Saturday, July 16, 2011

മകന്റെ അച്ഛന്‍

കേരളാ രാഷ്‌ട്രീയത്തിലെ മക്കളുടെ അച്ഛന്‍മാരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്‌. സ്വാശ്രയപ്രവേശനത്തില്‍ മക്കള്‍ക്ക്‌ സീറ്റ്‌ ഉറപ്പാക്കാന്‍ വേണ്‌ടിമാത്രം മക്കളുടെ അച്ഛന്‍മാരായിമാറിയ അടൂര്‍ പ്രകാശിനും അബ്‌ദുറബ്ബിനും വി.വി.രമേശനും പിന്നാലെ ആദര്‍ശത്തിന്റെ ആള്‍രൂപവും അഴിമതിയുടെ അന്തകനുമായ സാക്ഷാല്‍ വി.എസ്‌.അച്യുതാനന്ദന്‍ തന്നെ അധികാരമൊഴിയുന്നതിനുമുമ്പ്‌ മകനെ ഐസിടി അക്കാദമി ഡയറക്‌ടറായി നിയമിച്ചതിലൂടെ ഒരുനിമിഷത്തേങ്കിലും മകന്റെ അച്ഛനായി എന്നാണ്‌ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. വി.എസ്‌ തന്നെ ആവശ്യപ്പെട്ടതനുസരിച്ചാണെങ്കിലും നിയമസഭയുടെ ചരിത്രത്തില്‍ തന്നെ രണ്‌ടാമത്തെ തവണ ഒരു അഴിമതി ആരോപണത്തെക്കുറിച്ച്‌ നിയമസഭാസമിതി അന്വേഷണം നടത്താന്‍ പോവുകയാണ്‌. അന്വേഷണത്തിലൂടെ സത്യം പുറത്തുവരുമെന്ന്‌ പ്രതീക്ഷിക്കാം.

അതിനുമുമ്പ്‌ ആരോപണമുയര്‍ന്ന പശ്ചാത്തലമൊന്നു പരിശോധിക്കാം. കേന്ദ്രസര്‍ക്കാര്‍ സ്വകാര്യപങ്കാളിത്തത്തോടെയാണ്‌ ഐടി വകുപ്പിന്‌ കീഴില്‍ സംസ്ഥാനത്താകെ അധികാരപരിധിയുള്ള ഐസിടി അക്കാദമി രൂപവത്‌കരിക്കാന്‍ സര്‍ക്കാരിനോട്‌ നിര്‍ദേശിച്ചത്‌. എന്നാല്‍ ഐഎച്ച്‌ആര്‍ഡി നിലവിലുള്ളതിനാല്‍ സ്വകാര്യ പങ്കാളിത്തം ഒഴിവാക്കി സഹകരണസംഘമായി രൂപവത്‌കരിക്കാനായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. സഹകരണസമിതിയായാണ്‌ രൂപവത്‌കരിച്ചതെങ്കിലും അതിന്റെ ഭരണസമിതി ഒരുതവണ പോല ും യോഗം ചേര്‍ന്നിട്ടില്ല. ഭരണസമിതിയാണ്‌ ഡയറക്‌ടറെ തെരഞ്ഞെടുക്കേണ്‌ടത്‌. എന്നാല്‍ അത്തരമൊരു തീരുമാനം ഭരണസമിതി കൈക്കൊണ്‌ടിട്ടുമില്ല. സ്ഥാപനം സഹകരണസംഘമായി രജസിറ്റര്‍ പോലും ചെയ്യുന്നതിന്‌ മുമ്പ്‌ അരുണ്‍കുമാറിനെ ഡയറക്‌ടറായി നിയമിക്കാന്‍ മുഖ്യമന്ത്രിയായിരുന്നു വി.എസിന്റെ കീഴിലുള്ള ഐടി വകുപ്പ്‌ തീരുമാനിക്കുകയും ചെയ്‌തു. ഇതാണിപ്പോള്‍ വിവാദമായിരിക്കുന്നത്‌.

സാധാരണഗതിയില്‍ ഒരു സ്‌ഥാപനം രൂപീകരിച്ചശേഷമാണു ഡയറക്‌ടറെയും മറ്റും നിയമിക്കുക. എന്നാലിവിടെ, സ്‌ഥാപനം രൂപീകരിക്കുന്നതിനു മുന്‍പുതന്നെ ഡയറക്‌ടറായി അരുണ്‍കുമാര്‍ നിയമിക്കപ്പെടുകയായിരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും തലമുതിര്‍ന്ന സിപിഎം നേതാക്കളില്‍ ഒരാളും ആറു പതിറ്റാണ്ടിന്റെ രാഷ്‌ട്രീയ പോരാട്ട പാരമ്പര്യമുള്ള വി.എസ്‌. അച്യുതാനന്ദന്‍ തന്റെ അവസാനകാലത്ത്‌ കെ.കരുണാകരന്‍ ചെയ്‌തതുപോലെ വെറുമൊരു മകന്റെ അച്ഛനായി തരംതാഴുമെന്ന്‌ സാധാരണഗതിയില്‍ ജനങ്ങള്‍ അവിശ്വസിക്കേണ്‌ടതാണ്‌. എന്നാല്‍ രേഖകള്‍ സംസാരിക്കുന്ന തെളിവുകളായി മുന്നില്‍ നില്‍ക്കുമ്പോള്‍ വി.എസ്‌. എന്ന വിഗ്രഹവും ഉടയുകയാണോ എന്ന ആശങ്കയിലാണ്‌ ജനങ്ങളും.

അരുണ്‍കുമാറിനെ ഐസിടിയുടെ ഡയറക്‌ടറും മെംബര്‍ സെക്രട്ടറിയുമായി വെറുതെയങ്ങ്‌ നിയമിക്കുകയല്ല ചെയ്‌തത്‌. ഒന്നര ലക്ഷം രൂപ പ്രതിമാസ ശമ്പളവും ആറുവര്‍ഷ കാലാവധി അനുവദിക്കുകയും ചെയ്‌തു. അരുണ്‍കുമാറിനെ ഐഎച്ച്‌ആര്‍ഡി ഡയറക്‌ടറായി നിയമിച്ചതിന്റെ വിവാദങ്ങള്‍ അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‍ക്കുമ്പോഴായിരുന്നു തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന്‌ തൊട്ടുമുമ്പ്‌ഇത്തരമൊരു നിയമനമെന്നതും ശ്രദ്ധേയമാണ്‌. ആറുവര്‍ഷ കാലാവധിയും പ്രത്യേകം ശ്രദ്ധിക്കേണ്‌ടതാണ്‌.

യുഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കി പടയിറങ്ങി അടുത്ത സര്‍ക്കാര്‍(എല്‍ഡിഎഫ്‌ അയിരിക്കുമെന്ന പ്രതീക്ഷയില്‍) വരുന്നതുവരെ മകന്‌ സുഭിക്ഷമായി ഉണ്‌ടും ഉറങ്ങിയും കഴിയാനുള്ള വക അച്ഛനായ അച്യുതാനന്ദന്‍ ഒരുക്കിക്കൊടുത്തു എന്ന്‌ സാരം. അരുണ്‍കുമാറിന്റെ പ്രവര്‍ത്തനങ്ങള്‍ വി.എസിന്റെ ആദര്‍ശക്കുപ്പായത്തില്‍ തുളകള്‍ വീഴത്തുന്നത്‌ ഇതാദ്യമല്ല.

പ്രതിപക്ഷ നേതാവായിരിക്കെ വി.എസ്‌ ഓണ്‍ലൈന്‍ ലോട്ടറികളുടെ പകല്‍ കൊള്ളയ്‌ക്കെതിരെ പോരാടുന്ന കാലത്ത്‌ അരുണ്‍കുമാറിന്റെ ഭാര്യ പങ്കാളിയായ ഒരു സ്‌ഥാപനം കേരളത്തില്‍ നിര്‍ബാധം ഓണ്‍ലൈന്‍ ലോട്ടറി കച്ചവടം നടത്തുകയായിരുന്നു. അരുണ്‍കുമാര്‍ ചന്ദനമാഫിയയുമായി ബന്ധപ്പെട്ടുവെന്നും സ്‌മാര്‍ട്‌ സിറ്റിയുമായി ബന്ധപ്പെട്ട്‌ കോടികളുടെ അഴിമതി നടത്തിയെന്നുമുള്ള യുഡിഎഫ്‌ ആരോപണങ്ങള്‍ വെറും ആരോപണങ്ങളായി ഒഴിച്ചുനിര്‍ത്തിയാല്‍പോലും വി.എസിനും ഉത്തരംമുട്ടുന്ന ചിലകാര്യങ്ങളുണ്‌ട്‌.

1993ല്‍ കേവലം എംസിഎ ബിരുദവുമായി ഒരു `അണ്‍പെയ്‌ഡ്‌ ട്രെയിനി മാത്രമായി ഐഎച്ച്‌ആര്‍ഡിയില്‍ ചേര്‍ന്ന അരുണ്‍കുമാര്‍ ഒരു ദിവസത്തെ അധ്യാപന പരിചയമോ പിഎച്ച്‌ഡിയോ പോലുമില്ലാതെ, 2010ല്‍ ഒരു ലക്ഷത്തിനടുത്തു രൂപ ശമ്പളം വാങ്ങുന്ന (പ്രോ വൈസ്‌ ചാന്‍സലര്‍ വാങ്ങുന്ന ശമ്പളം) പ്ലാനിംഗ്‌ ആന്‍ഡ്‌ അഡ്‌മിനിസ്‌ട്രേഷന്റെ ചുമതലയുള്ള അഡീഷനല്‍ ഡയറക്‌ടറായും, ഫിനിഷിങ്‌ സ്‌കൂളിന്റെ ഡയറക്‌ടറായും ഉയര്‍ന്നത്‌ പിതൃവാത്സല്യമില്ലാതെയാണെന്ന്‌ പറഞ്ഞാല്‍ അത്‌ ഒരുപക്ഷെ വി.എസിന്റെ വക്താക്കള്‍ പോലും വിശ്വസിക്കുമെന്ന്‌ തോന്നുന്നില്ല.

അതുപോലെ തന്നെ 75000 ഫീസ്‌ നല്‍കേണ്‌ട തിരുവനന്തപുരം ഗോള്‍ഫ്‌ ക്ലബില്‍ അരുണ്‍കുമാര്‍ ആജീവനാന്ത അംഗമായതെങ്ങനെ എന്നതിനും കൃത്യമായ ഉത്തരം നല്‍കാന്‍ വിഎസിനാവില്ല. ഇതുസംബന്ധിച്ച്‌ ഉയര്‍ന്ന ആരോപണങ്ങളില്‍ മകന്‍ ഗോള്‍ഫ്‌ ക്ലബ്ബില്‍ പോകുന്നതിനെ തമാശയിലൂടെ ലളിതവല്‍ക്കരിക്കാനായിരുന്നു വി.എസ്‌. പണ്‌ട്‌ ശ്രമിച്ചത്‌. `കളിച്ചു ക്ഷീണിക്കുമ്പോള്‍ അല്‍പം മദ്യപിച്ചാലെന്താണ്‌ എന്നാണു ഗോള്‍ഫ്‌ ക്ലബിലെ മദ്യപാനത്തെക്കുറിച്ചു മകനുമായി ബന്ധപ്പെട്ട്‌ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ വിഎസ്‌ പ്രതികരിച്ചത്‌.

ഒരു സര്‍ക്കാര്‍ ഉദ്യോഗസ്‌ഥന്‍ മാത്രമായ തന്റെ മകന്‍ ലക്ഷങ്ങള്‍ മുടക്കി, അതിസമ്പന്നന്മാര്‍ക്ക്‌ മാത്രം പോകാന്‍ കഴിയുന്ന ക്ലബ്ബില്‍ പോകുന്നതിനെ വിഎസിനെപോലൊരു ജനകീയ നേതാവ്‌ ഇത്തരത്തില്‍ ന്യായീകരുച്ചത്‌ അന്ന്‌ ജനങ്ങളെപ്പോലും അതിശയിപ്പിക്കുകയും ചെയ്‌തിരുന്നു. എന്തൊക്കെയായായലും ഇപ്പോള്‍ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം വേണമെന്ന നിലപാടെടുക്കാനുള്ള ആര്‍ജവം കാണിച്ചതിലൂടെ പുത്രവാല്‍സല്യത്താന്‍ അന്ധനായിപ്പോയ കേരള രാഷ്‌ട്രീയത്തിലെ മറ്റൊരു കരുണാകനായി വിഎസ്‌ മാറിയില്ലെന്ന്‌ നമുക്ക്‌ ആശ്വസിക്കാം. ഒപ്പം അന്വേഷണത്തില്‍ സത്യം പുറത്തുവരുമെന്നും വി.എസ്‌ ആദര്‍ശത്തിന്റെ ആള്‍രൂപവും അഴിമതിവിരുദ്ധ പോരാട്ടത്തിന്റെ പ്രതിരൂപവുമായി ജനമനസ്സില്‍ തുടരുമെന്നും.



