Monday, May 16, 2011

പന്തയം വച്ച ആമയും മുയലും

ആമയുടേയും മുയലിന്റേയും കഥ അറിയാത്തവരായി ആരുംതന്നെ കാണുകയില്ല. ഇലക്‌ഷന്‌ ഏതാണ്ട്‌ മൂന്നുനാല്‌ മാസംമുമ്പുവരെ യു.ഡി.എഫ്‌ മുയലിനെപ്പോലെ ബഹുദൂരം മുന്നിലും, എല്‍.ഡി.എഫ്‌ ആമയെപ്പോലെ പിന്നിലും ആയിരുന്നു. ആരുടെ നോട്ടത്തിലും യു.ഡി.എഫ്‌ തന്നെ വിജയിക്കും. അവരും ആത്മാര്‍ത്ഥമായി അതുതന്നെ വിശ്വസിച്ചു. ആത്മവിശ്വാസം കൂടിയ മുയലിന്‌ സംഭവിച്ചതുതന്നെ ഇവിടെ യു.ഡി.എഫിനും സംഭവിച്ചു.
പക്ഷെ, ഈ അമിത ആത്മവിശ്വാസം മാത്രമാണോ യു.ഡി.എഫിന്റെ ഈ (പരാ)ജയത്തിന്‌ കാരണം.? ഇപ്പോള്‍ യു.ഡി.എഫ്‌ നേതാക്കള്‍ പോലും ഒരു ഉളുപ്പുമില്ലാതെ വിളിച്ചുപറയുന്നു `അച്യുതാനന്ദന്‍ ഫാക്‌ടര്‍' ആണ്‌ കാരണമെന്ന്‌. ആരാണ്‌ അച്യുതാനന്ദന്‌ ഈ ഇലക്ഷനില്‍ അപ്രമാദിത്വം ഉണ്ടാക്കിക്കൊടുത്തത്‌? അതും യു.ഡി.എഫും അവരെ അനുകൂലിക്കുന്ന മാധ്യമങ്ങളും തന്നെയല്ലേ. ഇടമലയാര്‍ കേസില്‍ ബാലകൃഷ്‌ണപിള്ളയെ സുപ്രീംകോടതി ശിക്ഷിച്ചു. അതു വെറും കോടതിവിധിയായി മാത്രം കാണാതെ അച്യുതാനന്ദനാണ്‌ വിധിച്ചത്‌ എന്ന മട്ടിലുള്ള പ്രചാരണം തുടങ്ങിവെച്ചത്‌ യു.ഡി.എഫ്‌. പ്രത്യേകിച്ച്‌ കോണ്‍ഗ്രസ്‌ തന്നെയല്ലേ. നാടുനീളെ മൈക്ക്‌ കെട്ടി, പിള്ളയെ ജയിലിലടച്ചതിന്‌ അച്യുതാനന്ദനെ ചീത്ത വിളിച്ചപ്പോള്‍ ജനത്തിനു തോന്നിക്കാണണം അഴിമതിക്കാരെ ശിക്ഷിക്കുന്ന ഏക ഭരണാധികാരി അച്യുതാനന്ദന്‍ മാത്രമായിരിക്കുമെന്ന്‌. 
കൂടാതെ രാജ്യംമുഴുവന്‍ അഴിമതിയില്‍ കുളിച്ച്‌ നില്‍ക്കുന്ന ഒരു കാലഘട്ടം, അഴിമതിക്കെതിരേ ചെറുതും, വലുതുമായ പ്രക്ഷോഭങ്ങള്‍ രാജ്യത്തെങ്ങും അലയടിക്കുന്ന സമയം. `അണ്ണാ ഹസ്സാരെ' ലോക്‌പാല്‍ ബില്ലിനുവേണ്ടി മരണംവരെ നിരാഹാരം കിടക്കുന്ന അവസരത്തില്‍, പിള്ളയുടെ ശിക്ഷയെ അച്യുതാനന്ദനുമായി ബന്ധിച്ച യു.ഡി.എഫ്‌ തന്ത്രം തീര്‍ച്ചയായും യു.ഡി.എഫിനുതന്നെ 
തിരിച്ചടിയായി. 
