Monday, October 23, 2017

റിച്ചാര്‍ഡ്സണില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം ഷെറിന്‍ മാത്യൂസിന്റേതാണെന്ന് പോലീസ് സ്ഥിരീകരിച്ചു; പിതാവ് വെസ്ലി മാത്യൂസിനെ അറസ്റ്റു ചെയ്തു

റിച്ചാര്‍ഡ്സണ്‍ (ടെക്സസ്): ഇന്നലെ (ഞായറാഴ്ച) കലുങ്കിനടിയില്‍ നിന്ന് കണ്ടെടുത്ത മൃതദേഹം ഒക്ടോബര്‍ 7-ന് കാണാതായ ബാലിക ഷെറിന്‍ മാത്യൂസിന്റേത് തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഷെറിന്റെ മരണവുമായി ബന്ധപ്പെട്ട് വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഷെറിന്റെ മരണം കൊലപാതമാണെന്ന് പൊലീസ് ഉറപ്പിച്ചതായാണ് സൂചന. വെസ്‌ലിയുടെ കാറിനുള്ളില്‍ നിന്ന് നിര്‍ണായക തെളിവ് ലഭിച്ചതായാണ് വിവരം.

ഷെറിനെ കാണാതായ ദിവസം തന്നെ വെസ്ലി-സിനി ദമ്പതികളില്‍ ജനിച്ച നാലു വയസ്സുള്ള പെണ്‍‌കുട്ടിയെ ശിശു സം‌രക്ഷണ വിഭാഗം ഏറ്റെടുത്തിരുന്നു. ഇന്ന് (തിങ്കളാഴ്ച) കുട്ടിയെ വിട്ടു കിട്ടാന്‍ കോടതിയില്‍ വെസ്ലിയും സിനിയും അഭിഭാഷകരോടൊപ്പം ഹാജരായിരുന്നു. എന്നാല്‍, നവംബര്‍ 13-ലേക്ക് കേസ് മാറ്റുകയായിരുന്നു. അതുവരെ കുട്ടിയെ ശിശു സം‌രക്ഷണ വിഭാഗത്തിന്റെ മേല്‍‌നോട്ടത്തില്‍ ഫോസ്റ്റര്‍ ഹോമില്‍ താമസിപ്പിക്കും. കുട്ടിയെ ഏറ്റെടുക്കാന്‍ ഉത്തരവാദിത്വപ്പെട്ട കുടുംബാംഗങ്ങള്‍ മുന്നോട്ടു വന്നാല്‍ അവരെ ഏല്പിക്കാനും സാധ്യതയുണ്ട്.
ഞായറാഴ്ച മൃതദേഹം കണ്ടെടുത്തതു മുതല്‍ വെസ്ലി പരിഭ്രാന്തനായിരുന്നുവെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത പ്രദേശവാസി പറഞ്ഞു. മറ്റൊരു സഭാ വിശ്വാസികളായ വെസ്ലിയേയും കുടുംബത്തേയും അറിയാവുന്ന വ്യക്തി പറയുന്നത് -കുട്ടിയെ കാണാതായ വിവരം വെസ്ലി പോലീസിനോട് പറഞ്ഞത് പച്ചക്കള്ളമായിരുന്നു എന്നാണ്. ആ കുട്ടിയെ അവര്‍ തന്നെ അപായപ്പെടുത്തിയിരിക്കാമെന്ന് മറ്റു പലരേയും പോലെ തനിക്കും അറിയാമായിരുന്നു. എന്നാല്‍, പോലീസില്‍ അറിയിക്കാന്‍ തക്ക തെളിവുകളൊന്നും ഇല്ലാതിരുന്നതുകൊണ്ട് അതിന് തുനിഞ്ഞില്ല. ഇപ്പോള്‍ സത്യം പുറത്തു വന്നതില്‍ ദൈവത്തോട് നന്ദി പറയുന്നു. മറ്റുള്ളവരുമായി അടുപ്പമുള്ള ആളായിരുന്നില്ല വെസ്‌ലി മാത്യുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്.

