Wednesday, October 25, 2017

രക്ഷകനാകേണ്ട പിതാവ് അന്തകനായി (ഭാഗം 1)

അമേരിക്കന്‍ മലയാളികള്‍ക്ക് മാത്രമല്ല ലോക മലയാളികള്‍ക്ക് തന്നെ ഏറെ മാനോവ്യഥയുണ്ടാക്കിയ സംഭവമാണ് ടെക്സസിലെ റിച്ചാര്‍ഡ്സണില്‍ നിന്ന് കാണാതായ മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യൂസിന്റെ തിരോധാനം. ഈ കുരുന്ന് മനഃപ്പൂര്‍‌വ്വം വീടു വിട്ട് ഒളിച്ചോടിയതല്ല, മറിച്ച് സ്വന്തം പിതാവിന്റെ (രണ്ടാനച്ഛന്‍ എന്നു പറയുന്നതായിരിക്കും ഉചിതം) ബുദ്ധിമോശം കൊണ്ട് കാണാതായതാണ്.

ഒക്ടോബര്‍ 7 ശനിയാഴ്ച വാര്‍ത്താ മാധ്യമങ്ങളിലൂടെ മൂന്നു വയസ്സുള്ള പെണ്‍‌കുഞ്ഞിനെ കാണ്മാനില്ല എന്ന വിവരങ്ങള്‍ അറിഞ്ഞപ്പോള്‍ അമേരിക്കയില്‍ ഇത് നിത്യ സംഭവമാണല്ലോ എന്ന് തോന്നിയെങ്കിലും, കുട്ടിയെ കാണാതായ സാഹചര്യങ്ങള്‍ വായിച്ചപ്പോള്‍ സ്വാഭാവികമായും സംശയങ്ങളുടലെടുത്തു. അതിരാവിലെ 3 മണിക്ക് കുട്ടിയെ സ്വന്തം വീടിന്റെ 100 മീറ്റര്‍ അകലെയുള്ള മരത്തിനടിയില്‍ പിതാവ് കൊണ്ടു നിര്‍ത്തി വീട്ടിലേക്ക് പോന്നു എന്നു കേട്ടപ്പോള്‍ അത്ഭുതവും അതിലുപരി അമര്‍ഷവും തോന്നി. കുട്ടി പാല്‍ കുടിക്കാന്‍ വിസമ്മതിച്ചപ്പോള്‍ ശിക്ഷാ നടപടിയെന്ന നിലയിലാണത്രേ അങ്ങനെ കൊണ്ടു നിര്‍ത്തിയത്! അപ്പോഴും വിശ്വസിക്കാന്‍ പ്രയാസം തോന്നി. കേവലം മൂന്നു വയസ്സുമാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ ആരെങ്കിലും അങ്ങനെയൊരു ശിക്ഷ വിധിക്കുമോ? തീര്‍ന്നില്ല. പതിനഞ്ചു മിനിറ്റു കഴിഞ്ഞ് പിതാവ് ചെന്നു നോക്കുമ്പോള്‍ കുഞ്ഞ് അപ്രത്യക്ഷയായിരിക്കുന്നു!

സാധാരണ രീതിയില്‍ അങ്ങനെയൊരു സംഭവം നടക്കുമ്പോള്‍ ഉടനെ പോലീസില്‍ വിവരമറിയിക്കുകയാണ് ബുദ്ധിയും വിവേകവുമുള്ളവര്‍ ചെയ്യുക. എന്നാല്‍ ഈ പിതാവാകട്ടേ രാവിലെ 8 മണിവരെ കാത്തിരുന്നതിനു ശേഷമാണ് പോലീസിനെ വിളിക്കുന്നത്! ആര് കേട്ടാലും അവിശ്വസനീയമായി തോന്നുന്ന സംഭവം. എത്ര ചിന്തിച്ചിട്ടും ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങളാണ് പിന്നീട് മനസ്സില്‍ തോന്നിയത്.

