Sunday, October 15, 2017

മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യൂസിന്റെ തിരോധാനം; ദുരൂഹതകള്‍ തുടരുന്നു

മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യൂസ് ടെക്സസിലെ വസതിയില്‍ നിന്ന് കാണാതായിട്ട് ഏഴ് ദിവസങ്ങള്‍ കഴിഞ്ഞു.

റിച്ചാര്‍ഡ്സണ്‍ പോലീസും എഫ്.ബി.ഐയും ജനങ്ങളും കാണാതായ കുട്ടിക്ക് വേണ്ടി തിരച്ചില്‍ തുടരുന്നുണ്ടെങ്കിലും വെസ്ലി മാത്യൂസിന്റെ കുടുംബത്തില്‍ നിന്ന് യാതൊരു പ്രതികരണവും ഇതുവരെ ലഭിച്ചിട്ടില്ല. വെസ്ലിയുടെ കൊച്ചിയിലുള്ള മാതാപിതാക്കള്‍ സംഭവമറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും, കൂടുതല്‍ വിവരങ്ങള്‍ ഒന്നും അറിയില്ലെന്നും പറഞ്ഞു. ഷെറിന്‍ പാല്‍ കുടിക്കാന്‍ വിസമ്മതിച്ചപ്പോള്‍ പുറത്തു പോയി നില്‍ക്കാന്‍ വെസ്ലി ആവശ്യപ്പെട്ടുവെന്നും പിന്നീട് കാണാതായെന്നുമാണ് അവര്‍ അറിഞ്ഞ വിവരം.

കൊച്ചിയിലെ റെസിഡന്‍ഷ്യല്‍ കോളനിയില്‍ രണ്ടു നില കെട്ടിടത്തില്‍ താമസിക്കുന്ന വെസ്ലിയുടെ മാതാപിതാക്കളായ സാം മാത്യൂസും ഭാര്യ വത്സമ്മയും മാധ്യമങ്ങളോട് സംസാരിക്കാന്‍ ആദ്യം വിസമ്മതിച്ചുവെന്ന് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.   നഗരത്തിലെ ഒരു സാമ്പത്തിക കമ്പനിയില്‍ ഉദ്യോഗസ്ഥനായ സാം, സംസാരിക്കാന്‍ ആദ്യം വിസമ്മതിച്ചു. ഷെറിന് എന്തു സംഭവിച്ചുവെന്ന കാര്യങ്ങളെക്കുറിച്ച് ഒരു വിവരവും ഇല്ലെന്നും മാധ്യമങ്ങളിലൂടെയുള്ള വിവരങ്ങള്‍ മാത്രമേ അറിയൂ എന്നും സാം പറഞ്ഞു.

2016 ജൂലൈയില്‍ ബീഹാറിലെ ഒരു അനാഥാലയത്തില്‍ നിന്നാണ്  ഷെറിനെ ദത്തെടുത്തതെന്ന് കുടുംബാംഗങ്ങൾ സ്ഥിരീകരിച്ചു. വെസ്ലി-സിനി ദമ്പതികള്‍ക്ക് മറ്റൊരു പെണ്‍‌കുട്ടി ജനിച്ചതിനു ശേഷമാണ് ഷെറിനെ ദത്തെടുത്തതെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. ഷെറിന് ജനിതക വൈകല്യങ്ങളുണ്ടായിരുന്നെന്നും, അതുകൊണ്ടുതന്നെ വെസ്ലിയും കുടുംബവും പ്രയാസങ്ങള്‍ നേരിട്ടിരുന്നെന്നും അവര്‍ പറയുന്നു.

കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ച കുറ്റത്തിന് റിച്ചാര്‍ഡ്സണ്‍ പോലീസ് വെസ്ലിയെ അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചെങ്കിലും ജനങ്ങളുടെ പ്രതിഷേധം ദിനം‌പ്രതി വര്‍ദ്ധിക്കുകയാണെന്നാണ് പറയപ്പെടുന്നത്.

എന്നിരുന്നാലും, വെസ്ലിക്കെതിരെയുള്ള പൊതുജനങ്ങളുടെ പ്രതിഷേധം കണ്ടില്ലെന്നു നടിക്കാനാവില്ലെന്നാണ് പോലീസിന്റെ ഭാഷ്യം. വെസ്ലിയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യണമെന്നാണ് എല്ലാവരുടേയും അഭിപ്രായം. ഷെറിനെ കാണാതായതിനു തൊട്ടുപിന്നാലെ വെസ്ലിയുടെ ഒരു വാഹനം പുറത്തേക്കു പോയത് എവിടേക്കാണെന്നും അന്വേഷിക്കണമെന്ന് പൊതുജനങ്ങളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടെന്നും റിച്ചാര്‍ഡ്സണ്‍ പോലീസ് പറയുന്നുണ്ട്. ഈ ഒരൊറ്റ സംശയം വിരല്‍ ചൂണ്ടുന്നത് വെസ്ലിയിലേക്കാണെന്നും അവര്‍ പറയുന്നു.

