Friday, December 9, 2016

നോട്ടു നിരോധനവും മോദിയുടെ നിസ്സംഗതയും

കള്ളപ്പണക്കാരെ പിടിക്കാന്‍ പ്രധാനമന്ത്രി മോദി കാണിച്ച അതിബുദ്ധി ഇന്ന് രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിട്ടു കൊണ്ടിരിക്കുകയാണ്. ബാങ്കില്‍ കിടക്കുന്ന സ്വന്തം പണം പോലും അത്യാവശ്യത്തിന് പിന്‍‌വലിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ഇന്ത്യയിലെ ജനങ്ങള്‍. ബാങ്കുകളുടെ മുന്‍പില്‍ യാചകരെപ്പോലെ പകല്‍ മുഴുവന്‍ പൊരിവെയിലില്‍ ക്യൂ നില്‍ക്കുന്ന ജനങ്ങളുടെ തിരക്ക് ദിവസം തോറും കൂടുന്നതല്ലാതെ കുറയുന്നില്ല. ആ ക്യൂവില്‍ നിന്നവരില്‍ തന്നെ എത്രയോ പേര്‍ ആത്മഹത്യ ചെയ്തു ! 'റോമാ സാമ്രാജ്യം കത്തിയെരി ഞ്ഞപ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തി'യുടെ കഥ പോലെയാണ് ഇപ്പോഴും മോദി. താന്‍ ചെയ്തത് ഒരു പുണ്യകര്‍മ്മമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനെന്നോണം സ്വന്തം അമ്മയെ പോലും മോദി ക്യൂവില്‍ നിര്‍ത്തി. ഇന്ത്യയുടെ ഓരോ മുക്കിലും മൂലയിലും ജനങ്ങള്‍ പൊരി വെയിലില്‍ ക്യൂ നിന്ന് പൊരിഞ്ഞിട്ടും അതൊക്കെ 'രാജ്യസ്നേഹ'മാണെന്ന് വരുത്തിത്തീര്‍ക്കുകയാണ് മോദി ഇപ്പോഴും.

സത്യത്തില്‍ ഈ നോട്ടു നിരോധനം നവംബര്‍ 8 അര്‍ദ്ധരാത്രിയില്‍ പ്രഖ്യാപിക്കാനുള്ള കാരണമെന്താണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് അര്‍ദ്ധരാത്രിയായിരുന്നതുകൊണ്ടാണോ? അതോ എല്ലാവരും ഉറക്കമാ യിരിക്കും, രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ കേള്‍ക്കട്ടേ എന്നു കരുതിയാണോ? മോദി ഒരു ഏകാധിപതിയെപ്പോലെയാണ് നോട്ട് നിരോധനത്തില്‍ തീരുമാനമെടുത്തതെന്നാണ് സമീപകാലങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തനിക്ക് പ്രിയമുള്ളവരെയൊക്കെ നേരത്തേ തന്നെ വിവരങ്ങള്‍ രഹസ്യമായി അറിയിച്ചിരുന്നു എന്നാണ് അനൗദ്യോഗിക വിവരം. നവംബര്‍ 8-ന് സം‌പ്രേക്ഷണം ചെയ്യേണ്ട വിളംബരം നേരത്തെ തന്നെ റെക്കോര്‍ഡ് ചെയ്ത്, എഡിറ്റ് ചെയ്ത് നവംബര്‍ 8 ന് പുറത്തിറക്കാന്‍ പറ്റുന്ന വിധം റെഡിയാക്കി വെച്ചിരുന്നു എന്ന ദൂരദര്‍ശന്‍ മാധ്യമ പ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍, മോദിയ്ക്ക് എന്തൊക്കെയോ രഹസ്യ അജണ്ടയുണ്ടായി രുന്നുവെന്നാണ് സൂചിപ്പിക്കുന്നത്.

