Tuesday, July 20, 2010

രൂപയ്ക്കൊരു വരയും ജനങ്ങള്‍ക്കൊരു പാരയും

അങ്ങനെ ഹിന്ദിയിലെ 'ര'യുടെ നടുവിലൂടെ വരയിട്ട് രൂപയുടെ മൂല്യം ഇന്ത്യാ ഗവണ്മെന്റ് കൂട്ടി. ശ്ശോ..... എന്തൊരു മഹാസംഭവം ! ദേവനാഗരിലിപിയിലെ 'ര' ആണെങ്കിലും അത് ഹിന്ദിയിലും 'ര' തന്നെ.ഇനിയിപ്പോള്‍ രൂപയുമില്ല, ഉറുപ്പികയുമില്ല, റുപ്പയ്യയുമില്ല. ഈ വരയിട്ടതുകൊണ്ട് ഇതുവരെ രൂപയെ തീണ്ടാപ്പാടകലെ നിര്‍ത്തിയിരുന്ന ഡോളറും, പൗണ്ടും, യെന്നുമൊക്കെ രൂപയോട് കൂട്ടുകൂടാന്‍ വരുമത്രേ! അതുമല്ലെങ്കില്‍ ധൈര്യമായി രൂപയ്ക്ക് അങ്ങോട്ട് ചെന്ന് കൂട്ടുകൂടാം.തന്നെയുമല്ല ഇന്ത്യയെ ''എലൈറ്റ്'' ഗ്രൂപ്പില്‍ പെടുത്തുകയും ചെയ്യും. എന്തേ ഈ ബുദ്ധി നേരത്തെ തോന്നാത്തൂ എന്നു ചോദിച്ചാല്‍ ഉത്തരമില്ല. ഷര്‍ട്ടിടാതെയും ചെരുപ്പിടാതെയും ചില ഹോട്ടലുകളില്‍ കയറ്റുകയില്ല എന്നതുപോലെ 'ര'യും വരയുമില്ലാത്തതുകൊണ്ടാണ് ഇന്ത്യന്‍ രൂപയെ ഇവരൊക്കെ അടുപ്പിക്കാതിരുന്നതെന്ന് മാത്രം മനസ്സിലാക്കിയാല്‍ മതി. ഇന്ത്യയുടെ ആദ്യത്തെ രൂപയുടെ ഉത്ഭവത്തിനുശേഷം ഏകദേശം 470 വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇപ്പോഴെന്താ ഇങ്ങനെ ഒരു ബോധോദയമുണ്ടായതെന്ന് സംശയിക്കുന്നവരുമുണ്ടായിരിക്കാം.ഈ 'ര' പ്രയോഗം നേരത്തെ ചെയ്തിരുന്നെങ്കില്‍ രൂപയുടെ സ്ഥാനവും മാനവും മൂല്ല്യവും ഡോളറിനെപ്പോലും വെല്ലുമായിരുന്നില്ലേ?


'ര'യുടെ നടുവിലൂടെ വരയിട്ടതുകൊണ്ട് പ്രശ്‌നങ്ങള്‍ തീരുന്നില്ല.ഇംഗ്ലീഷിലെ Rs. എന്നതിനു പകരം ഈ 'ര' കൊണ്ട് രക്ഷപ്പെടാമെന്നുള്ളത് സത്യം തന്നെ. ഈ 'ര' പ്രയോഗം കണ്ടുപിടിച്ച ആ ഐ.ഐ.ടി. വിദ്യാര്‍ത്ഥിക്ക് രണ്ടര ലക്ഷം രൂപ പാരിദോഷികമായി നല്‍കിയെങ്കിലും,ഈ 'ര' ഒന്നു പച്ചപിടിപ്പിക്കണമെങ്കില്‍ ഇനി ലക്ഷങ്ങളും കോടികളും ചിലവഴിക്കേണ്ടിവരുമെന്നത് മറ്റൊരു സത്യം. കേരളത്തില്‍ ഇരുചക്രവാഹനമോടിക്കുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബ്ബന്ധമാക്കിയത് ഏതോ വടക്കന്‍ ഹെല്‍മറ്റ് ലോബിയുടെ 'ഐഡിയ' ആയിരുന്നു എന്നു പറഞ്ഞതുപോലെ,ഈ ഐഡിയ ഏതോ സോഫ്റ്റ്‌വെയര്‍ കമ്പനിക്കാരുടെ തലയിലുദിച്ചതാണെന്നും പറയപ്പെടുന്നു. മലയാളത്തിലെ 'ചില്ലിക്കാശ്' കാലാന്തരത്തില്‍ ഹിന്ദിയിലെ 'നയാ പൈസ' ആയതും വടക്കന്‍ ലോബിയുടെ ഐഡിയ ആയിരുന്നെന്നുള്ളത് ചരിത്രം. വാട്ട് ആന്‍ ഐഡിയ സാബ്ജീ. ഏതായാലും ഈ 'ര' കൊണ്ട് ജനങ്ങള്‍ 'ക്ഷ' വരയ്ക്കുമെന്ന് തീര്‍ച്ച.


