2011 ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

`രാജാവ്‌ നഗ്നനാണ്‌'

പണ്ട്‌ പണ്ട്‌ ജീവിച്ചിരുന്ന ഒരു രാജാവിന്റെ കഥയാണ്‌. ഒരു കൂട്ടം ഉപജാപകസംഘത്തിന്റെയും സ്‌തുതിപാഠകരുടേയും വലയത്തില്‍ രാജാവ്‌ അങ്ങനെ വാണരുളി. അവരെന്തുപറഞ്ഞാലും അതപ്പാടെ വിശ്വസിച്ച്‌ പാരിതോഷികങ്ങള്‍ വാരിക്കോരി കൊടുക്കും. രാജ്യത്തെക്കുറിച്ചോ പ്രജകളെക്കുറിച്ചോ യാതൊരു ഉത്തരവാദിത്വവുമില്ലാത്ത രാജാവ്‌.

തങ്ങള്‍ എന്തുപറഞ്ഞാലും കണ്ണടച്ച്‌ വിശ്വസിക്കുന്ന ഈ രാജാവിനെ വിഡ്‌ഢിവേഷം കെട്ടിക്കാന്‍ ഒരു ദിവസം അവര്‍ തീരുമാനിച്ചു. ചൈനയില്‍ നിന്ന്‌ ഒരു അത്ഭുത വസ്‌ത്രം വാങ്ങാന്‍ കിട്ടുമെന്നും, അത്‌ നിര്‍മ്മിച്ചിരിക്കുന്നത്‌ സ്വര്‍ക്ഷരാജ്യത്തുനിന്നുകൊണ്ടുവന്ന, ചൈനയില്‍ മാത്രം കിട്ടുന്ന ഒരുതരം സില്‍ക്ക്‌ കൊണ്ടാണെന്നും രാജാവിനെ ധരിപ്പിച്ചു. ആ സില്‍ക്കുകൊണ്ട്‌ നിര്‍മ്മിക്കുന്ന വസ്‌ത്രം നഗ്നനേത്രങ്ങള്‍കൊണ്ട്‌ കാണാന്‍ കഴിയാത്തത്ര സുതാര്യമാണെന്നും രാജാവിനെ പറഞ്ഞ്‌ വിശ്വസിപ്പിച്ചു. വിഡ്‌ഢിയായ രാജാവ്‌ അതു വിശ്വസിക്കുകയും,ആ വസ്‌ത്രം കൊണ്ടുവരാന്‍ കല്‌പന കൊടുക്കുകയും ചെയ്‌തു.

ഒരു ദിവസം രാജാവിനെ വിവസ്‌ത്രനാക്കി സില്‍ക്കുകൊണ്ടുണ്ടാക്കിയ വസ്‌ത്രം ധരിപ്പിക്കുന്നതുപോലെ അവര്‍ അഭിനയിച്ചു. പൂര്‍ണ്ണ നഗ്നനായ രാജാവ്‌ പരിവാരസമേതം രാജവീഥിയിലൂടെ നടന്നു നീങ്ങി. നഗ്നനായി നടന്നുപോകൂന്ന രാജാവിനെ നോക്കി ജനങ്ങള്‍ ആര്‍പ്പു വിളിച്ചു , കൈവീശി. തന്റെ സ്വര്‍ക്ഷീയ സില്‍ക്ക്‌ വസ്‌ത്രം കണ്ട്‌ ജനങ്ങള്‍ തന്നെ അഭിനന്ദിക്കുന്നതാണെന്ന്‌ തെറ്റിദ്ധരിച്ച്‌ രാജാവ്‌ എല്ലാവര്‍ക്കും അഭിവാദ്യങ്ങളര്‍പ്പിച്ച്‌ നടന്നു നീങ്ങി.

പക്ഷേ, കുറെ ദൂരം ചെന്നപ്പോള്‍ രാജാവ്‌ പെട്ടെന്ന്‌ നിന്നു. ഒരു മൂലയില്‍ ഒരു കുട്ടി നിന്ന്‌ രാജാവിനെ നോക്കി അടക്കിച്ചിരിക്കുന്നു. രാജാവ്‌ ഉടനെ ആ കുട്ടിയുടെ അടുത്തുചെന്ന്‌ ചിരിക്കുന്നതിന്റെ കാരണമാരാഞ്ഞു. എന്റെ പുതിയ വസ്‌ത്രം കണ്ട്‌ ജനങ്ങള്‍ കൈയ്യടിച്ച്‌ ആര്‍പ്പു വിളിക്കുമ്പോള്‍ നീ മാത്രം എന്തുകൊണ്ടാണ്‌ ചിരിക്കുന്നതെന്നു രാജാവ്‌ ചോദിച്ചു.നിഷ്‌ക്കളങ്കനായ ആ കുട്ടി പറഞ്ഞു `രാജാവേ, അങ്ങ്‌ നഗ്നനാണ്‌.' ങ്‌ഹേ, ഞാന്‍ നഗ്നനോ രാജാവ്‌ ആശ്ചര്യപ്പെട്ടു. `അതേ മഹാരാജാവേ, അങ്ങ്‌ വിവസ്‌ത്രനാണ്‌.' കുട്ടിയുടെ വാക്കുകള്‍ കേട്ട്‌ രാജാവ്‌ അമ്പരന്നു. തന്റെ സ്‌തുതിപാഠകരും ഉപജാപകരും തന്നെ വിഡ്‌ഢിയാക്കുകയായിരുന്നു എന്ന്‌ തിരിച്ചറിഞ്ഞ രാജാവ്‌ പിന്നീട്‌ പ്രജാവത്സനനായ രാജാവായി നാടു വാണു എന്നാണ്‌ കഥ.

ഏതാണ്ട്‌ സമാനമായ സംഭവമാണ്‌ മുഖ്യമന്ത്രിക്കുപ്പായമിട്ട്‌ പ്രതിപക്ഷ നേതാവിന്റെ ജോലി ചെയ്‌ത്‌ അഞ്ചു വര്‍ഷക്കാലം കേരളം ഭരിച്ച?വി.എസ്സിന്റെ കഥ. `എന്നെ അധികാരത്തിലേറ്റിയാല്‍ സ്‌ത്രീപീഡനക്കാരെ മുഴുവന്‍ കൈയ്യാമം വെച്ച്‌ തെരുവിലൂടെ നടത്തിച്ച്‌ ഇരുമ്പഴിക്കുള്ളിലാക്കും,നാട്ടിലെ എല്ലാ പെണ്ണുങ്ങള്‍ക്കും ഏത്‌ നട്ടപ്പാതിരാക്കും എവിടെ വേണമെങ്കിലും ഭയലേശമന്യേ ഒറ്റക്ക്‌ ഇറങ്ങി നടക്കാനുള്ള നിയമം കൊണ്ടുവരും' എന്ന്‌ ഉറപ്പു കൊടുത്തെങ്കിലും, അധികാരത്തിലെത്തിയപ്പോള്‍ നട്ടപ്പാതിര പോയിട്ട്‌ നട്ടുച്ച നേരത്തുപോലും പെണ്ണുങ്ങള്‍ക്ക്‌ വഴിയിലിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയായത്‌ പകല്‍പോലെ സത്യം. പെണ്ണുങ്ങള്‍ വഴിയിലിറങ്ങിയില്ലെങ്കില്‍ വീട്ടില്‍ കയറി പീഡിപ്പിക്കുന്ന അവസ്ഥവരെയായി. ചുരുക്കിപ്പറഞ്ഞാല്‍ അഞ്ചു കൊല്ലംകൊണ്ട്‌ കേരളത്തിലെ ജനസംഖ്യയില്‍ പീഡനക്കാരുടെ എണ്ണം കൂടി യതുമാത്രം ബാക്കി.

കൈവിട്ടുപോയ ഭരണം തിരിച്ചുകിട്ടിയ സന്തോഷത്തോടെ മുഖ്യമന്ത്രിപദം ഏറ്റുവാങ്ങിയ ഉമ്മന്‍ചാണ്ടി മനസ്സമാധാനത്തോടെ ഒന്നു ഭരിച്ചു കളയാമെന്നു വെച്ചാണ്‌ അധികാരക്കസേരയിലിരുന്നത്‌. ഏതായാലും ഉമ്മന്‍ചാണ്ടി ഭരണത്തിലെത്തി അധികകാലം കഴിയുന്നതിനു മുന്‍പ്‌ കേരളം ലോകഭൂപടത്തില്‍ ഏറ്റവും സമ്പന്ന സംസ്ഥാനമായി. അനന്തപുരിയിലെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ കോടികളുടെ സ്വത്ത്‌ ഭൂഗര്‍ഭ അറകളില്‍ ഭദ്രമായിരിക്കുന്നിടത്തോളംകാലം കേരളം കോടീശ്വരി തന്നെ.`ദരിദ്രരായ അത്താഴപ്പട്ടിണിക്കാര്‍ അന്തിയുറങ്ങുന്ന കോടീശ്വരിയായ കേരളം' എന്ന്‌ വേണമെങ്കില്‍ നമുക്കഭിമാനിക്കാം.

കേരളത്തില്‍ നടന്നുകൊണ്ടിരുന്ന, ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന ഒട്ടനവധി പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്ന്‌ തലപുകഞ്ഞാലോചിച്ച്‌ ഒരു നൂറു ദിവസത്തെ സാവകാശം ചോദിച്ച്‌ തട്ടിയും മുട്ടിയുമങ്ങനെ പോയിക്കൊണ്ടിരുന്നപ്പോഴാണ്‌ ശ്രീ പത്മനാഭസ്വാമി ക്ഷേത്ര പ്രശ്‌നം സര്‍ക്കാരിന്‌ തലവേദന സൃഷ്ടിച്ചത്‌. ജനങ്ങള്‍ പട്ടിണി കിടന്നാലും വേണ്ടില്ല, തൊഴിലില്ലാതെ ജനങ്ങള്‍ നരകയാതന അനുഭവിച്ചാലും വേണ്ടില്ല, ആവശ്യമായ ചികിത്സ കിട്ടാതെ ആശുപത്രികളില്‍ രോഗികള്‍ മരിച്ചുവീണാലും വേണ്ടില്ല,?ഖജനാവില്‍ പണമില്ലെങ്കിലും വേണ്ടില്ല കടം വാങ്ങിയെങ്കിലും ഭഗവാന്റെ സ്വത്ത്‌ സംരക്ഷിക്കുകതന്നെ ചെയ്യുമെന്ന്‌ പ്രതിജ്ഞയെടുത്ത ഉമ്മന്‍ചാണ്ടിക്ക്‌ തലവേദന സൃഷ്ടിച്ചുകൊണ്ട്‌?അതാ വി.എസ്സ്‌. വീണ്ടും തന്റെ സ്വതസിദ്ധമായ ശൈലിയുമായി രംഗത്തെത്തി.

ഇത്തവണ വി.എസ്സി.ന്റെ ചൂണ്ടയില്‍ കൊത്തിയത്‌ കുഞ്ഞാലിക്കുട്ടിയോ, മുനീറോ അല്ല. സാക്ഷാല്‍ ഉത്രാടം തിരുനാള്‍ മഹാരാജാവ്‌ തന്നെ. `രാജാവ്‌ കള്ളനാണെന്ന്‌' വിളിച്ചു പറയാന്‍ വി.എസ്സിന്‌ രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന്‌ പാല്‌പായസവും നിവേദ്യവുമൊക്കെയാണെന്നു പറഞ്ഞ്‌ രാജാവും കുടുംബാംഗങ്ങളും പാത്രങ്ങളിലാക്കി കൊട്ടാരത്തിലേക്ക ്‌ കൊണ്ടുപോകുന്നത്‌ ക്ഷേത്രത്തിലെ സ്വര്‍ണ്ണവും വെള്ളിയുമൊക്കെയാണെന്നാണ്‌ വി.എസ്സിന്റെ കണ്ടുപിടുത്തം ! നിലവറകളിലുള്ള സ്വത്തുക്കളെല്ലാം അവര്‍ കട്ടുകൊണ്ടു പോകുകയാണെന്നും വി.എസ്സ്‌ പറയുന്നു. വി.എസ്സ്‌. നടത്തിയ മറ്റു പ്രസ്‌താവനകളൊക്കെ തള്ളിക്കളഞ്ഞാലും, ഈ പ്രസ്‌താവന അല്‌പം അതിരു കടന്നതായിപ്പോയില്ലേ എന്ന്‌ ജനങ്ങള്‍ ചിന്തിച്ചെങ്കില്‍ അവരെ കുറ്റം പറയാന്‍ കഴിയുമോ

ആര്‍ക്കെങ്കിലും ആരെയെങ്കിലും ആക്ഷേപിക്കണമെങ്കിലോ അപഹാസ്യരാക്കണമെങ്കിലോ വി.എസ്സിനെ ചെന്ന്‌ കണ്ട്‌ ഒരു വെള്ളക്കടലാസില്‍ എഴുതിക്കൊടുത്താല്‍ മതി. നിമിഷങ്ങള്‍ക്കകം അദ്ദേഹം പത്രസമ്മേളനം നടത്തി നാടാകെ നാറ്റിക്കുമെന്നതിന്റെ ഉദാഹരണമാണ്‌ ക്ഷേത്രത്തില്‍ നിന്ന്‌ പിരിച്ചു വിട്ട രണ്ട്‌ ജീവനക്കാര്‍ പറഞ്ഞതുകൊണ്ടാണ്‌ താനത്‌ പറഞ്ഞതെന്ന അദ്ദേഹത്തിന്റെ പ്രസ്‌താവനയില്‍ നിന്ന്‌ മനസ്സിലാകുന്നത്‌.

ഒരു സംസ്ഥാനം ഭരിച്ച മുഖ്യമന്ത്രി ഇങ്ങനെയുള്ള പ്രസ്‌താവനകള്‍ വിളിച്ചു പറയുന്നത്‌ സാംസ്‌ക്കാരിക കേരളത്തിനും, ജനങ്ങള്‍ക്കും അപമാനമാണ്‌. വി.എസ്സിന്റെ പ്രസ്‌താവനക്കെതിരെ എതിര്‍പ്പുമായി രാജകുടുംബവും വിവിധ സംഘടനകളും രംഗത്തെത്തിയപ്പോള്‍, താന്‍ പറഞ്ഞത്‌ തിരുത്താനല്ല അദ്ദേഹം തുനിഞ്ഞത്‌. പറഞ്ഞത്‌ ന്യായീകരിക്കാനും വേണമെങ്കില്‍ സുപ്രീം കോടതി വരെ പോകാനും മടിക്കില്ലെന്നും തട്ടി വിട്ടു. നോക്കണേ കലികാലം.ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന്‌ പാല്‌പായസത്തില്‍ സ്വര്‍ണ്ണം കടത്തിയെന്ന ആക്ഷേപം തന്റേതല്ല, തനിക്കു ലഭിച്ച പരാതിയില്‍ ഒരെണ്ണം താന്‍ പറഞ്ഞെന്നേ ഉള്ളൂ എന്നൊക്കെ പറഞ്ഞാല്‍ ആരാണ്‌ വിശ്വസിക്കുക. കളവു നടന്നാല്‍ നേരെ പോലീസ്‌ സ്റ്റേഷനിലല്ലേ പരാതി പറയേണ്ടത്‌. ആരോപണമുന്നയിച്ച വ്യക്തി തന്നെ കോടതിയില്‍ പോകുമെന്ന്‌ പറയുന്നതിലെന്തു ന്യായം. വാദിയും, പ്രതിയും, പോലീസും, വക്കീലും, ജഡ്‌ജിയും ഒരാള്‍ തന്നെയായാലെങ്ങനെ നീതി ലഭിക്കും ഏതായാലും ഒരു തരംഗം സൃഷ്ടിക്കാന്‍ വി.എസ്സിന്‌ സാധിച്ചു.

ഉപജാപക സംഘങ്ങളാണോ സ്‌തുതിപാഠകരാണോ വി. എസ്സിനു സാരോപദേശങ്ങള്‍ നല്‌കുന്നതെന്നറിയില്ലെങ്കിലും,നഗ്നനായ രാജാവ്‌ അബദ്ധം തിരിച്ചറിഞ്ഞ്‌ നന്നാവാന്‍ തീരുമാനിച്ചപോലെ വി.എസ്സിനും തിരിച്ചറിവുണ്ടാകുമെന്ന് നമുക്ക്‌ പ്രതീക്ഷിക്കാം.




2011 ഓഗസ്റ്റ് 21, ഞായറാഴ്‌ച

അന്ന ഹസാരേ വിമോചകനോ?

ലോകജനത ഇന്ന്‌ തിരക്കിലാണ്‌. ആര്‍ക്കും ശ്വാസം കഴിക്കാന്‍ പോലും സമയമില്ലാത്തത്ര തിരക്ക്‌. ഈ ശ്വസനപ്രക്രിയ ജീവന്‍ നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമായതിനാലും അത്‌ യാന്ത്രികമായി നാസാ രന്ധ്രത്തിലൂടെ അനുസ്യൂതം ഇടതടവില്ലാതെ സ്വയം സംഭവിക്കുന്നതിനാലും, പ്രത്യേകമായി ഒരു ബദല്‍ സംവിധാനത്തിന്റെ ആവശ്യമില്ല. പക്ഷേ, ഭക്ഷണം കഴിക്കാനും ജലപാനീയങ്ങള്‍ അകത്താക്കാനും കൈകളും വായും പ്രവര്‍ത്തിക്കണം. ലോകത്തിന്റെ ഓരോ സ്വപ്‌ന്ദനങ്ങളിലും മുന്നിട്ടു നില്‍ക്കുന്ന ഈ ത്വര നമ്മുടെ ചലനത്തേയും കീഴടക്കിക്കഴിഞ്ഞിരിക്കുന്നു. എന്നാല്‍ അതിനെല്ലാം ഘടകവിരുദ്ധമായി ഇന്ന്‌ ജനങ്ങള്‍ ഒരേ കേന്ദ്രബിന്ദുവില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്‌. ശ്വസനപ്രക്രിയ താനേ നടക്കുന്നുണ്ടെങ്കിലും ഭക്ഷണം കഴിക്കാന്‍ പോലും ജനങ്ങള്‍ക്ക്‌ സമയമില്ല. എല്ലാവരുടേയും മനസ്സ്‌ ദില്ലിയിലെ രാംലീലാ മൈതാനിയിലാണ്‌. കാരണം, അവിടെയാണ്‌ അവരുടെ വിമോചകന്‍ പട്ടിണി കിടക്കുന്നത്‌.