'പോലീസിനോട് കള്ളം പറഞ്ഞ് നിങ്ങള്‍ രക്ഷപ്പെടാന്‍ നോക്കേണ്ട, സത്യം തുറന്നു പറയൂ. ഏത് വക്കീല്‍ വിചാരിച്ചാലും നിങ്ങള്‍ രക്ഷപ്പെടുകയില്ല' എന്നെഴുതിയ ബോര്‍ഡുകള്‍ വെസ്ലിയുടെ വീടിന്റെ പരിസരത്തെല്ലാം സ്ഥാപിച്ചിട്ടുണ്ട്. പ്രദേശ വാസികളില്‍ ഭൂരിഭാഗവും വെസ്ലിയേയും ഭാര്യ സിനിയേയും കുറ്റക്കാരായി ചിത്രീകരിക്കുമ്പോള്‍ മലയാളികളില്‍ ചിലര്‍ അവരെ നിരപരാധികളായിട്ടായിരുന്നു കണ്ടതെന്ന് പറയുന്നു.
മൃതദേഹം ഷെറിന്റേത് തന്നെയാണെന്ന് തിരിച്ചറിഞ്ഞ നിമിഷം വെസ്ലി പോലീസിന് കൊടുത്ത മൊഴി മാറ്റിപ്പറഞ്ഞതായി ഡിറ്റക്ടീവുകള്‍ പറഞ്ഞു. അറസ്റ്റു ചെയ്ത വെസ്ലിയെ ജയിലിലടച്ചു. ജീവപര്യന്തം മുതല്‍ 99 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചെയ്തിരിക്കുന്നതെന്നാണ് പോലീസ് റിപ്പോര്‍ട്ട്. ഒരു മില്യണ്‍ ഡോളറാണ് ജാമ്യത്തുകയായി നിശ്ചയിച്ചിരിക്കുന്നത്.

വെസ്ലിയുടെ വീടിന് ഒന്നര മൈല്‍ മാറി റെയില്‍‌വേ ക്രോസിംഗിനടുത്ത് റോഡിലെ കലുങ്കിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് നായ്ക്കളുടെ സഹായത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്.
ഈ മാസം ഏഴിനാണു ഷെറിനെ കാണാതായത്. പാലു കുടിക്കാത്തതിനു ശിക്ഷയായി പുലര്‍ച്ചെ മൂന്നിനു വീടിനു പുറത്തിറക്കി നിര്‍ത്തിയ കുട്ടിയെ പിന്നീടു കാണാതായെന്നാണു വളര്‍ത്തച്ഛന്‍ എറണാകുളം സ്വദേശി വെസ്‌ലി പൊലീസിനെ അറിയിച്ചത്. ബിഹാര്‍ നളന്ദയിലെ ബാലസംരക്ഷണ കേന്ദ്രത്തില്‍ നിന്നു രണ്ടു വര്‍ഷം മുമ്പാണു വെസ്‌ലി-സിനി ദമ്പതികള്‍ ഷെറിനെ ദത്തെടുത്തത്. കുട്ടിയ്ക്കു നേരിയ കാഴ്ചക്കുറവും സംസാരവൈകല്യവുമുണ്ട്. പോഷകാഹാരക്കുറവുള്ളതിനാല്‍ നിശ്ചിത ഇടവേളകളില്‍ പാല്‍ നല്‍കണമെന്നും അതിനു കുട്ടി മടി കാണിച്ചിരുന്നുവെന്നുമാണു വെസ്‌ലി നേരത്തേ പൊലീസില്‍ മൊഴി നല്‍കിയത്.

കുട്ടിയെ കാണാതായ ദിവസം വെസ്ലിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് രണ്ടര ലക്ഷം ഡോളറിന് ജാമ്യത്തില്‍ വിട്ടിരുന്നു. ഇദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ടും കഴിഞ്ഞ ദിവസം പോലീസ് പിടിച്ചെടുത്തിരുന്നു. പുലര്‍ച്ചെ 3.15ന് കാണാതായെങ്കിലും രാവിലെ എട്ടുമണിയോടെയാണു വിവരം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്. പൊലീസില്‍ അറിയിക്കാന്‍ അഞ്ചു മണിക്കൂര്‍ വൈകിയതു ദുരൂഹമാണെന്ന നിലപാടിലായിരുന്നു പൊലീസ്. കുട്ടിയെ കാണാതായെന്നു കരുതുന്ന സമയത്തു വീട്ടില്‍ നിന്നൊരു വാഹനം രണ്ടുതവണ പുറത്തുപോയി തിരിച്ചെത്തിയതായും സിസിടിവി ദൃശ്യങ്ങളില്‍ നിന്നു കണ്ടെത്തിയിരുന്നു.

വെസ്ലിയുടെ വീട് എഫ്ബിഐ റെയ്ഡ് ചെയ്ത് നിരവധി സാധനങ്ങളും മൂന്ന് വാഹനങ്ങളും കസ്റ്റഡിയിലെടുത്തിരുന്നു. കൂടാതെ സമീപപ്രദേശങ്ങളിലെ എല്ലാ സിസിടിവി ക്യാമറ ദൃശ്യങ്ങളും പരിശോധിച്ചിരുന്നു.

No comments:

Post a Comment