Friday, August 26, 2016

ബന്ധങ്ങള്‍ ബന്ധനങ്ങള്‍ (നോവലറ്റ്) അദ്ധ്യായം അഞ്ച്

"ന്താ കുട്ടാ ദുസ്വപ്നം വല്ലോം കണ്ടോ?" അച്ഛമ്മ കട്ടിലിനടുത്തു നില്‍ക്കുകയാണ്. വാതില്‍ക്കല്‍ ഗായത്രിയുമുണ്ട്.
 
"ഒറക്കത്തില് എന്തൊക്ക്യോ പറേണെന്ന് ഇവളാ വന്നു പറഞ്ഞേ.." തെല്ലു ജാള്യതയോടെ രവി എഴുന്നേറ്റിരുന്നു.
 
സമയം സന്ധ്യയായിരിക്കുന്നു. നല്ലൊരുറക്കം കിട്ടിയെങ്കിലും ക്ഷീണം വിട്ടു മാറിയില്ല. എഴുന്നേറ്റു ചെന്ന് മുഖം കഴുകി വന്നു. ഗായത്രി കൊണ്ടുവന്ന ചായ മൊത്തിക്കുടിച്ചു. ഇടയ്ക്ക് തന്‍റെ കണ്ണുകള്‍ കുറ്റബോധത്തോടെ അവളുടെ നേരെ പായിച്ചു.
 
"അപ്പൊ എന്നെ മറന്നിട്ടില്ലാന്ന് മനസ്സിലായി." ഗായത്രി ഗൂഢമായ ഒരു ചിരിയോടെ പറഞ്ഞു.
 
ഇവളെന്തൊക്കെയാണീ പറയുന്നത്? രവിക്കൊന്നും മനസ്സിലായില്ല. ചോദ്യരൂപത്തിലുള്ള അയാളുടെ നോട്ടം കണ്ടിട്ടാവണം അവള്‍ പറഞ്ഞു.....

"ഉറക്കത്തില്‍ കിടന്ന് എന്‍റെ പേരു വിളിക്കുന്നതു കേട്ടാ ഞാനിങ്ങോട്ടു വന്നത്. അപ്പോഴല്ലേ സാറ് ഉറക്കത്തില്‍ പിച്ചും പേയും പറയുകയാണെന്ന് മനസ്സിലായത്." അവള്‍ പരിഹാസരൂപത്തില്‍ പറഞ്ഞ് അപ്പുറത്തേക്കു പോയി.
 
"ശ്ശേ, ഇതു കഷ്ടമായിപ്പോയി. എന്തൊക്കെയാണാവോ താന്‍ ഉറക്കത്തില്‍ വിളിച്ചു പറഞ്ഞത്." രവി ഉത്കണ്ഠാകുലനായി.
 
"ദീപം.....ദീപം.....ദീപം" ഗായത്രിയുടെ ശബ്ദമാണ്. സന്ധ്യാവിളക്കു കൊളുത്താന്‍ സമയമായി. ഐശ്വര്യത്തിന്‍റെ പ്രതീകമായിരുന്ന അമ്മയുടെ സന്ധ്യാനാമം കേട്ടു വളര്‍ന്ന താന്‍, ലൗകീക സുഖങ്ങളുടെ പുറകെ പാഞ്ഞു കാലങ്ങള്‍ കഴിച്ചുകൂട്ടി. ബോംബെയിലും ഡല്‍ഹിയിലുമായി അലഞ്ഞുതിരിഞ്ഞു നടന്നപ്പോള്‍ സന്ധ്യാനാമം പോയിട്ട് 'ദൈവമേ' എന്നുപോലും വിളിക്കാന്‍ തോന്നിയിട്ടില്ല.
ബാല്യവും കൗമാരവും വിസ്മരിച്ചു. ബാല്യം കഴിഞ്ഞ് കൗമാരത്തിന്‍റെയും യൗവനത്തിന്‍റേയും അതിര്‍വരമ്പുകളിലെത്തി നില്‍ക്കുന്ന പ്രായം. ആരും ഒന്നും ചോദിക്കാനില്ല എന്ന അഹന്ത മനസ്സില്‍ മുറ്റി നില്‍ക്കുന്ന പ്രായം.
 
