Saturday, May 14, 2011

വരാന്‍ പോകുന്നത്‌ - സമര്‍ദ്ദ ഗ്രൂപ്പുകളുടെ ഭരണ പക്ഷം, കരുത്തുറ്റ പ്രതിപക്ഷം

തല്ലിക്കൂട്ടി ഒരു സര്‍ക്കാരിനായി ശ്രമിക്കില്ലെന്നും പ്രതിപക്ഷത്തിരിക്കാനാണ്‌ ആഗ്രഹിക്കുന്നതെന്നും വി.എസ്‌ അച്യുതാനന്ദനും, പിണറായി വിജയനും തുറന്ന്‌ പറഞ്ഞതോടെ കോണ്‍ഗ്രസ്‌ സുഗമമായി അധികാരത്തിലേക്ക്‌ എത്തുമെന്ന്‌ തീര്‍ച്ചയായി. എന്നാല്‍ നിയമസഭയെ കാത്തിരിക്കുന്നത്‌ സമര്‍ദ്ദഗ്രൂപ്പുകളാല്‍ ഞെരിഞ്ഞമരുന്ന ഒരു മന്ത്രിസഭയെ തന്നെയാണ്‌ എന്നതാണ്‌ സൂചനകള്‍. അധികാരത്തില്‍ വരുന്ന യുഡിഎഫ്‌ മന്ത്രിസഭയുടെ ഭരണം അത്രത്തോളം സുഗമമാകില്ല എന്നത്‌ തന്നെയാണ്‌ ഇലക്ഷന്‍ റിസള്‍ട്ട്‌ വ്യക്തമാക്കുന്നത്‌. 
പ്രതിപക്ഷത്തിരിക്കാന്‍ തീരുമാനിച്ച ഇടതുപക്ഷത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ സി.പി.എമ്മിനേക്കാള്‍ കുറഞ്ഞ എം.എല്‍.എമാര്‍ മാത്രമേയ ഭരണത്തിലേക്ക്‌ കയറാന്‍ പോകുന്ന കോണ്‍ഗ്രസിനുള്ളു എന്ന വിരോധാഭാസവും 2011 ഇലക്ഷന്റെ പ്രത്യേകതയാണ്‌. 45 സീറ്റ്‌ നേടി സി.പി.എമ്മം തന്നെയാണ്‌ ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഒറ്റകക്ഷി. സിപിഎമ്മിനേക്കാള്‍ ദുര്‍ബലമാണ്‌ കോണ്‍ഗ്രസ്‌ എന്നത്‌ തന്നെയാണ്‌ ഇതിനര്‍ഥം. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാകുന്നെങ്കില്‍ അത്‌ ഭാഗ്യം കൊണ്ടാണ്‌ എന്നത്‌ മറ്റൊരു വാസ്‌തവവും. 
നേരിയ മാര്‍ജിനില്‍ പരാജയപ്പെട്ടപ്പോഴും ഏവരും പ്രകീര്‍ത്തിക്കുന്നത്‌ എല്‍.ഡി.എഫ്‌ നേടിയ ചരിത്ര വിജയത്തെ തന്നെ. ഇതുപോലും കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വലിയ ക്ഷീണമാണ്‌ വരുത്തിവെക്കുന്നത്‌. 
ഇവിടെ കോണ്‍ഗ്രസ്‌ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ ഭീഷിണി ഘടകകക്ഷികളാണ്‌ കേരളാ കോണ്‍ഗ്രസ്‌ മാണിഗ്രൂപ്പില്‍ നിന്നും പിന്നെ മുസ്ലിംലീഗില്‍ നിന്നും നേരിടാന്‍ പോകുന്ന സമര്‍ദ്ദ തന്ത്രങ്ങള്‍ തന്നെയാണ്‌. ഒറ്റ എം.എല്‍.എ എന്ന ലേബലില്‍ എത്തുന്ന ടി.എം ജേക്കബ്ബിനും, ഗണേഷ്‌കുമാറിനും പോലും കോണ്‍ഗ്രസിന്റെ മേല്‍ ഒരു സമര്‍ദ്ദഗ്രൂപ്പായി മാറാന്‍ കഴിയുമെന്നതാണ്‌ ഏറ്റവും വലിയ ഭീഷിണി. 
