Sunday, February 7, 2010

തകരുന്ന കുടുംബ ബന്ധങ്ങള്‍


"മക്കളെ കണ്ടും മാമ്പൂ കണ്ടും മോഹിക്കരുതെന്ന്" പഴമക്കാര്‍ പറയാറുണ്ട്. ആറ്റുനോറ്റു വളര്‍ത്തി വലുതാക്കിയ മക്കള്‍ അവസാനം മാതാപിതാക്കളെ തള്ളിപ്പറയുമ്പോള്‍ അതുവരെ മനസ്സില്‍ കാത്തുസൂക്ഷിച്ചിരുന്ന ശുഭപ്രതീക്ഷകളെല്ലാം തകര്‍ന്നു തരിപ്പണമാകുന്നു. മാമ്പൂവിന്‍റേയും ഗതി ഇതു തന്നെ. അച്ഛനും അമ്മയും മക്കളുമടങ്ങുന്ന കുടുംബം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നവും അതു തന്നെ. അനന്തരാവകാശികളില്ലാതെ വരുമ്പോഴാണ് കുടുംബം അന്യം നിന്നുപോകുന്നു എന്നു പറയുന്നത്. എന്നാല്‍ ഇപ്പോള്‍ കുടുംബസംവിധാനം നേരിടുന്ന വലിയ ഭീഷണി അനന്തരാവ കാശികളുടെ അഭാവമല്ല; മനുഷ്യരാശിയില്‍ വലിയ പ്രത്യാഘാതമുണ്ടായേക്കാവുന്ന കുടുംബ ബന്ധങ്ങളിലെ നിരാകരണമാണ്. 

തിരക്കുപിടിച്ച ജീവിതചര്യകള്‍ക്കിടയില്‍ സ്വന്തം കുഞ്ഞുങ്ങളെ വേണ്ടവിധം പരിചരിക്കാനോ അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് നിറവേറ്റാനോ സമയം കണ്ടെത്താത്ത മാതാപിതാക്കള്‍, വളര്‍ന്നുവരുന്ന കുഞ്ഞുങ്ങള്‍ അവരില്‍നിന്ന് അകന്നുപോകുന്നതും അറിയുന്നില്ല. തന്മൂലം ഉത്തരദ്രുവവും ദക്ഷിണ ദ്രുവവും പോലെ ഒരു കൂരക്കീഴില്‍ എല്ലാവരും കഴിയേണ്ടിവരുന്നു. പലരും പറയുന്ന ഒരു കാര്യമാണ് മക്കളോടുള്ള സ്നേഹം മനസ്സില്‍ മതിയെന്ന്. അത് തീര്‍ത്തും തെറ്റാണ്. ചുമയും സ്നേഹവും ഒളിച്ചു വെക്കയ്ക്കതെന്ന് പറയാറുണ്ട്. സ്നേഹം മനസ്സില്‍ സൂക്ഷിച്ചു വെക്കേണ്ട ഒന്നല്ല. തന്നെ മാതാപിതാക്കള്‍ സ്നേഹിക്കുന്നുണ്ടെന്ന് കുട്ടി അറിയണം. സ്നേഹം ഉള്ളില്‍ സൂക്ഷിക്കുന്ന രക്ഷിതാക്കള്‍ മക്കളില്‍ നിന്ന് സ്നേഹം ലഭിക്കണമെന്ന് ആശിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല.

