Monday, December 5, 2016

അവമതിക്കപ്പെടുന്ന സ്‌ത്രീത്വം

"ഞാനും ഞാനുമെന്റാളും ആ നാല്‍പ്പതു പേരും
പൂമരം കൊണ്ട് കപ്പലുണ്ടാക്കി
കപ്പലിലാണേ ആ കുപ്പായക്കാരി
പങ്കായം പൊക്കി ഞാനൊന്ന് നോക്കീ
ഞാനൊന്ന് നോക്കീ.. അവള്‍ എന്നെയും നോക്കീ
നാല്പതുപേരും ശിഷ്യന്മാരും ഒന്നിച്ചു നോക്കി.."

ചലച്ചിത്രതാരം ജയറാമിന്റെ മകന്‍ കാളിദാസ് ജയറാം പാടി അഭിനയിച്ച മലയാള ചിത്രമായ "പൂമര"ത്തിലെ സൂപ്പര്‍ ഹിറ്റായി സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന ഒരു ഗാനത്തിന്റെ വരികളാണിത്. ഇതിന്റെ പാരഡികളും ട്രോളുകളും പാരലലായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുമുണ്ട്. ഇത് ഇപ്പോള്‍ എഴുതാന്‍ ഒരു കാരണവുമുണ്ട്.

ഇന്ന് ഫെയ്സ്ബുക്കിലെ ഒരു വനിതയുടെ പോസ്റ്റിംഗ് വായിച്ചപ്പോള്‍ സത്യത്തില്‍ കണ്ണു തള്ളിപ്പോയി. ഇതുവരെ ആരും എഴുതിക്കാണാത്ത ഒരു പോസ്റ്റ് ആയിരുന്നു അത്. അമേരിക്കയില്‍ 'പൊക്കി നോക്കലുകാര്' കുറവാണെങ്കിലും, 'തൊട്ടു നോക്കലുകാര്' ഇഷ്ടം പോലെയുണ്ടെന്നതിനു തെളിവു കൂടിയാണ് ആ പോസ്റ്റ്. എത്ര പേര്‍ ആ തൊട്ടുനോക്കല്‍ കണ്ടു എന്നോ എത്ര പേര്‍ ഒന്നിച്ചു നോക്കി എന്നോ അറിയില്ല.

സംഗതി കേള്‍ക്കുമ്പോള്‍ അത്ര ഗൗരവമല്ല എന്ന് പലര്‍ക്കും തോന്നാമെങ്കിലും, ആ സ്ത്രീരത്നം പറയുന്നതിലും കാര്യമുണ്ട്. ഈ സെല്‍‌ഫി വന്നതിനുശേഷം എത്രയെത്ര അത്യാഹിതങ്ങളാണ് ഈ ലോകത്ത് ദിനം‌പ്രതി നടക്കുന്നത്. ഓടുന്ന ട്രെയ്നിനു മുന്‍പിലേക്ക് ചാടി സെല്‍‌ഫിയെടുക്കുന്നവരും, സിംഹക്കൂട്ടില്‍ കയറി സെല്‍‌ഫിയെടുക്കുന്നവരും, കടലില്‍ ചാടി സെല്‍‌ഫിയെടുക്കുന്നവരുമൊക്കെ ഉണ്ടെന്ന് കേള്‍ക്കുമ്പോഴാണ് അതിന്റെ ഗൗരവം നമുക്ക് മനസ്സിലാകുന്നത്. സെല്‍‌ഫിയെ പ്രൊമോട്ട് ചെയ്തത് നരേന്ദ്ര മോദിയാണെന്നു പറഞ്ഞാലും അതിശയോക്തിയില്ല. കാരണം സെല്‍‌ഫിയെ അദ്ദേഹം അത്രത്തോളം ഇഷ്ടപ്പെടുന്നു.

ഇവിടെ സെല്‍‌ഫിയെടുത്ത് വിവാദം സൃഷ്ടിച്ചത് സമൂഹത്തില്‍ അറിയപ്പെടുന്നവരും സംഘടനാ പ്രവര്‍ത്തകരുമാണെന്നതാണ് അത്ഭുതം. ഒരുപക്ഷേ അവര്‍ അറിഞ്ഞുകൊണ്ട് ചെയ്തതായിരിക്കില്ല. എങ്കിലും, സംഗതി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കഴിഞ്ഞു... "വൈറല്‍" ആയോ എന്നറിയില്ല. ഇന്നത്തെ നിലക്ക് തുടരുകയാണെങ്കില്‍ ഉടനെ വൈറലാകാന്‍ സാധ്യതയുണ്ട്.

