2022 മാർച്ച് 20, ഞായറാഴ്‌ച

‘കൈ നനയാതെ മീന്‍ പിടിക്കുന്നവര്‍’ (ലേഖനം)

 


ഉത്തർപ്രദേശിൽ ഫെബ്രുവരി-മാര്‍ച്ച് മാസത്തില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുമെന്ന് മായാവതിയും സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും കോണ്‍ഗ്രസിന്റെ പ്രിയങ്കാഗാന്ധിയുമൊക്കെ വന്‍ പ്രചാരണം നടത്തിയെങ്കിലും അവരെയൊക്കെ ഞെട്ടിച്ചുകൊണ്ടാണ് ബിജെപി ചരിത്ര വിജയം നേടിയത്. 37 വർഷത്തിന് ശേഷം ഭരിക്കുന്ന പാർട്ടി ഭരണം ആവർത്തിക്കുന്നു. ബിജെപി 255 സീറ്റുകൾ നേടിയപ്പോൾ സമാജ്‌വാദി പാർട്ടി 111 സീറ്റുകൾ മാത്രമാണ് നേടിയത്. മാര്‍ച്ച് 23-ന് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ രണ്ടാം മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങും നടക്കാനിരിക്കുകയാണ്.

എന്തുകൊണ്ടാണ് ബിജെപി തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി വിജയിക്കുന്നതെന്നതിന് വിവിധ കാരണങ്ങളാണ് ഇതര പാര്‍ട്ടികള്‍ നിരത്തുന്നത്. അതില്‍ ആദ്യത്തേത് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ (ഇവി‌എം) അട്ടിമറിയാണ്. മാർച്ച് 8 ന് (യുപി തിരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ പിറ്റേന്ന്), ഇവിഎമ്മുകളെച്ചൊല്ലി ഒരു കോലാഹലം നടക്കുകയും ചെയ്തു. വാരാണസിയിലെ വോട്ടെണ്ണലിന് 48 മണിക്കൂർ മുമ്പ് ഇവിഎമ്മുകളിൽ കൃത്രിമം കാണിച്ചെന്നും, ഇവിഎമ്മുകൾ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് അനധികൃതമായി മാറ്റാനുള്ള ശ്രമം നടന്നെന്നും സമാജ്‌വാദി പാർട്ടി മേധാവി ആരോപിച്ചു. അദ്ദേഹം പുറത്തുവിട്ട വീഡിയോകളിൽ, ഒരു ടെമ്പോയിൽ നിരവധി ഇവിഎം ബോക്സുകൾ നിരത്തി വെച്ചിരിക്കുന്നതും, ടെമ്പോയ്ക്ക് ചുറ്റും വൻ ജനക്കൂട്ടം ബിജെപി സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുന്നതും കാണാമായിരുന്നു.

പക്ഷെ, സംഭവം വിവാദമായതോടെ വാരാണസി ജില്ലാ കളക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായ കൗശൽ രാജ് ശർമ്മ മാധ്യമങ്ങളോട് പറഞ്ഞത് മാണ്ഡിയിലെ എഫ്‌സി‌ഐ ഗോഡൗണിൽ നിന്ന് ഇ.വി.എമ്മുകള്‍ പരിശീലനത്തിനായി യു.പി കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്നാണ്. ചില രാഷ്ട്രീയ പാർട്ടികൾ ഇത്തരം ഇ.വി.എമ്മുകൾ കയറ്റിയ വാഹനം തടഞ്ഞ് തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന ഇ.വി.എമ്മുകൾ എന്ന് പറഞ്ഞ് കുപ്രചരണങ്ങൾ നടത്തി എന്നും അദ്ദേഹം ആരോപിച്ചു.

സത്യത്തില്‍ ഇവി‌എമ്മുകളില്‍ കൃത്രിമം കാണിച്ച് തെരഞ്ഞെടുപ്പില്‍ വിജയിക്കുന്ന തന്ത്രം അധിക കാലം തുടരാനാവില്ല എന്ന് തിരിച്ചറിവുണ്ടായ ബിജെപി, കളം മാറ്റി ചവിട്ടി ജനങ്ങളുടെ വോട്ട് തങ്ങളിലേക്ക് വഴിതിരിച്ചു വിടാന്‍ മറ്റൊരു തന്ത്രം ആവിഷ്ക്കരിച്ചിട്ടുണ്ടായിരുന്നു എന്നത് അധികമാരുടേയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ എന്നറിയില്ല. യുപിയിലെ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് വിവിധ ബാങ്കുകളാണെന്നതിനുള്ള തെളിവായി ചില കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

എങ്ങനെയാണ് ബിജെപിയുടെ വിജയത്തിനു പിന്നില്‍ ബാങ്കുകള്‍ പ്രവര്‍ത്തിച്ചത് എന്ന് പരിശോധിക്കാം. കഴിഞ്ഞ ഏഴെട്ടു വര്‍ഷങ്ങളായി പൊതുമേഖലാ ബാങ്കുകളുടെ മാനേജിംഗ് ഡയറക്ടർമാരുമായും ചെയര്‍മാന്മാരുമായും നിരന്തരം ഇടപഴകിയിരുന്ന മന്ത്രിയാണ് കേന്ദ്ര ധനമന്ത്രി ശ്രീമതി നിർമ്മല സീതാരാമന്‍. പ്രധാനമന്ത്രിയുടെ പേരില്‍ അറിയപ്പെടാന്‍ ആസൂത്രണം ചെയ്തിട്ടുള്ള നിരവധി സ്കീമുകള്‍ നടപ്പിലാക്കാന്‍ നിര്‍മ്മല സീതാരാമന്‍ തന്റെ സ്വാധീനം ഉപയോഗിച്ചു. പത്രസമ്മേളനങ്ങളിലൂടെയും മറ്റു നിരവധി മാര്‍ഗങ്ങളിലൂടെയും ഉയർന്നുവന്ന സമ്മർദ്ദങ്ങള്‍, അവരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലുള്ള സ്കീമുകൾക്ക് കീഴിൽ വായ്പ നൽകാൻ ബാങ്കുകളെ പ്രേരിപ്പിക്കുകയും, അതുവഴി നിരവധി ‘ലോൺ മേളകൾ’ നടത്താന്‍ നിര്‍ബ്ബന്ധിതരാക്കുകയും ചെയ്തു.

‘പ്രധാനമന്ത്രി ജൻ ധൻ യോജന’, ‘പിഎം മുദ്ര യോജന’, ‘പിഎം സ്വനിധി’, ‘അടൽ പെൻഷൻ യോജന’ എന്നീ സ്കീമുകളുടെ കണക്കുകള്‍ തന്നെ ഒന്നു പരിശോധിക്കാം. പ്രധാനമന്ത്രി ‘ജൻധൻ യോജന’യ്ക്ക് കീഴിൽ 44.23 കോടി അക്കൗണ്ടുകൾ തുറന്നതിൽ 34.9 കോടി പൊതുമേഖലാ ബാങ്കുകളും, 8.05 കോടി അക്കൗണ്ടുകൾ പൊതുമേഖലയുടെ കീഴിലുള്ള ആർആർബികളും തുറന്നപ്പോൾ, സ്വകാര്യ ബാങ്കുകൾ വെറും 1.28 കോടി അക്കൗണ്ടുകൾ മാത്രമാണ് തുറന്നത്. സീറോ ബാലൻസ് ഉള്ള ഒരു അക്കൗണ്ട് തുറക്കാൻ ഈ സ്കീം ജനങ്ങളെ അനുവദിക്കുന്നു. ഈ പദ്ധതി പ്രകാരം 29.54 കോടി അക്കൗണ്ടുകൾ ഗ്രാമീണ, അർദ്ധ നഗര ശാഖകളിലായി തുറന്നതില്‍, 24.61 കോടി അക്കൗണ്ടുകൾ സ്ത്രീകളാണ് തുറന്നത്. പ്രധാനമന്ത്രി ജൻ ധൻ യോജനയ്ക്ക് കീഴിൽ 31.28 കോടി റുപേ കാർഡുകൾ വിതരണം ചെയ്തു. അതുവഴി അക്കൗണ്ട് ഉടമകൾക്ക് 5000 രൂപയുടെ ക്രെഡിറ്റ് ലഭിക്കും.

ഉത്തര്‍പ്രദേശില്‍ മാത്രം 7,86,65,390 അക്കൗണ്ടുകൾ തുറന്നതിൽ 5,33,66,913 പേർക്ക് റുപേ കാർഡ് നൽകിയിട്ടുണ്ട്. 7.8 കോടി അക്കൗണ്ടുകൾ എന്നു വെച്ചാല്‍ അതൊരു വലിയ സംഖ്യ തന്നെയാണ്!

‘പിഎം മുദ്ര ലോൺ’ പദ്ധതിക്ക് കീഴിലുള്ള ‘ശിശു’ സ്കീമില്‍ ഒരാള്‍ക്ക് 50000 രൂപവരെ വായ്പ ലഭിക്കുമ്പോള്‍, ‘കിഷോര്‍’ സ്കീമിന് കീഴിൽ 5 ലക്ഷം രൂപയും, ‘തരുണ്‍’ സ്കീമിന് കീഴിൽ 10 ലക്ഷം രൂപ വരെയും വായപ ലഭിക്കുന്നു. രാജ്യത്ത് ഇതുവരെ മൊത്തത്തിൽ 339332942 വായ്പകൾ നൽകിയിട്ടുണ്ടെന്നാണ് കണക്ക്. അതായത് 34 കോടി വായ്പക്കാർക്ക് 1826042.57 കോടി രൂപ വായ്പ അനുവദിച്ചു.

യുപിയിൽ 2019-20 വർഷത്തിൽ മാത്രം 5861422 വായ്പകളിലൂടെ 30949.36 കോടി അനുവദിച്ചു. ഇത് രാജ്യത്തുടനീളം 337495.53 കോടി രൂപ വായ്പയുള്ള 62247606 അക്കൗണ്ടുകളിൽ നിന്നാണ്. യുപിയിൽ ഏകദേശം 3.4 കോടി വായ്പക്കാർ 182604.2 കോടി രൂപ വായ്പ എടുത്തിട്ടുണ്ട്.

2011ലെ സെൻസസ് പ്രകാരം യുപിയിൽ 3.34 കോടി കുടുംബങ്ങളാണുള്ളത്. അതായത്, യുപിയിലെ അത്രയും കുടുംബങ്ങള്‍ക്ക് ബാങ്ക് ലോണ്‍ സാധിതമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്രെഡിറ്റ് നൽകാൻ തയ്യാറുള്ള 3.34 കോടി കുടുംബങ്ങള്‍!

എല്ലാ വീട്ടിലും കുറഞ്ഞത് 2 പേരെങ്കിലും ബാങ്കുകളിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അവര്‍ക്ക് വായ്പകള്‍ ലഭിക്കാനും പ്രയാസമില്ല. ഈ വായ്പകളാകട്ടേ ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് ട്രസ്റ്റ് ഫോർ മൈക്രോ ആൻഡ് സ്മോൾ എന്റർപ്രൈസസിന് (CGTMSE) കീഴിലാണെന്നതാണ് ഏറ്റവും പ്രധാനം. അതായത്, വായ്പ എടുത്തവര്‍ അത് തിരിച്ചടച്ചില്ലെങ്കിലും വായ്പയെടുത്തവരെ ബാങ്കുകൾക്ക് ബുദ്ധിമുട്ടിക്കാനാവില്ല എന്ന് അര്‍ത്ഥം. പിന്നാക്കവും അവികസിതവുമായ ഒരു സംസ്ഥാനത്ത്, ബാങ്ക് അക്കൗണ്ടുകൾ തുറക്കാനും എളുപ്പത്തില്‍ വായ്പകളെടുക്കാനും അവരെടുക്കുന്ന വായ്പകള്‍ സുരക്ഷിതമാക്കുന്നതിനും, ഇനി തിരിച്ചടച്ചില്ലെങ്കിലും കുഴപ്പമില്ല എന്ന് ഉറപ്പുള്ളതുകൊണ്ടും, അതിന് കാരണക്കാരായവരോട് ജനങ്ങൾ തീർച്ചയായും കടപ്പെട്ടിരിക്കുന്നു.

വഴിയോരക്കച്ചവടക്കാർക്ക് വേണ്ടിയുള്ള ‘പ്രധാനമന്ത്രി സ്വനിധി’ സ്കീമിന് കീഴിൽ, രാജ്യത്ത് 3341012 തെരുവ് കച്ചവടക്കാർക്കാണ് പരിരക്ഷ ലഭിച്ചിരിക്കുന്നത്. 2022 ഫെബ്രുവരി അവസാനം വരെയുള്ള കണക്കുകൾ പ്രകാരം ഈ വഴിയോരക്കച്ചവടക്കാരില്‍ 7.8 ലക്ഷം പേര്‍ യുപിയിൽ നിന്നുള്ളവരാണ്.

ആർഎസ്‌എസിന്റെ പിന്തുണയോടെയാണ് എല്ലാ വീടുകളിലും എത്തി ഭരണകക്ഷി പ്രചരണം നടത്തിയിരുന്നത്. പ്രവര്‍ത്തകരെക്കൂടാതെ സോഷ്യല്‍ മീഡിയയും യഥേഷ്ടം ഇതിനായി ഉപയോഗിച്ചു. ഇതെല്ലാം “മോദിജിയുടെ അനുഗ്രഹം കൊണ്ടു മാത്രമാണ് സാധിതമായതെന്ന്” ജനങ്ങളെ പറഞ്ഞു ധരിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞതാണ് യു പി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയിക്കാന്‍ സഹായകമായത്.

2019-2022 വരെയുള്ള ‘അടൽ പെൻഷൻ യോജന’യ്ക്ക് കീഴിൽ, യുപിയിൽ 18 മുതൽ 40 വരെ പ്രായമുള്ള 507.23 ലക്ഷം പേർക്ക് പരിരക്ഷ ലഭിച്ചിട്ടുണ്ട്. കുറഞ്ഞ പ്രീമിയമുള്ള പെൻഷൻ പദ്ധതിയാണിത്. അവിടെയും അടൽ ബിഹാരി വാജ്‌പേയിയുടെയും മോദിയുടേയും പേരുകളാണ് വ്യാപകമായി ഉപയോഗിച്ചതെന്നത് ശ്രദ്ധേയമാണ്.

2021 ജൂണ്‍ മാസത്തില്‍ മാത്രം 31,542 മൈക്രോ, ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ (MSME) വിപുലീകരണത്തിനായി യു പി സര്‍ക്കാര്‍ മൊത്തം 2,505.58 കോടി രൂപയാണ് വായ്പ നൽകിയത്. അതോടൊപ്പം, ‘ഒരു ജില്ല-ഒരു ഉൽപ്പന്നം’ (ODOP) പദ്ധതിക്ക് കീഴിലുള്ള ഉൽപ്പന്നങ്ങളുടെ ഉത്പാദനത്തിനും വിതരണത്തിനുമായി സർക്കാർ ഒരു പ്രത്യേക പോർട്ടൽ ആരംഭിക്കുകയും സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ ഒരു പൊതു സൗകര്യ കേന്ദ്രത്തിന് തറക്കല്ലിടുകയും ചെയ്തു. അതേ വര്‍ഷം ജൂലൈ മാസത്തില്‍ സംസ്ഥാനത്തെ 75 ജില്ലകളിലും സമാനമായ വായ്പാ മേളകൾ സംഘടിപ്പിച്ചു.

2021 സാമ്പത്തിക വർഷത്തിൽ 13 ലക്ഷം എംഎസ്എംഇകൾക്ക് 42,700 കോടി രൂപയാണ് യു.പി. സര്‍ക്കാര്‍ വായ്പ നൽകിയത്.
മിക്ക എംഎസ്എംഇകളെയും വിശദമായ ഓഡിറ്റ് രേഖകൾ സൂക്ഷിക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ യൂണിയൻ ബജറ്റിൽ, 2 കോടി വരെ വിറ്റുവരവുള്ള ചെറുകിട ബിസിനസ് യൂണിറ്റുകൾക്ക് മുൻകാല ഒരു കോടിയിൽ നിന്ന് നികുതി ഇളവുകൾ സർക്കാർ ഉയർത്തി.

ഈ എംഎസ്എംഇകൾക്ക് അവരുടെ മുൻ ബാലൻസ് ഷീറ്റുകളുടെ അടിസ്ഥാനത്തിൽ ഒരു ഉപദ്രവവും ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനൽകിയിട്ടുണ്ടായിരുന്നു. തന്നെയുമല്ല, പ്രധാനമന്ത്രി ഉൾപ്പെടെയുള്ള വിവിധ സർക്കാർ പദ്ധതികൾക്ക് കീഴിൽ സമര്‍പ്പിച്ചിട്ടുള്ള, തീര്‍പ്പാക്കാത്ത അപേക്ഷകള്‍ ബാങ്ക് തലത്തിൽ സ്വീകരിച്ച് എത്രയും പെട്ടെന്ന് തീർപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റിയുടെ (എസ്‌എൽബിസി) സ്റ്റിയറിംഗ് സബ് കമ്മിറ്റി നൽകുകയും ചെയ്തു.

എംഎസ്എംഇ ‘സതി’ ആപ്പിൽ ബാങ്കുകളുമായി ബന്ധപ്പെട്ട കേസുകൾ തീർപ്പാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാനും നിർദേശം നൽകി. യുപിയിലെ മൊത്തം ‘ജൻധൻ’ അക്കൗണ്ടുകളില്‍ 41.16 ശതമാനം ബാങ്ക് അക്കൗണ്ടുകളും പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജനയ്ക്ക് (പിഎംഎസ്ബിവൈ) കീഴിലാണ്.

