Tuesday, April 25, 2017

വിവാദങ്ങളുടെയും വീഴ്ചകളുടെയും ഒന്നാം വാര്‍ഷികവുമായി പിണറായി സര്‍ക്കാര്‍

പിണറായി വിജയന്‍ സര്‍ക്കാര്‍ വിവാദങ്ങളുടെയും വീഴ്ചകളുടെയും ഒന്നാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുന്നു. ഇതുവരെ കേരളത്തില്‍ ഇത്ര ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരു സംസ്ഥാന സര്‍ക്കാറിനും സംഭവിച്ചിട്ടില്ലാത്ത അത്ര പ്രതിച്ഛായാ നഷ്ടവുമായാണ് പിണറായി സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം പൂര്‍ത്തിയാക്കുന്നത്.രു വര്‍ഷത്തിനിടെ പിണറായി സര്‍ക്കാറിന്‍െറ ഒരേയൊരു തീരുമാനം മാത്രമാണ് പൊതുസമൂഹത്തിന്‍െറ അഭിനന്ദനം നേടിയെടുത്തുള്ളൂ. എല്ലാ സ്കൂളുകളിലും മലയാളം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള തീരുമാനമാണത്. ഈയൊരു തീരുമാനം ഒഴിച്ചുനിര്‍ത്തിയാല്‍ കൈവച്ചതെല്ലാം പിണറായിക്ക് പൊള്ളുന്ന അനുഭവമായിരുന്നു.

ഒരു വര്‍ഷത്തിനിടെ രണ്ടു മന്ത്രിമാരുടെ നാണം കെട്ട രാജിയാണ് ഏറ്റവും വലിയ പ്രതിസന്ധി സൃഷ്ടിച്ചത്. അതില്‍, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ഇ.പി ജയരാജന്‍ രാജിവച്ചത് ബന്ധുനിയമന ആരോപണത്തിലാണ്. മന്ത്രിസഭയിലെ രണ്ടാമന്‍ തന്നെ അഴിമതിയുമായി ബന്ധപ്പെട്ട് പുറത്തായത് ഇടതുപക്ഷ സര്‍ക്കാറിന് കുറച്ചൊന്നുമല്ല നാണക്കേടായത്. മറ്റൊരു മന്ത്രിയായ എ.കെ ശശീന്ദ്രനാകട്ടെ, അതിനേക്കാള്‍ നാണംകെട്ട ആരോപണത്തിലും പുറത്തായി. പിണറായിയുടെ മറ്റൊരു വിശ്വസ്തനായ എം.എം മണിയാകട്ടെ സ്ത്രീകളുമായി ബന്ധപ്പെട്ട മറ്റൊരു വിവാദച്ചുഴിയിലാണിപ്പോള്‍. ഇത്തരം വിവാദങ്ങള്‍ ഭരണരംഗത്തെയും മുന്നണി ബന്ധങ്ങളെയും അടിമുടി ഉലച്ചു.

ആഭ്യന്തര മന്ത്രിസ്ഥാനം ഏറ്റെടുത്തപ്പോള്‍ പിണറായി വിജയന് പൊലീസിനുമേല്‍ ശക്തമായ നിയന്ത്രണമുണ്ടാകുമെന്നായിരുന്നു ഏവരുടെയും പ്രതീക്ഷ. എന്നാല്‍ നാളുകള്‍ക്കുള്ളില്‍ അത് പൊലിഞ്ഞു. യു.ഡി.എഫ് ഭരണത്തില്‍ പോലുമില്ലാത്തവിധം പൊലീസ് അഴിഞ്ഞാടി. നിസാര സംഭവങ്ങള്‍ക്കുപോലും യു.എ.പി.എ ചുമത്തി. ഇത് പൊലീസ് മേധാവിക്കുതന്നെ തള്ളിപ്പറയേണ്ടിവന്നു. നിലമ്പൂരില്‍ മാവോവാദികളെ വെടിവച്ചുകൊന്നത് ഇടതുപക്ഷ സര്‍ക്കാറിന്‍െറ മുഖത്തേറ്റ മറ്റൊരു കളങ്കമായി. ലോക്നാഥ് ബഹ്റയുടെ നേതൃത്വത്തിലുള്ള പൊലീസ് വലതുപക്ഷ പൊലീസ് ആണെന്ന് അതിന്‍െറ നടപടികള്‍ തെളിയിച്ചു. ഒരു ഇടതുപക്ഷ സര്‍ക്കാര്‍ വലതുപക്ഷ പൊലീസുമായി മുന്നോട്ടുപോകുന്ന കാഴ്ചയാണിപ്പോള്‍ കാണുന്നത്. പിണറായി വിജയന്‍ ആരോപണം നേരിടുന്ന ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ടാണ് ലോക്നാഥ് ബഹ്റയെ അപമാനം സഹിച്ചും ഡി.ജി.പിയായി തുടരാന്‍ അനുവദിച്ചിരിക്കുന്നതെന്നാണ് അണിയറ സംസാരം. മുന്നണിയില്‍ സി.പി.ഐയും സി.പി.എമ്മിലെ തന്നെ ഒരു വിഭാഗവും ബഹ്റക്കെതിരെ രംഗത്തുവന്നിട്ടും പിണറായി വിജയന്‍ ബഹ്റക്കുപിന്നില്‍ ഉറച്ചുനില്‍ക്കുന്നത് തന്‍െറ നേരെ തൂങ്ങിനില്‍ക്കുന്ന ലാവ്‌ലിന്‍ വാളില്‍നിന്ന് രക്ഷതേടിയാണെന്നാണ് സംസാരം.