Thursday, July 14, 2011

ജോര്‍ജിനെ മാണി ചതിച്ചാല്‍ മാണിയെ മാഡം ചതിക്കും

അങ്ങനെ കാത്തുകാത്തിരുന്ന കേന്ദ്രമന്ത്രിസഭാ വികസനം മന്‍മോഹന്‍ജി പൂര്‍ത്തിയാക്കിയാക്കിയിരുന്നു. മുഖച്ഛായ മാറ്റിയാലെങ്കിലും പ്രതിച്ഛായ മാറുമോ എന്ന മന്‍മോഹന്‍ജിയുടെ സത്യാന്വേഷണ പരീക്ഷണത്തെ ആകാംക്ഷയോടെ കാത്തിരുന്ന കേരളത്തെയും വിശേഷിച്ച്‌ മാണി സാറെയും നിരാശരാക്കിയാണ്‌ സര്‍ദാര്‍ജി മന്ത്രിസഭ വികസിപ്പിച്ചത്‌. കോട്ടയത്തിന്റെ കുഞ്ഞുമാണിയെ ഇത്തവണ കേന്ദ്രമന്ത്രിയാക്കാമെന്ന്‌ സംസ്ഥാനത്തെ കോണ്‍ഗ്രസ്‌ നേതാക്കള്‍ നല്‍കിയ ഉറപ്പ്‌ കുറുപ്പിന്റെ ഉറപ്പാണെന്ന്‌ പാവം മാണി സാര്‍ പോലും കരുതിയിരിക്കില്ല.

വയസ്‌ 70 കഴിഞ്ഞ മാണി സാര്‍ക്ക്‌ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുന്നതിനു മുമ്പ്‌ സത്യം പറഞ്ഞാല്‍ ആകെ ഒരേയൊരു ആഗ്രഹങ്ങളേ അവശേഷിച്ചിരുന്നുള്ളു. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദവിയില്‍ ഒരു ദിവസത്തേങ്കിലും ഒന്നിരിക്കുക എന്നത്‌ മാത്രം. സംസ്ഥാനത്തെ ഒരുവിധപ്പെട്ട മന്ത്രി സ്ഥാനങ്ങളെല്ലാം വഹിച്ച തനിക്ക്‌ തീര്‍ച്ചയായും അര്‍ഹതപ്പെട്ടപദവിയാണതെന്ന്‌ മാണി സാര്‍ തീര്‍ത്തു വിശ്വസിച്ചുവെങ്കില്‍ അതിന്‌ അദ്ദേഹത്തെ കുറ്റം പറയാനാവില്ല. 

മുഖ്യമന്ത്രിയാവാന്‍ ഏറ്റവും യോഗ്യന്‍ സഖാവ്‌ അച്യുതാനന്ദനാണെന്നൊക്കെ ജനങ്ങള്‍ അഭിപ്രായ സര്‍വെയില്‍ പറയുമെങ്കിലും കഴിവും അനുഭവസമ്പത്തും രാഷ്‌ട്രീയ തന്ത്രജ്ഞതയും നോക്കിയാല്‍ പാലാ മെംബറെ കഴിച്ചേ ആ പദവിയിലേക്ക്‌ കുഞ്ഞൂഞ്ഞിന്‌ പോലും യോഗ്യതയുള്ളൂ. അതുകൊണ്‌ടു തന്നെയാണ്‌ കേരളാ കോണ്‍ഗ്രസ്‌ ഐക്യമെന്ന പേരില്‍ ജോസഫിനെയും പി.സി.ജോര്‍ജിനെയുമെല്ലാം തെരഞ്ഞെടുപ്പിനു മുമ്പേ കൂടെ കൂട്ടിയത്‌. ഒരുവഴിക്ക്‌ പോകുമ്പോള്‍ ഒരാള്‍ക്കൂട്ടം കൂടെയുള്ളത്‌ നല്ലതാണല്ലൊ.

തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ 23 സീറ്റ്‌ വേണമെന്നൊക്കെ പറഞ്ഞ്‌ കണ്ണുരുട്ടിയെങ്കിലും കുഞ്ഞൂഞ്ഞും കൂട്ടരും പേടിച്ചില്ലെന്ന്‌ മാത്രമല്ല 15 സീറ്റില്‍ ഒതുങ്ങേണ്‌ടിയും വന്നു. ഒടുവില്‍ ജോസഫും ജോര്‍ജും അടക്കം ഒമ്പത്‌ എംഎല്‍എമാരുമായി നിയമസഭയില്‍ തിരിച്ചെത്തിയ മാണി സാര്‍ക്ക്‌ മുഖ്യമന്ത്രി പോയിട്ട്‌ ഉപമുഖ്യമന്ത്രിപോലും സ്വപ്‌നം കാണാനുമായില്ല. അങ്ങനെയാണ്‌ ധനകാര്യവകുപ്പില്‍ തന്നെ പിടിമുറുക്കുന്നതും മൂന്നു മന്ത്രിമാര്‍ക്കുവേണ്‌ടി പിടിവാശി പിടിക്കുന്നതും. 

മൂന്നെണ്ണം കിട്ടില്ലെന്ന്‌ അറിഞ്ഞുകൊണ്‌ടു തന്നെയാണ്‌ മാണി സാര്‍ വിലപേശിയത്‌. മൂന്നെണ്ണം ചോദിച്ച്‌ ഒത്തുതീര്‍പ്പെന്ന പേരില്‍ മകന്‌ കേന്ദ്രമന്ത്രിസ്ഥാനം ഉറപ്പാക്കാമെന്നും ജോര്‍ജിനെ ഡെപ്യൂട്ടി സ്‌പീക്കറാക്കി ഷണ്‌ഢനാക്കാമെന്നും മാണി സാര്‍ കണക്കുക്കൂട്ടി. എന്നാല്‍ മാണി സാര്‍ കൂട്ടിയ കണക്കാണെങ്കിലും എപ്പോഴും ശരിയാവണമെന്നില്ലല്ലോ. ഡെപ്യൂട്ടി സ്‌പീക്കറാവാനില്ലെന്ന്‌ ജോര്‍ജും പിടിവാശി പിടിച്ചതോടെ ചീഫ്‌ വിപ്പ്‌ പദവി മേടിച്ച്‌ അടുത്ത കേന്ദ്രമന്ത്രിസഭാ വികസനത്തില്‍ കുഞ്ഞുമാണിക്ക്‌ ഒരു കേന്ദ്രസഹമന്ത്രി സ്ഥാനവും ഉറപ്പാക്കി എല്ലാം ശുഭമെന്ന്‌ കരുതിയിരിക്കുമ്പോഴാണ്‌ ഇടിത്തീ പോലെ കേന്ദ്രത്തില്‍ മാഡവും സര്‍ദാര്‍ജിയും കൂടി കൂട്ടിക്കിഴിച്ചും വെട്ടിത്തിരുത്തിയും മന്ത്രിമാരേവണ്‌ടവരുടെ ഒരു പട്ടിക ഉണ്‌ടാക്കിയത്‌. 

