞെരിഞ്ഞമരുന്ന ഒരു മന്ത്രിസഭയെ തന്നെയാണ്‌ എന്നതാണ്‌ സൂചനകള്‍. അധികാരത്തില്‍ വരുന്ന യുഡിഎഫ്‌ മന്ത്രിസഭയുടെ ഭരണം അത്രത്തോളം സുഗമമാകില്ല എന്നത്‌ തന്നെയാണ്‌ ഇലക്ഷന്‍ റിസള്‍ട്ട്‌ വ്യക്തമാക്കുന്നത്‌. 
പ്രതിപക്ഷത്തിരിക്കാന്‍ തീരുമാനിച്ച ഇടതുപക്ഷത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ സി.പി.എമ്മിനേക്കാള്‍ കുറഞ്ഞ എം.എല്‍.എമാര്‍ മാത്രമേയ ഭരണത്തിലേക്ക്‌ കയറാന്‍ പോകുന്ന കോണ്‍ഗ്രസിനുള്ളു എന്ന വിരോധാഭാസവും 2011 ഇലക്ഷന്റെ പ്രത്യേകതയാണ്‌. 45 സീറ്റ്‌ നേടി സി.പി.എമ്മം തന്നെയാണ്‌ ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഒറ്റകക്ഷി. സിപിഎമ്മിനേക്കാള്‍ ദുര്‍ബലമാണ്‌ കോണ്‍ഗ്രസ്‌ എന്നത്‌ തന്നെയാണ്‌ ഇതിനര്‍ഥം. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാകുന്നെങ്കില്‍ അത്‌ ഭാഗ്യം കൊണ്ടാണ്‌ എന്നത്‌ മറ്റൊരു വാസ്‌തവവും. 
നേരിയ മാര്‍ജിനില്‍ പരാജയപ്പെട്ടപ്പോഴും ഏവരും പ്രകീര്‍ത്തിക്കുന്നത്‌ എല്‍.ഡി.എഫ്‌ നേടിയ ചരിത്ര വിജയത്തെ തന്നെ. ഇതുപോലും കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വലിയ ക്ഷീണമാണ്‌ വരുത്തിവെക്കുന്നത്‌. 
ഇവിടെ കോണ്‍ഗ്രസ്‌ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ ഭീഷിണി ഘടകകക്ഷികളാണ്‌ കേരളാ കോണ്‍ഗ്രസ്‌ മാണിഗ്രൂപ്പില്‍ നിന്നും പിന്നെ മുസ്ലിംലീഗില്‍ നിന്നും നേരിടാന്‍ പോകുന്ന സമര്‍ദ്ദ തന്ത്രങ്ങള്‍ തന്നെയാണ്‌. ഒറ്റ എം.എല്‍.എ എന്ന ലേബലില്‍ എത്തുന്ന ടി.എം ജേക്കബ്ബിനും, ഗണേഷ്‌കുമാറിനും പോലും കോണ്‍ഗ്രസിന്റെ മേല്‍ ഒരു സമര്‍ദ്ദഗ്രൂപ്പായി മാറാന്‍ കഴിയുമെന്നതാണ്‌ ഏറ്റവും വലിയ ഭീഷിണി. 
കേവല ഭൂരിപക്ഷത്തേക്കാള്‍ ഒരു സീറ്റ്‌ മാത്രം കൂടുതലുള്ള യുഡിഎഫ്‌ മുന്നണിയിലെ കോണ്‍ഗ്രസ്‌ എന്ന വലിയേട്ടന്‌ ഘടകകക്ഷികളുടെ സമര്‍ദ്ദ തന്ത്രങ്ങള്‍ക്ക്‌ മുമ്പില്‍ വഴങ്ങുക മാത്രമാണ്‌ പോംവഴി. തന്ത്രപ്രധാനമായ മന്ത്രിസ്ഥസ്ഥാനങ്ങളെല്ലാം വിട്ടുകൊടുക്കേണ്ടി വരുന്ന കോണ്‍ഗ്രസിനെയാവും ഇനി കാണേണ്ടി വരുക. ഗൗരിയമ്മയും, എം.വി രാഘവനും അവരുടെ പാര്‍ട്ടികളും കേരളാ നിമയസഭയില്‍ നിന്നും തുടച്ചുമാറ്റപ്പെട്ടതില്‍ കോണ്‍ഗ്രസ്‌ സത്യത്തില്‍ ആശ്വസിക്കുന്നുണ്ടാവും. അല്ലെങ്കില്‍ ഏറ്റവും വലിയ സമര്‍ദ്ദഗ്രൂപ്പായി മാറാന്‍ സാധ്യതയുള്ളവര്‍ അവരായിരുന്നേനെ. 
