Wednesday, May 25, 2016

ജിഷ ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ മകളോ ?

പെരുമ്പാവൂര്‍ രായമംഗലം ഗ്രാമപഞ്ചായത്തിലുള്‍പ്പെട്ട ഇരിങ്ങോള്‍ ഗ്രാമത്തിലെ നിയമവിദ്യാര്‍ത്ഥിയായിരുന്ന ജിഷ (29 വയസ്സ്) 2016 ഏപ്രില്‍ 28-ന് രാത്രി അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം പോലീസിന്റെ അനാസ്ഥ മൂലവും മാധ്യമശ്രദ്ധ പതിയാത്തതിനാലും അധികമാരുടേയും ശ്രദ്ധയില്‍ പെട്ടിരുന്നില്ല. സോഷ്യല്‍ മീഡിയകളിലും, നവമാധ്യമങ്ങളിലും ജിഷയ്ക്ക് നീതിയ്ക്കായുള്ള പ്രചരണങ്ങള്‍ ശക്തമായതോടെയാണ് മറ്റു മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

കേരളത്തിലെ പതിനാലാം നിയമസഭാ തിരഞ്ഞെടുപ്പില്‍ ജിഷയുടെ കൊലപാതകം കോളിളക്കമുണ്ടാക്കി. കൊലപാതകം നടന്നുകഴിഞ്ഞ് നാളുകള്‍ കഴിഞ്ഞിട്ടും പോലീസിന് കേസുമായി ബന്ധപ്പെട്ട ഒരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞില്ല. പെരിയാര്‍ ബണ്ട് കനാലിന്റെ തിണ്ടയില്‍ പുറമ്പോക്ക് ഭൂമിയില്‍ പണിത ഒരു ഒറ്റമുറി വീട്ടിലാണ് ജിഷയും അമ്മ രാജേശ്വരിയും കഴിഞ്ഞിരുന്നത്. ജോലിക്കു പോയിരുന്ന രാജേശ്വരി രാത്രി 8:30ഓടെ വീട്ടിലെത്തിയപ്പോഴാണ് മകളുടെ മൃതദേഹം കാണുന്നത്. ശ്വാസം മുട്ടിച്ചും, ക്രൂരമായി മര്‍ദ്ദിച്ചുമാണ് ജിഷയെ കൊലപ്പെടുത്തിയത്. വയറിലും, കഴുത്തിലും, യോനിയിലും ക്രൂരമായ മര്‍ദ്ദനമേറ്റതിന്റെ തെളിവുകളുണ്ട്. ലൈംഗിക പീഢനം നടന്നതിനുശേഷമാവാം കൊലപാതകം നടന്നിട്ടുള്ളതെന്ന് സാഹചര്യങ്ങള്‍ വെളിവാക്കുന്നു. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ദേഹത്ത് മുപ്പതിലധികം മുറിവുകളുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഡല്‍ഹിയിലെ നിര്‍ഭയ കേസിനു താരതമ്യപ്പെടുത്താവുന്ന രീതിയിലുള്ള കൊലപാതമായിരുന്നു ജിഷയുടേത്. കുടല്‍മാല മുറിഞ്ഞ് കുടല്‍ പുറത്തുവന്ന നിലയിലായിരുന്നെന്നും കത്തി നെഞ്ചില്‍ ആഴത്തില്‍കുത്തിയിറക്കിട്ടുണ്ടായിരുന്നെന്നും പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ലോക്കല്‍ പോലീസിന്റെ അന്വേഷണം ഒരു പ്രഹസനമായിത്തീര്‍ന്ന സാഹചര്യത്തിലാണ് സോഷ്യല്‍ മീഡിയകളിലും മറ്റും പ്രചരണം ശക്തമാക്കുകയും അതനുസരിച്ച് ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കേസന്വേഷണം തുടങ്ങിയത്. പതിനഞ്ച് അന്വേഷണ ഉദ്യോഗസ്ഥരുള്ള സംഘത്തില്‍ മൂന്നു ഡി. വൈ. എസ്.പി മാരുണ്ട്. മൂന്നു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഏകദേശം 200 ഓളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു. അയല്‍ക്കാരില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍, കൊലപാതകം നടന്നു എന്നു പറയപ്പെടുന്ന സമയത്ത് ജിഷയുടെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ ഒരാളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടിരുന്നു.