പോറ്റി വളര്‍ത്തി വലുതാക്കി മാനുഷിക ബന്ധങ്ങള്‍ മാനിക്കുന്ന, ഉത്തരവാദിത്വവും ധാര്‍മ്മിക പ്രതി ബദ്ധതയും സംസ്ക്കാരവും സാമൂഹിക ബോധവുമുള്ള മനുഷ്യനായി മാറ്റുന്ന കുടുംബത്തെ ഒരനാശാസ്യസ്ഥാപനമായി ആധുനിക യുവജനത വിലയിരുത്തുന്നു. അല്ലെങ്കില്‍ അവരെ അങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. അതിന്‍റെ ഏറ്റവും വലിയ തെളിവാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി ഭരിക്കുന്ന കേരളം നേരിടുവാന്‍ പോകുന്നത്. ദൈവവിശ്വാസമില്ലാത്ത ഭരണാധികാരികള്‍ ഒരു ദേശം ഭരിച്ചാല്‍ ജനങ്ങളെങ്ങനെ ദൈവവിശ്വാസികളാകും? പാര്‍ട്ടിയംഗങ്ങളായ ജനപ്രതിനിധികള്‍ മതാ ചാരങ്ങളിലോ മതചടങ്ങുകളിലോ പങ്കെടുക്കരുതെന്ന പോളിറ്റ് ബ്യൂറോയുടെ നിര്‍ദ്ദേശം കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു അസംബന്ധമെന്നേ പറയാന്‍ കഴിയൂ. കുടുംബസംവിധാനത്തിന്‍റെ സാധുതയെ നേരത്തേ നിരാകരിച്ചത് മാര്‍ക്സിസ്റ്റ് ദര്‍ശനമാണ്. സ്വകാര്യ സ്വത്തിന്‍റെ സൃഷ്ടിയാണ് കുടുംബം എന്നാണവരുടെ കണ്ടെത്തല്‍. വ്യക്തികള്‍ വിഭവങ്ങളും ഉല്പാദനോപാധികളും സമ്പാദിച്ച് സ്വന്തം ഉടമസ്ഥതയിലാക്കാന്‍ തുടങ്ങിയപ്പോള്‍ ആ ഉടമസ്ഥത നിലനിര്‍ത്താന്‍ ആവിഷ്ക്കരിക്കപ്പെട്ട സംവിധാനമാണ് കുടുംബം. സ്വകാര്യ ഉടമസ്ഥത നിര്‍മാര്‍ജനം ചെയ്യപ്പെടുകയും കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതി നിലവില്‍ വരികയും ചെയ്യുമ്പോള്‍ ഭരണകൂടം എന്നപോലെ കുടുംബവും സ്വയം ഇല്ലാതാകുമത്രേ. പക്ഷേ, കമ്മ്യൂണിസം സ്വയം ഇല്ലാതായെങ്കിലും ഒരിടത്തും കുടുംബം ഇല്ലാതായിട്ടില്ല. കുടുംബ ബന്ധങ്ങള്‍ക്ക് ഏറ്റവും വിലകല്‍പ്പിക്കുന്നത് കേരളീയരാണെന്ന് വേണമെങ്കില്‍ പറയാം. ആ കുടുംബ ബന്ധങ്ങളെ വേരോടെ പിഴുതെറിയാനും അതുവഴി കുടുംബശിഥിലീകരണം നേരിടേണ്ടിവരുന്ന അവസ്ഥയിലേക്കാണ് സര്‍ക്കാരിന്‍റെ പുതിയ നയം വ്യക്തമാകുന്നത്. എതിര്‍പ്പുകളെ അവഗണിച്ച് കേരളത്തില്‍ ഇടതു സര്‍ക്കാര്‍ പാഠ്യപദ്ധതിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ വളര്‍ന്നു വരുന്ന കുട്ടികളെ നിരീശ്വരവാദികളാക്കാനും, കുടുംബ മര്യാദയില്ലാത്തവരാക്കാനും ഉദ്ദേശിച്ചുകൊണ്ടു തന്നെയാണ്. ഓരോ വ്യക്തികളുടെയും ദൈവ-മതവിശ്വാസങ്ങളില്‍ പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ വീണതുകൊണ്ടാണല്ലോ അബ്ദുള്ളക്കുട്ടിയെപ്പോലുള്ളവരും ഡോ. മനോജിനെപ്പോലെയുള്ള വരും പാര്‍ട്ടിയെ തള്ളിപ്പറഞ്ഞ് പുറത്തുപോയത്.

