Sunday, May 22, 2011

നാണം കെട്ട കോണ്‍ഗ്രസ്

കോണ്‍ഗ്രസില്‍ ഗ്രൂപ്പില്ലാതിരിക്കുന്നതും ഒരു ഗ്രൂപ്പാണെന്ന്‌ ഒടുവില്‍ മന്ത്രിമാരെ പ്രഖ്യാപിച്ചു കഴിഞ്ഞപ്പോള്‍ കെ.മുരളീധരനും ജി.കാര്‍ത്തികേയനുമെല്ലാം തിരച്ചറിഞ്ഞു. കോണ്‍ഗ്രസില്‍ നില്‍ക്കുമ്പോള്‍ അധികാരസ്ഥാനത്തെത്തണമെങ്കില്‍ ഗ്രൂപ്പിന്റെ നിറം വേണമെന്ന്‌ അറിയാത്തവരല്ല മുരളിയും കാര്‍ത്തികേയനും. എന്നിട്ടും ഒരു ഗ്രൂപ്പിലുംപെടാത്തിന്റെ പേരില്‍ മാത്രം ഇവരെ മന്ത്രിസഭയില്‍ നിന്നൊഴിവാക്കിയത്‌ കോണ്‍ഗ്രസിനെ മാത്രമല്ല യുഡിഎഫ്‌ ഭരണത്തെ പ്രതീക്ഷയോടെ ഉറ്റുനോക്കിയ ജനങ്ങളെപോലും നിരാശരാക്കി.

കോണ്‍ഗ്രസ്‌ രാഷ്‌ട്രീയത്തില്‍ ഏതെങ്കിലും പദവി നേടണമെങ്കില്‍ ഒന്നുകില്‍ എ ഗ്രൂപ്പിന്റെ പ്രതിനിധിയാവണം. അല്ലെങ്കില്‍ വിശാല ഐയുടെ പ്രതിനിധിയാകണം. ഇതൊന്നുമില്ലെങ്കിലും പി.കെ.ജയലക്ഷമിയെപ്പോലെ രാഹുല്‍ ഗാന്ധിയുടെ ഗ്രൂപ്പിലെങ്കിലും ഉള്‍പ്പെടാന്‍ ശ്രദ്ധിക്കണം. ഇതൊന്നും ചെയ്‌തില്ലെങ്കില്‍ ആരു ശ്രദ്ധിക്കാനില്ലാതെ ഒരുമൂലയില്‍ ഒതുങ്ങിക്കഴിയേണ്‌ടിവരുമെന്ന്‌ മുരളീധരനും കാര്‍ത്തികേയനുമെല്ലാം ഇനി എന്നാണ്‌ തിരിച്ചറിവുണ്‌ടാകുക എന്നാണ്‌ ഇവരെ വോട്ടു ചെയ്‌ത്‌ ജയിപ്പിച്ച വോട്ടര്‍മാര്‍ ഇപ്പോള്‍ ചോദിക്കുന്നത്‌.

ഗ്രൂപ്പ്‌ പോരില്‍ പി.എച്ച്‌.ഡി നേടിയിട്ടുള്ള ആളാണ്‌ കെ.മുരളീധരന്‍. എന്നാല്‍ ഇതിന്റെ പേരില്‍ താന്‍ നേടിയ അധികാര സ്ഥാനങ്ങള്‍ നിലനില്‍ക്കില്ലെന്ന തിരിച്ചറിവോ ആറുവര്‍ഷക്കാലത്തെ വനവാസമോ എന്തായാലും മുരളീധരന്‍ ഇപ്പോള്‍ വി.എം.സുധീരന്‌ പഠിച്ചുക്കൊണ്‌ടിരിക്കുകയാണ്‌. ഗ്രൂപ്പ്‌ കളിയുടെ പേരില്‍ മുമ്പ്‌ ബലിയാടായിട്ടുള്ള മുരളി ഒടുവില്‍ ഗ്രൂപ്പില്ലാത്തതിന്റെ പേരിലും മന്ത്രിസഭാ വികസനത്തില്‍ ബലിയാടായിരിക്കുന്നു എന്നത്‌ മറ്റൊരു വിരോധാഭാസമാകും.