ആരേയും കൂസാത്ത പ്രകൃതമായിരുന്നു തന്‍റേത്. കുറെ സാധാരണ മനുഷ്യര്‍ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ചിരുന്ന ഒരു ഗ്രാമമായിരുന്നു ഈ പ്രദേശം. ഹിന്ദുക്കളും കൃസ്ത്യാനികളും മുസ്ലീങ്ങളും പരസ്പരം സ്നേഹിച്ചും സഹകരിച്ചും ജീവിച്ചിരുന്ന കാലം. ഉത്സവമായാലും കൃസ്തുമസ്സായാലും പെരുന്നാളായാലും എല്ലാവരും ആ സന്തോഷങ്ങളില്‍ പങ്കെടുത്ത് പരസ്പരം പങ്കുവെച്ച് ജീവിച്ചിരുന്ന കാലം. ഇവിടെ വളര്‍ന്നു വരുന്ന ഓരോ കുട്ടിയുടേയും രക്ഷകര്‍ത്താക്കള്‍ ഗ്രാമത്തിന്‍റെ മുഴുവന്‍ രക്ഷകര്‍ത്താക്കളായിരുന്നു.
 
ആരെന്തു ചെയ്താലും പറഞ്ഞാലും നിമിഷനേരം കൊണ്ട് അതവരുടെ വീടുകളിലെത്തിയിരിക്കും. സ്കൂളില്‍ എന്തെങ്കിലും വികൃതി കാണിച്ചാല്‍ അദ്ധ്യാപകര്‍ നേരിട്ട് രക്ഷകര്‍ത്താക്കളെ വിവരമറിയിക്കുമായിരുന്നു. അദ്ധ്യാപകരുടെ ഈ പ്രവൃത്തികള്‍ പല വിരുതന്മാര്‍ക്കും പാരയായിട്ടുണ്ട്. നാട്ടിലെ അറിയപ്പെടുന്ന പ്രമാണിയുടെ ഒരേയൊരു മകനായ തനിക്കും അല്പം ഗര്‍വ്വും അഹങ്കാരവും ഉണ്ടായതില്‍ അത്ഭുതപ്പെടാനില്ല. ക്ലാസ്സില്‍ അല്ലറ ചില്ലറ കുസൃതികള്‍ കാണിക്കുന്നവരുടെ ലിസ്റ്റില്‍ തന്‍റെ പേരും ഉള്‍പ്പെട്ടത് അങ്ങനെയാണ്. അച്ഛന്‍റെ കൈയില്‍ നിന്ന് നല്ല ചൂരല്‍പ്രയോഗവും അതുകാരണം താന്‍ ഏല്‍ക്കേണ്ടിവന്നിട്ടുണ്ട്.  മാതാപിതാക്കളുടെ സംരക്ഷണയില്‍ പാറപോലെ വളര്‍ന്നപ്പോഴും പഠിപ്പോ തന്‍റെ ഭാവിയോ ഒന്നും ഗൗരവമായി കണ്ടിരുന്നില്ല.
 
"എന്തിനു ശോകം വൃഥാ തവ കേള്‍ക്ക നീ
ബന്ധമില്ലേതുമിതിന്നു മനോഹരേ !
നിന്നുടെ ഭര്‍ത്താവു ദേഹമോ ജീവനോ
ധന്യേ! പരമാര്‍ത്ഥമെന്നോടു ചൊല്ലു നീ...."
 
ഉമ്മറക്കോലായില്‍ അച്ഛമ്മ രാമായണം വായിക്കുന്നത് കേട്ടുകൊണ്ട് കറങ്ങുന്ന ഫാനിലേക്കു നോക്കി കട്ടിലില്‍ മലര്‍ന്നു കിടക്കുകയാണ് അപ്പോഴും അയാള്‍. പകലുറക്കത്തിന്‍റെ ക്ഷീണമുണ്ടെങ്കിലും ഇങ്ങനെ കിടക്കുന്നത് ശരിയല്ലെന്നു തോന്നി. അപ്പോഴേക്കും ആരോ വന്നു അച്ഛമ്മയോടു സംസാരിക്കുന്നതു കേട്ടു. എഴുന്നേറ്റ് മുന്‍വശത്തേക്കു ചെന്നു.
 
"ഞാനാ മുത്തശ്ശീ" വന്ന ആള്‍ പരിചയപ്പെടുത്തി ഉമ്മറത്തേക്കു കയറി.
 
