Sunday, July 24, 2016

"ധര്‍മ്മവും അധര്‍മ്മവും"

'ധര്‍മ്മ'ത്തെക്കുറിച്ച് പലരും വായ്‌തോരാതെ സംസാരിക്കാറുണ്ട്.  എന്നാല്‍ അവരില്‍ എത്ര പേര്‍ക്ക് 'ധര്‍മ്മ'ത്തിന്റെ അര്‍ത്ഥവും വ്യാപ്തിയും മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്? സത്‌പ്രവൃത്തികള്‍ ചെയ്യുന്നവരെ സല്‍‌ഗുണര്‍ എന്നും ധര്‍മ്മം ചെയ്യുന്നവരെ ധര്‍മ്മിഷ്ടര്‍ എന്നും സം‌ബോധന ചെയ്യുന്നു. ഇക്കൂട്ടരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിരോധം സൃഷ്ടിക്കാന്‍ തമസ്സിന്റെ ശക്തികള്‍ വാദകോലാഹലങ്ങളിലൂടെ പ്രയത്‌നിക്കുന്നു. അവരുടെ വഴിമുടക്കാന്‍ അപഃശകുനങ്ങള്‍ ഉണ്ടാക്കുന്നു. പക്ഷേ,  ഉദിച്ചുയരുന്ന സൂര്യതേജസ്സിനു മുന്നില്‍ കൂരിരുട്ട് അലിഞ്ഞില്ലാതാകുന്നതുപോലെ അവ ക്ഷിപ്രനേരം കൊണ്ട് നിഷ്‌പ്രഭമാകുന്നു.

ലോകത്തിന്റെ നിലനില്പിനെ സഹായിക്കാന്‍ 'ധര്‍മ്മ' പ്രചരണം അത്യന്താപേക്ഷിതമാണ്. 'ധര്‍മ്മം' എന്നാല്‍ അനുഷ്ഠിക്കേണ്ട കടമ എന്നര്‍ത്ഥം. സല്‍‌പ്രവൃത്തികളിലൂടെയല്ലാതെ ഒരു ജനവിഭാഗവും നന്നാവുകയില്ല. ധര്‍മ്മത്തിന്റെ ആവശ്യകതയെക്കുറിച്ച് എല്ലാ ആത്മീയ ഗുരുക്കന്മാര്‍ക്കും ഏകാഭിപ്രായമാണുണ്ടായിരുന്നത്.

എല്ലാത്തരം കൃത്യവിലോപത്തെ ഒഴിവാക്കുവാനും, കര്‍മ്മത്തിന്റെ പാത സം‌ശുദ്ധമാക്കുവാനും ധാര്‍മ്മികബോധം നമ്മെ സഹായിക്കുന്നു. എല്ലാവരേയും സമഭാവനയോടെ കാണേണ്ടതാണ്. നീതിയും, അവസരവും ആര്‍ക്കും നിഷേധിച്ചുകൂടാ. ദുര്‍‌വാസനകളെ പരിപോഷിപ്പിക്കുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കാലത്തിന്റെ വളര്‍ച്ചയെ പിന്നോക്കം പായിക്കും.

ഒഴിവുകഴിവു പറഞ്ഞ് കര്‍മ്മത്തില്‍ നിന്നും പിന്മാറുവാന്‍ ശ്രമിക്കുന്ന അലസന്മാരെ കര്‍മ്മോന്മുഖരാക്കുവാന്‍ ധാര്‍മ്മികബോധം സഹായിക്കും. ഇരുളും, വെളിച്ചവും, ലോകജീവിതത്തിലാവശ്യമാണെങ്കിലും, സത്തയില്ലായ്മയുടെ പ്രതിരൂപമാണ് ഇരുള്‍. 'ധര്‍മ്മം' പ്രകാശമാണ്. പ്രകാശത്തിനു മുന്നില്‍ ഇരുളിന് നില്‍ക്കക്കള്ളിയുണ്ടാവില്ല.

ധര്‍മ്മവും അധര്‍മ്മവും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. നെല്‍‌പാടങ്ങളിലെ നെല്‍‌ച്ചെടികളോടൊപ്പം, അപകടകാരികളായ 'കള'കളും തഴച്ചു വളരുന്നില്ലേ..! വേണ്ട സമയത്ത് കളകള്‍ പറിച്ചുനീക്കിയില്ലെങ്കില്‍ നെല്‍‌ച്ചെടി പാടേ നശിച്ചുപോകും. ഇതുപോലെയാണ് 'ധര്‍മ്മ'ത്തിന്റെ കാര്യവും. അധര്‍മ്മത്തെ തുടച്ചുനീക്കി, ധാര്‍മ്മികബോധത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകമായ നിലപാട് സ്വീകരിക്കുവാന്‍ ഓരോ പൗരനും തയ്യാറാകണം. എങ്കിലേ ഈ ലോകം നന്മയുടെ സുഖമറിയൂ.
**************************************************************
"തന്നിഷ്ടം ധര്‍മ്മമായിത്തീരും
കള്ളനെപ്പോലെയാം നൃപന്‍
അസത്യം പറയും കക്കും ചുമ്മാ കൊല്ലും നൃജീവികള്‍
പണംമാത്രം കലിയിലെ ജന്മാചാരഗുണാത്രയം
ബലത്തില്‍ മാത്രമൂന്നുന്നു ധര്‍മ്മം, ന്യായം വ്യവസ്ഥയും
ദാമ്പത്യഹേതുഭോഗേച്ഛ മായം
കച്ചവടങ്ങളില്‍
രതി പുംസ്ത്രീത്വനിദാനം പൂ ണൂല്‍മാത്രം ദ്വിജത്വവും
കുടുംബഭാരം കേമത്തം: കീര്‍ത്തിക്കായ് ധര്‍മ്മസേവനം
ദുഷ്ടപ്രജകളാലേവം നിറയുംക്ഷിതിമണ്ഡലം
സംരക്ഷിക്കില്ല നീചന്മാര്‍ വൃദ്ധമാതാക്കളെ..."

(ശ്രീമഹാഭാഗവത വിവര്‍ത്തനം - അക്കിത്തം.)

No comments:

Post a Comment