Wednesday, April 13, 2011

ഇലക്ഷന്‍ ദിനങ്ങളിലെ മൂന്നു മഹാത്ഭുതങ്ങള്‍ !!

ദിലീപ് ദുബായില്‍ നിന്ന് പറന്നു വന്നു വോട്ടു ചെയ്തു....!!
കാവ്യാ മാധവന്‍ വോട്ടു ചെയ്യാതെ മടങ്ങിപ്പോയി....!!!
സിന്ധു ജോയിക്ക് ഇത്തവണയും വോട്ടു ചെയ്യാനായില്ല...!!!

ഇതിലെന്താണിത്ര പുതുമ? ദിലീപ് പറക്കുകയോ ഓടുകയോ ചെയ്യട്ടെ. വോട്ടു ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യട്ടെ. അതൊരു മഹാസംഭവമാക്കുന്നതെന്തിനാ..? കാവ്യാ മാധവനെന്താണിത്ര പ്രത്യേകത? ചുട്ടുപൊള്ളുന്ന ചൂടില്‍ എല്ലാവരും ക്യൂവില്‍ നിന്നപ്പോള്‍ നടി തന്റെ മേനിയഴകുംകൊണ്ട് അങ്ങോട്ട്‌ ചെന്നപ്പോള്‍ ആണായി പിറന്നൊരുവന്‍ ആ ക്യൂവിലുണ്ടായിരുന്നു.  അവന്‍ പറഞ്ഞു പോയി ക്യൂവില്‍ നില്‍ക്കാന്‍. കാവ്യ കരഞ്ഞുംകൊണ്ട് വീട്ടില്‍ പോയി. കാവ്യയ്ക്ക് വേലി ചാടാന്‍ അനുവാദം കൊടുത്തവരും ബൂത്തിലിരുന്ന് വെള്ളമിറക്കിയ ബൂത്തന്മാരും ഇളിഭ്യരായി....വിഷണ്ണരായി....! ആണുങ്ങളായാല്‍ അങ്ങനെ വേണം.

പക്ഷെ, അച്ചുമാമന്‍ ഒരുത്തിയാക്കി പടിയടച്ചു പിണ്ഡം വെച്ച സിന്ധു ജോയി വോട്ടു ചെയ്തില്ല എന്ന് കേട്ടപ്പോള്‍ പുതുപ്പള്ളി കുഞ്ഞൂഞ്ഞിനും രമേശനും എന്തേ ഏനക്കേട് തോന്നാന്‍? ഈ വിപ്ലവ മാലാഖ എസ്‌.എഫ്.ഐ.യുടെ ചിറകിലേറി തെരുവില്‍ വിപ്ലവം സൃഷ്ടിച്ചു കണ്ണില്‍ കണ്ടതെല്ലാം തകര്‍ത്തു തരിപ്പണമാക്കിയത് എങ്ങനെ മറക്കും? ആ മാലാഖയാണ് കുമ്പസാരം കഴിഞ്ഞു കുഞ്ഞൂഞ്ഞിനെ തലതൊട്ടപ്പനാക്കി കോണ്ഗ്രസ് പാളയത്തില്‍ അഭയം പ്രാപിച്ചത്. കൂടെ നിന്ന് കാലില്‍ ചവിട്ടിയ സിന്ധുവിനെ പഴയ സഖാക്കള്‍ തല്ലിക്കൊന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. ലാല്‍ സലാം സഖാക്കളെ.

പള്ളിയുമില്ല പള്ളിക്കൂടവുമില്ല എന്ന് പ്രഖ്യാപിച്ചു സര്‍വത്ര നശിപ്പിച്ചും, പൊതുമുതല്‍ നശിപ്പിക്കാന്‍ നേതൃ ത്വം നല്കിയതുമൊക്കെ കൊണ്ഗ്രസ്സും മറക്കുമോ? എന്നിട്ടും വീരാളിപ്പട്ട് കൊടുത്തു ഈ അംഗനയെ       വീരാംഗനയായി വാഴ്ത്തിയതാണ് മനസ്സിലാകാത്തത്. "അതിരൂപത" എന്നാല്‍ അധികം രൂപ താ എന്നാണെന്ന് പറഞ്ഞു ക്രിസ്ത്യന്‍ സമൂഹത്തെ ആക്ഷേപിച്ച ഒരു ക്രിസ്ത്യാനിയായ മന്ത്രി ബേബി പറഞ്ഞത് മറ്റൊരു ക്രിസ്ത്യാനിയായ സിന്ധു ഏറ്റുപറഞ്ഞു സഭാ നേതൃത്വത്തെ അടച്ചാക്ഷേപിച്ചതു കോണ്‍‌ഗ്രസ്സുകാരും മറന്നു. അതെ സിന്ധുവാണ്‌ ഇപ്പോള്‍ കൊന്തയും ജപമാലയുമോക്കെയായി  "എന്തതിശയമേ" പാടിക്കൊണ്ട്  അരമനകളില്‍ കയറിയിറങ്ങി മെത്രാന്മാരുടെ കൈ മുത്തുന്നതു. ഇതെല്ലാം കണ്ടും കേട്ടും സഹിഷ്ണുത പാലിക്കുന്ന അച്ചുമാമാനെയും പിണറായിയെയും സമ്മതിക്കുക തന്നെ വേണം.

