Monday, January 23, 2017

"മനുഷ്യൻ മതങ്ങളെ സൃഷ്‌ടിച്ചു...മതങ്ങൾ ദൈവങ്ങളെ സൃഷ്‌ടിച്ചു."

"മനുഷ്യൻ മതങ്ങളെ സൃഷ്‌ടിച്ചു
മതങ്ങൾ ദൈവങ്ങളെ സൃഷ്‌ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണുപങ്കുവെച്ചു മനസ്സുപങ്കുവെച്ചു ...

ഹിന്ദുവായി മുസൽ‌മാനായി ക്രിസ്‌ത്യാനിയായി
നമ്മളെ കണ്ടാ‍ലറിയാതായി ഇന്ത്യ ഭ്രാന്താലയമായി
ആയിരമായിരം മാനവഹൃദയങ്ങൾ ആയുധപ്പുരകളായി
ദൈവം തെരുവിൽ മരിക്കുന്നു ചെകുത്താൻ ചിരിക്കുന്നു ...

സത്യമെവിടെ സൗന്ദര്യമെവിടെ സ്വാതന്ത്ര്യമെവിടെ
നമ്മുടെ രക്തബന്ധങ്ങളെവിടെ നിത്യസ്‌നേഹങ്ങളെവിടെ
ആയിരം യുഗങ്ങളിലൊരിക്കൽ വരാറുള്ളോരവതാരങ്ങളെവിടെ
മനുഷ്യൻ തെരുവിൽ മരിക്കുന്നു മതങ്ങൾ ചിരിക്കുന്നു ..."

****ഈ ഗാനമെഴുതിയത് മുഹമ്മദ് നബിയോ, യേശുക്രിസ്തുവോ, ശ്രീരാമനോ, ശ്രീകൃഷ്ണനോ ഒന്നുമല്ല, വയലാര്‍ രാമവര്‍മ്മയാണ്. സംഗീതം നല്‍കിയത് ജി. ദേവരാജനും. അതും 1972-ല്‍. ഈ ഗാനത്തില്‍ പറയുന്ന അഭിപ്രായമാണ് എന്റേതും. 1972-ല്‍ നിന്ന് 2016-ല്‍ എത്തിനില്‍ക്കുമ്പോഴും അതിന്റെ പ്രസക്തി ഒട്ടും നഷ്ടപ്പെട്ടിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. വയലാറിന്റെ ഉള്‍‌ക്കാഴ്ച എത്ര ബൃഹത്തായിരുന്നു എന്ന് ചിന്തിക്കുമ്പോഴാണ് ഈ ഗാനത്തിലടങ്ങിയിരിക്കുന്ന സാരാംശം നമുക്ക് മനസ്സിലാകുന്നത്. ആ കാലഘട്ടത്തില്‍ ജാതിയുടേയോ മതത്തിന്റേയോ പേരില്‍ മനുഷ്യര്‍ ആയുധമെടുത്തിരുന്നില്ല, പരസ്പരം സ്പര്‍ധ വെച്ചുപുലര്‍ത്തിയിരുന്നില്ല. പരസ്പര സ്നേഹത്തോടെയും, സൗഹാര്‍ദ്ദത്തോടെയും ജീവിച്ചിരുന്ന കാലമായിരുന്നു. എന്നിട്ടും അദ്ദേഹത്തിന് ഇങ്ങനെ ഒരു ഗാനത്തിന്റെ ഈരടികളെഴുതാന്‍  പ്രചോദനമായത് എന്തായിരിക്കും? വരാന്‍ പോകുന്ന വിപത്തുകളായിരുന്നോ? 25 വര്‍ഷങ്ങള്‍ക്കിപ്പുറം ജാതിയുടേയും മതത്തിന്റേയും പേരില്‍, ദൈവങ്ങളെ പങ്കുവെയ്ക്കുന്നതിന്റെ പേരില്‍, ജനങ്ങള്‍ പരസ്പരം കലഹിച്ച് തമ്മില്‍ത്തല്ലി മരിക്കുമെന്നും, ബന്ധങ്ങളെല്ലാം ബന്ധനങ്ങളാകുമെന്നും അദ്ദേഹത്തിന് ദിവ്യദര്‍ശനം ഉണ്ടായിരുന്നോ? അതെ എന്നു തന്നെ വേണം പറയാന്‍.   ജാതിമതചിന്തകളും, പരസ്പരം കൊല്ലും കൊലയും എല്ലാം അരങ്ങുതകര്‍ക്കുന്ന ഇക്കാലത്ത്, സത്യത്തിനും ധര്‍മത്തിനും സ്ഥാനമില്ലാതാവുന്ന ഇക്കാലത്ത് എന്തുകൊണ്ട് കവിഹൃദയങ്ങളില്‍ ഇതുപോലെയുള്ള ഗാനങ്ങള്‍ പൊട്ടിമുളയ്ക്കുന്നില്ല? ഈ കാലഘട്ടത്തിലല്ലേ ഈ ഗാനത്തിന് കൂടുതല്‍ പ്രസക്തി? പഴക്കം ചെല്ലുന്തോറും വീര്യം കൂടുന്ന വീഞ്ഞുപോലെ നിത്യഹരിതമായി ഈ ഗാനം നിലകൊളളുന്നു. ഇനിയൊരു നൂറുസംവത്സരങ്ങള്‍ കഴിഞ്ഞാലും ഇതിന്റെ ആസ്വാദ്യത ഇതേപോലെ നിലനില്‍ക്കും.  കാരണം ഇതില്‍ സത്യമുണ്ട്. സത്യത്തെ നമുക്കൊരിക്കലും കുഴിച്ചുമൂടാനാകില്ല.

No comments:

Post a Comment