Thursday, January 20, 2011

കണ്ണു തുറക്കാത്ത ദൈവങ്ങളേ......

ദൈവത്തിന്റെ സ്വന്തം നാട്ടില്‍നിന്ന്‌ ദൈവങ്ങള്‍ അപ്രത്യക്ഷമാകുകയാണോ? അതോ ദൈവനിന്ദകള്‍ പെരുകിയതുമൂലം ദൈവശാപം ഏറ്റതാണോ? കാരണമെന്തുമായിക്കൊള്ളട്ടേ,മകരജ്യോതി ദര്‍ശനം കഴിഞ്ഞ്‌ സംതൃപ്‌തിയോടെ മലയിറങ്ങിയ നൂറുകണക്കിന്‌ തീര്‍ത്ഥാടകര്‍ തിക്കിലും തിരക്കിലും പെട്ട്‌ പുല്ലുമേട്ടില്‍ മരിച്ചുവീണ സംഭവം മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു.ശബരിമല തീര്‍ത്ഥാടകര്‍ ഏറ്റുവാങ്ങിയ ഈ ദുരന്തം ഒഴിവാക്കാമായിരുന്നതല്ലേ.

പണം കണ്ട്‌ കണ്ണു മഞ്ഞളിച്ചുപോയ ദേവസ്വം ബോര്‍ഡാണോ അതോ എന്തിനും ഏതിനും `അന്വേഷണക്കമ്മീഷനെ' വെച്ച്‌ രക്ഷപ്പെടുന്ന കേരള സര്‍ക്കാരാണോ ഈ ദുരന്തത്തിനുത്തരവാദികള്‍ അതോ, എല്ലാം കണ്ടിട്ടും കണ്ടില്ല എന്നു നടിച്ച ശബരിമല ശ്രീ ധര്‍മ്മശാസ്‌താവാണോ? എന്തു തന്നെയായാലും നൂറു കണക്കിന്‌ നിരപരാധികളുടെ ജീവനപഹരിച്ച ഈ മഹാദുരന്തം കേരളത്തിനേറ്റ തീരാകളങ്കമാണ്‌.

ദൈവഹിതം പ്രവര്‍ത്തിക്കുന്നവര്‍ക്കാണ്‌ ദൈവത്തിന്റെ പേരുപോലും പറയാന്‍ അര്‍ഹതയുള്ളൂ. ദൈവനിന്ദകര്‍ ഭരിക്കുന്ന ഒരു നാട്ടിലെങ്ങനെ ദൈവാനുഗ്രഹമുണ്ടാകും ഭരിക്കുന്നവരാകട്ടേ സ്വജനങ്ങളെ ദൈവനിഷേധികളാക്കാനുള്ള നിയമങ്ങള്‍ അടിച്ചേല്‌പിക്കുകയും ചെയ്യുന്നു. അങ്ങനെയുള്ള ഒരു ദേശത്ത്‌ ഒരിക്കലും ദൈവയോഗമുണ്ടാകുകയില്ലെന്നു മാത്രമല്ല, ദൈവകോപം സംഹാരതാണ്‌ഠവമാടുകയും ചെയ്യുമെന്നതിന്റെ തെളിവാണ്‌ ശബരിമലയിലെ ഉപ്പുതറ സംഭവം. ദൈവത്തിന്റെ പേരില്‍ കൈകാലുകള്‍ വെട്ടുന്ന കേരളം ദൈവത്തിന്റെ നാടെന്ന പേരിന്‌ അര്‍ഹയാണോ.