കേവല ഭൂരിപക്ഷത്തേക്കാള്‍ ഒരു സീറ്റ്‌ മാത്രം കൂടുതലുള്ള യുഡിഎഫ്‌ മുന്നണിയിലെ കോണ്‍ഗ്രസ്‌ എന്ന വലിയേട്ടന്‌ ഘടകകക്ഷികളുടെ സമര്‍ദ്ദ തന്ത്രങ്ങള്‍ക്ക്‌ മുമ്പില്‍ വഴങ്ങുക മാത്രമാണ്‌ പോംവഴി. തന്ത്രപ്രധാനമായ മന്ത്രിസ്ഥസ്ഥാനങ്ങളെല്ലാം വിട്ടുകൊടുക്കേണ്ടി വരുന്ന കോണ്‍ഗ്രസിനെയാവും ഇനി കാണേണ്ടി വരുക. ഗൗരിയമ്മയും, എം.വി രാഘവനും അവരുടെ പാര്‍ട്ടികളും കേരളാ നിമയസഭയില്‍ നിന്നും തുടച്ചുമാറ്റപ്പെട്ടതില്‍ കോണ്‍ഗ്രസ്‌ സത്യത്തില്‍ ആശ്വസിക്കുന്നുണ്ടാവും. അല്ലെങ്കില്‍ ഏറ്റവും വലിയ സമര്‍ദ്ദഗ്രൂപ്പായി മാറാന്‍ സാധ്യതയുള്ളവര്‍ അവരായിരുന്നേനെ. 
ഇലക്ഷന്‌ ശേഷം കെ.എം മാണിയുടെ പ്രസ്‌താവനകളില്‍ മുമ്പ്‌ തങ്ങള്‍ ആവശ്യപ്പെട്ട സീറ്റ്‌ തരാതിരുന്നതിലുള്ള നീരസം പ്രകടമായിരുന്നുവെന്ന്‌ വേണം കരുതാന്‍. മാണിഗ്രൂപ്പും, ജോസഫ്‌ ഗ്രൂപ്പും ലയിച്ചപ്പോള്‍ കെ.എം മാണി ആവശ്യപ്പെട്ടത്‌ 25 സീറ്റാണ്‌. എന്നാല്‍ നല്‍കിയത്‌ 15 സീറ്റും. ഇതില്‍ കെ.എം മാണി ഏറെ അസംതൃപ്‌തനായിരുന്നു. ഒറ്റക്ക്‌ മത്സരിക്കാന്‍ വരെ ആലോചനകള്‍ കേരളാ കോണ്‍ഗ്രസിനെ ചുറ്റിപ്പറ്റി സീറ്റ്‌ പ്രഖ്യാപന വേളയില്‍ നിലനിന്നിരുന്നു. അവസാനം കോണ്‍ഗ്രസിനു മുന്നില്‍ അടിയറവ്‌ പറയേണ്ടിയും വന്നു. തങ്ങളോട്‌ ആലോചിക്കാതെ പി.സി ജോസഫിനെ പാര്‍ട്ടിയില്‍ ലയിപ്പിച്ച്‌ മുന്നണിയില്‍ ഉള്‍പ്പെടുത്തിയതായിരുന്നു കോണ്‍ഗ്രസിന്‌ മാണിയോടുള്ള അനിഷ്‌ടം. 