വന്‍ പരാജയമായ മറ്റൊരു മന്ത്രി വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥാണ്. വിദ്യാഭ്യാസ വകുപ്പ് സി.പി. എം ഏറ്റെടുത്തത് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ വലിയ പ്രതീക്ഷയുണ്ടാക്കിയിരുന്നു. എന്നാല്‍, മൗലികമായ ഒരു സംഭാവനയും മന്ത്രിയില്‍നിന്നുണ്ടായില്ലെന്നു മാത്രമല്ല, എസ്.എസ്.എല്‍.പി പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയൊക്കെ സര്‍ക്കാറിനുതന്നെ നാണക്കേടായി.

കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാറിന്‍െറ അറുപതാം വാര്‍ഷികത്തിലാണ് മറ്റൊരു ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തില്‍ അധികാരമേറ്റത്. വന്‍ പ്രതീക്ഷകളോടെയായിരുന്നു ജനം ഈ സര്‍ക്കാറിനെ കണ്ടത്. ‘ഇരട്ടച്ചങ്കന്‍’ എന്നൊക്കെ ഇരട്ടപ്പേരുള്ള ഒരു മുഖ്യമന്ത്രി അതിഗംഭീരമായ ഭരണം കാഴ്ചവക്കുമെന്നായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകരുടെയും പ്രതീക്ഷ. എന്നാല്‍, ഇരട്ടച്ചങ്കുപോയിട്ട് ഒറ്റച്ചങ്കിന്‍െറ കരുത്തുപോലും ഇല്ലാത്ത ഒരാളാണ് പിണറായി എന്ന് അതിവേഗം തെളിയിച്ചു.

പിണറായിയുടെ പരാജയം യഥാര്‍ഥത്തില്‍ മുതലെടുത്തത് സി.പി.ഐയാണ്. മുമ്പെങ്ങുമില്ലാത്തവിധം ഇടതുപക്ഷത്തെ യഥാര്‍ഥ പ്രതിപക്ഷമായി സി.പി.ഐ മാറുന്ന കാഴ്ചയാണ് കേരളം കണ്ടത്. വി.എസ് അച്യുതാനന്ദന്‍ എന്ന പ്രതിപക്ഷം ഭരണപരിഷ്കാര കമീഷന്‍ കസേരയില്‍ സുഖസുഷുപ്തിയിലാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്‍െറ ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല. ഈ ഗ്യാപാണ് സി.പി.ഐ മുതലാക്കിയത്. ഒരുപക്ഷെ, പിണറായി സര്‍ക്കാറിന്‍െറ ജനവിരുദ്ധ തീരുമാനങ്ങളുടെ ഏറ്റവും വലിയ ഗുണഭോക്താവ് സി.പി.ഐയാണ്.

സര്‍ക്കാരുകള്‍ മാറി മാറി ഭരിക്കുന്നത് സംസ്ഥാനങ്ങള്‍ക്ക് ഗുണകരമാണെങ്കിലും, ഭരണ നേതൃത്വത്തിന് വീഴ്ച സംഭവിച്ചാല്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിനാണ് കോട്ടം തട്ടുന്നത്. വീഴ്ചയില്‍ നിന്ന് ഗുണപാഠം പഠിക്കുന്ന നേതാക്കള്‍ ഇച്ഛാശക്തിയോടെ, തെറ്റുകള്‍ തിരുത്തി മുന്നോട്ടു നീങ്ങുമ്പോഴാണ് ജനങ്ങള്‍ അവരിലര്‍പ്പിച്ച വിശ്വാസം കൂടുതല്‍ തിളങ്ങുന്നത്. അങ്ങനെയൊരു തിളക്കം പിണറായി വിജയനില്‍ നിന്ന് പ്രതീക്ഷിക്കാന്‍ സാധിതമാകട്ടേ എന്ന് ആശംസിക്കുന്നു.

No comments:

Post a Comment