ജിഷക്ക് ഒരു സഹോദരി കൂടിയുണ്ട്. ബേക്കറി ജീവനക്കാരിയായ ദീപ. ദീപയുടെ സുഹൃത്തായിരുന്ന അന്യസംസ്ഥാന തൊഴിലാളിയേയും പോലീസ് സംശയിക്കുന്നുണ്ട്. പോലീസ് തയ്യാറാക്കിയ രേഖാചിത്രവുമായി ഇയാള്‍ക്ക് സാമ്യമുണ്ടെന്നു പോലീസ് പറയുന്നു. കഞ്ചാവ് വില്‍പ്പനക്കാരനായിരുന്ന ഇയാള്‍ ജിഷ കൊല്ലപ്പെട്ടതിനുശേഷം ഒളിവില്‍ പോയിരിക്കുകയാണ്. ജിഷക്കു പരിചയമുള്ള ഒരാളായിരിക്കാം കൊലപാതകി എന്നു പോലീസ് നേരത്തേ സൂചിപ്പിച്ചിരുന്നു.

കേസന്വേഷണം എങ്ങുമെത്താത്ത സ്ഥിതിക്കും, പ്രതികളെന്നു സംശയിക്കുന്നവരെ അറസ്റ്റു ചെയ്യാത്തതിലും പ്രതിഷേധിച്ച് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും, അതു പ്രകാരം പോലീസ് മറ്റു നിരവധി പേരെ ചോദ്യം ചെയ്തെങ്കിലും കൊലപാതകത്തിലേക്ക് നയിക്കുന്ന വിവരങ്ങളൊന്നും കിട്ടിയിരുന്നില്ല. തന്നെയുമല്ല കൊലപാതകവുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം നടത്തിയ പോലീസ് സംഘം തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. 'ഇനിയൊരു ജിഷ ഇവിടെ ഉണ്ടാകരുത്' എന്ന നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയാണ് ഇപ്പോള്‍ അല്പമെങ്കിലും ആശ്വാസം നല്‍കുന്നത്.

ഈ കൊലപാതകത്തില്‍ അന്നത്തെ ഭരണകക്ഷിയായ യു.ഡി.എഫി.ലെ ചില ഉന്നത നേതാക്കളേയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയിരുന്നു. ആ സംശയം ഇപ്പോള്‍ ബലപ്പെടുത്തുന്ന രീതിയിലാണ് സംഭവങ്ങള്‍ മാറിമറിയുന്നത്. കൊല്ലപ്പെട്ട  ജിഷ ഒരു ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ മകളാണെന്നാണ് പുതിയ വെളിപ്പെടുത്തല്‍. അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഈ ആരോപണവുമായി രംഗത്തെത്തിക്കഴിഞ്ഞു.

ജിഷയുടെ അമ്മ രാജേശ്വരി ഇരുപത് വര്‍ഷത്തോളമായി ഈ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ജോലി ചെയ്യുകയായിരുന്നെന്നും, ഇയാളും ജിഷയുടെ അമ്മയുമായുണ്ടായ ബന്ധത്തില്‍ ജനിച്ചതാണ് ജിഷ എന്നുമാണ് ജോമോന്‍ ആരോപിക്കുന്നത്. ജിഷക്കും ഈ വിവരം അറിയാമായിരുന്നത്രേ ! ജിഷ കൊല്ലപ്പെടുന്നതിനു മുന്‍പ് ഈ നേതാവിന്റെ വീട്ടിലെത്തി സ്വത്തിന്മേല്‍ അവകാശവാദം ഉന്നയിച്ചിരുന്നതായും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ആരോപിക്കുന്നു. എന്നാല്‍ ഈ നേതാവ് ജിഷയ്ക്ക് സ്വത്തില്‍ അവകാശം നല്‍കിയില്ലെന്നു മാത്രമല്ല, ജിഷയെ ഭീഷണിപ്പെടുത്തുകയും ചെയ്തത്രേ. തുടര്‍ന്ന് പിതൃത്വം തെളിയിക്കാന്‍ ഡി.എന്‍.എ. ടെസ്റ്റ് നടത്തുമെന്ന് ജിഷ ഇയാളെ ഭീഷണിപ്പെടുത്തി. ഈ സംഭവത്തിന് ശേഷമാണ് ജിഷ അതിദാരുണമായും മൃഗീയമായും കൊല്ലപ്പെട്ടതെന്ന് ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയില്‍ പ്രമുഖന്റെ പേര് വ്യക്തമാക്കുന്നില്ല.

