Thursday, June 2, 2011

മലയാള സിനിമ(യിലെ) മഹാശ്ചര്യം, പക്ഷെ നമുക്കും കിട്ടണം അവാര്‍ഡ്‌

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ പ്രഖ്യാപനമാണോ മുല്ലപ്പെരിയാര്‍ പ്രശ്‌നമാണോ വിവാദമില്ലാതെ പരിഹരിക്കാനാവുക എന്നു ചോദിച്ചാല്‍ മുല്ലപ്പരിയാര്‍ പ്രശ്‌നമെന്ന്‌ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ ജൂറി അധ്യക്ഷന്‍മാര്‍ പറയുന്നകാലം വിദൂരമല്ല. ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ്‌ ജൂറി പ്രഖ്യാപനവും വിവാദത്തിന്റെ ആന്റി ക്ലൈമാക്‌സിലാണ്‌ കലാശിച്ചത്‌. സലീംകുമാര്‍ നായകനായ ആദാമിന്റെ മകന്‍ അബു എന്ന ചിത്രം ദേശിയ അവാര്‍ഡ്‌ പ്രഖ്യാപനത്തിന്റെ തനിയാവര്‍ത്തനംപോലെ സംസ്ഥാന അവാര്‍ഡുകള്‍ വാരിക്കൂട്ടിയപ്പോള്‍ നെറ്റിചുളിച്ചവരില്‍ രഞ്‌ജിത്‌ എന്ന ആധുനികകാലത്തിന്റെ വ്യത്യസ്‌തനായ സംവിധായകനും ഉണ്‌ടായിരുന്നുവെന്നതാണ്‌ ഇതില്‍ ഏറ്റവും ശ്രദ്ധേയം. രഞ്‌ജിത്‌ സംവിധാനം ചെയ്‌ത പ്രാഞ്ചിയേട്ടന്‍ ആന്‍ഡ്‌ ദ്‌ സെയിന്റ്‌ ദേശീയ അവാര്‍ഡിലേതു പോലെ സംസ്ഥാന അവാര്‍ഡ്‌ പ്രഖ്യാപനത്തിലും തഴയപ്പെട്ടതാണ്‌ അദ്ദേഹത്തെ ചൊടിപ്പിച്ചത്‌. നാട്ടു ഭാഷയില്‍ കൊതിക്കെറുവ്‌ എന്ന്‌ പറയാം. എങ്കിലും രഞ്‌ജിത്തിനെപ്പോലൊരു സംവിധായകനില്‍ നിന്ന്‌ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന പ്രതികരണത്തിന്റെ നിലവാരം ഇത്രയും താണതായിരുന്നില്ല എന്നതാണ്‌ വാസ്‌തവം. മലയാള സിനിമ(യിലെ) മഹാശ്ചര്യം നമുക്കും കിട്ടണം അവാര്‍ഡെന്ന നയത്തില്‍ നിന്ന്‌ വ്യത്യസ്‌ത സിനിമകളൊരുക്കുന്നു എന്ന്‌ അവകാശപ്പെടുന്ന രഞ്‌ജിത്തും മുക്തനല്ലെന്ന്‌ അദ്ദേഹത്തിന്റെ പ്രതികരണം തെളിയിച്ചു.