കുടുംബത്തില്‍ പിറക്കുകയും മാതാപിതാക്കളുടെ സശ്രദ്ധമായ പരിചരണത്തില്‍ വളര്‍ന്നു വലുതാകുകയും ചെയ്തവര്‍ അവസാനം തിരിഞ്ഞുനിന്ന് കുടുംബത്തെ ആക്ഷേപിക്കുകയും, ദൈവവിശ്വാസികളല്ലാതാകുകയും ചെയ്താലത്തെ അവസ്ഥ അതിഭീകരമായിരിക്കും. ഈയ്യിടെ തിരുവനന്തപുരത്ത് വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച "കാണാതാകുന്ന പെണ്‍കുട്ടികള്‍, പ്രശ്നങ്ങള്‍ പരിഹാരങ്ങള്‍" എന്ന ശില്‍പശാലയില്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ ജേക്കബ് പുന്നൂസ് നടത്തിയ പ്രസ്ഥാവന ഏറെ ശ്രദ്ധേയമാണ്. കുടുംബങ്ങളില്‍ മാതാപിതാക്കളോടും സഹോദരങ്ങളോടും സ്കൂളില്‍ അധ്യാപകരോടുമുള്ള ബന്ധത്തിലുണ്ടാകുന്ന തകര്‍ച്ചയുടെ ഫലമാണത്രേ കുട്ടികള്‍ ഒളിച്ചോടിപ്പോകുന്നതിന്‍റെ മുഖ്യകാരണം.

കേരളത്തില്‍ ഇന്ന് നടക്കുന്ന അക്രമങ്ങള്‍, കൊള്ള, കൊലപാതകം മുതലായവയുടെ പ്രഭവസ്ഥാനം കുടുംബങ്ങളില്‍ തന്നെയാണ്. കുടുംബങ്ങളിലെ സ്നേഹ നിരാസമാണ് കുട്ടികളെ ക്രൂരന്മാരും സാമൂഹികവിരുദ്ധരുമാക്കുന്നത്. താരതമ്യേന അവര്‍ സ്വാര്‍ത്ഥരും സ്വന്തം സുഖലോലുപതകള്‍ക്ക് വിഘ്നമാകുന്ന എന്തിനേയും നിഷ്ക്കരുണം ഇല്ലായ്മചെയ്യുവാനും മടിക്കാത്തവരായി മാറുകയും ചെയ്യുന്നു. കേരളത്തില്‍ മാതാപിതാക്കളും സഹോദരന്മാരും ഭാര്യാഭര്‍ത്താക്കന്മാരും പരസ്പരവിശ്വാസം നഷ്ടപ്പെട്ടവരായി ജീവിക്കുന്നതും പരസ്പരം കഴുത്തുവെട്ടുന്ന നിലയിലേക്ക് എത്തിച്ചേര്‍ന്നതും മേല്‍പറഞ്ഞ കുടുംബ പ്രശ്നങ്ങളില്‍നിന്ന് ഉടലെടുത്തതാണ്. പഴയ കാലത്തുണ്ടായിരുന്ന രൂപക്കൂടും, പ്രാര്‍ത്ഥനാമുറികളും, നിസ്ക്കാരപ്പായയുമൊക്കെ അപ്രത്യക്ഷമാകുകയും ടെലിവിഷന്‍ സെറ്റുകള്‍ തത്സ്ഥാനത്ത് സ്ഥാപിക്കുകയും, മാതാപിതാക്കളും മക്കളും ഒന്നിച്ചിരുന്ന് സ്ന്ധ്യാപ്രാര്‍ത്ഥന ചൊല്ലിയിരുന്ന സമയം ചാനലുകാര്‍ കൈയ്യടക്കുകയും ചെയ്തതോടെ കുടുംബജീവിതം ഒരു റിയാലിറ്റി ഷോ പോലെയായി. സന്ധ്യമയങ്ങുംനേരം സന്ധ്യാനാമങ്ങള്‍ കേട്ടിരുന്ന