കംപ്യൂട്ടറുകളിലേയും ടൈപ്പ്‌റൈറ്ററുകളിലേയും കീ ബോര്‍ഡുകള്‍ മാറ്റുന്നതും Rs.നു പകരം 'ര' എന്ന സോഫ്റ്റ്‌വെയര്‍ ഉല്പാദിപ്പിക്കാനും ഇത്യാദി കാര്യങ്ങള്‍ക്കും മറ്റും ഇനിയും നാളുകള്‍ എടുക്കും.ഏകദേശം 3000 എന്‍ട്രികളില്‍ നിന്നാണത്രേ ഈ 'ര' തെരഞ്ഞെടുത്തത് ! അതും ദേവനാഗരി (ഹിന്ദി)യിലെ 'ര'. എന്തുകൊണ്ട് മലയാളത്തിലെ 'രൂ' തെരഞ്ഞെടുത്തില്ല എന്ന് ഏതെങ്കിലും ദോഷൈകദൃക്കുകള്‍ ചോദിച്ചാല്‍ അതിനവരെ കുറ്റം പറയാന്‍ പറ്റുമോ? സത്യത്തില്‍ ഈ ഹിന്ദി 'ര'യെക്കാള്‍ ചേരുന്നത് മലയാളത്തിലെ 'രൂ' ആയിരുന്നു. അങ്ങനെയെങ്കിലും ലോകമൊട്ടാകെയുള്ള ജനങ്ങളെ നമുക്ക് മലയാളം പഠിപ്പിക്കാമായിരുന്നു, മലയാള സംസ്‌ക്കാരം പഠിപ്പിക്കാമായിരുന്നു. ഇനി പറഞ്ഞിട്ടു കാര്യമില്ല. ഇന്ത്യ മാത്രമല്ല, ലോകമൊട്ടാകെ ഇനി ജനങ്ങള്‍ ഹിന്ദിയിലെ 'ര' എഴുതി നടുവിലൂടെ വരയിട്ട് പഠിക്കട്ടേ. അങ്ങനെ വടക്കന്‍ ലോബിയുടെ ആഗ്രഹവവും സഫലീകരിക്കട്ടെ. തമിഴ്‌നാട് സ്വദേശി ഉദയകുമാറാണ് ഈ 'ര' വരച്ച് കാശുമേടിച്ചതെന്നുകൊണ്ട് തമിഴ്‌നാട്ടുകാര്‍ മലയാളിക്കിട്ട് പാരപണിതതാണെന്നും, മലയാളികളോട് അവര്‍ കാണിക്കുന്ന അവഗണനയാണിതെന്നും കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കള്‍ അടക്കം പറയുന്നുണ്ടത്രേ.


സ്ഥലങ്ങളുടെ പേരുമാറ്റം കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുമ്പോള്‍ ഈ രൂപയുടെ മാറ്റം വന്നത് യാദൃശ്ചികം മാത്രം. കേരളത്തിലൊരു 'അം' ഇട്ട് കേരളം എന്നാക്കാന്‍ അച്ചുമാമനും സംഘവും കഠിനപ്രയത്‌നം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് കേന്ദ്രത്തിലെ അംബികാ സോണി 'ര' ഇട്ടത്. ഇനിയിപ്പോള്‍ അതിനുവേണ്ടി ഒരു നിവേദക സംഘം ഡല്‍ഹിയിലേക്ക് പറക്കുകയില്ലെന്നാരു കണ്ടു.