മോദി ആരാധനയിൽ ജനങ്ങൾക്കിടയില്‍ വിശ്വാസമുണ്ടാക്കാൻ ബിജെപിക്ക് കഴിഞ്ഞതാണ് അവരുടെ വിജയരഹസ്യം. രസകരമെന്നു പറയട്ടെ, സർക്കാർ പണം ചെലവഴിക്കാതെ തന്നെ, പൊതുമേഖലാ ബാങ്കുകളിലൂടെയാണ് ഇത് നേടിയെടുത്തത്. അതുകൊണ്ടാണ് ഓരോ വിജയത്തിനു ശേഷവും എല്ലാ ദരിദ്രരിലേക്കും സഹായം എത്തിക്കുന്നതിനെക്കുറിച്ച് മോദി ആവർത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത്. അതായത് “കൈ നനയാതെ മീന്‍ പിടിക്കുന്ന” രീതി.

തിരഞ്ഞെടുപ്പ് സമയത്ത് മാത്രമല്ല വർഷം മുഴുവനും പ്രവർത്തിക്കുന്ന സം‌വിധാനമാണ് ബിജെപിയുടേത്. തന്ത്രങ്ങള്‍ മെനയാനും എതിരാളിയെ നിഷ്പ്രഭരാക്കാനും കഴിവുള്ള പ്രവര്‍ത്തകരും മാത്രമല്ല, ഇന്ത്യയിലെ സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കുകളിലും സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ബിജെപിയ്ക്കെതിരെ പ്രതിഷേധിക്കുന്നവരെ “ദേശവിരുദ്ധർ” എന്ന് മുദ്രകുത്തി ജയിലിലടയ്ക്കുന്നത്. അതുകൊണ്ടാണ് മോദി സർക്കാരിലെ മന്ത്രിമാർ പകർച്ചവ്യാധി രൂക്ഷമായപ്പോൾ സ്വതന്ത്ര മാധ്യമങ്ങളെ എങ്ങനെ “നിർവീര്യമാക്കാം” എന്ന് തലപുകഞ്ഞാലോചിച്ചതും ഇതര പാര്‍ട്ടികളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് പൂട്ടിടാന്‍ ശ്രമിച്ചതും.

“അക്രമത്തിന്റെ ഏറ്റവും മോശമായ രൂപമാണ് ദാരിദ്ര്യ”മെന്ന് ഗാന്ധി പറഞ്ഞിട്ടുണ്ട്. എന്നാൽ, ജനങ്ങളെ ദരിദ്രരാക്കി അവർക്ക് ചില ആനുകൂല്യങ്ങൾ നൽകി വോട്ടു നേടുന്നത് രാഷ്ട്രീയക്കാരുടെ തന്ത്രമാണ്. വാസ്തവത്തിൽ, ഭൂരിഭാഗം വൻകിട കോർപ്പറേഷനുകളും തങ്ങളുടെ പ്രവർത്തനങ്ങൾ എന്തുകൊണ്ടാണ് ഒരു മൂന്നാം ലോക രാജ്യത്തേക്ക് മാറ്റാൻ ആഗ്രഹിക്കുന്നത്? അവിടെ ദരിദ്രരായ ജനങ്ങളാണെന്നും കുറഞ്ഞ വേതനം നല്‍കിയാല്‍ മതി എന്നുമുള്ള ചിന്തയാണ് അവരെ അതിന് പ്രേരിപ്പിക്കുന്നത്. എന്നിട്ടോ, ഏതു പരിതാപകരമായ അവസ്ഥയിലും കമ്പനിയുടെ ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ അവര്‍ പ്രേരിതരാകുന്നു. ഒരു ഉല്പന്നം ഉൽപ്പാദിപ്പിക്കുന്നതിന് ആവശ്യമായതിന്റെ പലമടങ്ങ് വിലയ്ക്ക് അവ ഓപ്പൺ മാർക്കറ്റിൽ വിൽക്കുന്നു. ദരിദ്രരുടെ വിയര്‍പ്പില്‍ സമ്പന്നർ കൂടുതൽ സമ്പന്നരാകുന്നു. യുപിയില്‍ ബിജെപിയും ആ തന്ത്രമാണ് ഉപയോഗിച്ചത്. ബാങ്കുകളെ ഉപയോഗിച്ച്, അവരുടെ പണം കൊണ്ട് പാവപ്പെട്ടവരേയും ദരിദ്രരേയും വിലയ്ക്കു വാങ്ങി അവരുടെ വോട്ടുകൊണ്ട് സ്വന്തം നിലനില്പ് ഭദ്രമാക്കി എന്നു മാത്രം.

2022 മാർച്ച് 12, ശനിയാഴ്‌ച

കുടുംബാധിപത്യവും കോണ്‍ഗ്രസിന്റെ പതനവും (ലേഖനം)

 


അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസിന് വീണ്ടും ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. പഞ്ചാബിൽ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോൾ പ്രിയങ്ക ഗാന്ധിയുടെ ശ്രമങ്ങൾ യുപിയിലെ വോട്ടർമാർ നിരസിച്ചു. ഇപ്പോൾ കോൺഗ്രസിന്റെ ഉന്നത നേതാക്കൾ തോൽവിയിൽ നിന്ന് 'പാഠം പഠിക്കുമെന്ന' പതിവു പല്ലവിയുമായി രംഗത്തെത്തിയിരിക്കുകയാണ്.

എട്ടു വര്‍ഷം മുമ്പ്, അതായത് 2014 മുതല്‍, തുടങ്ങിയ കോണ്‍ഗ്രസിന്റെ കണ്ടക ശനി ഒരു കരിനിഴല്‍ പോലെ അവരെ പിന്തുടരുകയാണ്. നേതാക്കള്‍ തലങ്ങും വിലങ്ങും ഓടി നടന്ന് പ്രയത്നിച്ചിട്ടും അവർക്ക് പൊതുജനങ്ങൾക്കിടയിൽ നഷ്ടപ്പെട്ട

പ്രതാപം വീണ്ടെടുക്കാൻ കഴിയുന്നില്ല. ഇപ്പോള്‍ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും അതു തുതന്നെ ആവർത്തിച്ചു.

ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശിൽ, ഗാന്ധി കുടുംബത്തിലെ അംഗവും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി നേരിട്ടു തന്നെ അവരുടെ മുഴുവൻ കഴിവും പ്രയോഗിച്ചിട്ടും കോൺഗ്രസിന്റെ സീറ്റ് എണ്ണവും വോട്ട് ശതമാനവും കുറയുകയുകയാണ് ചെയ്തത്. കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ അജയ് കുമാർ ലല്ലുവിനു പോലും പിടിച്ചുനില്‍ക്കാനായില്ല.

ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പു നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലിരുന്ന ഒരേയൊരു സംസ്ഥാനത്തിൽ പോലും കാല്‍ വഴുതി. നേതാക്കൾ തമ്മിലുള്ള ആഭ്യന്തര കലഹവും വിഴുപ്പലക്കലുമാണ് കോണ്‍ഗ്രസിനെ പതനത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നതെന്ന് കോണ്‍ഗ്രസില്‍ തന്നെ മുറുമുറുപ്പുണ്ട്. കഴിഞ്ഞ പത്തു വര്‍ഷക്കാലമായി ഏത് തിരഞ്ഞെടുപ്പ് വരുമ്പോഴും കോണ്‍ഗ്രസില്‍ അധികാരത്തേയും സ്ഥാനമാനങ്ങളെയും ചൊല്ലി കലഹം ആരംഭിക്കുകയായി. ഫലമോ, അവര്‍ക്ക് കിട്ടേണ്ട വോട്ടുകള്‍ വഴിമാറി പോകുകയും ചെയ്യും.

ഈ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷയുണ്ടായിരുന്ന ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും ഫലം തഥൈവ. പഞ്ചാബിൽ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി മത്സരിച്ച രണ്ട് നിയമസഭാ സീറ്റുകളിലും അദ്ദേഹം പരാജയപ്പെട്ടു. പഞ്ചാബ് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവിനും പരാജയം നേരിടേണ്ടി വന്നു. ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിരുന്ന ഹരീഷ് റാവത്തും പരാജയം രുചിച്ചറിഞ്ഞു.

കോണ്‍ഗ്രസ്സില്‍ തോല്‍‌വി എന്നത് ഒരു തുടര്‍ക്കഥയായി തുടര്‍ന്നുകോണ്ടേയിരിക്കുന്നു. ഓരോ തോല്‍‌വി ഏറ്റുവാങ്ങുമ്പോഴും "ഈ തോല്‍‌വിയില്‍ നിന്ന് ഞങ്ങള്‍ പാഠം പഠിക്കും" എന്ന നേതാക്കളുടെ പതിവ് പല്ലവി ആവര്‍ത്തിക്കുകയും ചെയ്യും. തോല്‍‌വിയില്‍ നിന്ന് ഇവര്‍ എന്തു പാഠമാണ് പഠിച്ചതെന്ന് അടുത്ത തോല്‍‌വി വരുമ്പോഴാണ് ജനങ്ങള്‍ മനസ്സിലാക്കുന്നത്. "എന്തിനാണമ്മാവാ എന്നെ തല്ലുന്നത്, ഞാന്‍ നേരെയാവില്ല" എന്നു പറഞ്ഞ പോലെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ അവസ്ഥ. എത്ര തോറ്റാലും അവര്‍ നേരെയാവില്ല എന്ന് ചുരുക്കം.

ഇപ്പോഴത്തെ തോൽവിയിലും, "ജനങ്ങളുടെ തീരുമാനം വിനയപൂർവ്വം അംഗീകരിക്കുന്നു, അതിൽ നിന്ന് പാഠം ഉൾക്കൊള്ളും" എന്നാണ് മുൻ കോൺഗ്രസ് അദ്ധ്യക്ഷന്‍ രാഹുൽ ഗാന്ധി പറയുന്നത്. കൂടാതെ, എല്ലാ കോൺഗ്രസ് പ്രവർത്തകർക്കും സന്നദ്ധ പ്രവർത്തകർക്കും അവരുടെ കഠിനാധ്വാനത്തിനും അർപ്പണബോധത്തിനും നന്ദി പറയുകയും ചെയ്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കഠിന പ്രയത്നം ചെയ്തു എന്നു പറയുന്നതില്‍ നിന്ന് എന്താണ് മനസ്സിലാക്കേണ്ടത്?

2014 വരെ പ്രതാപത്തിലിരുന്ന കോണ്‍ഗ്രസ്സിന് എവിടെയാണ് അടിപതറിയതെന്ന് നേതൃത്വം മനസ്സിലാക്കാതെ പോയതാണ് തുടരെത്തുടരെ പരാജയങ്ങള്‍ ഏറ്റുവാങ്ങാന്‍ കാരണം. ജനങ്ങളുടെ മനസ്സറിഞ്ഞ് പ്രവര്‍ത്തിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതും തന്മൂലം അവരുടെ മനസ്സുകളില്‍ നിന്ന് കോണ്‍ഗ്രസ് അകന്നു പോയതുമാണ് ഒന്നാമത്തെ തെറ്റ്. രണ്ടാമത്തേത് അധികാര ദുര്‍മോഹികളുടെ തള്ളിക്കയറ്റവും, സ്ഥാനമാനങ്ങള്‍ക്കുവേണ്ടി പരസ്പരം ചെളി വാരിയെറിയുന്ന പ്രവണതയും.

കോൺഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥ ഒരു "മുങ്ങുന്ന കപ്പല്‍" പോലെയാണ്. ഈ അടുത്ത നാളുകളില്‍ നമ്മളിൽ പലരും അത് മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു. കോൺഗ്രസിന്റെ ചരിത്രം ഇന്ത്യയുടെ ചരിത്രവുമായി ഏതാണ്ട് സമാന്തരമായിരുന്നു.

കോൺഗ്രസ് നേതാക്കൾ "ഇന്ത്യയുടെ നേതാക്കളായിരുന്നു." ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ വലിയൊരു ഭാഗവും ഈ "മഹത്തായ പാർട്ടി" യോട് കടപ്പെട്ടിരിക്കുന്നു. കോണ്‍ഗ്രസ് ഒരു രാഷ്ട്രീയ പാർട്ടി മാത്രമല്ല, വ്യത്യസ്ത ചിന്താധാരകൾ ഒരുമിച്ച് നിലനിന്നിരുന്ന ഒരു സംഘടനയായിരുന്നു.

ഗാന്ധി മുതൽ ജിന്ന വരെ, നെഹ്‌റു മുതൽ സുഭാഷ് ചന്ദ്രബോസ് വരെ, ലോകമാന്യ ബാൽ ഗംഗാധർ തിലക് മുതൽ ഗോപാല കൃഷ്ണ ഗോഖലേ വരെ, ആശയപരമായി പരസ്‌പരം വ്യത്യസ്തമായ ധ്രുവങ്ങളിലായിരുന്നെങ്കിലും, അവര്‍ ഒരു പാർട്ടിയായി നിലകൊണ്ടിരുന്നു എന്നു മാത്രമല്ല, ഇന്ത്യയിലെ രാഷ്ട്രീയ വ്യവസ്ഥയെ തന്നെ നിർവചിക്കുകയും ചെയ്തു. കോൺഗ്രസിന്റെ സംഘടനാ ഘടന വളരെ ആഴത്തിൽ വേരൂന്നിയതും വേരോട്ടമുള്ളതുമായിരുന്നു. അത് ഗാന്ധിയൻ ആദർശവാദത്തിന്റെ ഭാഗമായി താഴെത്തട്ടിൽ വരെ എത്തി.

പക്ഷേ, ഇന്ത്യയിലെ ജനങ്ങളുടെ പ്രതീക്ഷ നിലനിര്‍ത്താനും കോണ്‍ഗ്രസിന്റെ ആശയങ്ങൾ ഉയർത്തിപ്പിടിക്കാനും ഇന്നത്തെ നേതാക്കള്‍ക്ക് കഴിഞ്ഞില്ല. രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന കോൺഗ്രസിന്റെ പേരിൽ ജനങ്ങൾ വോട്ട് ചെയ്തതാണ് കേന്ദ്രത്തിലും സംസ്ഥാന തലത്തിലും കോൺഗ്രസിന്റെ ആധിപത്യത്തിന്റെ ഭൂരിഭാഗവും. ജനങ്ങൾക്ക് പാർട്ടിയോട് ഏറെക്കുറെ കടപ്പാടുണ്ടായിരുന്നതുകൊണ്ട് അവരെ അധികാരത്തിൽ തിരികെ കൊണ്ടുവരുന്നത് തുടരുകയും ചെയ്തു. സ്വരാജ്യവും (സ്വയംഭരണം) ഗാന്ധി ഉപയോഗിച്ചിരുന്ന രാമരാജ്യത്തിന്റെ (രാമന്റെ വിചിത്രമായ ഭരണം) നാളുകളും സാക്ഷാത്കരിക്കപ്പെടുമെന്ന പ്രതീക്ഷയിൽ ജനങ്ങള്‍ കാത്തിരുന്നു.

ആ പ്രതീക്ഷയില്‍ വർഷങ്ങളോളം കാത്തിരുന്ന ജനങ്ങള്‍ക്ക് നിരാശയായിരുന്നു ഫലം. സ്വരാജ്യമോ രാമരാജ്യമോ ഉണ്ടായില്ലെന്നു മാത്രമല്ല, കോണ്‍ഗ്രസില്‍ സ്വജനപക്ഷപാതവും അഴിമതിയും അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു. ഏകദേശം 37 വർഷം രാജ്യം ഭരിച്ച മൂന്ന് പ്രധാനമന്ത്രിമാരുടെ കുടുംബം രാമരാജ്യമല്ല, ഒരു കുടുംബത്തിന്റെ രാജ് (ഗാന്ധി കുടുംബം) ആയിരുന്നു എന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. 21-ാം നൂറ്റാണ്ടിലെ മറ്റൊരു 10 വർഷത്തെ ഭരണവും പ്രധാനമായും ഗാന്ധി-നെഹ്‌റു രാജവംശത്തിന്റെ നേതൃത്വത്തിലായിരുന്നു എന്നതും ചരിത്ര സത്യം. ഇപ്പോഴും മൂന്നു ഗാന്ധി കുടുംബാംഗങ്ങളുടെ കൈകളിലാണ് (സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര) കോണ്‍ഗ്രസിന്റെ കടിഞ്ഞാണ്‍. അതായത് കുടുംബാധിപത്യം. ഈ മൂന്ന് ഗാന്ധിമാരാണ് ഇപ്പോഴത്തെ കോൺഗ്രസിനെ പ്രതിനിധീകരിക്കുന്നത്. ഇവർക്കൊന്നും ഇന്ത്യയെക്കുറിച്ചും ഇന്ത്യൻ സംസ്‌കാരത്തെക്കുറിച്ചും കൃത്യമായ അറിവില്ല. അവർ ഇന്ത്യയിലാണെങ്കിലും ഇന്ത്യയിൽ ജനിച്ചവരാണെങ്കിലും അവർ കൂടുതൽ പാശ്ചാത്യവൽക്കരിക്കപ്പെട്ടവരാണ്.

കോൺഗ്രസുകാരുടേതല്ല, ഗാന്ധിമാരുടെ പാർട്ടിയായി കോൺഗ്രസ് മാറിയിരിക്കുന്നു. അവരുടെ കല്പന മാത്രമാണ് പാർട്ടിയിൽ നടക്കുന്നത്. മറ്റേതൊരു നേതാവിനെയും പാർട്ടിയിൽ ഉയർത്തിക്കൊണ്ടു വരാന്‍ ഗാന്ധി കുടുംബം അനുവദിക്കില്ല. കാരണം, അവർ പാർട്ടിയിൽ കൂടുതൽ ശക്തരാകുമെന്ന് ഭയപ്പെടുന്നു എന്നതു തന്നെ. അതേ സമയം, ഈ മൂന്ന് ഗാന്ധിമാരും പാർട്ടിയെ നയിക്കാന്‍ കെല്പില്ലാത്തവരാണെന്നത് മറ്റൊരു സത്യം. അതുകൊണ്ടാണ് നേതാക്കളെല്ലാം ഒന്നൊന്നായി പാർട്ടിയെ വിട്ട് പച്ചപ്പ് തേടി പോകുന്നത്.

