Tuesday, October 31, 2017

ന്യൂയോര്‍ക്ക് സിറ്റിയില്‍ നടപ്പാതയിലേക്ക് വാഹനമിടിച്ചു കയറ്റിയുള്ള ആക്രമണത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു; പതിനഞ്ചോളം പേര്‍ക്ക് പരിക്ക്

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റിയിലെ തിരക്കേറിയ നടപ്പാതയിലെക്ക് വാഹനമിടിച്ചു കയറ്റി ആക്രമണം. വേള്‍ഡ് ട്രേഡ് സെന്ററിനടുത്തുള്ള വെസ്റ്റ് സൈഡ് ഹൈവേയിലാണ് കാല്‍നടക്കാര്‍ക്കും സൈക്കിള്‍ യാത്രികര്‍ക്കും ഇടയിലേക്ക് അക്രമി വാഹനമോടിച്ചു കയറ്റിയത്. ആക്രമണത്തെ തുടര്‍ന്ന് എട്ടുപേര്‍ കൊല്ലപ്പെട്ടു. പതിനഞ്ചോളം പേര്‍ക്കു പരുക്കേറ്റു.

ഇന്ന് (ഒക്ടോബര്‍ 31 ചൊവ്വ) ഉച്ച കഴിഞ്ഞ് 3.15ന് ആയിരുന്നു സംഭവം. ഉസ്ബക്കിസ്ഥാന്‍ സ്വദേശി 29-കാരന്‍ സെയ്ഫുള്ളൊ ഹബിബുല്ലേവിക് സായിപൊവ് ആണ് അക്രമി. 2010 ലാണ് ഇയ്യാള്‍ അമേരിക്കയിലെത്തിയ്ത്. നിയമാനുസൃതമായി അമേരിക്കയിലെത്തിയ ഇയ്യാള്‍ക്ക് ഗ്രീന്‍ കാര്‍ഡും ഉണ്ട്. ന്യൂജെഴ്സിയിലും ഫ്ലോറിഡയിലും മാറി മാടി താമസിക്കുന്ന ഇയ്യാല്‍ ന്യൂജെഴ്സിയിലെ ഹോം ഡിപ്പോയില്‍ നിന്ന് പിക്ക്‌അപ്പ് ട്രക്ക് വാടകയ്ക്കെടുത്താണ് ന്യൂയോര്‍ക്ക് സിറ്റിയിലെത്തി അക്രമം അഴിച്ചുവിട്ടത്. ഐസിസിനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നെഴുതിയ കടലാസ് വാഹനത്തില്‍ നിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്.

അക്രമി വാഹനമോടിച്ചു കയറ്റിയതോടെ സൈക്കിള്‍ യാത്രക്കാരും കാല്‍‌നട യാത്രക്കാരും ചിതറിത്തെറിച്ചു. ഏകദേശം ഒരു മൈല്‍ ദൂരത്തോളം ഓടിയ വാഹനം ഒരു സ്കൂള്‍ ബസ്സില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് തോക്കുകളുമായി പുറത്തിറങ്ങിയ അക്രമിയെ പോലീസ് വെടിവെച്ചു വീഴ്ത്തി അറസ്റ്റു ചെയ്യുകയായിരുന്നു.

ഇതൊരു ഭീകരാക്രമണമാകാനാണ് സാധ്യതയെന്ന് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ ബില്‍ ഡി. ബ്ലാസിയോയും സിറ്റി പോലീസ് കമ്മീഷണര്‍ ജെയിംസ് ഓനീലും പറഞ്ഞു. "അസുഖം ബാധിച്ച ഒരാളുടെ മറ്റൊരു ആക്രമണം പോലെ തോന്നുന്നു" എന്ന് പ്രസിഡന്റ് ട്രം‌പ് ട്വിറ്ററില്‍ കുറിച്ചു.