ഇലക്ഷന്‌ ശേഷം കെ.എം മാണിയുടെ പ്രസ്‌താവനകളില്‍ മുമ്പ്‌ തങ്ങള്‍ ആവശ്യപ്പെട്ട സീറ്റ്‌ തരാതിരുന്നതിലുള്ള നീരസം പ്രകടമായിരുന്നുവെന്ന്‌ വേണം കരുതാന്‍. മാണിഗ്രൂപ്പും, ജോസഫ്‌ ഗ്രൂപ്പും ലയിച്ചപ്പോള്‍ കെ.എം മാണി ആവശ്യപ്പെട്ടത്‌ 25 സീറ്റാണ്‌. എന്നാല്‍ നല്‍കിയത്‌ 15 സീറ്റും. ഇതില്‍ കെ.എം മാണി ഏറെ അസംതൃപ്‌തനായിരുന്നു. ഒറ്റക്ക്‌ മത്സരിക്കാന്‍ വരെ ആലോചനകള്‍ കേരളാ കോണ്‍ഗ്രസിനെ ചുറ്റിപ്പറ്റി സീറ്റ്‌ പ്രഖ്യാപന വേളയില്‍ നിലനിന്നിരുന്നു. അവസാനം കോണ്‍ഗ്രസിനു മുന്നില്‍ അടിയറവ്‌ പറയേണ്ടിയും വന്നു. തങ്ങളോട്‌ ആലോചിക്കാതെ പി.സി ജോസഫിനെ പാര്‍ട്ടിയില്‍ ലയിപ്പിച്ച്‌ മുന്നണിയില്‍ ഉള്‍പ്പെടുത്തിയതായിരുന്നു കോണ്‍ഗ്രസിന്‌ മാണിയോടുള്ള അനിഷ്‌ടം. 
എന്നാലിപ്പോള്‍ കെ.എം മാണിയുടെ ടേണ്‍ വന്നിരിക്കുന്നു. വലിയ വിജയം തന്നെയാണ്‌ ഘടകകക്ഷിയെന്ന നിലയില്‍ കേരളാ കോണ്‍ഗ്രസ്‌ മാണി ഗ്രൂപ്പ്‌ നേടിയിരിക്കുന്നത്‌. ഇതുകൊണ്ട്‌ തന്നെ മന്ത്രിസഭയില്‍ കടുത്ത വിലപേശലിനാവും മാണിഗ്രൂപ്പ്‌ മുതിരുക. രാഷ്‌ട്രീയ തന്ത്രങ്ങളുടെ ആചാര്യനായ കെ.എം മാണി രാഷ്‌ട്രീയ നില കൂടുതല്‍ മെച്ചപ്പെടുത്തിയിരിക്കുന്ന ഈ സാഹചര്യത്തില്‍ മാണിയുടെ സമര്‍ദ്ദതന്ത്രങ്ങള്‍ക്ക്‌ മുമ്പില്‍ മുട്ടുമടക്കുക മാത്രമേ കോണ്‍ഗ്രസിന്‌ വഴിയുള്ളു. അങ്ങനെയെങ്കില്‍ ഈ ഇലക്ഷന്‍ വിജയം കെ.എം മാണിക്ക്‌ ഇരട്ടി മധുരം സമ്മാനിക്കും.
ഇലക്ഷനില്‍ വന്‍ വിജയം നേടിയ മുസ്ലിംലീഗാണ്‌ യുഡിഎഫിലെ രണ്ടാമത്തെ വലിയ ഒറ്റകക്ഷി. കോണ്‍ഗ്രസുമായി പ്രത്യേകിച്ച്‌ ഉമ്മന്‍ചാണ്ടിയുമായി വലിയ ബന്ധമാണ്‌ മുസ്ലിംലീഗ്‌ നേതാക്കള്‍ പുലര്‍ത്തുന്നതെങ്കിലും സാഹചര്യങ്ങള്‍ അനുകൂലമായ അവസ്ഥയില്‍ വിലപേശലിന്‌ മുസ്ലിം ലീഗും മുതിരുമെന്ന്‌ തന്നെ കരുതണം. അതിന്റെ സൂചനകളാണ്‌ മുസ്ലിംലീഗ്‌ ക്യാപുകളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്‌. മുസ്ലിംലീഗ്‌ ഇല്ലെങ്കില്‍ യുഡിഎഫ്‌ ഇല്ല എന്ന അവസ്ഥ തന്നെയാണ്‌ തത്ത്വത്തില്‍ വന്നിരിക്കുന്നതും. 