ദൈവപ്രതിഷ്‌ഠകള്‍ മാത്രംകൊണ്ട്‌ ദൈവപ്രീതി കൈവരിക്കാന്‍ സാദ്ധ്യമല്ല.ദൈവം മനുഷ്യരില്‍ തന്നെയാണ്‌്‌ കുടിയിരിക്കുന്നതെന്ന്‌ മഹാത്മാക്കള്‍ പ്രവചിച്ചിട്ടുണ്ട്‌. മനസ്സു നന്നായാല്‍ മനുഷ്യന്‍ നന്നാകുന്നു. മനുഷ്യന്‍ നന്നായാല്‍ നാടു നന്നാകുന്നു. അങ്ങനെ ആ നാട്‌ ദൈവത്തിന്റെ നാടായി മാറുന്നു. പക്ഷേ കേരളത്തിലെ സ്ഥിതി നേരെ മറിച്ചാണ്‌. മുക്കിലും മൂലയിലും ആരാധനാലയങ്ങള്‍ പണിതുയര്‍ത്തിയതുകൊണ്ട്‌ ദൈവീകചൈതന്യം വാരിക്കോരി ആ പ്രദേശത്ത്‌ ലഭിക്കണമെന്നില്ല. വിശ്വാസികള്‍ തമ്മില്‍ത്തല്ലി ചാകുന്നതുകൊണ്ടും ദൈവപ്രീതി ലഭിക്കണമെന്നില്ല.

കണ്ണുതുറക്കാത്ത ദൈവങ്ങളല്ല മറിച്ച്‌ കണ്ണുതുറന്നിരിക്കുന്ന മനുഷ്യര്‍ ശബരിമലയിലും അനുബന്ധപ്രദേശങ്ങളിലും മതിയായ സുരക്ഷാസംവിധാനങ്ങളും ക്രമീകരണങ്ങളും ഒരുക്കി ഭക്തജനങ്ങളുടെ തിരക്ക്‌ നിയന്ത്രിച്ചിരുന്നെങ്കില്‍ ഇങ്ങനെ ഒരു ദുരന്തം കേരളം ഏറ്റുവാങ്ങേണ്ടിവരില്ലായിരുന്നു.

ഓരോ ദുരന്തങ്ങളിലുംപെട്ട്‌ ജീവന്‍ പൊലിയുന്നവരിലേറെയും അന്യസംസ്ഥാനക്കാരാകുന്നത്‌ കേരളത്തെ സംബന്ധിച്ചിടത്തോളം ഒട്ടും ഭൂഷണമല്ല തന്നെ. തട്ടേക്കാട്‌ ബോട്ട്‌ ദുരന്തം കവര്‍ന്നെടുത്ത ജീവനുകള്‍ മുഴുവന്‍ അന്യസംസ്ഥാനക്കാരുടേതായിരുന്നു. കേരളജനത മാത്രമല്ല ലോകമൊട്ടുക്കുള്ള ജനങ്ങള്‍ സ്‌തംബ്ധരായ നിമിഷങ്ങളായിരുന്നു അത്‌. അന്വേഷണക്കമ്മീഷനെ നിയമിക്കുകയും പിന്‍വലിക്കുകയും തകൃതിയായി നടന്നു. എന്നിട്ടോ? ആ അന്വേഷണം എങ്ങുമെത്തിയില്ല.

ദുരന്തങ്ങള്‍ മാറി മാറി വരുമ്പോള്‍ കൊട്ടിഘോഷിച്ച്‌ എന്തൊക്കെയോ കാട്ടിക്കൂട്ടുകയും പിന്നീട്‌ സൗകര്യപൂര്‍വ്വം അതു മറക്കുകയും ചെയ്യുന്ന കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ എല്ലാവരും ഇപ്പോള്‍ പരസ്‌പരം പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ദയനീയ കാഴ്‌ചയാണ്‌ നാം കാണുന്നത്‌. ഇങ്ങനെ അന്വേഷണപ്രഹസനങ്ങളിലൂടെ രക്ഷപ്പെടുന്ന എല്ലാവരേയും ക്രിമിനല്‍ കുറ്റവാളികളായി പ്രഖ്യാപിക്കുകതന്നെ വേണം.