"ങ്ആ....നീയ്യോ?" വാ കേറിയിരിക്ക്" അപ്പോഴേക്കും രവി വരാന്തയിലേക്കു ചെന്നു. രവിയെ കണ്ടപാടെ ആഗതന്‍ എഴുന്നേറ്റു നിന്നു. ഒറ്റ നോട്ടത്തില്‍ രവിക്ക് ആളെ മനസ്സിലായില്ല. ഉയരം കുറഞ്ഞ് കഷണ്ടി കയറിയ തലയുടെ ഇരുവശത്തും വളര്‍ന്നു നില്‍ക്കുന്ന നരച്ച മുടി. ഒരു കാവി വസ്ത്രധാരി. ഉയരം കുറഞ്ഞതു  കൊണ്ടാകാം കുടവയര്‍ അല്പം കൂടുതലായി തോന്നിക്കും. ആകെ ഒരു ഇരുണ്ട നിറം.

ആളെ മനസ്സിലാകാതെ രവിയുടെ നില്പു കണ്ടിട്ടാകണം അയാള്‍ അടുത്തേക്കു വന്നു. രവിയുടെ മുഖത്തേക്കു നോക്കി ചിരിച്ചുകൊണ്ട് ഒരക്ഷരം ഉരിയിടാതെ നില്‍ക്കുകയാണ്.
 
"ഓര്‍മ്മ വരുന്നില്ല അല്ലേ?" അയാള്‍ രവിയോടൂ ചോദിക്കുകയാണ്. അച്ഛമ്മയും ഊറിച്ചിരിച്ചുകൊണ്ട് രാമായണം മടക്കി എഴുന്നേറ്റു.
 
"എല്ലാം ഇനി ആദ്യേ കൂദ്യേ തൊടങ്ങണംന്നാ തോന്നണേ." അത്രയും പറഞ്ഞ് അച്ഛമ്മ അകത്തേക്കു പോയി.
 
"നീയെന്താ പന്തം കണ്ട പെരുച്ചാഴിയെപ്പോലെ മിഴിച്ചു നോക്കുന്നത്?" എന്നിട്ടും രവിക്ക് ആളെ മനസ്സിലായില്ല.
 
"എനിക്ക്....!!" രവി വിക്കി വിക്കി പറഞ്ഞു.
 
"ആരാണെന്നു ശരിക്കങ്ങു മനസ്സിലായില്ല. ക്ഷമിക്കണം." രവി വീണ്ടും പറഞ്ഞു.
 
"അപ്പോള്‍ അതാണു കാര്യം. കാലം മാറുമ്പോള്‍ കോലവും മാറുമെന്നു കേട്ടിട്ടുണ്ടോ? കാലം മാറി, എന്റെ കോലവും മാറി." ആഗതന്‍ പറഞ്ഞു.
 
"എന്തിനാ ശ്രീധരാ നീ അവനെ വെഷമിപ്പിക്കണെ?" അച്ഛമ്മയുടെ ചോദ്യം കേട്ട് രവി അത്ഭുതത്തോടെ അയാളെ നോക്കി.
 
"ശ്രീധരന്‍....!!" രവി സ്വയം പറഞ്ഞു.
 
"അതെ ശ്രീധരന്‍ തന്നെ. അച്ഛന്‍ പറഞ്ഞു നീ വന്നിട്ടുണ്ടെന്ന്. ഇന്ന് തിരക്കോടു തിരക്കായിരുന്നു. പകല്‍ നിന്നെ വന്നു കാണണമെന്നുണ്ടായിരുന്നു. പക്ഷേ, ഇന്ന് കൃഷിഭവനില്‍ നിന്ന് കൃഷി ഓഫീസര്‍ വരുന്ന ദിവസമായിരുന്നു. അവര്‍ വരുമ്പോള്‍ ഞാന്‍ സ്ഥലത്തില്ലെങ്കില്‍ എല്ലാ കാര്യങ്ങളും അവതാളത്തിലാകും. അവമ്മാരെ പിന്നെ മഷിയിട്ടു നോക്കിയാല്‍ കിട്ടില്ല. അതുകൊണ്ടാ പകല്‍ വരാതിരുന്നത്."
 
"ശ്രീധരാ, നീ ആകെ മാറിപ്പോയല്ലോ. എനിക്ക് നിന്നെ തീരെ മനസ്സിലായില്ല കേട്ടോ. ഇതെന്തു വേഷമാടാ. ഒരുമാതിരി സ്വാമി വേഷം" രവി പറഞ്ഞു നിര്‍ത്തി.
 
