Friday, August 5, 2016

ബന്ധങ്ങള്‍ ബന്ധനങ്ങള്‍ (നോവലറ്റ്) - അദ്ധ്യായം മൂന്ന്

തിരക്കു പിടിച്ച അജ്‌മല്‍ഖാന്‍  റോഡിലൂടെ നടന്ന് മെസ്സിലെത്താന്‍ തന്നെ വളരെ ബുദ്ധിമുട്ടാണ്. എന്നാലും താന്‍ അവിടെ പോകും. ചിലപ്പോള്‍ ഗോകുലന്റെ ദേവ്നഗറില്‍ താമസിക്കുന്ന അമ്മാവന്റെ വീട്ടിലേക്ക് പോകും. അതുമല്ലെങ്കില്‍ ഗോള്‍മാര്‍ക്കറ്റിലെ ഡോക്ടേഴ്സ് ലെയ്‌നില്‍ താമസിക്കുന്ന അപ്പുക്കുട്ടന്‍ ചേട്ടന്റെ വീട്ടിലേക്ക് പോകും. ഗോകുലന്റെ അമ്മായി നല്ലൊരു പാചകക്കാരിയാണ്. നാടന്‍ ഭക്ഷണമുണ്ടാക്കാന്‍ നിന്റെ അമ്മായിയിയെ കടത്തിവെട്ടാന്‍ മറ്റാരുമില്ല എന്ന് പലപ്പോഴും ഗോകുലനോട് താന്‍ പറഞ്ഞിട്ടുണ്ട്. മനസ്സുതുറന്ന് സംസാരിക്കാന്‍ സാധിക്കുന്ന ഏക സുഹൃത്ത് ഗോകുലനാണ്. മറ്റുള്ളവരൊക്കെ തന്റെ പ്രയാസങ്ങള്‍ കണ്ട് പുറമെ സങ്കടഭാവം പ്രകടിപ്പിക്കുകയും ഉള്ളാലെ സന്തോഷിക്കുന്നവരുമാണെന്ന് തനിക്കറിയാം. പക്ഷെ, ഗോകുലന്‍ അവരില്‍നിന്ന് വ്യത്യസ്ഥനാണ്. തന്റെ അവസ്ഥ അറിഞ്ഞു പ്രവര്‍ത്തിക്കുന്നവന്‍. ഒരു ദിവസം പത്തുപ്രാവശ്യമെങ്കിലും ഓഫീസിലേക്ക് ഫോണ്‍ ചെയ്യും. താനെന്തെടുക്കുകയാണ്...ആരെങ്കിലും വിളിച്ചോ.......ആരെയെങ്കിലും വിളിച്ചോ എന്നൊക്കെയാണ് അവന് അറിയേണ്ടത്.

ഒരു ദിവസം ഓഫീസിലെ റിസപ്ഷനിസ്റ്റ് കഞ്ചന്‍ കക്കര്‍ അവന്റെയടുത്ത് തട്ടിക്കയറുകയും ചെയ്തു. കൂടെക്കൂടെ അവന്റെ ഫോണ്‍ വിളി അവള്‍ക്കത്ര രസിച്ചില്ലെന്നു തോന്നുന്നു. അതുകൊണ്ടായിരിക്കണം അവന്റെ ഊരും പേരുമൊക്കെ അവള്‍ ചോദിച്ചത്.

"കോന്‍ ബോല്‍‌രഹാഹേ?" അവളൊരിക്കല്‍ അവനോടു ചോദിച്ചതാണ്.

"മേം ഉസ്‌കാ തന്താ ബോല്‍‌രഹാ ഹും." അവന്‍ മറുപടിയും കൊടുത്തു.

ഞാനൊരു മീറ്റിംഗിലായിരുന്നു അപ്പോള്‍. മീറ്റിംഗ് കഴിഞ്ഞപ്പോഴേക്കും ഉച്ചയായി. ലഞ്ച് കഴിക്കാന്‍ സാധാരണ പോകാറ് കോണാട്ട് പ്ലേസിലെ സൂപ്പര്‍ മാര്‍ക്കറ്റിനടുത്തുള്ള രാഘവന്‍ ചേട്ടന്റെ നവകേരള റസ്റ്റോറന്റിലേക്കായിരിക്കും. ആ ചുറ്റുപാടില്‍ നിന്നുള്ള ഓഫീസുകളിലെ മലയാളികള്‍ ലഞ്ചു കഴിക്കാന്‍ അവിടെയാണ് വരാറ്. കഷ്ടിച്ച് പത്തു പേര്‍ക്കിരിക്കാവുന്ന ഒരു ഇടുങ്ങിയ മുറിയിലാണ് അത് പ്രവര്‍ത്തിക്കുന്നത്. ലഞ്ചിനു പുറത്തേക്കിറങ്ങാന്‍ നേരമാണ് കഞ്ചന്‍ പറഞ്ഞത്....