പിണറായി വിജയന് നല്‍കിയ പരാതി ജോമോന്‍ തന്റെ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉന്നത കോണ്‍ഗ്രസ്സ് നേതാവിന്റെ മകനും മറ്റും എതിരെയുള്ള ആരോപണത്തെക്കുറിച്ച് നാട്ടില്‍ പാട്ടാണെങ്കിലും ഭരണസ്വാധീനം ഉപയോഗിച്ച് കേസ് പൊലീസ് അട്ടിമറിക്കുകയും അന്വേഷണം വഴിതെറ്റിച്ചുവിടുകയാണെന്നും ജോമോന്‍ ആരോപിക്കുന്നു. രാജ്യത്തെ നടുക്കിയ കൊലക്കേസ്സായിട്ടുപോലും പൊലീസ് മൃതദേഹം ദഹിപ്പിക്കുകയാണ് ചെയ്തതെന്നും ഉന്നത കോണ്‍ഗ്രസ്സ് നേതാവിന്റെ പിതൃത്വം തെളിയിക്കാതിരിക്കുവാന്‍ വേണ്ടിയാണ് പൊലീസ് മൃതദേഹം ആരെയുമറിയിക്കാതെ ദഹിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു.

പോസ്റ്റുമോര്‍ട്ടം നടത്തിയതിലും ഗുരുതരമായ വീഴ്ച വന്നു, കൊലപാതകം നടന്ന വീട് തെളിവ് നശിപ്പിക്കാതിരിക്കാന്‍ വേണ്ടി പൊലീസ് ബന്തവസ്സിലെടുത്ത് സീല്‍ ചെയ്തില്ല, വിലപ്പെട്ട തെളിവുകള്‍ നശിപ്പിക്കാനിടയായി തുടങ്ങിയ ആരോപണങ്ങളും പരാതിയില്‍ ജോമോന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ആരോപണ വിധേയനായ ഉന്നത കോണ്‍ഗ്രസ്സ് നേതാവിന്റെ ശുപാര്‍ശയില്‍ നിയമിതരായ കുറുപ്പുംപടി എസ്.ഐയും സി.ഐയും ഉള്‍പ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ പ്രാഥമിക അന്വേഷണ സംഘത്തില്‍ മുഴുവന്‍ തെളിവും നശിപ്പിക്കാന്‍ കൂട്ടുനിന്നിരുന്നു. വീഴ്ചവരുത്തിയ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷിച്ച് നടപടിയെടുക്കണമെന്നും പൊലീസ് എഡിജിപി ശ്രീമതി ബി സന്ധ്യയുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ടീം രൂപീകരിച്ച് അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടുവാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കണമെന്നുമാണ് ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ തന്റെ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇത്തരുണത്തില്‍ കേരളത്തില്‍ നടന്ന അതിക്രൂരമായ മറ്റൊരു കൊലപാതകവും ഓര്‍മ്മ വരുന്നു. 2011 ഫെബ്രുവരി ഒന്നിന് ട്രെയിന്‍ യാത്രയ്ക്കിടെ ആക്രമിക്കപ്പെട്ടതിനെത്തുടര്‍ന്ന് കൊല്ലപ്പെട്ട സൗമ്യ എന്ന പെണ്‍‌കുട്ടി കേരള ജനതയെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരുന്നു. എറണാകുളത്തുള്ള ഒരു ടെക്സ്റ്റൈല്‍ ഷോപ്പിലെ ജീവനക്കാരിയായിരുന്ന സൗമ്യ ഷൊര്‍ണൂലെ വീട്ടിലേക്ക് പോകുകയായിരുന്നു. അവള്‍ യാത്ര ചെയ്തിരുന്ന ട്രെയിനിലെ വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ വെച്ചാണ് അവള്‍ ആക്രമിക്കപ്പെട്ടത്. തമിഴ്‌നാട് സ്വദേശിയായ ഗോവിന്ദച്ചാമി എന്നയാള്‍ സൗമ്യയെ ട്രെയിനില്‍ നിന്നും പുറത്തേക്ക് തള്ളിയിട്ട് അതിക്രൂരമായ ബലാത്സംഗത്തിനു വിധേയയാക്കിയെന്നും വീഴ്ചയുടെയും അതിക്രമത്തിന്റെയും ഭാഗമായി സൗമ്യ കൊല്ലപ്പെട്ടുവെന്നുമായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ചു.

