Friday, March 4, 2011

നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ഇവരെ കല്ലെറിയുക !

ലോകചരിത്രത്തില്‍ അത്യപൂര്‍വ്വമായ സംഭവവികാസങ്ങളാണ്‌ കേരളമെന്ന കൊച്ചു സംസ്ഥാനത്ത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. പരസ്പരം വിഴുപ്പലക്കുന്ന രാഷ്ട്രീയക്കാരുടെ പറുദീസയായി മാറിക്കഴിഞ്ഞ കേരളം ഇപ്പോള്‍ സഭ്യതയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച മന്ത്രിമാരുടെ കൂത്തരങ്ങായി മാറിക്കഴിഞ്ഞ ദയനീയ  കാഴ്ചയാണ്‌ കേരളത്തിലങ്ങോളമിങ്ങോളം.

ആര്‍ക്കും എന്തും ചെയ്യാമെന്നും, എന്തും വിളിച്ചുപറയാമെന്നുമുള്ള സാഹചര്യങ്ങള്‍ ഉടലെടുത്തത് നിയമസഭാ ഇലക്ഷന്‍ മുന്നില്‍ കണ്ടുകൊണ്ടാണെന്നുള്ളതാണ്‌ ഏറെ വിചിത്രം. പത്രത്തില്‍ അച്ചടിച്ചുവന്ന റജീനയുടേയും ശ്രീദേവിയുടേയും പടങ്ങള്‍ നോക്കി ഐസ്‌ക്രീം നുണഞ്ഞവരും, ആ ഐസ്‌ക്രീമില്‍ മസാല പുരട്ടി നുണഞ്ഞവരും നിരാശപ്പെട്ട നിമിഷങ്ങളായിരുന്നു കുറ്റവാളികളെയെല്ലാം 'നിരപരാധികളായി' ചിത്രീകരിച്ച് കോടതി വെറുതെ വിട്ടപ്പോള്‍. പക്ഷേ, ലക്ഷങ്ങള്‍ കൈക്കൂലി കൊടുത്ത്  'എല്ലാവരേയും ഒതുക്കി'യതാണെന്ന് അന്ന് ഒതുക്കലിന്‌ കൂട്ടുനിന്ന റൗഫ് വെളിപ്പെടുത്തിയപ്പോള്‍ ഞെട്ടിയത് ഐസ്‌ക്രീ നുണഞ്ഞവരല്ല. മറിച്ച് സാദാ ജനങ്ങളായിരുന്നു. ഇപ്പോള്‍ അന്ന് ചെയ്ത വേണ്ടാതീനങ്ങളൊക്കെ ഒരു ദിനചര്യപോലെ റൗഫ് ആചരിക്കുകയാണ്‌. റൗഫിന്റെ ഇര കുഞ്ഞാലിക്കുട്ടിയാണെങ്കില്‍ ആ കുഞ്ഞാലിക്കുട്ടിയെ വലയിലാക്കിയത് എം.കെ. മുനീറാണെന്ന് ചിലര്‍ അടക്കം പറയുന്നു.

നേരം വെളുത്താല്‍ റൗഫിന്‌ ഇരിക്കപ്പൊറുതിയില്ല. ചേട്ടനും അനിയനും കൂടി ചെയ്തുകൂട്ടിയ രോമാഞ്ചകുഞ്ചക കഥകള്‍ പാടി നടന്ന് രോമാഞ്ചം കൊള്ളുകയാണ്‌ ഈ എക്സ് വാണിഭക്കാരന്‍. കുഞ്ഞാലിക്കുട്ടിയാണെങ്കില്‍ വാലിന്‌ തീ പിടിച്ച പോലെ നെട്ടോട്ടമോടുന്നു. ആ ഓട്ടം കണ്ട് ജനങ്ങള്‍ ഊറിച്ചിരിക്കുന്നു. രോമാഞ്ചപുളകിതനായ റൗഫിന്‌ കൂച്ചുവിലങ്ങിടാന്‍ സ്വന്തം ഭാര്യയും കുടുംബക്കാരും അനുനയത്തില്‍നിന്ന് ഭീഷണിയിലേക്ക് മാറിയിരിക്കുകയാണിപ്പോള്‍.
ഇപ്പോള്‍ ആ മുനീറിനെ വലയിലാക്കാന്‍ 'മറ്റൊരാള്‍' രംഗപ്രവേശം ചെയ്തു കഴിഞ്ഞു. അത് മറ്റാരുമല്ല, മുസ്ലീം ലീഗിന്റെ മുന്‍ ജനറല്‍ സെക്രട്ടറി പത്തനം തിട്ടക്കാരന്‍ ഖാന്‍ ഷാജഹാന്‍ ആണ്‌ ആ വ്യക്തി. വെറും വാണിഭക്കേസില്‍ നിന്ന് കൈകാല്‍ വരെ വെട്ടിമാറ്റാവുന്ന വകുപ്പുമായിട്ടാണ്‌ ഈ വിദ്വാന്‍ രംഗത്തെത്തിയിരിക്കുന്നത്. 

