Tuesday, June 8, 2010

കൊതുകുകള്‍ പനി പരത്തുന്നു.....മാധ്യമങ്ങള്‍ പാനിക് സൃഷ്ടിക്കുന്നു

കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുമെങ്കിലും, ചാനലുകാര്‍ ചോദിക്കുന്ന കുസൃതി ചോദ്യമല്ല ഇത്. ശരിയുത്തരത്തിന് സമ്മാനവും പ്രതീക്ഷിക്കേണ്ട. ഇത് ദൈവത്തിന്റെ സ്വന്തം നാട്ടിലെ ആരോഗ്യമന്ത്രിയുടെ കണ്ടുപിടുത്തമാണ്. ഈ പനിയും പാനികുമായി എന്താണു ബന്ധം? രണ്ടിന്റേയും അര്‍ത്ഥങ്ങള്‍ തമ്മില്‍ യാതൊരു സാമ്യവുമില്ല. പേടിപ്പിച്ച് (പാനിക്) വേണമെങ്കില്‍ പനിയുണ്ടാക്കാം. ആകാശം ഇടിഞ്ഞുവീണാലും
പേടിക്കാത്ത ദൈവത്തിന്റെ സ്വന്തം മക്കളെ പനി വരുന്നേ എന്നു പറഞ്ഞ് എങ്ങനെ പേടിപ്പിക്കും? എന്നാല്‍, പനി വരുന്നേ...പനി വരുന്നേ എന്നു വിളിച്ചു കൂവി പനിയില്ലാത്ത ജനങ്ങളെ പാനിക് ആക്കുന്നത് മാധ്യമങ്ങളാണെന്നാണ് ആരോഗ്യമന്ത്രി ശ്രീമതി ടീച്ചറുടെ അഭിപ്രായം. കൂടാതെ, ഇല്ലാത്ത പനി ഉണ്ടെന്നു വരുത്താന്‍ ശ്രമിക്കുന്നത് തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മാധ്യമങ്ങള്‍ സൃഷ്ടിക്കുന്നതുമാണത്രേ ! കൊച്ചിയില്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് മന്ത്രി ഈ പമ്പര വിഢിത്തം എഴുന്നള്ളിച്ചത്.

ചുരുക്കിപ്പറഞ്ഞാല്‍ മാധ്യമ സൃഷ്ടി. ഈ മാധ്യമങ്ങളുടെ ഒരു കാര്യമേ..! മാധ്യമ മാഫിയ, മാധ്യമ ലോബി, മാധ്യമ സിന്‍ഡിക്കേറ്റ്, പ്രതിലോമശക്തി എന്നീ പദപ്രയോഗങ്ങള്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ നിത്യവും നാം കേള്‍ക്കുന്നതാണ്. ഇപ്പോഴിതാ മാധ്യമപ്പനി, മാധ്യമ പാനിക് എന്നീ
വിശേഷണങ്ങളും.

തെരഞ്ഞെടുപ്പും പനിയുമായി എന്താണ് ബന്ധം ? അതിനും ശ്രീമതി ടീച്ചര്‍ക്ക് ഉത്തരമൂണ്ട്. 2006ല്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒരാഴ്ച കഴിഞ്ഞപ്പോഴാണത്രേ കേരളത്തില്‍ ഏറ്റവും കൂടുതല്‍ പനി പൊട്ടിപ്പുറപ്പെട്ടത്. അപ്പോള്‍ അതുവരെ കേരളത്തില്‍ പനിയില്ലായിരുന്നോ എന്ന ചോദ്യത്തിന് ഇവിടെ
പ്രസക്തിയില്ല. കേട്ടാല്‍ തോന്നും ഉമ്മന്‍ചാണ്ടി മാരകരോഗം പരത്തുന്ന കൊതുകുകളെ കസ്റ്റഡിയില്‍ വെച്ച് ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ തുറന്നു വിട്ടതാണോ എന്ന്. അല്ലെങ്കില്‍ അത്രയും നാള്‍ ഇല്ലാതിരുന്ന മാരകരോഗങ്ങള്‍ എങ്ങനെ കേരളത്തില്‍ ഒരഴ്ചകൊണ്ട് പടര്‍ന്നു പിടിച്ചു? ഏതായാലും പഴി ചാരാന്‍ ശ്രീമതി ടീച്ചര്‍ക്ക് ഇപ്പോള്‍ കിട്ടിയത് മാധ്യമങ്ങളെയാണ്. അതുകൊണ്ട് മാധ്യമങ്ങള്‍ ജാഗ്രതരായിരിക്കുക. കേരളത്തിലെ ജനങ്ങളെ 'പാനിക്' ആക്കി പനി പിടിപ്പിക്കരുത്.