അതിലെവിടെയും കുഞ്ഞുമാണിയുടെ പേരില്ല എന്നറിഞ്ഞപ്പോഴാണ്‌ ജോര്‍ജിനെ മാണി ചതിച്ചാല്‍ മാണിയെ മാഡം ചതിക്കുമെന്ന്‌ പാവം പാലാ മെംബര്‍ മനസ്സിലാക്കിയത്‌. സംസ്ഥാനത്തു നിന്നുള്ള കോണ്‍ഗ്രസ്‌ നേതാക്കള്‍ തന്നെ കുഞ്ഞുമാണിയുടെ പേര്‌ മന്ത്രിപ്പട്ടികയില്‍ നിന്ന്‌ വെട്ടാന്‍ മാഡത്തോടും മന്‍മോഹനോടും ശുപാര്‍ശ ചെയ്‌തു എന്നാണ്‌ ഏറ്റവും പുതിയ റിപ്പോര്‍ട്ട്‌. അതിന്‌ കുഞ്ഞൂഞ്ഞിന്റെ അനുഗ്രഹാശിസ്സുകളുണ്‌ടായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്‌ട്‌. 

എന്തായാലും ഒരിക്കല്‍ കൂടി ഒഴിവാക്കപ്പെട്ടതോടെ മകനെ കേന്ദ്രമന്ത്രിയായി കണ്‌ട്‌ കണ്ണടയ്‌ക്കാമെന്ന മാണി സാറുടെ മോഹം ഇനി അടുത്തകാലത്തൊന്നും സാക്ഷാത്‌കരിക്കാന്‍ പോവുന്നില്ല എന്നകാര്യം ഏതാണ്‌ട്‌ ഉറപ്പായി. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ മുമ്പുള്ള അവസാന മുഖം മിനുക്കലായിരിക്കുമിതെന്ന്‌ മന്‍മോഹന്‍ജി തന്നെ സൂചന നല്‍കിക്കഴിഞ്ഞു. അങ്ങനെയെങ്കില്‍ ഇനിയൊരു മൂന്നുവര്‍ഷം കൂടി കാത്തിരിക്കുക എന്നത്‌ മാണി സാറെ പോലെ കുഞ്ഞുമാണിക്കും ചിന്തിക്കാന്‍ കഴിയുന്ന കാര്യമല്ല.

കാരണം കേന്ദ്രത്തില്‍ നിന്ന്‌ ഒരോ ദിവസവും പുറത്തുവരുന്ന അഴിമതിക്കഥകള്‍ കേള്‍ക്കുമ്പോള്‍ 2014ലും ഡല്‍ഹിയ്‌ക്ക്‌ വീണ്‌ടും വിമാനം കയറാനാകുമെന്ന്‌ കുഞ്ഞുമാണിക്കുപോലും വലിയ ഉറപ്പില്ല. കഴിഞ്ഞതവണ സഖാവ്‌ സുരേഷ്‌ കുറുപ്പിനെ തോല്‍പ്പിക്കാന്‍ ശക്തമായ ഇടതുവിരുദ്ധ തരംഗത്തിന്റെ പിന്തുണയുണ്‌ടായിരുന്നു. ഇനി വരുന്ന തെരഞ്ഞെടുപ്പിലും അതുണ്‌ടാവുമെന്ന്‌ യാതൊരു ഉറപ്പുമില്ല. അങ്ങിനെ വന്നാല്‍ വീണ്‌ടുമൊരു അഞ്ചുവര്‍ഷം കൂടി കാത്തിരിക്കേണ്‌ടിവരും. അതായയത്‌ മാണി സാറുടെ കണ്ണടയുന്നതിനു മുമ്പ്‌ മകനെ ഒരു കരയ്‌ക്കെത്തിക്കാമെന്ന്‌ കരുതിയാല്‍ ഉടനൊന്നും നടക്കുന്ന ലക്ഷണമില്ല. 

ഇതിനിടയ്‌ക്കാണ്‌ കഷ്‌ടപ്പെട്ടു പഠിച്ച ഋഗ്വേദ സൂക്തങ്ങളെപ്പോലും വകവെയ്‌ക്കാതെ ചില കോണ്‍ഗ്രസുകാര്‍ ബജറ്റില്‍ തിരുത്തണമെന്നും വെട്ടണമെന്നും പറഞ്ഞും രംഗത്തുവന്നിരിക്കുന്നത്‌. കൂടാതെ തന്റെ വകുപ്പില്‍ കൈയേറ്റം നടത്തിയെന്ന്‌ പറഞ്ഞ്‌ തിരവഞ്ചൂര്‍ രാധാകൃഷ്‌ണനും മാണി സാര്‍ക്കെതിരെ കുഞ്ഞൂഞ്ഞിന്‌ പരാതി നല്‍കിയിരിക്കുന്നു. ഈ അവസരത്തില്‍ കോണ്‍ഗ്രസിനെ തല്ലാനും തലോടാനും വയ്യ. അതുകൊണ്‌ടു കുഞ്ഞുമാണിയെ ഒഴിവാക്കിയതിനെതിരെ കോണ്‍ഗ്രസിനെ നോക്കി കണ്ണുരുട്ടാമെന്ന്‌ നിനച്ചാല്‍ അതുംനടക്കില്ല. അതുകൊണ്‌ട്‌ മാണി സാര്‍ക്ക്‌ ശിഷ്‌ടകാലം ധനകാര്യവകുപ്പ്‌ നോക്കി കാലം കഴിക്കാം.

Tuesday, July 12, 2011

തച്ചങ്കരിയ്‌ക്ക്‌ ആരു മണി കെട്ടും ?

സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ ഐജി ടോമിന്‍.ജെ.തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നു. തിരിച്ചെടുക്കുമെങ്കിലും തച്ചങ്കരിക്കെതിരായ അന്വേഷണം തുടരുമെന്നൊരു അനുബന്ധം കൂടി മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കുകയുണ്ടായി. 

അന്വേഷണം തുടരുന്നുവെങ്കില്‍ തച്ചങ്കരിയെ തിരിച്ചെടുക്കാന്‍ സര്‍ക്കാരിനെന്താണിത്ര തിടുക്കമെന്നു ചോദിക്കുന്നവര്‍ തച്ചങ്കരിയുടെ `പിടിപാട്‌' അറിയാത്ത മന്ദബുദ്ധികളാണെന്നേ പറയാനാവൂ. സ്വയം അന്വേഷണം നേരിടുന്ന ഒരു ഉയര്‍ന്ന പോലീസുദ്യോഗസ്ഥന്‍ എങ്ങിനെയാണ്‌ ജനങ്ങളുടെ പരാതികള്‍ അന്വേഷിക്കുക എന്നു ചോദിച്ചാല്‍ കഥയില്‍ ചോദ്യമില്ലെന്നാവും മുഖ്യമന്ത്രിയുടെ മറുപടി.