അമേരിക്കയില്‍ കൊച്ചുകുട്ടികളെ ആദ്യം പഠിപ്പിക്കുന്ന ബാലപാഠങ്ങള്‍ ഇവയാണ്.... അനാവശ്യമായി ആരേയും ശരീരത്തില്‍ സ്പര്‍ശിക്കാന്‍ അനുവദിക്കരുത്, അപരിചിതരോട് സംസാരിക്കരുത്, അവരോട് അടുത്തിടപഴകരുത്, അവരില്‍ നിന്ന് ഒന്നും സ്വീകരിക്കരുത്.... എന്നിത്യാദി കാര്യങ്ങളാണ് കുഞ്ഞുങ്ങളെ ആദ്യം പഠിപ്പിക്കുന്നത്. വളര്‍ന്നു വരുമ്പോള്‍ അവരുടെ മനസ്സില്‍ അത് അടിയുറച്ചു കിടക്കും. ഇത് എല്ലാ കുട്ടികളേയും പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ മലയാളികള്‍ക്ക് മാത്രം അത് ബാധകമല്ല എന്ന രീതിയിലാണ് പലരും പെരുമാറുന്നതെന്ന് ചില മലയാളിപ്പാര്‍ട്ടികളില്‍ ചെന്നാല്‍ കാണാം. അവര്‍ക്ക് കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ നോട്ടമില്ലാതെ അടുപ്പം കാണിക്കുന്നവരെയെല്ലം കെട്ടിപ്പിടിക്കലും, തോളില്‍ കൈയ്യിട്ട് ചേര്‍ത്ത് പിടിക്കലും, തരം കിട്ടിയാല്‍ ഉമ്മ കൊടുക്കലുമൊക്കെ ഒരു ഹരമായി കാണുന്നു. അല്പം മദ്യം അകത്തു ചെന്നാല്‍ ആ ചേര്‍ത്തു പിടിക്കലിന്റെ 'ഗ്രിപ്പ്' അല്പം കൂട്ടുമെന്നു മാത്രം.

ഗ്രൂപ്പ് ഫോട്ടോകള്‍ക്ക് പോസ് ചെയ്ത് നില്‍ക്കുകയോ ഇരിക്കുകയോ ആണെങ്കില്‍ തോളിലൂടെ കൈയ്യിട്ട് നില്‍ക്കുന്ന പതിവ് മിക്കവാറും എല്ലാവര്‍ക്കുമുണ്ട്. വളരെ അടുത്ത സുഹൃത്തുക്കളെപ്പോലും (പുര്‍ഷന്മാര്‍) ചിലര്‍ തോളിലൂടെ കൈയ്യിട്ടു നിര്‍ത്തി ഫോട്ടോ എടുക്കുന്നതും കണ്ടിട്ടുണ്ട്. അരോചകമാണെങ്കിലും പലരും അത് പുറത്തു പറയാറില്ല എന്നു മാത്രം. എന്നാല്‍, ഒരു സ്‌ത്രീയുടെ തോളില്‍, അതും അന്യ സ്‌ത്രീയുടെ, കൈയ്യിട്ട് നിന്ന് ഫോട്ടോ എടുക്കുമ്പോള്‍ മാനറിസമാണ് നഷ്ടപ്പെടുന്നത്. പലരും, പ്രത്യേകിച്ച് സംഘടനാ പ്രവര്‍ത്തകര്‍ (സ്‌ത്രീകളും പുരുഷന്മാരും) അടുത്തടുത്തുനിന്ന് ഫോട്ടോ എടുക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിക്കാറില്ല. എന്നാല്‍ ഒറ്റയ്ക്ക് ഒരു മൂലയിലേക്ക് മാറ്റി നിര്‍ത്തി കെട്ടിപ്പിടിച്ചുകൊണ്ട് നിന്ന് ഫോട്ടോ എടുക്കാന്‍ ഏതൊരു സ്‌ത്രീയും സമ്മതിക്കില്ല. അപ്പോള്‍ മദ്യപിച്ച ഒരു പുരുഷന്‍ ഒരു അന്യസ്ത്രീയുടെ തോളിലൂടെ കൈയ്യിട്ട് ചേര്‍ത്തു നിര്‍ത്തുമ്പോള്‍ അത് അതിരുവിട്ട പ്രവര്‍ത്തിയാണെന്നല്ലേ പറയാന്‍ കഴിയൂ. ഫെയ്സ്ബുക്കിലെ പോസ്റ്റ് പ്രകാരം ഇവിടെയും സംഭവിച്ചത് അതുതന്നെ. ആ പോസ്റ്റ് കണ്ട് ആദ്യം ഒന്നമ്പരന്നു. ഇത് സത്യമാണോ എന്ന് തോന്നുകയും ചെയ്തു. സമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തികളുടേതാകുമ്പോള്‍ അവിശ്വസിക്കേണ്ട കാര്യവുമില്ല. കമന്റുകളുടെ പ്രവാഹമാണ് പിന്നീട് കണ്ടത്. അതും ഭൂരിഭാഗവും സ്ത്രീകളുടെ. അവരാകട്ടേ സമൂഹത്തില്‍ പല വേദികളിലും പ്രത്യക്ഷപ്പെടുന്നവരും സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരും. അവരുടെ പ്രതികരണങ്ങള്‍ വായിക്കുമ്പോഴാണ് അവരിലാരെങ്കിലുമൊക്കെ ഇത്തരം പ്രതിസന്ധികള്‍ നേരിട്ടവരാണെന്ന് മനസ്സിലാകുന്നത്. എല്ലാവര്‍ക്കും ഒന്നേ പറയാനുള്ളൂ.... 'കാര്യങ്ങള്‍ തുറന്നു പറയാന്‍ ചങ്കൂറ്റം കാണിച്ചതിന് അഭിനന്ദനങ്ങള്‍..!' അതെ, ഒരു മലയാളി സ്‌ത്രീ ഇത്രയും ബോള്‍ഡ് ആയി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇടണമെങ്കില്‍ അവര്‍ക്ക് മനോവ്യഥയുണ്ടായിട്ടുണ്ടെന്ന് തീര്‍ച്ച.

