Friday, July 22, 2016

മഹാത്മാഗാന്ധിയുടെ നാട്ടില്‍ ദളിതര്‍ക്ക് പീഡനം

സംഘ്‌പരിവാര്‍-ആര്‍.എസ്.എസ്.-ബി.ജെ.പി-ശിവസേന കൂട്ടുകെട്ട് കേന്ദ്രഭരണം കൈയ്യടക്കിയ അന്നുമുതല്‍ ഇന്ത്യയുടെ നാനാഭാഗങ്ങളില്‍ അക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതിന്റെ തെളിവുകളാണ് ഓരോ ദിവസത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബീഫിന്റെ പേരില്‍ എത്രയോ നിരപരാധികളെയാണ് മൃഗതുല്യമായി മര്‍ദ്ദിച്ചു കൊല്ലുന്നത്...!! അവര്‍ നമ്മോട് പറയുന്ന നീറുന്ന കഥകളില്‍ നിന്നു തന്നെ അനീതിയുടെ, കൊടിയ അക്രമങ്ങളുടെ ഇരകളാക്കാന്‍ വിധിക്കപ്പെട്ട ഒരു ജനസമൂഹത്തിന്റെ ദൈന്യത വായിച്ചെടുക്കാം. ഇത്രയൊക്കെ രാജ്യത്ത് സംഭവിച്ചിട്ടും തെല്ലും കൂസലില്ലാതെ ഭരണാധികാരികള്‍ മൗനം ദീക്ഷിക്കുന്നത് അതിലേറെ ഗൗരവത്തോടെയാണ് കാണേണ്ടത്.

ഏറെ ദേശീയ-അന്തര്‍ദ്ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ സംഭവമായിരുന്നു ദാദ്രി കൊലപാതകം. 2015 സെപ്റ്റംബര്‍ 28-ന് ബീഫ് വീട്ടില്‍ സൂക്ഷിച്ചുവെന്നും, അത് കഴിച്ചുവെന്നും ആരോപിച്ചാണ് മുഹമ്മദ് അഖ്‌ലാഖ് എന്ന 52കാരനെ ഹിന്ദുത്വ തീവ്രവാദികള്‍ അതിക്രൂരമായി മര്‍ദ്ദിച്ചുകൊന്നത്. പിതാവിനെ രക്ഷിക്കാന്‍ ശ്രമിച്ച മകനെയും അവര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ആ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ മിക്കവരും ബി.ജെ.പിയുടെ പ്രാദേശിക നേതാക്കളായിരുന്നു. അന്ന് ആ സംഭവത്തെ ന്യായീകരിച്ചും, വിവാദകരമായ പരാമര്‍ശങ്ങളുമായി പല മുന്‍നിര ബി.ജെ.പി നേതാക്കളും രംഗത്തുവന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രം മൗനിയായി. പ്രധാനമന്ത്രിയുടെ ഈ മൗനത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങളുയര്‍ന്നപ്പോഴാണ് പേരിന് മാത്രം അദ്ദേഹം മൗനം വെടിഞ്ഞത്. ഈ രക്തത്തില്‍ എനിക്ക് പങ്കില്ല എന്ന ധ്വനിയില്‍ "ഇത്തരം സംഭവങ്ങള്‍ ദു:ഖകരമാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാറിന് ഇതില്‍ ഒരു ഉത്തരവാദിത്വവുമില്ല" എന്നു പറഞ്ഞ് അന്ന് അദ്ദേഹം കൈകഴുകി.

