Thursday, August 30, 2018

പ്രളയത്തിലും രാഷ്ട്രീയം കളിക്കുന്ന വേതാളങ്ങള്‍

കേരളത്തില്‍ വന്‍ നാശം വിതയ്ക്കുകയും നാനൂറോളം പേരുടെ ജീവന്‍ നഷ്ടപ്പെടുകയും 35,000 കോടി രൂപയുടെ നാശനഷ്ടങ്ങള്‍ വരുത്തിവെക്കുകയും ചെയ്ത മഹാപ്രളയം ജനങ്ങളെ മാറ്റി ചിന്തിക്കാനും സര്‍ക്കാരിന് ഒരു പുനര്‍ചിന്തനത്തിനും വഴിയൊരുക്കിയിരിക്കുകയാണ്. പ്രകൃതി ദുരന്തം ആര്‍ക്കെങ്കിലും സൃഷ്ടിക്കാനോ പൂര്‍ണ്ണമായും ഒഴിവാക്കാനോ കഴിയുന്ന ഒന്നല്ല. പല വികസിത രാജ്യങ്ങളിലും ഇത്തരത്തില്‍ പ്രകൃതിക്ഷോഭവും പ്രളയവും കൊണ്ട് അനേകായിരങ്ങള്‍ മരിക്കുകയും വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്ത ചരിത്രം നമുക്ക് മുന്നിലുണ്ട്. കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് ഇപ്പോള്‍ സംഭവിച്ചത്. അശാസ്ത്രീയമായി അണക്കെട്ടുകള്‍ തുറന്നുവിട്ടതുകൊണ്ടാണ് ഈ പ്രളയമുണ്ടായതെന്ന് വാദിക്കാമെങ്കിലും പ്രകൃതിയോട് കാണിച്ച ക്രൂരതക്ക് കിട്ടിയ ശിക്ഷയായി ഈ പ്രളയത്തെ കണക്കാക്കാം. പ്രകൃതിയുടെ സന്തുലിതാവസ്ഥക്ക് കോട്ടം വരുത്തുന്ന രീതിയിലുള്ള നിര്‍മ്മിതികള്‍, ജലപ്രവാഹം തടഞ്ഞുനിര്‍ത്തുന്ന അണക്കെട്ടുകള്‍, വ്യാപകമായി നശിപ്പിക്കപ്പെട്ട തോടുകളും പുഴകളും കുളങ്ങളും മരങ്ങളും, പാറമടകള്‍ ഇവയൊക്കെ ഈ ദുരന്തത്തിന് കാരണമായിട്ടുണ്ടെന്നാണ് പരിസ്ഥിതി സം‌രക്ഷകരുടെ നിരീക്ഷണം. എന്നാല്‍ ഈ ദുരന്തം കേരള ചോദിച്ചു വാങ്ങിയതാണെന്നാണ് പരിസ്ഥിതി ഗവേഷകരുടെ അഭിപ്രായം.

ദുരന്തം ജനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു കാര്യമായിരുന്നു പ്രളയാനന്തരം 'രാഷ്ട്രീയം' പതിയെ ഉയര്‍ന്ന് വരുമെന്ന്. ജാതി, മത, ലിംഗ, രാഷ്ട്രീയ മാനങ്ങളെ പ്രളയം കവര്‍ന്നെടുത്ത നാളുകളില്‍ മനുഷ്യന്റെ തോളും നട്ടെല്ലുമെല്ലാം എത്ര പേര്‍ക്കാണ് താങ്ങായത്. അത്തരമൊരു ദുരിത വേളയില്‍ മനുഷ്യന്‍ മനുഷ്യനെ എത്രമേലാണ് സ്‌നേഹിച്ചത്. പരസ്പരം കണ്ടിട്ടു പോലുമില്ലാത്ത ആളുകള്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റുമായി പലര്‍ക്കും ജീവിതം തിരിച്ചു നല്‍കി. മാനവിക സ്‌നേഹത്തിനെന്തൊരു തിളക്കമാണെന്ന് പരസ്പരം എല്ലാവരും പാടി. എന്നാല്‍ വെള്ളം തിരിച്ചിറങ്ങിയപ്പോള്‍ മുതല്‍ രാഷ്ട്രീയ, ആരോപണ പ്രത്യാരോപണങ്ങളുടെ നാളുകളിലേക്ക് തിരിച്ച് നടക്കുകയാണ് മലയാളി.