ആഭ്യന്തര, രാജ്യാന്തര കലാപങ്ങള്‍, നൂറ്റാണ്ടുകള്‍ കണ്ടതില്‍ വെച്ചേറ്റവും വലിയ സുനാമികള്‍, ഭൂകമ്പങ്ങള്‍, മഹാത്മാക്കളുടെ വിയോഗങ്ങള്‍, നിഷ്‌ഠൂരമായ കൊലപാതകങ്ങള്‍, ആത്മഹത്യകള്‍, വിവിധ സാമൂഹിക പ്രശ്‌നങ്ങള്‍.....ഓരോ വാര്‍ത്തയില്‍ നിന്നും മറ്റൊന്നിലേക്ക്‌ ജനശ്രദ്ധ വഴിതിരിച്ചു വിടുമ്പോള്‍ ഈ ഒരു വാര്‍ത്ത മാത്രം ഇന്ന്‌ ലോകമൊട്ടാകെ പരന്നു പിടിക്കുന്നു. ദിനംപ്രതി വാര്‍ത്തകളുടെ എരിവും പുളിയും കുറഞ്ഞുവരുന്നുണ്ടെങ്കിലും, അതിന്റെ അരോമ അന്തരീക്ഷത്തില്‍ അങ്ങനെ തങ്ങിനില്‍ക്കുന്നു. അതുകൊണ്ടുതന്നെ ഫേസ്‌ ബുക്കിലൂടെയും, ഓര്‍ക്കൂട്ടിലൂടെയും, ഗ്രൂപ്പ്‌ ഇ-മെയിലിലൂടെയുമൊക്കെ അതങ്ങനെ ലോകമൊട്ടാകെ പ്രചരിക്കുകയാണ്‌.

അന്ന ഹസാരേ എന്ന വിമോചകന്റെ?ഈ പ്രകടനമെല്ലാം സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌ സ്വയം ഗാന്ധി ചമയാനാണെന്ന്‌ ഒരു വിഭാഗം വാദിക്കുമ്പോള്‍, അതൊന്നുമല്ല ബി.ജെ.പി.യും, ആര്‍.എസ്‌.എസ്സും, വിശ്വഹിന്ദു പരിഷത്തും ഹസാരെയെ ഉപയോഗിച്ച്‌ യു.പി.എ. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണെന്ന്‌ ദോഷൈകദൃക്കുകളും വാദിക്കുന്നു. എഴുപതുകളില്‍ രാജ്‌ നരയിന്‍, ജയപ്രകാശ്‌ നാരായണ്‍ മുതലായവരുടെ വിമോചന സമരത്തിന്റെ തീച്ചൂളയില്‍ കടഞ്ഞെടുത്ത അന്നത്തെ ജനത പാര്‍ട്ടിയാണ്‌ എഴുപതുകളില്‍ നാലു സീറ്റും എണ്‍പതുകളില്‍ 79 സീറ്റും നേടി പിന്നീട്‌ ബി.ജെ.പി.എന്ന ബഹു പാര്‍ട്ടിയായി കേന്ദ്രഭരണം വരെ പിടിച്ചടക്കിയതെന്നാണ്‌ ഇക്കൂട്ടര്‍ പറയുന്നത്‌. അധികാരം നഷ്ടപ്പെട്ട അതേ ബി.ജെ.പി. തന്നെയാണ്‌ അന്നത്തെ ജയപ്രകാശ്‌ നാരായണനുപകരം ഇപ്പോള്‍ അന്ന ഹസാരേയെ കൂട്ടുപിടിച്ചിരിക്കുന്നതെന്നാണ്‌ ഇക്കൂട്ടരുടെ അഭിപ്രായം. അറുപതുകളില്‍ അഞ്ചുവര്‍ഷം പട്ടാളത്തില്‍ സേവനം ചെയ്‌ത്‌ സ്വയം വിരമിച്ചെങ്കിലും, പതിനഞ്ചു വര്‍ഷം സേവനമനുഷ്‌ഠിച്ചെന്ന്‌ വ്യാജം പറഞ്ഞ്‌ ഇപ്പോഴും ഇന്ത്യന്‍ പട്ടാളത്തിന്റെ പെന്‍ഷന്‍ വാങ്ങി ഉപജീവനം കഴിക്കുന്ന അന്ന ഹസാരെ, സ്വയം നീതിമാനായ കഥ വടക്കേ ഇന്ത്യയില്‍ പാണന്മാര്‍ പാടി നടക്കുന്നുണ്ടത്രേ.

യാതൊരു വരുമാനവുമില്ലാത്ത അന്ന ഹസാരെയെ രാംലീല മൈതാനിയിലെ സമരപ്പന്തലില്‍ പട്ടിണിക്കിട്ട്‌, കൂടെ പട്ടിണി കിടക്കാമെന്നു പറഞ്ഞ്‌ കൂടെക്കൂടിയ പതിനായിരങ്ങള്‍ക്ക്‌ ദിവസേന സുഭിക്ഷമായ ശാപ്പാട്‌ കൊടുക്കാനും, രാംലീല മൈതാനിയിലെ നിത്യചിലവുകളും വഹിക്കുന്നത്‌ ആരാണെന്ന്‌ അന്വേഷിച്ചാല്‍ ഇപ്പോള്‍ നടക്കുന്ന ജഗപൊഗയുടെ അണിയറ ശില്‌പികളെ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകുകയില്ല എന്നാണ്‌ സമരപ്പന്തലില്‍ ചിലര്‍ അടക്കം പറയുന്നത്‌. ആയിരക്കണക്കിന്‌ അനുയായികള്‍ സുഭിക്ഷമായ ഭക്ഷണം കഴിച്ച്‌ സര്‍ക്കാരിനെതിരെ കീജയ്‌ വിളിക്കണമെങ്കില്‍ അവരുടെ ചിലവ്‌ ആരാണ്‌ വഹിക്കുന്നതെന്നാണ്‌ ഇവിടെ ചോദ്യം.  അഡ്വാനിയും, സുഷമ സ്വരാജും ഇതര ബി.ജെ.പി. നേതാക്കളും ഹസാരേയുടെ പുറകെ കൂടിയിരിക്കുന്നത്‌ ദേശസ്‌നേഹം കൊണ്ടൊന്നുമല്ല എന്നത്‌ പകല്‍ പോലെ സത്യമാണ്‌. എങ്ങനെയെങ്കിലും യു.പി.എ. സര്‍ക്കാരിനെ താഴെയിറക്കുക എന്ന ഒരൊറ്റ ലക്ഷ്യമാണവര്‍ക്ക്‌. സത്യസന്ധരും ദേശസ്‌നേഹികളുമായിരുന്നു അവരെങ്കില്‍ ഈ ലോക്‌പാല്‍ ബില്‍ അവരുടെ ഭരണകാലത്ത്‌ നടപ്പാക്കാമായിരുന്നു. അന്നും ഹസാരെ ജീവിച്ചിരിപ്പുണ്ടായിരുന്നുവല്ലോ.

ജനാധിപത്യവ്യവസ്ഥയെ അട്ടിമറിച്ച്‌ സ്വേഛാധിപത്യം സ്ഥാപിക്കാനുള്ള ചില രാഷ്ട്രീയ തല്‌പരകക്ഷികളുടെ നിഗൂഢമായ നീക്കത്തിന്‌ കളമൊരുക്കുകയാണ്‌ അന്ന ഹസാരെയുടെ ലക്ഷ്യം. അതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്‌ ഇന്ദ്രപ്രസ്ഥത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്‌. രാജ്യത്ത്‌ ഏതൊരു വ്യക്തിക്കും ഗാന്ധിയനാകാം. എന്തിന്‌ ഒരു അന്ന ഹസാരെ മാത്രമാകണം  ഗാന്ധിയന്‍ ചിന്താഗതിയും, ഗാന്ധിത്തൊപ്പിയുമുണ്ടെങ്കില്‍ നാമെല്ലാം ഗാന്ധിയന്മാരാണ്‌.

അഴിമതിയില്ലാത്ത ഒറ്റ രാജ്യം പോലും ഈ ഭൂമുഖത്ത്‌ കാണാന്‍ കഴിയില്ല. അതില്‍ ഏറ്റവും അഴിമതി നടക്കുന്ന രാജ്യങ്ങളിലൊന്ന്‌ ഇന്ത്യയാണെന്നതിലും തര്‍ക്കമില്ല. മാറി മാറി വരുന്ന സര്‍ക്കാരുകളെല്ലാം അഴിമതിയില്‍ മുങ്ങിക്കുളിക്കുന്നവരാണ്‌. അവരെ നിയന്ത്രണവിധേയമാക്കേണ്ടത്‌ അവരെ അവരാക്കിയ ഇന്ത്യയിലെ ഓരോ സമ്മതിദായകരുടേയും ഉത്തരവാദിത്വമാണ്‌. പക്ഷെ, ജനാധിപത്യത്തെ വെല്ലുവിളിച്ചുകൊണ്ട്‌ ഒരു സമാന്തര സര്‍ക്കാര്‍ രൂപീകരിക്കാന്‍ അന്ന ഹസാരെ എന്നല്ല ഒരു വ്യക്തിക്കും രാഷ്ട്രീയപ്പാര്‍ട്ടിക്കും അനുമതി കൊടുത്തുകൂടാ.

ലോക്‌പാല്‍ ബില്ലിന്റെ കരടുരൂപം തയ്യാറാക്കിയ ജസ്റ്റിസ്‌ സന്തോഷ്‌ ഹെഗ്‌ഡേ, പ്രശാന്ത്‌ ഭൂഷണ്‍, അരവിന്ദ്‌ കേജ്‌രിവാള്‍ എന്നിവരും അവരെ സഹായിക്കാനായി ഇറങ്ങിത്തിരിച്ച കിരണ്‍ ബേദി, സ്വാമി അഗ്നിവേഷ്‌, ശ്രീശ്രീ രവിശങ്കര്‍, അന്ന ഹസാരെ, മല്ലികാ സാരാഭായി എന്നിവരൊക്കെ തീരുമാനിച്ചാല്‍ മതിയോ ഇന്ത്യ ആരു ഭരിക്കണം എങ്ങനെ ഭരിക്കണം എന്നൊക്കെ അല്ലെങ്കില്‍ യാതൊരു തൊഴിലും പണിയുമില്ലാത്ത കുറെ ആയിരങ്ങളെ കൂലിക്കെടുത്ത്‌ ഒരു മൈതാനത്ത്‌ ഒരുമിച്ചു കൂട്ടി ഇന്ത്യയെപ്പോലുള്ള ഒരു ജനാധിപത്യ രാഷ്ട്രത്തിനും നീതിപീഠത്തിനുമെതിരായി കീജയ്‌ വിളിപ്പിച്ചാല്‍ അത്‌ ജനാധിപത്യമാകുമോ?

സുപ്രീം കോടതിയെപ്പോലും അവരുടെ വരുതിയിലാക്കി അവര്‍ക്ക്‌ ഇഷ്ടപ്പെടാത്തവരെയെല്ലാം ജയിലിലടച്ച്‌ അവരുടെ ഇംഗിതത്തിനനുകൂലമായി ഇന്ത്യയിലെ ഒന്നര ബില്യണ്‍ ജനങ്ങളെ ഭരിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ഇവരില്‍ എത്രപേര്‍ അഴിമതി വിമുക്തരാണ്‌  തന്നെയുമല്ല, ഇവരൊക്കെ അഴിമതി കാണിച്ചാല്‍ ആര്‍ക്കാണ്‌ അവരെ ശിക്ഷിക്കാന്‍ കഴിയുക? കോടതിയേയും, സര്‍ക്കാരിനേയും മാനിക്കാത്ത ഇവര്‍ക്ക്‌ ആര്‌ മണികെട്ടും?


2011 ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

വിധ്വംസക പ്രവര്‍ത്തനങ്ങളും; ജീര്‍ണ്ണീഭവിച്ച ഇന്ത്യന്‍ ശിക്ഷാ നിയമവും


കോഴിക്കോട്‌ ഇരട്ട സ്‌ഫോടനം നടത്തിയതടിയന്റവിട നസീറിന്‌ മൂന്ന്‌ ജീവപര്യന്തവും കൂട്ടുപ്രതിയായ ഷഫാസിന്‌ ഇരട്ട ജീവപര്യന്തവും കൂടാതെ യഥാക്രമം 1,60,000 രൂപയും 1,10,000 രൂപയും പിഴചുമത്തിയത്‌ ഒരു വലിയസംഭവമായികരുതുന്നില്ല. രാജ്യദ്രോഹം മാത്രമല്ല, നിരപരാധികളെകൊന്നൊടുക്കുന്ന ഹീനകൃത്യം ചെയ്‌ത ഇവര്‍ക്ക്‌ പരമാവധി ശിക്ഷയായ വധശിക്ഷ തന്നെയായിരുന്നു വിധിക്കേണ്ടിയിരുന്നത്‌.

ഭാര്യയുംമൂന്നുകുട്ടികളുമുണ്ടെന്ന നസീറിന്റെ ന്യായവാദവും, സ്വന്തക്കാരും ബന്ധക്കാരും കണ്ണൂരിലാണെന്നും, ഭാര്യയും രണ്ടുകുട്ടികളുമുണ്ടെന്ന ഷഫാസിന്റെ അഭ്യര്‍ത്ഥനയും കോടതി സ്വീകരിക്കരുതായിരുന്നു. ഇവര്‍ രണ്ടുപേരും യാതൊരു ദയയും അര്‍ഹിക്കുന്നവരല്ല. ദേശസ്‌നേഹികളുടെ പുസ്‌തകങ്ങളും ഭരണഘടനാ പുസ്‌തകങ്ങളും വായിക്കാന്‍ നല്‍കണമെന്നും തൊഴിലിന്റെ മഹത്വമറിയാന്‍ തൊഴിലവസരങ്ങള്‍ നല്‍കണമെന്നുമുള്ള അഭ്യര്‍ത്ഥനയും, സ്വന്തക്കാരേയും കുടുംബാംഗങ്ങളേയും കാണാനുള്ള സൗകര്യത്തിനായി കണ്ണൂര്‍ ജയിലിലേക്ക്‌ മാറ്റണമെന്നുള്ള അഭ്യര്‍ത്ഥനയും കോടതി അംഗീകരിച്ചെങ്കില്‍ പിന്നെന്തിനു ഇവരെ ജയിലിലടയ്‌ക്കണം. അവര്‍ക്കിഷ്ടപ്പെട്ട ജീവിതം നയിക്കാന്‍ തുറന്നുവിട്ടു കൂടായിരുന്നോ? ഈ കേസില്‍ മാപ്പുസാക്ഷിയായവരും, സംശയത്തിന്റെ          ആനുകൂല്യത്തില്‍  വെറുതെ വിട്ടവരും ശിക്ഷാര്‍ഹരാണ്‌. കാലഹരണപ്പെട്ട ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെട്ട ഈ കുറ്റവാളികള്‍വേറൊരു രൂപത്തിലും ഭാവത്തിലും ഇനിയും ഭീകരപ്രവര്‍ത്തനങ്ങല്‍ നടത്തുകയില്ല എന്ന്‌ഏത്‌കോടതിക്കാണ്‌ ഉറപ്പു തരാന്‍ കഴിയുക?

"നസീര്‍ തെറ്റുചെയ്‌തിട്ടുണ്ടെങ്കില്‍ നിയമം അനുശാസിക്കുന്ന ശിക്ഷ അവനു ലഭിക്കണം." ഇതു പറഞ്ഞത്‌ 2006 ല്‍ രാജ്യത്തെ നടുക്കിയ ആ ബോംബു സ്‌ഫോടനം നടന്നതിന്റെ സൂത്രധാരന്‍ നസീറാണെന്ന്‌ അറിഞ്ഞപ്പോള്‍ പിതാവ്‌ കണ്ണൂര്‍ മരയ്‌ക്കാര്‍കണ്ടി അബ്ദുള്‍ മജീദ്‌ ആയിരുന്നു. ജമ്മു കാശ്‌മീരില്‍ തീവ്രവാദികളും അതിര്‍ത്തി സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നസീറിന്റെ കൂട്ടാളികളില്‍പെട്ട കണ്ണൂര്‍ ജില്ലയിലെ തയ്യില്‍സ്വദേശി മുഹമ്മദ്‌ ഫയാസിന്റെ ഉമ്മ ഫൗസിയ മകന്‍ കൊല്ലപ്പെട്ട വിവരമറിഞ്ഞ്‌ പ്രതികരിച്ചത്‌ ഇങ്ങനെയാണ്‌ "രാജ്യദ്രോഹിയായ മകന്റെ മൃതദേഹം എനിക്കു കാണേണ്ട."

നസിറിനെ ഭാര്യയും തള്ളിപ്പറഞ്ഞിരുന്നു. നസീര്‍ തങ്ങളെ ചതിക്കുകയായിരുന്നെന്നാണ്‌ നസീറിന്റെ ഭാര്യ പറഞ്ഞത്‌. നസീറിന്റെ ലക്ഷ്യങ്ങള്‍ക്കായി തങ്ങളെ ഉപയോഗിക്കുകയായിരുന്നു. തങ്ങളുടെ ദാരിദ്രവും മതവിശ്വാസവും ചൂഷണം ചെയ്‌താണ്‌ നസീര്‍ തങ്ങളുടെ കുടുംബത്തെ വഞ്ചിച്ചത്‌. സ്‌ത്രീധനമില്ലാതെയാരുന്നു വിവാഹമെന്നും അന്ന്‌ ഭാര്യാവീട്ടുകാര്‍ പറഞ്ഞിരുന്നു.

