Friday, March 6, 2020

മോദിയും മുസ്ലിം രാജ്യങ്ങളും

"മുസ്ലീം രാഷ്ട്രങ്ങള്‍ എന്നെ പിന്തുണയ്ക്കുന്നത് കോണ്‍ഗ്രസിന് ദഹിക്കുന്നില്ല" - കഴിഞ്ഞ ഡിസംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രൂക്ഷമായ ഭാഷയില്‍ പറഞ്ഞ വാക്കുകളാണിവ. പൗരത്വ (ഭേദഗതി) നിയമത്തിനെതിരെ മുസ്ലീങ്ങളുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം നേരിടുന്ന സമയത്തായിരുന്നു ഇത്. ലോകത്തെ മുസ്ലിം രാജ്യങ്ങള്‍ എന്നെ ഇത്രയധികം സ്നേഹിക്കുന്നുണ്ടെങ്കില്‍ ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്കിടയില്‍ ഞാനെങ്ങനെ ഭയപ്പാടുണ്ടാക്കും എന്നും മോദി ചോദിച്ചു. ഡല്‍ഹിയില്‍ കലാപം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പായിരുന്നു ഈ പ്രസംഗം.

തന്നെ മുസ്ലീം വിരുദ്ധനായി മുദ്ര കുത്തിയത് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന കാര്യം അടിവരയിടുന്നതിനായി മോഡി ഗള്‍ഫ് രാജ്യങ്ങളുമായുള്ള തന്റെ നല്ല ബന്ധത്തെ പ്രകീര്‍ത്തിച്ചു.  ഇന്ത്യക്ക് ചരിത്രത്തില്‍ ഗള്‍ഫ് രാജ്യങ്ങളുമായി എക്കാലത്തെയും മികച്ച ബന്ധമുണ്ടെന്നും മാലിദ്വീപും ബഹ്റൈനും അദ്ദേഹത്തിന് ഏറ്റവും ഉയര്‍ന്ന ബഹുമതികള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

എന്നാല്‍, മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ ശരിക്കും മോദിയെ സ്നേഹിക്കുന്നുണ്ടോ? മോദിയുടെ നയത്തെ പ്രകീര്‍ത്തിക്കുന്നുണ്ടോ? ആത്മാര്‍ത്ഥമായി ചിന്തിച്ചാല്‍ 'ഇല്ല' എന്ന ഉത്തരമായിരിക്കും കിട്ടുക.

ഡല്‍ഹി കലാപത്തെക്കുറിച്ച് പാക്കിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മോദിയെ അലട്ടുന്നില്ലെങ്കിലും ഇറാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ പ്രതികരണവും ബംഗ്ലാദേശില്‍ നിന്നുള്ള പ്രതിഷേധവും പുനര്‍വിചിന്തനം നടത്തേണ്ടതാണ്.

സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മോദിയുടെ ഇന്ത്യയുമായുള്ള മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളുടെ ബന്ധത്തില്‍ സന്ദേഹപ്പെടേണ്ടതുണ്ട്.
താരതമ്യേന ജനാധിപത്യപരമായ അല്ലെങ്കില്‍ പൊതുജനാഭിപ്രായത്തോട് യോജിക്കുന്ന, വിദേശനയങ്ങളില്‍ വിശ്വാസ്യത പുലര്‍ത്തുന്ന മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ മോദിയുടെ മുസ്ലിം വിരുദ്ധ നയങ്ങള്‍ക്കെതിരെ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. തന്ത്രപരമായ താല്‍പ്പര്യങ്ങള്‍ പൂര്‍ണമായും പിന്തുടരുകയും മോദിയുടെ മനുഷ്യാവകാശ ലംഘനം അവഗണിക്കുകയും ചെയ്യുന്നത് കൂടുതലും സ്വേച്ഛാധിപത്യ രാജ്യങ്ങളാണ്. ഇന്ത്യയില്‍ ആര്‍ക്ക് എന്തു സംഭവിച്ചാലും അവര്‍ക്ക് പ്രശ്നമല്ല. അവര്‍ അവരുടെ വിഭവസമ്പത്ത് വിറ്റഴിക്കാനുള്ള ഒരു ഉപാധിയായി ഇന്ത്യയെ കാണുന്നു. അതുകൊണ്ട് അവര്‍ ഒന്നുകില്‍ നിശബ്ദരായിരിക്കാനോ അല്ലെങ്കില്‍ മോദിയെ സജീവമായി നിലനിര്‍ത്താനോ ശ്രമിക്കുന്നു.

