Friday, May 13, 2011

ഇടതിന്‌ തുണയായത്‌ വി.എസ്‌; യുഡിഎഫിന്‌ വിനയായത്‌ അഴിമതി

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പാണ്‌ ഇത്തവണത്തേത്‌ എന്ന വിശകലനം അക്ഷരാര്‍ത്ഥത്തില്‍ ശരിവെക്കുന്ന ഫലമാണ്‌ ഇന്ന്‌ പുറത്തുവന്നിരിക്കുന്നത്‌. സാങ്കേതിക വിജയം യു.ഡി.എഫിനെ തേടിവന്നെങ്കിലും അഞ്ച്‌ കൊല്ലത്തെ ഭരണത്തെ എളുപ്പത്തില്‍ കടപുഴക്കി മാറ്റി മറുപക്ഷത്തെ വരിക്കുകയെന്ന പതിവ്‌ രീതിയ്‌ക്ക്‌ ശക്തമായ തടയിടാന്‍ ഇത്തവണത്തെ ഫലത്തിന്‌ കഴിഞ്ഞുവെന്നു തന്നെയാണ്‌ ഇടതിന്‌ ലഭിച്ച സീറ്റുകളുടെ എണ്ണം തെളിയിക്കുന്നത്‌. 

വി.എസ്‌. അച്യുതാനന്ദന്റെ അഴിമതിവിരുദ്ധ പ്രതിച്ഛായയും യു.ഡി.എഫിലെ ചില നേതാക്കള്‍ക്കെതിരെ അദ്ദേഹം സ്വീകരിച്ച നടപടികളെയും ജനം പിന്തുണച്ചുവെന്നതാണ്‌ ഈ ഫലം തെളിയിക്കുന്നത്‌. വി.എസ്‌ അച്യുതാനന്ദന്‍ ഉയര്‍ത്തിയ ആരോപണങ്ങളെ ജനങ്ങള്‍ ഗൗരവത്തോടെ കണ്‌ടുവെന്ന്‌ തന്നെയാണ്‌ തെരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ അടിവരയിടുന്നത്‌. ഫലം പുറത്തുവന്നശേഷം പാര്‍ട്ടി സെക്രട്ടറി നടത്തിയ പത്രസമ്മേളനത്തില്‍ വി.എസ്‌ ഫാക്‌ടറാണ്‌ മികച്ച പ്രകടനത്തിന്‌ കാരണമെന്ന്‌ സമ്മതിച്ചില്ലെങ്കിലും വി.എസ്‌ എന്ന വികാരം തന്നെയാണ്‌ ഇടതുമുന്നണിയുടെ തിളക്കമാര്‍ന്ന പ്രകടനത്തിന്‌ ആധാരമെന്ന്‌ തെരഞ്ഞെടുപ്പ്‌ ഫലം നിരീക്ഷിക്കുന്ന ആര്‍ക്കും മനസ്സിലാവും.

പാര്‍ലമെന്റ്‌, പഞ്ചായത്ത്‌ തെരഞ്ഞെടുപ്പുകളില്‍ നേടിയ തിളക്കമാര്‍ന്ന ജയത്തിന്റെ ആത്മവിശ്വാസത്തില്‍ നൂറ്‌ സീറ്റ്‌ ലക്ഷ്യമിട്ട്‌ മുന്നേറിയ യുഡിഎഫിനെ വെറും നാലു സീറ്റിന്റെ ഭൂരിപക്ഷത്തില്‍ പിടിച്ചുകെട്ടാന്‍ വി.എസ്‌ അച്യുതാനന്ദന്‌ എന്ന ഒറ്റയാന്‌ കഴിഞ്ഞു. ഒപ്പം പിണറായി വിജയന്റെ ശക്തരായ വക്താക്കളായി അറിയപ്പെടുന്ന പ്രകാശന്‍ മാസ്റ്ററെ പോലുള്ള ചില നേതാക്കള്‍ പരാജയം രുചിക്കുകയും വി.എസ്‌. അനകൂലികളായി അറിയപ്പെടുന്ന ചിലര്‍ ജയിച്ചുകയറുകയും ചെയ്‌തു.