2021-ലാണ് കോൺഗ്രസ്‌ നേതൃത്വത്തിനെതിരെ യുദ്ധപ്രഖ്യാപനവുമായി "ജി23" എന്ന പേരിലറിയപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ കുടുംബാധിപത്യത്തെ ചോദ്യം ചെയ്ത് സോണിയാ ഗാന്ധിക്ക് കത്തെഴുതിയത്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ കോൺഗ്രസ്‌ ദുർബലമായെന്ന് മുതിർന്ന നേതാക്കൾ തുറന്നടിക്കുകയും ചെയ്തു. ശാന്തി സമ്മേളൻ എന്ന പേരിൽ ജമ്മുവിൽ വിളിച്ച വിമതയോ​ഗത്തിലാണ് ​ഗുലാംനബി ആസാദ്‌, രാജ്യസഭാ ഉപനേതാവ്‌ ആനന്ദ്‌‌ ശർമ, മുൻ കേന്ദ്രമന്ത്രി കപിൽ സിബൽ, ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ്‌ ഹൂഡ, യുപി പിസിസി അദ്ധ്യക്ഷനായിരുന്ന രാജ്‌‌ ബബ്ബർ, വിവേക്‌ തൻഖ തുടങ്ങിയവരാണ് കോണ്‍​ഗ്രസിലെ കുടുംബാധിപത്യത്തെ പരസ്യമായി ചോദ്യം ചെയ്ത് രംഗത്തെത്തിയത്. അത് വന്‍ വിവാദമാകുകയും ചെയ്തു.

പത്തു വര്‍ഷത്തിനിടെ കോൺഗ്രസ്‌ ദുർബലമായെന്നാണ് ആനന്ദ്‌ ശർമ പറഞ്ഞത്. പുതിയ തലമുറയ്‌ക്ക്‌ കോണ്‍ഗ്രസുമായി ബന്ധമില്ലെന്നും, വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയും യുവജന പ്രസ്ഥാനത്തിലൂടെയും ഏറെ സഞ്ചരിച്ചാണ്‌ പലരും ഇവിടെ വരെ എത്തിയതെന്നുമാണ് ആനന്ദ് ശര്‍മ്മ തുറന്നടിച്ചത്. അങ്ങനെ വന്നവരെയൊക്കെ അവഗണിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നായിരുന്നു ആനന്ദ് ശര്‍മ്മ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടത്. കോൺഗ്രസിൽ അഴിച്ചുപണി ആവശ്യപ്പെട്ട്‌ സോണിയക്ക്‌ കത്തയച്ചതോടെയാണ് ജി -23 നേതാക്കൾ 'വിമത'രായതും ശ്രദ്ധാകേന്ദ്രമായതും. പ്രവർത്തകസമിതി യോഗത്തിൽ എ കെ ആന്റണി അടക്കം ചിലര്‍ ഇവര്‍ക്കെതിരെ രം​ഗത്തെത്തുകയും ഗുലാംനബിയെ പുറത്താക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഹൈക്കമാന്റ് അത് ചെയ്യുകയും ചെയ്തു. ഗുലാം നബി ആസാദിനേയും ആനന്ദ് ശര്‍മ്മയേയും സ്ഥാനങ്ങളില്‍ നിന്ന് നീക്കി. ബിജെപിയെ ചെറുക്കുന്നതിൽ രാഹുൽ പരാജയമാണെന്ന നിലപാടായിരുന്നു വിമതര്‍ക്ക്. എ.കെ. ആന്റണിയെയും കെ.സി. വേണുഗോപാലിനെയും പോലെ ദേശീയ രാഷ്ട്രീയത്തിൽ ഒന്നുമല്ലാത്തവര്‍ സോണിയയിലും രാഹുലിലും അമിതസ്വാധീനം ചെലുത്തുന്നതും വിമതനീക്കത്തെ പ്രചോദിപ്പിച്ചു‌.

ഇപ്പോള്‍ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പിലെ പരാജയം ഏറ്റു വാങ്ങി "തോല്‍‌വിയില്‍ നിന്ന് പാഠം പഠിക്കാന്‍" കാത്തിരിക്കുകയാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധി വാദ്രയും. അതുകൊണ്ടാണല്ലോ "ജനാധിപത്യത്തിൽ ജനങ്ങളുടെ വോട്ടാണ് പരമപ്രധാനം" എന്ന് പ്രിയങ്കയ്ക്ക് പറയേണ്ടി വന്നത്. കോണ്‍ഗ്രസ് പ്രവർത്തകരും നേതാക്കളും കഠിനാധ്വാനം ചെയ്തെന്നും, ജനങ്ങളുടെ പ്രശ്നങ്ങളിൽ പോരാടി എന്നുമൊക്കെയാണ് അവര്‍ പറയുന്നത്.

ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ വിലയിരുത്തുന്നതിനായി കോണ്‍ഗ്രസിലെ അതേ ജി-23 നേതാക്കള്‍ വീണ്ടും യോഗം ചേര്‍ന്നിരിക്കുകയാണ്. മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്, ആനന്ദ് ശർമ, കപിൽ സിബൽ, അഖിലേഷ് പ്രസാദ് സിംഗ്, മനീഷ് തിവാരി എന്നിവർ നേരിട്ടും ഡല്‍ഹിയില്‍ ഇല്ലാത്ത ചില നേതാക്കൾ വെര്‍ച്വലായും പങ്കെടുക്കുകയും ചെയ്തു.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പാർട്ടിയുടെ മോശം പ്രകടനത്തെ കുറിച്ച് അവലോകനം ചെയ്യുമെന്നും, ഈ ജനവിധിയിൽ നിന്ന് പാർട്ടി പാഠം ഉൾക്കൊള്ളുമെന്നും ആത്മപരിശോധനയ്ക്ക് ശേഷം പുതിയ മാറ്റങ്ങളും തന്ത്രങ്ങളും കൊണ്ടുവരുമെന്നും നേതാക്കള്‍ പറയുന്നു. അതേസമയം, കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഉടൻ വിളിക്കാൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി തീരുമാനിക്കുകയും ചെയ്തു. ഈ യോഗത്തിൽ തിരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ ചർച്ച ചെയ്യുമത്രെ! വാദി തന്നെ പ്രതിയാകുന്ന തരത്തിലുള്ളതാണ് ഈ പ്രസ്താവന.

ഇന്ദിരാ ഗാന്ധിയുടെ ഭരണം ഏറെക്കുറെ ശക്തമായ കെട്ടുറപ്പിലായിരുന്നെങ്കിലും, അടിയന്തരാവസ്ഥ (1975-77) പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസിന്റെ തകര്‍ച്ച ആരംഭിക്കുകയും 1977-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെടുകയും ചെയ്തു. പക്ഷേ 1980-ൽ അധികാരത്തിൽ തിരിച്ചെത്തി. കോൺഗ്രസ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് അടിയന്തരാവസ്ഥ അതിരുകടന്നതുകൊണ്ടാണ്, അഴിമതിയുടെ പേരിലല്ല. എന്നാൽ, 1996ലെയും 2014ലെയും തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പരാജയപ്പെട്ടത് അഴിമതിയുടെ പേരിലാണ്. ആ പാർട്ടിയോട് ക്ഷമിക്കാൻ ജനങ്ങൾ ഇപ്പോള്‍ തയ്യാറല്ലെന്ന സൂചനയാണ് അടിക്കടി കോണ്‍ഗ്രസ് നേരിടുന്ന പരാജയത്തില്‍ നിന്ന് മനസ്സിലാക്കേണ്ടത്.

കോൺഗ്രസ് പാർട്ടിയുടെ പ്രധാന പ്രശ്നം അവർ കോൺഗ്രസിനെ നെഹ്‌റു-ഗാന്ധി കുടുംബവുമായി ബന്ധിപ്പിക്കുന്നു എന്നതാണ്. നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ പ്രാധാന്യം നഷ്‌ടപ്പെടുകയോ ജനപ്രീതിയില്ലാത്തവരാകുകയോ ചെയ്‌താൽ പാർട്ടിക്കും അത് ദോഷം ചെയ്യും. ഇതാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. പാർട്ടിയുടെ മേലുള്ള പിടി കളയാൻ ഗാന്ധി കുടുംബം ആഗ്രഹിക്കുന്നില്ല. ഓരോ സംസ്ഥാനങ്ങളിലും കോൺഗ്രസ് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഗാന്ധി കുടുംബത്തിന് ഇതേക്കുറിച്ച് ഒരു സൂചനയുമില്ല. അവർ പാർട്ടിയെ ശക്തിപ്പെടുത്തുകയോ ആ സംസ്ഥാനങ്ങളിൽ പാർട്ടിയെ പ്രസക്തമാക്കാൻ പ്രവർത്തിക്കുകയോ ചെയ്യുന്നില്ല. പകരം, അവരുടെ ഉപജാപക സംഘത്തിന്റെ തെറ്റായ ഉപദേശങ്ങള്‍ അപ്പാടെ വിഴുങ്ങി ജീവിക്കുന്നു.

നെഹ്‌റു-ഗാന്ധി കുടുംബത്തിലെ ജീര്‍ണ്ണിച്ച അഞ്ചാം തലമുറയാണ് ഇപ്പോൾ കോൺഗ്രസിനെ നയിക്കുന്നത്. നെഹ്‌റുവും ഇന്ദിരാഗാന്ധിയും ശക്തരായ നേതാക്കളായി മാറിയത് അവരുടെ വ്യക്തിപരമായ സ്വാധീനവും യോഗ്യതയും കൊണ്ടാണ്. രാജീവ് ഗാന്ധിക്ക് ഗാന്ധിയുടെ കുടുംബപ്പേരിന്റെ നല്ല മനസ്സുണ്ടായിരുന്നു. എന്നാൽ, രാഹുലിന് ആ ഭാഗ്യം ലഭിച്ചില്ല. സോണിയ ഗാന്ധിയുടെ റിമോട്ട് കൺട്രോൾ ഭരണമാണ് പാർട്ടിയെ കൂടുതൽ തകർത്തുകൊണ്ടിരിക്കുന്നത്. ഗാന്ധി കുടുംബത്തിനും പിന്തുണ നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. കോൺഗ്രസിനെ പിന്തുണയ്ക്കുന്നവർ കോൺഗ്രസിനെ തള്ളിപ്പറയാനും മറ്റ് പാർട്ടികളെ സ്വീകരിക്കാനും തുടങ്ങി.

മറ്റൊരു ചോദ്യം ഇവിടെ പ്രസക്തമാണ്. ആരാണ് ബിജെപിയെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉയർത്തിക്കൊണ്ടു വന്നത്? കോൺഗ്രസിന്റെ കെടുകാര്യസ്ഥതയും അഴിമതിക്കാരായ നേതാക്കളും സ്വജനപക്ഷപാതവും നെഹ്‌റു കുടുംബാധിപത്യവും തന്നെ. 543 അംഗ പാർലമെന്റിൽ 405 സീറ്റുകൾ നേടിയാണ് രാജീവ് ഗാന്ധി ചരിത്രമെഴുതിയത്. പിന്നീട് അദ്ദേഹത്തിന്റെ ഭരണം അഴിമതി ആരോപണങ്ങളിൽ മുങ്ങി. അദ്ദേഹത്തിന്റെ മരണശേഷം യുപിഎ 1 & 2 ഭരണകാലത്ത് അഴിമതി അതിന്റെ ഉച്ചസ്ഥായിയിലെത്തി. നിരവധി കേസുകൾ ഇപ്പോഴും നടക്കുന്നുണ്ട്. ഇക്കാലത്ത് നേതാക്കൾ പലപ്പോഴും ദേശീയ വിരുദ്ധ വീക്ഷണങ്ങൾ സംസാരിക്കുന്നു. പാർട്ടി ഹൈക്കമാൻഡ് ആകട്ടേ അവയിലൊന്നും ശ്രദ്ധിക്കുന്നുമില്ല. കോൺഗ്രസിന് തിരുത്തൽ ആവശ്യമാണ്. നെഹ്റു കുടുംബത്തിൽ നിന്ന് പുറത്തു വന്നാലേ അത് സാധ്യമാകൂ.



2022 മാർച്ച് 8, ചൊവ്വാഴ്ച

സുസ്ഥിരമായ നാളേക്കായി സ്ത്രീ സമത്വം അനിവാര്യം

 


അന്താരാഷ്ട്ര വനിതാ ദിനം (മാർച്ച് 8) സ്ത്രീകളുടെ ചരിത്രപരവും സാംസ്കാരികവും രാഷ്ട്രീയവുമായ നേട്ടങ്ങൾ ആഘോഷിക്കുന്ന ഒരു ആഗോള ദിനമാണ്. ലോകമെമ്പാടുമുള്ള ലിംഗ അസമത്വത്തിനെതിരെ നടപടിയെടുക്കുന്നതിനെ പിന്തുണച്ചും ഈ ദിനം ആചരിക്കുന്നു. സ്ത്രീകളില്ലാതെ ലോകം ചലിക്കില്ലെന്ന് നമുക്കെല്ലാവർക്കും അറിയാം. അവരുടെ പ്രയത്നങ്ങളെ അഭിനന്ദിക്കേണ്ട ദിവസമാണിത്! ഇന്നത്തെ സമൂഹത്തിൽ സ്ത്രീകൾ എത്രമാത്രം വിലപ്പെട്ടവരാണെന്ന് കാണിക്കാൻ ചെറുതും വലുതുമായ സംഘടനകൾ ഒത്തുചേരുന്നു.

സംസ്കാരം ജീവിതത്തിന് വൈവിധ്യവും നിറവും നൽകുന്നു. എന്നാൽ, ചിലപ്പോൾ അത് ഉത്ഭവിച്ച കാലത്തെ അതിജീവിച്ച ആചാരങ്ങളും പാരമ്പര്യങ്ങളും നിലനിർത്താനും ഉപയോഗിക്കുന്നു. സാമൂഹിക മൂല്യങ്ങൾ സാമൂഹിക ഘടനയുടെ ഭാഗമാണ്. അവ പ്രയോഗിച്ചിരിക്കുന്ന കാലഘട്ടത്തിന്റെ ആവശ്യങ്ങളുമായി സമന്വയിപ്പിച്ചാൽ മാത്രമേ സാമൂഹിക ക്ഷേമത്തിന് എന്തെങ്കിലും സംഭാവന ചെയ്യാൻ കഴിയൂ.

ചില വിചിത്രമായ കാരണങ്ങളാൽ, സ്ത്രീകൾ എല്ലായ്പ്പോഴും സംസ്കാരത്തിന്റെ ഭാരം വഹിക്കുകയും പുരുഷനെ ബഹുമാനിക്കുന്ന ഒരു പാവയായി പ്രവർത്തിക്കുകയും ചെയ്യുന്നു. ദരിദ്ര ഭവനങ്ങളിൽ ദുർബ്ബലരായി ജനിച്ച്, സമ്പന്ന കുടുംബങ്ങളിൽ പൂർണ്ണ സ്വാതന്ത്ര്യം ലഭിക്കാതെ, ഒരു സ്ത്രീയുടെ ജീവിതം തെറ്റിദ്ധരിക്കപ്പെടുകയും തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുന്നു. സ്വന്തം ജീവിതത്തില്‍ ഇഷ്ടപ്രകാരമുള്ള തിരഞ്ഞെടുപ്പുകൾ നടത്താൻ അവൾക്ക് അധികാരമില്ല, അവകാശമില്ല. എന്നാൽ, മകളായും സഹോദരിയായും ഭാര്യയായും അമ്മയായും പരിധികളില്ലാതെ നിരവധി ബന്ധ ശൃംഖലകളിലൂടെ സങ്കീര്‍ണ്ണമായ അവളുടെ ജീവിതം അങ്ങേയറ്റം വൈദഗ്ധ്യത്തോടെ നിയന്ത്രിക്കാന്‍ അവള്‍ നിര്‍ബ്ബന്ധിതയാകുന്നു. 

ഒരു സ്ത്രീയുടെ മനഃസ്സാക്ഷി ജനനം മുതൽ കുറ്റബോധവും ലജ്ജയും അനുഭവിക്കാനും ദൈവത്തിൽ നിന്നും മനുഷ്യനിൽ നിന്നുമുള്ള ശിക്ഷയെ ഭയന്ന് ജീവിക്കാനും പ്രേരിപ്പിക്കുന്നു. ഇത് അവളെ അവളുടെ ചിന്തകളുടെ തടവുകാരിയാക്കുന്നു. 

വികസ്വര രാജ്യങ്ങളിൽ, സാമൂഹിക മാനദണ്ഡങ്ങളുടെ പേരിൽ സ്ത്രീകൾ കൂടുതൽ വിവേചനം നേരിട്ടുകൊണ്ടിരിക്കുന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും വിവരശേഖരണ മാര്‍ഗങ്ങളിലേക്കുള്ള പ്രവേശനത്തിനും അവസരങ്ങൾ പരിമിതപ്പെടുത്തുന്നു. നേരത്തെയുള്ള വിവാഹങ്ങൾ എന്ന പ്രതിഭാസം ഗ്രാമീണ സമൂഹങ്ങളിൽ കൂടുതൽ പ്രകടമാണ്. വൈകാരികമായ ദുരുപയോഗം, ലൈംഗിക പീഡനം, അന്തസ്സിന്റെ ലംഘനം എന്നിവ ഇരുണ്ട സത്യങ്ങളാണ്.  ഇവയെക്കുറിച്ചുള്ള പരാമർശം പാപകരവും സാംസ്കാരിക മാനദണ്ഡങ്ങൾക്ക് വിരുദ്ധവുമാണെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു.