ഒരു പിതാവും ചെയ്യാത്ത കുറ്റകൃത്യം. അമേരിക്ക പോലുള്ള ഒരു രാജ്യത്ത് ഒരു മലയാളി ചെയ്യാന്‍ പാടില്ലാത്ത പ്രവൃത്തിയായിപ്പോയി അത്. ശാഠ്യങ്ങളും ദുശ്ശാഠ്യങ്ങളും ഇല്ലാത്ത ഏതൊരു കുഞ്ഞാണ് ഈ ലോകത്തുള്ളത്? എല്ലാ കുഞ്ഞുങ്ങളും അങ്ങനെയാണ്. അക്കാര്യം ഈ പിതാവിന് അറിയില്ലെന്നുണ്ടോ? അതോ മനഃപ്പൂര്‍‌വ്വം ചെയ്തതാണോ? നമ്മുടെ ചിന്തകള്‍ക്കതീതമായി മനസ്സില്‍ ആശങ്കയുളവാക്കുന്ന പലതും ഇന്നത്തെ സമൂഹത്തില്‍ നടക്കുന്നു അല്ലെങ്കില്‍ സംഭവിക്കുന്നു. ധാര്‍മ്മികതയോ മനുഷ്യത്വമോ തൊട്ടുതീണ്ടിയിട്ടില്ലാത്ത, നമുക്ക് ഉള്‍ക്കൊള്ളാന്‍ തന്നെ പ്രയാസമായിട്ടുള്ള കാര്യങ്ങള്‍. ഈ മൂന്നു വയസ്സുകാരിയെ എന്തിനാണ് പുലര്‍ച്ചെ മൂന്നു മണിക്ക് പുറത്ത് നിര്‍ത്തിയതെന്ന പോലീസിന്റെ ചോദ്യത്തിന് പിതാവ് നല്‍കിയ മറുപടി ഇങ്ങനെ..."അര്‍ദ്ധരാത്രിക്ക് എഴുന്നേറ്റ് പാലു കുടിയ്ക്കുന്ന സ്വഭാവം കുട്ടിക്ക് ഉണ്ടായിരുന്നു. അങ്ങനെ എഴുന്നേറ്റപ്പോള്‍ പാല്‍ കുടിക്കാന്‍ വിസമ്മതിച്ചു. അപ്പോള്‍ ശിക്ഷ കൊടുക്കാനാണ് മരത്തിന്റെ ചുവട്ടില്‍ കൊണ്ടു നിര്‍ത്തിയത്.." കൂടാതെ, ആ പ്രദേശത്ത് കയോട്ടീസിനെ (ചെന്നായ്ക്കള്‍) കാണാറുണ്ടെന്നും പിതാവ് വെസ്ലി മാത്യൂസ് പോലീസിനോട് പറഞ്ഞു. പുലര്‍ച്ചെ 3:15ന് കുട്ടിയെ കാണാതായിട്ട് രാവിലെ 8 മണിവരെ എന്തു ചെയ്തു എന്ന ചോദ്യത്തിന് 'തുണി കഴുകുകയായിരുന്നു' എന്ന ഉത്തരമാണ് വെസ്ലി നല്‍കിയത്. ആ സമയത്ത് ഭാര്യ ഉറക്കമായിരുന്നുവെന്നും പറഞ്ഞു..!

അവിശ്വസനീയമായ വിവരണമാണ് വെസ്ലി നല്‍കിയിരിക്കുന്നതെന്ന് ഏതൊരാള്‍ക്കും തോന്നും. കാരണം 1) രാവിലെ 3 മണിക്ക് പാല്‍ കുടിക്കാത്ത ഒരു കുഞ്ഞിനെ ആരും ചെന്നായ വിഹരിക്കുന്ന സ്ഥലത്ത് കൊണ്ടു നിര്‍ത്തുകയില്ല, അതും ബുദ്ധി വളര്‍ച്ചയെത്താത്ത കുട്ടിയെ 2) 15 മിനുട്ട് കഴിഞ്ഞപ്പോള്‍ കുട്ടി അപ്രത്യക്ഷമായെങ്കില്‍ ഉടനെ പോലീസിനെ അറിയിക്കണമായിരുന്നു 3) രാവിലെ 8 മണിവരെ കാത്തിരുന്ന് ആ സമയം മുഴുവന്‍ തുണി കഴുകിയെന്നു പറയുന്നത് വിശ്വാസയോഗ്യമല്ല 4) ആ സമയം മുഴുവന്‍ ഭാര്യ ഉറക്കമായിരുന്നു എന്നു പറഞ്ഞത്.