നസീര്‍ ഉള്‍പ്പെട്ട ശൃംഖലയില്‍ 100ലധികം അംഗങ്ങള്‍ഉണ്ടായിരുന്നു.ഇതില്‍ നിരവധി പേരും മലയാളികളാണ്‌. ഇവര്‍ക്ക്‌ കാഷ്‌മീരിലും വിദേശത്തും പരിശീലനം ലഭിച്ചതായും നസീര്‍ അന്വേഷണ ഉദ്യോഗസ്ഥരോട്‌അന്ന്‌ സമ്മതിച്ചിരുന്നു.

സ്വന്തം മക്കള്‍ ഭീകരവാദത്തിലേക്കും തീവ്രവാദത്തിലേക്കും വഴിമാറിപ്പോകുന്നത്‌ എന്തുകൊണ്ടാണെന്ന്‌ രാജ്യത്തെ എല്ലാ മുസ്ലീം മാതാപിതാക്കളും മതപുരോഹിതരും മതമേലദ്ധ്യക്ഷന്മാരും ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അഭ്യസ്ഥവിദ്യരും സാമാന്യം അറിവും പരിജ്ഞാനവുമുള്ള മുസ്ലിം യുവാക്കള്‍ എന്തുകൊണ്ട്‌ തീവ്രവാദമാര്‍ഗം സ്വീകരിക്കുന്നു എന്നും അവരെ എങ്ങനെ അതില്‍നിന്ന്‌ മോചിപ്പിക്കാം എന്നും മതനേതാക്കളും പ്രസ്ഥാനങ്ങളും കൂലങ്കഷമായി ചിന്തിക്കണം. മതമൂല്ല്യങ്ങളെയും ആചാരാനുഷ്ടാനങ്ങളേയും പരസ്‌പരം തിരിച്ചറിയാനും ആദരിക്കാനും അവരെ പഠിപ്പിക്കുകയും, സാംസ്‌ക്കാരികമായും സാമൂഹികപരമായും അവരെ ബോധവാരാക്കാനും സഹായിക്കുവാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്‌താല്‍ഒരു പരിധിവരെ ഇന്ന്‌ ഇസ്ലാം നേരിടുന്ന, വിശ്വാസങ്ങളുടെ പേരില്‍ നിലനില്‌ക്കുന്ന ഭിന്നതയും മതവിഭാഗങ്ങല്‍ തമ്മിലുള്ള അകല്‍ച്ചയും ഇല്ലാതാക്കുകയും, തദ്വാരാ മുസ്ലിം യുവജനങ്ങളുടെ മനസ്സില്‍ കുടിയിരിക്കുന്ന പകയും വിദ്വേഷവും ഇല്ലാതാക്കാനും അവരെ ധാര്‍മ്മിക ബോധമുള്ള നല്ല ശമരിയാക്കാരായി വാര്‍ത്തെടുക്കുവാനും കഴിയും.
തടിയന്റവിട നസീറും ബന്ധുവായ ഷഫാസും ഭീകരരായല്ല ജനിച്ചത്‌. അവരുടെ മാതാപിതാക്കളും ഭീകരരല്ല. ചെറുപ്പത്തില്‍ സാധാരണ കുട്ടികളെപ്പോലെ വളരെ അനുസരണശീലമുണ്ടായിരുന്ന നസീര്‍ചില കൂട്ടുകെട്ടുകളില്‍ കുടുങ്ങിയാണ്‌ ഭീകരവാദിയായത്‌എന്നു കേള്‍ക്കുമ്പോള്‍ പലരുടേയും നെറ്റിചുളിയും. കേരളത്തില്‍ എത്രയോ കുട്ടികള്‍കൂട്ടുകൂടി നടക്കുന്നു. അവരൊക്കെ ഭീകരരാകുമോ എന്ന ചോദ്യവും ഉയര്‍ന്നു വന്നേക്കാം.മക്കളുടെ കൂട്ടുകാര്‍ആരൊക്കെയാണ്‌, അവരുടെ പെരുമാറ്റത്തില്‍ സംശയങ്ങല്‍ നിഴലിക്കുന്നുണ്ടോ എന്നൊക്കെ അന്വേഷിക്കേണ്ട കടമ മാതാപിതാക്കള്‍ക്കുണ്ട്‌. നസീറിന്റെ ജീവചരിത്രം പഠിപ്പിക്കുന്ന ഗുണപാഠമാണത്‌. കോഴിക്കോടു മാത്രമല്ല, ബാംഗ്ലൂരിന്റെ വിവിധഭാഗങ്ങളില്‍ പതിനൊന്നു േബാംബുകള്‍വെച്ച നസീറും സംഘവും ഒരുതരത്തിലും ദയ അര്‍ഹിക്കുന്നില്ല. പാക്കിസ്ഥാന്റെ ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തോയിബയ്‌ക്കുവേണ്ടി സ്വന്തം മാതൃരാജ്യത്തെ ഒറ്റിക്കൊടുക്കുകയും നിരപരാധികളെ കൊന്നൊടുക്കുകയും ചെയ്‌ത നസീറിനെപ്പോലെയുള്ള ഭീകരവാദികള്‍ക്ക്‌, സ്വന്തം പിതാവ്‌ പറഞ്ഞതുപോലെ മാതൃകാപരമായ ശിക്ഷ, അതായത്‌ വധശിക്ഷ, തന്നെ കൊടുക്കണം. വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ഏര്‍പ്പെടുന്ന മുസ്ലീം യുവജനങ്ങള്‍ക്ക്‌ ഒരു പാഠമായിരിക്കട്ടേ ഇവരുടെശിക്ഷാവിധി.

ബാംഗ്ലൂര്‍സ്‌ഫോടനം ആസൂത്രണംചെയ്‌ത്‌ നടപ്പാക്കിയത്‌ നസീറും ബന്ധു ഷഫാസും അന്ന്‌ സമ്മതിച്ചെങ്കിലും, കോഴിക്കോട്ടെ സ്‌ഫോടനം അവരല്ല നടത്തിയതെന്ന്‌ അന്ന്‌ പറഞ്ഞിരുന്നു. ഇവര്‍ പി.ഡി.പി. പ്രവര്‍ത്തകരായിരുന്നു എന്നും ഇവര്‍ക്കുവേണ്ട എല്ലാസഹായങ്ങളും പാര്‍ട്ടിയാണ്‌ ചെയ്‌തുകൊടുത്തിരുന്നതെന്നുമുള്ള വിവരങ്ങള്‍ കൂട്ടി വായിക്കുമ്പോള്‍ പി.ഡി.പി. എന്ന സംഘടനയേയും അന്വേഷണ വിധേയമാക്കണം. തീപ്പൊരി പ്രസംഗംകൊണ്ട്‌ ജനങ്ങളെ കൈയിലെടുക്കുന്ന അബ്ദുള്‍ നാസര്‍ മദനി ചെറുപ്പക്കാരെ വശീകരിച്ച്‌ വശത്താക്കാന്‍ ഏറെ പ്രഗത്ഭനാണ്‌. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ സംശയിക്കുന്ന മദനിയും കുടുംബവും മുസ്ലീം യുവാക്കളെ റിക്രൂട്ടു ചെയ്യുന്നതും അവരുടെയിടയില്‍ വിഘടനവാദം വളര്‍ത്തിയെടുക്കുന്നതും ഇസ്ലാം മതത്തെ രക്ഷിക്കാനല്ല. ഇസ്ലാം മതത്തിന്റെ രക്ഷകരായി കച്ചകെട്ടിയിറങ്ങിയിരിക്കുന്ന മതനേതാക്കള്‍ പരോക്ഷമായെങ്കിലും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരാണ്‌. അവരതിന്‌ മാതൃകയാക്കുന്നത്‌ ദുര്‍വ്യാഖ്യാനം ചെയ്‌തഖുര്‍-ആനിലെ സൂക്തങ്ങളും നബി വചനങ്ങളും മറ്റുമാണ്‌.

ഒരു സമഗ്രാധിപത്യ പ്രത്യയശാസ്‌ത്രമായി ഇസ്ലാമിനെ അവതരിപ്പിച്ച സംഘടനകള്‍ ഇരുപതാം നൂറ്റാണ്ടിലുണ്ടായിരുന്നു. `ശരീ-അത്ത്‌' എന്ന ഇസ്ലാമിക വ്യക്തിഗത നിയമവ്യവസ്ഥ ഈശ്വരദത്തമാണെന്നും അതാണ്‌, അതുമാത്രമാണ്‌, മാനവരാശി സ്വീകരിക്കേണ്ടതെന്നും അവ സിദ്ധാന്തിക്കുന്നു. ഈ പ്രത്യയശാസ്‌ത്രം ഒരു ദേശരാഷ്ട്രീയത്തില്‍ പ്രയോഗിക്കുമ്പോഴാണ്‌ `ഇസ്ലാമിക രാഷ്ട്രം` എന്ന സങ്കല്‌പനമുണ്ടാകുന്നത്‌. ലോകത്താകമാനം ഇസ്ലാമിന്റെ രാഷ്ട്രീയാധിപത്യം സ്ഥാപിക്കുകയാണ്‌ ഓരോ മുസ്ലീമിന്റെയും കടമ എന്ന്‌ സിദ്ധാന്തിക്കുന്ന മതതീവ്രവാദികളാണ്‌ യഥാര്‍ത്ഥത്തില്‍ രാജ്യത്ത്‌ ഭീകരവാദികളെ സൃഷ്ടിക്കുന്നത്‌. ഇസ്ലാമിന്റെ ആധിപത്യം ഭൂമിയില്‍ സ്ഥാപിക്കുക എന്നതില്‍കുറഞ്ഞ മറ്റൊന്നുകൊണ്ടും മുസ്ലീങ്ങള്‍ തൃപ്‌തിപ്പെട്ടു കൂടാ എന്നും, അതിനുവേണ്ടി കൊല്ലാനും ചാവാനുമുള്ള മന:സ്ഥിതി നസീറിനെപ്പോലെയുള്ള യുവാക്കളില്‍ വളര്‍ത്തിയെടുക്കുവാന്‍ ചില മതമേലദ്ധ്യക്ഷന്മാര്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. അല്ലെങ്കില്‍ അഭ്യസ്ഥവിദ്യരായ കേരളത്തിലെ മുസ്ലീംചെറുപ്പക്കാര്‍ ഒരിക്കലും തീവ്രവാദത്തിലേക്ക്‌ കളംമാറ്റി ചവിട്ടുകയില്ല.

ജമ്മു കാശ്‌മീരിലും ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തി പ്രദേശങ്ങളിലും മാത്രമായി ഒതുങ്ങിയിരുന്ന തീവ്രവാദികള്‍ക്ക്‌ കേരളമാണ്‌ ഇപ്പോള്‍ പറുദീസ. പണത്തിനോടുള്ള അത്യാര്‍ത്തിയോ മതവൈര്യം തലയില്‍ കയറി മത്തുപിടിച്ചിട്ടോ എന്തോ, കേരളത്തിലെ മുസ്ലീം യുവാക്കളാണ്‌ ഇന്ന്‌ ആഗോള ഭീകരരായി മാറിയിരിക്കുന്നത്‌. ഭരണകൂടവും നിയമപാലകരും മാത്രം വിചാരിച്ചാല്‍ തീവ്രസ്വഭാവമുള്ള യുവ മുസ്ലീം ജനതയെ മാനസാന്തരപ്പെടുത്തുവാന്‍ കഴിയുകയില്ല. എല്ലാവിധ മര്‍ദ്ദനത്തേയും ഹിംസയേയും ഭീകരവാദത്തേയും ഇസ്ലാം ശക്തമായി അപലപിക്കുന്നു എന്നും, ഭീകരവാദത്തിന്‌ അടിത്തറയായി വര്‍ത്തിക്കുന്ന പ്രത്യയശാസ്‌ത്രം ഏതെന്ന്‌ തിരിച്ചറിഞ്ഞ്‌ അത്‌ തിരസ്‌ക്കരിക്കാന്‍ മുസ്ലീംയുവാക്കളെ പ്രേരിപ്പിക്കുകയും ചെയ്യുകയാണ്‌ വേണ്ടത്‌.

കുറ്റവാളികള്‍ക്ക്‌ തടവറയില്‍ സുഖവാസമൊരുക്കുന്ന ഇന്ത്യയുടെ ജീര്‍ണ്ണിച്ച നിയമങ്ങള്‍ ഉടച്ചു വാര്‍ത്ത്‌ ചൈനയിലേയും അറബ്‌ രാജ്യങ്ങളിലേയും നിയമങ്ങള്‍ ഇന്ത്യയിലും നടപ്പിലാക്കിയാല്‍ ജീവനില്‍ കൊതിയുള്ള ആരും വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയില്ല.



2011 ഓഗസ്റ്റ് 9, ചൊവ്വാഴ്ച

`ന:സ്‌ത്രീ സ്വാതന്ത്രമര്‍ഹതി'

സ്‌ത്രീകളേയും കുട്ടികളേയും പോലീസ്‌ കസ്റ്റഡിയിലെടുക്കുമ്പോള്‍ അവരുടെ മാന്യതയ്‌ക്കും സ്വകാര്യതയ്‌ക്കും കോട്ടം തട്ടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന്‌ കേരള ഡി.ജി.പി. ജേക്കബ്ബ്‌ പുന്നൂസ്‌ ഈയ്യിടെ ഇറക്കിയ ഒരു സര്‍ക്കുലറില്‍ നിഷ്‌കര്‍ഷിക്കുന്നു. ഇങ്ങനെ ഒരുസര്‍ക്കുലര്‍ പോലീസ്‌ ആസ്ഥാനത്തുനിന്ന്‌ ഇറക്കാനുള്ള സാഹചര്യമുണ്ടായത്‌ പോലീസ്‌ സ്റ്റേഷനില്‍ കയറുന്ന സ്‌ത്രീകളുടെ നേരെ ഏമാന്മാരുടെ അതിരുകടന്ന പെരുമാറ്റമാണ്‌.

കേരളത്തില്‍ സ്‌ത്രീകള്‍ക്കുനേരെയുള്ള ആക്രമണം ക്രമാതീതമായി വര്‍ദ്ധിക്കുന്നു എന്നതിന്റെ തെളിവുകളാണ്‌ ഈ അടുത്ത കാലങ്ങളില്‍ നാം കണ്ടും കേട്ടും കൊണ്ടിരിക്കുന്നത്‌. സ്‌ത്രീകളെ ശല്യം ചെയ്യല്‍, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, സ്‌ത്രീപീഡനം തുടങ്ങിയവ ദിനംപ്രതി വര്‍ദ്ധിച്ചുവരുന്നതിന്റെ കാരണം കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയില്ല എന്ന വിശ്വാസമാണ്‌.

സംസ്ഥാനത്ത്‌ പെണ്‍കുട്ടികളെ കാണാതാവുന്നതും, അവര്‍ ലൈഗിംക പീഡനത്തിനിന്‌ ഇരകളാകുന്നതും അപകടകരമായരീതിയില്‍ വര്‍ദ്ധിച്ചു വരുന്നത്‌ വലിയൊരു സാമൂഹ്യവിപത്താണെന്ന്‌ ഹൈക്കോടതിയും കണ്ടെത്തിയിരിക്കുന്നു. സൂര്യനെല്ലി, വിതുര, കവിയൂര്‍, കിളിരൂര്‍ എന്നീ കേസുകളില്‍ പോലീസും ഭരണാധികാരികളും ഇരുട്ടില്‍ തപ്പുന്ന കാഴ്‌ചയാണ്‌ നാമെല്ലാം കാണുന്നത്‌. ഇപ്പോള്‍ പറവൂര്‍, കോതമംഗലം എന്നീ പീഡനക്കേസുകളും ആ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നു. നാലുവയസ്സുകാരിയെ പതിനാലുകാരന്‍ ബലാത്സംഗം ചെയ്‌ത്‌ കൊന്ന്‌ മരപ്പൊത്തിലൊളിപ്പിച്ചുവെച്ചതും ദൈവത്തിന്റെ നാട്ടില്‍തന്നെ.

ഏകദേശം ഇരുനൂറോളം പേരാണ്‌ പറവൂര്‍ കേസിലെ പ്രതികളെന്നു കേള്‍ക്കുമ്പോള്‍ കേരളീയരെന്ന്‌ അഭിമാനം കൊള്ളുന്ന നാമെല്ലാവരും ലജ്ജിച്ചു തലതാഴ്‌ത്തണം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം പിതാവു തന്നെയാണ്‌ പലര്‍ക്കും കൊണ്ടുനടന്ന്‌ കാഴ്‌ചവെച്ചത്‌. സിനിമയിലഭിനയിപ്പിക്കാനും സിനിമാക്കാരെ പരിചയപ്പെടാനാണെന്നുമുള്ള വ്യാജേന സ്വന്തം മകളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊണ്ടുനടന്ന്‌ പലര്‍ക്കും കാഴ്‌ചവെച്ച ഈ പിതാവിനെ എന്തു വിളിക്കണം ഈ കേസില്‍ പിടിക്കപ്പെട്ട എത്ര പേര്‍ക്ക്‌ ശിക്ഷ കിട്ടും പണവും സ്വാധീനശക്തിയുമുപയോഗിച്ച്‌ ഇവരെല്ലാം നിയമത്തിന്റെ പിടിയില്‍ നിന്ന്‌ അധികം താമസിയാതെ രക്ഷപ്പെടും.

