Tuesday, October 24, 2017

ഷെറിന്റെ മരണം കൊലപാതകം; വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസ് കുറ്റസമ്മതം നടത്തി

റിച്ചാര്‍ഡ്സണ്‍ (ടെക്സസ്): ഒക്ടോബര്‍ 7-ന് കാണാതാകുകയും രണ്ടാഴ്ചക്കു ശേഷം വീടിനടുത്തുള്ള കലുങ്കിനിടയില്‍ നിന്ന്  കണ്ടെടുത്ത മൃതദേഹം മൂന്നു വയസ്സുകാരി ബാലിക ഷെറിന്‍ മാത്യൂസിന്റേതാണെന്ന് തിരിച്ചറിഞ്ഞതോടെ പോലീസ് കസ്റ്റഡിയിലെടുത്ത വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസിനെ വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കിയപ്പോള്‍ കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍! വെസ്ലി കുട്ടിയെ അപായപ്പെടുത്തിയിരിക്കാമെന്ന് പോലീസിനും എഫ്ബിഐക്കും ഉറപ്പായിരുന്നു. അതനുസരിച്ചാണ് കൂടുതല്‍ ചോദ്യം ചെയ്യല്‍ തുടര്‍ന്നത്.

ഇന്ന് (ചൊവ്വാഴ്ച) വെസ്ലി സത്യം തുറന്നു പറഞ്ഞു. പോഷകാഹാരക്കുറവു മൂലം കുട്ടിക്ക് രാത്രിയും പാല്‍ കുടിപ്പിക്കുന്ന പതിവുണ്ടായിരുന്നുവത്രേ. അതനുസരിച്ചാണ് ഒക്ടോബര്‍ 7-ന് കുട്ടിക്ക് പാല്‍ നല്‍കിയത്. എന്നാല്‍ കുട്ടി കുടിക്കാന്‍ വിസമ്മതിച്ചപ്പോള്‍ നിര്‍ബന്ധിച്ചു കുടിപ്പിച്ചു. കുട്ടി പാല്‍ കുടിക്കുന്നതിനിടയില്‍ ചുമയും ശ്വാസ തടസ്സവുമുണ്ടായി. തുടര്‍ന്ന് അബോധാവസ്ഥയിലായ കുട്ടി മരിച്ചെന്നു കരുതി പുറത്തു കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു എന്നാണ് വെസ്ലി പോലീസിന് നല്‍കിയ മൊഴി. 

ഉറക്കത്തില്‍ നിന്നെഴുന്നേറ്റ് പാല്‍ കുടിക്കാന്‍ വിസമ്മതിച്ച കുഞ്ഞിനെ ശിക്ഷിക്കാന്‍ വീടിന് പിന്നാമ്പുറത്തുള്ള ഒരു മരത്തിന്റെ കീഴെ കൊണ്ടുനിര്‍ത്തിയെന്നും, പതിനഞ്ചു മിനിറ്റ് കഴിഞ്ഞ് ചെന്നു നോക്കുമ്പോള്‍ കുട്ടിയെ കണ്ടില്ലെന്നുമായിരുന്നു വെസ്ലി മാത്യൂസ് റിച്ചാര്‍ഡ്സണ്‍ പോലീസിനോട് അന്ന് പറഞ്ഞത്. എന്നാല്‍, പുലര്‍ച്ചെ 3 മണിക്ക് ആരെങ്കിലും മൂന്നു വയസ്സുള്ള പിഞ്ചുകുഞ്ഞിനെ ഇങ്ങനെ പുറത്തു നിര്‍ത്തുമോ എന്ന ചോദ്യത്തിന് വെസ്ലി മാത്യൂസിന് ഉത്തരമുണ്ടായിരുന്നില്ല. മാനസിക വളര്‍ച്ചയെത്താത്ത കുട്ടിയാണ് ഷെറിന്‍. അന്നു വെസ്‍ലിയെ അറസ്റ്റു ചെയ്തെങ്കിലും രണ്ടര ലക്ഷം ഡോളര്‍ ജാമ്യത്തിൽ വിട്ടിരുന്നു. ഇപ്പോള്‍ വീടിന് രണ്ടു മൈല്‍ അകലെ കലുങ്കിനടയില്‍നിന്നു കണ്ടെടുത്ത മൃതദേഹം ഷെറിന്‍റെതാണെന്ന് ഉറപ്പായ സാഹചര്യത്തിലാണു വെസ്‍ലി മാത്യൂസ് മൊഴി മാറ്റിയത്. കുട്ടിയെ ക്രൂരമായി പരുക്കേല്‍പ്പിച്ചു എന്നതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണു ഇപ്പോൾ വീണ്ടും അറസ്റ്റു ചെയ്തിരിക്കുന്നത്. ഒരു മില്യണ്‍ ഡോളറാണ് ജാമ്യത്തുകയായി നിശ്ചയിച്ചിരിക്കുന്നത്.