പ്രളയത്തിന് കാരണമായത് അണക്കെട്ടുകള്‍ ഒന്നിച്ച് തുറന്നതാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവു തന്നെയാണ് ആരോപണത്തിന് തുടക്കമിട്ടത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി വാര്‍ത്തകളുണ്ടായി. കേന്ദ്ര സര്‍ക്കാരുമായി വിദേശ സഹായത്തിന്റെ പേരിലുള്ള തടസ്സ ചര്‍ച്ചകളാണ് മറ്റൊരു പ്രധാന വിഷയമായത്. ഇത്തരത്തിലുള്ള ചര്‍ച്ചകളെയെല്ലാം പോസിറ്റീവായി കാണാം. പക്ഷേ സംയമനത്തിന്റെയും, നിലപാടിന്റെയും ഔന്നത്യത്തില്‍ നില്‍ക്കുമ്പോഴും ഇനിയെങ്കിലും കാമ്പുള്ള ചര്‍ച്ചകളിലേക്ക് നീങ്ങാന്‍ മുഖ്യമന്ത്രിക്കാകുമോ?. യഥാര്‍ത്ഥ പാരിസ്ഥിതിക സംരക്ഷണത്തിന്റെ ബാലപാഠങ്ങളെ ഉള്‍ക്കൊണ്ട് പുതിയ നയരൂപീകരണം വേണമെന്ന് പറയാന്‍ പ്രതിപക്ഷം തയ്യാറാകുമോ?

സര്‍ക്കാരിനെതിരെ പരോക്ഷ വിമര്‍ശനവുമായി നിയമസഭയില്‍ രംഗത്തെത്തിയ ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്റെ വാക്കുകള്‍ ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്. തന്റെ സര്‍ക്കാരിന്റെ മുന്‍കാല നടപടികള്‍ക്ക് തുരങ്കം വെച്ചവരെ തുറന്ന് കാണിക്കാനുള്ള അവസരമായി അദ്ദേഹം ഈ സാഹചര്യത്തെ ഉപയോഗപ്പെടുത്തിയെങ്കിലും പറയുന്നതില്‍ കാര്യമില്ലാതില്ല. നയരൂപീകരണത്തിലെ പിഴവാണ് ദുരന്തത്തിന്റെ വ്യാപ്തിക്കിടയാക്കിയതെന്ന് വി.എസ് പറഞ്ഞു. മൂന്നാറിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ച് മാറ്റാന്‍ മുന്‍പ് നടപടിയെടുത്തപ്പോള്‍ തടഞ്ഞതിനെ അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. ഓപ്പറേഷന്‍ തുടരണമെന്ന് അദ്ദേഹം പറയുമ്പോള്‍ പിഴവറ്റ രീതിയില്‍ സംസ്ഥാനത്താകമാനം ഇത്തരം അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെയുള്ള നടപടികളെടുക്കാന്‍ നിയമ നിര്‍മ്മാണത്തെ കുറിച്ച് സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കേണ്ട ഘട്ടമാണിത്. അനധികൃത ക്വാറികള്‍ക്കെതിരെ നടപടിയെടുക്കണം. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ വെള്ളം ചേര്‍ക്കുന്നതിനെ കുറിച്ച് വി.എസ് എടുത്ത് പറയുമ്പോള്‍ സര്‍ക്കാരിന് പുനരാലോചിച്ചേ പറ്റൂ. കീഴാറ്റൂരും, മലപ്പുറത്തുമെല്ലാമുള്ള പാതകളുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന സംവാദങ്ങളില്‍ സി.പി.എം ഉള്‍പ്പെടെ ഇനി പുനരാലോചന നടത്തേണ്ട ഘട്ടമാണിത്.

