Friday, June 4, 2010

ഒരേ ജോലിക്ക് രണ്ടുതരം കൂലി

ഏറെ കോലാഹലങ്ങള്‍ക്കു ശേഷം ഇന്ത്യാ ഗവണ്മെന്റ് കണ്ണുതുറക്കുകയും ഇന്ത്യന്‍ കോണ്‍സുലേറ്റ് മുട്ടുമടക്കുകയും ചെയ്തു.പ്രവാസികളുടെ ന്യായമായ അവകാശങ്ങള്‍ അനുവദിച്ചുകൊടുത്തുവെങ്കിലും, അന്യായമായ ഫീസ് ഒരു വിഭാഗം ജനങ്ങളെ കാത്തിരിക്കുകയാണെന്ന് ആരും മനസ്സിലാക്കുന്നില്ല. 2010 മെയ് 31 വരെ അമേരിക്കന്‍ പൗരത്വമെടുത്തവര്‍ക്ക് 175 ഡോളറില്‍ നിന്ന് 20 ഡോളര്‍ ആക്കി സറണ്ടര്‍ ഫീസ് നിജപ്പെടുത്തിയെങ്കിലും, മെയ് 31നു ശേഷം അമേരിക്കന്‍ പൗരത്വമെടുക്കുന്നവര്‍ക്ക് വീണ്ടും 175 ഡോളര്‍ കൊടുക്കേണ്ടിവരുന്നത് ഇരട്ടത്താപ്പു നയമാണ്. ഒരു പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യുവാന്‍ 20 ഡോളര്‍ (ഏകദേശം 900 രൂപ) കോണ്‍സുലേറ്റിന് അഡ്മിനിസ്‌ട്രേറ്റീവ് ഫീസിനത്തില്‍ ചിലവു വരുമോ എന്ന ചോദ്യം നിലനില്‍ക്കേ, ഏകദേശം 7875 രൂപയാണ് അതേ ജോലി ചെയ്യുന്നതിന് അവര്‍ ഈടാക്കുവാന്‍ പോകുന്നത്. ഒരേ ജോലിക്ക് രണ്ടുതരം കൂലി വാങ്ങുന്ന ഏര്‍പ്പാടാണിത്. അതു മാത്രമല്ല, അമേരിക്കന്‍ പൗരത്വം എടുക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുന്നതാണോ അതോ അമേരിക്കന്‍ പൗരത്വമെടുക്കുന്നതില്‍ നിന്ന് ജനങ്ങളെ നിരുത്സാഹപ്പെടുത്തുവാനാണോ ഈ നിയമം കൊണ്ടുവരുന്നതെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് വ്യക്തമാക്കേണ്ടിയിരിക്കുന്നു.ഇത് തികച്ചും അന്യായമാണ്.

മെയ് 31 വരെ മാത്രമല്ല, ഭാവിയിലും അതേ ഫീസോ അതില്‍ കുറവോ മാത്രമേ പാസ്‌പോര്‍ട്ട് സറണ്ടര്‍ ഫീസായി ഇന്ത്യന്‍ കോണ്‍സുലേറ്റ് ഈടാക്കാവൂ. ടൂറിസ്റ്റ് വിസ ഇല്ലാതാക്കി 'എന്‍ട്രി വിസ' എന്ന ഓമനപ്പേരിട്ട് മറ്റൊരു നിയമം കൊണ്ടൂവന്നതും പവാസികള്‍ അദ്ധ്വാനിച്ചുണ്ടാക്കുന്ന ഡോളര്‍ കണ്ടുകൊണ്ടാണ്. അതൊരിക്കലും വകവെച്ചുകൊടുത്തുകൂടാ.നഖശിഖാന്തം എതിര്‍ത്ത് ഇന്ത്യാ ഗവണ്മെന്റിന്റെ ഈ തലതിരിഞ്ഞ നയത്തില്‍ നിന്ന് ഏതു വിധേനയും സാധാരണക്കാരെ മോചിപ്പിക്കാന്‍ എല്ലാ സംഘടനകളും ഒത്തൊരുമയോടെ പ്രതികരിക്കണം. അതുപോലെ പുതിയ നിയമം പ്രാബല്ല്യത്തില്‍ വന്നയുടന്‍ പലരും 175 ഡോളര്‍ കൊടുത്ത് സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ് എടുത്തിരുന്നു. അവര്‍ക്ക് റീഫണ്ട് ലഭിക്കാനുള്ള സംവിധാനം ഒരുക്കേണ്ടതും ഇന്ത്യന്‍ കോണ്‍സുലേറ്റുകളൂടെ ധാര്‍മ്മികമായ ഉത്തരവാദിത്വമാണ്.

ഇപ്പോള്‍ വാഷിംഗടണിലുള്ള ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണയേയും അടുത്തമാസം ഫോമയുടേയും ഫൊക്കാനയുടേയും കണ്‍വന്‍ഷനുകളില്‍ പൊന്നാട സ്വീകരിക്കാന്‍ വരുന്ന പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയേയും കാര്യങ്ങള്‍ ധരിപ്പിക്കുന്നതോടൊപ്പം വേണ്ടിവന്നാല്‍ ഒരു സര്‍വ്വകക്ഷിപ്രകടനവും വേണമെന്നാണ് ആല്‍ബനിയിലെ ബഹുപൂരിപക്ഷം മലയാളികളുടേയും അഭിപ്രായം.''കരയുന്ന കുഞ്ഞിനേ പാലുള്ളൂ'' എന്നാണല്ലോ പ്രമാണം.

No comments:

Post a Comment