എന്നാൽ, കാലം മാറുകയാണ്. സമീപനങ്ങളും നിശബ്ദമായ പരിവർത്തനത്തിന് വിധേയമാകുന്നു. ഇന്ന് നാഗരിക സ്ത്രീകള്‍ കൂടുതൽ ബോധവതികളും ദൃഢനിശ്ചയമുള്ളവരുമാണ്. എന്നാൽ, ഇവരാകട്ടേ സാമ്പത്തികമായി ശാക്തീകരിക്കപ്പെട്ടവരും മാനസികമായി വിമോചനം നേടിയവരുമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

നാം പ്രവേശിക്കുന്ന പുതിയ യുഗം അനിശ്ചിതത്വങ്ങൾ നിറഞ്ഞതാണ്. കാലാവസ്ഥാ വ്യതിയാനവും പകർച്ചവ്യാധികളും ഉൾപ്പെടെയുള്ള ബഹുതല ഭീഷണികളെ നേരിടണമെങ്കിൽ പഴയ പല മിഥ്യകളും തള്ളിക്കളയേണ്ടതുണ്ട്. സ്ത്രീകളെ ഇരകളായോ സമൂഹത്തിൽ കീഴ്‌വഴക്കമുള്ള റോളിലോ നോക്കുന്നത് ലോകം അംഗീകരിക്കുന്നില്ല. സ്ത്രീകളെ പല തലങ്ങളിലും ഇരകളായി പരിഗണിക്കുന്നത് അസാധ്യമായിത്തീരുന്ന വരും ദശകം നമ്മെ വെല്ലുവിളിക്കും.

കാലാവസ്ഥാ പ്രതിസന്ധിയുടെയും ദുരന്തസാധ്യത കുറയ്ക്കുന്നതിന്റെയും പശ്ചാത്തലത്തിൽ ലിംഗസമത്വം മുന്നോട്ട് കൊണ്ടുപോകുന്നത് 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ആഗോള വെല്ലുവിളിയാണ്.

ലോകത്തിലെ ദരിദ്രരിൽ ഭൂരിഭാഗവും വരുന്നതും കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതൽ ഭീഷണിപ്പെടുത്തുന്ന പ്രകൃതിവിഭവങ്ങളെ കൂടുതൽ ആശ്രയിക്കുന്നതുമായതിനാൽ, കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾക്ക് പുരുഷന്മാരേക്കാൾ കൂടുതൽ ഇരയാകുന്നത് സ്ത്രീകൾ ആണെന്ന് കൂടുതലായി അംഗീകരിക്കപ്പെടുന്നു.

അതേ സമയം, സ്ത്രീകളും പെൺകുട്ടികളും ഫലപ്രദവും ശക്തവുമായ നേതാക്കളും കാലാവസ്ഥാ പൊരുത്തപ്പെടുത്തലിനും ലഘൂകരണത്തിനും വേണ്ടി മാറ്റമുണ്ടാക്കുന്നവരുമാണ്. അവർ ലോകമെമ്പാടുമുള്ള സുസ്ഥിര സംരംഭങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു, അവരുടെ പങ്കാളിത്തവും നേതൃത്വവും കൂടുതൽ ഫലപ്രദമായ കാലാവസ്ഥാ പ്രവർത്തനത്തിന് കാരണമാകുന്നു.

കാലാവസ്ഥാ വ്യതിയാനം, സുസ്ഥിരത എന്നിവയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിൽ സ്ത്രീകളെയും പെൺകുട്ടികളെയും ശബ്ദമുയർത്താനും തുല്യ പങ്കാളികളാകാനും ശാക്തീകരിക്കുന്നതിനുള്ള അവസരങ്ങളും പരിമിതികളും തുടർച്ചയായി പരിശോധിക്കുന്നത് സുസ്ഥിര വികസനത്തിനും വലിയ ലിംഗ സമത്വത്തിനും അത്യന്താപേക്ഷിതമാണ്. ഇന്ന് ലിംഗസമത്വമില്ലാതെ, സുസ്ഥിരമായ ഒരു ഭാവിയും തുല്യമായ ഭാവിയും നമ്മുടെ പരിധിക്കപ്പുറമാണ്.

ലിംഗ പരിമിതികൾ ഉണ്ടായിരുന്നിട്ടും, അവസരം ലഭിക്കുമ്പോഴെല്ലാം സ്ത്രീകൾ തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുണ്ട്. സ്ത്രീകൾ പ്രതിരോധശേഷിയുള്ളവരും സജീവവുമാണ്. പരമ്പരാഗത അറിവും പാരിസ്ഥിതിക അവബോധവും പരിസ്ഥിതിയിലെ മാറ്റവുമായി പൊരുത്തപ്പെടാനുള്ള അവരുടെ കഴിവ് ഗ്രാമീണ സ്ത്രീകൾ സ്ഥിരമായി തെളിയിച്ചിട്ടുണ്ട്. അവരുടെ പൂർണ്ണ പങ്കാളിത്തത്തിനുള്ള പ്രധാന തടസ്സം അവരുടെ ലിംഗഭേദത്തിന്റെ പരാധീനതയല്ല, മറിച്ച് സ്ത്രീകളെ ദുർബലരും നിസ്സഹായരുമായി അവതരിപ്പിക്കാൻ തിരഞ്ഞെടുക്കുന്ന സമൂഹവും സംസ്കാരവുമാണ്.

കാലാവസ്ഥാ സംഭാഷണം ആഗോളതലത്തിൽ അംഗീകാരം നേടിയെങ്കിലും വികസ്വര രാജ്യങ്ങളിൽ അതിന് ഇതുവരെ സ്വാധീനം ലഭിച്ചിട്ടില്ലെന്നത് വിരോധാഭാസമാണ്. കാലാവസ്ഥാ സംവാദത്തിൽ നിന്ന് വലിയ തോതിൽ സ്ത്രീകൾ കാണാതെ പോകുന്നു. പുരുഷന്മാരെ അധികാര ദല്ലാളന്മാരായി കാണുന്ന സാമൂഹിക ശ്രേണിയിലെ പുരുഷാധിപത്യ നിയന്ത്രണമാണ് ഇതിന് കൂടുതലും കാരണം. പരമ്പരാഗത വേഷങ്ങൾക്കപ്പുറം ആഗ്രഹിക്കുന്നതിൽ നിന്ന് തടയാൻ സൂക്ഷ്മമായ തന്ത്രങ്ങളുപയോഗിച്ച് സ്ത്രീകളെ പാർശ്വവത്കരിക്കപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. അതിനാൽ, ഭയത്തിന്റെയും അക്രമാസക്തമായ തിരിച്ചടിയുടെയും ഈ ഘടകം, വിദ്യാസമ്പന്നരായ സ്ത്രീകളെപ്പോലും അവരുടെ യഥാർത്ഥ അഭിലാഷങ്ങൾക്കായി പൊതു ഇടങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് തടയുന്നു എന്നതിൽ അതിശയിക്കാനില്ല. മതവും ശക്തമായി നിലകൊള്ളുന്നു. സ്ത്രീകളെ കീഴ്പ്പെടുത്തുന്നതിന് സംസ്കാരത്തെയും രാഷ്ട്രീയത്തെയും സ്വാധീനിക്കാൻ പുരുഷ മേധാവിത്വമുള്ള സമൂഹം 'മത'മെന്ന വ്യാഖ്യാനം ഉപയോഗിക്കുന്നു.

പുതിയ ആഗോള ക്രമത്തിൽ, കാലാവസ്ഥയ്ക്കും പകർച്ചവ്യാധികൾക്കുമെതിരെ പോരാടുന്നതിന് എല്ലാ ഏജൻസികളും സ്ഥാപനങ്ങളും മുകളിൽ നിന്ന് താഴേക്കും താഴെയുള്ളതുമായ സമീപനങ്ങളുടെ മിശ്രിതം ഉപയോഗിക്കേണ്ടതുണ്ട്. സ്ത്രീകൾക്ക് അവരുടെ ശരിയായ വിഹിതവും വിഭവങ്ങളിലേക്കും അവസരങ്ങളിലേക്കും പ്രവേശനം നൽകിക്കൊണ്ട് ഒരു ഇടം സൃഷ്ടിക്കേണ്ടതുണ്ട്. സാമ്പത്തിക ഉൾപ്പെടുത്തലും തീരുമാനങ്ങൾ എടുക്കുന്നതിലെ അർത്ഥവത്തായ പങ്കും ലിംഗ-സന്തുലിതമായ കാലാവസ്ഥാ ഭാവിക്ക് നിർണായകമാകുമെന്ന് മാത്രമല്ല, സാമൂഹിക സമന്വയത്തിനും രാഷ്ട്രീയ സ്ഥിരതയ്ക്കും അത്യന്താപേക്ഷിതമാണ്.

സ്ത്രീകളെ ഇരകളായി പരിഗണിക്കുന്ന കാലം കഴിഞ്ഞു. നമ്മൾ ഇപ്പോൾ അവരെ പരിഹാരത്തിന്റെ ഭാഗമായി കാണുകയും, തീരുമാനങ്ങൾ എടുക്കുന്നതിൽ പങ്കാളികളാകാനും, ആശ്രിതത്വ സിൻഡ്രോം ശാശ്വതമാക്കുന്നതിന് പകരം സ്വതന്ത്ര അഭിനേതാക്കളാകാനും അവരെ പ്രാപ്തരാക്കേണ്ടതുണ്ട്.

2022 മാർച്ച് 2, ബുധനാഴ്‌ച

ആത്മഹത്യ (ചെറുകഥ)


 ആദ്യ രാത്രിയില്‍ ബെഡ്റൂമിന്റെ അരണ്ട വെളിച്ചത്തില്‍ അയാളുടെ കരവലയങ്ങളിലൊതുങ്ങി കിടക്കവെ അവള്‍ ചാദിച്ചു..

“മൂന്നു പ്രാവശ്യം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിട്ടും മരിക്കാത്ത ആളാണെന്ന്‌ കേട്ടിട്ടുണ്ട്‌.”

തലയുയര്‍ത്തി അയാളവളെ മെല്ലെ നോക്കി. കണ്ണുകള്‍ അയാളില്‍ നിന്നെടുക്കാതെ അവള്‍ വീണ്ടും ചോദിച്ചു...

“എന്തിനാ ആത്മഹത്യ ചെയ്യണമെന്നു തോന്നിയിരുന്നത്‌?”

“വെറുതെ” നിസ്സംഗതയോടെ അയാള്‍ പറഞ്ഞു.

“വെറുതെ ആരെങ്കിലും ആത്മഹത്യ ചെയ്യുമോ?”

അയാളൊന്നും മിണ്ടിയില്ല. മച്ചിലേക്ക്‌ കണ്ണുംനട്ടു കിടന്ന അയാള്‍ നെടുവീര്‍പ്പിട്ടു.

“പ്രേമനൈരാശ്യം വല്ലതും തോന്നിയിട്ടായിരുന്നോ?”

"പ്രേമം. ആരു പ്രേമിക്കാന്‍........ ആര്‍ക്കും എന്നെ വേണ്ടായിരുന്നു.”

അയാളറിയാതെ തന്നെയാണ്‌ അയാളില്‍നിന്നും ആ വാക്കുകള്‍ പുറത്തു ചാടിയതെന്ന്‌ അവള്‍ക്കു തോന്നി. അവളയാളെ സൂക്ഷിച്ചു നോക്കി. അയാളൂടെ കണ്ണുകള്‍ ജനാലയ്ക്കു പുറത്ത്‌ അഗാധമായ ഇരുട്ടിന്റെ സാന്ത്വനങ്ങളിലെവിടെയോ ആയിരുന്നു.

“ആത്മഹത്യ ചെയ്താലെന്തെന്ന്‌ ഞാനും ചിലപ്പോഴെല്ലാം ആലോചിക്കാറുണ്ടായിരുന്നു. പക്ഷെ ധൈര്യമുള്ളവര്‍ക്കല്ലേ അതിനൊക്കെ കഴിയൂ... ഞാനൊരു ഭീരുവായിരുന്നു. അതിനാല്‍ ശ്രമിച്ചില്ല"

അറിയാതെയുയര്‍ന്ന ഒരു നെടുവീര്‍പ്പിനെ വേഗം മറച്ചുപിടിച്ച്‌ അവള്‍ നിഷ്ക്കളങ്കയെപ്പോലെ ചിരിച്ചു. അതയാള്‍ക്കൊരു പൂതിയ അറിവായിരുന്നു. കണ്ണിമയ്ക്കാതെ അയാളവളെ ചുഴിഞ്ഞു നോക്കി, അവിശ്വസനീയതോടെ. അവളുടെ കണ്ണുകളുടെ ആഴങ്ങളിലെവിടെയെങ്കിലും ആത്മഹത്യയോടുള്ള ഭ്രാന്തമായൊരഭിനിവേശം പതിയിരിപ്പുണ്ടോ...

“ഇനിയിപ്പോള്‍ ധൈര്യമുള്ള ഒരാള്‍ കൂടെയുണ്ടല്ലോ, തരം കിട്ടിയാല്‍ ഒന്നു പരീക്ഷിച്ചു നോക്കാം അല്ലേ........?”

അതു പറഞ്ഞ്‌ അവള്‍ വിണ്ടും ചിരിച്ചു. ആ ചിരിയില്‍ എന്തൊക്കെയോ നിഗൂഢതകള്‍ പതിയിരിക്കുന്നുവോ എന്നയാള്‍ സംശയിച്ചു. ഒരുള്‍ക്കിടിലത്തോടെ അയാളവളെ വരിത്തു മുറുക്കി.

“അറം പറ്റുന്ന വാക്കുകളൊന്നും ഇപ്പോള്‍ പറയരുത്‌. ഇനിയൊരിക്കലും ഞാന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കില്ല. എനിക്കിപ്പോള്‍ നീ കൂട്ടിനുണ്ടല്ലോ......” അയാളവളുടെ ചെവിയില്‍ മന്ത്രിച്ചു.

അവളൊന്നും മിണ്ടിയില്ല, ഒന്നും കേട്ടുമില്ല. അയാളുടെ മുടിയിഴകളില്‍കൂടി അവളുടെ വിരലുകള്‍ തലോടി നടന്നു. അയാളുടെ 

ചുടുനിശ്വാസങ്ങള്‍ അവളുടെ കവിള്‍ത്തടങ്ങളില്‍ പതിച്ചു. പാതി കൂമ്പിയ അവളുടെ കണ്ണുകള്‍ അപ്പോഴും ജനാലക്ക് പുറത്തെ ഇരുട്ടിന്റെ മാസ്മരികതയിലെവിടെയോ ആയിരുന്നു. അയാളുടെ കരവലയങ്ങളിലൊതുങ്ങി അവള്‍ കുറുങ്ങി. ഭദ്രമായ കരവലയങ്ങിലാണു താനെന്ന ചിന്താബോധം അവളുടെ മനസ്സില്‍ ധൈര്യത്തിന്റെ വിത്തുകള്‍ പാകി.


ശുഭം


2022 ഫെബ്രുവരി 26, ശനിയാഴ്‌ച

രാജ്യങ്ങൾ രാഷ്ട്രീയവും നയതന്ത്രവും തമ്മിൽ സന്തുലിതമാക്കണം

 


ഉക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാൻ യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയത്തിൽ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നത്  റഷ്യയെ പിന്തുണയ്ക്കുന്നു എന്ന് അർത്ഥമാക്കുന്നില്ല, ഇന്ത്യ റഷ്യയെ ആശ്രയിക്കുന്നതിനെയാണ് ഇത് കാണിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു. ഉക്രെയ്ൻ തർക്കത്തിൽ നയതന്ത്രത്തിന്റെ പാത അടച്ചതിൽ വെള്ളിയാഴ്ച ഇന്ത്യ ദുഃഖം പ്രകടിപ്പിച്ചെങ്കിലും  യുഎസിനൊപ്പം നില്‍ക്കാനും എതിരായ പ്രമേയത്തിൽ വോട്ടു ചെയ്യാനും വിസമ്മതിച്ചു. 

കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളായി ഇന്ത്യയുടെ സുഹൃത്തായിരുന്ന റഷ്യയുമായുള്ള ബന്ധത്തിന്റെ ഘടനയെ ഇന്ത്യയുടെ വോട്ട് നശിപ്പിക്കാൻ സാധ്യതയുണ്ട്. റഷ്യ ഈ നിർദ്ദേശം വീറ്റോ ചെയ്തു, അതേസമയം ഇന്ത്യയെപ്പോലെ ചൈനയും യുണൈറ്റഡ് അറബ് എമിറേറ്റുകളും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. രക്ഷാസമിതിയിൽ ഇന്ത്യയുമായി സഹകരിക്കുമെന്ന് റഷ്യ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. "ഞങ്ങൾ റഷ്യയെ പിന്തുണച്ചിട്ടില്ല. ഞങ്ങൾ അതിൽ നിന്ന് മാറിനിൽക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ അങ്ങനെ ചെയ്യുന്നതാണ് ശരിയായ കാര്യം," മുൻ ഇന്ത്യൻ നയതന്ത്രജ്ഞൻ ജി പാർത്ഥസാരഥി പറയുന്നു.

  പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ "അക്രമം ഉടൻ അവസാനിപ്പിക്കാൻ" അഭ്യർത്ഥിച്ചു. നയതന്ത്രത്തിലേക്ക് മടങ്ങാൻ മോദി ആഹ്വാനം ചെയ്യുകയും ചെയ്തു.  "റഷ്യയുമായും നാറ്റോയുമായും ഉള്ള തർക്കങ്ങൾ സത്യസന്ധവും ഗൗരവമേറിയതുമായ സംഭാഷണത്തിലൂടെ മാത്രമേ പരിഹരിക്കാനാകൂ" എന്ന് സുരക്ഷാ കൗണ്‍സിലില്‍ പറയുകയും ചെയ്തു. ഉക്രൈനുമായുള്ള തർക്കത്തിനിടെ പാക്കിസ്താന്‍  പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മോസ്‌കോയിൽ എത്തിയപ്പോൾ അവിടെ നടക്കുന്ന സംഭവങ്ങള്‍ ഇന്ത്യ നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. റഷ്യയും ഉക്രെയ്നുമായുള്ള യുദ്ധം ആരംഭിച്ചിട്ടും ഇമ്രാൻ ഖാനുമായുള്ള പുടിൻ്റെ കൂടിക്കാഴ്ച ഏകദേശം മൂന്നു മണിക്കൂറോളം നീണ്ടു.

ഉക്രെയ്നിലെ യുദ്ധം കശ്മീരിൽ മാത്രമല്ല, ചൈനയുമായുള്ള തർക്കത്തിലും ഇന്ത്യക്ക് പുതിയ വെല്ലുവിളികൾ സൃഷ്ടിച്ചു. പാക്കിസ്താനും ചൈനയും റഷ്യയുടെ പക്ഷത്താണ്. ഇന്ത്യയുമായുള്ള അതിർത്തി തർക്കത്തിൽ ചൈനയ്ക്ക് മൃദുത്വം പ്രകടിപ്പിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാൻ റഷ്യയ്ക്ക് കഴിയുമെന്ന് ഇന്ത്യ വിശ്വസിക്കുന്നു. 

2020 ജൂണിൽ, ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കം പെട്ടെന്ന് അക്രമാസക്തമായി. അതിനുശേഷം ഇരു രാജ്യങ്ങളുടെ ചർച്ചകൾക്കിടയിലും പിരിമുറുക്കം നിലനിൽക്കുകയാണ്. 

വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് നല്ലതെന്നും, റഷ്യൻ ആക്രമണം അവസാനിപ്പിക്കണമെന്നും, അവിടെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ തിരിച്ചുകൊണ്ടുവരാന്‍ ഇന്ത്യൻ സർക്കാരിനോട് നിരവധി സംഘടനകൾ ആവശ്യപ്പെടുന്നു. ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ ജനതയിൽ ഭൂരിഭാഗവും വിദ്യാർത്ഥികളാണ്. സെക്യൂരിറ്റി കൗൺസിൽ വോട്ടിംഗിലൂടെ ഇന്ത്യ  പുറത്തുനിൽക്കുന്നത് അനുയോജ്യമല്ലായിരിക്കാം. എന്നാൽ, ഈ സാഹചര്യങ്ങളിൽ മികച്ച ഓപ്ഷനായിരുന്നുവെന്ന് വിദഗ്ധര്‍  പറയുന്നു.

 ഇന്ത്യയും റഷ്യയും 2025ഓടെ പരസ്പര ആയുധ വ്യാപാരം 30 ബില്യൺ ഡോളറായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. പതിറ്റാണ്ടുകളായി അടുത്ത സഖ്യകക്ഷിയായിരുന്ന റഷ്യയും യുഎസും പാശ്ചാത്യ ലോകവും തമ്മിൽ ഇന്ത്യ സന്തുലിതാവസ്ഥ കൈവരിക്കേണ്ടതുണ്ട്. 

ഇന്ത്യയും റഷ്യയുടെ എണ്ണയെയും വാതകത്തെയും വളരെയധികം ആശ്രയിക്കുന്നു. 2021ൽ റഷ്യയിൽ നിന്ന് ഇന്ത്യ 1.8 ദശലക്ഷം ടൺ കൽക്കരി ഇറക്കുമതി ചെയ്തു. റഷ്യയിൽ നിന്നുള്ള പ്രകൃതി വാതകത്തിന്റെ മൊത്തം കയറ്റുമതിയുടെ 0.2 ശതമാനവും ഇന്ത്യയുടെ സംഭാവനയാണ്. 20 വർഷത്തേക്ക് പ്രതിവർഷം 2.5 ദശലക്ഷം ടൺ പ്രകൃതി വാതകം വാങ്ങുന്നതിനുള്ള കരാറിൽ ഇന്ത്യന്‍ സർക്കാർ ഉടമസ്ഥതയിലുള്ള ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ റഷ്യയുടെ ഗാസ്‌പ്രോമുമായി ഒപ്പുവച്ചു. 2018ലാണ് ഈ കരാർ ആരംഭിച്ചത്. 

പ്രതിരോധ, വ്യാപാര ബന്ധങ്ങൾ ചർച്ച ചെയ്യുന്നതിനായി മോദിയും പുടിനും കഴിഞ്ഞ വർഷം കൂടിക്കാഴ്ച നടത്തുകയും സൈനിക സാങ്കേതിക വിദ്യയിൽ അടുത്ത ദശകത്തേക്ക് സഹകരണം നീട്ടുന്നതിനുള്ള കരാറിൽ ഒപ്പുവെക്കുകയും ചെയ്തു. റഷ്യയിൽ നിന്ന് എസ്-400 മിസൈൽ സംവിധാനം വേണമെന്നും, ചൈനയെ നേരിടാൻ അത് ആവശ്യമാണെന്നും ഇന്ത്യ കരുതുന്നു. ഈ മിസൈൽ സംവിധാനം മൂലം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിലും പ്രശ്‌നമുണ്ടാകാം. ചൈനയെ നേരിടാൻ ഇന്ത്യ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും സഹായം തേടിയിട്ടുണ്ട്. "ക്വാഡ്" എന്ന് വിളിക്കപ്പെടുന്ന ഇൻഡോ-പസഫിക് സെക്യൂരിറ്റി അലയൻസിന്റെ പൊതു വേദിയാണത്. അതിൽ ഓസ്‌ട്രേലിയയും ജപ്പാനും ഉൾപ്പെടുന്നു.

ഇന്ത്യയുടെ സന്തുലിതാവസ്ഥയുടെ ആവശ്യകത ആയുധങ്ങൾ വാങ്ങുന്നതിൽ അമേരിക്കൻ ഉപകരണങ്ങളും ഉൾപ്പെടുന്നു. ഡൊണാൾഡ് ട്രംപ് പ്രസിഡന്റായിരിക്കെ, യുഎസും ഇന്ത്യയും ഏകദേശം 3 ബില്യൺ യുഎസ് ഡോളറിന്റെ ആയുധ ഇടപാടിന് അംഗീകാരം നൽകിയിരുന്നു. 

2008ൽ ഏതാണ്ട് പൂജ്യമായിരുന്ന സൈനിക മേഖലയിൽ ഇന്ത്യയും യുഎസും തമ്മിലുള്ള പരസ്പര വ്യാപാരം 2019ൽ 15 ബില്യൺ ഡോളറിലെത്തി. ഉക്രൈൻ പ്രതിസന്ധി രൂക്ഷമാകുമ്പോൾ റഷ്യയ്‌ക്കെതിരായ അന്താരാഷ്ട്ര ഉപരോധം എത്രത്തോളം ബാധിക്കുമെന്നതായിരിക്കും ഇന്ത്യയുടെ യഥാർത്ഥ പ്രശ്നം. റഷ്യയുമായുള്ള മിസൈൽ സംവിധാന ഇടപാട് യുഎസിന്റെ ഉപരോധം ഇന്ത്യയെ അപകടാവസ്ഥയിലാക്കും. റഷ്യയുമായി സൈനിക ഉപകരണ ഇടപാടുകളില്‍ നിന്ന് വിട്ടു നിൽക്കാൻ അമേരിക്ക സഖ്യകക്ഷികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

ഇന്ത്യയുടെ പ്രശ്നം തുടങ്ങിയിട്ടേയുള്ളൂ. ഏറ്റവും പ്രധാനപ്പെട്ട കാര്യം റഷ്യയെ ആശ്രയിക്കുന്നതിൽ നിന്ന് കരകയറുക എന്നതാണ്. പാശ്ചാത്യ രാജ്യങ്ങൾ ഇന്ത്യയെ ശത്രുവായി കണക്കാക്കില്ലെങ്കിലും, അവർക്കും ഇന്ത്യ ആവശ്യമാണ്. പാശ്ചാത്യ രാജ്യങ്ങൾക്ക് ഇന്ത്യയോട് അതൃപ്തിയുണ്ടാകാം, പക്ഷേ ഇന്ത്യയെ പൂർണമായും ഒറ്റപ്പെടുത്താൻ അവർക്ക് കഴിഞ്ഞേക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. 

 ആത്യന്തികമായി, രാജ്യങ്ങൾ യഥാർത്ഥ രാഷ്ട്രീയവും നയതന്ത്രവും തമ്മിൽ സന്തുലിതമാക്കേണ്ടതുണ്ട്. പാശ്ചാത്യരുമായി ഇന്ത്യക്ക് മാത്രമല്ല, അവർക്ക് ഇന്ത്യയും ആവശ്യമാണ്.

2022 ജനുവരി 6, വ്യാഴാഴ്‌ച

ഞാന്‍ ഞാനെന്ന ഭാവം ആപത്തിലേക്ക് നയിക്കും

 നമ്മളെ പിന്തുണയ്ക്കുകയും നിലനിർത്തുകയും ചെയ്യുന്ന ഒരു പ്രകൃതിദത്തവും സാമൂഹികവുമായ ജീവിതത്തിന്റെ ഭാഗമാണ് നമ്മള്‍. നമ്മൾ പ്രകൃതിയുമായി ബന്ധപ്പെട്ടിരിക്കുന്നു, നമ്മെ ജീവനോടെ നിലനിർത്താൻ ആവശ്യമായ കാര്യങ്ങൾക്കായി അതിനെ ആശ്രയിക്കുന്നു. നമ്മള്‍ നമ്മുടെ കുടുംബവുമായും സുഹൃത്തുക്കളുമായും നമ്മുടെ കമ്മ്യൂണിറ്റിയുമായും ബന്ധപ്പെട്ടിരിക്കുന്നു. നാം പല തരത്തിൽ മറ്റുള്ളവരെ ആശ്രയിക്കുന്നു, അവരും നമ്മെ ആശ്രയിച്ചിരിക്കുന്നു. നമുക്ക് മറ്റുള്ളവരെ വേണം; മറ്റുള്ളവർക്ക് നമ്മളേയും വേണം.

നമ്മുടെ കുടുംബത്തെയും സുഹൃത്തുക്കളെയും നമ്മള്‍ വിലമതിക്കുന്നു. അവർ നമ്മുടെ നല്ല സമയവും മോശം സമയവും പങ്കിടുന്നു. നമുക്ക് സഹായം ആവശ്യമുള്ളപ്പോൾ - സങ്കടപ്പെടുമ്പോഴോ, പരിക്കേൽക്കുമ്പോഴോ, അല്ലെങ്കിൽ സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ കഴിയാതെ വരുമ്പോഴോ - അവർ നമ്മളെ പരിപാലിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. ജ്ഞാനികളായ ആളുകൾ എല്ലായ്പ്പോഴും സൗഹൃദത്തെ മനുഷ്യന്റെ സന്തോഷത്തിന് വളരെ പ്രാധാന്യം നല്‍കുന്നു. സുഹൃത്തുക്കളില്ലാതെ നമ്മൾ നമ്മളില്‍ തന്നെ ഒതുങ്ങി നിന്നാല്‍ ജീവിതം കൂടുതൽ ബുദ്ധിമുട്ടുള്ളതും ആസ്വാദ്യകരമല്ലാത്തതുമായിത്തീരും.

അതിനാൽ, നമ്മുടെ സന്തോഷവും മറ്റുള്ളവരുടെ സന്തോഷവും ബന്ധപ്പെട്ടിരിക്കുന്നു. മറ്റുള്ളവരുടെ സന്തോഷത്തിന് നാം സംഭാവന നൽകുമ്പോൾ, നമുക്കും സന്തോഷമുണ്ടാകും. മറ്റുള്ളവർക്ക് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യുമ്പോൾ നമുക്ക് പ്രയോജനം ലഭിക്കും. നമ്മുടെ ബന്ധത്തെക്കുറിച്ചുള്ള അവബോധത്തിൽ നിന്ന് ഒഴുകുന്ന ചിന്തകളും വാക്കുകളും പ്രവൃത്തികളും നമുക്കും മറ്റുള്ളവർക്കും സന്തോഷത്തിന് സഹായകമാകുന്നു.

മറ്റുള്ളവരോട് നല്ല മനസ്സോടെ പ്രവർത്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന ഒരു പോസിറ്റീവ് വികാരമാണ് ബന്ധമുള്ളതായി തോന്നുന്നത്. വേർപിരിയലോ ഒറ്റയ്ക്കോ ആണെന്ന് തോന്നുന്നത് ഒരു അസന്തുഷ്ടമായ വികാരമാണ്. മനുഷ്യർ സാമൂഹിക ജീവികളാണ് - നമ്മൾ അവരുടേതാണെന്ന് തോന്നാൻ നമ്മള്‍ ആഗ്രഹിക്കുന്നു.

എന്നാല്‍, സഹജമായ ഗോത്രവർഗത്തിന് അപ്പുറത്തേക്ക് പോകാനും നമ്മുടെ വിശാലമായ സാർവത്രിക പരസ്പര ബന്ധവും പരസ്പരാശ്രിതത്വവും മനസ്സിലാക്കാനും അഭിനന്ദിക്കാനും എല്ലാ ജീവികളുമായും ബന്ധവും നല്ല മനസ്സും വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകത കാണുന്നതിന് നമ്മുടെ യുക്തിയും ബുദ്ധിയും ഉപയോഗിക്കേണ്ടതുണ്ട്. ഈ വിശാലമായ ബന്ധം അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നത് നമ്മുടെ ജീവിതത്തെ വിപുലീകരിക്കുന്നു. ജീവിതത്തെ അർഥപൂർണമായി കാണുന്നതിനുള്ള വിശാലമായ സന്ദർഭവും ഇത് പ്രദാനം ചെയ്യുന്നു.

അതുപോലെ, മറ്റുള്ളവരുമായി തുല്യ മൂല്യമുള്ളവരായി ബന്ധപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നമുക്ക് ഒരു ധാരണ വികസിപ്പിക്കാൻ കഴിയും - വ്യക്തിഗത വ്യക്തിത്വങ്ങളെ കാണുന്നതിനുപകരം നമ്മുടെ അടിസ്ഥാന തുല്യ മാനവികതയെ വിലമതിക്കുന്നതിനെ അടിസ്ഥാനമാക്കി.

നാമെല്ലാവരും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന കാര്യം മറന്ന്, പകരം നമ്മെത്തന്നെ വേറിട്ടവരും സ്വതന്ത്രരുമായി കണക്കാക്കുന്നത്, പൂർണ്ണമായും സ്വയം കേന്ദ്രീകൃതമായ ചിന്തകളിലേക്കും പ്രവർത്തനങ്ങളിലേക്കും നയിക്കും. സ്വയം പരിപാലിക്കുന്നത് നല്ലതാണ്. എന്നാൽ, അതേ സമയം മറ്റുള്ളവരെയും പരിഗണിക്കേണ്ടതുണ്ട്. നമ്മുടെ പൊതുവായ മാനവികതയും പരസ്പര ബന്ധവും ഓർക്കുമ്പോൾ നമ്മൾ കൂടുതൽ "നമ്മൾ", "ഞങ്ങൾ", "ഞാൻ", "എന്റെ" എന്നിവയെക്കുറിച്ച് കുറച്ചുകൂടി ആഴത്തില്‍ ചിന്തിക്കുന്നു.

ഒരു സൂം ലെൻസ് ഉപയോഗിച്ചാല്‍ നമുക്ക് ചിത്രത്തിന്റെ ഒരു ചെറിയ ഭാഗം വിശദമായി കാണാൻ കഴിയും; വൈഡ് ആംഗിൾ ലെൻസ് ഉപയോഗിച്ച്, പൂർണ്ണ ചിത്രത്തിനുള്ളിൽ ചെറിയ ഭാഗം എവിടെയാണ് യോജിക്കുന്നതെന്ന് നമ്മള്‍ക്ക് കാണാന്‍ കഴിയും. സമാനമായ രീതിയിൽ, നമ്മുടെ വ്യക്തിത്വം പരസ്പരബന്ധിതമായ ഒരു വെബിന്റെ ഭാഗമാണെന്ന് നമുക്ക് മനസ്സിലാക്കാം. ഇതാണ് നമ്മൾ നിലനിർത്തേണ്ട വലിയ ചിത്ര കാഴ്ചപ്പാട്. നമുക്ക് എപ്പോഴും നമ്മുടെ സ്വന്തം വ്യക്തിത്വമുണ്ട്. എന്നാൽ, നമുക്ക് ചുറ്റുമുള്ള എല്ലാ കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് നമ്മള്‍ അത് കാണുന്നത്. ഒരു അദ്വിതീയ വ്യക്തിയായിരിക്കുമ്പോൾ തന്നെ സമർത്ഥമായി ബന്ധപ്പെടാനും ബന്ധിപ്പിക്കാനും നമുക്ക് പഠിക്കാം.

നമ്മുടെ ബന്ധങ്ങൾ പോസിറ്റീവ് എനർജി കൊണ്ടും നമ്മുടെ ഹൃദയ ഗുണങ്ങളായ സുമനസ്സുകൾ, ഊഷ്മളത, ദയ, അനുകമ്പ - നമ്മുടെ അസ്തിത്വത്തിൽ അന്തർലീനമായ സാർവത്രിക ഗുണങ്ങൾ എന്നിവയാൽ സന്നിവേശിപ്പിക്കാൻ കഴിയും. സന്തോഷകരമായ ഒരു മനോഭാവം നമ്മുടെ എല്ലാ കണക്ഷനുകളിലേക്കും ഫീഡ് ചെയ്യുകയും നമ്മള്‍ കൂടുതൽ എളുപ്പത്തിൽ സുഹൃത്തുക്കളെ ഉണ്ടാക്കുകയും ചെയ്യുന്നു.