കുറ്റകൃത്യം ചെയ്തുവെന്ന് തോന്നുമ്പോള്‍ രക്ഷപ്പെടാന്‍ വേണ്ടി പറയുന്ന അടവുനയങ്ങളാണ് വെസ്ലി പറഞ്ഞതെന്ന് പോലീസിന് അപ്പോഴേ തോന്നിക്കാണണം. അതുകൊണ്ടു തന്നെ എഫ്ബിഐ ഇടപെട്ടു. അവര്‍ വന്ന് വെസ്ലിയുടെ വീടു മുഴുവന്‍ അരിച്ചു പെറുക്കി കഴുകിയിട്ട തുണികളടക്കം കൊണ്ടുപോയി. കൂടാതെ, സെല്‍ ഫോണുകള്‍, ലാപ് ടോപ്പുകള്‍, കം‌പ്യൂട്ടര്‍, മൂന്ന് വാഹനങ്ങള്‍ എല്ലാം..... കുട്ടിയെ അപായപ്പെടുത്തി എന്ന കുറ്റത്തിന് വെസ്ലിയെ അറസ്റ്റു ചെയ്യുകയും രണ്ടര ലക്ഷം ഡോളര്‍ ജാമ്യത്തിന് വിട്ടയക്കുകയും ചെയ്തു......! വെസ്ലി-സിനി ദമ്പതികള്‍ക്കുണ്ടായ നാലു വയസ്സുള്ള മറ്റൊരു പെണ്‍‌കുട്ടിയെ ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍‌വ്വീസ് കൊണ്ടുപോകുകയും ചെയ്തു. അതാണ് അമേരിക്കയിലെ നിയമം. ഏത് വലിയവന്റെ വീട്ടിലായാലും കുട്ടികള്‍ ഭദ്രമല്ലെന്നു കണ്ടാല്‍ ശിശു സം‌രക്ഷണ ഏജന്‍സികള്‍ കുട്ടികളെ കൊണ്ടുപോകും. കോടതി കനിഞ്ഞാലേ ആ കുട്ടിയെ മാതാപിതാക്കള്‍ക്ക് വിട്ടു കിട്ടൂ. അതും വളരെ കര്‍ശനമായ നിരീക്ഷണത്തോടെയും നിര്‍ദ്ദേശത്തോടെയും മാത്രം.

ഒക്ടോബര്‍ 7 ശനിയാഴ്ച നടന്ന ഈ സംഭവത്തിനുശേഷം നിരവധി സംഭവ വികാസങ്ങള്‍ നടന്നു. ദിവസങ്ങള്‍ കഴിയുന്തോറും 3 വയസ്സുകാരി ഷെറിനെ കുറിച്ച് യാതൊരു വിവരവും കിട്ടിയില്ല. റിച്ചാര്‍ഡ്സണ്‍ പോലീസും എഫ് ബി ഐയും ആ പ്രദേശമാകെ അരിച്ചു പെറുക്കി. ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തി, പ്രത്യേക പരിശീലനം ലഭിച്ച പോലീസ് നായകളെക്കൊണ്ട് പരിസരമാകെ പരതിച്ചു... ഷെറിനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. ഇതിനിടെ പലതവണ റിച്ചാര്‍ഡ്സണ്‍ പോലീസ് വെസ്ലിയേയും ഭാര്യ സിനിയേയും ചോദ്യം ചെയ്യാന്‍ ശ്രമിച്ചിരുന്നു. അപ്പോഴേക്കും അവര്‍ രണ്ടുപേരും അഭിഭാഷകരെ നിയോഗിച്ചു കഴിഞ്ഞിരുന്നു. അതോടെ അവര്‍ പോലീസുമായി നിസ്സഹകരണം പ്രഖ്യാപിക്കുകയും ചെയ്തു. വെസ്ലിയെ ചോദ്യം ചെയ്ത സമയത്ത് മകള്‍ നഷ്ടപ്പെട്ട ഒരു പിതാവിന്റെ വേവലാതിയൊന്നു വെസ്ലിയില്‍ പ്രകടമായില്ല എന്ന് റിച്ചാര്‍ഡ്സണ്‍ പോലീസ് പറഞ്ഞത് ഇവിടെ ഏറെ പ്രസക്തമാണ്. അവര്‍ക്ക് വെസ്ലിയില്‍ സംശയം കൂടാന്‍ കാരണവും അതാണ്.

സമൂഹത്തില്‍ മാന്യത നടിച്ച് ജീവിച്ചിരുന്ന ഇവരുടെ യഥാര്‍ത്ഥ മുഖം അനാവരണം ചെയ്യുന്നത് ഒക്ടോബര്‍ 23-നാണ്. അന്നാണ് ഷെറിന്‍ എന്ന ആ പിഞ്ചോമനയുടെ മൃതശരീരം വെസ്ലിയുടെ വീട്ടില്‍ നിന്ന് കേവലം ഒന്നര മൈല്‍ അകലെ ഒരു ഓവു ചാലില്‍ നിന്ന് ലഭിക്കുന്നത്. അവിശ്വസനീയവും ഞെട്ടിപ്പിക്കുന്നതുമായ വിവരങ്ങളാണ് പിന്നീട് കേട്ടുകൊണ്ടിരിക്കുന്നത്......!

(തുടരും....)

No comments:

Post a Comment