സിന്ധു ജോയി വ്യാജ ഡിഗ്രി സമ്പാദിച്ചെന്നും പറഞ്ഞ് നാടുനീളെ കൊട്ടിഘോഷിച്ച് കാടിളക്കി നടന്നവരാണ്‌ ഇപ്പോള്‍ സിന്ധുവിന്‌ നാരങ്ങാവെള്ളവും കൊടുത്ത് 'ഗുഡ് സര്‍‌വ്വീസ്' എന്‍‌ട്രി സര്‍ട്ടിഫിക്കറ്റും പി.എച്ച്.ഡി.യും കൊടുത്ത് നാടുനീളെ പൊക്കിക്കൊണ്ടു നടക്കുന്നത്. ഇതൊക്കെ കണ്ടാല്‍ ആര്‍ക്കാണ്‌ ചൊറിച്ചില്‍ വരാത്തത്. ഏതു ചൊറിയാത്തവനും ചൊറിഞ്ഞുപോകും. പക്ഷേ, വിറകുകൊള്ളികൊണ്ട് സിന്ധുവിനുതന്നെ ചൊറിഞ്ഞുകൊടുത്തത് അല്പം കടന്ന കൈയായിപ്പോയില്ലേ എന്നൊരു സംശയം. ഏതായാലും ഒരു രക്ഷസാക്ഷികൂടി ജന്മമെടുക്കാതിരുന്നത് ഭാഗ്യം.  

സി.പി.എമ്മില്‍ സ്ത്രീകള്‍ക്ക് രക്ഷയില്ല, അവര്‍ സ്ത്രീകളെ വെറുക്കപ്പെട്ടവരായി കാണുന്നു എന്നൊക്കെ വീമ്പിളക്കുന്ന സിന്ധു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍  എറണാകുളത്തെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്നെന്ന കാര്യം വിസ്മരിച്ചു. സ്വന്തം കഴിവ് കേടു കൊണ്ട് പരാജയമടഞ്ഞപ്പോള്‍ വളര്‍ത്തി വലുതാക്കിയവരെ തഴഞ്ഞു പുതിയ മേച്ചില്‍ പുറം തേടിപ്പോയ സിന്ധു വോട്ടു ചെയ്താലും ഇല്ലെങ്കിലും കേരള ജനതയ്ക്ക് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടാന്‍ പോകുന്നില്ല. ഒരു പക്ഷെ ഈ സംഭവം ഭാവിയില്‍ കാലു വാരുന്നവര്‍ക്കും കാലു മാറുന്നവര്‍ക്കും ഗുണപാഠമാകാന്‍ സാധ്യതയുണ്ട്. എല്ലാ പാര്‍ട്ടികളും ഇങ്ങനെയൊരു ശിക്ഷാ സമ്പ്രദായം നടപ്പിലാക്കിയാല്‍ കേരളത്തിലെ ജൂദാസുകളെ ഇല്ലായ്മ ചെയ്യാം.

ക്യൂവില്‍ നില്‍ക്കാതെ വേലി ചാടിയ കാവ്യ ഈ പടമൊന്നു കാണുക. ലോകം മുഴുവന്‍ ആദരിക്കുന്ന, ഇന്ത്യ കണ്ടതില്‍ ഏറ്റവും മഹാനായ മുന്‍ രാഷ്ട്രപതി വോട്ടു ചെയ്യാന്‍ സാധാരണക്കാരുടെ കൂട്ടത്തില്‍ ക്യൂ നില്‍ക്കുന്നത് കാണുക.  

No comments:

Post a Comment