എന്നാലിപ്പോള്‍ കെ.എം മാണിയുടെ ടേണ്‍ വന്നിരിക്കുന്നു. വലിയ വിജയം തന്നെയാണ്‌ ഘടകകക്ഷിയെന്ന നിലയില്‍ കേരളാ കോണ്‍ഗ്രസ്‌ മാണി ഗ്രൂപ്പ്‌ നേടിയിരിക്കുന്നത്‌. ഇതുകൊണ്ട്‌ തന്നെ മന്ത്രിസഭയില്‍ കടുത്ത വിലപേശലിനാവും മാണിഗ്രൂപ്പ്‌ മുതിരുക. രാഷ്‌ട്രീയ തന്ത്രങ്ങളുടെ ആചാര്യനായ കെ.എം മാണി രാഷ്‌ട്രീയ നില കൂടുതല്‍ മെച്ചപ്പെടുത്തിയിരിക്കുന്ന ഈ സാഹചര്യത്തില്‍ മാണിയുടെ സമര്‍ദ്ദതന്ത്രങ്ങള്‍ക്ക്‌ മുമ്പില്‍ മുട്ടുമടക്കുക മാത്രമേ കോണ്‍ഗ്രസിന്‌ വഴിയുള്ളു. അങ്ങനെയെങ്കില്‍ ഈ ഇലക്ഷന്‍ വിജയം കെ.എം മാണിക്ക്‌ ഇരട്ടി മധുരം സമ്മാനിക്കും.
ഇലക്ഷനില്‍ വന്‍ വിജയം നേടിയ മുസ്ലിംലീഗാണ്‌ യുഡിഎഫിലെ രണ്ടാമത്തെ വലിയ ഒറ്റകക്ഷി. കോണ്‍ഗ്രസുമായി പ്രത്യേകിച്ച്‌ ഉമ്മന്‍ചാണ്ടിയുമായി വലിയ ബന്ധമാണ്‌ മുസ്ലിംലീഗ്‌ നേതാക്കള്‍ പുലര്‍ത്തുന്നതെങ്കിലും സാഹചര്യങ്ങള്‍ അനുകൂലമായ അവസ്ഥയില്‍ വിലപേശലിന്‌ മുസ്ലിം ലീഗും മുതിരുമെന്ന്‌ തന്നെ കരുതണം. അതിന്റെ സൂചനകളാണ്‌ മുസ്ലിംലീഗ്‌ ക്യാപുകളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്‌. മുസ്ലിംലീഗ്‌ ഇല്ലെങ്കില്‍ യുഡിഎഫ്‌ ഇല്ല എന്ന അവസ്ഥ തന്നെയാണ്‌ തത്ത്വത്തില്‍ വന്നിരിക്കുന്നതും. 
മുഖമന്ത്രിസ്ഥാനം കോണ്‍ഗ്രസിന്‌ ലഭിക്കുമെങ്കിലും തന്ത്രപ്രധാനമായ മന്ത്രിസ്ഥാനങ്ങളെല്ലാം ഘടകകക്ഷികള്‍ക്ക്‌ മുന്നില്‍ കോണ്‍ഗ്രസിന്‌ അടിയറ വെക്കേണ്ടിവന്നേക്കാം. ഇപ്പോള്‍ കോണ്‍ഗ്രസ്‌ നേതൃത്വം ഭയപ്പെടുന്നതും ഈ പ്രതിസന്ധിയെയാണ്‌. ഇനി മന്ത്രിസഭയില്‍ ഒരു ഉപമുഖ്യമന്ത്രിസ്ഥാനം അവരോധിക്കപ്പെട്ടാലും അത്ഭുതപ്പെടേണ്ടതില്ല. നാളെ നടക്കുന്ന കെ.പി.സി.സി യോഗത്തില്‍ ഹൈക്കമാന്‍ഡ്‌ പ്രതിനിധികളടക്കം പങ്കെടുത്ത്‌ നടക്കുന്ന ചര്‍ച്ചയില്‍ എന്താണ്‌ കോണ്‍ഗ്രസ്‌ ലക്ഷ്യം വെക്കുന്ന ചിത്രമെന്നത്‌ വ്യക്തമാകും. പിന്നീട്‌ നടക്കുന്ന യു.ഡി.