അതുകഴിഞ്ഞാണ് പാക് ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ മുംബൈയിലെയും പുനെയിലേയും സംഗീത പരിപാടികള്‍ ശിവസേനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് റദ്ദാക്കിയത്. ലോകമൊട്ടാകെ ഈ സംഭവം ഏറെ വിവാദമുയര്‍ത്തി.  ജാതിയുടെ പേരിലും, ബീഫിന്റെ പേരിലും ഇന്ത്യയുടെ പല ഭാഗങ്ങളിലും അക്രമങ്ങള്‍ അരങ്ങേറി. അവയൊന്നും തന്നെ മോദിയുടെ ശ്രദ്ധയില്‍ പെട്ടില്ല. 'ഹിന്ദുക്കളും മുസ്ലീങ്ങളും പരസ്പരം പോരടിക്കാതെ ദാരിദ്ര്യത്തിനെതിരെ ഒരുമിച്ചു നില്‍ക്കണ'മെന്ന ഒരു അഭിപ്രായം മോദി ബീഹാറില്‍ നടന്ന തെരഞ്ഞെടുപ്പു റാലിയില്‍ പറഞ്ഞതല്ലാതെ സഖ്യകക്ഷികള്‍ ചെയ്യുന്ന അനീതിയെ വെച്ചുപൊറുപ്പിക്കില്ല എന്നോ, നിയമം കര്‍ശനമാക്കുമെന്നോ അദ്ദേഹം പറഞ്ഞിട്ടില്ല.  പ്രതിപക്ഷം ധ്രുവീകരണത്തിനുവേണ്ടി രാഷ്ട്രീയം കളിക്കുകയാണെന്നും, ബി.ജെ.പി എല്ലാകാലത്തും വ്യാജ മതേതരത്വത്തെ എതിര്‍ത്തിട്ടുണ്ടെന്നുമുള്ള ന്യായവാദങ്ങളാണ് അദ്ദേഹം നിരത്തിയത്.

1997 ല്‍ ബീഹാറിലെ ലക്ഷ്മണ്‍പൂരില്‍ ഒരു വയസ്സുള്ള കുഞ്ഞുള്‍പ്പെടെ 58 ദളിതരെയാണ് സവര്‍ണ്ണരുടെ ഫാസിസ്റ്റ് സംഘടനായ രണ്‍വീര്‍ സേന കൊന്നു തള്ളിയത്. ഇതിലെ പ്രതികളെയെല്ലാം തന്നെ പിന്നീട് തെളിവുകളുടെ അഭാവത്തില്‍ ഉന്നത നീതിപീഠം വിട്ടയച്ചു എന്നതു കൂടി ഇതിനോട് കൂട്ടി വായിക്കേണ്ടതുണ്ട്. അതേ വര്‍ഷം തന്നെയാണ് മഹാരാഷ്ട്രയിലെ രമാഭായ് കോളനിയില്‍ അംബേദ്കര്‍ പ്രതിമയില്‍ ചെരുപ്പുമാല ചാര്‍ത്തിയതില്‍ പ്രതിഷേധിച്ച ജനക്കൂട്ടത്തിനു നേരെ പോലീസ് വെടി വച്ചതും 10 പേര്‍ അവിടെ കൊല്ലപ്പെട്ടതും. 2006 ലെ ഖേര്‍ലാഞ്ചി കൂട്ടക്കൊലയുള്‍പ്പെടെ ചെറുതും വലുതുമായ ആക്രമണങ്ങള്‍ നിരന്തരം ദളിതര്‍ക്ക് നേരിടേണ്ടി വരുന്നു. ഇതിലൊന്നും തന്നെ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നില്ലെന്നു മാത്രമല്ല പോലീസ് തന്നെ പ്രതികളായ ഉന്നത ജാതിക്കാരുടെ കൂലിക്കരായി മാറി കേസുകള്‍ ദുര്‍ബകലമാക്കുന്നതാണ് വര്‍ത്തമാന ഇന്ത്യന്‍ യാഥാര്‍ത്ഥ്യം.

ഇപ്പോള്‍ ഗുജറാത്തില്‍ ദളിതര്‍ക്കുനേരെ നടക്കുന്ന ക്രൂര പ്രവര്‍ത്തികളും സമാനസ്വഭാവമുള്ളതാണ്. ചത്ത പശുവിന്റെ തൊലിയുരിഞ്ഞതിന്റെ പേരില്‍ നാല് ദളിത് യുവാക്കളെ ഗോരക്ഷാ പ്രവര്‍ത്തകരെന്ന് പറയുന്നവര്‍ നടുറോഡില്‍ നഗ്നരാക്കി മര്‍ദ്ദിച്ചത് ലോകവ്യാപകമായ എതിര്‍പ്പിന് വഴിവെച്ചിരിക്കുകയാണ്. ലോകരാഷ്‌ട്രങ്ങള്‍ സന്ദര്‍ശിച്ച് തന്റെ 'മോടി' വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന മോദി, തന്റെ തട്ടകമായ ഗുജറാത്തില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അറിഞ്ഞതേയില്ല. ഇപ്പോള്‍ ദളിതര്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് കൂടുതല്‍ സ്ഥലങ്ങളിലേക്ക് പ്രക്ഷോഭം വ്യാപിക്കുകയാണ്. മനുഷ്യരെ സ്നേഹിക്കാന്‍ അറിയാത്തവരാണ് പശുക്കളെ സ്നേഹിക്കുന്നത്. ഗോസംരക്ഷണത്തിന്റെ പേരില്‍ ദളിത്-ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന സംഘടിതമായ ആക്രമണങ്ങള്‍ക്കെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഇപ്പോള്‍ ഗുജറാത്തില്‍ കാണുന്നത്. ദളിതര്‍ സംഘടിതരായാണ് പ്രക്ഷോഭം നടത്തുന്നത്. അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി എന്‍.ജി.ഒ.കളും രംഗത്തുണ്ട്. തങ്ങളോടുള്ള അവഗണനയിലും നിന്ദ്യവും ക്രൂരവുമായ പ്രവര്‍ത്തികളിലും പ്രതിഷേധിച്ച് ദളിത് യുവാക്കള്‍ ആത്മഹത്യാ ശ്രമവും നടത്തുന്നുണ്ട്.

