Tuesday, July 26, 2016

ക്ഷണപ്രഭാചഞ്ചലം

'ക്ഷണപ്രഭാചഞ്ചല'മാണ് ജീവിതം എന്ന ചൊല്ല് അര്‍ത്ഥവത്താണ്. തുടക്കവും ഒടുക്കവും എവിടെയെന്നു തിട്ടമില്ലാത്തതാണല്ലോ കാലം. ദീര്‍ഘജീവിതമെന്നു നാം കരുതുന്ന ജീവിതം പോലും അതീവഹ്രസ്വമാണ്. കാണാറാകുന്നതിനും കാണാതെയാകുന്നതിനും ഇടയ്ക്കുള്ള കാലയളവാണ് ജീവിതം.  ഏറിയാലും കുറഞ്ഞാലും അതൊരു ഇടവേള തന്നെ.

പൂന്താനത്തിന്റെ ജ്ഞാനപ്പാനയില്‍ പറഞ്ഞതുപോലെ ...

"കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍..
രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍
മാളിക മുകളേറിയമന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍
എണ്ണിയെണ്ണികുറയുന്നിതാ‍യുസ്സും മണ്ടി മണ്ടി കരേറുന്നു മോഹവും
കൂടിയല്ലാ പിറക്കുന്ന നേരത്തും
കൂടിയല്ലാ മരിക്കുന്ന നേരത്തും
മധ്യേയിങ്ങനെ കാണുന്ന നേരത്തു
മത്സരിക്കുന്നതെന്തിനു നാം വൃഥാ"

അതെ, 'കണ്ടുകണ്ടങ്ങിരിക്കു'ന്നതിനിടയില്‍ ചിലര്‍ കാണാതെയാകുന്നു. ഈ മറിമായത്തിന് ഏവരും വിധേയരാകുമെന്നും തീര്‍ച്ച. എപ്പോള്‍, എങ്ങനെ, എവിടെവെച്ച്.....അതൊന്നും ആര്‍ക്കും നിശ്ചയവുമില്ല. ജീവിത സുരക്ഷിതത്വത്തിനുവേണ്ടി മണിമാളിക പടുത്തുയര്‍ത്തിയവന്‍, പെരുവഴിയില്‍ ഉരുണ്ടുവീണു മരിക്കുന്നു. സുഖശയനത്തിനു സപ്രമഞ്ചക്കട്ടിലും മൃദു മെത്തകളും, പട്ടുതലയിണകളും കരുതി വെച്ചവന്‍ കല്ലും മുള്ളും നിറഞ്ഞ പരുപരുത്ത ഭൂമിയില്‍ കിടന്നാവും കണ്ണടയ്ക്കുക. ജനിക്കുന്നതും മരിക്കുന്നതും ഒറ്റയ്ക്കാണെന്നു ചിന്തിക്കാത്തവര്‍ മൂഢന്മാരാണ്.

നാം തേടുന്നത് പലതും നേടുന്നില്ല; നേടുന്നതാകട്ടേ കൂടെ കൊണ്ടുപോകാനും ആവതില്ല. ഇതാണ് സത്യമെങ്കിലും, ഈ സത്യം ഏവരും അറിയുന്നുവെങ്കിലും, അതാരും ഓര്‍മ്മിക്കുന്നില്ലെന്നുള്ളതല്ലേ മഹാത്ഭുതം ? ഈ അത്ഭുതത്തെക്കുറിച്ചുള്ള ബോധമാണ് തത്വജ്ഞാനം.

സോക്രട്ടീസ് പറഞ്ഞു: 'തത്വജ്ഞാനിയുടെ വികാരമത്രേ അത്ഭുതം; തത്വജ്ഞാനമാകട്ടേ അത്ഭുതത്തില്‍ നിന്നാണ് തുടങ്ങുന്നതും.

No comments:

Post a Comment