സ്‌ത്രീകളെ അല്ലെങ്കില്‍ സ്ത്രീത്വത്തെ അവമതിക്കുന്ന ഒരു പുരുഷ സമൂഹമല്ല അമേരിക്കന്‍ മലയാളികളുടേതെന്ന് പറയാതിരിക്കാന്‍ വയ്യ. എന്നാല്‍, അതേ മലയാളി സമൂഹത്തില്‍ ഉള്‍പ്പെട്ട സ്ത്രീകള്‍ ഇതുപോലെയുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നുണ്ടെന്നും, അത് പ്രകടിപ്പിക്കാനും അവരുടെ ആശങ്കകള്‍ പങ്കു വെയ്ക്കാനും ഫെയ്സ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകളെ അഭയം പ്രാപിച്ചെങ്കില്‍ അത് മലയാളി പുരുഷ സമൂഹത്തിനു നേരെയുള്ള വിരല്‍ ചൂണ്ടലാണ്. അതിനവരെ കുറ്റക്കാരിയാക്കാന്‍ സാധിക്കുകയില്ല. എഴുതിയതില്‍ ചിലതൊക്കെ അതി ഭാവുകത്വമാണെന്ന് തോന്നാമെങ്കിലും യാഥാര്‍ത്ഥ്യം ചിലപ്പോള്‍ നമ്മുടെ കാഴ്ചകള്‍ക്കും ചിന്തകള്‍ക്കും അപ്പുറത്തായിരിക്കുമെന്നാണ് സമകാലിക സംഭവങ്ങളും വാര്‍ത്തകളും നമ്മളോടു പറയുന്നത്. പരിഷ്കൃത സമൂഹം എന്ന് നമ്മള്‍ സ്വയം പുകഴ്ത്തുമ്പോഴും, വിദ്യാസമ്പന്നര്‍ എന്ന് അഹങ്കരിക്കുമ്പോഴും ഒരു വശത്ത്‌ വലിയൊരു വിഭാഗം വല്ലാത്ത മൂല്യച്യുതിയിലേക്ക് കൂപ്പു കുത്തുകയാണെന്നതിന്റെ തെളിവു കൂടിയാണ് ഇപ്പറഞ്ഞ സംഭവം. തന്റെ നിസ്സഹായവസ്ഥ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വനിതയും അതില്‍ പ്രതിപാദിക്കുന്ന വ്യക്തികളും സമൂഹത്തില്‍ അറിയപ്പെടുന്നവരാണ്, സംഘടനാ പ്രവര്‍ത്തകരാണ്. അതുകൊണ്ടുതന്നെ അവര്‍ക്ക് ഇനിയും പല വേദികളിലും കണ്ടുമുട്ടാനും, ചിലപ്പോള്‍ സഹവര്‍ത്തിക്കാനും സാഹചര്യങ്ങളുണ്ടാകും. അപ്പോഴൊക്കെ ഒരു അകലം പാലിക്കുക എന്നതില്‍ കവിഞ്ഞ് തെറ്റിദ്ധാരണകള്‍ ദൂരീകരിക്കേണ്ടതും അനിവാര്യമാണ്. അതവര്‍ക്ക് വിട്ടുകൊടുക്കാം.