മറ്റുള്ളവരുമായി ബന്ധപ്പെടുന്നത് ചിലപ്പോൾ ബുദ്ധിമുട്ടായിരിക്കും. എന്നാൽ, മറ്റുള്ളവരുമായുള്ള നമ്മുടെ ബന്ധം നമ്മെത്തന്നെ മനസ്സിലാക്കാനും വളരാനും സഹായിക്കും. നമ്മുടെ അഹന്തയിൽ നിന്നും സ്വാർത്ഥതയിൽ നിന്നും വളരുക എന്നതിനർത്ഥം നാം നമ്മിൽത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാത്ത വഴികളിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു എന്നതാണ്. നമ്മൾ സ്വയം ഉത്തരവാദിത്തം ഏറ്റെടുക്കുകയും മറ്റുള്ളവർക്ക് ഭാരമാകാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക. ആവശ്യമുള്ളവരെ സഹായിക്കാന്‍ നമ്മൾ ആഗ്രഹിക്കുന്നുവെങ്കില്‍, നമ്മൾക്ക് ആവശ്യമുള്ളപ്പോൾ മറ്റുള്ളവർ നമ്മെ പരിപാലിക്കുമെന്ന് അറിയുകയും ചെയ്യുക.

ക്രിയാത്മകമായി ബന്ധിപ്പിക്കുന്നത് പങ്കിടലും ഔദാര്യവും സൗഹൃദവും നൽകുന്നു. മറ്റുള്ളവരുമായുള്ള നമ്മുടെ ബന്ധങ്ങളെ നമ്മള്‍ അഭിനന്ദിക്കുകയും, നമ്മളെ സഹായിക്കുന്നവരോട് നന്ദിയുള്ളവരുമായിരിക്കുക. നമ്മള്‍ എല്ലാവരോടും സൗഹാർദ്ദപരമായി ഇടപഴകുമ്പോള്‍ തന്നെ കുടുംബം, സുഹൃത്തുക്കൾ, സമൂഹം, പ്രകൃതി എന്നിവയുമായി യോജിപ്പുള്ള ബന്ധം സ്ഥാപിക്കുന്നതിനുള്ള വഴികൾ തേടുകയും ചെയ്യുന്നു. പൊരുത്തക്കേട് ഉണ്ടാകുമ്പോൾ, ഐക്യം പുനഃസ്ഥാപിക്കാനുള്ള വഴികൾ തേടുന്നു. നമ്മുടെ പ്രവർത്തനങ്ങൾ മറ്റുള്ളവരെ എങ്ങനെ ബാധിക്കുന്നുവെന്നത് പരിഗണിക്കേണ്ടതിന്റെ ആവശ്യകത നമ്മള്‍ തിരിച്ചറിയുന്നു. മറ്റുള്ളവരുടെ ആവശ്യങ്ങളോട്

നമ്മള്‍ സെൻസിറ്റീവ് ആയിത്തീരുന്നു - അവരുടെ ആവശ്യങ്ങൾ നമ്മുടേത് പോലെ തന്നെ പ്രധാനമാണെന്ന് മനസ്സിലാക്കുന്നു.

സഹകരണത്തിന്റെ മൂല്യം നമ്മള്‍ പഠിക്കുന്നു. നമ്മുടേതായ ഒരു സംഭാവന നൽകാനുള്ള വഴികൾ നമ്മള്‍ തേടുന്നു -

നമ്മുടെ വ്യക്തിഗത കഴിവുകൾ ഉപയോഗിച്ച് സേവനമനുഷ്ഠിക്കുക. സംഭാവന ചെയ്യുന്നത് ഒരു സന്തോഷമായി മാറുകയും മറ്റുള്ളവരുടെ സംഭാവനകൾ നാം ആസ്വദിക്കുകയും ചെയ്യുന്നു.

നമ്മൾ ജീവിതവുമായി എത്രത്തോളം ഇടപഴകുന്നുവോ അത്രയധികം നമ്മുടെ പരസ്പരാശ്രിതത്വത്തെക്കുറിച്ചും പരസ്പര ബന്ധത്തെക്കുറിച്ചും ബോധവാന്മാരാകുകയും, ജീവിതത്തിൽ പൂർണ്ണമായി പങ്കെടുക്കുകയും അത് വാഗ്ദാനം ചെയ്യുന്നതെല്ലാം പങ്കിടുകയും ചെയ്യണം. ജീവിതത്തിൽ സജീവമായി പങ്കെടുക്കുമ്പോൾ, നമ്മള്‍ ബന്ധങ്ങള്‍ സജീവമാക്കുകയും പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കുകയും ചെയ്യുന്നു.

നല്ല ജീവിതത്തിനും നല്ല സമൂഹത്തിനും അടിത്തറയുണ്ടാക്കുന്നതാണെന്ന് അറിഞ്ഞുകൊണ്ട്, സുഹൃത്തുക്കളെ ഉണ്ടാക്കാനും മറ്റുള്ളവരുമായി ബന്ധപ്പെടാനുമുള്ള കഴിവിൽ നമ്മള്‍ വളരുന്നു. കുടുംബം, സുഹൃത്തുക്കൾ, സഹപ്രവർത്തകർ എന്നിവരുമായി നല്ല ബന്ധം സ്ഥാപിക്കുന്നത് എല്ലായ്പ്പോഴും അടിസ്ഥാന മുൻഗണനയായി അംഗീകരിക്കപ്പെടുന്നു - തീരുമാനങ്ങൾ എടുക്കൽ, ആസൂത്രണം, സംവിധാനം, സഹായം മുതലായവ.

ബഹുമാനവും ക്ഷമയും കാണിക്കുന്നതിലൂടെ നല്ല ബന്ധങ്ങൾ കെട്ടിപ്പടുക്കാമെന്ന് നമ്മള്‍ പഠിക്കുന്നു. ശ്രദ്ധയുള്ള ഒരു ശ്രോതാവാകുന്നതിലൂടെ, നമുക്ക് മറ്റുള്ളവരെ നന്നായി അറിയാനും അവർ കാര്യങ്ങൾ എങ്ങനെ കാണുന്നു എന്ന് മനസ്സിലാക്കാനും കഴിയും. നർമ്മബോധം നമ്മുടെ ബന്ധങ്ങളെ ശാന്തവും സൗഹൃദപരവുമാക്കാൻ സഹായിക്കുന്നു.

നമ്മൾ കണ്ടുമുട്ടുന്ന എല്ലാവരും അവരുടെ പരസ്പര ബന്ധത്തെക്കുറിച്ച് പൂർണ്ണമായി ബോധവാന്മാരായിരിക്കില്ല അല്ലെങ്കിൽ നമ്മളുമായി നല്ലതും നിസ്വാർത്ഥവുമായി ബന്ധപ്പെടാൻ പ്രേരിപ്പിക്കപ്പെടില്ല. അതിനാൽ, മറ്റുള്ളവരുമായുള്ള നമ്മുടെ ബന്ധങ്ങൾ നെഗറ്റീവ് ആയിരിക്കാം അല്ലെങ്കിൽ അവർ പോസിറ്റീവ് ആയിരിക്കാം.

നിഷേധാത്മകമായ ബന്ധങ്ങളുടെ സവിശേഷത, സൗഹൃദമില്ലായ്മ, ബഹുമാനക്കുറവ്, വിലമതിപ്പില്ലായ്മ, നന്ദികേട് എന്നിവയാണ്. സഹകരണമില്ലായ്മ, അനൈക്യം, പൊരുത്തക്കേട്, അവിശ്വാസം, സംഘർഷം എന്നിവയ്ക്ക് കാരണമാകുന്ന സ്വാർത്ഥ പ്രേരണകൾ ഉണ്ടാകും.

ആദരവ്, സൗഹൃദം, സഹാനുഭൂതി, അഭിനന്ദനം, കൃതജ്ഞത എന്നിവയാൽ പോസിറ്റീവ് കണക്ഷനുകളുടെ സവിശേഷതയുണ്ടാകും. ഐക്യത്തോടും ഐക്യത്തോടും സമാധാനത്തോടും സഹകരിച്ചു പ്രവർത്തിക്കാനുള്ള പോസിറ്റീവ് ഊർജവും നിസ്വാർത്ഥമായ പ്രചോദനവും ഉണ്ടാകും.

നമ്മുടെ ബന്ധങ്ങള്‍ പോസിറ്റീവ് ആണെന്ന് ഉറപ്പാക്കേണ്ടത് എത്ര പ്രധാനമാണെന്ന് ബോധവാന്മാരായിരിക്കുമ്പോൾ, പോസിറ്റീവായി കണക്റ്റു ചെയ്യാനുള്ള നമ്മുടെ കഴിവ് വർദ്ധിപ്പിക്കുകയും നെഗറ്റീവ് കണക്ഷനുകളെ പോസിറ്റീവ് ആക്കി മാറ്റുകയും ചെയ്യുന്ന വൈദഗ്ധ്യം നേടാൻ നമുക്ക് ശ്രമിക്കാം. ആത്യന്തികമായി, ബന്ധങ്ങൾ യഥാർത്ഥത്തിൽ പോസിറ്റീവ് ആക്കുന്നതിന് ആവശ്യമായ അടിസ്ഥാന ഊർജ്ജവും പ്രചോദനവുമാണ് സ്നേഹം.

നമ്മുടെ അസ്തിത്വത്തിന്റെ യഥാർത്ഥ സ്വഭാവവുമായി ബന്ധിപ്പിക്കുന്നതിന് സമയം ചെലവഴിക്കുന്നതിനും മറ്റുള്ളവരുമായി ബന്ധപ്പെടുന്നതിന് സമയം ചെലവഴിക്കുന്നതിനും ഇടയിൽ ഒരു ബാലൻസ് കണ്ടെത്താനാകും. രണ്ടും ആവശ്യമാണ്; ഇവ രണ്ടും പരസ്പര ബന്ധത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയും വികാരവും വളർത്തുന്നു. നമ്മുടെ ഉള്ളിൽ തന്നെ നാം നമ്മുടെ സന്തോഷം കണ്ടെത്തുന്നു, നമ്മുടെ സ്വന്തം മൂല്യം നാം തിരിച്ചറിയുന്നു, നമ്മുടെ ജീവിതത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. നമുക്ക് പുറത്ത് എല്ലാവരും സന്തുഷ്ടരാണെന്ന് കാണാൻ നമ്മള്‍ ആഗ്രഹിക്കുന്നു, അതിനാൽ നമ്മുടെ പരസ്പര ബന്ധത്തെക്കുറിച്ചും പരസ്പരാശ്രിതത്വത്തെക്കുറിച്ചും പൂർണ്ണമായ അവബോധത്തോടെ നിസ്വാർത്ഥമായി ചിന്തിക്കാനും പ്രവർത്തിക്കാനും നമ്മള്‍ ആഗ്രഹിക്കുന്നു. നമ്മുടെ സമാധാനവും സ്നേഹവും ഉള്ളിൽ കണ്ടെത്തുകയും അതിൽ നിന്ന് ജീവിക്കുകയും ചെയ്യുന്നത് ലോകത്തെ ക്രിയാത്മകമായി സ്വാധീനിക്കാനുള്ള വഴിയാണ്.


2021 സെപ്റ്റംബർ 14, ചൊവ്വാഴ്ച

വിഷം ചീറ്റുന്ന സര്‍പ്പങ്ങളെ ജനം തിരിച്ചറിയണം

 

'നാർക്കോട്ടിക് ജിഹാദ് - ലവ് ജിഹാദ്' വിവാദങ്ങൾ ഇപ്പോൾ കേരളത്തില്‍ അരങ്ങു തകർക്കുകയാണ്. എല്ലാ പരിധികളും ലംഘിച്ച് കേരളത്തിൽ അശാന്തി വിതയ്ക്കാനുള്ള ശ്രമങ്ങൾ തുടർച്ചയായി നടക്കുന്നു. ഇത് മതേതര കേരളത്തിന്റെ അന്തസ്സിന് കളങ്കം വരുത്തിവെയ്ക്കാമെന്നല്ലാതെ മറ്റൊരു ലക്ഷ്യവും നേടാനാകില്ല. ഇത്തരം കുത്സിത ശ്രമങ്ങള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അത് മുളയിലേ നുള്ളിക്കളയണം. വിഷം ചീറ്റുന്ന സര്‍പ്പങ്ങളെ ജനം തിരിച്ചറിയണം. 

പാലാ ബിഷപ്പ് മാത്രമല്ല, സത്യം ആരു പറഞ്ഞാലും അതേക്കുറിച്ച് അന്വേഷിക്കുക തന്നെ വേണം. അവിടെ ജാതിയോ മതമോ നോക്കേണ്ട ആവശ്യമില്ല. സര്‍ക്കാരാണ് അത് ചെയ്യേണ്ടത്. എന്നാല്‍, ഒറ്റപ്പെട്ട സംഭവങ്ങളെ ജാതിയുടേയും മതത്തിന്റേയും നിറം കൊടുത്ത് പര്‍‌വ്വതീകരിച്ച് ഏതെങ്കിലുമൊരു സമൂഹത്തെ അടച്ചാക്ഷേപിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. ഒരു നാർക്കോട്ടിക് ജിഹാദ് ഉണ്ടെങ്കിൽ അതിനെ എതിർക്കണം. പക്ഷേ അതിന് വ്യക്തമായ തെളിവുകൾ ആവശ്യമാണ്. ഒറ്റപ്പെട്ട സംഭവങ്ങൾക്ക് മതത്തിന്റെ പരിവേഷം നല്‍കി രാജ്യത്ത് അശാന്തി സൃഷ്ടിക്കാൻ ആരും ശ്രമിക്കരുത്.

എല്ലാ മതവിഭാഗങ്ങളിലും പെട്ടവര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നുള്ളത് ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്.  അവർ 

ജാതിയോ മതമോ നോക്കിയല്ല ലഹരി തേടുന്നതും തെറ്റായ കൂട്ടുകെട്ടുകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നതും. മക്കളുടെ ഇത്തരം പ്രവര്‍ത്തികള്‍ക്ക് അവരുടെ മാതാപിതാക്കൾക്കും ഒരു പരിധിവരെ ഉത്തരവാദിത്തമുണ്ട്. ഓരോ മാതാപിതാക്കളും തങ്ങളുടെ കുട്ടികള്‍, ആണായാലും പെണ്ണായാലും, ഏതെല്ലാം കൂട്ടുകെട്ടിലാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്നും ആരൊക്കെയാണ് അവരുടെ കൂട്ടുകാര്‍ എന്നും അറിഞ്ഞിരിക്കേണ്ടതും അത്യാവശ്യമാണ്. 

സ്വന്തം മക്കള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാതിരിക്കാന്‍ വലിയ ജാഗ്രത പുലര്‍ത്തുന്ന മനസ്സുകള്‍ക്കാണ് ഇവിടെയും പിഴച്ചിരിക്കുന്നത്. കൊടികളുടെ നിറത്തെയല്ല ‘കൊടിയ’ വിഷത്തെയാണ് പേടിക്കേണ്ടതെന്ന ബോധമാണ് രക്ഷിതാക്കളെയും നയിക്കേണ്ടത്. അരാഷ്ട്രീയ കാമ്പസുകളാണ് ഇന്ന് ലഹരി ഉപയോഗത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്. ഇതും നാട് തിരിച്ചറിയേണ്ടതുണ്ട്.

രാജ്യത്തെ എല്ലാവർക്കും സ്നേഹിക്കാനും വിവാഹം ചെയ്യാനുമുള്ള അവകാശമുണ്ട്. പ്രായപൂര്‍ത്തിയായ ഒരു പുരുഷനും സ്ത്രീയും (പ്രായപൂര്‍ത്തിയായ ആണ്‍കുട്ടി എന്നും പെണ്‍കുട്ടി എന്നും പല സ്ഥലങ്ങളിലും പ്രയോഗിക്കുന്നത് കണ്ടിട്ടുണ്ട്. അത് തെറ്റായ പ്രയോഗമാണ്. പ്രായപൂര്‍ത്തിയായ ഒരു ആണ്‍കുട്ടിയെ നിയമപരമായി 'പുരുഷന്‍' എന്നും പെണ്‍കുട്ടിയെ 'സ്ത്രീ' എന്നോ യുവതി എന്നോ അഭിസംബോധന ചെയ്യാം) പരസ്പരം ഇഷ്ടപ്പെട്ടാല്‍, അവര്‍ ഏതു മതവിഭാഗത്തില്‍ പെട്ടവരായാലും, വിവാഹം കഴിക്കണമെന്ന് താല്പര്യം പ്രകടിപ്പിച്ചാല്‍ അവര്‍ക്ക് നിയമപരമായി തന്നെ വിവാഹം കഴിക്കാന്‍ ഇന്ത്യന്‍ ഭരണഘടനയില്‍ തന്നെ അനുശാസിക്കുന്നുണ്ട്. ഏതെങ്കിലും ഒരു മതസമൂഹം ഒന്നടങ്കം ഇത്തരത്തില്‍ വിവാഹത്തില്‍ ഏര്‍പ്പെടുന്നില്ല, അല്ലെങ്കില്‍ ഒരു മതസമൂഹം അങ്ങനെ ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്നുമില്ല. വളരെ ചുരുക്കം ചിലര്‍ ചെയ്യുന്ന അത്തരം സംഭവങ്ങളെ ചില മതമേലധ്യക്ഷന്മാരും യാഥാസ്ഥിതികരും 'ലൗ ജിഹാദ്' എന്ന പേരു ചാര്‍ത്തി ഒരു സമൂഹത്തെ മുഴുവന്‍ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല. 