ഇന്ത്യയില്‍ ദിനംപ്രതി സ്ഥലങ്ങളുടെ പേരുമാറ്റം കണ്ടതുകൊണ്ടാണ് 'കേരള' പോരാ ഒരു 'അം' കൂടി ചേര്‍ത്ത് കേരളം എന്നാക്കിയാലെന്താ എന്ന് അച്ചുമാമനും കൂട്ടര്ക്കും തോന്നിയത്. പക്ഷേ, 'ര' ചേര്‍ത്ത് രൂപയുടെ മൂല്യം കൂട്ടിയതുപോലെ 'അം' ചേര്‍ത്താല്‍ കേരളത്തിന്റെ പ്രതിഛായയോ മൂല്യമോ കൂടുമോ? 'അം' അറ്റുപോയ കേരളത്തിന് അതങ്ങ്  തിരികെ വാങ്ങിക്കൊടുത്ത് മറ്റൊരു പരശുരാമനായി ശിഷ്ടകാലം ജീവിക്കാമെന്നു ഭരണ കാലാവധി അവസാനിക്കാറായിട്ടും സ്വന്തം മുഖഛായപോലും രക്ഷിക്കാന്‍ കഴിയാതെ പെടാപാടു പെടുന്ന അച്ചുമാമന് തോന്നിയതില്‍ തെറ്റുപറയാന്‍ കഴിയില്ല.


ഇംഗ്ലീഷ് കൂടാതെ ഇരുപത്തിയെട്ട് ഭാഷകളുള്ള ഇന്ത്യയില്‍ രൂപയ്ക്ക് ഏറ്റവും നന്നായി ചേരുന്ന 'രൂ'വിനെ തഴഞ്ഞതിന് മലയാളി സംഘടനകള്‍ ഒറ്റക്കെട്ടായി നിന്ന് പൊരുതണം. ഏത് മാനദണ്ഡമുപയോഗിച്ചാണ് ദേവനാഗരിയിലെ 'ര'യില്‍ വരച്ച് രൂപയാക്കിയതെന്ന് കേന്ദ്രം മറുപടി പറയുന്നതുവരെ സമരം ചെയ്യണം.മലയാളി സംഘടനകള്‍ ഒറ്റയ്ക്കോ ഒറ്റക്കെട്ടായോ കൂട്ടം ചേര്‍ന്നോ ഉടനെ ഒരു പ്രമേയം പാസ്സാക്കണം. കേന്ദ്രത്തിലും കേരളത്തിലും ഉടനെ നിവേദനങ്ങള്‍ അയച്ച് ഈ അനീതിയ്ക്കെതിര പോരാടണം. ഇപ്പോള്‍ അമേരിക്കയിലുള്ള കേന്ദ്ര-കേരള നേതാക്കളെ പ്രശ്‌നത്തിന്റെ ഗൗരവം പറഞ്ഞു മനസ്സിലാക്കി യുദ്ധകാലാടിസ്ഥാനത്തില്‍ ഒരു താല്‍ക്കാലിക പരിഹാരം കാണാനുള്ള അവസരമൊരുക്കണമെന്നും ആവശ്യപ്പെടണം.മറ്റു ഭാഷക്കാരുടെ മേല്‍, പ്രത്യേകിച്ച് മലയാളികളുടെ, ഹിന്ദി അടിച്ചേല്പിക്കുന്നതിനെ ഒരിക്കലും ന്യായീകരിച്ചുകൂടാ. 'ര'യ്ക്കു പകരം 'രൂ' ആക്കുന്നതുവരെ സമരം ചെയ്യണം.

Sunday, July 18, 2010

പള്ളിപ്പറമ്പിലെ ആയുധശേഖരം

ഇക്കഴിഞ്ഞ വീക്കെന്റില്‍ അതിവിചിത്രമായ ഒരു ടെലഫോണ്‍ കോള്‍ എനിക്കു വന്നു. വിളിച്ചയാള്‍ `സലാം' (അസ്സലാമു അലൈക്കും) ചൊല്ലിയതിനുശേഷം എന്റെ പേരും നാളും നാടുമൊക്കെ ചോദിച്ചു. പരിചയമില്ലാത്തവര്‍ വിളിക്കുമ്പോള്‍ ഇങ്ങോട്ടാണ്‌ ആദ്യം പരിചയപ്പെടുത്തേണ്ടതെന്ന്‌ വിളിച്ചയാളിനെ ഞാന്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്‌തു. കോളര്‍ ഐ.ഡി.യില്‍ ഗള്‍ഫിലെ നമ്പറാണ്‌ കണ്ടത്‌. അപ്പോള്‍ ഇന്റര്‍നാഷണല്‍ വിളിയാണ്‌.