സാധാരണഗതിയില്‍ സംസ്ഥാന അവാര്‍ഡ്‌ പ്രഖ്യപിച്ച്‌ ഒന്നോ രണ്‌ടോ മാസം കഴിഞ്ഞാണ്‌ ദേശീയ അവാര്‍ഡ്‌ പ്രഖ്യാപനം ഉണ്‌ടാവുക. എന്നാല്‍ ഇത്തവണ ദേശീയ ആവാര്‍ഡ്‌ ആദ്യമേ പ്രഖ്യാപിച്ചപ്പോള്‍ തന്നെ ആദാമിന്റെ മകന്‍ അബുവിനെപ്പോലൊരു ചിത്രത്തെ സംസ്ഥാന അവാര്‍ഡ്‌ ജൂറിക്ക്‌ തള്ളിക്കളയാവില്ലായിരുന്നുവെന്നതാണ്‌ യാഥാര്‍ത്ഥ്യം. സ്വാഭാവികമായും അത്‌ അവാര്‍ഡ്‌ പ്രഖ്യാപനത്തിലും പ്രതിഫലിച്ചു. രഞ്‌ജിത്തിനെയും ലെനിന്‍ രാജേമ്പ്രനെയും പോലുള്ള മാസ്റ്റര്‍ ഡയറക്‌ടര്‍മാര്‍ സംവിധാനം ചെയ്‌ത ചിത്രങ്ങളെ മറികടന്ന്‌ സലീം അഹമ്മദ്‌ എന്ന സംവിധായകന്‍ സ്വന്തം പ്രതിഭയുടെ മികവില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയപ്പോള്‍ മാസ്റ്റര്‍ ഡയറക്‌ടര്‍മാര്‍ എന്ന്‌ നാം കരുതിയവര്‍ അത്ര മാസ്റ്ററല്ലെന്ന്‌ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞു.
മെലോഡ്രമാറ്റിക്കായ സിനിമകള്‍ക്ക്‌ അവാര്‍ഡ്‌ നല്‍കുന്ന രീതി നമ്മള്‍ ഇപ്പോഴും തുടരണോ എന്നതായിരുന്നു ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിന്‌ അവാര്‍ഡ്‌ ലഭിച്ചു എന്നറിഞ്ഞപ്പോള്‍ രഞ്‌ജിത്തിന്റെ ആദ്യപപ്രതികരണം. രഞ്‌ജിത്തിനെ പോലെ ഇരുത്തംവന്നൊരു സംവിധായകന്‌ ഏതൊരു സൂപ്പര്‍ താരത്തിന്റെ ഡേറ്റും കൈവെള്ളയിലാണ്‌. അദ്ദേഹത്തിന്‌ ആരെ വെച്ചുവേണമെങ്കിലും പരീക്ഷണ ചിത്രങ്ങളെടുക്കാം. അതില്‍ അഭിനയിക്കാന്‍ പ്രതിഫലംപോലും പറ്റാതെ സൂപ്പര്‍ താരങ്ങളടക്കമുള്ളവര്‍ ക്യൂ നില്‍ക്കുയും ചെയ്യും. അത്‌ വിതരണം ചെയ്യാനും ബുദ്ധിമുട്ടേണ്‌ടിവരില്ല. എന്നാല്‍ സലീം അഹമ്മദ്‌ എന്ന സംവിധായകന്റെയോ ആദാമിന്റെ മകന്‍ അബു എന്ന കൊച്ചു ചിത്രത്തിന്റെയോ സ്ഥിതി അതല്ല. ഇത്തരം അംഗീകാരങ്ങളും പ്രോത്സാഹനങ്ങളുമാണ്‌ വീണ്‌ടും നല്ല ചിത്രങ്ങളൊരുക്കാന്‍ ഇത്തരം സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കുമുള്ള ഏക പ്രചോദനം.
