Monday, August 27, 2012

അമ്പിളിയമ്മാവനെ തൊട്ട ആദ്യ മനുഷ്യന്‍


ബഹിരാകാശ ഗവേഷണവും പര്യവേഷണവും ശീതയുദ്ധകാലത്ത് വന്‍ശക്തി 
രാഷ്ട്രങ്ങളുടെ മത്സരരംഗമായിരുന്നു. അങ്ങനെ അമേരിക്ക രണ്ട് മനുഷ്യരെആദ്യമായി ചന്ദ്രനില്‍ ഇറക്കി സോവിയറ്റ് റഷ്യയ്ക്കുമേല്‍ വിജയം ഉറപ്പിച്ചു. 'ചാന്ദ്രയാന്‍' മനുഷ്യരാശിക്ക് ഇന്ന് ശാസ്ത്രനേട്ടത്തിന്റെ ചിഹ്നമാണ്. ആകാശത്തെ അമ്പിളിയെ 
ആദ്യമായി സ്പര്‍ശിച്ച നീല്‍ ആംസ്‌ട്രോങ്ങ് ഒരു കാല്‍പനിക വിചാരത്തെ അട്ടിമറിച്ചു

ചാന്ദ്രദൗത്യത്തിലൂടെ ലോകത്തെ വിസ്മയിപ്പിച്ച നീല്‍ ആംസ്‌ട്രോങ് ഒടുവില്‍ ആകാശനീലിമയ്ക്ക് അപ്പുറമുള്ള അനന്തര ലോകത്തേക്ക്് യാത്രയായി. 1969 ജൂലായ് 20നാണ് നീല്‍ആംസ്‌ട്രോങ് ചന്ദ്രനില്‍ കാലുകുത്തിയത്. അപ്പോളോ-11 എന്ന വാഹനമാണ് അദ്ദേഹത്തെ ചന്ദ്രനിലെത്തിച്ചത്. ഒരുപാടു നീണ്ട ഒരുക്കങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും ശേഷമാണ് നീല്‍ ആംസ്‌ട്രോങ്, എഡ്വിന്‍ ആല്‍ഡ്രിന്‍, മൈക്കല്‍ കോളിന്‍സ് എന്നിവര്‍ ഉള്‍പ്പെട്ട അപ്പോളോ 11 യാത്രതിരിച്ചത്. രണ്ടര ദിവസം നീണ്ട യാത്രയ്ക്കു ശേഷം ചന്ദ്രന് അരികിലെത്തി. വേഗം കുറച്ച് കുറച്ച് അപ്പോളോ  11 ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചു. കോളിന്‍സ് വാഹനം നിയന്ത്രിച്ച് ചന്ദ്രനെ ചുറ്റിയപ്പോള്‍ ആംസ്‌ട്രോങ്ങും ആല്‍ഡ്രിനും ഈഗിള്‍ എന്നു പേരിട്ട ലൂണാര്‍ മൊഡ്യൂളില്‍ കയറി ചന്ദ്രനിലേക്കിറങ്ങി ചരിത്രം സൃഷ്ടിച്ചു. 1969 ജൂലായ് 20ന് ഈഗിള്‍ ചന്ദ്രനിലെത്തി. 21ന് പുലര്‍ച്ചെ അവര്‍ ചന്ദ്രനില്‍ ഇറങ്ങി. ആദ്യം പുറത്തിറങ്ങിയത് ആംസ്‌ട്രോങ്ങായിരുന്നു. ചന്ദ്രനില്‍ ആദ്യമായി ഇറങ്ങിയെന്നതിന്റെ പേരില്‍ ഇത്രമാത്രം പ്രശസ്തി വേണ്ടിയിരുന്നില്ലെന്നാണ് ആംസ്‌ട്രോങ് പിന്നീടു ലോകത്തോടു പറഞ്ഞത്.
പ്രശസ്തിയില്‍ നിന്നും പ്രശംസകളില്‍ നിന്നും മാറിനില്‍ക്കാനായിരുന്നു ആംസ്‌ട്രോങ് ഇഷ്ടപ്പെട്ടിരുന്നത്. ചന്ദ്രദൗത്യത്തിനുശേഷം സിന്‍സിനാറ്റി സര്‍വകാലാശാലയില്‍ അധ്യാപകനായി ചേര്‍ന്നെങ്കിലും തനിക്കു നല്‍കിയ താരപരിവേഷത്തില്‍ മനംമടുത്ത് അവിടെ നിന്നും രാജിവച്ചു. ചെറു വിമാനങ്ങളോടിക്കുകയായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ പ്രധാന ഹോബി.