മിസ്‌ഡ്‌ കോളുകള്‍ വഴി പരിചയപ്പെട്ട്‌ അധികം താമസിയാതെ പ്രണയം നടിച്ച്‌ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്ന പതിവ്‌ കേരളത്തില്‍ മുളപൊട്ടിയിട്ട്‌ അധികകാലമായിട്ടില്ല. എന്നാല്‍, നാലു വയസ്സുകാരിയെ പത്തുവയസ്സുകാരന്‍ പീഡിപ്പിക്കുകയും സഹപാഠികളായ പെണ്‍കുട്ടികളെ സഹപാഠികളായ ആണ്‍കുട്ടികള്‍ കൂട്ട മാനഭംഗത്തിനിരയാക്കുന്ന അവസ്ഥവരെ എത്തിയിട്ടും അധികാരികള്‍ക്ക്‌ മിണ്ടാട്ടമില്ല. ഈയ്യിടെ തിരുവനന്തപുരത്ത്‌ ലൈഗീക പീഡനത്തെത്തുടര്‍ന്ന്‌ ഒരുഎട്ടാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്‌തത്‌ സ്‌കൂള്‍ വാന്‍ ഡ്രൈവര്‍ നിരന്തരം പീഡിപ്പിച്ചതുകൊണ്ടാണെന്ന്‌ അറിഞ്ഞപ്പോഴാണ്‌ അധികാരികള്‍ക്ക്‌ അല്‌പമെങ്കിലും ബോധോദയം ഉണ്ടായത്‌. അനധികൃതവാഹനങ്ങളും ഡ്രൈവര്‍മാരും സ്‌കൂള്‍കുട്ടികളെ വാഹനത്തില്‍ കയറ്റാന്‍ പാടില്ല എന്ന ഒരു നിയമം ഇപ്പോള്‍ തല്ലിക്കൂട്ടിയെടുത്തിട്ടുണ്ട്‌. അതും എത്രനാള്‍ തുടരും എന്ന്‌ കണ്ടറിയണം.

ഈ സാമൂഹ്യ വിപത്തിന്‌ പെണ്‍കുട്ടികള്‍ മാത്രമാണോ ഉത്തരവാദികള്‍ അല്ല എന്നാണ്‌ ഭൂരിഭാഗം പേരുടേയും അഭിപ്രായം. ദൃശ്യമാധ്യമങ്ങളുടെ അതിപ്രസരവും, അതിലൂടെ പെണ്‍കുട്ടികളില്‍ വളര്‍ന്നുവരുന്ന, അല്ലെങ്കില്‍ അവരെ ഭ്രമിപ്പിക്കുന്ന, അനേക ഘടകങ്ങളുണ്ടെന്നാണ്‌ കോടതിയുടെ കണ്ടെത്തല്‍. സിനിമകള്‍ സെന്‍സര്‍ ചെയ്യുന്നതുപോലെ ചാനലുകളേയും സെന്‍സര്‍ ചെയ്‌താല്‍ ഒരു പരിധിവരെ ഈ സാമൂഹ്യപ്രതിസന്ധിയില്‍ നിന്ന്‌ മോചനം കിട്ടിയേക്കാം.

വ്യവസ്ഥിതികള്‍ക്കെതിരെ ഒരു വലിയ വെല്ലുവിളിയാണ്‌ ഇന്ന്‌കേരളത്തില്‍ മുഴങ്ങിക്കേള്‍ക്കുന്നത്‌. വനിതാസംവരണം, വനിതാവിമോചനം, വനിതാ കമ്മീഷന്‍ തുടങ്ങിയ കാലാനുസൃതമായ മിത്തുകളിലൂടെ സ്‌ത്രീകള്‍ക്കുവേണ്ടി; അവരുടെ ഉന്നമനത്തിനുവേണ്ടിഎല്ലാവരും മുറവിളി കൂട്ടുന്നുണ്ടെങ്കിലും, നമ്മുടെ സമൂഹം പലപ്പോഴും മനുസ്‌മൃതിയിലെ കാലഹരണപ്പെട്ട `ന:സ്‌ത്രീ സ്വാതന്ത്രമര്‍ഹതി' എന്ന വാക്യത്തെ വിട്ടുകളയാന്‍ മനസ്സുവെക്കുന്നില്ലയെന്നുതന്നെ കരുതേണ്ടിയിരിക്കുന്നു.

സ്‌ത്രീകളെ അപലയെന്നും ചപലയെന്നും മുദ്രകുത്തി നിന്ദിക്കുന്ന രീതി അസഹീനമായ തുടര്‍ക്കഥയാകുകയാണ്‌ കേരളത്തില്‍. എന്തെങ്കിലും ദുരന്തം നടക്കുമ്പോള്‍ മാത്രം രണ്ടോ മൂന്നോ ദിവസത്തേക്ക്‌ മാധ്യമങ്ങളില്‍ നിറയുന്ന വാര്‍ത്തകള്‍ അപ്രത്യക്ഷമാകുകയും അടുത്ത ദുരന്തത്തിന്റെ ചൂടുള്ള വാര്‍ത്തകള്‍ക്കുള്ള കാത്തിരിപ്പാണ്‌ എല്ലാവരും. മദ്യത്തിലും മയക്കുമരുന്നിലും ഇന്നത്തെ യുവാക്കള്‍ എരിഞ്ഞു തീരുകയാണ്‌. പെണ്‍കുട്ടികളുടെ ചാരിത്രം മലിനമാക്കപ്പെടുന്നു. കേരളത്തിലെ മിക്ക പ്രദേശങ്ങളിലും ജനങ്ങളുടെ സമ്പത്ത്‌, മാനം, ജീവന്‍ ഒന്നിനും സുരക്ഷതയില്ലാത്ത കാലമാണിപ്പോള്‍. നേരം ഇരുട്ടിയാല്‍ തെരുവുകളിലെ ഭരണം തെമ്മാടികളുടെ കൈകളിലാണ്‌. അവരുടെ തേര്‍വാഴ്‌ചയില്‍ എല്ലാ മൂല്ല്യങ്ങളും തകര്‍ന്നടിയുന്നു. പൈശാചികതയുടെ കരാളഹസ്‌തങ്ങളില്‍ സ്‌ത്രീകളും പെണ്‍കുട്ടികളും ഹോമിക്കപ്പെടുന്ന കാഴ്‌ചയാണ്‌ ഇന്ന്‌ കേരളത്തില്‍ നടമാടുന്നത്‌.

വൈരുധ്യങ്ങള്‍ ഇവിടെ തീരുന്നില്ല. മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുടെ അമരത്ത്‌ മദ്യരാജാക്കന്മാര്‍, വേശ്യാലയത്തിനകത്ത്‌ പുരോഹിതന്മാര്‍, ന്യായാസനങ്ങളില്‍ ജൂദാസുകള്‍, അധികാരപീഠങ്ങളില്‍ അഴിമതിവീരന്മാര്‍, അഛന്റേയും അമ്മയുടേയും സ്ഥാനത്ത്‌ പിശാചുക്കള്‍. എന്തിനും ഏതിനും പാശ്ചാത്യരെ?കുറ്റപ്പെടുത്തിയിരുന്ന കേരളത്തിലെ രാഷ്ട്രീയ, സാംസ്‌ക്കാരിക നേതാക്കള്‍ ഇപ്പോള്‍ മൗനം പാലിക്കുകയാണ്‌. കാരണം പാശ്ചാത്യരാജ്യങ്ങളില്‍, പ്രത്യേകിച്ച്‌ അമേരിക്കയില്‍, നടക്കുന്നതിനേക്കാള്‍ കൂടുതല്‍ കുടുംബ ശിഥിലീകരണം ഇന്ന്‌ കേരളത്തിലാണ്‌ നടക്കുന്നത്‌. അഛനില്ലാത്ത മക്കള്‍ പിറക്കുന്നതും മുത്തഛനേയും മുത്തശ്ശിയേയും വൃദ്ധസദനങ്ങളിലേക്ക്‌ മാറ്റുന്നതും അമേരിക്കന്‍ സംസ്‌ക്കാരത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ളതാണ്‌. അതേ സംസ്‌ക്കാരമാണ്‌ ഇപ്പോള്‍ കേരളത്തിലും വേരൂന്നിക്കൊണ്ടിരിക്കുന്നത്‌.

ആരെയാണ്‌ വിശ്വസിക്കേണ്ടത്‌ ആരെയാണ്‌ അവിശ്വസിക്കേണ്ടത്‌ എന്നുപോലും നിര്‍വ്വചിക്കാനാവാത്ത അന്തരീക്ഷത്തില്‍ മാതാവ്‌, പിതാവ്‌, സഹോദരന്‍, സഹോദരി, അയല്‍ക്കാര്‍, ഗുരുനാഥന്‍, സഹപാഠി - കളങ്കമേല്‍ക്കാത്തവരായി ആരുണ്ടവിടെ ഒരു പെണ്‍കുട്ടിയായി ജനിക്കേണ്ടിവരുന്ന ആത്മാവിന്റെ ഗതിയെന്താണ്‌ വേട്ട മൃഗങ്ങളില്‍ നിന്ന്‌ അവരെ രക്ഷിക്കാന്‍ ഏത്‌ പ്രവാചകനാണുള്ളത്‌  പ്രവാചകവചനങ്ങള്‍ ഏറെയുണ്ട്‌ ദൈവത്തിന്റെ നാട്ടില്‍. തല്ലിച്ചതച്ചും അവ കാണാതെ പഠിപ്പിക്കുന്ന പരസഹസ്രം പള്ളിക്കൂടങ്ങളുണ്ട്‌. ഈണത്തിലുള്ള ബാങ്കൊലികളും ഭക്തിസാന്ദ്രമായ പ്രഭാഷണങ്ങളും കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥനകളുമുണ്ട്‌. പക്ഷേ, ഇതുകൊണ്ടൊക്കെ ആര്‍ക്ക്‌ എന്ത്‌ പ്രയോജനം

ഈ അസുരലോകം തനിയെ ഉണ്ടായതല്ല. ഉണ്ടാക്കിയതാണ്‌. മതസംഘടനകള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കലാ-സാഹിത്യ പ്രസ്ഥാനങ്ങള്‍ക്കും ഈ നിര്‍മ്മിതിയില്‍ പങ്കുണ്ട്‌. അഛനും അമ്മക്കും ഗുരുനാഥനും ഇതില്‍ പങ്കുണ്ട്‌. ഭരണകൂടം ഈ കലികാലത്തിന്റെ കാവലാളുകളും.


2011 ഓഗസ്റ്റ് 7, ഞായറാഴ്‌ച

വാണിജ്യവല്‍ക്കരിക്കുന്ന റംസാന്‍ രാവുകള്‍

ടെലിവിഷനില്‍ സംപ്രേഷണം ചെയ്യപ്പെടുന്ന പ്രത്യേക റംസാന്‍ പരിപാടികളിലധികവും റംസാന്‍റെ വിശുദ്ധിയെ കളങ്കപ്പെടുത്തുന്നതാണ്. ഖുര്‍ആന്‍, ദിക്റ്, സ്വലാത്ത്, പ്രാര്‍ത്ഥന എന്നിവ കൊണ്ട് റംസാന്‍
 ദിനരാത്രങ്ങളെ ധന്യമാക്കിയിരുന്ന വീടുകളില്‍ റംസാന്‍ പ്രോഗ്രാമുകള്‍ വന്നതോടെ, റംസാന്‍റെ പരിശുദ്ധി കാത്തുസൂക്ഷിക്കുന്ന ആരാധനാകര്‍മ്മങ്ങള്‍ അപ്രത്യക്ഷമാവുകയാണ്.
 റംസാന്‍ രാവ്, റംസാന്‍ നിലാവ്, പെരുന്നാള്‍ ചന്ദ്രിക തുടങ്ങിയ ഇമ്പമാര്‍ന്ന പേരുകളില്‍ പ്രക്ഷേപണം ചെയ്യപ്പെടുന്നതെല്ലാം കേവലം വിനോദ പരിപാടികള്‍ മാത്രമാണ്. റംസാനല്ലാത്ത കാലങ്ങളിലെ ഫോണ്‍ ഇന്‍ പരിപാടിയുടെയും സോംഗ് ഓണ്‍ ഡിമാന്‍റിന്‍റെയും മറ്റു പതിപ്പുകളാണ് ഇവയെല്ലാം.
അല്ലാഹു, റസൂല്‍ , മക്ക, മദീന, ഫാത്തിമ, ഹാജറ, ബദ്റ്, ഉഹ്ദ്, തുടങ്ങിയ വിശുദ്ധ നാമങ്ങളെ സമന്വയിപ്പിച്ച് സംഗീത പിന്‍ബലത്തോടെ അവതരിപ്പിച്ചാല്‍ , അല്ലെങ്കില്‍ ആലപിച്ചാല്‍ ഭക്തിഗാനമായി എന്നാണ് ടെലിവിഷന്‍ പഠിപ്പിക്കുന്നത്. ഒരു മതങ്ങളിലും വിശ്വാസമില്ലാത്ത മതങ്ങളെ കുറിച്ചറിയാത്ത അവതാരകരുടെയും ഗായകരുടെയും പാട്ടുകള്‍ ഭക്തിഗാനമെന്ന് വിശേഷിപ്പിച്ചവതരിപ്പിക്കുകയാണ് ചെയ്യുന്നത്. വിശുദ്ധ പദങ്ങള്‍ ഉരുവിട്ടതുകൊണ്ട് മാത്രം പരിപാടികള്‍ ഭക്തിസാന്ദ്രമാകുന്നില്ല.
കഅബയുടെയും റൌളാ ശരീഫിന്‍റെയും പടത്തിനു നേരെ നിറുത്തി ഷൂട്ട് ചെയ്തുകൊണ്ടും ഷോ ബിസിനസുകാരായ യുവതികള്‍ക്ക് ഭക്തി അവതരിപ്പിക്കാനാവുകയില്ല. ഇക്കിളിപ്പെടുത്തുന്ന സല്ലാപങ്ങളാണ് അവരില്‍ നിന്നുണ്ടാകുന്നത്. റംസാനെ  കുറിച്ചോ മതത്തെ കുറിച്ചോ വിജ്ഞാനപ്രദമായ മറ്റു കാര്യങ്ങളെ കുറിച്ചോ സംസാരിക്കാന്‍ അവര്‍ക്കാകില്ല. നോമ്പ് തുറ പലഹാരങ്ങളെ കുറിച്ചും നോമ്പ് തുറക്കാന്‍ വന്ന വിരുന്നുകാരെ കുറിച്ചും നോമ്പ് തുറക്കാന്‍ ചെന്ന വീടുകളെ കുറിച്ചുമൊക്കെയാണ് അവര്‍ വാചാലരാകുന്നത്. വിനോദ ചേതനകളെ പരിപോഷിപ്പിക്കുന്ന ഗോസിപ്പ് നിറഞ്ഞ സംസാരങ്ങളാണവയത്രയും.


അപ്രകാരം തന്നെയാണ് മത സംഘടനകളുടെ ബാനറില്‍ റിലീസ് ചെയ്യപ്പെടുന്ന പ്രോഗ്രാമുകളും. ഖുര്‍ആന്‍ ഹദീസ് പാഠങ്ങളും ഉദ്ബോധനപരമായ മതപ്രസംഗങ്ങളും ഉള്‍പ്പെടുന്ന ഉപകാരപ്രദമായ പരിപാടികള്‍ക്കു പകരം വിനോദ പരിപാടികളാണ് അവരും താല്‍പര്യപ്പെടുന്നത്. മതപ്രബോധനമോ ധാര്‍മ്മികമായ സന്ദേശമോ ഇസ്‍ലാമിനെ പരിചയപ്പെടുത്തലോ അല്ല, ധനാഗമന മാര്‍ഗമാണ് ഇത്തരം പ്രോഗ്രാമുകളുടെ മുഖ്യലക്ഷ്യം. അതുകൊണ്ടു തന്നെ ചെറുപ്പക്കാരെ, പ്രത്യേകിച്ചും സ്ത്രീകളെ ആകര്‍ഷിക്കുന്ന രീതിയിലുള്ള പരിപാടികള്‍ തയ്യാറാക്കുന്നു. സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്തുള്ള ഇസ്‍ലാമിക ക്വിസ് പരിപാടികളും പലപ്പോഴും ഇസ്‍ലാമുമായി ബന്ധമില്ലാത്തവയാണ്. മാപ്പിളപ്പാട്ടിന്‍റെ രചയിതാവ്, ആല്‍ബത്തിന്‍റെ സംഗീത സംവിധായകന്‍ , ഗായിക തുടങ്ങിയ കാര്യങ്ങളാണ് ഇസ്‍ലാമിക ക്വിസ്. വഴിവിളക്ക്, പ്രകാശരേഖ, ധര്‍മ്മവീഥി പോലുള്ള പേരുകളില്‍ അവതരിപ്പിക്കുന്ന പരിപാടികളും നാട്ടിലെ മങ്ങിയ തെരുവു വുളക്കിന്‍റെ പ്രയോജനം പോലുമില്ലാത്തവയാണ്. മാത്രമല്ല, നന്മയുടെ പേരിലുള്ള ചില പരിപാടികള്‍ നന്മയേക്കാള്‍ കൂടുതല്‍ തിന്മ പ്രദാനം ചെയ്യുന്നവയാണ്. സ്ക്രീനില്‍ പച്ചനിറത്തില്‍ ചന്ദ്രക്കലയും നക്ഷത്രവും പ്രദര്‍ശിപ്പിച്ചതു കൊണ്ട് പരിപാടി ഇസ്‍ലാമികമാകില്ല. ലൈലത്തുല്‍ ഖദ്ര്‍ പോലുള്ള സംഗീത ആല്‍ബത്തിന്  റംസാനിലെ ലൈലത്തുല്‍ ഖദ്റുമായി ഒരു ബന്ധവുമില്ലാത്തതു പോലെ.