അല്ലെങ്കിലും ലക്ഷം കോടിയുടെ അഴിമതിക്കഥകള്‍ കേട്ട്‌ കാതു തഴമ്പിച്ച ജനങ്ങള്‍ക്ക്‌ തച്ചങ്കരിയുടെ 95 ലക്ഷത്തിന്റെ നികുതി വെട്ടിപ്പും വിദേശത്ത്‌ തീവ്രവാദികളുമായി കൂട്ടിക്കാഴ്‌ച നടത്തിയെന്ന ആരോപണവുമെല്ലാം നിസാരമായി തള്ളിക്കളയാവുന്നതേയുള്ളൂ. അല്ലെങ്കില്‍ തന്നെ പറയാന്‍ മാത്രം ഇത്രവലിയ കുറ്റമെന്താണ്‌ തച്ചങ്കരി ചെയ്‌തത്‌. ഇരുന്നയിരിപ്പില്‍ ചുമ്മാതൊന്ന്‌ വിദേശത്തുപോയി. എന്നിട്ട്‌, വിദേശത്തു നിന്ന്‌ ഡിജിപിയെ വിളിച്ച്‌ അവധിക്ക്‌ അപേക്ഷിച്ചു. മറ്റൊരു രാജ്യത്തെ ഇന്ത്യന്‍ അംബാസിഡറെക്കണ്ട്‌ ഔദ്യോഗികമല്ലാത്ത ശുപാര്‍ശകള്‍ നടത്തി തുടങ്ങിയ ചില്ലറക്കാര്യങ്ങള്‍ ചെയ്‌തതാണോ ഇത്ര പെരുപ്പിച്ച്‌ കാട്ടുന്നത്‌. 

ഈ ചെറിയ കുറ്റത്തിനാണ്‌ പ്രതികാര രാഷ്‌ട്രീയത്തിന്റെ ആശാനെന്ന്‌ സ്വന്തം പാര്‍ട്ടിക്കാര്‍ പോലും രഹസ്യമായി പറയുന്ന വി.എസ്‌. അച്യുതാന്ദനെന്ന ഇന്നത്തെ പ്രതിപക്ഷ നേതാവ്‌ ഈ പാവം മനുഷ്യനെ മൂക്കു കൊണ്ട്‌ `ക്ഷ, ങ്ങ' വരപ്പിക്കുന്നത്‌. എല്ലാം അതിവേഗം ബഹുദൂരം ചെയ്യണമെന്ന്‌ നിര്‍ബന്ധമുള്ള ഉമ്മന്‍ ചാണ്ടിക്ക്‌ ഒരുകാര്യവും വെച്ചു താമസിപ്പാകാനാവില്ല എന്ന്‌ വി.എസ്‌ ഇനി എന്നാണ്‌ തിരിച്ചറിയുക. തച്ചങ്കരിക്കെതിരായ അന്വേഷണം തുടരുകയാണെന്ന്‌ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ പറഞ്ഞാല്‍ പോലും സസ്‌പെന്‍ഷന്‍ തീര്‍ന്നാലുടന്‍ ആരായാലും തിരിച്ചെടുക്കണമെന്ന്‌ അദ്ദേഹത്തിന്‌ നിര്‍ബന്ധമാണ്‌. അല്ലെങ്കില്‍ അതിവേഗം ബഹുദൂരത്തില്‍ വെള്ളം ചേര്‍ത്തുവെന്ന്‌ നാളെ ഈ വി.എസ്‌ തന്നെ പറയും. അതിന്‌ ഇടകൊടുക്കാനാവില്ല. ഇനി ഈ വിഷയത്തില്‍ ഒരു സര്‍വകക്ഷിയോഗം വിളിക്കാനുള്ള സമയവുമില്ല. അതുകൊണ്ടടാക്കെ തന്നെയാണ്‌ തച്ചങ്കരിയെ തിരിച്ചെടുക്കാന്‍ കുഞ്ഞൂഞ്ഞ്‌ യെസ്‌ മൂളിയത്‌.

തിരിച്ചെടുക്കുമ്പോള്‍ ഒറ്റക്കാര്യത്തിലേ ഉമ്മന്‍ ചാണ്ടിക്ക്‌ നിര്‍ബന്ധമുള്ളു. മുള്ളിനെ മുള്ളുകൊണ്ട്‌ എടുക്കണം. അതുകൊണ്ടാണ്‌ പോലീസിലെ ക്രമിനലുകളൊക്കൊണ്ട്‌ പൊറുതിമുട്ടിയിരിക്കുമ്പോള്‍ തന്നെ തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്‌. മണിച്ചെയിന്‍ തട്ടിപ്പ്‌ കേസിലും മാധ്യമപ്രവര്‍ത്തകനെ ക്വട്ടേഷന്‍ സംഘത്തെക്കൊണ്ട്‌ വധിക്കാന്‍ ശ്രമിച്ച കേസിലുമെല്ലാം പ്രതികളായ പോലീസുകാരെ നയിക്കാന്‍ കുറഞ്ഞപക്ഷം ഒരു തച്ചങ്കരിയെങ്കിലും വേണമെന്ന്‌ ഉമ്മന്‍ ചാണ്ടിക്ക്‌ നന്നായി അറിയാം. അല്ലാതെ കാര്യങ്ങള്‍ വെച്ചു താമസിപ്പിച്ച്‌ `വെടക്കാക്കി തനിക്കാക്കുന്ന' വി.എസ്‌. ശൈലിയൊന്നും തന്നെക്കൊണ്ടു പറ്റില്ലെന്ന്‌ കുഞ്ഞൂഞ്ഞ്‌ പറയുന്നത്‌.

തച്ചങ്കരിയെ തിരിച്ചെടുക്കുമെന്ന്‌ പറഞ്ഞപ്പോള്‍ വി.എസിന്റെ ഭാഗത്തു നിന്നല്ലാതെ പ്രതിപക്ഷത്തുനിന്ന്‌ വലിയ എതിര്‍പ്പൊന്നും കാണാനില്ലെന്നതും ശ്രദ്ധേയമാണ്‌. വി.എസ്‌.മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ ശുപാര്‍ശ പോലും തള്ളിയാണ്‌ തച്ചങ്കരിയെ സസ്‌പെന്‍ഡ്‌ ചെയ്യാന്‍ തീരുമാനിച്ചത്‌. 2009 ഡിസംബറില്‍ തന്നോട്‌ ആലോചിക്കാതെ കോടിയേരി തച്ചങ്കരിയെ ലഷ്‌കര്‍ ഭീകരന്‍ തടിയന്റവിട നസീറിനെ ചോദ്യം ചെയ്യാനായി ബാംഗ്ലൂരിലേക്ക്‌ അയച്ചതിന്റെ കേട്‌ വി.എസ്‌ തീര്‍ത്തത്‌ അങ്ങനെയായിരുന്നു. 

ഇതൊക്കെയാണെങ്കിലും സിപിഎമ്മിലെ ഔദ്യോഗികപക്ഷത്തോട്‌ പ്രത്യേകിച്ചും, സംസ്ഥാന സെക്രട്ടറി പിണറായി വിജയനോട്‌ വിശേഷിച്ചും തച്ചങ്കരിക്കുള്ള അടുപ്പം പരസ്യമായ രഹസ്യമാണ്‌. പാര്‍ട്ടിക്ക്‌ പണംപിരിക്കാനായി ഗള്‍ഫിലെത്തിയ പിണറായിക്ക്‌ അരങ്ങൊരുക്കാനായി തച്ചങ്കരിയും കൂടെയുണ്ടായിരുന്നുവെന്ന ആരോപണം ഇപ്പോഴും അന്തരീക്ഷത്തില്‍ ശക്തമായി തന്നെ നിലനില്‍ക്കുന്നുമുണ്ട്‌. അതുകൊണ്ടു തന്നെ തച്ചങ്കരിയെ തിരിച്ചെടുത്താല്‍ അതിനെ എതിര്‍ക്കാന്‍ വി.എസിന്റെ ഒറ്റയാന്‍ ശബ്‌ദം മാത്രമേ പ്രതിപക്ഷത്തുനിന്ന്‌ ഉയരൂ എന്നും ഉമ്മന്‍ ചാണ്ടിക്കറിയാം. 
അതിനിടെ ആകെ ഒരു കല്ലുകടിച്ചത്‌ തച്ചങ്കരിയെ തിരിച്ചെടുക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌ പൂഞ്ഞാര്‍ പുലി പി.സി.ജോര്‍ജ്‌ പരസ്യമായി രംഗത്തുവന്നത്‌ മാത്രമാണ്‌. ചീഫ്‌ വിപ്പായതോടെ പുലിക്ക്‌ പഴയ ശൗര്യമില്ലെന്ന്‌ കുഞ്ഞൂഞ്ഞിന്‌ നല്ല പോലെ അറിയുകയും ചെയ്യാം. അതുകൊണ്ട്‌ അത്‌ കാര്യമാക്കേണ്ട കാര്യമില്ല.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും യുഡിഎഫ്‌ നേതാക്കളെ പിന്നാലെ നടന്നു വേട്ടയാടിയ വി എസ്‌ അച്യുതാനന്ദന്‌ മറുപടികൊടുക്കാനായാലും അല്ലെങ്കിലും തച്ചങ്കരിയെപ്പോലെ പ്രതിച്ഛായ മോശയാമൊരു ഉന്നത പോലീസ്‌ ഉദ്യോഗസ്ഥനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ വ്യഗ്രത കാട്ടുന്നത്‌ ഭണവേഗം കൊണ്ട്‌ പ്രതിച്ഛായ ഉയര്‍ത്തിയ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്‌മാക്കാന്‍ മാത്രമെ ഉപകരിക്കൂ എന്ന കാര്യത്തില്‍ രണ്ടു പക്ഷമില്ല.



