Thursday, September 29, 2016

പാക്കിസ്ഥാന് 'ടെസ്റ്റ് ഡോസ്' കൊടുത്ത ഇന്ത്യന്‍ ജവാന്മാര്‍ക്ക് ബിഗ് സല്യൂട്ട്

പ്രശ്നസങ്കീര്‍ണ്ണമായ കശ്മീരിലെ സംഘര്‍ഷം നിയന്ത്രണാതീതമാക്കാന്‍ ശ്രമിക്കുന്നതിനിടെ ഭീകരര്‍ നുഴഞ്ഞു കയറി പതിനെട്ട് ഇന്ത്യന്‍ ജവാന്മാരെ വധിച്ചതിന് തക്കസമയത്ത് സധൈര്യം നിയന്ത്രണരേഖക്കപ്പുറത്തേക്ക് കടന്നു കയറി പാക്കിസ്ഥാന് മറുപടി നല്‍കിയ ധീര ജവാന്മാര്‍ക്ക്  ബിഗ് സല്യൂട്ട്.  ഇന്ത്യയെ പ്രകോപിപ്പിച്ചാല്‍ അടങ്ങിയിരിക്കുകയില്ല എന്ന ഒരു സന്ദേശവും ഇന്ത്യന്‍ സൈനികര്‍ പാക്കിസ്ഥാനേയും ലോകത്തേയും അറിയിച്ചു.

ക്ഷമയും സഹനശക്തിയും വേണ്ടുവോളമുള്ള ഇന്ത്യന്‍ സേനയെ തീക്കൊള്ളി കൊണ്ടു ചൊറിയാന്‍ വന്നാല്‍, അവരാരായാലും എവിടെപ്പോയി ഒളിച്ചാലും സമയവും മുഹൂര്‍ത്തവുമൊന്നും നോക്കാതെ അവരുടെ പാളയത്തില്‍ കടന്നുചെന്ന് തിരിച്ചടിക്കാന്‍ ചങ്കൂറ്റമുള്ളവരാണ് ഇന്ത്യന്‍ സൈന്യരെന്ന് തെളിയിച്ചതുവഴി ഊറ്റം കൊള്ളുകയാണ് ഭാരതം. തുരുമ്പെടുത്ത നയതന്ത്രവും കളങ്കപ്പെട്ട സൗഹൃദങ്ങളും ചതിക്കപ്പെടുന്ന ഉഭയകക്ഷി ബന്ധങ്ങളും മാത്രമല്ല, അടിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്നു കാണിച്ചുകൊടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനും സൈനിക ഓപ്പറേഷന്‍സ് ഡയറക്റ്റര്‍ ജനറല്‍ ലഫ്. ജനറല്‍ രണ്‍ബീര്‍ സിംഗിനും അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകള്‍.

1999 ജൂലൈയില്‍ കാര്‍ഗില്‍ ‍യുദ്ധത്തിനു ശേഷം അയല്‍രാജ്യത്തെ ഭീകരതയ്ക്കെതിരേ ഇന്ത്യ നടത്തുന്ന ശക്തമായ മിന്നലാക്രമണമാണ് ഇന്നലെ നടന്നത്. സര്‍ജിക്കല്‍ ഓപ്പറേഷന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന നടപടി താല്‍ക്കാലികമായുള്ള മുന്നറിയിപ്പാണെന്നും ഈ ആക്രമണത്തില്‍ നിന്നു തങ്ങള്‍ സ്വയം പിന്മാറിയെന്നും സൈനിക നേതൃത്വം വ്യക്തമാക്കുന്നു. പക്ഷേ, പാക്കിസ്ഥാന്‍ അതിസാഹസത്തിനിറങ്ങിയാല്‍ വെറുതേ വിടില്ലെന്ന ശക്തമായ താക്കീതും അവര്‍ നല്‍കിയിട്ടുണ്ട്. ഏതു സാഹചര്യവും നേരിടാന്‍ സൈന്യത്തിലെ എല്ലാ വിഭാഗങ്ങളും രാജ്യത്തിന്‍റെ ഭരണ-രാഷ്‌ട്രീയ നേതൃത്വങ്ങളും ഒറ്റക്കെട്ടായി അണിനിരന്നിരിക്കുന്നു.

പൊടുന്നനെ ഉണ്ടായ പ്രകോപനമല്ല ഇന്ത്യയെ പാക്ക് മണ്ണിലെത്തിച്ചത്. മുംബൈ ഭീകരാക്രമണം വെറുമൊരു ആക്രമണമായിരുന്നില്ല. ഇന്ത്യക്കെതിരായ തുറന്ന യുദ്ധമായിരുന്നു. അജ്മല്‍ കസബ് എന്ന ഭീകരനെ ജീവനോടെ പിടികൂടി വിചാരണ ചെയ്ത് എല്ലാ സത്യങ്ങളും കണ്ടെത്തിയിട്ടും അയാളുടെ പൗരത്വം നിഷേധിക്കുകയായിരുന്നു പാക്കിസ്ഥാന്‍. ഒടുവില്‍ ലോകരാഷ്‌ട്രങ്ങള്‍ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ, അജ്മലിന്‍റെ പൗരത്വം അംഗീകരിക്കേണ്ടി വന്നു പാക്കിസ്ഥാന്. പിന്നീടു കശ്മീരിലേക്കും പഞ്ചാബിലേക്കുമായി പാക് ഭീകരതയുടെ കണ്ണുകള്‍. പത്താന്‍ കോട്ടിലെയും ഉറിയിലെയും സൈനിക താവളങ്ങളിലേക്കുവരെ ഒളിയാക്രമണം നീണ്ടപ്പോള്‍ ഇന്ത്യക്കു മുന്നില്‍ ക്ഷമയുടെ എല്ലാ വഴികളും അടയുകയായിരുന്നു.