"ങ്ആ.. അടുത്ത ശ്രീനാരായണഗുരുവാകാന്‍ പോകുന്ന ആളല്ലേ. അപ്പോള്‍ ഇപ്പഴേ തൊടങ്ങി വേഷം കെട്ടണമല്ലോ." ചായയുമായി വന്ന ഗായത്രിയാണ്.
 
"എന്തിനാ ഗായത്രീ ഈ പരിഹാസം? ഈയുള്ളവനെ വെറുതെ വിട്ടേര്. ജീവിച്ചു പൊയ്ക്കോട്ടെ." ശ്രീധരന്‍ ദയനീയമായി ഗായത്രിയോടു അപേക്ഷിക്കുകയാണ്.
 
"ങൂം...ജീവിച്ചാല്‍ മതി" അവള്‍ അകത്തേക്കു പോയി.
 
അപ്പോഴും രവി ശ്രീധരനെത്തന്നെ നോക്കിയിരിക്കുകയായിരുന്നു.
 
"നീയങ്ങു വല്ലാതായിപ്പോയല്ലോ. എന്തു പറ്റി? രവി ചോദിച്ചു.
 
"പിന്നെ നിന്നെപ്പോലെ സായിപ്പിന്‍റെ പണിയൊന്നുമല്ലല്ലോ എനിക്ക്. വെള്ളക്കോളര്‍ ജോലിയുമല്ല. ഈ പാടത്തും പറമ്പിലും വെയിലും മഴയുമൊക്കെ കൊണ്ട് അലഞ്ഞു തിരിയുമ്പോള്‍ മനുഷ്യന്‍റെ ആകൃതിയും പ്രകൃതിയുമൊക്കെ അങ്ങു മാറും."ശ്രീധരന്‍റെ ന്യായീകരണം.
 
"നീയെന്തിനാ ഈ കാവി വേഷമിട്ടു നടക്കുന്നത്?"രവിയുടെ ചോദ്യം കേട്ട് ശ്രീധരന്‍ പുഞ്ചിരിച്ചു.
 
"ലൗകീക ജീവിതം കഴിഞ്ഞ് അല്പം ആത്മീയമാകാം എന്നു തോന്നി. പിന്നെ ഈ ഏരിയായിലെ എസ്.എന്‍.ഡി.പി.യുടെ സെക്രട്ടറിയെന്നുള്ള ഒരു ഭാരവും എന്‍റെ ചുമലിലായിപ്പോയില്ലേ." ശ്രീധരന്‍ വിശദീകരിച്ചു.
 
"ഉവ്വുവ്വേ....രാഷ്ട്രീയക്കാരുടെയും നാട്ടുകാരുടേയും കണ്ണില്‍ പൊടിയിടാനല്ലേ കാവിയും പുതച്ചുകൊണ്ടു നടക്കുന്നത്. പിന്നെ അല്ലറ ചില്ലറ തടയാനും ഇങ്ങനെയുള്ള നമ്പറുകളൊക്കെ വേണമല്ലോ?" ഗായത്രി ഒരു പ്ലേറ്റില്‍ ഉപ്പേരിയുമായി വന്നു.
 
"കേട്ടോടാ രവീ...ലോകത്തെല്ലാവരും ഗുണം പിടിച്ചാലും ഇവള് ഗുണം പിടിക്കുകയില്ല." ശ്രീധരന്‍ കളിയാക്കിക്കൊണ്ട് ഗായത്രിയുടെ നേരെ തിരിഞ്ഞു.
 
കൊഞ്ഞനം കുത്തി ഒരു ചിരിയും പാസാക്കി ഗായത്രി അകത്തേക്കു പോയി.
 
"പാവമാണെടാ അവള്‍. ജീവിതത്തില്‍ ഒട്ടേറെ ദുരിതങ്ങള്‍ അനുഭവിച്ചവളാ. ആ മനസ്സിലെ ദു:ഖങ്ങളുടെ ആഴവും പരപ്പും ചില നേരത്തെ അവളുടെ മുഖഭാവങ്ങള്‍ കാണുമ്പോള്‍ മനസ്സിലാകും. എന്നെക്കാണുമ്പോഴൊക്കെ അവള്‍ പഴയ ഗായത്രിയായി മാറും. അതാണവളുടെ രീതി. നിന്‍റെ വിവരങ്ങള്‍ എപ്പോഴും തിരക്കുമായിരുന്നു." ശ്രീധരന്‍ പറഞ്ഞു നിര്‍ത്തി.
 