മുഖമന്ത്രിസ്ഥാനം കോണ്‍ഗ്രസിന്‌ ലഭിക്കുമെങ്കിലും തന്ത്രപ്രധാനമായ മന്ത്രിസ്ഥാനങ്ങളെല്ലാം ഘടകകക്ഷികള്‍ക്ക്‌ മുന്നില്‍ കോണ്‍ഗ്രസിന്‌ അടിയറ വെക്കേണ്ടിവന്നേക്കാം. ഇപ്പോള്‍ കോണ്‍ഗ്രസ്‌ നേതൃത്വം ഭയപ്പെടുന്നതും ഈ പ്രതിസന്ധിയെയാണ്‌. ഇനി മന്ത്രിസഭയില്‍ ഒരു ഉപമുഖ്യമന്ത്രിസ്ഥാനം അവരോധിക്കപ്പെട്ടാലും അത്ഭുതപ്പെടേണ്ടതില്ല. നാളെ നടക്കുന്ന കെ.പി.സി.സി യോഗത്തില്‍ ഹൈക്കമാന്‍ഡ്‌ പ്രതിനിധികളടക്കം പങ്കെടുത്ത്‌ നടക്കുന്ന ചര്‍ച്ചയില്‍ എന്താണ്‌ കോണ്‍ഗ്രസ്‌ ലക്ഷ്യം വെക്കുന്ന ചിത്രമെന്നത്‌ വ്യക്തമാകും. പിന്നീട്‌ നടക്കുന്ന യു.ഡി.എഫ്‌ യോഗമാണ്‌ നിര്‍ണ്ണായകമാകുക. ഈ യോഗത്തില്‍ മന്ത്രിസഭ രൂപീകരിക്കാനും മുഖ്യമന്ത്രി ആരെന്ന കാര്യത്തിലും തീരുമാനമായാലും പിന്നീടുള്ള മന്ത്രിസ്ഥാനങ്ങളുടെ വീതംവെപ്പ്‌ അല്‌പം പോലും എളുപ്പമാവില്ല എന്ന്‌ ഏവര്‍ക്കും അറിയാവുന്ന കാര്യം തന്നെ. കേരളാ കോണ്‍ഗ്രസ്‌ ജേക്കബ്ബും, പിള്ള ഗ്രൂപ്പും തങ്ങള്‍ക്ക്‌ മന്ത്രിസഭയില്‍ പ്രാതിനിധ്യം ആവശ്യപ്പെടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എല്ലാവരെയും തൃപ്‌തിപ്പെടുത്തി വരുമ്പോള്‍ കോണ്‍ഗ്രസ്‌ വളരെയധികം ദുര്‍ബലപ്പെടുമെന്ന കാര്യം തീര്‍ച്ചയുമാണ്‌. ഇതിനുപുറമെ മന്ത്രിസ്ഥാനങ്ങളെ ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പു തിരിഞ്ഞ്‌ നടക്കാന്‍ പോകുന്ന പോരാട്ടങ്ങള്‍ വേറെയുമുണ്ട്‌. ഉമ്മന്‍ചാണ്ടിയും, ചെന്നിത്തലയും പിന്നെ മുരളിധരനുമെല്ലാം കടുത്ത ഗ്രൂപ്പ്‌ സമവാക്യങ്ങളിലൂടെയാവും ഇനിയുള്ള ദിവസങ്ങളില്‍ കടന്നു പോകുക. 
മന്ത്രിസഭാ രൂപീകരണത്തിന്‌ ശേഷം വീണ്ടും വിപുലപ്പെടുത്തലും, സ്ഥാനമാറ്റങ്ങളുമെല്ലാം നമുക്ക്‌ പ്രതീക്ഷിക്കുകയും ചെയ്യാം. 82 സീറ്റുകളില്‍ മത്സരിച്ചിട്ട്‌ ദയനീയ പരാജയത്തിലെത്തിയ കോണ്‍ഗ്രസിന്‌ ഘടകകക്ഷികളെ നിയന്ത്രിക്കുക ഒരു രീതിയിലും എളുപ്പമല്ല. 