ഏതു ദുരന്തം വന്നാലും മുഖ്യമന്ത്രി ഉടനെ ഒരു ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കും. കുറെ കഴിയുമ്പോള്‍ ആ അന്വേഷണം അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍തന്നെ അട്ടിമറിക്കും. ഇതൊരു തുടര്‍ക്കഥയായി തുടരുന്നിടത്തോളം കാലം ദുരന്തങ്ങള്‍ കേരളം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയും ചെയ്യും. വര്‍ഷംതോറും ലക്ഷക്കണക്കിന്‌ തീര്‍ത്ഥാടകരാണ്‌ ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്നത്‌.? പരമ്പരാഗതമായ കാനനപാതയിലൂടെ സന്നിധാനത്തെത്തുന്ന തീര്‍ത്ഥാടകരിലേറെയും അന്യസംസ്ഥാനക്കാരുമാണെന്നും, അതിലേറെയും തമിഴ്‌നാട്‌, കര്‍ണ്ണാടക, ആന്ധ്രപ്രദേശ്‌ മുതലായ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്നും സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ബോദ്ധ്യമുള്ളതുമാണ്‌. ഈ തീര്‍ത്ഥാടകരാണ്‌ കോടിക്കണക്കിനു രൂപ ദേവസ്വം ബോര്‍ഡിന്റെ ഖജനാവില്‍ നിറച്ചുകൊണ്ടിരിക്കുന്നത്‌.

നികുതിദായകരുടേയോ സര്‍ക്കാരിന്റേയോ ചിലവില്‍ ഈ തീര്‍ത്ഥാടകര്‍ക്ക്‌ സൗകര്യങ്ങള്‍ ചെയ്‌തുകൊടുക്കേണ്ടതില്ല. കോടിക്കണക്കിനു രൂപ വരുമാനമുള്ളപ്പോള്‍ എന്തുകൊണ്ട്‌ ദേവസ്വം ബോര്‍ഡ്‌ മതിയായ സംരക്ഷണം തീര്‍ത്ഥാടകര്‍ക്ക്‌ ചെയ്‌തുകൊടുക്കുന്നില്ല ശബരിമലയില്‍നിന്ന്‌ വര്‍ഷംതോറും കിട്ടുന്ന കോടിക്കണക്കിനു രൂപ എന്തു ചെയ്യുന്നു  ഓരോ വര്‍ഷവും ശബരിമല വികസനമെന്ന പ്രഹസനത്തില്‍ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ എന്തൊക്കെയോ ചെയ്യുന്നുണ്ടെന്നതല്ലാതെ കാര്യമായ ഒരു പ്രവര്‍ത്തനവും അവിടെ നടക്കുന്നില്ല?എന്നതിന്റെ തെളിവിലേക്കാണ്‌ ഇപ്പോഴത്തെ സംഭവം വിരല്‍ ചൂണ്ടുന്നത്‌. മാത്രമല്ല, മരിച്ചവരില്‍ ഭൂരിഭാഗവും അന്യസംസ്ഥാനക്കാര്‍ ആയതുകൊണ്ട്‌ ദൈവത്തിന്റെ സ്വന്തം നാടിന്റെ പ്രതിഛായ നഷ്ടപ്പെടുകയും ചെയ്‌തു. ഇങ്ങനെ പ്രതിഛായ നഷ്ടപ്പെട്ട കേരളത്തെ രക്ഷിക്കാനാണോ കോണ്‍ഗ്രസ്സും ബി.ജെ.പി.യും മാറിമാറി മോചനയാത്ര നടത്തുന്നത്‌?

കാണിക്കവഞ്ചിയില്‍ വീഴുന്ന നോട്ടുകെട്ടുകളും സ്വര്‍ണ്ണം, വെള്ളി മുതലായവയും, വഴിപാടുകളില്‍ നിന്നുകിട്ടുന്ന ലക്ഷങ്ങളും മനസ്സില്‍ കണ്ട്‌ അവ വേണ്ടുവോളം ലഭ്യമാക്കാനുള്ള?ഭണ്ഡാരങ്ങളും കാണിക്കവഞ്ചികളും സ്ഥാപിച്ചതല്ലാതെ തീര്‍ത്ഥാടകര്‍ക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍പോലും ചെയ്‌തുകൊടുക്കാത്ത ദേവസ്വം ബോര്‍ഡിന്റെ പേരില്‍ ക്രിമിനല്‍ കുറ്റം ചുമത്തുകയും കടുത്ത ശിക്ഷ നല്‍കുകയും ചെയ്‌താല്‍ ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാം.