വീടുകളിലിന്ന് അട്ടഹാസവും, ആക്രോശവും, കൊലവിളികളുമാണ് മുഴങ്ങുന്നത്. കുരിശു വരച്ചും, നാമം ജപിച്ചും, നിസ്ക്കരിച്ചും, യാസീന്‍ ഓതിയും വീടിന്‍റെ ഐശ്വര്യത്തിനും അഭിവൃദ്ധിക്കും വേണ്ടി പ്രാര്‍ത്ഥിച്ചിരുന്നവര്‍ ടെലിവിഷന്‍ സ്ക്രീനില്‍ മിന്നിമറയുന്ന മായാജാലങ്ങളില്‍ കണ്ണും നട്ട് കണ്ണീരൊഴുക്കുകയും നെടുവീര്‍പ്പിടുകയും ചെയ്യുന്നു. യാതൊരു മാനദണ്ഡവുമില്ലാതെ, ചില വികലമനസ്സുകളില്‍ ഉരുത്തിരിയുന്ന വികട കഥകള്‍ സീരിയലുകളാക്കി ചാനലുകാര്‍ക്ക് വിറ്റ് കാശാക്കുന്ന മന്ദബുദ്ധികളായ സീരിയല്‍ നിര്‍മ്മാതാക്കള്‍ക്ക് ഓരോ കുടുംബങ്ങളിലും നടക്കുന്ന സംഘര്‍ഷങ്ങളും തിരസ്ക്കരണങ്ങളും ഒരു പ്രശ്നമേ അല്ല. യാതൊരു സാമൂഹ്യ പ്രതിബദ്ധതയുമില്ലാതെ ചാനലുകാര്‍ മത്സരിച്ച് ഓരോ സീരിയലുകളും പ്രദര്‍ശിപ്പിക്കുമ്പോള്‍ സമൂഹത്തില്‍ അവര്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ എത്ര ഗൗരവമുള്ള താണെന്ന് മനസ്സിലാക്കുന്നുമില്ല.  

കുട്ടികളുടെ സ്വഭാവത്തിലും പഠനരീതിയിലും മാറ്റങ്ങള്‍ വരുന്നത് നിരീക്ഷിച്ച് യഥാസമയം പ്രതിവിധി കണ്ടെത്തി അവരെ നല്ല രീതിയില്‍ നയിക്കേണ്ട ബാദ്ധ്യത മാതാപിതാക്കള്‍ക്കാണ്. കുടുംബത്തില്‍ നിന്ന് സ്നേഹവും സംരക്ഷണവും ലഭിക്കാതെ വരുമ്പോള്‍ അവര്‍ മൊബൈല്‍ ഫോണിലും, ചാറ്റിംഗിലും, സൈബര്‍ കഫേകളിലും അഭയം കണ്ടെത്തുകയും കുടുംബ ബന്ധങ്ങളില്‍നിന്ന് അകന്ന് അവരുടേതായ ലോകത്തില്‍ വിലയം പ്രാപിക്കുകയും ചെയ്യുന്നു. 

പേരിലൊളിച്ചിരിക്കുന്ന പൊല്ലാപ്പ്

വളര്‍ത്തുകയും പിളര്‍ത്തുകയും പിളര്‍ത്തുന്തോറും വളര്‍ത്തുകയും വളര്‍ന്നു വരുന്നതിനെ വേരോടെ പിഴുതെറിയുകയും ചെയ്യുന്ന ജീവികള്‍ക്ക് ഗിന്നസ് ബുക്കില്‍ ഇടം കൊടുത്താല്‍ തീര്‍ച്ചയായും അത് മലയാളികള്‍ക്ക് കിട്ടുമെന്ന് ഉറപ്പാണ്. നാലാള്‍ കൂടിയാല്‍ ഒരു സംഘടന തല്ലിക്കൂട്ടുകയും അതില്‍ എട്ടുപേര്‍ ചേര്‍ന്നാല്‍ രണ്ടു പേര്‍ മാറിനിന്ന് പാരപണിയാനും മിടുക്കര്‍ മലയാളികള്‍ തന്നെ.