തൃശൂര്‍ അതിവേഗ കോടതിയില്‍ നടന്ന ഈ കേസിന്റെ വിചാരണയില്‍ പ്രതിയ്ക്കെതിരെ ആരോപിക്കപ്പെട്ടിരുന്ന 15 കുറ്റങ്ങളില്‍ കൊലപാതകം, ബലാത്സംഗം, മോഷണം തുടങ്ങിയവ സംശയാതീതമായി തെളിഞ്ഞിരിക്കുന്നതായി വെളിപ്പെടുത്തിയ ജഡ്ജി രവീന്ദ്രബാബു പ്രസ്താവിച്ചു. പ്രതി ജീവിച്ചിരിക്കുന്നത് സമൂഹത്തിലെ സ്ത്രീകള്‍ക്ക് ഭീഷണിയാണെന്ന് കോടതി നിരീക്ഷിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവമാണിതെന്ന് കോടതി കണ്ടെത്തി. 2011 നവംബര്‍ 11 ന് പ്രതിക്ക് വധശിക്ഷയ്ക്ക് പുറമെ ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും കോടതി വിധിച്ചു. കൊലപാതകം, ബലാത്സംഗം, വനിതാ കമ്പാര്‍ട്ടുമെന്റില്‍ അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ശിക്ഷ. പ്രതി മുമ്പും ശിക്ഷിക്കപ്പെട്ടിരുന്നുവെന്ന് കോടതി കണ്ടെത്തിയിരുന്നു.

തൃശ്ശൂര്‍ അതിവേഗ കോടതിയില്‍ പതിനൊന്നു ദിവസം കൊണ്ട് പൂര്‍ത്തിയാകുമെന്നു കരുതിയ വിചാരണ നടപടികള്‍ അഞ്ചുമാസം കൊണ്ടാണ് പൂര്‍ത്തിയായത്. ദൃക്‌സാക്ഷികളില്ലാതിരുന്ന കേസിൽ സാക്ഷിമൊഴികളുടേയും സാഹചര്യത്തെളിവുകളുടേയും അടിസ്ഥാനത്തിലാണ് വിചാരണ പൂര്‍ത്തിയാക്കിയത്. ആകെ 82 സാക്ഷികളെയാണ് പ്രതിഭാഗം വിസ്തരിച്ചത്. നാല്‍പ്പതിമൂന്നോളം തൊണ്ടിയും 101 രേഖകളും കേസിലേക്കായി കോടതിയില്‍ സമര്‍പ്പിച്ചു. ക്രൂരനായ ഗോവിന്ദച്ചാമിക്ക് നിയമസഹായങ്ങളും മറ്റും നല്‍കാന്‍ ബോംബെയില്‍ നിന്നുമാണ് അഭിഭാഷകര്‍ കോടത്തിയില്‍ എത്തിയതെന്നു കേട്ടപ്പോള്‍ ജനം നെറ്റി ചുളിച്ചു. സ്വാധീനം പല വിധത്തിലും ക്രിമിനലുകള്‍ക്ക് സഹായവുമായി എത്തുന്നതാണ് രാജ്യത്ത് അക്രമങ്ങളും കൊലപാതകങ്ങളും പെരുകുന്നത്.

ജിഷയുടെ കൊലപാതകം ഭരണസ്വാധീനം ഉപയോഗിച്ച് തേച്ചുമായ്ച്ചു കളയാന്‍ ശ്രമങ്ങള്‍ നടത്തിയവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരേണ്ടത് നിയമപാലകരാണ്. വേലിതന്നെ വിളവു തിന്നുന്ന പ്രവണത അവസാനിപ്പിച്ച് ഇതുപോലുള്ള ക്രൂര പ്രവൃത്തികള്‍ ചെയ്തവരേയും ചെയ്യിച്ചവരേയും നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരികയും അവര്‍ക്ക് തക്കതായ ശിക്ഷ ലഭ്യമാക്കുകയും ചെയ്തെങ്കില്‍ മാത്രമേ കേരളം "ദൈവത്തിന്റെ സ്വന്തം നാട്" എന്ന പേരിന് അര്‍ഹയാകൂ.

No comments:

Post a Comment