വാസ്തവത്തില്‍, മുസ്ലീം ലോകത്തിന്‍റെ പല ഭാഗങ്ങളിലും മോദിയുടെ സ്വീകാര്യത ചോദ്യം ചെയ്യപ്പെടുകയാണ്. ഇറാനിയന്‍ സുപ്രീം നേതാവ് അയത്തൊള്ള ഖൊമൈനി വ്യാഴാഴ്ച ട്വീറ്റ് ചെയ്തു : 'ഇന്ത്യയിലെ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്തതില്‍ ലോകമെമ്പാടുമുള്ള മുസ്ലിംകളുടെ ഹൃദയം ദുഃഖിക്കുകയാണ്. ഇസ്ലാമിക ലോകത്ത് നിന്ന് ഇന്ത്യയെ ഒറ്റപ്പെടുത്തുന്നത് തടയാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തീവ്രവാദികളായ ഹിന്ദുക്കളെയും അവരുടെ പാര്‍ട്ടികളെയും നിയന്ത്രിക്കുകയും  മുസ്ലിം കൂട്ടക്കൊല അവസാനിപ്പിക്കുകയും വേണം.' ഇറാനിയന്‍ വിദേശകാര്യമന്ത്രി സവാദ് ജരീഫിന്‍റെ 'ഇന്ത്യന്‍ മുസ്ലിംകള്‍ക്കെതിരായ സംഘടിത അതിക്രമങ്ങള്‍' ആരോപിച്ച് ഇറാനിയന്‍ പത്രത്തിന്‍റെ ഒന്നാം പേജില്‍ മോദിയെ 'ഡല്‍ഹിയുടെ കശാപ്പുകാരന്‍' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. 

https://twitter.com/mehdizafar/status/1235495838165512193?s=20   

തുര്‍ക്കി പ്രസിഡന്‍റ് റീസെപ് തയ്യിപ് എര്‍ദോഗന്‍ ഡല്‍ഹി കലാപത്തെ അപലപിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം പാക്കിസ്താന്‍  പാര്‍ലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തില്‍ സംസാരിക്കവേ എര്‍ദോഗന്‍ കശ്മീരിനെക്കുറിച്ചുള്ള പാകിസ്ഥാന്‍റെ നിലപാടിനെ വ്യക്തമായി പിന്തുണച്ചു. ആര്‍ട്ടിക്കിള്‍ 370 അസാധുവാക്കിയതിന്‍റെ പശ്ചാത്തലത്തില്‍ തുര്‍ക്കി പൊതുസഭയില്‍ കശ്മീര്‍ വിഷയം ഉന്നയിച്ചതെങ്ങനെയെന്നും അദ്ദേഹം പാക്കിസ്താന്‍ ഭരണാധികാരികളെ ധരിപ്പിച്ചു. 'കശ്മീരി ജനതയുടെ കഷ്ടപ്പാടുകള്‍ക്ക്' ഉത്തരവാദിയായി ഏകപക്ഷീയമായ നടപടികള്‍ സ്വീകരിച്ച  ഇന്ത്യയെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമൊട്ടാകെ നടക്കുന്ന പ്രതിഷേധവും, തുടര്‍ന്ന് ഡല്‍ഹിയില്‍ നടന്നുവരുന്ന സമരവും കൊലപാതകങ്ങളും കണ്ട് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് സിഎഎയുടെ ആവശ്യകതയെ ചോദ്യം ചെയ്തിരുന്നു. ഇന്ത്യ കശ്മീര്‍ ആക്രമിക്കുകയും അധിനിവേശം നടത്തുകയും ചെയ്തുവെന്ന് പ്രഖ്യാപിച്ച് മഹാതിര്‍ ഇന്ത്യയുടെ ആര്‍ട്ടിക്കിള്‍ 370 നീക്കത്തെ ആക്ഷേപിച്ചതോടെ ഇന്ത്യയും പ്രതികരിച്ചു. അന്ന് ആരംഭിച്ച വാക്കുതര്‍ക്കങ്ങള്‍ മലേഷ്യന്‍ ഈന്തപ്പഴ ഇറക്കുമതി ഗണ്യമായി വെട്ടിക്കുറക്കുന്നതിലും നയതന്ത്ര തര്‍ക്കത്തില്‍ വരെ കാര്യങ്ങള്‍ എത്തിച്ചു. പക്ഷെ, മഹാതിര്‍ തന്റെ നിലപാടുകളില്‍ തന്നെ ഉറച്ചുനിന്നു. തന്റെ രാജ്യത്തിന് സാമ്പത്തിക നഷ്ടമുണ്ടാക്കുമെങ്കിലും തെറ്റായ നയങ്ങള്‍ക്കെതിരെ സംസാരിക്കുന്നത് തുടരുമെന്നും അദ്ദേഹം പ്രതിജ്ഞയെടുത്തു.

ന്യൂഡല്‍ഹിയിലുണ്ടായ കലാപത്തെക്കുറിച്ച് 'ആശങ്കകള്‍' പ്രകടിപ്പിച്ചുകൊണ്ട് സാധാരണഗതിയില്‍ ഇന്തോനേഷ്യന്‍ സര്‍ക്കാരും  ചേര്‍ന്നു. 'ഇന്ത്യയിലേത് മുസ്ലീം വിരുദ്ധ അക്രമമാണെന്ന് പ്രാദേശിക ഇസ്ലാമിക ഗ്രൂപ്പുകള്‍ പറയുന്നതിനെച്ചൊല്ലി രാജ്യത്ത് പ്രകോപനം വര്‍ദ്ധിക്കുന്നു' എന്ന് ജക്കാര്‍ത്ത പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ദക്ഷിണേഷ്യയിലെ മോദിയുടെ ഏറ്റവും അടുത്ത സഖ്യകക്ഷികളിലൊരാളായ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പോലും സിഎഎയെ 'അനാവശ്യമായ പ്രവണത'  എന്ന് വിശേഷിപ്പിച്ച് ഇന്ത്യന്‍ സര്‍ക്കാരിനെ വിമര്‍ശിച്ചു. 