മുഖ്യമന്ത്രി സ്ഥാനത്തേക്ക്‌ ഉമ്മന്‍ ചാണ്‌ടിയുമായി ബലപരീക്ഷണം നടത്താനായി കെ.പി.സി.സി അധ്യക്ഷന്‍ വിളിച്ചു ചേര്‍ത്ത വിശാല ഐ ഗ്രൂപ്പിന്റെ രഹസ്യയോഗത്തില്‍ സംബന്ധിച്ചില്ല എന്നതാണ്‌ കെ.മുരളീധരനും ജി.കാര്‍ത്തികേയനും മന്ത്രിമാരാവാനുള്ള അയോഗ്യതയായത്‌. കേവലം ഗ്രൂപ്പ്‌ യോഗത്തില്‍ പങ്കെടുത്തത്‌ കൊണ്‌ട്‌ മാത്രം വീതിക്കപ്പെടേണ്‌ടതാണോ സംസ്ഥാനത്തെ മന്ത്രിസ്ഥാനമെന്നത്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ പുനരാലോചന നടത്തുമോ എന്ന്‌ നമുക്ക്‌ ആശിക്കാനാവില്ല. കാരണം കേവലം ഗ്രൂപ്പ്‌ കൂറിന്റെ പേരില്‍ മാത്രം വിജിലന്‍സ്‌ അന്വേഷണം നേടരിടുന്ന അടൂര്‍ പ്രകാശിനെപ്പോലുള്ളവരെ മന്ത്രിമാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ കോണ്‍ഗ്രസില്‍ നിന്ന്‌ ജനങ്ങള്‍ ഇതില്‍ക്കൂടുതല്‍ എന്താണ്‌ പ്രതീക്ഷിക്കേണ്‌ടത്‌. 

പ്രതിപക്ഷത്തിരുന്ന കഴിഞ്ഞ അഞ്ചുവര്‍ഷവും എല്‍ഡിഎഫിന്റെ പൊള്ളത്തരങ്ങളെ ശക്തമായി തുറന്നു കാണിക്കുകയും ലോട്ടറി കേസില്‍ ധനമന്ത്രിയായിരുന്ന തോമസ്‌ ഐസക്കിനെ മുള്‍മുനയില്‍ നിര്‍ത്തുകയും യുഡിഎഫിന്റെ ശക്തനായ വക്താവെന്ന നിലയില്‍ തിളങ്ങുകയും ചെയ്‌ത വി.ഡി.സതീശനെപ്പോലുള്ളവര്‍ ഒഴിവാക്കപ്പെടുമ്പോള്‍ കഴിവല്ല മന്ത്രിയാവാനുള്ള യോഗ്യതയെന്ന്‌ ജനം തിരിച്ചറിയുന്നു. സ്‌പീക്കര്‍ പദവിയുടെ അന്തസ്‌ കുറച്ചു കാണുന്നില്ലെങ്കിലും വി.ഡി.സതീശനെപ്പോലെ കാര്യങ്ങളെ ഗൗരവത്തോടെ സമീപിക്കുകയും പഠിച്ചവതിരിപ്പിക്കുകയും ചെയ്യുന്ന ഒരു നേതാവിനെ സ്‌പീക്കര്‍ പദവിയിലിരുത്തി നിശബ്‌ദനാക്കേണ്‌ടതുണ്‌ടോ എന്ന്‌ ചിന്തിക്കാന്‍ ഗ്രൂപ്പ്‌ സമവാക്യങ്ങള്‍ കൃത്യമാക്കുന്നതിനിടയില്‍ ഉമ്മന്‍ ചാണ്‌ടിയും രമേശ്‌ ചെന്നിത്തലയും മറന്നു പോയിരിക്കുന്നു.