പുലര്‍ച്ചെ 3:15-ന് കുട്ടിയെ കാണാതായതിനുശേഷം 4 മണിക്ക് വെസ്ലിയുടെ ഒരു എസ്‌യുവി പുറത്തേക്ക് പോകുകയും ഒരു മണിക്കൂര്‍ കഴിഞ്ഞ് തിരിച്ചു വരികയും അതുകഴിഞ്ഞ് വെസ്ലി പോലീസിനെ വിളിക്കുകയും ചെയ്തതാണ് ഇപ്പോള്‍ റിച്ചാര്‍ഡ്സണ്‍ പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ആരാണ് വാഹനം ഓടിച്ചത്, എവിടേക്കാണ് പോയത്, എന്തിനാണ് പോയത് എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് പോലീസിന് ലഭിക്കേണ്ടത്. ചുറ്റുപാടുമുള്ള സിസിടിവി ക്യാമറകളെല്ലാം പോലീസ് അരിച്ചു പെറുക്കി ദൃശ്യങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

അതിനിടെ  വെസ്ലി മാത്യുസ് കുട്ടിയെ കൊണ്ടുനിര്‍ത്തിയെന്നു പറയുന്ന മരത്തിനു സമീപം വെള്ളിയാഴ്ച നടത്തിയ പ്രാര്‍ത്ഥനാ യജ്ഞത്തില്‍ ഇരുന്നൂറില്‍‌പരം ജനങ്ങള്‍ പങ്കെടുത്തു. പ്രാര്‍ത്ഥനയില്‍ പങ്കെടുത്തവരെല്ലാം ഗദ്ഗദത്തോടെ, മെഴുകുതിരി കത്തിച്ച് ഷെറിനു വേണ്ടി പ്രാര്‍ത്ഥിച്ചു. എല്ലാ മതവിഭാഗങ്ങളിലുള്ളവരും പ്രാര്‍ത്ഥനയില്‍ പങ്കുകൊണ്ടു.

വെസ്ലി മാത്യൂസിന്റെ വീടിനു മുന്‍പില്‍ ചിലര്‍ പ്രതിഷേധവുമായെത്തുകയും കുട്ടിക്ക് എന്തു സംഭവിച്ചുവെന്ന് അറിയണമെന്നും ആവശ്യപ്പെട്ടു. "വീ വാണ്ട് ജസ്റ്റീസ് ഫോര്‍ ഷെറിന്‍" എന്ന മുദ്രാവാക്യവുമായെത്തിയ ജനം ഷെറിന്‍ എവിടെയെന്നും ഇനി സത്യം തുറന്നു പറയുന്നതാണു നല്ലതെന്നും ആക്രോശിച്ചു. വെസ്ലിയുടെ ഭാര്യ സിനിയും മാതാപിതാക്കളും മാത്രമേ ഇപ്പോള്‍ വീട്ടിലുള്ളൂ എന്നാണ് അറിയാന്‍ കഴിഞ്ഞത്. വെസ്ലിയെ പോലീസ് അജ്ഞാത കേന്ദ്രത്തില്‍ താമസിപ്പിച്ചിരിക്കുകയാണ്.

എഫ്ബിഐയും റിച്ചാര്‍ഡ്സണ്‍ പോലീസും പത്തു മൈല്‍ ചുറ്റളവിലുള്ള എല്ലാ നിരീക്ഷണ ക്യാമറകളും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. കുട്ടിയെ കാണാതായ ദിവസം രാവിലെ 4 മണിക്ക് വെസ്ലിയുടെ ഒരു വാഹനം പുറത്തുപോയതായും ഏകദേശം അഞ്ച് മണിയോടെ തിരിച്ചുവന്നതായും പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ആ വാഹനം എങ്ങോട്ട്, എന്തിന് പോയി എന്നതിന് ഇതുവരെ ഉത്തരം കിട്ടിയിട്ടില്ലെന്ന് റിച്ചാര്‍ഡ്സണ്‍ പോലീസ് പറയുന്നു. വെസ്ലിയുടെ അയല്‍ക്കാരനായ ഒബെയ്ദ് ജബ്ബാറിന്റെ വീട്ടില്‍ അഞ്ചു പ്രാവശ്യം പോലീസ് വന്ന് അവരുടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവെന്ന് ഒബെയ്ദ് മാധ്യമങ്ങളോട് പറഞ്ഞു. "എന്നെക്കൊണ്ട് ചെയ്യാന്‍ കഴിയുന്നതെല്ലാം ഞാന്‍ ചെയ്തു കൊടുക്കും, കുട്ടിയെ കണ്ടു കിട്ടിയാല്‍ മതി..." - ഒബെയ്ദ് വാര്‍ത്താ മാധ്യമങ്ങളോടു പറഞ്ഞു.

യാതൊരു ആപത്തും കൂടാതെ ആ കുട്ടി തിരിച്ചു വരണമെന്ന പ്രാര്‍ത്ഥനയിലാണ് താനെന്ന് ഇന്ത്യന്‍ വംശജയായ ചൈല്‍ഡ് വെല്‍ഫെയര്‍ കണ്‍സള്‍ട്ടന്റ് ഗൗതമി വെമുല പറഞ്ഞു. ആ കുഞ്ഞിനുവേണ്ടി പ്രാര്‍ത്ഥിക്കാനല്ലാതെ ഇപ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു.

ഇതിനിടെ ഏതോ അജ്ജ്ഞാതന്‍ നല്‍കിയ സൂചനയനുസരിച്ച് റിച്ചാര്‍ഡ്സണ്‍ പോലീസ് ഷെറിന്റെ വീടിനു രണ്ടു മൈല്‍ അകലെയുള്ള സെമിത്തേരിയിലും പരിശോധന നടത്തി. എന്നാല്‍ കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ല.

വെസ്ലിയുടെ വീടിനു മുന്‍പില്‍ ജനങ്ങള്‍ പ്രതിഷേധവുമായി ഇപ്പോഴും തടിച്ചുകൂടുകയാണ്. കുട്ടിക്ക് എന്തു സംഭവിച്ചു എന്നാണ് അവര്‍ക്കറിയേണ്ടത്. അമേരിക്കക്കാരാണ് കൂടുതലും പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. പക്ഷെ, വിരലിലെണ്ണാവുന്ന ഇന്ത്യക്കാര്‍ മാത്രമേ അക്കൂട്ടത്തിലുള്ളൂ എന്നതും ശ്രദ്ധേയമാണ്.

No comments:

Post a Comment