അതിനാല്‍, ആശയക്കുഴപ്പമുണ്ടാക്കുന്ന തരത്തില്‍ മോദിയെ പുകഴ്ത്തുന്ന ഗള്‍ഫ് രാജവാഴ്ചയല്ല ഇവിടെ പ്രധാനം, ദീര്‍ഘകാല പങ്കാളികളുടെ വിമര്‍ശനമാണ്. ഇന്ത്യക്ക് ചരിത്രപരമായി ഈ രാജ്യങ്ങളുമായി നല്ല ബന്ധമുണ്ട്. മുന്‍ നയതന്ത്രജ്ഞന്‍ എം.കെ. ഭദ്രകുമാര്‍ ട്വീറ്റ് ചെയ്തതുപോലെ ഇന്ത്യ-ഇറാന്‍ ബന്ധത്തില്‍ 'ഗുരുതരമായ വിള്ളല്‍' തന്നെയാണ് സംഭവിച്ചിരിക്കുന്നത്.

https://twitter.com/BhadraPunchline/status/1235566665405853696

പ്രൊഫസര്‍ റെയ്മണ്ട് ഹിന്നെബുഷ് തന്‍റെ പുസ്തകമായ 'ദി ഇന്‍റര്‍നാഷണല്‍ പൊളിറ്റിക്സ് ഓഫ് മിഡില്‍ ഈസ്റ്റില്‍' എഴുതുന്നു: 'മിഡില്‍ ഈസ്റ്റില്‍ പൊതുജനാഭിപ്രായം സാധാരണഗതിയില്‍ വിദേശനയ രൂപീകരണത്തില്‍ വലിയ പങ്കുവഹിക്കുന്നില്ല. അത് ഉന്നത വരേണ്യരുടെ പ്രത്യേക ബിസിനസാണ്.' ഗള്‍ഫ് രാജ്യങ്ങളില്‍ 'രാഷ്ട്രീയ എതിര്‍പ്പ് സാധാരണഗതിയില്‍ അടിച്ചമര്‍ത്തപ്പെടുകയും മാധ്യമങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നു,' ആളുകള്‍ 'അശ്രദ്ധരും വിവരമില്ലാത്തവരുമാണ്. എണ്ണ സമ്പന്ന രാജ്യങ്ങളുടെ രക്ഷാകര്‍തൃത്വത്തെ അങ്ങേയറ്റം ആശ്രയിക്കുന്നതാണ് ഇതിന് കാരണം.'

മോദിയെക്കുറിച്ചുള്ള അറബ് രാജ്യങ്ങളിലെ പൊതുജനാഭിപ്രായം കൃത്യമായി കണക്കാക്കാന്‍ ബുദ്ധിമുട്ടാണ്. കാരണം, ആ രാജ്യത്തെ ജനങ്ങള്‍ക്ക് അതത്ര ഗൗരവമുള്ള കാര്യമല്ലതന്നെ.  ആ രാജ്യങ്ങള്‍ മോദിയെ എത്രത്തോളം സ്നേഹിക്കുന്നുവെന്നല്ല,  മറിച്ച് അവരുടെ ഭരണകൂടങ്ങള്‍ തന്ത്രപ്രധാനമായ വാണിജ്യ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്കായി മോദിയെ ബഹുമാനിക്കുന്നു എന്നുള്ളതാണ് പ്രധാനം. പ്രതികൂല പൊതുജനാഭിപ്രായം നേരിടേണ്ടിവന്നാലും ഭരണാധികാരികള്‍ അതൊന്നും ചെവിക്കൊള്ളുകയില്ലതാനും.

ഇറാനിയന്‍ ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം ജനങ്ങള്‍ക്ക് ജോലിയും അടിസ്ഥാന സേവനങ്ങളും നല്‍കാന്‍ അവര്‍ ശ്രദ്ധ ചെലുത്തുന്നു, പ്രത്യേകിച്ചും യുഎസ് ഉപരോധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍. അതിനാല്‍, ഇറാനിയന്‍ ഭരണകൂടം ആഭ്യന്തര പൊതുജനാഭിപ്രായത്തോട് കൂടുതല്‍ സെന്‍സിറ്റീവ് ആണ്.

ഇന്ത്യയില്‍ നടക്കുന്ന മുസ്ലിം വിരുദ്ധ പ്രക്ഷോഭങ്ങളെ നിയന്ത്രിക്കാനോ അതിജീവിക്കാനോ മോദിയുടെ 'അറബ്' സ്നേഹം അപര്യാപ്തമാണ്. 

No comments:

Post a Comment