നോട്ട് നിരോധനം കൊണ്ട് മോദി എന്താണ് ഉദ്ദേശിച്ചിരുന്നത്? യഥാര്‍ത്ഥത്തില്‍ കള്ളപ്പണം പുറത്തുകൊണ്ടുവരാന്‍ തന്നെയായിരുന്നോ? അതിന്റെ പിന്നാമ്പുറക്കഥകള്‍ എന്താണ്? നോട്ട് നിരോധനം തുടങ്ങി ഒരു മാസം പിന്നിടുമ്പോള്‍ ആ പിന്നാമ്പുറക്കഥകളാണ് ഓരോന്നായി ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. അതില്‍ സുപ്രധാനമായത് 500, 1000 നോട്ടുകളുടെ നിരോധനമാണ്. ഈ നോട്ടുകള്‍ അസാധുവാക്കി എന്തിനാണ് 2000 രൂപയുടെ നോട്ട് പുറത്തിറക്കിയത് എന്നാണ് കോടതി ഇപ്പോള്‍ ചോദിക്കുന്നത്. അതിന് ശരിയായ നിര്‍‌വ്വചനം ഇതുവരെ നല്‍കിയിട്ടില്ല. ഇവിടെ ഒരു സംശയം ജനിക്കുന്നത് സ്വാഭാവികം. കള്ളപ്പണക്കാര്‍ക്ക് കൂട്ടി വെക്കാന്‍ എളുപ്പത്തിനാണോ 2000 രൂപയുടെ കറന്‍സി ഇറക്കിയത് എന്ന ചോദ്യത്തിന്റെ ഉത്തരം നല്‍കാന്‍ മോദിക്കോ റിസര്‍‌വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ക്കോ കഴിഞ്ഞിട്ടില്ല. 2000 രുപയുടെ നോട്ടില്‍ എന്തൊക്കെയോ ഡിജിറ്റല്‍ സം‌വിധാനമൊരുക്കിയിട്ടുണ്ടെന്നൊക്കെ വ്യാജവാര്‍ത്തകള്‍ പ്രചരിച്ചതല്ലാതെ അങ്ങനെയൊരു സം‌വിധാനമേ ഇല്ല എന്ന് റിസര്‍‌വ്വ് ബാങ്ക് സമ്മതിച്ചിട്ടുണ്ട്. സ്വന്തം മന്ത്രിസഭാംഗങ്ങളെപ്പോലും വിശ്വാസമില്ല എന്നതിന് തെളിവു കൂടിയാണത്രേ നോട്ട് നിരോധനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമാക്കി വെച്ചതിന്റെ കാരണമെന്നും പറയുന്നു. എന്നാല്‍, മോദിക്കും മോദിയുടെ അടുത്ത അനുയായികള്‍ക്കും ഈ രഹസ്യം അറിയാമായിരുന്നു എന്ന റിപ്പോര്‍ട്ടും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