ചിക്കുന്‍ ഗുനിയ, എലിപ്പനി, ഡങ്കിപ്പനി, എച്ച്.വണ്‍.എന്‍.വണ്‍, തക്കാളിപ്പനി, കഴുതപ്പനി, കോളറ, അതിസാരം, മഞ്ഞപ്പിത്തം മുതലായ രോഗങ്ങളൊന്നും കേരളത്തിലില്ല. ഈ വക രോഗങ്ങള്‍ പിടിപെട്ട് ആരും ആശുപത്രികളിലെത്തുന്നില്ല. ആരും മരിച്ചിട്ടില്ല. ആര്‍ക്കും അംഗവൈകല്യങ്ങള്‍ സംഭവിച്ചിട്ടില്ല. വെറുതെ വിളിച്ചുകൂവി ഈ പനികളെയൊന്നും കേരളത്തിലേക്ക് വരുത്തരുതെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട്
അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എന്തെങ്കിലും കേട്ടാല്‍ ഉടനെ ഒന്നാം പേജിലും നാലാം പേജിലും മുഴുനീള കളര്‍ വാര്‍ത്തകള്‍ കൊടുത്ത് സര്‍ക്കാരിന്റെ സല്പേരിന് കളങ്കം വരുത്തുന്നത് മാധ്യമങ്ങളാണെന്നും ആരോഗ്യമന്ത്രി പരാതിപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട്, പൊതുസ്ഥലങ്ങളില്‍ മാലിന്യക്കൂമ്പാരങ്ങള്‍ കുന്നു കൂടുന്നതിനെക്കുറിച്ചോ, കരകവിഞ്ഞൊഴുകുന്ന നഗരങ്ങളിലെ അഴുക്കുചാലുകളെക്കുറിച്ചോ, ദിനം പ്രതി വന്‍കിട ഫാക്ടറികളില്‍ നിന്ന് നദികളിലേക്ക് ഒഴുക്കിവിടുന്ന വിഷം കലര്‍ന്ന വിസര്‍ജ്യങ്ങളെക്കുറിച്ചോ,
അറവുശാലകളില്‍ നിന്ന് പൊതുസ്ഥലങ്ങളിലേക്ക് പുറംതള്ളുന്ന അവശിഷ്ടങ്ങളെക്കുറിച്ചോ, മാരകരോഗങ്ങള്‍ക്കടിമപ്പെട്ട് വിവിധ ആശുപത്രികളില്‍ കഴിയുന്ന രോഗികളെക്കുറിച്ചോ, രോഗം മൂര്‍ഛിച്ച് ചികിത്സിക്കാന്‍ കഴിയാതെ കഷ്ടപ്പെടുന്ന പാവപ്പെട്ടവരെക്കുറിച്ചോ ഒന്നും എഴുതരുത്. എല്ലാ മാധ്യമങ്ങളും
ഇനി മുതല്‍ "പനിവിമുക്ത കേരളം" അല്ലെങ്കില്‍ "രോഗവിമുക്ത കേരളം" എന്നോ മറ്റോ ഉള്ള തലക്കെട്ടോടുകൂടി ഒരു പരമ്പര തന്നെ ആരംഭിക്കണമെന്നാണ് എന്റെ അഭിപ്രായം. കേരളത്തില്‍ ഹരിത വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുന്ന സര്‍ക്കാരിന്റെ തൊപ്പിയില്‍ ഇരിക്കട്ടേ ഒരു പൊന്‍തൂവല്‍ കൂടി.

No comments:

Post a Comment