മകരജ്യോതി ദര്‍ശനപുണ്യമേറ്റ്‌ സായൂജ്യമടഞ്ഞ്‌ തിരിച്ചു സ്വന്തം ഭവനങ്ങളിലേക്ക്‌ യാത്രചെയ്‌തവരാണ്‌ ദുരന്തത്തില്‍ പെട്ടതെന്ന വാര്‍ത്ത വന്നതിനു പിന്നാലെ യുക്തിവാദി സംഘം രംഗത്തെത്തുകയും മകരജ്യോദി തട്ടിപ്പാണെന്നും ദേവസ്വം ബോര്‍ഡിനെതിരെ നരഹത്യയ്‌ക്ക്‌ കേസെടുക്കണമെന്നും ആഹ്വാനം ചെയ്‌തിരിക്കുന്നു.

അന്വേഷണക്കമ്മീഷനുകള്‍ കെട്ടിച്ചമയ്‌ക്കുന്ന കഥകളും ഉപകഥകളും ഇനി മാധ്യമങ്ങള്‍ക്കും ചാനലുകാര്‍ക്കും ചാകരക്കൊയ്‌ത്താകും. പക്ഷെ, അപ്പോഴും ഉത്തരം കിട്ടാത്ത ഒരു ചോദ്യം മാത്രം ബാക്കിയാകും. ശബരിമല ദര്‍ശനത്തിന്റെ പുണ്യകര്‍മ്മങ്ങളിലൊന്നായ മകരജ്യോതി ദര്‍ശിച്ച്‌ സായൂജ്യമടഞ്ഞ ഭക്തര്‍ കൂരിരുട്ടില്‍ തലങ്ങും വിലങ്ങും ഓടി മേല്‍ക്കുമേല്‍ മറിഞ്ഞുവീണ്‌ അതിദാരുണമായി മരണത്തിന്റെ കരാളഹസ്‌തങ്ങളില്‍ ഞെരിഞ്ഞമര്‍ന്ന്‌ പിടഞ്ഞുമരിച്ചു വീണപ്പോള്‍, ശരണമന്ത്രവുമായി തന്നെ കാണാന്‍ വരുന്ന ഭക്തരുടെ ആശ്രിതനാകുമെന്ന്‌ വിശ്വസിക്കുന്ന (വിശ്വസിപ്പിക്കുന്ന) സാക്ഷാല്‍ ധര്‍മ്മശാസ്‌താവ്‌ എന്തേ കണ്ണടച്ചു ഈ അത്യാഹിതത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്കുണ്ടായ നഷ്ടങ്ങള്‍ക്ക്‌ ആര്‌ സമാധാനം പറയും

കേരള സേനയും കേന്ദ്ര സേനയും അത്യാഹിതസമയങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാ സജ്ജീകരണങ്ങളോടെയും ശബരിമലയിലുണ്ടായിരുന്നെങ്കിലും അവര്‍ സന്നിധാനത്തിനു ചുറ്റുവട്ടത്ത്‌ സുരക്ഷാവലയം തീര്‍ത്ത്‌ അയ്യപ്പെനെ സംരക്ഷിക്കുകയായിരുന്നുവത്രേ. ദൈവത്തിനെന്തിനാണ്‌ മനുഷ്യരുടെ സംരക്ഷണം

സന്നിധാനത്തിന്‌ ഏതാനും കാതമകലെ ശരണമന്ത്രം ചൊല്ലി തന്നെക്കാണാന്‍ വന്ന ഭക്തര്‍ പിടഞ്ഞുവീണു മരിച്ചുകൊണ്ടിരുന്നപ്പോള്‍ കേന്ദ്രസേനയുടെ സുരക്ഷാവലയത്തിനുള്ളില്‍ ഭദ്രമായി പള്ളിയുറങ്ങിയ അയ്യപ്പനോ, അയ്യപ്പന്റെ സന്തതസഹചാരിയായ വാവരു സ്വാമിയോ, മലദൈവങ്ങളോ, ദൈവത്തിന്റെ സ്വന്തം നാട്ടിലെ മറ്റു ദൈവങ്ങളോ ആ ഹതഭാഗ്യര്‍ക്ക്‌ തുണയായില്ല.

