Friday, October 27, 2017

മലയാളികള്‍ കൂകും... കൂകിക്കൊണ്ടേയിരിക്കും

ഒരിക്കല്‍ എറണാകുളം ലോ കോളേജിലെ കോളേജ് ദിനാഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ അന്നത്തെ മുഖ്യമന്ത്രി അച്യുതമേനോനെ വിദ്യാര്‍ത്ഥികള്‍ കൂക്കി വിളിച്ചാണ് വേദിയിലേക്ക് സ്വാഗതം ചെയ്തത്. തുടര്‍ന്നുള്ള പ്രസംഗത്തില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു..."പരിണാമ സിദ്ധാന്തം അവതരിപ്പിച്ച ചാള്‍സ് ഡാര്‍‌വിന്‍ തന്റെ സിദ്ധാന്തം രൂപപ്പെടുത്തുന്നതിനായി ലോകം മുഴുവന്‍ സന്ദര്‍ശിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നാണ് അദ്ദേഹം സിദ്ധാന്തത്തിനുള്ള തെളിവുകള്‍ സമ്പാദിച്ചത്. പക്ഷെ, അദ്ദേഹത്തിന് ഒരു അബദ്ധം പറ്റി, കേരളം സന്ദര്‍ശിക്കാന്‍ വിട്ടുപോയി. ഡാര്‍‌വിന്‍ ഈ നാടു കാണുകയും മലയാളികളെപ്പറ്റി പഠിക്കുകയും ചെയ്തിരുന്നെങ്കില്‍ കുരങ്ങില്‍ നിന്നല്ല യഥാര്‍ത്ഥത്തില്‍ കുറുക്കനില്‍ നിന്നാണ് മനുഷ്യന്‍ വന്നതെന്ന് അദ്ദേഹത്തിനു മനസ്സിലാകുമായിരുന്നു. കുറുക്കന്മാരില്‍ നിന്ന് അത്ര വളരെ അകലെയൊന്നുമല്ലാത്ത ഒരു ജന്തുസമൂഹം മനുഷ്യരെന്ന പേരില്‍ ഇവിടെ താമസമുണ്ട്. മലയാളികള്‍ സങ്കടം വന്നാലും കൂകും, സന്തോഷം വന്നാലും കൂകും...."

മുഖ്യമന്ത്രിയുടെ കല്ലുവെച്ച വാക്കുകള്‍ കൊണ്ടുള്ള മറുപടി ഭാവി വക്കീല്‍മാരുടെ നീണ്ട കൂകല്‍ഘോഷമായിരുന്നു. അച്യുതമേനോന്‍ ചിന്തിച്ചതുപോലെ അത്ര കടന്നു ചിന്തിച്ചില്ലെങ്കില്‍ പോലും മലയാളികളുടെ വിചിത്ര സ്വഭാവങ്ങളില്‍ ഒന്നാണ് കൂകലിനോടുള്ള താല്പര്യം. ഒരു നല്ല സിനിമ കണ്ടാലും മോശം സിനിമ കണ്ടാലും മലയാളികളുടെ പ്രതികരണം ഒന്നു തന്നെ, കൂകല്‍. അവര്‍ മുഖ്യമന്ത്രിയേയും കൂകും, പ്രതിപക്ഷ നേതാവിനെയും കൂകും. ഒരു ലോക്കല്‍ ഗായകന്റെ ആദ്യ ഗാനസം‌രംഭത്തെ മലയാളികള്‍ കൂകിയാണ് അഭിനന്ദിക്കുന്നത്. മലയാളത്തിന്റെ വരദാനമെന്നു ഭൂമി മലയാളമാകെ സമ്മതിക്കുന്ന യേശുദാസിനേയും അവര്‍ കൂകും. മീന്‍ വില്‍ക്കാന്‍ നടക്കുന്ന മത്തായി കൂകും. അക്കരെ നില്‍ക്കുന്ന വള്ളക്കാരന്‍ മജീദിനെ വിളിക്കാന്‍ റിട്ടയേര്‍ഡ് പാര്‍‌വ്വത്യകാര്‍ അപ്പുണ്ണി നായരും കൂകും. തിയ്യേറ്ററില്‍ കറന്റു പോയാല്‍ മലയാളികള്‍ ഒന്നടങ്കം എഴുന്നേറ്റു നിന്ന് കൂകും. പവര്‍കട്ട് വരുമ്പോള്‍ സിനിമാ പ്രേമികളുടെ ചില വീടുകളില്‍ നിന്ന് ഈ കൂവല്‍ കേള്‍ക്കാം. നിയമ സഭയിലും ചിലപ്പോള്‍ മലയാളികളുടെ വികാര പ്രകടനം കൂവലിലൂടെയാണ്. ജനാധിപത്യ വ്യവസ്ഥിതിയില്‍ ജനങ്ങള്‍ക്ക് ഏറ്റവും അടിസ്ഥാനപരമഅയ ഒരു അവകാശമായിട്ടാണ് മലയാളി കൂവലിനെ കരുതുന്നത്. എന്തിന്, ഒരു വിവാഹം നടക്കുമ്പോള്‍ പോലും മലയാളികളുടെ സ്വാഭാവിക പ്രതികരണം ഒരു നീണ്ട കൂവലാണ്. വായില്‍ വിരലുകള്‍ കൊണ്ട് പൊത്തി അതിനെ താളാത്മകമാക്കിയാന് കൂവല്‍. അതിനെ കുരവ എന്നൊരു ഓമനപ്പേരിട്ടുണ്ടെന്നു മാത്രം.

അമേരിക്കയിലേക്ക് വന്നപ്പോള്‍ ലഗേജുകള്‍ മാത്രമല്ല ഈ കൂവലും കൊണ്ടുപോന്ന മലയാളികളുമുണ്ട്. മലയാളി അസ്സോസിയേഷനുകളുടെ പരിപാടികളില്‍ ഈ കൂവലുകാരെ കാണാം. കൂകലില്‍ താല്പര്യമുള്ളവര്‍ ഹാളിനകത്ത് ഇരിക്കില്ല. അവര്‍ പുറകില്‍ നിരനിരയായി പൂരപ്പറമ്പില്‍ കതിനകള്‍ നിരത്തി വെച്ചപോലെ നിരന്നു നില്‍ക്കുകയേ ഉള്ളൂ. ഇരിക്കാന്‍ കസേരയുണ്ടായാലും, സംഘാടകര്‍ ആവര്‍ത്തിച്ചു അഭ്യര്‍ത്ഥിച്ചാലും ഇവര്‍ ഇരിക്കില്ല. അഥവാ ഇരുന്നാല്‍ തന്നെ ഏറ്റവും പുറകില്‍ ഒരു മൂലയില്‍ എല്ലാവരും കൂട്ടം കൂടിയിരിക്കും. സ്റ്റേജില്‍ ഓരോ പരിപാടികള്‍ നടക്കുമ്പോഴും നടന്നു കഴിയുമ്പോഴും സദസ്സ് കൈയ്യടിക്കും, ഇക്കൂട്ടരാകട്ടേ കൂകും, അല്ലെങ്കില്‍ ചൂളമടിക്കും. ആരെങ്കിലും ഇവരെ ഉപദേശിക്കാന്‍ ചെന്നാല്‍ അവരുടെ നേരെയായിരിക്കും കൂകല്‍. അച്യുതമേനോന്‍ പറഞ്ഞതുപോലെ ഡാര്‍‌വിന്‍ ഇക്കൂട്ടരെ കാണാതിരുന്നത് ഭാഗ്യമായി.

No comments:

Post a Comment