മറുവശത്ത്‌ ഇടതുപക്ഷം കേരളത്തെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ നേട്ടമാണ്‌ കൈവരിച്ചിരിക്കുന്നത്‌. ഒപ്പം സി.പി.എം എന്ന പാര്‍ട്ടിയുടെ എക്കാലത്തെയും വലിയ ചുവപ്പന്‍ കോട്ട ബംഗാളില്‍ തകര്‍ന്നു വീണതിന്റെ നിരാശ കേരളത്തിലുമുണ്ട്‌ താനും. ബംഗാളില്‍ അസ്‌തമിച്ചത്‌ സി.പി.എം എന്ന പാര്‍ട്ടിയുടെയും മൊത്തത്തില്‍ ഇടതപക്ഷത്തിന്റെയും വലിയൊരു പാരമ്പര്യം തന്നെയാണ്‌. സത്യത്തില്‍ കേരളത്തില്‍ സിപിഎമ്മും ഇടതുപക്ഷവും മുന്നോട്ടുവെച്ച ഇലക്ഷന്‍ തന്ത്രങ്ങളേക്കാള്‍ വിജയിച്ചത്‌ വി.എസ്‌ എന്ന ജനകീയ നേതാവ്‌ തന്നെയാണ്‌. 
കേരളത്തിന്റെ ചരിത്രത്തിലെ വലിയ നേതാക്കളും ഭരണാധികാരികളുമായിരുന്ന ഇഎംഎസ്‌, ഇ.കെ നായനാര്‍, കെ.കരുണാകരന്‍ പോലുള്ളവരെക്കാള്‍ വലിയ നേട്ടം വി.എസ്‌ അച്യുതാനന്ദന്‍ കൈവരിച്ചു എന്നത്‌ അംഗീകരിച്ചേ മതിയാവു. വി.എസ്‌ മുന്നോട്ടു വെച്ച ആശയങ്ങളും സമരങ്ങളും തന്നെയാണ്‌ ഇടതുപക്ഷത്തെ ഇത്രത്തോളം മുന്നോട്ടു കൊണ്ടുപോയത്‌. 
ഗവണ്‍മെന്റിനായി ശ്രമിക്കാനില്ല മറിച്ച ശക്തമായ പ്രതിപക്ഷമാകാനാണ്‌ ആഗ്രഹിക്കുന്നത്‌ എന്ന വി.എസിന്റെ പ്രസ്‌താവനയില്‍ എല്ലാം ഉള്‍ക്കൊള്ളുന്നു എന്നതാണ്‌ സത്യം. പ്രതിപക്ഷ നേതാവായി തുടര്‍ന്നുകൊണ്ട്‌ തന്റെ സമരങ്ങളും മുന്നേറ്റങ്ങളുമായി മുന്നോട്ടുപോകാന്‍ തന്നെയാണ്‌ വി.എസ്‌ ഉറച്ചുനില്‍ക്കുന്നത്‌. 
പ്രതിപക്ഷത്തേക്ക്‌ മാറുമ്പോള്‍ സി.പി.എമ്മിലെ വിഭാഗീയത ഒരു കുറവും കൂടാതെ തുടരും എന്നത്‌ തന്നെയാണ്‌ സൂചന. എന്നാല്‍ പോയകാലത്തില്‍ നിന്നും വ്യത്യസ്‌തമായി വി.എസ്‌ പാര്‍ട്ടിയില്‍ കരുത്തനാകാന്‍ പോകുന്നു എന്നതാണ്‌ ഇനി സംഭവിക്കാന്‍ പോകുന്നത്‌ എന്ന്‌ തന്നെ ഉറപ്പിക്കാം. വി.എസിനെ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്ത്‌ നിന്നും ഒഴിവാക്കാന്‍ നിലവില്‍ സി.പി.എമ്മിന്‌ കഴിയുമെന്ന്‌ തോന്നുന്നില്ല. 
പ്രതിപക്ഷ നേതാവാകുമ്പോള്‍ വി.എസ്‌ വീണ്ടും കരുത്തനാകുന്നു. വി.എസിന്റെ ചുമലിലേറി ഇടതുപക്ഷം നേടിയ വിജയം പിണറായി വിജയനെ ദുര്‍ബലനാക്കുകയും ചെയ്യുന്നു. മാത്രമല്ല കടുത്ത പിണറായി പക്ഷക്കാരില്‍ ചിലര്‍ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുകയും ചെയ്‌തു. 