"നീയും ആളാകെ മാറിപ്പോയി കേട്ടോ. വിവരങ്ങള്‍ കുറച്ചൊക്കെ ഞാനറിഞ്ഞു." തന്‍റെ നെടുവീര്‍പ്പിനു മറുപടിയായി ശ്രീധരന്‍ പറഞ്ഞു.
 
"ഇന്നുച്ചയ്ക്ക് നിന്‍റെ അച്ഛന്‍ വന്നിരുന്നു." രവി പറഞ്ഞു നിര്‍ത്തി.
 
"ങ്ആ അച്ഛനാണ് നീ വന്ന കാര്യം എന്നോടു പറഞ്ഞത്. എനിക്കാദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ആരോടും പറയാതെയുള്ള നിന്‍റെ ഈ വരവ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. നീയെന്തേ ഇത്രയും നാള്‍ വനവാസം നയിച്ചു? വീട്ടുകാരോടുള്ള എതിര്‍പ്പ് കൂട്ടുകാരോടും നാട്ടുകാരോടും കാണിച്ചത് തീരെ ശരിയായില്ല." ശ്രീധരന്‍റെ പരിഭവത്തിന് മറുപടി പറയാന്‍ കഴിയാതെ രവി നിന്നു.
 
"ഞാന്‍ കുറച്ചു നാള്‍ ഖത്തറിലായിരുന്നു. ഇക്കരെ നില്‍ക്കുമ്പോള്‍ അക്കരെപ്പച്ച എന്നു പറഞ്ഞതുപോലെയായിരുന്നു എന്‍റെ കാര്യം." ശ്രീധരന്‍ തുടര്‍ന്നു.
 
"എനിക്കോര്‍മ്മയുണ്ട്. അക്കാലത്ത് ഞാന്‍ ബോംബെയിലുണ്ടായിരുന്നു. നമ്മള്‍ ഒന്നുരണ്ടു കത്തിടപാടുകളും നടത്തിയിരുന്നു." രവി പറഞ്ഞു.
 
"നീ ബോംബെയില്‍ നിന്ന് പോയ വിവരം പിന്നീട് ഞാന്‍ അറിഞ്ഞിരുന്നു. പക്ഷേ യാതൊരു അഡ്രസ്സും അതിനുശേഷമില്ലായിരുന്നു.
 
"എടാ അച്ഛനെങ്ങനെയുണ്ട്? നിന്നോടു സംസാരിച്ചോ?" ശ്രീധരന്‍ ചോദിച്ചു.
 
"സംസാരിച്ചു. പുള്ളി ആകെ മാറിപ്പോയി. ഇപ്പോള്‍ തീര്‍ത്തും അവശതയിലാണ്."
 
"നമുക്ക് പുറത്തേക്കൊന്നിറങ്ങിയാലോ. നീ വന്നിട്ട് പുറത്തിറങ്ങിയില്ലല്ലോ?" ശ്രീധരന്‍ പറഞ്ഞതു ശരിയാണ്. വന്നിട്ട് പുറത്തിറങ്ങാന്‍ സമയം കിട്ടിയില്ല. നാളെ ഒന്നു പുറത്തേക്കിറങ്ങാമെന്നു കരുതിയിരിക്കുകയായിരുന്നു. ഏതായാലും രാത്രിയില്‍ ആരും പെട്ടെന്ന് കണ്ടാല്‍ മനസ്സിലാകുകയില്ലല്ലോ. പകലാണെങ്കില്‍ നാട്ടുകാരുടെ നൂറുനൂരു ചോദ്യങ്ങള്‍ക്ക് താന്‍ ഉത്തരം കൊടുക്കേണ്ടി വരും. രവി സ്വയം പറഞ്ഞു.
 
"അച്ഛമ്മേ..ഞങ്ങളൊന്നു പുറത്തേക്കിറങ്ങുവാ." രവി അകത്തേക്കു നോക്കി വിളിച്ചു പറഞ്ഞു.

(തുടരും....)

No comments:

Post a Comment