ഗാഡ്ഗില്‍ ചൂണ്ടിക്കാട്ടിയത് ശരി വെയ്ക്കുന്ന സംഭവങ്ങളാണ് നടക്കുന്നത്. റിപ്പോര്‍ട്ടിനെ രാഷ്ട്രീയമായിട്ടാണ് സമീപിച്ചത് അല്ലാതെ ശാസ്ത്രീയമായിട്ടല്ലെന്ന് വി.എസ് അവസാനമായി പറഞ്ഞു വെയ്ക്കുമ്പോള്‍ ഇതുവരെ പറഞ്ഞതെല്ലാം ഈ ഒരൊറ്റ വരിയില്‍ ആറ്റി കുറുക്കിയിട്ടുണ്ട്. കേവലം ഡാം തുറന്നതിന്റെ സാങ്കേതിക ശാസ്ത്രീയ കുറ്റപ്പെടുത്തലുകള്‍ക്കുമപ്പുറം ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ആര്‍ജ്ജവം കാണിക്കാന്‍ സര്‍ക്കാരിന് പിന്തുണ നല്‍കാന്‍ പ്രതിപക്ഷത്തിനാകുമോ?. അതല്ലാതെ കേവല വോട്ട് രാഷ്ട്രീയത്തിന്റെ മറപറ്റി അര്‍ത്ഥ ഗര്‍ഭ മൗനം പാലിച്ച് ഇതില്‍ നിന്ന് തടിയൂരുന്നുവെങ്കില്‍ കേവലം നിയമസഭാ രാഷ്ട്രീയ തെരുവ് നാടകമാടുന്നുവെന്നേ ജനത്തിന് തോന്നൂ.

ഈ മഹാപ്രളയത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് പരിസ്ഥിതി പ്രത്യാഘാതം തടയുന്നതിനായി സര്‍ക്കാര്‍ കര്‍ശന നടപടികള്‍ക്കൊരുങ്ങുന്നുണ്ടെങ്കിലും അത് വെറും പ്രസ്താവനയില്‍ ഒതുങ്ങുകയില്ലെന്ന് വിശ്വസിക്കാമോ? സംസ്ഥാനത്ത് ഈ നൂറ്റാണ്ടിനിടയിലുണ്ടായ ഏറ്റവും വലിയ ദുരന്തം മുന്നറിയിപ്പായി കണ്ട് പരിസ്ഥിതി ദുര്‍ബ പ്രദേശങ്ങളില്‍ സര്‍ക്കാര്‍ നിയമങ്ങള്‍ ലംഘിക്കപ്പെടുന്നവര്‍ക്കെതിരേ മുഖം നോക്കാതെയുള്ള നടപടിയെടുക്കാന്‍ സര്‍ക്കാരിന് കഴിയണം. വികസനത്തിന്റെ അതിര്‍ത്തി വരമ്പുകള്‍ നിശ്ചയിക്കേണ്ട ഘട്ടമാണിത്. ഇപ്പോള്‍ ഇല്ലെങ്കില്‍ ഇനിയില്ല. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെയുള്ള പഴയ മലയോര ക്രൈസ്തവ പ്രതിഷേധത്തിന് ഊര്‍ജ്ജം പകരാന്‍ ഓടി നടന്ന നേതാവാണ് ഇന്നത്തെ മുഖ്യമന്ത്രി. തെറ്റുപറ്റിയെന്ന് പറയുന്നത് തന്നെ ഒരു വലിയ രാഷ്ട്രീയ പ്രവര്‍ത്തനമാണ്. അത് തിരുത്തുന്നതാവട്ടെ ചരിത്രവും. ഉപരിപ്ലവ ചര്‍ച്ചകള്‍ക്കപ്പുറം അതിന് തയ്യാറായാല്‍ മാറിയ കാഴ്ച്ചപ്പാടോടെ പരിസ്ഥിതി സംരക്ഷണത്തിലൂന്നിയ വികസന നയങ്ങള്‍ നടപ്പിലാക്കിയ ഭരണാധികാരിയെന്ന് തലമുറ നിങ്ങളെ പഠിക്കും. പക്ഷേ പ്രളയാനന്തര രാഷ്ട്രീയ ചര്‍ച്ചകള്‍ ഇപ്പോഴും തകര്‍ന്ന കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളില്‍ കുടുങ്ങി കിടക്കുകയാണ്. ഇതിന് മാറ്റം ഉണ്ടാകുമോ എന്ന് വരും ദിവസങ്ങളിലെ സര്‍ക്കാര്‍ നിലപാടുകളിലൂടെ അറിയാം.

No comments:

Post a Comment