ഇതിനെല്ലാം പുറമേ ബംഗാളിലെ തോല്‍വി സിപിഎം പോളിറ്റ്‌ബ്യൂറോയെയും, കേന്ദ്രകമ്മറ്റിയെയുമൊക്കെ മാറ്റി മറിക്കാന്‍ പോന്നതാണ്‌. ബംഗാളിലെ പരാജയത്തില്‍ നിന്ന്‌ പ്രകാശ്‌ കാരാട്ടിന്‌ ഒഴിഞ്ഞു മാറാനാവില്ല. സിപിഎമ്മിന്റെ കേന്ദ്രനേതൃത്വത്തില്‍ വലിയ ചലനങ്ങള്‍ ബംഗാള്‍ പരാജയം സൃഷ്‌ടിക്കുമ്പോള്‍, ബംഗാളിലെ മുഖ്യമന്ത്രിപോലും വലിയ പരാജയം നേരിട്ടപ്പോള്‍, ഇതെല്ലാം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിന്റെ ഗ്ലാമര്‍ കുറക്കുമ്പോള്‍...സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഒരു വലിയ ജനകീയ നേതാവായി ഉയര്‍ത്തിക്കാട്ടുവാന്‍ ഇനി വി.എസ്‌ അച്യുതാനന്ദന്‍ മാത്രമേയുള്ളു. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരം കൊണ്ട്‌ ആഴ്‌ചകള്‍ക്ക്‌ മുമ്പും വി.എസ്‌ ദേശിയ ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്‌തു. 
ഇനി വി.എസ്‌ മുന്നോട്ടുവെക്കുന്ന സമരങ്ങളെയോ ആശയങ്ങളോയോ സി.പി.എമ്മം കേന്ദ്രനേതൃത്വത്തിന്‌ ശാസിക്കാനോ, തടയാനോ പഴയതുപോലെ കഴിയില്ല എന്ന്‌ തന്നെ കരുതണം. ഇത്‌ സമര്‍ദ്ദത്തിലാക്കുക പിണറായി വിജയന്റെ ഔദ്യോഗിക പക്ഷത്തെയാവും. 
ഔദ്യോഗിക പക്ഷത്തെ ജില്ലകള്‍ തോറും ദുര്‍ബലമാക്കി ഔദ്യോഗക പക്ഷമാകാനുള്ള ഉള്‍പാര്‍ട്ടി തന്ത്രങ്ങളുമായി വി.എസ്‌ മുന്നോട്ടുപോകാന്‍ തീരുമാനിച്ചാല്‍ ഒരു വലിയ വിഭാഗീയതയുടെ യുദ്ധം തന്നെയാവും കേരളം കാണാന്‍ പോകുക. പാര്‍ട്ടികോണ്‍ഗ്രസ്‌ മുന്‍നിര്‍ത്തി ഈ സെപ്‌തംബറില്‍ തന്നെ സിപിഎം സമ്മേളനങ്ങള്‍ ആരംഭിക്കുകയാണ്‌. പിണറായി വിജയന്‌ സെക്രട്ടറി സ്ഥാനത്തേക്ക്‌ ഇനിയും സാധ്യതയില്ല എന്നതും ഔദ്യോഗിക പക്ഷത്തിന്റെ തളര്‍ച്ചയാണ്‌. വി.എസ്‌ ഫാക്‌ടര്‍ പ്രവര്‍ത്തിച്ചത്‌ മൂലമാണ്‌ ഔദ്യോഗിക പക്ഷത്തെ സ്ഥാനാര്‍ഥികള്‍ പോലും വിജയിച്ചത്‌ എന്നത്‌ വലിയൊരു നേട്ടമായി വി.എസ്‌ പക്ഷം ഉയര്‍ത്തിക്കാട്ടുകയും, ഒപ്പം ഭരണത്തുടര്‍ച്ച കൈമോശം വന്നത്‌ പാര്‍ട്ടി നേതൃത്വത്തിന്റെ പിടിപ്പുകേടുമൂലമാണെന്ന്‌ വരുത്തീതീര്‍ക്കുകയും ചെയ്‌താല്‍ വി.എസ്‌ പക്ഷം മേല്‍ക്കൈ നേടുമെന്നതില്‍ സംശയം വേണ്ട.