അതുപോലെതന്നെ 15 വര്‍ഷം കഴിഞ്ഞ ഐസ്‌ക്രീം കേസ്‌ പൊക്കിക്കൊണ്ടുവന്നതും മുസ്‌ലീം ലീഗിന്റെ തന്നെ നേതാവ്‌ തലവനായ ചാനല്‍ ആണ്‌. അതു വെറും കുഞ്ഞിലിക്കുട്ടിയും, അയാളുടെ ബന്ധുവായ റൗഫും തമ്മിലുള്ള വിഴുപ്പലക്കല്‍ മാത്രമായി കാണാതെ, അതിനും അച്യുതാനന്ദനാണ്‌ ഉത്തരവാദി എന്നു സ്ഥാപിക്കാനാണ്‌ യു.ഡി.എഫില്‍ ചിലരെങ്കിലും, പ്രത്യേകിച്ച്‌ കുഞ്ഞാലിക്കുട്ടിയെങ്കിലും ശ്രമിച്ചത്‌. ആ അവസരം അച്യുതാനന്ദനും നന്നായി മുതലെടുത്തു. പെണ്‍വാണിഭക്കാരുടെ അന്തകന്‍ താണാനെന്ന മട്ടില്‍ അച്യുതാനന്ദനും പ്രചാരണം തുടങ്ങി. കാശുകൊടുത്ത്‌ റോഡ്‌ മുഴുവന്‍ `ഇവര്‍ പുലിയാണ്‌' എന്ന്‌ ബോര്‍ഡ്‌ വെച്ചതുകൊണ്ട്‌ കാര്യമുണ്ടോ? ജനം വിചാരിക്കണം ആരാണ്‌ പുലിയെന്ന്‌. പെണ്‍വാണിഭക്കാരെ തുറങ്കലില്‍ അടയ്‌ക്കുമെന്ന്‌ പ്രസ്‌താവിച്ച മുഖ്യനാണ്‌ യഥാര്‍ത്ഥ `പുലി'യെന്ന്‌ ജനം ധരിച്ചാല്‍ അവരെ കുറ്റംപറയാന്‍ പറ്റുമോ? 
ഈ നിറംമങ്ങിയ വിജയത്തിന്‌ മറ്റൊരു കാരണംകൂടിയുണ്ട്‌. യു.ഡി.എഫ്‌ ഉറപ്പായി അധികാരത്തില്‍ വരുമെന്നും, ഉമ്മന്‍ചാണ്ടി തന്നെ മുഖ്യമന്ത്രിയാകുമെന്നും എല്ലാവരും വിശ്വസിച്ചിരുന്ന ഒരു സമയത്ത്‌, എന്തിനാണ്‌ കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല ഹൈക്കമാന്‍ഡിന്റെ അനുമതിയും വാങ്ങി മത്സരത്തിനിറങ്ങിയത്‌. അതും നിലത്ത്‌ നില്‍ക്കാതെ പറന്നുള്ള മത്സരം. അധികാരത്തില്‍ വരാന്‍പോകുന്ന പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍, മന്ത്രിസഭയെ വരെ നിയന്ത്രിക്കേണ്ട വ്യക്തി. അല്ലെങ്കില്‍, മറ്റൊരു `പിണറായി' ആയി വാഴേണ്ട ആള്‍ എന്തിനാണ്‌ മത്സരത്തിനിറങ്ങിയത്‌? കേവലം ഒരു എം.എല്‍.എ ആകാനോ? അതോ ഒരു മന്ത്രിയായി മാത്രം ഒതുങ്ങാനോ? (അല്ലെങ്കില്‍ പോലും ആരും അത്‌ വിശ്വസിക്കുന്നില്ല). ഹൈക്കമാന്റിനെ സ്വാധീനിച്ച്‌, ഉമ്മന്‍ചാണ്ടിയെ `വെട്ടി' മുഖ്യമന്ത്രിയാകാനാണ്‌ ചെന്നിത്തലയുടെ ശ്രമമെന്ന്‌ കുറച്ചാള്‍ക്കാരെങ്കിലും വിശ്വസിച്ചു എങ്കില്‍ അവരെ കുറ്റംപറയരുത്‌. ഒന്നുമല്ലെങ്കിലും ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്‌തരെങ്കിലും അങ്ങനെ കരുതികാണണം. അപ്പോള്‍ രമേശ്‌ ചെന്നിത്തല നേതൃത്വം നല്‍കുന്ന വിശാല `ഐ' ഗ്രൂപ്പിന്‌ എം.എല്‍.എമാര്‍ കുറയണമെന്ന്‌ `എ' വിഭാഗവും, മറിച്ച്‌ `എ' വിഭാഗത്തിന്‌ എംഎല്‍എമാര്‍ കുറയണമെന്ന്‌ `ഐ' വിഭാഗവും ചിന്തിച്ചോയെന്ന്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടി ഇനിയെങ്കിലും 
അന്വേഷിക്കട്ടെ!