എന്റെ ചില ലേഖനങ്ങള്‍ അദ്ദേഹം വായിച്ചെന്നും, ഒരു മുസ്ലീം ആയ ഞാന്‍ ഇതര മതക്കാരെ പുകഴ്‌ത്തിയും മുസ്ലീം സമുദായക്കാരെ ഇകഴ്‌ത്തിയും എഴുതുന്നത്‌ നിര്‍ത്തണമെന്നും, ആ നേരംകൊണ്ട്‌ മുസ്ലീങ്ങളെ സപ്പോര്‍ട്ട്‌ ചെയ്‌ത്‌ അവരോട്‌ ഈ ലോകം കാണിക്കുന്ന അനീതിക്കെതിരെ എന്തുകൊണ്ട്‌ എഴുതുന്നില്ല എന്നാണ്‌ അയാളുടെ ചോദ്യം. ആദ്യം ഞാനൊന്ന്‌ അമ്പരന്നു. കാരണം, എനിക്ക്‌ ആദ്യം അറിയേണ്ടിയിരുന്നത്‌ ഈ വ്യക്തിക്ക്‌ എന്റെ ടെലഫോണ്‍ നമ്പര്‍ ആര്‌ കൊടുത്തു എന്നാണ്‌. അയാളാണെങ്കില്‍ അതു പറയുന്നുമില്ല. എങ്കില്‍ എനിക്ക്‌ സംസാരിക്കാന്‍ താല്‌പര്യമില്ല എന്നു പറഞ്ഞ്‌ ഫോണ്‍ ഡിസ്‌കണക്ട്‌ ചെയ്യാന്‍ തുനിഞ്ഞപ്പോഴാണ്‌?അങ്ങേ തലയ്‌ക്കല്‍ നിന്ന്‌ കേട്ടത്‌...`ഇക്കാ, ഫോണ്‍ വെയ്‌ക്കല്ലേ, ഇത്‌ ഇക്കാടെ നാട്ടുകാരനാണ്‌. എന്റെ ചില ലേഖനങ്ങള്‍ ഓണ്‍ലൈനില്‍ വായിക്കാറുണ്ടെന്നും എന്നോട്‌ നേരിട്ട്‌ സംസാരിക്കാന്‍ ടെലഫോണ്‍ നമ്പറിനായി നാട്ടില്‍ വിളിച്ചെന്നും അങ്ങനെയാണ്‌ നമ്പര്‍ കിട്ടിയതെന്നും, വിളിച്ച ആളുടെ പേരും വീട്ടുപേരും പറഞ്ഞപ്പോള്‍ എനിക്ക്‌ ആളെ മനസ്സിലായി.
കുശലാന്വേഷണങ്ങള്‍ക്കു ശേഷം ഞാന്‍ കാര്യത്തിലേക്ക്‌ കടന്നു. അയാള്‍ക്ക്‌ അറിയേണ്ടത്‌ ഞാനെന്തുകൊണ്ട്‌ മുസ്ലീങ്ങളെ മാത്രം ഫോക്കസ്‌ ചെയ്‌ത്‌ എഴുതുന്നില്ല എന്നാണ്‌. ലോകമെങ്ങും മുസ്ലീങ്ങളെ പീഢിപ്പിക്കുകയും വേട്ടയാടുകയുമാണത്രേ. കൂട്ടത്തില്‍ ഇത്രയും കൂടി പറഞ്ഞു `പഴയ ജോര്‍ജ്ജ്‌ ബുഷിന്റെ' നാട്ടിലിരുന്നുകൊണ്ടല്ലേ ഇക്ക ഇതൊക്കെ എഴുതിപ്പിടിപ്പിക്കുന്നത്‌. `ഗള്‍ഫില്‍ നിന്ന്‌ ടെലഫോണ്‍ ചെയ്‌ത്‌ ചോദിക്കാന്‍ പറ്റിയ വിഷയമാണോ ഇത്‌, നീ വേറെ വല്ലതും പറ' എന്നു ഞാന്‍ പറഞ്ഞിട്ടും വിളിച്ച ആള്‍ വിടാനുള്ള ഭാവമില്ല. എന്നെ ഒന്നു ചൊറിഞ്ഞാലേ ഉറക്കം വരൂ എന്ന മട്ടിലായപ്പോള്‍ ഫോണിലൂടെ ഞാനൊരു മാന്തു കൊടുത്തു. `1987-88 കാലഘട്ടങ്ങളില്‍ നമ്മുടെ പള്ളിക്കമ്മറ്റി തെരഞ്ഞെടുപ്പില്‍ മെംബറായി എന്നെ തെരഞ്ഞെടുത്തപ്പോള്‍ ഞാന്‍ ഇസ്ലാമിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവനാണെന്നും, അന്യജാതിക്കാരുമായി കൂടുതല്‍ കൂട്ടുകൂടുന്നവനാണെന്നും, അതുകൊണ്ട്‌ ഇസ്ലാമിന്‌ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിയെ പള്ളിക്കമ്മറ്റിയില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല എന്നും, എന്റെ അംഗത്വം റദ്ദാക്കണമെന്നും അല്ലെങ്കില്‍ പള്ളിക്കുവേണ്ടി ഗള്‍ഫില്‍ നടത്തുന്ന ഫണ്ടു പിരിവ്‌ നിര്‍ത്തലാക്കുമെന്നുമൊക്കെ മുദ്രാവാക്യം വിളിച്ച്‌ എന്നെ തേജോവധം ചെയ്‌തവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരുത്തനല്ലേ നീ.?ഇപ്പോഴെന്താ ഗള്‍ഫിലിരുന്ന്‌ എനിക്കെതിരെ `ഫത്‌വ' പുറപ്പെടുവിക്കുകയാണോ' എന്നു ചോദിച്ചതും വിളിച്ചയാളുടെ കാറ്റുപോയപോലെ അല്‌പനേരത്തേക്ക്‌ നിശ്ശബ്ദമായി. `ഇക്കാ, അത്‌...അന്ന്‌... വിവരമില്ലാതിരുന്നതുകൊണ്ട്‌ അങ്ങനെയൊക്കെ സംഭവിച്ചുപോയി, അതിലെനിക്ക്‌ ഖേദമുണ്ട്‌, എന്നെക്കൊണ്ട്‌ അങ്ങനെയൊക്കെ ചെയ്യിച്ചതാണ്‌, ഞാന്‍ വിചാരിച്ചു ഇക്ക അതൊക്കെ മറന്നുകാണുമെന്ന്‌.` ക്ഷമാപണസ്വരത്തിലുള്ള സംസാരം അങ്ങേ തലയ്‌ക്കല്‍ നിന്നു കേട്ടപ്പോള്‍ എനിക്ക്‌ ചിരിയാണു വന്നത്‌. ടെലഫോണിലൂടെ വിവരിക്കാവുന്ന കാര്യങ്ങളല്ലാതിരുന്നതുകൊണ്ട്‌ കുടുംബകാര്യങ്ങളില്‍?ഞങ്ങളുടെ സംഭാഷണമൊതുക്കി.