"ആപ് കേലിയേ ഏക് മെസ്സേജ് ഹേ" എന്ന്.

"കിസ്‌കാ?" ഞാന്‍ ചോദിച്ചു.

"ആപ്കാ തന്താ കാ..." ഞാന്‍ ഞെട്ടിപ്പോയി ഇവളെന്താ എന്റെ തന്തയ്ക്കു വിളിക്കുന്നോ? എന്റെ നോട്ടവും ഭാവവും കണ്ടപ്പോള്‍ എന്തോ പന്തികേടുണ്ടെന്ന് അവള്‍ക്കു മനസ്സിലായി.

"ക്യാ ഹുവാ?" അവള്‍ ചോദിച്ചു.

"കുച്ച് നഹീം.." ഞാന്‍ മറുപടി പറഞ്ഞു.

"ആപ്കോ മാലുംഹേ ക്യാ തന്താ കാ മത്‌ലബ് ക്യാ ഹെ..?" ഞാന്‍ ചോദിച്ചു.

"നഹീം, ക്യാ ഹേ?" അവള്‍ ആകാംക്ഷയോടെ ചോദിച്ചു.

"തന്താ കാ മത്‌ലബ് ബാപ്, സമച്‌ഗയാ?" അവളാകെ ചമ്മിപ്പോയി.

"കോയി ബാത് നഹീ.." എന്നു പറഞ്ഞ് ഞാന്‍ പുറത്തേക്ക് പോകുകയും ചെയ്തു.

ആ സമയത്താണ് ഗോകുലന്‍ വീണ്ടും വിളിച്ചത്. കഞ്ചന് ആളെ മനസ്സിലായി. ഗോകുലനെ അവള്‍ ശരിക്കൊന്നു കുടഞ്ഞു. അതിനുശേഷം അവനെ കാണുമ്പോള്‍ അവള്‍ ചോദിക്കും..

"കൈസേ ഹേ തന്താ, ഠീക് ഹേ നാ?"

"ഇതു കുരിശായല്ലോ ഭഗവാനേ..."

തലയില്‍ കൈവെച്ചുകൊണ്ടുള്ള അവന്റെ ഡയലോഗ് കേള്‍ക്കുമ്പോള്‍ എല്ലാവരും കൂട്ടച്ചിരിയായിരിക്കും. കഞ്ചനും കൂടെ കൂടും.

ഗോകുലന്റെ അമ്മാവന്‍ അപ്പുക്കുട്ടനും അമ്മായി ഉഷയും അവരുടെ കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ് തന്നെ കണ്ടിരുന്നത്. രവി ഓര്‍ത്തു. രണ്ടു കുട്ടികളാണവര്‍ക്ക്. ഏഴാം ക്ലാസില്‍ പഠിക്കുന്ന അംബികയും നാലാം ക്ലാസില്‍ പഠിക്കുന്ന അഭിഷേകും. കുട്ടികള്‍ക്ക് രണ്ടുപേര്‍ക്കും രവിയങ്കിളെന്നാല്‍ ജീവനാണ്. താന്‍ എപ്പോള്‍ ചെന്നാലും രണ്ടുപേരും തന്റെ അടുത്തുകൂടാന്‍ മത്സരമായിരിക്കും.

"അങ്കിള്‍, ദീദീ നേ മുഛേ മാര്‍ ദിയാ" അഭിഷേകിന്റെ പതിവു പരാതിയാണ്.

"തൂനേ മുഛേ ഗാലി ക്യോം ദിയാ?" അതാ വരുന്നു അംബികയുടെ വക പരാതി.

"ദേഖോ, തും ദോനോം നേ ഐസാ ജഗ്ഡാ മത് കിയാ കരോ. ദോനോം ഭായീ ബഹന്‍ ഹേ നാ?"  രണ്ടുപേരേയും അടുത്തു വിളിച്ച് താന്‍ സമാധാനിപ്പിക്കും.

"ലേക്കിന്‍ ദീദി ഹമേശാ പെന്‍സില്‍ ചോരീ കര്‍ത്തീഹേ." അഭിഷേകിന്റെ പരാതിയാണ്.

"അങ്കിള്‍, യേ അഭിഷേക്‌നെ മേരി കളര്‍ പെന്‍സില്‍ ചോരി കര്‍ക്കേ അപ്നാ ബാഗ് മേം ഡാല്‍തേ ഹുവേ മെം നേ പകട് ലിയാ"  അംബികയും വിടാനുള്ള ഭാവമില്ല.

"തൊടങ്ങി രണ്ടും കൂടെ. രണ്ടും നേരെ കണ്ടാല്‍ കീരിയും പാമ്പും പോലെയാ. എന്റെ ദൈവമേ ഇവറ്റകള്‍ രണ്ടിനേം കൊണ്ട് ഞാന്‍ തോറ്റു."

 ഉഷച്ചേച്ചി അടുക്കളയില്‍ നിന്ന് ഓടിവരും.