രാഷ്ട്രീയ ലാക്കോടെ ഏതെങ്കിലും ഒരു പാര്‍ട്ടിയ്ക്കുവേണ്ടി പി ആര്‍ വര്‍ക്ക് ചെയ്യുന്നത് ഏതൊരു മത മേലധ്യക്ഷന്മാര്‍ക്കും ഭൂഷണമല്ല തന്നെ. ഒരു പ്രത്യേക മതത്തിൽപ്പെട്ടവർ മാത്രമല്ല, എല്ലാ മതങ്ങളിലും പെട്ടവരും ഇതര മതങ്ങളിൽപ്പെട്ടവരെ വിവാഹം കഴിച്ചിട്ടുണ്ട്, കഴിക്കുന്നുമുണ്ട്. അത് ഇപ്പോഴും ശക്തമായി തുടരുന്നു. ഇത് ഒരു ഭീഷണിയോ മയക്കുമരുന്ന് ഇടപാടോ അല്ലെന്ന് മതനേതാക്കൾ തിരിച്ചറിയണം. അവരിൽ ഭൂരിഭാഗവും ഇപ്പോഴും സുഖമായി ജീവിക്കുന്നുണ്ട്.

 തെറ്റായ പ്രസ്താവനകളിറക്കി കേരളത്തിലെ സമാധാന അന്തരീക്ഷവും ജനങ്ങൾ തമ്മിലുള്ള പരസ്പര വിശ്വാസവും തകർക്കുന്ന പ്രസ്താവനകൾ മതമേലധ്യക്ഷന്മാരും ആത്മീയ നേതാക്കളും നടത്തരുത്. ഇപ്പോള്‍ പാലാ ബിഷപ്പ് നടത്തിയ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നു മാത്രമല്ല, ബിജെപിയെ പ്രീണിപ്പിക്കാന്‍ വേണ്ടി മാത്രമാണെന്നുള്ളതിന്റെ പ്രത്യക്ഷ തെളിവാണ് ബിഷപ്പിന്റെ പ്രസ്താവനയെ പിന്തുണച്ച് അതേക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവുമായി ബിജെപി മുന്നിട്ടിറങ്ങിയിരിക്കുന്നത്. 

കൂടാതെ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പ്രസ്താവന തന്നെയെടുക്കാം...."പാലാ ബിഷപ്പ് ഇത് പറഞ്ഞിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ അനുഭവത്തിൽ നിന്നാണ്. മയക്കുമരുന്ന് ജിഹാദിനെക്കുറിച്ച് പാലാ ബിഷപ്പ് നടത്തിയ പ്രസ്താവന അന്വേഷിക്കണം. ഇത് ഒരു പുതിയ കാര്യമല്ല, ആളുകൾ ബിഷപ്പിനെ ആക്രമിക്കരുത്. തീവ്രവാദ സംഘടനകൾ പണം സമ്പാദിക്കാൻ മയക്കുമരുന്ന് ഉപയോഗിക്കുന്നു, ഇതാണ് സത്യം." സുരേന്ദ്രന്റെ ഈ പ്രസ്താവനയില്‍ പറഞ്ഞതുപോലെ, ബിഷപ്പിന് അങ്ങനെ വല്ല അനുഭവം ഉണ്ടായിട്ടുണ്ടോ? ഉണ്ടെങ്കില്‍ അത് ലോകത്തോട് തുറന്നു പറയണം...ജനങ്ങള്‍ക്ക് അത് കേള്‍ക്കാനുള്ള ആഗ്രഹമുണ്ട്.... ആകാംക്ഷയുണ്ട്. അദ്ദേഹത്തിന് അത് പറയാനുള്ള ഉത്തരവാദിത്വവുമുണ്ട്. അതല്ല, വടക്കേ ഇന്ത്യയില്‍ ജാതി വോട്ട് നേടുന്നപോലെ കേരളത്തിലും മതസ്പര്‍ദ്ധ വളര്‍ത്തി ബിജെപിക്ക് പത്ത് വോട്ട് കൂടുതല്‍ നേടിക്കൊടുക്കാനാണ് ഈ പ്രസ്താവന നടത്തിയതെങ്കില്‍ ബിഷപ്പ് പൊതുസമൂഹത്തോട് മാപ്പു പറയണം.

2021 ഓഗസ്റ്റ് 20, വെള്ളിയാഴ്‌ച

ഇതള്‍ വിരിയുന്ന ഓണ സ്മൃതികള്‍

 


ഓണപ്പൂവേ….. ഓണപ്പൂവേ…..

ടെലിവിഷന്‍ ചാനലുകളില്‍ നിന്ന് ഒഴുകിയെത്തുന്ന ഓണപ്പാട്ടിന്റെ ഈരടികള്‍ വാര്‍ദ്ധക്യ മനസ്സുകളില്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകള്‍ ചിറക് വിടര്‍ത്തുമ്പോള്‍ ഓണനാളുകളില്‍ ചാനലുകള്‍ ഒരുക്കുന്ന ബ്ലോക്ക്ബസ്റ്റര്‍ ചലച്ചിത്രങ്ങളിലേക്ക് ഒതുങ്ങുകയാവും പുതുതലമുറ. അവര്‍ക്ക് ഓണവും ഓണാഘോഷങ്ങളും ഓണത്തപ്പനുമൊക്കെ സമയം കൊല്ലി സ്പോണ്‍സേര്‍ഡ് പ്രോഗ്രാമുകള്‍ മാത്രം.

തൂശനിലയുടെ അരികില്‍ വിളമ്പുന്ന ഓലനും കാളനും തീയലുമെല്ലാം പ്ലാസ്റ്റിക് ഇലകളില്‍ വിളമ്പുന്ന ഇന്‍സ്റ്റന്റ് ഓണക്കിറ്റുകള്‍ക്ക് വഴി മാറിക്കഴിഞ്ഞു. എങ്കിലും ഇന്‍സ്റ്റന്റ് സദ്യവട്ടങ്ങളുടെ രുചിയും ഫ്ലവര്‍ ഷോപ്പുകളിലെ പൂക്കള്‍ കൊണ്ട് ഒരുക്കുന്ന അത്തപ്പൂക്കള മത്സരങ്ങളും പുതു തലമുറയ്ക്ക് ഓണസ്മൃതികള്‍ ഇത്തിരിയെങ്കിലും പകരുന്നുണ്ട് എന്ന് പറയാതെ വയ്യ.

തൊടിയിലെ ചെടികളില്‍ നിന്ന് തുമ്പയും തുളസിയും തെച്ചിയും….. തുടങ്ങി കാക്കപ്പൂ വരെ പൂക്കുട്ടകളില്‍ ശേഖരിക്കാന്‍ കൂട്ടുകാര്‍ക്കൊപ്പം കറങ്ങി നടന്നതും, അത്തം മുതല്‍ തിരുവോണം വരെ നടുമുറ്റത്തെ ചാണകം മെഴുകിയ പൂത്തറയില്‍ പൂക്കളമൊരുക്കിയും തുമ്പി തുള്ളിയും ഓണപ്പുടവ ചുറ്റിയും കൈകൊട്ടിക്കളിച്ചും ആഘോഷങ്ങള്‍ പങ്കു വെച്ച നാളുകള്‍ മുത്തശ്ശിമാര്‍ അയവിറക്കുമ്പോള്‍ കൈവെള്ളയ്ക്കുള്ളില്‍ പ്രിയപ്പെട്ട എന്തോ പോലെ കൊണ്ടുനടക്കുന്ന മൊബൈല്‍ ഫോണുകളിലൂടെ ഓണ സന്ദേശങ്ങള്‍ അയക്കുന്ന തിരക്കിലാവും കൊച്ചുമക്കള്‍. കാലത്തിന്റെ മാറ്റം ഓണത്തിലും ഓണാഘോഷങ്ങളിലും മാറിമറിഞ്ഞെങ്കിലും മലയാളിയാണോ അവിടെ ഓണമുണ്ടാവും…. ഓണാഘോഷവും. മലയാള മനസ്സില്‍ ആവണി പൊന്‍‌പുലരികളുടെ വസന്തം നിറച്ച് വീണ്ടും ഒരു ഓണക്കാലം കൂടി കടന്നുവരികയായി.

എന്നാല്‍ 2020-ലെ ഓണം ‘ഡിജിറ്റല്‍ ഓണം’ എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം. കാരണം, ഉത്രാടമായിട്ടും മലയാളികള്‍ ആശങ്കയോടെയാണ് തിരുവോണത്തിന്റെ ഒരുക്കങ്ങള്‍ നടത്തുന്നത്. കോവിഡ് മഹാമാരി കാരണം കര്‍ശന നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാരും ആരോഗ്യ വകുപ്പും പ്രഖ്യാപിച്ചിരിക്കുന്നത്.

സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുവേണം പുറത്തിറങ്ങാന്‍. ഏതെങ്കിലും വിധത്തില്‍ അശ്രദ്ധയുണ്ടായാല്‍ കോവിഡ് വ്യാപനം രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്. ഒരേസമയം നിരവധിപേർ ഒത്തുകൂടുന്നത് ഒഴിവാക്കുകയും സാമൂഹിക അകലം പാലിക്കലും മാസ്ക് ധരിക്കലുമൊക്കെ തിരുവോണത്തിന്റെ പ്രസക്തിയും ശോഭയും നഷ്ടപ്പെടുത്തും. അകലങ്ങളിലാണെങ്കിലും മനസുകൊണ്ട് ഓണം ആഘോഷിക്കാനുള്ള സന്ദേശമാണ് ഈ കോവിഡ് കാലം മലയാളിക്ക് നൽകുന്നത്.

പൂക്കളമൊരുക്കാന്‍ പൂവു നുള്ളുന്ന കുഞ്ഞുങ്ങളുടെ ആരവങ്ങളും കൊയ്ത്തൊഴിഞ്ഞ പാടങ്ങളിലെ കിളിജൂജനങ്ങളും ഇന്ന് നാട്ടിന്‍‌പുറങ്ങളില്‍ പോലും അന്യമാവുകയാണ്. ഒത്തുചേരലിന്റേയും പങ്കുവെയ്ക്കലിന്റേയും മധുരാനുഭവങ്ങള്‍ നല്‍കിയിരുന്ന ഓണക്കാലത്തുപോലും ബന്ധങ്ങളുടെ തീവ്രത നിലനിര്‍ത്താന്‍ നമുക്കിപ്പോള്‍ കഴിയുന്നില്ല. എങ്കിലും, മലയാളിയുടെ മനസ്സില്‍ നിന്ന് ഓണവും അതിന്റെ ചേതോഹര വര്‍ണ്ണങ്ങളും മായുന്നില്ല.

നന്മകള്‍ പൂവിളിയുണര്‍ത്തുന്ന ഓണമാകട്ടേ അടുത്ത വര്‍ഷങ്ങളില്‍ നമുക്ക് വിരുന്നു വരുന്നതെന്ന് പ്രത്യാശിക്കാം.

എല്ലാവര്‍ക്കും ഓണാശംസകള്‍….!

2021 ജൂലൈ 1, വ്യാഴാഴ്‌ച

ഡോക്ടേഴ്സ് ഡേ: ദൃഷ്ടാന്തവും ചരിത്രവും പ്രാധാന്യവും

 എല്ലാ വർഷവും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ‌എം‌എ) ജൂലൈ 1 ദേശീയ ഡോക്ടർമാരുടെ ദിനമായി ആഘോഷിക്കുന്നു. മുൻ ബംഗാൾ മുഖ്യമന്ത്രി ഡോ. ബിദാൻ ചന്ദ്ര റോയിയുടെ ജന്മദിനാഘോഷത്തിന്റെ ദിനമാണ് ‘ഡോക്ടര്‍മാരുടെ ദിന’മായി ആചരിക്കുന്നത്. ജീവൻ പണയപ്പെടുത്തി ജനങ്ങളെ സേവിക്കുന്ന എല്ലാ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും വേണ്ടി ഈ ദിവസം സമർപ്പിക്കുന്നു. ലോകമെമ്പാടുമുള്ള ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും നൽകിയ സംഭാവനകളെയും ത്യാഗങ്ങളെയും കുറിച്ച് കോവിഡ്-19 മഹാമാരി വീണ്ടും ഓർമ്മപ്പെടുത്തി. ഡോക്ടർമാരുടെ ദിനം ലോകമെമ്പാടും വ്യത്യസ്ത തീയതികളിൽ ആഘോഷിക്കുന്നു.

മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും സ്ഥാപിക്കുന്നതിൽ റോയ് ഒരു പ്രധാന പങ്ക് വഹിച്ചു. 1882 ജൂലൈ 1 ന് ജനിച്ച അദ്ദേഹം 1962 ജൂലൈ 1 ന് അന്തരിച്ചു. ഇന്ത്യയിലെ പരമോന്നത സിവിലിയൻ അവാർഡായി കണക്കാക്കപ്പെടുന്ന ഭാരത് രത്‌നയാണ് റോയിക്ക് ലഭിച്ചത്. ബംഗാള്‍ മുഖ്യമന്ത്രിയും ഐ.എം.എ.യുടെ ദേശീയ പ്രസിഡന്റും കൂടിയായിരുന്നു ഡോ. ബി.സി. റോയ്. ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സൗജന്യമായി രോഗികളെ പരിശോധിക്കാനും സമയം കണ്ടെത്തിയിരുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം.

ആരോഗ്യ പ്രവർത്തകർ കോവിഡിനെതിരെ പോരാടുന്നത് നിത്യവും നാം കാണുന്നു. അതിനാൽ ഈ കൊറോണ കാലഘട്ടത്തിൽ അവരുടെ അശ്രാന്തമായ സേവനത്തെ നന്ദിയോടെ ബഹുമാനിക്കാൻ ഈ ഡോക്ടർമാരുടെ ദിനം നമുക്ക് മാറ്റിവയ്ക്കാം. സ്വന്തം സുരക്ഷ പോലും നോക്കാതെ ഡോക്ടർമാർ രോഗികളെ ശുശ്രൂഷിക്കുന്നു. അതിനാൽ, ഡോക്ടർമാരുടെ ജീവിതത്തിന്റെ മൂല്യം കൂടി ഓർമ്മിക്കേണ്ട ഒരു ദിവസം കൂടിയാണിത്.

കോവിഡിനെതിരായ പോരാട്ടത്തിൽ ഡോക്ടർമാരെ എത്രമാത്രം പ്രശംസിച്ചാലും മതിയാകില്ല. ഡോക്ടർമാർ ഉൾപ്പെടെ രാജ്യത്തെ നിരവധി ആരോഗ്യ പ്രവർത്തകര്‍ക്കാണ് കോവിഡ് പിടികൂടിയത്. രാജ്യത്ത് ഇതുവരെ 57 ഡോക്ടർമാർക്ക് ജീവൻ നഷ്ടപ്പെട്ടു. ‘കോവിഡ്‌ മരണം കുറയ്‌ക്കുക’ എന്ന ഈ വർഷത്തെ സന്ദേശം ഉൾക്കൊണ്ട്‌ സമൂഹത്തിനായി സ്വയം സമർപ്പിക്കുകയാണ്‌ ഇവർ. സ്വന്തം സുരക്ഷയെ കുറിച്ച് പോലും ചിന്തിക്കാതെ കോവിഡ് രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് നാം അടങ്ങുന്ന സമൂഹവും സർക്കാരും ഉറപ്പുനൽകേണ്ടത് അവരുടെ സുരക്ഷിതത്വമാണെന്നതും ഈ ദിനത്തില്‍ ഓര്‍ക്കാം.

സ്വന്തം ജീവനും അവരുടെ കുടുംബത്തിന്റെ ജീവനും തൃണവത്ക്കരിച്ചുകൊണ്ടാണ് അവര്‍ അഹോരാത്രം സേവനമനുഷ്ഠിക്കുന്നത്. സര്‍ക്കാരിനൊപ്പം നിന്ന് അന്താരാഷ്ട്ര തലത്തിലും സംസ്ഥാനതലത്തിലുമുള്ള ചികിത്സാ മാനദണ്ഡങ്ങളും മാര്‍ഗനിര്‍ദേശങ്ങളും കൃത്യമായി പാലിച്ചുകൊണ്ട് നമ്മുടെ നാട്ടിലെ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നവരാണവര്‍.

ഈ പ്രത്യേക സാഹചര്യത്തില്‍ പോലും മറ്റ് രാജ്യങ്ങളേയും സംസ്ഥാനങ്ങളേയും താരതമ്യപ്പെടുത്തിയാല്‍ ഏറ്റവും കുറച്ച് മരണനിരക്കുള്ള സ്ഥലം കേരളമാണ്. കോവിഡിന്റെ ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും മരണ നിരക്ക് 0.4 ല്‍ നിര്‍ത്താന്‍ നമുക്ക് കഴിഞ്ഞു. നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടേയും പ്രത്യേകിച്ച് ഡോക്ടര്‍മാരുടേയും പ്രയത്‌നം കൊണ്ടാണ് മരണ നിരക്ക് ഇത്രയേറെ കുറയ്ക്കാനായത്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കുമെതിരായ ആക്രമണങ്ങള്‍ സമൂഹം പുനര്‍വിചിന്തനം ചെയ്യണം. അവരാണ് നമ്മുടെ ജീവന്‍ രക്ഷാ പ്രവര്‍ത്തകര്‍. അവര്‍ക്കെതിരായ ഒരക്രമവും പൊറുക്കാന്‍ കഴിയില്ല. ഡോക്ടര്‍മാരുടെ മനസ് തളര്‍ത്തുന്ന രീതിയില്‍ ആരും പെരുമാറരുത്. കാരണം നമ്മള്‍ക്ക് ശേഷവും ആ ഡോക്ടറുടെ സേവനം കാത്ത് നിരവധി പേര്‍ നില്‍ക്കുന്നുണ്ടെന്ന് ഓര്‍ക്കണം.