ഏതാനും വര്‍ഷങ്ങള്‍ക്കു മുന്പ് ഒരു പ്രമുഖചാനല്‍ ഒരു മുസ്‍ലിം വിശേഷദിവസം സ്ത്രീകള്‍ പര്‍ദ ധരിക്കുന്നതിനെക്കുറിച്ച് നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്ത സാംസ്കാരിക സാമൂഹ്യ നായകരിലധികവും അഭിപ്രായപ്പെട്ടത് പര്‍ദ അസ്വാതന്ത്ര്യത്തിന്‍റെയും യഥാസ്ഥിതികതയുടെയും പ്രതീകമെന്നാണ്. പര്‍ദ വിരോധികളായ ഇസ്‍ലാമിക മതവിരോധികളായ നായകരെ പങ്കെടുപ്പിച്ചുള്ള ചര്‍ച്ചകള്‍ തന്നെ മുസ്‍ലിം സ്ത്രീ സമൂഹത്തില്‍ ഒരു നെഗറ്റീവ് മെസേജ് നല്‍കാന്‍ വേണ്ടിയാണ്. ആ പരിപാടിയില്‍ പര്‍ദയെ അനുകൂലിച്ചു സംസാരിക്കുന്നയാള്‍ക്ക് വളരെ കുറഞ്ഞ സമയം മാത്രമെ അനുവദിച്ചിരുന്നുള്ളൂ.
ഇസ്‍ലാമിന്‍റെ തനതായ സംസ്കാരത്തെയും വിശുദ്ധിയെയും കളങ്കപ്പെടുത്തുകയും മതത്തെ വികലമായി ചിത്രീകരിക്കുക എന്ന ഹിഡന്‍ അജണ്ട ഇത്തരം ടി.വി. പരിപാടികള്‍ക്കു പിന്നിലുണ്ട്. ഇസ്‍ലാമിന്‍റെ പേരിലുള്ള ഒട്ടുമിക്ക പരിപാടികളും ദുരുദ്ദേശ്യപരവും തെറ്റായ സന്ദേശം നല്‍കുന്നവയുമാണ്. ആദ്യകാലങ്ങളില്‍ മാപ്പിളപ്പാട്ടുകള്‍ ശബ്ദം മാത്രമായിരുന്നു. ഇന്നത് ഹോളിവുഡ് ഗാനങ്ങളെ വെല്ലുന്ന ആല്‍ബങ്ങളാണ്. ബെല്ലിഡാന്‍സുകളെ വെല്ലുന്ന നൃത്തങ്ങളാണ്. കുടുംബത്തിന് ഒന്നിച്ചിരുന്ന് കാണാന്‍ പറ്റാത്തവ. നോമ്പ് തുറ വിഭവങ്ങള്‍ സ്വാദിഷ്ടമായി ഉണ്ടാക്കാനുള്ള പഠന ക്ലാസുകളാണ് ടെലിവിഷന്‍ പ്രോഗ്രാമിലെ മറ്റൊരു ഇനം. കുത്തക മുതലാളിമാരുടെ ഭക്ഷണക്കമ്പനികള്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഈ പരിപാടികള്‍ വീട്ടുകാരികളുടെ സമയം പാഴാക്കുകയാണ് ചെയ്യുന്നത്. വീട്ടുകാരികളെ മടിയത്തികളാക്കിയാലെ അവരുടെ ഉല്‍പന്നങ്ങള്‍ കൂടുതല്‍ ചെലവാക്കുകയുള്ളൂ. ക്രമേണ കേരളത്തിലെ പത്തിരിക്കും കഞ്ഞിക്കും പകരം നൂഡില്‍സിലേക്കും സോഫ്ട് ഡ്രിങ്ക്സിലേക്കും നോമ്പ് തുറ വഴിമാറുന്നു. അല്ലെങ്കില്‍ വടയുണ്ടാക്കുന്നതും പഴംപൊരിക്കുന്നതും പഠിപ്പിക്കാനെന്തിരിക്കുന്നു?. 

ടെലിവിഷനില്‍ പ്രത്യക്ഷപ്പെടാനുള്ള വീട്ടുകാരികളുടെയും ചെറുപ്പക്കാരുടെയും ആഗ്രഹത്തെ ചൂഷണം ചെയ്ത് ടി.വി. ക്യാമറകള്‍ വീടിന്‍റെ അകത്തളത്തിലേക്കും നോമ്പ് തുറയിലേക്കും ചെന്നെത്താറുണ്ട്. തീന്‍മേശയിലെ തളികകളിലേക്കും വീട്ടുകാരിയുടെ മുഖസൌന്ദര്യത്തിലേക്കുമാണ് ക്യാമറക്കണ്ണുകളുടെ നോട്ടം. അതിനാല്‍ തന്നെ ഇവ ഭംഗിയായി പ്രദര്‍ശിപ്പിക്കാന്‍ വീട്ടുകാരികളും തയ്യാറാവുന്നു. പഴവര്‍ഗങ്ങള്‍ കൊണ്ടും പലഹാരങ്ങള്‍ കൊണ്ടും പഴച്ചാറുകള്‍ കൊണ്ടും തീന്‍മേശകള്‍ സമൃദ്ധമായി അലങ്കരിക്കുന്നു. ഷൂട്ടിംഗ് കഴിഞ്ഞാല്‍ തീന്‍മേശ അലങ്കരിക്കാനുപയോഗിച്ച ഈ ഭക്ഷണങ്ങളൊക്കെയും കാലിത്തൊഴുത്തിലേക്കോ കച്ചറത്തൊട്ടിയിലേക്കോ വലിച്ചെറിയപ്പെടുകയാണ്.  നോമ്പ് നോറ്റും നോമ്പ് തുറപ്പിച്ചും പുണ്യം നേടുന്നതിന് പകരം നോമ്പ് തുറയും ഭക്ഷണവും പാഴാക്കി പാപം പെയ്യിക്കുകയാണ് ടി.വി.യുടെ ക്യാമറക്കണ്ണുകള്‍ ചെയ്യിക്കുന്നത്. കച്ചവട മനഃസ്ഥിതിക്കാര്‍ക്ക് അത്താഴമുണ്ണാത്തവരുടെയും നോമ്പ് തുറക്കാത്തവരുടെയും ദുരന്തങ്ങള്‍ കാണാനാവില്ലല്ലോ. ഭക്ഷണങ്ങള്‍ അലങ്കാരത്തിനല്ലെന്ന സത്യം ഇവിടെ വിസ്മരിക്കപ്പെടുന്നു.
ഒരുമയുടെയും സാഹോദര്യത്തിന്‍റെയും പ്രതീകമായ സമൂഹ  നോമ്പ് തുറയും പ്രദര്‍ശനപരതയാല്‍ ദുര്‍വ്യയത്തിന്‍റെയും ആര്‍ഭാടത്തിന്‍റെയും സദസ്സുകളായി മാറുകയാണ്. അത്തരം സദസ്സുകള്‍ നന്മയുടെ മാലാഖകള്‍ക്ക് പകരം തിന്മയുടെ പിശാചുകള്‍ കയ്യടക്കുന്നു. അനുഷ്ഠിച്ച വ്രതങ്ങള്‍ നിഷ്ഫലമാക്കുന്ന  പ്ര വര്‍ത്തികളാണിതൊക്കെയും. 


ഗള്‍ഫിലുള്ളവര്‍ക്ക് നാട്ടിലുള്ളവരെയും നാട്ടിലുള്ളവര്‍ക്ക് ഗള്‍ഫിലുള്ളവരെയും കാണാം എന്ന പ്രലോഭനത്തിന് വശംവദരായി ഇരുകൂട്ടരും ടെലിവിഷനില്‍ പ്രത്യക്ഷപ്പെടാന്‍      കൊള്ളുമ്പോള്‍ റംസാനിലെ പരിശുദ്ധമായ ദിനരാത്രങ്ങളാണ് പാഴാകുന്നതെന്ന വസ്തുത മറക്കപ്പെടുന്നു. ഗള്‍ഫിലുള്ളവരെ കാണാന്‍ ഒരുപക്ഷെ രാത്രികാലങ്ങളിലെ നിസ്കാരങ്ങള്‍ പോലും മുഴുമിക്കാതെ ടെലിവിഷന് മുന്പിലേക്ക് ഓടേണ്ടി വരുന്നു.  റംസാന്‍ മാസത്തില്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്ന ടെലിവിഷന്‍ വീണ്ടും ഓണ്‍ ചെയ്യാന്‍ ഇത്തരം പ്രോഗ്രാമുകള്‍ പ്രേരിപ്പിക്കുന്നു. ഖുര്‍ആനിലും ആരാധനയിലും ഏര്‍പ്പെടുന്ന കുടുംബിനികള്‍ ടി.വിയിലേക്ക് വീണ്ടും തിരിയുന്നു. എന്നാല്‍ പരിപാടികളാവട്ടെ ഗുണകരമല്ലാത്തതും. മാത്രമല്ല, പരിപാടി വിരസമാകുമ്പോള്‍ റിമോട്ടിന്‍റെ ബട്ടണുകള്‍ അടുത്ത ചാനലുകളിലെ നയന മനോഹര ദൃശ്യങ്ങളിലേക്ക് തന്നെ തിരിയുകയാണ്.


സംഘര്‍ഷഭരിതമായ മനസ്സുകള്‍ക്ക് ശാന്തി നല്‍കുന്ന ഖുര്‍ആന്‍ പാരായണം, ദിക്റ്, സ്വലാത്ത്, മറ്റു പ്രാര്‍ത്ഥനകള്‍ എന്നിവയില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചും മുഴുകിയും റംസാന്‍റെ പുണ്യം കൈവരിക്കാന്‍ ശ്രമിക്കുകയാണ് നാം ചെയ്യേണ്ടത്. ഒരു സാമൂഹ്യനന്മയായി കണക്കിലെടുത്ത് ടെലിവിഷന്‍ പ്രോഗ്രാമുകള്‍ കാണുന്നത് തടയുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യേണ്ടതാണ്.

2011 ഓഗസ്റ്റ് 6, ശനിയാഴ്‌ച

റംസാന്‍ മാസം പുണ്യമാസം

ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികള്‍ വ്രതാനുഷ്‌ഠാന ച്ചടങ്ങുകളിലേക്കുള്ള തയ്യാറെടുപ്പിലാണ്‌. ആഗസ്റ്റ്‌ ഒന്നുമുതല്‍ മുപ്പതുദിവസക്കാലം നീണ്ടുനില്‍ക്കുന്ന ഒരു തപശ്ചര്യയാണ്‌ റംസാന്‍ മാസത്തിലെ വ്രതം. ചൈതന്യരഹിതമായ കേവല ഉപവാസമല്ല അത്‌. മറിച്ച്‌, മനുഷ്യന്റെ പതിവുരീതികളും സമ്പ്രദായങ്ങളും മാറ്റിവെച്ച്‌ ഒഴുക്കിനെതിരെ നീന്തുന്ന ഒരു പ്രക്രിയയാണ്‌. വ്രതശുദ്ധിയുടെ ഉലയില്‍ വാര്‍ത്തെടുക്കുന്ന വിശ്വാസികളെ 
അഗ്നിശുദ്ധിക്ക്‌ വിധേയമാക്കി ഏതു പരിതസ്ഥിതികളിലേക്കും പറ്റുന്നവിധം പരുവപ്പെടുത്തിയെടുക്കുകയാണ്‌ വ്രതം അഥവാ നോമ്പിലൂടെ ഉദ്ദേശിക്കുന്നത്‌. ആത്മാവിനോടൊപ്പം സകല ശാരീരികാവയവങ്ങളും പങ്കുചേരുന്ന, ഭക്തിയും ശക്തിയും, വിരക്തിയും ഒരുമിക്കുന്ന ഉത്‌കൃഷ്ടാരാധനയാണ്‌ വ്രതം.

ശരീരത്തിന്റേയും ആത്മാവിന്റേയും സംഘാതമാണ്‌ മനുഷ്യന്‍. ആത്മാവ്‌ പാര്‍ക്കുന്ന ഗേഹമാണ്‌ ശരീരം. രണ്ടിന്റേയും ധര്‍മ്മങ്ങളും ഇച്ഛകളും വിഭിന്നവുമാണ്‌. ആത്മാവിനും ശരീരത്തിനും അര്‍ഹിക്കുന്ന അളവില്‍ പ്രോത്സാഹനവും പരിഗണനയും ലഭിക്കണം. അതിലെ അസന്തുലിതത്വം മനുഷ്യധര്‍മ്മത്തെ അട്ടിമറിക്കുന്ന പതനത്തിലെത്തിക്കും. എന്നാല്‍, സംഭവലോകത്ത്‌ ശരീരത്തിനാണ്‌ സകലവിധ പരിഗണനകളും ഊന്നലുകളും ലഭിച്ചുകാണുന്നത്‌. ഇത്‌ മനുഷ്യനിലെ ജന്തുസ്വഭാവത്തെ വളര്‍ത്തുന്നു. വ്രതത്തിലൂടെ ശരീരേച്ഛകളുടെ തടവറയില്‍നിന്ന്‌ മനുഷ്യന്‍ മോചിതനാക്കപ്പെടുകയാണ്‌.

വിശപ്പ്‌, ദാഹം, വികാരങ്ങള്‍, ഇവ മനുഷ്യനചന്റ തിന്മയിലേക്ക്‌ തുറക്കുന്ന കവാടങ്ങളാണ്‌. ആ സാദ്ധ്യതകളെ സ്വന്തം ഇച്ഛാശക്തികൊണ്ട്‌ നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയുന്നതോടെ ശരീരത്തിനുമേല്‍ ആത്മാവിന്‌ വിജയംകൈവരുന്നു. ഈ വിധം ശരീരത്തിന്റെ തടവറയില്‍നിന്ന്‌ ആത്മാവ്‌ പുറത്തുകടക്കുമ്പോള്‍, അതായത്‌ ഇച്ഛകളുടെ ആധിപത്യത്തില്‍നിന്ന്‌ മനുഷ്യന്‍ വിമോചിതനാകുമ്പോള്‍ മനുഷ്യന്‍ മാലാഖമാരോട്‌ അടുക്കുകയും ജന്തുതയില്‍നിന്ന്‌ അകലുകയുമാണ്‌ ചെയ്യുന്നത്‌. വ്രതശുദ്ധിയുള്ള ഒരാളുടെഹൃദയം തൊട്ടറിഞ്ഞ പ്രാര്‍ത്ഥന ആകാശകവാടങ്ങള്‍ മുട്ടിത്തുറക്കുകയും ചെയ്യുമത്രേ.

ആത്മനിയന്ത്രണ ശേഷിയും ക്ഷമയും മനുഷ്യന്റെ മാത്രം സവിശേഷതകളാണ്‌. ജന്തുജാലങ്ങള്‍ക്ക്‌ അവ തീര്‍ത്തും അന്യം. വിശപ്പുള്ളപ്പോള്‍ തിന്നാതിരിക്കാനും, ദാഹിക്കുമ്പോള്‍ കുടിക്കാതിരിക്കാനും, ലൈഗികതൃഷ്‌ണയുള്ളപ്പോള്‍ ഇണചേരാതിരിക്കാനുള്ള ശേഷിയും സംസ്‌ക്കാരത്തിന്റെ അത്യുന്നതഭാവത്തേയാണ്‌ പ്രതിഫലിപ്പിക്കുന്നത്‌. പരിശീലനക്കളരിയായ മുപ്പതുനാളത്തെ വ്രതാചാരത്തിലൂടെ ഉത്തമഗുണങ്ങള്‍, ഉദാത്തസംസ്‌ക്കാരം, ഔദാര്യവും കാരുണ്യവും എന്നീ മാനുഷികശ്രേഷ്‌ഠഭാവങ്ങളാണ്‌ ഊട്ടിയുറപ്പിക്കപ്പെടുന്നത്‌.

നോമ്പുകാലത്ത്‌ കഠിനമായ വിശപ്പും ദാഹവും സഹിക്കേണ്ടിവരുമ്പോള്‍, ലോകത്തുള്ള കോടാനുകോടി പട്ടിണിപ്പാവങ്ങളെ അപേക്ഷിച്ച്‌ തനിക്ക്‌ നല്‍കപ്പെട്ട അനുഗ്രഹത്തിന്റെ വില മനുഷ്യന്‌ ബോധ്യമാവുന്നു. അഗതികളുടേയും പട്ടിണിപ്പാവങ്ങളുടേയുംകണ്ണീരൊപ്പണമെന്നും അവരോടൊപ്പം നില്‍ക്കണമെന്നുമുള്ള ചിന്തയും അവനില്‍ നിറയുന്നു. റംസാന്‍ കാലം ഉദാരതയുടേയും പരസ്‌പര സഹായത്തിന്റേയും വസന്തകാലമായി മാറിയ പശ്ചാത്തലവും മറ്റൊന്നല്ല. ദരിദ്രനെന്നോ ധനികനെന്നോ ഭേദമില്ലാതെ, ഓരോവിശ്വാസിയും നല്‍കേണ്ട സകാത്താണ്‌ നോമ്പ്‌.

വിശക്കുന്നവനെ ഊട്ടണമെന്ന ചിന്ത, ആവശ്യക്കാര്‍ക്ക്‌ ഉണ്ടാക്കിക്കൊടുക്കണമെന്ന വിചാരം നോമ്പുകാലത്തേക്കാള്‍ ഉന്മിഷത്താവുന്ന മറ്റേതെങ്കിലും സന്ദര്‍ഭമുണ്ടോ എന്ന്‌ സംശയമാണ്‌. ഒരാള്‍ മറ്റൊരാളുടെ ബുദ്ധിമുട്ട്‌ ലഘൂകരിച്ചുകൊടുത്താല്‍ അവന്റെ ഇഹത്തിലേയും പരത്തിലേയും ബുദ്ധിമുട്ട്‌ അല്ലാഹു ലഘൂകരിച്ചുകൊടുക്കും. ഓരോരുത്തരും അവരവരുടെ നോമ്പ്‌ അല്ലാഹുവിങ്കല്‍ സ്വീകാര്യമായോ എന്ന കാര്യത്തില്‍ സദാആശങ്കാകുലരായിരിക്കുമെന്നത്‌ സ്വാഭാവികം. അതിനാല്‍തന്നെ ലക്ഷ്യപ്രാപ്‌തിക്കുതകുന്ന, ചൈതന്യവത്തായ നോമ്പനുഷ്‌ഠിക്കാന്‍ എല്ലാവരും വളരെ ശ്രദ്ധിക്കുന്നു. 