വിദേശ ബാങ്കുകളിലുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന് ആണയിട്ട് സത്യം ചെയ്ത് വോട്ട് നേടി അധികാരത്തില്‍ വന്ന മോദി, ആ വാഗ്ദാന ങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് തനിക്ക് വോട്ട് ചെയ്ത ജനങ്ങളുടെ ചോറില്‍ കൈയ്യിട്ടു വാരിയത്. തനിക്ക് വോട്ട് ചെയ്തവരെത്തന്നെ കള്ളപ്പണക്കാരാക്കി ത്തീര്‍ക്കുകയായിരുന്നു മോദി.  വോട്ട് അസാധുവാക്കല്‍ പരാജയപ്പെട്ടാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം താന്‍ ഏറ്റുകൊള്ളാമെന്ന് കറന്‍സി പിന്‍‌വലിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് കൂടിയ മന്ത്രിസഭാ യോഗത്തില്‍ മോദി പ്രഖ്യാപിച്ചിരുന്നതായി ആ യോഗത്തില്‍ പങ്കെടുത്ത മൂന്ന് മന്ത്രിമാര്‍ വെളിപ്പെടുത്തിയെന്നാണ് ഇപ്പോള്‍ അറിയുന്നത്. എന്നാല്‍ അതിനു മുന്‍പേ നോട്ടു നിരോധിക്കാനുള്ള തീരുമാനത്തെക്കുറിച്ച് മോദിയെക്കൂടാതെ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ അദ്ദേഹ ത്തിന്റെ വിശ്വസ്തനായിരുന്ന ഹഷ്മുക്ക് ആദിയക്ക് എല്ലാ വിവരവും അറിയാമായിരുന്നുവത്രേ. കൂടാതെ ഹഷ്‌മുഖിന്റെ കീഴിലുള്ള അഞ്ച് ഗവേഷകര്‍ക്കും ഇക്കാര്യം സംബന്ധിച്ച വിവരം ലഭിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അങ്ങനെ മോദിയും മോദിയുടെ ആളും പിന്നെ ആ അഞ്ചുപേരും ചേര്‍ന്നാണ് രാജ്യത്തെ കോടിക്കണക്കിന് വരുന്ന ജനസമൂഹത്തെ ഒറ്റ രാത്രികൊണ്ട് ദരിദ്ര നാരായണന്മാരാക്കി മാറ്റിയത്.  രാജ്യത്തെ 85 ശതമാനത്തോളം വരുന്ന കറന്‍സി ഒറ്റ രാത്രികൊണ്ട് റദ്ദാക്കുമെന്ന വാര്‍ത്ത പുറത്തായാല്‍ അനധികൃത നിക്ഷേപമെല്ലാം സ്വര്‍ണത്തിലേക്കും മറ്റ് രീതിയിലുള്ള നിക്ഷേപത്തിലേക്കും മാറ്റിയേക്കുമെന്ന കണക്കു കൂട്ടലുകളാണ് ഈ സംഘത്തെ മോദി പറഞ്ഞു ധരിപ്പിച്ചിരുന്നത്.

നോട്ട് അസാധുവാക്കുന്ന പ്രഖ്യാപനം മോദി ജനങ്ങളെ അറിയിക്കുന്നതിനു മുന്‍പേ അറിയേണ്ടവര്‍ അറിഞ്ഞിരുന്നു എന്നതിനു തെളിവാണ് ഇപ്പോള്‍ പുറത്തു വന്ന മറ്റൊരു റിപ്പോര്‍ട്ട്.  നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് തൊട്ടു മുന്‍ മാസത്തെ അവസാന രണ്ടാഴ്ചക്കിടയില്‍ ബാങ്കുകളില്‍ എത്തിയത് മൂന്നു ലക്ഷം കോടി രൂപയാണത്രേ. സെപ്റ്റംബര്‍ 16 മുതല്‍ 30 വരെയുള്ള കാലയളവിലാണ് ഇത്ര വലിയ തുക ബാങ്കിലെത്തിയത്. 2001ന് ശേഷം രണ്ടാഴ്ചക്കിടയില്‍ ഇത്രയേറെ തുക ഒരുമിച്ച് അക്കൗണ്ടിലത്തെുന്നത് ആദ്യമാണെന്നാണ് ബാങ്കുകള്‍ പറയുന്നത്. അസാധുവാക്കല്‍ പ്രഖ്യാപനം നടന്ന നവംബര്‍ എട്ടിന് മുമ്പത്തെ ഒരാഴ്ചക്കിടെ 1.2 ലക്ഷം കോടിയും ബാങ്കുകളിലെത്തിയിരുന്നു. അസാധുവാക്കല്‍ നടപടികള്‍ അറിഞ്ഞവര്‍ നേരത്തേ തുക നിക്ഷേപിച്ചതാവാമെന്ന സംശയത്തിലാണ് ബാങ്കിംഗ് വിദഗ്ധര്‍. 12 വര്‍ഷത്തിനിടെ ശരാശരി നിക്ഷേപത്തില്‍ ഏറ്റവും വര്‍ധനവുണ്ടായതും ഈ ദിവസങ്ങളിലാണ്. സാധാരണ ഒരു ലക്ഷം കോടി രൂപയുടെ വര്‍ധനവാണ് ഉണ്ടാകുന്നത്. എന്നാല്‍, സെപ്റ്റംബര്‍ അവസാനം 2.87 ലക്ഷം കോടിയുടെ നിക്ഷേപ വര്‍ധനവ് ഉണ്ടായി.  ബാങ്കുകളിലേക്ക് ഇത്രയധികം നിക്ഷേപം ഒരുമിച്ച് വന്നതിനെക്കുറിച്ച് റിസര്‍വ് ബാങ്കിന് നേരത്തേ വിവരം കിട്ടിയിരുന്നു. ഇതിന്‍െറ വിശദാംശങ്ങള്‍ അന്വേഷിച്ച് മാധ്യമപ്രവര്‍ത്തകരും സാമ്പത്തിക വിദഗ്ധരും ആര്‍.ബി.ഐയെ സമീപിച്ചെങ്കിലും വിവരങ്ങള്‍ നല്‍കിയില്ല. ഇതിനുശേഷമാണ് അസാധുവാക്കല്‍ പ്രഖ്യാപനം നടക്കുന്നത്.

മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് റിസര്‍‌വ്വ് ബാങ്ക് നല്‍കുന്ന വിശദീകരണം കരുതല്‍ ധനാനുപാതം 100 ശതമാനമാക്കി ഉയര്‍ത്തിയത് സെപ്റ്റംബര്‍ 16നാണെന്നും ഇതാണ് വന്‍തുക ബാങ്കിലെത്താന്‍ കാരണമെന്നുമാണ്. അസാധാരണ നിക്ഷേപത്തിന് പിന്നില്‍ ദുരൂഹുതയുണ്ടെന്ന വാദം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തള്ളുകയായിരുന്നു. ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള പേ കമീഷന്‍ കുടിശ്ശിക വിതരണം ചെയ്തത് കൊണ്ടാണ് ഇത്ര വലിയ തുക ഒരുമിച്ച് ബാങ്കിലെത്തിയതെന്നാണ്  അദ്ദേഹത്തിന്‍െറ വിശദീകരണം. എന്നാല്‍, കുടിശ്ശികയിനത്തില്‍ 45,000 കോടി രൂപ മാത്രമാണ് സെപ്റ്റംബറിലെ ആദ്യ ആഴ്ച സര്‍ക്കാര്‍ കൈമാറിയിരിക്കുന്നതെന്നും, ഇതാവട്ടെ ശമ്പള അക്കൗണ്ടിലാണ് നിക്ഷേപിച്ചതെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മോദിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രംഗത്തെത്തിയത് ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. നോട്ട് നിരോധന ത്തിലൂടെ യുദ്ധകാലത്തേതിന് സമാനമായ അവസ്ഥയാണ് സംജാതമായിരി ക്കുന്നതെന്നും രാജ്യത്തെ സാധാരണക്കാര്‍ അതിദാരുണമായ അവസ്ഥയിലാ ണെന്നുമാണ് സാമ്പത്തിക വിദഗ്ധന്‍കൂടിയായ മന്‍മോഹന്‍ ആരോപിക്കുന്നത്. അദ്ദേഹം 'ദ ഹിന്ദു' പത്രത്തില്‍ എഴുതിയ ലേഖനത്തിലൂടെയാണ് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. നോട്ട് നിരോധനം ഒരു അത്ഭുതപ്രതിഭാസമോ ബുദ്ധിപരമായ നീക്കമോ ആയിരുന്നില്ല, മറിച്ച് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് അദ്ദേഹം പറയുന്നത്. മറ്റു രാജ്യങ്ങളില്‍ ജനങ്ങള്‍ക്ക് ആവശ്യമായ സമയം അനുവദിച്ച് കൊടുത്തതിന് ശേഷം മാത്രമേ നോട്ടുകള്‍ പിന്‍വലിക്കുകയുള്ളൂ. എന്നാല്‍ പെട്ടെന്ന് അര്‍ധരാത്രിയില്‍ പ്രഖ്യാപനം നടത്തിയതുവഴി രാജ്യത്തെ പാവപ്പെട്ട ജനങ്ങളാണ് ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. ജനങ്ങളുടെ ദൈനംദിന ചെലവുകള്‍ക്കായുളള പണത്തിന് മണിക്കൂറുകളോളം ക്യൂ നില്‍ക്കുക, ക്യൂവില്‍ നില്‍ക്കുന്നവര്‍ തന്നെ മരിച്ചു വീഴുക, ക്യൂവില്‍ നിന്ന് ഗര്‍ഭിണികള്‍ തളര്‍ന്നു വീഴുക, വിദ്യാര്‍ത്ഥികളുടെ പഠിപ്പ് മുടങ്ങുക, പണം കിട്ടാതെ വന്ന് ആത്മഹത്യ ചെയ്യുക എന്നിവ തികച്ചും ഹൃദയഭേദകമായ കാഴ്ച തന്നെയാണെന്ന് മന്മോഹന്‍ സിംഗ് പറയുന്നു. യുദ്ധകാലങ്ങളിലായിരുന്നു കുടിവെള്ള ത്തിനും ഭക്ഷണത്തിനുമായി ജനങ്ങള്‍ ഇത്രയേറെ കാത്തുനില്‍ക്കേണ്ടി വന്നിട്ടുളളതെന്നും അദ്ദേഹം പറയുന്നു. തന്റെ രാജ്യത്ത്, താന്‍ പ്രധാനമന്ത്രി യായിരുന്ന രാജ്യത്തെ ജനങ്ങള്‍ക്ക് ദിവസേനയുളള ചെലവുകള്‍ക്കായി റേഷന്‍ കണക്കില്‍ വിതരണം ചെയ്യുന്ന പണത്തിനായി ഇങ്ങനെ ക്യൂ നില്‍ക്കേണ്ടി വരുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടുപോലുമില്ലെന്ന് അദ്ദേഹം തന്റെ ലേഖനത്തില്‍ വ്യക്തമാക്കുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മോദി ഉയര്‍ത്തിയ ഒരേയൊരു മുദ്രാവാക്യമായിരുന്നു 'കള്ളപ്പണം'. ഏതു വിധേനയും വിദേശ ബാങ്കുകളില്‍ നിന്ന് അവ തിരിച്ച് കൊണ്ടുവന്ന് ഒരു വീട്ടിലെ ഓരോ അംഗങ്ങള്‍ക്കും 3 ലക്ഷം രൂപ വീതം നല്‍കുമെന്നും, ഒരു വീട്ടില്‍ അഞ്ച് അംഗങ്ങളുണ്ടെങ്കില്‍ മൊത്തം 15 ലക്ഷം രൂപവരെ കിട്ടുമെന്നും അദ്ദേഹം വിളംബരം ചെയ്ത വീഡിയോ ഇന്ന് യൂട്യൂബില്‍ വ്യാപകമാണ്. മോദിയുടെ മോഹനവാഗ്ദാനങ്ങള്‍ കേട്ട് 15 ലക്ഷം മോഹിച്ചവരാണ് ഇന്ന് പൊരി വെയിലത്തും പെരുമഴയിലും ബാങ്കുകളുടെ മുന്‍പില്‍ ക്യൂ നില്‍ക്കുന്നത്. അത് കണ്ടിട്ടും, കണ്ടില്ലെന്ന് നടിച്ച് വീണ്ടും ജനങ്ങളെ പെരുവഴിയിലാ ക്കാനാണ് മോദിയുടെ ശ്രമം. 50 ദിവസങ്ങള്‍ കൊണ്ട് കള്ളപ്പണമെല്ലം കണ്ടുകെട്ടും എന്നു പറയുന്നുണ്ടെങ്കിലും ഒരു മാസം കഴിഞ്ഞിട്ടും ജനങ്ങളുടെ ദുരിതത്തിന് അറുതി വന്നിട്ടില്ല. കള്ളപ്പണമല്ല ഇന്ത്യയെ നോട്ടുരഹിതമാക്കാനാണ് ശ്രമിക്കുന്നതെന്ന് ഇപ്പോള്‍ മോദി പറയുന്നു. അക്ഷരാഭ്യാസം പോലുമില്ലാത്ത സാധാരണ ജനങ്ങളോട് 'മോബൈല്‍ ഫോണ്‍, വാട്സ്‌ആപ്പ്, ഡിജിറ്റല്‍' എന്നൊക്കെ പറഞ്ഞ് അവരേയും തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരിക്കുന്നു. റിസര്‍‌വ്വ് ബാങ്ക് ആണെങ്കില്‍ ദിവസേന ഓരോ നിയമങ്ങളാണ് പുറപ്പെടുവിചുകൊണ്ടിരിക്കുന്നത്. ഒന്നിനും ഒരു സുതാര്യതയില്ല.

ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ നിത്യജീവിതത്തിന് പണം കണ്ടെത്താന്‍ നെട്ടോട്ടമോടുമ്പോള്‍ ബി.ജെ.പി. നേതാക്കന്മാര്‍ കോടിക്കണക്കിന് രൂപ ചിലവഴിച്ചാണ് വിവാഹങ്ങള്‍ നടത്തുന്നത്. അവര്‍ക്ക് യാതൊരു നിബന്ധനയുമില്ല. അതേ സമയം കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ആയിരക്കണക്കിന് വിവാഹങ്ങളാണ് മാറ്റിവെയ്ക്കപ്പെട്ടിരിക്കുന്നത്. ഈ വിവാഹങ്ങളെല്ലാം മുന്‍‌കൂട്ടി തീരുമാനിച്ചവയാണ്. വിവാഹാവശ്യങ്ങള്‍ ക്കായി ബാങ്കില്‍ സൂക്ഷിച്ചിരുന്ന പണം പോലും തിരിച്ചെടുക്കാന്‍ പറ്റാത്ത അവസ്ഥയില്‍ സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിട്ടു വേണമായി രുന്നോ 'ഡിജിറ്റല്‍ ഇന്ത്യ' എന്ന മോദിയുടെ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍. നോട്ടു നിരോധനത്തിലൂടെ ലക്ഷക്കണക്കിനു ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ ആര്‍ക്കാണ് സത്യത്തില്‍ നേട്ടമുണ്ടായിരിക്കുന്നത്? മോദിയുടെ ഉറ്റമിത്രങ്ങളായ വമ്പന്‍ സ്രാവുകള്‍ക്ക് തന്നെ.