ഡ്യൂട്ടിയിലുള്ള ഡോക്ടറുടെ മാനസികാവസ്ഥ നാം മനസ്സിലാക്കണം. അതിനാൽ ഡോക്ടർമാരെ സംരക്ഷിക്കേണ്ടത് സർക്കാരിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്തമാണ്. ആരോഗ്യ സ്ഥാപനങ്ങളുടെ നിലനിൽപ്പ് സമൂഹത്തിന്റെ ആവശ്യകതയാണ്.

2021 ഏപ്രിൽ 17, ശനിയാഴ്‌ച

ബാബാ സാഹിബിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ജാതിവ്യവസ്ഥയ്‌ക്കെതിരെ പ്രചരണം ശക്തമാക്കണം

 


ഈ ആഴ്ച, ബാബാ സാഹിബ് ഡോ. ഭീംറാവു അംബേദ്കറുടെ 130-ാം ജന്മവാർഷികം ഇന്ത്യയിലുടനീളം ആഘോഷിച്ചു. 1990 മാർച്ച് 31 ന് ഡോ. ​​അംബേദ്കറിന് മരണാനന്തര ഭാരതരത്ന അവാർഡ് നല്‍കി ആദരിച്ചു.  പശ്ചിമ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യ സർക്കാർ ബാബാ സാഹേബിന്റെ ജന്മദിനം ലോക സമത്വ ദിനമായി ആചരിക്കാൻ തീരുമാനിച്ചു.

ഇന്ത്യക്ക് മാത്രമല്ല ലോകത്തിനും ബാബാ സാഹിബ് വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയിട്ടുണ്ട്. സമതുലിതമായ ഒരു സമൂഹം, സാമൂഹ്യനീതി, ലോകത്തിലെ നിരാലംബരുടെ ഉന്നമനത്തിനായി അദ്ദേഹം വാദിച്ചു. ഇന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും വ്യത്യസ്ത സാമൂഹിക-സാംസ്കാരിക ഫോറങ്ങളും അവരുടെ സംഭാവനയ്ക്ക് അടിവരയിടുന്നു.

ബാബാ സാഹിബിന്റെ കഴിവും ഫലപ്രാപ്തിയും ഒരു വിഷയത്തിൽ മാത്രം ഒതുങ്ങുന്നതല്ല. സാമ്പത്തികശാസ്ത്രം, സാമൂഹ്യശാസ്ത്രം, നരവംശശാസ്ത്രം, പൊളിറ്റിക്കൽ സയൻസ്, നിയമം എന്നീ മേഖലകളിൽ മികച്ച പണ്ഡിതനായിരുന്നു അദ്ദേഹം. തന്റെ അറിവും കഴിവും കൊണ്ട് സമൂഹത്തിലെ പിന്നാക്കം നിൽക്കുന്നതും ചൂഷണം ചെയ്യപ്പെടുന്നതുമായ വിഭാഗങ്ങളെ ഉയർത്തിക്കാട്ടുക മാത്രമല്ല, ലോകത്തെ ഒരു പുതിയ സ്വത്വം ഇന്ത്യയിലുടനീളം എത്തിക്കുന്നതിൽ അദ്ദേഹം വളരെയധികം സംഭാവനകൾ നൽകിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ അറിവിന്റെ അപാരമായ വ്യാപ്തി കാരണം, ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഭരണഘടനാ ജനാധിപത്യ രാജ്യമായി നമ്മെത്തന്നെ സ്ഥാപിക്കാൻ നമുക്ക് കഴിഞ്ഞു. വികസനം മനുഷ്യന്റെ ആത്യന്തിക ലക്ഷ്യമായിരിക്കണമെന്ന് ഡോ. അംബേദ്കർ വിശ്വസിച്ചു. അദ്ദേഹത്തിന്റെ ജീവിതകാലത്ത് ഇതിന്റെ യഥാർത്ഥ വിവക്ഷ വളരെ കുറച്ച് ആളുകൾക്ക് മനസ്സിലായി.

എന്നാല്‍, ഇന്നും വളരെ കുറച്ചുപേർക്ക് മാത്രമേ ബാബാ സാഹിബിന്റെ വാക്കുകൾ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളൂ. അത് പിന്തുടരുകയും സ്വാംശീകരിക്കുകയും ചെയ്യുന്നത് വിദൂര സ്വപ്നം പോലെ തുടരുന്നു. 

നിലവിൽ മറ്റെല്ലാ വ്യക്തികളും, സാമൂഹിക സംഘടനകളും, രാഷ്ട്രീയ പാർട്ടികളും അംബേദ്കറുടെ ബൗദ്ധിക വശവും  അദ്ദേഹത്തിന്റെ സാമൂഹിക, രാഷ്ട്രീയ വീക്ഷണവും, സാംസ്കാരിക നവോത്ഥാന ശബ്ദം എന്നിവ 

 അവരുടെ സ്വന്തം മേഖലയിൽ നിന്ന് അവതരിപ്പിക്കുന്നു. ഉദാഹരണത്തിന്, കുറച്ച് വർഷങ്ങൾ മുമ്പ് വരെ, ഇന്ത്യയുടെ രാഷ്ട്രീയ ക്യാൻവാസിൽ അംബേദ്കറിനെക്കുറിച്ച് വളരെക്കുറച്ച് പരാമർശങ്ങളേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, ഇപ്പോൾ അംബേദ്കറികൾ ഭാരതീയ ജനപാർട്ടിയുടെയും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെയും അഭിപ്രായത്തോട് വിയോജിക്കുന്നു.

പരമ്പരാഗത അംബേദ്കരിസ്റ്റുകളും വിപ്ലവകാരിയായ അംബേദ്കരിസ്റ്റുകളും തമ്മിൽ വ്യത്യാസങ്ങൾ ഉയർന്നു വരുന്നു. ബി‌എസ്‌പി മേധാവി മായാവതിയും ഭീമ ആർമി മേധാവി ചന്ദ്രശേഖർ 'രാവണനും' തമ്മിലുള്ള അഭിപ്രായ വ്യത്യാസം അപകടകരമാണ്.

ചുരുക്കത്തിൽ, അംബേദ്കറുടെ രചനകളും ജീവചരിത്രവും അഭൂതപൂർവമായ ഉയരങ്ങളിലെത്തി നില്‍ക്കുന്നു. ഇടുങ്ങിയ വൃത്തങ്ങൾക്കും ജാതി ചിന്തകൾക്കും ഇത് മനസ്സിലാക്കാൻ കഴിയില്ല.

ഇപ്പോഴത്തെ കാലഘട്ടത്തിൽ രാജ്യം പലതരം അസ്ഥിരത, കുഴപ്പങ്ങൾ, പിരിമുറുക്കം, മാറ്റം എന്നിവ നേരിടുന്നു. ഈ വീക്ഷണകോണിലാണ് അംബേദ്കറുടെ ആശയങ്ങളുടെ അർത്ഥവും പ്രസക്തിയും വർദ്ധിക്കുന്നത്. സാമൂഹ്യ പ്രക്ഷോഭകാരികളോടുള്ള പ്രക്ഷോഭത്തെക്കുറിച്ചോ, നക്സലിസത്തിന്റെ വർദ്ധിച്ചുവരുന്ന ശക്തിയെക്കുറിച്ചോ, സമൂഹത്തിൽ വർദ്ധിച്ചുവരുന്ന അസമത്വത്തെയും അസംതൃപ്തിയെയും കുറിച്ചോ, അല്ലെങ്കിൽ, ജാതി അധിഷ്ഠിത വ്യവസ്ഥയുടെ ആഴം കൂടുന്നതിനെക്കുറിച്ചോ എന്തുമാകട്ടേ, അതാണ് സത്യം. 

ഈ പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരം ബാബാ സാഹേബിന്റെ രചനകളിലും ജീവചരിത്രത്തിലും പ്രതിഫലിക്കുന്നു. ഇന്ത്യയുടെ സമഗ്രതയും സുരക്ഷയും ശക്തിപ്പെടുത്തുന്ന സംസ്ഥാന നയത്തിന്റെ ഭാഗമായി നാം അത് മനസിലാക്കുകയും സമൂഹത്തിൽ പ്രചരിപ്പിക്കുകയും നടപ്പാക്കുകയും വേണം.

ഉദാഹരണത്തിന് 1934-35 ൽ, ജാതിവ്യവസ്ഥ കെട്ടിപ്പടുക്കുന്ന മതവിശ്വാസങ്ങളെ തകർക്കാതെ, ജാതിവ്യവസ്ഥയുടെ അവസാനം അസാധ്യമാണെന്ന് അംബേദ്കർ എഴുതി. 

വാസ്തവത്തിൽ, ജാട്ട്-പാറ്റ്-തോഡക് മണ്ഡൽ (The Jat-Pat-Todak mandal) 1936 ൽ ഡോ. അംബേദ്കറിനെ മുംബൈയിൽ നിന്ന് ലാഹോറിലേക്ക് ക്ഷണിച്ചു. ജാട്ട്-പാറ്റ്-തോഡക് മണ്ഡൽ ഒരു ഹിന്ദു സാമൂഹിക പരിഷ്കരണ പ്രസ്ഥാനത്തിന്റെ വേദിയായിരുന്നു. വളരെയധികം പ്രേരണയ്ക്ക് ശേഷം ബാബാ സാഹേബ് ക്ഷണം സ്വീകരിച്ച് പ്രസംഗിക്കാമെന്ന് ഏറ്റു. കാരണം, സാമൂഹ്യ പരിഷ്കരണത്തെക്കുറിച്ചുള്ള ബാബാ സാഹിബിന്റെ പ്രത്യയശാസ്ത്രത്തിലും ജാട്ട്-പാറ്റ്-തോഡക് മണ്ഡലിന്റെ പ്രവർത്തന രീതിയിലും വളരെയധികം വ്യത്യാസങ്ങളുണ്ടായിരുന്നു.

ബാബാ സാഹിബിന്റെ പ്രസംഗത്തിന്റെ ഫോർമാറ്റിന്റെ ഒരു പകർപ്പ് അദ്ദേഹം ഇതിനകം നേടിയിരുന്നു.  ജാട്ട്-പാറ്റ്-തോഡക് മണ്ഡലത്തിലെ ചില സംഘാടക അംഗങ്ങൾ മണ്ഡലത്തിന്റെ കാഴ്ചപ്പാടുകളും സാഹചര്യങ്ങളും അനുസരിച്ച് ഈ പ്രസംഗത്തിൽ ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചു. എന്നാൽ ഒന്നും മുറിച്ചു മാറ്റാന്‍ ഡോക്ടർ അംബേദ്കർ സമ്മതിച്ചില്ല.

തൽഫലമായി, ആ വാർഷിക സെഷന്റെ സമ്മേളനം അനിശ്ചിതകാലത്തേക്ക് മാറ്റി. കാരണം, ഈ പ്രസംഗത്തിന്റെ ഉള്ളടക്കത്തിലെ 'മാറ്റങ്ങള്‍' സ്വീകരിക്കുന്നതിനു പകരം പ്രസംഗം നടത്താതിരിക്കുന്നതാണ് ഉചിതമെന്ന് അംബേദ്കർ കരുതി.

ഏകദേശം 85 വർഷത്തിനുശേഷവും ഈ പ്രസംഗത്തിന്റെ പ്രാധാന്യം കുറഞ്ഞിട്ടില്ല. ഡോ. അംബേദ്കർ ഈ പ്രസംഗം 'The Unhilation of Caste' (Apocalypse of Caste) എന്ന ലേഖനത്തിന്റെ രൂപത്തിലാണ് പ്രസിദ്ധീകരിച്ചത്. അതിൽ എഴുതിയ കാര്യങ്ങൾ സ്വീകരിച്ച് സമൂഹത്തിൽ പ്രചരിപ്പിക്കുന്നത് യഥാർത്ഥ ഭക്തിയും ദേശസ്‌നേഹവും വര്‍ദ്ധിപ്പിക്കും. 

അദ്ദേഹം എഴുതി - "സാമൂഹിക പരിഷ്കാരങ്ങളുടെ അഭാവത്തിൽ, രാഷ്ട്രീയവും സാമ്പത്തികവുമായ പരിഷ്കാരങ്ങൾ ഫലപ്രദമല്ലാത്തതും അപൂർണ്ണവും അർത്ഥശൂന്യവുമാകും, കാരണം രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥയുടെ അടിസ്ഥാന ഘടന സാമൂഹിക വ്യവസ്ഥയെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാൽ, ഹിന്ദു സാമൂഹ്യവ്യവസ്ഥയിൽ, ജാതി എന്നത് പ്രവർത്തനങ്ങളുടെ വിഭജനം മാത്രമല്ല, ഉദ്യോഗസ്ഥരുടെ വിഭജനവുമാണ്."

അതിനാൽ, ഇന്ത്യയിൽ സമത്വ അധിഷ്ഠിത സമൂഹം സ്ഥാപിക്കുന്നതിലും കർശനമായ ഒരു രാഷ്ട്രം സൃഷ്ടിക്കുന്നതിലും ഏറ്റവും വലിയ തടസ്സമാണ് ജാതി വ്യവസ്ഥ.

ജാതിവ്യവസ്ഥയുടെ ആത്മാവ് അടിസ്ഥാനപരമായി സാമൂഹ്യവിരുദ്ധമാണ്. കാരണം ഇത് സമൂഹത്തിലെ പിന്നോക്ക വിഭാഗത്തിന്റെ ഉന്നമനത്തിന് തടസ്സമാവുകയും സമഗ്രമായ ചിന്തകൾ വളരാൻ അനുവദിക്കുകയും ചെയ്യുന്നില്ല. ജാതി ചിന്താഗതി മൂലം ഹിന്ദു സാമൂഹ്യ വ്യവസ്ഥയിൽ പരസ്പര പിന്തുണ, വിശ്വാസം, വികാരങ്ങൾ തുടങ്ങിയ സാംസ്കാരിക മാർഗങ്ങളിലൂടെ താഴ്ന്ന ജാതിക്കാർക്കെതിരെ ഉയർന്ന ജാതിക്കാർ ഗൂഢാലോചന നടത്തി. ഈ രീതിയിൽ, ജാതിവ്യവസ്ഥ പൊതുവികാരത്തെയും പൊതുജനാഭിപ്രായത്തെയും പൊതു വ്യക്തതയെയും ആശ്രയിച്ചിരിക്കുന്നു.

അതിനാൽ, എല്ലാത്തരം പരിഷ്കാരങ്ങളും, രാജ്യത്ത് ദേശീയത സ്ഥാപിക്കുന്നതും, സാമൂഹിക ഏകീകരണവും തടയുന്നതിനുള്ള ആയുധമാണ് ജാതിവ്യവസ്ഥ. അതിനാൽ, സ്വതന്ത്രവും സമത്വവും സാഹോദര്യവും അടിസ്ഥാനമാക്കിയുള്ള ഒരു സമൂഹം സൃഷ്ടിക്കുന്നതിന് ജാതിവ്യവസ്ഥയുടെ അവസാനം അനിവാര്യമാണെന്ന് അവർ ആഗ്രഹിച്ചു.

നിർഭാഗ്യവശാൽ, സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾ പിന്നിട്ടിട്ടും രാജ്യത്ത് ജാതീയതയുടെ വിഷം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ബാബാ സാഹിബിന്റെ സ്വപ്നങ്ങളുടെ രൂപീകരണത്തിന് ഈ വിഷം ഒരു പ്രധാന തടസ്സമാണ്.

വിവിധ വംശീയ വിഭാഗങ്ങളും അസോസിയേഷനുകളും തെരുവിൽ തഴച്ചുവളരുന്നതായി ഞങ്ങൾ കാണുന്നു. കൂടാതെ, അംബേദ്കറികൾ എന്ന് വിളിക്കപ്പെടുന്ന ചിലർ ബാബാസാഹേബിനെ ഒരു പ്രത്യേക ജാതി ആക്കുന്നതിൽ വ്യാപൃതരായിക്കൊണ്ടിരിക്കുന്നു.

മറുവശത്ത്, ചില സങ്കുചിത ചിന്താഗതിക്കാരായ ആളുകൾ ബാബാ സാഹിബിന്റെ ഐഡന്റിറ്റി ഒരു പ്രത്യേക മേഖലയിൽ ഒതുക്കി നിർത്താൻ ശ്രമിക്കുകയാണ്. ഡോ. അംബേദ്കർ ഈ മനുവാദി ചിന്തയെയും ജാതി യൂണിയനെയും ജാതിവ്യവസ്ഥയുടെ പരിപോഷകരെന്ന് വിശേഷിപ്പിച്ചു.

ഈ വംശീയ വിഭാഗങ്ങൾക്ക് മുകളിലായി നാം പുതിയ പാരമ്പര്യങ്ങൾ വളർത്തിയെടുക്കണം, അതിൽ നിന്ന് മാത്രമേ നമുക്ക് സാമൂഹ്യ നീതിയിലേക്ക് നീങ്ങാൻ കഴിയൂ. എന്നാല്‍, അംബേദ്കറുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിൽ നമ്മള്‍ പരാജയപ്പെടുന്നുവെന്ന് നിലവിലെ സാഹചര്യങ്ങൾ വ്യക്തമാക്കുന്നു.

ഒരു രാഷ്ട്രീയ പാർട്ടിയും ജാതിവ്യവസ്ഥയുടെ അന്ത്യം പിന്തുടരാൻ ആഗ്രഹിക്കുന്നില്ല. ഒരു സാമൂഹിക പ്രസ്ഥാനവും ഈ ദിശയിലേക്ക് നീങ്ങുന്നില്ല. മറിച്ച്, ജാതി അടിസ്ഥാനമാക്കിയുള്ള യൂണിയനുകൾ അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ഒരു മാരകമായ അടയാളമാണ് - രാജ്യത്തിനും സമൂഹത്തിനും.

രാജ്യത്തിന്റെ താല്പര്യത്തിൽ ബാബാസാഹേബിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ നാം മുന്നോട്ട് വന്ന് ജാതിവ്യവസ്ഥയുടെ അന്ത്യം കുറിയ്ക്കണം.