ഹാസ്യം എന്നത്‌ കുറെ ദ്വയാര്‍ത്ഥ പ്രയോഗങ്ങളും ഇക്കിളിയിട്ടാല്‍ പോലും ചിരിവരാത്ത ചില സുരാജ്‌ സംഭാഷണങ്ങളും മാത്രമായ സമകാലീന മലയാള സിനിമയില്‍ സലീംകുമാറിനെപ്പോലുള്ള നടന്‍മാര്‍ക്ക്‌ തങ്ങളുടെ അഭിനയശേഷി മാറ്റുരയ്‌ക്കാന്‍ ലഭിക്കുന്ന അപൂര്‍വ അവസരം കൂടിയാണ്‌ ആദാമിന്റെ മകന്‍ അബു പോലുള്ള കൊച്ചു ചിത്രങ്ങള്‍. ഇത്തരം ചിത്രങ്ങളെയാണ്‌ രഞ്‌ജിത്‌ മെലോഡ്രമാറ്റിക്‌ എന്ന്‌ വിശേഷിപ്പിക്കുന്നതെങ്കില്‍ അദ്ദേഹം സംവിധാനം ചെയ്‌ത നമ്പനം എന്ന ചിത്രത്തെ പ്രേക്ഷകര്‍ എന്തുപേരിട്ടു വിളിക്കുമെന്ന്‌ ഒന്ന്‌ ആത്മപരിശോധന നടത്തുക. ചിത്രത്തിന്റെ പിന്നണിയിലെ പേരുകള്‍ നോക്കിയല്ല അവാര്‍ഡുകള്‍ നല്‍കേണ്‌ടതെന്ന്‌ മറ്റാരേക്കാളും ബോധ്യമുള്ള വ്യക്തി രഞ്‌ജിത്ത്‌ തന്നെയായിരിക്കും. പ്രാഞ്ചിയേട്ടന്‍ ആന്‍ഡ്‌ ദ്‌ സെയിന്റ്‌ എന്ന ചിത്രം അവാര്‍ഡ്‌ നിര്‍ണയത്തില്‍ തഴയപ്പെട്ടതിന്‌ മറ്റ്‌ സംവിധായകരുടെ ചിത്രങ്ങളെ ഇകഴ്‌ത്തുകയല്ല രഞ്‌ജിത്തിനെപ്പോലെ പ്രതിഭയും പരിചയസമ്പത്തുമുള്ള ഒരു സംവിധായകന്‍ ചെയ്യേണ്‌ടിയിരുന്നത്‌. ഇത്തരം വിവാദങ്ങള്‍ മലയാള സിനിമിയ്‌ക്ക്‌ ഗുണമൊന്നും ചെയ്യില്ലെന്നും രഞ്‌ജിത്തിനെപ്പോലൊരു സംവിധായകന്‍ തിരിച്ചറിയണം.
ഒരു പ്രാഞ്ചിയേട്ടന്‍ തഴയപ്പെട്ടാലും അതിനേക്കാള്‍ വ്യത്യസ്‌തമായ പത്തു സിനിമകളെങ്കിലും ചെയ്യാനുള്ള പ്രതിഭയും പിന്‍ബലവും താങ്കള്‍ക്കുണ്‌ട്‌. എന്നാല്‍ ആദാമിന്റെ മകന്‍ അബു എന്ന നല്ല ഉദ്യമം അംഗീകരിക്കപ്പെടാതിരുന്നാല്‍ സലീം അഹമ്മദ്‌ എന്ന സംവിധായകന്റെ പേരിനെ വിശ്വസിച്ച്‌ പണമിറക്കാന്‍ പിന്നീട്‌ അധികം നിര്‍മാതാകളൊന്നുമുണ്‌ടാവില്ല. അതുപോലെ സലീംകുമാറിനെപ്പോലെ റേഞ്ചുള്ള നടന്‍മാര്‍ കേവലം മൂന്നാംകിട തമാശരംഗങ്ങളില്‍തന്നെ ആവര്‍ത്തിച്ചഭിനയിച്ച്‌ അകാലചരമമടിയുകയും ചെയ്യും. അതുകൊണ്‌ട്‌ ഔദാര്യമായല്ല മികവിന്റെ പേരില്‍ തന്നെ ഈ ചിത്രത്തെ അംഗീകരിക്കാന്‍ താങ്കളെപോലുള്ള സംവിധായകര്‍ തയാറാവണം. അത്‌ സംവിധായകനെന്ന നിലയില്‍ താങ്കളിലെ പ്രതിഭയോടുള്ള പ്രേക്ഷകരുടെ ആദരം കൂട്ടുകയും മലയാള സിനിമയെ കൂടുതല്‍ സമ്പന്നമാക്കുകയും മാത്രമെ ചെയ്യുകയുള്ളൂ.

No comments:

Post a Comment