ഇക്കഴിഞ്ഞ ശനിയാഴ്ച കോഴിക്കോട്ടു നടത്തിയ പ്രസംഗത്തില്‍ ഉറിയിലെ പാക് തെമ്മാടിത്തം രാജ്യം മറക്കുകയോ പൊറുക്കുകയോ ചെയ്യില്ലെന്നു നരേന്ദ്ര മോദി മുന്നറിയിപ്പ് നല്‍കിയിരുന്നു. തക്ക സമയത്തും സ്ഥലത്തും ഉചിതമായ തിരിച്ചടി നല്‍കുമെന്നും മോദി പറഞ്ഞു. എന്നാല്‍ ആയിരം വര്‍ഷം നീണ്ടു നില്‍ക്കുന്ന യുദ്ധം ആദ്യം ഇരു രാജ്യങ്ങളിലെയും പട്ടിണിക്കും ദാരിദ്ര്യത്തിനുമെതിരേ ആകാമെന്നായിരുന്നു മോദിയുടെ വെല്ലുവിളി. അങ്ങനെയൊരു യുദ്ധത്തില്‍ ആരു ജയിക്കുമെന്ന് കണ്ടറിയാമെന്നു കൂടി അദ്ദേഹം പറഞ്ഞത് പാക്കിസ്ഥാനിലെ സാധാരണ ജനങ്ങളെ ഉദ്ദേശിച്ചായിരുന്നു. അതിലദ്ദേഹം വിജയിക്കുകയും ചെയ്തു.

ഭീകരതയെ താലോലിക്കുന്ന പാക് ഭരണകൂടത്തിനെതിരേ, അവിടെ നടക്കാനിരിക്കുന്ന പത്തൊമ്പതാമതു സാര്‍ക്ക് ഉച്ചകോടി ബഹിഷ്കരിച്ചുകൊണ്ടായിരുന്നു ഇന്ത്യയുടെ നയതന്ത്ര പ്രതികരണം. ഇന്ത്യന്‍ നിലപാടിനെ പിന്തുണച്ച് അഫ്ഗാനിസ്ഥാനും ഭൂട്ടാനും ബംഗ്ലാദേശും സാര്‍ക്ക് സമ്മേളനം ബഹിഷ്കരിച്ചു. അന്താരാഷ്‌ട്രതലത്തില്‍ ഒറ്റപ്പെട്ട പാക്കിസ്ഥാന് പലപ്പോഴും ഒപ്പം നില്‍ക്കുന്ന ചൈനയുടെ പോലും പിന്തുണ ലഭിച്ചില്ല. നയതന്ത്ര മേഖലയിലുണ്ടായ ഈ നേട്ടം മുന്‍നിര്‍ത്തിയാണ് ഇന്ത്യ പാക് അധിനിവേശ കശ്മീരിലേക്ക് ഇരച്ചു കയറി നാലു മേഖലകളിലെ എട്ടിടങ്ങളില്‍ ആക്രമണം നടത്തിയതും 38 ഭീകരരെ വധിച്ചതും. ഭീംബര്‍, ഹോട്ട് സ്‌പ്രിംഗ്, കേല്‍, ലിപ എന്നീ മേഖലകളിലായിരുന്നു ഏറ്റുമുട്ടല്‍. ബുധനാഴ്ച അര്‍ധരാത്രി തുടങ്ങി, പുലര്‍ച്ചെ നാലരയ്ക്കുള്ളില്‍ ഓപ്പറേഷന്‍ പൂര്‍ത്തിയാക്കി, ഇന്ത്യന്‍ കമാന്‍ഡോകള്‍ സ്വന്തം ക്യാംപുകളില്‍ സുരക്ഷിതരായി തിരിച്ചെത്തി. ഇതെല്ലാം കഴിഞ്ഞ് മണിക്കൂറുകള്‍ക്കു ശേഷമാണു വിവരങ്ങള്‍ പുറംലോകം അറിയുന്നത്.

മര്യാദയുടെ ഭാഷ മനസ്സിലാകാത്ത പാക്കിസ്ഥാന് ഇതൊരു ടെസ്റ്റ് ഡോസ് മാത്രമാണെന്നും, ഇനിയും ഒളിയാക്രമണങ്ങള്‍ തുടര്‍ന്നാല്‍ അടിച്ചു നിരപ്പാക്കുമെന്ന ശക്തമായ മുന്നറിയിപ്പുമായാണ് ഇന്ത്യന്‍ ക്യാം‌പില്‍ സൈനികര്‍ ദേശീയ പതാക വണങ്ങിയത്.

No comments:

Post a Comment