ഒന്നു വെച്ചാല്‍ മൂന്ന് മൂന്നുവെച്ചാല്‍ ആറ് എന്ന് ഉത്സവപ്പറമ്പുകളിലെ ആന-മയില്‍-ഒട്ടകക്കളിക്കാരെപ്പോലെയാണ്‌ ഇന്ന് അമേരിക്കന്‍ മലയാളികള്‍ സംഘടനകളുണ്ടാക്കുന്നത്. ആരെങ്കിലും ഏതെങ്കിലും നല്ല കാര്യത്തിനുവേണ്ടി ഒരു ചെല്ലപ്പേരില്‍ ഒരു അസോസിയേഷനുണ്ടാക്കി അതൊന്നു പച്ച പിടിച്ചു വരുമ്പോഴായിരിക്കും ചിലര്‍ക്ക് ചൊറിച്ചില്‍ കയറുന്നത്. ഉടനെ തുടങ്ങും അവര്‍ മറ്റൊരെണ്ണം. വേറെ ചിലര്‍ തൊഴുത്തില്‍ കെട്ടിയിട്ട പട്ടിയെപ്പോലെയാണ്‌. സ്വയം പുല്ലു തിന്നുകയുമില്ല പശുവിനെക്കൊണ്ട് തീറ്റിക്കുകയുമില്ല. ഇതൊരു സാംക്രമിക രോഗമായി അമേരിക്കയാകെ പടര്‍ന്നു പിടിച്ചിരിക്കുകയാണ്‌. ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് പേരുകളുമായാണ്‌ മിക്ക സംഘടനകളും മുളച്ചുപൊങ്ങുന്നതെന്നാണ്‌ മറ്റൊരു പ്രത്യേകത. അതുകൊണ്ടുതന്നെ സാദാ ജനങ്ങള്‍ കണ്‍ഫ്യൂഷനിലുമാകും. ഏതൊരു അസോസിയേഷനെടുത്തു നോക്കിയാലും അപരന്മാരുടെ അതിപ്രസരവും കാണാം. മീന, കീന, അമ്മ, ആമ, മാമ, ഫൊക്കാന, ഫോമാ....പേരുകള്‍ അനവധി. കൂട്ടിയും കിഴിച്ചും ഹരിച്ചും ഗണിച്ചും എങ്ങനെ തിരിച്ചും മറിച്ചും നോക്കിയാലും കിട്ടുന്ന ഉത്തരം ഒന്നു തന്നെ. "പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍..."

ഒരു പേരിലെന്തിരിക്കുന്നു എന്ന് ഒരു പക്ഷേ ചോദിച്ചേക്കാം. പേരിലാണല്ലോ എല്ലാം അടങ്ങിയിരിക്കുന്നത്. ഉചിതമായ പേരിട്ടില്ലെങ്കില്‍ ചിലപ്പോള്‍ അതിന്റെ ഉടമസ്ഥര്‍ക്ക് പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടീവരുമെന്ന് ഈയ്യടുത്ത നാളുകളലെ സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. രണ്ടു ദിവസങ്ങള്‍ക്കു മുന്‍പ് ജര്‍മ്മനിയിലൊരു പതിനാറുകാരനെ ഒരു ദന്ത ഡോക്ടര്‍ ചികിത്സ നിഷേധിച്ചു. കാരണമെന്തെന്നോ അവന്റെ പേര് ജിഹാദ് എന്നായിരുന്നു. ജിഹാദ് എന്ന പദം എല്ലാ അമുസ്ലീങ്ങള്‍ക്കുമെതിരായ യുദ്ധ പ്രഖ്യാപനമാണെന്ന് താന്‍ വിശ്വസിക്കുന്നു എന്നും അതിനാലാണ്‌ ചികിത്സ നിഷേധിച്ചതെന്നും ഡോക്ടര്‍ വിശദീകരിച്ചത്രേ. ഒരു പേരിന്റെ പേരിലുള്ള പൊല്ലാപ്പ് നോക്കണേ. മമ്മൂട്ടിയെ ന്യൂയോര്‍ക്കിലെ ജെ.