Tuesday, July 5, 2011

നിധി കാക്കുന്ന ശ്രീപത്മനാഭന്‍


ഇക്കഴിഞ്ഞ കുറെ ദിവസങ്ങളായി ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള ഓരോ മലയാളിയും പ്രഭാതമുണരുന്നത്‌ അനന്തപുരിയുടെ അഭിമാനമായ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണ്ണം, വെള്ളി, മരതകം, മാണിക്യം, ഗോമേദകം, വൈഢൂര്യം എന്നിത്യാദി അമൂല്യ രത്‌നശേഖരത്തിന്റെ വിസ്‌മയക്കഥകള്‍ കേട്ടുകൊണ്ടാണ്‌.
തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറയില്‍ നിന്ന്‌ ദിനംപ്രതി കണ്ടെടുക്കുന്ന `നിധി'യെക്കുറിച്ച്‌ കേള്‍ക്കുമ്പോള്‍ അത്ഭുതവും അതിലേറെ അമ്പരപ്പുമാണ്‌ തോന്നുന്നത്‌. ചരിത്രമുറങ്ങുന്ന, ചിരപുരാതനമായ ഒരു ക്ഷേത്രം എന്നതിലുപരി അതൊരു നിധി പേടകമായിരുന്നു എന്ന്‌ മാലോകര്‍ക്ക്‌ അറിയുമായിരുന്നോ എന്തോ. തിരുവിതാംകൂര്‍ രാജവംശം `നിധി' പോലെ കാത്തുസൂക്ഷിച്ചിരുന്ന ശ്രീ പത്മനാഭ സ്വാമിയുടെ സ്വത്തുവഹകളെക്കുറിച്ചുള്ള രഹസ്യം ഇന്ന്‌ പൊതുജനം അറിഞ്ഞിരിക്കുന്നു. മലയാളിയുടെ എല്ലാ പ്രശ്‌നങ്ങളേയും മാറ്റിവെച്ച്‌ എല്ലാവരും അമ്മൂമ്മക്കഥകള്‍ പോലെ, മായാവിക്കഥകള്‍ പോലെ സ്വര്‍ണ്ണക്കഥകള്‍ പാടി നടക്കുന്നു.
 നിലവറയില്‍ നിന്ന്‌ കിട്ടിയ ലക്ഷം കോടികളില്‍ കവിഞ്ഞ സ്വത്തുക്കള്‍ മുഴുവന്‍ ഹിന്ദുക്കളുടേതാണെന്ന വാദമുയര്‍ത്തി വിവിധ ഹൈന്ദവ സംഘടനകളും ഹൈന്ദവ നേതാക്കളും രംഗപ്രവേശം ചെയ്‌തുകഴിഞ്ഞു. അതിനവര്‍ നിരത്തുന്ന വാദമുഖങ്ങള്‍ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ഹിന്ദുക്കളുടേതാണെന്നും ഈ ക്ഷേത്രം നിര്‍മ്മിച്ചത്‌ ഹിന്ദുക്കളായ തിരുവിതാംകൂര്‍ രാജവംശമാണെന്നുമാണ്‌. ഒരു പരിധിവരെ അത്‌ സത്യമാണുതാനും.
തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ശ്രീ പത്മനാഭന്‌ കാഴ്‌ച വെച്ചതും കാണിക്കയിട്ടതുമാണ്‌ ഈ ലക്ഷം കോടി വിലമതിക്കുന്ന നിധിക്കൂമ്പാരമെന്ന്‌ പ്രചരിപ്പിക്കുന്നതുതന്നെ തെറ്റ്‌. നൂറ്റാണ്ടുകളോളം ഈ നിധിക്കൂമ്പാരം അവര്‍ സൂക്ഷിച്ചതിന്‌ അവരെ എത്ര ബഹുമാനിച്ചാലും അഭിനന്ദിച്ചാലും മതിവരില്ല. ഇന്ത്യയില്‍ മാത്രമല്ല, ലോകത്തൊരിടത്തും ഒരു ആരാധനാലയത്തില്‍ ഇത്രയധികം സ്വത്തുക്കള്‍ സൂക്ഷിച്ചു വെച്ചിട്ടുള്ളതായി അറിവില്ല. ദക്ഷിണ ഭാരതത്തിലെ ഏറ്റവും വരുമാനമുള്ള ക്ഷേത്രമെന്ന്‌ ഖ്യാതി നേടിയിട്ടുള്ള തിരുപ്പതിയെപ്പോലും വെല്ലുന്ന രത്‌ന ശേഖരമാണ്‌ ഇപ്പോള്‍ ശ്രീ പത്മനാഭക്ഷേത്രത്തില്‍ നിന്ന്‌ കണ്ടെടുത്തിരിക്കുന്നത്‌.
പൊടിപ്പും തൊങ്ങലും വെച്ച്‌ ദിനംപ്രതി ഓരോ വാര്‍ത്തകള്‍ വരുമ്പോള്‍ ഈ സ്വത്തുവഹകള്‍ മുഴുവന്‍ തിരുവിതാംകൂര്‍ രാജവംശം അദ്ധ്വാനിച്ചുണ്ടാക്കിയതാണെന്നാണ്‌ എല്ലാവരും ധരിച്ചുവെച്ചിരിക്കുന്നത്‌. എ.ഡി. 1000 മുതല്‍ ഏകദേശം 950 വര്‍ഷങ്ങളോളം തിരുവിതാംകൂര്‍ രാജപരമ്പര ഭരണം നടത്തിയ ആ കാലഘട്ടങ്ങളില്‍ വിവിധോദ്ദേശ്യ ലക്ഷ്യങ്ങളിലൂടെ ലഭ്യമാക്കിയ ധനവും, കപ്പം പിരിച്ചും, പിഴയടപ്പിച്ചും, നാടുവാഴികളുടേയും, നാട്ടുരാജാക്കന്മാരുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടിയും, ജനങ്ങളില്‍ നിന്ന്‌ കരം പിരിപ്പിച്ചും ഉണ്ടാക്കിയ സമ്പത്തും, റോയല്‍റ്റി വകയായി വിവിധ ദേശക്കാരും രാജ്യങ്ങളും തിരുവിതാംകൂര്‍ രാജാക്കന്മാര്‍ക്ക്‌ നല്‍കി വന്നിരുന്ന ധനവും, രാജാക്കന്മാര്‍ക്ക്‌ കാലാകാലങ്ങളില്‍ കിട്ടിയ പാരിതോഷികങ്ങളുമെല്ലാം ഭദ്രമായി സൂക്ഷിക്കാനുള്ള ഒരിടമായിരുന്നു ഈ നിലവറകള്‍ എന്ന്‌ ചരിത്രം നമ്മെ പഠിപ്പിക്കുന്നു ഈ ധനങ്ങളൊന്നും തിരിച്ചുകൊടുത്തതായിട്ടോ ജനങ്ങളുടെ നന്മയ്‌ക്കും നാടിന്റെ അഭിവൃദ്ധിക്കുമായി ചിലവഴിച്ചതായോ ചരിത്രം പറയുന്നില്ല.
ഇനിയും തുറക്കാത്ത അറയില്‍ ഇപ്പോള്‍ കണ്ടുപിടിച്ചതിനേക്കാള്‍ കൂടുതല്‍ അമൂല്യ നിധികളുണ്ടായിരിക്കുമെന്ന നിഗമനത്തിലാണ്‌ സുപ്രീം കോടതി നിയോഗിച്ച നിരീക്ഷകര്‍. അങ്ങനെയെങ്കില്‍ ഒരു ഇരുനൂറു ലക്ഷം കോടി വിലമതിക്കുന്ന ശേഖരമാകും ശ്രീ പത്മനാഭസ്വാമി ക്ഷേത്രം. വിവിധ വഴികളിലൂടെ തിരുവിതാംകൂര്‍ രാജവംശം സമ്പാദിച്ച സ്വത്തുക്കള്‍ മുഴുവന്‍ ഭദ്രമായി സൂക്ഷിക്കാന്‍ മാത്രമാണോ ഈ ക്ഷേത്രം ഉപയോഗിച്ചിരുന്നത്‌ എന്ന്‌ ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ അത്‌ സ്വാഭാവികം മാത്രം. 
