2011, മേയ് 8, ഞായറാഴ്‌ച

ഊട്ടിയ കൈകള്‍ കൊണ്ട് ഉദകക്രിയ ചെയ്തവര്‍

അമേരിക്കന്‍ ഭരണകൂടം തങ്ങളുടെ സാമ്രാജ്യത്വത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കായി പാലൂട്ടി വളര്‍ത്തിയ അനേകരില്‍ ഒരാളായ ഒസാമ ബിന്‍ ലാദന്‍ ഒടുവില്‍ കൊടും ഭീകരവാദിയായപ്പോള്‍, ആ വിഷവിത്ത് മുളച്ചുവളര്‍ന്ന് വടവൃക്ഷമായി സ്രഷ്ടാവിനെത്തന്നെ നശിപ്പിക്കാനൊരുങ്ങിയപ്പോള്‍, അതിന്റെ നാശം അനിവാര്യമായെന്നു തോന്നിയതുകൊണ്ടാണ് പാകിസ്താന്‍ മണ്ണില്‍ അവരുടെ അനുവാദത്തിനു കാത്തു നില്‍ക്കാതെ കടന്നു കയറി ലാദനെ വക വരുത്തിയത്. അതൊരു അനിവാര്യമായ പ്രതിപ്രവര്‍ത്തനം എന്നതില്‍ കവിഞ്ഞ പ്രാധാന്യം അമേരിക്കന്‍ നടപടിക്കില്ല എന്ന് എല്ലാവരും പറയുന്നു. അത് ശരിയാണോ?

പാകിസ്ഥാനില്‍ തലസ്ഥാനത്തിനടുത്ത് താവളമുണ്ടാക്കി ആധുനിക വിവരവിനിമയ ഉപകരണങ്ങളുടെയോ സംവിധാനങ്ങളുടെയോ സഹായമില്ലാതെ ഒളിച്ചുജീവിച്ച ലാദനില്‍ നിന്ന് ഭീകരപ്രവര്‍ത്തനത്തിന്റെ നേതൃത്വം എത്രയോ ഉയര്‍ന്നുപോയിട്ടുണ്ടാകാനാണ് സാധ്യത. ലോകാധിപത്യത്തിന്റെ നെറുകെയിലാണെന്ന് അഹങ്കരിക്കുന്ന അമേരിക്കയ്ക്ക് പത്തുവര്‍ഷത്തെ കഠിനാധ്വാനം വേണ്ടിവന്നു ലാദനെ കണ്ടെത്തി വധിക്കാനെങ്കില്‍ , ലാദന്‍ എന്ന ഒരു ട്രാന്‍സ്ഫോര്‍മര്‍ തകര്‍ന്നതുകൊണ്ട് ഭീകരപ്രവര്‍ത്തനത്തിന്റെ ഊര്‍ജലഭ്യത ഇല്ലാതാകുമെന്നു കരുതുന്നത് മൗഢ്യമാണെന്നാണ് പൊതു സംസാരം. ലാദനെ കൊന്നു കടലില്‍ തള്ളിയതുകൊണ്ടു തീവ്രവാദം അവസാനിക്കുന്നില്ല എന്നും, പൂര്‍വ്വാധികം ശക്തി പ്രാപിച്ചു അമേരിക്കയെ വീണ്ടും തിരിച്ചടിക്കും എന്ന് എല്ലാ തീവ്രവാദ സംഘടനകളും മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഇതെത്രത്തോളം നടപ്പിലാകുമെന്ന് കണ്ടറിയണം. വാസ്തവത്തില്‍ അമേരിക്കയുടെ ഈ ചെയ്തി ന്യായീകരിക്കാവുന്നതാണോ?


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