എഫ്‌ യോഗമാണ്‌ നിര്‍ണ്ണായകമാകുക. ഈ യോഗത്തില്‍ മന്ത്രിസഭ രൂപീകരിക്കാനും മുഖ്യമന്ത്രി ആരെന്ന കാര്യത്തിലും തീരുമാനമായാലും പിന്നീടുള്ള മന്ത്രിസ്ഥാനങ്ങളുടെ വീതംവെപ്പ്‌ അല്‌പം പോലും എളുപ്പമാവില്ല എന്ന്‌ ഏവര്‍ക്കും അറിയാവുന്ന കാര്യം തന്നെ. കേരളാ കോണ്‍ഗ്രസ്‌ ജേക്കബ്ബും, പിള്ള ഗ്രൂപ്പും തങ്ങള്‍ക്ക്‌ മന്ത്രിസഭയില്‍ പ്രാതിനിധ്യം ആവശ്യപ്പെടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എല്ലാവരെയും തൃപ്‌തിപ്പെടുത്തി വരുമ്പോള്‍ കോണ്‍ഗ്രസ്‌ വളരെയധികം ദുര്‍ബലപ്പെടുമെന്ന കാര്യം തീര്‍ച്ചയുമാണ്‌. ഇതിനുപുറമെ മന്ത്രിസ്ഥാനങ്ങളെ ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പു തിരിഞ്ഞ്‌ നടക്കാന്‍ പോകുന്ന പോരാട്ടങ്ങള്‍ വേറെയുമുണ്ട്‌. ഉമ്മന്‍ചാണ്ടിയും, ചെന്നിത്തലയും പിന്നെ മുരളിധരനുമെല്ലാം കടുത്ത ഗ്രൂപ്പ്‌ സമവാക്യങ്ങളിലൂടെയാവും ഇനിയുള്ള ദിവസങ്ങളില്‍ കടന്നു പോകുക. 
മന്ത്രിസഭാ രൂപീകരണത്തിന്‌ ശേഷം വീണ്ടും വിപുലപ്പെടുത്തലും, സ്ഥാനമാറ്റങ്ങളുമെല്ലാം നമുക്ക്‌ പ്രതീക്ഷിക്കുകയും ചെയ്യാം. 82 സീറ്റുകളില്‍ മത്സരിച്ചിട്ട്‌ ദയനീയ പരാജയത്തിലെത്തിയ കോണ്‍ഗ്രസിന്‌ ഘടകകക്ഷികളെ നിയന്ത്രിക്കുക ഒരു രീതിയിലും എളുപ്പമല്ല. 
മറുവശത്ത്‌ ഇടതുപക്ഷം കേരളത്തെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ നേട്ടമാണ്‌ കൈവരിച്ചിരിക്കുന്നത്‌. ഒപ്പം സി.പി.എം എന്ന പാര്‍ട്ടിയുടെ എക്കാലത്തെയും വലിയ ചുവപ്പന്‍ കോട്ട ബംഗാളില്‍ തകര്‍ന്നു വീണതിന്റെ നിരാശ കേരളത്തിലുമുണ്ട്‌ താനും. ബംഗാളില്‍ അസ്‌തമിച്ചത്‌ സി.പി.എം എന്ന പാര്‍ട്ടിയുടെയും മൊത്തത്തില്‍ ഇടതപക്ഷത്തിന്റെയും വലിയൊരു പാരമ്പര്യം തന്നെയാണ്‌. സത്യത്തില്‍ കേരളത്തില്‍ സിപിഎമ്മും ഇടതുപക്ഷവും മുന്നോട്ടുവെച്ച ഇലക്ഷന്‍ തന്ത്രങ്ങളേക്കാള്‍ വിജയിച്ചത്‌ വി.എസ്‌ എന്ന ജനകീയ നേതാവ്‌ തന്നെയാണ്‌. 
കേരളത്തിന്റെ ചരിത്രത്തിലെ വലിയ നേതാക്കളും ഭരണാധികാരികളുമായിരുന്ന ഇഎംഎസ്‌, ഇ.കെ നായനാര്‍, കെ.കരുണാകരന്‍ പോലുള്ളവരെക്കാള്‍ വലിയ നേട്ടം വി.എസ്‌ അച്യുതാനന്ദന്‍ കൈവരിച്ചു എന്നത്‌ അംഗീകരിച്ചേ മതിയാവു. വി.എസ്‌ മുന്നോട്ടു വെച്ച ആശയങ്ങളും സമരങ്ങളും തന്നെയാണ്‌ ഇടതുപക്ഷത്തെ ഇത്രത്തോളം മുന്നോട്ടു കൊണ്ടുപോയത്‌. 