എഫ്.കെ. എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ചത് പേരിലൊളിഞ്ഞിരുന്ന പൊല്ലാപ്പായിരുന്നു. മുഹമ്മദ് ഇസ്മയില്‍ എന്ന പേരുകാരന്‍ ഒരു ഭീകരനാണെന്ന് ഹോംലാന്റ് സെക്യൂരിറ്റിയുടെ ലിസ്റ്റിലുണ്ട്. മമ്മൂട്ടി എന്ന സിനിമാപ്പേരുകാരന്റെ ഒറിജിനല്‍ പേര് മുഹമ്മദ് ഇസ്മയില്‍ എന്നാണ്‌. പാസ്പോര്‍ട്ടിലും അതേ പേരു തന്നെ. ബോളിവുഡ് താരം ഷാരുഖ് ഖാനും സംഭവിച്ചതതു തന്നെ. ന്യൂവാര്‍ക്ക് എയര്‍പോര്‍ട്ടില്‍ അദ്ദേഹത്തെ തടഞ്ഞുവെച്ചത് പേരിലെ ഖാന്‍ ആണ്. എന്നുവെച്ച് ഇവര്‍ രണ്ടുപേരും പേരുമാറ്റാന്‍ തയ്യാറാകുമോ? ഇല്ല. അതവരുടെ ജന്മാവകാശമാണ്. കാരണവന്മാര്‍ ആശീര്‍വദിച്ചനുഗ്രഹിച്ചിട്ട പേര്. പക്ഷേ, അമേരിക്കയില്‍ ചില സംഘടനകള്‍ അങ്ങനെയല്ല. എന്തെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്യാന്‍ നല്ല ശമരിയക്കാരായ ചിലര്‍ സദുദ്ദേശത്തോടെയുള്ള പേരുകളിട്ട് നല്ല രീതിയില്‍ സാമൂഹ്യസേവനം നടത്തുന്ന സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ അസൂയ പൂണ്ട് അവര്‍ക്കിട്ട് പാരപണയാന്‍ അപരന്മാര്‍ രംഗത്തിറങ്ങി അതേപേരില്‍ അല്ലെങ്കില്‍ പെട്ടെന്ന് തിരിച്ചറിയാനാവാത്തവിധമുള്ള പേരുകളിട്ട് മറ്റൊരെണ്ണം തല്ലിക്കൂട്ടുമ്പോഴാണ്‌ പ്രശ്നങ്ങള്‍ തുടങ്ങുന്നത്.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്ത്യയിലങ്ങോളമിങ്ങോളം മെയ്ഡ് ബൈ യു.എസ്.എ. എന്ന ലേബലില്‍ പലതരം ഉല്പന്നങ്ങള്‍ വിറ്റ് കോടികള്‍ നേടിയ ഒരു കമ്പനിയുണ്ടായിരുന്നു. ആരു കണ്ടാലും കൊതിച്ചുപോകുന്ന ആ ഉല്പന്നങ്ങള്‍ ചൂടപ്പം പോലെയാണ്‌ മാര്‍ക്കറ്റുകളില്‍ വിറ്റഴിഞ്ഞത്. ബോംബെ, ഡല്‍ഹി, കല്‍ക്കത്ത മുതലായ വലിയ സിറ്റികളിലായിരുന്നു ഏറ്റവും കൂടുതല്‍ വില്പന നടന്നത്. കാരണം അമേരിക്കന്‍ നിര്‍മ്മിതമായ ഉല്പന്നങ്ങള്‍ ചുരുങ്ങിയ വിലയ്ക്ക് കിട്ടുന്നത് മഹാഭാഗ്യമല്ലെ. പക്ഷെ, അവയൊന്നും അമേരിക്കന്‍ നിര്‍മ്മിതമല്ലെന്നും ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ചതാണെന്നും വളരെ വൈകിയാണ് ജനങ്ങളും സര്‍ക്കാരും അറിയുന്നതുതന്നെ. കണ്‍സ്യൂമേഴ്സിനെ കബളിപ്പിച്ചതിനും, വ്യാജ പേരില്‍ ഉല്പന്നങ്ങള്‍ ഉല്പാദിപ്പിച്ചതിനും വിറ്റഴിച്ചതിനും അന്ന് അമേരിക്കന്‍ അധികൃതരും ഇന്ത്യന്‍ അധികൃതരും കേസ് കൊടുത്ത് കമ്പനി പൂട്ടിക്കാനുള്ള യജ്ഞം തുടങ്ങിയപ്പോഴാണ് അവര്‍ ശരിക്കും ഞെട്ടിയത്. കമ്പനി തങ്ങളുടെ നിലപാടില്‍ തന്നെ ഉറച്ചുനിന്നു. 'ഞങ്ങള്‍ ആരേയും വഞ്ചിച്ചിട്ടില്ല, ഒരു ഉല്പന്നവും വ്യാജപ്പേരില്‍ നിര്‍മ്മിച്ചിട്ടില്ല, വിറ്റിട്ടില്ല. മെയ്ഡ് ഇന്‍ യു.എസ്.എ. എന്നല്ല മെയ്ഡ് ബൈ യു.എസ്.എ. എന്നാണ് ഉല്പന്നങ്ങളില്‍ എഴുതിയിരിക്കുന്നത്.' ബോബെയിലെവിടെയോ ഉല്ലാസ് നഗര്‍ എന്നൊരു സ്ഥലമുണ്ട്. അവിടത്തെ സിന്ധി സമുദായക്കാരുടെ സംഘടനയായ ഉല്ലാസ് നഗര്‍ സിന്ധി അസോസിയേഷന്‍ നിര്‍മ്മിക്കുന്ന ഉല്പന്നങ്ങള്‍ക്കാണ്‌ സംഘടനയുടെ തന്നെ ഷോര്‍ട്ട് ഫോം ആയ യു.എസ്.എ. എന്നെഴുതിയതത്രേ. നോക്കണേ ഒരു 'ഇന്‍ മാറി ബൈ' ആയപ്പോഴത്തെ പൊല്ലാപ്പ്.

അമേരിക്കയിലെങ്ങോ ജന്മമെടുത്ത വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പിതൃത്വത്തെ ചൊല്ലി കുറെ നാളുകളായി പൊട്ടലും ചീറ്റലും തുടങ്ങിയിട്ട്. സിംഗപ്പൂരും മലേഷ്യയും ദുബായിയുമൊക്കെ പിതൃത്വം ഏറ്റെടുക്കാന്‍ കുറെ നാളുകളായി പെടാപാടു പെടുകയായിരുന്നു. അമേരിക്കക്കാരുണ്ടോ വിടുന്നു. ലോക പോലീസ് സ്റ്റേഷന്‍ അമേരിക്കയിലല്ലേ സ്ഥിതി ചെയ്യുന്നത്. അമേരിക്ക പറഞ്ഞാല്‍ അപ്പീലില്ലല്ലോ...! അതുകൊണ്ടായിരിക്കാം ഇവിടത്തെ അച്ചായന്‍ പറഞ്ഞു 'പോ മോനെ ദിനേശാ..കളി എന്നോടൂ വേണ്ട. ഞാനാണവന്റെ അഛന്‍..' ഒടുവില്‍ അമേരിക്കനച്ചായനിട്ട് ഒരു പണികൊടുക്കാന്‍ ഡബ്ലിയു.എം.സി.യുടെ വളര്‍ത്തഛന്മാര്‍ തീരുമാനിച്ചു.