മുനീറിന്റെ പുസ്‌തകത്തില്‍ പ്രവാചകനെ നിന്ദിച്ചെന്നാരോപിച്ചാണ്‌ കേസ്‌ കൊടുത്തിരിക്കുന്നത്. മുനീറിന്റെ ഇസ്‌ലാമും സ്‌ത്രീകളും എന്ന ഗ്രന്ഥത്തിലാണത്രേ  പ്രവാചകനെ നിന്ദിക്കുന്നതും ഇസ്‌ലാമിക വിശ്വാസത്തെ ആക്ഷേപിക്കുന്നതുമായ പരാമര്‍ശമുള്ളത്. പത്ത്‌ കൊല്ലം മുമ്പെ താന്‍ മുസ്‌ലിം ലീഗ്‌ വിട്ടതായി ഖാന്‍ പറയുന്നു. മുസ്‌ലിം ലീഗ്‌ സംസ്ഥാന സെക്രട്ടറി മുനീറിന്റെഉടമസ്ഥതയിലുള്ള ഒലീവ്‌ പബ്ലിക്കേഷന്‍സ്‌ ആണ്‌ പുസ്‌തകം പ്രസിദ്ധീകരിച്ചത്‌. മൊറോക്കോ സ്വദേശിനി ഫാത്തിമ മെറനിസ്സിയുടെ ' ദ വെയ്‌ല്‍ ആന്റ്‌ ദ മെയില്‍ എലൈറ്റ്‌' എന്ന ഗ്രന്ഥത്തിന്റെ വിവര്‍ത്തനമാണ്‌ ഇസ്‌ലാമും സ്‌ത്രീകളും. അത്യന്തം നിന്ദ്യമായ ഭാഷയിലാണ്‌ പ്രവാചകന്റെ ഭൗതിക ശരീരത്തെ പുസ്‌തകത്തില്‍ പരാമര്‍ശിക്കുന്നതെന്ന്‌ ഖാന്‍ ആരോപിക്കുന്നു.

തൊടുപുഴ ന്യൂമാന്‍ കോളേജ് പ്രൊഫസറുടെ കൈവെട്ടിമാറ്റിയ സംഭവം ആവര്‍ത്തിക്കുവാനേ ഈ വിഷയം ഉപകരിക്കൂ. അണികള്‍ക്ക് വീര്യം പകര്‍ന്നുകൊടുക്കാന്‍ ഈ വിഷയം തന്നെ ധാരാളം. 
അന്നും ഇന്നും എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമാണ്‌ - ഈ മുസ്ലീം ലീഗുകാരാണോ ഇസ്ലാമിന്റെ കാവല്‍ പടയാളികള്‍? ഇവരെ ആരാണ് ആ ഉത്തരവാദിത്വം എല്പിച്ചിരിക്കുന്നതെന്നു കൂടി പറഞ്ഞാല്‍ കൊള്ളാമായിരുന്നു. ഈ ഖാന്‍ ഷാജഹാനേപ്പോലെയുളളവരാണു  ഇസ്ലാമിന് പേരുദോഷമുണ്ടാക്കുന്നത്‌. വ്യഭിചാരികളും പെണ്‍വാണിഭക്കാരും ഇഷ്ടം പോലെ സ്വന്തം പാര്‍ട്ടിയില്‍ തന്നെ ഉണ്ടായിട്ടും അവരെക്കുറിച്ചൊന്നും ഉരിയിടാതെ പ്രവാചകന്റെ പേര് പറഞ്ഞു നല്ല പിള്ള ചമയാനുള്ള ഈ തിടുക്കം എന്തിന്‌? ആദ്യം സ്വന്തം കണ്ണിലെ കോലെടുത്തിട്ട് പോരെ അന്യന്റെ കണ്ണിലെ കരടെടുക്കാന്‍? 