കൂട്ടത്തില്‍ മറ്റൊരു കാര്യംകൂടി. കണ്ണുകാണാന്‍ വയ്യാത്തവും, സംസാരിക്കാന്‍ വയ്യാത്തവരും, എണീറ്റ്‌ നടക്കാന്‍ വയ്യാത്തവരുമായ എം.വി. രാഘവനും, കെ.ആര്‍. ഗൗരിയമ്മയുമൊക്കെ ഇനി വീട്ടില്‍ വിശ്രമിക്കേണ്ടവരല്ലേ? അവരുടെ മുന്‍കാല ത്യാഗങ്ങളേയും സേവനങ്ങളേയും വളരെ ബഹുമാനത്തോടെ കാണുമ്പോഴും ഇപ്പോഴത്തെ പ്രായവും, അവശതയും പരിഗണിക്കുമ്പോള്‍ വീണ്ടും മത്സരത്തിനിറങ്ങുന്നത്‌ ജനങ്ങളെ സേവിക്കാനല്ല, മറിച്ച്‌ മന്ത്രിയാകാനുള്ള അത്യാഗ്രഹംകൊണ്ടാണെന്ന്‌ സാധാരണ ജനങ്ങള്‍ക്ക്‌ തോന്നിയിട്ടുണ്ടാകും. 
കേരളാ കോണ്‍ഗ്രസുകള്‍ ലയിച്ചപ്പോള്‍ നാട്ടില്‍ എന്തു ബഹളമായിരുന്നു. പാവം കെ.എം. മാണിയുടേയും, പി.ജെ. ജോസഫിന്റേയും എത്ര കോലങ്ങള്‍ ആണ്‌ കോണ്‍ഗ്രസുകാര്‍ തെരുവില്‍ കത്തിച്ചത്‌. പി.ജെ. ജോസഫുകൂടി ഇങ്ങോട്ടുവന്നില്ലായിരുന്നുവെങ്കില്‍ ഇപ്പോള്‍ അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായേനെ. തൊടുപുഴയില്‍ റോഡില്‍ കിടന്ന്‌ തല്ലുകൊണ്ട കേരളാ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്ക്‌ ഇപ്പോള്‍ 
അഭിമാനിക്കാം. 
ഈ തലനാരിഴ വിജയത്തില്‍ ഹൈക്കമാന്‍ഡിന്റെ പങ്കും എടുത്തുപറയേണ്ടതുതന്നെയാണ്‌. എരിതീയില്‍ എണ്ണയൊഴിക്കാന്‍ രാഹുല്‍ എന്ന സൂപ്പര്‍ ഹൈക്കമാന്‍ഡും എത്തി. സംസ്ഥാന നേതാക്കളെ മുഖവിലയ്‌ക്ക്‌ എടുക്കാതെ (മുഖത്തടിച്ചതുമാതിരി) എന്റെ പാര്‍ട്ടി, അല്ലെങ്കില്‍ എന്റെ മമ്മിയുടെ പാര്‍ട്ടി എന്ന അധികാരത്തില്‍ (ധിക്കാരത്തില്‍) ചില സ്ഥാനാര്‍ത്ഥികളെ കെട്ടിയിറക്കിയതും സാധാരണ ജനങ്ങളില്‍ മാത്രമല്ല, `നടന്ന്‌ നടന്ന്‌ ചെരുപ്പ്‌ തേഞ്ഞ'കോണ്‍ഗ്രസുകാരിലും അമര്‍ഷം ഉളവാക്കി. 
ഇങ്ങനെയൊക്കെയാണെങ്കില്‍ പോലും, ഭരിക്കുവാനുള്ള കേവല ഭൂരിപക്ഷം `ദൈവം' നല്‍കി. ഇനി അതെങ്കിലും തല്ലി, തൂകി കളായാതെ മുമ്പോട്ട്‌ കൊണ്ടുപോകാന്‍ സാധിക്കണം. പക്ഷെ `കുറുക്കനും, കോഴിയും, പിന്നെ നെല്ലും' എല്ലാംകൂടി ഒരു വള്ളത്തില്‍ എത്രദൂരം കൊണ്ടുപോകാന്‍ സാധിക്കുമെന്ന്‌ കണ്ടറിയണം. നാടിനും, നാട്ടാര്‍ക്കും പ്രയോജനം ഉണ്ടാകുന്ന അഴിമതിയില്ലാത്ത ഒരു നല്ല ഭരണം കാഴ്‌ചവെയ്‌ക്കാന്‍ യു.ഡി.എഫിന്‌ സാധിക്കട്ടെയെന്ന്‌ ഒരു ജനാധിപത്യവിശ്വാസിയായ  ഞാനും ആശംസിക്കുന്നു.



No comments:

Post a Comment