വി.എസ്‌ പ്രതിപക്ഷ നേതാവായി കഴിഞ്ഞാല്‍ പിന്നെ പ്രത്യക്ഷ സമരങ്ങളുടെ നീണ്ട നിരയാവും കേരളം കാണാന്‍ പോകുക എന്നതില്‍ തര്‍ക്കമില്ല. അതിനുള്ള ചെറുപ്പം ഇപ്പോഴും വി.എസില്‍ ശേഷിക്കുന്നു. മുമ്പ്‌ 40 എം.എല്‍എ മാരുമായി ഭരണപക്ഷത്തെ വിറപ്പിച്ച വി.എസിന്‌ ഇപ്പോഴുള്ളത്‌ 68 എം.എല്‍.എമാരാണ്‌. നിയമസഭക്ക്‌ അകത്തും പുറത്തും വി.എസ്‌ കൊടുങ്കാറ്റാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട. 
സംഘടനതലത്തില്‍ മാറ്റം വേണമോ എന്ന കാര്യം ആലോചിക്കേണ്ടിയിരിക്കുന്നു എന്ന വി.എസിന്റെ പ്രസ്‌താവന പുതിയൊരു യുദ്ധത്തിന്റെ ആരംഭം കുറിക്കലാണ്‌. വിഭാഗീയതയുടെ പുതിയൊരു മുഖമാണ്‌ ഇത്‌. പക്ഷെ വിഭാഗീയത വര്‍ദ്ധിച്ചാലും കേരളം ശക്തമായൊരു പ്രതിപക്ഷത്തെ കാണുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

Friday, May 13, 2011

ഇടതിന്‌ തുണയായത്‌ വി.എസ്‌; യുഡിഎഫിന്‌ വിനയായത്‌ അഴിമതി

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പാണ്‌ ഇത്തവണത്തേത്‌ എന്ന വിശകലനം അക്ഷരാര്‍ത്ഥത്തില്‍ ശരിവെക്കുന്ന ഫലമാണ്‌ ഇന്ന്‌ പുറത്തുവന്നിരിക്കുന്നത്‌. സാങ്കേതിക വിജയം യു.ഡി.എഫിനെ തേടിവന്നെങ്കിലും അഞ്ച്‌ കൊല്ലത്തെ ഭരണത്തെ എളുപ്പത്തില്‍ കടപുഴക്കി മാറ്റി മറുപക്ഷത്തെ വരിക്കുകയെന്ന പതിവ്‌ രീതിയ്‌ക്ക്‌ ശക്തമായ തടയിടാന്‍ ഇത്തവണത്തെ ഫലത്തിന്‌ കഴിഞ്ഞുവെന്നു തന്നെയാണ്‌ ഇടതിന്‌ ലഭിച്ച സീറ്റുകളുടെ എണ്ണം തെളിയിക്കുന്നത്‌. 

വി.എസ്‌. അച്യുതാനന്ദന്റെ അഴിമതിവിരുദ്ധ പ്രതിച്ഛായയും യു.ഡി.എഫിലെ ചില നേതാക്കള്‍ക്കെതിരെ അദ്ദേഹം സ്വീകരിച്ച നടപടികളെയും ജനം പിന്തുണച്ചുവെന്നതാണ്‌ ഈ ഫലം തെളിയിക്കുന്നത്‌. വി.എസ്‌ അച്യുതാനന്ദന്‍ ഉയര്‍ത്തിയ ആരോപണങ്ങളെ ജനങ്ങള്‍ ഗൗരവത്തോടെ കണ്‌ടുവെന്ന്‌ തന്നെയാണ്‌ തെരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ അടിവരയിടുന്നത്‌. ഫലം പുറത്തുവന്നശേഷം പാര്‍ട്ടി സെക്രട്ടറി നടത്തിയ പത്രസമ്മേളനത്തില്‍ വി.എസ്‌ ഫാക്‌ടറാണ്‌ മികച്ച പ്രകടനത്തിന്‌ കാരണമെന്ന്‌ സമ്മതിച്ചില്ലെങ്കിലും വി.എസ്‌ എന്ന വികാരം തന്നെയാണ്‌ ഇടതുമുന്നണിയുടെ തിളക്കമാര്‍ന്ന പ്രകടനത്തിന്‌ ആധാരമെന്ന്‌ തെരഞ്ഞെടുപ്പ്‌ ഫലം നിരീക്ഷിക്കുന്ന ആര്‍ക്കും മനസ്സിലാവും.

