Thursday, June 23, 2011

വടി കൊടുത്തു അടി വാങ്ങരുത്

സൂചികൊണ്ടെടുക്കേണ്ടത് തൂമ്പാകൊണ്ടെടുക്കേണ്ട ഗതികേട്‌ യുപിഎ ഗവണ്മേന്റ്‌ വിളിച്ചു വരുത്തുമോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു! വിഷയം മറ്റൊന്നുമല്ല- അണ്ണാ ഹസാരെതന്നെ.


2ജി സ്‌പെക്‌ട്രം കേസിലെ പ്രതിയായി തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍മന്ത്രി രാജയുടെ കേസ്‌ ഐപിസിയെ ഏല്‍പിക്കണം എന്നു പറഞ്ഞ നാള്‍മുതല്‍ യുപിഎ സര്‍ക്കാരിന് നിസ്സംഗതയാണ്. ഫെബ്രുവരിയിലെ പാര്‍ലിമെന്‍റ് സമ്മേളനം മുഴുവന്‍ പ്രതിപക്ഷം ബഹിഷ്‌കരിച്ചിട്ടും യുപിഎ സര്‍ക്കാരിന്‌ പ്രതിപക്ഷവുമായി അഭിപ്രായ സമന്വയത്തില്‍ എത്താന്‍ സാധിച്ചില്ല ! ഇതൊരു നല്ല വഴക്കമാണോ? ഇന്നത്തെ രീതിയില്‍ ഭരണം തുടരുകയാണെങ്കില്‍ അധികം താമസിയാതെ അഴിമതി രാജ്യങ്ങളുടെ ഇടയില്‍ ഇന്‍ഡ്യ ഏഴാമതാകാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല എന്നാണ്‌ കണക്കുകള്‍. 


റിസര്‍വ്‌ ബാങ്കിന്റെ പുതിയ കണക്കനുസരിച്ച്‌ വ്യവസായ വളര്‍ച്ച ഏഴു ശതമാനത്തിലേക്ക്‌ ചുരുങ്ങും എന്നാണ്‌ റിപ്പോര്‍ട്ടുകള്‍. അതായത്‌ കഴിഞ്ഞ വര്‍ഷം 14 ശതമാനത്തോടടുത്ത്‌ വളര്‍ച്ചയുണ്ടായിരുന്ന രാജ്യത്ത്‌ ഈ വര്‍ഷം ഏഴു ശതമാനം എന്നു പറയുമ്പോള്‍ ഈ കുംഭകോണങ്ങള്‍ നിമിത്തം രാജ്യം എത്രമാത്രം അധ:പതിച്ചു എന്ന്‌ മനസ്സിലാക്കാവുന്നതേയുള്ളു. 


രണ്ടാഴ്‌ച മുമ്പ്‌ അമേരിക്ക കാണാന്‍ ഒരു മന്ത്രി എത്തി. ദേശാടനക്കിളികളെപ്പോലെ മേയ് മാസം മുതല്‍ ആഗസ്റ്റ്‌ - സെപ്തംബര്‍ വരെ കേരളത്തിലെ ഒട്ടുമിക്ക മന്ത്രിമാരും അമേരിക്കയിലേക്ക് പറന്നിറങ്ങും. എന്തിനാണെന്ന് ചോദിച്ചാല്‍ ആര്‍ക്കും വ്യക്തമായ ഒരുത്തരം ഉണ്ടാകുകയില്ല. അങ്ങനെ വന്ന ഒരു മന്ത്രിയോട് ഒരു പത്രക്കാരന്‍ ചോദിച്ചു അണ്ണാഹസാരെ ബില്ലിനെപ്പറ്റി സാറിന്റെ അഭിപ്രായം എന്താണെന്ന്‌. മന്ത്രി ഒരു മാതിരി വെകിളി പിടിച്ചതുപോലെയായി. അഴിമതി ചെയ്യാത്തവര്‍ ആരുമില്ല, അതിനു പ്രത്യേകിച്ച്‌ മരുന്നുമില്ല എന്നു വരെ ആ മന്ത്രി പറഞ്ഞു വെച്ചു. നോക്കണേ, ഈ ജനപ്രതിനിധികളുടെ ഉള്ളിലിരുപ്പ്‌. (ഗില്‍റ്റി കോണ്‍ഷ്യസ്‌ പ്രിക്ക്‌ ദി മൈന്റ്‌)