അറിവും പരിജ്ഞാനവുമില്ലാത്തവരെ ചിലര്‍ തെറ്റിദ്ധരിപ്പിച്ച്‌ മറ്റുള്ളവരുടെ നേരെ തിരിച്ചുവിടുന്ന പ്രവണതയില്‍ നിന്നുടലെടുത്ത ഒരു സംഭവമാണ്‌ മേല്‍ വിവരിച്ചത്‌. അന്യമതസ്ഥരുമായി കൂട്ടുകൂടുന്നതും, സംവദിക്കുന്നതും, അമുസ്ലീങ്ങളുടെ ഭവനങ്ങളില്‍ നിന്ന്‌ ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും ഹറാമാണെന്നും, ഓത്തുപള്ളിയിലോ മദ്രസകളിലോ മാത്രമേ പഠിക്കാവൂ എന്നുമൊക്കെ നിഷക്കര്‍ഷിച്ചിരുന്ന ഒരു തലമുറയാണ്‌ നമുക്കു തൊട്ടുമുന്‍പ്‌ കേരളത്തിലുണ്ടായിരുന്നത്‌.?മുസ്ലീം പെണ്‍കുട്ടികളെ നാലാം ക്ലാസ്സുവരേയോ അല്ലെങ്കില്‍ തീരെ പഠിപ്പിക്കാതെയോ ഇരുന്നിട്ടുള്ള ഒരു കാലഘട്ടമുണ്ടായിരുന്നു കേരളത്തില്‍. മുസ്ലീം സമുദായം വിദ്യാഭ്യാസപരമായും സാമൂഹികസാംസ്‌ക്കാരികപരമായും ധാര്‍മ്മികമായും ഇതര സമുദായങ്ങളെ അപേക്ഷിച്ച്‌ വളരെ പിന്നിലാകാന്‍ കാരണവും അതുതന്നെ. മേല്‌പറഞ്ഞ സംഭാഷണം വളരെ ലളിതമായി തോന്നിയേക്കാം. പക്ഷെ, അതില്‍ അന്തര്‍ലീനമായിരിക്കുന്ന അജ്ഞതയും അറിവില്ലായ്‌മയുമാണ്‌ ഇന്ന്‌ ലോകമൊട്ടുക്ക്‌ ജാതിയുടേയും മതത്തിന്റേയും പേരില്‍ നടമാടുന്ന അക്രമങ്ങളുടേയും ഹത്യകളുടേയും ഉറവിടം.