ദേശീയതലത്തിലും അന്തര്‍ദ്ദേശീയതലത്തിലും ശ്രദ്ധാകേന്ദ്രമായി മാറിയ ശബരിമലയിലെ ഈ അത്യാഹിതം വിശ്വാസപരമായി എങ്ങനെ വിലയിരുത്താം  ഇവിടെയാണ്‌ മകരജ്യോദിയെക്കുറിച്ച്‌ യുക്തിവാദികള്‍ ഉന്നയിക്കുന്ന ചോദ്യത്തിന്‌ പ്രസക്തിയേറുന്നത്‌.








Thursday, January 6, 2011

ശുംഭന്‍ മണ്ടനല്ല വിഡ്ഢിയുമല്ല...പിന്നെയാര് ?

വിവിധ രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ അതിരുകടന്ന പ്രകടനങ്ങളും ബന്തുകളും ഹര്‍ത്താലുകളുംകൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍ക്ക് ഒരാശ്വാസമായിരുന്നു കേരളത്തിലെ പൊതുവഴികളിലും വഴിയോരങ്ങളിലുംപ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിച്ചുകൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച നിര്‍ണ്ണായകമായ വിധി.ഹൈക്കോടതി അങ്ങനെ പല വിധികളും അതിനുമുന്‍പും പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും അതെല്ലാം കാറ്റില്‍പറത്തി തങ്ങള്‍ക്ക് തോന്നിയപോലെ യോഗങ്ങളും പ്രകടനങ്ങളും നടത്തി കോടതിയേയും ജനങ്ങളേയും വെല്ലുവിളിക്കുകയായിരുന്നു സാധാരണ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചെയ്തുകൊണ്ടിരുന്നത്.   
എന്നാല്‍, അതില്‍നിന്നും തികച്ചും വിഭിന്നമായി ഒരു രാഷ്ട്രീയനേതാവ് ഹൈക്കോടതിയെ രൂക്ഷമായി വിമര്‍ശിക്കുക മാത്രമല്ല അദ്ദേഹം അല്പം കൂടി അതിരുകടന്ന് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയുംകൂടി ചെയ്തു.2010 ജൂലൈ 1ന് കണ്ണൂരില്‍വഴിയോരത്ത് പ്രകടനം നടത്തുക മാത്രമല്ല ഒരു വമ്പിച്ച പൊതുയോഗവും സംഘടിപ്പിച്ചു. തീര്‍ന്നില്ല,പൊതുയോഗം നിരോധിച്ച ജഡ്ജിമാര്‍ ശുംഭന്മാരാണെന്നുംഇവരുടെ വിധികള്‍ക്ക് പുല്ലുവിലയാണെന്നും തട്ടിവിട്ടതിനുശേഷമാണ് ടിയാന്റെ കലിപ്പ് മാറിയത്.