പ്രധാനമന്ത്രിയുടെ അവസാന തീരുമാനം - അണ്ണാ ഹസാരെ ബില്ലിനെപ്പറ്റി എല്ലാ ജനപ്രതിനിധികളുടെയും അഭിപ്രായം ആരായും എന്നാണ്‌. പക്ഷേ എല്ലാ പ്രതിനിധികളും അണ്ണായുടെ ആവശ്യമില്ലാ, പഴയതുപോലെ, അഴിമതികള്‍ ചാകാറായ ജഡ്‌ജിമാര്‍ അന്വേഷിച്ചാല്‍ മതിയെന്ന്‌ പറയുകയാണെങ്കില്‍ പ്രധാന മന്ത്രി ഉള്‍പ്പെട്ട ഉപജാവവ്രുന്ദം എന്തു ചെയ്യും? അങ്ങനെ ആ വൃന്ദത്തിന്റെ ഉപദേശം കേട്ട്‌ ഹസാരെയെ തഴയാന്‍ ശ്രമിച്ചാല്‍ വരാന്‍ പോകുന്ന ഭവിഷ്യത്തെന്തായിരിക്കും?പ്രധാനമന്ത്രി ഒരു പെളിറ്റീഷ്യനല്ല, മറിച്ച്‌ ഒരു വിഖ്യാതനായ ഇക്കണോമിസ്റ്റാണെന്ന്‌ എല്ലാവര്‍ക്കും അറിയാം. പക്ഷേ അദ്ദേഹം ഇരിക്കുന്ന കസേരയുടെ മാന്യത നിലനിര്‍ത്താനെങ്കിലും അദ്ദേഹം അല്‍പം ആത്മധൈര്യം കാണിക്കണം!


പ്രൈമിനിസിറ്റര്‍ക്കം സുപ്രീം കോര്‍ട്ട്‌ ചീഫ്‌ ജസ്റ്റീസിനുമെതിരെ ആവശ്യമെങ്കില്‍ അഴിമതിയാരോപണം നടത്താന്‍ ബില്ലില്‍ അധികാരം ഉള്‍പ്പെടുത്തണോ വേണ്ടയോ എന്നുള്ളതാണ്‌ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയം. ഈ വിഷയം അധികം നീട്ടിക്കൊണ്ട്‌ പോകാതെ, നിഷ്‌കളങ്കരായ പ്രധാനമന്ത്രിയും ചീഫ്‌ജസ്റ്റീസും അതുപോലെ മറ്റു ക്യാബിനറ്റ്‌ റാങ്കിലുള്ളവരും തങ്ങളുടെ പേരില്‍ ഒരു അഴിമതി ആരോപണം ഉണ്ടായാല്‍ പൂര്‍ണ്ണസഹകരണം പ്രതീക്ഷിക്കാം, അല്ലെങ്കില്‍ പദവി രാജിവെച്ചുകൊണ്ട്‌ ആരോപണത്തെ നേരിടും എന്നു പറയാന്‍ എന്തുകൊണ്ട്‌ ഈ ഉയര്‍ന്ന ശ്രേണികള്‍ മടിക്കുന്നു? എന്തായാലും, ഈ വിഷയത്തില്‍ ഗവണ്മേന്റിന്റെ ഇന്നത്തെ നയം നേരായ മാര്‍ഗത്തിലല്ല. വടികൊടുത്ത്‌ അടി വാങ്ങിക്കുന്ന ഈ നയം ഗവണ്മേന്റ്‌ അവസാനിപ്പിക്കണം. രാജ്യത്തെ ഭീകരവാദികളും നക്‌സല്‍ വാദികളും ഒരു തുറന്ന വിപ്ലവത്തിനു തയ്യാറായിക്കൊണ്ടിരിക്കുകയാണ്‌. അയല്‍രാജ്യങ്ങള്‍ ഗവണ്മേന്റിനെതിരെയുള്ള ഏതു നീക്കത്തെയും പ്രോത്സാഹിപ്പിക്കാനും രാജ്യത്ത്‌ അരക്ഷിതാവസ്ഥ സൃഷ്‌ടിക്കാനും അവസരം പാര്‍ത്തിരിക്കുകയാണ്‌ . 