ദളിതര്‍ക്കെതിരെ നടക്കുന്ന ആക്രമങ്ങളില്‍ പ്രതിഷേധിച്ച് പതിനെട്ടോളം ദളിത് യുവാക്കളാണ് ആത്മഹത്യാ ശ്രമം നടത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തങ്ങള്‍ക്കുനേരെയുള്ള ആക്രമങ്ങളില്‍ സര്‍ക്കാരിന്റെ ശ്രദ്ധ പതിപ്പിക്കാനാണ് ജീവിതം അവസാനിപ്പിക്കുക എന്ന കടുത്ത തീരുമാനമെടുക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്. സ്വന്തം ഗ്രാമത്തില്‍ പോലും മനഃസ്സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കാത്ത ഉയര്‍ന്ന ജാതിക്കാരുടെ പീഡനമാണ് ദളിത് യുവാക്കളുടെ പ്രതിഷേധത്തിന് മറ്റൊരു കാരണം. പോലീസില്‍ പരാതി നല്‍കിയാല്‍ പോലും യാതൊരു നടപടിയും സ്വീകരിക്കില്ലെന്നു മാത്രമല്ല, കൂടുതല്‍ ഉപദ്രവങ്ങളും ഉണ്ടാകുമെന്ന് അവര്‍ പറയുന്നു. പല കുടുംബങ്ങളും ഗ്രാമം ഉപേക്ഷിച്ച് പോകേണ്ടതായി വന്നിട്ടുണ്ടെന്നും അവര്‍.

"ഞങ്ങള്‍ ദളിതരായി ജനിച്ചത് ഞങ്ങളുടെ തെറ്റാണോ" എന്നാണ് അവര്‍ ചോദിക്കുന്നത്. സദാ സമയം ഉയര്‍ന്ന ജാതിക്കാരെ പേടിച്ച് ജീവിക്കേണ്ട ഗതികേടിലാണ് ഞങ്ങളെന്നും അവര്‍ പറയുന്നു.
അധികൃതരുടെ കണ്ണു തുറപ്പിക്കാന്‍ ആത്മഹത്യയല്ലാതെ മറ്റു പോം‌വഴികളൊന്നുമില്ല എന്നാണ് ദളിത് യുവാക്കള്‍ പറയുന്നത്. ഒന്നോ പത്തോ പേര്‍ ആത്മഹത്യ ചെയ്താല്‍ ബാക്കിയുള്ളവര്‍ക്കെങ്കിലും നീതി ലഭിക്കുമല്ലോ എന്നും അവര്‍ പറയുന്നു. ഇങ്ങനെ ചെയ്തതുകൊണ്ട് ഒരു ഗുണമുണ്ടായത് ഗുജറാത്തിലെ ദളിതര്‍ ഒറ്റക്കെട്ടായി തങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമങ്ങളില്‍ പ്രതിഷേധിക്കാന്‍ രംഗത്തിറങ്ങി എന്നുള്ളതാണ്. അതെ, ക്ഷമയുടെ നെല്ലിപ്പലക കണ്ട അവര്‍ക്ക് മറ്റു വഴികളൊന്നും ഉണ്ടായിരുന്നില്ല.

'പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന'വരെപ്പോലെ ഇവിടെയും വിവിധ രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ അനുകമ്പയുമായി ഗുജറാത്തില്‍ എത്തി. കാലങ്ങളായി ദളിതര്‍ അനുഭവിക്കുന്ന വേദനകള്‍ കണ്ടില്ലെന്നു നടിച്ച കോണ്‍‌ഗ്രസ് ഇപ്പോള്‍ മുഖം മിനുക്കാന്‍ ഇറങ്ങിയതും രാഷ്‌ട്രീയ ലക്ഷ്യം തന്നെ. ഗുജറാത്തിലെ ദളിതരുടെ പ്രശ്നം പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കു വന്നപ്പോള്‍ സുഖനിദ്രയിലാണ്ട കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ നാമെല്ലാം കണ്ടതാണ്. അദ്ദേഹമാണ് ഇപ്പോള്‍ ദളിതരുടെ രക്ഷകനായി ഗുജറാത്തില്‍ എത്തിയിരിക്കുന്നത്. കൂടാതെ എ‌എ‌പി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും. ഇവര്‍ രണ്ടുപേരും അവിടെ പോയത് ദളിതരുടെ കണ്ണീരൊപ്പാനോ അവര്‍ക്കുവേണ്ട സം‌രക്ഷണം ഉറപ്പുവരുത്താനോ ഒന്നുമല്ല. ദളിതരുടെ മനസ്സില്‍ ഇടം നേടാനാണ് അനുകമ്പയുമായി  സന്ദര്‍ശനമെന്ന പേരില്‍ അവിടെ എത്തിയത്. 2017 ല്‍ നടക്കുന്ന തിരഞ്ഞെടുപ്പാണ് അവരുടെ ലക്ഷ്യം. വോട്ട് ബാങ്ക് ബലപ്പെടുത്തുക എന്ന ഒരൊറ്റ ഉദ്ദേശമേ അവര്‍ക്കുള്ളൂ. നീതിക്കുവേണ്ടി പോരാടുന്ന ദളിതരെ രാഷ്‌ട്രീയ ലാഭത്തിനുവേണ്ടി ബലിയാടുകളാക്കുന്നത് കരണീയമല്ലതന്നെ.

ഏത് പാര്‍ട്ടി വന്നാലും ദളിതര്‍ ഇനി അടിയറവ് പറയുന്ന പ്രശ്നമേ ഇല്ല എന്ന സന്ദേശമാണ് അവര്‍ ലോകത്തെ അറിയിക്കുന്നത്.  അതെ, മൗലികാവകാശങ്ങള്‍ പോലും അപ്രാപ്യമാം വിധം അടിച്ചമര്‍ത്തപ്പെട്ട ഒരു വിഭാഗത്തിന്റെ ഉയര്‍ത്തെപഴുന്നേല്‍പ്പ് കാലത്തിന്റെ ആവശ്യം കൂടിയാണ്. ദളിതരോടുള്ള സമീപനത്തില്‍ മാറ്റം വരണമെന്നും, എത്രയും വേഗത്തില്‍ നീതി വേണമെന്നതുമാണ് അവരുടെ ആവശ്യം. സ്വന്തം രാജ്യത്ത് അടിമകളെപ്പോലെ ജീവിക്കാതെ സമാധാനപൂര്‍വം ജീവിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. അതിന് എല്ലാ രഷ്‌ട്രീയപ്പാര്‍ട്ടികളും ഒരുമിച്ച് പ്രവര്‍ത്തിക്കണം. കുറ്റവാളികളെ ശിക്ഷിക്കുകയും അതോടൊപ്പം ദളിതര്‍ക്ക് നീതി ലഭിക്കുകയും വേണം. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോക ശ്രദ്ധേയനായ രാഷ്‌ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ നാട്ടിലാണ് ഇത്തരമൊരു അധര്‍മ്മം നടക്കുന്നതെന്നും കൂട്ടിവായിക്കണം.

"ആദ്യം നിങ്ങളെ അവര്‍ അവഗണിക്കും, പിന്നെ പരിഹസിക്കും, പിന്നെ പുഛിക്കും, പിന്നെ ആക്രമിക്കും എന്നിട്ടായിരിക്കും നിങ്ങളുടെ വിജയം."

മഹാത്മാ ഗാന്ധി





No comments:

Post a Comment