കുട്ടിയെ കാണാതായതിനു ശേഷം രാവിലെ 4 മണിക്ക് വെസ്ലിയുടെ ഒരു വാഹനം പുറത്തുപോകുകയും 5 മണിയോടെ തിരിച്ചു വരികയും ചെയ്തതായി സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. കൂടാതെ എഫ്ബിഐ വെസ്ലിയുടെ വീട് റെയ്ഡ് ചെയ്യുകയും കഴുകാനിട്ടിരുന്ന തുണികളടക്കം അഞ്ചു മൊബൈൽ ഫോണുകൾ, മൂന്നു ലാപ്ടോപുകള്‍, ഒരു ടാബ്‌, ഒരു ക്യാമറ, മൂന്നു വാഹനങ്ങള്‍ നിരവധി മറ്റു സാധനങ്ങളും പിടിച്ചെടുത്തിരുന്നു. ഷെറിന്റെ മരണം കൊലപാതകമാണെന്ന് എഫ്ബിഐ കണ്ടുപിടിച്ചത് വെസ്ലിയുടെ ഒരു വാഹനത്തില്‍ നിന്ന് ലഭിച്ച ഡി‌എന്‍‌എ സാമ്പിളുകളാണെന്ന് റിച്ചാര്‍ഡ്സണ്‍ പോലീസ് പറയുന്നു. 

ഷെറിനെ കാണാതായ ദിവസം തന്നെ വെസ്ലി-സിനി ദമ്പതികളില്‍ ജനിച്ച നാലു വയസ്സുള്ള പെണ്‍‌കുട്ടിയെ ശിശു സം‌രക്ഷണ വിഭാഗം ഏറ്റെടുത്തിരുന്നു. തിങ്കളാഴ്ച കുട്ടിയെ വിട്ടു കിട്ടാന്‍ കോടതിയില്‍ വെസ്ലിയും സിനിയും അഭിഭാഷകരോടൊപ്പം ഹാജരായിരുന്നു. എന്നാല്‍, നവംബര്‍ 13-ലേക്ക് കേസ് മാറ്റുകയായിരുന്നു. അതുവരെ കുട്ടിയെ ശിശു സം‌രക്ഷണ വിഭാഗത്തിന്റെ മേല്‍‌നോട്ടത്തില്‍ ഫോസ്റ്റര്‍ ഹോമില്‍ താമസിപ്പിക്കും. കുട്ടിയെ ഏറ്റെടുക്കാന്‍ ഉത്തരവാദിത്വപ്പെട്ട കുടുംബാംഗങ്ങള്‍ മുന്നോട്ടു വന്നാല്‍ അവരെ ഏല്പിക്കാനും സാധ്യതയുണ്ട്. അതും സൂക്ഷ്മ നിരീക്ഷണത്തിനു ശേഷം മാത്രം.

കുറ്റക്കാര്‍ ആരായാലും കടുത്ത ശിക്ഷ നല്‍കുമെന്ന് റിച്ചാര്‍ഡ്സണ്‍ പോലീസ് ചീഫ് ട്വീറ്റ് ചെയ്തിരുന്നു.



No comments:

Post a Comment