ആരും സ്വമേധയാ തീവ്രവാദികളാകുന്നില്ല. സാഹചര്യങ്ങളാണ്‌ അവരെ അതിനു പ്രേരിപ്പിക്കുന്നത്‌.?സ്വന്തം മക്കള്‍ ഭീകരവാദത്തിലേക്കും തീവ്രവാദത്തിലേക്കും വഴിമാറിപ്പോകുന്നത്‌ എന്തുകൊണ്ടാണെന്ന്‌ രാജ്യത്തെ എല്ലാ മുസ്ലീം മാതാപിതാക്കളും മതപുരോഹിതരും മതമേലദ്ധ്യക്ഷന്മാരും ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അഭ്യസ്ഥവിദ്യരും സാമാന്യം അറിവും പരിജ്ഞാനവുമുള്ള മുസ്ലിം യുവാക്കള്‍ എന്തുകൊണ്ട്‌ തീവ്രവാദ മാര്‍ക്ഷം സ്വീകരിക്കുന്നു എന്നും അവരെ എങ്ങനെ അതില്‍നിന്ന്‌ മോചിപ്പിക്കാം എന്നും മതനേതാക്കളും പ്രസ്ഥാനങ്ങളും കൂലങ്കഷമായി ചിന്തിക്കണം. മതമൂല്ല്യങ്ങളെയും ആചാരാനുഷ്ടാനങ്ങളേയും പരസ്‌പരം തിരിച്ചറിയാനും ആദരിക്കാനും അവരെ പഠിപ്പിക്കുകയും, സാംസ്‌ക്കാരികമായും സാമൂഹികപരമായും അവരെ ബോധവാരാക്കാനും സഹായിക്കുവാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്‌താല്‍ ഒരു പരിധിവരെ ഇന്ന്‌ ഇസ്ലാം നേരിടുന്ന, വിശ്വാസങ്ങളുടെ പേരില്‍ നിലനില്‌ക്കുന്ന ഭിന്നതയും മതവിഭാഗങ്ങല്‍ തമ്മിലുള്ള അകല്‍ച്ചയും ഇല്ലാതാക്കുകയും, തദ്വാരാ മുസ്ലിം യുവജനങ്ങളുടെ മനസ്സില്‍ കുടിയിരിക്കുന്ന പകയും വിദ്വേഷവും ഇല്ലാതാക്കാനും അവരെ ധാര്‍മ്മിക ബോധമുള്ള നല്ല ശമരിയാക്കാരായി വാര്‍ത്തെടുക്കുവാനും കഴിയും.