പാര്‍ലമെന്റ്‌, പഞ്ചായത്ത്‌ തെരഞ്ഞെടുപ്പുകളില്‍ നേടിയ തിളക്കമാര്‍ന്ന ജയത്തിന്റെ ആത്മവിശ്വാസത്തില്‍ നൂറ്‌ സീറ്റ്‌ ലക്ഷ്യമിട്ട്‌ മുന്നേറിയ യുഡിഎഫിനെ വെറും നാലു സീറ്റിന്റെ ഭൂരിപക്ഷത്തില്‍ പിടിച്ചുകെട്ടാന്‍ വി.എസ്‌ അച്യുതാനന്ദന്‌ എന്ന ഒറ്റയാന്‌ കഴിഞ്ഞു. ഒപ്പം പിണറായി വിജയന്റെ ശക്തരായ വക്താക്കളായി അറിയപ്പെടുന്ന പ്രകാശന്‍ മാസ്റ്ററെ പോലുള്ള ചില നേതാക്കള്‍ പരാജയം രുചിക്കുകയും വി.എസ്‌. അനകൂലികളായി അറിയപ്പെടുന്ന ചിലര്‍ ജയിച്ചുകയറുകയും ചെയ്‌തു.

 ഔദ്യോഗികപക്ഷത്തെ പ്രമുഖരായി അറിയപ്പെടുന്ന എം. പ്രകാശന്‍ മാസ്റ്ററും മണലൂരിലെ സ്ഥാനാര്‍ത്ഥി ബേബിജോണും തോറ്റത്‌ വരും ദിവസങ്ങളില്‍ വലിയ ചര്‍ച്ചയ്‌ക്ക്‌ ഇടയാകുമെന്നുറപ്പാണ്‌. എങ്കിലും വി.എസിന്റെ ശക്തനായ വക്താവായ കെ.ചന്ദ്രന്‍ പിള്ള കളമശേരിയില്‍ തോറ്റത്‌ വി.എസിന്‌ വ്യക്തിപരമായ ക്ഷീണമാണ്‌. ലോട്ടറി മാഫിയ, ബാലകൃഷ്‌ണ പിള്ള, ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ വെളിപ്പെടുത്തലുകള്‍, പാമോയില്‍ കേസില്‍ ഉമ്മന്‍ ചാണ്‌ടിക്കെതിരെയുള്ള അന്വേഷണം തുടങ്ങി വി.എസ്‌. മുന്നോട്ടുവെച്ച നടപടികള്‍ക്കുള്ള ജനകീയ പിന്തുണ അസന്നിഗ്‌ദ്ധമായി പ്രഖ്യാപിക്കുന്നതാണ്‌ എല്‍.ഡി.എഫിന്‌ ലഭിച്ച സീറ്റുകളുടെ എണ്ണം. ബംഗാളില്‍ സിപിഎം മുഖ്യമന്ത്രി ബുദ്ധദേവ്‌ ഭട്ടാചാര്യ പോലും പരാജയം രുചിച്ചുവെന്നറിയുമ്പോഴാണ്‌ വി.എസിന്റെ വിജയത്തിന്റെ തിളക്കം കൂടുന്നത്‌.

വി.എസിനെയും മകനെയും വ്യക്തിപരമായി ആക്രമിക്കാനുള്ള പ്രതിപക്ഷ നീക്കവും പാളിയെന്നു തന്നെയാണ്‌ തെരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ തെളിയിക്കുന്നത്‌. എന്‍.എസ്‌.എസ്‌ അടക്കമുള്ള സമുദായ സംഘടനകള്‍ യുഡിഎഫിനെ പരസ്യമായി പിന്തുണച്ചിട്ടും മുന്നണിക്ക്‌ കാര്യമായ നേട്ടമുണ്‌ടാക്കാനായില്ലെന്നത്‌ ഭാവിയില്‍ ചര്‍ച്ചാ വിഷയമാവും. പ്രത്യേകിച്ചും എന്‍എസ്‌എസ്‌ ആക്‌ടിംഗ്‌ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ വി.എസിനെതിരെ അടുത്തിടെ നടത്തിയ വ്യക്തിപരമായ പരമാര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍. എന്‍എസ്‌എസിന്റെ മേനി പറച്ചിലിന്‌ ഇനിയെങ്കിലും അവസാനമാകുമെന്ന്‌ കരുതാം.