2011 ജൂലൈ 16, ശനിയാഴ്‌ച

മകന്റെ അച്ഛന്‍

കേരളാ രാഷ്‌ട്രീയത്തിലെ മക്കളുടെ അച്ഛന്‍മാരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്‌. സ്വാശ്രയപ്രവേശനത്തില്‍ മക്കള്‍ക്ക്‌ സീറ്റ്‌ ഉറപ്പാക്കാന്‍ വേണ്‌ടിമാത്രം മക്കളുടെ അച്ഛന്‍മാരായിമാറിയ അടൂര്‍ പ്രകാശിനും അബ്‌ദുറബ്ബിനും വി.വി.രമേശനും പിന്നാലെ ആദര്‍ശത്തിന്റെ ആള്‍രൂപവും അഴിമതിയുടെ അന്തകനുമായ സാക്ഷാല്‍ വി.എസ്‌.അച്യുതാനന്ദന്‍ തന്നെ അധികാരമൊഴിയുന്നതിനുമുമ്പ്‌ മകനെ ഐസിടി അക്കാദമി ഡയറക്‌ടറായി നിയമിച്ചതിലൂടെ ഒരുനിമിഷത്തേങ്കിലും മകന്റെ അച്ഛനായി എന്നാണ്‌ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. വി.എസ്‌ തന്നെ ആവശ്യപ്പെട്ടതനുസരിച്ചാണെങ്കിലും നിയമസഭയുടെ ചരിത്രത്തില്‍ തന്നെ രണ്‌ടാമത്തെ തവണ ഒരു അഴിമതി ആരോപണത്തെക്കുറിച്ച്‌ നിയമസഭാസമിതി അന്വേഷണം നടത്താന്‍ പോവുകയാണ്‌. അന്വേഷണത്തിലൂടെ സത്യം പുറത്തുവരുമെന്ന്‌ പ്രതീക്ഷിക്കാം.

അതിനുമുമ്പ്‌ ആരോപണമുയര്‍ന്ന പശ്ചാത്തലമൊന്നു പരിശോധിക്കാം. കേന്ദ്രസര്‍ക്കാര്‍ സ്വകാര്യപങ്കാളിത്തത്തോടെയാണ്‌ ഐടി വകുപ്പിന്‌ കീഴില്‍ സംസ്ഥാനത്താകെ അധികാരപരിധിയുള്ള ഐസിടി അക്കാദമി രൂപവത്‌കരിക്കാന്‍ സര്‍ക്കാരിനോട്‌ നിര്‍ദേശിച്ചത്‌. എന്നാല്‍ ഐഎച്ച്‌ആര്‍ഡി നിലവിലുള്ളതിനാല്‍ സ്വകാര്യ പങ്കാളിത്തം ഒഴിവാക്കി സഹകരണസംഘമായി രൂപവത്‌കരിക്കാനായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. സഹകരണസമിതിയായാണ്‌ രൂപവത്‌കരിച്ചതെങ്കിലും അതിന്റെ ഭരണസമിതി ഒരുതവണ പോല ും യോഗം ചേര്‍ന്നിട്ടില്ല. ഭരണസമിതിയാണ്‌ ഡയറക്‌ടറെ തെരഞ്ഞെടുക്കേണ്‌ടത്‌. എന്നാല്‍ അത്തരമൊരു തീരുമാനം ഭരണസമിതി കൈക്കൊണ്‌ടിട്ടുമില്ല. സ്ഥാപനം സഹകരണസംഘമായി രജസിറ്റര്‍ പോലും ചെയ്യുന്നതിന്‌ മുമ്പ്‌ അരുണ്‍കുമാറിനെ ഡയറക്‌ടറായി നിയമിക്കാന്‍ മുഖ്യമന്ത്രിയായിരുന്നു വി.എസിന്റെ കീഴിലുള്ള ഐടി വകുപ്പ്‌ തീരുമാനിക്കുകയും ചെയ്‌തു. ഇതാണിപ്പോള്‍ വിവാദമായിരിക്കുന്നത്‌.

സാധാരണഗതിയില്‍ ഒരു സ്‌ഥാപനം രൂപീകരിച്ചശേഷമാണു ഡയറക്‌ടറെയും മറ്റും നിയമിക്കുക. എന്നാലിവിടെ, സ്‌ഥാപനം രൂപീകരിക്കുന്നതിനു മുന്‍പുതന്നെ ഡയറക്‌ടറായി അരുണ്‍കുമാര്‍ നിയമിക്കപ്പെടുകയായിരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും തലമുതിര്‍ന്ന സിപിഎം നേതാക്കളില്‍ ഒരാളും ആറു പതിറ്റാണ്ടിന്റെ രാഷ്‌ട്രീയ പോരാട്ട പാരമ്പര്യമുള്ള വി.എസ്‌. അച്യുതാനന്ദന്‍ തന്റെ അവസാനകാലത്ത്‌ കെ.കരുണാകരന്‍ ചെയ്‌തതുപോലെ വെറുമൊരു മകന്റെ അച്ഛനായി തരംതാഴുമെന്ന്‌ സാധാരണഗതിയില്‍ ജനങ്ങള്‍ അവിശ്വസിക്കേണ്‌ടതാണ്‌. എന്നാല്‍ രേഖകള്‍ സംസാരിക്കുന്ന തെളിവുകളായി മുന്നില്‍ നില്‍ക്കുമ്പോള്‍ വി.എസ്‌. എന്ന വിഗ്രഹവും ഉടയുകയാണോ എന്ന ആശങ്കയിലാണ്‌ ജനങ്ങളും.

അരുണ്‍കുമാറിനെ ഐസിടിയുടെ ഡയറക്‌ടറും മെംബര്‍ സെക്രട്ടറിയുമായി വെറുതെയങ്ങ്‌ നിയമിക്കുകയല്ല ചെയ്‌തത്‌. ഒന്നര ലക്ഷം രൂപ പ്രതിമാസ ശമ്പളവും ആറുവര്‍ഷ കാലാവധി അനുവദിക്കുകയും ചെയ്‌തു. അരുണ്‍കുമാറിനെ ഐഎച്ച്‌ആര്‍ഡി ഡയറക്‌ടറായി നിയമിച്ചതിന്റെ വിവാദങ്ങള്‍ അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‍ക്കുമ്പോഴായിരുന്നു തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന്‌ തൊട്ടുമുമ്പ്‌ഇത്തരമൊരു നിയമനമെന്നതും ശ്രദ്ധേയമാണ്‌. ആറുവര്‍ഷ കാലാവധിയും പ്രത്യേകം ശ്രദ്ധിക്കേണ്‌ടതാണ്‌.

യുഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കി പടയിറങ്ങി അടുത്ത സര്‍ക്കാര്‍(എല്‍ഡിഎഫ്‌ അയിരിക്കുമെന്ന പ്രതീക്ഷയില്‍) വരുന്നതുവരെ മകന്‌ സുഭിക്ഷമായി ഉണ്‌ടും ഉറങ്ങിയും കഴിയാനുള്ള വക അച്ഛനായ അച്യുതാനന്ദന്‍ ഒരുക്കിക്കൊടുത്തു എന്ന്‌ സാരം. അരുണ്‍കുമാറിന്റെ പ്രവര്‍ത്തനങ്ങള്‍ വി.എസിന്റെ ആദര്‍ശക്കുപ്പായത്തില്‍ തുളകള്‍ വീഴത്തുന്നത്‌ ഇതാദ്യമല്ല.

പ്രതിപക്ഷ നേതാവായിരിക്കെ വി.എസ്‌ ഓണ്‍ലൈന്‍ ലോട്ടറികളുടെ പകല്‍ കൊള്ളയ്‌ക്കെതിരെ പോരാടുന്ന കാലത്ത്‌ അരുണ്‍കുമാറിന്റെ ഭാര്യ പങ്കാളിയായ ഒരു സ്‌ഥാപനം കേരളത്തില്‍ നിര്‍ബാധം ഓണ്‍ലൈന്‍ ലോട്ടറി കച്ചവടം നടത്തുകയായിരുന്നു. അരുണ്‍കുമാര്‍ ചന്ദനമാഫിയയുമായി ബന്ധപ്പെട്ടുവെന്നും സ്‌മാര്‍ട്‌ സിറ്റിയുമായി ബന്ധപ്പെട്ട്‌ കോടികളുടെ അഴിമതി നടത്തിയെന്നുമുള്ള യുഡിഎഫ്‌ ആരോപണങ്ങള്‍ വെറും ആരോപണങ്ങളായി ഒഴിച്ചുനിര്‍ത്തിയാല്‍പോലും വി.എസിനും ഉത്തരംമുട്ടുന്ന ചിലകാര്യങ്ങളുണ്‌ട്‌.

1993ല്‍ കേവലം എംസിഎ ബിരുദവുമായി ഒരു `അണ്‍പെയ്‌ഡ്‌ ട്രെയിനി മാത്രമായി ഐഎച്ച്‌ആര്‍ഡിയില്‍ ചേര്‍ന്ന അരുണ്‍കുമാര്‍ ഒരു ദിവസത്തെ അധ്യാപന പരിചയമോ പിഎച്ച്‌ഡിയോ പോലുമില്ലാതെ, 2010ല്‍ ഒരു ലക്ഷത്തിനടുത്തു രൂപ ശമ്പളം വാങ്ങുന്ന (പ്രോ വൈസ്‌ ചാന്‍സലര്‍ വാങ്ങുന്ന ശമ്പളം) പ്ലാനിംഗ്‌ ആന്‍ഡ്‌ അഡ്‌മിനിസ്‌ട്രേഷന്റെ ചുമതലയുള്ള അഡീഷനല്‍ ഡയറക്‌ടറായും, ഫിനിഷിങ്‌ സ്‌കൂളിന്റെ ഡയറക്‌ടറായും ഉയര്‍ന്നത്‌ പിതൃവാത്സല്യമില്ലാതെയാണെന്ന്‌ പറഞ്ഞാല്‍ അത്‌ ഒരുപക്ഷെ വി.എസിന്റെ വക്താക്കള്‍ പോലും വിശ്വസിക്കുമെന്ന്‌ തോന്നുന്നില്ല.

അതുപോലെ തന്നെ 75000 ഫീസ്‌ നല്‍കേണ്‌ട തിരുവനന്തപുരം ഗോള്‍ഫ്‌ ക്ലബില്‍ അരുണ്‍കുമാര്‍ ആജീവനാന്ത അംഗമായതെങ്ങനെ എന്നതിനും കൃത്യമായ ഉത്തരം നല്‍കാന്‍ വിഎസിനാവില്ല. ഇതുസംബന്ധിച്ച്‌ ഉയര്‍ന്ന ആരോപണങ്ങളില്‍ മകന്‍ ഗോള്‍ഫ്‌ ക്ലബ്ബില്‍ പോകുന്നതിനെ തമാശയിലൂടെ ലളിതവല്‍ക്കരിക്കാനായിരുന്നു വി.എസ്‌. പണ്‌ട്‌ ശ്രമിച്ചത്‌. `കളിച്ചു ക്ഷീണിക്കുമ്പോള്‍ അല്‍പം മദ്യപിച്ചാലെന്താണ്‌ എന്നാണു ഗോള്‍ഫ്‌ ക്ലബിലെ മദ്യപാനത്തെക്കുറിച്ചു മകനുമായി ബന്ധപ്പെട്ട്‌ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ വിഎസ്‌ പ്രതികരിച്ചത്‌.

ഒരു സര്‍ക്കാര്‍ ഉദ്യോഗസ്‌ഥന്‍ മാത്രമായ തന്റെ മകന്‍ ലക്ഷങ്ങള്‍ മുടക്കി, അതിസമ്പന്നന്മാര്‍ക്ക്‌ മാത്രം പോകാന്‍ കഴിയുന്ന ക്ലബ്ബില്‍ പോകുന്നതിനെ വിഎസിനെപോലൊരു ജനകീയ നേതാവ്‌ ഇത്തരത്തില്‍ ന്യായീകരുച്ചത്‌ അന്ന്‌ ജനങ്ങളെപ്പോലും അതിശയിപ്പിക്കുകയും ചെയ്‌തിരുന്നു. എന്തൊക്കെയായായലും ഇപ്പോള്‍ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം വേണമെന്ന നിലപാടെടുക്കാനുള്ള ആര്‍ജവം കാണിച്ചതിലൂടെ പുത്രവാല്‍സല്യത്താന്‍ അന്ധനായിപ്പോയ കേരള രാഷ്‌ട്രീയത്തിലെ മറ്റൊരു കരുണാകനായി വിഎസ്‌ മാറിയില്ലെന്ന്‌ നമുക്ക്‌ ആശ്വസിക്കാം. ഒപ്പം അന്വേഷണത്തില്‍ സത്യം പുറത്തുവരുമെന്നും വി.എസ്‌ ആദര്‍ശത്തിന്റെ ആള്‍രൂപവും അഴിമതിവിരുദ്ധ പോരാട്ടത്തിന്റെ പ്രതിരൂപവുമായി ജനമനസ്സില്‍ തുടരുമെന്നും.



2011 ജൂലൈ 14, വ്യാഴാഴ്‌ച

ജോര്‍ജിനെ മാണി ചതിച്ചാല്‍ മാണിയെ മാഡം ചതിക്കും

അങ്ങനെ കാത്തുകാത്തിരുന്ന കേന്ദ്രമന്ത്രിസഭാ വികസനം മന്‍മോഹന്‍ജി പൂര്‍ത്തിയാക്കിയാക്കിയിരുന്നു. മുഖച്ഛായ മാറ്റിയാലെങ്കിലും പ്രതിച്ഛായ മാറുമോ എന്ന മന്‍മോഹന്‍ജിയുടെ സത്യാന്വേഷണ പരീക്ഷണത്തെ ആകാംക്ഷയോടെ കാത്തിരുന്ന കേരളത്തെയും വിശേഷിച്ച്‌ മാണി സാറെയും നിരാശരാക്കിയാണ്‌ സര്‍ദാര്‍ജി മന്ത്രിസഭ വികസിപ്പിച്ചത്‌. കോട്ടയത്തിന്റെ കുഞ്ഞുമാണിയെ ഇത്തവണ കേന്ദ്രമന്ത്രിയാക്കാമെന്ന്‌ സംസ്ഥാനത്തെ കോണ്‍ഗ്രസ്‌ നേതാക്കള്‍ നല്‍കിയ ഉറപ്പ്‌ കുറുപ്പിന്റെ ഉറപ്പാണെന്ന്‌ പാവം മാണി സാര്‍ പോലും കരുതിയിരിക്കില്ല.

വയസ്‌ 70 കഴിഞ്ഞ മാണി സാര്‍ക്ക്‌ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുന്നതിനു മുമ്പ്‌ സത്യം പറഞ്ഞാല്‍ ആകെ ഒരേയൊരു ആഗ്രഹങ്ങളേ അവശേഷിച്ചിരുന്നുള്ളു. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദവിയില്‍ ഒരു ദിവസത്തേങ്കിലും ഒന്നിരിക്കുക എന്നത്‌ മാത്രം. സംസ്ഥാനത്തെ ഒരുവിധപ്പെട്ട മന്ത്രി സ്ഥാനങ്ങളെല്ലാം വഹിച്ച തനിക്ക്‌ തീര്‍ച്ചയായും അര്‍ഹതപ്പെട്ടപദവിയാണതെന്ന്‌ മാണി സാര്‍ തീര്‍ത്തു വിശ്വസിച്ചുവെങ്കില്‍ അതിന്‌ അദ്ദേഹത്തെ കുറ്റം പറയാനാവില്ല. 

മുഖ്യമന്ത്രിയാവാന്‍ ഏറ്റവും യോഗ്യന്‍ സഖാവ്‌ അച്യുതാനന്ദനാണെന്നൊക്കെ ജനങ്ങള്‍ അഭിപ്രായ സര്‍വെയില്‍ പറയുമെങ്കിലും കഴിവും അനുഭവസമ്പത്തും രാഷ്‌ട്രീയ തന്ത്രജ്ഞതയും നോക്കിയാല്‍ പാലാ മെംബറെ കഴിച്ചേ ആ പദവിയിലേക്ക്‌ കുഞ്ഞൂഞ്ഞിന്‌ പോലും യോഗ്യതയുള്ളൂ. അതുകൊണ്‌ടു തന്നെയാണ്‌ കേരളാ കോണ്‍ഗ്രസ്‌ ഐക്യമെന്ന പേരില്‍ ജോസഫിനെയും പി.സി.ജോര്‍ജിനെയുമെല്ലാം തെരഞ്ഞെടുപ്പിനു മുമ്പേ കൂടെ കൂട്ടിയത്‌. ഒരുവഴിക്ക്‌ പോകുമ്പോള്‍ ഒരാള്‍ക്കൂട്ടം കൂടെയുള്ളത്‌ നല്ലതാണല്ലൊ.

തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ 23 സീറ്റ്‌ വേണമെന്നൊക്കെ പറഞ്ഞ്‌ കണ്ണുരുട്ടിയെങ്കിലും കുഞ്ഞൂഞ്ഞും കൂട്ടരും പേടിച്ചില്ലെന്ന്‌ മാത്രമല്ല 15 സീറ്റില്‍ ഒതുങ്ങേണ്‌ടിയും വന്നു. ഒടുവില്‍ ജോസഫും ജോര്‍ജും അടക്കം ഒമ്പത്‌ എംഎല്‍എമാരുമായി നിയമസഭയില്‍ തിരിച്ചെത്തിയ മാണി സാര്‍ക്ക്‌ മുഖ്യമന്ത്രി പോയിട്ട്‌ ഉപമുഖ്യമന്ത്രിപോലും സ്വപ്‌നം കാണാനുമായില്ല. അങ്ങനെയാണ്‌ ധനകാര്യവകുപ്പില്‍ തന്നെ പിടിമുറുക്കുന്നതും മൂന്നു മന്ത്രിമാര്‍ക്കുവേണ്‌ടി പിടിവാശി പിടിക്കുന്നതും. 

മൂന്നെണ്ണം കിട്ടില്ലെന്ന്‌ അറിഞ്ഞുകൊണ്‌ടു തന്നെയാണ്‌ മാണി സാര്‍ വിലപേശിയത്‌. മൂന്നെണ്ണം ചോദിച്ച്‌ ഒത്തുതീര്‍പ്പെന്ന പേരില്‍ മകന്‌ കേന്ദ്രമന്ത്രിസ്ഥാനം ഉറപ്പാക്കാമെന്നും ജോര്‍ജിനെ ഡെപ്യൂട്ടി സ്‌പീക്കറാക്കി ഷണ്‌ഢനാക്കാമെന്നും മാണി സാര്‍ കണക്കുക്കൂട്ടി. എന്നാല്‍ മാണി സാര്‍ കൂട്ടിയ കണക്കാണെങ്കിലും എപ്പോഴും ശരിയാവണമെന്നില്ലല്ലോ. ഡെപ്യൂട്ടി സ്‌പീക്കറാവാനില്ലെന്ന്‌ ജോര്‍ജും പിടിവാശി പിടിച്ചതോടെ ചീഫ്‌ വിപ്പ്‌ പദവി മേടിച്ച്‌ അടുത്ത കേന്ദ്രമന്ത്രിസഭാ വികസനത്തില്‍ കുഞ്ഞുമാണിക്ക്‌ ഒരു കേന്ദ്രസഹമന്ത്രി സ്ഥാനവും ഉറപ്പാക്കി എല്ലാം ശുഭമെന്ന്‌ കരുതിയിരിക്കുമ്പോഴാണ്‌ ഇടിത്തീ പോലെ കേന്ദ്രത്തില്‍ മാഡവും സര്‍ദാര്‍ജിയും കൂടി കൂട്ടിക്കിഴിച്ചും വെട്ടിത്തിരുത്തിയും മന്ത്രിമാരേവണ്‌ടവരുടെ ഒരു പട്ടിക ഉണ്‌ടാക്കിയത്‌. 

അതിലെവിടെയും കുഞ്ഞുമാണിയുടെ പേരില്ല എന്നറിഞ്ഞപ്പോഴാണ്‌ ജോര്‍ജിനെ മാണി ചതിച്ചാല്‍ മാണിയെ മാഡം ചതിക്കുമെന്ന്‌ പാവം പാലാ മെംബര്‍ മനസ്സിലാക്കിയത്‌. സംസ്ഥാനത്തു നിന്നുള്ള കോണ്‍ഗ്രസ്‌ നേതാക്കള്‍ തന്നെ കുഞ്ഞുമാണിയുടെ പേര്‌ മന്ത്രിപ്പട്ടികയില്‍ നിന്ന്‌ വെട്ടാന്‍ മാഡത്തോടും മന്‍മോഹനോടും ശുപാര്‍ശ ചെയ്‌തു എന്നാണ്‌ ഏറ്റവും പുതിയ റിപ്പോര്‍ട്ട്‌. അതിന്‌ കുഞ്ഞൂഞ്ഞിന്റെ അനുഗ്രഹാശിസ്സുകളുണ്‌ടായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്‌ട്‌. 

എന്തായാലും ഒരിക്കല്‍ കൂടി ഒഴിവാക്കപ്പെട്ടതോടെ മകനെ കേന്ദ്രമന്ത്രിയായി കണ്‌ട്‌ കണ്ണടയ്‌ക്കാമെന്ന മാണി സാറുടെ മോഹം ഇനി അടുത്തകാലത്തൊന്നും സാക്ഷാത്‌കരിക്കാന്‍ പോവുന്നില്ല എന്നകാര്യം ഏതാണ്‌ട്‌ ഉറപ്പായി. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ മുമ്പുള്ള അവസാന മുഖം മിനുക്കലായിരിക്കുമിതെന്ന്‌ മന്‍മോഹന്‍ജി തന്നെ സൂചന നല്‍കിക്കഴിഞ്ഞു. അങ്ങനെയെങ്കില്‍ ഇനിയൊരു മൂന്നുവര്‍ഷം കൂടി കാത്തിരിക്കുക എന്നത്‌ മാണി സാറെ പോലെ കുഞ്ഞുമാണിക്കും ചിന്തിക്കാന്‍ കഴിയുന്ന കാര്യമല്ല.

കാരണം കേന്ദ്രത്തില്‍ നിന്ന്‌ ഒരോ ദിവസവും പുറത്തുവരുന്ന അഴിമതിക്കഥകള്‍ കേള്‍ക്കുമ്പോള്‍ 2014ലും ഡല്‍ഹിയ്‌ക്ക്‌ വീണ്‌ടും വിമാനം കയറാനാകുമെന്ന്‌ കുഞ്ഞുമാണിക്കുപോലും വലിയ ഉറപ്പില്ല. കഴിഞ്ഞതവണ സഖാവ്‌ സുരേഷ്‌ കുറുപ്പിനെ തോല്‍പ്പിക്കാന്‍ ശക്തമായ ഇടതുവിരുദ്ധ തരംഗത്തിന്റെ പിന്തുണയുണ്‌ടായിരുന്നു. ഇനി വരുന്ന തെരഞ്ഞെടുപ്പിലും അതുണ്‌ടാവുമെന്ന്‌ യാതൊരു ഉറപ്പുമില്ല. അങ്ങിനെ വന്നാല്‍ വീണ്‌ടുമൊരു അഞ്ചുവര്‍ഷം കൂടി കാത്തിരിക്കേണ്‌ടിവരും. അതായയത്‌ മാണി സാറുടെ കണ്ണടയുന്നതിനു മുമ്പ്‌ മകനെ ഒരു കരയ്‌ക്കെത്തിക്കാമെന്ന്‌ കരുതിയാല്‍ ഉടനൊന്നും നടക്കുന്ന ലക്ഷണമില്ല. 

ഇതിനിടയ്‌ക്കാണ്‌ കഷ്‌ടപ്പെട്ടു പഠിച്ച ഋഗ്വേദ സൂക്തങ്ങളെപ്പോലും വകവെയ്‌ക്കാതെ ചില കോണ്‍ഗ്രസുകാര്‍ ബജറ്റില്‍ തിരുത്തണമെന്നും വെട്ടണമെന്നും പറഞ്ഞും രംഗത്തുവന്നിരിക്കുന്നത്‌. കൂടാതെ തന്റെ വകുപ്പില്‍ കൈയേറ്റം നടത്തിയെന്ന്‌ പറഞ്ഞ്‌ തിരവഞ്ചൂര്‍ രാധാകൃഷ്‌ണനും മാണി സാര്‍ക്കെതിരെ കുഞ്ഞൂഞ്ഞിന്‌ പരാതി നല്‍കിയിരിക്കുന്നു. ഈ അവസരത്തില്‍ കോണ്‍ഗ്രസിനെ തല്ലാനും തലോടാനും വയ്യ. അതുകൊണ്‌ടു കുഞ്ഞുമാണിയെ ഒഴിവാക്കിയതിനെതിരെ കോണ്‍ഗ്രസിനെ നോക്കി കണ്ണുരുട്ടാമെന്ന്‌ നിനച്ചാല്‍ അതുംനടക്കില്ല. അതുകൊണ്‌ട്‌ മാണി സാര്‍ക്ക്‌ ശിഷ്‌ടകാലം ധനകാര്യവകുപ്പ്‌ നോക്കി കാലം കഴിക്കാം.

2011 ജൂലൈ 12, ചൊവ്വാഴ്ച

തച്ചങ്കരിയ്‌ക്ക്‌ ആരു മണി കെട്ടും ?

സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ ഐജി ടോമിന്‍.ജെ.തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നു. തിരിച്ചെടുക്കുമെങ്കിലും തച്ചങ്കരിക്കെതിരായ അന്വേഷണം തുടരുമെന്നൊരു അനുബന്ധം കൂടി മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കുകയുണ്ടായി. 

അന്വേഷണം തുടരുന്നുവെങ്കില്‍ തച്ചങ്കരിയെ തിരിച്ചെടുക്കാന്‍ സര്‍ക്കാരിനെന്താണിത്ര തിടുക്കമെന്നു ചോദിക്കുന്നവര്‍ തച്ചങ്കരിയുടെ `പിടിപാട്‌' അറിയാത്ത മന്ദബുദ്ധികളാണെന്നേ പറയാനാവൂ. സ്വയം അന്വേഷണം നേരിടുന്ന ഒരു ഉയര്‍ന്ന പോലീസുദ്യോഗസ്ഥന്‍ എങ്ങിനെയാണ്‌ ജനങ്ങളുടെ പരാതികള്‍ അന്വേഷിക്കുക എന്നു ചോദിച്ചാല്‍ കഥയില്‍ ചോദ്യമില്ലെന്നാവും മുഖ്യമന്ത്രിയുടെ മറുപടി.

അല്ലെങ്കിലും ലക്ഷം കോടിയുടെ അഴിമതിക്കഥകള്‍ കേട്ട്‌ കാതു തഴമ്പിച്ച ജനങ്ങള്‍ക്ക്‌ തച്ചങ്കരിയുടെ 95 ലക്ഷത്തിന്റെ നികുതി വെട്ടിപ്പും വിദേശത്ത്‌ തീവ്രവാദികളുമായി കൂട്ടിക്കാഴ്‌ച നടത്തിയെന്ന ആരോപണവുമെല്ലാം നിസാരമായി തള്ളിക്കളയാവുന്നതേയുള്ളൂ. അല്ലെങ്കില്‍ തന്നെ പറയാന്‍ മാത്രം ഇത്രവലിയ കുറ്റമെന്താണ്‌ തച്ചങ്കരി ചെയ്‌തത്‌. ഇരുന്നയിരിപ്പില്‍ ചുമ്മാതൊന്ന്‌ വിദേശത്തുപോയി. എന്നിട്ട്‌, വിദേശത്തു നിന്ന്‌ ഡിജിപിയെ വിളിച്ച്‌ അവധിക്ക്‌ അപേക്ഷിച്ചു. മറ്റൊരു രാജ്യത്തെ ഇന്ത്യന്‍ അംബാസിഡറെക്കണ്ട്‌ ഔദ്യോഗികമല്ലാത്ത ശുപാര്‍ശകള്‍ നടത്തി തുടങ്ങിയ ചില്ലറക്കാര്യങ്ങള്‍ ചെയ്‌തതാണോ ഇത്ര പെരുപ്പിച്ച്‌ കാട്ടുന്നത്‌. 

ഈ ചെറിയ കുറ്റത്തിനാണ്‌ പ്രതികാര രാഷ്‌ട്രീയത്തിന്റെ ആശാനെന്ന്‌ സ്വന്തം പാര്‍ട്ടിക്കാര്‍ പോലും രഹസ്യമായി പറയുന്ന വി.എസ്‌. അച്യുതാന്ദനെന്ന ഇന്നത്തെ പ്രതിപക്ഷ നേതാവ്‌ ഈ പാവം മനുഷ്യനെ മൂക്കു കൊണ്ട്‌ `ക്ഷ, ങ്ങ' വരപ്പിക്കുന്നത്‌. എല്ലാം അതിവേഗം ബഹുദൂരം ചെയ്യണമെന്ന്‌ നിര്‍ബന്ധമുള്ള ഉമ്മന്‍ ചാണ്ടിക്ക്‌ ഒരുകാര്യവും വെച്ചു താമസിപ്പാകാനാവില്ല എന്ന്‌ വി.എസ്‌ ഇനി എന്നാണ്‌ തിരിച്ചറിയുക. തച്ചങ്കരിക്കെതിരായ അന്വേഷണം തുടരുകയാണെന്ന്‌ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ പറഞ്ഞാല്‍ പോലും സസ്‌പെന്‍ഷന്‍ തീര്‍ന്നാലുടന്‍ ആരായാലും തിരിച്ചെടുക്കണമെന്ന്‌ അദ്ദേഹത്തിന്‌ നിര്‍ബന്ധമാണ്‌. അല്ലെങ്കില്‍ അതിവേഗം ബഹുദൂരത്തില്‍ വെള്ളം ചേര്‍ത്തുവെന്ന്‌ നാളെ ഈ വി.എസ്‌ തന്നെ പറയും. അതിന്‌ ഇടകൊടുക്കാനാവില്ല. ഇനി ഈ വിഷയത്തില്‍ ഒരു സര്‍വകക്ഷിയോഗം വിളിക്കാനുള്ള സമയവുമില്ല. അതുകൊണ്ടടാക്കെ തന്നെയാണ്‌ തച്ചങ്കരിയെ തിരിച്ചെടുക്കാന്‍ കുഞ്ഞൂഞ്ഞ്‌ യെസ്‌ മൂളിയത്‌.

തിരിച്ചെടുക്കുമ്പോള്‍ ഒറ്റക്കാര്യത്തിലേ ഉമ്മന്‍ ചാണ്ടിക്ക്‌ നിര്‍ബന്ധമുള്ളു. മുള്ളിനെ മുള്ളുകൊണ്ട്‌ എടുക്കണം. അതുകൊണ്ടാണ്‌ പോലീസിലെ ക്രമിനലുകളൊക്കൊണ്ട്‌ പൊറുതിമുട്ടിയിരിക്കുമ്പോള്‍ തന്നെ തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്‌. മണിച്ചെയിന്‍ തട്ടിപ്പ്‌ കേസിലും മാധ്യമപ്രവര്‍ത്തകനെ ക്വട്ടേഷന്‍ സംഘത്തെക്കൊണ്ട്‌ വധിക്കാന്‍ ശ്രമിച്ച കേസിലുമെല്ലാം പ്രതികളായ പോലീസുകാരെ നയിക്കാന്‍ കുറഞ്ഞപക്ഷം ഒരു തച്ചങ്കരിയെങ്കിലും വേണമെന്ന്‌ ഉമ്മന്‍ ചാണ്ടിക്ക്‌ നന്നായി അറിയാം. അല്ലാതെ കാര്യങ്ങള്‍ വെച്ചു താമസിപ്പിച്ച്‌ `വെടക്കാക്കി തനിക്കാക്കുന്ന' വി.എസ്‌. ശൈലിയൊന്നും തന്നെക്കൊണ്ടു പറ്റില്ലെന്ന്‌ കുഞ്ഞൂഞ്ഞ്‌ പറയുന്നത്‌.

തച്ചങ്കരിയെ തിരിച്ചെടുക്കുമെന്ന്‌ പറഞ്ഞപ്പോള്‍ വി.എസിന്റെ ഭാഗത്തു നിന്നല്ലാതെ പ്രതിപക്ഷത്തുനിന്ന്‌ വലിയ എതിര്‍പ്പൊന്നും കാണാനില്ലെന്നതും ശ്രദ്ധേയമാണ്‌. വി.എസ്‌.മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ ശുപാര്‍ശ പോലും തള്ളിയാണ്‌ തച്ചങ്കരിയെ സസ്‌പെന്‍ഡ്‌ ചെയ്യാന്‍ തീരുമാനിച്ചത്‌. 2009 ഡിസംബറില്‍ തന്നോട്‌ ആലോചിക്കാതെ കോടിയേരി തച്ചങ്കരിയെ ലഷ്‌കര്‍ ഭീകരന്‍ തടിയന്റവിട നസീറിനെ ചോദ്യം ചെയ്യാനായി ബാംഗ്ലൂരിലേക്ക്‌ അയച്ചതിന്റെ കേട്‌ വി.എസ്‌ തീര്‍ത്തത്‌ അങ്ങനെയായിരുന്നു. 

ഇതൊക്കെയാണെങ്കിലും സിപിഎമ്മിലെ ഔദ്യോഗികപക്ഷത്തോട്‌ പ്രത്യേകിച്ചും, സംസ്ഥാന സെക്രട്ടറി പിണറായി വിജയനോട്‌ വിശേഷിച്ചും തച്ചങ്കരിക്കുള്ള അടുപ്പം പരസ്യമായ രഹസ്യമാണ്‌. പാര്‍ട്ടിക്ക്‌ പണംപിരിക്കാനായി ഗള്‍ഫിലെത്തിയ പിണറായിക്ക്‌ അരങ്ങൊരുക്കാനായി തച്ചങ്കരിയും കൂടെയുണ്ടായിരുന്നുവെന്ന ആരോപണം ഇപ്പോഴും അന്തരീക്ഷത്തില്‍ ശക്തമായി തന്നെ നിലനില്‍ക്കുന്നുമുണ്ട്‌. അതുകൊണ്ടു തന്നെ തച്ചങ്കരിയെ തിരിച്ചെടുത്താല്‍ അതിനെ എതിര്‍ക്കാന്‍ വി.എസിന്റെ ഒറ്റയാന്‍ ശബ്‌ദം മാത്രമേ പ്രതിപക്ഷത്തുനിന്ന്‌ ഉയരൂ എന്നും ഉമ്മന്‍ ചാണ്ടിക്കറിയാം. 
അതിനിടെ ആകെ ഒരു കല്ലുകടിച്ചത്‌ തച്ചങ്കരിയെ തിരിച്ചെടുക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌ പൂഞ്ഞാര്‍ പുലി പി.സി.ജോര്‍ജ്‌ പരസ്യമായി രംഗത്തുവന്നത്‌ മാത്രമാണ്‌. ചീഫ്‌ വിപ്പായതോടെ പുലിക്ക്‌ പഴയ ശൗര്യമില്ലെന്ന്‌ കുഞ്ഞൂഞ്ഞിന്‌ നല്ല പോലെ അറിയുകയും ചെയ്യാം. അതുകൊണ്ട്‌ അത്‌ കാര്യമാക്കേണ്ട കാര്യമില്ല.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും യുഡിഎഫ്‌ നേതാക്കളെ പിന്നാലെ നടന്നു വേട്ടയാടിയ വി എസ്‌ അച്യുതാനന്ദന്‌ മറുപടികൊടുക്കാനായാലും അല്ലെങ്കിലും തച്ചങ്കരിയെപ്പോലെ പ്രതിച്ഛായ മോശയാമൊരു ഉന്നത പോലീസ്‌ ഉദ്യോഗസ്ഥനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ വ്യഗ്രത കാട്ടുന്നത്‌ ഭണവേഗം കൊണ്ട്‌ പ്രതിച്ഛായ ഉയര്‍ത്തിയ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്‌മാക്കാന്‍ മാത്രമെ ഉപകരിക്കൂ എന്ന കാര്യത്തില്‍ രണ്ടു പക്ഷമില്ല.