പ്രവാചക നിന്ദ ആരോപിച്ച്‌ തൊടുപുഴ ന}മാന്‍ കോളേജ്‌ അദ്ധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ ക്രൂരന്മാര്‍ ഒരിക്കലും മാപ്പര്‍ഹിക്കുന്നവരല്ല. എന്തിന്റെ പേരിലായാലും കാടത്തവും അതിനീചവുമായ ഈ പ്രവൃത്തി ചെയ്‌തവരെ സമൂഹം ഒറ്റപ്പെടുത്തുക തന്നെ വേണം. ഭീകരതയിലൂടെ നീതി നടപ്പാക്കാമെന്ന്‌ വ്യാമോഹിച്ച്‌, നാടുനീളെ അക്രമങ്ങള്‍ അഴിച്ചുവിട്ട്‌?ഇസ്ലാമിന്റെ കാവല്‍ക്കാരായി നടിക്കുന്നവര്‍ വാസ്‌തവത്തില്‍ ഇസ്ലാമിന്റെ ശത്രുക്കളാണ്‌. ഒരു യഥാര്‍ത്ഥ ഇസ്ലാമിന്‌ ഒരിക്കലും ക്രൂരപ്രവൃത്തികള്‍ ചെയ്യാനാവില്ല. അഫ്‌ഗാനിസ്ഥാനിലെ താലിബാന്‍ ശൈലിയിലുള്ള ഈ ക്രൂരകൃത്യം ചെയ്‌തവര്‍ക്ക്‌ ഏറ്റവും കഠിനമായ ശിക്ഷാവിധിതന്നെ കൊടുക്കുകയും വേണം.ഏറ്റവും പവിത്രമായ ഇടമെന്ന്‌ വിശേഷിപ്പിക്കാവുന്ന പള്ളികളിലും പള്ളിപ്പറമ്പിലും ഖബറുകളിലും വരെ ആയുധം ശേഖരിക്കുന്ന സ്ഥിതിവിശേഷം മുസ്ലീം സമുദായത്തിനു തന്നെ തീരാക്കളങ്കമാണ്‌. ഇങ്ങനെ കുത്സിതപ്രവൃത്തികളിലേര്‍പ്പെടുന്നവരെ മുസ്ലീം സമുദായം ഒന്നടങ്കം ഒറ്റപ്പെടുത്തുക തന്നെ വേണം.


ലോകത്താകമാനം ഇസ്ലാമിന്റെ രാഷ്ട്രീയാധിപത്യം സ്ഥാപിക്കുകയാണ്‌ ഓരോ മുസ്ലീമിന്റെയും കടമ എന്ന്‌ സിദ്ധാന്തിക്കുന്ന മതതീവ്രവാദികളാണ്‌ യഥാര്‍ത്ഥത്തില്‍ രാജ്യത്ത്‌ ഭീകരവാദികളെ സൃഷ്ടിക്കുന്നത്‌. ഇസ്ലാമിന്റെ ആധിപത്യം ഭൂമിയില്‍ സ്ഥാപിക്കുക എന്നതില്‍ കുറഞ്ഞ മറ്റൊന്നുകൊണ്ടും മുസ്ലീങ്ങള്‍ തൃപ്‌തിപ്പെട്ടുകൂടാ എന്നും അതിനുവേണ്ടി കൊല്ലാനും ചാവാനുമുള്ള മന:സ്ഥിതി യുവാക്കളില്‍ വളര്‍ത്തിയെടുക്കുവാന്‍ ചില മതമേലദ്ധ്യക്ഷന്മാര്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. അല്ലെങ്കില്‍ അഭ്യസ്‌തവിദ്യരായകേരളത്തിലെ മുസ്ലീം ചെറുപ്പക്കാര്‍ ഒരിക്കലും തീവ്രവാദത്തിലേക്ക്‌ കളം മാറ്റി ചവിട്ടുകയില്ല.


കേരളത്തില്‍ പൈശാചികമായ താലിബാനിസം നടപ്പിലാക്കുന്നവര്‍ക്ക്‌ ഒത്താശ ചെയ്‌തുകൊടുക്കുന്നവരേയും ഈ ഘോരകൃത്യത്തെ സമുദായ സ്‌നേഹവും മതസേവനവുമായി ന്യായീകരിക്കുന്ന വികാരജീവികളേയും അവിവേകികളേയും പിടികൂടി തുറുങ്കിലടയ്‌ക്കാന്‍ സമുദായ നേതാക്കള്‍തന്നെ രംഗത്തുവരണം. ഇത്തരക്കാരുടെ സേവനംകൊണ്ട്‌ ഇസ്ലാം മതം വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്ന മിഥ്യാബോധം മാറ്റി രാജ്യത്ത്‌ സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സമാധാനത്തിന്റേയും ദൂതരായി വാഴാന്‍ മുസ്ലീം ചെറുപ്പക്കാരെ ബോധവാന്മാരാക്കിയില്ലെങ്കില്‍ സമാധാനകാംക്ഷികളായ മുസ്ലീങ്ങളെപ്പോലും ജനങ്ങള്‍ വെറുതെ വിടുകയില്ല.