യുഡിഎഫ്‌ അധികാരം വീണെ്‌ടടുത്തതിനെ ഹര്‍ഷാരവങ്ങളോടെ വരവേറ്റവരുടെ മുഖങ്ങള്‍ ഇപ്പോള്‍ കാര്‍മേഘാവൃതമാണ്‌. ഭൂരിപക്ഷം നേരിയതെങ്കിലും ഭരണം ഗംഭീരമാക്കുമെന്ന മുഖ്യമന്ത്രിയുടെ ആദ്യമൊഴി ഗൗരവമായെടുത്തവരാകട്ടെ തുടക്കത്തിലേ നിരാശരായിരിക്കുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തിനു ജനങ്ങളുടെ ക്ഷമയെ പരിശോധിച്ച കോണ്‍ഗ്രസ്‌ മന്ത്രിപ്പട്ടികയിലും അതേ വീഴ്‌ച ആവര്‍ത്തിക്കുകയാണ്‌. 

കെപിസിസി പ്രസിഡന്റിന്‌ താല്‍പര്യമുള്ളവര്‍, മുഖ്യമന്ത്രിക്കു താല്‍പ്പര്യമുള്ളവര്‍, ഹൈക്കമാന്‍ഡിന്റെ പൊന്നോമനകള്‍ ഇവര്‍ക്കു പുറമെ കത്തോലിക്കര്‍, നായര്‍, ഈഴവര്‍, മുസ്ലിംകള്‍, ലത്തീന്‍ പ്രാതിനിധ്യം എന്നൊക്കെ കള്ളിതിരിച്ചുള്ള വീതംവെയപ്പ്‌ ആദ്യന്തികമായി നഷ്‌ടപ്പെടുത്തുന്നത്‌ മതേതര ജനാധിപത്യത്തിന്‍ന്റെയും സംശുദ്ധ ഭരണത്തിന്റെയും അന്തസത്തയെയാണ്‌. ഭരിക്കാനറിയുന്നവര്‍ ആരൊക്കെ എന്നതാണ്‌ അടിസ്ഥാനമെങ്കില്‍ പത്തുമിനിറ്റുകൊണ്‌ടു തീരുമാനിക്കാവുന്ന കാര്യത്തിനായി മൂന്ന്‌ ദിവസമാണ്‌ കോണ്‍ഗ്രസ്‌ നീക്കിവെച്ചത്‌. എന്നിട്ട്‌ തെരഞ്ഞെടുത്തതോ പാദസേവാ പ്രാവീണ്യവും മതനേതാക്കളുടെ ചീട്ടുമുള്ള ഒരുപറ്റം നേതാക്കളെയും. മുരളീധരനെയും വി.ഡി.സതീശനെയും മന്ത്രിമാരാക്കാത്തതിലൂടെ മന്ത്രിസഭയുടെ കാലാവധി തികച്ചു തീര്‍ത്താലും തീരാത്ത വീതംവയ്‌പ്പിന്റെ നാണക്കേടിലാണ്‌ കോണ്‍ഗ്രസ്‌ അകപ്പെട്ടത്‌.

ജനം കല്‍പ്പിച്ചു തന്ന അധികാരത്തെ തുടക്കത്തില്‍ത്തന്നെ അതര്‍ഹിക്കുന്ന ആദരവോടെ ഏറ്റെടുക്കുന്നതില്‍ കോണ്‍ഗ്രസ്‌ നേതൃത്വം ഒരിക്കല്‍ കൂടി പരാജയപ്പെട്ടിരിക്കുന്നു. മതവും രാഷ്ട്രീയവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ കൃത്യമായി തിരിച്ചറിയുന്നവരാണു നാട്ടിലെ ബഹുഭൂരിപക്ഷം ജനങ്ങളുമെന്നത്‌ കോണ്‍ഗ്രസിന്‌ ഇനി എന്നാണ്‌ തിരിച്ചറിവുണ്‌ടാകുക. ജനങ്ങള്‍ നല്‍കിയ അംഗീകാരത്തെ മതവും ജാതിയും ഉപജാതിയും കൊണ്‌ട്‌ അളന്നുമുറിച്ച്‌ യുഡിഎഫ്‌ നേതൃത്വം ആദ്യമന്ത്രിസഭായോഗം കൈക്കൊണ്‌ട തീരുമാനങ്ങളിലൂടെ നേടിയ പ്രതിച്ഛായ കളഞ്ഞുകുളിക്കുന്നതില്‍ വീണ്‌ടും മിടുക്ക്‌ തെളിയിച്ചിരിക്കുന്നു.

No comments:

Post a Comment