ആടിനേയും പശുവിനേയും വളര്‍ത്താന്‍ കൊടുക്കുന്ന ഏര്‍പ്പാട് പണ്ട് നാട്ടില്‍ നിലനിന്നിരുന്നു. ആരെങ്കിലും ഒരാള്‍ ഒരാട്ടിന്‍ കുട്ടിയേയൊ പശുക്കുട്ടിയേയൊ വളര്‍ത്താന്‍ കൊടുക്കും. അതിനെ വളര്‍ത്തി വലുതാക്കി പെറ്റു പെരുകുമ്പോള്‍ വളര്‍ത്തി വലുതാക്കിയവര്‍ക്ക് ഒരു ആട്ടിന്‍ കുട്ടിയേയോ പശുക്കുട്ടിയേയോ കിട്ടും. ബാക്കിയുള്ളവയെ ഒറിജിനലടക്കം ഉടമസ്ഥര്‍ക്ക് തിരിച്ചുകൊടുക്കണം. ഇതാണ്‌ വ്യവസ്ഥ. ഇവിടെ ഡബ്ലിയു.എം.സി.യെ വളര്‍ത്താന്‍ വാങ്ങിക്കൊണ്ടൂപോയവര്‍ അവരുടെ സ്വന്തമെന്ന പേരില്‍ വളര്‍ത്തി വലുതാക്കി ഇപ്പോള്‍ പിതൃത്വവും കൈവശപ്പെടുത്താന്‍ നോക്കുകയാണ്‌. അമേരിക്കന്‍ അച്ചായനോടു പറഞ്ഞു - 'പോ മോനേ ദിനേശാ...ഞാനാണ് അവന്റെ അപ്പന്‍' എന്ന്. അടങ്ങിയിരിക്കാന്‍ അവര്‍ തയ്യാറല്ല. വക്കീല്‍ നോട്ടിസു വഴിയാണ്‌ അമേരിക്കന്‍ അച്ചായനെ (അച്ചായന്മാരെ) കാര്യങ്ങള്‍ തെര്യപ്പെടുത്തിയിരിക്കുന്നത്.

വക്കീല്‍ നോട്ടിസില്‍ ഇളയഛന്മാരും, വെല്യഛന്മാരും, ഇളയമ്മമാരും, അമ്മായിമാരും ഒക്കെ ഒപ്പിട്ടിട്ടുണ്ട്.
നോട്ടീസ് പ്രകാരം വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ജനനം കേരളത്തിലാണെന്നും, ജനന സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ബോംബെയിലാണെന്നും, പൈതൃകമായിക്കിട്ടിയ വള്ളവും വലയും മുത്തുക്കുടയും സൂക്ഷിച്ചിരിക്കുന്നത് (ലോഗോ) ന്യൂജഴ്സിയിലാണെന്നും, മേലില്‍ മേല്പറഞ്ഞ പേരില്‍ ഒരു ക്രയവിക്രയങ്ങളും നടത്തിയേക്കരുതെന്നുമാണ്‌. കേട്ടപ്പോള്‍ നല്ല തമാശ തോന്നി. അമേരിക്കയിലുള്ള ഭൂരിഭാഗം മലയാളികള്‍ക്കും ഇ-മെയില്‍ വഴി മേപ്പടി നോട്ടീസ് കിട്ടിക്കാണണം. എനിക്കു കിട്ടി ഒരെണ്ണം. കാര്യങ്ങളിങ്ങനെയൊക്കെ ആയ സ്ഥിതിക്ക് ഒരു സംശയം. യഥാര്‍ത്ഥത്തില്‍ ഈ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഒറിജിനല്‍ പിതാവ് ആരാണ്? വല്ല ഡി.എന്‍.എ. ടെസ്റ്റും നടത്തിയാല്‍ സത്യം മനസ്സിലാക്കാന്‍ സാധിക്കുമോ? അതോ കോടതി കയറിയ ഫൊക്കാന ഫോമയായി തിരിച്ചു വന്നതുപോലെ മറ്റൊരു പേരില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ജനിതക മാറ്റം നടത്തി തിരിച്ചു വരുമോ? കാത്തിരിക്കാം.