അന്‍പത് ദിവസങ്ങള്‍കൊണ്ട് എല്ലാം ശരിയാകുമെന്ന മോദിയുടെ പ്രവചനം അസ്ഥാനത്താകുകയാണെന്നുള്ളതിന്റെ വ്യക്തമായ തെളിവാണ് സുപ്രീം കോടതിയുടെ വിമര്‍ശങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ മറുപടി. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ഹര്‍ജികളും നിയന്ത്രണം ഏര്‍പ്പെടുത്തി യതിനെ തുടര്‍ന്ന് ഇടപാടുകള്‍ തടസപ്പെട്ടതില്‍ രാജ്യത്തെ സഹകരണ ബാങ്കുകള്‍ സമര്‍പ്പിച്ച ഹര്‍ജികളും പരിഗണിക്കവെയാണ് സുപ്രീം കോടതി കേന്ദ്രത്തിനോട് ചോദ്യങ്ങള്‍ ചോദിച്ചത്.  നോട്ട് നിരോധിക്കാനുള്ള തീരുമാനം ഭരണഘടനാപരമാണോ?, എപ്പോഴാണ് നോട്ട് നിരോധിക്കാന്‍ തീരുമാനം എടുത്തത്?, തീര്‍ത്തും രഹസ്യമായ തീരുമാനമായിരുന്നോ അത്?, നോട്ട് നിയന്ത്രണത്തിന് പകരം എന്തിനാണ് നിരോധനം?, എന്തുകൊണ്ടാണ് 24000രൂപ മാത്രം പിന്‍വലിക്കാന്‍ അനുവദിക്കുന്നു?, ഒരു വ്യക്തിക്ക് ഈ തുക മതിയാകുമോ?, സഹകരണ ബാങ്കുകളോട് വിവേചനം കാണിച്ചിട്ടുണ്ടോ?, ജില്ലാ ബാങ്കുകള്‍ക്ക് നിരോധനം കൊണ്ടുവന്നത് എന്തിന്? എന്നിങ്ങനെയുളള ചോദ്യങ്ങളാണ് സുപ്രീം കോടതി കേന്ദ്രത്തോട് ഉന്നയിച്ചത്.