 ഔദ്യോഗികപക്ഷത്തെ പ്രമുഖരായി അറിയപ്പെടുന്ന എം. പ്രകാശന്‍ മാസ്റ്ററും മണലൂരിലെ സ്ഥാനാര്‍ത്ഥി ബേബിജോണും തോറ്റത്‌ വരും ദിവസങ്ങളില്‍ വലിയ ചര്‍ച്ചയ്‌ക്ക്‌ ഇടയാകുമെന്നുറപ്പാണ്‌. എങ്കിലും വി.എസിന്റെ ശക്തനായ വക്താവായ കെ.ചന്ദ്രന്‍ പിള്ള കളമശേരിയില്‍ തോറ്റത്‌ വി.എസിന്‌ വ്യക്തിപരമായ ക്ഷീണമാണ്‌. ലോട്ടറി മാഫിയ, ബാലകൃഷ്‌ണ പിള്ള, ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ വെളിപ്പെടുത്തലുകള്‍, പാമോയില്‍ കേസില്‍ ഉമ്മന്‍ ചാണ്‌ടിക്കെതിരെയുള്ള അന്വേഷണം തുടങ്ങി വി.എസ്‌. മുന്നോട്ടുവെച്ച നടപടികള്‍ക്കുള്ള ജനകീയ പിന്തുണ അസന്നിഗ്‌ദ്ധമായി പ്രഖ്യാപിക്കുന്നതാണ്‌ എല്‍.ഡി.എഫിന്‌ ലഭിച്ച സീറ്റുകളുടെ എണ്ണം. ബംഗാളില്‍ സിപിഎം മുഖ്യമന്ത്രി ബുദ്ധദേവ്‌ ഭട്ടാചാര്യ പോലും പരാജയം രുചിച്ചുവെന്നറിയുമ്പോഴാണ്‌ വി.എസിന്റെ വിജയത്തിന്റെ തിളക്കം കൂടുന്നത്‌.

വി.എസിനെയും മകനെയും വ്യക്തിപരമായി ആക്രമിക്കാനുള്ള പ്രതിപക്ഷ നീക്കവും പാളിയെന്നു തന്നെയാണ്‌ തെരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ തെളിയിക്കുന്നത്‌. എന്‍.എസ്‌.എസ്‌ അടക്കമുള്ള സമുദായ സംഘടനകള്‍ യുഡിഎഫിനെ പരസ്യമായി പിന്തുണച്ചിട്ടും മുന്നണിക്ക്‌ കാര്യമായ നേട്ടമുണ്‌ടാക്കാനായില്ലെന്നത്‌ ഭാവിയില്‍ ചര്‍ച്ചാ വിഷയമാവും. പ്രത്യേകിച്ചും എന്‍എസ്‌എസ്‌ ആക്‌ടിംഗ്‌ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ വി.എസിനെതിരെ അടുത്തിടെ നടത്തിയ വ്യക്തിപരമായ പരമാര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍. എന്‍എസ്‌എസിന്റെ മേനി പറച്ചിലിന്‌ ഇനിയെങ്കിലും അവസാനമാകുമെന്ന്‌ കരുതാം.