പൊതുതാല്പര്യഹര്‍ജിക്കാര്‍ക്ക് പഞ്ഞമില്ലാത്ത കേരളത്തിലുണ്ടോ മേപ്പടിയാനെ ജനം വെറുതെ വിടുന്നു. അഭിഭാഷകനായ പി. റഹീമിന്റെ പൊതുതാല്പര്യ ഹര്‍ജി ഫയലില്‍ സ്വീകരിക്കുന്നതിനു മുന്‍പുതന്നെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.ഹര്‍ജി കിട്ടിയാല്‍ ഫയലില്‍ സ്വീകരിക്കുകയും എതിര്‍പാര്‍ട്ടിക്ക് നോട്ടീസ് അയക്കുകയുംവിസ്തരിക്കുകയും ചെയ്യുക എന്നത് കോടതിയുടെ ജോലി. അങ്ങനെ നോട്ടീസ് കൈപ്പറ്റിയ സി.പി.എം. നേതാവും മുന്‍ എം.എല്‍.എ.യുമായ എം.വി. ജയരാജന് അപ്പോഴും തന്റെ കലിപ്പ് മാറിയില്ല. എന്ത് നോട്ടീസ്....ഏത് കോടതി. അദ്ദേഹമതിന് പുല്ലുവില കല്പിച്ചു വീട്ടിലിരുന്നു. കോടതിയുണ്ടോ വെറുതെ വിടുന്നു. പുലിവാലിലാണ് കയറി പിടിച്ചിരിക്കുന്നതെന്നു മനസ്സിലാക്കിയ ജയരാജന്‍ അവസാനം തന്റെ വക്കീലിനെ കോടതിയിലേക്കയച്ചു. കോടതി പറഞ്ഞു ജയരാജന്‍ നേരിട്ടുവന്ന് സത്യവാങ്മൂലം നല്‍കണമെന്ന്.
ഗത്യന്തരമില്ലാതെ ജയരാജന്‍ കോടതിയില്‍ ഹാജരായി. പ്രശ്‌നസങ്കീര്‍ണ്ണങ്ങളായ അനേകം കേസുകള്‍ കൈകാര്യം ചെയ്ത് തീര്‍പ്പുകല്പിച്ചിട്ടുള്ള ഞങ്ങള്‍ ശുംഭന്മാരാണോ എന്നാണ് ജസ്റ്റിസ് എ.കെ. ബഷീര്‍, എം.എല്‍. ജോസഫ് ഫ്രാന്‍സിസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന് അറിയേണ്ടത്. സംഗതി പന്തിയല്ലെന്ന് മനസ്സിലാക്കിയ ജയരാജന്‍ വീണിടത്തുകിടന്നുരുളുന്ന രാഷ്ട്രീയക്കാരുടെ ആ പതിവു ശൈലി പ്രയോഗിച്ചു.സാഹചര്യം, പ്രദേശം, ഉപയോഗിക്കുന്ന ജനവിഭാഗം ഇവരെ ആശ്രയിച്ചാണ് ഓരോ പദങ്ങള്‍ക്കും അര്‍ത്ഥം കല്പിക്കുന്നതെന്നും പ്രഖ്യാപിച്ചു.വിദ്യാഭ്യാസമില്ലാത്ത വടക്കന്‍ മലബാറിലെ ഗ്രാമീണരോട് സംസാരിച്ചപ്പോഴാണ് ഹൈക്കോടതി ജഡ്ജിമാരെ ശുംഭന്മാര്‍ എന്ന് വിശേഷിപ്പിച്ചതെന്നും അദ്ദേഹം തട്ടിവിട്ടു.അമേരിക്കക്കാര്‍ പറയുന്നതുപോലെ ഒരു innocent mistake. 