ആദ്യ ബഹിരാകാശയാത്ര 1966ല്‍ ജെമിനി 8 എന്ന ബഹിരാകാശവാഹനത്തിലായിരുന്നു. 1978 ഒക്ടോബര്‍ ഒന്നിന് ഇദ്ദേഹത്തിന് കോണ്‍ഗ്രഷനല്‍ സ്‌പേസ് മെഡല്‍ ഓഫ് ഓണര്‍ ലഭിച്ചു. ബഹിരാകാസഞ്ചാരിയാവും മുമ്പ് ആംസ്‌ട്രോങ് യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് നാവികസേനയിലായിരുന്നു. കൊറിയന്‍ യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്. യുദ്ധത്തിനുശേഷം നാഷണല്‍ അഡൈ്വസറി കമ്മിറ്റി ഓഫ് എയ്‌റോനോട്ടിക്‌സ് ഹൈ സ്പീഡ് ഫ്‌ളൈറ്റ് സ്‌റ്റേഷനില്‍ സേവനമനുഷ്ഠിച്ചു. അവിടെ അദ്ദേഹം പല വിമാനങ്ങളിലായി 900ത്തിലധികം ആകാശയാത്രകള്‍ നടത്തി.
ഗവേഷക പൈലറ്റ് എന്ന നിലയില്‍ എഫ്100 സൂപ്പര്‍ സേബര്‍ എ ആന്‍ഡ് സി എയര്‍ക്രാഫ്റ്റ്, എഫ്101 വൂഡൂ, ലോക്ഹീഡ് എ104എ സ്റ്റാര്‍ഫൈറ്റര്‍ എന്നിവയില്‍ പ്രൊജക്ട് പൈലറ്റ് ആയി പ്രവര്‍ത്തിച്ചു. ബെല്‍ എക്‌സ്1ബി, ബെല്‍ എക്‌സ്5, നോര്‍ത്ത് അമേരിക്കന്‍ എക്‌സ്15, എഫ്105 തണ്ടര്‍ചീഫ്, എഫ്106 ഡെല്‍റ്റ ഡാര്‍ട്ട്, ആ47 സ്ട്രാറ്റോജെറ്റ്, കെസി135 സ്ട്രാറ്റോടാങ്കര്‍, പാര്‍സെവ് എന്നീ വിമാനങ്ങളും പറത്തിയിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ആംസ്‌ട്രോങ്് 82-ാം ജന്മദിനം ആഘോഷിച്ചത്. ചന്ദ്രോപരിതലത്തില്‍ ആദ്യം കാലുകുത്തിയത് ആംസ്‌ട്രോങ്ങായിരുന്നു എന്നുപറഞ്ഞു. പിന്നാലെ ബസ് ആല്‍ഡ്രിനും ചന്ദ്രനിലിറങ്ങി. എന്നാല്‍ സഹയാത്രികനായ മൈക്കിള്‍ കോളിന്‍സ് വാഹനത്തില്‍ ചന്ദ്രനെ ഭ്രമണം ചെയ്തുകൊണ്ടിരുന്നതിനാല്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങാന്‍ കഴിഞ്ഞില്ല. മൂവര്‍ സംഘം 2.5 മണിക്കൂര്‍ അവിടെ ചെലവഴിച്ചു.
ചന്ദ്രനില്‍ കാല് കുത്തിയ ഉടനെ അദ്ദേഹം ഉച്ഛരിച്ച ആദ്യവാചകം പിന്നീട് ചരിത്രത്തിലിടം നേടി. ''എനിക്ക് ഇതൊരു ചെറിയ കാല്‍വെപ്പ്, മനുഷ്യരാശിക്ക് വലിയ കുതിച്ച് ചാട്ടവും''.
1930 ഓഗസ്റ്റ് അഞ്ചിന് അമേരിക്കയിലെ ഒഹോയിലാണ് നീല്‍ ആംസ്‌ട്രോങ് ജനിച്ചത്. പതിനാറാമത്തെ വയസ്സില്‍ പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കി. 1962ല്‍ യു.എസ് ബഹിരാകാശ ഏജന്‍സിയായ നാസയില്‍ പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെട്ടു. 1971ല്‍ നാസയില്‍ നിന്ന് വിരമിച്ചശേഷം സിന്‍സിനാറ്റി സര്‍വകലാശാലയില്‍ എയ്‌റോസ്‌പേസ് എന്‍ജിനീയറിങ് അധ്യാപകനായി ഒരു ദശകത്തോളം പ്രവര്‍ത്തിച്ചു. 1978 ഒക്ടോബര്‍ ഒന്നിന് കോണ്‍ഗ്രഷനല്‍ സ്‌പേസ് മെഡല്‍ ഓഫ് ഓണര്‍ ലഭിച്ചു.

No comments:

Post a Comment