ഇത്തരുണത്തില്‍ ആവശ്യമില്ലാതെ സന്മാര്‍ഗം വെടിയണോ? ഉള്ളതു പറഞ്ഞാല്‍ തുള്ളേണ്ട ആവശ്യമുണ്ടോ? അണ്ണാ ഹസാരെ കള്ളനെ പിടിക്കണമെന്ന്‌ പറയുന്നതില്‍ തെറ്റുണ്ടോ? ജയിപ്പിച്ചു വിട്ട എം.എല്‍എ ജനസേവകനല്ലെങ്കില്‍ തിരിച്ചു വിളിക്കണമെന്നു പറയുന്നതില്‍ തെറ്റുണ്ടോ? അനധികൃതമായി നേടിയ പണം തിരിച്ചു പിടിക്കണം എന്നു പറയുന്നതില്‍ തെറ്റുണ്ടോ? ഗവണ്മേന്റ്‌ കൂടുതല്‍ സുതാര്യമാകണമെന്ന്‌ ആവശ്യപ്പെടുന്നതില്‍ തെറ്റുണ്ടോ? 


മോഷണത്തിനായി ആട്ടിന്‍ കുട്ടിയുടെ മുഖംമൂടിയും ധരിച്ചിറങ്ങിയിരിക്കുന്ന രാജായെയും, കനിമൊഴിയെയും മറ്റു കുംഭകോണക്കാരെയും തിരിച്ചറിയാനുള്ള കഴിവ്‌ ഇനിയെങ്കിലും കോണ്‍ഗ്രസ്‌ ഗവ ണ്മേന്റിനുണ്ടാകണം. അതിന്റെ അര്‍ത്ഥം അണ്ണാഹസാരെ ബില്ല്‌ വെറുതെ പാസ്സാക്കി വിട്ട്‌ എന്തിനും ഏതിനും രാഷ്‌ട്രീയക്കാര്‍ക്കെതിരെ കലാപക്കൊടി ഉയര്‍ത്തണമെന്നല്ല. അഴിമതി ആരോപിച്ചാല്‍ മാത്രം പോര, ആരോപിക്കുന്നയാള്‍ അതിനുള്ള തെളിവുകളും ഹാജരാക്കണം; തെളിയിക്കാന്‍ പറ്റിയില്ലെങ്കില്‍  അതിന്റെ ശിക്ഷ പതിന്മടങ്ങായിരിക്കുമെന്നതും ഹസാരെ ബില്ലിന്റെ ഭാഗമാകണം. 


ചുരുക്കിപ്പറഞ്ഞാല്‍ മന്‍മോഹന്‍ സിംഗ്‌ ഗവണ്മേന്റ്‌ ഏറ്റവും കൂടുതല്‍ അഴിമതിക്കാരെ പ്രോത്സാഹിപ്പിച്ച ഒരു ഗവണ്മേന്റാണ്‌. പരിഹാരം മന്‍മോഹന്‍ തന്നെ ചെയ്‌തിരിക്കണം. ഗവണ്മേന്റ്‌ താഴെ വീണാലും വേണ്ടില്ല, അഴിമതിയെ പ്രോത്സാഹിപ്പിക്കുന്ന ഗവണ്മേന്റ്‌ നയം ആര്‍ക്കും ഭൂഷണമല്ല.

1 comment:

  1. There is a Maaran is on the way to Tihar Jail. As per the reports Maran is far ahead of Raja. Raja is nothing when compare to Maran.

    ReplyDelete