2011, മേയ് 22, ഞായറാഴ്‌ച

തൊപ്പിയില്‍ അഴിമതിയുടെ കരിന്തൂവല്‍


അഴിമതിയും വിലക്കയറ്റവും റെക്കോഡ് തിരുത്തി മുന്നേറിയ നാളുകള്‍ പിന്നിട്ട് രണ്ടാം യുപിഎ സര്‍ക്കാര്‍ മൂന്നാംവര്‍ഷത്തിലേക്ക്. 

നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത ബാലന്‍സ് ഷീറ്റില്‍ തെളിഞ്ഞു നില്‍ക്കുന്നത് ഞെട്ടിക്കുന്ന അഴിമതികളും നടുവൊടിക്കുന്ന വിലക്കയറ്റവും കുതിച്ചുയരുന്ന ഇന്ധനവിലയും പാലിക്കാത്ത വാഗ്ദാനങ്ങളും. രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പുറത്തിറക്കിയ റിപ്പോര്‍ട്ട് കാര്‍ഡ് പറയത്തക്ക നേട്ടങ്ങളൊന്നുമില്ലാതെ ശുഷ്കം. 

2009ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികയും റിപ്പോര്‍ട്ട് കാര്‍ഡും താരതമ്യപ്പെടുത്തുമ്പോള്‍ ദയനീയത തെളിയും. കിലോയ്ക്ക് മൂന്നുരൂപ നിരക്കില്‍ എല്ലാ ബിപിഎല്‍ കുടുംബത്തിനും പ്രതിമാസം 25 കിലോ ഭക്ഷ്യധാന്യം ഉറപ്പാക്കുന്ന ഭക്ഷ്യസുരക്ഷാ പദ്ധതിയായിരുന്നു പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം. ഇത് എങ്ങുമെത്തിയിട്ടില്ല. സോണിയ ഗാന്ധിയുടെ അധ്യക്ഷതയിലുള്ള ദേശീയ വികസനസമിതിയും ആസൂത്രണകമീഷനുമായുള്ള നയപരമായ ഭിന്നത തുടരുകയാണ്. സബ്സിഡി ഇല്ലാതാക്കുക എന്നതാണ് യുപിഎ സര്‍ക്കാരിന്റെ നയപരമായ തീരുമാനം. പെട്രോളിയം വിലനിയന്ത്രണവും വളം വിലനിയന്ത്രണവും എടുത്തുകളഞ്ഞത് ഇതിന്റെ ഭാഗം. ഏറ്റവും കുറഞ്ഞ ചെലവില്‍ പദ്ധതി എങ്ങനെ നടപ്പാക്കാമെന്ന ഗവേഷണത്തിലാണ് സര്‍ക്കാര്‍ . ദരിദ്രരുടെ എണ്ണം പരമാവധി കുറയ്ക്കാനുള്ള മാര്‍ഗവും തേടുന്നു. 

2010 ഏപ്രില്‍ ഒന്നുമുതല്‍ ചരക്കുസേവനനികുതി നടപ്പാക്കുമെന്നത് ശ്രദ്ധേയ വാഗ്ദാനമായിരുന്നു. ധനമന്ത്രാലയത്തിന്റെ അനാസ്ഥ കാരണം സംസ്ഥാനങ്ങളുമായുള്ള ചര്‍ച്ച വഴിമുട്ടി. ഊര്‍ജസുരക്ഷ ഉറപ്പാക്കുമെന്ന വാഗ്ദാനവും പാഴായി. മാത്രമല്ല ആണവോര്‍ജംപോലുള്ള അപകടകരമായ സ്രോതസ്സുകള്‍ക്കുപിന്നാലെ പായുകയാണ് സര്‍ക്കാര്‍ . സംയോജിത ശിശുക്ഷേമപദ്ധതി സാര്‍വത്രികമാക്കുക, എല്ലാ ഗ്രാമത്തിലും ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ , കര്‍ഷകര്‍ക്കും അസംഘടിതമേഖലയ്ക്കും വിപുലമായ പദ്ധതി തുടങ്ങി നടപ്പാക്കാനാകാത്ത വാഗ്ദാനങ്ങളുടെ പട്ടിക നീളുന്നു. 

വന്‍ അഴിമതികളുടെ പരമ്പരകൊണ്ട്  രണ്ടാംയുപിഎ സര്‍ക്കാര്‍ ലോകശ്രദ്ധ തന്നെ നേടിക്കഴിഞ്ഞു. മന്ത്രിമാരും എംപിമാരുമടക്കം പ്രമുഖര്‍ ജയിലിലേക്ക് നീങ്ങുകയാണ്. 2ജി സ്പെക്ട്രം, എസ്ബാന്‍ഡ് സ്പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ് തുടങ്ങിയ അഴിമതികളില്‍ റെക്കോഡാണ് കേന്ദ്രസര്‍ക്കാര്‍ സ്ഥാപിച്ചത്. വിലക്കയറ്റം നിയന്ത്രിക്കുന്നതിലും സര്‍ക്കാര്‍ പൂര്‍ണപരാജയം. സ്വകാര്യ എണ്ണക്കമ്പനികള്‍ക്കുവേണ്ടി പെട്രോള്‍ വിലനിയന്ത്രണം എടുത്തുകളഞ്ഞു. കുത്തകകളെ സഹായിക്കുന്ന സാമ്പത്തികപരിഷ്കരണ നയങ്ങളില്‍ ഒരു വിട്ടുവീഴ്ചയും സര്‍ക്കാരിനില്ല. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്ന നയം തുടരുന്നതിനൊപ്പം ബാങ്ക്- ഇന്‍ഷുറന്‍സ് മേഖലകള്‍കൂടി സ്വകാര്യമേഖലയുടെ കൈകളില്‍ എത്തിക്കുന്ന നിയമഭേദഗതികളാണ് നടപ്പാക്കുന്നത്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