 വിജയിച്ചുവെങ്കിലും അത്‌ യുഡിഎഫ്‌ പക്ഷത്ത്‌ ഉണ്‌ടാക്കാന്‍ പോകുന്ന പൊട്ടിത്തെറികള്‍ എന്തൊക്കെയെന്ന്‌ കാത്തിരുന്നു കാണുകയേ നിവൃത്തിയുള്ളു. കുതിരക്കച്ചവടത്തിന്‌ ഇല്ലെന്ന്‌ എല്‍ഡിഎഫ്‌ വ്യക്തമാക്കിയ സ്ഥിതിക്ക്‌ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തല്‍ക്കാലം യുഡിഎഫിന്‌ മുന്നില്‍ പ്രതിസന്ധികളൊന്നുമുണ്‌ടാകില്ല. എന്നാല്‍ തെരഞ്ഞെടുപ്പ്‌ ഫലം പുറത്തു വന്ന ശേഷം കെ.എം.മാണി നടത്തിയ പ്രസ്‌താവന കാര്യങ്ങള്‍ അത്ര സുഗമമാകില്ല എന്നതിന്റെ സൂചനകളാണ്‌ തരുന്നത്‌. അനാവശ്യ വിലപേശലിലൂടെ മുന്നണി മര്യാദകള്‍പോലും കാറ്റില്‍ പറത്തിയ ജെ.എസ്‌.എസ്‌, സി.എം.പി തുടങ്ങിയ ചെറുകക്ഷികളെ തുടച്ചുമാറ്റാനും ജനം തയാറായി എന്നതും ഇത്തവണത്തെ തെരഞ്ഞെടുപ്പ്‌ ഫലത്തിന്റെ പ്രത്യേകതയാണ്‌.

 പരാജയം എല്‍ഡിഎഫ്‌ പക്ഷത്തും നേരിയ തുടര്‍ ചലനങ്ങള്‍ സൃഷ്‌ടിക്കാനിടയുണ്‌ട്‌. വി.എസിന്റെ നേതൃത്വത്തെ തള്ളിപ്പറഞ്ഞ പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷത്തിന്‌ തല്‍ക്കാലത്തേക്കെയ്‌ങ്കിലും അദ്ദേഹത്തെ അംഗീകരിക്കേണ്‌ടി വരും. വി.എസിന്റെ പോളിറ്റ്‌ ബ്യൂറോയിലേക്കുള്ള തിരിച്ചു വരവിനും അത്‌ വഴിവെച്ചേക്കും. ഇടതുപക്ഷം നേരിടാന്‍ പോകുന്ന പ്രസക്തമായ മറ്റൊരു ചോദ്യം പ്രതിപക്ഷ നേതാവ്‌ സ്ഥാനത്ത്‌ ആരെന്നതാണ്‌. വി.എസ്‌ എന്ന കേരളം കണ്‌ട ഏറ്റവും പ്രഗത്ഭഭനായ പ്രതിപക്ഷ നേതാവിനെ ഒരിക്കല്‍ കൂടി ആശ്രയിക്കാന്‍ സിപിഎം തയാറാവുമോ എന്നും കാത്തിരുന്നു കാണേണ്‌ടി വരും. വി.എസിനെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ വിജയം കൂടിയാണ്‌ ഈ പരാജയം. 

തന്റെ ചിത്രമുപയോഗിച്ച്‌ എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥികള്‍ പോസ്റ്റര്‍ വെച്ച്‌ പ്രചാരണം നടത്തിയതിനെ പോലും വിമര്‍ശിച്ച പിണറായി വിജയനെയും എം.എം. ലോറന്‍സിനെയും പോലുള്ള നേതാക്കളുടെ നിലപാടുകള്‍ക്കുള്ള മറുപടി കൂടിയാണ്‌ എല്‍ഡിഎഫിന്റെ മുന്നേറ്റം. ബംഗാളില്‍ ബുദ്ധദേവ്‌ മത്സരിക്കുമെന്ന്‌ അസന്നിഗ്‌ദ്ധമായി പ്രഖ്യാപിക്കുകയും വി.എസ്‌. മത്സരിക്കണോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനിര്‍ത്തുകയും ചെയ്‌ത പ്രകാശ്‌ കാരാട്ട്‌ അടക്കമുള്ള കേന്ദ്ര നേതാക്കളുടെ നിലപാടിനോടുള്ള മധുരപ്രതികാരം കൂടിയാണ്‌ വി.എസിനെ സംബന്ധിച്ചിടത്തോളം ഈ തിരഞ്ഞെടുപ്പ്‌ ഫലം. 

No comments:

Post a Comment