പോലീസിന്റെ വെടിവെപ്പില്‍ പരുക്കേറ്റ അക്രമിയെ ആശുപത്രിയിലാക്കി ശസ്ത്രക്രിയക്ക് വിധേയനാക്കി. അക്രമത്തില്‍ 6 പേര്‍ സംഭവ സ്ഥലത്ത് വെച്ചു രണ്ടു പേര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ അക്രമിയുടെ പേരില്‍ നിരവധി കേസുകളുണ്ടെന്ന് ഓണ്‍‌ലൈന്‍ റെക്കോര്‍ഡുകള്‍ സൂചിപ്പിക്കുന്നു. മിസോറിയിലും പെൻസിൽവേനിയയിലും ട്രാഫിക് നിയമ ലംഘനം നടത്തിയതിന് കേസുകളുണ്ട്. മിസോറി സ്റ്റേറ്റ് ഹൈവേ പട്രോൾ 2016 ഒക്ടോബറില്‍ സായ്‌പൊവിനെ അറസ്റ്റു ചെയ്തിരുന്നു. മറ്റൊരു കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാതിരുന്നതിനെത്തുടര്‍ന്ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. നവംബറിൽ അടുത്ത വിചാരണയ്ക്കായി ഹാജരാകാന്‍ ഉത്തരവിട്ടതിനെത്തുടര്‍ന്ന് 200 ഡോളര്‍ ജാമ്യത്തുക കെട്ടിവെച്ചെങ്കിലും കോടതിയില്‍ ഹാജരായില്ല.

ആക്രമണത്തിനു പിന്നില്‍ ഐ.എസ്. ആണെന്ന് സ്ഥിരീകരിച്ചിട്ടില്ല, പിക്ക്‌അപ് ട്രക്കില്‍ നിന്ന് കിട്ടിയത് സമാനമായ പതാകയും ലേഖനങ്ങളും

അപകടമുണ്ടാക്കിയതിനെ തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച സായ്‌പോവിനെ പൊലീസ് വെടിവെച്ച് വീഴ്ത്തിയ ശേഷം അറസ്റ്റ് ചെയ്യുകയും ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. അപകട നില തരണം ചെയ്തതായി പോലീസ് അറിയിച്ചു.  ന്യൂജെഴ്സിയില്‍ താമസിക്കുന്ന ഇയാളുടെ കൈവശമുള്ളത് ഫ്‌ളോറിഡയിലെ ലൈസന്‍സാണ്.

സ്വന്തമായി ട്രക്ക് കമ്പനിയുള്ളയാളാണ് സായ്‌പോവ്. എന്നാല്‍, ന്യൂജെഴ്സിയിലെ ഹോം ഡിപ്പോയില്‍ നിന്ന് വാടകയ്‌ക്കെടുത്ത ട്രക്കുമായാണ് ആക്രമണം നടത്തിയത്. സംഭവത്തെ തുടര്‍ന്ന് മാന്‍ഹട്ടനിലെ ഹഡ്‌സണ്‍ നദിയോട് ചേര്‍ന്നുള്ള തെരുവുകള്‍ പോലീസ് അടച്ചിട്ടു. തുടര്‍ന്ന് ഹാലോവീന്‍ ആഘോഷങ്ങളും പരേഡും നടക്കാനിരിക്കുന്ന ഗ്രീന്‍ വിച്ചില്‍ പോലീസ് പരിശോധന നടത്തി. അപകടത്തിന് പിന്നില്‍ ഭീകരരാണെന്ന് മേയര്‍ ബില്‍ ഡേ ബ്ലാസിയോ അറിയിച്ചു. ആക്രമണത്തിനുള്ള കാരണം പോലും അറിയാത്ത പാവങ്ങളോടാണ് ഭീകരരുടെ ക്രൂരതയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് ന്യൂയോര്‍ക്ക് ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമീപ കാലത്ത് പല രാജ്യങ്ങളിലും ഐഎസ് സമാന ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.

എന്നാല്‍, ആക്രമണത്തെ അപലപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഐഎസിന് ശ്ക്തമായി താക്കീതും നല്‍കി. അമേരിക്കയില്‍ ഐഎസിന്റെ പ്രവര്‍ത്തനം അനുവദിക്കില്ല. ഇവരെ വേരോടെ പറിച്ചെറിയുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. മരിച്ചവരില്‍ അര്‍ജന്റീനയില്‍ നിന്നുള്ളവരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അര്‍ജന്റീനിയന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. പ്രദേശം പോലീസ് നിയന്ത്രണത്തിലാണ്. മരണസംഖ്യ കൂടിയേക്കുമെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.

No comments:

Post a Comment