2011 ജൂലൈ 5, ചൊവ്വാഴ്ച

നിധി കാക്കുന്ന ശ്രീപത്മനാഭന്‍


ഇക്കഴിഞ്ഞ കുറെ ദിവസങ്ങളായി ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള ഓരോ മലയാളിയും പ്രഭാതമുണരുന്നത്‌ അനന്തപുരിയുടെ അഭിമാനമായ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണ്ണം, വെള്ളി, മരതകം, മാണിക്യം, ഗോമേദകം, വൈഢൂര്യം എന്നിത്യാദി അമൂല്യ രത്‌നശേഖരത്തിന്റെ വിസ്‌മയക്കഥകള്‍ കേട്ടുകൊണ്ടാണ്‌.
തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറയില്‍ നിന്ന്‌ ദിനംപ്രതി കണ്ടെടുക്കുന്ന `നിധി'യെക്കുറിച്ച്‌ കേള്‍ക്കുമ്പോള്‍ അത്ഭുതവും അതിലേറെ അമ്പരപ്പുമാണ്‌ തോന്നുന്നത്‌. ചരിത്രമുറങ്ങുന്ന, ചിരപുരാതനമായ ഒരു ക്ഷേത്രം എന്നതിലുപരി അതൊരു നിധി പേടകമായിരുന്നു എന്ന്‌ മാലോകര്‍ക്ക്‌ അറിയുമായിരുന്നോ എന്തോ. തിരുവിതാംകൂര്‍ രാജവംശം `നിധി' പോലെ കാത്തുസൂക്ഷിച്ചിരുന്ന ശ്രീ പത്മനാഭ സ്വാമിയുടെ സ്വത്തുവഹകളെക്കുറിച്ചുള്ള രഹസ്യം ഇന്ന്‌ പൊതുജനം അറിഞ്ഞിരിക്കുന്നു. മലയാളിയുടെ എല്ലാ പ്രശ്‌നങ്ങളേയും മാറ്റിവെച്ച്‌ എല്ലാവരും അമ്മൂമ്മക്കഥകള്‍ പോലെ, മായാവിക്കഥകള്‍ പോലെ സ്വര്‍ണ്ണക്കഥകള്‍ പാടി നടക്കുന്നു.
 നിലവറയില്‍ നിന്ന്‌ കിട്ടിയ ലക്ഷം കോടികളില്‍ കവിഞ്ഞ സ്വത്തുക്കള്‍ മുഴുവന്‍ ഹിന്ദുക്കളുടേതാണെന്ന വാദമുയര്‍ത്തി വിവിധ ഹൈന്ദവ സംഘടനകളും ഹൈന്ദവ നേതാക്കളും രംഗപ്രവേശം ചെയ്‌തുകഴിഞ്ഞു. അതിനവര്‍ നിരത്തുന്ന വാദമുഖങ്ങള്‍ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ഹിന്ദുക്കളുടേതാണെന്നും ഈ ക്ഷേത്രം നിര്‍മ്മിച്ചത്‌ ഹിന്ദുക്കളായ തിരുവിതാംകൂര്‍ രാജവംശമാണെന്നുമാണ്‌. ഒരു പരിധിവരെ അത്‌ സത്യമാണുതാനും.
തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ശ്രീ പത്മനാഭന്‌ കാഴ്‌ച വെച്ചതും കാണിക്കയിട്ടതുമാണ്‌ ഈ ലക്ഷം കോടി വിലമതിക്കുന്ന നിധിക്കൂമ്പാരമെന്ന്‌ പ്രചരിപ്പിക്കുന്നതുതന്നെ തെറ്റ്‌. നൂറ്റാണ്ടുകളോളം ഈ നിധിക്കൂമ്പാരം അവര്‍ സൂക്ഷിച്ചതിന്‌ അവരെ എത്ര ബഹുമാനിച്ചാലും അഭിനന്ദിച്ചാലും മതിവരില്ല. ഇന്ത്യയില്‍ മാത്രമല്ല, ലോകത്തൊരിടത്തും ഒരു ആരാധനാലയത്തില്‍ ഇത്രയധികം സ്വത്തുക്കള്‍ സൂക്ഷിച്ചു വെച്ചിട്ടുള്ളതായി അറിവില്ല. ദക്ഷിണ ഭാരതത്തിലെ ഏറ്റവും വരുമാനമുള്ള ക്ഷേത്രമെന്ന്‌ ഖ്യാതി നേടിയിട്ടുള്ള തിരുപ്പതിയെപ്പോലും വെല്ലുന്ന രത്‌ന ശേഖരമാണ്‌ ഇപ്പോള്‍ ശ്രീ പത്മനാഭക്ഷേത്രത്തില്‍ നിന്ന്‌ കണ്ടെടുത്തിരിക്കുന്നത്‌.
പൊടിപ്പും തൊങ്ങലും വെച്ച്‌ ദിനംപ്രതി ഓരോ വാര്‍ത്തകള്‍ വരുമ്പോള്‍ ഈ സ്വത്തുവഹകള്‍ മുഴുവന്‍ തിരുവിതാംകൂര്‍ രാജവംശം അദ്ധ്വാനിച്ചുണ്ടാക്കിയതാണെന്നാണ്‌ എല്ലാവരും ധരിച്ചുവെച്ചിരിക്കുന്നത്‌. എ.ഡി. 1000 മുതല്‍ ഏകദേശം 950 വര്‍ഷങ്ങളോളം തിരുവിതാംകൂര്‍ രാജപരമ്പര ഭരണം നടത്തിയ ആ കാലഘട്ടങ്ങളില്‍ വിവിധോദ്ദേശ്യ ലക്ഷ്യങ്ങളിലൂടെ ലഭ്യമാക്കിയ ധനവും, കപ്പം പിരിച്ചും, പിഴയടപ്പിച്ചും, നാടുവാഴികളുടേയും, നാട്ടുരാജാക്കന്മാരുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടിയും, ജനങ്ങളില്‍ നിന്ന്‌ കരം പിരിപ്പിച്ചും ഉണ്ടാക്കിയ സമ്പത്തും, റോയല്‍റ്റി വകയായി വിവിധ ദേശക്കാരും രാജ്യങ്ങളും തിരുവിതാംകൂര്‍ രാജാക്കന്മാര്‍ക്ക്‌ നല്‍കി വന്നിരുന്ന ധനവും, രാജാക്കന്മാര്‍ക്ക്‌ കാലാകാലങ്ങളില്‍ കിട്ടിയ പാരിതോഷികങ്ങളുമെല്ലാം ഭദ്രമായി സൂക്ഷിക്കാനുള്ള ഒരിടമായിരുന്നു ഈ നിലവറകള്‍ എന്ന്‌ ചരിത്രം നമ്മെ പഠിപ്പിക്കുന്നു ഈ ധനങ്ങളൊന്നും തിരിച്ചുകൊടുത്തതായിട്ടോ ജനങ്ങളുടെ നന്മയ്‌ക്കും നാടിന്റെ അഭിവൃദ്ധിക്കുമായി ചിലവഴിച്ചതായോ ചരിത്രം പറയുന്നില്ല.
ഇനിയും തുറക്കാത്ത അറയില്‍ ഇപ്പോള്‍ കണ്ടുപിടിച്ചതിനേക്കാള്‍ കൂടുതല്‍ അമൂല്യ നിധികളുണ്ടായിരിക്കുമെന്ന നിഗമനത്തിലാണ്‌ സുപ്രീം കോടതി നിയോഗിച്ച നിരീക്ഷകര്‍. അങ്ങനെയെങ്കില്‍ ഒരു ഇരുനൂറു ലക്ഷം കോടി വിലമതിക്കുന്ന ശേഖരമാകും ശ്രീ പത്മനാഭസ്വാമി ക്ഷേത്രം. വിവിധ വഴികളിലൂടെ തിരുവിതാംകൂര്‍ രാജവംശം സമ്പാദിച്ച സ്വത്തുക്കള്‍ മുഴുവന്‍ ഭദ്രമായി സൂക്ഷിക്കാന്‍ മാത്രമാണോ ഈ ക്ഷേത്രം ഉപയോഗിച്ചിരുന്നത്‌ എന്ന്‌ ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ അത്‌ സ്വാഭാവികം മാത്രം. 
ടിപ്പു സുല്‍ത്താന്റെ പടയോട്ടക്കാലത്ത്‌ ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും, ഹിന്ദു രാജാക്കന്മാരുടേയും നടുവാഴികളുടേയും, പ്രഭുക്കന്മാരുടേയും സ്വത്തുക്കള്‍ കൊള്ളയടിക്കുകയും അവരെ ഉന്മൂലനം ചെയ്യുകയും ചെയ്‌തിട്ടുണ്ടെന്ന്‌ ചരിത്രം നമ്മെ പഠിപ്പിക്കുന്നു. കൂടാതെ ആഭ്യന്തര കലാപങ്ങള്‍ വേറെയും. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ്‌ തീര്‍ത്തും ഒരു ശ്രീപത്മനാഭ ഭക്തനായിരുന്നു എന്നും, അദ്ദേഹം തന്നെത്തന്നെയും തന്റെ നാടിനേയും (തിരുവിതാംകൂര്‍) ശ്രീപത്മനാഭസ്വാമിക്ക്‌ സമര്‍പ്പിച്ചു എന്നും ചരിത്രം പഠിപ്പിക്കുന്നു. ആ കാലയളവില്‍ പല പ്രഭുക്കന്മാരും നാട്ടുരാജാക്കന്മാരും അവരുടെ സമ്പാദ്യങ്ങള്‍ (സ്വര്‍ണ്ണം, വെള്ളി മുതലായവ) കുടങ്ങളിലാക്കി പലയിടങ്ങളിലും കുഴിച്ചിടുമായിരുന്നു എന്നും ആ കുടങ്ങള്‍ പില്‍ക്കാലത്ത്‌ `നിധി'യെന്ന പേരില്‍ പലര്‍ക്കും കിട്ടിയിട്ടുള്ളതായി കേട്ടിട്ടുണ്ട്‌. അങ്ങനെ, തിരുവിതാംകൂര്‍ രാജാക്കന്മാര്‍ അവരുടെ സമ്പാദ്യങ്ങള്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നിലവറയില്‍ ഭദ്രമായി സൂക്ഷിച്ചതാകാം ഇപ്പോള്‍ `നിധി'യുടെ രൂപത്തില്‍ പുറത്തുവരുന്നത്‌. 
സുപ്രീം കോടതി നിയോഗിച്ച  നിരീക്ഷക സംഘം കോടതി വിധി മാനിച്ചുകൊണ്ടാണ്‌ പരിശോധന നടത്തിയതെങ്കില്‍ അവരുടെ കണ്ടെത്തലുകള്‍ മാധ്യമങ്ങളെ അറിയിക്കരുതായിരുന്നു എന്ന്‌ ഒരു വിഭാഗം വാദിക്കുന്നു. ഈ സ്വത്തുക്കളെല്ലാം ക്ഷേത്രത്തിന്റേതാണെന്നും അതുകൊണ്ട്‌ അവ ക്ഷേത്രത്തില്‍ തന്നെ സൂക്ഷിക്കണമെന്നും മറ്റൊരു കൂട്ടര്‍. ഹൈന്ദവ സംഘടനകളാകട്ടേ അവ മുഴുവന്‍ ഹൈന്ദവരുടേതാണെന്ന്‌ വാദിക്കുന്നു. കണ്ടുകിട്ടിയ അമൂല്യ വസ്‌തുക്കള്‍ മുഴുവന്‍ മ്യൂസിയത്തിലേക്ക്‌ മാറ്റണമെന്ന ആവശ്യവുമായി ഇനിയുമൊരു കൂട്ടര്‍. ഇവര്‍ക്കെല്ലാം ആശ്വാസവചനവുമായി കേരള സര്‍ക്കാരിന്റെ പ്രഖ്യാപനവും വന്നു കഴിഞ്ഞു. ക്ഷേത്രത്തില്‍ തന്നെ ഈ നിധികള്‍ സൂക്ഷിക്കുമെന്നും, അതിനാവശ്യമായ എല്ലാ സംരക്ഷണവും (വേണ്ടിവന്നാല്‍ പട്ടാളത്തിന്റെ സഹായവും തേടുമത്രേ) നല്‌കുമെന്നും മുഖ്യമന്ത്രി പറയുന്നു. ഇപ്പോള്‍ താത്‌ക്കാലികമായികമാന്റോകളെ ഏര്‍പ്പാടു ചെയ്യുകയും ചെയ്‌തിട്ടുണ്ട്‌.
അത്യാധുനിക സംവിധാനമുപയോഗിച്ച്‌ ഇരുപത്തിനാലു മണിക്കൂറും ശതകോടികളുടെ നിക്ഷേപം അഥവാ?അമൂല്യനിധി ക്ഷേത്രത്തില്‍ തന്നെ സൂക്ഷിക്കണമെങ്കില്‍ ഒരു ദിവസം എത്ര ലക്ഷം രൂപ ചിലവാകും എത്ര നാള്‍ ഈ നിധി ശേഖരം സൂക്ഷിക്കും ആ പണം ആരു കൊടുക്കും കേരള സര്‍ക്കാരോ തിരുവിതാംകൂര്‍ രാജകുടുംബമോ അതോ ക്ഷേത്രക്കമ്മിറ്റിയോ സര്‍ക്കാര്‍ ചിലവിലാണെങ്കില്‍ അത്‌ നികുതിദായകരുടെ പണമായിരിക്കുകയില്ലേ ജാതിമതഭേദമന്യേ എല്ലാ ജനങ്ങളില്‍ നിന്നും പിരിച്ചെടുക്കുന്ന നികുതിപ്പണമുപയോഗിച്ച്‌ ഈ നിധി കാത്തു സൂക്ഷിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം തീര്‍ത്തും അപലപനീയമാണ്‌. ഏതു തരത്തിലുള്ള ഭീഷണിയും നേരിടാനുതകുന്ന സുരക്ഷ ഒരുക്കുമെന്നും, അതിന്‌ എന്തു ചിലവു വന്നാലും സംസ്ഥാന സര്‍ക്കാര്‍ അതു വഹിക്കുമെന്ന ദേവസ്വം മന്ത്രി വി.എസ്‌. ശിവകുമാറിന്റെ പ്രസ്ഥാവനയും അപലപനീയം തന്നെ. ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടികളുടെയോ മന്ത്രിമാരുടെയോ സ്വകാര്യ സ്വത്തല്ല സര്‍ക്കാര്‍ ഖജനാവിലുള്ളതെന്നുകൂടി ഈ മന്ത്രിമാര്‍ ഓര്‍ത്താല്‍ നന്ന്‌.?കേരളത്തിലെയെന്നല്ല, ഇന്ത്യയിലെ എല്ലാ ആരാധനാലയങ്ങളേയും തീവ്രവാദ ഭീഷണിയില്‍ നിന്ന്‌ സംരക്ഷിക്കേണ്ട ചുമതല സര്‍ക്കാരിനുണ്ട്‌. പക്ഷേ, ശതകോടികളുടെ സൂക്ഷിപ്പിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന്‌ പണം ചിലവഴിക്കുന്നത്‌ ന്യായീകരിക്കുന്നതെങ്ങനെ.
ലക്ഷം കോടി വിലമതിക്കുന്ന `നിധി' കാത്തുസൂക്ഷിക്കാന്‍ നിത്യജീവിതത്തിന്‌ നെട്ടോട്ടമോടുന്ന കേരളത്തിലെ സാധാരണക്കാരനെ പിഴിഞ്ഞെടുക്കുന്ന കോടികള്‍ ചിലവഴിക്കുന്നത്‌ ഒരു ജനകീയ സര്‍ക്കാരിന്‌ യോചിച്ച പ്രവൃത്തിയല്ല തന്നെ. ക്ഷേത്രത്തിന്റെ സ്വത്താണെന്ന്‌ അവകാശപ്പെടുന്നവര്‍ ചെയ്യേണ്ടത്‌ ആ നിധിയില്‍ നിന്നുതന്നെ അത്‌ കാത്തുസൂക്ഷിക്കാനുള്ള ചിലവും വഹിക്കുകയാണ്‌. അതല്ല,?സര്‍ക്കാരാണ്‌ അതു ചെയ്യുന്നതെങ്കില്‍ നാടിന്റെ പുരോഗതിക്കും, ഹൈന്ദവ ക്ഷേമപദ്ധതികള്‍ക്കും, ക്ഷേത്രത്തിന്റെ അഭിവൃദ്ധിക്കും ആ നിധി ഉപയോഗിക്കുകയും, സുതാര്യമായ രീതിയില്‍ മറ്റു ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുകയുമാണ്‌ വേണ്ടത്‌.