ഗവണ്‍മെന്റിനായി ശ്രമിക്കാനില്ല മറിച്ച ശക്തമായ പ്രതിപക്ഷമാകാനാണ്‌ ആഗ്രഹിക്കുന്നത്‌ എന്ന വി.എസിന്റെ പ്രസ്‌താവനയില്‍ എല്ലാം ഉള്‍ക്കൊള്ളുന്നു എന്നതാണ്‌ സത്യം. പ്രതിപക്ഷ നേതാവായി തുടര്‍ന്നുകൊണ്ട്‌ തന്റെ സമരങ്ങളും മുന്നേറ്റങ്ങളുമായി മുന്നോട്ടുപോകാന്‍ തന്നെയാണ്‌ വി.എസ്‌ ഉറച്ചുനില്‍ക്കുന്നത്‌. 
പ്രതിപക്ഷത്തേക്ക്‌ മാറുമ്പോള്‍ സി.പി.എമ്മിലെ വിഭാഗീയത ഒരു കുറവും കൂടാതെ തുടരും എന്നത്‌ തന്നെയാണ്‌ സൂചന. എന്നാല്‍ പോയകാലത്തില്‍ നിന്നും വ്യത്യസ്‌തമായി വി.എസ്‌ പാര്‍ട്ടിയില്‍ കരുത്തനാകാന്‍ പോകുന്നു എന്നതാണ്‌ ഇനി സംഭവിക്കാന്‍ പോകുന്നത്‌ എന്ന്‌ തന്നെ ഉറപ്പിക്കാം. വി.എസിനെ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്ത്‌ നിന്നും ഒഴിവാക്കാന്‍ നിലവില്‍ സി.പി.എമ്മിന്‌ കഴിയുമെന്ന്‌ തോന്നുന്നില്ല. 
പ്രതിപക്ഷ നേതാവാകുമ്പോള്‍ വി.എസ്‌ വീണ്ടും കരുത്തനാകുന്നു. വി.എസിന്റെ ചുമലിലേറി ഇടതുപക്ഷം നേടിയ വിജയം പിണറായി വിജയനെ ദുര്‍ബലനാക്കുകയും ചെയ്യുന്നു. മാത്രമല്ല കടുത്ത പിണറായി പക്ഷക്കാരില്‍ ചിലര്‍ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുകയും ചെയ്‌തു. 
ഇതിനെല്ലാം പുറമേ ബംഗാളിലെ തോല്‍വി സിപിഎം പോളിറ്റ്‌ബ്യൂറോയെയും, കേന്ദ്രകമ്മറ്റിയെയുമൊക്കെ മാറ്റി മറിക്കാന്‍ പോന്നതാണ്‌. ബംഗാളിലെ പരാജയത്തില്‍ നിന്ന്‌ പ്രകാശ്‌ കാരാട്ടിന്‌ ഒഴിഞ്ഞു മാറാനാവില്ല. സിപിഎമ്മിന്റെ കേന്ദ്രനേതൃത്വത്തില്‍ വലിയ ചലനങ്ങള്‍ ബംഗാള്‍ പരാജയം സൃഷ്‌ടിക്കുമ്പോള്‍, ബംഗാളിലെ മുഖ്യമന്ത്രിപോലും വലിയ പരാജയം നേരിട്ടപ്പോള്‍, ഇതെല്ലാം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിന്റെ ഗ്ലാമര്‍ കുറക്കുമ്പോള്‍...സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഒരു വലിയ ജനകീയ നേതാവായി ഉയര്‍ത്തിക്കാട്ടുവാന്‍ ഇനി വി.എസ്‌ അച്യുതാനന്ദന്‍ മാത്രമേയുള്ളു. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരം കൊണ്ട്‌ ആഴ്‌ചകള്‍ക്ക്‌ മുമ്പും വി.എസ്‌ ദേശിയ ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്‌തു. 