സ്ത്രീ അമ്മയാണെന്നും, സഹോദരിയാണെന്നും, മകളാണെന്നും, മരുമകളും കൂട്ടുകാരിയുമാണെന്നും, അബലയാണെന്നും അല്ലെന്നുമൊക്കെ എല്ലാവരും പറയാറുണ്ട്. പക്ഷെ, സാഹചര്യം ഒത്തുവന്നാല്‍ അവയൊക്കെ വിസ്മരിക്കുകയും ചെയ്യുന്നവരുമുണ്ട്. ഇവിടെ അങ്ങനെയൊരു സാഹചര്യമുണ്ടായിരിക്കാന്‍ സാധ്യതയില്ല. നേരത്തെ സൂചിപ്പിച്ചപോലെ ഒരു തെറ്റിദ്ധാരണയാകാം.

ഇന്ന് അമേരിക്കയിലുള്ള മിക്കവാറും എല്ലാ സാമൂഹ്യ-സാംസ്ക്കാരിക-മത സംഘടനകളിലും സ്‌ത്രീ പ്രാതിനിധ്യം ഏറെയാണ്. പുരുഷന്മാരേക്കാള്‍ കര്‍മ്മോത്സുകരാണവര്‍. പുരുഷാധിപത്യമുള്ള സംഘടനകളില്‍ ഒന്നോ രണ്ടോ സ്‌ത്രീകളും കാണും. ഉത്തരവാദിത്വത്തോടെ അവര്‍ കാര്യനിര്‍‌വ്വഹണങ്ങളില്‍ വ്യാപൃതരാകുന്നതും നമുക്ക് കാണാന്‍ കഴിയും. അവരുടേതായ ചിന്തകളും ആശയങ്ങളും, അവയിലൂടെ അവര്‍ തിരഞ്ഞെടുക്കുന്ന ഇടങ്ങളില്‍ ഏതൊരു മനുഷ്യനെയും (പുരുഷനെയും) പോലെ സ്വൈര്യ വിഹാരം നടത്താനുള്ള ഇച്ഛാശക്തിയാണ് അവരെ ഈ സംഘടനയിലൂടെ മുന്നോട്ടു നയിക്കുന്നത്. ആ സ്വൈര്യവിഹാരം കാണുമ്പോള്‍ ചിലര്‍ക്ക് തെറ്റിദ്ധാരണകളുണ്ടാകാം. 'ങാ... ഇവള്‍ വളയുന്ന കൂട്ടത്തിലാണ്' എന്ന തെറ്റിദ്ധാരണയും ചിലര്‍ക്കുണ്ടാകാം. 'അല്ല, ഞങ്ങള്‍ അത്തരക്കാരല്ല' എന്ന ഒരു മുന്നറിയിപ്പായി മേല്പറഞ്ഞ ഫെയ്സ്ബുക്ക് പോസ്റ്റിനെ കാണുകയാണെങ്കില്‍ ഭാവിയില്‍ ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാം. അതോടൊപ്പം സ്‌ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളെ എങ്ങനെ നേരിടാം? എവിടെയാണ് നമുക്ക് പിഴക്കുന്നത്‌? എന്താണ് പരിഹാരം? എന്നീ വിഷയങ്ങളെക്കുറിച്ച് സംഘടനകള്‍ ചര്‍ച്ച ചെയ്യേണ്ട ഒരു പ്രധാന വിഷയവുമായി ഇതിനെ കണക്കാക്കുകയും ചെയ്യാം.






No comments:

Post a Comment