"യേ കീരി ക്യാ ഹോതീ ഹേ മമ്മീ?"അഭിഷേകിന്റെ ചോദ്യം കേട്ട് താന്‍ ചിരിക്കും.

"നിന്റെ അച്ഛനോട് ചോദിക്ക്"

 ദ്വേഷ്യപ്പെട്ട് ചേച്ചി അടുക്കളയിലേക്ക് പോകും.

"അങ്കിള്‍, ആപ്കോ മാലും‌ഹേ ക്യാ കീരി ക്യാ ഹോത്തേ ഹേ?" അഭിഷേക് എന്റെ നേരെ തിരിയും.

"യേ ലോ ചോക്ക്ലേറ്റ്"

രണ്ടുപേര്‍ക്കും ഓരോ ചോക്ക്ലേറ്റ് കൊടുത്ത് കഴിയുമ്പോള്‍ സന്തോഷമാകും. പരസ്പരം കൊഞ്ഞനം കുത്തി രണ്ടുപേരും അകത്തേക്കു പോകും. അതാണ് സ്ഥിരം പരിപാടി.

"എന്തിനാ രവീ, നീ വരുമ്പോഴൊക്കെ ഇങ്ങനെ ചോക്ക്ലേറ്റു വാങ്ങി കൊണ്ടുവരുന്നത്?" ചേച്ചി കാപ്പിയുമായി വന്ന് ചോദിക്കും.

"അതു സാരമില്ല ചേച്ചി, കുട്ടികളല്ലേ. അവര്‍ക്കല്ലാതെ മറ്റാര്‍ക്കാ ഞാന്‍ വാങ്ങിക്കൊടുക്കേണ്ടത്. ഇതൊക്കെയല്ലേ ജീവിതത്തില്‍ എന്നെന്നും ഓര്‍മ്മിക്കാന്‍ കഴിയുന്ന സന്ദര്‍ഭങ്ങള്‍. ഇവിടെ വരുമ്പോഴാണ് എന്റെ മനസ്സിന് അല്പമെങ്കിലും ശാന്തത ലഭിക്കുന്നത്."

"രവിയോടു ചോദിക്കുന്നതുകൊണ്ട് വിഷമമൊന്നും തോന്നരുത്. പലതവണ ഞാന്‍ ഓര്‍ത്തതാ. എത്ര നാളെന്നുവെച്ചാ ഇങ്ങനെ ജീവിക്കുന്നത്? എന്തിനും ഒരു തീര്‍ച്ചയും തീരുമാനവുമൊക്കെ വേണ്ടെ? ഇങ്ങനെ ജീവിതകാലം മുഴുവന്‍ തുടരാനാണോ ഭാവം?"

ചേച്ചിയുടെ ചോദ്യത്തിന് വ്യക്തമായ ഒരു മറുപടി കൊടുക്കാന്‍ തനിക്കു കഴിയാറില്ല. എങ്കിലും അവരുടെ വിഷമവും താന്‍ മനസ്സിലാക്കുന്നുണ്ടായിരുന്നു.

"നിങ്ങള്‍ രണ്ടുപേരും ഇങ്ങനെ വാശിപിടിച്ചിരുന്നാല്‍ മക്കളുടെ ഭാവിയാണ് തകരുന്നതെന്ന് ഓര്‍മ്മവേണം." ചേച്ചി തുടരുകയാണ്.

"ഞാനെന്തു വിട്ടുവീഴ്ചക്കും തയ്യാറാണ് ചേച്ചീ. പക്ഷെ അവള്‍.........!!"

"എങ്ങനെ ജീവിച്ചവരായിരുന്നു. എനിക്കുപോലും അസൂയ തോന്നിയിട്ടുണ്ട്. എന്നിട്ടിപ്പോ....." ചേച്ചിയുടെ മുഖത്ത് വിഷമം.

"മഹാബലി ചക്രവര്‍ത്തിയുടെ ഭരണത്തില്‍ അസൂയ മൂത്തതുകൊണ്ടല്ലേ ചേച്ചി മഹാവിഷ്ണു വാമനനായി വന്ന് പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയത്?"

തന്റെ മറുപടി ചേച്ചിയെ ശുണ്ഠി പിടിപ്പിക്കും.

"രവിയോട് എന്തു പറഞ്ഞാലും അതിനൊരു ഉപമയും ഉല്‍‌പ്രേക്ഷയുമൊക്കെ കണ്ടുപിടിക്കും..." പരിഭവത്തോടെ ചേച്ചി എഴുന്നേറ്റു പോകും.

തനിക്കറിയാം, അത്ര ആത്മാര്‍ത്ഥതയോടെയാണ്  അവരെന്നോടു പെരുമാറുന്നത്.

(തുടരും)

ബന്ധങ്ങള്‍ ബന്ധനങ്ങള്‍  - അദ്ധ്യായം രണ്ട് 


No comments:

Post a Comment