ഇനി വി.എസ്‌ മുന്നോട്ടുവെക്കുന്ന സമരങ്ങളെയോ ആശയങ്ങളോയോ സി.പി.എമ്മം കേന്ദ്രനേതൃത്വത്തിന്‌ ശാസിക്കാനോ, തടയാനോ പഴയതുപോലെ കഴിയില്ല എന്ന്‌ തന്നെ കരുതണം. ഇത്‌ സമര്‍ദ്ദത്തിലാക്കുക പിണറായി വിജയന്റെ ഔദ്യോഗിക പക്ഷത്തെയാവും. 
ഔദ്യോഗിക പക്ഷത്തെ ജില്ലകള്‍ തോറും ദുര്‍ബലമാക്കി ഔദ്യോഗക പക്ഷമാകാനുള്ള ഉള്‍പാര്‍ട്ടി തന്ത്രങ്ങളുമായി വി.എസ്‌ മുന്നോട്ടുപോകാന്‍ തീരുമാനിച്ചാല്‍ ഒരു വലിയ വിഭാഗീയതയുടെ യുദ്ധം തന്നെയാവും കേരളം കാണാന്‍ പോകുക. പാര്‍ട്ടികോണ്‍ഗ്രസ്‌ മുന്‍നിര്‍ത്തി ഈ സെപ്‌തംബറില്‍ തന്നെ സിപിഎം സമ്മേളനങ്ങള്‍ ആരംഭിക്കുകയാണ്‌. പിണറായി വിജയന്‌ സെക്രട്ടറി സ്ഥാനത്തേക്ക്‌ ഇനിയും സാധ്യതയില്ല എന്നതും ഔദ്യോഗിക പക്ഷത്തിന്റെ തളര്‍ച്ചയാണ്‌. വി.എസ്‌ ഫാക്‌ടര്‍ പ്രവര്‍ത്തിച്ചത്‌ മൂലമാണ്‌ ഔദ്യോഗിക പക്ഷത്തെ സ്ഥാനാര്‍ഥികള്‍ പോലും വിജയിച്ചത്‌ എന്നത്‌ വലിയൊരു നേട്ടമായി വി.എസ്‌ പക്ഷം ഉയര്‍ത്തിക്കാട്ടുകയും, ഒപ്പം ഭരണത്തുടര്‍ച്ച കൈമോശം വന്നത്‌ പാര്‍ട്ടി നേതൃത്വത്തിന്റെ പിടിപ്പുകേടുമൂലമാണെന്ന്‌ വരുത്തീതീര്‍ക്കുകയും ചെയ്‌താല്‍ വി.എസ്‌ പക്ഷം മേല്‍ക്കൈ നേടുമെന്നതില്‍ സംശയം വേണ്ട.
വി.എസ്‌ പ്രതിപക്ഷ നേതാവായി കഴിഞ്ഞാല്‍ പിന്നെ പ്രത്യക്ഷ സമരങ്ങളുടെ നീണ്ട നിരയാവും കേരളം കാണാന്‍ പോകുക എന്നതില്‍ തര്‍ക്കമില്ല. അതിനുള്ള ചെറുപ്പം ഇപ്പോഴും വി.എസില്‍ ശേഷിക്കുന്നു. മുമ്പ്‌ 40 എം.എല്‍എ മാരുമായി ഭരണപക്ഷത്തെ വിറപ്പിച്ച വി.എസിന്‌ ഇപ്പോഴുള്ളത്‌ 68 എം.എല്‍.എമാരാണ്‌. നിയമസഭക്ക്‌ അകത്തും പുറത്തും വി.എസ്‌ കൊടുങ്കാറ്റാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട. 
സംഘടനതലത്തില്‍ മാറ്റം വേണമോ എന്ന കാര്യം ആലോചിക്കേണ്ടിയിരിക്കുന്നു എന്ന വി.എസിന്റെ പ്രസ്‌താവന പുതിയൊരു യുദ്ധത്തിന്റെ ആരംഭം കുറിക്കലാണ്‌. വിഭാഗീയതയുടെ പുതിയൊരു മുഖമാണ്‌ ഇത്‌. പക്ഷെ വിഭാഗീയത വര്‍ദ്ധിച്ചാലും കേരളം ശക്തമായൊരു പ്രതിപക്ഷത്തെ കാണുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

No comments:

Post a Comment