Sunday, October 22, 2017

ഒക്ടോബര്‍ 7-ന് കാണാതായ മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം കണ്ടെടുത്തതായി പോലീസ്

റിച്ചാര്‍ഡ്സണ്‍ (ടെക്സസ്):  അമേരിക്കയിലെ ടെക്സസില്‍ റിച്ചാര്‍ഡ്സണിലുള്ള വീട്ടില്‍ നിന്ന് അപ്രത്യക്ഷയായ മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യൂസിനുവേണ്ടി 16 ദിവസമായി നടന്നുവരുന്ന തിരച്ചില്‍ അവസാനിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് റിച്ചാർഡ്സണ്‍ പോലീസ്. ഒരു പെണ്‍കുട്ടിയുടെ മൃതദേഹം ഇന്ന് (ഞായറാഴ്ച) രാവിലെ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.  മൃതദേഹം  മിക്കവാറും ഷെറിന്റേതാകാമെന്നാണ് പോലീസ് വിശ്വസിക്കുന്നത്, എന്നാല്‍ ഔദ്യോഗികമായി ഈ വിവരം സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം ഷെറിന്റേതു തന്നെയാണോ എന്ന് സ്ഥിരീകരിക്കണമെങ്കില്‍ എഫ്.ബി.ഐയുടെ അന്തിമ തിരിച്ചറിയലിനായി കാത്തിരിക്കേണ്ടിവരുമെന്നും പോലീസ് പറഞ്ഞു.

 ഇന്ന് (ഒക്ടോബര്‍ 22 ഞായറാഴ്ച) മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റിച്ചാര്‍ഡ്സണ്‍ പോലീസ് വക്താവ്. ഒക്ടോബര്‍ 7 ന് ഷെറിന്‍ മാത്യൂസ് കാണാതായതിനു ശേഷം ആദ്യമായാണ് പോലീസ് മാധ്യമങ്ങളോട് സംസാരിക്കുന്നത്.  ഷെറിന്റെ  മാതാപിതാക്കളായ വെസ്ലി മാത്യൂസിനും സിനി മാത്യൂസിനും നോട്ടീസ് അയച്ചിട്ടുണ്ടെന്നും, ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച രാവിലെ വെസ്ലിയുടെ വീട്ടില്‍ നിന്ന് ഏകദേശം ഒന്നര മൈല്‍ അകലെ റെയില്‍വേ ട്രാക്കിനടുത്ത് ഒരു പൈപ്പിനകത്താണ് മൃതദേഹം കണ്ടതെന്ന് ഡാളസ്സില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകന്‍ പി.പി. ചെറിയാന്‍ പറഞ്ഞു. രാവിലെ പ്രഭാത സവാരിക്ക് ഇറങ്ങിയവരാണ് കുട്ടിയുടെ മൃതദേഹം പൈപ്പിനകത്ത് കിടക്കുന്നത് ആദ്യം കണ്ടത്. അവരാണ് പോലീസിനെ വിവരമറിയിച്ചതെന്നും ചെറിയാന്‍ പറഞ്ഞു. കുട്ടിയുടെ മരണത്തെപ്പറ്റിയുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. മൃതദേഹം കണ്ടെടുത്ത സ്ഥലത്തിനു ചുറ്റും പോലീസ് സുരക്ഷാ വലയം തീര്‍ത്തിട്ടുണ്ട്.

ഒക്ടോബര്‍ 7 ശനിയാഴ്ച പുലർച്ചെ മൂന്ന് മണിക്ക് പാല്‍ കുടിക്കാതിരുന്നതിനെത്തുടര്‍ന്ന് കുട്ടിയെ 100 മീറ്റര്‍ അകലെയുള്ള മരത്തിനടിയില്‍ നിര്‍ത്തുകയും പതിനഞ്ച് മിനിറ്റു കഴിഞ്ഞ് ചെന്നു നോക്കുമ്പോള്‍ കുട്ടിയെ കണ്ടില്ലെന്നുമാണ് വെസ്ലി മാത്യൂസ് പോലീസിനോട് പറഞ്ഞറ്റ്. എന്നാല്‍, 8 മണിക്കാണ് പോലീസിനെ വിവരമറിയിക്കുന്നത്.  കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ച കുറ്റത്തിന് വെസ്ലി മാത്യൂസിനെ അറസ്റ്റ് ചെയ്യുകയും രണ്ടര ലക്ഷം ഡോളറിന് ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. സംഭവം നടക്കുമ്പോള്‍ വെസ്ലിയുടെ ഭാര്യ സിനി മാത്യൂസ് ഉറക്കത്തിലായിരുന്നു എന്നാണ് പോലീസിനോട് പറഞ്ഞത്.

കുട്ടിയെ കാണാതായ ദിവസം മുതല്‍ റിച്ചാര്‍ഡ്സണ്‍ പോലീസും എഫ്.ബി.ഐയും അന്വേഷണം ത്വരിതപ്പെടുത്തുകയും  അയല്‍വാസികളില്‍ നിന്നും സമീപപ്രദേശങ്ങളില്‍ നിന്നുമുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്തിരുന്നു. കൂടാതെ കുട്ടിയെ കണ്ടെത്തുന്നതിനായി നിരവധി തിരച്ചിലുകളും നടത്തിയിരുന്നു.

അതേസമയം, കുട്ടിയെ കാണാതായ ദിവസം റിച്ചാര്‍ഡ്സണ്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സര്‍വീസ് (സിപി‌എസ്) കൊണ്ടുപോയ വെസ്ലിയുടേയും സിനിയുടേയും നാലു വയസ്സുള്ള മകളെ വിട്ടുകിട്ടുന്നതിനായി വെസ്ലി സമര്‍പ്പിച്ച ഹര്‍ജി കോടതിയില്‍ വിചാരണയ്ക്കെടുക്കും. കുട്ടിയെ ഇവര്‍ക്ക് വിട്ടുകൊടുക്കുമോ ഇല്ലയോ എന്ന് കോടതി വിധി വന്നതിനു ശേഷമേ പറയാന്‍ കഴിയൂ.


No comments:

Post a Comment