ടിപ്പു സുല്‍ത്താന്റെ പടയോട്ടക്കാലത്ത്‌ ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും, ഹിന്ദു രാജാക്കന്മാരുടേയും നടുവാഴികളുടേയും, പ്രഭുക്കന്മാരുടേയും സ്വത്തുക്കള്‍ കൊള്ളയടിക്കുകയും അവരെ ഉന്മൂലനം ചെയ്യുകയും ചെയ്‌തിട്ടുണ്ടെന്ന്‌ ചരിത്രം നമ്മെ പഠിപ്പിക്കുന്നു. കൂടാതെ ആഭ്യന്തര കലാപങ്ങള്‍ വേറെയും. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ്‌ തീര്‍ത്തും ഒരു ശ്രീപത്മനാഭ ഭക്തനായിരുന്നു എന്നും, അദ്ദേഹം തന്നെത്തന്നെയും തന്റെ നാടിനേയും (തിരുവിതാംകൂര്‍) ശ്രീപത്മനാഭസ്വാമിക്ക്‌ സമര്‍പ്പിച്ചു എന്നും ചരിത്രം പഠിപ്പിക്കുന്നു. ആ കാലയളവില്‍ പല പ്രഭുക്കന്മാരും നാട്ടുരാജാക്കന്മാരും അവരുടെ സമ്പാദ്യങ്ങള്‍ (സ്വര്‍ണ്ണം, വെള്ളി മുതലായവ) കുടങ്ങളിലാക്കി പലയിടങ്ങളിലും കുഴിച്ചിടുമായിരുന്നു എന്നും ആ കുടങ്ങള്‍ പില്‍ക്കാലത്ത്‌ `നിധി'യെന്ന പേരില്‍ പലര്‍ക്കും കിട്ടിയിട്ടുള്ളതായി കേട്ടിട്ടുണ്ട്‌. അങ്ങനെ, തിരുവിതാംകൂര്‍ രാജാക്കന്മാര്‍ അവരുടെ സമ്പാദ്യങ്ങള്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നിലവറയില്‍ ഭദ്രമായി സൂക്ഷിച്ചതാകാം ഇപ്പോള്‍ `നിധി'യുടെ രൂപത്തില്‍ പുറത്തുവരുന്നത്‌. 
സുപ്രീം കോടതി നിയോഗിച്ച  നിരീക്ഷക സംഘം കോടതി വിധി മാനിച്ചുകൊണ്ടാണ്‌ പരിശോധന നടത്തിയതെങ്കില്‍ അവരുടെ കണ്ടെത്തലുകള്‍ മാധ്യമങ്ങളെ അറിയിക്കരുതായിരുന്നു എന്ന്‌ ഒരു വിഭാഗം വാദിക്കുന്നു. ഈ സ്വത്തുക്കളെല്ലാം ക്ഷേത്രത്തിന്റേതാണെന്നും അതുകൊണ്ട്‌ അവ ക്ഷേത്രത്തില്‍ തന്നെ സൂക്ഷിക്കണമെന്നും മറ്റൊരു കൂട്ടര്‍. ഹൈന്ദവ സംഘടനകളാകട്ടേ അവ മുഴുവന്‍ ഹൈന്ദവരുടേതാണെന്ന്‌ വാദിക്കുന്നു. കണ്ടുകിട്ടിയ അമൂല്യ വസ്‌തുക്കള്‍ മുഴുവന്‍ മ്യൂസിയത്തിലേക്ക്‌ മാറ്റണമെന്ന ആവശ്യവുമായി ഇനിയുമൊരു കൂട്ടര്‍. ഇവര്‍ക്കെല്ലാം ആശ്വാസവചനവുമായി കേരള സര്‍ക്കാരിന്റെ പ്രഖ്യാപനവും വന്നു കഴിഞ്ഞു. ക്ഷേത്രത്തില്‍ തന്നെ ഈ നിധികള്‍ സൂക്ഷിക്കുമെന്നും, അതിനാവശ്യമായ എല്ലാ സംരക്ഷണവും (വേണ്ടിവന്നാല്‍ പട്ടാളത്തിന്റെ സഹായവും തേടുമത്രേ) നല്‌കുമെന്നും മുഖ്യമന്ത്രി പറയുന്നു. ഇപ്പോള്‍ താത്‌ക്കാലികമായികമാന്റോകളെ ഏര്‍പ്പാടു ചെയ്യുകയും ചെയ്‌തിട്ടുണ്ട്‌.
അത്യാധുനിക സംവിധാനമുപയോഗിച്ച്‌ ഇരുപത്തിനാലു മണിക്കൂറും ശതകോടികളുടെ നിക്ഷേപം അഥവാ?അമൂല്യനിധി ക്ഷേത്രത്തില്‍ തന്നെ സൂക്ഷിക്കണമെങ്കില്‍ ഒരു ദിവസം എത്ര ലക്ഷം രൂപ ചിലവാകും എത്ര നാള്‍ ഈ നിധി ശേഖരം സൂക്ഷിക്കും ആ പണം ആരു കൊടുക്കും കേരള സര്‍ക്കാരോ തിരുവിതാംകൂര്‍ രാജകുടുംബമോ അതോ ക്ഷേത്രക്കമ്മിറ്റിയോ സര്‍ക്കാര്‍ ചിലവിലാണെങ്കില്‍ അത്‌ നികുതിദായകരുടെ പണമായിരിക്കുകയില്ലേ ജാതിമതഭേദമന്യേ എല്ലാ ജനങ്ങളില്‍ നിന്നും പിരിച്ചെടുക്കുന്ന നികുതിപ്പണമുപയോഗിച്ച്‌ ഈ നിധി കാത്തു സൂക്ഷിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം തീര്‍ത്തും അപലപനീയമാണ്‌. ഏതു തരത്തിലുള്ള ഭീഷണിയും നേരിടാനുതകുന്ന സുരക്ഷ ഒരുക്കുമെന്നും, അതിന്‌ എന്തു ചിലവു വന്നാലും സംസ്ഥാന സര്‍ക്കാര്‍ അതു വഹിക്കുമെന്ന ദേവസ്വം മന്ത്രി വി.എസ്‌. ശിവകുമാറിന്റെ പ്രസ്ഥാവനയും അപലപനീയം തന്നെ. ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടികളുടെയോ മന്ത്രിമാരുടെയോ സ്വകാര്യ സ്വത്തല്ല സര്‍ക്കാര്‍ ഖജനാവിലുള്ളതെന്നുകൂടി ഈ മന്ത്രിമാര്‍ ഓര്‍ത്താല്‍ നന്ന്‌.?കേരളത്തിലെയെന്നല്ല, ഇന്ത്യയിലെ എല്ലാ ആരാധനാലയങ്ങളേയും തീവ്രവാദ ഭീഷണിയില്‍ നിന്ന്‌ സംരക്ഷിക്കേണ്ട ചുമതല സര്‍ക്കാരിനുണ്ട്‌. പക്ഷേ, ശതകോടികളുടെ സൂക്ഷിപ്പിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന്‌ പണം ചിലവഴിക്കുന്നത്‌ ന്യായീകരിക്കുന്നതെങ്ങനെ.
ലക്ഷം കോടി വിലമതിക്കുന്ന `നിധി' കാത്തുസൂക്ഷിക്കാന്‍ നിത്യജീവിതത്തിന്‌ നെട്ടോട്ടമോടുന്ന കേരളത്തിലെ സാധാരണക്കാരനെ പിഴിഞ്ഞെടുക്കുന്ന കോടികള്‍ ചിലവഴിക്കുന്നത്‌ ഒരു ജനകീയ സര്‍ക്കാരിന്‌ യോചിച്ച പ്രവൃത്തിയല്ല തന്നെ. ക്ഷേത്രത്തിന്റെ സ്വത്താണെന്ന്‌ അവകാശപ്പെടുന്നവര്‍ ചെയ്യേണ്ടത്‌ ആ നിധിയില്‍ നിന്നുതന്നെ അത്‌ കാത്തുസൂക്ഷിക്കാനുള്ള ചിലവും വഹിക്കുകയാണ്‌. അതല്ല,?സര്‍ക്കാരാണ്‌ അതു ചെയ്യുന്നതെങ്കില്‍ നാടിന്റെ പുരോഗതിക്കും, ഹൈന്ദവ ക്ഷേമപദ്ധതികള്‍ക്കും, ക്ഷേത്രത്തിന്റെ അഭിവൃദ്ധിക്കും ആ നിധി ഉപയോഗിക്കുകയും, സുതാര്യമായ രീതിയില്‍ മറ്റു ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുകയുമാണ്‌ വേണ്ടത്‌.