ജഡ്ജിമാര്‍ക്ക് വീണ്ടും സംശയം. അവര്‍ തലപുകഞ്ഞാലോചിച്ചിട്ടും ജയരാജന്റെ പ്രസ്താവനയോട് യോജിക്കാന്‍ കഴിഞ്ഞില്ല.ശുംഭന്‍ എന്ന് മലബാറില്‍ വിളിച്ചാല്‍ ഒരര്‍ത്ഥവും കൊച്ചിയിലും കോട്ടയത്തും, തിരുവനന്തപുരത്തും, തൃശൂരും വിളിച്ചാല്‍ മറ്റൊരര്‍ത്ഥവുമാകുമോ? ശുംഭന്‍എന്നാല്‍ a fool, an idiot എന്നൊക്കെ നിഘണ്ടുവില്‍ കാണാം. Idiot  എന്നാല്‍  a foolish or stupid person  എന്നും. അപ്പോള്‍ ജയരാജന്റെ ശുംഭന്‍ പ്രയോഗം മന:പ്പൂര്‍വ്വമായിരുന്നു എന്ന് ജഡ്ജിമാര്‍ക്ക് തോന്നിയതില്‍ അത്ഭുതപ്പെടാനില്ല. 
മലബാറിലെ വിവരമില്ലാത്ത ഗ്രാമീണരോടു ജഡ്ജിമാര്‍സ്റ്റുപ്പിഡുകളാണെന്നോ ഇഡിയറ്റുകളാണെന്നോ പറഞ്ഞാല്‍ അവര്‍ക്കെന്തു മനസ്സിലാകാന്‍. അതുകൊണ്ട് മനസ്സിലാകുന്ന ഭാഷയില്‍ പറഞ്ഞുമനസ്സിലാക്കിയതാണ് ഈ നേതാവിനിപ്പോള്‍ കുരിശായി മാറിയത്. ശുംഭന്‍, ഏഭ്യന്‍, വഷളന്‍ എന്നിവയെല്ലാം പണ്ടത്തെ നാടന്‍ പ്രയോഗങ്ങളാണെങ്കിലും ഇപ്പോഴും ചിലയിടങ്ങളില്‍ ഇവ ഉപയോഗിക്കുന്നുണ്ട്.ഈ ശുംഭനും പുല്ലും ഇത്ര പുലിവാലാകുമെന്ന് ജയരാജന്‍ ചിന്തിച്ചതേയില്ല.
ഏതായാലും ജനുവരി 10ന് കേസ് പരിഗണനയ്ക്ക് വരുമ്പോള്‍ തീര്‍ച്ചയായും ഈ ശുംഭന്‍ ആരാണെന്ന് നമുക്ക് മനസ്സിലാക്കാം. വിവരം കെട്ടവനെന്നോ, ഇഡിയറ്റ് എന്നോ സ്റ്റുപ്പിഡ് എന്നോ എന്തുമായിക്കൊള്ളട്ടെ, ശുംഭന്റെ യഥാര്‍ത്ഥ പര്യായം കണ്ടുപിടിക്കാന്‍ ജഡ്ജിമാര്‍ കുറെ ബുദ്ധിമുട്ടേണ്ടിവരും.ശുംഭനെന്നാല്‍ മണ്ടനോ വിഡ്ഢിയോ അല്ലെങ്കില്‍ പിന്നെ ആരാണെന്ന് അവര്‍ തന്നെ പറയട്ടേ.പുതിയതെന്തെങ്കിലും കണ്ടുപിടിച്ചാല്‍ ശുംഭന്റെ പര്യായങ്ങളില്‍ ഒന്നുകൂടി നിഘണ്ടുവില്‍എഴുതിച്ചേര്‍ക്കാം. മറിച്ചാണെങ്കിലോ?
വാല്‍ക്കഷ്ണം: 1974ല്‍ പുറത്തിറങ്ങിയ നസീര്‍-ലക്ഷ്മി അഭിനയിച്ച ''അരക്കള്ളന്‍ മുക്കാല്‍കള്ളന്‍'' എന്ന സിനിമയില്‍ പി. ഭാസ്‌കരന്‍ രചിച്ച് ദക്ഷിണാമൂര്‍ത്തി സംഗീതം നല്‍കിയ 'കനകസിംഹാസനത്തില്‍ കയറിയിരിക്കുന്നവന്‍ ശുനകനോ വെറും ശുംഭനോ.....' എന്ന ഒരുഗാനം യേശുദാസും, ജയചന്ദ്രനും, എം.ജി. ശ്രീകുമാറും പാടിയിട്ടുണ്ട്. അതുകൊണ്ട് ഇത് വടക്കന്‍ മലബാറുകാരുടെ ഗ്രാമീണഭാഷയാണെന്നു പറഞ്ഞ് കോടതിയുടെ ശിക്ഷാനടപടികളില്‍ നിന്ന് തടിയൂരാന്‍ ജയരാജനു സാധിക്കുമോ എന്ന് കാത്തിരുന്നുകാണാം.