പോപ്പുലര്‍ ഫ്രന്‍ഡിനെ ഉപയോഗിച്ച് കൈ വെട്ടാന്‍ വല്ല വകുപ്പുമുണ്ടോ എന്നായിരിക്കും ഇനി ചിലരുടെ ചിന്ത. മുസ്ലീം സമുദായത്തില്‍ ഇങ്ങനെയുള്ള വികല ചിന്താഗതിക്കാരാണ് പ്രശ്നങ്ങളുടെ മുഖ്യ കാരണക്കാര്‍. പ്രവാചകനെ നിന്ദിക്കാന്‍ തക്ക വിവരമില്ലാത്തവനാണോ മുനീര്‍?  ഖാനെപ്പോലെയുള്ളവര്‍ മറിച്ചു ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. വെറുതെ വാര്‍ത്തകള്‍ സൃഷ്ടിക്കാതെ ജനങ്ങളുടെ നന്മയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുക. ഇസ്ലാം മതം ഇന്ന് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് ഒരു പരിധിവരെ അറുതി കണ്ടെത്തുവാന്‍ അത് സഹായിക്കും. ഇസ്ലാം മതത്തെയും പ്രവാചകനെയും നിന്ദിച്ചു എന്ന് പറഞ്ഞു ജനങ്ങളുടെ  സ്വൈര്യം  കെടുത്തുന്ന താലിബാനിസം കേരളത്തില്‍ വേണോ?

വിഭക്ത ഇന്ത്യയില്‍ മുസ്ലീങ്ങളുടെ സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ പട പൊരുതിയ ഖാ-ഇദേ-മില്ലത്ത് മുഹമ്മദ്‌  ഇസ്മാഈല്‍ സാഹിബ് നയിച്ച മുസ്ലീം ലീഗ് ഇന്ന് അധപ്പതനത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണ്.             അസാമാന്യ വ്യക്തിത്വവും ധീരമായ നിലപാടും സ്ഫടിക തുല്യമായ ധാര്‍മികത്തെളിച്ചവും ജ്വലിക്കുന്ന സ്വപ്നങ്ങളുമായി അദ്ദേഹം മുസ്ലീം ലീഗ് പ്രസ്ഥാനത്തെ നട്ടുവളര്‍ത്താന്‍ ഏറെ പണിപ്പെട്ടു. ആ പ്രസ്ഥാനമാണ്  ഇപ്പോള്‍ മലബാറിലെ ഒരു പിടി മാപ്പിളമാരുടെ കൈപ്പിടിയിലിരിക്കുന്നത്. മുസ്ലീം സമുദായത്തിന് മുഴുവന്‍ നാണക്കേടുണ്ടാക്കി, അവര്‍ ചെയ്ത നാറ്റക്കേസുകള്‍ ദിനം‌പ്രതി കേരള ജനത കേട്ടുണരുന്നത് ഈ ഖാന്‍ ഷാജഹാന്‍ കണ്ടില്ലേന്നുണ്ടോ?

വിഭജന കാലത്ത് നടുക്കടലില്‍ അകപ്പെട്ട പ്രതീതിയുളവാക്കിയ സമയങ്ങളില്‍ മുസ്ലീങ്ങള്‍ക്ക് ആത്മവീര്യം പകര്‍ന്നു നല്‍കി പ്രതീക്ഷകളുടെ സപ്തസമുദ്രങ്ങള്‍ താണ്ടാനുള്ള ഇഛാശക്തി നല്‍കി, അവരെ സാമൂഹികമായും രാഷ്ട്രീയമായും പതിജ്ഞ്ഞാബദ്ധരാക്കിയ ആ ആദര്‍ശധീരന്‍റെ കാല്‍പാടുകള്‍ പിന്തുടരേ ണ്ടവര്‍ തരം താഴ്ന്നവരും പെണ്‍ വാണിഭക്കാരുമായിതീര്‍ന്നത്‌ അഹന്തയും ആത്മപ്രശംസയും മാത്രം പങ്കു വെക്കുന്ന നേതാക്കന്മാര്‍ കാരണമാണ്. ഓരോ വര്‍ഷം കഴിയുമ്പോഴും രാഷ്ട്രീയമായും സാംസ്കാരികമായും പിന്നോട്ടോടിക്കൊണ്ടിരിക്കുന്ന പ്രസ്ഥാനമായി മുസ്ലീം ലീഗ് മാറിയതും അതുകൊണ്ടുതന്നെ. 


No comments:

Post a Comment