ഈ ചോദ്യങ്ങളുടെ മുന്‍പില്‍ കേന്ദ്രം പകച്ചുനില്‍ക്കുകയാണിപ്പോള്‍. ഇതേ ചോദ്യങ്ങള്‍ തന്നെയാണ് പൊതുജനങ്ങളും ഇക്കഴിഞ്ഞ മാസം ചോദിച്ചു കൊണ്ടിരുന്നത്. അപ്പോഴൊക്കെ മോദിയും അരുണ്‍ ജെയ്‌റ്റ്‌ലിയും രാജ്‌നാഥ് സിംഗുമൊക്കെ ഓരോരോ ന്യായവാദങ്ങള്‍ നിരത്തുകയായിരുന്നു. എന്നാല്‍ പൊതുജനങ്ങളല്ലല്ലോ സുപ്രീം കോടതി. അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ബാങ്കുകളില്‍ ആവശ്യമായ കറന്‍സികള്‍ ഇല്ലാത്തതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന കാര്യം കേന്ദ്രത്തിന് സമ്മതിക്കേണ്ടി വന്നു. ഒരു 'വലിയ മാറ്റത്തിന്' വേണ്ടിയാണത്രേ ചെറിയ തരത്തിലുളള ഈ ബുദ്ധിമുട്ടുകളുണ്ടായതെന്നാണ് അറ്റോര്‍ണി ജനറല്‍ കോടതിയോട് പറഞ്ഞിരിക്കുന്നത്. കൂടാതെ നിക്ഷേപകരെ തിരിച്ചറിയാന്‍ വേണ്ടി കൂടിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും കേന്ദ്രം വ്യക്തമാക്കിയത്രേ. മോദിയുടെ രഹസ്യ അജണ്ട എന്ന് മേലെ ഉദ്ധരിച്ചത് അതുതന്നെ. നിക്ഷേപകരെ തിരിച്ചറിയുന്നതും നോട്ട് നിരോധനവുമായിട്ടെന്തു ബന്ധം? 50 ദിവസം കൊണ്ട് എല്ലാം ശരിയാകുമെന്നാണ് മോദി പറഞ്ഞതെങ്കില്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത് 1015 ദിവസങ്ങളാണ്. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്നും കോടതിയെ കേന്ദ്രം അറിയിച്ചു കഴിഞ്ഞു. ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ചിലാണ് കേന്ദ്രം ഇത് വ്യക്തമാക്കിയിരിക്കുന്നത്.

അപ്പോള്‍ മുന്‍‌കൂട്ടി യാതൊരു ധാരണകളുമില്ലാതെയാണോ ഈ നോട്ട് നിരോധനം കൊണ്ടുവന്നത്? 50 ദിവസങ്ങളെന്ന് എന്തിനാണ് മോദി പറഞ്ഞത്? ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ വിശ്വാസ്യതയെയല്ലേ ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. ഈ അവസ്ഥയില്‍ മുന്നോട്ടു പോയാല്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഇതിന്റെ അനന്തരഫലങ്ങള്‍ അനുഭ വിക്കേണ്ടി വരുമെന്നത് തീര്‍ച്ചയാണ്. കള്ളപ്പണം രാജ്യത്തെ പ്രധാന പ്രശ്‌നം തന്നെയാണ്. എന്നാല്‍ കള്ളപ്പണക്കാര്‍ കെട്ടുകണക്കിന് പണം സൂക്ഷിക്കുന്നില്ല. അവരത് റിയല്‍ എസ്റ്റേറ്റിലോ, സ്വര്‍ണമായിട്ടോ, മറ്റു രാജ്യങ്ങളിലെ നിക്ഷേപമായിട്ടോ മാറ്റുകയാണ് ചെയ്യാറുളളത്. 'അതിബുദ്ധിയുള്ള പൊന്മാന്‍ കിണറ്റിലേ മുട്ടയിടൂ' എന്നു പറഞ്ഞതുപോലെ, ഇതെല്ലാം അറിയാവുന്ന അതിബുദ്ധിമാനായ മോദി പൊന്മാനെപ്പോലെ ആയതാണ് കഷ്ടം.

No comments:

Post a Comment