 വിജയിച്ചുവെങ്കിലും അത്‌ യുഡിഎഫ്‌ പക്ഷത്ത്‌ ഉണ്‌ടാക്കാന്‍ പോകുന്ന പൊട്ടിത്തെറികള്‍ എന്തൊക്കെയെന്ന്‌ കാത്തിരുന്നു കാണുകയേ നിവൃത്തിയുള്ളു. കുതിരക്കച്ചവടത്തിന്‌ ഇല്ലെന്ന്‌ എല്‍ഡിഎഫ്‌ വ്യക്തമാക്കിയ സ്ഥിതിക്ക്‌ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തല്‍ക്കാലം യുഡിഎഫിന്‌ മുന്നില്‍ പ്രതിസന്ധികളൊന്നുമുണ്‌ടാകില്ല. എന്നാല്‍ തെരഞ്ഞെടുപ്പ്‌ ഫലം പുറത്തു വന്ന ശേഷം കെ.എം.മാണി നടത്തിയ പ്രസ്‌താവന കാര്യങ്ങള്‍ അത്ര സുഗമമാകില്ല എന്നതിന്റെ സൂചനകളാണ്‌ തരുന്നത്‌. അനാവശ്യ വിലപേശലിലൂടെ മുന്നണി മര്യാദകള്‍പോലും കാറ്റില്‍ പറത്തിയ ജെ.എസ്‌.എസ്‌, സി.എം.പി തുടങ്ങിയ ചെറുകക്ഷികളെ തുടച്ചുമാറ്റാനും ജനം തയാറായി എന്നതും ഇത്തവണത്തെ തെരഞ്ഞെടുപ്പ്‌ ഫലത്തിന്റെ പ്രത്യേകതയാണ്‌.

 പരാജയം എല്‍ഡിഎഫ്‌ പക്ഷത്തും നേരിയ തുടര്‍ ചലനങ്ങള്‍ സൃഷ്‌ടിക്കാനിടയുണ്‌ട്‌. വി.എസിന്റെ നേതൃത്വത്തെ തള്ളിപ്പറഞ്ഞ പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷത്തിന്‌ തല്‍ക്കാലത്തേക്കെയ്‌ങ്കിലും അദ്ദേഹത്തെ അംഗീകരിക്കേണ്‌ടി വരും. വി.എസിന്റെ പോളിറ്റ്‌ ബ്യൂറോയിലേക്കുള്ള തിരിച്ചു വരവിനും അത്‌ വഴിവെച്ചേക്കും. ഇടതുപക്ഷം നേരിടാന്‍ പോകുന്ന പ്രസക്തമായ മറ്റൊരു ചോദ്യം പ്രതിപക്ഷ നേതാവ്‌ സ്ഥാനത്ത്‌ ആരെന്നതാണ്‌. വി.എസ്‌ എന്ന കേരളം കണ്‌ട ഏറ്റവും പ്രഗത്ഭഭനായ പ്രതിപക്ഷ നേതാവിനെ ഒരിക്കല്‍ കൂടി ആശ്രയിക്കാന്‍ സിപിഎം തയാറാവുമോ എന്നും കാത്തിരുന്നു കാണേണ്‌ടി വരും. വി.എസിനെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ വിജയം കൂടിയാണ്‌ ഈ പരാജയം. 

തന്റെ ചിത്രമുപയോഗിച്ച്‌ എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥികള്‍ പോസ്റ്റര്‍ വെച്ച്‌ പ്രചാരണം നടത്തിയതിനെ പോലും വിമര്‍ശിച്ച പിണറായി വിജയനെയും എം.എം. ലോറന്‍സിനെയും പോലുള്ള നേതാക്കളുടെ നിലപാടുകള്‍ക്കുള്ള മറുപടി കൂടിയാണ്‌ എല്‍ഡിഎഫിന്റെ മുന്നേറ്റം. ബംഗാളില്‍ ബുദ്ധദേവ്‌ മത്സരിക്കുമെന്ന്‌ അസന്നിഗ്‌ദ്ധമായി പ്രഖ്യാപിക്കുകയും വി.എസ്‌. മത്സരിക്കണോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനിര്‍ത്തുകയും ചെയ്‌ത പ്രകാശ്‌ കാരാട്ട്‌ അടക്കമുള്ള കേന്ദ്ര നേതാക്കളുടെ നിലപാടിനോടുള്ള മധുരപ്രതികാരം കൂടിയാണ്‌ വി.എസിനെ സംബന്ധിച്ചിടത്തോളം ഈ തിരഞ്ഞെടുപ്പ്‌ ഫലം.